Wednesday 26 September 2018

Book review -- Eechakalum Urumbukalum janadhipathyam kothikkumpol

നോവലിന്‍റെ മുഖപടം
പുസ്തക പരിചയം

കളങ്കമറ്റ ജനാധിപത്യ കാഴ്ചപ്പാടുകളുമായി വി.ആര്‍.അജിത് കുമാറിന്‍റെ നോവല്‍‍”ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍”

-    പൂവറ്റൂര്‍ ബാഹുലേയന്‍


                          ജനാധിപത്യം കൊതിക്കുമ്പോള്‍ എന്നു പറയുന്നിടത്തുതന്നെ ജനാധിപത്യമില്ല എന്നത് ധ്വന്യാത്മകം. അകലെയാണ് ജനാധിപത്യമെന്ന് അറിയുമ്പോഴും ജനാധിപത്യത്തില്‍ വിശ്വസിച്ച് ജനങ്ങള്‍ മുറതെറ്റാതെ തങ്ങളുടെ കര്‍മ്മം ചെയ്യുന്നു. ജനാധിപത്യപ്പഴുതിലൂടെ അധികാരത്തിലെത്തുന്നവര്‍ ജനാധിപത്യായുധം ഉപയോഗിച്ചുതന്നെ ജനാധിപത്യത്തെ കശാപ്പുചെയ്ത് മുന്നേറുകയാണ് വി.ആര്‍.അജിത് കുമാര്‍ എഴുതിയ ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍ എന്ന നോവലിലെ ചാന്ദ്രദേശത്ത്.
                                     പെരുമയേറിയ ചാന്ദ്രദേശം വീറോടെ പൊരുതി വിദേശികളില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ ഏറെ കൊതിച്ചത് ജനാധിപത്യത്തിന്‍റെ സുന്ദരാനുഭവങ്ങളാണ്. അനുഭവം അവരെ വിഢികളാക്കി മുന്നേറുമ്പോള്‍ ഭാരതരഥം തന്നെയാണ് ചാക്രിക വ്യൂഹത്തിലകപ്പെട്ടു നില്‍ക്കുന്നത് അല്ലെങ്കില്‍ കുണ്ടും കുഴിയും നിറഞ്ഞ ജനാധിപത്യപ്പാതയിലൂടെ ഉരുളുന്നത്.
പണ്ടൊരുനാള്‍ ശങ്കരകൌടില്യന്  വയലരുകില്‍ നിന്നും കിട്ടിയ ചോരക്കുഞ്ഞ് വളര്‍ന്ന് ചന്ദ്രഗുപ്തനെന്ന യുവാവായി മാറുമ്പോള്‍ ജനാധിപത്യത്തെ കുറിച്ച് അവന് അറിയാന്‍ ഏറെയുണ്ടായിരുന്നു.അവനെ പഠിപ്പിക്കുന്നതിനിടയില്‍ കൌടില്യന്‍ ഇങ്ങനെ പറയുന്നു. “തിന്മകള്‍ ഇല്ലാതാകുന്ന ഒരു കാലം വരും ചന്ദ്രാ, അന്നേ ഞാന്‍ മരിക്കൂ, എന്‍റെ മരണം ഞാന്‍ നിശ്ചയിക്കും.”ദൃഢചിത്തനായ കൌടില്യന്‍ തുടരുന്നു. “എല്ലാ ദിവസവും ഒരുപോലെതന്നെയാക്കി ജീവിക്കുന്ന മനുഷ്യരും മൃഗങ്ങളും തമ്മില്‍ എന്ത് വ്യത്യാസം? വെല്ലുവിളികളാകുന്ന ജോലികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. അത് ചിലപ്പോള്‍ വേദന നല്കാം. ചിലപ്പോള്‍ സുഖവും. രണ്ടും ഒരു ചങ്ങലയിലെ കണ്ണികള്‍ മാത്രം. പ്രകൃതി നല്കിയ നല്ല കാര്യങ്ങളെല്ലാം തച്ചുടയ്ക്കുന്നവനാണ് മനുഷ്യന്‍ എന്നു വരുന്നത് ശരിയല്ല ചന്ദ്രാ, അത് എതിര്‍ക്കപ്പെടണം. തിന്മ നന്മയെ ഭരിക്കുന്നിടത്തും വലിയ തെറ്റുകള്‍ മൂടിവയ്ക്കാന്‍ ചെറിയ തെറ്റുകള്‍ വിളിച്ചു പറയുന്നവര്‍ക്കിടയിലും നടപ്പിലാക്കാന്‍ നിനക്കൊരു നീതിയുണ്ടാവണം”
                                    പറഞ്ഞുതീരാത്ത ചാന്ദ്രദേശത്തിന്‍റെ കഥയിലുടനീളം ഗ്രന്ഥകാരന്‍ പങ്കുവയ്ക്കുന്ന ദാര്‍ശനികത ഇതിലുണ്ട്.
ഭരണം നിലനിര്‍ത്താനും ഭരണം അട്ടിമറിക്കാനും ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന ജനാധിപത്യപാഠങ്ങള്‍ ആധുനിക ഇന്ത്യയില്‍ നാം ഒരുപാട് കാണുന്നതാണ്. ആധുനിക കൌടില്യന്‍ ഇവിടെ ചന്ദ്രഗുപ്തനോട് സംയമനം പാലിച്ച് മനസാക്ഷിയെ ആശ്രമത്തില്‍ ഇറക്കിവയ്ക്കാനാണ് ,ജനായത്തം ആടിയുലയുന്ന ശനികാലത്തില്‍ ആവശ്യപ്പെടുന്നത്. എവിടെയും വിശ്വസ്തനായിതീര്‍ന്ന ചന്ദ്രഗുപ്തന്‍ ,പക്ഷെ ,കൌടില്യന്‍റെ നിര്‍ദ്ദേശാനുസരണം തന്നെ ഇരുട്ടറ ഇടപാടുകളും ചര്‍ച്ചകളുമെല്ലാം കുറിച്ചുവയ്ക്കുന്നുണ്ടായിരുന്നു. ഭരണവും ജനാധിപത്യവും രാജ്യത്താകമാനം പാലുംതേനുമൊഴുക്കി പിന്നെയും മുന്നേറുകയാണ്.
                                       ആശങ്കകളുടെ കാറൊഴിഞ്ഞൊരു പുലര്‍കാലം നല്‍കിക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുവാങ്ങി വിജയിച്ച ചന്ദ്രഗുപ്തന്‍ പാര്‍ട്ടിയെ നയിക്കുന്ന അമ്മയുടെയും ഗുരുകാരണവരുടെയും അനുഗ്രഹത്തോടെ അധികാരത്തിലെത്തുകയാണ്. “താല്‍പ്പര്യങ്ങളൊന്നുമില്ലാത്ത വ്യക്തിയാണ് ഞാന്‍. മാര്‍ക്സിനെയും ഗാന്ധിജിയെയും ഒരുപോലെ ആരാധിക്കുന്ന ആളാണ് ഞാന്‍. ചില നടപടികള്‍ വേണ്ടപ്പെട്ടവര്‍ക്ക് ദോഷമുണ്ടാക്കും, ദേഷ്യപ്പെടരുത്.” അമ്മയോട് ചന്ദ്രഗുപ്തന്‍ ഇങ്ങനെ പറയുമ്പോള്‍ നിലവിലുള്ള അധികാര വടംവലികളും അഴിമതികളും നശിപ്പിച്ച ജനാധിപത്യത്തെ നിഷ്കാമിയായ ഒരു ഭരണാധികാരിയിലൂടെ രക്ഷപെടുത്താനുള്ള പരിശ്രമത്തില്‍ ഗ്രന്ഥകാരന്‍റെ മനസും ചേര്‍ത്തുവയ്ക്കാവുന്നതാണ്. “അമ്മെ, ശ്രീബുദ്ധന്‍റെ പാതയാണെനിക്കിഷ്ടം”എന്നും ചന്ദ്രഗുപ്തന്‍ പറയുന്നുണ്ട്.
                            ശീര്‍ഷകങ്ങള്‍ സൂചിപ്പിക്കും പോലെ ജനാധിപത്യത്തിനുമുകളില്‍ വിരിയുന്ന അദൃശ്യകരങ്ങള്‍ ,ജനാധിപത്യ വയലുകള്‍‌ ഉഴുതുമറിക്കുന്ന കാലമാണ് നാം പിന്നീട് കാണുന്നത്. അഞ്ച് ദിവസവും മുന്‍നിശ്ചയപ്രകാരമുള്ള ജോലിയും  രണ്ട് ദിവസം തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനവും എന്ന നിലയില്‍ ചന്ദ്രഗുപ്തന്‍ നടപ്പാക്കിയ നിയമം സാമാജികരുടെ വലിയ എതിര്‍പ്പിന് ഇടയാക്കി. തന്നില്‍ നിക്ഷിപ്തമായ ഭരണ നിര്‍വ്വഹണ നടപടികള്‍ മുഴുവന്‍ കാറ്റില്‍ പറത്തി, ജയിച്ച മണ്ഡലത്തിലെ മരണം,വിവാഹം, നിശ്ചയം തുടങ്ങിയ ചടങ്ങുകളില്‍ കയറിയിറങ്ങി പുഞ്ചിരി വിതറി തോളില്‍ കൈയ്യിട്ടും ഉള്ളില്‍ തട്ടാത്ത സൌഹൃദങ്ങളിലൂടെ ,ജനങ്ങളെ പറ്റിക്കുന്ന നിലവിലുള്ള രാഷ്ട്രീയ രീതികള്‍ക്കുള്ള ഒരു പ്രതിവിധിയാണിവിടെ കഥയിലൂടെ കൊണ്ടുവരുന്നത്.
ശ്വേതദേശം അടിമകളാക്കി വച്ചിരുന്ന നാടുകള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മ പൊളിച്ചടുക്കി ,അതിന്‍റെ പേരിലുള്ള മുഴുവന്‍ ധൂര്‍ത്തുകളും അവസാനിപ്പിക്കണമെന്നുള്ള ചന്ദ്രഗുപ്തന്‍റെ തീരുമാനം കോമണ്‍വെല്‍ത്തിന്‍റെ സാംഗത്യത്തെകുറിച്ച് പുനര്‍ചിന്തനം നടത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പയറ്റി രാജ്യം ഭരിച്ച വിദേശികള്‍ ഭരണം അവസാനിപ്പിച്ച് പോകുമ്പോഴും അന്തമില്ലാത്ത അശാന്തനാളുകള്‍ക്ക് വിഷവിത്ത് പാകിയിരുന്നു. ചാന്ദ്രദേശത്തിന്‍റെയും ശുക്രദേശത്തിന്‍റെയും ഇടയില്‍ ഹരിദേശത്തിന്‍റെ കഥ പറഞ്ഞ് കാഷ്മീര്‍ സംഘര്‍ഷത്തെ പ്രതിപാദിക്കുകയാണ് താഴ്വരയിലെ വസന്തം എന്ന കഥാഭാഗത്ത്. ആഭ്യന്തരവും വൈദേശികവുമായ ഒട്ടേറെ നടപടികളിലൂടെ ,നന്മയുടെ വിത്തെറിഞ്ഞ് ,തിന്മകളെ തിരസ്ക്കരിച്ച് ജനഹൃദയങ്ങളില്‍ ചന്ദ്രഗുപ്തന്‍ എന്ന അസാധാരണ ഭരണാധികാരി കയറിക്കൂടുന്ന രീതി എഴുത്തുകാരന്‍ ഭംഗിയായി അവതരിപ്പിക്കുന്നു.
                            സ്വാതന്ത്ര്യാനന്തര ചരിത്രത്തിലൂടെ ആധുനിക കാലത്തിലേക്ക് നോവല്‍ കടക്കുമ്പോള്‍, കാല്‍പ്പനികതയുടെ സ്വപ്നഭൂമിയിലേക്ക് നമ്മെ നയിക്കുകയാണ് കഥാകൃത്ത്. കാലവും ദേശവും കൂട്ടിക്കിഴിച്ച് ,കണക്ക് തെറ്റാതെ കാതങ്ങള്‍ക്കുമുന്നേ നീങ്ങുന്ന കൌടില്യന്‍റെ പാഠങ്ങള്‍ ഒരുപടി മുമ്പേ നടപ്പാക്കി ചന്ദ്രഗുപ്തന്‍ പുതുചരിത്രമെഴുതുമ്പോള്‍ ,കാലവും ജനങ്ങളും ഒപ്പം മാറുകയായിരുന്നു. ചന്ദ്രഗുപ്തന്‍റെ ഭരണത്തിന്‍റെ രണ്ടാമങ്കവും ഏതാണ്ട് അവസാനിക്കാറായി. അടുത്ത തിരഞ്ഞെടുപ്പിനുള്ള വട്ടങ്ങളായി. ഈച്ചകളും ഉറുമ്പുകളും ജനാധിപത്യത്തില്‍  കൊതിച്ച മാറ്റങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇവിടെയാണ്. സമൂലപരിവര്‍ത്തനങ്ങളിലൂടെ എങ്ങും പുരോഗതി കൈവരിച്ച രാജ്യത്ത് യഥാര്‍ത്ഥ ജനാധിപത്യത്തിനുള്ള പുതുനിദര്‍ശനങ്ങളാണ് കൌടില്യന്‍റെ ആശിര്‍വാദത്തോടെ ചന്ദ്രഗുപ്തന്‍ നടപ്പാക്കിയത്. ദേശസഭയിലേക്കായാലും ഏത് മണ്ഡലത്തിലേക്കായാലും ഒരാള്‍ രണ്ട് പ്രാവശ്യം മാത്രമെ പ്രതിനിധിയാകാന്‍ പാടുള്ളു. ജയിക്കുന്നയാളിനാവട്ടെ മൊത്തം വോട്ടുചെയ്തവരില്‍ പകുതിയിലധികം പേരുടെ പിന്തുണ ഉണ്ടാവണം. അങ്ങിനെ ഉണ്ടാവാത്ത മണ്ഡലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തുവന്നവര്‍ വീണ്ടും മത്സരിക്കുകയും അതില്‍ ജയിക്കുന്നയാള്‍ പ്രതിനിധിയാവുകയും വേണം.

                                                രണ്ടാമങ്കം കഴിഞ്ഞ ചന്ദ്രഗുപ്തന്‍ ഇനി മത്സരത്തിനില്ലെന്നറിഞ്ഞ് ജനങ്ങള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആര്‍ത്തലച്ചെങ്കിലും അവരെ പറഞ്ഞു മനസിലാക്കി പുതുജനാധിപത്യ ചരിത്രം കുറിച്ചു ചന്ദ്രഗുപ്തന്‍. ആശിച്ചപോലെ തെരഞ്ഞെടുപ്പും പുതുഭരണവും നിലവില്‍ വന്നപ്പോള്‍ ഇതിനെല്ലാം ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ഗുരു ശങ്കരകൌടില്യന്‍ തന്‍റെ ജനാധിപത്യധര്‍മ്മം പൂര്‍ത്തിയാക്കി വിഭൂതിയിലൊളിഞ്ഞത് ചന്ദ്രഗുപ്തനും  മുഴുവന്‍ ദേശവാസികള്‍ക്കും  മാത്രമല്ല വായനക്കാര്‍ക്കും ഹൃത്തടം കുത്തുന്നതായി.
                      അധികാരത്തിലെത്തുന്ന ഭരണവര്‍ഗ്ഗത്തിന് ബഹുഭൂരിപക്ഷം സീറ്റുകളുണ്ടെങ്കിലും മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ പകുതിയില്‍ വളരെ താഴെയാണെന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ നല്ലൊരു ശതമാനം നേടിയിട്ടും ജയിച്ച സീറ്റുകളുടെ അഭാവത്തില്‍ അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥയും പുതുചര്‍ച്ചകളാവുന്ന വേളയിലാണ് യാഥാര്‍ത്ഥ്യാധിഷ്ഠിത കാല്‍പ്പനികത എന്നു പറയാവുന്ന ഈ നോവലിലെ അപൂര്‍വ്വ കാഴ്ചപ്പാട്. ജനാധിപത്യത്തിന്‍റെ സാരവത്തായ മേഖലകളെ ഫലപ്രദമായി ആവിഷ്ക്കരിച്ചിട്ടുള്ള ഈ നോവല്‍ കക്ഷിഭേദമന്യേ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വായിച്ചിരിക്കേണ്ടതാണ്. നോവല്‍ അവസാനിക്കുന്നതുപോലെ , ഗുരു അകലെയെവിടെയോ മറഞ്ഞിരിക്കുകയാണ്. ആകാശത്ത് തെളിഞ്ഞുവരുന്ന ചാന്ദ്രമുഖത്ത് ആ ഗുരുവിന്‍റെ രൂപം ഈ നോവലിലൂടെ നമുക്ക് കാണാം.

                                                                                                                                                                പൂവറ്റൂര്‍ ബാഹുലേയന്‍
                                                                                                                                              ശങ്കരത്തില്‍,ഉദിമൂട്,വട്ടപ്പാറ.പി.ഓ
                                                                                                                                                          തിരുവനന്തപുരം-- 695028

Friday 21 September 2018

Three trips - different feelings

നഗരക്കാഴ്ച

എയര്‍പോര്‍ട്ടിന് സമീപം

മരുഭൂമിയിലെ പച്ചപ്പും പൂക്കളും

പഴമയുടെ കാഴ്ച

മൂന്ന് വിദേശ യാത്രകള്‍ - മൂന്ന് തരം അനുഭവങ്ങള്‍

ആദ്യത്തെ വിദേശയാത്ര ബസ്സിലായിരുന്നു. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയായ ഗോരഖ്പൂരിലെ ഒരു കവാടം കടന്ന് അപ്പുറമെത്തുമ്പോള്‍ നേപ്പാളായി. പാസ്പോര്‍ട്ടും വേണ്ട, വിസയും വേണ്ട. 1983ലായിരുന്നു ആ യാത്ര. വിദീഷയില്‍ പഠിക്കുമ്പോള്‍ പഠനത്തിന്റെ ഭാഗമായുള്ള യാത്ര. അത് കാത്മണ്ഡുവിലേക്ക് നീണ്ടു. നന്ദാദേവി പര്‍വ്വതം കണ്‍കുളിര്‍ക്കെ കണ്ടുള്ള യാത്ര. അന്ന് ഇന്ത്യ തുറന്ന കമ്പോളമല്ല. വിദേശഉത്പ്പന്നങ്ങളോടൊക്കെ വലിയ മതിപ്പുള്ള കാലം. ഗള്‍ഫുകാര്‍ക്ക് വലിയ മാര്‍ക്കറ്റാണ്. അവര്‍ കൊണ്ടുവരുന്ന ബാഗുകള്‍,ഉടുപ്പ്, ലുങ്കി , വാച്ച്, സ്പ്രേ എന്നിങ്ങനെ എല്ലാം അത്ഭുതമായിരുന്നു. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ടൊയോട്ടാ കാറാണ് അന്ന് നേപ്പാളിലെ ടാക്സികള്‍. ധാരാളം ബാറുകളും മദ്യം സര്‍വ്വ് ചെയ്യുന്ന സ്ത്രീകളും നല്ല റോഡുകളുമൊക്കെയായി ഒരുപാട് പുതിയ കാഴ്ചകള്‍ നേപ്പാള്‍ തന്നു. എന്നാല്‍ അധികം പുരോഗതിയില്ലാത്ത ഒരിടവുമായിരുന്നു അത്. നേപ്പാളികള്‍ക്ക് അന്നും ഇന്നും ഇന്ത്യക്കാരെ അത്ര ഇഷ്ടമല്ല. ചൈനയോട് ഇത്തിരി പ്രിയം കൂടും. വിദേശ വസ്തുക്കളുടെ വിനിമയം കുറച്ചേറെയുണ്ടായിരുന്നു അവിടെ. നാലായി മടക്കി സിബ്ബിട്ട് ഒരു ഡയറിപോലെയാക്കാവുന്ന സ്വര്‍ണ്ണ നിറമുള്ള ഒരു ബാഗ് ഞാന്‍ അവിടെനിന്നും വാങ്ങിയിരുന്നു. അത് ഒത്തിരിക്കാലം വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പിന്നെ മറ്റ് ചില സാധനങ്ങളും വാങ്ങിയത് ഓര്‍ക്കുന്നു. അന്ന് പശുപതിനാഥ ക്ഷേത്രത്തിലും മറ്റും പോയ ഓര്‍മ്മളള്‍ ഇപ്പോഴുമുണ്ട്. ഏറ്റവും രസകരമായ ഓര്‍മ്മ ഞങ്ങളുടെ വകുപ്പ് മേധാവിയും ഭാര്യയും കൂടി കാത്മണ്ഡുവില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയതാണ്. ഇത് നിയമപരമായി കുറ്റകരമാണെന്ന് തോന്നുന്നു. അവര്‍ തലയിണക്കുള്ളിലോ മറ്റോ ഒളിപ്പിച്ചിരിക്കയായിരുന്നു സ്വര്‍ണ്ണം. എന്നാല്‍ ഇതിനൊക്കെ ഇന്‍ഫോമേഴ്സുണ്ടെന്നു തോന്നുന്നു. ട്രെയിനില്‍ കയറിയതുമുതല്‍ ഉദ്യോഗസ്ഥന്മാര്‍ വരാന്‍ തുടങ്ങി. ഇവര്‍ക്ക് കൈക്കൂലി കൊടുത്ത് അദ്ദേഹം വശംകെട്ടു. ഒടുവില്‍ എവിടെയോ ഇറങ്ങി സ്ഥലം വിട്ടു. ട്രയിനില്‍ ബഹളം വച്ചതിന് ഞങ്ങളോട് കര്‍ക്കശമായി സംസാരിച്ച ഗുരുപത്നിയോട് ഞങ്ങള്‍ക്കൊരു കലിപ്പുണ്ടായിരുന്നതിനാല്‍ സത്യത്തില്‍ ആ പരിശോധന ഞങ്ങള്‍ ആസ്വദിച്ചു എന്നുവേണമെങ്കില്‍ പറയാം.
അടുത്ത വിദേശയാത്ര മലേഷ്യയിലേക്കായിരുന്നു. അത് ഐടി@സ്കൂള്‍ വിക്ടേഴ്സ് ചാനലിന്റെ തലവനായിരുന്ന കാലത്താണ്. 2009 ആണെന്നു തോന്നുന്നു. അന്‍വര്‍ സാദത്ത്, നാരായണ സ്വാമി എന്നിവര്‍ക്കൊപ്പം കോലാലംപൂരിലേക്കാണ് പോയത്. സ്മാര്‍ട്ട് ബോര്‍ഡ് വികസിപ്പിച്ച കനേഡിയന്‍ കമ്പനിയുടെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍. ഒരുപാട് വികസിതമായ ,തിരക്കും വേഗതയും മാത്രമുള്ള നഗരം. അംബരചുംബികളായ കെട്ടിടങ്ങള്‍, വഴിയോര ഭക്ഷണശാലകള്‍, വിവിധ ദേശത്തുകാര്‍ ,വ്യക്തമായ ചിട്ടയോടെ വാഹനമോടിക്കുന്നവര്‍, സമരങ്ങളും ബോര്‍ഡു കളും ബാനറും രാഷ്ട്രീയക്കാരും പ്രത്യക്ഷത്തിലില്ലാത്ത ഒരു നഗരം. വൈറ്റ്‍ഫോര്‍ട്ട് എന്ന നക്ഷത്രഹോട്ടലില്‍ സുഖഭക്ഷണം, താമസം. എന്റെ ബന്ധു ബിജുവിന്റെയും അദ്ദേഹത്തിന്‍റെ ബോസിന്റെയും ക്ഷണപ്രകാരം മലേഷ്യയ്ക്ക് കുറുകെ ഒരു യാത്ര.
ബിജു കാറുമായി വന്നു. ഒരു സുഹൃത്തും ഉണ്ടായിരുന്നു. കോലാലംപൂരില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായുള്ള ജെന്റിംഗ് ഹൈലാന്റില്‍ പോയി. സുഖകരമായ കാലാവസ്ഥയില്‍ കാസിനോകളിലും തീയറ്ററുകളിലുമൊക്കെ കറങ്ങി നടക്കാനുള്ള ഒരിടം. 1800 മീറ്റര്‍ ഉയരമുള്ള ഇവിടെ മലേഷ്യക്കാരും വിദേശികളുമായ ആയിരക്കണക്കിന് സന്ദര്‍ശകര്‍ നിത്യേന എത്തുന്നു. സ്വാഭാവികമായ പ്രകൃതിയോട് മമത കാട്ടുന്ന ഒരാള്‍ എന്ന നിലിയല്‍ ജെന്റിംഗ് എനിക്ക് ഇഷ്ടമായില്ല. നഗരം വിട്ട് പുറത്തേക്കിറങ്ങിയപ്പോള്‍ എത്ര ആശ്വാസം. നല്ല വാഴത്തോപ്പുകള്‍, റബ്ബര്‍ തുടങ്ങി വിവിധ കൃഷികള്‍. ഗ്രാമീണര്‍, ഗ്രാമീണവീടിന്റെ മാതൃകകള്‍ സൂക്ഷിക്കുന്ന മ്യൂസിയം അങ്ങിനെ യാത്ര സിംഗപ്പൂര്‍ അതിര്‍ത്തി വരെയെത്തി. ജോഹറിലായിരുന്നു ബിജുവും ബോസും. ചാത്തന്നൂര്‍കാരനായ ബോസും സഹോദരങ്ങളും ഉമ്മയും ഒക്കെയായി വലിയൊരു കൂട്ടുകടുംബം . അതിശയകരമായ ആതിഥ്യമര്യാദ. വിഭവസമൃദ്ധമായ ഭക്ഷണമൊക്കെ കഴിച്ച് , അദ്ദേഹം തന്നെ എടുത്തുതന്ന ടിക്കറ്റില്‍ വലിയ ഗ്ലാസ് പാനലുള്ള ട്രെയിനില്‍ കാഴ്ചകള്‍ കണ്ട് മടക്കം . കോലാലംപൂരില്‍ നിന്നും സിംഗപ്പൂരിലേക്ക്. അവിടെ മണ്ണില്‍ ഇറക്കാതെ എയര്‍പോര്‍ട്ടില്‍ നിന്നും ബസില്‍ ഒരു നഗരപ്രദക്ഷിണം. ഇന്ത്യ ടൌണ്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഇരുന്നുകണ്ടു. തിരികെ എയര്‍പോര്‍ട്ടി ലെത്തി അവിടെനിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി. അന്ന് ആ യാത്രയ്ക്കുവേണ്ടിയാണ് അടിയന്തിരമായി പാസ്പോര്‍ട്ട് എടുത്തത്. ഇനി ഒരു വിദേശയാത്രയുണ്ടാകും എന്നുകരുതിയതുമില്ല.
അപ്പോഴാണ് കൃഷി ജാഗ്രണ്‍ മാനേജിംഗ് എഡിറ്റര്‍ ഡൊമിനിക്കിന്റെ ക്ഷണം.2017 മാര്‍ച്ചില്‍. ദുബായിലെ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ നടക്കുന്ന “അഗ്രാമി” അതായത് അഗ്രികള്‍ച്ചര്‍ മിഡില്‍ഈസ്റ്റ് എന്ന കൃഷിമേളയില്‍ കൃഷി ജാഗരണ്‍ മീഡിയ പാര്‍ട്ട്ണറാണ്. നമുക്ക് അതില്‍ പങ്കെടുക്കണം. സമ്മതിച്ചു. ഡൊമിനിക്കും ഷൈനിയും മകന്‍ രാജയും ഡല്‍ഹിയില്‍ നിന്നാണ് വരുന്നത്. ഞാന്‍ തനിച്ച് തിരുവനന്തപുരത്തുനിന്നും. ഒരങ്കലാപ്പുണ്ടായി. എങ്ങിനെ തനിച്ച്. അതിന് പരിഹാരമുണ്ടാക്കിയത് വിക്ടേഴ്സ് ചാനലിലെ പ്രൊഡ്യൂസറായ സന്തോഷ്.പി.ഡിയാണ്. എന്റെ കൂടി സുഹൃത്തായ വിക്ടേഴ്സിലെ മുന്‍ ഉദ്യോഗസ്ഥന്‍ അന്‍സ് ദുബായിലാണുള്ളത്. സന്തോഷ് ദുബായില്‍ പോയപ്പോള്‍ അന്‍സ് കൂടെയുണ്ടായിരുന്നു. വലിയ സഹായമായിരുന്നു “സര്‍ ഒട്ടും പേടിക്കണ്ട, നമ്മുടെ അന്‍സുണ്ട് അവിടെ”. സന്തോഷിന്റെ വാക്കുകള്‍ ആശ്വാസമായി. അന്‍സുമായി സംസാരിച്ചു.തുടര്‍ന്ന് അന്‍സ് താമസത്തിനായി അന്വേഷണം തുടങ്ങി. അന്‍സിന്റെ സഹോദരതുല്യനായ രാജനിലൂടെ അത് നെന്മാറക്കാരന്‍ രാജുവിലെത്തി. രാജു ഇന്റര്‍നാഷണല്‍ ക്ലസ്റ്ററില്‍ ചൈനാ ടൌണിലെ ഫ്ലാറ്റിലാണ് താമസം. കുടുംബം നാട്ടില്‍ പോയിരിക്കയാണ്. നമുക്കൊരു വാടക നിശ്ചയിച്ച് താമസിക്കാം എന്നു പറഞ്ഞു. ആശ്വാസം.
അങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ദുബായ്ക്ക് തിരിച്ചു. ചുമ്മാ കടല്‍ കടന്നൊരു ചാട്ടം, അത്രതന്നെ. ലോകത്തിലെ തിരക്കേറിയ മൂന്നാമത്തെ എയര്‍പോര്‍ട്ടാണ് ദുബായിലേത്. സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിറചിരിയുമായി അന്‍സ്. രാജനുമുണ്ട്. സായാഹ്നം. മണലാരണ്യത്തിലെ അത്ഭുതക്കാഴ്ചകളായ വലിയ കെട്ടിടങ്ങളും വ്യാപാരവും റോഡുകളുമൊക്കെകണ്ട് പോകുംവഴി ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു, പിന്നെ നേരെ എത്തിയത് രാജുവിന്റെ വീട്ടില്‍. വളരെ പക്വതയുള്ള ഒരു ചെറുപ്പക്കാരന്‍. പരിചയപ്പെട്ടു, താമസവും തുടങ്ങി. നഗരം രാത്രി വെളിച്ചത്തിന്റെു സമൃദ്ധിയില്‍ ഉറങ്ങാതെ കിടന്നു. രാവിനും പകലിനും അതിര്‍ത്തി നിശ്ചയിക്കാത്ത നഗരത്തില്‍ പച്ചപ്പുകള്‍ വലിയ കാഴ്ചകളായിരുന്നു. അവിടവിടെയുള്ള ഈന്തപ്പനകളും പൂന്തോട്ടത്തിലെ ചെടികളും മാത്രം. വേപ്പും യൂക്കാലിയും അപൂര്‍വ്വമായി കാണാം.
രാജു തന്റെ ജീവിതകഥകളൊക്കെ എന്നോട് പറഞ്ഞു. വളരെ ലളിതമായ ഒരു ഫിലോസഫിയാണ് രാജുവിന്റേത്. ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വ്വഹിക്കുക , കുടുംബത്തിനോട് അങ്ങേയറ്റം അടുത്തും കുട്ടികളെ സ്നേഹിച്ചും ജീവിക്കുക. ആരെയും ഉപദ്രവിക്കാതിരിക്കുക, ആരെയും കുറ്റം പറയാതിരിക്കുക. എനിക്കത് ഇഷ്ടമായി. ഞാനും കുറെ ജീവിതമൊക്കെ പറഞ്ഞു. ഞങ്ങള്‍ എപ്പൊഴോ ഉറങ്ങി. ഞാന്‍ ഉണരുമ്പോള്‍ രാജു ജോലിക്ക് പൊയ്ക്കഴിഞ്ഞിരുന്നു. പാതിമയക്കത്തില്‍ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു , രാജു മകളുമായി നടത്തുന്ന ഫോണ്‍ ചാറ്റിംഗ്. പെട്ടെന്ന് എന്റെ മകളുടെ കുട്ടിക്കാലം മനസിലേക്ക് ഓടിയെത്തി.
ഉണര്‍ന്ന് പുറത്തേക്ക് നോക്കുമ്പോള്‍ നഗരം ചീറിപ്പായുന്ന കാഴ്ചയാണ് എവിടെയും . തൊട്ടുതാഴെയുള്ള മലപ്പുറംകാരന്റെ കടയില്‍ നിന്നും അപ്പവും മീന്‍കറിയും കഴിച്ചു. കേരള ഭക്ഷണം നാട്ടിലെവിടെയും ഇത്ര രുചിയോടെ കിട്ടിയിട്ടില്ല എന്നു തോന്നി. അന്‍സ് ഏര്‍പ്പാടാക്കിയ മലയാളിയുടെ ടാക്സി വന്നു. അതില്‍ വേള്‍ഡ് ട്രേയ്ഡ് സെന്ററിലേക്ക് പോയി. എക്സിബിഷന്‍ ഹാള്‍ കണ്ടു. ഡൊമിനിക്കും വന്നിരുന്നു. ട്രാഫിക് അതിഭീകരമാണ്. പിന്നെ എവിടെയും ദിനോസറുകളെപോലെ ഉയര്‍ന്നു നില്ക്കുന്ന ബഹുദശഗോപുരങ്ങളും . ഓഫീസുകളും താമസസ്ഥലങ്ങളും ഹോട്ടലുകളും മാളുമൊക്കെ മാത്രമുള്ള ഈ ഇടത്തേക്ക് മനുഷ്യര്‍ ഈയാംപാറ്റകളെപോലെ വന്നണയുന്നത് എന്തിനാണ് എന്നു ഞാന്‍ സ്വയം ചോദിച്ചുപോയി.
ആദ്യ രണ്ടുദിവസം ഞങ്ങള്‍ക്ക് സ്വന്തമാണ്. യാത്രകള്‍ക്ക് മാത്രം. ആദ്യ ദിനം ലോക്കല്‍ കാഴ്ചകളും രണ്ടാം ദിനം മരുഭൂമിയും എന്ന് നിശ്ചയിച്ചു. ആദ്യം പോയത് ദുബായ് മ്യൂസിയത്തിലേക്കാണ്. കേരളചരിത്രത്തില്‍ മുസിരിസിനെപറ്റിയൊക്കെ പറയുന്നപോലെ കുറെ കച്ചവടകേന്ദ്രങ്ങളും മണ്‍വിടുകളുമൊക്കെ ഉള്‍പ്പെട്ട പഴയ ദുബായുടെ കാഴ്ചകള്‍ ചിത്രങ്ങളായും ശില്‍പ്പങ്ങളായും ഉപകരണങ്ങളായും അവിടെ നിറഞ്ഞുനില്ക്കുന്നു. പിന്നീട് അറ്റ്ലാന്റിസ് ഹോട്ടലില്‍ പോയി. മനോഹരമായ ഹോട്ടല്‍. കടലിനടിയിലൂടെ കടന്നുവരുന്ന ടണലിലൂടെയാണ് അവിടെ എത്തുക.മുന്‍പില്‍ നല്ലൊരു ബീച്ചും. അവിടെ കയറി കുറച്ച് കാഴ്ചകളൊക്കെ സൌജന്യമായി കാണാം. അതിനാല്‍ എപ്പോഴും തിരക്കാണ്. 1539 മുറികളുണ്ട് ഈ ഹോട്ടലില്‍. ഫോര്‍ച്യൂണ്‍ അല്‍ കിസൈനും അവിടെയാണ്. ദുബായ് മറീനയിലെ പാം ജുമൈറ കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ്. അവിടെ അടുത്തായി ഒരു നോളജ് പാര്‍ക്കുമുണ്ട്. ഒരു പനയുടെ ഇലകള്‍ പോലെയാണ് ദുബായ് മറീനയില്‍ ഫ്ലാറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്. ദേര, കരാമ, ജുമൈറ ബീച്ച് എന്നിവയും ഹൃദ്യമായ കാഴ്ചകളാണ്. ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഐലന്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. യാത്രപോകുന്ന ഒരു കപ്പലിന്റെ രീതിയിലാണ് നിര്‍മ്മാണം. അവിടെ നിന്നും ഒരു വളഞ്ഞ് മനോഹരമായ പാലം വഴിയാണ് കരയിലേക്ക് വരുക. അല്‍ ഖസര്‍ ഹോട്ടലിന് മുന്നിലെ വിവിധ പോസുകളിലുള്ള വെങ്കലക്കുതിരകളുടെ കാഴ്ചയും മായാത്ത ഒന്നാണ്. ദുബായ് മാളും വലിയ തിരക്കുള്ള ഇടമാണ്. ഗ്ലാസ് അക്വേറിയവും കടലിനിടയിലൂടെ യാത്ര ചെയ്യുന്ന തോന്നലുണ്ടാക്കുന്ന ആധുനിക സംവിധാനങ്ങളും നമ്മെ ഭ്രമിപ്പിക്കും. അതിനടുത്താണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. 2722 അടി പൊക്കവും മരുഭൂമിയില്‍ കാണുന്ന ഹൈമെനോ കാലിസ് എന്ന പൂവിന്റെ‍ ആകൃതിയുമുള്ള ഒരു ആധുനിക വാസ്തുശില്പ്പവിസ്മയം. എത്ര നേരം വേണമെങ്കിലും നോക്കിനില്ക്കാന്‍ തോന്നുന്ന ഈ കെട്ടിടം കാര്‍ യാത്രയില്‍ നിരന്തരം നമ്മള്‍ കണ്ടുകൊണ്ടിരിക്കും. ദുബായ് ക്രീക്കും ഇതുപോലെ തന്നെ മടുപ്പുളവാക്കാത്ത ഇടമാണ്.
ലുലു, ദേറ സിറ്റി, ഡ്രാഗണ്‍ തുടങ്ങി എത്രയോ മാളുകളില്‍ പോയി. പലയിടങ്ങളില്‍ ഭക്ഷണം കഴിച്ചു, സ്മാളടിച്ചു. അങ്ങിനെ കുറച്ച് ദിവസങ്ങള്‍. രണ്ടാം നാളില്‍ മരുഭൂമിയിലേക്ക് പോയി. നോക്കെത്താ ദൂരം മണല്‍ മാത്രം. അതും പ്രകൃതിയെന്ന ചിത്രകാരന്‍ വരച്ച പല രൂപങ്ങളില്‍. ഡ്യൂണ്‍ ബാഷിംഗും സൂര്യാസ്തമയ കാഴ്ചയും രാത്രിയില്‍ തുറസായ മരുഭൂമിയില്‍ നിന്നുകൊണ്ടുള്ള ആകാശക്കാഴ്ചയും ആകര്‍ഷ്കമായിരുന്നു. ഡസര്‍ട്ട് ക്യാമ്പിലെ ബഫറ്റ് ഡിന്നറും ലൈവ് ഫയര്‍ ഷോയും ബല്ലി ഡാന്‍സുമൊക്കെ ഡിന്നറിനൊപ്പം ആസ്വാദ്യമായി. അടുത്ത ദിവസം മുതല്‍ എക്സിബിഷനില്‍ പങ്കെടുത്തു. മോളുടെ കൂട്ടുകാരി ശ്രീജയും മറ്റൊരു സുഹൃത്തും ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു. എക്സിബിഷന്‍ ഒരു നല്ല അനുഭവമായി. ദുബായ് മെട്രോയില്‍ യാത്ര ചെയ്തു. അതും ഷൈനിയുടെ സഹോദരന്റെ ഡയമണ്ട് കാര്‍ഡില്‍. വളരെ കുറച്ചു യാത്രക്കാരെ വിഐപി ബോഗിയിലുണ്ടാവുകയുള്ളു. ഗ്രീന്‍ ലൈന്‍ എറ്റിസലാറ്റ് മുതല്‍ ക്രീക്ക് വരെയും റെഡ് ലൈന്‍ റഷീദിയ മുതല്‍ ജെബേല്‍ അലി യുഎഇ എക്സേചേഞ്ച് സ്റ്റേഷന്‍ വരെയുമാണ്. രണ്ടിലും കൂടി കയറിയാലെ വേള്‍ഡ് ട്രേയ്ഡ് സെന്റററില്‍ നിന്നും എയര്‍പോര്‍ട്ട് സ്റ്റേഷനിലെത്തൂ. അവിടെ അന്‍സ് വരും. ഇതായിരുന്നു ഷെഡ്യൂള്‍.
അനിയന്‍ സജീവിന്റെ ഒരു സുഹൃത്തിനെയും കണ്ടിരുന്നു.
ഗള്‍ഫില്‍ രാഷ്ട്രീയമില്ല, അനാവശ്യവര്‍ത്തമാനങ്ങളില്ല , ജോലി ചെയ്യുക, പണമുണ്ടാക്കുക, നാട്ടിലുള്ളവരെ സംതൃപ്തിപ്പെടുത്തുക. ഇതുതന്നെ ജീവിതം. എണ്ണയുടെ വ്യവസായം താരതമ്യേന കുറവാണെങ്കിലും മിഡില്‍ ഈസ്റ്റിന്റെവ വ്യവസായ- വിനോദസഞ്ചാര- സാങ്കേതികവിദ്യ കേന്ദ്രമായി ദുബായ് മാറിക്കഴിഞ്ഞു. അന്തരാഷ്ട്രമേളകളുടെയും സമ്മേളനങ്ങളുടെയുമൊക്കെ പ്രധാന കേന്ദ്രമാണ് ദുബായ്. നിയന്ത്രണങ്ങളുള്ള, എന്നാല്‍ മറ്റ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി യൂറോപ്പിന്റെയും അമേരിക്കയുടെയും സ്വാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടം. മിനിസ്ട്രി ഓഫ് ഹാപ്പിനസ്, മിനിസ്ട്രി ഓഫ് ടോളറന്‍സ് ഒക്കെയുള്ള രാജ്യം. ശ്രീ. നരേന്ദ്രമോദിക്കും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ് !
ഷൈനിയുടെ സഹോദരനും സഹോദരിയും അവിടെയാണ് ജോലി ചെയ്യുന്നത്. ഞാനവിടെ പോയിരുന്നു. രണ്ട് നില ഫ്ലാറ്റ് ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പട്ടത്ത് ആര്‍ടെ്ക് നിര്‍മ്മിച്ച ഫ്ലാറ്റ് അത്തരത്തിലാണ് എന്നു പറയപ്പെടുന്നു.
പോരുന്നതിന് തലേദിവസമാണ് കൊട്ടാരം കാണാന്‍ പോയത്. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പോലെ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. ഇവിടെ മയിലിനെയൊക്കെ കണ്ടു. വന്യമൃഗങ്ങളെയും വളര്‍ത്തുന്നുണ്ട് എന്ന് അന്‍സ് പറഞ്ഞു. അന്‍സിന്റെ വീട്ടിലും കയറി. വളരെ സംതൃപ്തമായ കുഞ്ഞുകുടുംബം. അന്‍സും ഭാര്യയും മോനും കുഞ്ഞുവാവയും. പരമ്പരാഗത ശൈലിയിലുള്ള ഒരു മനോഹരമായ വീട്. നഗരത്തിലാണ് എന്ന് തോന്നുകയില്ല അവിടം കണ്ടാല്‍. രാജന്റെ വീട്ടിലും പോയിരുന്നു. അവരുടെ ആതിഥേയത്വം സ്വീകരിച്ച് ഒരു രാത്രിയിലെ ഭക്ഷണം അവിടെനിന്നും കഴിച്ചു. രാജുവുമായുള്ള സൌഹൃദം എത്ര ആഴത്തിലായി എന്നു ചോദിച്ചാല്‍ ഞങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു എന്നു ചുരുക്കം.
വാടകയെപറ്റി മിണ്ടിപ്പോകരുത് എന്നായിരുന്നു അന്‍സിനോട് രാജു പറഞ്ഞത്. യാത്രയില്‍ വായിക്കാനായി ബുക്കില്‍ ക്ലിപ്പ് ചെയ്യാവുന്ന ഒരു ലാമ്പും എനിക്ക് തന്നു. ഓര്‍മ്മയ്ക്കായി. എനിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു ഗിഫ്റ്റ്. ഇപ്പോഴും ട്രെയിന്‍ യാത്രയില്‍ അതെന്റെ കൂട്ടിനുണ്ട്. അങ്ങിനെ ഒത്തിരി ഓര്‍മ്മകളുമായി മൂന്നാം വിദേശയാത്ര.
ഡൊമിനിക് തായ്ലാന്‍റിലേക്ക് വിളിച്ചതാണ്, പോകാന്‍ കഴിഞ്ഞില്ല.ഇനി എവിടേക്ക് ? ചോദ്യം എനിക്ക് നേരെ തന്നെയാണ്. എങ്ങോട്ടെങ്കിലുമൊന്ന് പോകണം, സമയവും സൌകര്യവും ഒത്തു വരുമ്പോള്‍.
ദുബായ് മ്യൂസിയം

മ്യൂസിയം പുറംകാഴ്ച

മ്യൂസിയത്തിനുള്ളിലെ ഒരു ദൃശ്യം

Tuesday 18 September 2018

Official language department, is it essential?


 
 ഔദ്യോഗിക ഭാഷാ വകുപ്പ് ഒരു വെള്ളാന
 
കുറേക്കാലം മുന്‍പ്  മുഖ്യമന്ത്രിക്ക് കൊടുത്ത ഒരു കത്തിലെ വിഷയം ഇവിടെ ചര്‍ച്ചയ്ക്കായി വയ്ക്കുന്നു. കോഴിക്കുഞ്ഞിനെ കുറുക്കനെ ഏല്‍പ്പിക്കുന്ന പോലെ അദ്ദേഹം  കത്ത് പരിശോധനയ്ക്കായി കുറുക്കന്മാര്‍ക്ക് തന്നെ നല്‍കിയതിനാല്‍  ഇതുവരെ സര്‍ക്കരിന്‍റെ പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല എന്നുകൂടി അറിയിക്കട്ടെ

ഓരോ കാലത്തും അനിവാര്യമെന്നു തോന്നുന്ന ചില വകുപ്പുകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ആരംഭിക്കാറുണ്ട്. അത്തരത്തില്‍ ആരംഭിച്ച വകുപ്പാണ് ഔദ്യോഗിക ഭാഷാ വകുപ്പ്. ഇംഗ്ലീഷില്‍ മാത്രം സര്‍ക്കാര്‍ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നിടത്തു നിന്നും മലയാളത്തിലേക്കുള്ള മാറ്റത്തിനുവേണ്ടിയായിരുന്നു ഈ വകുപ്പ് ആരംഭിച്ചത്. എന്നാല്‍ ഔദ്യോഗിക ഭാഷ ഏതാണ്ടെല്ലായിടത്തും മലയാളമായി മാറിയതോടെ , ഐഎഎസ് ഉദ്യോഗസ്ഥനെ  ഒതുക്കിയിരുത്താനുള്ള തസ്തികയായി ഔദ്യോഗിക ഭാഷ സെക്രട്ടറി തസ്തിക മാറി. വീട് നിര്‍മ്മാണം, പഠനം , ചില അല്ലറ ചില്ലറ ചുറ്റിക്കളി, പണിയെടുക്കാനുള്ള കഴിവില്ലായ്മ എന്നിവയുള്ളവരെ സൌകര്യപ്രദമായി ശമ്പളം നല്‍കി ഇരുത്താനും വകുപ്പ് ഉപകരിക്കുന്നു എന്ന മട്ടായി. രസകരമായതും വിചിത്രമായതുമായ മറ്റൊരു സംവിധാനം കൂടി അവിടെയുണ്ട്. വകുപ്പില്‍ മൂന്ന് കംപാര്‍ട്ട്മെന്‍റുകളാണ് ഉള്ളത്. നിയമ വകുപ്പില്‍ നിന്നുള്ള ഡപ്യൂട്ടി സെക്രട്ടറി, നേരിട്ട് നിയമനം ലഭിച്ച മലയാളം പിജിയും നിയമത്തില്‍ ഡിഗ്രിയുമുള്ള ഭാഷാ വിദഗ്ധന്‍, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി താഴോട്ട് അസിസ്റ്റൻറ് വരെയുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍. ഒരാള്‍ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാത്ത ഒരു വിചിത്ര സംവിധാനം. ഇവരുടെ  ഈഗോയും അതുയര്‍ത്തുന്ന     പ്രശ്നങ്ങളും പറഞ്ഞുതീര്‍ക്കുകയാണ് സെക്രട്ടറിയുടെ പ്രധാന ജോലി. ജില്ലകളില്‍ പോയി മലയാള ഭാഷ സംബ്ബന്ധിച്ച വഴിപാട് യോഗങ്ങളില്‍ പങ്കെടുക്കുക എന്നതിന് പുറമെ ഈ വകുപ്പിലെ ജീവനക്കാര്‍ക്ക്  നല്‍കാന്‍ കഴിയുന്ന സംഭാവന പൂജ്യമാണെന്നു പറയാം. ഇതിനായി ശമ്പളമിനത്തില്‍ ചിലവിടുന്നത് ലക്ഷങ്ങളാണ് എന്നു കാണേണ്ടതുണ്ട്. 
യഥാര്‍ത്ഥത്തില്‍ ഇനി ആവശ്യമുള്ളത് എല്ലാ വകുപ്പിലും ഒരു മലയാള വിഭാഗമാണ്. കേന്ദ്രം അയച്ചു നല്‍കുന്ന ഉത്തരവുകളും നിയമങ്ങളും മറ്റും വിവര്‍ത്തനം ചെയ്യാനും മലയാളം വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാനും ഈ സംവിധാനം ഉപകരിക്കും. വകുപ്പുകളിലെ ഔദ്യോഗിക ഭാഷാ പ്രവര്‍ത്തനം കുറ്റമറ്റ നിലയിലാണ് എന്നുറപ്പാക്കാന്‍ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി, ഭാഷാ വിദഗ്ധന്‍, ഒന്നോ രണ്ടോ അനൌദ്യോഗികാംഗങ്ങള്‍ എന്നിവരുടെ ഒരു സമിതി ഉണ്ടാക്കാവുന്നതാണ്. ഔദ്യോഗിക ഭാഷാ വകുപ്പ്, വകുപ്പിന്‍റെ സെക്രട്ടറി എന്ന രീതി അവസാനിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുകയും ചെയ്യാവുന്നതാണ്. നിയമ വകുപ്പിലും ഒരു ഔദ്യോഗിക ഭാഷാ വകുപ്പുണ്ട്. അതും ഒഴിവാക്കാവുന്നതാണ്. കേന്ദ്ര നിയമങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഈ സംവിധാനം അവസാനിപ്പിച്ച്, പുസ്തകങ്ങള്‍ തയ്യാറാക്കി വില്‍ക്കാന്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിനെ ചുമതലപ്പെടുത്തുകയാണ് വേണ്ടത്. അപ്പോള്‍ ഗ്രന്ഥങ്ങള്‍ ജനങ്ങളിലെത്തുമെന്നു മാത്രമല്ല വേഗത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാനും കഴിയും. 
--



Sunday 16 September 2018

ISRO spy case - my views

നമ്പി നാരായണന്‍
ചാരക്കേസും ചില ചിന്തകളും

ലോകത്ത് നടക്കുന്ന ഓരോ പ്രധാന സംഭവങ്ങളും ഇതിഹാസ കഥകളുമായി ചേര്‍ത്തുവയ്ക്കാവുന്നവയാണ്. കൃഷ്ണന്‍റെ ജന്മം കംസന്‍റെ മരണത്തില്‍ അവസാനിക്കുന്നപോലെ, മന്ഥരയുടെ ഇടപെടല്‍ രാമന്‍റെ അധികാരക്കസേര തെറിപ്പിക്കുന്നപോലെ, അംബയെ കാമുകന്‍റെ മുന്നിലൂടെ വലിച്ചിറക്കിക്കൊണ്ടുപോകുന്ന, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം കണ്ടിട്ടും പ്രതിക്ഷേധിക്കാതെ നിന്ന ഭീക്ഷ്മരുടെ അന്തകനായി ശിഖണ്ഡി പിറവിയെടുത്തപോലെ പല കഥകളും നമുക്ക് ആധുനികകാല സംഭവങ്ങളുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഭീക്ഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന കെ.കരുണാകരന്‍റെ രാഷ്ട്രീയജീവിതത്തിന് അന്ത്യം കുറിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് ഇത്തരത്തിലുള്ള ഒരു ശിഖണ്ഡിയാണ് എന്ന് നിരീക്ഷിച്ചാല്‍ മനസിലാവും. രാജന്‍ കേസ് ഉള്‍പ്പെടെ അനേകം വിഷയങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ കെ.കരുണാകരന് കിട്ടിയ സ്വാഭാവിക നീതി എന്നേ ആ സംഭവങ്ങളെപ്പറ്റി പറയാന്‍ കഴിയൂ.

എന്നാല്‍, നമ്പി നാരായണന്‍ ഉള്‍പ്പെടെ ഈ കേസില്‍ ഇരയാക്കപ്പെട്ടവരുടെ കാര്യം അങ്ങിനെയല്ല. നമ്പി നാരായണന് നീതികിട്ടി എന്ന മട്ടിലുള്ള വാര്‍ത്തകള്‍ ശരിയാണോ എന്നു നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. 1994 ല്‍ ഐഎസ്ആര്‍ഒായില്‍ ക്രയോജനിക് എന്‍ജിന്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിവന്ന ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. അമേരിക്കയില്‍ പരിശീലനം സിദ്ധിച്ച് , അവിടെ നാസയില്‍ ലഭിക്കാവുന്ന ജോലി വേണ്ടെന്നു വച്ച് സ്വന്തം നാട്ടിലെ ബഹിരാകാശ ശാസ്ത്രമേഖലയെ പുഷ്ടിപ്പെടുത്താന്‍ വന്ന വ്യക്തിത്വം. ഐഎസ്ആര്‍ഓയിലെ ആദ്യകാല ജീവനക്കാരില്‍ ഒരാള്‍. അദ്ദേഹത്തിന് രണ്ട് ജീവിതമാണുള്ളത്. 94ന് മുന്‍പും ശേഷവും. 94 വരെ മികച്ച ശാസ്ത്രജ്ഞന്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് സേവനമനുഷ്ടിച്ച വ്യക്തിത്വം. 94ന് ശേഷം ചാരന്‍ എന്ന അപകീര്‍ത്തി മുദ്രയുമായി , ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഒരു കുടുംബനാഥനും നീതിക്ക് വേണ്ടി പോരാടുന്ന ഒരു ഒറ്റയാനും.

നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് നല്‍കാന്‍ കഴിഞ്ഞത് 50 ലക്ഷം രൂപയും ആത്മാഭിമാനവും മാത്രം. സുപ്രീംകോടതിക്ക് അത്രയെങ്കിലും ചെയ്യാന്‍ കേസിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനുമുന്‍പ് കഴിഞ്ഞു എന്നത് സന്തോഷകരം. എന്നാല്‍ യഥാര്‍ത്ഥ നീതിയാണെങ്കില്‍ കേസ് കത്തിനിന്ന കാലത്തുതന്നെ , രണ്ട് വര്‍ഷത്തിനുള്ളിലെങ്കിലും നീതി ലഭിക്കണമായിരുന്നു. അതിന് വേണ്ടവിധം നമ്മുടെ നീതി സംവിധാനം വേഗതയാര്‍ജ്ജിച്ചിട്ടില്ല എന്നത് സങ്കടകരം. രാജഭരണ കാലത്തെ ശിക്ഷാരീതിയാണ് തുടര്‍ന്നുവന്നിരുന്നതെങ്കില്‍ ,ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ, തല മാത്രം പുറത്തു നിര്‍ത്തി കുഴിച്ചിട്ട് ആനയെക്കൊണ്ട് കാല്‍പ്പന്ത് തട്ടിച്ചോ വിജനപ്രദേശത്ത് കൈകാലുകള്‍ ഛേദിച്ച് ഉപേക്ഷിച്ചോ ശിക്ഷ നടപ്പാക്കുമായിരുന്നു.
ഹൈക്കോടതിയുടെ വിധിന്യായം ശരിയല്ലായിരുന്നു എന്ന് സുപ്രീംകോടതി പറയുന്നുണ്ട്. അപ്പോള്‍ ഹൈക്കോടതിയില്‍ വിധി പറഞ്ഞ ജഡ്ജിക്ക് എന്ത് ശിക്ഷയാണ് നല്‍കുക. താഴെത്തട്ടിലെ തെറ്റായ ശക്ഷാവിധികള്‍ പ്രഖ്യാപിക്കുന്നവര്‍ക്കും ശിക്ഷ നല്‍കാന്‍ കഴിയുന്നൊരു സംവിധാനം ഉണ്ടാവണ്ടെ?

ഇപ്പോള്‍ അന്വേഷണക്കമ്മീഷന്‍ വരുകയാണ്. മുന്‍കാലങ്ങളില്‍ നടന്ന പ്രമാദമായ കേസുകളിലൊന്നിലും പൂര്‍ണ്ണമായി ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നോര്‍ക്കുക. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം, സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ,രാജേഷ് പൈലറ്റ് തുടങ്ങി അനേകം നേതാക്കളുടെ മരണങ്ങള്‍, കേരളത്തിലെ രാജന്‍ കേസ്, പാമോയില്‍ കേസ്, സിസ്റ്റര്‍ അഭയ കേസ് , ഏറ്റവും ഒടുവില്‍ നടന്ന സരിത കേസ് തുടങ്ങി വലുതും ചെറുതുമായ ആയിരക്കണക്കിന് വിഷയങ്ങളിലെ ഗൂഢാലോചനകള്‍ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല, വരുകയുമില്ല. ഇതും അത്തരത്തില്‍ അവസാനിക്കുകയില്ലെ എന്ന ആശങ്ക പങ്കിടാതിരിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരന്വേഷണമാണ് നടക്കുകയെങ്കില്‍ അത് അഭിനന്ദനാര്‍ഹമായിരിക്കും.

ഋഷിരാജ് സിംഗ് ,മെഡിക്കല്‍ കോളേജ് പരിസരത്ത് താമസിക്കുന്ന മാലിക്കാരുടെ സ്ഥിതിവിവരക്കണക്കെടുക്കാന്‍ വിജയനെ ചുമതലപ്പെടുത്തിയിരുന്നോ?
വിജയന്‍, മറിയം റഷീദ, ഫൌസിയ എന്നിവരിലേക്ക് എത്തപ്പെടാനും അവര്‍ക്കെതിരെ കേസ്സെടുക്കാനുമുണ്ടായ സാഹചര്യം എന്ത്?
വിജയന്‍, ഋഷിരാജ് സിംഗ്, രാജീവന്‍,സിബി മാത്യൂസ് എന്നീ ഉദ്യോഗസ്ഥരമായി നടത്തിയ ആശയവിനിമയം എന്തായിരുന്നു?
നമ്പി നാരായണനും മറ്റും ഇതിലേക്ക് ഉള്‍പ്പെടുത്തപ്പെട്ടത് യാദൃശ്ചികമോ മന:പൂര്‍വ്വമോ? മന:പൂര്‍വ്വമെങ്കില്‍ ഇതിന് സിഐഎ ബന്ധമുണ്ടോ?ഉണ്ടെങ്കില്‍ അവരുടെ കേരള ഏജന്‍റ് ആര് ?
ഏത് ഘട്ടത്തില്‍ ആരിലൂടെയാണ് ഇതിനെ കെ.കരുണാകരനുമായി ബന്ധപ്പെടുത്തിയത്?
അതിനെത്തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ- മാധ്യമ സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ ആരെല്ലാം? അവരിലൂടെ കേസിന് പുതിയ മാനങ്ങള്‍ ഉണ്ടാക്കിയത് ആരെല്ലാം?
രമണ്‍ ശ്രീവാസ്തവയെ ഇതിനോട് ലിങ്ക് ചെയ്തത് ആര് ?
ഇതെല്ലാം തെളിയുകയും ഇവരെല്ലാം ജയിലിലടയ്ക്കപ്പെടുകയും ചെയ്യാന്‍ കെല്‍പ്പുള്ള ഒരു നിയമ സംവിധാനം നമുക്കുണ്ടോ?

അതോ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ പിറകോട്ടടിക്കുകയും കുറേ വ്യക്തിത്വങ്ങളേയും കുടുംബങ്ങളെയും തകര്‍ത്തില്ലാതാക്കുകയും ചെയ്ത മറ്റൊരു അടഞ്ഞ അധ്യായമായി ഈ കേസിനെയും ചരിത്രം വിധിയെഴുതുമോ ? കാത്തിരുന്നു കാണാം.

Friday 14 September 2018

Trip to Gujarat -- chapter 9 / final

ഗോശാലയിലെ കാഴ്ച

ഗിര്‍വനം ഓഫീസിന് മുന്‍വശം

ഗുജറാത്ത് യാത്ര - ഭാഗം -9 സമാപനം

ഗിര്‍ വനം
ഗ്രാമവഴികളിലൂടെ താമസസ്ഥലത്തേക്ക്. വഴിയില്‍ ഉടനീളം ഇലക്ട്രിക് പോസ്റ്റുകള്‍ തെങ്ങോലകൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിവിധ ഒരുക്കങ്ങളും. വിവാഹമാകാം എന്നാണ് കരുതിയത്. പക്ഷെ അത് ഭാഗവതസപ്താഹത്തിന്റെ അലങ്കാരമായിരുന്നു എന്ന് പിന്നീട് മനസ്സിലായി. ഭോജ്ഡേ ഗിര്‍ എന്ന ബോര്‍ഡ് വച്ചിരുന്നതിന്റെ എതിര്‍ദിശയിലെ വഴി ശിവ് റിസോര്‍ട്ടിലേക്ക് ഞങ്ങളെ നയിച്ചു. റിസോര്‍ട്ട് ശരിക്കുമൊരു മാവിന്‍തോപ്പാണ്. സപ്പോട്ട മരങ്ങളുമുണ്ട്. മുറ്റത്ത് കട്ടിലുകളും ഇരുന്നാടാന്‍ ഊഞ്ഞാലുകളും. തലാലയിലാണ് റിസോര്‍ട്ട് ഉടമ താമസം.
എട്ട് മാസമാണ് ഗിറിലെ സീസണ്‍. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നാല് മാസം അടച്ചിടും. ദീപാവലിക്കാലത്താണ് വലിയ തിരക്കുണ്ടാവുക. 60 പേര്‍ക്ക് താമസിക്കാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട് റിസോര്‍ട്ടില്‍. നാട്ടിലെ പൊതുകുളം പോലെ ഒരു സ്വിമ്മിംഗ് പൂളും. ഗ്രാമവാസികളാണ് ജോലിക്കാര്‍. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ റിസോര്‍ട്ടിന് ബോര്‍ഡ് വച്ചിട്ടില്ല. ഹൈക്കോടതിയില്‍ കേസ്സ് നടക്കുകയാണ്. അവിടത്തെ അനേകം റിസോര്‍ട്ടുകളില്‍ ശ്യാം റിസോര്‍ട്ടിന് മാത്രമെ അനുമതി ലഭിച്ചിട്ടുള്ളു.
ഭോജ്ഡേയിലെ ജനസംഖ്യ ഏകദേശം മൂവായിരമാണ്. ഈ പ്രദേശത്ത് മയിലുകള്‍ ധാരാളമുണ്ട്. അടുത്തായി പഴക്കമുള്ള ഒരു ശിവക്ഷേത്രവും. ശ്രീഗംഗാനാഥക്ഷേത്രം. പ്രദേശത്തെ മറ്റൊരു പ്രത്യേകത ഗോശാലയാണ്. അവിടെ നൂറോളം പശുക്കളുണ്ട്. അടുത്തായി ഒരു ചെക്ക്ഡാമും കാണാം. റിസോര്‍ട്ടിലെ മിടുക്കനായ ജോലിക്കാരനാണ് ജുനേദ്.
ഭാഗവത സപ്താഹം നടക്കുന്നിടത്ത് ഒരു കൌതുകത്തിനാണ് പോയത്. ഒരു ചെറുപ്പക്കാരനാണ് പ്രാസംഗികന്‍. 3-4 വര്‍ഷം കൂടുമ്പോഴാണിത് നടത്തുക. 15-20 ലക്ഷം ചിലവ് വരും. ടെന്റില്‍ ഭക്ഷണം,ചായ ഒക്കെയുമുണ്ട്. സ്റ്റേജില്‍ ഒരുയര്‍ന്ന പീഠത്തിലാണ് അയാള്‍ ഇരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായ ഇടങ്ങള്‍ ഒരുക്കിയിരിക്കുന്നു. കുലച്ച വാഴകള്‍ കൊണ്ടുള്ള അലങ്കാരവും ശ്രദ്ധേയമായി. ഇതൊക്കെ ഇന്ത്യയൊട്ടാകെ ഒരേ നിലയിലാണ് എന്നും മനസ്സിലായി.
ഗിറിലെത്തിയ ആദ്യ രാത്രിയിലെ അനുഭവം ഭയവും ഒപ്പം ആകാംഷയും നിറഞ്ഞതായിരുന്നു. റിസോര്‍ട്ടിന് സമീപം തുറന്ന വയലിടത്തില്‍ വേട്ടയാടുന്ന ഒരു കൂട്ടം സിംഹങ്ങള്‍ ഉണ്ടെന്ന് റിസോര്‍ട്ട് ഉടമയ്ക്ക് വിവരം കിട്ടി. റിസോര്‍ട്ട് ഉടമകള്‍ ടോര്‍ച്ചും മഴുവുമൊക്കെയായി മുന്നേയും ഞങ്ങള്‍ പിന്നിലുമായി അവിടേക്ക് പുറപ്പെട്ടു. നല്ല ഇരുട്ട്. പാടത്ത് ഷീറ്റ് വിരിച്ച് മൂന്ന് സ്ത്രീകള്‍ ഇരിക്കുന്നു. ഞങ്ങള്‍ക്ക് പിന്നാലെ വന്ന കുടുംബത്തിനൊപ്പം ബഹളം വയ്ക്കുന്ന കുട്ടികള്‍. ടോര്‍ച്ച് തെളിക്കരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാത്ത മനുഷ്യര്‍. അടുത്ത പറമ്പിലാണ് വേട്ടയാടല്‍ നടന്നിരിക്കുന്നത്. കുറെ സിംഹങ്ങളുണ്ടെന്ന് അലര്‍ച്ചയില്‍ നിന്നും വ്യക്തമായി. എന്നാല്‍ ആള്‍ബഹളം കാരണം അവ അവിടെനിന്നും മാറി. വീണ്ടും കുറെ കഴിയുമ്പോള്‍ തിരികെ വരുമെന്ന് അവര്‍ പറഞ്ഞു. രാവിലെ യാത്ര പുറപ്പെടേണ്ടതിനാല്‍ ഞങ്ങള്‍ മടങ്ങി വന്നില്ല. സിംഹത്തെ കാണാന്‍ 2500 രൂപ നല്കണം എന്നായിരുന്നു കരാര്‍. കാണാതിരുന്നതിനാല്‍ പണം നല്കേണ്ടി വന്നില്ല.
ഗിറില്‍ രാവിലെ 6-9,9-12,3-6 എന്ന് മൂന്ന് സമയത്താണ് വനസഫാരിയുള്ളത്. ഒരു സമയം 30 വണ്ടികള്‍. ബുക്കിംഗ് ഓണ്‍ലൈനായിട്ടാണ്. ഒരു ടീം ക്യാന്‍സല്‍ ചെയ്താലും പുതിയ ടീമിനെ അനുവദിക്കില്ല. ഞങ്ങള്‍ രാവിലത്തെ സെഷനിലാണ് ബുക്ക് ചെയ്തിരുന്നത്. ആറുമണിക്ക് അവിടെ എത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 6.30ന് ജീപ്പ് പുറപ്പെട്ടു. ഗൈഡിന്റെ പേര് ദേശി എന്നായിരുന്നു. നന്നായി കാര്യങ്ങള്‍ വിശദീകരിച്ചു തന്നു ദേശി. ഡ്രൈവര്‍ കിംഭായിയും നല്ല സഹകരണമായിരുന്നു. ഒന്നു മുതല്‍ ഏഴുവരെ വ്യത്യസ്ഥ വനപാതകളിലൂടെയാണ് യാത്ര. ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലൂടെ തിരികെ വരും. ഇതില്‍ കുറച്ചുപേര്‍ക്ക് സിംഹങ്ങളെ കാണാന്‍ കഴിയും. ഞങ്ങളുടേത് രണ്ടാം പാതയായിരുന്നു. യാത്ര പറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ റോഡരുകില്‍ സിംഹക്കൂട്ടം. എട്ടു പേരുണ്ടായിരുന്നു. തുറന്ന ജീപ്പിന് തൊട്ടടുത്ത് മരക്കൂട്ടത്തിനടുത്ത് അലസമായി വിശ്രമിക്കുന്നു. കുറേ സമയം ആ കാഴ്ച കണ്ട് ഞങ്ങള്‍ വിസ്മയിച്ചിരുന്നു. ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി . വീഡിയോ എടുത്തു. ഉള്ളില്‍ ഭയമുണ്ടായിരുന്നു. സിംഹം ഉപദ്രവിക്കില്ല എന്ന് ദേശി നേരത്തെ പറഞ്ഞിരുന്നു. മൊബൈലില്‍ വീഡിയോ എടുക്കുമ്പോള്‍ ചാടിക്കടിക്കുമോ അതല്ലെങ്കില്‍ ആ ഉപകരണം എന്ത് എന്ന ആകാംഷയില്‍ കാലുകൊണ്ട് തട്ടുമോ എന്നൊക്കെ ആശങ്കപ്പെടാതിരുന്നില്ല.
തുടര്‍ യാത്രയില്‍ ചെന്നായ, മയിലുകള്‍,സ്പ്പോട്ടഡ് ഔള്‍,പുള്ളിമാന്‍ ,സാമ്പാര്‍ ഡീര്‍ എന്നിവയെയും കണ്ടു. മാന്‍കൂട്ടങ്ങള്‍ എപ്പോഴും ഭയമുള്ള ജീവികളാണ്. കാട് അധികം ഇടതൂര്‍ന്നതല്ല. അതിലെ പുല്ലുകളും തേക്കിന്റെ ഉണങ്ങിയ ഇലകളുമെല്ലാം സിംഹങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ അനുയോജ്യം. പെട്ടെന്ന് അവയെ കാണാന്‍ കഴിയില്ല. ഞങ്ങളുടെ യാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു ഗിറിലേത്. കാട്ടിലൂടെ ഒരു റയില്‍പാത കടന്നു പോകുന്നു. ദിവസം ആറ് തീവണ്ടികള്‍ വളരെ സാവധാനം കടന്നുപോകും. ഒരു ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായുള്ള പാതയുമുണ്ട്. അതിലൂടെ വനംവകുപ്പിന്റെ അനുമതിയില്ലാതെയും യാത്രചെയ്യാം. ഗിര്‍ വനത്തിനടുത്താണ് കമലേശ്വര്‍ ഡാം. അവിടെ മുതലകളുള്ളതായി ഗൈഡ് പറഞ്ഞു.
ശിവ് ഫാമില്‍ കേസര്‍,ആഫൂസ് അഥവാ ദേശി മാവുകളാണുള്ളത്. മാങ്ങകള്‍ ഒന്നിന് 350 ഗ്രാം തൂക്കമുണ്ടാകും. പത്ത് കിലോവീതം വരുന്ന ഏഴായിരം പെട്ടി മാങ്ങവരെ ഇവിടെ നിന്ന് ഒരു വര്‍ഷം ലഭിക്കാറുണ്ട്. പഴുത്ത മാങ്ങയും മുളക് പൊടിയും ചേര്‍ന്ന അച്ചാര്‍ ഉച്ചയൂണിനുണ്ടായിരുന്നു. അത് ഏറെ രുചികരമായിരുന്നു. ഗിറില്‍ നിന്നും ഊണ് കഴിഞ്ഞ് പുറപ്പെട്ടു. വണ്ടിയുടെ ഗിയര്‍ ബോക്സിലെ പ്രശ്നം രൂക്ഷമായിരിക്കയാണ്. ദിയുവില്‍ വച്ച് തുടങ്ങിയതാണ്. ഒന്നാം ഗിയര്‍ ഇടാന്‍ കഴിയുന്നില്ല.രണ്ടും മൂന്നും മാത്രം ഉപയോഗിച്ചായിരുന്നു യാത്ര. രാത്രിയോടെ അഹമ്മദാബാദിലെത്തി. ഒയോ വഴി ഹോട്ടല്‍ ക്രിസ്റ്റല്‍ ബുക്ക് ചെയ്തു. ആശ്രമം റോഡിലാണ് ഹോട്ടല്‍. തൊട്ടടുത്ത് സബര്‍മതി നദിയുടെ റിവര്‍ വ്യൂ പോയിന്റാണ്.
രാവിലെ സബര്‍മതി ആശ്രമത്തിലേക്ക് പോയി. അവിടെ പരിപാവനമായ ഗാന്ധജിയുടെ വീട് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ എഴുത്തുമുറി,കസ്തൂര്‍ബായുടെ മുറി,അടുക്കള ഒക്കെയും കണ്ടു. വിനോബഭാവെ ജീവിച്ച വിനോബ കുടിരും കണ്ടു. പിന്നീടത് മീരയുടെ വാസസ്ഥലമായിരുന്നു. മീര കുടിര്‍ എന്നും അവിടം അറിയപ്പെടുന്നു. 1918-30 കാലത്താണ് ഹൃദയകുഞ്ചില്‍ മഹാത്മാവും ബായും താമസിച്ചിരുന്നത്. പ്രാര്‍ത്ഥനാ സ്ഥലം ഉള്‍പ്പെടെ കണ്ട് മരത്തണലില്‍ വിശ്രമിച്ച് ഉച്ചയോടെ പുറത്തിറങ്ങി.
മുകേഷ് റവ സമചതുരമായി മുറിച്ച് പച്ചമുളകും ചേര്‍ത്ത് കഴിക്കുന്ന ധോഖ്ല വാങ്ങി നല്കി. ഉപ്പും എരിവുമുള്ള നല്ല പലഹാരം. ആശ്രമത്തിനോട് ചേര്‍ന്നാണ് മൊറാര്‍ജി‍യുടെ സമാധിസ്ഥലം. അവിടെയും കയറി. തുടര്‍ന്ന് അദ് ലജ്-കി-വാവ് എന്ന പടിക്കിണര്‍ കാണാന്‍ പോയി. 1498ല്‍ വഗേല നേതാവ് വീരസിംഹന്റെ ഭാര്യ രുദയുടെ താത്പ്പര്യപ്രകാരമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
അവിടെനിന്നും വിന്റേജ് കാര്‍ മ്യൂസിയത്തിലേക്കാണ് പോയത്. പ്രാണ്‍ ലാല്‍ ഭോഗിലാല്‍ പട്ടേലിന്റെറ സ്വകാര്യ മ്യൂസിയത്തില്‍ 106 കാറുകളാണുള്ളത്. 1906ലെ ബല്‍ജിയം വാഹനമായ മിനര്‍വ്വയാണ് ഏറ്റവും പഴക്കമുള്ളത്. കുവൈറ്റില്‍ നിന്നും വാങ്ങിയതാണിത്. 1906ലെ മറ്റൊരു വണ്ടി ഫ്രാന്‍സിന്റെ മോര്‍ഗാണ്. ഇത്തരത്തിലുള്ള 247 വണ്ടികള്‍ ഉടമയുടെ വിവിധ ഫാം ഹൌസുകളിലായി ഉപയോഗത്തിലുണ്ട്. ചില വാഹനങ്ങള്‍ വിവാഹപാര്‍ട്ടികള്‍ക്ക് വാടകയ്ക്ക് നല്കാറുണ്ട്. അന്‍പ‍തിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് വാടക. മ്യൂസിയത്തിന്റെ ചുറ്റാകെ എട്ടുകിലോമീറ്റര്‍ ദൂരം വരുന്ന ഭൂമി പ്രാണ്‍ ലാലിന്റേതാണ്. ആയിരം ഏക്കറിലാണ് അദ്ദേഹത്തിന് കൃഷിയുള്ളത്. 1937ലെ ജര്‍മ്മന്‍ വാഹനമായ മേബാച്ച് എസ്ഡബ്ല്യൂ 38ന്റെ പുതിയ മോഡല്‍ മെഴ്സിഡസ് ഇറക്കിയത് ആറരക്കോടി രൂപയ്ക്കാണ്. മുകേഷ് അംബാനിയും മാണിക് ചന്ദും വാങ്ങിയ ഇത്തരം അഞ്ച് വണ്ടികള്‍ക്ക് പകരമായി ഈ പഴയവാഹനം കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉടമ നല്കിയില്ല എന്ന് മാനേജര്‍ വിശദീകരിച്ചു.
വൈകിട്ട് ഗുജറാത്ത് കേബിള്‍ നെറ്റ് വര്‍ക്കിന്റെ‍ സാങ്കേതിക വിഭാഗം മേധാവി ഗുരുമൂര്‍ത്തി വന്നു. വെങ്കിട്ടിന്റെ സുഹൃത്താണ്. ഫോര്‍ച്യൂ ണില്‍ ഭക്ഷണം കഴിച്ചു. ഫിഷ് ടിക്കയും കോഴിക്കറിയും തന്തൂര്‍ റൊട്ടിയുമുണ്ടായിരുന്നു. തുടര്‍ന്ന് സബര്‍മതി തീരത്ത് പോയി കാഴ്ചകള്‍ കണ്ടിരുന്നു. വളരെ വിശാലമായ പാര്‍ക്കാണ് തീരത്ത് ഒരുക്കിയിരിക്കുന്നത്. നടക്കാനും സൈക്കിളോടിക്കാനും സമയം ചിലവിടാനും ആയിരങ്ങള്‍ ഇവിടെ വരുന്നു. സബര്‍മതിയില്‍ വേണ്ടത്ര ജലമില്ല. നര്‍മ്മദയിലെ വെള്ളം കൊണ്ടുവന്ന് ചെക്ക്ഡാമുകള്‍ കെട്ടി അതില്‍ നിറച്ചു നിര്‍ത്തിയിരിക്കയാണ്. നല്ല വെള്ളമാണ്. അഴുക്ക് ഒട്ടുമില്ല, മോശം ഗന്ധവുമില്ല. ഡ്രയിനേജും മറ്റ് അഴുക്കുകളും ഗുജറാത്തിലെ നദികളില്‍ എത്താന്‍ അനുവദിച്ചിട്ടില്ല. നദിയില്‍ എത്തും മുന്‍പ് പ്രോസസ് ചെയ്ത് ട്രീറ്റഡ് ജലമാണ് നദിയില്‍ തിരികെ എത്തുന്നത്. പത്തരയോടെ തിരികെ എത്തി. രാവിലെ എട്ടിന് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. വിജയകരമായ ഒരു യാത്രയുടെ പരിസമാപ്തി.
സബര്‍മതി ആശ്രമം

മഹാത്മാഗാന്ധിയുടെ എഴുത്തുമുറി

സബര്‍മതി തീരം

അദ് ലജ് കി വാവ്

വാവിലേക്കിറങ്ങുന്ന പടികള്‍

Thursday 13 September 2018

Trip to Gujarat -- 8

ശ്രീനഗേശ്വര്‍ ക്ഷേത്രമുറ്റത്തെ ശിവപ്രതിമ

പോര്‍ബന്ദറിലെ തെരുവ്

ഗാന്ധിജിയുടെ വീട്

ഗുജറാത്ത് യാത്ര - ഭാഗം -8

മഹാത്മാവിന്റെ വീട്ടില്‍

ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്ന് എന്ന് ക്ഷേത്ര ഭാരവാഹികള്‍ സ്വയം അവകാശപ്പെടുന്ന ശ്രീ നാഗേശ്വര്‍ ക്ഷേത്രത്തിലാണ് പിന്നീട് പോയത്. അത്തരമൊരു പാരമ്പര്യത്തിന്റെ ലാഞ്ചന പോലും അവിടെയുണ്ടായിരുന്നില്ല. എങ്കിലും ഭക്തിയുടെ തട്ടിപ്പുകളില്‍ ഒന്നായി നമുക്കിതിനെ കാണാം. കച്ചവടക്കണ്ണോടെ ഭക്തി വില്‍പ്പനച്ചരക്കാക്കിയവരാണ് അതിന് നേതൃത്വം കൊടുക്കുന്നത്. 2013ല്‍ നരേന്ദ്ര മോഡി ക്ഷേത്രം സന്ദര്‍ശി‍ച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാറാണ് ക്ഷേത്രം പുതുക്കിപ്പണിയാന്‍ സഹായിച്ചത്. അയാളുടെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാറിന്റെ രീതിക്കനുസരിച്ചുള്ള ഒരു കൂറ്റന്‍ ശിവപ്രതിമയും ക്ഷേത്രത്തിനു മുന്നില്‍ കാണാം. ദര്‍ശനം നടത്തി ഇറങ്ങി. ദ്വാരകയിലെ കൃഷ്ണ ഡൈനിംഗ് ഹാളില്‍ ഉച്ചഭക്ഷണം കഴിച്ചു. രുചിയുള്ള ഭക്ഷണമായിരുന്നു.
ഇനി യാത്ര പോര്‍ബന്ദറിലേക്ക്. ഇതാണ് പുണ്യഭൂമിയിലേക്കുള്ള യാത്ര എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. മഹാത്മാവിന്റെ വീട് ഒരു ട്രസ്റ്റിന്റെ കൈവശമാണുള്ളത്. മൂന്നു നിലയുള്ള ഒരു പഴയ വീട്. ഇരുപത്തിരണ്ട് ചെറിയ മുറികള്‍. അതിനോട് ചേര്‍ന്ന് കീര്‍ത്തി മന്ദിരവും. ഇടുങ്ങിയ സ്റ്റെപ്പുകളും പച്ച നിറമുള്ള കതകുകളും. മഹാത്മാവ് പിറന്നുവീണ ഇടം, പഠിക്കാന്‍ ഉപയോഗിച്ച മുറി ഒക്കെ നിലനില്ക്കുന്നുണ്ട്. മൂന്ന് ജീവനക്കാരാണുള്ളത്. ഒരാള്‍ സ്ഥിരവും മറ്റ് രണ്ടുപേര്‍ കരാറിലും. കരാറുകാരന്‍ ജയ്ദീപിന് 6500 രൂപ മാസശമ്പളം .പുണ്യമഹാത്മാ ഗാന്ധി കീര്‍ത്തി മന്ദിര്‍ എന്ന് പുറത്ത് എഴുതിയിട്ടുണ്ട്.
റോഡിന് എതിര്‍വശം ഒരു വിവാഹചടങ്ങിന് വരന്‍ വന്നതിന്റെ തിരക്കുകളാണ് ഞങ്ങളെ എതിരേറ്റത്. ഇടുങ്ങിയ റോഡിനിരുവശവും സ്വര്‍ണ്ണക്കടകളാണ്. ഇതിനേക്കാള്‍ വില പിടിപ്പുള്ള ഒരാത്മാവ് ഉള്ളിലുണ്ട് എന്ന സൂചനയാവാം ഇത് നല്കുന്നത്. മഹാത്മാവിന്‍റെ ഊര്‍ജ്ജം ആവാഹിച്ച് അവിടെനിന്നിറങ്ങി.

മത്തുവില്‍ നിന്നും ചായ കുടിച്ചു. ദ റോയല്‍ ഓണേഴ്സ് ഫാമിലി ഗാര്‍ഡന്‍ റസ്റ്റാറന്റ് വിശ്രമത്തിന് പറ്റിയ ഇടം തന്നെ. പോകും വഴി ചോര്‍വാളില്‍ ധിരുഭായ് അംബാനിയുടെ വീട് കണ്ടു. അതിപ്പോള്‍ ഒരു മ്യൂസിയമാണ്. എങ്കിലും കയറിയില്ല. ഊന റോഡില്‍ കേസരിയ തിരിഞ്ഞ് സോമനാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ സന്ധ്യയായി.തിരക്ക് കുറവായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ അതിസമ്പന്നവും അഴകാര്‍ന്നതുമായ ക്ഷേത്രം. എത്രയോ തവണ നശിച്ചിട്ടും വര്‍ദ്ധിതവീര്യത്തോടെ തിരികെയെത്തിയ ക്ഷേത്രം. സര്‍ദാര്‍ പട്ടേലാണ് ഇന്നു കാണുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിക്ക് മുന്‍കൈ എടുത്തത്. ഇനി യാത്ര ദ്വീപിലേക്ക്. ഇത് ദിയു. സിറ്റി സര്‍ക്യൂട്ട് ഹൌസിലായിരുന്നു താമസം. മാഹി പോലെ അത്രയ്ക്കില്ലെങ്കിലും ബാറുകള്‍ ഏറെയുള്ള ഇടം. മദ്യത്തിന് വിലക്കുറവുമാണ്.

രാവിലെ നഗോവ ബീച്ചില്‍ പോയി. ബീച്ചിന് സൌന്ദര്യം കുറവാണ്. കറുത്ത മണ്ണാണ്. പാറയിടുക്കിലെ ഗംഗ്വേശ്വര്‍ ക്ഷേത്രം നല്ല കാഴ്ചയാണ്. അവിടെ അഞ്ച് ശിവലിംഗങ്ങളുണ്ട്. പാണ്ഡവര്‍ സ്ഥാപിച്ചത് എന്നു വിശ്വാസം. തിരകള്‍ വന്ന് തഴുകിപോകുന്ന ശിവലിംഗങ്ങളില്‍ പൂജ നടത്താന്‍ ഒരു പൂജാരിയുമുണ്ട്. സന്ദര്‍ശകര്‍ക്ക് അവിടെ ഇറങ്ങി തൊഴുകയും ചെയ്യാം. ക്ഷേത്രത്തിനുമുന്നില്‍ ഭിക്ഷയാചിക്കുന്ന ഭവാനെ ആരും ശ്രദ്ധിക്കും. കുളിയും തേവാരവുമില്ലാതായിട്ട് കാലമേറെയായിട്ടുണ്ടാവും. കറുത്ത ശരീരം,കട്ടിയുള്ള ചുളിവുകളുള്ള മുഖം, അഴുക്ക് നിറഞ്ഞ താടി ,മുഷിഞ്ഞ വേഷം എന്നിവയാണ് ഭവാന്റെ പ്രത്യേകതകള്‍‍. ഇങ്ങനൊക്കെയാണെങ്കിലും അയാള്‍ സംതൃപ്തനാണ്.

ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ വില്ക്കുന്ന ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വഴക്ക് നടക്കുന്നുണ്ടായിരുന്നു. ദ്വീപില്‍ എവിടെയും മദ്യക്കുപ്പികളുടെ കൂമ്പാരവും കാണാം. ബീച്ചില്‍ നിന്നും യാത്ര നെയ്ദ ഗുഹകളിലേക്കായിരുന്നു. പ്രകൃതി വരച്ച മനോഹര ചിത്രമാണ് നെയ്ദ. സൌന്ദര്യമുള്ള മണ്‍പാറകള്‍ പലവിധത്തില്‍ ചേര്‍ന്നിരിക്കുന്ന ഒരു കൂറ്റന്‍ ശില്‍പ്പമാണ് നെയ്ദ. അവിടവിടെ പൊട്ടിവീഴുന്നുണ്ട്. ചിലയിടങ്ങളില്‍ ബലം കൊടുത്ത് നിര്‍ത്തിയിരിക്കുന്നു. ക്യാമറക്കണ്ണുകള്‍ക്ക് വിരുന്നാകുന്ന ലൈറ്റ് ആന്റ് ഷേയ്ഡുകള്‍.
അവിടെ നിന്നും സെന്റ് പോള്‍സ് പള്ളിയിലേക്കായിരുന്നു യാത്ര. 1600ല്‍ ജസ്യൂട്ട് സെമിനാരിയായിട്ടാണ് പള്ളി തുടങ്ങിയത്. 1807ലാണ് ഇത് പുതുക്കി സെന്റ് പോള്‍സ് പള്ളിയാക്കി മാറ്റിയത്. ഗോത്തിക് രീതിയിലാണ് നിര്‍മ്മാണം. പള്ളിയ്ക്കടുത്തായാണ് ദിയു കോട്ട. 56736 ചതുരശ്രമീറ്ററുള്ള കോട്ട ഏഷ്യയിലെ ഏറ്റവും വലിയ പോര്‍ച്ചുഗീസ്സ് കോട്ടയാണ്. 1535ല്‍ നുനോ-ദെ-കുനോയാണ് നിര്‍മ്മാണം തുടങ്ങി വച്ചത്. 1546ല്‍ ഡി ജോവ –ദെ-കാസ്ട്രോ പുതുക്കിപ്പണിതു. സൌരാഷ്ട്രയുടെ തെക്കേയറ്റമാണ് ഈ മുനമ്പ്. പീരങ്കികളും കോട്ടമുഖവും പ്രതാപം വിളിച്ചറിയിക്കുന്ന കോട്ട വിശദമായി കാണാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. മടക്കയാത്രയില്‍ റാഡ്ലിയിലെ ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. ഗുജറാത്തി താലി.റോഡ് നീളുന്നത് സസന്‍ ഗീര്‍ ദേശീയ പാര്‍ക്കിലേക്ക്.





വീടിനുള്‍വശം

ഗാന്ധിജി ജനിച്ച ഇടം

പുണ്യമഹാത്മാ ഗാന്ധി കീര്‍ത്തി മന്ദിര്‍

സോമനാഥക്ഷേത്രം

സോമനാഥക്ഷേത്രം സന്ധ്യക്കാഴ്ച

ദിയുവിലെ നഗോവ ബീച്ച്

ദിയുവിലെ ഗംഗ്വേശ്വര്‍ ക്ഷേത്രം

ക്ഷേത്രത്തിന് മുന്നില്‍ ഭവാന്‍

നെയ്ദ ഗുഹ

നെയ്ദ ഗുഹയിലെ പ്രകൃതി നല്‍കുന്ന അത്ഭുതം

സെന്‍റ് പോള്‍സ് പള്ളി

പോര്‍ച്ചുഗീസ് കോട്ടയുടെ കടല്‍തുറപ്പ്

കോട്ടയിലെ പീരങ്കി

കോട്ടയുടെ ഒരു ദൃശ്യം

Wednesday 12 September 2018

Trip to Gujarat -- 7

നൂറുകണക്കിന് ആടുകളെ തെളിച്ചു പോകുന്ന ആട്ടിടയര്‍

ദ്വാരകയിലേക്കുള്ള പ്രധാന പാത

നോക്കെത്താ ദൂരം പരുത്തിപ്പാടം 
ഗുജറാത്ത് യാത്ര - ഭാഗം -7 
ദ്വാരകാദീഷ്

ദ്വാരക

ഭാദ്ര പാട്യയില്‍ വണ്ടി ഒതുക്കി ഒരു ചായ കുടിച്ചു. ചെവിയുടെ ഉള്ളകം തുളച്ച് കമ്മലിട്ട പാഞ്ചാഭായ് ആണ് ചായക്കട നടത്തുന്നത്. നല്ല കൊഴുപ്പുള്ള എരുമപ്പാലിലേക്ക് തേയില ചേര്‍ത്ത് ഇഞ്ചിയും ചതച്ചിട്ട ചായ. നല്ല മധുരവും. പോകും വഴി നൂറുകണക്കിന് ആടുകളെ തെളിച്ചുപോകുന്ന ആട്ടിടയന്മാരെ കാണുകയുണ്ടായി. ശ്രീകൃഷ്ണന്‍റെ കുടുംബക്കാര്‍. നോക്കെത്താ ദൂരത്തിലാണ് പരുത്തികൃഷി.തൂവെള്ള പരുത്തിയുമായി പൊട്ടിവിടര്‍ന്നു നില്‍ക്കുന്ന പരുത്തിക്കായകള്‍ മലയാളിക്ക് അപൂര്‍വ്വക്കാഴ്ചയാണ്.

രാത്രിയില്‍ ദ്വാരകാദീഷ് ക്ഷേത്രത്തിലെത്തി. മുറിയെടുത്ത് ലഗ്ഗേജ് വച്ചശേഷം നേരെ ക്ഷേത്രത്തിലേക്ക്. 9.30ന് ദര്‍ശനം കഴിയും. അതിന് മുന്‍പെത്തി.കറുത്ത മുഖവും അലങ്കാരവുമുള്ള കൃഷ്ണനെ ദര്‍ശിച്ചു. ഭക്തിയുടെ പാരവശ്യമൊന്നുമുണ്ടാകാത്ത ക്ഷേത്രപരിസരം. അഴുക്കും കടകളുടെ ആധിക്യവും മീന്‍ ഗന്ധവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ഭഗവാനുപോലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടാവും.

ദ്വാരക കടലില്‍ നിന്നും ജന്മമെടുക്കുകയും കടല്‍ പിന്നീട് നശിപ്പിക്കുകയും ചെയ്ത ഒരു തുറമുഖ പട്ടണമാണ്. ആദിക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രമുണ്ടായത് 15-16 നൂറ്റാണ്ടുകളിലാണ്.കൃഷ്ണന്‍ താമസിച്ചിരുന്ന വീടിനെ ചെറുമകന്‍ വജ്രനാഭന്‍ ക്ഷേത്രമാക്കി മാറ്റി എന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന് അഞ്ച് നിലകളും 72 തൂണുകളുമുണ്ട്. ഗോമതി നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 51.8 മീറ്റര്‍ ഉയരമുണ്ട് പ്രധാന ക്ഷേത്രത്തിന്. ചുണ്ണാമ്പ്കല്ലില്‍ തീര്‍ത്ത ക്ഷേത്രത്തിന് കടല്‍കാറ്റിന്‍റെ ഉപ്പ് ഒരു ഭീഷണിയാണ്.ക്ഷേത്രക്കൊടിമരം 78.3 മീറ്റര്‍ ഉയരത്തിലാണുള്ളത്. ശങ്കരാചാര്യര്‍ ദര്‍ശനം നടത്തിയിട്ടുള്ള ക്ഷേത്രത്തില്‍ ആ ഓര്‍മ്മയില്‍ തൊഴുതിറങ്ങി.

അടുത്ത പ്രഭാതത്തില്‍ വീണ്ടും ക്ഷേത്രപരിസരത്തെത്തി ചിത്രമെടുത്തു. ക്ഷേത്രത്തിന് പിറകിലാണ് സുധാമ സേതു. അതുവഴി കനാലിനപ്പുറമിറങ്ങി. കടലിന്‍റെ തീരത്തോടടുത്തും ക്ഷേത്രങ്ങള്‍ വേറെയുണ്ട് എന്നു മനസ്സിലാക്കി. തുടര്‍ന്ന് രുഗ്മിണി ക്ഷേത്രത്തില്‍ പോയി. മീന്‍വണ്ടികള്‍ തേരാപാര ഓടുന്ന ദ്വാരകയിലെത്തുമ്പോള്‍ ഓര്‍മ്മവരുക നീണ്ടകരയെയാണ്. അവിടെ എത്തുമ്പോള്‍ കണ്ണടിച്ചിരിക്കുന്ന ഏതൊരാള്‍ക്കും പറയാന്‍ കഴിയും നീണ്ടകര എത്തിയെന്ന്.

ദുര്‍വ്വാസാവിന്‍റെ ശാപം മൂലം വേറിട്ട് കഴിയേണ്ടി വന്ന രുഗ്മിണി ദേവിയാണ് പ്രതിഷ്ഠ.കഥയിങ്ങനെ. ക്ഷിപ്രകോപിയായ ദുര്‍വ്വാസാവിനെ വീട്ടില്‍ ഭക്ഷണത്തിനായി കൃഷ്ണന്‍ ക്ഷണിച്ചു. കൃഷ്ണനും രുഗ്മിണിയും കൂടി മഹര്‍ഷിയെ വീട്ടിലേക്ക് ആനയിക്കുന്നതിനിടെ രുഗ്മിണിക്ക് ദാഹമുണ്ടായി. കൃഷ്ണന്‍ മണ്ണില്‍ തള്ള വിരലമര്‍ത്തി ജലപ്രവാഹമുണ്ടാക്കി. രുഗ്മിണി ആവോളം വെള്ളം കുടിച്ചു. ദുര്‍വ്വാസാവിന് ജലം വേണമൊ എന്ന് ചോദിച്ചുമില്ല. കോപിഷ്ടനായ ദുര്‍വ്വാസാവ് രുഗ്മിണിയെ ശപിച്ച് അവിടെ നിര്‍ത്തിയ ശേഷം യാത്ര തുടര്‍ന്നു .ആ ഇടത്ത് രുഗ്മിണി ദേവിയെ കുടിയിരുത്തി എന്നാണ് വിശ്വാസം.അങ്ങിനെ കൃഷ്ണനെ വേര്‍പെട്ട് പ്രത്യേകം ക്ഷേത്രത്തിലായി വാസം. അനേകം സ്ത്രീ രൂപങ്ങളും ആനകളും കൊത്തിവച്ചിട്ടുള്ള ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയപ്പോള്‍ ഉച്ചയായി.

അനേകം സന്ന്യാസി വേഷധാരികള്‍ അവിടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നു.
ഇനി ബെയ്ത് ദ്വാരകയിലേക്ക്. മീത്താപൂര്‍ വഴിയാണ് യാത്ര. ടാറ്റായുടെ സാമ്രാജ്യം. ടാറ്റാ കെമിക്കല്‍സ്, ടാറ്റാ സാള്‍ട്ട് അങ്ങിനെ പലതും ഉള്‍പ്പെട്ട ടാറ്റാ ടൌണ്‍ഷിപ്പ്. ഗുജറാത്തിന്‍റെ കീഴ്ത്താടിയുടെ അഗ്രമാണ് ഈ പ്രദേശം. 1939ല്‍ ബറോഡ രാജാവില്‍ നിന്നും ടാറ്റയ്ക്ക് ഉപ്പുണ്ടാക്കാനായി ലഭിച്ച ഇടം. ഇപ്പോഴും ആ പ്രദേശത്തിന്‍റെ ഭരണവും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിയന്ത്രണവും ടാറ്റാ കെമിക്കല്‍സിനാണ്.

യാത്രയിലുടനീളം മീന്‍ഗന്ധമാണ്. ത്സഘ്ടയിലും മീന്‍ കൊണ്ടുപോകുന്നു. ചിലയിടത്ത് മീന്‍ ഉണക്കുന്നതും കാണാമായിരുന്നു. ഫെറിയില്‍ കയറി ബെയ്ത്തിലെത്തി. നല്ല ചൂടുള്ള മധ്യാഹ്നം. കച്ച് കടലിടുക്കിന്‍റെ വായ എന്ന് ബേത്തിനെ വിശേഷിപ്പിക്കാം. ദ്വാരകയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി മണലും കല്ലും മാത്രമുള്ള ഏകദേശം 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ് ബേത്ത് ദ്വാരക. ഇവിടെയുള്ള ശ്രീകേശവ്റയ്ജി ക്ഷേത്രം,ഹനുമാന്‍ ക്ഷേത്രം എന്നിവ പുറത്ത് നിന്നു കണ്ടു.

പത്ത് മണിവരെ മാത്രമെ പ്രവേശനമുള്ളു. ഇവിടെയെല്ലാം പശുക്കള്‍ അലസമായി മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. നല്ല ദാഹം. ദാഹമകറ്റാനായി കരിക്കിന്‍ വെള്ളം കുടിച്ചു. വെര്‍വാടയില്‍ നിന്നാണ് കരിക്ക് വരുന്നതെന്ന് കച്ചവടക്കാരന്‍ മുഹമ്മദ് പറഞ്ഞു. അവിടെയും കരിക്കിന് 30 രൂപതന്നെ.ഫോട്ടോ എടുക്കുന്നതിനുള്ള നിയന്ത്രണം ഇവിടെയുമുണ്ട്.പുറത്ത് നിന്നുപോലും ചിത്രമെടുക്കാന്‍ പാടില്ല എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അത്ര പുരാതനമോ പവിത്രമായതോ ആയ ഒന്നും ഇവിടെ അനുഭവപ്പെട്ടില്ല. ഇവിടെ വന്നില്ലെങ്കിലും ഒരു നഷ്ടമുണ്ടാവില്ലായിരുന്നു എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
ദ്വാരകദീഷിലെ പ്രഭാതം 

ക്ഷേത്രത്തിന്‍റെ പിന്‍ഭാഗം 

സുധാമസേതു

ദ്വാരകയിലെ പ്രഭാതം

അനേകം ക്ഷേത്രങ്ങളുടെ ചങ്ങല

രുഗ്മിണി ക്ഷേത്രം 

ഭക്ഷണത്തിന് കാത്തിരിക്കുന്ന കാവിവേഷങ്ങള്‍

ബെയ്ത്തിലെ ജട്ടി 

പശുക്കളുടെ ലോകം 

കടല്‍ കടന്ന് ബെയ്ത്തില്‍