Sunday 24 February 2019

Light Music -- Moninoopura dhwani --



ലളിത ഗാനം 

മണിനൂപുര ധ്വനി മുഴങ്ങി
മനസില്‍ ചിലങ്കതന്‍ താളം പിടിച്ച്
മലയാള മണ്ണിന്റെ ഗന്ധം ശ്വസിച്ച്
മാതള പൂവേ നീ വരുമോ ? ( മണി ----)

  കാറ്റില്‍ കാര്‍കൂന്തളം വിടര്‍ത്തി
  കാടിന്‍ കറുപ്പള്ള മെയ്കുലുക്കി
  കാര്‍ത്തിക നക്ഷത്ര പൊട്ടണിഞ്ഞ്
  കണ്മണിപൂവെ നീ വരുമോ ?( മണി----)

   അരളിപൂംകാടിന് താളമിട്ട്
   അമരാവതിയില്‍ പുലര്‍ച്ച കണ്ട്
   അല്ലിമലര്‍ കാവില്‍ നേര്‍ച്ചയിട്ട്
   അരിമുല്ല പൂവേ നീ വരുമോ ? (  മണി --- )

Saturday 23 February 2019

Mini story-- Toilet paper


1998 ല്‍ എഴുതിയ മിനികഥ(നാരായം സാഹിത്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്. ദിനേശ് നടുവല്ലൂരായിരുന്നു എഡിറ്റര്‍. നസീര്‍ സീനാലയം സഹ പത്രാധിപരും ടി.പി.ശശിധരന്‍, പി.ആര്‍.വിജയലാല്‍,പി.യു.ജനാര്‍ദ്ദനന്‍ എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളുമായിരുന്നു. വി.വി.ജോണായിരുന്നു പ്രിന്ററും പബ്‌ളിഷറും)

ടോയ്‌ലറ്റ് പേപ്പര്‍

ഇന്ദ്രപ്രസ്ഥത്തിലിരുന്ന് രാജ്യകാര്യങ്ങള്‍ വിലയിരുത്താന്‍ പത്രങ്ങള്‍ എത്രമാത്രം സഹായകരമാകുന്നു എന്നതിനെകുറിച്ച് ബൗദ്ധികന്‍ പലരുമായും ചര്‍ച്ച ചെയ്തു.പലര്‍ക്കും പലവിധ അഭിപ്രായങ്ങളാണ്. അതങ്ങിനെ ആകണം താനും. ചില പത്രങ്ങള്‍ക്ക് വില കൂടുമെങ്കിലും അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശ്രദ്ധേയമാണെന്ന് ബൗദ്ധികന്‍ കണ്ടെത്തി. മറ്റു ചിലവ സന്തുലിതമായ വാര്‍ത്തകള്‍ നല്‍കുന്നു. എന്നാല്‍ വേറൊരു കൂട്ടരുടെ പത്രങ്ങള്‍ വില കുറവുള്ളതും പരസ്യങ്ങള്‍ കൊണ്ടു നിറഞ്ഞതും തരംതാണ വിഷയങ്ങള്‍ മാത്രം അവതരിപ്പിക്കുന്നവയുമാണ് എന്നും കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. സ്ത്രീ പുരുഷ നഗ്നതയും ഇക്കിളി വാര്‍ത്തകളും കൊണ്ട് പേജുകള്‍ നിറയ്ക്കുന്ന ഈ പത്രങ്ങള്‍ക്കാണ് വരിക്കാര്‍ കൂടുതല്‍ എന്നും അവര്‍ വരിക്കാരുടെ എണ്ണം കൂട്ടാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളെപോലെ തത്രപ്പാടിലാണെന്നും ബൗദ്ധികന്‍ കണ്ടെത്തി.

വായനക്കാര്‍ ഈ പത്രങ്ങളെ എങ്ങിനെ കാണുന്നു, പ്രയോജനപ്പെടുത്തുന്നു എന്നതിനെ കുറിച്ചായിരുന്നു ബൗദ്ധികന്റെ പിന്നീടുള്ള അന്വേഷണം. സര്‍വ്വേ ഫലം രസാവഹമായ ഒരു സത്യം പുറത്തുകൊണ്ടുവന്നു. ഈ വായനക്കാരെല്ലാം പത്രം വായിക്കുന്നത് ടോയ്‌ലറ്റില്‍ പോകുമ്പോഴാണ്. അടുത്ത ദിവസം ബൗദ്ധികനും കനത്ത പേജുകളുള്ള ഒരു പത്രം വാങ്ങി.അയാളും ടോയ്‌ലറ്റില്‍ പോയപ്പോള്‍ പത്രവും കൊണ്ടുപോയി. അവിടെ നിന്നും ഏറെ നേരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആശ്വാസത്തോടെ അയാള്‍ ആത്മഗതം ചെയ്തു. ഇതിന്റെ പ്രയോജനം മനസിലാക്കാന്‍ താനെന്തേ ഇത്ര വൈകി ??

സ്ഥിരമായി ഒരു വരിക്കാരനെ കൂടി കിട്ടി എന്നതില്‍ പത്രത്തിന് ആഹ്ലാദിക്കാന്‍ വകയുണ്ട്.

Friday 22 February 2019

Story - Narendran, Double MA

1988 ല്‍ എഴുതിയ കഥ

നരേന്ദ്രന്‍, ഡബിള്‍ എംഎ

മൂടല്‍മഞ്ഞ് കനം വരുത്തിയ ഇരുട്ട്. കൂമന്റെ വിളിയും മറുവിളിയും മാത്രം നിറഞ്ഞുനില്‍ക്കുന്ന രാത്രിയുടെ രണ്ടാം യാമം.ഉത്സവപറമ്പിലെ രണ്ടാം നാടകവും കണ്ട് മടങ്ങുകയായിരുന്നു ഞാനും മേനോനും രാമനും.ക്ഷേത്രക്കുളത്തിനടുത്തെത്തിയ ഞങ്ങള്‍ ഒരു ശബ്ദം കേട്ട് നിന്നു.കല്‍പടവുകളുടെ അവസാനത്തില്‍ ഓളങ്ങളുടെ മര്‍മ്മരം. ആരോ കുളിക്കുന്നുണ്ട്, അല്ലെങ്കില്‍ വള്ളം തുഴയുന്നു.

ഈ നേരത്ത് ----

മനുഷ്യനാകാനിടയില്ല.വെള്ളമെന്നു കേട്ടാല്‍ തന്നെ വിറയ്ക്കുന്നത്ര തണുപ്പുണ്ട് ചുറ്റിലും. ഞങ്ങള്‍ ശ്രദ്ധിച്ചു.ജലത്തിന്റെ മാറുപിളര്‍ന്ന് താഴേക്ക് പോകുന്ന തുഴയുടെ ഈണം വ്യക്തമായി കേട്ടു. കനത്ത ഇരുട്ടില്‍ തണുപ്പിന്റെ കുത്തിനോവിപ്പുമേറ്റ് വള്ളമിറക്കാന്‍ മനുഷ്യരാരും ധൈര്യപ്പെടില്ല.

പിന്നെ --
പിന്നെ ആരാകാം.

യക്ഷി ഗന്ധര്‍വ്വന്മാരുടെ കാമലീലകള്‍ക്ക് ക്ഷേത്രക്കുളം പണ്ടൊക്കെ സാക്ഷ്യം വഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്നും ലീലാവിലാസങ്ങള്‍ തുടരുന്നു എന്നു കരുതാനാവുമോ?
സ്വാസ്ഥ്യം കെടുത്തുന്ന ഇത്തരം ചിന്തകള്‍ മനസിനെ മഥിച്ചു.ഭയം ചുറ്റാകെ വ്യാപിച്ച് അനങ്ങാന്‍ കഴിയാതെ നില്‍ക്കുമ്പോഴും നിമിഷ കവിയായ മേനോന്‍ രണ്ടുവരി തട്ടിവിട്ടു.

' അതിഭോഗലാലസന്‍ ഗന്ധര്‍വ്വന്‍-
ഏഴിദിനരാത്രങ്ങള്‍ ഒരേനിലയാടി കാമകേളികള്‍'

മേനോനെ ശബ്ദമുണ്ടാക്കരുതെന്ന് താക്കീതുചെയ്ത് ഞങ്ങള്‍ സാവധാനം കുളക്കടവിലേക്ക് നീങ്ങി. തുറിച്ച കണ്ണുകളുമായി പരസ്പരം മുട്ടിയുരുമ്മി ഞങ്ങള്‍ കുളത്തിലേക്കുറ്റു നോക്കി. താമരവള്ളികള്‍ കെട്ടുപിണയുന്ന ഉപരിതലത്തിലൂടെ ഒരു ചെറുവള്ളം മറുകരയിലേക്ക് നീങ്ങുന്നു. അതില്‍ നിഴല്‍പോലെ ഒരു രൂപവും. 'ഗന്ധര്‍വ്വന്‍ തന്നെ!', മേനോന്‍ പറഞ്ഞു. എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. കുളത്തിന്റെ കരയിലൂടെ വരേണ്ടിയിരുന്നില്ല എന്ന് മനസു പറഞ്ഞു. ഓടാനും നടക്കാനും കഴിയാത്ത അവസ്ഥ.നിമിഷങ്ങള്‍ നീങ്ങുകയാണ്.ഈ സമയം വള്ളത്തിലുണ്ടായിരുന്നയാള്‍ തീപ്പെട്ടിയുരച്ച് ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് ആശ്വാസമായത്. ഗന്ധര്‍വ്വന് കോവിലകത്തെ നരേന്ദ്രന്റെ മുഖമായിരുന്നു.

നരേന്ദ്രന്‍,ഡബിള്‍ എംഎ. തൊഴില്‍ തേടി മുഖം നഷ്ടപ്പെട്ട നരേന്ദ്രന്‍. ഞങ്ങള്‍ പടവുകള്‍ കയറി തിരികെ നടന്നു.

'കഷ്ടം, കഷ്ടം', രാമന്‍ പറഞ്ഞു, 'എത്ര ബുദ്ധീള്ള ചെക്കനാണെന്നോ. വാറ്റുചാരായവും കഞ്ചാവും കഴിച്ച് അല്‍പ്പശ്ശെ ബുദ്ധിഭ്രമമുണ്ടെന്നാ തോന്നണെ.'

അപ്പോള്‍ നരേന്ദ്രന്റെ ചിരി ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങള്‍ക്കുനേരെ വന്നു. കല്‍പ്പടവുകളില്‍ ചിരിയുടെ കുഞ്ഞോളങ്ങള്‍ പരന്നു.ഗ്രാമത്തിന്റെ നെറുകയില്‍ തട്ടി അത് പ്രതിധ്വനിച്ചു. ഒടുവില്‍ ഒരു നേര്‍ത്ത രോദനമായി അഴത്തിലേക്ക് അലിഞ്ഞില്ലാതായി.

താമരയുടെ ഞരമ്പുകള്‍ ത്രസിച്ചുവോ എന്നറിയില്ല. തവളകള്‍ നിശബ്ദരായോ എന്നും അറിയില്ല. പക്ഷെ അന്നത്തെ പ്രഭാതം പൊട്ടിവിടര്‍ന്നത്  ക്ഷേത്രക്കുളത്തിലാണ്. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അങ്ങോട്ടുനീങ്ങി. മേനോന്‍ വന്നു വിളിച്ചപ്പോള്‍ , ഉറക്കം നഷ്ടപ്പെട്ട കണ്ണുകള്‍ ഞെരുടി ഞാനും അങ്ങോട്ടേക്കു നടന്നു.ഞങ്ങള്‍ കുളത്തിന് ചുറ്റും കൂടി നിന്നവരെ വകഞ്ഞ് പടവിലെത്തി. ഗന്ധര്‍വ്വന്‍ നഷ്ടപ്പെട്ടൊരു തോണിയും അലകള്‍ നഷ്ടപ്പെട്ട കുളവും ഞങ്ങളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.എന്നാല്‍ ആളുകളുടെ ബഹളത്തില്‍ അതെല്ലാം മുങ്ങിപോയി. 



Thursday 21 February 2019

Story.. Sirolikhithangal

കഥ

ശിരോലിഖിതങ്ങള്‍

(1998 ജൂലൈ 18 മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

മര്യാദക്കാരനായ ഒരു ചുമട്ടുതൊഴിലാളിയാണ് ക്ലീറ്റസ്.യൂണിയന്‍ അംഗങ്ങളുടെ പതിവ് ധിക്കാരവും ധാര്‍ഷ്ട്യവുമില്ലാത്ത ഒരു പാവം.പള്ളിയിലും ദൈവത്തിലും വിശ്വസിക്കുന്ന അവന്‍ ആരോടും വിനയത്തോടെയെ സംസാരിക്കകയുള്ളു. എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ സൈക്കിളില്‍ ഏതാനും ചാക്ക് സിമന്റുമായി വന്നപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. സിമന്റ് ഇറക്കി വീട്ടുനടയില്‍ വച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ' എത്ര രൂപ വേണം ?'
'സാറിങ്ങു തന്നാല്‍ മതി', അവന്‍ പറഞ്ഞു. കൊടുത്ത പണം എത്രയെന്നുപോലും നോക്കാതെ അവന്‍ തിരികെ പോയി. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പിന്നീട് സിമന്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കടയില്‍ പറയും, 'ക്ലീറ്റസ് വരുമ്പോള്‍ കൊടുത്തയച്ചാല്‍ മതി.'
റോഡരുകിലുള്ള അവന്റെ വീടിന് മുന്നിലൂടെ പോകുമ്പോഴെല്ലാം അവന്‍ വിളിക്കും, 'സാര്‍, ഒന്നു കയറിയിട്ടു പോകാം.'
'ഇനിയൊരിക്കലാകട്ടെ ക്ലീറ്റസ്', ഞാന്‍ ഒഴിഞ്ഞുമാറും. അവന്റെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകണ്ട എന്നു കരുതിയാണ് അങ്ങനെ പറയാറുള്ളത്.

ഞായറാഴ്ച പ്രഭാതത്തില്‍ ക്ലീറ്റസ് കുളിച്ചൊരുങ്ങി കുടുംബത്തോടൊപ്പം പള്ളിയില്‍ പോകും.അന്ന് ദൈവകാര്യങ്ങളും വീട്ടുകാര്യങ്ങളും മാത്രം. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന ഉറച്ച വിശ്വാസമാണ് അവന്. ഇടത്തട്ടുകാരുടെ ഉയര്‍ന്ന മോഹങ്ങളൊന്നും അവനില്ല.അതുകൊണ്ടുതന്നെ അവന്റെ ജീവിതം സംതൃപ്തമാണ്. വീടിന്റെ തീരാത്ത പണികളെകുറിച്ചും തീര്‍ന്നുകൊണ്ടിരിക്കുന്ന പണത്തെകുറിച്ചും ചിന്തിച്ചും വ്യാകുലപ്പെട്ടും ഞാന്‍ കിടക്കയില്‍ അസ്വസ്ഥനാകുമ്പോള്‍ ബൈബിള്‍ വചനങ്ങള്‍ ഉറക്കെചൊല്ലി ശാന്തനായി കിടന്നുറങ്ങുന്ന ക്ലീറ്റസിനോട് അസൂയ തോന്നിയിട്ടുണ്ട്.
' മൂത്തവന് നാലു വയസുണ്ട്.നഴ്‌സറിയില്‍ പഠിക്കുന്നു.ഇളയവന് രണ്ടു വയസ്', ഞാന്‍ ചോദിക്കാതെതന്നെ ക്ലീറ്റസ് കുടുംബകാര്യങ്ങള്‍ പറയാന്‍ തുടങ്ങി.
'പട്ടിണി കാരണം നാലാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തിയതാണ്. ഏതാണ്ട് ആ കാലത്തുതന്നെ ചുമട് എടുക്കാന്‍ തുടങ്ങി. അമ്മ മരിച്ചപ്പോള്‍ ചോറുവച്ചുതരാന്‍ ഒരാള്‍ വേണമെന്നുതോന്നി. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു, കല്യാണവും കഴിച്ചു. അവള്‍ക്ക് സ്വന്തമായി ഭൂമിയോ ഒരു പണവട സ്വര്‍ണ്ണമോ ഉണ്ടായിരുന്നില്ല. പണവും പദവിയുമൊക്കെ വന്നും പോയുമിരിക്കും, ദൈവം മാത്രമെ സത്യമായിട്ടുള്ളു സാര്‍'. അവന്റെ ഫിലോസഫിക്ക് മുന്നില്‍ ഞാന്‍ ശിരസുനമിച്ചു.

'ഇനി കുട്ടികള്‍ വേണ്ടെന്നു വച്ചു. കുടുംബാസൂത്രണം നടത്തി',അവന്‍ പറഞ്ഞു.
'അത് നന്നായി', ഞാന്‍ അഭിപ്രായപ്പെട്ടു.
'കുട്ടികളെ നന്നായി പഠിപ്പിക്കണം. എന്റെ അനുഭവം അവര്‍ക്കുണ്ടാകരുത്.അതിനായി എന്ത് കഠിനാധ്വാനവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ് സാര്‍', അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.
'മോന്‍ മിടുക്കനാ. നഴ്‌സറിയില്‍ എല്ലാറ്റിനും അവനാ ഒന്നാമന്‍. ഇവിടത്തെ മെംബറുടെ മോനുണ്ട്, വില്ലേജാഫീസറുടെ മോളുണ്ട്, എല്ലാരേക്കാളും മുന്നില്‍ അവനാ.', അത് പറയുമ്പോള്‍ അവന്റെ മുഖം അഭിമാനംകൊണ്ട് തുടുക്കുന്നുണ്ടായിരുന്നു. എനിക്കും സന്തോഷം തോന്നി.ചുമട് എടുക്കുകയാണെങ്കിലും അവന്റെ ദീര്‍ഘവീക്ഷണം നന്ന്.
രാവിലെ വാട്ടര്‍ ബോട്ടിലും ബാഗും തൂക്കി മകന്റെ കുഞ്ഞുവിരലും പിടിച്ചു നടന്നുപോകുന്ന ക്ലീറ്റസ് മനസില്‍ നിറഞ്ഞു.സൈക്കിളിന്റെ സ്റ്റാന്റ് തട്ടി അവന്‍ യാത്ര പറഞ്ഞ് മുന്നോട്ടുപോയി. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ അവന്‍ മടങ്ങി വന്നു.

'സാര്‍, അടുത്ത ബുധനാഴ്ച എന്റെ മോന്റെ പിറന്നാളാ, എനിക്കാരേം വിളിക്കാനില്ല, സാറ് വരണം.'
അറിയാതെ അവന്റെ ഒരു ബന്ധുവായി മാറുകയാണ് ഞാന്‍.
'വരാം ക്ലീറ്റസ്, നീ സന്തോഷമായി പൊയ്‌ക്കോളൂ', അവന്‍ സന്തോഷത്തോടെ കയറ്റം ചവുട്ടി ധൃതിയില്‍ പോകുന്നത് നോക്കിനില്‍ക്കെ ബുധനാഴ്ച എന്ത് പരിപാടിയുണ്ടായാലും അവന്റെ വീട്ടില്‍ പോകമണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി.
ക്ലീറ്റസിന്റെ പ്രതീക്ഷയിലും കവിഞ്ഞ ഒന്നാകണം തന്റെ സമ്മാനം.നാലു വയസുകാരന് യോജിച്ച ഏറ്റവും നല്ല ഒരു ജോടി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങിയാണ് ഔദ്യോഗിക ടൂര്‍ അവസാനിപ്പിച്ച് തിരികെ പോന്നത്.സമ്മാനം വാങ്ങുമ്പോള്‍ വിടരുന്ന കണ്ണുകളോടെ ചിരിക്കുന്ന കുട്ടി മനസില്‍ തെളിഞ്ഞു.കവലയില്‍ ബസിറങ്ങി ആട്ടോറിക്ഷയില്‍ അവന്റെ വീട്ടുമുറ്റത്തെത്തുമ്പോള്‍ ഉമ്മറപടിയില്‍ മുഖം പൊത്തിയിരിക്കുന്ന ക്ലീറ്റസിനെയാണ് കണ്ടത്.

'ക്ലീറ്റസ്', ഞാന്‍ വിളിച്ചു.
അവന്‍ എണീറ്റു നിന്നു.
'എവിടെ മോന്‍, വിളിക്കൂ'
വിങ്ങിപ്പൊട്ടുന്ന ദുഃഖവുമായി ്‌വന്‍ നെഞ്ചില്‍ മുഖമമര്‍ത്തി.
'സാര്‍, എന്‍രെ മോന്‍---- '
അവന്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാന്‍ നോക്കി. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുന്ന ഒരു ജീപ്പ്. ടാറിട്ട റോഡില്‍ ചോരയുടെ നിറം.
വീടിനുള്ളില്‍ നിന്ന് അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഉയരുന്നു.ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കാതെ ഞാന്‍ അവന്റെ മുടികളിലൂടെ വിരലോടിച്ചു. ദൈവം ഇത്രയും ക്രൂരത അവനോട് കാട്ടേണ്ടിയിരുന്നില്ലെന്ന് എന്റെ മനസ് മന്ത്രിച്ചു.അവ്യക്തമായ കാഴ്ചകളില്‍ പുത്തനുടുപ്പിട്ട് ക്ലീറ്റസിന്റെ മോന്‍ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു.

Wednesday 20 February 2019

Victim -- a Poem written in 1994

കവിത

ബലിമൃഗം

ഉഷ്ണമാപിനിയുടെ രസനിലാവുയര്‍ന്നൊരു
ഗ്രീഷ്മര്‍ത്തുവില്‍
ദാഹജലം കിട്ടാതുണങ്ങിയ നാവുമായ്
മഹാനഗരത്തിന്റെ തെരുവോരത്തിലൂടെ നടക്കവെ
ദൂരെ ഹുങ്കാരം, നാനാ വര്‍ണ്ണക്കൊടികള്‍
കണ്ഠനാളം പൊട്ടുമുച്ചത്തില്‍ രണഭേരി,

  രാജവിന്റെ ജന്മനാളാണ് , നാടിന്റെയും
സമ്പന്നന്റെ പണം തെരുവില്‍
പട്ടിണിക്കാരന്റെ ശബ്ദമാകുന്നു

തൊണ്ട വരളുന്നു, മുന്നില്‍ ഇരുട്ടുനിറയുന്നു
വഴിയില്‍ ,മുനിസിപ്പാലിറ്റി വെള്ളം പെട്ടിയിലടച്ച-
പയ്യന്‍ നിന്നു ചിരിക്കുന്നു

ജുബ്ബയുടെ കീശയില്‍ ആകെ പരതി കിട്ടിയ-
നാലണത്തുട്ടെടുത്തു നീട്ടി

അവന്റെ മുഖം അമാവാസി പോലെയായി

രാജാവിന്റെ ജന്മനാള്, നാടിന്റെയും
ഇന്ന് ദാഹജലം ഗ്ലാസ്സൊന്നിന് ഒരു രൂപ

പണമില്ലാത്തവന്‍ പിണം
നടക്കൂ, ഡ്രയിനേജ് വെള്ളം കൂടിക്കൂ, മരിക്കൂ.

അയാളുടെ ചുറ്റിലും കോളകള്‍ പൊട്ടിയൊഴുകി
വിദേശഗന്ധം മൂര്‍ച്ഛിച്ചു നിന്നൊരു നഗരമധ്യത്തിന്റെ
ചൂടാര്‍ന്ന നെറുക കത്തിയുരുകിയ തീയില്‍
തൊണ്ടപൊള്ളി ബോധശൂന്യനായയാള്‍

രണഭേരി, നാനാ വര്‍ണ്ണക്കൊടികള്‍
സമ്പന്നന്റെ ചിരി, പട്ടിണിക്കാരന്റെ വിയര്‍പ്പ്
എല്ലാം കലര്‍ന്ന പൊടിപടലം നഗരത്തെ മൂടി
ആ മൂടാപ്പില്‍ അയാള്‍ അലിഞ്ഞില്ലാതായി .

---- 1994 ഡിസംബറിലെ ആദ്യ ലക്കം കുറിമാനം ഇന്‍ലന്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്.


Monday 18 February 2019

Reminiscence on Sajeev

ഓര്‍മ്മനൂലുകളില്‍  കുടുങ്ങി ഒരാള്‍
 കഴിഞ്ഞ വര്‍ഷം ഈ ദിനം ഓര്‍ക്കാനാഗ്രഹിക്കാത്ത ഒരു വാര്‍ത്തയാണ് സമ്മാനിച്ചത്. സ്വന്തം അനുജനെപോലെ 2001 മുതല്‍ ഒപ്പം കൊണ്ടുനടന്ന ഒരാള്‍ ഇല്ലാതാകുന്നു എന്നത് സ്വീകരിക്കാന്‍ ഒരു വര്‍ഷം തികയുന്ന ഈ നാളിലും മനസ് തയ്യാറാകുന്നില്ല. സജീവ് അത്തരത്തിലൊരാളായിരുന്നു പരിചയപ്പെട്ട ഓരോരുത്തര്‍ക്കും. സ്വന്തം കഴിവുകളെ മൂടിവച്ച് മറ്റുള്ളവരെ അഭിനന്ദിക്കാനും ആഹ്ലാദിപ്പിക്കുവാനും ശ്രമിച്ചിരുന്ന ഒരു പ്രതിഭ.നല്ലൊരു ക്രിയേറ്റീവ് റൈറ്റര്‍, എന്നാല്‍ മനോരമയുടെ അവര്‍ഡ് നേടിയ ഒരു കഥയില്‍ ആ എഴുത്ത് അവസാനിപ്പിച്ചു. നല്ല ചിത്രകാരന്‍, എന്നാല്‍ എന്റെ അറിവില്‍ ഞങ്ങളുടെ ഡ്രായിംഗ് റൂമില്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന ഒറ്റ പെയിന്റിംഗിനപ്പുറം മറ്റൊന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളം ഐശ്ചികമായെടുത്ത് നേടിയ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും കൊണ്ട് മികച്ച വിവര്‍ത്തകനും നിരൂപകനും ഫീച്ചര്‍ എഴുത്തുകാരനുമൊക്കെ ആകാമായിരുന്നു. ഇതിലൊന്നും അര്‍ത്ഥമില്ല എന്ന മട്ടിലുള്ള സമീപനമായിരുന്നു സജീവിന്റേത്. സാങ്കേതികമായ അറിവും ചെറുപ്പത്തിലേ കൈമുതലായിരുന്നു. കോളേജ് കാലത്ത് ചെയ്‌തെടുത്ത റേഡിയോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. ഇത്രയും മികച്ച നിലയില്‍ ഓരോ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങിനെ കഴിയുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന അറിവ്. ഇത് എന്ന് എവിടെനിന്ന് ആര്‍ജ്ജിച്ചു എന്ന് നമ്മളെ അമ്പരപ്പിക്കുന്ന ഓരോ മുഹൂര്‍ത്തങ്ങള്‍. ഇതൊക്കെ ഒരാള്‍ പറയുന്നതല്ല, പലരും പറഞ്ഞതും ഞാന്‍ നേരിട്ടറിഞ്ഞതുമാണ്. മലബാറിനെ കുറിച്ച്, വയനാടിനെ കുറിച്ച്, കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ വികാസത്തെകുറിച്ച്, മാര്‍ക്‌സിസം , ഇന്ത്യന്‍ സംസ്‌ക്കാരം തുടങ്ങി ലോകത്ത് ലഭ്യമാകുന്ന വിവിധ മദ്യങ്ങളെക്കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വരെ ആധികാരികമായി സംസാരിക്കുന്ന വിജ്ഞാന കോശം. ഓര്‍മ്മകളെ ഇഴയടുക്കി നമുക്ക് കഥയാക്കി നല്‍കുന്ന രീതി. ഇപ്പോള്‍ തോന്നുന്നു, സജീവ് പറഞ്ഞതൊക്കെ റെക്കോര്‍ഡ് ചെയ്തിരുന്നെങ്കില്‍ വരുംതലമുറയ്ക്ക് ഗുണപ്പെടുന്ന ആഡിയോ ക്ലിപ്പുകളായി ഇന്റര്‍നെറ്റില്‍ നല്‍കാമായിരുന്നു എന്ന്. മനോഹരമായി പാടുമായിരുന്നു, നല്ല ശബ്ദത്തിനുടമ. ആകാശവാണിയില്‍ വാര്‍ത്ത വായിച്ചതും വിവിധ പരിപാടികള്‍ക്ക് കോംപിയറിംഗ് ചെയ്തതും ഒക്കെ നനുത്ത ഓര്‍മ്മകളാണ്. ആഴ്ചയില്‍ 2-3 ദിവസമെങ്കിലും വിളിക്കുമായിരുന്നു. അപ്പോഴെല്ലാം ഓരോ കഥാപാത്രങ്ങളെ എനിക്കുമുന്നില്‍ അവതരിപ്പിക്കുമായിരുന്നു. ഫോണ്‍ വച്ചാലുടന്‍ എഴുതാനിരുന്നാല്‍ മികച്ച രചനയായി മാറും എന്നതില്‍ സംശയമില്ലാത്ത കഥകള്‍. സ്വതസിദ്ധമായ മടി കാരണം പലതും കേട്ട കഥകളായി അവസാനിച്ചു. എന്നാല്‍ സെക്രട്ടറി എന്ന കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ജാനുവരിയില്‍ നിര്‍ബ്ബന്ധപൂര്‍വ്വം എന്നെകൊണ്ട് എഴുതിക്കുകയും അത് കോഴിക്കോട്ടുള്ള സുഹൃത്തുക്കള്‍ക്ക് ഫോട്ടോകോപ്പി എടുത്ത് വിതരണം ചെയ്യുകയും ചെയ്തത് ഞാനോര്‍ക്കുന്നു. 

   സൗഹൃദങ്ങള്‍ക്ക് ഇത്രയേറെ വിലകല്‍പ്പിച്ചിരുന്നവര്‍ എന്റെ പരിചയത്തില്‍ ചുരുക്കമാണ്. രാവെന്നും പകലെന്നുമില്ലാതെ സൗഹൃദങ്ങള്‍ക്കായി സമയം ചിലവഴിച്ചു, അതൊക്കെ ആസ്വദിച്ചു. ജീവിതം ഒരിക്കലേയുള്ളു എന്ന ഓര്‍മ്മപ്പെടുത്തലോടെയുള്ള ആനന്ദലഹരിയിലായിരുന്നു സജീവ്. രോഗങ്ങളെ തീരെ വകവയ്ക്കാതെയും എന്നാല്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെപോലെ അതിനെ മനസിലാക്കിയും നീങ്ങിയ നാളുകള്‍. ഒരുപാട് യാത്രകള്‍ ഒന്നിച്ച് നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ നടത്തിയ വയനാട് യാത്ര മായാതെ നില്‍ക്കുന്നു. എടക്കലും കാട്ടിക്കുളത്തും തിരുനെല്ലിയിലുമൊക്കെയായി രണ്ടു ദിവസം.കുടുംബസമേതമുളള യാത്ര. ജയഛന്ദ്രനും കുടുംബവും ഒപ്പമുണ്ടായിരുന്നു.  കാട്ടിക്കുളത്ത് റീനയുടെ വീട്ടിലെ താമസം. അവിടത്തെ ആതിഥ്യമര്യാദകള്‍. ജൈനപാരമ്പര്യത്തിന്റെ ബാക്കിയായ ഒരിടവും അന്ന് കണ്ടിരുന്നു. വയനാട് ,സജീവിനെ ഏറെ ആകര്‍ഷിച്ച ഇടമായിരുന്നു. അവിടെ കൃഷിചെയ്ത് ജീവിക്കണം എന്നൊക്കെ പറയുമായിരുന്നു. അവിടെ താമസമാക്കാന്‍ എന്നെ പലവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു.എന്റെ മോളും മരുമകനും ജോലി ചെയ്യുന്ന ഇടങ്ങളില്‍ പോകണം, രാമേശ്വരത്ത് ഒരു ദിവസം തങ്ങണം എന്നൊക്കെയുള്ള ആഗ്രഹം പലവട്ടം പ്രകടിപ്പിച്ചെങ്കിലും അതെല്ലാം നടക്കാതെപോയ സ്വപ്‌നങ്ങളായി ബാക്കി നില്‍ക്കുന്നു. 

കോഴിക്കോട് സുഹൃത്തുക്കള്‍ ആര് വണ്ടിയിറങ്ങിയാലും പുതിയങ്ങാടിയില്‍ വീടൊരുക്കി കാത്തിരിക്കുന്ന ആതിഥേയനായിരുന്നു സജീവ്. അതിരാവിലെ കടപ്പുറത്തുപോയി മുന്തിയ മീനൊക്കെ വാങ്ങി , അത് കറിയാക്കുന്ന റീനയ്‌ക്കൊപ്പം നിന്നും അതിഥികളെ മതിയാവോളം ഊട്ടിയും സംതൃപ്തനാകുന്ന, ഒരു കൊച്ചുകുട്ടിയുടെ നൈര്‍മ്മല്യമുള്ള മുഖം പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല തന്നെ. അവിടെ തങ്ങിയിട്ടില്ലാത്ത സുഹൃത്തുക്കളുണ്ടാവില്ല എന്നുതന്നെ പറയാം. ജീവിതത്തിലെ വലിയ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരമണമായിരുന്നു ആ വീട്. അതിനനുസരിച്ചുളള മനോഹാരിതയും ആ വീടിനുണ്ട്. ആര്‍ക്കിടെക്റ്റ് രാജീവുമായി വീട് സംബ്ബന്ധിച്ച് പങ്കിട്ട സ്വപ്‌നങ്ങല്‍ക്ക് പലപ്പോഴും ഞാന്‍ സാക്ഷിയായിരുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ പറയും, വീട് വയ്ക്കുന്നെങ്കില്‍ സജീവ് വച്ചപോലെ ഒന്നാകണം, ഇല്ലെങ്കില്‍ വയ്ക്കാതിരിക്കയാണ് നല്ലത്. ഡല്‍ഹിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വയനാട് , പത്തനംതിട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കണ്ണൂര്‍ ,കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിങ്ങനെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച കലാ-സാഹിത്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനും അതിലേറെ സൗഹൃദങ്ങളുടെ അവസാനവാക്കുമായ സുഹൃത്തെ, ഞങ്ങളുടെ മനസിലെ ദുഃഖവും സന്തോഷവുമായി നീ എന്നും നിലനല്‍ക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.




Sunday 17 February 2019

Trip to Piran malai

ഒര്‍ക്കാപ്പുറത്തൊരു ട്രക്കിംഗ് - പ്രാണ്‍മല യാത്ര 

പ്രാണ്‍ മല കാണാനിറങ്ങുമ്പോള്‍ അതിന്റെ നെറുകയിലെത്തും എന്നൊരു ധാരണയില്ലായിരുന്നു. ഉച്ചഭക്ഷണവുമെടുത്ത് കാറില്‍ കയറുമ്പോള്‍ ഒരു ഔട്ടിംഗ് എന്നേ ഉദ്ദേശിച്ചുള്ളു.ചൂട് താരതമ്യേന കുറവുള്ള ഒക്ടോബര്‍ മാസം. ഇടയ്‌ക്കെപ്പൊഴോ ഒക്കെ മഴപെയ്ത് പ്രകൃതി സന്തോഷത്തിലാണ്. ദേവക്കോട്ട ഡിവിഷനില്‍ ഇങ്ങനെ ട്രെക്കിംഗിനുള്ള ഒരിടമുണ്ട് എന്ന് മോള് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും പോകാന്‍ മുന്‍കൈഎടുത്തില്ല എന്നതാണ് സത്യം. ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഫെബിനും ശ്രീജയും എത്തിയിട്ടുണ്ട്.പരമക്കുടിയില്‍ നിന്നും വിഷ്ണുവും വന്നിട്ടുണ്ട്. ജിപിഎസ് ഇട്ട് യാത്ര പുറപ്പെട്ടു. തിരക്കുള്ള പ്രധാന റോഡുകള്‍ പിന്നിട്ട് മരങ്ങള്‍ ഇടതിങ്ങിയ മനോഹരമായ വഴികളിലൂടെ ഞങ്ങള്‍ നീങ്ങി. ദൂരെയായി ശിവലിംഗം പോലെയുള്ള പ്രാണ്‍ മല കണ്ടു. ഓരോ മല കാണുമ്പോഴും ഇതിന്റെ നെറുകയില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കരുതാറുണ്ട്. ഇപ്പോഴും ആ ചിന്ത മനസില്‍ വന്നു. മിക്ക മലകളിലും കയറാനുള്ള വഴി ഉണ്ടാവില്ല, അതല്ലെങ്കില്‍ അതീവ റിസ്‌ക്കുള്ളവയവാകും. ഞങ്ങള്‍ അടിവാരത്തെത്തുമ്പോള്‍ രണ്ട് മണിയായി. മലയുടെ മുന്നിലൂടെ വാഹനം മുന്നോട്ട് പോയി. ഒരു സ്‌കൂളിന് മുന്നില്‍ നിര്‍ത്തി , തണലത്തിരുന്ന് വീരമ്മാള്‍ തയ്യാറാക്കിത്തന്ന ഭക്ഷണം കഴിച്ചു. ആശയുടെ കുക്കും സഹായിയുമാണ് വീരമ്മാള്‍. നല്ല ഭക്ഷണം. ഇനി മല കയറാനുള്ള വഴി നോക്കണം. കയറാന്‍ കഴിയുന്നിടത്തോളം കയറാം, പിന്നെ തിരിച്ച് ഇറങ്ങാം, ഇതായിരുന്നു കണക്കുകൂട്ടല്‍. നാട്ടുകാരോട് ചോദിച്ച് വഴി മനസിലാക്കി. വളരെ കുറച്ച് ആളുകളെ അവിടെ താമസമുള്ളു. സൗകര്യമായ ഒരിടത്ത് വണ്ടിയിട്ട് ചുറ്റിലും നോക്കി. അടുത്തായി ക്ഷേത്രത്തിന്റെ ലക്ഷണമുണ്ട്. കൊടുംകുണ്ട്രീശ്വര്‍ ക്ഷേത്രവും ഭൈരവ ക്ഷേത്രവും അടുത്താണ്. പൂര്‍വ്വ ഘട്ടത്തിന്റെ അതിരായ ഇവിടം ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ താലൂക്കാണെന്ന് ആശ പറഞ്ഞു. ഇവിടം ഇപ്പോഴും ധാരാളം വൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. പാക് സ്‌ട്രെയിറ്റിലേക്ക് നീളുന്ന വന്‍ കാടിന്റെ ഭാഗമായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെട്ടിത്തെളിച്ചതാണ്. 17-18 നൂറ്റാണ്ടില്‍ മരുത്പാണ്ടിയാര്‍ ഭരിച്ചപ്പോഴാണ് അവിടെ കോട്ട നിര്‍മ്മിച്ചത്. 19ാം നൂറ്റാണ്ടില്‍ ഏഴ് വെള്ളാളരില്‍ ഒരാളായിരുന്ന പാരി ഭരണാധികാരിയായി. കോട്ടയും മറ്റും നാശോന്മുഖമായതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാനുണ്ട്.

ഞങ്ങള്‍ നടന്നു തുടങ്ങി. ചില ഇടങ്ങളില്‍ പടി കെട്ടിയിട്ടുണ്ട്. മറ്റു ചില ഭാഗങ്ങള്‍ അനായാസം കയറാന്‍ കഴിയുന്നവയും. കുറച്ചു കയറുമ്പോള്‍ ഒരു ശിവക്ഷേത്രമുണ്ട് എന്നറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ കയിറിത്തുടങ്ങിയത് ട്രെക്കിംഗ് പാതയിലാണെന്ന് പിന്നീടാണ് മനസിലായത്. അരമണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ ഒരു കുടില്‍ കണ്ടു. ഇതാകും ദര്‍ഗ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അത് വിശ്രമിക്കാനുള്ള ഇടമായിരുന്നു. അവിടെ നിന്നും വീണ്ടും അമ്പടയാളം മുകളിലേക്ക്. പടികളുണ്ട്. ഇരുവശവും ചെറുതും വലുതുമായ മരങ്ങള്‍. അതിലെല്ലാം കുരങ്ങന്മാരുണ്ട്. ഇടയ്‌ക്കൊക്കെ കുറെ ആളുകള്‍ മലയിറങ്ങി വരുന്നതുകണ്ടു. അപ്പോള്‍ മുകളില്‍ ആളുണ്ട് എന്ന ആശ്വാസമായിരുന്നു. കുറച്ചു കൂടി മുന്നോട്ട് കയറുമ്പോള്‍ വഴി മുടക്കി അനേകം കുരങ്ങന്മാര്‍. ഒന്നു ഭയന്നു. ഇവന്മാര്‍ കൂട്ടം കൂടി ഉപദ്രവിക്കുമോ?  മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നെ എല്ലാവരും ഓരോ കമ്പൊടിച്ച് കൈയ്യില്‍ വച്ച് ധൈര്യം നടിച്ച് മുന്നോട്ട് നടന്നു. അവര്‍ ഉപദ്രവിച്ചില്ല. ശ്രീജ പൂമ്പാറ്റകളുടെയും മറ്റും ചിത്രങ്ങള്‍ പുതുതായി വാങ്ങിയ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

വീണ്ടും മറ്റൊരു വിശ്രമ കേന്ദ്രത്തില്‍. ഇനിയും മുന്നോട്ടെന്ന് അമ്പടയാള സൂചന. ദാഹം തുടങ്ങി. ആരും തന്നെ വണ്ടിയില്‍ നിന്നും കുടിവെള്ളം എടുത്തിരുന്നില്ല. ഇങ്ങനെ കയറാന്‍ കഴിയും എന്ന ധാരണയില്ലായിരുന്നല്ലൊ.വീണ്ടു ഉയരങ്ങളിലേക്ക്. താഴെ അകലെയായി നഗരക്കാഴ്ചകള്‍ കാണാം എന്ന വിധം ഉയരത്തിലെത്തി. സൂര്യനും പ്രതാപം കുറഞ്ഞു വരുകയാണ്. ഇടയ്ക്ക് മഴയൊന്നു ചാറി. ദാഹമകറ്റാനുള്ള മഴ കിട്ടും എന്നു കരുതിയത് വെറുതെയായി.

ഇപ്പോള്‍ മരങ്ങളൊന്നുമില്ലാത്ത ഇളം പിങ്ക് കലര്‍ന്ന പാറ മാത്രമായി മുന്നില്‍. ക്ഷീണം തോന്നിയില്ല. നടക്കുക തന്നെ. കുറച്ചകലെ ഒരു കുളം കണ്ടു. പക്ഷെ വെള്ളം അത്ര നന്നല്ല, ഒന്നു മുഖം കഴുകാന്‍ പോലും കൊള്ളില്ല. മലയിലെ പാണ്ഡവ തീര്‍ത്ഥങ്ങളില്‍ ഒന്നാകാം. അഞ്ച് കുളങ്ങള്‍ ഇവിടെയുണ്ട്. മലമുകളില്‍, ഏതാണ്ട് 2500 അടി മുകളില്‍ എത്തുന്നതിന്റെ ഉത്സാഹം എല്ലാവര്‍ക്കുമുണ്ടായി. സൂര്യന്‍ ചുവന്ന് ചക്രവാളത്തില്‍ കനലാകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. മുകളില്‍ വീണ്ടും ഒരു കുളം .അപ്പോഴേക്കും വിഷ്ണു മലമുകളില്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ ഞാനും. അവിടെ ഒരു ചായക്കട. വിഷ്ണു ചായകുടിച്ചു തുടങ്ങിയിരുന്നു. അപ്പോഴുണ്ടായ സന്തോഷം ചില്ലറയല്ല. ചായയുണ്ട്, വേഗം വാ എന്ന് ഞാന്‍ വിളിച്ചു പറയുമ്പോള്‍ നടന്നു വരുന്നവര്‍ക്ക് അവരെ കളിയാക്കുകയാണ് എന്നാണ് തോന്നിയത്.ചായ കുടിക്കും മുന്‍പ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചു. ചായയ്ക്ക് ഇതുവരെ കുടിച്ച എല്ലാ ചായകളേക്കാളും രുചി. ഇവിടെയും ഇത്തരമൊരു കട നടത്തുന്ന ആ മനുഷ്യനോട് ഒരു പ്രത്യേക സ്‌നേഹം തോന്നി. ബിസ്‌ക്കിറ്റ്, കപ്പലണ്ടി മിഠായി ഒക്കെ വാങ്ങി കഴിച്ചു. മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാമറയില്‍ പകര്‍ത്തി. ഒറ്റപ്പാറയുടെ മുകളില്‍ കയറി നിന്ന് കാറ്റുകൊണ്ടു. തൊട്ടടുത്ത് ഒരു ചെറിയ മുരുക ക്ഷേത്രവും ഒരു ദര്‍ഗയും . ദര്‍ഗയിലേക്കുള്ള പ്രവേശന വഴിയില്‍ ശുദ്ധജലം ലഭിക്കുന്ന കുളം . അവിടെ കാല്‍ കഴുകി ദര്‍ഗ്ഗയിലേക്ക് കടന്നു. വാലിയുള്ള ഷേയ്ക്ക് അബ്ദുള്ള സാഹബിന്റെ കബറാണ്. ജാതി-മതഭേദമന്യേ ആളുകള്‍ ആരാധിക്കുന്ന കബറിന്റെ സൂഷിപ്പുകാരന്‍ ഷെരീഫിനെ പരിചയപ്പെട്ടു. അവര്‍ എത്രയോ തലമുറകള്‍ക്ക് മുന്‍പ് സൗദിയില്‍ നിന്നും വന്നതാണ് എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഇവിടെവച്ച് മനസില്‍ എന്താഗ്രഹം പ്രകടിപ്പിച്ചാലും അത് നടക്കും, ഷെരീഫ് പറഞ്ഞു. എല്ലാവരും അവിടെ പ്രര്‍ത്ഥനാ നിരതരായി. ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചോ എന്നറിയില്ല.ദര്‍ഗയില്‍ നൂറു രൂപ കാണിക്ക വച്ച് ഇറങ്ങി. അവിടെ താമസിക്കാനും സൗകര്യമുണ്ട്. ആ രാത്രിയില്‍ അവിടെ തങ്ങുന്ന ഒരു കുടുംബത്തെ കണ്ടു. അവര്‍ രാവിലെയെ മലയിറങ്ങൂ. മല മുകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലാതിരിക്കുന്നത് സ്വാഭാവികം.തീര്‍ത്ഥാടനത്തിന് വന്നവര്‍ വെള്ളം കുടിച്ച പ്ലാസ്റ്റിക് കവറുകള്‍ അവിടവിടെ നിക്ഷേപിച്ചിരിക്കുന്നത് കണ്ടു. ഞങ്ങള്‍ ഷെരീഫിനോട് യാത്ര പറഞ്ഞ് ഇറങ്ങി. വഴിയില്‍ ഇഴ ജന്തുക്കളെ ശ്രദ്ധിക്കണം, മറ്റ് ജിവികളുടെ ശല്യം ഉണ്ടാകില്ലെന്ന് ഷെരീഫ് പറഞ്ഞു.
മൊബൈലിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ സാവധാനം മലയിറങ്ങാന്‍ തുടങ്ങി. കയറുന്നതിനേക്കാള്‍ റിസ്‌ക്കാണ് രാത്രിയിലെ മലയിറക്കം എന്നു മനസിലായി. കുഴപ്പമൊന്നുമില്ലാതെ താഴെയെത്താന്‍ രണ്ടര മണിക്കൂറെടുത്തു. പത്ത് മണിയോടെ ദേവക്കോട്ടയിലെത്തി. യാത്രാ ക്ഷീണത്തില്‍ സുഖമായുറങ്ങി. പതിവായി നടന്നു ശീലമില്ലാത്ത ഫെബിന്റെ കാലില്‍ നീരടിച്ചു. എല്ലാവര്‍ക്കും കാല് വേദനയും ഉണ്ടായിരുന്നു എന്നതല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വാദ്യകരമായ ഒരു യാത്രയാണ് പ്രാണ്‍ മലയിലേക്കുള്ളത്. കുടിവെള്ളവും ലഘുഭക്ഷണവും എടുക്കാന്‍ മറക്കരുത്. കൊണ്ടുപോകുന്നതൊന്നും മലയില്‍ നിക്ഷേപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. 
ഫോട്ടോസ് -- ശ്രീജയും ഫെബിനും










Saturday 16 February 2019

No caste No religion certificate


സാമൂഹ്യമാറ്റത്തിന് പുത്തന്‍ സര്‍ട്ടിഫിക്കറ്റ് 

സെക്കുലര്‍ എന്നാല്‍ not connected with religious or spiritual matters എന്നാണ് നിഘണ്ടുവിലെ അര്‍ത്ഥം. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ ഒരു പൗരനും ഒരു രേഖയിലും  അപേക്ഷയിലും രേഖപ്പെടുത്തേണ്ടാത്ത ഒന്നാണ് മതവും ജാതിയും. എന്നാല്‍ തൊഴിലും വിദ്യാഭ്യാസവും ജാതി അടിസ്ഥാനമാക്കി സംവരണം ചെയ്തിട്ടുള്ള ഒരു നാട്ടില്‍ ഇത് ഒരനിവാര്യതയായി മാറുന്നു.എന്നാല്‍ ജാതിയും മതവും രേഖപ്പെടുത്താതെ ജീവിക്കുന്ന അപൂര്‍വ്വം ധീരന്മാരും നാട്ടില്‍ ഉണ്ട് എന്നതാണ് സത്യം. പക്ഷെ അവര്‍ ഓരോ അപേക്ഷകള്‍  നല്‍കുമ്പോഴും ഇത് സംബ്ബന്ധിച്ച് സത്യവാങ്മൂലം നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ സത്യവാങ്മൂലമെഴുതി മടുത്ത ജാതിയും മതവുമില്ലാത്ത തിരുപ്പട്ടൂര്‍കാരി സ്‌നേഹ 2010ലാണ് സ്വന്തമായി ഒരു ജാതി-മതരഹിത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. പലവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളി. നിയമബിരുദധാരിയായ സ്‌നേഹ പിന്നോട്ട് പോയില്ല. തന്റെ ഭാഗം വാദിച്ചുകൊണ്ടേയിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നാട്ടില്‍ എന്തുകൊണ്ട് ജാതിരഹിത സര്‍ട്ടിഫിക്കറ്റും നല്‍കിക്കൂടാ എന്ന വാദത്തെ തള്ളാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല എങ്കിലും രാജ്യത്ത് ഇതുവരെ ആര്‍ക്കും നല്‍കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് ഞാന്‍ എങ്ങിനെ നല്‍കും എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ precedence ഇല്ല. 2019 ല്‍ എത്തുമ്പോള്‍ വ്യക്തമായ തീരുമാനമുണ്ടായി. ഈ സര്‍ട്ടിഫിക്കറ്റ് മറ്റൊരാളുടെ അവകാശത്തെ കവര്‍ന്നെടുക്കാത്തതും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്തതുമാണ് എന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുപ്പട്ടൂര്‍ സബ്കളക്ടര്‍  ബി.പ്രിയങ്ക പങ്കജം രാജ്യത്താദ്യമായി ഒരു ജാതിയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ടു. 2019 ഫെബ്രുവരി 5ന് തിരുപ്പട്ടൂര്‍ തഹസീല്‍ദാര്‍ സത്യമൂര്‍ത്തിയില്‍ നിന്നും സ്‌നേഹ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇതൊരു സാമൂഹ്യമാറ്റത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രാജ്യത്ത് പലര്‍ക്കും ഇതൊരു പ്രചോദനമാകും എന്നു കരുതാം. സ്‌നേഹയുടെ ഭര്‍ത്താവ് തമിഴ് പ്രൊഫസര്‍ പ്രതിഭാ രാജയും ഈ പോരാട്ടത്തില്‍ ഒപ്പമുണ്ട്. അവരുടെ മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിലും ജാതിയില്ല. കുട്ടികളുടെ പേരിലുമുണ്ട് പുതുമ. ആദിരൈ നസ്രീന്‍, അഥില ഐറീന്‍, ആരിഫ ജസി എന്നിവരാണ് മക്കള്‍.

Friday 15 February 2019

Ban of plastics in Tamil nadu

പ്ലാസ്റ്റിക് മുക്ത തമിഴ്നാട് 

 തമിഴ്‌നാട്ടില്‍ കുറഞ്ഞ ഇനം പ്ലാസ്റ്റിക്കും കാരി ബാഗും 2019 ജാനുവരി മുതല്‍ നിരോധിക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ കേരളം പോലും വേണ്ടത്ര വിജയിക്കാതെപോയ പ്ലാസ്റ്റിക്കിനെതിരായ യുദ്ധത്തില്‍ തമിഴ്‌നാട് എങ്ങിനെ വിജയിക്കാന്‍ എന്ന് തോന്നിയിരുന്നു.തുടക്കത്തില്‍ ഏതാണ്ട് അങ്ങിനെതന്നെയായിരുന്നു താനും.എന്നാല്‍ കാര്യങ്ങള്‍ ഗൗരവമാര്‍ന്നത് പെട്ടെന്നാണ്.ഇപ്പോള്‍ ചെറിയ ടൗണുകളില്‍ പോലും കടകളില്‍ പ്ലാസ്റ്റിക് കാരി ബാഗ് കാണാനില്ല.പ്ലാസ്റ്റിക്കും തുണിയും ചേര്‍ന്ന കേരളത്തില്‍ സുലഭമായ കാരിബാഗുപോലും നിരോധിച്ചിരിക്കയാണ്. അതും മണ്ണില്‍ അലിഞ്ഞുചേരില്ല എന്നതാണ് കാരണം.ഇപ്പോള്‍ എല്ലാവരും തുണിബാഗുകളുമായാണ് കടകളില്‍ പോകുന്നത്. പാത്രങ്ങളുമായി മീനും ഇഢലിമാവും മറ്റും വാങ്ങാന്‍ വരുന്നവരെയും കാണാന്‍ കഴിഞ്ഞു. 2019 ഫെബ്രുവരി 13 ന് അസംബ്ലിയില്‍ കൊണ്ടുവന്ന ബില്ല് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ നിയന്ത്രണം കര്‍ക്കശമാക്കാന്‍ ലക്ഷ്യമിടുന്നു.100 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ശിക്ഷയുണ്ടാകും വിധമാണ് നിയമം വരുന്നത്. ചെറുകിട കച്ചവടക്കാര്‍ കാരിബാഗ് നല്‍കുന്നത് കണ്ടാല്‍ ആദ്യതവണ 100 രൂപയും അടുത്ത തവണ 200 രൂപയും മൂന്നാമത് വട്ടത്തിന് 500 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പിഴ വിധിക്കാം. ഇടത്തരം കച്ചവടക്കാര്‍ക്ക് പിഴ യഥാക്രമം 1000, 2000, 5000 എന്നാകും.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ടെക്സ്റ്റയില്‍ ഷോപ്പുകള്‍ക്കും മാളുകള്‍ക്കും പിഴ 10,000, 15,000, 25,000 എന്ന നിലയിലാണ്. വന്‍തോതില്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സൂക്ഷിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് ശിക്ഷ 25,000, 50,000, ഒരു ലക്ഷം എന്ന നിലയിലും. ഏതായാലും അത്ഭുതകരമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആട് മാടുകള്‍ വഴിനീളെ അലഞ്ഞു നടക്കുന്ന തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് കവര്‍ കഴിച്ച് മരിക്കുന്ന ജീവികള്‍ അപ്രധാന വാര്‍ത്തയായി മാറിയിരുന്നു. പാവം ജീവികള്‍, അവര്‍ രക്ഷപെട്ടു. ഒപ്പം നദികളും കുളങ്ങളും കൃഷിയിടങ്ങളും എല്ലാംതന്നെ ഒരു പുതിയ ഇടമായി മാറുകയാണ്. തമിഴ്‌നാടിന് വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ കേരളത്തിന് തീര്‍ച്ചയായും കഴിയും. അധികൃതരുടെ സത്യസന്ധമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു.

Thursday 14 February 2019

lost bonsai

ബോണ്‍സായ്  നഷ്ടം
ടോക്കിയോയ്ക്ക് വടക്കുള്ള നഗരമാണ് കവാഗുച്ചി. സെജി ലിമുറായും ഭാര്യ ഫുയൂമിയും അവിടെ സന്തോഷത്തോടെ ജീവിതം നയിക്കുന്ന ബോണ്‍സായ് നിര്‍മ്മാതാക്കളാണ്. അപ്പനും അപ്പുപ്പനും തുടങ്ങി അഞ്ച് തലമുറയായി ബോണ്‍സായ് മരങ്ങളുണ്ടാക്കി വില്‍പ്പന നടത്തുന്നു. അതൊരു തൊഴില്‍ എന്നതിലുപരി ആനന്ദം പകരുന്നൊരു ദിനചര്യ കൂടിയായിരുന്നു അവര്‍ക്ക്. അപ്പനപ്പുന്മാര്‍ തലമുറകളായി കൈമാറി കിട്ടിയ കുറെ കുഞ്ഞുമരങ്ങളുണ്ട് അവര്‍ക്ക്. അവ സ്വന്തം മക്കളേക്കാള്‍ ജീവനാണ് അവര്‍ക്ക്. രാവിലെ ഉണര്‍ന്നാലുടന്‍ അവരെ പരിപാലിക്കലും ഉറങ്ങും മുന്‍പ് മനസിന് ആനന്ദം പകരാന്‍ അവരെ ഓമനിച്ച് ഉറങ്ങാന്‍ കിടക്കുകയും ചെയ്യുക അവരുടെ ജിവതരീതിയായിരുന്നു.ഇതിനെല്ലാം അവസാനമാക്കിക്കൊണ്ട് ജാനുവരിയിലെ ഒരു പ്രഭാതം അവരെ തളര്‍ത്തിക്കളഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏഴ് ചെടികളാണ് മോഷണം പോയത്. പത്ത് ലക്ഷം യെന്‍ വിലപറഞ്ഞിട്ടും കൊടുക്കാതിരുന്ന അഞ്ച്ു തലമുറകളുടെ ലാളനം കിട്ടിയ ബോണ്‍സായ്കള്‍.400 വര്‍ഷത്തിലേറെ പഴക്കമുള്ള ജൂനിപ്പര്‍ മരം ഫിയൂമിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞു, ശരീരം തളര്‍ന്നു. തൊണ്ണൂറായിരം ഡോളര്‍ മാര്‍ക്കറ്റ് വിലയുള്ള ബോണ്‍സായാണ് എന്നതിനേക്കാള്‍ സ്വന്തം മക്കളെ ആരോ കൊല്ലാന്‍ കൊണ്ടുപോയതുപോലെയുള്ള വേദനയായിരുന്നു മനസില്‍. ഉടനെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ബോണ്‍സായ്കള്‍ നഷ്ടപ്പെട്ടിട്ട് ഒരു മാസത്തിലേറെ ആയതോടെ കടുത്ത നിരാശയിലാണ് അവരിപ്പോള്‍. കള്ളന്മാരോട് ഒരുഭ്യര്‍ത്ഥനമാത്രമെ അവര്‍ക്കുള്ളു, ദയവായി വെള്ളമൊഴിച്ച് അവരെ പരിപാലിക്കണം. ഞങ്ങളുടെ മക്കള്‍ വെള്ളം കിട്ടാതെ മരിച്ചുപോകരുത്.
ജപ്പാനിലെ ദമ്പതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ബോ്ണ്‍സായ്കള്‍ അവര്‍ക്ക് കേടുപാട് കൂടാതെ തിരിച്ചു കിട്ടട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും നിര്‍ത്തുന്നു.