Saturday 30 July 2022

Nagpur strings and puppets - Comments on article RSS-Depth&Breadth by Devanoora Mahadeva

 

  നാഗപ്പൂര്‍ ചരടും കളിപ്പാവകളും ???
 

Devanoora Mahadeva എഴുതിയ RSS- Depth&Breadth എന്ന ലേഖനം വായിച്ചു. ഈ ലേഖനത്തിന് ഇത്രയേറെ പ്രാധാന്യം വന്നത് എങ്ങിനെ എന്നു മനസിലായില്ല. ഏതോ കോണില്‍ നിന്നും നന്നായി പ്രൊമോട്ടു ചെയ്ത ലേഖനമാണിത്. ഹരീഷിന്റെ മീശ നോവല്‍ വൈറലായതുപോലെ, കനയ്യ കുമാറിനെയും ഹാര്‍ദ്ദിക് പട്ടേലിനേയും ആഘോഷിച്ചിരുന്നപോലെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കാതെ അതിനെതിരെ സമരം നയിച്ചപോലെ, കാര്‍ഷിക ബില്ലിനെ മനസിലാക്കാതെ അതിനെ എതിര്‍ത്തപോലെ, ദേശീയ വിദ്യാഭ്യാസ നയം വായിക്കാതെ അഭിപ്രായം രൂപീകരിക്കുന്നപോലെ ഒന്നാകണം ഇതിന്റെ പ്രചാരണവും. ഇപ്പോള്‍ മനസിരുത്തിയുള്ള വായന കുറവാണ്. അതിനാരെയും കുറ്റപ്പെടുത്താനും കഴിയില്ല. ഇത് 45 പേജുള്ള ഒരു ലേഖനമാണ് എന്നതിനാല്‍ സമയമുള്ളവര്‍ വായിക്കുക.

   ഈ ലേഖനത്തില്‍ മഹാദേവന്‍ പുതുതായി ഒന്നും പറയുന്നില്ല, എന്നാല്‍ ഇടതുപക്ഷ എഴുത്തുകാര്‍ നിരന്തരമായി എഴുതിവന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ആര്‍എസ്എസിനെ കുറിച്ചുള്ള ആശങ്കകളും ഭയങ്ങളും നന്നായി ഉറപ്പിക്കാനും ലേഖകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ ഇത്തരമൊരെഴുത്തിന് പ്രേരണയായത് Karnataka Religious Freedom Protection Bill 2021 ആണെന്ന് വ്യക്തമാക്കുന്നുമുണ്ട്.

 ഗോള്‍വാര്‍ക്കര്‍, ഹെഡ്‌ഗെവാര്‍,സവര്‍ക്കര്‍ എന്നിവരുടെ ലേഖനങ്ങളില്‍ നിന്നും അടര്‍ത്തിയ അവരുടെ അഭിപ്രായങ്ങളില്‍ നിന്നാണ് എഴുത്താരംഭിക്കുന്നത്. ഗോള്‍വാര്‍ക്കറുടെ ദൈവബിംബം ഇങ്ങിനെയാണ് എന്നു സൂചിപ്പിക്കുന്നുണ്ട്. സൂര്യനും ചന്ദ്രനും കണ്ണുകളും ആകാശവും നക്ഷത്രങ്ങളും പൊക്കിളില്‍ നിന്നും ഉറവയാര്‍ന്നതും തല ബ്രാഹ്‌മണനായതും കൈകള്‍ ക്ഷത്രിയനായതും തുടകള്‍ വൈഷ്ണവനായതും പാദങ്ങള്‍ ശൂദ്രന്മാരായതുമായ രൂപമാണ് ഹിന്ദു ദൈവം. ഇദ്ദേഹത്തിന്റെ ഭരണഘടന മനുസ്മൃതിയാണ് എന്നും പറയുന്നു. സവര്‍ക്കറും ഇതേ അഭിപ്രായക്കാരനായിരുന്നു.

  മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല. അതിനെ കുറിച്ചുള്ള വിവാദങ്ങള്‍ ചിലതൊക്കെ കേട്ടിട്ടുണ്ട്. അതിലൊന്ന് സ്ത്രീ സ്വാതന്ത്ര്യം സംബ്ബന്ധിച്ചാണ്. ' പിതാ രക്ഷതി കൗമാരേ, പതി രക്ഷതി യൗവ്വനേ,പുത്രോ രക്ഷതി വാര്‍ദ്ധക്യേ, ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' ബിസിയിലോ എഡി ആരംഭത്തിലോ അന്നത്തെ സാഹചര്യത്തിലെഴുതിയ വാചകങ്ങളാണ്. ഇത് സംരക്ഷണമാണോ അടിമത്തമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മനുസ്മൃതി ഉള്‍പ്പെടെ നാം കാണുന്ന എല്ലാ പുരാരേഖകളും അച്ചടിക്കു മുന്നെ എത്രയോ തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടാകാം. മനു എഴുതിയ എത്ര കാര്യങ്ങള്‍ സായിപ്പ് വിവര്‍ത്തനം ചെയ്ത ഒടുവിലത്തെ മനുസ്മൃതിയിലുണ്ടാകും, എത്ര സംഗതികള്‍ ഓരോ കാലത്തെയും ഭരണാധികാരകളോ അധികാരി വര്‍ഗ്ഗമോ ബ്രാഹ്‌മണരോ എഴുതി ചേര്‍ത്തിട്ടുണ്ടാകും. ഏതായാലും മനുസ്മൃതി ആധുനിക കാലത്ത് പ്രസക്തമായത് ബ്രിട്ടീഷുകാരുടെ വരവോടെയാണ്. മുഗള്‍ ഭരണത്തിന്റെ 600 വര്‍ഷം ഉറങ്ങിക്കിടന്ന മനുസ്മൃതി അന്നാണ് വീണ്ടും പ്രസക്തമായത്. മുസ്ലീങ്ങള്‍ക്ക് ശരിയത്തും ഇതര മതസ്ഥര്‍ക്ക് മനുസ്മൃതിയും അടിസ്ഥാനമാക്കി നിയമമുണ്ടാക്കി ബ്രിട്ടീഷുകാര്‍.ഭിന്നിപ്പിച്ചു ഭരിക്കലിന്റെ തുടക്കം എന്നു പറയാം.

 ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയെ വിലയിരുത്തുന്നത് ഇങ്ങിനെയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഭരണഘടനകള്‍, യുഎന്‍ ചാര്‍ട്ടര്‍, ലീഗ് ഓഫ് നേഷന്‍സ്, അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണഘടന എന്നിവയുടെ സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ ഖണ്ഡികകള്‍ മാത്രമാണ് ഭരണഘടന എന്നായിരുന്നു വിലയിരുത്തല്‍. ഭരണഘടനയുടെ സങ്കീര്‍ണ്ണതയും ചില വിഷയങ്ങളിലുള്ള അവ്യക്തതകളും മൂലമാണല്ലൊ ഇതുവരെ 105 ഭേദഗതികള്‍ വരുത്തേണ്ടി വന്നതും സജി ചെറിയാന്‍ ഉള്‍പ്പെടെ പലരും ഭരണഘടനയില്‍ മാറ്റം വേണം എന്നു പറയാനും കാരണം. പരസ്പ്പരവിരുദ്ധമായ കാര്യങ്ങളും സങ്കീര്‍ണ്ണതകളും നീക്കി സാധാരണ പൗരന് വായിച്ചാല്‍ മനസിലാകുന്നവിധമാക്കണം ഭരണഘടന എന്ന അഭിപ്രായം സൂക്ഷിക്കുന്ന ആളാണ് ഞാനും. 1949 നവംബറിലെ ഓര്‍ഗനൈസര്‍ മാസികയുടെ മുഖപ്രസംഗവും ഭരണഘടന ശില്‍പ്പികളെ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പുരാതന ഭരണഘടനയോ നാമകരണങ്ങളോ പദപ്രയോഗങ്ങളോ ഉപയോഗിക്കാന്‍ ഭരണഘടന നിര്‍മ്മാണ സമിതി ശ്രമിച്ചില്ല എന്നാണ് കുറ്റപ്പെടുത്തല്‍. ചാണക്യന്റെ അര്‍ത്ഥശാസ്ത്രവുമൊക്കെ പരിശോധിക്കുന്നതില്‍ തെറ്റില്ലായിരുന്നു എന്നെനിക്കും അഭിപ്രായമുണ്ട്.

  ഗോള്‍വാള്‍ക്കര്‍ ഫെഡറല്‍ സംവിധാനത്തെ എതിര്‍ത്തിരുന്നു. ഭാരതം ഒറ്റ രാജ്യമാണ്, അതില്‍ സ്വതന്ത്രമോ ഭാഗികമായ സ്വാതന്ത്ര്യമുള്ളതോ ആയ സംസ്ഥാനങ്ങള്‍ പാടില്ല എന്നായിരുന്നു അഭിപ്രായം. 1930 ല്‍ ഇദ്ദേഹം ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ചിന്താഗതി ഒരുപക്ഷെ മാറിയേനെ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്താന്‍ തുടക്കത്തില്‍ ചിന്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ മറ്റെല്ലാ ജനാധിപത്യ പാര്‍ട്ടികളേയും പോലെ ആയിതീര്‍ന്നില്ലെ. മാറ്റം വരാവുന്ന ഒന്ന് അഭിപ്രായവും വിശ്വാസവും മാത്രമാണല്ലൊ. കോണ്‍ഗ്രസിനെപോലെ ആള്‍ക്കൂട്ട പാര്‍ട്ടികള്‍ക്ക് മാത്രമെ കൃത്യമായ അഭിപ്രായങ്ങള്‍ ഇല്ലാതെ വരുകയുള്ളു.

 1939 ല്‍ ഹിറ്റ്‌ലറിന്റെ ഫാസിസത്തെയും ആര്യവംശത്തിന്റെ പരിശുദ്ധി സംരക്ഷിക്കാന്‍ കാട്ടിക്കൂട്ടിയ ഹീനനരഹത്യയെും ആരാധിച്ചിരുന്ന ഗോള്‍വാള്‍ക്കര്‍ പിന്നീട് ഹിറ്റ്‌ലറിന് സംഭവിച്ചതെന്ത് എന്നു മനസിലാക്കി ലജ്ജിച്ചിട്ടുണ്ടാകും.രണ്ടാം ലോകമഹായുദ്ധ കാലത്ത് അവര്‍ ബ്രിട്ടനൊപ്പം നിലനിന്നു എന്നതും ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയനില്‍ തേനും പാലും ഒഴുകുന്നു എന്നു കരുതിയ കമ്മ്യൂണിസ്റ്റുകള്‍ക്കും സംഭവിച്ചത് ഇതുതന്നെയല്ലെ. സ്റ്റാലിന്‍ കമ്മ്യൂണിസ്റ്റ് ദൈവമാണ് എന്നു വിചാരിച്ചിരുന്ന കാലത്തുനിന്നും നമ്മള്‍ പോസ്‌റ്‌ററില്‍ പോലും ആ ചിത്രം വരാതെ ശ്രദ്ധിക്കുന്ന കാലത്തിലേക്കെത്തി. ഇതെല്ലാം പ്രത്യയശാസ്ത്രങ്ങള്‍ക്കുണ്ടാകുന്ന മൂല്യച്യുതിയാണ്. കാലത്തിനൊത്ത് മനുഷ്യരും പ്രസ്ഥാനങ്ങളും മാറും, പ്രത്യയശാസ്ത്രം ചവറ്റുകുട്ടയിലുമാകും. ഇത് ആര്‍എസ്എസിനും ബാധകമാണ്. 1939-40 കാലഘട്ടത്തിലെ ഈ ചിന്തകളെ ഉണര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും എന്നാരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ശരിയാണെന്നു തോന്നുന്നില്ല.

 മഹാദേവന്‍ തുടര്‍ന്ന് ആശങ്കപ്പെടുന്നത് ചാതുര്‍വര്‍ണ്യം തിരിച്ചുവരും എന്നാണ്. ചാതുര്‍വര്‍ണ്ണ്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍,വിവിധ അധികാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഉപദേശകരാണ് ബ്രാഹ്‌മണര്‍. അവര്‍ ബുദ്ധി ഉപയോഗിക്കുന്നു, ഭരണാധികാരികളായ ക്ഷത്രിയര്‍ അധികാരം ഉപയോഗിക്കുന്നു. വൈശ്യര്‍ കച്ചവടം നടത്തുന്നു, ശൂദ്രര്‍ ഗുമസ്തന്മാരും കൈപ്പണിക്കാരും ഐടി തുടങ്ങി പല മേഖലകളിലും തൊഴിലിടങ്ങളിലും  കാര്‍ഷിക മേഖലയിലും പണിയെടുക്കുന്നു. പുരുഷ സൂക്തയില്‍ പറയാത്ത ഒരു സമൂഹമുണ്ട്. ആദിവാസികളും നാടോടികളും. അവരില്‍ നിന്നു കൂടി അധികാരികളും ഉപദേശകരും രൂപപ്പെട്ടു എന്നതാണ് ജനാധിപത്യം നല്‍കിയ വലിയ സംഭാവന.

 മഹാദേവന്‍ പറയുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ ഭരണപരമായിരുന്നു ,എന്നാല്‍ മോദിക്കാലം ജുഡീഷ്യറിയേയും എക്‌സിക്യൂട്ടിവിനേയും മാധ്യമങ്ങളേയും സ്വതന്ത്ര സ്ഥാപനങ്ങളേയും അതിജീവിക്കാന്‍ പാടുപെടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്നാണ്. ഇത് ശരിയാണോ? അങ്ങിനെ എല്ലാവരേയും വിറപ്പിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കഴിയുമോ? ചൈനയ്ക്ക് കഴിഞ്ഞേക്കാം,വടക്കന്‍ കൊറിയ, അറബ് രാഷ്ട്രങ്ങള്‍ എന്നിവയ്ക്കും  സാധിക്കുമായിരിക്കും. അത് ശരിയാണെങ്കില്‍ നമ്മുടെ ജനാധിപത്യത്തിന് എന്തോ കുറവുണ്ട് എന്നു സമ്മതിക്കേണ്ടിവരും.

 ആര്‍എസ്എസില്‍ അംഗമാകുന്നവരെ കുറിച്ച് പറയുന്നത് ഇങ്ങിനെ , കബഡി കളിക്കാന്‍ പറഞ്ഞാല്‍ കളിക്കണം, യോഗം വിളിക്കാന്‍ പറഞ്ഞാല്‍ വിളിക്കണം, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പറഞ്ഞാല്‍ അങ്ങിനെ ചെയ്യണം. ഇത് മിക്ക പ്രസ്ഥാനങ്ങള്‍ക്കും ബാധകമല്ലെ? സിപിഎം ഉള്‍പ്പെടെ.

 1975 ല്‍ ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധിക്കെതിരെ തുടങ്ങിയ പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി, ആര്‍എസ്എസ് ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കി ആര്‍എസ്എസ് നേതാക്കള്‍ ജെപിയെ വഞ്ചിച്ചു എന്നു പറയുന്നു. വാജ്‌പേയിയും അദ്വാനിയും ആര്‍എസ്എസ് ചീഫ് ബാലാ സാഹബ്ബ് ദേവരശും ആര്‍എസ്എസ് ബന്ധം വിട്ട് സ്വതന്ത്രരായി ജനതാപാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകും എന്നു ജെപി വിചാരിച്ചു എന്നു പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നപോലെയാണ്. അതും ജെപിയുടെ വാക്കുകളല്ല.ചാണ്ഡിഗഡില്‍ 1975 ല്‍ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നപ്പോള്‍ സൗഹൃദം സ്ഥാപിച്ച അന്നത്തെ കളക്ടര്‍ ദേവസഹായം 2019 ല്‍ ന്യൂസ് ക്ലിക്ക് ഓണ്‍ലൈനിലെ അജാസ് അഷ്‌റഫിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഈ വെളിപ്പെടുത്തല്‍!!

  ഇന്ത്യയില്‍ നിന്നും സമ്പന്നരും രാഷ്ട്രീയക്കാരും അഴിമതിക്കാരും വിദേശത്തേക്കുപോയ കള്ളപ്പണം തിരികെ കൊണ്ടുവരും എന്നും എല്ലാ വോട്ടറന്മാര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കും എന്നു പറഞ്ഞതുകൊണ്ടും കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കും എന്നു പറഞ്ഞതുകൊണ്ടും കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കും എന്നു പറഞ്ഞതുകൊണ്ടുമാണ് അധികാരത്തില്‍ വന്നതെന്ന് ലേഖകന്‍ പറയുന്നു. സത്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തോന്ന്യാസവും അഴിമതിയും മടുത്താണ് ജനം എന്‍ഡിഎയെ അധികാരത്തിലെത്തിച്ചത് എന്ന കാര്യം മഹാദേവന്‍ മനപൂര്‍വ്വം മറക്കുന്നു. അതിന് മോമ്പൊടിയായി മതവും മറ്റും ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവാം. വീണ്ടും ജനം എന്തുകൊണ്ട് ഇവരെ ജയിപ്പിച്ചു എന്നതിനും ശരിയുത്തരമില്ല. ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ,ഒന്നിച്ചു നില്‍ക്കുന്ന ഒരു പ്രതിപക്ഷമില്ലാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ജനം തയ്യാറാകാതിരുന്നതിന് ആരെയാണ് പഴിക്കേണ്ടത്.

വ്യക്തികേന്ദ്രീകൃത പാര്‍ട്ടിയേക്കാളും കുടുംബ കേന്ദ്രീകൃത പാര്‍ട്ടിയേക്കാളും നോണ്‍ കോണ്‍സ്റ്റിട്യൂഷണല്‍ അസോസിയേഷന്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയാണ് അപകടകരം എന്നാണ് മഹാദേവന്‍ പറയുന്നത്. അതായത് രാജഭരണത്തെയും ഏകാധിപത്യത്തേയും ആരാധിക്കുന്ന ഒരു സമീപനമാണ് ഇതെന്നു കാണാം. പരോഷമായി ഓരോ പാര്‍ട്ടിയേയും ആരാണ് നയിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. വിദേശ രാജ്യങ്ങള്‍ പോലും പല പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്നുണ്ടാകാം. പ്രത്യക്ഷത്തിലുളളതിനെ വിശ്വസിക്കാനല്ലെ സാധാരണ ജനത്തിന് കഴിയൂ. അവര്‍ ഓരോ പ്രദേശത്തും ഓരോ സമീപനം എടുക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും ബംഗാളിലും ഒറീസയിലും മറ്റും ഭരണം വ്യക്തികേന്ദ്രീകൃതമാകുമ്പോള്‍ കോണ്‍ഗ്രസ് ഭരണം കുടുംബകേന്ദ്രീകൃതമാകുന്നു. ഇതെല്ലാം അംഗീകരിക്കുന്നവരാണ് നമ്മുടെ ജനത. ശരിയും തെറ്റും നിശ്ചയിക്കാനുള്ള തിരിച്ചറിവ് ഒരുപക്ഷെ ഇതാകാം.

 ലേഖകന്‍ പറയുന്നത് കേന്ദ്രം ഭരിക്കുന്നവരും ബിജെപി നേതൃത്വത്തിലുളള സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരുമെല്ലാം വെറും കളിപ്പാവകളാണ് എന്നാണ്.ചരട് നാഗപ്പൂരിലെ കാര്യാലയത്തിലാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു. ഇത്രയേറെ വൈപുല്യമുള്ള ഒരു രാജ്യത്തെ ഇത്ര മനോഹരമായി ചരടിലൂടെ നിയന്ത്രിക്കുന്ന ആള്‍ ഈ മോഹന്‍ ഭഗവത് എന്നയാള്‍ ആണോ? അതോ ഹെഡ്‌ഗെവാറും ഗോള്‍വാര്‍ക്കറും സവര്‍ക്കറും ഗോഡ്‌സെയുമെല്ലാം ഇപ്പോഴും 24 മണിക്കൂറും ഉറക്കമൊഴിച്ച് അവിടെ പണിയെടുക്കുകയാണോ എന്നറിയില്ല.

പിന്നീടദ്ദേഹം പതിവുപോലെ അംബാനി-അദാനിമാരുടെ സ്വത്തിനെക്കുറിച്ചാണ് പറയുന്നത്. ക്യാപ്പിറ്റലിസം പ്രൊമോട്ടുചെയ്യുന്ന ബിജെപി എപ്പോഴും മുന്‍ഗണന നല്‍കുക വൈശ്യര്‍ക്കാവും എന്നതില്‍ സംശയമില്ലല്ലോ. സമ്പന്നര്‍ അതിസമ്പന്നരാകുന്നു. എല്ലാ ഭരണാധികാരികളും അങ്ങിനെതന്നെയാണ്. കേരളത്തിലും ഭരണാധികാരികള്‍ മുന്‍ഗണന നല്‍കുന്നത് യൂസഫ് അലിക്കും രവി പിള്ളക്കും ഒക്കെത്തന്നെയാണ്. പുത്തന്‍ കച്ചവടക്കാര്‍ക്കായി പരവതാനി വിരിച്ച് കാത്തിരിക്കുക മാത്രമെ ഭരണാധികാരിക്കു ചെയ്യാന്‍ കഴിയൂ എന്നതാണല്ലൊ സത്യം. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് ജിഎസ്ടി കൊണ്ടുവന്നതെന്ന് ലേഖകന്‍ പറയുന്നു. 1986 ല്‍ ന്യൂസിലന്റിലും 91 ല്‍ കാനഡയിലും 94 ല്‍ സിംഗപ്പൂരിലും 2000 ല്‍ ആസ്‌ട്രേലിയയിലും 2015 ല്‍ മലേഷ്യയിലും നടപ്പിലാക്കിയ ജിഎസ്ടി ഇന്ത്യയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത് 2000 ലാണ്. 2011 വരെ ജിഎസ്ടി സമിതി അധ്യക്ഷന്‍ ബംഗാളിലെ ധനമന്ത്രിയായിരുന്ന അസിം ദാസ്ഗുപ്തയായിരുന്നു. അദ്ദേഹത്തിന് നാഗ്പൂര്‍ ബന്ധം കാണില്ലല്ലോ. 2005 ല്‍ ചിദംബരം യൂണിഫോം ജിഎസ്ടി 2010 ഏപ്രില്‍ 1 ന് നടപ്പാക്കും എന്നു പ്രഖ്യാപിച്ചു. 2009 ല്‍ പ്രണാബ് മുഖര്‍ജി ജിഎസ്ടി ബേസിക് സ്‌കെലിറ്റണ്‍ പ്രഖ്യാപിച്ചു.2011 ല്‍ ജിഎസ്ടി നടപ്പിലാക്കാനുള്ള ഭരണഘടന ഭേദഗതി ചര്‍ച്ച ചെയ്തു. 2013 ല്‍ ഗുജറാത്ത് ജിഎസ്ടിയെ എതിര്‍ത്തു. 2016 ല്‍ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ രാജ്യമൊട്ടാകെ ജിഎസ്ടി നടപ്പിലാക്കി. ഇവിടെ നാഗപ്പൂര്‍ ചരടില്‍ ആടിയത് ആരൊക്കെയാകും? ഗുജറാത്ത് ജിഎസ്ടിയെ എതിര്‍ത്തതെന്തിന് ?

  പാഠപുസ്തകങ്ങളിലും സിലബസിലും വരുത്തിയ മാറ്റങ്ങളും ലേഖകന്‍ ചര്‍ച്ച ചെയ്യുന്നു. ചരിത്രം ഒരിക്കലും യഥാര്‍ത്ഥമായി നമ്മളറിയുന്നില്ല എന്നത് ഇവിടെയും ബാധകമാകുന്നു. ഇടതുപക്ഷ ചരിത്രകാരന്മാര്‍, വലതുപക്ഷ ചരിത്രകാരന്മാര്‍ എന്നല്ലാതെ ശരിയായ ചരിത്രകാരന്മാര്‍ നമുക്കുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അവര്‍ ചരിത്രം പഠിപ്പിക്കുന്നിടത്തും ഇടപെടുന്നു. ടിപ്പു സല്‍ത്താനെ പഠിക്കാതിരിക്കാനും ബുദ്ധമതത്തേയും ജൈനമതത്തേയും ഹിന്ദുമതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നതിനുമൊക്കെ ശ്രമം നടക്കുന്നുണ്ട്. ഇന്നിപ്പോള്‍ ഒരു സത്യവും മൂടിവയ്ക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇത്തരം അജണ്ടകള്‍ വിജയിക്കുക പ്രയാസമാണ്. പൊതുവെ ന്യൂജനറേഷന്‍ ചരിത്രത്തിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എന്നതും ശ്രദ്ധേയം. ലേഖകന്‍ ഭയപ്പെടുന്നത് വരുംകാലത്ത് ഹെഡ്‌ഗേവാറും സവര്‍ക്കറും ചേര്‍ന്ന്  നമുക്കു സ്വാതന്ത്ര്യം നേടിത്തന്നു എന്നും ഗോഡ്‌സെ ഹിന്ദു ധര്‍മ്മ സംസ്ഥാപകനാണെന്നും കുട്ടികള്‍ പഠിക്കേണ്ടിവരുമോ എന്നാണ്. ആദിവാസികളെ വനവാസി എന്നു വിളിക്കുന്നതും ഇന്‍ഡസ് വാലി സിവിലൈസേഷനെ സരസ്വതി സിവിലൈസേഷന്‍ എന്നു വിളിക്കുന്നതും ആര്‍എസ്എസ് ഗൂഢാലോചനയാണ് എന്നാരോപിക്കുന്നുണ്ട്. ഇങ്ങിനെ ഒരു നീക്കം നടന്നെങ്കില്‍ അത് മോശം തന്നെയാണ്.

 2017-2022 കാലത്ത് 2 കോടി സ്ത്രീകള്‍ ഇന്ത്യയില്‍ തൊഴില്‍രഹിതരായി വീടുകളിലിരിപ്പായി എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സ്വകാര്യ സ്ഥാപനം) ഡേറ്റ പറയുന്നുണ്ടെന്നും ഇത് മനുസൃതി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും ലേഖകന്‍ പറയുന്നു. ഇതെത്രത്തോളം ശരിയാണ് എന്നു പരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്വകാര്യവത്ക്കരണത്തിലൂടെ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവസരവും നിഷേധിക്കുന്നു എന്നും ലേഖകന്‍ പറയുന്നു.

 ഇനിയാണ് യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് വരുന്നത്. Karnataka Religious Freedom Protection Bill 2021 സര്‍ക്കാര്‍ പാസാക്കി. ഇത് ശരിക്കും മതം മാറ്റ നിരോധന ബില്ലാണ് എന്നു ലേഖകന്‍ പറയുന്നു. ഇതിനെ എതിര്‍ക്കുന്നവര്‍  Prohibition of Conversion Act എന്നാണ് ബില്ലിനെ വിളിക്കുന്നത്. ഇത് ചാതുര്‍വര്‍ണ്ണ്യത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ദേവനൂര്‍ പറയുന്നു. മതം മാറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ദളിതര്‍ക്കും അതിന് കഴിയാത്ത സാഹചര്യമാണ് കര്‍ണ്ണാടകത്തില്‍ ഇപ്പോഴെന്ന് ലേഖകന്‍ പറയുന്നു. ദളിതരും സ്ത്രീകളും വന്‍തോതില്‍ വോട്ടുചെയ്താണ് ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നതെന്നും അവര്‍തന്നെ ഈ സര്‍ക്കാരിനെ താഴെ ഇറക്കുമെന്നും ലേഖകന്‍ പറയുന്നു. എത്ര ലളിതം. ഇതുതന്നെയല്ലെ നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം റിസര്‍വ്വേഷനും മനുധര്‍മ്മ നടപ്പിലാക്കാനാണെന്ന് ലേഖകന്‍ പറയുന്നു. അതിന് ഒരു വ്യക്തതയില്ല. എല്ലാം മനുധര്‍മ്മത്തിലും ചാതുര്‍വര്‍ണ്ണ്യത്തിലും നാഗപ്പൂരിലും കൊണ്ടുകെട്ടിയാല്‍ ആഹ്ലാദിക്കുന്ന ഒരുവായനാ സമൂഹത്തിനുവേണ്ടിയാണ് ദേവനൂര്‍ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. അത് അവര്‍ക്ക് ഇഷ്ടമാകുമായിരിക്കും.

 ഒടുവില്‍ അദ്ദേഹം നല്‍കുന്ന സന്ദേശം ഇതാണ്. 'Disruption is the devil, Unity is the God' പ്രതിപക്ഷത്തിനുള്ള സന്ദേശമാണ്. ഒന്നിനൊന്നിനെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത, നേരത്തെ ദേവനൂര്‍ തന്നെ സൂചിപ്പിച്ച തമ്മില്‍ ഭേദം എന്നു പറഞ്ഞ ഒറ്റ നേതാവുള്ള പാര്‍ട്ടികളും കുടുംബ പാര്‍ട്ടികളുമാണ് ഒന്നിച്ച് നില്‍ക്കാന്‍ പറയുന്നത്. ദൈവത്തിന് പോലും അവരെ കൂട്ടിയിണക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അവസാനം പറയുന്ന കഥയും ഏതാണ്ട് ഇത്തരത്തിലാണ്. ഒരു രാജാവ് തന്റെ ഭരണത്തെ കുറ്റം പറയാതിരിക്കാന്‍ അനുയായികള്‍ക്ക് നന്നായി കള്ള് കൊടുക്കുന്നു. അവര്‍ ഉന്മത്തരായി രാജാവിനെ പുകഴ്ത്തുന്നു, പിന്നെ തെരുവില്‍ രാജാവിന്റെ എതിരാളികളെ ഉപദ്രവിക്കുന്നു, ലഹരി മൂത്ത്  തെരുവുകള്‍ കത്തിക്കുന്നു. അവരെ ശാന്തരാക്കാനെത്തുന്ന രാജാവിനെ അവര്‍ പുറത്താക്കുന്നു. ഇത് ഇന്നോ നാളെയോ നടക്കുമെന്ന് ദേവനൂര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഇത് ഏത് സംസ്ഥാനത്തും സംഭവിക്കാവുന്ന ഒന്നല്ലെ എന്നതാണ് എന്റെ സംശയം.

 ലേഖകന്‍ ആര്‍എസ്എസ് പരിവാറിനെക്കുറിച്ച് ഇത്രയേറെ പറഞ്ഞെങ്കിലും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മസ്ലിം തീവ്രവാദത്തെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാരണം പ്രതിപക്ഷം എപ്പോഴും ലക്ഷ്യമിടുന്നത് ന്യൂനപക്ഷവര്‍ഗ്ഗീയത ആണല്ലൊ.

 ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നാണ് എന്റെ അഭിപ്രായം. രണ്ടും അപകടമാണ്. മതവും ജാതിയും ഭരിക്കാത്ത ഒരു ജനത ഉണ്ടാവണം എന്നതാണ് എന്റെ ആഗ്രഹം. പുതുതലമുറ അതിന് വഴിമരുന്നിടും എന്നു കരുതാം. കോണ്‍ഗ്രസ് ദീര്‍ഘകാലം ഭരിച്ച് സ്വയം നശിച്ചു.അത്തരത്തില്‍ തെറ്റായ ഭരണം നടത്തി സ്വയം നശിക്കും വരെ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഇന്നത്തെ അലങ്കോലപ്പെട്ട പ്രതിപക്ഷത്തിന് കഴിയുമെന്നു തോന്നുന്നില്ല.

 -- വി.ആര്‍.അജിത് കുമാര്‍


Monday 25 July 2022

Unethical Oocyte selling mafia

 


 അണ്ഡം വില്‍ക്കുന്ന അധോലോകം

( സ്വകാര്യത സംരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് ഉപയോഗിച്ചിട്ടില്ല )

 'സര്‍, ഞാനൊരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം', നന്ദഗോപന്‍ കൃഷ്ണ എന്ന പെണ്‍കുട്ടിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. ചെറുപ്പക്കാരനായ എസ്‌ഐ അവരെ രണ്ടുപേരെയും സൂക്ഷിച്ചുനോക്കിയശേഷം ഇരിക്കാന്‍ പറഞ്ഞു. ആ കുട്ടിയുടെ മുഖം ഭയന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും കണ്ണുകള്‍ കരഞ്ഞു കലങ്ങിയതുമാണെന്ന് അയാള്‍ ശ്രദ്ധിച്ചു.

 'സര്‍, ഇത് കൃഷ്ണ. ഈ കുട്ടിയെ എന്റടുത്ത് എത്തിച്ചത് ഇവളുടെ കുഞ്ഞമ്മയാണ്. ഇവള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. ഇവളുടെ അണ്ഡം പലതവണ വില്‍ക്കപ്പെട്ടിരിക്കുന്നു. സര്‍, ഇതൊരു വലിയ ക്രൈം ആണ്. ആര്‍ക്കും അത്രവേഗം മനസിലാകാത്ത ക്രൈം', നന്ദഗോപന്‍ ഇന്‍സ്‌പെക്ടറോട് പറഞ്ഞു.

 ' ഇതിപ്പൊ--- ഞാന്‍ -- എനിക്കൊന്നും മനസിലാകുന്നില്ല', ഓഫീസര്‍ പറഞ്ഞു.

' സാര്‍ ഈ പരാതി സ്വീകരിച്ച്, ഒരു വനിത പോലീസിനെക്കൊണ്ട് ഇവളുടെ മൊഴി രേഖപ്പെടുത്തി ഒപ്പിടീച്ചാല്‍ ഈ കേസിന് തുടക്കമാകും. ബാക്കി വരും ദിവസങ്ങളിലായി വളര്‍ന്നു വലുതായിക്കൊള്ളും', നന്ദഗോപന്‍ ശുഭപ്രതീക്ഷയിലായിരുന്നു.

 ഓഫീസര്‍ പാതി മനസ്സോടെ പരാതി സ്വീകരിച്ചു. വനിത ഓഫീസര്‍ മൊഴി രേഖപ്പെടുത്തി. നന്ദഗോപനും കൃഷ്ണയും വായിച്ചുകേട്ട് ഒപ്പിട്ടുകൊടുത്തു.

 അവിടെ നിന്നും പുറത്തിറങ്ങിയ നന്ദഗോപന്‍ അവള്‍ക്ക്  തട്ടുകടയില്‍ നിന്നും ചായയും വടയും വാങ്ങി നല്‍കി. കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് അപകടമാണ്. ഒരു ഓട്ടോറിക്ഷയില്‍ കയറി അവര്‍ അവിടെനിന്നും പോയി. ഓട്ടോയില്‍ ഇരുന്നുതന്നെ നന്ദന്‍ അര്‍ച്ചനയെ വിളിച്ചു. അവള്‍ പ്രധാനപ്പെട്ട ഒരിംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടറാണ്. അവള്‍ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം നേരെ അങ്ങോട്ടുപോയി. കൃഷ്ണ ആകെ പകച്ചിരിക്കയാണ്. എന്താണ് സംഭവിക്കുന്നത്? താന്‍ കുറേക്കൂടി വലിയ അപകടത്തിലേക്കാണോ പോകുന്നത്? ഒന്നും അറിയില്ല.

 കൃഷ്ണയുടെ ഓര്‍മ്മകള്‍ ഒരിക്കലും സുഖകരമായിരുന്നില്ല. ബാല്യകാലത്ത് കിട്ടിയ ചെറിയ മധുരങ്ങള്‍ക്കപ്പുറം ഒരു മധുരവുമില്ലാത്ത ജീവിതം. അമ്മയും അച്ഛനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. അവള്‍ ജനിച്ച് അധികം കഴിയും മുന്നെ തന്നെ അച്ഛന്‍ അവരെ ഉപേക്ഷിച്ചു പോയി. അമ്മ ഇന്ദിര പലതരം ജോലികള്‍ ചെയ്തും പലരോടൊപ്പം ഉറങ്ങിയുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പിന്നീട് എപ്പോഴൊ കൂടെ ഒരുവന്‍ സ്ഥിരമായി കണ്ടുതുടങ്ങി. ഇതാണ് നിന്റെ ബാപ്പ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ അവള്‍ക്കയാളെ ഇഷ്ടമായില്ല. കൊച്ചുകുട്ടിയായ കൃഷ്ണയെ കോഴിക്കുഞ്ഞിനെ നോക്കുന്ന പരുന്തിന്റെ മട്ടിലാണ് അയാള്‍ നോക്കിയത്. ഇടയ്‌ക്കൊക്കെ അവളെ വൃത്തികെട്ട മനസ്സോടെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നു അയാള്‍. അവളുടെ അമ്മ അയാളെ സെയ്ദാലിക്ക എന്നും അവളെ അയാള്‍ സുമിയ എന്നുമാണ് വിളിച്ചിരുന്നത്. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത ദിനങ്ങളായിരുന്നു അവളുടേത്.

 അമ്മ ആശുപത്രികളില്‍ പോയി ഏതോ ചികിത്സയില്‍ പങ്കെടുകയും പണം കൊണ്ടുവരുകയും ചെയ്യുമായിരുന്നു. ആ ദിവസമാണ് അവള്‍ക്ക് ബിരിയാണി ലഭിച്ചിരുന്നത്. അയാളും അമ്മയും ഇടയ്ക്ക് കഴിച്ചിരുന്നത് മയക്കുമരുന്നാണ് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അത് കഴിക്കുന്നതോടെ അവര്‍ ഉന്മാദാവസ്ഥയിലാകും. അവളുടെ സാന്നിധ്യം പോലും കണക്കിലെടുക്കാതെ അവര്‍ വൃത്തികെട്ട കേളികളില്‍ ഇടപെടുകയും ചെയ്യുമായിരുന്നു. സെയ്ദാലിയുടെ ഉപദ്രവം പലപ്പോഴും അവള്‍ക്ക് അനുഭവിക്കേണ്ടതായും വന്നു.

 അവള്‍ക്ക് പത്ത് വയസ് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ പ്രായപൂര്‍ത്തിയായി. പിന്നെ സെയ്ദാലിക്ക് ഇരുപ്പുറപ്പുണ്ടായില്ല. അയാള്‍ അവളുടെ അമ്മയുടെ താത്പ്പര്യത്തോടുകൂടിത്തന്നെ അവളെ കീഴ്‌പ്പെടുത്തി. ആ ഭീകരമായ അനുഭവം അവളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു. ഉറക്കം ഞെട്ടിയുണര്‍ന്ന് രാത്രിയില്‍ അവള്‍ തനിച്ചിരുന്നു കരഞ്ഞു. അത്തരം ദിനങ്ങള്‍ പിന്നെ എത്രയോ ആവര്‍ത്തിക്കപ്പെട്ടു.

അതിനിടയ്ക്കാണ് അമ്മയെ പോലെ അവളെയും അണ്ഡം വില്‍പ്പനയിലേക്ക് കൊണ്ടുവന്നത്. എന്താണ് അണ്ഡം എന്നുപോലും തിരിച്ചറിയാത്ത കുട്ടിയെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായി ചിത്രീകരിച്ചായിരുന്നു അവളുടെ അണ്ഡങ്ങള്‍ മോഷ്ടിച്ചത്.

 ' അര്‍ച്ചന, നീ കാര്യങ്ങള്‍ ശരിക്കും പഠിച്ച് മനസിലാക്കിത്തന്നെ റിപ്പോര്‍ട്ടു ചെയ്യണം. ഇതിന് പിന്നിലുള്ള ഒരു കണ്ണിയും രക്ഷപെടാന്‍ അനുവദിക്കരുത്. ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. അധികാരികള്‍ക്ക് ഈ കുട്ടി ആരുമല്ല. എന്നാല്‍ പ്രതിഭാഗത്തു നില്‍ക്കുന്നവര്‍ പ്രബലരാണ്. സാമ്പത്തികമായും അധികാരപരമായും. അടച്ചുകെട്ടുക എന്നു പറയില്ലെ, അത്തരത്തിലാകണം റിപ്പോര്‍ട്ട്. ചക്രവ്യൂഹത്തില്‍ നിന്നും ഇവള്‍ മാത്രമെ രക്ഷപെടാവൂ. ', നന്ദഗോപന്‍ പറഞ്ഞു.

 ' പാവം കുട്ടി, ഇവള്‍ക്കുവേണ്ടി ഞാന്‍ ഒപ്പമുണ്ടാകും. നീ എല്ലാം വ്യക്തമായി പറയൂ', അവള്‍ പറഞ്ഞു.

 ' കുട്ടികളില്ലാത്തവര്‍ക്ക് കുഞ്ഞുങ്ങളെ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുകയാണല്ലൊ. ഇവിടെ മിക്കയിടത്തും അണ്ഡദാനം നടക്കുന്നുണ്ട്. രക്തദാനം പോലെ അത്ര എളുപ്പമുള്ള കാര്യമല്ല അണ്ഡദാനം. പലരും കച്ചവട താത്പ്പര്യത്തോടെയാണ് അണ്ഡം വില്‍ക്കുന്നതും വാങ്ങുന്നതും. ഇതിന് ഇടനിലക്കാരുമുണ്ട്. ലക്ഷങ്ങളുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷന്‍)ആക്ട് എന്നൊരു നിയമം ഇന്ത്യയിലുണ്ട്. അതുപ്രകാരം ഇരുപത്തി ഒന്നിനും മുപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ള ,കുറഞ്ഞത് ഒരു കുട്ടിയെങ്കിലുമുള്ള ഒരു സ്ത്രീക്ക് ജീവിതകാലത്ത് ഒരു വട്ടം മാത്രം അണ്ഡം ദാനം ചെയ്യാം. എന്നാല്‍ അണ്ഡം ആവശ്യമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചിലവാക്കാനുള്ള പണം പ്രശ്‌നമല്ലാതാകുകയും ചെയ്തതോടെ, ശാരീരികമായി പൊരുത്തപ്പെടുന്ന അണ്ഡങ്ങള്‍ക്കായുള്ള ആര്‍ത്തിപിടിച്ച നോട്ടം വര്‍ദ്ധിച്ചിരിക്കയാണ്. അതിന്റെ ജീവിച്ചിരിക്കുന്ന പ്രതിനിധിയാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ സാധു', നന്ദഗോപന്‍ ദയനീയമായ ഒരു നോട്ടം അവളിലേക്കിട്ടു.

' ഇതിന്റെ പ്രോസസ് കൂടി നീ അറിഞ്ഞിരിക്കണം. അണ്ഡദാതാവിനെ അവളുടെ ശാരീരിക-മാനസികാരോഗ്യം പരിശോധിച്ച്, പൂര്‍ണ്ണമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിവേണം അണ്ഡം ശേഖരിക്കാന്‍ എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനായി അവളുടെ സാധാരണ മെന്‍സ്ട്രുവല്‍ സൈക്കിള്‍ നിര്‍ത്താനുളള മരുന്ന് നല്‍കും. ഇത് ശരീരം പുകച്ചില്‍ ,തലവേദന,ക്ഷീണം,ശരീരവേദന എന്നിവയ്ക്ക് കാരണമാകും. തുടര്‍ന്ന് കൂടുതല്‍ അണ്ഡം ഉത്പ്പാദിപ്പിക്കാനുള്ള ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ നല്‍കും. ഇതിനെ ഹൈപ്പര്‍ സ്റ്റിമുലേഷന്‍ എന്നു പറയും. ആ മരുന്നുകള്‍ തൊലിയിലോ പേശിയിലോ ആണ് കുത്തിവയ്ക്കുക. ഇതോടെ ചിലര്‍ക്ക് തൊലിയില്‍ അലര്‍ജി ഉണ്ടാകും. മൂഡ് സ്വിംഗും ഒവേറിയന്‍ ഹൈപ്പര്‍സ്റ്റിമുലേഷന്‍ സിന്‍ഡ്രോമും ഉണ്ടാകാറുണ്ട്. ഈ കാലയളവില്‍ തുടര്‍ച്ചയായി രക്തപരിശേധനയും അള്‍ട്രാസൗണ്ട് പരിശോധനയും നടത്തും. അണ്ഡം എടുക്കുംമുന്നെ ഒരു ഇന്‍ജക്ഷന്‍ കൂടി നല്‍കും. എന്നിട്ടാണ് ഓവറികളില്‍ നിന്നും അണ്ഡം ശേഖരിക്കുക. യോനിയിലേക്ക് ഒരു അള്‍ട്രാസൗണ്ട് പ്രോബ് കയറ്റി സൂചി ഉപയോഗിച്ചാണ് ഫോളിക്കിളുകളില്‍ നിന്നും അണ്ഡം ശേഖരിക്കുക. മുപ്പത് മിനിട്ട് നീളുന്ന ഈ പ്രോസസില്‍ വേദന സംഹാരിയോ മയക്കുമരുന്നോ അനസ്‌തേഷ്യയോ നല്‍കുകയാണ് ചെയ്യുക. പലര്‍ക്കും ഇതിന് ശേഷം കുറേ ദിവസത്തേക്ക് വിശ്രമം വേണ്ടിവരും. ചിലര്‍ക്ക് സൈക്കോതെറാപ്പിസ്റ്റിന്റെ സഹായവും വേണ്ടിവരും. ചിലര്‍ക്ക് രക്തസ്രാവം ഉണ്ടാകും. ഇന്‍ഫെക്ഷന്‍ വരാതിരിക്കാന്‍ ആന്റി ബയോട്ടിക്കും നല്‍കും. ഒവേറിയന്‍ ഹൈപ്പര്‍ സ്റ്റിമുലേഷന്‍ സിന്‍ട്രോം വരുന്നവര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഭാരം കൂടുക, വയറുവേദന,ഛര്‍ദ്ദി എന്നിവയും വരും. '

 നന്ദഗോപന്‍ കുറച്ചു വെള്ളം കുടിച്ചു. എന്നിട്ട് തുടര്‍ന്നു' എച്ച്‌ഐവി, ഹെപ്പാറ്റിറ്റിസ്, സിസ്റ്റ് ഫൈബ്രോസിസ് ഒന്നും അണ്ഡം വില്‍ക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അമേരിക്കയിലൊക്കെ കടുത്ത നിയമമാണ് നിലവിലുള്ളത്. അണ്ഡം ദാനം ചെയ്യുന്നവര്‍ക്ക് അപേക്ഷ ഫോണിലൂടെയോ നേരിട്ടോ നല്‍കാം. തുടര്‍ന്ന് ഇന്റര്‍വ്യൂ ഉണ്ടാകും. പിന്നെ ദേഹപരിശോധന,രക്തപരിശോധന, മരുന്ന് ടെസ്റ്റ്, അള്‍ട്രാ സൗണ്ട്, ദാതാവിന്റെ കുടുംബത്തിലെ ശാരീരിക-മാനസിക ചരിത്ര പരിശോധന, പകര്‍ച്ചവ്യാധികള്‍ വന്നിട്ടുണ്ടോ, പാരമ്പര്യ രോഗങ്ങളുണ്ടോ എന്നൊക്കെ അറിയാന്‍ വിപുലമായ പരിശോധനകള്‍ എന്നിവയും നടത്തും. ദാതാവിന്റെ മാനസിക നില ആ അണ്ഡത്തില്‍ നിന്നുണ്ടാകുന്ന കുട്ടിയെ ബാധിക്കും എന്നതും വളരെ പ്രധാനമാണ്. മുപ്പത്തയ്യായിരം മുതല്‍ അന്‍പതിനായിരം ഡോളര്‍ വരെയാണ് അവിടെ ദാതാവിന് ലഭിക്കുക . എന്നാല്‍ ഇന്ത്യയില്‍ ഇത്തരം നിയമങ്ങളൊന്നും കണക്കിലെടുക്കാറില്ല. ഈ കുഞ്ഞിനെ നോക്കൂ. പതിനാറ് വയസാണ് പ്രായം. അയ്യായിരം രൂപ മുടക്കി തയ്യാറാക്കിയ വ്യാജ ആധാര്‍ കാര്‍ഡില്‍ പ്രായം കൂട്ടിവച്ച് ഇവളുടെ അണ്ഡം എടുത്തിരിക്കയാണ്. ഒരു വട്ടമല്ല ആറുവട്ടം. ഞാന്‍ നേരത്തെ സൂചിപ്പിച്ച എല്ലാ അസ്വസ്ഥതകളിലൂടെയും വേദനകളിലൂടെയും ഇവള്‍ ആറുവട്ടം സഞ്ചരിച്ചിരിക്കുന്നു. നിയമപരമായി ഇരുപത്തിയൊന്നു വയസു കഴിഞ്ഞ ഒരാള്‍ ജീവിതത്തിലൊരിക്കല്‍ മാത്രം കടന്നുപോകാവുന്ന കടുപ്പമേറിയ പരീക്ഷണത്തിന് ഇവള്‍ വിധേയയാരിക്കുന്നത് ആറുവട്ടമാണ് അര്‍ച്ചന. പാപികളുടെ ഒരു വലിയ ശ്രംഖല ഞാന്‍ കാണുന്നു. ഇതില്‍ എത്രപേര്‍ പിടിയിലാവും, ആരൊക്കെ രക്ഷപെടും എന്നൊന്നും നമുക്കറിയില്ല, നീ എഴുതിത്തുടങ്ങിക്കോ. എന്ത് സംശയമുണ്ടെങ്കിലും എന്നെ വിളിച്ചാല്‍ മതി. ', നന്ദഗോപന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യുകയും കുത്തിക്കുറിക്കുകയും ചെയ്യുന്ന അര്‍ച്ചനയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പൊതുവെ തിളക്കമാര്‍ന്ന അവളുടെ മുഖം ദേഷ്യം തിളച്ച് ചുവന്നുവരുന്നത് നന്ദഗോപന്‍ അറിഞ്ഞു.

 ' മോളെ നീ ഈ വീട്ടില്‍ സുരക്ഷിതയാണ്. ചേച്ചി നിന്നെ നോക്കിക്കൊള്ളും. ഞാന്‍ ഒന്നു പുറത്തുപോയി വരാം', നന്ദഗോപന്‍ കൃഷ്ണയോട് യാത്ര പറഞ്ഞ് ഇറങ്ങി. അവന് പോലീസ് സ്‌റ്റേഷനില്‍ ആളുണ്ടായിരുന്നു. സ്‌റ്റേഷനില്‍ നിന്നും ഇന്‍ഫര്‍ട്ടിലിറ്റി ആശുപത്രികളിലേക്ക് വിളി പോയിട്ടുണ്ടെന്ന് അവനറിഞ്ഞു. മാത്രമല്ല, കൃഷ്ണയെ തട്ടിക്കൊണ്ടുപോയി എന്നു പറഞ്ഞ് ഇന്ദിരയും സെയ്ദാലിയും പോലീസില്‍ പരാതിയും നല്‍കിക്കഴിഞ്ഞിരുന്നു. ആ ദിവസം കൃഷ്ണയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം അര്‍ച്ചനയും നന്ദഗോപനും ഏറ്റെടുത്തു.

 അടുത്ത ദിവസം ഒരു വലിയ സ്‌ഫോടനം പോലെ ഒന്നാം പേജില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ചാനലുകള്‍ വാര്‍ത്ത ഏറ്റെടുത്തു. ആരോഗ്യമന്ത്രിക്കും ഇടപെടേണ്ടി വന്നു. കുറ്റവാളികളെ മുഖം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇത് ഒറ്റപ്പെട്ട കേസല്ലെന്നും സേലം,ഈറോഡ്,നാമക്കല്‍ പ്രദേശങ്ങളിലെ സാമ്പത്തിക ദുരിതമനുഭവിക്കുന്ന അനേകം സ്ത്രീകള്‍ ഈ റാക്കറ്റിന്റെ വലയില്‍പെട്ടിട്ടുണ്ടെന്നും തുടര്‍ വാര്‍ത്തകള്‍ വന്നു.

 കൃഷ്ണയെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിച്ചു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

 അധികാരത്തിന്റെ അണിയറയും സമ്പത്തിന്റെ പെട്ടികളുമായി ആശുപത്രിക്കാര്‍ പലവട്ടം ഓടിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നതായിരുന്നു നിലപാട്.

 ഈറോഡും സേലത്തുമുള്ള സുധ ഹോസ്പിറ്റല്‍, പെരുണ്‍ദുരൈയിലെ രാമപ്രസാദ് ഹോസ്പിറ്റല്‍, ഹൊസൂരിലെ വിജയ് ഹോസ്പിറ്റല്‍, മാതൃത്വ ടെസ്റ്റ്ട്യൂബ് ബേബി സെന്റര്‍, തിരുപ്പതി, ആന്ധ്ര പ്രദേശ്,ശ്രീകൃഷ്ണ ഹോസ്പിറ്റല്‍,തിരുവനന്തപുരം എന്നിവയാണ് ഗുരുതരമായ വീഴ്ച വരുത്തിയ ആശുപത്രികള്‍. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി(റഗുലേഷന്‍) ആക്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗൈഡ് ലൈന്‍സ്, പ്രീ കണ്‍സപ്ഷന്‍ ആന്റ് പ്രീ-നാറ്റല്‍ ഡയഗണോസ്റ്റിക് ടെക്‌നിക്‌സ് ആക്ട്,തമിഴ്‌നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് എന്നിവയാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

 യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ഇല്ല, ആധാര്‍ വ്യാജമാണ് എന്നറിഞ്ഞിട്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അണ്ഡം സ്വീകരിച്ചു, അണ്ഡദാനത്തിന്റെ ഗുണദേഷങ്ങള്‍ പറഞ്ഞുകൊടുത്തില്ല, അള്‍ട്രാസൗണ്ട് ഇമേജുകള്‍ സൂക്ഷിച്ചിട്ടില്ല എന്നിവയാണ് ആശുപത്രികളുടെ പിഴവായി കണ്ടെത്തിയത്. ഭര്‍ത്താവിന്റെ സമ്മതപത്രം വേണ്ടിടത്ത് കൃഷ്ണയുടെ കാര്യത്തില്‍ വെറുതെ ആരോ ഒപ്പിട്ടുകൊടുക്കുകയായിരുന്നു എന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

 ഈ ആശുപത്രികളിലെ സ്‌കാന്‍ സെന്ററുകള്‍ ഉടന്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈറോഡ് സുധ ആശുപത്രി, ഹോസുര്‍ വിജയ് ആശുപത്രി എന്നിവയെ മുഖ്യമന്ത്രിയുടെ കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും നീക്കം ചെയ്തു. ഡോക്ടര്‍മാരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളെ പതിനഞ്ച് ദിവസത്തിനകം ഡിസ്ചാര്‍ജ്ജ് ചെയ്ത് ആശുപത്രികള്‍ പൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 50 ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം കഠിനതടവും പ്രതികള്‍ക്ക് ലഭിക്കാവുന്ന വലിയ കുറ്റമാണ് അവര്‍ ചെയ്തിരിക്കുന്നതെങ്കിലും ശിക്ഷ സംബ്ബന്ധിച്ച് നന്ദഗോപനും അര്‍ച്ചനയ്ക്കും ആശങ്കകളുണ്ട്. കേസ് കോടതിയില്‍ എത്തുമ്പോള്‍ എന്തെല്ലാം തിരിമറികള്‍ സംഭവിക്കാം. ആരെല്ലാം കൂറുമാറാം. കൃഷ്ണ എന്ന പിഞ്ചുബാല്യം ഇനി എന്തെല്ലാം അനുഭവിക്കേണ്ടി വന്നേക്കാം.

 ഇന്ദിരയും സെയ്ദാലിയും വധശിക്ഷ ലഭിക്കേണ്ടവിധമുള്ള ക്രൂരതയാണ് ചെയ്തത്. നീതിപീഠം ഇവര്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ്? നന്ദന്റെയും അര്‍ച്ചനയുടെയും ഭാവി എന്താകും. ഇരുചക്ര വാഹനങ്ങളിലും ആട്ടോയിലും ബസിലും നടന്നുമൊക്കെ യാത്ര ചെയ്യുന്ന ഇവരുടെ ജീവന്‍ സുരക്ഷിതമാണോ? വലിയ വലിയ ചോദ്യങ്ങള്‍ അലട്ടുന്നതിനിടയില്‍ , കോഫി കുടിച്ചിരിക്കെ നന്ദഗോപന്‍ അര്‍ച്ചനയോട് ചോദിച്ചു,' അര്‍ച്ചനെ, ലോകത്ത് കൂടുതല്‍ കാര്യങ്ങളും നിയമവിരുദ്ധമായാണ് നടക്കുന്നത്. അവിടെ ചെറിയ ഇടപെടലുകളാണ് നമ്മള്‍ നടത്തുന്നത്. കുറ്റവാളികള്‍ രക്ഷപെടാനുള്ള സാധ്യതകളാണ് എപ്പോഴും മുന്നില്‍ കാണേണ്ടത്. അങ്ങിനെ സംഭവിച്ചാല്‍ നമുക്കൊരു തോക്ക് സംഘടിപ്പിക്കണം. നിയമപരമായി കിട്ടില്ല, നിയമവിരുദ്ധമായി ഒരെണ്ണം - അതിന്റെ വഴികള്‍ ഇപ്പോഴേ ആലോചിക്കണം. '

 അര്‍ച്ചന ചിരിച്ചു. തത്ക്കാലം നീ ആ ഫില്‍റ്റര്‍ കോഫി രുചിയോടെ കഴിക്കാന്‍ നോക്ക്. നാളെ എന്നതുപോയിട്ട് അടുത്ത നിമിഷം പോലും നമ്മുടെ കൈയ്യിലല്ല; അതുകൊണ്ട് വലിയ സ്വപ്നങ്ങളൊന്നും നെയ്യണ്ട. എനിക്ക് ഇത്ര വലിയൊരു സ്റ്റോറി ചെയ്തതിന്റെ വലിയ പ്രഷറുണ്ട്. ഇതിലും വലുത് കണ്ടുപിടിക്ക് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അവള്‍ ഏതോ ആലോചനയിലേക്ക് ആണ്ടിറങ്ങി മിണ്ടാതെയിരുന്നു.

 അകലെ ഉയര്‍ന്നും താണും പറക്കുന്ന പരുന്തുകളെ നോക്കി നന്ദന്‍ കോഫി മൊത്തിക്കുടിച്ചു. അവരുടെ ഇരകള്‍ ആരാകാം എന്നതായിരുന്നു അപ്പോള്‍ അവന്റെ മനസിനെ അസ്വസ്ഥമാക്കിയത്.

--- വി.ആര്‍. അജിത് കുമാര്‍  

 

Our flag, our pride

 

 നമ്മുടെ പതാക,നമ്മുടെ അഭിമാനം

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ല്‍ എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കയാണല്ലൊ. ഏറ്റവും മികച്ചൊരു തീരുമാനമാണിത്. എന്നും എപ്പോഴും നമ്മുടെ ദേശീയ പതാകയോട് വൈകാരികമായ ഒരടുപ്പം ഏതൊരു പൗരനും ആവശ്യമാണ്. ഇംഗ്ലണ്ട് ആണ് ആ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എവിടെയും രാജ്യ പതാക ഉയര്‍ത്താനും പ്രദര്‍ശിപ്പിക്കാനുമൊക്കെ അവിടെ പൗരന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ ലോകമൊട്ടാകെ ഏറ്റവും പോപ്പുലറായ പതാകയും ഇംഗ്ലണ്ടിന്റേതാണ്. നമുക്കും നമ്മുടെ പ്രിയപ്പെട്ട, അഭിമാനമായ പതാക നമ്മുടെ വീടുകളിലും ഓഫീസിലും വാഹനത്തിലുമൊക്കെ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ഉചിതമാകും. ദൈവങ്ങളെ ഒപ്പം കൊണ്ടുനടക്കുക മനുഷ്യന്റെ സ്വഭാവമാണ്. വീടുകളിലും ഓഫീസിലും വാഹനത്തിലുമൊക്കെ അവന്‍ വിശ്വസിക്കുന്ന ഒരു ദൈവത്തിന്റെ അടയാളം അവന്‍ സൂക്ഷിക്കുന്നുണ്ടാവും. എന്തുകൊണ്ട് അത്തരത്തില്‍ നാടിന്റെ പതാക ഉപയോഗിച്ചുകൂട എന്നത് ചിന്തിക്കേണ്ടതാണ്. അതിലേക്കുള്ള തുടക്കമാകട്ടെ എല്ലാ വീട്ടിലും ദേശീയ പതാക എന്ന പുതു സംരംഭം



Saturday 23 July 2022

PONNIYIN SELVAN AND VAADIVASAL- MALAYALAM TRANSLATIONS FROM TAMIL



  പൊന്നിയിന്‍ സെല്‍വനും വാടിവാസലും

 തമിഴ്‌നാട് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് തമിഴ്‌നാട് ടെക്സ്റ്റ് ബുക്ക് ആന്റ് എഡ്യൂക്കേഷണല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍. സ്ഥാപനത്തിന്റെ 2021-22 ലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ചില തമിഴ് സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. ഇതിനായി പല സ്വകാര്യ പ്രസിദ്ധീകരണ ശാലകളുമായും കരാറുകളും വച്ചിട്ടുണ്ട്. ഇത്തരത്തില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ രണ്ട് ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ഈയിടെ അവസരമുണ്ടായി. ഒന്ന് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന 1200 പേജ് വരുന്ന രണ്ട് വാല്യത്തിലുളള ബൃഹത് ഗ്രന്ഥമാണ്. ചോളഭരണകാലത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ് പുസ്തകം. ഇതിഹാസ സമാനമായ രചനയാണിത്. ഏകദേശം 3 വര്‍ഷം കല്‍ക്കി എന്ന മാസികയില്‍ തുടര്‍ക്കഥയായി വന്ന നോവല്‍ വായനക്കാരെ പിടിച്ചിരുത്തുന്ന മനോഹരമായ രചനയാണ്. ചെന്നൈയിലെത്തി രണ്ട് ദിവസം മകളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. അവിടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഉണ്ടായിരുന്നു.ആദ്യത്തെ നൂറ് പേജോളം അവിടെവച്ച് വായിച്ചു. താമസം മാറിയതോടെ ബാക്കി വായിക്കാന്‍ കഴിഞ്ഞില്ല. 5 വാല്യമായാണ് ഇംഗ്ലീഷ് പതിപ്പ്. കുറച്ചു ദിവസം കഴിഞ്ഞാണ് വിഷ്ണു മലയാളം പതിപ്പ് കൊണ്ടുവന്നത്. ഇംഗ്ലീഷില്‍ നിന്നാകാം ജി.സുബ്രഹ്‌മണ്യന്‍ വിവര്‍ത്തനം നടത്തിയതെന്നു തോന്നുന്നു. നേരത്തെ വായിച്ചതിന്റെ തുടര്‍ച്ചയായി വായിക്കാന്‍ ഒരു വിഷമവും തോന്നിയില്ല. നല്ല വിവര്‍ത്തനമാണ് .ഡിസി ബുക്‌സാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 1399 രൂപയാണ് വില. വലിയ വായനാസമൂഹം കഥയ്ക്ക് പിന്നാലെ ആവേശത്തോടെയുണ്ടായിരുന്നതിനാല്‍ കൃഷ്ണമൂര്‍ത്തിക്ക് നോവല്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അവസാനത്തെ 200 പേജ് കുറച്ചു വിരസമായതിനും കാരണം അതാകാം. മണിരത്‌നം ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി സിനിമ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്

. ബാഹുബലി പോലെ മികച്ച രണ്ടു സിനിമകള്‍(പൊന്നിയിന്‍ സെല്‍വന്‍- 1/ 2) നമുക്ക് ഉടന്‍ പ്രതീക്ഷിക്കാം.

വാടിവാസല്‍ ഒരു നീണ്ടകഥയാണ്. വലിയ അഭിപ്രായമാണ് തമിഴില്‍ ഈ കഥയ്ക്കുള്ളത്. മധുര, രാമനാഥപുരം,ശിവഗംഗ തുടങ്ങിയ ജില്ലകളില്‍ നൂറ്റാണ്ടുകളായി ജമീന്ദാര്‍മാര്‍ അവരുടെ പ്രതാപം കാണിക്കാനും ചെറുപ്പക്കാര്‍ വീരത്വം ഉറപ്പിക്കാനും കൊണ്ടാടിവരുന്ന കാളപ്പോരാട്ടമാണ് ജല്ലിക്കെട്ട്. കാളയും മനുഷ്യനും തമ്മിലുളള പോരും മരണവും അടുത്ത തലമുറയുടെ പകവീട്ടലും ജന്മിയുടെ ദുരഭിമാനവുമൊക്കെ ഇഴചേര്‍ത്ത കഥയാണ് വാടിവാസല്‍. വാടിവാസല്‍ എന്നത് കാളയെ പോരിന് ഇറക്കിവിടുന്ന ഇടുങ്ങിയ വഴിയാണ്. ചി.സു.ചെല്ലപ്പ എഴുതിയ ഈ കഥ വിവര്‍ത്തനം ചെയ്തത് ഡോക്ടര്‍ മിനിപ്രിയ ആര്‍ ആണ്. തമിഴില്‍ നിന്നുള്ള മൊഴിമാറ്റം വായനയുടെ രസം കെടുത്തുന്ന തരത്തിലാണ്. മധുര ഭാഗത്തെ നാടന്‍ തമിഴ് വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ വിവര്‍ത്തകയ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. നല്ലൊരു കഥയാകാം എങ്കിലും വായിച്ചു തീര്‍ക്കുക എന്ന വിരസതയിലേക്കാണ് പുസ്തകം എന്നെ നയിച്ചത്. കൊച്ചിയിലെ വീസീതോമസ് എഡിഷന്‍സാണ് പ്രസാധകര്‍ 160 രൂപയാണ് വില . ഈ കഥയും സിനിമയാകുന്നുണ്ട്. വെട്രിമാരനാണ് സംവിധായകന്‍ ✌

Tuesday 19 July 2022

Jackal and Sheep - a revenge story

 


  കുറുക്കനും ആടുകളും

(ജീവനെടുക്കുന്ന പകയുടെ നേര്‍സാക്ഷ്യം )

 ജോസഫും വിനോദും തമ്മിലുള്ള വഴക്കിന് പിറകോട്ട് അനേകം തലമുറകളുടെ ചരിത്രവുമായി ബന്ധമുണ്ട്. ജോസഫിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു വിനോദിന്റെ അപ്പനും അപ്പുപ്പനും. ഒരുപക്ഷെ അതിനുമുന്നെയും അങ്ങിനെതന്നെ ആയിരുന്നിരിക്കാം. ഒരു ജന്മി-കുടിയാന്‍ ബന്ധം. വയലിലും പറമ്പിലും ജോലി ചെയ്യുന്നതിന് പകരമായി താമസസ്ഥലവും ഭക്ഷണവും നല്‍കിവന്ന ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ ബാക്കിപത്രം.

 നല്ല രീതിയില്‍ കൃഷി നടക്കുന്ന താമ്രപര്‍ണ്ണിയുടെ തീരത്താണ് ഇവര്‍ താമസിക്കുന്ന ഇടം. വാഴയും നെല്ലും പച്ചക്കറിയുമൊക്കെ സമൃദ്ധിയായി വളരുന്ന ഇടം. വിനോദിന്റെ അച്ഛന്‍ പരശുരാമന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ജോസഫിന്റെ അപ്പന്‍ ക്ലീറ്റസും മണ്ണടിഞ്ഞു. അവര്‍ ജീവിച്ചിരുന്നെങ്കില്‍ ഈ വഴക്ക് ഇത്ര രൂക്ഷമാകില്ലായിരുന്നു.

 വിനോദ് ഗള്‍ഫില്‍ പോയതോടെയാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. അവന് അവന്റെ മുതലാളിയായ അറബിയുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞു. അയാളുടെ വിശ്വസ്തനായതോടെ അവന്‍ വന്‍തോതില്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. സമ്പത്ത് നല്ലനിലയില്‍ വളര്‍ന്നപ്പോഴാണ് ജോസഫിന്റെ സഹോദരന്‍ ജോണിന്റെ പത്തേക്കര്‍ ഭൂമി വിനോദ് വാങ്ങിച്ചത്. വിനോദിനാണ് വില്‍ക്കുന്നതെന്നറിഞ്ഞാല്‍ ജോസഫ് എതിര്‍ക്കും എന്നതിനാല്‍ ജോണ്‍ ആ വിവരം മറച്ചുവച്ചു. നല്ലവില നല്‍കി ആ ഭൂമി വാങ്ങാന്‍ വിനോദല്ലാതെ മറ്റാരും വരില്ലെന്ന് ജോണിന് നന്നായറിയാമായിരുന്നു. മകനെ കാനഡയില്‍ പഠിക്കാന്‍ അയയ്ക്കാനായിരുന്നു ജോണിന് പണത്തിന് ആവശ്യം വന്നത്. മകള്‍ ഇംഗ്ലണ്ടിലാണ്. മോന്‍ കൂടി പോകുന്നതോടെ ഭൂമി നോക്കിനടത്താന്‍ ആരുമുണ്ടാകില്ല എന്നതായിരുന്നു ജോണിനെ കുഴക്കിയിരുന്ന വിഷയം.

 ഇതിപ്പൊ പണവും കിട്ടി, ഭൂമിയുമായി ബന്ധപ്പെട്ട ബാധ്യതയും തീര്‍ന്നു. ' എന്നാലും ചേട്ടാ, നിങ്ങളൊരു വാക്കു പറഞ്ഞില്ലല്ലോ ?', ജോസഫ് ജോണിനോട് പരിഭവപ്പെട്ടു. ' ഓ-നിന്നോട് പറഞ്ഞാ - ആ കച്ചവടം നടക്കില്ലെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടുതന്നെയാ പറയാഞ്ഞേന്നു വച്ചോ ' ഒരു പ്രതിരോധം വച്ച് ജോണ്‍ അങ്ങൊഴിഞ്ഞു.

 പക്ഷെ കെണി ഇതൊന്നുമായിരുന്നില്ല. ജോണിയുടെ കൈയ്യില്‍ നിന്നും വിനോദ് വാങ്ങിയ വസ്തുവും ജോസഫിന്റെ വസ്തുവും പത്തേക്കറുകള്‍ വീതമാണ്. ഈ ഭൂമിക്കിടയില്‍ ഒരേക്കര്‍ പുറമ്പോക്കുണ്ട്. ഇതിന്റെ അധികാരി ആര് എന്നതായി തര്‍ക്കം. പരമ്പരാഗതമായി കൈവശം വച്ചു വരുന്ന പുറമ്പോക്കിന്റെ അവകാശി ജോസഫാണ് എന്ന് അയാളും രണ്ടുകൂട്ടര്‍ക്കും തുല്യാവകാശമാണെന്ന് വിനോദും ക്രമപ്രശ്‌നമുന്നയിച്ചു. തര്‍ക്കം മൂത്തു.

 ബാങ്കില്‍ പണിയെടുക്കുന്ന ജോസഫും ഇടയ്ക്കിടെ നാട്ടില്‍ വരുന്ന വിനോദും പുറമ്പോക്കിനായുള്ള അടിപിടി തുടര്‍ന്നുവന്നു. തമ്മില്‍ കണ്ടാല്‍ തെറിവിളിയും കൈയ്യാങ്കളിയുമായി. വീട്ടില്‍ പശുവിനെയും ആടിനെയുമൊക്കെ വളര്‍ത്തി അഴിച്ചുവിട്ട് പറമ്പിലെ കൃഷി നശിപ്പിക്കുക തുടങ്ങി വിനോദങ്ങള്‍ പലവിധത്തില്‍ അരങ്ങേറി.

 ഒടുവില്‍ വിനോദ് ഒരു തീരുമാനത്തിലെത്തി. ജോസഫിനെ തീര്‍ത്തുകളയുക. പറ്റിയ ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തി. ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന മുന്തിയ മദ്യവുമായി ഫാം ഹൗസിലിരുന്നുള്ള ചര്‍ച്ചയിലാണ് കാര്യങ്ങള്‍ നിശ്ചയിച്ചത്. രാജക്കണ്ണും മുരുകനും ചെല്ലദുരൈയും ദയാളനും സുബ്ബുരാജും സ്ഥിരം ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. ജോസഫ് ബാങ്കില്‍ നിന്നും ബൈക്കില്‍ വരുമ്പോള്‍ ഒഴിഞ്ഞ ഏതെങ്കിലും ഇടത്തുവച്ച് ഒരപകടം. ഒരു ട്രാക്ടര്‍ തട്ടിയുള്ള മരണം, അല്ലെങ്കില്‍ ടിപ്പര്‍. വണ്ടി നിര്‍ത്താതെ പോയി, തട്ടിയ വണ്ടിയുടെ നമ്പര്‍ പോലും അറിയില്ല എന്നിടത്ത് കാര്യങ്ങള്‍ അവസാനിക്കും.

 രണ്ട് ബോട്ടില്‍ ബ്ലാക്ക് ലേബലും തീര്‍ന്നതോടെ അഞ്ചുലക്ഷത്തിന് ഡീല്‍ ഉറപ്പിച്ചു. ലഹരിയുടെ നുരസമൃദ്ധിയില്‍ വിനോദ് ഒരു വാഗ്ദാനം കൂടി മുന്നോട്ടുവച്ചു. കൊലയ്ക്ക് മുന്നെ ഒരു ഗോവന്‍ യാത്ര.വിനോദിന്റെ പുതിയ ഇന്നോവയിലായിരുന്നു യാത്ര. വഴിനീളെ ആഘോഷങ്ങളുടെ തിരയിളക്കമായിരുന്നു. ഗോവയിലും നല്ലൊരു റിസോര്‍ട്ടിലായിരുന്നു താമസം. കാന്‍ഡോലിം ബീച്ചില്‍ കുടിയും തീറ്റയുമായി ആഘോഷം തിമിര്‍ത്തു. തിരികെ പോരുന്നതിന്റെ തലേദിവസം രാത്രിയിലെ കുളിയും കഴിഞ്ഞ് കരയ്ക്കു കയറി എല്ലാവരും നടന്ന് റിസോര്‍ട്ടിലെത്തി നോക്കുമ്പോഴാണ് വിനോദിനെ കാണാനില്ല എന്നറിയുന്നത്. അവരുടെ ലഹരി ഇറങ്ങി. അവര്‍ തിരികെ ബീച്ചിലേക്കോടി. തീരം വിജനം. അമാവാസിയുടെ ഇരുട്ടുമൂടിയ ബീച്ചില്‍ തിരകളുടെ മൃദുപതനം മാത്രം ബാക്കി. അവര്‍ തീരത്ത് ലക്ഷ്യമില്ലാതെ ഓടി വിനോദിനെ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റിസോര്‍ട്ടില്‍ വിവരം അറിയിച്ചു. അവര്‍ പോലീസിനെ വിളിച്ചു. കുളിക്കിടയില്‍ വിനോദിനെ കാണാതായത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്നവര്‍ റിപ്പോര്‍ട്ടു ചെയ്തു. ' ഇനി രാത്രിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, നേരം വെളുക്കട്ടെ ', പോലീസുകാര്‍ പറഞ്ഞു.

 ആ ദിവസം ആരും ഉറങ്ങിയില്ല. സങ്കടവും ദേഷ്യവും ഒക്കെ ചേര്‍ന്ന് അവര്‍ ആകെ വിറങ്ങലിച്ചു. എങ്ങിനെയും നേരം വെളുത്താല്‍ മതി എന്നതായിരുന്നു അവസ്ഥ. രാവിലെ തന്നെ പോലീസിനൊപ്പം അന്വേഷണം തുടങ്ങി. ഇരുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ കടല്‍ക്കരയിലാണ് മൃദതേഹം കണ്ടെത്തിയത്. പിന്നെ പോസ്റ്റുമോര്‍ട്ടമായി. വിനോദിന്റെ വീട്ടില്‍ വിവരമറിയിച്ചു. അവന്റെ അമ്മയും ഭാര്യയും ആകെ തകര്‍ന്ന മട്ടിലായിരുന്നു. വിനോദിന്റെ ജ്യേഷ്ടന്‍ സത്യമൂര്‍ത്തി വിമാനത്തിലാണ് എത്തിയത്. മുങ്ങിച്ചത്തതാണ്. ശ്വാസം കിട്ടാതെയുള്ള മരണം. അമിതമദ്യം ഉള്ളില്‍ ചെന്നതുകൊണ്ടാകാം നീന്തി രക്ഷപെടാന്‍ കഴിയാതിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് അങ്ങിനെയാണ്. വിനോദിന്റെ ശരീരം വിമാനമാര്‍ഗ്ഗം നാട്ടിലേക്കു കൊണ്ടുപോയി.

 അപ്പന്‍കോവില്‍ പ്രദേശത്ത് മൃതദേഹം ഏറ്റുവാങ്ങാനും കാണാനും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും വലിയ ജനസഞ്ചയം തന്നെയുണ്ടായിരുന്നു. വിനോദ് ബന്ധുക്കളെയെല്ലാം നന്നായി സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ സങ്കടം ഉള്ളില്‍ നിന്നും ഉറവയാര്‍ന്നതായിരുന്നു.

 ജോസഫ് മരണവീട്ടിലേക്ക് വന്നതേയില്ല. ഉള്ളറിയാത്ത അനുശോചനത്തിന് പ്രസക്തി ഇല്ലെന്നും തന്നെ കാണുമ്പോള്‍ ചിലപ്പോള്‍ ബന്ധുക്കള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചാലോ എന്ന ഭയവും ജോസഫിനുണ്ടായിരുന്നു. അയാള്‍ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ശവദാഹത്തിന്റെ കെട്ടമണം അവിടമാകെ പരന്നപ്പോള്‍ അയാള്‍ വീട്ടില്‍ ചന്ദനത്തിരി കത്തിച്ചു വച്ചു. ' അവിടൊന്നു പോകണ്ടേ' എന്നു ചോദിച്ച ഭാര്യയെ അയാള്‍ തല്ലാന്‍ ചെന്നു. ഒടുവില്‍ മുറിയില്‍ കയറി കതകടച്ച് ,അയാള്‍ ഫെയ്‌സ്ബുക്ക് തുറന്ന് ഇങ്ങിനെ എഴുതി,' തര്‍ക്കങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക് യാത്രയായ വിനോദിന് ആദരാഞ്ജലികള്‍. ഭൂമിയുടെ യഥാര്‍ത്ഥ അവകാശി ജോസഫ്.'

 ചിതയിലെ കനലെരിഞ്ഞു തീരും മുന്നെ ആരോ മൊബൈലില്‍ ഈ സന്ദേശം വിനോദിന്റെ ബന്ധുക്കളെ കാണിച്ചു. നേരത്തെ നിശ്ചയിച്ച ക്വട്ടേഷന്റെ കാര്യം അറിയാവുന്ന ഒരാള്‍ അപ്പോള്‍ തന്നെ രാജക്കണ്ണിനെ വിളിച്ചു പറഞ്ഞു,' വിനോദിന്റെ പതിനാറടിയന്തിരത്തിന് മുന്നെ കാര്യം നടക്കണം. നിങ്ങള്‍ക്കായി എടുത്തവച്ച പണം അതുപോലെ ഇവിടിരിപ്പുണ്ട്. നമ്മുടെ വിനോദ് അനാഥാത്മാവായി അലയാന്‍ പാടില്ല. അവന്‍ സംതൃപ്തിയോടെ തിരികെ പൊയ്‌ക്കോട്ടെ. സ്വര്‍ഗ്ഗമോ നരകമോ ഗള്‍ഫോ - എവിടെ ആണേലും പൊയ്‌ക്കോട്ടെ, ഇനി ജോസഫിന്റെ ആ വാര്‍ത്ത കേള്‍ക്കാണ്ട് ഉറക്കം വരില്ല '
 രാജക്കണ്ണ് അതേറ്റെടുത്തു. പത്തുനാള്‍ കഴിഞ്ഞോട്ടെ എന്നവന്‍ മറുപടിയും കൊടുത്തു.

 വിനോദിന്റെ മരണം ജോസഫിന് അടക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കിയത്. അവന്‍ മിനിട്രാക്ടര്‍ കൊണ്ട് ഒരേക്കര്‍ പുറമ്പോക്ക് ഉഴുത് മറിച്ചു. അതില്‍ വാഴ നട്ടു. ഇടവിളയായി ചേന നട്ടു. തന്റെ സ്വന്തമായ പത്തേക്കറിനേക്കാള്‍ പവന്‍മാറ്റ് സൗന്ദര്യമാണ് ഒരേക്കറില്‍ അയാള്‍ കണ്ടത്. അയാളുടെ ആ രീതി വീട്ടിലുള്ളവര്‍ക്കുപോലും ഇഷ്ടപ്പെട്ടില്ല. ആരുടെയും ഇഷ്ടം നോക്കാന്‍ ജോസഫ് തയ്യാറുമായിരുന്നില്ല.
 
 ബാങ്കിലും അയാള്‍ പതിവിലും സന്തോഷവാനായിരുന്നു. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തലാണതെന്ന് അയാള്‍ അറിഞ്ഞില്ല. വിനോദ് മരിച്ചതിന്റെ പതിമൂന്നാം പക്കത്തിലാണത് സംഭവിച്ചത്. വൈകിട്ട് ബാങ്കടച്ച് ഇറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. ആകാശം കറുത്ത് കിടക്കുകയാണ്. മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ.. ഇളംകാറ്റ് പടിഞ്ഞാറുനിന്നും കിഴക്കോട്ട് വീശിയടിക്കുന്നുണ്ടായിരുന്നു. കരുംകുളം ടൗണ്‍ കഴിഞ്ഞാല്‍ പിന്നെ ഹൈവേയിലെത്തും വരെ നീണ്ടുകിടക്കുന്ന പാടങ്ങളാണ്. അവിടവിടെ വിന്‍ഡ് മില്ലുകളുമുണ്ട്. വയലില്‍ കൃഷി കഴിഞ്ഞ് എല്ലാവരും വീടണഞ്ഞു കഴിഞ്ഞു. കൂടണയാന്‍ പോകുന്ന കിളികളുടെയും ഒറ്റപ്പെട്ട ചില നായ്ക്കളുടെയും ശബ്ദം മാത്രമെ കേള്‍ക്കാനുള്ളു. അപൂര്‍വ്വമായി ചില ഇരുചക്ര വാഹനങ്ങളും ടിപ്പര്‍ ലോറികളും പോകുന്നുണ്ട്.

 ദൂരെനിന്നും ലൈറ്റിടാതെ വരുന്ന ടിപ്പര്‍ തന്റെ അന്തകനാണെന്ന് ഊഹിക്കാന്‍ പോലും ജോസഫിന് കഴിഞ്ഞില്ല. ജോസഫ് അത്രവേഗത്തിലായിരുന്നില്ല വണ്ടി ഓടിച്ചിരുന്നത്. എന്നാല്‍ ടിപ്പര്‍ ആ റോഡില്‍ എടുക്കേണ്ടതിലും അധികം വേഗത്തിലാണ് വന്നത്. മണല്‍ ലോറികളെ പോലീസ് പിടിക്കാന്‍ ഓടിക്കുമ്പോള്‍ അവര്‍ നടത്തുന്ന ഒരു മരണ ഓട്ടമുണ്ടല്ലോ അതുപോലെ. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ജോസഫിനെ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചു. അയാള്‍ ഒരു ബാള്‍ പോലെ ഉയര്‍ന്ന് തലയടിച്ചു താഴെ വീണു. ഹെല്‍മെറ്റ് ഉപയോഗിക്കുന്ന സ്വഭാവം ജോസഫിനില്ല. അതുകൊണ്ടുതന്നെ തല പൊട്ടിച്ചിതറി. അയാളുടെ ജീവന്‍ പോയി എന്നുറപ്പാകും വരെ ടിപ്പര്‍ അവിടെ നിര്‍ത്തിയിരുന്നു. രാജക്കണ്ണും മുരുകനും ചെല്ലദുരൈയും ദയാളനും സുബ്ബുരാജും ആ കാഴ്ച കണ്ട് നിന്നു. അവസാന ശ്വാസവും പുറത്തേക്കുപോയി ജീവന്‍ വെടിഞ്ഞു എന്നുറപ്പാക്കിയശേഷം അവര്‍ വണ്ടി വിട്ടു.

 അല്‍പ്പം ചില പരുക്കുകളുള്ള വണ്ടി രഹസ്യകേന്ദ്രത്തിലാക്കി. ഓരോരുത്തര്‍ക്കുമുള്ള പൊതികള്‍ കൈമാറി രാജക്കണ്ണ് അവരെ യാത്രയാക്കി. ഒരു ലക്ഷം രൂപവീതമാണ് അവര്‍ പങ്കിട്ടെടുത്തത്. രണ്ടാത്മാക്കള്‍ക്കും നിത്യശാന്തി നേര്‍ന്നുകൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചു. പിന്നീട് അവരവരുടെ വണ്ടികളില്‍ കയറി വീടുകളിലേക്ക് പോയി. പിടിക്കപ്പെടാം, പെടാതിരിക്കാം, അതൊന്നും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. ഇങ്ങിനെ എത്ര കേസുകള്‍! എത്ര വട്ടം ജയിലും കണ്ടു. അകത്തും പുറത്തും ജീവിതം ഒരുപോലെ തന്നെ.

 വീട്ടിലെത്തി രാജക്കണ്ണ് പെട്ടി തുറന്നു. വിനോദിന്റെ ജീവന്റെ വില പങ്കിട്ട് കൊടുക്കേണ്ടി വന്നില്ലല്ലോ എന്നവന്‍ സമാധാനിച്ചു. ജോസഫ് നല്‍കിയ അഞ്ചുലക്ഷം രൂപയുടെ പൊതിക്ക് അടുത്തായി ഒരു ലക്ഷത്തിന്റെ പൊതി കൂടി വച്ചു. അവരോ പരസ്പ്പരം വഴക്കിട്ടു ജീവിച്ചു, അവരുടെ പണമെങ്കിലും ഒരുമയോടെ ഇരിക്കട്ടെ എന്നവന്‍ സമാധാനിച്ചു. നേരത്തെ ഒരു പറമ്പുവാങ്ങിയതിന്റെ ബാധ്യത തീര്‍ക്കാനുണ്ട്. പോലീസ് എത്തും മുന്നെ അത് തീര്‍ക്കണം എന്നു മനസില്‍ വിചാരിച്ച് അവന്‍ കഞ്ഞികുടിക്കാനിരുന്നു. ഭാര്യയുടെ മുഖത്ത് അനുരാഗത്തിന്റെ അഗ്നി തെളിഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ മുടിയില്‍ നിന്നും പിച്ചിപ്പൂവിന്റെ സുഗന്ധം അവിടെ പരന്നൊഴുകി. അവന്റെ ഉള്ളിലേക്ക് അതൊരു വികാരമായി പെയ്തുകൊണ്ടിരുന്നു.

 - വി.ആര്‍.അജിത് കുമാര്‍

Sunday 17 July 2022

A real village story on caste and power


 ഒരു ദേശത്തിന്റെ ജാതി- അധികാരത്തിന്റെ ചരിത്രം

 1996 സെപ്തംബര്‍ 2. മഞ്ഞവെളിച്ചം പകരുന്ന ബള്‍ബിന് കീഴിലിരുന്ന് അവര്‍ കൂടിയാലോചിച്ചു. ' ആ തള്ളയുടെ മരണത്തോടെയാണ് വെറിപിടിച്ച ആ ചെറുക്കന്‍ അധികാരത്തില്‍ വന്നത്. രാജ്യം എന്താണ് , എങ്ങിനെയാണ് എന്നൊന്നും ബോധമില്ലാത്തൊരു വിമാന പൈലറ്റ് ഒരു സുപ്രഭാതത്തില്‍ പ്രധാനമന്ത്രി ആയാല്‍ ഇങ്ങിനെയിരിക്കും. കല്ലാറും പറയരും തമ്മിലുള്ള വ്യത്യാസം അറിയാത്തവന്‍. നാട്ടിലെ പ്രമാണിമാരെയും അടിമകളെയും ഒന്നായി കാണുന്നവന്‍. ഭരണഘടന ഉണ്ടാക്കിയവര്‍ പോഴന്മാരൊന്നുമല്ലല്ലോ, വളരെ ആലോചിച്ചാണ് അതുണ്ടാക്കിയത്. അതിന് നേതൃത്വം കൊടുത്തതും അവന്റെയൊക്കെ ആളുകളാണല്ലൊ, എന്നിട്ടും ഈ വിചിത്ര ന്യായമൊന്നും അവര്‍ എഴുതി വച്ചില്ലല്ലോ. എഴുപത്തിമൂന്നാം ഭേദഗതി 1993 ല്‍ വന്നതാണ്. അപ്പോഴേക്കും രാജീവിന്റെ ജീവന്റെ നമ്മുടെ മണ്ണില്‍ പൊലിഞ്ഞു. എന്നിട്ടും കോണ്‍ഗ്രസുകാര്‍ അതുവിട്ടില്ല. നരസിംഹ റാവുവിന്റെ കാലത്താണ് പാസാക്കിയത്. ഈ ചരിത്രമൊക്കെ നിങ്ങള്‍ക്കറിയാമല്ലൊ. നമ്മുടെ നേതാക്കള്‍ ഇടപെട്ട് നിയമം നടപ്പിലാക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോയി. ഇപ്പൊ ഡിഎംകെ വന്നു, അവരത് നടപ്പിലാക്കാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി തമിഴ്‌നാട് പഞ്ചായത്ത് ആക്ട് 1994 വന്നു കഴിഞ്ഞു', കല്ലാര്‍ പ്രമാണിയുടെ മുഖത്തെ കോപവും കണ്ണുകളിലെ തീയും ശബ്ദത്തിലും നോട്ടത്തിലും വല്ലാതെ പ്രസരിച്ചു നിന്നു.

 ചുറ്റും കട്ടപിടിച്ച ഇരുട്ടാണ്. രാത്രിശലഭങ്ങളും തുമ്പികളും മഞ്ഞവെളിച്ചത്തിന് ചുറ്റുമായി പറക്കുന്നുണ്ടായിരുന്നു. അടുത്തുള്ള മരത്തില്‍ മൂങ്ങയുടെ മൂളല്‍ കല്ലാര്‍ നേതാവിന്റെ വാക്കുകള്‍ക്കൊപ്പം മുഴങ്ങുന്നുണ്ടായിരുന്നു. അവര്‍ ഇരിക്കുന്ന കല്‍മണ്ഡപത്തിന് അടുത്തുള്ള ആല്‍മരത്തില്‍ വാവലുകള്‍ ഉച്ചത്തില്‍ ചിറകടിക്കുന്നുണ്ടായിരുന്നു. പാമ്പിന്റെ വായില്‍ അകപ്പെട്ടപോലെ ഒരു തവളയുടെ ദൈന്യശബ്ദവും കേള്‍ക്കാമായിരുന്നു. കുറ്റിക്കാട്ടിലെ ഇലയനക്കം കേട്ട് ആരോ ടോര്‍ച്ചടിച്ചു, ' ആരാടാ അത് ?'. ചോദ്യത്തിന് മറുപടിയുണ്ടായില്ല. രണ്ടുപേര്‍ ടോര്‍ച്ചുമായി എഴുന്നേറ്റു. കാട്ടിനുള്ളിലൂടെ ആരോ ഓടിപ്പോകുന്ന ശബ്ദം അകന്നകന്നുപോയി.

 ' അതവന്മാരാ, പറയന്മാര്‍. വയസുചെന്നവര്‍ക്ക് കാര്യങ്ങളറിയാം. ഇപ്പോഴത്തെ പുതിയ കൂട്ടമാ പ്രശ്‌നക്കാര്‍. ഗള്‍ഫിലേക്ക് ചിലവന്മാര്‍ പോയി കുറച്ചു പണമൊക്കെ അയച്ചുതുടങ്ങിയതോടെ എല്ലാറ്റിനും വാല് വച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയിപ്പൊ പഞ്ചായത്തില്‍ അധികാരം കൂടി കിട്ടിയാല്‍, പിന്നെ കിണറ്റിലോ കുളത്തിലോ ചാടിച്ചാകുന്നതാകും ഉചിതം', ഒരുവന്‍ പറഞ്ഞു.

 ' ജീവന്‍ വെടിഞ്ഞാലും അവന്മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കരുത്. അങ്ങിനെ സംഭവിച്ചാല്‍ എല്ലാം കഴിഞ്ഞു. പിന്നെ തലയില്ലാണ്ട് നടക്കുകയാ ഭേദം', മുത്തുരാമന്‍ ഒച്ചവെച്ചു.

 ' സാമം,ദാനം,ഭേദം,ദണ്ഡം എന്നാണല്ലൊ പ്രമാണം. മുതിര്‍ന്നവരോട് സംസാരിച്ച് അവന്മാരെ പിന്മാറ്റാന്‍ നോക്കാം. അവര്‍ക്ക് നമ്മളനുവദിച്ചു നല്‍കുന്ന എല്ലാ സൗകര്യങ്ങളും തുടരുമെന്ന് ഉറപ്പുകൊടുക്കാം. അതിനൊന്നും വഴിപ്പെടാതെ വന്നാല്‍ പിന്നെ അവനെയൊക്കെ വേണ്ടെന്നു വയ്ക്കുക തന്നെ. അങ്ങിനെ സംഭവിച്ചാല്‍ അവന്റെയൊക്കെ വിധി എന്നു കരുതിയാല്‍ മതി', രാജ പറഞ്ഞു.

  രാത്രിയുടെ കറുപ്പില്‍ വാക്കുകള്‍ക്കും തലച്ചോറിനും രക്തത്തിനുമെല്ലാം ദുഷിപ്പായിരുന്നു. ഇരുട്ടിലും വിയര്‍പ്പുകണങ്ങള്‍ തിളങ്ങുന്ന മുഖവുമായി അവര്‍ പടിയിറങ്ങി. നിരന്നുനിന്ന് മൂത്രമൊഴിച്ച് , പകയുടെ മണം പരത്തി, ടോര്‍ച്ചു തെളിച്ച് അവര്‍ വീടുകളിലേക്ക് നടന്നു.

  നൂറ്റാണ്ടുകളായി കുടിക്കല്ലാര്‍ മുറൈയില്‍ ജീവിച്ചു വരുന്നവരാണ് പറയര്‍. അതൊരുതരം കൊടുക്കല്‍ വാങ്ങലായിരുന്നു. തേവരുടെ ഉപജാതിയായ കല്ലാറുകളുടെ ഭൂമിയില്‍ കൃഷി ചെയ്യുന്നതും വീടുകളില്‍ ജോലി ചെയ്യുന്നതും പറയരാണ്. പകരം അവര്‍ക്ക് കുടിലുവയ്ക്കാനുള്ള ഇടം, പണിക്ക് കൂലി,ഭക്ഷണം എന്നിവ തേവന്മാര്‍ നല്‍കിവന്നു. ഒരു തരത്തില്‍ അടിമപ്പണി ആണെങ്കിലും പട്ടിണിയില്ലാത്ത ജീവിതം ഉറപ്പാക്കിയിരുന്നു. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക, മറ്റ് ജോലികള്‍ക്ക് അയയ്ക്കുക എന്നതൊക്കെ പറയര്‍ക്ക് നിഷിദ്ധമായിരുന്നു. അതിനെ അംഗീകരിച്ച് മുന്നോട്ടു പോവുകയായിരുന്നു സമൂഹം.

 മേലാവളവ് പഞ്ചായത്തില്‍ ഒരീച്ച അനങ്ങുന്നതുപോലും തേവര്‍ നേതാക്കളുടെ സമ്മതത്തോടുകൂടിയായിരുന്നു. പറയര്‍ കൃത്യമായ അകലം സൂക്ഷിച്ചായിരുന്നു ജീവിച്ചിരുന്നത്. തേവര്‍ പ്രമാണി വിളിച്ചാല്‍ മാത്രം മുന്നിലെത്തും. അല്ലെങ്കില്‍ ജോലിയില്‍ മുഴുകി സമയം കഴിക്കും. തേവര്‍ ഭവനങ്ങളില്‍ പറയസ്ത്രീകള്‍ പ്രവേശിച്ചിരുന്നത് വീടിന്റെ പിന്നിലൂടെ ആയിരുന്നു. മുന്നിലൂടെ പ്രവേശനം അനുവദിച്ചിരുന്നില്ല. അനാവശ്യമായ ഒരു നോട്ടമോ ഒരു വാക്കോ പോലും കടുത്തശിക്ഷയ്ക്ക് കാരണമായിരുന്നു. പറയര്‍ക്കായി പ്രത്യേകം പാത്രങ്ങള്‍ വച്ചിരുന്നു. അതില്‍ ഭക്ഷണം കഴിച്ച് പാത്രങ്ങള്‍ കഴുകി സൂക്ഷിക്കണം. വാഴയിലയില്‍ കഴിച്ചാല്‍ പോലും ആ ഇലകള്‍ പറമ്പിന് പുറത്തുകൊണ്ടു കളയണം. ഒരിക്കല്‍ ഒരു കല്ലാര്‍ സ്ത്രീ കുളിമുറിയില്‍ കുളിക്കുന്നതറിയാതെ അതുവഴി പോയി എന്ന കുറ്റത്തിന് പറയനെ കെട്ടിയിട്ട് അടിച്ച അനുഭവം പോലുമുണ്ടായി.

 എന്നാല്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നത് ചിലരൊക്കെ വെളിനാട്ടില്‍ തൊഴിലിന് പോയതോടെയാണ്. അവരുടെ സ്ത്രീകള്‍ ജോലിക്കുപോകുന്നത് നിര്‍ത്തി. കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നു. വലിയ പ്രക്ഷോഭമൊക്കെ നടത്തിയാണെങ്കിലും അവര്‍ പഠനം തുടര്‍ന്നു. അങ്ങിനെ പഠിച്ചവരാണ് ഇപ്പോഴത്തെ യുവാക്കള്‍. അവര്‍ അടിമത്തം അവസാനിപ്പിക്കുവാനും തങ്ങളുടെ അവകാശമായ അധികാരം കൈയ്യാളാനും കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്.

 തേവന്മാര്‍ പഴയ തലമുറയിലെ പറയരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ' എടാ ചേന്നന്‍ പറയാ, ഇന്ത്യയുടെ വൈസ് പ്രസിഡന്റായി ഒരു പട്ടികജാതിക്കാരന്‍ വന്നു. ഇനി ഇപ്പോള്‍ അയാള്‍ പ്രസിഡന്റും ആയേക്കാം. അതൊക്കെ നീയും അറിഞ്ഞുകാണും, പക്ഷേങ്കി മേലാവളവ് പഞ്ചായത്തില്‍ ഒരു പറയന്‍ പ്രസിഡന്റ് പോയിറ്റ് ഒരു മെമ്പറാവാന്‍ പോലും ഞങ്ങള് സമ്മതിക്കില്ല. വല്ലവനും തുനിഞ്ഞാല്‍ തലയില്ലാതെ ആ കസേരയില്‍ വന്നിരിക്കേണ്ടിവരും', തന്റെ മകന്‍ മുരുകേശനെ ഉദ്ദേശിച്ചാണ് ആ പറയുന്നതെന്ന് ചേന്നന് മനസിലായി. ചേന്നന്റെ ശരീരം വിറച്ചു. മുരുകേശനാണെങ്കില്‍ ഒന്നിനും അടുക്കാത്തമട്ടാണ്. ഈയിടെ ഗ്രാമം വിട്ട് പുറത്തൊക്കെ സ്ഥിരമായി പോകുന്നു. പലരോടും പലതും ചര്‍ച്ച ചെയ്യുന്നു. അവന്റെ കൂട്ടുകാരും എപ്പോഴും കത്തികള്‍ ശരിയാക്കി വയ്ക്കുന്ന തിരക്കിലാണ്. ഭയംകൊണ്ട് കിഴവന്റെ നെഞ്ച് കലങ്ങി. ഉറക്കത്തിലൊക്കെ ദു:സ്വപ്‌നങ്ങളാണ് കാണുന്നത്. ചോര, തലയില്ലാതെ നടക്കുന്ന മനുഷ്യര്‍,അലര്‍ച്ച,കൊലവിളി. കടുത്ത ഇരുട്ടില്‍ മൂന്നുമണിക്കൊക്കെ ഉണര്‍ന്നിരുന്ന് കിഴവന്‍ ശ്വാസം വലിച്ചു.

 മുരുഗേശന്റെ ഭാര്യ മണിമേഖലയും പറഞ്ഞു, നമുക്ക് രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്. നിങ്ങള്‍ ഇല്ലാതായാല്‍ ഞാന്‍ എങ്ങിനെ ഈ കുട്ടികളെ വളര്‍ത്തും. 'അവര്‍ ജീവിച്ചുകൊള്ളും എന്നു കരുതിത്തന്നെയാണ് അവരെ ദൈവം ഭൂമിയിലേക്ക് വിട്ടത്. മുരുഗേശനില്ലെങ്കിലും അവര്‍ ജീവിക്കും, അതായിരുന്നു മുരുഗന്റെ മറുപടി. മുരുഗേശനെയും സുഹൃത്ത് മൂക്കനേയും കൂട്ടുകാരെയും കല്ലാര്‍മാര്‍ വഴിയില്‍ ഭീഷണിപ്പെടുത്തി. കൊല്ലാനായി ഓടിച്ചു. ഒടുവില്‍ മുരുഗേശന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കി. ഗ്രാമത്തില്‍ മുരുഗേശനും കൂട്ടുകാര്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കമ്മ്്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ ചില പാര്‍ട്ടികള്‍ പരോഷപിന്തുണ നല്‍കി. അതോടെ അവര്‍ നോമിനേഷന്‍ നല്‍കി.

 അന്ന് മേലെവളവ് ഗ്രാമം ഇടിവെട്ടി ഇല്ലാതാകുമെന്ന് തേവന്മാര്‍ കരുതി. വലിയ മഴയില്‍ പ്രളയ ജലം നാടിനെ ഒഴുക്കിക്കൊണ്ടുപോകും എന്നും അവര്‍ കരുതി. പക്ഷെ ഒന്നും സംഭവിച്ചില്ല. പിന്നീടവരുടെ നീക്കം തെരഞ്ഞെടുപ്പ് പരാജയപ്പെടുത്താനായിരുന്നു. കല്ലാര്‍ ജാതിക്കാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. വോട്ടറന്മാരെ ഭയപ്പെടുത്തി. അക്രമം അഴിച്ചുവിട്ടു. അങ്ങിനെ 1996 ഒക്ടോബര്‍ പത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. അത് പിന്നീട് 1996 ഡിസംബര്‍ 29ന് നടത്താന്‍ നടപടി തുടങ്ങി. അന്നും ബൂത്തില്‍ കയറി കലാപമുണ്ടാക്കി അവര്‍ അതില്ലാതാക്കി. എന്നാല്‍ വന്‍ പോലീസ് സന്നാഹത്തോടെ 1996 ഡിസംബര്‍ 31 ന് തെരഞ്ഞെടുപ്പ് നടന്നു.

 മുരുഗേശനും മൂക്കനും മറ്റ് അഞ്ച് സുഹൃത്തുക്കളും ജയിച്ച് ഭരണം പിടിച്ചു. മുരുഗേശന്‍ പ്രസിഡന്റായി,മൂക്കന്‍ വൈസ്പ്രസിഡന്റും. തേവന്മാര്‍ക്ക് ഉറക്കമുണ്ടായില്ല. എന്നും കത്തിയുടെ മൂര്‍ച്ച കൂട്ടി അവര്‍ കാത്തിരുന്നു. മുരുഗേശനും കൂട്ടുകാരും എപ്പോഴും ഒന്നിച്ചായി യാത്ര. അവരും ആയുധം കൊണ്ടുനടന്നു. അവര്‍ ഇടയ്ക്കിടെ മധുരയില്‍ കളക്ടറെ കാണാന്‍ പോകുമായിരുന്നു. അത്തരമൊരു നാളില്‍ പറയരുടെ ചിലവീടുകള്‍ക്ക് തേവന്മാര്‍ തീയിട്ടു. അതിന്റെ കേസും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മധുരൈയില്‍ പോയിവരുകയായിരുന്നു അവര്‍.

 1997 ജൂണ്‍ 25. അന്ന് അവര്‍ മടങ്ങാന്‍ കുറച്ചുവൈകി. ആ ദിവസത്തെ അവസാന ബസിലായിരുന്നു അവരുടെ മടക്കം. ആ ബസില്‍ വഴിയില്‍ നിന്നും ചിലരൊക്കെ കയറി മുകളില്‍ ഇരുപ്പായത് അവര്‍ അറിഞ്ഞില്ല. അതിനുപുറമെ ബസിനുള്ളിലും അന്യനാട്ടുകാരായ ചിലര്‍ കയറിയിരുന്നു. ബസിലെ തിരക്കു കുറഞ്ഞതും തേവന്മാര്‍ ആക്രമണം ആരംഭിച്ചു. ആദ്യം ജനപ്രതിനിധികളായ ഏഴ് പേരെയും ചെറുതായി മുറിവേല്‍പ്പിച്ചു. എന്നിട്ട് വണ്ടി നിര്‍ത്തിച്ച് തള്ളി പുറത്താക്കി. തേവന്മാരുടെ എണ്ണം കൂടുതലാണ് എന്നു മനസിലാക്കി അവര്‍ ഓടി. പലയിടത്തായി ഒളിച്ചിരുന്ന തേവന്മാര്‍ അവരെ ഓടിച്ചിട്ടുവെട്ടി. ഓരോരുത്തരായി തറയില്‍ വീണു. അവര്‍ മുരുഗേശന്റെ തല കൊയ്‌തെടുത്തു. എന്നിട്ട് വിജയാഹ്ലാദം മുഴക്കി. മുരുഗേശന്റെ തലയില്ലാത്ത ശരീരം രണ്ടുവട്ടം കറങ്ങി തറയില്‍ വീണു. തേവന്മാര്‍ അവന്റെ തലകൊണ്ടുപോയി ഗ്രാമാതിര്‍ത്തിയില്‍ പ്രദര്‍ശിപ്പിച്ചു. ആറുപേരും വഴിയില്‍ കിടന്നു പിടച്ചു പിടച്ചു മരിച്ചു. മരണം ഉറപ്പാകുംവരെ തേവന്മാര്‍ കാവല്‍ നിന്നു. ഒരാള്‍ മാത്രം രണ്ടുനാള്‍ ആശുപത്രിയില്‍ കിടന്നു. അയാളെയും രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ഏഴ് ജനപ്രതിനിധികളെയും ഇല്ലായ്മ ചെയ്ത അത്യപൂര്‍വ്വമായ കേസ്സായിരുന്നു അത്.

 പറയരുടെ കണ്ണീരൊഴുകി അവിടെ ജലപ്രളയമുണ്ടായി. അവരുടെ ശബ്ദത്തില്‍ ഇടിമിന്നല്‍ രൂപം കൊണ്ടു. മേലവളവ് രാവുംപകലും മൂടിക്കെട്ടിനിന്നു. പോലീസും അധികാരികളും വന്നുപോയി. കുറേപ്പേരെ അറസ്റ്റുചെയ്തു. പറയരുടെ ഊര്‍ജ്ജമെല്ലാം നഷ്ടപ്പെട്ടു. അവര്‍ ചരിത്രപരമായി പഴയതിനേക്കാള്‍ ക്ഷീണിച്ചു. ചെറുപ്പക്കാരെല്ലാം നാടുവിട്ടുപോയി. പ്രായമായവര്‍ മറ്റുനിവര്‍ത്തിയില്ലാതെ അടിമകളായി തുടര്‍ന്നു. പിന്നെയും അവിടെ തെരഞ്ഞെടുപ്പുകള്‍ നടന്നു. കല്ലാറുകാരുടെ അടിമകളായ പലരും പ്രതിനിധികളുമായി. ഇപ്പോള്‍ കാലമുരുണ്ട് 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് തേവന്മാര്‍ മടങ്ങിവരുകയാണ്. അവരുടെ സമുദായം ആവേശത്തിലാണ്. 25 വര്‍ഷമായി മുടങ്ങികിടന്ന ക്ഷേത്രോത്സവും കാളന്മാര്‍ പങ്കെടുക്കുന്ന മഞ്ചുവിരട്ടും വലിയ ആവേശത്തോടെ നടത്താന്‍ അവര്‍ കൈമെയ് മറന്ന് ശ്രമിക്കുകയാണ്. ക്ഷേത്രോത്സവത്തിലും മഞ്ചുവിരട്ടലിലും തങ്ങള്‍ക്കും പങ്കാളിത്തം വേണം എന്ന പറയരുടെ വാദത്തെ അവര്‍ എതിര്‍ക്കുന്നു. പറയരുടെ ശബ്ദം തീരെ ദുര്‍ബ്ബലമായിരിക്കുന്നു. മനുഷ്യസമൂഹം ശക്തമായി മുന്നോട്ടുപോകുമ്പോഴും മേലവളവുപോലുള്ള ഇടങ്ങളിലെ ജനാധിപത്യം ഇപ്പോഴും പറയരുടെ ശ്മശാനത്തിലേക്ക് പോകുന്ന വഴിയിലെ മലിനജലം പോലെ അഴുക്കും കീടങ്ങളും നുരച്ചു കിടക്കുന്നു. ഇതിനി എന്നു മാറും ? ആകാശത്ത് ഒറ്റപ്പെട്ടൊരു നക്ഷത്രം പോലെ ആ ചോദ്യം അവിടെ മങ്ങിമങ്ങികത്തി.

 - വി.ആര്‍.അജിത് കുമാര്‍


Friday 8 July 2022

Is there a major change in Indian Educational system since independence

 


 വിദ്യാഭ്യാസ രംഗത്ത് 75 വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുവോ ?

 സൂര്യന്‍ മറഞ്ഞുനില്‍ക്കുന്ന ഒരു മൂടിക്കെട്ടിയ ഉച്ചനേരമായിരുന്നു അത്. ഞാന്‍ കൊച്ചുമകളേയും കൊണ്ട് ചെന്നൈ സാഫ് ഗയിംസ് വില്ലേജിലെ കുട്ടികളുടെ പാര്‍ക്കിലേക്ക് പോയി. ആ സമയം ആരുമങ്ങിനെ കളിക്കാന്‍ വരാറില്ല.ഒരു സൈക്കിളും അതിന് പിന്നിലൊരു സ്‌കൂള്‍ ബാഗും കണ്ടു. ഉടമസ്ഥനെ തിരഞ്ഞപ്പോള്‍ എന്തോ ഗൗരവമാര്‍ന്ന ചിന്തയില്‍ കക്ഷി അവിടെ ഇരിപ്പുണ്ട്. അറിയാവുന്ന തമിഴില്‍ ചോദിച്ചു, ' ഇന്റു പള്ളിക്കൂടം ഇല്ലയാ? ' അവന്‍ മുഖം തിരിച്ചു. തന്നോട് സംസാരിക്കാന്‍ താത്പ്പര്യമില്ല എന്ന മട്ടില്‍. ഞാന്‍ വിടാന്‍ കൂട്ടാക്കിയില്ല 'എന്ന വിശയം മോനെ, ഉനക്കു പള്ളിക്കൂടം പിടിക്കവില്ലയാ? ' അവന്‍ അതില്‍ കയറി കൊത്തി.' എനക്ക് പള്ളി ,അസിറിയാര്‍കള്‍,പാഠങ്ങള്‍ ഒന്നുമേ പിടിക്കമാട്ടു' ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങി. അവന് സ്‌പോര്‍ട്ട്‌സ് ആണ് ഇഷ്ടം. പിന്നെ സാങ്കേതിക വിദ്യ അങ്ങിനെ. നാളെ മുതല്‍ സ്‌കൂളില്‍ പോകണം,പഠിച്ച് മിടുക്കനാവണം എന്നൊക്കെ ഉപദേശിച്ച് മടങ്ങി.

 അപ്പോള്‍ മുതല്‍ തുടങ്ങിയ ചിന്തയാണ് വിദ്യാഭ്യാസത്തില്‍ എന്ത് മാറ്റമാണ് വന്നതെന്ന്? കാതലായ മാറ്റമൊന്നും വന്നിട്ടില്ല. ഒച്ചിഴയും പോലെ ചിലതൊക്കെ. 60-70 കളില്‍ സ്‌കൂളുകളില്‍ ചൂരലും നഖവും വിരലുകളും ചീത്തവാക്കുകളുമൊക്കെ കുട്ടികളെ മര്യാദ പഠിപ്പിക്കാനുള്ള ആയുധങ്ങളായിരുന്നു. അതിന് മാറ്റം വന്നു. പരമാവധി കുട്ടികളെ തോല്‍പ്പിക്കുക എന്നതായിരുന്നു നയം. അതിപ്പോള്‍ പരമാവധിപേരെ ജയിപ്പിക്കുക എന്നതായിട്ടുണ്ട്.

 ഞാന്‍ 74-75 കാലത്താണ് കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിച്ചത്. അവിടെ മലയാളം പഠിപ്പിച്ചിരുന്നത് ഒരു രാമകൃഷ്ണപിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ആളിന്റേത് പോലെ തീരെ ക്ഷീണിച്ചതായിരുന്നു. മുന്‍ ബഞ്ചിലിരുന്നാല്‍ മുഖത്ത് തുപ്പല്‍ തെറിക്കും.പിന്നിലിരുന്നാല്‍ ഒന്നും കേള്‍ക്കില്ല. ക്ലാസില്‍ വലിയ ബഹളമാകുമ്പോള്‍ അദ്ദേഹം തെറിവാക്കുകള്‍ വിളിക്കും.ചിലരെ ഒക്കെ തല്ലും. പിന്നെ കുറേ വൃത്തവും അലങ്കാരവും 'കുന്തവും കൊടചക്രവും' ഭാഷാപഠനം വെറുപ്പിക്കാനായി ഒപ്പം കൂടി. ഇത്രയുമായതോടെ മലയാള പഠനം എന്ന ചിന്ത വിട്ടു.വായനയും എഴുത്തുമൊക്കെ തുടര്‍ന്നുമുണ്ടായി. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന മേരി മാത്യു സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു. അവര്‍ സുവോളജി ബിരുദക്കാരിയാണ്. അന്ന് ഇന്നത്തെപോലെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് ബിരുദധാരി ഉണ്ടായിരുന്നില്ല.ആരെങ്കിലും വന്നു പഠിപ്പിക്കും. ഗൈഡ് ഒക്കെ വച്ച് ചോദ്യോത്തരങ്ങളൊക്കെ തന്ന് അവരങ്ങു പോകും. ടീച്ചറോടുള്ള സ്‌നേഹം ഭാഷയോടുണ്ടായി, പക്ഷെ ട്യൂട്ടോറിയലില്‍ ഒരു രാജന്‍ സാറാണ് പഠിപ്പിച്ചിരുന്നത്. നല്ല ക്ലാസാണ്. തൊണ്ടകീറി പഠിപ്പിക്കുന്ന മനുഷ്യന്‍. പക്ഷെ അവിടെയും വിനയായത് Parts of speech ആണ്. അവയുടെ Definition, പ്രയോഗം ഒക്കെ കൂടി വലിയ തലവേദനയായി. ഇപ്പോഴും ഒഴിയാത്ത ബാധ. Preposition  എഴുതുമ്പോള്‍ ഈ വയസുകാലത്തും സംശയമാണ്. മലയാളം തെറ്റായി എഴുതിയാലും മലയാളി ക്ഷമിക്കും, പക്ഷെ ഇംഗ്ലീഷ് തെറ്റാന്‍ പാടില്ല. ഹിന്ദി പഠിപ്പിച്ചിരുന്ന ശിവശങ്കരപ്പിള്ള സാര്‍ നന്നായി കഥ പറയുകയും കവിത ചൊല്ലുകയും ചെയ്യുമായിരുന്നു. വലിയ പ്രശ്‌നമില്ലാതെ അതങ്ങിനെ പോയി .

 കണക്ക് പഠിപ്പിച്ചിരുന്നത് ആറടി പൊക്കവും സ്‌പോര്‍ട്ട്‌സ്മാന്‍ ലുക്കുമുള്ള, എപ്പോഴും ചൂരലുമായി ഓടി നടക്കുന്ന ഉണ്ണിത്താന്‍ സാര്‍ ആയിരുന്നു. അങ്ങേരെ കാണുമ്പോഴേ ഉള്ള കണക്കുകൂടി മനസില്‍ നിന്നും ഓടിപ്പോകും. ജ്യോമട്രി, ആള്‍ജിബ്ര എന്നൊക്കെ കേള്‍ക്കുമ്പോഴെ വെറുപ്പായിരുന്നു. ഒരു കടയില്‍ പോയി സാധനം വാങ്ങിയാല്‍ എത്ര കൊടുക്കണം, ബാക്കി കൃത്യമാണോ എന്നൊക്കെ അറിഞ്ഞാല്‍ പോരെ എന്ന പഴയ സംശയം ഇപ്പോഴും മാറിയിട്ടില്ല. സയന്‍സ് പഠിപ്പിച്ചിരുന്നത് പൊക്കം കുറഞ്ഞ ബാലി എന്ന അപരനാമധേയമുള്ള ബാലകൃഷ്ണ പിള്ള സാറായിരുന്നു.നല്ല ക്ലാസ്സാണ് അദ്ദേഹത്തിന്റേത്. ജീവശാസ്ത്രവുമായി നന്നായി ഇണങ്ങിയെങ്കിലും ഫിസിക്‌സും കെമിസ്ട്രിയും ഇണങ്ങിയും പിണങ്ങിയും ഒപ്പം നിന്നു. സാമൂഹ്യ പാഠംങ്ങള്‍ പഠിപ്പിച്ചിരുന്നത് ദാസ്സാറായിരുന്നു. അതായിരുന്നു ഏക ആശ്വാസവും. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നന്നായി പറഞ്ഞുതരും. നമ്മളറിയാത്ത ഭൂഖണ്ഡങ്ങളിലൂടെ, വിവിധ ചരിത്ര കഥകളിലൂടെ ഒക്കെ യാത്ര ചെയ്ത ക്ലാസുകള്‍. അന്ന് ഓരോ സംഭവും നടന്ന വര്‍ഷങ്ങളൊക്കെ കൃത്യമായി ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞിരുന്നു.എന്നും Atlas എന്ന മനോഹരമായ ബുക്കിലൂടെ യാത്ര ചെയ്തിരുന്നു. രാജ്യങ്ങളുടെ പേരുകള്‍, തലസ്ഥാനം ഒക്കെ വീട്ടില്‍ ക്വിസ് ആയി അവതരിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളെല്ലാം കണ്ടു തീര്‍ക്കണം എന്നു കൊതിച്ചിരുന്നു.

 പത്തുവര്‍ഷത്തെ പഠനം കഴിഞ്ഞ് എന്തോ വലിയൊരു ലോകം കെട്ടിപ്പടുത്തപോലെയാണ് അന്നത്തെ പത്താംക്ലാസ് പടിയിറക്കം. ഇനി നീ ആരാകണം, ഡോക്ടര്‍, എന്‍ജീനീയര്‍ ,അതോ മറ്റെന്തെങ്കിലുമോ?  ദാസ് സാര്‍ എന്നോട് പറഞ്ഞു, നീ തേര്‍ഡ് ഗ്രൂപ്പ് എടുക്കണം. ഞാന്‍ വിഷമത്തിലായി. അച്ഛന്‍ മകനെ ഡോക്ടറാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. തേര്‍ഡ് ഗ്രൂപ്പ് എന്റെ ഈഗോയ്ക്കും പറ്റിയതല്ല. മിടുക്കന്മാര്‍ ഫസ്റ്റ്, സെക്കന്റ് ഗ്രൂപ്പെടുക്കും, ബാക്കിയുള്ളവര്‍ തേര്‍ഡ്, ഫോര്‍ത്ത് ഗ്രൂപ്പെടുക്കും എന്നതാണ് നാട്ടിലെ പരമ്പരാഗത നിയമം. ഞാനും പാരമ്പര്യം കാത്തു സൂക്ഷിക്കണമല്ലൊ. എന്നിട്ട് എന്തായി എന്നത് വേറെ വിഷയം.

 എന്റെ ചോദ്യം ഇതാണ്. കുട്ടികള്‍ മലയാളം,ഇംഗ്ലീഷ് ,ഹിന്ദി, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എല്ലാം പഠിക്കട്ടെ. അവന്‍ ഭാഷയുടെ ഗ്രാമര്‍ പഠിക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അത് പഠിക്കട്ടെ. അല്ലെങ്കില്‍ നല്ല കഥകളും കവിതകളും ലേഖനങ്ങളും വായിക്കുകയും ആസ്വദിക്കുകയും എഴുതുന്നെങ്കില്‍ എഴുതുകയും ചെയ്യട്ടെ. അധ്യാപകന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ Poor in grammar, Excellent in reading, good in creative writing എന്നൊക്കെ രേഖപ്പെടുത്തിയാല്‍ പോരെ. അതുപോലെ bad in physics, good in chemistry, excellent in biology . ഇത്തരത്തില്‍ ഓരോ വിഷയത്തിലുമുള്ള അവന്റെ ഇഷ്ടം ,താത്പ്പര്യം ഒക്കെ രേഖപ്പെടുത്തുക. Extra curricular ഉള്‍പ്പെടെ. എന്തിനാണ് ഒരു പൊതു പരീക്ഷ. അധ്യാപകന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മതിപ്പില്ലാത്ത കുട്ടിക്കായി ഒരു പരാതി പരിഹാര സംവിധാനവും വേണം. അധ്യാപകന്‍ മന:പൂര്‍വ്വമായി മോശം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയും സ്വീകരിക്കാം. പത്തുവരെയുള്ള കഥയാണ് പറഞ്ഞത്. അപക്വമായ നിഗമനമാണെങ്കില്‍ ക്ഷമിക്കുക

Friday 1 July 2022

Democracy and women representation in parliament

 


 പാര്‍ലമെന്റിലെ വനിത പ്രാതിനിധ്യവും ജനാധിപത്യവും

 Michigan സര്‍വ്വകലാശാലയിലെ Ronald Inglehart, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ Pippa Norris, Wissenschafts Berlin ലെ Christian Welzel എന്നിവര്‍ തയ്യാറാക്കിയ Gender equality and democracy  എന്നൊരു ലേഖനം ഈയിടെ വായിക്കുകയുണ്ടായി. 65 രാജ്യങ്ങളിലെ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം പരിശോധിച്ചാണ് അവര്‍ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. വടക്കന്‍ യൂറോപ്പിലെ Nordic രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്,ഫിന്‍ലന്റ് ,ഐസ്ലന്റ് ,നോര്‍വ്വെ, സ്വീഡന്‍ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യവും നേതൃത്വവും ലഭിച്ചിട്ടുള്ളത് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ഫ്രാന്‍സും ബല്‍ജിയവും ഇതിന്റെ പിന്നിലായി വരുന്നു.സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ഇസ്ലാമിക രാജ്യങ്ങളിലാണ്. ക്രിസ്ത്യന്‍ സമൂഹത്തില്‍ പ്രൊട്ടസ്റ്റന്റുകള്‍ മേല്‍ക്കോയ്മ നേടിയ ഇടങ്ങളിലാണ് സ്ത്രീകള്‍ക്ക് ആദ്യമായി കൂടുതല്‍ സ്വാതന്ത്യവും അധികാരവും ലഭ്യമായത്. കാത്തലിക് സമൂഹവും കൂടുതലും പരമ്പരാഗത കുടുംബ രീതികളെ പിന്‍തുടരാനാണ് ആഗ്രഹിച്ചത്. എങ്കില്‍പോലും ക്രിസ്തീയ വിശ്വാസികള്‍ക്കു മുന്‍തൂക്കമുള്ള രാജ്യങ്ങളിലാണ് മറ്റു മതങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സമൂഹത്തേക്കാള്‍ സ്ത്രീകള്‍ക്ക് അധികാര രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ശ്രദ്ധ ലഭിച്ചത്. ഇസ്ലാം മതം,ബുദ്ധമതം,കണ്‍ഫ്യൂഷ്യന്‍ മതം,ഹിന്ദുമതം എന്നിവ ഭൂരിപക്ഷമായ രാജ്യങ്ങള്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ വളരെ പിറകിലാണ്. നവോത്ഥാനമാണ് ജനാധിപത്യത്തിനും സ്ത്രീകളുടെ പൊതുജീവിതത്തിനും തുടക്കം കുറിച്ചത്. വ്യവസായ വിപ്ലവം വന്നതോടെ പുത്തന്‍ തൊഴില്‍ സാധ്യതകളും വിദ്യാഭ്യാസവും വരുമാനവും സാമ്പത്തിക പുരോഗതിയും സ്ത്രീകള്‍ക്ക് കൈവന്നു.

 അധികാരവും സമ്പത്തും കൈയ്യടക്കി വച്ചിരുന്ന ഒരു സമൂഹം മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും ലിംഗസമത്വവും ജനാധിപത്യവും അധികകാലം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ സ്വാതന്ത്യത്തിനും മുന്‍ഗണനയുള്ള സമൂഹത്തിലാണ് പാര്‍ലമെന്റില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ളത്. എന്നാല്‍ ഇതിന് വ്യത്യസ്തമായ ചില ഉദാഹരണങ്ങളുമുണ്ട്. സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ ജനാധിപത്യ രാജ്യമായ ജപ്പാനിലും അയര്‍ലന്റിലും ഫ്രാന്‍സിലും അമേരിക്കയിലും സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്നു കാണാന്‍ കഴിയും.

 പുരുഷന്മാരാണ് രാഷ്ട്രീയ നേതൃത്വത്തിന് മികച്ചത് എന്ന പൊതുചിന്തയാണ് മിക്ക സമൂഹങ്ങളെയും ഇപ്പോഴും നയിക്കുന്നത്. വ്യാവാസായിക പുരോഗതി നേടിയ രാജ്യങ്ങളില്‍ ഇത്തരം ചിന്തകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും ഇന്ത്യ,ചൈന,ബ്രസീല്‍,പാകിസ്ഥാന്‍,നൈജീരിയ,ഈജിപ്ത് തുടങ്ങിയ വേണ്ടത്ര പുരോഗതി നേടിയിട്ടില്ലാത്ത രാജ്യങ്ങളില്‍ ഇപ്പോഴും ഈ മാനസികനിലയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ല. വികസിത രാജ്യങ്ങളില്‍ പോലും പ്രായം ചെന്നവരുടെ ചിന്താഗതിയില്‍ മാറ്റം സംഭവിച്ചിട്ടില്ല, എന്നാല്‍ യുവജനത പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളിലാണ് പാര്‍ലമെന്റില്‍ സ്ത്രീപാതിനിധ്യം വര്‍ദ്ധിച്ചുവരുന്നത്. സാമ്പത്തിക ഉന്നമനം സാംസ്‌ക്കാരിക മാറ്റത്തിന് വഴിവയ്ക്കുന്നു എന്നാണ് നിഗമനം.

 പ്രൊട്ടസ്റ്റന്റ് മേധാവിത്വമുള്ള രാജ്യങ്ങളില്‍ 30 ശതമാനവും കാത്തലിക് മേധാവിത്വമുള്ളിടത്ത് 13 ശതമാനവും യാഥാസ്ഥിതിക സമൂഹത്തില്‍ 7 ശതമാനവും കണ്‍ഫ്യൂഷ്യന്‍ സമൂഹത്തില്‍ 5 ശതമാനവും ഇസ്ലാമിക് രാജ്യങ്ങളില്‍ 3 ശതമാനവുമാണ് പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം. പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിക്കുന്ന സമൂഹങ്ങളില്‍ രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ബോണ്ടില്‍ സ്ത്രീകളുടെ ഉത്തരവാദിത്തം രേഖപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ സംരക്ഷണത്തിലാണ്. കുടുംബമൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ സമൂഹത്തില്‍ വിവാഹമോചനം, ഗര്‍ഭഛിദ്രം, ദയാവധം, ആത്മഹത്യ ഒക്കെ അചിന്തിതമാണ്. അവര്‍ വലിയ ദേശസ്‌നേഹികളും കടുംപിടുത്തക്കാരുമായിരിക്കും. എന്നാല്‍ മതേതരവും യുക്തിഭദ്രവുമായ സമൂഹം ഇതിനെതിരെയാണ് സഞ്ചരിക്കുക.പാരമ്പര്യമൂല്യങ്ങളെ ത്യജിക്കുക,പുതിയവ സ്വീകരിക്കുക എന്നതാണ് അവരുടെ നയം.

 ഇപ്പോള്‍ വ്യാവസായിക സമൂഹം കുറേക്കൂടി വളര്‍ന്ന് സേവനത്തിനും അറിവിനും മുന്‍തൂക്കമുള്ള സമൂഹമായതോടെ ലിംഗപരമായ വേര്‍തിരിവ് യൂറോപ്പിലാകാമാനം ഇല്ലാതാകുകയും  കുട്ടികളെ വളര്‍ത്തുന്നതിലുളള മാതാപിതാക്കളുടെ പങ്ക് തുല്യമാകുകയും ലൈംഗികസ്വാതന്ത്യം പൂര്‍ണ്ണമാകുകയും ചെയ്തിരിക്കയാണ്. അതുകൊണ്ടുതന്നെ യൂറോപ്പ് ആകമാനവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ മാറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കുടുംബമൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം മനുഷ്യരെ ആകമാനം ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കാണ് അവിടെ കൂടുതല്‍ പ്രാധാന്യം. ഭൗതികവാദം മുന്നോട്ടുവച്ച സാമ്പത്തികവും ശാരീരികവുമായ സ്വാതന്ത്ര്യം എന്നതില്‍ നിന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ,സമൂഹത്തിലും രാഷ്ട്രീയത്തിലും ഉയര്‍ന്ന പങ്കാളിത്തം എന്ന നിലയിലേക്ക് സ്ത്രീസമൂഹം മാറുകയാണ്.

 സ്ത്രീകളുടെ വരവോടെ രാഷ്ട്രീയ രംഗത്ത് മത്സരത്തിന് പകരം സഹകരണവും മേല്‍ക്കോയ്മയ്ക്കു പകരം സഹകരണവും മുന്‍തൂക്കം നേടുന്നു എന്നാണ് സര്‍വ്വെ ഫലം പറയുന്നത്. കാര്‍ഷിക-വ്യാവസായിക രാജ്യങ്ങളില്‍ പുരുഷ മേധാവിത്വവും ശ്രേണീപരമായ അധികാരങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നിലനില്‍ക്കുമ്പോള്‍ വികസിത സമൂഹത്തില്‍ സ്ത്രീകളുടെ നേതൃത്വം മികച്ചതും ഫലപ്രദവുമാണ് എന്നും ലേഖനം പറയുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും ഈ നിലയിലെത്താന്‍ കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും എടുക്കും എന്നു കരുതേണ്ടിയിരിക്കുന്നു.