Tuesday 20 February 2024

Reforming Protocol: Rethinking Presidential and Gubernatorial Addresses to legislature at the commencement of the first Session of the House every year

 

 Reforming Protocol: Rethinking Presidential and Gubernatorial Addresses to legislature at the commencement of the first Session of the House every year

  The traditional practice of Presidents and Governors delivering addresses to the legislature at the onset of first legislative session every year is, in essence, a ceremonial relic, steeped in antiquated British customs and devoid of substantive meaning. These scripted speeches, crafted by respective government bodies, serve as little more than platforms for political rhetoric, casting the heads of state as mere mouthpieces for the prevailing regime.

For the President, constrained by the content provided by the Central Government, the act of delivering a speech often entails the unenviable task of critiquing the opposition and preceding administrations. Similarly, Governors find themselves obliged to criticize not only opposition parties but also, in states governed by opposing parties, the central authority itself. Compounding this predicament is the fact that Governors owe their appointments to the Central Government, rendering their positions inherently political.

Former President R. Venkataraman, in his memoirs "My Presidential Years," candidly acknowledges the futility of this practice and proposes constitutional reforms to rectify its shortcomings. His suggestion resonates with the need for a more substantive and dignified approach to governmental communication.

A viable solution emerges: transferring the responsibility of presenting government policies and programs to the Prime Minister and Chief Ministers, respectively. By affording the President and the Governors the opportunity to address the Parliament and Assembly directly, preceding the Prime Minister's and Chief Minister's addresses, we uphold the dignity of these offices and mitigate the potential embarrassment faced by the heads of state and government.

In this proposed paradigm, the Prime Minister and Chief Ministers assume a more direct and accountable role in articulating the vision and agenda of their administrations. This shift not only modernizes our ceremonial protocols but also fosters a more transparent and accountable system of governance.

It is imperative that we reevaluate the ceremonial practices surrounding Presidential and gubernatorial addresses. By empowering the Prime Minister and Chief Ministers to communicate directly with the legislature, we uphold the integrity of our democratic institutions while ensuring that our leaders are not unduly burdened by the constraints of outdated protocol.

Sunday 18 February 2024

Story- Utharapadhathilae Powran

 

ഉത്തരാപഥത്തിലെ പൌരന്‍

=========================

-വി.ആര്‍.അജിത് കുമാര്‍

------------------------------------------

 ( 1991 ല്‍ എഴുതിയ കഥ)

-----------------------------------------------

   മഴവെള്ളം പെരുകുകയാണ്.കുന്നിന്‍ മുകളില്‍ നിന്നുള്ള ഒഴുക്ക് അവസാനിച്ചിട്ടില്ല.ഓരോ ചുവട് വയ്ക്കുമ്പോഴും വെള്ളത്തിന്‍റെ ഉയര്‍ച്ച കല്ലുവിനനുഭവപ്പെട്ടു.എങ്കിലും അവന്‍ ശ്രമം ഉപേക്ഷിച്ചില്ല.

നശിച്ച മഴ !

തോരാതെ പെയ്യാന്‍ തുടങ്ങിയിട്ട് എത്ര ദിവസമായി. ഭൂമിയില്‍ തണുപ്പ് മരവിപ്പിന്‍റെ വക്കോളമെത്തിനില്‍ക്കുന്നു.പട്ടിണിയുടെ ദിനങ്ങള്‍ ശരീരത്തേയും മനസിനേയും തളര്‍ത്തിയെങ്കിലും അജ്ഞാതമായ ഏതോ പ്രേരണയാലാണീ അന്വേഷണം.

മഴ ഒരാവേശമായി പെയ്തിറങ്ങുകയാണ്. ഗോതമ്പുവയലുകള്‍, പിടിച്ചുനില്‍ക്കാന്‍ കഴിയാതെ, ഒടിഞ്ഞിറങ്ങുന്നു. പാടങ്ങള്‍ കായല്‍പോലെ പരന്നു.കൃഷിപ്പണികള്‍ മുടങ്ങി.വീട്ടില്‍ കുട്ടികളുടെ നിര്‍ത്താത്ത കരച്ചില്‍. വയറ്റില്‍ അസഹ്യമായ എരിച്ചില്‍.

എല്ലാറ്റിനേയും പിടിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലാനാണ് കല്ലുവിന് തോന്നിയത്. അല്ലെങ്കില്‍ അടിച്ചുകൊന്ന് ചോര കുടിച്ചാല്‍ --- വിശപ്പിനൊരു ശമനം കിട്ടിയേനെ.

എന്തെങ്കിലുമൊന്നു ചെയ്തുപോകുമെന്നു തോന്നിയപ്പോഴാണ് ഇറങ്ങിനടന്നത്.

അവന്‍ അന്വേഷണം തുടര്‍ന്നു.ഈറ്റപൊളികള്‍ ചേര്‍ത്ത് വരിഞ്ഞ ഒറ്റാലില്‍ വീണ്ടും തപ്പിനോക്കി. എന്തോ തടയുന്നു.

കല്ലുവിന്‍റെ മുഖത്ത് കാര്‍മേഘമൊഴിഞ്ഞു.

അവന്‍റെ കൈകള്‍ കാറ്റിന്‍റെ ഉഗ്രതാണ്ഡവം പോലെ വെള്ളത്തില്‍ കിടന്നുഴറി.അവന്‍ പിടിമുറുക്കി..വഴുതുന്ന മീനിന്‍റെ ചെകിളയ്ക്കിടയില്‍ വിരലമര്‍ത്തി പുറത്തേക്കെടുത്തു.

ഒരു വരാല്‍

കാര്‍മേഘത്തുണ്ടുകള്‍ വീണ്ടുമുണര്‍ന്നു. കിട്ടിയ ഇരയെ തോള്‍സഞ്ചിയിലിട്ട്, അയാള്‍ വീണ്ടും ഒറ്റാല്‍ താഴ്ത്തി. സമയത്തെ കുറിച്ച് കല്ലുവിന് ഒന്നുമറിയില്ല. എങ്കിലും തളര്‍ച്ച തോന്നിയപ്പോള്‍ അവന്‍ കരയ്ക്കുകയറി.

ഈയൊരു വരാലിനെ എന്തു ചെയ്യാന്‍ ?  വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ കഴിയില്ല. തീ കൂട്ടാന് വിറകുമില്ല. കുട്ടികള്‍ക്ക് ----

സഞ്ചിയില്‍ നിന്നും മീനിനെ എടുത്ത് പുറത്തിട്ട് അവന്‍ സൂക്ഷിച്ചുനോക്കി. ചെറിയ ശ്വാസമുണ്ട്. കറുത്തിരുണ്ട നഖങ്ങള്‍ വന്യമായൊരാവേശത്തോടെ ചെകിളകളെ അടര്‍ത്തിയെറിഞ്ഞു. കത്തികൊണ്ട് വാലും ചിറകും മുറിക്കുമ്പോഴും അതിന്‍റെ ശരീരം പിടയ്ക്കുകയായിരുന്നു. മാംസത്തില് നിന്നും തൊലിവേര്‍പെടുത്താന്‍ വിരലുകള്‍ ശ്രമപ്പെടുമ്പോള്‍, വായില്‍ ഉമിനീര്‍ കെട്ടിക്കിടന്ന് അവനെ അസ്വസ്ഥനാക്കി.

നാവില്‍ വിവേചിച്ചറിയാനാകാത്ത ഏതോ സ്വാദ് നിറയുന്നു.സഞ്ചിയുടെ അടിത്തട്ടിലെവിടെയോ നിന്ന് നാലഞ്ച് ഉപ്പുപരലുകള്‍ അവന്‍ കണ്ടെത്തി. തലയറ്റത്ത് ഒരു പരല്‍ വച്ച് അവന് അത് കടിച്ച് വായിലാക്കി, ചവച്ചരച്ചു.മീനിന്‍റെ തലയസ്ഥികള്‍ ചതഞ്ഞരയുന്ന ശബ്ദം, വെള്ളം തേകിമാറ്റുന്ന യന്ത്രത്തിന്‍റെ കരച്ചിലായി അവനു തോന്നി. നല്ല കുഴമ്പു രൂപത്തിലാക്കി അവനത് നാക്കുകൊണ്ടുതള്ളി ഉള്ളിലാക്കി. ഇങ്ങനെ മൂന്നുനാല് തവണ ആവര്‍ത്തിച്ചപ്പോള്‍ ആ മത്സ്യം അവന്‍റെ ആമാശയത്തില്‍ ചലനമുണ്ടാക്കി. അവന്‍റെ വായില്‍ പച്ചമാംസത്തിന്‍റെയും ചോരയുടെയും ഗന്ധം നിറഞ്ഞു. രണ്ടിറക്ക് മഴവെള്ളം മൊത്തിക്കുടിച്ച് ,ഒരിക്കല്‍ കൂടി മുഖം കഴുകി, അവന്‍ ഒറ്റാലുമായി കുന്നുകയറി.

കുന്നിന്‍റെ മുകളില്‍ നിന്നുകൊണ്ട് അകലെ ദിനേശ് സിംഗിന്‍റെ വീട് കാണാമായിരുന്നു. കല്ലുവിന്‍റെ യജമാനനാണ് ദിനേശ് സിംഗ്. കാലവര്‍ഷത്തിന്‍റെ കേടും വരള്‍ച്ചയുടെ ദുരിതവും അറിയേണ്ടാത്തവന്‍. വല്യയജമാനന്‍ ജീവിച്ചിരുന്ന കാലം, പട്ടിണി കിടക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ നല്‍കുമായിരുന്നു. ഇവന്‍ നാറി. ഓര്‍മ്മകളില്‍ നുരകുത്തിയെത്തിയ ദേഷ്യം പറിഞ്ഞിറങ്ങി വന്നപ്പോള് കല്ലു നീട്ടിത്തുപ്പി.

നാടിന്‍റെ വ്യവസ്ഥിതിയെപറ്റിയോ സാമൂഹ്യക്രമത്തെപ്പറ്റിയോ ഒന്നുമറിയില്ലെങ്കിലും കല്ലുവിന് ജന്മിമാരോട് പുച്ഛമാണ്.വോട്ടുചോദിക്കാന്‍ വരുന്നവര്‍ അവന്‍റെ നോട്ടത്തില്‍ പട്ടികളാണ്. ജന്മിമാരുടെ ഉച്ഛിഷ്ടം തിന്നുന്നവര്‍.അവന്‍ വോട്ടുചെയ്യാറില്ല.

ദിനേശ്സിംഗിന്‍റെ ഗുണ്ടകള്‍,കന്നാലിപ്പറ്റത്തെ എന്നപോലെ,ഗ്രാമവാസികളെ ആട്ടിത്തെളിച്ച് വോട്ടുചെയ്യിക്കാന്‍ കൊണ്ടുപോകുമ്പോള്‍, അവന്‍ ഏതെങ്കിലും ഗുഹയില്‍ ഓടിയൊളിക്കും.

പട്ടികള്‍”, അവന്‍റെ കലിയടങ്ങിയില്ല. കുന്നിന്‍ മുകളില്‍ നിന്നൊരു കല്ല് അവന്‍ വലിച്ചെറിഞ്ഞു.അതുരുണ്ട് താഴ്വാരത്തുകൂടി ,ജലം കെട്ടിനില്‍ക്കുന്ന വയലിലൂടെ, ദിനേശ് സിംഗിന്‍റെ വാരന്തയിലെത്തി ഒന്നു കുതിച്ച് അയാളുടെ നെറ്റിയില്‍------- കല്ലുവിന്‍റെ ചുണ്ടില്‍ പ്രകാശം പരന്നു.

അവന്‍ വയല്‍ ഉഴുത് മറിക്കുമ്പോള്‍,ജീപ്പില്‍ കാണാനെത്തുന്ന യജമാനന്‍, അവനെ നോക്കി സ്നേഹത്തോടെ വിളിക്കും , ബേന്‍ ചോത് “.

കല്ലു ശബ്ദം താഴ്ത്തി പറയും ,നിന്‍റെ –

അവനില്‍ സംതൃപ്തി നിറയുന്ന ചില മുഹൂര്‍ത്തങ്ങളില്‍ ഒന്ന്.

കല്ലു പാറപ്പുറത്ത് മലര്‍ന്നു കിടന്നു.വിസ്മയങ്ങളുടെ കൊട്ടാരം അവനില്‍ നിറഞ്ഞു. ദിനേശ്സിംഗിന്‍റെ വേഷം അവന് നന്നായിണങ്ങി. ചാട്ടവറുയര്‍ത്തി ദിനേശ് സിംഗെന്ന കര്‍ഷകത്തൊഴിലാളിയുടെ മുതുകില്‍ അവന്‍ ആഞ്ഞടിച്ചു.ഇടതുകൈയ്യിലെ ചങ്ങലയുടെ അഗ്രത്ത് നാക്കുനീട്ടി നില്‍ക്കുന്ന പട്ടിക്ക് അവന് മാംസകഷണങ്ങള്‍ എറിഞ്ഞുകൊടുത്തു. ദിനേശ് സിംഗ് ആര്‍ത്തിയോടെ അത് നോക്കിനിന്നു.

കല്ലുവിന്‍റെ സ്വപ്നങ്ങളിലെല്ലാം അവന്‍ പ്രഭുവായിരുന്നു.അടിമയായി ദിനേശ് സിംഗും. മയക്കത്തിന്‍റെ പിടിയില്‍ നിന്നുണര്‍ന്ന കല്ലുവില്‍ വീണ്ടും ദു:ഖത്തിന്‍റെ ഉറവ പൊട്ടി. വയറ്റില്‍ ശൂന്യത സൃഷ്ടിച്ചുകൊണ്ട് കുറച്ചുവായു പുറത്തേക്കു വന്നു. പച്ചമാംസത്തിന്‍റെ ഗന്ധം വായില്‍ അസ്വസ്ഥതയുണര്‍ത്തി.

പഴുത്തുകലങ്ങിയ സ്വന്തം ജന്മത്തെ പഴിച്ചുകൊണ്ട് അവന്‍ വീട്ടിലേക്ക് നടന്നു. കളിമണ്ണു കുഴച്ചുണ്ടാക്കിയ വീട് മഴയില്‍ ഇടിഞ്ഞുവീണ് കിടക്കുകയാണ്.ചീരു മുറ്റത്ത് ഒരു നോക്കുകുത്തിപോലെ ഇരുപ്പുണ്ട്. കുട്ടികള്‍ ഏതോ ഒരു കിഴങ്ങിനുവേണ്ടി പരസ്പ്പരം കലഹിക്കുകയാണ്. പട്ടിണികൊണ്ട് ഉണങ്ങിവരണ്ടെങ്കിലും ചീരുവിന്‍റെ മുഖത്ത് തേജസ് കെട്ടിട്ടില്ലായിരുന്നു. കല്ലു വിവാഹം കഴിക്കുമ്പോള്‍ അവള്‍ ഗ്രാമത്തിലെ സുന്ദരിയായിരുന്നു. ചെറുപ്പക്കാരുടെ കണ്ണുകളില്‍ ഉടക്കിവീഴുന്ന സൌന്ദര്യം. കല്ലുവിന്‍റെ താന്‍പോരിമയും കരുത്തും കണ്ടാണ് ചീരുവിന്‍റെ അച്ഛന്‍ അവളെ അവന് വിവാഹം ചെയ്തുകൊടുത്തത്. വയലില് കൊയ്ത്തിനിറങ്ങിയ ഓരോ വസന്തകാലത്തും അവളുടെ വീര്‍ത്തവയര്‍ പെയ്തൊഴിഞ്ഞു. ചീരുവിന്‍റെ ആരോഗ്യം ക്ഷയിച്ചു. എട്ടുപെറ്റ ചീരുവിന് ഇനിയും ജീവിച്ചിരിക്കുന്ന അഞ്ചുകുട്ടികള്‍. തോരാത്ത മഴയിലും കടുത്ത വരള്‍ച്ചയിലുമായി മൂന്ന് കുട്ടികള്‍ മരിച്ചു. പക്ഷെ അവള്‍ ദുഖിച്ചില്ല, ആശ്വസിക്കുകയായിരുന്നു. പട്ടിണി കിടന്നു കരയുന്ന ദൈന്യജീവിതങ്ങളുടെ എണ്ണം കുറയുമ്പോഴുള്ള സന്തോഷം!

കല്ലു ആരോഗ്യവാനായിരുന്ന കാലം എല്ലാം കാര്യമായി നോക്കിനടത്തി. അനുസരണക്കേടിന് ജന്മിയുടെ ഗുണ്ടകളില്‍ നിന്നും തല്ലുവാങ്ങി ചോരയുംനീരും വറ്റിയപ്പോള്‍ അവന്‍റെ മനസിന്‍റെ കനം കുറഞ്ഞു. അവനില്‍ സ്വാര്‍ത്ഥത നിറഞ്ഞു. ഭാര്യയുടെയും കുട്ടികളുടെയും വിശപ്പ് അവനു പ്രശ്നമല്ലാതായി. എത്ര കിട്ടിയാലും വിശപ്പുമാറാതെ അവന് ഭ്രാന്ത് ബാധിച്ചു.

കല്ലു വരുന്നത് കണ്ടെങ്കിലും ചീരു അനങ്ങിയില്ല. ഒന്നെഴുന്നേറ്റു നില്‍ക്കാനുള്ള ആരോഗ്യം പോലും അവള്‍ക്കില്ലായിരുന്നു. ബഹളം കൂട്ടുന്ന കുട്ടികള്‍ക്ക് നേരെ അയാള്‍ നടന്നു. അയാള്‍ക്ക് വിശപ്പിന്‍റെ ബാധയുണ്ടായിരുന്നു. കുട്ടികളെ ഓരോന്നിനേയായി അയാള്‍ തൂക്കിയെറിഞ്ഞു. എന്നിട്ട് കിഴങ്ങ് തട്ടിയെടുത്ത് ഒരു മൂലയിലേക്ക് മാറിയിരുന്ന് അയാള്‍ കുട്ടികളെ നോക്കി കണ്ണുരുട്ടി. പൊയ്ക്കോ, വായിനോക്കികളെ “. അവര്‍ ഓടിപ്പോയി.കല്ലു കിഴങ്ങ് കടിച്ചു തിന്നാന്‍ തുടങ്ങി. കറുമുറാ ശബ്ദം കേട്ട് ചീരു തിരിഞ്ഞുനോക്കി. അവളുടെ മുഖം ചുവന്നു. കല്ലുവിനോട് തോന്നിയ ദേഷ്യം കടിച്ചിറക്കി അവള്‍ ഇമയനക്കാതെ അവനെ നോക്കി. അവന് ഒട്ടൊരു കുറ്റബോധം തോന്നിയെങ്കിലും മുഖംതിരിച്ച് വീണ്ടും കിഴങ്ങുതിന്നാന്‍ തുടങ്ങി. ചീരുവിന് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ചാടിയെഴുന്നേറ്റ് അവന്‍റെ അരുകില്‍ ചെന്ന് കടിച്ചതിന്‍റെ ബാക്കി കിഴങ്ങെടുത്ത് ദൂരേക്കെറിഞ്ഞു. അവള്‍ കോപംകൊണ്ട് വിറച്ചു. വൃത്തികെട്ടവന്‍!

ചീരുവിന് സമനില വീണ്ടെടുക്കേണ്ടിയിരുന്നു. അവള്‍ എതിര്‍ദിശയിലേക്ക് നടന്നു. കല്ലുവിന് ദേഷ്യം വന്നില്ല. അവന്‍ എഴുന്നേറ്റ് കിഴങ്ങ് കണ്ടുപിടിക്കാന്‍ ശ്രമം തുടങ്ങി. കരിയിലകള്‍ക്കിടയില്‍ നിന്നും കിഴങ്ങെടുത്തുകടിച്ചുകൊണ്ട് അവന്‍ വീണ്ടും കുന്നിറങ്ങി.

അരേ, ഓ –കല്ലൂ”, ശബ്ദം കേട്ട് അവന്‍ തരിഞ്ഞു നിന്നു.ലല്ലുവാണ്, നല്ല വേഷം,ചുണ്ടില് പുഞ്ചിരി.

ഇവന്‍ കുറേക്കാലമായി എവിടെയായിരുന്നു. ഒരു വിശേഷവും അറിയാനില്ലായിരുന്നു. കുട്ടികളേയും തള്ളയേയും കൂട്ടി ഒരു ദിവസം പോയതുമാത്രം അറിയാം. അവന് അടുത്തെത്തിക്കഴിഞ്ഞു. ലല്ലു, നീ എവിടെയായിരുന്നു?”

അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ചിരിച്ചു. ഞാന്‍ ഒരുപാട് കറങ്ങി.പട്ടണങ്ങളിലും ഗ്രാമങ്ങളിലും

നിനക്ക് പണി വല്ലതും കിട്ടിയോ ലല്ലൂ

ങ്ഹാ- പണി കിട്ടി. മേലനങ്ങാതെ പണം കിട്ടുന്ന പണി.

അതെന്ത് പണി”, കാര്യം പിടികിട്ടാതെ കല്ലു പരുങ്ങി.

അതൊക്കെ പറയാം, ആദ്യം നീ ഇതല്‍പ്പം കഴിക്ക്.നല്ല സാധനമാ”, ലല്ലു ചാരായക്കുപ്പി നീട്ടി.

താന്‍ പട്ടിണികൊണ്ട് പൊരിയുമ്പോള്‍ ഇവന്‍ ചാരായം കുടിച്ച് മദിക്കുന്നു.ഭാഗ്യവാന്‍ !!

കല്ലുവിന്‍റെ ഹൃദയം വല്ലാതെ മിടിച്ചു. അവര്‍ ഒരിറക്ക് മദ്യം കഴിച്ചു. പട്ടിണി കിടക്കുന്ന സിരകളിലേക്ക് മദ്യം വ്യാപിച്ചു.

ലല്ലൂ, നീ ഭാഗ്യവാനാ. നിന്‍റെ ഭാര്യയും കുട്ടികളും എവിടെ?”

ഭാര്യയും കുട്ടികളും—“, ലല്ലു ഉറക്കെയുറക്കെ ചിരിച്ചു. ചിരിയുടെ അലകള്‍ അടങ്ങിയപ്പോള്‍ ശബ്ദം താഴ്ത്തി അവന്‍ പറഞ്ഞു, അവളെ ഞാന്‍ വിറ്റുകാശാക്കി. കുട്ടികളെ ഒരാള്‍ ചോദിച്ചു, ബലി കൊടുക്കാന്‍. കുറച്ചു പണം അയാളും തന്നു.”, വളരെ നിസ്സാരമായി ലല്ലു ഇത്രയും പറഞ്ഞപ്പോള്‍ കല്ലുവിന്‍റെ തലച്ചോറില്‍ വൈദ്യുതതരംഗങ്ങള്‍ മിന്നി.

പട്ടണത്തില്‍ പെണ്ണിന് നല്ല വിലയല്ലെ. താമസിയാതെ ഞാന്‍ പണക്കാരനാകും.എന്നിട്ട് വേണം ദിനേശ് സിംഗിനെ ഒരു പാഠം പഠിപ്പിക്കാന്‍

മദ്യം തലയ്ക്കുപിടിച്ച ഉന്മാദാവസ്ഥയിലും ദിനേശ് സിംഗെന്ന് കേട്ടപ്പോള്‍ കല്ലുവിന് രക്തം തിളച്ചു. അയാളെ ഞാന്‍ കൊല്ലും

ലല്ലു ചിരിച്ചു.പട്ടിണി കിടന്നു നരകിക്കുന്ന നിന്നെക്കൊണ്ടാവില്ല അവനെ കൊല്ലാന്.എനിക്കാവും. ഞാന്‍ കഴിഞ്ഞാഴ്ച ഒരുത്തനെ കൊന്ന് അഞ്ഞൂറുരൂപ തട്ടിയെടുത്തു. ഇനി എനിക്കൊരു തോക്കുവാങ്ങണം.

ഉള്ളതാണോ ലല്ലൂ”, കല്ലുവിന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി.

നീ എന്തിനാ വിറയ്ക്കുന്നത്. നിന്നെക്കൊണ്ടിതൊന്നും പറ്റില്ല. നിനക്ക് വരാലിനെ കൊല്ലാനേ കഴിയൂ

കല്ലു വല്ലാതെയായി. ഞാന്‍ വരാലിനെ കൊന്നില്ല.

നീ കൊല്ലും,തിന്ന്വേം ചെയ്യും”, ലല്ലു ആവര്‍ത്തിച്ചു.ഏതോ രഹസ്യം പുറത്തായപോലെ കല്ലു വിളറി. ഇവന്‍ അത് കണ്ടുകാണും. അത്- അത് –വിശപ്പ് സഹിക്കാന്‍ വയ്യാഞ്ഞ്--- “, കല്ലുവില്‍ വാക്കുകള്‍ ഗദ്ഗദങ്ങളായി.

എല്ലാം എനിക്കറിയാം കല്ലൂ. പണമുണ്ടെങ്കില്‍ എല്ലാമായി.അതിനൊള്ള വഴിയാ നോക്കണ്ടെ”, ലല്ലു ചില അര്‍ത്ഥങ്ങള്‍ ഉള്ളിലൊതുക്കിയാണ് ഇത്രയും പറഞ്ഞത്.

കല്ലു കുറേനേരം കുനിഞ്ഞിരുന്ന് ആലോചിച്ചു.അവന്‍ കല്ലുകള്‍ പെറുക്കി വെള്ളത്തിലിട്ടുകൊണ്ടിരുന്നു. ഒടുവില്‍ അടഞ്ഞതും പതിഞ്ഞതുമായ ശബ്ദത്തില്‍ കല്ലു ചോദിച്ചു, ചീരുനെ ഞാന്‍ നിനക്കുതരാം. നീ എനിക്കെത്ര രൂപ തരും”. ഇത്രയും പറഞ്ഞൊപ്പിച്ചപ്പോഴേക്കും അവന്‍റെ മനസില്‍ ഒരു തേങ്ങലുയര്‍ന്നു.തന്‍റെ എല്ലാ ദൌര്‍ബ്ബല്യങ്ങളും കണ്ടില്ലെന്നു നടിച്ച്, സ്നേഹം പകരുന്ന ചീരു.അവളെ വില്ക്കുക. അതും സ്വന്തം വയറിന്‍റെ വിശപ്പടക്കാന്‍. കൂടുതല്‍ ചിന്തിച്ചാല്‍ -- ഒന്നും നടക്കില്ല. ഒന്നും ഓര്‍ക്കാതിരിക്കുകയാണ് നല്ലത്.

ലല്ലുവിന്‍റെ മുഖം തെളിഞ്ഞു. സുന്ദരിയായ ചീരു.അവളുടെ നഗ്നത കണ്ടാസ്വദിക്കാന്‍ കുളക്കരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ എത്രനാള്‍ കാത്തിരുന്നിട്ടുണ്ട്. പലതവണ പെറ്റൊഴിഞ്ഞവളെങ്കിലും സുഖദമായൊരോര്‍മ്മയായി ചാരു നിറയുന്നു. അവന്‍ കല്ലുവിന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, നിനക്ക് ഞാന്‍ അഞ്ഞൂറ് രൂപ തരാം

ങ്ഹേ-അഞ്ഞൂറ് രൂപയോ? “, ഒരവിശ്വസനീയ സംഖ്യയായി അത് അവന് അനുഭവപ്പെട്ടു.ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരമൊരു സംഖ്യ കൈയ്യില്‍ വന്നിട്ടില്ല.

ലല്ലുവിന്‍റെ മനസിലും വിപണന സാധ്യതകള്‍ ഇതള്‍ വിടര്‍ത്തി. അവള്‍ക്ക് കുറഞ്ഞത് ആയിരം രൂപയെങ്കിലും കിട്ടും.യാത്രക്കിടയില്‍ അവളെ ഭോഗിക്കുകയും ചെയ്യാം. ലല്ലു ഒരിറക്ക് ചാരായം കൂടി കുടിച്ചു.

അഞ്ഞൂറ് രൂപയുംകൊണ്ട് ഗ്രാമം വിട്ട് എവിടെയെങ്കിലും പോയി ജീവിക്കണമെന്ന് കല്ലു ഉറച്ചു. അവന്‍റെ കൈയ്യില്‍ രൂപ തിരുകികൊണ്ട് ലല്ലു പറഞ്ഞു, ഇന്നുതന്നെ കൊണ്ടുപോകണം.ഞാന്‍ കുറച്ചു കഴിഞ്ഞ് അങ്ങോട്ടു വരും.

ഇന്നുതന്നെ--- ഇന്നുതന്നെ – “, കല്ലു അബോധത്തിലെന്നവണ്ണം ഉരുവിട്ടു. കൈയ്യില്‍ കനമുള്ള ഏതോ വസ്തുപോലെ ആ നോട്ടുകൊട്ടുകള്‍ അവന് അനുഭവപ്പെട്ടു. കുന്നു കയറിയതും വീട്ടുമുറ്റത്തെത്തിയതും കല്ലു അറിഞ്ഞില്ല. ചീരു മുറ്റത്തുതന്നെയുണ്ടായിരുന്നു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.കല്ലു ഒരു കുറ്റവാളിയെപോലെ മുറ്റത്തു നിന്നു.ചീരു മുഖമുയര്‍ത്തി.പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഞാന് അങ്ങിനെ --- “, അവള്‍ വാക്കുകള്‍ക്കു പരതി.കുട്ടികള്‍ വിശന്ന് പരസ്പ്പരം കടിച്ചു കീറാന്‍ തുടങ്ങുന്നു. എത്രനാള്‍ ഇങ്ങനെ പട്ടിണി കിടക്കും?”

കല്ലുവിന് ചീരുവിന്‍റെ ഈ സ്നേഹമാണ് സഹിക്കാനാവാത്തത്. ഇവള്‍ക്ക് തന്നോട് വെറുപ്പ് തോന്നാത്തതെന്ത്? ഏതായാലും കച്ചവടം ഉറപ്പിച്ചു. ഇനി മാറാന്‍ കഴിയില്ല. ഞാനും ഇതൊക്കെ തന്നെ ചിന്തിക്കുകയായിരുന്നു.വിശപ്പു സഹിച്ച് ഇങ്ങനെ കൂടുതല്‍ കാലം കഴിയാനൊക്കില്ല.മരണം വിളിച്ചു വരുത്താന്‍ മനസും വരുന്നില്ല. എനിക്കും നിനക്കും സുഖമായി കഴിയാനുള്ള ഒരു മാര്‍ഗ്ഗം ഞാന്‍ കണ്ടെത്തി. “. അവള്‍ ഒന്നും മനസിലാകാതെ അവനെ നോക്കിനിന്നു. ഗ്രാമത്തിന്‍റെ സത്യം മാത്രമറിയുന്ന അവള്‍ക്ക് ഒന്നും മനസിലാകുമായിരുന്നില്ല. ഞാന്‍ നിന്നെ വില്‍ക്കാന്‍ പോവുകയാണ്. അഞ്ഞൂറ് രൂപ ലല്ലു തന്നു.നിന്നെ അവന്‍ പട്ടണത്തില്‍ കൊണ്ടുപോകും. നിനക്ക് സുഖമായി ജീവിക്കാം. ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു തീര്‍ത്ത് കല്ലു നിശബ്ദനായി. ചീരുവിന്‍റെ തൊണ്ടയില്‍ നിന്നും ഒരവ്യക്ത ശബ്ദം പുറത്തുവന്നു. കണ്ണുകളില്‍ ദൈന്യതയേറി. എന്‍റെ കുട്ടികള്‍--

അവരെ ഞാന്‍ നോക്കിക്കൊള്ളാം. കുറേ പണം സമ്പാദിച്ച് നീ തിരിച്ചുവന്നാല്‍ മതി. നിന്നെ പട്ടിണിക്കിട്ടു കൊല്ലുന്ന എന്നേക്കാള്‍ നല്ലവനാണ് ലല്ലു.

ചീരുവിന് നില്‍ക്കുന്ന ഇടം കറങ്ങുന്നപോലെ തോന്നി. അവള്‍ പിന്നാമ്പുറത്തേക്ക് ഓടി. മക്കളെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു. മഴ പെയ്തുകൊണ്ടേയിരുന്നു. കാറ്റ് വീശിയടിച്ചു. എല്ലാം നശിപ്പിക്കുന്ന ഒരു പേമാരിക്കായി അവള്‍ കാതോര്‍ത്തു.

മരിച്ചാല്‍ മതിയായിരുന്നു. ദൈവത്തേപോലെ കരുതി താന്‍ സ്നേഹിച്ചയാള്‍ ഇന്ന് തന്നെ വില്‍ക്കുകയാണ്. തത്വചിന്തയുടെ ചിമിഴുകള്‍ തുറക്കാനറിയാത്ത ചീരുവിന് കരയാന്‍ മാത്രമെ അറിയൂ. അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു.

ലല്ലു പറഞ്ഞ സമയത്തുതന്നെ എത്തി. ചീരുവിന്‍റെ ഹൃദയം അലിഞ്ഞില്ലാതായ മുഹൂര്‍ത്തം. അവള്‍ നിസ്സംഗയായി. അവളുടെ മാതൃത്വം നഷ്ടപ്പെട്ടിരിക്കുന്നു. ജീവന്‍റെ എല്ലാ നന്മകളും ചിറകടിച്ചുയര്‍ന്നു പോയിരിക്കുന്നു. ജീവന്‍റെ ഒരു തുടിപ്പ് മാത്രം ബാക്കി. അവള്‍ കീറത്തുണികള്‍ വാരിയടുക്കി ,ഒന്നും പറയാതെ, കുട്ടികളെപോലും തിരിഞ്ഞുനോക്കാതെ , അയാള്‍ക്കൊപ്പം ഇറങ്ങിനടന്നു. കല്ലു പാറപോലെ അവിടെത്തന്നെ കുത്തിയിരുന്നു. കുട്ടികള്‍ അമ്മേ,അമ്മേ എന്നു വിളിച്ച് കരഞ്ഞു. ചീരു ഒന്നും കേട്ടില്ല. അവള്‍ ഈ ലോകത്തുതന്നെയാണെന്ന് മറന്നിരുന്നു.

കുന്നിറങ്ങി ഇടവഴിയും കഴിഞ്ഞ് അവര്‍ മറഞ്ഞപ്പോള്‍ കല്ലു കുട്ടികളെ നോക്കി. ഇവരെയെന്തു ചെയ്യും ! ലല്ലു കുട്ടികളെ ബലി കൊടുക്കാന്‍ ഏല്‍പ്പിച്ച് പണം വാങ്ങി. കല്ലുവിന് അങ്ങനെയൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. വയര്‍ എരിയുന്നു.തലയ്ക്ക് അടിയേറ്റപോലെ ഒരു മന്ദത. കുട്ടികളുടെ കരച്ചില്‍ ഒരു വന്യതാളം പോലെ അലയടിച്ചു. കൈയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളുമായി കല്ലു എഴുന്നേറ്റു. കുട്ടികളുടെ കരച്ചില്‍ ഒരസ്വസ്ഥതയായി സിരകളില്‍ ചൂട് പകരുന്നു. ഇനിയെന്ത് ?

വിവേചിച്ചറിയാന്‍ കഴിയാത്ത സിരാവ്യാപാരങ്ങളുടെ കെട്ടിളകിയപോലെ കല്ലു കുന്നിറങ്ങി. അവന് ലക്ഷ്യമില്ലായിരുന്നു. മുന്നില്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെ അവന്‍ നടന്നു. അപ്പോഴും കുന്നിന്‍ മുകളില്‍ ചലിക്കുന്ന അഞ്ചു വളപ്പൊട്ടുകള്‍ കാണാമായിരുന്നു. അവരുടെ കഴുത്തിന് നേരെ ഉയരുന്ന വാളിന്‍റെ തിളക്കം കണ്ട് അവന്‍റെ കണ്ണുകള്‍ അടഞ്ഞു. 🙏

 


Saturday 17 February 2024

Chanakyaneeti-Final part

 ചാണക്യനീതി -അവസാനഭാഗം==

 ഭാഗം- 11-അരുതാത്തവ - ശ്ലോകം 11 മുതൽ 19 വരെയും ഭാഗം-12 -ശ്ലോകം ഒന്നും രണ്ടും

=========================

-വി. ആർ. അജിത് കുമാർ

=======================

11.11 അധാർമ്മികന്‍, ദുഷ്ടമാനസന്‍, വക്രബുദ്ധി,കഠിനഹൃദയന്‍ എന്നിവരുമായി ചങ്ങാത്തം കൂടുന്നവൻ സ്വയം നാശത്തെയാണ് വിളിച്ചുവരുത്തുന്നത്.

11.12 കടലില്‍ മഴ പെയ്യുന്നതും പകൽ വെളിച്ചത്തിൽ വിളക്ക് കത്തിക്കുന്നതും സമ്പന്നർക്ക് ദാനം ചെയ്യുന്നതും വിശപ്പില്ലാത്തവർക്ക് ഭക്ഷണം നല്‍കുന്നതും വ്യർത്ഥമാണ്

11.13 ക്ഷുരകന്‍റെ വീട്ടിൽ ക്ഷൗരം ചെയ്യുക, കല്ലിൽ ചന്ദനമോ കുന്തിരിക്കമോ പുരട്ടുക, വെള്ളത്തിൽ സ്വന്തം പ്രതിബിംബം കണ്ട് ആസ്വദിക്കുക എന്നിവ ഇന്ദ്രന്‍റെ ഐശ്വര്യം പോലും നഷ്ടപ്പെടുത്തും

11.14 രണ്ട് ബ്രാഹ്മണർക്കിടയിലോ ഒരു ബ്രാഹ്മണന്‍റെ അഗ്നി പൂജയ്ക്കിടയിലോ ദമ്പതികള്‍ക്കിടയിലോ ഒരു യജമാനനും അയാളുടെ ജോലിക്കാരനുമിടയിലോ കാളയ്ക്കും കലപ്പയ്ക്കുമിടയിലോ ചെന്നുപെടാന്‍ ഇടവരരുത്.

11.15 വിഷമുള്ള പാമ്പ്, രാജാവ്, കടുവ, കടന്നല്‍, കൊച്ചുകുട്ടി, മറ്റൊരാളുടെ നായ, വിഡ്ഢി ഇവര്‍ ഉറങ്ങുന്നത് കണ്ടാൽ അവരെ ഉണർത്തരുത്.

11.16 വാത്തകൾ വെള്ളമുള്ളിടത്തെല്ലാം വസിക്കുകയും അത് ഉണങ്ങുമ്പോൾ മറ്റൊരിടത്തേക്ക് പോകുകയും ചെയ്യും. വാത്തയിൽ നിന്ന് വ്യത്യസ്തമായി, ഒരു മനുഷ്യൻ തന്‍റെ ഇഷ്ടപ്രകാരം ഇടങ്ങള്‍ മാറുന്നത് ശരിയല്ല.

11.17 ആനന്ദം തേടുന്നവർ പഠനം ഉപേക്ഷിക്കുകയാണ് നല്ലത്. ഒരു വിദ്യാർത്ഥി ഉല്ലാസം ഉപേക്ഷിക്കണം. ആനന്ദം തേടുന്നയാൾക്ക് അറിവ് നേടാൻ കഴിയില്ല. അറിവ് തേടി നടക്കുന്നവര്‍ക്ക് ഉല്ലാസത്തിൽ സന്തോഷം കണ്ടെത്താനും കഴിയില്ല.

11.18 ഒരു വിദ്യാർത്ഥി കാമം, കോപം, അത്യാഗ്രഹം, ഭക്ഷണത്തോടുള്ള ഇഷ്ടം, ചമഞ്ഞുനടക്കല്‍, അമിതമായ ജിജ്ഞാസ, അമിതമായ ഉറക്കം, അമിതമായ പാദസേവ എന്നിവ ഒഴിവാക്കണം.

11.19 വിഡ്ഢിയായ ഒരാളെ ദിശാബോധം നല്‍കി നന്നാക്കാന് പ്രയാസമാണ്. മലയ പര്‍വ്വതത്തില്‍ ചന്ദനവും മുളയും അടുത്തടുത്ത് നിന്നിട്ടും മുള ചന്ദനമാകുന്നില്ലല്ലോ.

ചാണക്യനീതി ഭാഗം 12 – അവസാന ഭാഗം

12.1 ഹേ രാമാ, സദ്ഗുണം, പ്രസാദകരമായ സംസാരം, ദാനധർമ്മം ചെയ്യാനുള്ള ആഗ്രഹം, സുഹൃത്തുക്കളോടുള്ള ആത്മാർത്ഥത, ഗുരുക്കന്മാരോടുള്ള വിനയം, അഗാധമായ ജ്ഞാനം, ധാർമ്മിക വിശുദ്ധി, മഹിമ നേടാനുള്ള അത്യുത്സാഹം, വേദജ്ഞാനം, ആകര്‍ഷകമായ രൂപം , ശിവഭക്തി എന്നിവയാൽ എന്നെ അനുഗ്രഹിക്കണമേ. (ദൈവാനുഗ്രഹത്തിനുള്ള അപേക്ഷയോടെ ചാണക്യനീതി അവസാനിപ്പിക്കുന്നു.)

12.2 വിരുന്നിലേക്കുള്ള ക്ഷണം ഒരു ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നതുപോലെ, പുല്ല് പശുവിനെ സന്തോഷിപ്പിക്കുന്നപോലെ, സ്നേഹനിധിയായ ഭർത്താവിന്‍റെ സാന്നിദ്ധ്യം ഭാര്യയെ സന്തോഷിപ്പിക്കുന്നപോലെ , ഹേ കൃഷ്ണാ, ഞാൻ യുദ്ധക്കളത്തില്‍ സന്തോഷിക്കുന്നു. (ഒരു ക്ഷത്രിയന്‍റെ അപേക്ഷകളും ചിന്തകളുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് എന്നുവേണം മനസിലാക്കാന്‍ )

Friday 16 February 2024

Chanakyaneeti- Part - 11 – Don’ts - –Stanzas 1 to 10

 

ചാണക്യനീതി –ഭാഗം -11 – അരുതാത്തവ-ശ്ലോകം 1 മുതല് 10 വരെ
==================
-വി.ആര്.അജിത് കുമാര്
===================
11.1
വെട്ടിയിട്ടാലും ചന്ദനമരത്തിന് സുഗന്ധം നഷ്ടപ്പെടുന്നില്ല. പ്രായമായാലും ആന തന്റെ കായികക്ഷമത കൈവിടുന്നില്ല. യന്ത്രത്തിൽ അമർത്തിയാലും കരിമ്പിന് മധുരം നഷ്ടപ്പെടുന്നില്ല. ഉന്നത കുലജാതന് ദരിദ്രനായി മാറിയാലും തന്റെ മാന്യത ഉപേക്ഷിക്കുന്നില്ല.
 
11.2
വലിയ കടല്ക്ഷോഭത്തില് സമുദ്രങ്ങൾ അവയുടെ അതിരുകൾ മറികടക്കുകയും മാറ്റത്തിന് വിധേയമാകുകയും ചെയ്യും. എന്നാല് ഒരു മാന്യൻ ഏത് അത്യാപത്തിലും അചഞ്ചലനായി നില്ക്കും.
 
11.3
ഒരു യുഗാവസാനത്തിൽ മേരു പർവ്വതം കുലുങ്ങിയേക്കാം, ഒരു കൽപ്പത്തിനൊടുവിൽ സപ്തസമുദ്രങ്ങളും ഇളകിയേക്കാം, എന്നാൽ മുനി ഒരിക്കലും തന്റെ ധാര്മ്മികതയുടെ പാതയിൽ നിന്ന് പിന്മാറുകയില്ല.
(ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം എന്ന് വിളിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഹിന്ദു പുരാണങ്ങളിൽ പറയുന്നത് മേരു പ്രപഞ്ചത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന ഒരു പര്വ്വതമാണെന്നാണ്. ആര്യഭടീയമനുസരിച്ച് കാലത്തിന്റെ ഒരു മാത്രയാണ് കല്പം. 1008 യുഗങ്ങള് ചേർന്ന കാലയളവാണിത്.)
 
11.4
ബന്ധുക്കളെ നിന്ദിക്കുന്നത് വിനാശത്തിന് കാരണമാകും. മറ്റുള്ളവരെ അവഹേളിക്കുകയോ അവരുമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് ധനനഷ്ടത്തിന് കാരണമാകും. രാജാവിനോടുള്ള ശത്രുത സ്വന്തം പതനത്തിന് കാരണമാകുന്നു. ബ്രാഹ്മണന്റെ വിദ്വേഷം മുഴുവൻ കുടുംബത്തിനും നാശമുണ്ടാക്കുന്നു.
 
11.5
നിങ്ങളോട് സൗഹൃദമില്ലാത്തവനെ ഒരിക്കലും വിശ്വസിക്കരുത്, ഒരു സാധാരണ സുഹൃത്തിനെപോലും അമിതമായി വിശ്വസിക്കരുത്, കാരണം അവൻ ഏതെങ്കിലും അവസരത്തില് നിങ്ങളോട് പിണങ്ങിയാല് നിങ്ങളുടെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും.
 
11.6
ബുദ്ധിമാനായ ഒരു മനുഷ്യൻ തന്റെ ധനനഷ്ടം, മനസ്സിന്റെ വേദന, ഭാര്യയുടെ മോശം പെരുമാറ്റം, മറ്റുള്ളവരുടെ വഞ്ചന, അനുഭവിച്ച അധിക്ഷേപങ്ങൾ എന്നിവ ആരോടും വെളിപ്പെടുത്തില്ല.
 
11.7
ബുദ്ധിമാനായ ഒരുവന് താൻ തയ്യാറാക്കിയ മരുന്നിന്റെ ഫോർമുല, താൻ ചെയ്ത ജീവകാരുണ്യപ്രവർത്തനം, കുടുംബത്തിലെ അസ്വാരസ്യങ്ങൾ, ഭാര്യയുമായുള്ള സ്വകാര്യജീവിതം, തനിക്ക് ലഭിച്ച മോശമായ ഭക്ഷണം, താൻ കേട്ട അപകീർത്തികരമായ സംസാരങ്ങൾ എന്നിവ ആരോടും വെളിപ്പെടുത്തില്ല.
 
11.8
നൂറ് ശതമാനവും ധര്മ്മിഷ്ഠനായി ജീവിക്കാന് ശ്രമിക്കരുത്. വനത്തില് പോയി നോക്കൂ, നേരെ നില്ക്കുന്ന മരങ്ങളെ ആദ്യം തന്നെ വെട്ടിമാറ്റുന്നത് കാണാം. വളവും തിരിവുമുള്ളവ അവിടെത്തന്നെ നില്ക്കും.
 
11.9
അഗ്നി, ഗുരു, ബ്രാഹ്മണൻ, പശു, കന്യക, ശിശു, വൃദ്ധൻ എന്നിവരെ ഒരു സാഹചര്യത്തിലും കാലുകൊണ്ട് സ്പര്ശിക്കാന് ഇടവരുത്തരുത്.
 
11.10
സുന്ദരിയായ സ്ത്രീയില് ആകൃഷ്ടനാകുന്ന, വിഡ്ഢിയായ മനുഷ്യൻ അവളുടെ വശീകരണത്തില്പെട്ട് ഒരു വളര്ത്തു പക്ഷിയെപ്പോലെ അവളുടെ താത്പ്പര്യത്തിനൊത്ത് താളംതുള്ളും.✍️

Thursday 15 February 2024

Chanakyaneeti- Part - 10 – Good deeds –Stanzas 11 to 21

 

ചാണക്യനീതി- ഭാഗം- 10- ശരിയായ ചെയ്തികള്- ശ്ലോകം 11 മുതല് 21 വരെ
===================
- വി.ആര്.അജിത് കുമാര്
====================
10.11
പണമിടപാടുകളിലും വിജ്ഞാന സമ്പാദനത്തിലും ഭക്ഷണത്തിലും കച്ചവടത്തിലും ലജ്ജ ഒഴിവാക്കുന്നവനെ സംതൃപ്തി നേടാന് കഴിയൂ.
 
10.12
ഒരു നേരത്തെ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുന്നവനും, പതിനാറ് അനുഷ്ഠാനങ്ങള് പിന്തുടരുന്നവനും, ഭാര്യ ആരോഗ്യവതിയായിരിക്കുമ്പോൾ മാത്രം ഒപ്പം ശയിക്കുന്നവനുമാണ് യഥാർത്ഥ ബ്രാഹ്മണന്.
(പതിനാറ് അനുഷ്ഠാനങ്ങള് ഇവയാണ്- ഗര്ഭദാന്(ഗര്ഭധാരണം),പുംസവന(കുട്ടിയുടെ സുരക്ഷയ്ക്കുള്ള ചടങ്ങ്), സിമന്തോനയന(ഏഴാം മാസത്തെ ചടങ്ങ്),ജാതകര്മ്മ(ജനനം കഴിഞ്ഞ് ആറാം നാള് ചടങ്ങ്), നാമകരണ്(പേരിടീല് ചടങ്ങ്), നിഷ്ക്രമണ( കുട്ടിയെ പുറംലോകം കാണിക്കല്), അന്നപ്രഷാന( ചോറൂണ്), ചുടകരണ(മുടിയെടുക്കല്), കര്ണ്ണവേദ(കാത്കുത്ത്), വിദ്യാരംഭം, ഉപനയനം, വേദാരംഭം, കേശന്ദയും(യുവാവ് താടിവടിക്കുന്ന ചടങ്ങ്) ഋതുശുദ്ധിയും(യുവതിയുടെ ആദ്യആര്ത്തവം), സാമവര്ത്തന( പഠനം പൂര്ത്തിയാക്കല്), വിവാഹം, അന്ത്യേഷ്ടി( മരണാനന്തര ചടങ്ങ്)
 
10.13
നിങ്ങളുടെ മകളെ നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുക. നിങ്ങളുടെ മകന് മികച്ച വിദ്യാഭ്യാസം നൽകുക. ശത്രുവിനെ കഴിവതും ഒഴിവാക്കുക,അവന് അവന്റെ തിന്മകളാൽ തന്നെ നശിച്ചുകൊള്ളും. ധര്മ്മബോധമുള്ള സുഹൃത്തുക്കളുമായി മാത്രം ഇടപഴകുക.
 
10.14
ജ്ഞാനികളായ മനുഷ്യർ തങ്ങളുടെ മക്കളെ സദ്‌ഗുണമുള്ളവരായി വളർത്തുന്നു. നല്ല പെരുമാറ്റവും ധാർമ്മികതയും ഉള്ള കുട്ടികൾ അവരുടെ കുടുംബത്തിലേക്ക് മഹത്വം കൊണ്ടുവരുന്നു.
 
10.15
പൂക്കൈത പാമ്പുകളുടെ വിഹാരഭൂമിയാണ്,അതില് നിന്നും ഗുണമുള്ള ഫലവും ലഭിക്കുന്നില്ല. അത് മുള്ളുള്ളതും വിരൂപവും ചെളിയില് വളരുന്നതുമാണ്.അവയെ എളുപ്പത്തിൽ സമീപിക്കാനും കഴിയില്ല, എന്നിട്ടും അതിന്റെ പൂക്കള് പരത്തുന്ന സുഗന്ധം കൊണ്ട് അത് എല്ലാവരേയും ആകർഷിക്കുന്നു! തീർച്ചയായും, ഒരു നല്ലഗുണം മറ്റെല്ലാ അപൂർണതകളെയും മറികടക്കുന്നു എന്നതാണ് സത്യം.
 
10.16
ശക്തരോട് അനുരഞ്ജനം നടത്തുക, ദുർബലരെ നേരിടുക. ശക്തിയിൽ തുല്യമായ ശത്രുവിനോട്, മര്യാദയോ ബലപ്രയോഗമോ ഏതാണ് ഉചിതമെന്ന് മനസിലാക്കി അത് പ്രയോഗിക്കുക.
 
10.17
ആനയെ കോലുകൊണ്ടും കുതിരയെ കുതിരക്കോപ്പുകൊണ്ടും കൊമ്പുള്ള മൃഗത്തെ വടികൊണ്ടും നീചനെ വാൾകൊണ്ടും നിയന്ത്രിച്ചു നിര്ത്തണം.
 
10.18
ഒരു വണ്ടിയിൽ നിന്ന് അഞ്ച് ഹസ്തങ്ങളും യുദ്ധരംഗത്ത് നില്ക്കുന്ന കുതിരയിൽ നിന്ന് പത്ത് ഹസ്തങ്ങളും ആനയിൽ നിന്ന് ആയിരം ഹസ്തങ്ങളും അകലം പാലിക്കണം.ഒരു നീചനായ മനുഷ്യന് പെരുമാറുന്ന ഇടത്തുനിന്നും പൂര്ണ്ണമായും മാറിനില്ക്കണം. (ഒരു ഹസ്തം എന്നാല് ഒരടി അകലം എന്നര്ത്ഥം)
 
10.19
കരിമ്പ്, എള്ള്, മടിയൻ, കാമുകിയായ സ്ത്രീ, സ്വർണ്ണം, മണ്ണ്, ചന്ദനം, തൈര്, വെറ്റില ഇവയെല്ലാം തിരുമ്മലിലൂടെ ഗുണം മെച്ചപ്പെടുന്നവയാണ്. (ഇവിടെ സ്ത്രീയെയും മടിയനെയും വസ്തുക്കളുടെ കൂട്ടത്തില് ഉള്പ്പെടുത്തിയിരിക്കുന്നു.മടിയനെ നിരന്തര സമ്മര്ദ്ദത്തിലൂടെയെ പണിയെടുപ്പിക്കാന് കഴിയൂ എന്നും കാമുകിക്ക് നിരന്തര സ്നേഹം കൊടുത്തേ സൌഹൃദം മുന്നോട്ടുകൊണ്ടുപോകാന് കഴിയൂ എന്നുമാകാം ഉദ്ദേശിക്കുന്നത്.)
 
10.20
വിദ്യാർത്ഥി, വേലക്കാരൻ, യാത്രക്കാരൻ, വിശക്കുന്നവൻ, ഭയന്നവൻ, കടക്കാരൻ, കാവൽക്കാരൻ, ഈ ഏഴുപേരും ഉറങ്ങുന്നതുകണ്ടാല്‍‍ ഉണർത്തണം.
 
10.21
ഒരു വർഷം മുഴുവനും നിശ്ശബ്ദമായി ഭക്ഷണം കഴിക്കുന്നവൻ സന്തോഷത്തോടെ വർഷങ്ങളോളം ജീവിക്കും
 
10.22
ഒരു കുടുംബത്തെ രക്ഷിക്കാൻ ഒരു അംഗത്തെ ഉപേക്ഷിക്കുക. ഒരു ഗ്രാമത്തെ രക്ഷിക്കാൻ കുടുംബത്തെ ഉപേക്ഷിക്കുക. രാജ്യത്തിനുവേണ്ടി ഒരു ഗ്രാമത്തെ ഉപേക്ഷിക്കുക, നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ ലോകത്തെത്തന്നെ ത്യജിക്കുക!✍️

Wednesday 14 February 2024

Chanakyaneeti- Part - 10 – Good deeds –Stanzas 1 to 10

 

ചാണക്യനീതി – 10 - ശരിയായ ചെയ്തികള്-ശ്ലോകം 1 മുതല് 10 വരെ
=====================
- വി.ആര്.അജിത് കുമാര്
====================
10-1
ഔദാര്യം, എളിമ, ധൈര്യം, വിജ്ഞാനം, മര്യാദ, ജ്ഞാനം, ഇവയുള്ളവര് പൊങ്ങച്ചം പറഞ്ഞു നടക്കേണ്ടതില്ല. ഭൂമിയില് ഇത്തരം ഗുണങ്ങളുള്ള രത്നങ്ങള് ധാരാളമായുണ്ട് എന്നോര്ക്കണം.
 
10.2
ശരീരത്തിന് ആരോഗ്യമുള്ളപ്പോഴും മരണം അകന്നുനില്ക്കുമ്പോഴും ആത്മാവിന് ഉപകാരപ്രദമായ കർമ്മങ്ങൾ ചെയ്യുക. മരണം വാതിൽക്കൽ ആയിരിക്കുമ്പോൾ, നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
 
10.3
വിഷത്തിൽ നിന്ന് പോലും അമൃത് വേർതിരിച്ചെടുക്കാം. അഴുക്കിൽ നിന്നും സ്വർണ്ണം കണ്ടെത്താം. താണസമൂഹത്തില് പിറന്നവനില് നിന്നുപോലും അറിവ് നേടാം. ദുഷ്പേരുള്ള കുടുംബത്തിൽ ജനിച്ചാലും പെൺകുട്ടിക്ക് സദ്ഗുണമുണ്ടാകാം.
 
10.4
ഒരു ശ്ലോകമോ അതിന്റെ പകുതിയോ കാല്ഭാഗമോ അതല്ലെങ്കില് ഒരു വാക്കെങ്കിലുമോ പഠിക്കാതെയും , ജീവകാരുണ്യമോ, പഠനമോ, നിശ്ചയിക്കപ്പെട്ട ജോലിയോ ചെയ്യാതെയും ഒരു ദിവസം പോലും കടന്നുപോകാന് അനുവദിക്കരുത്.
 
10.5
കരിമ്പ്, വെള്ളം, പാൽ, മുള്ളങ്കി, വെറ്റില, പഴങ്ങള്,ഔഷധസസ്യങ്ങൾ ഇവ കഴിച്ചാലും കുളിയും ജപവും പതിവുപോലെ ചെയ്യണം.
 
10.6
നേട്ടങ്ങൾക്കായി ചെയ്യുന്ന എല്ലാ ജീവകാരുണ്യങ്ങളും ത്യാഗങ്ങളും താൽക്കാലിക ഫലം മാത്രമേ നൽകൂ, എന്നാൽ അർഹതയുള്ളവർക്ക് നൽകുന്ന സമ്മാനങ്ങളും എല്ലാ ജീവജാലങ്ങൾക്കും നൽകുന്ന സംരക്ഷണവും ഒരിക്കലും നശിക്കില്ല.
 
10.7
മനസ്സിൽ രൂപപ്പെടുത്തുന്ന ഒരു പദ്ധതി പരസ്യപ്പെടുത്തരുത്, അത് ഒരു മന്ത്രം പോലെ രഹസ്യമായി സൂക്ഷിക്കുകയും അനുയോജ്യമായ സമയത്ത് മാത്രം വെളിപ്പെടുത്തുകയും വേണം.
 
10.8
നിങ്ങളുടെ സ്വന്തം ഭാര്യ, ലഭ്യമാകുന്ന ഭക്ഷണം, ലഭ്യമാകുന്ന പണം ഈ മൂന്നിലും സംതൃപ്തി കണ്ടെത്തുക.എന്നാല് പഠനം, ധ്യാനം, ദാനം എന്നിവയില് പരിമിതി വയ്ക്കുകയും ചെയ്യരുത്.
 
10.9
വ്രതം ഏകനായി ചെയ്യേണ്ടതാണ്.പഠനം രണ്ടുപേർ ചേര്ന്ന് ചെയ്യുന്നതാകും ഉചിതം. മൂന്നുപേർ ചേര്ന്ന് പാടുന്നതും നാലുപേർ ചേര്ന്ന് യാത്ര ചെയ്യുന്നതും നല്ലതാണ്. കൃഷിക്ക് അഞ്ചു പേരെങ്കിലും ഉണ്ടാകണം.യുദ്ധരംഗത്ത് ഒരു സൈന്യം തന്നെ വേണ്ടിവരും.
 
10.10
വളയണിഞ്ഞ കൈകളല്ല ദാനം നൽകുന്ന കൈകളാണ് മനോഹരമാകുന്നത്.ശരീരത്ത് തേക്കുന്ന ചന്ദനമിശ്രിതമല്ല,കുളിയാണ് ശരീരത്തെ ശുദ്ധീകരിക്കുന്നത്.നമ്മള് ഒരാള്ക്ക് നല്കുന്ന ബഹുമാനമാണ് അയാളില് സംതൃപ്തി കൊണ്ടുവരുന്നത്,അയാള്ക്ക് നല്കുന്ന ലഘുഭക്ഷണമല്ല.ഒരാളുടെ അലങ്കാരങ്ങളും പദവികളുമല്ല,അറിവാണ് അയാള്ക്ക് സായൂജ്യം നല്കുക✍️

Tuesday 13 February 2024

Chanakyaneeti- Part - 9 – Sinister Elements –Stanzas 21 to 29

 

ചാണക്യനീതി - ഭാഗം 9- അമംഗള ഘടകങ്ങള്- ശ്ലോകം 21 മുതല് 29 വരെ
===================
- വി.ആര്.അജിത് കുമാര്
====================
9.21
മാംസാഹാരം കഴിക്കുന്നവരും മദ്യപാനികളും വിഡ്ഢികളും നിരക്ഷരരും മനുഷ്യരൂപത്തിലുള്ള മൃഗങ്ങളാണ്. ഇവര് ഭൂമിയുടെ ഭാരം വർദ്ധിപ്പിക്കുന്നു.
9.22
ഒരു നീചനും പാമ്പിനും ഇടയിൽ, പാമ്പാണ് ഭേദം. കാരണം, പാമ്പ് പ്രകോപിതനാകുമ്പോഴേ കടിക്കുകയുള്ളു. എന്നാൽ നീചൻ എപ്പോള് വേണമെങ്കിലും ഉപദ്രവിക്കാം.
9.23
അലസത അറിവിനെ നശിപ്പിക്കുന്നു.മറ്റുള്ളവരെ വിശ്വസിച്ച് ഏല്പ്പിക്കുന്നതോടെ ഒരാള്ക്ക് സ്വന്തം പണം നഷ്ടപ്പെടുന്നു. വിളവിറക്കാത്ത കൃഷിഭൂമി പാഴാകുന്നു, സൈന്യാധിപനില്ലാത്ത സൈന്യവും നശിക്കുന്നു.
9.24
നദീതീരത്തെ മരങ്ങൾ, അന്യപുരുഷന്റെ വീട്ടില് താമസിക്കുന്ന സ്ത്രീ, ഉപദേശകരില്ലാത്ത രാജാവ് ഇതെല്ലാം നാശത്തിലേക്ക് പോകും എന്നതില് സംശയമില്ല.
9.25
അഴിമതിക്കാരനായ ഒരു ഭരണാധികാരിയുടെ കീഴില് ജനങ്ങൾക്ക് എങ്ങനെ സന്തോഷത്തോടെ ജീവിക്കാന് കഴിയും? ആത്മാർത്ഥതയില്ലാത്ത ഒരു സുഹൃത്തിനെ ഒരാള്ക്ക് എങ്ങനെ ആശ്രയിക്കാന് കഴിയും? പൊരുത്തമില്ലാത്ത ഇണയുള്ള വീട്ടില് എങ്ങനെ സന്തോഷമുണ്ടാകും? അച്ചടക്കമില്ലാത്ത ഒരു വിദ്യാർത്ഥിയെ പഠിപ്പിച്ചുകൊണ്ട് ഒരാൾക്ക് എങ്ങനെ മഹത്വം നേടാനാകും?
9.26
ഏയ് കുറുക്കാ, ദാനം ചെയ്യാത്ത കൈകളുള്ള, വിശുദ്ധ പ്രഭാഷണങ്ങളൊന്നും കേൾക്കാത്ത ചെവികളുള്ള, ഋഷിമാരെ ദർശിക്കാത്ത കണ്ണുകളുള്ള, തീർത്ഥാടനത്തിന് ഉപയോഗിക്കാത്ത പാദങ്ങളുള്ള, അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് വയറുനിറച്ച, ഇല്ലാത്ത കീര്ത്തിയുടെ പേരില് തല ഉയര്ത്തി നിന്ന ഒരുവന്റെ ശരീരം നീ ഭക്ഷിക്കരുത്,ഭക്ഷിച്ചാല് നീയും മലിനമാകും.
9.27
സമ്പത്ത് നേടുന്നതില് ആർക്കാണ് അഭിമാനം തോന്നാത്തത്? ആരാണ് ദുരിതങ്ങൾ ഉണ്ടാകാത്ത മനുഷ്യര്? സ്ത്രീ ആരുടെ ഹൃദയം തകർത്തിട്ടില്ല? പരമാധികാരിക്ക് എപ്പോഴും പ്രിയപ്പെട്ടവൻ ആരാണ്? ആരാണ് മരണത്തിന് ഇരയാകാത്തത്? ഏത് ഭിക്ഷക്കാരനാണ് ബഹുമാനം നേടിയത്? മോശം കൂട്ടുകെട്ടില് പെട്ടുപോയ ആരുണ്ട് നല്ലപാതയിലൂടെ കടന്നുപോയവരായി?
9.28
കുളവും കിണറും കായലും പൂന്തോട്ടവും പുണ്യസ്ഥലവും നശിപ്പിക്കുന്നത് നിസ്സംഗനായി നോക്കിനില്ക്കുന്ന ബ്രാഹ്മണൻ പ്രാകൃതനാണ്.
9.29
ഉണങ്ങിപ്പോയ മരം കാടിനെ മുഴുവൻ കത്തിക്കുന്നതുപോലെ, ദുഷ്ടനായ പുത്രനാൽ മുഴുവൻ കുടുംബത്തിനും ദുരിതം സംഭവിക്കുന്നു✍️

Monday 12 February 2024

Chanakyaneeti- Part - 9 – Sinister Elements –Stanzas 11 to 20

 

ചാണക്യനീതി-ഭാഗം-9- അമംഗള ഘടകങ്ങള്- ശ്ലോകം -11 മുതല് 20 വരെ
===================
-വി.ആര്.അജിത് കുമാര്
===================
9.11
വീടിനോട് കൂടുതല് ചേർന്നുനില്ക്കുന്നവന് പഠിക്കാൻ കഴിയില്ല, മാംസം കഴിക്കുന്നവന് കരുണയുണ്ടാവില്ല, അത്യാഗ്രഹിക്ക് സത്യസന്ധനായിരിക്കാൻ കഴിയില്ല, സ്ത്രീകളോട് അമിതാസക്തിയുള്ളവന് ധാർമികതയുണ്ടാവിയില്ല.
 
9.12
കടബാധ്യതയുള്ള പിതാവ്,സദാചാരം നഷ്ടപ്പെട്ട അമ്മ,സുന്ദരിയായ ഭാര്യ, വിവേകമില്ലാത്ത മകൻ എന്നിവര് ഒരാളുടെ ശത്രുക്കളാണ്
 
9.13
പ്രണയിനിയില് നിന്നുള്ള വേർപിരിയൽ, ബന്ധുക്കളിൽ നിന്നുള്ള അപമാനം, കടബാധ്യത, ദുഷ്ടനായ രാജാവിന് സേവനം ചെയ്യല്, ദാരിദ്ര്യത്തില് ജീവിക്കല്, ഒരുവനേക്കാള് ഉയര്ന്ന ആളുകളുടെ ഒരു കൂട്ടായ്മയില് പങ്കെടുക്കല് എന്നിവ തീയില്ലാതെതന്നെ ഹൃദയം ജ്വലിക്കാന് കാരണമാകും.
 
9.14
മറ്റുള്ളവരുടെ പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നവൻ, മൃദുഭാഷിയാണെങ്കില് പോലും,അഹങ്കാരിയും സ്വാർത്ഥനും വഞ്ചകനും വെറുപ്പുളവാക്കുന്നവനും ദ്രോഹവിചാരമുള്ളവനുമായിരിക്കും. അങ്ങനെയുള്ള ബ്രാഹ്മണൻ പൂച്ചയെപ്പോലെ നമ്മെ ശല്യം ചെയ്തുകൊണ്ടിരിക്കും.
 
9.15
ദൈവങ്ങളുടെയും ഗുരുവിന്റെയും സാധനങ്ങൾ മോഷ്ടിക്കുന്നവനും മറ്റൊരാളുടെ ഭാര്യയെ സ്പർശിക്കുന്നവനും മറ്റുള്ളവരുടെ പണംകൊണ്ട് ജീവിക്കുന്നവനും ബ്രാഹ്മണനാണെങ്കില് പോലും അവനെ ചണ്ഡാളനായെ കണക്കാക്കാന് കഴിയൂ.
 
9.16
ഒരു പണ്ഡിതൻ പോലും ദുഃഖിതനാകുന്ന സന്ദര്ഭങ്ങളുണ്ടാകും. ഒരു വിഡ്ഢിക്ക് ബുദ്ധി ഉപദേശിക്കുക, ദുഷ്ടയായ ഭാര്യ ഉണ്ടായിരിക്കുക, ദുരിതമനുഭവിക്കുന്നവരുടെ കൂടെ കഴിയുക എന്നിവ അത്തരം സന്ദര്ഭങ്ങളാണ്.
 
9.17
യാചകൻ പിശുക്കന്റെയും ബുദ്ധിമാൻ വിഡ്ഢിയുടെയും ഭർത്താവ് വഴിപിഴച്ച ഭാര്യയുടെയും ചന്ദ്രൻ കള്ളന്റെയും ശത്രുവാണ്
 
9.18
കോപിഷ്ഠയായ ഭാര്യ, വഞ്ചകനായ സുഹൃത്ത്, അപരാധിയായ ദാസൻ, പാമ്പ് താമസിക്കുന്ന വീട് എന്നിവ മരണ വാറണ്ടുകളാണ്.
 
9.19
വാർദ്ധക്യകാലത്ത് ഭാര്യയുടെ മരണം, സമ്പത്ത് ബന്ധുക്കളുടെ കൈകളിലാകുക, ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുക, ഈ മൂന്ന് കാര്യങ്ങളും പുരുഷന്മാരെ വേദനിപ്പിക്കുന്നു.
 
9.20
ഒരാള് രഹസ്യമായി സൂക്ഷിക്കാനേല്പ്പിച്ച കാര്യങ്ങള് മറ്റുള്ളവരോട് വെളിപ്പെടുത്തുന്നവർ ദുഷ്ടരാണ്. ഉറുമ്പുപുറ്റിലേക്ക് വഴിതെറ്റി എത്തുന്ന പാമ്പിനെപോലെ അവര് അവരുടെ പതനം ഉറപ്പാക്കുന്നു.✍️