Sunday 24 March 2024

Electoral bond and corporate fundings- part-3

 

തെരഞ്ഞെടുപ്പ് ബോണ്ടും കോര്പ്പറേറ്റ് ഫണ്ടിംഗും –ഭാഗം -3
----------------------------------------------------------------------
-വി.ആര്.അജിത് കുമാര്
-------------------------------
ഇലക്ടറല് ബോണ്ട് സ്ഫോടനം 2024
-------------------------------------------------
ഇലക്ടറല് ബോണ്ട് ആര്ട്ടിക്കിള് 19(1) എ പ്രകാരം പൌരന് അനുവദിച്ചിട്ടുള്ള അറിയുവാനുള്ള അവകാശമാണ് നിഷേധിച്ചിരുന്നത്.ഇത് മണിബില്ലായി അവതരിപ്പിച്ചതിനാല് രാജ്യസഭ പാസാക്കേണ്ടതായും വന്നില്ല.
ബോണ്ടിന് മുന്നെയുള്ള പരീക്ഷണമായിരുന്നു ഇലക്ടറല് ട്രസ്റ്റ് സ്കിം.2013 ലാണ് സര്ക്കാര് ഇലക്ടറല് ട്രസ്റ്റ് സ്കിം കൊണ്ടുവന്നത്.അതിനും മുന്നെതന്നെ ചില കോര്പ്പറേറ്റുകള് ഇത് ആരംഭിച്ചിരുന്നു. രാഷ്ട്രീയ പാര്ട്ടികള്ക്ക് ഫണ്ട് നല്കാന് വേണ്ടി മാത്രമുള്ളതാണ് ഇലക്ടറല് ട്രസ്റ്റുകള്.കമ്പനികള്ക്കാണ് ഇത് രൂപീകരിക്കാന് അനുമതി നല്കിയത്. മറ്റ് കമ്പനികളില് നിന്നും വ്യക്തികളില് നിന്നും ട്രസ്റ്റിന് പണം സ്വീകരിക്കാം. എന്നാല് വിദേശ കമ്പനികളില് നിന്നും വിദേശികളില് നിന്നും പാസ്പോര്ട്ട് നമ്പറില്ലാത്ത എന്ആര്ഐയില് നിന്നും മറ്റ് ഇലക്റ്ററല് ട്രസ്റ്റുകളില് നിന്നും പണം വാങ്ങാന് പാടില്ല എന്നായിരുന്നു വ്യവസ്ഥ.ആകെ ലഭിക്കുന്ന തുകയുടെ 5 ശതമാനം പ്രവര്ത്തന ചിലവിനായി മാറ്റിയ ശേഷം ബാക്കി തുക രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കാം.പണമിടപാടുകള് തീര്ത്തും സുതാര്യമായിരിക്കണം.എന്നാല് ട്രസ്റ്റ് സംവിധാനവും വേണ്ടത്ര വിജയിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ ഇടപെടല് നടത്തിയിട്ടും ട്രസ്റ്റിന്റെ ഇടപാടുകളും അതാര്യമായിത്തന്നെ നിന്നു.
സി.നാരായണ സ്വാമി-സി.കെ.ജാഫര് ഷരീഫ് കേസ്സില് സുപ്രിം കോടതി വ്യക്തമാക്കിയത് രാഷ്ട്രീയ ഫണ്ടിംഗും ചിലവും ജനങ്ങളില് നിന്നും മറച്ചുവയ്ക്കാന് പാടില്ല എന്നാണ്. കണ്ടെത്താന് കഴിയാത്ത ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലും തെരഞ്ഞെടുപ്പിനെ പണവും ഭയപ്പെടുത്തലും ചേര്ന്ന് കീഴടക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.വിദേശ കമ്പനികളും ശത്രുക്കളായ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതും ഇത് എളുപ്പമാക്കുന്നു. ഇന്ത്യയില് മാത്രമല്ല ലോകമൊട്ടാകെ ഈ വിഷയം നിലനില്ക്കുന്നു. മുന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്ക്കോസി ലിബിയന് ഏകാധിപതി മുഹമ്മദ് ഗദ്ദാഫിയെ പിന്തുണച്ചത് സര്ക്കോസിയുടെ തെരഞ്ഞെടുപ്പിന് വലിയ ഫണ്ട് വാങ്ങിയാണ് എന്ന ആരോപണം ഉയര്ന്നിരുന്നു. അമേരിക്കയില് ട്രമ്പ് അധികാരത്തില് വന്ന തെരഞ്ഞെടുപ്പില് റഷ്യയുടെ സ്വാധീനമുണ്ടായിരുന്നു എന്ന മട്ടിലും ആരോപണം വന്നിരുന്നു.ഏതായാലും ഇത്തരം സന്ദര്ഭങ്ങളില് ഒരു രാജ്യത്തിന്റെ വിദേശനയത്തില് തന്നെയുണ്ടാകാവുന്ന മാറ്റങ്ങള് ചില്ലറയല്ല.ഇത് രാജ്യതാത്പ്പര്യത്തെപോലും ബാധിക്കും എന്നത് ഉറപ്പ്.സുപ്രിം കോടതിയില് അസ്സോസിയേഷന് ഫോര് ഡമോക്രാറ്റിക് റിഫോംസ് നല്കിയ കേസ്സിലൂടെയാണ് സ്ഥാനാര്ത്ഥികളുടെ ക്രിമിനല് പശ്ഛാത്തലവും വിദ്യാഭ്യാസ യോഗ്യതയും ആസ്തിയും വെളിപ്പെടുന്ന സംവിധാനം കൊണ്ടുവന്നത്. തുടര്ന്ന് ലോക് പ്രഹാരി-കേന്ദ്ര സര്ക്കാര് കേസ്സിലൂടെ സ്ഥാനാര്ത്ഥിയുടെ അടുത്ത ബന്ധുക്കളുടെയും സ്വന്തക്കാരുടെയും സ്വത്തുവിവരങ്ങളും അറിയുവാനുള്ള അവകാശത്തില് ഉള്പ്പെടുത്തി. രാഷ്ട്രീയക്കാരുടെ പൊതുതാത്പ്പര്യം രഹസ്യസ്വഭാവം നിലനിര്ത്തുക എന്നതാണെന്നതിനാല് ജുഡീഷ്യല് ഇടപെടലുകളാണ് ഇതിനെ എല്ലായ്പ്പോഴും പൊളിക്കുന്നത്.
അസ്സോസിയേഷന് ഫോര് ഡമോക്രാറ്റിക് റിഫോംസ്,കോമണ് കാസ് എന്നീ സംഘടനകളും പ്രമുഖ രാഷ്ട്രീയ പാര്ട്ടിയായ സിപിഎമ്മുമാണ് ഇലക്ടറല് ബോണ്ട് സ്കീമിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്.പ്രശാന്ത് ഭൂഷണ്,കപില് സിബല്,ഷദന് ഫറസത്,നിസാം പാഷ,വിജയ് ഹന്സാരിയ എന്നീ അഡ്വക്കേറ്റുമാരാണ് ഇവര്ക്കായി ഹാജരായത്.കേന്ദ്ര സര്ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വേണ്ടി ഹാജരായത് അറ്റോര്ണി ജനറല് ആര്.വെങ്കട്ടരമണിയും സോളിസിറ്റര് ജനറല് തുഷാര് മെഹ്തയും അഡ്വ.അമിത് മിത്രയും കനു അഗര്വാളുമായിരുന്നു.ചീഫ് ജസ്റ്റീസ് വൈ.ബി.ചന്ദ്രചൂഡും ജഡ്ജിമാരായ സഞ്ജയ് ഖന്നയും ബി.ആര്.ഗവായിയും ജെ.ബി.പര്ദിവാലയും മനോജ് മിശ്രയും അടങ്ങിയ ഭരണഘടന ബഞ്ചാണ് വാദം കേട്ടത്.ഇലക്ടറല് ബോണ്ട് ഭരണഘടന അനുശാസിക്കുന്നതാണോ, വോട്ടറന്മാരുടെ അറിയുവാനുള്ള അവകാശം നിഷേധിക്കുന്നുണ്ടോ,ദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി അജ്ഞാതത്വം അനുവദിക്കുന്നുണ്ടോ, ഇലക്ടറല് ബോണ്ട് ജനാധിപത്യ പ്രക്രിയയ്ക്കും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനും ഭീഷണിയാണോ എന്നീ വിഷയങ്ങളാണ് പരിശോധിച്ചത്.
2017 സെപ്തംബറിലും 2018 ജാനുവരിയിലുമാണ് കേസ്സ് കൊടുത്തത്.ബോണ്ട് വില്പ്പന നടന്നത് എല്ലാ വര്ഷവും ജാനുവരി,ഏപ്രില്,ജൂലൈ,ഒക്ടോബര് എന്നീ മാസങ്ങളില് പത്ത് ദിവസം വീതമായിരുന്നു.തുക 15 ദിവസത്തിനകം എന്കാഷ് ചെയ്തില്ലെങ്കില് അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും എന്നതായിരുന്നു രീതി. ബോണ്ട് സംബ്ബന്ധിച്ച ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷന് 2017 ല് തന്നെ സര്ക്കാരിനെ അറിയിച്ചിരുന്നു.2019 ല് കമ്മീഷന് സുപ്രിംകോടതിയേയും ആശങ്ക അറിയിച്ചു. 2019 ല് ചീഫ് ജസ്റ്റീസ് രഞ്ജന് ഗൊഗോയ്,ജസ്റ്റീസുമാരായ ദീപക് ഗുപ്ത,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് എല്ലാ പാര്ട്ടികളോടും ലഭ്യമായ ഫണ്ട് സംബ്ബന്ധിച്ച വിശദവിവരങ്ങള് അറിയിക്കാന് ആവശ്യപ്പെട്ടു.ബോണ്ട് സ്കീം സ്റ്റേ ചെയ്യാന് ബഞ്ച് വിസമ്മതിച്ചു.2019 നവംബറിലും 2020 ഒക്ടോബറിലും അടിയന്തിര ഹിയറിംഗിന് ശ്രമിച്ചെങ്കിലും കോടതി വഴങ്ങിയില്ല.2021 ല് അസ്സോസിയേഷന് ഫോര് ഡമോക്രാറ്റിക് റിഫോംസ് ഇലക്ടറല് ബോണ്ട് സ്കിം സ്റ്റേ ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റീസ് സി.എസ്.ബോബ്ഡെ,ജസ്റ്റീസുമാരായ എ.എസ്.ബൊപ്പണ്ണ,വി.രാമസുബ്രമണ്യം എന്നിവരുടെ ബഞ്ച് ബോണ്ട് സ്റ്റേ ചെയ്യില്ല എന്ന് പ്രസ്താവിച്ചു.പരാതിക്കാര് ഒടുവില് കോടതിയെ സമീപിച്ചത് 2023 ഒക്ടോബര് പതിനാറിനാണ്.2024 പൊതുതെരഞ്ഞെടുപ്പിന് മുന്നെ കേസ് പരിഗണിക്കാം എന്ന് കോടതി സമ്മതിച്ചു.അതിനായി അഞ്ചംഗ ഭരണഘടന ബഞ്ചും രൂപീകരിച്ചു.2023 ഒക്ടോബര് 31, നവംബര് ഒന്ന്,രണ്ട് എന്നീ ദിവസങ്ങളില് വാദം കേട്ടു.തുടര്ന്ന് വിധി റിസര്‌വ്വില് വച്ചു. 2024 ഫെബ്രുവരി 15 ന് വിധി പ്രസ്താവവും നടത്തി.2019 ഏപ്രില് 12 മുതലുള്ള കണക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ചോദിച്ചത്.എസ്ബിഐ കണക്ക് നല്കാന് ജൂണ് വരെ സമയം ചോദിച്ച് കോടതിയില് നാണം കെട്ടു.കേന്ദ്ര സര്ക്കാരിനും എന്ഡിഎയ്ക്കും സംഗതി ക്ഷീണമായി. ഇപ്പോള് 1989 ലെ പൊതുതെരഞ്ഞെടുപ്പില് ബോഫോഴ്സും 1996 ല് ജയിന് ഡയറിയും ചര്ച്ചയായതുപോലെ 2024 ല് ഇലക്ടറല് ബോണ്ടും തെരഞ്ഞെടുപ്പില് ചര്ച്ചാവിഷയമാവുകയാണ്. ഭരണ-പ്രതിപക്ഷ കക്ഷികളില് പലരും പണം കൈപ്പറ്റി എന്നതിനാല് രണ്ടുകൂട്ടരുടെയും കൈകളില് കറ പുരണ്ടിരിക്കുന്നതിനാല് കൂടുതല് കറ ആരുടെ കൈകളിലാണ് എന്നതേ ചര്ച്ചയാകുന്നുള്ളു എന്നുമാത്രം.
പുറത്തുവന്ന വിവരങ്ങള് ഞെട്ടിക്കുന്നതൊന്നുമല്ല.ഇലക്ടറല് ബോണ്ടില് ഏറ്റവും വലിയ പങ്ക് ലഭിച്ചത് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഭരണകക്ഷികള്ക്കാണ്.കോണ്ഗ്രസ് പ്രധാന പ്രതിപക്ഷമായതിനാലും ചില സംസ്ഥാനങ്ങളില് ഭരണകക്ഷി ആയതിനാലും അവര്ക്കും മോശമല്ലാത്ത ഒരു തുക കിട്ടി. കേരളത്തില് ഭരണത്തിലുള്ള സിപിഎം കേസിലെ പങ്കാളിയായിരുന്നതിനാല് ബോണ്ടിന്റെ ഭാഗമായില്ല. സിപിഐ,ആം ആദ്മി പാര്‌ട്ടി,ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് തുടങ്ങി പല പാര്ട്ടികളും ബോണ്ട് സ്വീകരിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് ഫണ്ടിനായി അവരെല്ലാം പഴയകാല മാര്ഗ്ഗങ്ങള് തന്നെയാണ് തേടിയത് എന്നു കാണാം. സര്ക്കാരില് നിന്നും ഗുണമുണ്ടാകുന്ന വ്യവസായികളും കരാറുകാരും നല്കുന്ന പണം കൊണ്ടുതന്നെയാണ് എല്ലാ പാര്ട്ടി മെഷിനറികളും ചലിക്കുന്നതെന്നതില് ആര്ക്കും സംശയമില്ല.അതില് നല്ല പണവും കെട്ട പണവുമുണ്ടാകും. മനുഷ്യരെ കൊള്ളയടിക്കുന്ന മരുന്നു കമ്പനികളും മയക്കുമരുന്നു കടത്തുകാരും സ്വര്ണ്ണക്കടത്തുകാരുമുണ്ടാകും.ഇത് തുടരുകയും ചെയ്യും.സിക്കിം സര്ക്കാരിനെയും ഇന്കംടാക്സ് വകുപ്പിനെയും കോടിക്കണക്കിന് പൊതുജനങ്ങളേയും പറ്റിച്ച് ലോട്ടറി മാഫിയ സാന്റിയാഗോ മാര്ട്ടിനും വലിയ ഇന്ഫ്രാസ്ട്രക്ചര് വികസന പദ്ധതികള് ഏറ്റെടുത്ത് നടപ്പിലാക്കുന്ന മേഘ എന്ജിനീയറിംഗും റിലയന്സിന് ബന്ധമുള്ള ക്യുക് സപ്ലൈ ചെയിനും ഹല്ദിയ എനര്ജിയും വേദാന്തയും എസ്സന് മൈനിംഗും ഭാരതി എയര്ടെല്ലും കെവന്റര് ഫുഡ് പാര്ക്കുമാണ് ബോണ്ട് വാങ്ങിയ പ്രധാന പത്ത് സ്ഥാപനങ്ങള് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ വാങ്ങിയ ബോണ്ടുകള് 12,145.87 കോടിയുടേതാണ്. ഇതില് പകുതിയും ഭരണകക്ഷിയായ ബിജെപി നേടി.ബാക്കി മറ്റു പാര്ട്ടികള് പങ്കിട്ടെടുത്തു. ഇത്രയും വിവരം സാധാരണക്കാരായ മനുഷ്യര് അറിയാന് വലിയ നിയമയുദ്ധം വേണ്ടിവന്നു.
ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.ഇലക്ടറല് ബോണ്ട് പൂര്ണ്ണമായും സുതാര്യമായിരുന്നെങ്കില് ഇത് ഭേദപ്പെട്ട പദ്ധതിയായിരുന്നേനെ. എന്നാല് കളങ്കമറ്റ ജനാധിപത്യത്തിനുവേണ്ടിയോ സാധാരണക്കാരായ വോട്ടറന്മാര്ക്കുവേണ്ടിയോ ആയിരുന്നില്ല ബോണ്ട് കൊണ്ടുവന്നത് എന്നത് വ്യക്തം. രാഷ്ട്രീയക്കാര്ക്കു നല്കുന്ന തുക വിവിധ പാര്ട്ടികളെ നയിക്കുന്നവര് പരസ്പ്പരം അറിയരുത് എന്ന കോര്പ്പറേറ്റുകളുടെ ആവശ്യം സാധിച്ചുകൊടുക്കുന്നതിനായി കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട നിയമമായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് നിയമം ഉണ്ടാക്കിയവര് കോടതിക്കു മുന്നില് നാണം കെട്ടതും. പുതുതായി വരുന്ന സര്ക്കാര് കോടതി വിധിയെ അതിജീവിക്കാന് മറ്റൊരു നിയമവുമായി എത്തും എന്നത് ഉറപ്പ്. ജനാധിപത്യം ഉള്ളിടത്തോളം ഇതിങ്ങനെ തുടരും.വോട്ടറന്മാരെ കാഴ്ചക്കാരായി നിര്ത്തി ഒരു കൂട്ടമാളുകള്നടത്തുന്ന ഉത്സവമാണ് തെരഞ്ഞെടുപ്പ്. അത് കണ്ടുനിന്നു രസിക്കുക മാത്രമാണ് ഒരു സാധാരണ പൌരന് ചെയ്യാന് കഴിയുക. മറകളില്ലാത്ത, കളങ്കമറ്റ ഒരു ജനാധിപത്യം എന്നെങ്കിലും വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അന്നാകും ഈ സംവിധാനം ജനങ്ങളുടെ അധികാരമായി മാറുക, അതുവരെ ഒരുപിടി ജനങ്ങളുടെ മാത്രം അധികാരമായി തുടരും. (അവസാനിച്ചു)✍️

Saturday 23 March 2024

Electoral bond and Corporate funding-Part-2

 

തെരഞ്ഞെടുപ്പ് ബോണ്ടും കോര്പ്പറേറ്റ് ഫണ്ടിംഗും –ഭാഗം -2
-------------------------------------------------------------------
-വി.ആര്.അജിത് കുമാര്
--------------------------------
പാര്ട്ടികളും അംഗീകൃത ഫണ്ടുകളും
-----------------------------------------------
2021 സെപ്തംബര് 23 ലെ നോട്ടിഫിക്കേഷന് പ്രകാരം രാജ്യത്ത് എട്ട് ദേശീയ പാര്ട്ടികളും 60 സംസ്ഥാന പാര്ട്ടികളും 3000 രജിസ്റ്റര് ചെയ്ത അപ്രധാന പാര്ട്ടികളുമുണ്ട്. ഇതില് ചിലര് മത്സരരംഗത്തുണ്ട്,മറ്റു ചിലര് രജിസ്റ്റര് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്.പാര്ട്ടികള്ക്ക് ലഭിക്കുന്ന ധനത്തിലെ അറിയപ്പെടുന്ന ഉറവിടങ്ങള് ബാങ്ക് പലിശ,മെമ്പര്ഷിപ്പ്,പാര്ട്ടി ലവി,ആസ്തി വില്പ്പന,പ്രസിദ്ധീകരണങ്ങളുടെ വില്പ്പന, രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സ്വമേധയാ ഉള്ള സംഭാവനകള് എന്നിവയാണ്. സമ്മേളനങ്ങള്ക്കും സമരങ്ങള്ക്കും ലഭിക്കുന്ന സംഭാവനകള്,ഇലക്ടറല് ബോണ്ട്,പലവക വരുമാനങ്ങള്,ദുരിതാശ്വാസ നിധി,കൂപ്പണ് വില്പ്പന എന്നിവയാണ് അറിയപ്പെടാത്ത ഉറവിടങ്ങള്. 2021-22 ല് നാല് പ്രധാന രാഷ്ട്രീയ പാര്ട്ടികളുടെ അറിയപ്പെടുന്ന വരുമാനം ചുവടെ പറയും പ്രകാരമായിരുന്നു.ഭാരതീയ ജനതാപാര്ട്ടിയുടെ ആകെ വരുമാനം 1917 കോടി. ഇതില് 1161 കോടിയും അറിയപ്പെടാത്ത ഉറവിടങ്ങളില് നിന്നായിരുന്നു.തൃണമൂല് കോണ്ഗ്രസിന്റെ 546 കോടിയില് 528 കോടിയും ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 541 കോടിയില് 389 കോടിയും സിപിഎമ്മിന്റെ 162 കോടിയില് 79 കോടിയും അറിയപ്പെടാത്ത ഉറവിടങ്ങളില് നിന്നും വന്ന തുകകളായിരുന്നു. അതായത് എട്ട് ദേശീയ പാര്ട്ടികള്ക്കായി ആകെ ലഭിച്ച 3289 കോടിയില് 781 കോടി തിരിച്ചറിയാന് കഴിയുന്ന ഉറവിടങ്ങളില് നിന്നും ലഭിച്ചതും 336 കോടി അറിയപ്പെടുന്ന ഉറവിടങ്ങളില് നിന്നുള്ളതും 2172 കോടി അറിയപ്പെടാത്ത ഉറവിടങ്ങളില് നിന്നും ലഭ്യമായതുമായിരുന്നു.
10 പ്രാദേശിക പാര്ട്ടികളുടെ 2021-22 ലെ അംഗീകൃത വരുമാനം താഴെ പറയും പ്രകാരമായിരുന്നു.ദ്രാവിഡ മുന്നേറ്റ കഴകത്തിന് ആകെ ലഭിച്ച വരുമാനമായ 318.75 കോടിയില് തിരിച്ചറിയാത്ത ഉറവിടങ്ങളില് നിന്നും ലഭിച്ചത് 306.03 കോടിയായിരുന്നു.ബിജു ജനതാദളിന് ഇത് യഥാക്രമം 307.29 കോടിയും 291.1 കോടിയുമായിരുന്നു. ഭാരത് രാഷ്ട്ര സമിതിക്ക് 218.1 കോടി ലഭിച്ചതില് തിരിച്ചറിയാന് കഴിയാത്ത ഉറവിടമുള്ള തുക 153.04 കോടിയും വൈഎസ്ആര് കോണ്ഗ്രസിന് 93.72 കോടിയില് 60.02 കോടിയും ജനതാദള് യുണൈറ്റഡിന് 86.56 കോടിയില് 48.37 കോടിയും സമാജ് വാദി പാര്ട്ടിക്ക് 61.01 കോടിയില് 3.66 കോടിയും ശിരോമണി അകാലിദളിന് 25.41 കോടിയില് 12.2 കോടിയും മഹാരാഷ്ട്ര നവനിര്മ്മാണ് സേനയ്ക്ക് 6.77 കോടിയും തെലുഗുദേശം പാര്ട്ടിക്ക് 6.03 കോടിയില് 3.67 കോടിയുമായിരുന്നു തിരിച്ചറിയാന് കഴിയാത്ത ഉറവിടങ്ങളില് നിന്നും ലഭിച്ച തുക. ആള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് 25.3 കോടിയും (പൂര്ണ്ണമായും അറിയപ്പെടുന്നവ മാത്രം) ലഭിച്ചിരുന്നു.
രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കുന്ന സംഭാവനകള് നികുതിയില് നിന്നും ഒഴിവാക്കിയ നിയമത്തെ പരമാവധി ചൂഷണം ചെയ്യുകയാണ് പ്രവര്ത്തന രംഗത്ത് സജീവമല്ലാത്ത മൂവായിരം പാര്ട്ടികള് ചെയ്യുന്നത്. ഇവര്ക്ക് ലഭിക്കുന്ന സംഭാവനകള് മിക്കതും നികുതിവെട്ടിപ്പിനുള്ള സംവിധാനം മാത്രമായി മാറി.ഇത്തരത്തില് മറിയുന്നത് കോടിക്കണക്കിന് രൂപയാണ്. 2001 ന് ശേഷമാണ് ഇത്തരം പാര്ട്ടികളുടെ എണ്ണം 300 ശതമാനം വര്ദ്ധിച്ചത്. ഇവര് പ്രധാനമായും ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കലാണ്.ഇത്തരത്തില് ലഭ്യമാകുന്ന തുക വിധ്വംസക പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്ന പ്രസ്ഥാനങ്ങളുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ബ്ബന്ധിത വാര്ഷിക കണക്കെടുപ്പ് റിപ്പോര്ട്ട് നല്കാത്ത 2174 പാര്ട്ടികളെ സംബ്ബന്ധിച്ച് ഇന്കംടാക്സ് വകുപ്പിന് കമ്മീഷന് റിപ്പോര്ട്ട് നല്കിയിരുന്നു.2022 സെപ്തംബറില് 23 പാര്ട്ടികളുടെ 110 കേന്ദ്രങ്ങളില് അവര് റെയ്ഡും നടത്തിയിരുന്നു.
കോര്പ്പറേറ്റ് ഫണ്ടിംഗ് ചരിത്രം
----------------------------------------
രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്കുള്ള കോര്പ്പറേറ്റ് ഫണ്ടിംഗ് ഇന്ത്യയില് തുടങ്ങിവച്ചത് ബിര്ലയാണ്. സ്വാതന്ത്യസമരത്തിന് നേതൃത്വം കൊടുത്ത ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ പ്രധാന ഫണ്ടിംഗ് നടത്തിയിരുന്നത് ബിര്ലയാണ്.പുറമെ അനേകം കമ്പനികളും വ്യവസായികളും കോണ്ഗ്രസിന് ഫണ്ട് ചെയ്തിരുന്നു.അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയില് കോണ്ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‌ രൂപീകരിക്കുന്നതില് അവര്ക്ക് നിര്ണ്ണായക സ്വാധീനവും ഉണ്ടായിരുന്നു. വ്യക്തികളുടെ സംഭാവനകള്ക്കും മെമ്പര്ഷിപ്പിനും പുറമെയായിരുന്നു ഈ സഹായങ്ങള്.1951 ലെ ജനപ്രാതിനിധ്യ നിയമം തെരഞ്ഞെടുപ്പ് പ്രചണചിലവില് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ആധുനിക ജനാധിപത്യ സ്ഥാപനങ്ങള് രൂപപ്പെട്ടുവരുന്ന 1960 കളില് തന്നെ കള്ളപ്പണം രാഷ്ട്രീയ സംവിധാനത്തിലേക്ക് കടന്നതായി 1962 ല് പാര്ലമെന്റംഗം കെ.സന്താനം നേതൃത്വം കൊടുത്ത ആറംഗസമിതി 1964 ല് സമര്പ്പിച്ച റിപ്പോട്ടില് പറഞ്ഞിരുന്നു.1971 ല് സുപ്രിംകോടതി ചീഫ് ജസ്റ്റീസായി വിരമിച്ച കെ.എന്.വാഞ്ചു അധ്യക്ഷനായ ഡയറക്ട് ടാക്സസ് എന്ക്വയറി സമിതിയും കള്ളപ്പണവും രാഷ്ട്രീയ പാര്ട്ടികളും തമ്മിലുള്ള അവിഹിത ബന്ധം സൂചിപ്പിച്ചിരുന്നു.1968 ല് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയ പാര്ട്ടികള്ക്കുള്ള കോര്പ്പറേറ്റ് ഫണ്ടിംഗ് നിരോധിച്ചത്.സ്വതന്ത്ര കമ്പോള ഇക്കോണമിക്കായി വാദിക്കുന്ന സ്വതന്ത്രാ പാര്ട്ടിക്ക് കോര്പ്പറേറ്റുകളില് നിന്നും വലിയ സഹായം ലഭിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. 1974 ല് സുപ്രിംകോടതി ഒരു വിധിയിലൂടെ സ്ഥാനാര്ത്ഥിക്കുള്ള പാര്ട്ട് സ്പെന്ഡിംഗും സ്ഥാനാര്ത്ഥിയുടെ ചിലവിന്റെ ഭാഗമാക്കി മാറ്റി.ഇതിനെതുടര്ന്ന് 1975 ല് ജനപ്രാതിനിധ്യ നിയമം പാര്ലമെന്റ് ഭേദഗതി ചെയ്തു.സ്ഥാനാര്ത്ഥിയുടെ അംഗീകാരമില്ലാതെ പാര്ട്ടിയും അനുഭാവികളും ചിലവഴിക്കുന്ന തുക സ്ഥാനാര്ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവില് ഉള്പ്പെടുത്തില്ല എന്നായിരുന്നു ഭേദഗതി.1985 ല് കമ്പനി നിയമം ഭേദഗതി ചെയ്ത് 1968 ല് നിര്ത്തലാക്കിയ കോര്പ്പറേറ്റ് സംഭാവന വീണ്ടും കൊണ്ടുവന്നു.
1990 ല് തെരഞ്ഞെടുപ്പ് പരിഷ്ക്കരണം സംബ്ബന്ധിച്ച് അന്നത്തെ നിയമ-നീതികാര്യ വകുപ്പു മന്ത്രി ദിനേശ് ഗോസ്വാമിയുടെ നേതൃത്വത്തില് രൂപീകരിച്ച സമിതി തെരഞ്ഞെടുപ്പില് ഭാഗികമായി സര്ക്കാര് ഫണ്ടിംഗ് ശുപാര്ശ ചെയ്തു.പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധനം,മൈക്രോഫോണിന്റെ വാടക,അധികമായി എടുക്കേണ്ടി വരുന്ന വോട്ടര് പട്ടികയുടെ ചിലവ് തുടങ്ങിയവയാണ് ഫണ്ടിംഗിനായി സമിതി നിര്ദ്ദേശിച്ചത്.എന്നാല് ഇതിനൊക്കെ അപ്പുറം വരുന്ന മറ്റു ചിലവുകള് സംബ്ബന്ധിച്ച് സമിതി ഒന്നു പറഞ്ഞില്ല.എന്നാല് ചിലവ് കുറയ്ക്കാന് ഗുണകരമായ ഒരു നിര്ദ്ദേശം സമിതി മുന്നോട്ടുവച്ചിരുന്നു.അത് പ്രചരണ കാലാവധി കുറയ്ക്കുക എന്നതായിരുന്നു.ഇത് സര്ക്കാര് അംഗീകരിക്കുകയും 1996 ല് ജനപ്രാതിനിധ്യ നിയമത്തില് ഭേദഗതി വരുത്തി കാമ്പയിന് കാലാവധി 21 ദിവസം എന്നത് 14 ദിവസമായി ചുരുക്കുകയും ചെയ്തു.1998 ല് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത കമ്മറ്റി ഓണ് സ്റ്റേറ്റ് ഫണ്ടിംഗ് ഓഫ് ഇലക്ഷന്സ് സര്ക്കാരിന്റെ ഭാഗിക ഫണ്ടിംഗും സര്ക്കാര് അധീനതയിലുള്ള ദൂരദര്ശനിലും ആകാശവാണിയിലും സൌജന്യ ബ്രോഡ്കാസ്റ്റിംഗും ശുപാര്ശ ചെയ്തു. ഓഡിറ്റ് ചെയ്ത കൃത്യമായ കണക്കുകള് സൂക്ഷിക്കുന്ന, ആദായനികുതി റിട്ടേണ്സ് സമര്പ്പിക്കുന്ന പാര്ട്ടികള്ക്ക് സ്റ്റേറ്റ് ഫണ്ടിംഗ് നല്കാം എന്നായിരുന്നു ശുപാര്ശ.സ്റ്റേറ്റ് ഫണ്ടിംഗ് ലഭിക്കുന്ന പാര്ട്ടികള് തെരഞ്ഞെടുപ്പ് കമ്മീഷന് അവര് നിശ്ചയിക്കുന്ന ഫോര്മാറ്റില് കണക്കുകള് ബോധിപ്പിക്കുകയും വേണം എന്നും നിര്ദ്ദേശിച്ചിരുന്നു.
2013 ലെ പുതിയ കമ്പനി നിയമപ്രകാരം രാഷ്ട്രീയ പാര്ട്ടികള്ക്കുള്ള ഫണ്ടിംഗ് കമ്പനിയുടെ മൂന്ന് വര്ഷത്തെ ലാഭത്തിന്റെ 7.5 ശതമാനത്തിലധികമാകരുത് എന്നും ഇതിനായി ബോര്ഡ് ഓഫ് ഡയറക്ടേഴ്സ് ഒരു റസലൂഷന് പാസ്സാക്കണമെന്നും നിര്ദ്ദേശിച്ചിരുന്നു. എന്നാല് മിക്ക ഡയറക്ടര് ബോര്ഡുകളും ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.സ്റ്റാന്ഡാര്ഡ് ആന്റ് പുവേഴ്സ് 100 കമ്പനികളുടെ ഫണ്ടിംഗ് സംബ്ബന്ധിച്ച് നടത്തിയ റിവ്യൂവില് മനസിലാക്കിയത് മൂന്നില് ഒന്ന് സ്ഥാപനങ്ങളില് മാത്രമെ രാഷ്ട്രീയ ചിലവുകളില് ബോര്ഡ് മേല്നോട്ടം ഉണ്ടായിരുന്നുള്ളു എന്നാണ്.ഇംഗ്ലണ്ടില് രാഷ്ട്രീയ പാര്ട്ടികള്ക്ക് ഫണ്ട് നല്കുന്നതില് കമ്പനിയുടെ ഷെയര്ഹോള്ഡേഴ്സിന് കൃത്യമായി അഭിപ്രായം പറയാന് അവസരം നല്കുന്നുണ്ട്. ഷെയര്ഹോള്ഡേഴ്സ് അപ്രോച്ച് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.രാഷ്ട്രീയ ഫണ്ടിംഗിന് എത്ര തുക മാറ്റിവയ്ക്കാം എന്ന് ഇതില് പറയുന്നുണ്ട്.
ഏതായാലും തെരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യമാകേണ്ടതുണ്ട് എന്നതില് സംശയമില്ല.കോര്പ്പറേറ്റുകളും കരാറുകാരും ഏതെല്ലാം പാര്ട്ടികള്ക്ക് എത്ര രൂപവീതം എപ്പോഴെല്ലാം കൊടുത്തു എന്നത് വോട്ടറന്മാരെ അറിയിക്കേണ്ട ബാധ്യത ജനാധിപത്യ സംവിധാനത്തിനുണ്ട്. ഇതില് പാര്ട്ടി,സ്ഥാനാര്ത്ഥി,തേര്ഡ് പാര്ട്ടി എന്നിവരും ഉള്പ്പെടണം.എല്ലാ രാഷ്ട്രീയ പാര്ട്ടികളും അവരുടെ ഓഡിറ്റ് റിപ്പോര്ട്ട് പരസ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ചെയ്യുന്നത് സ്വതന്ത്ര ഓഡിറ്റര്മാരാകണം.എന്നുമാത്രമല്ല,ഇത് വിവരാവകാശത്തിന്റെ പരിധിയില് വരുകയും വേണം.ഇപ്പോള് ഒരു വഴിപാട് പോലെ ഒരു റിപ്പോര്ട്ട് പാര്ട്ടികള് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കി അവിടെനിന്നും ഒരു സര്ട്ടിഫിക്കറ്റ് വാങ്ങുകയാണ് ചെയ്യുന്നത്.ഈ രംഗത്ത് സജീവമാറ്റത്തിന് ചാലകമാകേണ്ട മാധ്യമങ്ങളും ഇക്കാര്യത്തില് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല.കാരണം പരസ്യങ്ങളാണ് പ്രചാരണത്തിലെ പ്രധാന ഇനം. ആ വരുമാനം ലഭിക്കുന്നത് മാധ്യമങ്ങള്ക്കാണ് താനും. താത്പര്യമുള്ള പാര്ട്ടികള്ക്കും സ്ഥാനാര്ത്ഥികള്ക്കും കൂടുതല് ഇടവും സമയവും നല്കാന് പോലും സ്വകാര്യ മാധ്യമങ്ങള് തയ്യാറാകുന്നു.സര്ക്കാര് മാധ്യമങ്ങള് ഭരണകക്ഷിക്കായി തുറന്ന് പ്രവര്ത്തിക്കുന്നു.ഏതായാലും തെരഞ്ഞെടുപ്പ് ഫണ്ടിംഗും അഴിമതിയും അതുകഴിഞ്ഞ് ഭരണത്തിലേറുന്ന സര്ക്കാരിന്റെ ഗുണമേന്മയെ ശരിക്കും ബാധിക്കും എന്നതില് സംശയമില്ല.വോട്ടറന്മാരെക്കാളും ഭരണത്തില് സ്വാധീനമുണ്ടാവുക പണം നല്കി സഹായിച്ച വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും ആകുമല്ലോ.

Friday 22 March 2024

Electoral bond and Corporate fundings

 

തെരഞ്ഞെടുപ്പ് ബോണ്ടും കോര്പ്പറേറ്റ് ഫണ്ടിംഗും –ഭാഗം -1
-----------------------------------------------------
-വി.ആര്.അജിത് കുമാര്
---------------------------------
തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മാമാങ്കമാണ്.അതിനായി ചിലവഴിക്കുന്ന തുക എത്രയെന്നതിന് ഒരു കണക്കുമില്ലതാനും.ലോകത്തെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പുകളില് ഒന്നാണ് ഇന്ത്യയിലേത്.സെന്റര് ഫോര് മീഡിയ സ്റ്റഡീസ് 2009 ല് നടത്തിയ പഠനത്തില് പറയുന്നത് 2009 ലെ പൊതുതെരഞ്ഞെടുപ്പിന് രണ്ട് ബില്യണ് ഡോളര് ചിലവ് വന്നിരുന്നു എന്നാണ്.ഇത് 2014 ല് 5 ബില്യണും 2019 ല് പത്ത് ബില്യണുമായി ഉയര്ന്നു.ഈ കണക്ക് വച്ച് പരിശോധിക്കുമ്പോള് സ്വാഭാവികമായും ഇപ്പോള് നടക്കാന് പോകുന്ന 2024 ലെ തെരഞ്ഞെടുപ്പിലെ ചിലവ് 20 ബില്യണ് ഡോളറെങ്കിലും വരും. 2015-16 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് ചിലവായത് 11.1 ബില്ല്യണ് ഡോളറാണ് എന്നത് ഇതുമായി ചേര്ത്ത് വായിക്കാവുന്നതാണ്.
ഇന്ത്യയില് തെരഞ്ഞെടുപ്പിന് പണം ഒഴുക്കുന്നതിലെ അതാര്യതയാണ് ശ്രദ്ധേയം. അമേരിക്കയില് പൂര്ണ്ണമായും സുതാര്യമല്ലെങ്കിലും ഒരു പരിധിവരെ നിയമം പണത്തിന്റെ ഒഴുക്കിനെ വോട്ടറന്മാര്ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നുണ്ട്. എന്നാല് ഇന്ത്യയില് തെരഞ്ഞെടുപ്പിനും പാര്ട്ടി പ്രവര്ത്തനത്തിനുമായി എത്തുന്ന പണത്തില് സുതാര്യത തീരെ കുറവാണ്.പ്രത്യേകമായി തൊഴിലും വരുമാനവുമില്ലാത്ത ലക്ഷക്കണക്കായ പാര്ട്ടിപ്രവര്ത്തകരുടെ ചിലവും നേതാക്കളുടെ യാത്രയും താമസവും ഉള്പ്പെടെയുള്ള ചിലവുകള്ക്കും വേണ്ടിവരുന്ന തുക വളരെ വലുതാണ്.ഇതിനുള്ള തുക പാര്ട്ടികള്ക്ക് ലഭിക്കുന്നത് സാധാരണക്കാരില് നിന്നല്ല, മറിച്ച് സര്ക്കാരില് നിന്നും രാഷ്ട്രീയ പാര്ട്ടികളില് നിന്നും നേട്ടമുണ്ടാക്കുന്ന കരാറുകാര്,വ്യവസായികള് എന്നിവരില് നിന്നാണ് എന്നത് പകല്പോലെ സത്യമാണ്.പണം കൊടുക്കുന്ന പലരും അത് പറയാനും മടിക്കും.കാരണം ഭരണം മാറിവരുമ്പോള് ഫണ്ട് ലഭിക്കാതിരുന്ന പാര്ട്ടികളോ താരതമ്യേന കുറച്ചുമാത്രം പണം ലഭിക്കുകയോ ചെയ്ത പാര്ട്ടികള് വൈരാഗ്യബുദ്ധിയോടെ പെരുമാറുമോ എന്ന ഭയമാണ് കരാറുകാര്ക്കും വ്യവസായികള്ക്കും ഉണ്ടാവുക. രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിക്കുന്ന വരുമാനം ഇന്കംടാക്സില് നിന്നും ഒഴിവാക്കിയിരിക്കുന്നതിനാല് യാഥാര്ത്ഥ സൂക്ഷ്മപരിശോധനയും നടക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്ട്ടികള് നല്കുന്ന കണക്ക് വെറും പ്രഹസനമാണ് എന്നും കാണാം.
2017 ലാണ് നരേന്ദ്രമോദി സര്ക്കാര് തെരഞ്ഞെടുപ്പ് ധനകാര്യത്തില് വന്പരിഷ്ക്കാരം എന്ന നിലയില് തെരഞ്ഞടുപ്പ് ബോണ്ട് കൊണ്ടുവന്നത്.2018 ലെ ബജറ്റിലാണ് ധനമന്ത്രി അരുണ് ജയ്റ്റ്ലി ഇത് സംബ്ബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അസ്സോസിയേഷനുകള്,കോര്പ്പറേഷനുകള്,വ്യക്തികള് എന്നിവര്ക്ക് സുതാര്യമായി സംഭാവന നല്കാനാണ് പുതിയ സംവിധാനം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല് നിയമം മൂലം അജ്ഞാതത്വം അംഗീകരിക്കുകയും അതാര്യത ഉറപ്പാക്കുകയും അവ്യക്തത സൂക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്തത്. ഡിജിറ്റൈസേഷന് വഴി നേരിട്ടുള്ള പണം കൈമാറ്റത്തില് വലിയ മാറ്റം കൊണ്ടുവന്ന എന്ഡിഎ സര്ക്കാര് ഡയറിയില് കുറിച്ചിട്ടും സൂട്ട്കേസിലും ബാഗിലും നിറച്ചും ഹവാല വഴിയുമൊക്കെ പണം കൈമാറുന്ന രീതിക്ക് മാറ്റം വരുത്താനാകണം മറ്റൊരു ആതാര്യ പണമിടപാട് സംവിധാനം കൊണ്ടുവന്നത്. നികുതി അടയ്ക്കാന് ബാധ്യസ്ഥനായ പൌരനെ പരമാവധി സൂക്ഷ്മപരിശോധന നടത്തുന്ന ഇന്കംടാക്സ് വകുപ്പിന് രാഷ്ട്രീയ പാര്ട്ടികളുടെ സ്വത്തിലേക്ക് നോക്കുകയേ വേണ്ട എന്നതാണ് നിലവിലെ സംവിധാനം അനുശാസിക്കുന്നത്. ഇന്കംടാക്സ് ആക്ടിലെ സെക്ഷന് 13 എ പ്രകാരം രാഷ്ട്രീയ പാര്ട്ടികളുടെ സ്വത്ത്, നികുതി പരിധിക്ക് പുറത്താണ്. ഇന്ത്യ സ്വതന്ത്രയാകും മുന്നെ നാട്ടധികാരികള്ക്കും ദേവാലയം നടത്തിപ്പുകാര്ക്കും നികുതി ഒഴിവാക്കികൊടുത്തിരുന്നപോലെ ഒരു സമ്പ്രദായം. തെരഞ്ഞെടുപ്പ് ബോണ്ട് വന്നതോടെ രാഷ്ട്രീയ പാര്ട്ടികള്ക്ക് പണമായി നല്കാവുന്ന തുക ഇരുപതിനായിരത്തില് നിന്നും രണ്ടായിരമായി കുറച്ചു.കള്ളപ്പണം കുറയ്ക്കുക എന്നതാണ് ലക്ഷ്യമായി പറഞ്ഞത്. സ്വന്തം അക്കൌണ്ടില് നിന്നും രാഷ്ട്രീയ പാര്ട്ടിയുടെ അക്കൌണ്ടിലേക്ക് തുക കൈമാറുന്ന രീതിയാണ് കൊണ്ടുവന്നത്. അതുവഴി കൊടുക്കുന്ന പണത്തിനും വാങ്ങുന്ന പണത്തിനും കൃത്യമായ കണക്കുണ്ടായി.എന്നാല് അത് പൊതുജനത്തെ അറിയിക്കില്ല എന്ന നിശ്ചയത്തിലൂടെ ഭരിക്കുന്ന പാര്ട്ടിയോ പ്രതിപക്ഷമോ നല്കുന്ന സഹായത്തിനുള്ള അംഗീകൃത കൈമടക്കായി ഇത് മാറി.സൂട്ട്കേയ്സ് പണ വിനിമയവും ഇടനിലക്കാര് വഴിയുള്ള ഇടപാടും നേതാക്കള് നേരിട്ട് വന്ന് പിരിക്കുന്നതും മറ്റൊരു വഴിക്ക് തുടരുകയും ചെയ്തു.തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ പണം കൈമാറുന്നിടത്ത് പാര്ട്ടിയുടെ പ്രതിനിധിയും കോര്പ്പറേറ്റുകളും നേര്ക്കുനേര് കാണുന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. ഇത് ബാങ്ക് ഇടപാട് ആയതിനാല് വൈറ്റ്മണിയാണ് എന്നതും വ്യക്തം.പാര്ട്ടി ഫണ്ടിലേക്ക് വരുന്ന തുകയില് ഇടനിലക്കാര് വഴിയുള്ള ചോര്ച്ചയും ഉണ്ടാകുന്നില്ല. കേഡര് പാര്ട്ടികളില് പോലും പല കൈമറിയുമ്പോള് പണത്തിന്റെ തൂക്കം കുറയുക സ്വാഭാവികം. കോണ്ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളില് ഇത് അധികമാണ് താനും.
ധനകാര്യ ബില്ലില് രണ്ട് മാറ്റങ്ങള് വരുത്തിയാണ് തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് വര്ഷത്തെ ലാഭത്തിന്റെ ശരാശരിയുടെ 7.5 ശതമാനത്തില് കൂടുതല് രാഷ്ട്രീയ പാര്ട്ടികള്ക്ക് ദാനം നല്കാന് പാടില്ല എന്ന വ്യവസ്ഥ ഒഴിവാക്കി. ലാഭനഷ്ടക്കണക്കില് രാഷ്ട്രീയപാര്ട്ടിക്ക് നല്കിയ ദാനം സൂചിപ്പിക്കേണ്ടതില്ല എന്നതായിരുന്നു മറ്റൊരു സൌകര്യം. 2018 ല് തന്നെ ഇലക്ടറല് ബോണ്ട് നിലവില് വന്നിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശരഹിത പ്രോമിസറി നോട്ടുകളായാണ് ബോണ്ട് ഇറക്കിയത്. ആയിരം,പതിനായിരം,ലക്ഷം,പത്ത് ലക്ഷം,ഒരു കോടി എന്നീ നിരക്കുകളിലായിരുന്നു ബോണ്ടുകള്.പൊതുതെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ ഒരു ശതമാനം വോട്ടെങ്കിലും നേടിയ പാര്ട്ടികള്ക്കായിരുന്നു ബോണ്ട് ലഭിക്കാന് അര്ഹത. ഇതിന്റെ വാലിഡിറ്റി 15 നാളത്തേക്കായിരുന്നു. തുക പാര്ട്ടി അക്കൌണ്ടില് നിക്ഷേപിക്കുന്നതോടെ അത് സംഭാവനയായിതീരും. കള്ളപ്പണം എന്നതിന് പകരം തുക ഡിജിറ്റല് മണിയായി എന്നത് സത്യം. പക്ഷെ ആര് ആര്ക്ക് കൊടുത്തു എന്നത് ഭരണകക്ഷിക്ക് മാത്രമെ അറിയൂ എന്ന നിലവന്നു. അതുകൊണ്ടുതന്നെ,കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത കുറഞ്ഞു. എന്നാല് വോട്ടറന്മാരില് നിന്നും ഇത് മറച്ചുവയ്ക്കുന്നതുവഴി നേരത്തേ തുടര്ന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്പ്പരകക്ഷികളും തമ്മിലുള്ള അവിഹിത ബന്ധം തുടരുക തന്നെ ചെയ്യുന്നു.ആദ്യ നാല് ബോണ്ട് വില്പ്പനയിലൂടെ 2018 ഒക്ടോബര് വരെ ആയിരം ബോണ്ടുകളായിരുന്നു വിറ്റത്. അതിന്റെ മൂല്യം 500 കോടിക്ക് താഴെയായിരുന്നു. അതില് 99.9 ശതമാനവും 10 ലക്ഷത്തിന്റെയോ ഒരു കോടിയുടെയോ ബോണ്ടുകളായിരുന്നു. അതായത് അതിസമ്പന്നരാണ് ബോണ്ടുകള് വാങ്ങിയത് എന്ന് വ്യക്തം. തെരഞ്ഞെടുപ്പില് വിദേശ സ്വാധീനം വരാതിരിക്കണമെങ്കില് വിദേശ ഫണ്ടിംഗ് സ്വീകരിക്കാന് പാടില്ല. എന്നാല് ഇവിടെ അതും നടന്നു. 2014 ല് ഡല്ഹി ഹൈക്കോടതി ഇറക്കിയ ഉത്തരവില് പറയുന്നത് ബിജെപിയും കോണ്ഗ്രസും വിദേശഫണ്ടുകള് സ്വീകരിച്ചു എന്നാണ്. രാഷ്ട്രീയ പാര്ട്ടികളെ പബ്ളിക് അതോറിറ്റിയായി കണക്കാക്കാന് കഴിയില്ല എന്ന് കേന്ദ്ര ഇന്ഫര്മേഷന് കമ്മീഷന് വിധിച്ചത് 2020 ഡിസംബര് ഇരുപത്തിയൊന്നിനാണ്. രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിക്കുന്ന പണം സംബ്ബന്ധിച്ച് വോട്ടറന്മാരെയും പൊതുജനങ്ങളേയും അറിയിക്കേണ്ട കാര്യമില്ലെന്നും ഇന്ഫര്മേഷന് കമ്മീഷന്റെ വിധിയില് പറഞ്ഞിരുന്നു(തുടരും)✍️