Monday 30 December 2019

Is India truely secular ?


 മതേതര ഇന്ത്യ

 ഇന്ത്യ ശരിക്കും മതേതരമാണ് എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം ജാതിയിലേക്ക് എത്താനുള്ള ഒരു പാലം മാത്രമാണ് മതം. ജാതിയാണെങ്കില്‍ ഉപജാതിയിലേക്കെത്താനുള്ള ഒരു ഇടുക്കുവഴിയും . അപ്പോള്‍ മതത്തിന്റെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു, ജാതിയുടെ പ്രസക്തിയും കുറയുന്നു. ചാതുര്‍വര്‍ണ്ണ്യവും അതിന്റെ പിരിവുകളും ഉപപിരിവുകളുമായി നിലനിന്ന ഇന്ത്യയില്‍ ജാതി മാറ്റവും ഉപജാതി മാറ്റവുമൊക്കെ മുറയ്ക്കു നടന്നു വന്നിരുന്നു ഒരു കാലത്ത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ജനസംഖ്യാ കണപ്പെടുപ്പോടെ ഓരോരുത്തരേയും നിശ്ചിത കള്ളിയില്‍ രേഖപ്പെടുത്തി.  രേഖപ്പെടുത്തലോടെ ജാതി-ഉപജാതി മാറ്റം എളുപ്പമല്ലാതായി, എന്നാല്‍ മതം മാറ്റം വിഘാതമില്ലാതെ തുടരുകയും ചെയ്തു.

  ചാതുര്‍വര്‍ണ്ണ്യം ലോകമൊട്ടാകെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ, അത് സമ്പത്തിനെയും അധികാരത്തെയും അടിസ്ഥാനമാക്കിയാണെന്നു മാത്രം. ദരിദ്രന്‍, ദാരിദ്ര്യത്തില്‍ നിന്നും കര കയറിയവന്‍, സമ്പന്നന്‍, സമ്പന്നനാകാന്‍ ശ്രമിക്കുന്നവന്‍ എന്നിവയാണ് ഈ നാല് കൂട്ടര്‍. ഇംഗ്ലീഷില്‍ പറയുമ്പോല്‍ ലാഘവത്തോടെ പറയാന്‍ കഴിയും, ബിലോ പോവര്‍ട്ടി ലൈന്‍, എബൗ പോവര്‍ട്ടി ലൈന്‍, മിഡില്‍ ഇന്‍കം ഗ്രൂപ്പ്, ഹയര്‍ ഇന്‍കം ഗ്രൂപ്പ്. ഇതിന് ഉപജാതികള്‍ ധാരാളം. തീര്‍ച്ചയായും ഹയര്‍ ഇന്‍കം ഗ്രൂപ്പില്‍ അംബാനിയും അദാനിയും ഉയര്‍ന്ന സബ് കാസ്റ്റും യൂസഫലിയും രവി പിള്ളയും താണ സബ്കാസ്റ്റുമാകുക സ്വാഭാവികം.

  അപ്പോള്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-ഉപജാതികള്‍ നിശ്ചയിച്ചാല്‍ ബ്രിട്ടീഷുകാരുടെ കാലത്തിന് മുന്‍പുണ്ടായിരുന്നപോലെ ഇടയ്ക്ക് ജാതിയും ഉപജാതിയും മാറാന്‍ കഴിയും. പണം കൂടുമ്പോഴും കുറയുമ്പോഴും ജാതി മാറ്റം നടക്കും.
 
   ഇപ്പോഴുള്ള മതസമീപനം കാപട്യമാണ്. ഒരാള്‍ ഹിന്ദുവാണ് എന്നു പറഞ്ഞാല്‍ അതില്‍ 3000 ജാതികളും 25000 ഉപജാതികളും വരുന്നു.കേരളത്തില്‍ മാത്രം 149 ഇനമുണ്ട്.മുന്നോക്കത്തില്‍ മാത്രം 70 സബ്കാസ്റ്റുകള്‍. നായര്‍ തന്നെ 24 സബ്കാസ്റ്റുകളുണ്ട്. മുസ്ലിം എന്നാലും ജാതിയും ഉപജാതിയുമുണ്ട്. സുന്നി, ഷിയായ്ക്കു പുറമെ അഹമ്മദിയ, മുജാഹിദ്,ഹനഫി,ദാനാര്‍, ഖലാല്‍ഖോര്‍,ഹിജ്‌റ,മെഹ്തര്‍ എന്നിങ്ങനെ ഉയര്‍ന്നതും താണതുമായി അനേകം ജാതികളും ഉപജാതികളും. കൃസ്ത്യാനികളിലും ജാതിയും ഉപജാതിയുമുണ്ട്. കാത്തലിക്‌സ് , പ്രൊട്ടസ്റ്റന്റ്  എന്നു തുടങ്ങി സിറോ മലബാര്‍,ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ജാക്കോബൈറ്റ്, മാര്‍ത്തോമ സിറിയന്‍,ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, റോമന്‍ കാത്തലിക്‌സ് , ലാറ്റിന്‍ കൃസ്ത്യന്‍, കണ്‍വര്‍ട്ടഡ് കൃസ്ത്യന്‍ എന്നിത്യാദികള്‍.

  ഒന്നുകില്‍ മതങ്ങളെ നീക്കി മതേതര രാജ്യമാക്കി ഇന്ത്യയെ മാറ്റുക. അപ്പോള്‍ ജാതി -ഉപ ജാതി അടിസ്ഥാനത്തില്‍ അലങ്കോലപ്പെട്ട അസംഘടിത സമൂഹത്തെ മുന്നോട്ടു നയിക്കാം. ശക്തമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് അറുതിയും വരും. അതല്ലെങ്കില്‍ സാമ്പത്തിക ചാതുര്‍ വര്‍ണ്ണ്യം നടപ്പാക്കി സെക്കുലര്‍ എന്നത് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാം. ഏതാണ് വേണ്ടത് എന്നത് ഒരന്‍പത് വര്‍ഷം കഴിഞ്ഞ് ചിന്തിക്കാന്‍ ഇടവരുമായിരിക്കും. ഒരു ജാതിരഹിത-മതരഹിത ഇന്ത്യ സമാധാനം കൊണ്ടുവരും എന്ന പ്രതീക്ഷയാണ് മനസില്‍.അതാണ്  അംബേദ്ക്കറും ശ്രീനാരായണ ഗുരുവും പെരിയാറുമൊക്കെ ആഗ്രഹിച്ച ഇന്ത്യ. രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ആഗ്രഹിക്കാത്തതും അതുതന്നെയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വലിയ ട്രാപ്പിലാണ് ഭൂരിപക്ഷം പെട്ടുനില്‍ക്കുന്നത്.

Saturday 28 December 2019

Super God

ദൈവ സാമ്രാജ്യം
                                  

           ദൈവത്തിന്റെ സാമ്രാജ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ ഒരുപാട് ആകുലതകള്‍ വന്നു നിറയാറുണ്ട്. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിന്നിചിതറി കിടക്കുന്ന അനേകം ഉല്‍ക്കകളും നിറഞ്ഞ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുതോടൊപ്പം 775 കോടി മനുഷ്യജീവികളെയും അതിന്റെ അനേകായിരം ഇരട്ടി വരുന്ന ജീവികളെയും അതിനേക്കാള്‍ എത്രയോ കോടി അധികമായി വരുന്ന സസ്യജാലങ്ങളെയും അജൈവ വസ്തുക്കളെയുമെല്ലാം നിയന്ത്രിക്കുന്ന അധിപനായ ദൈവത്തിന് മതം,ജാതി,വര്‍ണ്ണ-വര്‍ഗ്ഗ ഭേദങ്ങളോടെ എല്ലാം വേര്‍തിരിച്ചു കാണാനും എല്ലാ ജീവികളുടെയും സെക്കന്റും മൈക്രോസെക്കന്റും വച്ചുളള ജീവിതം നിശ്ചയിച്ച് സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും നിയന്ത്രിക്കാനും ഒരു വലിയ സംവിധാനം തന്നെ ആവശ്യമാണ്.

     ഒരു സൂപ്പര്‍ ദൈവവും അതിനു താഴെ അനേകം ദൈവങ്ങളും അവരുടെ സഹായികളും ഉപസഹായികളുമൊക്കെ അടങ്ങുന്ന ഒരു മഹത്തായ ഭരണസംവിധാനം ഉണ്ടാകാതെ തരമില്ല. ഒരു ഗ്ലോബല്‍ ഭരണ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം മനുഷ്യാധ്വാനം വേണ്ടിയിരുന്നോ അതിന്റെ അനേകമിരട്ടിയെങ്കിലും സംവിധാനം ഇതിനാവശ്യമാണെന്നുറപ്പ്.
സൂപ്പര്‍ ദൈവത്തിനു താഴെയുള്ള സംവിധാനം ഇങ്ങിനെയാവാം. ക്രിസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കാന്‍ യഹോവ, മുസ്ലീങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അല്ലാഹു,ഹിന്ദുക്കളുടെ കാര്യങ്ങള്‍ക്ക് മഹാവിഷ്ണു,ബ്രഹ്മാവ്,ശിവന്‍ തുടങ്ങി അനേകര്‍,ബുദ്ധമതം,ജൈനമതം തുടങ്ങി ദൈവങ്ങളില്ലാത്ത മതക്കാര്‍ക്കായി മറ്റൊരു സംവിധാനം. അവിശ്വാസികളുടെ മേല്‍നോട്ടത്തിനും സംവിധാനം ആവശ്യമാണ്.
      മൃഗങ്ങളുടെ മേല്‍നോട്ടത്തിനും സസ്യങ്ങളുടെ മേല്‍നോട്ടത്തിനുമുള്ള സംവിധാനത്തെ തത്ക്കാലം ഒഴിവാക്കാം. മനുഷ്യരുടെ കാര്യമാണല്ലൊ നമുക്ക് പ്രധാനം. യഹോവയ്ക്കും അള്ളാഹുവിനും ഹിന്ദു ദൈവങ്ങള്‍ക്കും അവരുടേതായ വലിയൊരു ഭരണ സംവിധാനം പിന്നെയും അനിവാര്യമാകുന്നു. ക്രിസ്ത്യാനികള്‍ കാത്തലിക്‌സും പ്രൊട്ടസ്റ്റന്റും കിഴക്കന്‍ ഓര്‍ത്തഡോക്‌സും ഓറിയന്റല്‍ ഓര്‍ഡത്തഡോക്‌സും നോണ്‍ ട്രിനിട്ടേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റും മറ്റു പല വകകളുമായി കിടക്കുന്നു. 242 കോടി കൃസ്ത്യാനികളില്‍ 131 കോടിയും കാത്തലിക്‌സാണ്. 92 കോടി പ്രൊട്ടസ്റ്റന്റും 27 കോടി ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സും മൂന്നര കോടി നോണ്‍ ട്രിനിറ്റേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റുകളും 2 കോടി ഇതര ഗ്രൂപ്പുകാരുമാണ്. ഈ ഇതര ഗ്രൂപ്പിലാണ് പതിനൊന്നര ലക്ഷം അംഗങ്ങളുള്ള മാര്‍ത്തോമ സിറിയന്‍ കക്ഷികളൊക്കെ വരുക. അപ്പോള്‍ യഹോവയ്ക്ക് കീഴിലുള്ള ബൃഹത്തായ സംവിധാനം എത്ര വലുതാണെന്ന്്് മനസിലാക്കാവുതാണ്.

      യഥാര്‍ത്ഥത്തില്‍ ഗൂഗിളൊക്കെ കോടിക്കണക്കിനാളുകളുടെ സര്‍ച്ചിന്റെ സ്വഭാവമൊക്കെ കണ്ടെത്തുന്നപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സൊക്കെ ആദ്യം ഉപയോഗിച്ചു തുടങ്ങിയതും ദൈവം തെന്നയാകണം. ഒരു പ്രദേശത്തെ പള്ളിയാണല്ലൊ അവിടുത്തെ കൃസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കുന്നത്. അത് തികയാതെ വരുമ്പോള്‍ ദൈവം തന്നെ ജനങ്ങളുടെയും പൂജാരിമാരുടെയും ഉള്ളില്‍ ആഗ്രഹം ജനിപ്പിച്ച് പുതിയ പള്ളിയുണ്ടാക്കും. അപ്പോള്‍ ജോലിഭാരവും കുറയും,കുറച്ചു പേര്‍ക്ക് തൊഴിലുമാകും.

       180 കോടി വരുന്ന മുസ്ലീങ്ങളില്‍ 80-85 ശതമാനവും സുന്നികളാണ്. ഏകദേശം 150 കോടി എന്നു പറയാം. 24-34 കോടി വരും ഷിയാമാര്‍. അള്ളാഹു ഇവരുടെ കാര്യങ്ങള്‍ നോക്കാനും വലിയ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവാം. സുന്നി-ഷിയാ സംഘട്ടനങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളുമൊക്കെയായി വളരെ തിരക്കേറിയ ഒരു ഭരണ സംവിധാനമാകണം അവിടെ ഉള്ളത്. പുതിയ പള്ളികള്‍ ഉണ്ടാവുന്നതും ദൈവത്തിന്റെ ഭരണ സംവിധാനത്തിന് അനുസരിച്ചാവും.

 ഹിന്ദുമതം ഇത്തരത്തില്‍ ഒറ്റ ദൈവത്തില്‍ വിശ്വസിക്കാത്തതിനാല്‍ സൂപ്പര്‍ ഗോഡും വളരെ ലളിതമായ നയസമീപനമാകാം അവരുടെ കാര്യത്തില്‍ എടുത്തിട്ടുണ്ടാവുക. ആയിരക്കണക്കിന് ജാതികളും ഉപജാതികളും ദൈവങ്ങളുമുള്ള 115 കോടി ജനങ്ങള്‍ വിശ്വസിക്കുന്ന വലിയ മൂന്നാമത്തെ ഗ്രൂപ്പായ ഹിന്ദുമതത്തെ നോക്കാന്‍ അതിനനുയോജ്യമായ സംവിധാനമാകണം ഒരുക്കിയിട്ടുണ്ടാവുക. ജനങ്ങളുടെ എണ്ണവും സമ്പത്തും കൂടുന്നതനുസരിച്ച് അമ്പലങ്ങളും വര്‍ദ്ധിപ്പിച്ചു നല്‍കുന്നുണ്ട് അദ്ദേഹം. ഞാനോ നീയോ വലുത് എന്ന ദൈവങ്ങള്‍ക്കിടയിലെ അടി ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഏകദേശ ഉയരത്തില്‍ കസേരകള്‍ അനുവദിച്ചാണ് സൂപ്പര്‍ ഗോഡ് ഈ സംവിധാനം കൊണ്ടുനടക്കുത് എന്നു കരുതാം.

    ബുദ്ധമതക്കാര്‍ 50 കോടിവരും. അവര്‍ക്ക് ദൈവമില്ല എതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു സംവിധാനം സൂപ്പര്‍ ഗോഡ് തയ്യാറാക്കിയിട്ടുണ്ട്. മൂന്നു കോടിയോളം വരുന്ന സിക്കുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല.പ്രത്യേക മതചിന്തകള്‍ ഇല്ലാത്തവര്‍ 120 കോടി വരും. ചൈനയിലെ പരമ്പരാഗത ജാതിക്കാര്‍ 40 കോടി, വിവിധ പലവകകളില്‍ പെടുന്ന 30 കോടി, ആഫ്രിക്കയില്‍ ഇത്തരത്തിലുള്ള 10 കോടി ,സ്പിരിറ്റിസം പ്രചരിപ്പിക്കുന്ന ഒരു കോടി,ജൂദായിസം പറയുന്ന ഒരു കോടി, 70 ലക്ഷം വരുന്ന ബഹായികള്‍, 42 ലക്ഷം ജൈനന്മാര്‍, 40 ലക്ഷം ഷിന്റോകള്‍, 40 ലക്ഷം കാവോദായ്കള്‍, 26 ലക്ഷം സൊറാസ്ട്രിയന്‍സ്, 20 ലക്ഷം ടെന്റിക്കിയോകള്‍,10 ലക്ഷം നിയോ പാഗനീസ്,8 ലക്ഷം യുണിറ്റേറിയന്‍ യൂണിവേഴ്‌സലിസ്റ്റുകള്‍,6 ലക്ഷം റാസ്റ്റാഫാരികള്‍ എിങ്ങനെ നീളുന്നു പട്ടിക.

         ദൈവം മനുഷ്യനെ കണ്ടു പഠിച്ചോ മനുഷ്യന്‍ ദൈവത്തെ കണ്ടു പഠിച്ചോ എന്ന് നിശ്ചയമില്ല. എങ്കിലും രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍,ജില്ലകള്‍, താലൂക്കുകള്‍ വില്ലേജുകള്‍ എന്നൊക്കെ തരം തിരിക്കുന്നപോലെ ജനങ്ങളെ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് തരം തിരിച്ച് അവരുടെ ജനന മരണം, ചെയ്തികള്‍ ഒക്കെ അളന്നു തിട്ടപ്പെടുത്തുന്ന അതിവിപുല സംവിധാനമാണ് ദൈവത്തിന്റേത്. നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും മനുഷ്യര്‍ ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള സന്തോഷവും ദുഃഖവും കൃത്യമായ അളവില്‍ അവര്‍ക്ക് പ്രദാനം ചെയ്യാനുള്ള സംവിധാനവും ദൈവം ഒരുക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ ശരി തെറ്റുകളില്‍ ദൈവം ഒരിക്കലും ഇടപെടുന്നില്ല എന്നതാണ്. ഒരു സമതുലിത സംവിധാനം ആവശ്യമാണ് എന്ന് ദൈവം കാണുന്നു. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അപകടപ്പെടും. നെഗറ്റീവും പോസിറ്റീവും ഉണ്ടെങ്കിലെ പ്രപഞ്ചം നിലനില്‍ക്കൂ. ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഇതാവശ്യമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളിലും ഏകദേശം തുല്യ അനുപാതത്തില്‍ ഈ നെഗറ്റീവും പോസിറ്റീവും കാണാന്‍ കഴിയും. അതിന്റെ ഇന്റന്‍സിറ്റി വ്യത്യസ്തമാവുമെന്നു മാത്രം.

         മനുഷ്യര്‍ എന്തിനാണ് തമ്മിലടിക്കുന്നത് എന്നു നമുക്ക്ു തോന്നാം. എന്നാല്‍ ഈ തമ്മിലടിയാണ് സമൂഹത്തെ സമതുലിതമായി നിലനിര്‍ത്തുത്. ഇതിന്റെ അനുപാതം നിശ്ചയിക്കുന്നതും സൂപ്പര്‍ ഗോഡാണ്. അപ്പോള്‍ അവിശ്വാസിയുടെ മനസ്സില്‍ ന്യായമായ ഒരു ചോദ്യം ഉണ്ടായേക്കാം. എങ്കില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ എല്ലാ നല്ല കാര്യങ്ങളെയും മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ ,അതിനെ ദൈവത്തിന് തടഞ്ഞുകൂടെ എന്ന്. തമോഗര്‍ത്തത്തിലേക്ക് അന്തിമമായി നീങ്ങേണ്ട പ്രപഞ്ചത്തിലെ ചെറിയൊരു കണമായ ഭൂമി അതിന് പാകമാകേണ്ടതും അനിവാര്യമാണല്ലൊ. അതിനുളള നീക്കങ്ങളെ ത്വരിതപ്പെടുത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്. സൂപ്പര്‍ ഗോഡിനും ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ മടുക്കും. അപ്പോള്‍ എല്ലാം അവസാനിപ്പിക്കേണ്ടതും അനിവാര്യമല്ലെ.നാം കടന്നുപോകും, അതുപോലെ ദൈവവും സൂപ്പര്‍ ദൈവവും പ്രപഞ്ചവും. ഇതാണ് നിയമവും നീതിയും. ശരി തെറ്റുകളും നീതിയും അനീതിയുമൊക്കെ അപ്രസക്തമാകുന്നതും ഇവിടെയാണ്.

Friday 27 December 2019

Why do I support CAA!!

 പൗരത്വ ഭേദഗതി നിയമം
        പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യം തോന്നിയ അഭിപ്രായം ഇക്കണ്ട പ്രക്ഷോഭങ്ങളെല്ലാം നടന്ന ശേഷം വിലയിരുത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത് സുഹൃത്തുക്കളെ അറിയിക്കാം എന്നു തീരുമാനിച്ചു. ഇത് വായിക്കുന്നതോടെ സുഹൃത്തുക്കളില്‍ പലരും എന്നെ ഫാസിസത്തിന്റെ സഹയാത്രികന്‍, ആര്‍എസ്എസ്‌കാരന്‍ എന്നൊക്കെ മുദ്രകുത്തിയേക്കാം,എങ്കിലും കപടമതേതരവാദിയേക്കാള്‍ ഭേദം അത്തരം നികൃഷ്ടത കുറഞ്ഞ വാക്കുകളാകാം നല്ലത് എന്നു തോന്നുന്നു.

        എല്ലാക്കാലത്തും ചില വ്യക്തികളുടെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനേക്കാള്‍ വിലമതിക്കപ്പെടുക, അഥവാ നടപ്പിലാക്കപ്പെടുക. അതിനെ പിന്നീട് രാജ്യതാത്പ്പര്യം, ഭൂരിപക്ഷ താത്പര്യം എന്നൊക്കെ ആക്കി തീര്‍ക്കുകയാണ്. നമ്മുടെ ഭരണഘടനയിലും അന്ന് സ്വാധീനമുണ്ടായിരുന്ന പലരുടെയും താത്്പര്യങ്ങള്‍ ഇണക്കി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ താത്പ്പര്യം പരിഗണിക്കാതെയും ഭൂരിപക്ഷ ജനതയുടെ ഇംഗിതം മനസിലാക്കാതെയും നെഹ്‌റുവിനും ജിന്നയ്ക്കും വേണ്ടി രാജ്യത്തെ മൗണ്ട് ബാറ്റണും ഇംഗ്ലണ്ടിലെ ഭരണാധികാരികളും ചേര്‍ന്ന് വെട്ടിമുറിച്ചപ്പോള്‍ അതൊരു മുസ്ലിം രാഷ്ട്രവും ഹിന്ദുരാഷ്ട്രവും ആകണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ മുസ്ലിം രാഷ്ട്രം പിറവികൊണ്ടെങ്കിലും നമ്മുടെ നേതാക്കന്മാര്‍ വിശാലമായ കാഴ്ചപ്പാടില്‍ ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി നിലനിര്‍ത്തി. ചോരപ്പുഴ ഒഴുക്കി നേടിയ പാകിസ്ഥാന്‍ എന്ന മുസ്ലി രാഷ്ട്രം ഇന്നും ഭാരതത്തിന് ഒരു കളങ്കമായി നിലനില്‍ക്കുന്നു.

      കാഷ്മീരിന് സ്വതന്ത്ര പദവി നല്‍കിയതും നെഹ്‌റുവിന്റെ വ്യക്തി താത്പ്പര്യമായിരുന്നുവെന്ന് ചരിത്രം നന്നായി നിരീക്ഷിച്ചവര്‍ വിലയിരുത്തിയിട്ടുള്ളതാണ്. അന്ന് തിരുവിതാംകൂര്‍പോലെ ഒരു സംസ്ഥാനമായി അതിനെ കണ്ടിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയില്ല എന്ന ഓവര്‍കോണ്‍ഫിഡന്‍സാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ധൃതി പിടിച്ച് പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൃത്യമായ ബോധവത്ക്കരണവും പരസ്യ പ്രചാരണവും നടത്തിയശേഷം ഇത് നിയമമാക്കിയിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞേനെ.

     അനേകകാലം ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലിം ഇതര മതസ്ഥരെ ഇന്ത്യന്‍ പൗരന്മാരാക്കുന്നതിനെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ ന്യായീകരണങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതേയില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയെത്തിവര്‍ക്കും പൗരത്വം നല്‍കണം അല്ലെങ്കില്‍ ആര്‍ക്കും നല്‍കേണ്ട എന്ന വാദഗതി എത്ര ആലേചിച്ചിട്ടും ദഹിക്കുന്നില്ല. അനേക വര്‍ഷങ്ങളായി പൗരത്വമില്ലാതെ അഭയാര്‍ത്ഥികളായി ജീവിക്കുന്ന കുറേപേര്‍ക്കെങ്കിലും പൗരത്വം ലഭിക്കാനുള്ള അവസരം നിഷേധിക്കാനായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷകക്ഷികള്‍ ഈ അഭയാര്‍ത്ഥികളുടെ ഭാഗത്തുനിന്നുകൊണ്ട് അതിനെ സമീപിച്ചില്ല. ഇപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട ബില്ല് നടപ്പിലാക്കട്ടെ, തുടര്‍ന്ന് മുസ്ലിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന സഹിഷ്ണത പോലും കാണിച്ചില്ല എന്നത് ഖേദകരമാണ്.

    എന്തുകൊണ്ട് ഈ അയല്‍രാജ്യങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല, ഇന്ത്യ നിരന്തരം ആക്രമിച്ചതുകൊണ്ടാണോ അതോ അവരുടെ നേതൃത്വങ്ങളുടെ പിടിപ്പുകേടുകൊണ്ടാണോ എന്നു പോലും ചിന്തിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അപ്പോള്‍ ഇത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ് എന്നതില്‍ സംശയമില്ല. അതിന് കുറേപേരെ ഇരകളാക്കുന്നു എന്നുമാത്രം.ഇതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെയും അരാജകത്വം നടമാടുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന് ബോധ്യമുണ്ടായിട്ടും രാജ്യത്തെ കുറേക്കൂടി ദുര്‍ബ്ബലമാക്കാന്‍ കഴിയുന്ന വിധം അക്രമങ്ങളും പ്രതിഷേധങ്ങളും അഴിച്ചുവിടുന്നു. വേണ്ടത്ര പഠനം പോലും നടത്താതെ ,വലിയൊരു ഫാസിസം വരുന്നു, ഹിറ്റ്‌ലറുടെ ഭരണം വരുന്നു എന്നൊക്കെ വിളിച്ചു കൂവി നടക്കുന്നതാണ് ശരി എന്നു കരുതുന്നവരാണ് ശരി എന്നു പറയാന്‍ കഴിയാതെ വരുന്നു. സെക്കുലാര്‍ എന്നാല്‍ ന്യൂനപക്ഷ സംരക്ഷണമാണ് എന്ന രീതിയോട് യോജിക്കാന്‍ കഴിയുന്നില്ല.

    ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇപ്പോഴും അതില്‍ മാറ്റമില്ല. ഇവിടെ ഏതെങ്കിലും ചില നേതാക്കളുടെ വായില്‍ നിന്നു വീഴുന്ന കാഞ്ഞിരത്തിന്‍ കായയ്ക്ക് നല്ല മധുരമുണ്ട് എന്നു വിളിച്ചു പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തോന്നുന്നില്ല. കുറഞ്ഞ പക്ഷം ,അനേകകാലമായി കാത്തുനില്‍ക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും പൗരത്വം കിട്ടട്ടെ എന്നു കണക്കാക്കി , മറ്റുള്ളവര്‍ക്കും ഇതനുവദിക്കണം അല്ലെങ്കില്‍ ഗള്‍ഫിലുമൊക്കെ തൊഴില്‍ തേടി പോകുന്നവര്‍ക്ക് നല്‍കും പോലെ ജോബ് വിസ നല്‍കി ഇവിടെ ജീവിക്കാന്‍ അനുവദിക്കുകയെങ്കിലും ചെയ്യണം എന്നാവശ്യപ്പെടാമായിരുന്നു. പത്ത് വര്‍ഷത്തിനുശേഷവും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നില്ല എന്നു മനസിലാകയാണെങ്കില്‍ അവരെ പൗരന്മാരാക്കാന്‍ അന്നത്തെ സര്‍ക്കാരിന് തീരുമാനിക്കാമല്ലൊ. ഏതായാലും ഇവരെ ആട്ടിത്തെളിച്ച് അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാന്‍ കഴിയില്ല എന്നു വ്യക്തം. തീരമാനങ്ങളെടുക്കാന്‍ പലപ്പോഴും വിമുഖത കാണിച്ചിരുന്ന യുപിഎ സര്‍ക്കാരിനേക്കാളും എന്തുകൊണ്ടും ഭേദം തീരുമാനങ്ങെളുടുക്കുന്ന സര്‍ക്കാരാണ് എന്നു പറയാതെ തരമില്ല. ഒരു സമൂഹം പുരോഗമിക്കാന്‍ എപ്പോഴും മാറ്റങ്ങള്‍ ആവശ്യമാണ്. അത് ചിലപ്പോള്‍ ദോഷം ചെയ്യുമെങ്കിലും ചലനമില്ലാത്ത അഴുക്കുവെളളത്തേക്കാള്‍ നല്ലത് ഒഴുക്കുവെളളം തന്നെയാണ്. ഭാരതത്തെ ദുര്‍ബ്ബലമാക്കാന്‍ നോക്കിയിരിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കൊപ്പം ഇവിടത്തെ പൗരന്മാര്‍ നീങ്ങുന്നത് എന്ത് മനുഷ്യത്വത്തിന്റെയോ മാനവികതയുടെയോ പേരിലായാലും അത് ശരിയെന്നു പറയാന്‍ കഴിയില്ല. ചൈനയിലോ പാകിസ്ഥാനിലോ അമേരിക്കയില്‍ പോലുമോ ഇത്തരമൊരു സമീപനം സ്വീകാര്യമായി കരുതും എന്നും തോന്നുന്നില്ല.