Monday 18 February 2019

Reminiscence on Sajeev

ഓര്‍മ്മനൂലുകളില്‍  കുടുങ്ങി ഒരാള്‍
 കഴിഞ്ഞ വര്‍ഷം ഈ ദിനം ഓര്‍ക്കാനാഗ്രഹിക്കാത്ത ഒരു വാര്‍ത്തയാണ് സമ്മാനിച്ചത്. സ്വന്തം അനുജനെപോലെ 2001 മുതല്‍ ഒപ്പം കൊണ്ടുനടന്ന ഒരാള്‍ ഇല്ലാതാകുന്നു എന്നത് സ്വീകരിക്കാന്‍ ഒരു വര്‍ഷം തികയുന്ന ഈ നാളിലും മനസ് തയ്യാറാകുന്നില്ല. സജീവ് അത്തരത്തിലൊരാളായിരുന്നു പരിചയപ്പെട്ട ഓരോരുത്തര്‍ക്കും. സ്വന്തം കഴിവുകളെ മൂടിവച്ച് മറ്റുള്ളവരെ അഭിനന്ദിക്കാനും ആഹ്ലാദിപ്പിക്കുവാനും ശ്രമിച്ചിരുന്ന ഒരു പ്രതിഭ.നല്ലൊരു ക്രിയേറ്റീവ് റൈറ്റര്‍, എന്നാല്‍ മനോരമയുടെ അവര്‍ഡ് നേടിയ ഒരു കഥയില്‍ ആ എഴുത്ത് അവസാനിപ്പിച്ചു. നല്ല ചിത്രകാരന്‍, എന്നാല്‍ എന്റെ അറിവില്‍ ഞങ്ങളുടെ ഡ്രായിംഗ് റൂമില്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന ഒറ്റ പെയിന്റിംഗിനപ്പുറം മറ്റൊന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളം ഐശ്ചികമായെടുത്ത് നേടിയ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും കൊണ്ട് മികച്ച വിവര്‍ത്തകനും നിരൂപകനും ഫീച്ചര്‍ എഴുത്തുകാരനുമൊക്കെ ആകാമായിരുന്നു. ഇതിലൊന്നും അര്‍ത്ഥമില്ല എന്ന മട്ടിലുള്ള സമീപനമായിരുന്നു സജീവിന്റേത്. സാങ്കേതികമായ അറിവും ചെറുപ്പത്തിലേ കൈമുതലായിരുന്നു. കോളേജ് കാലത്ത് ചെയ്‌തെടുത്ത റേഡിയോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. ഇത്രയും മികച്ച നിലയില്‍ ഓരോ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങിനെ കഴിയുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്ന അറിവ്. ഇത് എന്ന് എവിടെനിന്ന് ആര്‍ജ്ജിച്ചു എന്ന് നമ്മളെ അമ്പരപ്പിക്കുന്ന ഓരോ മുഹൂര്‍ത്തങ്ങള്‍. ഇതൊക്കെ ഒരാള്‍ പറയുന്നതല്ല, പലരും പറഞ്ഞതും ഞാന്‍ നേരിട്ടറിഞ്ഞതുമാണ്. മലബാറിനെ കുറിച്ച്, വയനാടിനെ കുറിച്ച്, കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ വികാസത്തെകുറിച്ച്, മാര്‍ക്‌സിസം , ഇന്ത്യന്‍ സംസ്‌ക്കാരം തുടങ്ങി ലോകത്ത് ലഭ്യമാകുന്ന വിവിധ മദ്യങ്ങളെക്കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വരെ ആധികാരികമായി സംസാരിക്കുന്ന വിജ്ഞാന കോശം. ഓര്‍മ്മകളെ ഇഴയടുക്കി നമുക്ക് കഥയാക്കി നല്‍കുന്ന രീതി. ഇപ്പോള്‍ തോന്നുന്നു, സജീവ് പറഞ്ഞതൊക്കെ റെക്കോര്‍ഡ് ചെയ്തിരുന്നെങ്കില്‍ വരുംതലമുറയ്ക്ക് ഗുണപ്പെടുന്ന ആഡിയോ ക്ലിപ്പുകളായി ഇന്റര്‍നെറ്റില്‍ നല്‍കാമായിരുന്നു എന്ന്. മനോഹരമായി പാടുമായിരുന്നു, നല്ല ശബ്ദത്തിനുടമ. ആകാശവാണിയില്‍ വാര്‍ത്ത വായിച്ചതും വിവിധ പരിപാടികള്‍ക്ക് കോംപിയറിംഗ് ചെയ്തതും ഒക്കെ നനുത്ത ഓര്‍മ്മകളാണ്. ആഴ്ചയില്‍ 2-3 ദിവസമെങ്കിലും വിളിക്കുമായിരുന്നു. അപ്പോഴെല്ലാം ഓരോ കഥാപാത്രങ്ങളെ എനിക്കുമുന്നില്‍ അവതരിപ്പിക്കുമായിരുന്നു. ഫോണ്‍ വച്ചാലുടന്‍ എഴുതാനിരുന്നാല്‍ മികച്ച രചനയായി മാറും എന്നതില്‍ സംശയമില്ലാത്ത കഥകള്‍. സ്വതസിദ്ധമായ മടി കാരണം പലതും കേട്ട കഥകളായി അവസാനിച്ചു. എന്നാല്‍ സെക്രട്ടറി എന്ന കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ജാനുവരിയില്‍ നിര്‍ബ്ബന്ധപൂര്‍വ്വം എന്നെകൊണ്ട് എഴുതിക്കുകയും അത് കോഴിക്കോട്ടുള്ള സുഹൃത്തുക്കള്‍ക്ക് ഫോട്ടോകോപ്പി എടുത്ത് വിതരണം ചെയ്യുകയും ചെയ്തത് ഞാനോര്‍ക്കുന്നു. 

   സൗഹൃദങ്ങള്‍ക്ക് ഇത്രയേറെ വിലകല്‍പ്പിച്ചിരുന്നവര്‍ എന്റെ പരിചയത്തില്‍ ചുരുക്കമാണ്. രാവെന്നും പകലെന്നുമില്ലാതെ സൗഹൃദങ്ങള്‍ക്കായി സമയം ചിലവഴിച്ചു, അതൊക്കെ ആസ്വദിച്ചു. ജീവിതം ഒരിക്കലേയുള്ളു എന്ന ഓര്‍മ്മപ്പെടുത്തലോടെയുള്ള ആനന്ദലഹരിയിലായിരുന്നു സജീവ്. രോഗങ്ങളെ തീരെ വകവയ്ക്കാതെയും എന്നാല്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെപോലെ അതിനെ മനസിലാക്കിയും നീങ്ങിയ നാളുകള്‍. ഒരുപാട് യാത്രകള്‍ ഒന്നിച്ച് നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ നടത്തിയ വയനാട് യാത്ര മായാതെ നില്‍ക്കുന്നു. എടക്കലും കാട്ടിക്കുളത്തും തിരുനെല്ലിയിലുമൊക്കെയായി രണ്ടു ദിവസം.കുടുംബസമേതമുളള യാത്ര. ജയഛന്ദ്രനും കുടുംബവും ഒപ്പമുണ്ടായിരുന്നു.  കാട്ടിക്കുളത്ത് റീനയുടെ വീട്ടിലെ താമസം. അവിടത്തെ ആതിഥ്യമര്യാദകള്‍. ജൈനപാരമ്പര്യത്തിന്റെ ബാക്കിയായ ഒരിടവും അന്ന് കണ്ടിരുന്നു. വയനാട് ,സജീവിനെ ഏറെ ആകര്‍ഷിച്ച ഇടമായിരുന്നു. അവിടെ കൃഷിചെയ്ത് ജീവിക്കണം എന്നൊക്കെ പറയുമായിരുന്നു. അവിടെ താമസമാക്കാന്‍ എന്നെ പലവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു.എന്റെ മോളും മരുമകനും ജോലി ചെയ്യുന്ന ഇടങ്ങളില്‍ പോകണം, രാമേശ്വരത്ത് ഒരു ദിവസം തങ്ങണം എന്നൊക്കെയുള്ള ആഗ്രഹം പലവട്ടം പ്രകടിപ്പിച്ചെങ്കിലും അതെല്ലാം നടക്കാതെപോയ സ്വപ്‌നങ്ങളായി ബാക്കി നില്‍ക്കുന്നു. 

കോഴിക്കോട് സുഹൃത്തുക്കള്‍ ആര് വണ്ടിയിറങ്ങിയാലും പുതിയങ്ങാടിയില്‍ വീടൊരുക്കി കാത്തിരിക്കുന്ന ആതിഥേയനായിരുന്നു സജീവ്. അതിരാവിലെ കടപ്പുറത്തുപോയി മുന്തിയ മീനൊക്കെ വാങ്ങി , അത് കറിയാക്കുന്ന റീനയ്‌ക്കൊപ്പം നിന്നും അതിഥികളെ മതിയാവോളം ഊട്ടിയും സംതൃപ്തനാകുന്ന, ഒരു കൊച്ചുകുട്ടിയുടെ നൈര്‍മ്മല്യമുള്ള മുഖം പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല തന്നെ. അവിടെ തങ്ങിയിട്ടില്ലാത്ത സുഹൃത്തുക്കളുണ്ടാവില്ല എന്നുതന്നെ പറയാം. ജീവിതത്തിലെ വലിയ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരമണമായിരുന്നു ആ വീട്. അതിനനുസരിച്ചുളള മനോഹാരിതയും ആ വീടിനുണ്ട്. ആര്‍ക്കിടെക്റ്റ് രാജീവുമായി വീട് സംബ്ബന്ധിച്ച് പങ്കിട്ട സ്വപ്‌നങ്ങല്‍ക്ക് പലപ്പോഴും ഞാന്‍ സാക്ഷിയായിരുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ പറയും, വീട് വയ്ക്കുന്നെങ്കില്‍ സജീവ് വച്ചപോലെ ഒന്നാകണം, ഇല്ലെങ്കില്‍ വയ്ക്കാതിരിക്കയാണ് നല്ലത്. ഡല്‍ഹിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വയനാട് , പത്തനംതിട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കണ്ണൂര്‍ ,കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിങ്ങനെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച കലാ-സാഹിത്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനും അതിലേറെ സൗഹൃദങ്ങളുടെ അവസാനവാക്കുമായ സുഹൃത്തെ, ഞങ്ങളുടെ മനസിലെ ദുഃഖവും സന്തോഷവുമായി നീ എന്നും നിലനല്‍ക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.




No comments:

Post a Comment