Friday 15 February 2019

Ban of plastics in Tamil nadu

പ്ലാസ്റ്റിക് മുക്ത തമിഴ്നാട് 

 തമിഴ്‌നാട്ടില്‍ കുറഞ്ഞ ഇനം പ്ലാസ്റ്റിക്കും കാരി ബാഗും 2019 ജാനുവരി മുതല്‍ നിരോധിക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ കേരളം പോലും വേണ്ടത്ര വിജയിക്കാതെപോയ പ്ലാസ്റ്റിക്കിനെതിരായ യുദ്ധത്തില്‍ തമിഴ്‌നാട് എങ്ങിനെ വിജയിക്കാന്‍ എന്ന് തോന്നിയിരുന്നു.തുടക്കത്തില്‍ ഏതാണ്ട് അങ്ങിനെതന്നെയായിരുന്നു താനും.എന്നാല്‍ കാര്യങ്ങള്‍ ഗൗരവമാര്‍ന്നത് പെട്ടെന്നാണ്.ഇപ്പോള്‍ ചെറിയ ടൗണുകളില്‍ പോലും കടകളില്‍ പ്ലാസ്റ്റിക് കാരി ബാഗ് കാണാനില്ല.പ്ലാസ്റ്റിക്കും തുണിയും ചേര്‍ന്ന കേരളത്തില്‍ സുലഭമായ കാരിബാഗുപോലും നിരോധിച്ചിരിക്കയാണ്. അതും മണ്ണില്‍ അലിഞ്ഞുചേരില്ല എന്നതാണ് കാരണം.ഇപ്പോള്‍ എല്ലാവരും തുണിബാഗുകളുമായാണ് കടകളില്‍ പോകുന്നത്. പാത്രങ്ങളുമായി മീനും ഇഢലിമാവും മറ്റും വാങ്ങാന്‍ വരുന്നവരെയും കാണാന്‍ കഴിഞ്ഞു. 2019 ഫെബ്രുവരി 13 ന് അസംബ്ലിയില്‍ കൊണ്ടുവന്ന ബില്ല് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ നിയന്ത്രണം കര്‍ക്കശമാക്കാന്‍ ലക്ഷ്യമിടുന്നു.100 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ശിക്ഷയുണ്ടാകും വിധമാണ് നിയമം വരുന്നത്. ചെറുകിട കച്ചവടക്കാര്‍ കാരിബാഗ് നല്‍കുന്നത് കണ്ടാല്‍ ആദ്യതവണ 100 രൂപയും അടുത്ത തവണ 200 രൂപയും മൂന്നാമത് വട്ടത്തിന് 500 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പിഴ വിധിക്കാം. ഇടത്തരം കച്ചവടക്കാര്‍ക്ക് പിഴ യഥാക്രമം 1000, 2000, 5000 എന്നാകും.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ടെക്സ്റ്റയില്‍ ഷോപ്പുകള്‍ക്കും മാളുകള്‍ക്കും പിഴ 10,000, 15,000, 25,000 എന്ന നിലയിലാണ്. വന്‍തോതില്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സൂക്ഷിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് ശിക്ഷ 25,000, 50,000, ഒരു ലക്ഷം എന്ന നിലയിലും. ഏതായാലും അത്ഭുതകരമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആട് മാടുകള്‍ വഴിനീളെ അലഞ്ഞു നടക്കുന്ന തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് കവര്‍ കഴിച്ച് മരിക്കുന്ന ജീവികള്‍ അപ്രധാന വാര്‍ത്തയായി മാറിയിരുന്നു. പാവം ജീവികള്‍, അവര്‍ രക്ഷപെട്ടു. ഒപ്പം നദികളും കുളങ്ങളും കൃഷിയിടങ്ങളും എല്ലാംതന്നെ ഒരു പുതിയ ഇടമായി മാറുകയാണ്. തമിഴ്‌നാടിന് വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ കേരളത്തിന് തീര്‍ച്ചയായും കഴിയും. അധികൃതരുടെ സത്യസന്ധമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment