Friday 22 February 2019

Story - Narendran, Double MA

1988 ല്‍ എഴുതിയ കഥ

നരേന്ദ്രന്‍, ഡബിള്‍ എംഎ

മൂടല്‍മഞ്ഞ് കനം വരുത്തിയ ഇരുട്ട്. കൂമന്റെ വിളിയും മറുവിളിയും മാത്രം നിറഞ്ഞുനില്‍ക്കുന്ന രാത്രിയുടെ രണ്ടാം യാമം.ഉത്സവപറമ്പിലെ രണ്ടാം നാടകവും കണ്ട് മടങ്ങുകയായിരുന്നു ഞാനും മേനോനും രാമനും.ക്ഷേത്രക്കുളത്തിനടുത്തെത്തിയ ഞങ്ങള്‍ ഒരു ശബ്ദം കേട്ട് നിന്നു.കല്‍പടവുകളുടെ അവസാനത്തില്‍ ഓളങ്ങളുടെ മര്‍മ്മരം. ആരോ കുളിക്കുന്നുണ്ട്, അല്ലെങ്കില്‍ വള്ളം തുഴയുന്നു.

ഈ നേരത്ത് ----

മനുഷ്യനാകാനിടയില്ല.വെള്ളമെന്നു കേട്ടാല്‍ തന്നെ വിറയ്ക്കുന്നത്ര തണുപ്പുണ്ട് ചുറ്റിലും. ഞങ്ങള്‍ ശ്രദ്ധിച്ചു.ജലത്തിന്റെ മാറുപിളര്‍ന്ന് താഴേക്ക് പോകുന്ന തുഴയുടെ ഈണം വ്യക്തമായി കേട്ടു. കനത്ത ഇരുട്ടില്‍ തണുപ്പിന്റെ കുത്തിനോവിപ്പുമേറ്റ് വള്ളമിറക്കാന്‍ മനുഷ്യരാരും ധൈര്യപ്പെടില്ല.

പിന്നെ --
പിന്നെ ആരാകാം.

യക്ഷി ഗന്ധര്‍വ്വന്മാരുടെ കാമലീലകള്‍ക്ക് ക്ഷേത്രക്കുളം പണ്ടൊക്കെ സാക്ഷ്യം വഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്നും ലീലാവിലാസങ്ങള്‍ തുടരുന്നു എന്നു കരുതാനാവുമോ?
സ്വാസ്ഥ്യം കെടുത്തുന്ന ഇത്തരം ചിന്തകള്‍ മനസിനെ മഥിച്ചു.ഭയം ചുറ്റാകെ വ്യാപിച്ച് അനങ്ങാന്‍ കഴിയാതെ നില്‍ക്കുമ്പോഴും നിമിഷ കവിയായ മേനോന്‍ രണ്ടുവരി തട്ടിവിട്ടു.

' അതിഭോഗലാലസന്‍ ഗന്ധര്‍വ്വന്‍-
ഏഴിദിനരാത്രങ്ങള്‍ ഒരേനിലയാടി കാമകേളികള്‍'

മേനോനെ ശബ്ദമുണ്ടാക്കരുതെന്ന് താക്കീതുചെയ്ത് ഞങ്ങള്‍ സാവധാനം കുളക്കടവിലേക്ക് നീങ്ങി. തുറിച്ച കണ്ണുകളുമായി പരസ്പരം മുട്ടിയുരുമ്മി ഞങ്ങള്‍ കുളത്തിലേക്കുറ്റു നോക്കി. താമരവള്ളികള്‍ കെട്ടുപിണയുന്ന ഉപരിതലത്തിലൂടെ ഒരു ചെറുവള്ളം മറുകരയിലേക്ക് നീങ്ങുന്നു. അതില്‍ നിഴല്‍പോലെ ഒരു രൂപവും. 'ഗന്ധര്‍വ്വന്‍ തന്നെ!', മേനോന്‍ പറഞ്ഞു. എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. കുളത്തിന്റെ കരയിലൂടെ വരേണ്ടിയിരുന്നില്ല എന്ന് മനസു പറഞ്ഞു. ഓടാനും നടക്കാനും കഴിയാത്ത അവസ്ഥ.നിമിഷങ്ങള്‍ നീങ്ങുകയാണ്.ഈ സമയം വള്ളത്തിലുണ്ടായിരുന്നയാള്‍ തീപ്പെട്ടിയുരച്ച് ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് ആശ്വാസമായത്. ഗന്ധര്‍വ്വന് കോവിലകത്തെ നരേന്ദ്രന്റെ മുഖമായിരുന്നു.

നരേന്ദ്രന്‍,ഡബിള്‍ എംഎ. തൊഴില്‍ തേടി മുഖം നഷ്ടപ്പെട്ട നരേന്ദ്രന്‍. ഞങ്ങള്‍ പടവുകള്‍ കയറി തിരികെ നടന്നു.

'കഷ്ടം, കഷ്ടം', രാമന്‍ പറഞ്ഞു, 'എത്ര ബുദ്ധീള്ള ചെക്കനാണെന്നോ. വാറ്റുചാരായവും കഞ്ചാവും കഴിച്ച് അല്‍പ്പശ്ശെ ബുദ്ധിഭ്രമമുണ്ടെന്നാ തോന്നണെ.'

അപ്പോള്‍ നരേന്ദ്രന്റെ ചിരി ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങള്‍ക്കുനേരെ വന്നു. കല്‍പ്പടവുകളില്‍ ചിരിയുടെ കുഞ്ഞോളങ്ങള്‍ പരന്നു.ഗ്രാമത്തിന്റെ നെറുകയില്‍ തട്ടി അത് പ്രതിധ്വനിച്ചു. ഒടുവില്‍ ഒരു നേര്‍ത്ത രോദനമായി അഴത്തിലേക്ക് അലിഞ്ഞില്ലാതായി.

താമരയുടെ ഞരമ്പുകള്‍ ത്രസിച്ചുവോ എന്നറിയില്ല. തവളകള്‍ നിശബ്ദരായോ എന്നും അറിയില്ല. പക്ഷെ അന്നത്തെ പ്രഭാതം പൊട്ടിവിടര്‍ന്നത്  ക്ഷേത്രക്കുളത്തിലാണ്. അറിഞ്ഞവര്‍ അറിഞ്ഞവര്‍ അങ്ങോട്ടുനീങ്ങി. മേനോന്‍ വന്നു വിളിച്ചപ്പോള്‍ , ഉറക്കം നഷ്ടപ്പെട്ട കണ്ണുകള്‍ ഞെരുടി ഞാനും അങ്ങോട്ടേക്കു നടന്നു.ഞങ്ങള്‍ കുളത്തിന് ചുറ്റും കൂടി നിന്നവരെ വകഞ്ഞ് പടവിലെത്തി. ഗന്ധര്‍വ്വന്‍ നഷ്ടപ്പെട്ടൊരു തോണിയും അലകള്‍ നഷ്ടപ്പെട്ട കുളവും ഞങ്ങളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.എന്നാല്‍ ആളുകളുടെ ബഹളത്തില്‍ അതെല്ലാം മുങ്ങിപോയി. 



No comments:

Post a Comment