Thursday 14 February 2019

lost bonsai

ബോണ്‍സായ്  നഷ്ടം
ടോക്കിയോയ്ക്ക് വടക്കുള്ള നഗരമാണ് കവാഗുച്ചി. സെജി ലിമുറായും ഭാര്യ ഫുയൂമിയും അവിടെ സന്തോഷത്തോടെ ജീവിതം നയിക്കുന്ന ബോണ്‍സായ് നിര്‍മ്മാതാക്കളാണ്. അപ്പനും അപ്പുപ്പനും തുടങ്ങി അഞ്ച് തലമുറയായി ബോണ്‍സായ് മരങ്ങളുണ്ടാക്കി വില്‍പ്പന നടത്തുന്നു. അതൊരു തൊഴില്‍ എന്നതിലുപരി ആനന്ദം പകരുന്നൊരു ദിനചര്യ കൂടിയായിരുന്നു അവര്‍ക്ക്. അപ്പനപ്പുന്മാര്‍ തലമുറകളായി കൈമാറി കിട്ടിയ കുറെ കുഞ്ഞുമരങ്ങളുണ്ട് അവര്‍ക്ക്. അവ സ്വന്തം മക്കളേക്കാള്‍ ജീവനാണ് അവര്‍ക്ക്. രാവിലെ ഉണര്‍ന്നാലുടന്‍ അവരെ പരിപാലിക്കലും ഉറങ്ങും മുന്‍പ് മനസിന് ആനന്ദം പകരാന്‍ അവരെ ഓമനിച്ച് ഉറങ്ങാന്‍ കിടക്കുകയും ചെയ്യുക അവരുടെ ജിവതരീതിയായിരുന്നു.ഇതിനെല്ലാം അവസാനമാക്കിക്കൊണ്ട് ജാനുവരിയിലെ ഒരു പ്രഭാതം അവരെ തളര്‍ത്തിക്കളഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏഴ് ചെടികളാണ് മോഷണം പോയത്. പത്ത് ലക്ഷം യെന്‍ വിലപറഞ്ഞിട്ടും കൊടുക്കാതിരുന്ന അഞ്ച്ു തലമുറകളുടെ ലാളനം കിട്ടിയ ബോണ്‍സായ്കള്‍.400 വര്‍ഷത്തിലേറെ പഴക്കമുള്ള ജൂനിപ്പര്‍ മരം ഫിയൂമിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞു, ശരീരം തളര്‍ന്നു. തൊണ്ണൂറായിരം ഡോളര്‍ മാര്‍ക്കറ്റ് വിലയുള്ള ബോണ്‍സായാണ് എന്നതിനേക്കാള്‍ സ്വന്തം മക്കളെ ആരോ കൊല്ലാന്‍ കൊണ്ടുപോയതുപോലെയുള്ള വേദനയായിരുന്നു മനസില്‍. ഉടനെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ബോണ്‍സായ്കള്‍ നഷ്ടപ്പെട്ടിട്ട് ഒരു മാസത്തിലേറെ ആയതോടെ കടുത്ത നിരാശയിലാണ് അവരിപ്പോള്‍. കള്ളന്മാരോട് ഒരുഭ്യര്‍ത്ഥനമാത്രമെ അവര്‍ക്കുള്ളു, ദയവായി വെള്ളമൊഴിച്ച് അവരെ പരിപാലിക്കണം. ഞങ്ങളുടെ മക്കള്‍ വെള്ളം കിട്ടാതെ മരിച്ചുപോകരുത്.
ജപ്പാനിലെ ദമ്പതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ബോ്ണ്‍സായ്കള്‍ അവര്‍ക്ക് കേടുപാട് കൂടാതെ തിരിച്ചു കിട്ടട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും നിര്‍ത്തുന്നു.

No comments:

Post a Comment