Friday 10 November 2023

Thenmozhi poonga

 


തേന്‍മൊഴി പൂങ്കാ

ചവര്‍ വലിച്ചെറിയപ്പെട്ട് മലീമസമായ ചില ഇടങ്ങള്‍ കാണുമ്പോള്‍ ഇവിടെ ചെടികള്‍ വച്ചുപിടിപ്പിച്ച് സുന്ദരമാക്കിയാല്‍ നന്നായിരുന്നു, പക്ഷെ ആര് ചെയ്യും എന്നൊക്കെ ചിന്തിക്കുക പതിവാണ്. തദ്ദേശ സ്ഥാപനങ്ങളെയും അധികാരികളേയും നാട്ടുകാരെയുമൊക്കെ കുറ്റം പറഞ്ഞ് സമാധാനിച്ച് നമ്മള്‍ അവിടം കടന്നുപോകും. എന്നാല്‍ തേന്മൊഴി അതിന് തയ്യാറായിരുന്നില്ല. കോയമ്പത്തൂരിലെ പീലമേട്ടില്‍ ബാലസുബ്രഹ്മണ്യം നഗറില്‍ വാടകയ്ക്ക് താമസിക്കാനാണ് തേന്മൊഴി കുടുംബത്തോടൊപ്പം ഈറോഡിലെ ചെന്നിമലൈയില്‍ നിന്നും കോയമ്പത്തൂരെത്തിയത്. മകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം. വാടകവീടിന്‍റെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന കോര്‍പ്പറേഷന്‍റെ പറമ്പ് വര്‍ഷങ്ങളായി മാലിന്യകൂമ്പാരമായിരുന്നു. ആ പ്രദേശത്തെ മിക്ക ആളുകളും തങ്ങളുടെ മാലിന്യം അവിടെയാണ് തള്ളിയിരുന്നത്. വീടിനടുത്തുള്ള ഈ കാഴ്ച തേന്‍മൊഴിയെ അസ്വസ്ഥയാക്കി. അവിടം വൃത്തിയാക്കാനുള്ള ശ്രമം വെറും പാഴ്വേലയാണെന്നു പറഞ്ഞ് ആദ്യം നാട്ടുകാര്‍ കളിയാക്കി. എങ്കിലും തേന്‍മൊഴി ശ്രമം തുടങ്ങി. ശിരുതുളി എന്ന എന്‍ജിഓ സഹായത്തിനെത്തി. സിആര്‍ഐ പമ്പും മഹേന്ദ്ര പമ്പും ഒപ്പം കൂടി. ആദ്യം 170 വൃക്ഷതൈകളാണ് അവിടെ നട്ടത്. അവ വേലികെട്ടി സംരക്ഷിക്കുകയും ഡ്രിപ്പ് ഇറിഗേഷന്‍ നടത്തുകയും ചെയ്തു.

   നാടന്‍ മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. അവ വളരുന്നതിനൊപ്പം പൂചെടികളും മറ്റും നട്ട് പറമ്പ് മോടിപിടിപ്പിച്ചു. ആളുകള്‍ മാലിന്യം തള്ളുന്നത് മെല്ലെ നിന്നു. കോര്‍പ്പറേഷന്‍ ഭൂമിയായതിനാല്‍ അവിടം മെച്ചമാക്കാന്‍ അവരും മുന്നോട്ടുവന്നു. പരിസരത്തുള്ളവര്‍ മാലിന്യം വേര്‍തിരിക്കാനും കോര്‍പ്പറേഷന്‍ അത് ഏറ്റെടുക്കാനും തുടങ്ങി. പറമ്പില്‍ നടപ്പാതയുണ്ടായി. രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ വന്നുതുടങ്ങി. കുട്ടികള്‍ മരങ്ങള്‍ പരിചയപ്പെടാനെത്തി. അങ്ങിനെ അവിടം മാലിന്യത്തില്‍ നിന്നും മോചിതമാകുകയും ജീവജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഇടമായി മാറുകയും ചെയ്തു. ഇപ്പോള്‍ പക്ഷികള്‍ക്ക് ഭക്ഷണവും ജലവും നല്‍കുന്ന ഇടവും ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ കളിയാക്കി മാറിനിന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സുഹൃത്തായി തേന്‍മൊഴി മാറി. ഇപ്പോള്‍ അവിടെ പിടിക്കുന്ന പച്ചക്കറിയും പഴങ്ങളും റസിഡന്‍റ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിതരണം ചെയ്യുന്നുണ്ട് തേന്‍മൊഴി. മകളുടെ പഠനം കഴിഞ്ഞ് തേന്‍മൊഴി മടങ്ങുമ്പോഴും അവര്‍ അടയാളപ്പെടുത്തിയ പൂങ്കാവനം ഉറപ്പായും പറയും, ഇത് തേന്‍മൊഴി പൂങ്കാ !!🙏


Tuesday 7 November 2023

In Hamas -Israel war - to whom with ?


ഹമാസ് – ഇസ്രയേല്‍ യുദ്ധത്തില്‍ ആര്‍ക്കൊപ്പം !!

-   വി.ആര്‍.അജിത് കുമാര്‍

ചെറുപ്പകാലത്ത് സിപിഐയുടെ ഭാഗമായിരുന്നപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് ലോകനേതാക്കളായിരുന്നു ഫിഡല്‍ കാസ്ത്രോയും യാസര്‍ അരാഫത്തും .വളരെ വേണ്ടപ്പെട്ട സ്വന്തക്കാരെപോലെ തോന്നിയിരുന്നു. അരാഫത്തിന്‍റെ വേഷവും ചിരിയുമൊക്കെ തികച്ചും ആകര്‍ഷണീയമായിരുന്നു.പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. മുതലാളിത്തലോകത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്ന എനിക്ക്, ഇസ്രയേല്‍ അക്രമകാരികളും അധിനിവേശം നടത്തുന്നവരും അമേരിക്കയുടെ കൈയ്യാളും എന്നനിലയില്‍ തീര്‍ത്തും ശത്രക്കളുമായിരുന്നു. എന്നാല്‍ രാഷ്ട്രീയബന്ധവും ജനയുഗത്തിലെ ലേഖനങ്ങളും വിട്ട് സ്വതന്ത്രനായതോടെ ഒരു രാജ്യത്തോടും സമൂഹത്തോടും പ്രത്യേക സ്നേഹമോ വെറുപ്പോ ഇല്ലാതെ ജീവിക്കാന്‍ പഠിച്ചു. എല്ലായിടത്തും മര്യാദക്കാരും കുഴപ്പക്കാരുമുണ്ട് എന്നും സമൂഹം നന്മ-തിന്മകളുടെ ഫിഫ്റ്റി-ഫിഫ്റ്റിയാണ് എന്ന തിരിച്ചറിവും ഉണ്ടായി. ആ കണ്ണിലൂടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ കുഴപ്പങ്ങളിലെ ഒന്നാം പ്രതി ഹമാസാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ മൊത്തമായ ചരിത്രം നോക്കുമ്പോള്‍ ഒരിക്കലും സമാധാനം ലഭിക്കാത്ത കുറേ സമൂഹങ്ങളുടെ കൂടാണ് ഇസ്രയേല്‍-പാലസ്തീന്‍ ഇടം എന്ന് മനസിലാക്കാം. മനുഷ്യകുലം ഉള്ളിടത്തോളം അവിടെ സമാധാനവും ഉണ്ടാവില്ല എന്നും ഉറപ്പ്.

ഇസ്രയേല്‍ ചരിത്രം

ജറുസലേം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചരിത്രം ആയിരക്കണക്കിന് വര്‍ഷം നീളുന്നതാണ്. ബൈബിള്‍ കാലത്ത് തുടങ്ങിയതാണ് അത്. ഇസ്രയേലും പാലസ്തീനും ഉള്‍പ്പെടുന്ന ഇടം കാനന്‍ പ്രവിശ്യയിലാണ്. ബിസി 1200 ല്‍ ഹീബ്രു രാജക്കന്മാരാണ് അവിടം ഭരിച്ചിരുന്നത്. സോളമന്‍റെ ക്ഷേത്രം ജറുസലേമില്‍ ഉയര്‍ന്നത് ആ കാലത്താണ്. ബിസി 586 ല്‍ ബാബിലോണിയക്കാര്‍ ജറുസലേം കീഴടക്കി. അനേകം ജൂതരെ അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയി. ബിസി 538ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ജൂതന്മാര്‍ തിരികെ വരാനും ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനും അനുവദിച്ചു. അലക്സാണ്ടറുടെ ആക്രമണത്തെതുടര്‍ന്ന് ഇവിടം ഹെലനിസ്റ്റിക് സ്വാധീനത്തിലും പിന്നീട് റോമന്‍ ആധിപത്യത്തിലുമായി. ഈ കാലത്ത് ജൂതരുടെ ചെറുത്തുനില്‍പ്പും പലായനവും വര്‍ദ്ധിച്ചു. എഡി എഴുപതില്‍ റോമക്കാര്‍ പുനര്‍നിര്‍മ്മിച്ച സോളമന്‍റെ ക്ഷേത്രം നശിപ്പിച്ചു.അതോടെ ജൂതര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ചിതറിയോടി. തുടര്‍ന്നുള്ള കാലം ബൈസന്‍റൈന്‍സ്,അറബികള്‍,ഓട്ടോമന്‍സ് ഭരണത്തിലായിരുന്നു ജറുസലേം. ഏഴാം നൂറ്റാണ്ട് മുതലാണ് അറബ്-ഇസ്ലാം മേല്‍ക്കോയ്മ ശക്തമായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനമാണ് സയണിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടത്.ഓട്ടോമന്‍ ഭരണത്തിലുള്ള പാലസ്തീനില്‍ ഒരു ജൂതരാജ്യം വേണമെന്നതായിരുന്നു പ്രസ്ഥാനം മുന്നോട്ടുവച്ച ആവശ്യം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ലീഗ് ഓഫ് നേഷന്‍സ് പാലസ്ഥീന് മേല്‍ ബ്രിട്ടന് അധികാരം നല്‍കി.അതോടെ ബ്രിട്ടന്‍ ജൂതകുടിയേറ്റം പ്രോത്സാഹിപ്പിച്ചു. അത് അറബ്-ജൂത കലാപത്തിലേക്ക് നയിച്ചു. 1948 മെയ് 14 ന് ജൂതനേതാവായ ഡേവിഡ് ബെന്‍ ഗുറിയോണ്‍ ഇസ്രയേല്‍ രാജ്യം പ്രഖ്യാപിച്ചു. അതോടെ പാലസ്തീന് ചുറ്റിലുമുള്ള അറബ് രാഷ്ട്രങ്ങളുമായി ഇസ്രയേല്‍ യുദ്ധം തുടങ്ങി. പിന്നീട് ദശാബ്ദങ്ങള്‍ നീണ്ട യുദ്ധങ്ങളും സമാധാന ഉടമ്പടികളും ഉടമ്പടി ലംഘനവും തുടരുകയാണ്. ഉല്‍പ്പതിഷ്ണുക്കളും സമ്പന്നരും അമേരിക്കയിലും യൂറോപ്പിലും വലിയ ബന്ധങ്ങളുമുള്ള ഇസ്രയേല്‍ അസമാധാനത്തിന്‍റെ ദിനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും സാങ്കേതികരംഗത്തും വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ്.

പാലസ്തീനും ഹമാസും

 1920-48 കാലത്താണ് ബ്രിട്ടന്‍ ജൂതന്മാരുടെ കുടിയേറ്റം വലിയതോതില്‍ പ്രോത്സാഹിപ്പിച്ചത്. സമ്പന്നരായ ജൂതന്മാര്‍ കുടിയേറുകയും അറബികളുടെ കൈയ്യില്‍ നിന്നും ഭൂമിവാങ്ങി സ്ഥിരവാസം തുടങ്ങുകയും ചെയ്തു. എന്നാല്‍ മാന്‍ഡേറ്ററി പാലസ്തീനിന്‍റെ ആദ്യ ഭരണകൂടം അറബ് ഹയര്‍ കമ്മറ്റിയായിരുന്നു. 1936 ലാണ് ഗ്രാന്‍റ് മുഫ്ത്തി ഓഫ് ജറുസലേം അമീന്‍ അല്‍ ഹുസൈനിയുടെ അധ്യക്ഷതയില്‍ സമിതിയുണ്ടാക്കിയത്. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ കൊലയെ തുടര്‍ന്ന് 1937 ല്‍ ഈ ഭരണത്തെ ബ്രിട്ടന്‍ നിയമവിരുദ്ധമാക്കി. ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടനെതിരെയുള്ള 1936 -39 കാലത്തെ അറബ് വിപ്ലകാലത്താണ് ഈ കൊല നടന്നത്. 1920 ല്‍ ജൂതകുടിയേറ്റം തുടങ്ങുമ്പോള്‍ 57,000 ആയിരുന്ന ജൂതന്മാര്‍ ഈ കാലത്ത് 3,20,000 ആയി വര്‍ദ്ധിച്ചു. ഇത് ജൂത –അറബ് ആഭ്യന്തര കലാപം വര്‍ദ്ധിപ്പിച്ചു. 1948 ല്‍ ഈജിപ്ത് പിടിച്ചെടുത്ത ഗാസ സ്ട്രിപ്പിലാണ് ആള്‍ പാലസ്തീന്‍ സര്‍ക്കാര്‍ പുനര്‍പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ 1959 ല്‍ ഈജിപ്ത് ഇതും പരിച്ചുവിട്ടു. 1964 ലാണ് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പാലസ്തീന്‍ അറബികളുടെ ഔദ്യോഗിക പ്രതിനിധിയായി മാറുന്നത്.

മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ തീരത്ത് 1967 ജൂണ്‍ അഞ്ച് മുതല്‍ പത്തുവരെ  ആറ്നാള്‍ നീണ്ട അറബ് –ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ കൈയ്യേറിയ ഇടമാണ് ഗാസ.ജോര്‍ഡാന്‍റെ കൈവശമായിരുന്ന ഗാസ കൈയ്യേറിയ ഇസ്രയേല്‍ പിന്നീടത് പാലസ്തീന് കൈമാറുകയും പലവട്ടം തിരിച്ചുപിടിക്കുകയും വിട്ടുനല്‍കുകയും ചെയ്തു. മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കേതീരത്ത്,തെക്കുപടിഞ്ഞാറ് ഭാഗത്ത് ഈജിപ്തും വടക്കും കിഴക്കും ഇസ്രയേലുമാണ് ഗാസയുടെ അതിര്‍ത്തികള്‍. കിഴക്കന്‍ ജറുസലേമും 1967 ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ സ്വന്തമാക്കിയത്.

    ലോകത്തിലെ പ്രധാന മുസ്ലിം ഗ്രൂപ്പാണ് സുന്നികള്‍. ഹമാസ് പാലസ്തീനിലെ സുന്നി ഇസ്ലാമിക് റസിഡന്‍റ് മൂവ്മെന്‍റാണ്. അവരാണ് ഗാസ സ്ട്രിപ്പ് ഭരിക്കുന്ന രാഷ്ട്രീയ-മിലിറ്ററി സംഘടന. ഇപ്പോള്‍ പാലസ്തീന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഗാസ.മറ്റൊരിടം വെസ്റ്റ് ബാങ്കാണ്. 1974 ല്‍ ഐക്യരാഷ്ട്ര സംഘടന പാലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണായക അവകാശത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും  പരമാധികാരത്തെയും അംഗീകരിക്കുകയും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് യുഎന്നില് ഒബ്സര്‍വര്‍ പദവി നല്‍കുകയും ചെയ്തു.യാസര്‍ അരാഫത്തായിരുന്നു പിഎല്‍ഓയുടെ ആദ്യത്തെയും അവസാനത്തെയും ശബ്ദം. എന്നാല്‍ ഏത് പ്രസ്ഥാനത്തിലും എന്നപോലെ ഇവിടെയും രണ്ടാം നിര നേതാവായ അബ്ബാസ് അരാഫത്തിനെതിരെ നീക്കം തുടങ്ങി. അമേരിക്കയും ഇസ്രയേലും അബ്ബാസിന് പിന്‍തുണ നല്‍കി. അരാഫത്തിന്‍റെ മരണത്തെ തുടര്‍ന്ന് അബ്ബാസ് 2005 ല്‍ പാലസ്തീന്‍ പ്രസിഡന്‍റായി. ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന എല്ലാ തീവ്രവാദ സംഘടനകളോടും സമാധാനം ലക്ഷ്യമിടാന്‍ അബ്ബാസ് ആഹ്വാനം ചെയ്തു.

   എന്നാല്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനമായ ഹമാസ് ആക്രമണം തുടര്‍ന്നു. ഹമാസിനെ അമേരിക്കയും ഇസ്രയേലും യൂറോപ്യന്‍ യൂണിയനും കാനഡയും ജപ്പാനും ന്യൂസിലന്‍റും തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ചു. ഹമാസുമായുള്ള ബന്ധം അബ്ബാസും അവസാനിപ്പിച്ചു.അതോടെ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഇല്ലാതായി. അബ്ബാസ് നേതൃത്വം നല്‍കുന്ന ഫതഹ് പാര്‍ട്ടി വെസ്റ്റ് ബാങ്കിലും ഹമാസ് ഗാസയിലും സ്വതന്ത്ര ഭരണം തുടങ്ങി. അബ്ബാസ് സമാധാനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് സമ്മിറ്റ് നടത്തി. ഇസ്രയേല്‍ 900 പാലസ്തീനികളെ ജയില്‍ മോചിതരാക്കാന്‍ തീരുമാനിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രയേല്‍ പിന്മാറാമെന്നും സമ്മതിച്ചു. എന്നാല്‍ 2006 ല്‍ നടന്ന ലജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ഹമാസ് മേല്‍ക്കൈ നേടി.ഹമാസ് ഭരണത്തിലെത്തുന്നതിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായി. ഹമാസും ഫതഹും തമ്മിലും സംഘര്‍ഷമാരംഭിച്ചു. അബ്ബാസ് അദ്ദേഹത്തിന്‍റെ കാലാവധി തീര്‍ന്ന 2009 ന് ശേഷവും ഭരണം തുടര്‍ന്നു. ഹമാസ് ലജിസ്ലേറ്റീവ് കൌണ്‍സില്‍ സ്പീക്കറെ താത്ക്കാലിക പ്രസിന്‍റാക്കാനും ശ്രമിച്ചു. എന്നാല്‍ പാലസ്തീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ അബ്ബാസിന് അനിശ്ചിതകാലത്തേക്ക്  കാലാവധി നീട്ടിക്കൊടുത്തു. അങ്ങിനെ അബ്ബാസ് വെസ്റ്റ്ബാങ്കിന്‍റെ അധിപനായി തുടര്‍ന്നു. 2014 ല്‍ ഹമാസും ഫതഹും ഒത്തുതീര്‍പ്പിലെത്തി യൂണിറ്റി സര്‍ക്കാരുണ്ടാക്കി.പുറമെ സഖ്യമായി എങ്കിലും യോജിപ്പ് പൂര്‍ണ്ണമായിരുന്നില്ല. ഗാസ സ്ട്രിപ്പിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന ഹമാസിനെ പ്രതിരോധിക്കുന്ന ഇസ്രയേലിനും ഈജിപ്തിനും അബ്ബാസ് പിന്‍തുണ നല്‍കി. ഈജിപ്ത് അവരുടെ അതിര്‍ത്തിയിലെ കള്ളക്കടത്ത് ടണലുകള്‍ നശിപ്പിച്ചു.ചുരുക്കത്തില്‍ പാലസ്തീന്‍ രാജ്യത്തിന് വേണ്ടി വാദിക്കുന്ന അറബ് രാജ്യങ്ങള്‍ക്കും  ഒരു വിഭാഗം പാലസ്തീനികള്‍ക്കും ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും കഴിയാത്ത തീവ്രവാദ ഗ്രൂപ്പാണ് ഹമാസ്.

 ഹമാസിനെ ന്യായീകരിക്കാന്‍ കഴിയില്ല

ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗാസ അതിര്‍ത്തിയില്‍ നിന്നും ഒളിഞ്ഞ് ഇസ്രയേലിലേക്ക് കടന്ന് അവിടെനിന്നും ജനങ്ങളെ പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കി വയ്ക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്ത ഹമാസ് ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത കുറ്റമാണ് ചെയ്തത്. അതിന്‍റെ തുടര്‍ച്ചയായി ഇസ്രയേല്‍ തിരിച്ചാക്രമിക്കുമെന്നും നിസ്സഹായരായ സാധാരണ മനുഷ്യരാകും അതുവഴി ദുരിതമനുഭവിക്കുക എന്നും അറിയാത്തവരല്ല ഹമാസ്. എന്നാല്‍ അവരെ ഇളക്കിവിട്ടവര്‍ക്ക് സന്തോഷിക്കാം. കാരണം സമാധാനപരമായി നിലനില്‍ക്കുന്ന ഒരു ലോകം ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഒരുപറ്റമാളുകള്‍ എന്നും ലോകത്തുണ്ടാകാറുണ്ട്. അത് ആയുധക്കച്ചവടക്കാരും മതനേതാക്കളും ഭരണാധികാരികളും ചില രാജ്യങ്ങളും ഉള്‍പ്പെടുന്ന ശൃംഖലയാണ്. സാധാരണ മനുഷ്യരുടെ ജീവിതദുരന്തങ്ങള്‍ അവരെ സ്പര്‍ശിക്കാറില്ല. റഷ്യ-ഉക്രയിന്‍ യുദ്ധമായാലും ഇന്ത്യ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളായാലും പാലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ അതിക്രമമായാലും എല്ലാറ്റിനും പിറകില്‍ ചരട് വലിക്കുന്ന ചില ശക്തികളുണ്ടാകും. ലോകം സമാധാനപൂര്‍ണ്ണമായ ഇടമാകരുത് എന്നാഗ്രഹിക്കുന്ന ചിലര്‍.ഐക്യരാഷ്ട്രസഭയില്‍ പാലസ്തീന് അനുകൂലമായി വരുന്ന എല്ലാ പ്രമേയങ്ങളെയും അമേരിക്കയാണ് എതിര്‍ക്കുന്നതും പാസ്സാക്കാന്‍ അനുവദിക്കാതിരിക്കുന്നതും. ഇന്ത്യയ്ക്ക് ദോഷം ചെയ്യുന്ന തീവ്രവാദികളെ അനുകൂലിക്കുന്നത് പാകിസ്ഥാനോ ചൈനയോ ആകും. ഖലിസ്ഥാന്‍ വാദികളെ സംരക്ഷിക്കുന്നത് കാനഡയാകും. ഇതൊന്നുംതന്നെ അവിടത്തെ ജനതയല്ല, ഭരണാധികാരികളും അവരെ സ്വാധീനിക്കുന്ന ലോബികളുമാണ് എന്നതാണ് ശ്രദ്ധേയം.

കേരളത്തിന്‍റെ സമീപനം

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗാസയിലെ ജനതയുടെ സങ്കടങ്ങളെ എങ്ങിനെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്താന്‍ ഉപയോഗിക്കാം എന്നാണ് ചിന്തിക്കുന്നത്. എന്തിനേയും പ്രസ്ഥാനത്തിന്‍റെയോ തന്‍റെതന്നെയോ നേട്ടത്തിന് എങ്ങിനെ വിനിയോഗിക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഇസ്ലാം മതവും കമ്മ്യൂണിസവും ആഗോളതലത്തില്‍ വേരോട്ടമുള്ള പ്രസ്ഥാനങ്ങളാണ് എന്നതുകൊണ്ടുതന്നെ പാലസ്ഥീന്‍ പ്രശ്നത്തില് പണ്ടേ സമാനചിന്താഗതിയാണുള്ളത്. കെ.ടി.ജലീല്‍ പറയുന്നപോലെ പച്ചയും ചുവപ്പും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഓരോ ശ്രമവും എവിടെയെങ്കിലും തട്ടി മരണപ്പെടുകയാണ് ചെയ്യാറ്. ഇപ്പോള്‍ ആഗോളവിഷയമായതിനാല്‍ വലിയ പ്രശ്നമില്ലാതെ ഒരുകൂട്ടായ്മ സംഘടിപ്പിക്കാം എന്ന് കരുതിയതില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താന്‍  കഴിയില്ല. അതും പൂര്‍ണ്ണതയിലെത്തിയില്ല എങ്കിലും അധികാരത്തിന് പുറത്ത് ലീഗിന് എത്രകാലം കൂടി തുടരാന്‍ കഴിയും എന്നത് സംശയകരമാണ്. ഇത്തരമൊരു സാഹചര്യത്തെയാണ് ബിജെപിയും പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.ഇവിടെ ഗാസയിലെ കുഞ്ഞുങ്ങളുടെ വേദന, സ്ത്രീകളുടെ രോദനം എന്നൊക്കെ പറഞ്ഞുള്ള പ്രസംഗങ്ങളും പ്രസ്താവനകളും വെറും തട്ടിപ്പാണ്. ആത്യന്തികമായി വെടക്കാക്കി തനിക്കാക്കുക പദ്ധതിയാണ് നടക്കുന്നത്. അതാണ് രാഷ്ട്രീയം, അതില്‍ തെറ്റ് കാണാനും കഴിയില്ല🙏   


 

Wednesday 1 November 2023

Come around -A travel experience -part 2

 


യാത്രാനുഭവം – ഭാഗം -2

ഒന്നു ചുറ്റി വന്നു

-വി.ആര്‍.അജിത് കുമാര്‍

                  കൊച്ചിയിലേക്കുള്ള യാത്ര തീരദേശം വഴിയായിരുന്നു. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ചെറിയഴീക്കല്‍,അഴീക്കല്‍,ആറാട്ടുപുഴ,തൃക്കുന്നപ്പുഴ വഴി തോട്ടപ്പള്ളി. നല്ല കാഴ്ചകള്‍ നല്‍കുന്ന യാത്രയാണ്. ട്രാഫിക്കും കുറവായിരുന്നു. കടല്‍ ദേഷ്യത്തിലാണ്. പ്രതിരോധിക്കാന്‍ പാറയും സിമന്‍റിന്‍റെ ട്രൈപോഡും ധാരാളം. അതിന്‍റെ ബലത്തില്‍ ജനങ്ങള്‍ അവിടെ തുടരുന്നു. അഴീക്കല്‍ പാലം രണ്ട് കിലോമീറ്ററില്‍ ഏറെ വരും. മനോഹരം. കറുത്ത മണലിന്‍റെ ഖനനം നടക്കുന്നുണ്ട്. കറുത്ത സ്വര്‍ണ്ണമാണ് എന്നാണല്ലോ പറയുക. ഇപ്പോഴും ഇന്ത്യ ഇത് വേണ്ടത്ര ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്.

  മരട് നിന്നാണ് ഭക്ഷണം കഴിച്ചത്. സീഫിഷ് റസ്റ്റാറന്‍റ്. മീല്‍സാണ് വാങ്ങിയത്. ഒപ്പം നെത്തലി വറുത്തതും മത്തി വറുത്തതും. ഇത് രണ്ടും കണ്ടിട്ടുതന്നെ കാലം കുറേയായി. നല്ല ഭക്ഷണമായിരുന്നു. ടേബിള്‍ വൃത്തിയാക്കുന്ന പയ്യന് ജയശ്രീ കുറച്ചു പൈസ കൊടുത്തു. അവന്‍റെ സന്തോഷം ഒരു ചിരിയായി പ്രകാശിച്ചു. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നാണ് സുരേഷ് താമസിക്കുന്നത്. അവിടേക്കായിരുന്നു യാത്ര. കൊച്ചി വേറേ ലവലിലാണ് വളരുന്നത്. മോശപ്പെട്ട തദ്ദേശഭരണം വരുത്തുന്ന ദോഷങ്ങളേയുള്ളു നെഗറ്റീവായി പറയാന്‍. തദ്ദേശഭരണം ഒരു നല്ല ഡിക്റ്റേറ്റര്‍ക്ക് നല്‍കിയാലേ നന്നാവൂ. ഇന്‍ഡോര്‍ തന്നെയാണ് മാതൃക ആക്കാവുന്നത്. സുരേഷിന്‍റെ വീട്ടില്‍ നിന്ന് ഇന്‍ഫോപാര്‍ക്കും സ്പെഷ്യല്‍ ഇക്കണോമിക് സോണും കാണാം. അവിടെ കയറിന്‍റെ ടൈല്‍സ് നിര്‍മ്മിച്ച് യൂറോപ്പിലേക്കയയ്ക്കുന്ന വലിയൊരു സ്ഥാപനമുണ്ട്. നൂറുകണക്കിന് ആളുകളാണ് അവിടെ ജോലി ചെയ്യുന്നത്. സോളാര്‍ പാനലുകളും അവരുടെ ഷെഡിന് മുകളില്‍ കണ്ടു. സുരേഷ് ജ്യേഷ്ടന്‍റെ അടുത്ത സുഹൃത്താണ്. പിന്നീട് ഡല്‍ഹിക്കാലത്ത് എന്‍റെയും അടുത്ത കുടുംബസുഹൃത്തായി. ആ സൌഹൃദം തുടരുന്നു. മൂത്തമകന്‍ കണ്ണനാണ് ഇവിടെ താമസം. സുരേഷും ജയയും ഇപ്പോഴും ഡല്‍ഹിക്കാര്‍ തന്നെ. വന്നും പോയുമിരിക്കുന്നു. കണ്ണന് രണ്ടാമത്തെ കുട്ടി പിറന്ന സന്തോഷം പങ്കിട്ട് അവിടെനിന്നും ഇറങ്ങി. ജ്യേഷ്ടന്‍റെ മകന്‍ ഉണ്ണി താമസിക്കുന്നത് തൃക്കാക്കരയിലാണ്. അവിടെ കയറി അവരെയും കണ്ടു. മകന്‍ നിരഞ്ജനുമായി അല്‍പ്പസമയം കളിച്ചു. ദീപ്തിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന് ചില്ലറ അസുഖങ്ങളൊക്കെയുണ്ടെങ്കിലും മനോബലം നല്‍കുന്ന സന്തോഷത്തിലാണ് എപ്പോഴും. കുറച്ചുസമയം സംസാരിച്ചിരുന്ന ശേഷം അവിടെനിന്നും കടവന്ത്രയില്‍ ജ്യേഷ്ടന്‍റെ വീട്ടിലെത്തി. അന്നവിടെ തങ്ങി. രാത്രിയില്‍ സിലോണ്‍ ബേക്കേഴ്സില്‍ നിന്നും വാങ്ങിയ ഇടിയപ്പവും പൊറോട്ടയും ബീഫുമൊക്കെയായി ഭക്ഷണം കഴിച്ചു. മിസോറാമില്‍ ഫോറസ്റ്റ് സര്‍വ്വീസിലുള്ള അനുവിന്‍റെ അച്ഛനും അമ്മയും വന്നിരുന്നു. കുറച്ചുനേരം അവരുമായും സംസാരിച്ചിരുന്നു. അജയാണ്ണനും ശ്രീക്കുട്ടനും ക്രിക്കറ്റ്പ്രേമികളായതിനാല്‍ ലോകക്കപ്പ് ചര്‍ച്ചകളുമൊക്കെയായി സമയം ചിലവഴിച്ചു.

രാവിലെ ഇറങ്ങി. തൃശൂരേക്കാണ് യാത്ര. കരുനാഗപ്പള്ളിയില്‍ നിന്നും ജയഛന്ദ്രനും അനിതയും കാറില്‍ വന്നുകൊണ്ടിരിക്കയാണ്. അവരെ പാലിയേക്കര ടോളില്‍ കാണാം എന്നായിരുന്നു തീരുമാനം. കൊച്ചിയിലെ ട്രാഫിക്കും ആലുവയും അങ്കമാലിയും ചാലക്കുടിയും കടന്ന് അവിടെയെത്തി. അവിടെനിന്നും ജയന്‍റെ ബന്ധു വിനോദിന്‍റെ വീട്ടിലേക്ക് തിരിച്ചു. ഒരു ചെറുപുഴയോട് ചേര്‍ന്നാണ് വിനോദിന്‍റെ വീട്. ആ പ്രദേശത്ത് ആദ്യം താമസമാക്കിയ ധീരനാണ് വിനോദ്. ഇപ്പോള്‍ അനേകം വീടുകളായി. അവിടെ എത്തിയപ്പോള്‍ പിന്നാലെ വന്ന കൊറിയര്‍ സര്‍വ്വീസുകാരനാണ് പറഞ്ഞത് വണ്ടിയുടെ മുന്‍വശത്തെ ടയറില്‍ കാറ്റില്ലെന്ന്. പുതിയ ടയറുകളാണ് നാലും,ഇതെന്തുപറ്റി എന്നത്ഭുതപ്പെട്ടുപോയി. വിനോദ് ഉടനെ ഒരു ടയര്‍കടക്കാരനെ വിളിച്ചു. ഇപ്പോള്‍ വരാം എന്നു പറഞ്ഞു. കുറച്ചുനേരം കാത്തിരുന്നു.വന്നില്ല. വീണ്ടും വിളിക്കുമ്പോഴെല്ലാം ഫോണ്‍ തിരക്കിലാണ്. മലയാളിയുടെ സ്വഭാവം നന്നായറിയാവുന്ന വിനോദ് ബുള്ളറ്റെടുത്ത് അവന്‍റെ കടയിലേക്ക് പോയി. കണക്കുകൂട്ടല്‍ തെറ്റിയില്ല. അവന്‍ ഫോണ്‍ ബിസിയാക്കിവച്ച് താടിക്ക് കൈയ്യുംകൊടുത്ത് ഇരിപ്പാണ്. ആവശ്യക്കാരനായതിനാല്‍ നാവില്‍ വന്ന തെറി ഉള്ളിലടക്കി വിനോദ് അവനെയും കൂട്ടി വന്നു. പരിശോധനയ്ക്കായി ടയര്‍ ഇളക്കി,സ്റ്റെപ്പിനി പിടിപ്പിച്ച് ശ്രീക്കുട്ടനും അയാളും കൂടി പോയി. ടയറിന്‍റെ നോബ് ലൂസ് ആയതായിരുന്നു. വിശദമായ പരിശോധനകള്‍ നടത്തി, നോബ് ശരിയാക്കി. ഇരുനൂറ്റിയന്‍പത് രൂപ നല്‍കി തിരികെയെത്തി. പമ്പില്‍ നിന്നും കാറ്റടിക്കുമ്പോള്‍ ,കാറ്റ് പുറത്തേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് പറയുന്നത്. പൊതുവെ ആരും അത് ശ്രദ്ധിക്കാറില്ല. ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു കാറ്റ് നിറച്ചത്. സാധാരണ പത്തുരൂപയോ ഇരുപത് രൂപയോ ആണ് കൊടുക്കാറുള്ളത്, ഈ പ്രായത്തിലും അയാള്‍ പണിയെടുക്കുന്നല്ലോ എന്ന കരുണാരസത്തില്‍ ജയശ്രീ അയാള്‍ക്ക് ഇരുപത്തിയഞ്ച് രൂപയും നല്‍കിയിരുന്നു. ഏതായാലും വിനോദിന്‍റെ വീട്ടില്‍ കയറിയത് നന്നായി. വിനോദും ശ്രീജയും മകനും വളരെകാലമായി അറിയുന്നവരെപോലെ സൌഹൃദത്തിലായി. നല്ല ലൈബ്രറിയും വായനയുമൊക്കെ ഉള്ള ആളുകളാണ്. വിവിധങ്ങളായ ചര്‍ച്ചകള്‍ക്കൊപ്പം കൊഴുക്കട്ടയും പഴംപൊരിയും നാരങ്ങാവെള്ളവും തുടര്‍ന്ന് അക്ഷയയില്‍ നിന്നുള്ള സമൃദ്ധമായ ഊണും ശ്രീജ തയ്യാറാക്കിയ രുചികരമായ ബീഫ് വിഭവങ്ങളും ഒക്കെയായി ഉച്ചനേരം കുശാലായി. ജയന്‍റെ വണ്ടി അവിടെ ഇട്ടു. മുണ്ടൂര്‍, മലപ്പുറം വഴി കോഴിക്കോട്ടേക്കുള്ള യാത്ര ഇനി ഒന്നിച്ചാണ്. റോഡ് വികസനമാണ് എവിടെയും. സ്റ്റേറ്റ് ഹൈവേയും നാഷണല്‍ ഹൈവേയും വികസിക്കുന്നുണ്ട്. മലപ്പുറം – കോഴിക്കോട് അതിര്‍ത്തിയില്‍ തേഞ്ഞിപ്പാലം ഭാഗത്തു മുതല്‍ കനത്ത ട്രാഫിക്കായിരുന്നു. യാത്ര മന്ദഗതിയിലായി. ജയന്‍  പോലീസ് സ്റ്റോറികള്‍ പറഞ്ഞതിനാല്‍ മുഷിവുണ്ടായില്ല.

 

   ഏഴ് മണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൌസിലെത്തി. 2022 ല്‍ പണിതീര്‍ത്ത പുതിയ കെട്ടിടം മനോഹരമാണ്.നല്ല പെരുമാറ്റമുള്ള ജീവനക്കാരും നല്ല മുറിയും. 1750 രൂപയും ജിഎസ്ടിയുമാണ് പൊതുജനങ്ങള്‍ക്ക് നിരക്ക്. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് 25 ശതമാനം ഡിസ്ക്കൌണ്ട് ഉണ്ട്. ഒന്ന് ഫ്രഷ് ആയി പുതിയങ്ങാടിയില്‍ സജീവിന്‍റെ വീട്ടിലേക്ക് പോയി. കേരളഹൌസില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ഒപ്പമുണ്ടായിരുന്ന സഹോദരസ്ഥാനീയനാണ് സജീവ്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണ് ഉള്ളത്. സജീവിന്‍റെയും റീനയുടെയും മകള്‍ ലക്ഷ്മി എന്ന അനഘയുടെ വിവാഹമാണ് ഞയറാഴ്ച. അതില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഈ യാത്ര. വീട്ടില്‍ ബ്രൈഡ് ടു ബീ ആഘോഷം നടക്കുകയായിരുന്നു. സജീവും റീനയും നന്നായി പാടുമായിരുന്നു. അതിന്‍റെ തുടര്‍ച്ചപോലെ മകന്‍ അച്ചു നന്നായി ഹിന്ദിഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു. റീനയുടെ സഹോദരന്‍ കുട്ടന്‍, ഡല്‍ഹി സൌഹൃദത്തിലുണ്ടായിരുന്ന സാറാമ്മ തുടങ്ങി പലരും പാടുകയും കുട്ടികള്‍ നൃത്തം ചെയ്യുകയും ചെയ്തു. അവിടെ മിക്കവരും പരിചയക്കാരായിരുന്നു.ഭിന്നശേഷിക്കാരിയും ജീവിതത്തെ വെല്ലുവിളിയായി കാണുകയും ചെയ്യുന്ന വസന്തയെ കണ്ടത് വലിയ സന്തോഷമായി.സജീവ് അവരെ ഡല്‍ഹി കാണിക്കാന്‍ കൊണ്ടുവന്നതൊക്കെ ഓര്‍ത്തു.  എല്ലാവരോടും സംസാരിച്ചും സൌഹൃദം പങ്കിട്ടും ഭക്ഷണം കഴിച്ചും മടങ്ങിയപ്പോള്‍ പത്തുമണി കഴിഞ്ഞു.

   രാവിലെ പത്ത് അന്‍പതിനും പതിനൊന്നരയ്ക്കും ഇടയിലാണ് മുഹൂര്‍ത്തം.ശ്രീ അഴകോടി ദേവിക്ഷേത്രം ആഡിറ്റോറിയത്തിലാണ് വിവാഹം. ഞങ്ങള്‍ കുറച്ചുനേരത്തെ എത്തി. അച്ചു എന്ന അശ്വിന്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നത് ഗോവയിലാണ്. തിങ്കളാഴ്ച സെമസ്റ്റര്‍ പരീക്ഷയുള്ളതിനാല്‍ കൂട്ടുകാര്‍ എത്തിയില്ല,എന്നാല്‍ രണ്ട് പ്രൊഫസറന്മാര്‍ വന്നിരുന്നു. വലിയ പ്രായമൊന്നുമില്ല അവര്‍ക്ക്. ഒരാള്‍ ബീഹാറുകാരനും മറ്റൊരാള്‍  ആന്ധ്രാക്കാരനുമാണ്. കേരള വിവാഹം കാണുക, സദ്യ കഴിക്കുക എന്നതൊക്കെയാണ് ലക്ഷ്യം. അവര്‍ ക്ഷേത്രത്തില്‍ കയറാനായി മുണ്ട് ഉടുത്താണ് വന്നത്. പക്ഷെ കേരളത്തില്‍ അതും പോരല്ലൊ, ഉടുപ്പും ബനിയനും ഊരി അര്‍ദ്ധനഗ്നനാകണം, അതിനാല്‍ അവര്‍ മടിച്ചുനിന്നു. പാന്‍റ്സ് ഇട്ടിരിക്കുന്ന ഞങ്ങള്‍ക്ക് ക്ഷേത്രപ്രവേശന വിലക്കുള്ളതിനാല്‍ അതിനെകുറിച്ച് ചിന്തിക്കുകപോലും ചെയ്തില്ല. വനിതകള്‍ കയറി തൊഴുതു. കുറച്ചു പഴക്കമുള്ള ക്ഷേത്രമാണെന്നു തോന്നുന്നു. ക്ഷേത്രപറമ്പില്‍ നല്ല പാര്‍ക്കിംഗ് സൌകര്യമുണ്ട്. ഹാളും കൊള്ളാം. എവിടെയിരുന്നും കല്യാണം കാണാം എന്നതാണ് പ്രത്യേകത. രാജീവ്,ഗോപന്‍,മോഹന്‍,അജിത് ദാസ്, ഗണേശന്‍,ആന്‍റണി, രാധാകൃഷ്ണന്‍, സുദേവന്‍, ദിന്‍കര്‍ തുടങ്ങി ഡല്‍ഹിയിലും നാട്ടിലുമുള്ള കുറേ സുഹൃത്തുക്കളെ കണ്ടു. ലക്ഷ്മിക്ക് യോജിക്കുന്ന പയ്യനാണ് ശരത്. പരിചയപ്പെടാനൊന്നും സമയം കിട്ടിയില്ല. വിവാഹം വളരെ ലളിതമായിരുന്നു. തെക്കന്‍ കേരളത്തില്‍ പെണ്‍കുട്ടി വസ്ത്ര-മേക്കപ്പ് ഭാരവുമായി,മുട്ടുമടക്കി തലകുനിച്ച്,സ്റ്റേജില്‍ നിന്നുകൊണ്ട് അടുത്ത ബന്ധുക്കളുടെ കാല്‍തൊട്ടുവന്ദിക്കുന്ന ദയനീയ കാഴ്ച ഇവിടെയില്ല. പെണ്ണും ചെറുക്കനും താലികെട്ടുകഴിഞ്ഞ് അവിടെത്തന്നെ ഇരിക്കും. ബന്ധുക്കള്‍ അവരുടെ മുന്നില്‍ വന്ന് തലയില്‍ കൈവച്ച് അനുഗ്രഹിക്കും. കുട്ടികള്‍ അവരുടെ കാലിലും തൊടും. തെക്കര്‍ക്ക് അനുകരിക്കാവുന്ന മാതൃകയായി തോന്നി.

സദ്യയും നന്നായിരുന്നു. അവിടെയും തെക്കര്‍ക്ക് ചിന്തിക്കാവുന്ന ലാളിത്യമുണ്ട്. അന്‍പത് കൂട്ടം കറികളൊന്നുമില്ലാതെ ഒരു മനുഷ്യന് താങ്ങാവുന്ന തരത്തില്‍ കറികളും ചോറും രണ്ടിനം പായസവും. ഊണ് കഴിഞ്ഞ് ഉടനെ ഇറങ്ങി. നേരത്തെ പദ്ധതിയിട്ടിരുന്നത് പൊള്ളാച്ചി സ്റ്റേ ആയിരുന്നു. എന്നാല്‍ കൊച്ചുമകള്‍ പത്മാവതി വിളിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഞയറാഴ്ച തന്നെ ഓടിയെത്താന്‍ തീരുമാനിച്ചു. പൊള്ളാച്ചിയില്‍ ഗസ്റ്റ്ഹൌസ് ബുക്ക് ചെയ്തത് കാന്‍സല്‍ ചെയ്തു. ജയനും അനിതയും ഒന്നേമുക്കാലിനുള്ള ജനശതാബ്ദിയില്‍ തൃശൂരേക്ക് പോകും. അവിടെനിന്നും കാറെടുത്ത്, അമേരിക്കയില്‍ നിന്നും എത്തുന്ന സഹോദരി ഗീതയേയും വിളിച്ചാണ് കരുനാഗപ്പള്ളിയിലേക്ക് മടക്കയാത്ര. അവരെ സ്റ്റേഷനിലാക്കി ഞങ്ങള്‍ രാമനാട്ടുകര,കൊണ്ടോട്ടി,മലപ്പുറം,പെരിന്തല്‍മണ്ണ,കോങ്ങാട്, മുണ്ടൂര്‍,പാലക്കാട്,പൊള്ളാച്ചി, ഉദുമലപേട്ടൈ,നീലമലൈകോട്ടൈ, പുതുഛത്രം,സെല്ലൂര്‍,മധുരൈ വഴി ശിവഗംഗയ്ക്ക് തിരിച്ചു. വരുംവഴി ദൂരെ പളനിമല വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. റോഡ് പണി ഫുള്‍സ്വിംഗിലാണ് പലയിടത്തും. പണി തീര്‍ന്ന ഇടങ്ങളിലെല്ലാം വാഹനം കടത്തിവിടുന്നുണ്ടായിരുന്നു. ശ്രദ്ധിച്ച് ഓടിക്കേണ്ടതുണ്ട്. ശ്രീക്കുട്ടനായിരുന്നു മുഴുവന്‍ യാത്രയിലും സാരഥി. പാട്ടുകളും കേട്ടും പലവിധ കാര്യങ്ങള്‍ സംസാരിച്ചും ഉറങ്ങാതെ മുന്നില്‍ ഒപ്പമിരിക്കുക എന്നതായിരുന്നു എന്‍റെ ചുമതല. ഒന്‍പത് മണിക്കൂറിലേറെ ഒറ്റ സ്ട്രെച്ചില്‍ ഓടിച്ച് രാത്രി പത്തുണിയോടെ ഊരു ചുറ്റല്‍ അവസാനിപ്പിച്ച് വീട്ടിലെത്തി. പത്മാവതിയുമായി കഥപറഞ്ഞിരുന്നു,പിന്നെ ഒരുറക്കമായിരുന്നു. കുറേക്കാലം ഓര്‍ക്കാനുള്ള സംഭവങ്ങളുണ്ട് തലയില്‍. ഇനി അടുത്ത യാത്ര എന്നാണോ എന്തോ ?? (അവസാനിച്ചു)