Saturday 18 June 2016

Rulers of ancient Kerala

കേരളത്തിലെ ആദ്യകാല  ഭരണരീതി
സംഘടിത ഭരണകൂടം ആദ്യമുണ്ടായത് മുല്ലൈ  പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടത്തെ മേച്ചില്‍ സ്ഥലത്തെ ഉത്സാഹിയും നായകസ്ഥാനം  വഹിക്കുന്നവനുമായ പശുപാലന്‍ , അടുത്തുള്ള കൃഷിപ്രദേശത്തു നിന്നും കന്നാലികളെ  തട്ടിക്കൊണ്ടുപോരാന്‍  കൂട്ടുകാരെ പ്രേരിപ്പിക്കുകയും അവര്‍ക്ക്  നേതൃത്വം  നല്‍കുകയും ചെയ്തു. ഈ കന്നാലി മോഷണം ഒരു യുദ്ധത്തിന് ഇടയാക്കി. അപ്പോള്‍  രണ്ടു കൂട്ടരും തങ്ങളുടെ നേതാക്കന്മാരെ യുദ്ധത്തിനായി തെരഞ്ഞെടുത്തു. ജയിച്ച കക്ഷിയുടെ നേതാവ് 'കോ(നായകന്‍)'നായി തീര്‍ന്നു.തുടര്‍ന്ന് ഇടയ സംഘത്തിന്‍റെ എതിരില്ലാത്ത നേതാവ് കൂടുതല്‍ കന്നാലി മോഷണത്തിനു തയ്യാറാകുന്നു. ഇങ്ങനെ പരിചയ സമ്പന്നനായ യുദ്ധകാല നേതാവ് സമാധാന കാലത്തും നേതാവായി തുടര്‍ന്നു. ഈ വിധത്തില്‍ അയാള്‍ക്ക്  രാജത്വം  അഥവാ കോയ്മ സ്ഥാപിക്കപ്പെട്ടു.
വേട്ടക്കാര്‍ ധാരാളമുള്ള മലമ്പ്രദേശങ്ങളിലും  വന്യമൃഗങ്ങള്‍ക്കെതിരെ നായാട്ടു സംഘത്തെ നയിക്കുന്ന നായാടി നേതാവ്, നിഷ്പ്രയാസം സ്വന്തം സമൂഹത്തിന്‍റെ ആജ്ഞാപകനായി തീര്‍ന്നു. ചേരന്‍റെ രാജകീയ ചിഹ്നം വില്ലാണ് എന്നതിനാല്‍ അവരുടെ പൂര്‍വ്വസൂരികള്‍  നായാടികളായിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. നേതാവായ 'കോന്‍' ഇടയന്‍റെ കോല്‍ അല്ലെങ്കില്‍ നായാടിയുടെ അമ്പ് നേതൃഛിഹ്നമായി വഹിച്ചിരുന്നു.
മലമ്പ്രദേശങ്ങളിലെയും വനപ്രദേശങ്ങളിലെയും കൂടുതല്‍ അക്രമാസക്തരായ ജനങ്ങള്‍ ,ശാന്തി നിറഞ്ഞ ഗ്രാമങ്ങള്‍ ആക്രമിച്ചു  കീഴടക്കിയതിനു ശേഷം പരിഷ്കൃത ജനസമുദായങ്ങള്‍  സാധാരണയായി  പാര്‍ത്തുവന്ന ഫലപുഷ്ടിയുള്ള  നദീമുഖ  പ്രദേശങ്ങളിലേക്ക് രാജവാഴ്ച  വ്യാപിച്ചു. ദ്രാവിഡര്‍ പഞ്ചാബില്‍ നിന്നും പടിഞ്ഞാറെ തീരം വഴി ദക്ഷിണേന്ത്യയില്‍ പ്രവേശിച്ചുവെന്നു കരുതുന്നു. അവര്‍ ആദ്യം ചേര രാജ്യവും പിന്നീട് ചോള-പാണ്ഡ്യ രാജ്യങ്ങളും  സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. മലനാട് ഭരിച്ച ചേരന്മാരെ വാനവര്‍ എന്നും നായാടികളായവരെ വില്ലവര്‍ എന്നും പടിഞ്ഞാറു ദേശക്കാരെ കുടവര്‍ അഥവാ കുട്ടുവര്‍ എന്നും മലമ്പ്രദേശം ഭരിച്ചവരെ പൊറൈയര്‍ എന്നും പൂഴിനാട് ഭരിച്ചവരെ  പൂഴിയര്‍ എന്നും വിളിച്ചു വന്നു.രാജാവിന്‍റെ  വസതിയും ക്ഷേത്രവും കോവിലെന്നാണ് അറിയപ്പെട്ടത്. സ്ഥിരമായ യശസ്സു നേടിയ അധികാരിയാണ് മന്നന്‍. മഹത്വവും വലിപ്പവും കൂടിയ അധികാരിക്ക് കിരീടമുണ്ടാകും. കിരീടമുള്ളവനാണ് വേന്തന്‍. പരമ്പരാഗത രാജത്വമായിരുന്നു സംഘകാലത്ത് നിലനിന്നത്. നാടുവാഴിയുടെ മൂത്തപുത്രന്‍ പിന്‍തുടര്‍ച്ചക്കാരനായി വരുന്ന ഈ സമ്പ്രദായത്തെ മുറൈ മുതല്‍ കട്ടില്‍ എന്നു പറഞ്ഞു വന്നു.
ചേരരാജാവായ ഇമയവരമ്പന്‍ നെടുഞ്ചേരലാതന്‍റെ രണ്ടു പുത്രന്മാരില്‍ ഇളയവന്‍ (ഇളങ്കോ) സിംഹാസനാരൂഢനാകുമെന്ന് ജോത്സ്യന്‍   പ്രവചിച്ചപ്പോള്‍  സ്വന്തം അവകാശം നിഷേധിക്കപ്പെടുന്നുവെന്നു കണ്ട് ചെങ്കുട്ടുവന്‍ രോഷാകുലനായതായി  എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ രാജ്യാവകാശിയായ ജ്യേഷ്ഠന്‍റെ തെറ്റിദ്ധാരണ ഒഴിവാക്കാനായി അനുജന്‍ അവധൂതനായി മാറുകയും പില്‍ക്കാലത്ത് ഇളങ്കോവടികള്‍ എന്ന പേരില്‍ പ്രസിദ്ധനാവുകയും ചെയ്തു എന്നതും ചരിത്രം. കിരീടാവകാശിയായ രാജകുമാരന്‍ കോമകന്‍ എന്നും ഇളയയാള്‍ ഇളങ്കോ ,ഇളഞ്ചെഴിയന്‍,ഇളഞ്ചേരന്‍,ഇളങ്കോശന്‍,ഇളവെളിമാന്‍,ഇളവിച്ചിക്കോന്‍ തുടങ്ങിയ പദവികളിലും അറിയപ്പെട്ടു. അവര്‍ സ്ഥാനപതി ചുമതലയാണ് വഹിച്ചിരുന്നത്. പിന്‍തുടര്‍ച്ചാവകാശത്തിന് തായം എന്നായിരുന്നു പറഞ്ഞുവന്നത്.
ഏതെങ്കിലും അസാധാരണമായ അപായംമൂലം സിംഹാസനം ഒഴിഞ്ഞു കിടക്കുകയും അതിലേക്ക് യോഗ്യരായ അവകാശികള്‍ ഇല്ലാതെ വരികയും ചെയ്താല്‍ പൌരമുഖ്യന്മാരും മുമ്പേ ഉണ്ടായിരുന്ന മന്ത്രിമാരും മറ്റുള്ളവരും ചേര്‍ന്ന് പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നതിന് ഒരു വിചിത്രമായ  സമ്പ്രദായം സ്വീകരിച്ചിരുന്നു. ഒരു ആനയെ ഒരുക്കി അതിന്‍റെ തുമ്പിക്കൈയില്‍ ഒരു മാലയും കൊടുത്ത് നാടുചുറ്റാന്‍ വിടുകയും ആനയുടെ ഇഷ്ടം പോലെ ഏതെങ്കിലും  ഒരുവന്‍റെ കഴുത്തില്‍ മാലയിട്ട് കൂട്ടിക്കൊണ്ടു വരുകയും അയാളെ ഈശ്വരഹിതപ്രകാരമുള്ള രാജാവായി കരുതിപ്പോരുകയുമായിരുന്നു  പതിവ്. ചോളരാജാവായ കരികാലന്‍ ഈ വിധത്തില്‍ രാജാവാക്കപ്പെട്ട ആളാണ്.
ഇടയ്ക്കിടെ നിശ്ചയിക്കുന്ന പ്രത്യേക സന്ദര്‍ഭങ്ങളിലല്ലാതെ ദക്ഷിണേന്ത്യയിലെ രാജാക്കന്മാര്‍ പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതും രാജ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ജനങ്ങള്‍ക്ക്  കൂടെക്കൂടെ കാണാന്‍ അവസരം നല്‍കിയാല്‍ രാജാക്കന്മാരുടെ മാന്യത നഷ്ടമാവുകയും അവര്‍ക്കുള്ള പ്രത്യേകാധികാരങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യുമെന്ന് അവര്‍ വിചാരിച്ചിരുന്നു.
സാധാരണ ജനങ്ങള്‍ മുണ്ടുമാത്രവും ഭേദപ്പെട്ടവര്‍ മുണ്ടിനു പുറമെ തോളത്തുകൂടി രണ്ടാംമുണ്ടും  ധരിച്ചു. ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ മേല്‍മുണ്ടു ധരിച്ചിരുന്നു. അവരാണ് കഞ്ചുക മുതല്‍വര്‍. രാജകല്‍പ്പനകള്‍ അതുല്യ വിളംബരങ്ങളായിരുന്നു. അതിന് രണ്ടാമതായോ വിരുദ്ധമായോ  യാതൊരുത്തരവും സാധ്യമായിരുന്നില്ല. മഴയും യോഗികളുടെ തപസ്സും കന്യകമാരുടെ ചാരിത്ര്യവും രാജാവിന്‍റെ ധാര്‍മ്മിക ഭരണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. രാജാവിന്‍റെ ചുമതലകള്‍ ദുര്‍വ്വഹവും മിക്കവാറും കൃതജ്ഞതാശൂന്യവുമായിരുന്നു. കിരീടമണിഞ്ഞ തലയ്ക്ക്  സ്വൈര്യമില്ല എന്ന് അന്നും പറയുമായിരുന്നു. രാജാവിന്‍റെ ജന്മദിനം ദാനകര്‍മ്മങ്ങളാല്‍ സജീവമായിരുന്നു. സ്വര്‍ണ്ണക്കട്ടികൊണ്ട് രാജാവിനു  തുലാഭാരം  നടത്തുകയും ആ സ്വര്‍ണ്ണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ജ്ഞാനസമ്പാദനം,യാഗാനുഷ്ഠാനം,സമ്മാനദാനം,പ്രജാസംരക്ഷണം,ദുഷ്ടന്മാരെയും  കുറ്റവാളികളെയും ശിക്ഷിക്കല്‍ എന്നിവയായിരുന്നു രാജാവിന്‍റെ  അടിസ്ഥാന കര്‍ത്തവ്യങ്ങള്‍. പുത്രകമേഷ്ടിയെന്ന  വൈദികയാഗം നടത്തിയതിനാല്‍  ചേരന്‍ പെരുഞ്ചേരല്‍  ഇരുമ്പൊറയ്ക്ക് രാജ്യാവകാശിയായി  ഒരു പുരുഷസന്താനം ജനിച്ചതായും  പറയപ്പെടുന്നുണ്ട്.
രാജാവ് സൂര്യോദയത്തില്‍  വാദ്യഘോഷത്തോടൊപ്പം വന്ദികളുടെ  സ്തുതിഗീതം കേട്ട്  ഉണരും. പിന്നീട് അദ്ദേഹം അന്നത്തെ കാര്യക്രമം  നിശ്ചയിക്കും. പ്രഭാതകൃത്യങ്ങള്‍  കഴിഞ്ഞ് കുറച്ചു സമയം ഈശ്വര ധ്യാനത്തില്‍ കഴിയും. രാജാവ് അതിഥികളെ ആര്‍ഭാടപൂര്‍വ്വം സല്‍ക്കരിക്കുകയും അവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ അവര്‍ക്കൊപ്പം മദ്യമാംസാദികള്‍  രുചിയോടെ കഴിച്ച് ഉല്ലസിക്കുകയും പതിവായിരുന്നു. കഞ്ഞി പിഴിഞ്ഞുണക്കിയ കട്ടികൂടിയതും  തിളങ്ങുന്നതുമായ മിനുത്ത വസ്ത്രങ്ങളാണ് രാജാവ് ധരിച്ചിരുന്നത്. രാത്രികാലത്ത് മദ്യപാനം,നൃത്തശാലയിലെ  നൃത്ത-നാടകങ്ങള്‍ ,സ്ത്രീസേവ എന്നിവയായിരുന്നു പരിപാടികള്‍.

അമ്പും വില്ലും കവണയും ഉപയോഗിച്ചായിരുന്നു അന്നത്തെ നായാട്ട്. ആടുകളുടെ അടുത്തുനിന്നും കുറുക്കനെ തുരത്താന്‍ ഇടയന്മാര്‍ ശക്തിയായി ചൂളമിടുമായിരുന്നു.ഓരി എന്ന നാടുവാഴി പ്രഭുവിന് ഒരു വലിയ വില്ലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ വന്‍വില്‍ ഓരി  എന്നാണറിയപ്പെട്ടിരുന്നത്. ഒറ്റയമ്പിന് ആനയെയും കടുവയെയും മാനിനെയും കരടിയെയുമൊക്കെ കൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ആന നായാട്ടില്‍ പ്രത്യേക പരിശീലനം കിട്ടിയവരായിരുന്നു വേങ്കടം പ്രഭുക്കന്മാരെന്നും ചരിത്രം പറയുന്നു. 

Friday 17 June 2016

Kerala konginis

കേരളത്തിലെ  കൊങ്ങിണികള്‍
-          വി .ആര്‍.അജിത് കുമാര്‍
മലബാറിലെ ബ്രാഹ്മണര്‍ രണ്ടു തരമായിരുന്നു. കച്ചവടത്തിനു വന്ന്  കുറേക്കാലം തങ്ങി മടങ്ങുന്ന പട്ടന്മാരും സ്ഥിരതാമസക്കാരായ  കൊങ്ങിണിമാരും. അവര്‍ക്ക് നാട്ടുകാരായ നമ്പൂതിരിമാരെയും ബ്രാഹ്മണരെയും പുച്ഛമായിരുന്നു. അവര്‍ക്ക് ഭരണകാര്യത്തില്‍ പങ്കുണ്ടായിരുന്നില്ല. കച്ചവടവും ചരക്കുകളുടെ ഉള്‍നാടന്‍ ഗതാഗതവും അവര്‍ നടത്തിവന്നു. കൊല്ലം,കൊച്ചി,തൃശൂര്‍,പൊന്നാനി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു കച്ചവടം നടത്തി വന്നു. ഇവര്‍ക്ക്  ക്ഷേത്രങ്ങളില്‍ ഭക്ഷണം സൌജന്യമായിരുന്നു. പകരം ക്ഷേത്രശുചീകരണത്തില്‍ സഹകരിക്കണമെന്നായിരുന്നു നിബന്ധന. സാധനങ്ങള്‍ ചുമക്കുന്നതിന് സ്വജാതിയില്‍പെട്ട  പാവപ്പെട്ടവര്‍ക്ക് മാത്രമെ ഇവര്‍ അവസരം നല്‍കിയിരുന്നുള്ളു. പട്ടന്മാര്‍ പല വിഭാഗങ്ങളായി  ജീവിക്കുകയും പരസ്പ്പരം വിവാഹമുണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കുകയും ചെയ്തു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കൊങ്ങിണികള്‍  നല്ല ബന്ധത്തിലായിരുന്നു. അരി,പഴങ്ങള്‍,ലിനന്‍ തുടങ്ങിയവയുടെ കച്ചവടവും പണവിനിമയവും ഇവര്‍ നടത്തിവന്നു. തീരദേശത്താണ് ഇവര്‍ കുടിപാര്‍ത്തത്. കാഴ്ചയ്ക്ക് നല്ല ചന്തമുള്ളവരായിരുന്നു കൊങ്ങിണികള്‍. സുന്ദരികളായ സ്ത്രീകള്‍ സ്വര്‍ണ്ണമാല, കമ്മല്‍,മൂക്ക് കമ്മല്‍ എന്നിവ ധരിച്ചുവന്നു. ഇതില്‍ വില കൂടിയ കല്ലും പേളും അണിയുകയും ചെയ്തു. വളകള്‍ക്ക് പുറമെ ഒരു കാലില്‍ വെള്ളി വളയും ഇവര്‍ ചൂടി വന്നു. മുടി ചുറ്റി വശത്തു കെട്ടി പൂമാല വയ്ക്കുകയും ലിനന്‍ /സില്‍ക്ക് തുണി ചുറ്റി തോളിലൂടെ എടുത്ത് മുന്നില്‍ കുത്തുകയും ചെയ്യുന്നതായിരുന്നു വസ്ത്രധാരണ രീതി. പുരുഷന്മാര്‍ മുണ്ടു ധരിക്കുകയും കൈവളയും കമ്മലും ഇടുകയും  ചെയ്തു. തല ഷേവ് ചെയ്ത് ഉച്ചിമുടി ഉറുമാലുകൊണ്ടോ ബാന്‍ഡ് കൊണ്ടോ കെട്ടി വച്ചിരുന്നു. ഗോവയ്ക്കും ബോംബെയ്ക്കുമിടയിലുള്ള ഉയര്‍ന്ന പ്രദേശത്തു നിന്നു വന്നവരായിരുന്നു കൊങ്ങിണികള്‍. പോര്‍ച്ചുഗീസുകാര്‍ ഇവരില്‍ പലരെയും  ബലമായി  ക്രിസ്ത്യനികളാക്കിയിരുന്നു. കുട്ടികളെ ബലമായി മാമോദീസ മുക്കിയിരുന്നു.എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ സമീപനമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ബ്രിട്ടീഷ് ടൌണിനും കോട്ടയ്ക്കുമടുത്തായിരുന്നു കൌങ്ങിണികള്‍ താമസിച്ചിരുന്നത്. യൂറോപ്പുകാര്‍ വൃത്തിഹീനരാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം തീറ്റിയും കുടിയുമുണ്ടായിരുന്നില്ല. തെറ്റുകള്‍ക്ക് ശിക്ഷ ലഭിച്ച് ബ്രിട്ടീഷ് ജയിലിലാകുന്നവര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുമായിരുന്നില്ല. വെറ്റിലയും തേങ്ങയും മാത്രം കഴിച്ചു. സൂര്യനസ്തമിക്കും മുന്‍പ് ന്യായാധിപന്‍റെ സാര്‍ജന്‍റിനൊപ്പം പുറത്തുവന്ന് കുളിച്ച് വസ്ത്രം മാറി കൂട്ടുകാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് മടങ്ങുവാനും ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു.
വൈഷ്ണവരും ശൈവരും എന്ന് രണ്ടു തരം കൊങ്ങിണികളുണ്ട്. ശൈവര്‍ രണ്ട് ചന്ദനക്കുറികള്‍ തൊടുമെന്നതാണ് വ്യത്യാസം. ബഹുപത്മീകത്വം ശൈവര്‍ക്ക് അനുവദനീയമായിരുന്നില്ല. പുത്രിയെ എട്ട്-ഒന്‍പത് വയസ്സില്‍ വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. പത്ത് കഴിഞ്ഞാല്‍ വിവാഹം പ്രയാസമാണ്. പൂജാരിയും മാതാപിതാക്കളും വളരെ നേരത്തെ തന്നെ  വരനെ അന്വേഷിച്ചു തുടങ്ങും. പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് വിലവയ്ക്കാറില്ലായിരുന്നു. വധൂവരന്മാരുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ പയ്യനും കൂട്ടരും വീട്ടില്‍ വന്ന് പെണ്ണു ചോദിക്കും. മകളെ തരുമോ എന്നാണ് ചോദ്യം. ഉത്തരം അനുകൂലമായാല്‍ അവനെ ആനയിച്ച് ഒരു കുടിലില്‍ ഇരുത്തും. എന്നിട്ട് കൈയ്യില്‍ സ്ത്രീധനമായ പണവും സ്വര്‍ണ്ണവും ആഭരണങ്ങളും കൊടുത്ത് വീട്ടിലേക്ക് ആനയിക്കും. രണ്ടു പേരെയും തമ്മില്‍ വേര്‍തിരിക്കുന്നത്  ഒരു വെള്ളമുണ്ടിന്‍റെ മറയാണ്. അവളെ അവിടെയിരുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ പേരും മാതാപിതാക്കളുടെ പേരും ദേശപ്പേരും പറയും. ഒരേ ദേശക്കാരാണെങ്കില്‍ വിവാഹം നടക്കില്ല, നിയമ പ്രകാരം അവര്‍ സഹോദരങ്ങളാണ്. ദേശം വ്യത്യസ്തമാണെങ്കില്‍ ഉടനെ മറ നീക്കും. എന്നിട്ടവര്‍ പരസ്പ്പരം കൈകോര്‍ക്കും. അപ്പോള്‍ പൂജാരി ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍ വായിച്ചു കേള്‍പ്പിക്കും. എന്നിട്ട് അവളുടെ കണ്ണടച്ച് കൈകള്‍ കൂപ്പി അതിഥികളുടെ മുന്നിലെത്തും. തുടര്‍ന്ന് അവര്‍ ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്ന് ദീപത്തിനു മുന്നില്‍ പ്രതിജ്ഞയെടുക്കും. പൂജാരി പറഞ്ഞ പോലെയും ഞങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചപോലെയും ജീവിക്കും എന്നാണ് പ്രതിജ്ഞ ചെയ്യുക. ഈ സമയം സ്ത്രീകള്‍ വന്ന് പാട്ടുപാടിക്കൊണ്ട് അരി തലയിലൂടെ തൂവും. പണക്കാര്‍ ഇതില്‍ മുത്തിന്‍റെ പൊടിയും ചേര്‍ക്കും. ആഘോഷം അഞ്ചു ദിവസം നീളും. ഈ ദിവസങ്ങളില്‍  ദ്വാരമുള്ള  മൂന്ന് കപ്പുകള്‍ വെള്ളത്തിലിടും. അവയില്‍ വെള്ളം നിറഞ്ഞ് നേരെ മുങ്ങിയാല്‍ നല്ല ശകുനമെന്നും ചരിഞ്ഞാല്‍  ദുഃശ്ശകുനമെന്നും വിലയിരുത്തിയിരുന്നു. സമ്പത്തിന് ആനുപാതികമായി നൃത്തങ്ങളും ആഘോഷങ്ങളുമുണ്ടാകും. ആറാം നാള്‍ വിശ്രമവും കഴിഞ്ഞ് ഏഴിന് പുതുപ്പെണ്ണും ചെറുക്കനും കുളിക്കുന്നതോടെ ആഘോഷം കഴിയും.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന്‍റെ ദൈവാനുകൂല്യവും ഭാവിയും പ്രവചിക്കപ്പെടും. അച്ഛനും കൂട്ടുകാരും പത്തുദിവസം വാതില്‍ക്കല്‍ നില്‍ക്കും. പന്ത്രണ്ടിനാണ് പേരിടല്‍ ചടങ്ങ്. തുടര്‍ന്ന് അര്‍ച്ചനയോടെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ദൈവത്തെ കാട്ടും. പത്താം വയസ്സില്‍ പൂണുനൂലിടും. അന്നു തന്നെ തലമുണ്ഡനം ചെയ്ത് കുടുമ വയ്ക്കും. കുടുമ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കണമെന്നാണ് നിയമം. ആറേഴ് വയസ്സുള്ളപ്പോഴേ കച്ചവടകാര്യത്തില് ഇടപെടുത്തും. അതുകൊണ്ടുതന്നെ വാണിജ്യപരമായ  കൌശലവും കൃത്യതയും ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ വാക്കിന് വിലയില്ലാത്തവരായും തനിക്ക് കിട്ടേണ്ടത് കൃത്യമായി ചോദിച്ചു വാങ്ങുന്നവരും നല്‍കേണ്ടവയെ വിസ്മരിക്കുന്നവരുമായി  ഇക്കൂട്ടരെ രേഖപ്പെടുത്തിയിരിക്കുന്നത്  വിശ്വസനീയമല്ല. തരാനുള്ള കാശ് തരാന്‍ പരമാവധി വൈകിച്ച്  അതിന്‍റെ പലിശ കണക്കുകൂട്ടി സംതൃപ്തിപ്പെടുന്ന കൂട്ടരാണിവര്‍ എന്ന  വിലയിരുത്തലും വ്യക്തിപരമാകാം. സത്യസന്ധതയില്ലായ്മയെ കുറ്റപ്പെടുത്തിയാല്‍ ക്ഷമയോടെ കേട്ടു നില്‍ക്കുന്നവരും  പരുഷ വാക്കുകളെ സസന്തോഷം സ്വീകരിക്കുന്നവരും വിരുന്നുകാരെ സ്വീകരിക്കാന്‍  പൊതുവെ  മടിയുള്ളവരും  ആതിഥ്യമര്യാദ തീരെ കുറഞ്ഞവരുമാണെന്ന  അഭിപ്രായവും  ശരായാവണമെന്നില്ല.
കൊച്ചി ടൌണില്‍ നിന്നല്പ്പം മാറിയാണ് കൊങ്ങിണിത്തെരുവ്. പുരുഷന്മാര്‍ കച്ചവടത്തിന് പോകുമ്പോള്‍ സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്തും പരദൂഷണം നടത്തിയും സമയം കഴിച്ചു. യൂറോപ്യന്മാര്‍ പോകുമ്പോള്‍ വീട്ടിനുള്ളില്‍ കയറിയിരുന്ന് തല പുറത്തിട്ട് നോക്കിയിരിക്കുന്ന ഇക്കൂട്ടര്‍ അവരുടെ ഭാഷയറിയില്ലെങ്കിലും മദാമ്മമാരുമായി സംസാരിക്കാനും ശ്രമിച്ചിരുന്നു.

കൊങ്ങിണികള്‍ മരണത്തിനു മുന്‍പ് ഇഷ്ടാധാരമെഴുതും. ആണ്‍മക്കള്‍ക്ക് സ്വത്ത് തുല്യമായി വീതിക്കും. കെട്ടിയ പെണ്‍മക്കള്‍ക്ക്  പുതുതായി ഒന്നും നല്‍കില്ല. വിധവയെയും അവിവാഹിതയായ മകളെയും ആണ്‍മക്കള്‍ നോക്കണമെന്നാണ് കരാര്‍. ആണ്‍മക്കളില്ലെങ്കില്‍ സഹോദരന്‍റെ മകനെ ദത്തെടുക്കും. മരണത്തിനു മുന്‍പായി പുരോഹിതന്‍ വന്ന് തെറ്റുകള്‍ പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് തല മൊട്ടയടിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. പൂജാരിക്ക് ദാനവും സമ്മാനവും നല്‍കും. നല്ല കറവയുള്ള ഒരു പശുവിനെയും പൂജാരിക്ക് നല്‍കും. മരണം വരെയും  ഇതിന്‍റെ വാലില്‍ പിടിച്ചായിരിക്കും മരണാസന്നന്‍  കിടക്കുക. കര്‍മ്മം ചെയ്യേണ്ടവര്‍ തല മൊട്ടയിടിക്കുകയും താടി  വളര്‍ത്തുകയും  ചെയ്യും. ശവം വെള്ള ലിനന്‍ തുണിയില്‍ പൊതിഞ്ഞ് നാലാളുകള്‍ ചേര്‍ന്ന് എടുക്കും. മൂത്ത മകന്‍റെ നേതൃത്വത്തിലാണ് കര്‍മ്മങ്ങള്‍ നടത്തുക. ദഹനം കഴിഞ്ഞാല്‍ അടുത്ത ദിവസം ചാരമെടുത്ത് നദിയില്‍ ഒഴുക്കും. പന്ത്രണ്ട് ദിവസം മക്കള്‍ വീട്ടില്‍ കഴിയും. ഈ ദിവസങ്ങളില്‍ മൂത്തമകന്‍  മൂന്നുരുള ചോറ് കുളത്തിലെറിയും. മരിച്ചയാളിനുള്ള ഭക്ഷണമാണതെന്ന് വിശ്വസിക്കുന്നു. പന്ത്രണ്ട് ദിവസവും ഒരിക്കല്‍ ഊണാണ് ചിട്ട.ഈ സമയത്ത് വെറ്റിലയും ചവയ്ക്കില്ല. മരണത്തിന്‍റെ ആദ്യ വാര്‍ഷികം ഗംഭീര സദ്യയോടെ നടത്തും. തുടര്‍ വര്‍ഷങ്ങളില്‍  സദ്യ അത്ര മികച്ചതാവില്ല.

Kerala Caste System

കേരളത്തിലെ  സേനകളും വിചിത്രമായ ജാതി ഉപജാതി ശൃംഘലകളും
-          വി.ആര്‍.അജിത് കുമാര്‍
കേരളത്തില്‍, പ്രത്യേകിച്ചും മലബാറില്‍ ,നായന്മാര്‍ പൊതുവെ കര്‍ഷകരും യോദ്ധാക്കളുമായിരുന്നു. ജനിച്ചപ്പോഴേ  ആയുധവുമായി പിറന്നുവോ എന്നു സംശയം തോന്നും വിധമായിരുന്നു അവരുടെ രീതിയും മട്ടും. ക്ഷത്രിയ സ്വഭാവമുണ്ടെങ്കിലും ശൂദ്രഗണത്തില്‍  ഉള്‍പ്പെടുത്തി ബ്രാഹ്മണ മതക്കാര്‍ ഒപ്പം നിര്‍ത്തിയവരാണ് ഈ കൂട്ടര്‍. നിയമപരമായ വിവാഹ ജീവിതം ഇവര്‍ക്കുണ്ടായിരുന്നില്ല. കുട്ടികള്‍  അമ്മ വീട്ടിലാണ് വളര്‍ന്നിരുന്നത്. ആചാരരീതികളില്‍ പലതും ക്ഷത്രിയരീതിയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. കുട്ടി പിറക്കുമ്പോഴുള്ള  ചടങ്ങുകളും ശവദാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും ഉദാഹരണങ്ങളാണ്. പതിമൂന്നു വയസ്സാകുമ്പോള്‍ കുട്ടികളെ ജാതിനിയമങ്ങള്‍ പഠിപ്പിച്ച് പരിശീലനം തുടങ്ങും. പതിനാറു വയസ്സില്‍ കുട്ടികള്‍ ആയുധമെടുക്കും. നായന്മാരെ പൊതുവായി ശൂദ്രര്‍ എന്നു വിളിച്ചിരുന്നെങ്കിലും അതില്‍ സമ്പന്നരും സാധാരണക്കാരും  ഉണ്ടായിരുന്നു. മലബാറിലെ നമ്പ്യാതി,നമ്പ്യാര്‍,വെള്ളാളര്‍,ബ്രാഹ്മണരുടെ ശവദാഹത്തിന് സഹായിക്കുന്ന വിളക്കിത്തല നായര്‍,വെള്ളാള ശൂദ്രന്‍,ശൂദ്രന്‍ എന്നിവര്‍ ഉന്നത കുലജാതരായിരുന്നു. ഇവര്‍ പറമ്പിലെ ഉത്പ്പന്നങ്ങള്‍ കച്ചവടം ചെയ്തിരുന്നില്ല. പരസ്പ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സംവിധാനമാണ് നിലനിന്നത്. ചിലര്‍ സ്വന്തം നാട്ടില്‍ പ്രഭുക്കളായിരുന്നു.രാജസേനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നായന്മാര്‍ക്ക് ദേശത്ത് പ്രത്യേക മതിപ്പുണ്ടായിരുന്നു. അവര്‍ക്ക് പറമ്പില്‍ പണിയെടുക്കാന്‍ തലമുറ കൈമാറി വരുന്ന അടിമകളായിരുന്നു പുലയര്‍. യുദ്ധകാലത്ത് കുടുംബച്ചിലവ് രാജാവ് നിര്‍വ്വഹിച്ചിരുന്നു. ചില രാജാക്കന്മാര്‍ സേനയ്ക്ക് ശമ്പളം നല്കിയും നിലനിര്‍ത്തിയിരുന്നു. ദിവസം മൂന്നു വെള്ളി നാണയം  ശമ്പളമായി നല്‍കിവന്നു. പട്ടാളത്തിനു പുറമെ റവന്യൂവിലും  നായന്മാരെയാണ്  നിയമിച്ചിരുന്നത്. യുദ്ധകാലം കഴിഞ്ഞാല്‍  മറ്റു തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്. ചാക്യാരും ചക്കാലനായരും എണ്ണയാട്ടുകാരും നിലമുഴുന്നവരും തുന്നല്‍ക്കാരുമെല്ലാം യുദ്ധകാലത്ത് സൈന്യത്തിലേക്ക് മാറേണ്ടിയിരുന്നു. മുക്കുവരും ആശാരിമാരും മേശരിമാരും  തട്ടാന്മാരുമൊക്കെ  മലബാറിലെ സേനകളില്‍ ഇടം പിടിച്ചിരുന്നു. താണജാതിക്കാരെ  നേര്‍ക്കുനേര്‍ കണ്ടാല്‍ അടിക്കുകയും  വെട്ടുകയും ചെയ്യാന്‍ അധികാരമുള്ള നായന്മാര്‍ എപ്പോഴും വാള്‍ കൊണ്ടുനടക്കുമായിരുന്നു. അധികാര ചിഹ്നമെന്ന നിലയില്‍ വീടുകളിലും വാളുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തോളിലെ റിബണില്‍ രണ്ടറ്റവും കൂര്‍ത്ത വാളോ ചെറുകത്തിയോ തൂക്കിയിട്ടാണ് നായര്‍ പടയാളികള്‍ സഞ്ചരിച്ചിരുന്നത്. തോലില്‍ തീര്‍ത്ത് വിവിധ നിറങ്ങള്‍ നല്‍കിയ  പരിചയും വാളുമാണ് യുദ്ധത്തിനായി ഉപയോഗിച്ചിരുന്നത്. ചില പരിചകളില്‍ കടുവാത്തോലും  കെട്ടിയിരുന്നു. അമ്പും വില്ലും ഉപയോഗിക്കുന്ന  ആളുകളും ഉണ്ടായിരുന്നു. അവര്‍ മലകളില്‍ വസിക്കുന്നവരായിരുന്നു. കുതിരകള്‍ക്ക് അനുയോജ്യമായ ഭൂതലമല്ല കേരളത്തിന്‍റേത്. കാടുപിടിച്ച്  ചതുപ്പും നദികളുമായി കിടന്നിരുന്നതിനാല്‍  കുതിരകള്‍ക്ക് വേഗം മുന്നേറാന്‍ കഴിയില്ലായിരുന്നു. ചില പാതകള്‍ ഒറ്റയാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന തരമായിരുന്നു.
യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തടി പടിക്കുന്നതിനും മറ്റു കഠിനജോലികള്‍ക്കും  ആനകളെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍ക്ക് ഇരുമ്പിന്‍റെ അച്ചുകോലായിരുന്നതിനാല്‍ ബ്രിട്ടീഷ് തോക്കിന്‍റെ റേഞ്ചുണ്ടായിരുന്നെങ്കിലും ഭാരം കൂടുതലായിരുന്നു. എന്നാല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ ആകൃതിയിലുള്ള  ബുള്ളറ്റ് യൂറോപ്പുകാര്‍ ഉപയോഗിച്ചിരുന്ന  ബുള്ളറ്റിനേക്കാള്‍  വേദനയുളവാക്കുന്നതായിരുന്നു, മാത്രമല്ല ലക്ഷ്യം  കൃത്യവുമായിരുന്നു. എന്നാല്‍ ഓരോ തവണയും നിറയ്ക്കേണ്ടതിനാല്‍  മിക്കവാറും ആദ്യത്തെ ബുള്ളറ്റ് പായിച്ച് രണ്ടാമത്തേത് തയ്യാറാകും മുന്നേ എതിരാളി അവരെ നശിപ്പിച്ചു കഴിയും. പരമാവധി  മൂന്നു വെടിവരെ വയ്ക്കാന്‍ കഴിഞ്ഞതായി അനുഭവസ്ഥര്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിനും മൂക്കിനുമിടയില്‍ വിരല്‍ വച്ചാണ് വെടിവെക്കുക. മൂന്നാമത്തെ വെടിയോടെ മുഖത്ത് ആ ഭാഗത്തുള്ള തൊലി പോയിട്ടുണ്ടാവും.
പൊതുവായി പട്ടാളത്തിന് ഒരു നായകനുണ്ടാവും. എന്നാല്‍ ആ കാലത്തെ നായര്‍ പടയ്ക്ക് നേതൃത്വമോ റാങ്കോ ഉണ്ടായിരുന്നില്ല. നായകനെ  അനുസരിക്കുന്ന ശീലവും അവര്‍ക്കുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ യുദ്ധം ചെയ്യുകയായിരുന്നു രീതി. അതുകൊണ്ടുതന്നെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം നായന്മാരെ ബ്രിട്ടീഷ്  പട്ടാളത്തില്‍ ചേര്‍ക്കുമായിരുന്നില്ല. നായര്‍ പട്ടാളത്തെ പ്രത്യേകമായി നിലനിര്‍ത്തി വന്നു. ബാലിയില്‍ നിന്നും ജാവയില്‍ നിന്നുമുള്ളവര്‍  ഉള്‍ക്കൊള്ളുന്ന ബ്രിട്ടീഷ് പട്ടാളം നായര്‍ പടയെ ഛിന്നഭിന്നമാക്കിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. യുദ്ധത്തിനിടയില്‍ മരിച്ചുവീഴുന്ന ഭടനെ  കാണുന്നത് ജീവിച്ചിരിക്കുന്നവരുടെ വീര്യം  കെടുത്തുമെന്ന  ഒരു വിശ്വാസം നായന്മാര്‍ക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ മരിച്ച ഭടനെ അപ്പോള്‍ തന്നെ നീക്കം ചെയ്തിരുന്നു. യുദ്ധത്തില്‍ നിന്നുള്ള ശ്രദ്ധ മരിച്ച ഭടനിലേക്ക് മാറുന്നതോടെ സേന കൂടുതല്‍ ദുര്‍ബ്ബലമാകും  എന്ന ചിന്ത നായര്‍ പടയ്ക്ക് ഉണ്ടായിരുന്നില്ല. അത് നഷ്ടത്തിന്‍റെ അളവ് കൂട്ടിയിരുന്നു എന്നതും വാസ്തവമാണ്.
കോട്ട  വളയുന്ന യുദ്ധശാസ്ത്രം  , പീരങ്കി പ്രയോഗം,ബോംബ്, ഗ്രനേഡ് ഇതൊന്നും നായര്‍ പടയ്ക്ക് പരിചിതമായിരുന്നില്ല. അഞ്ചുതെങ്ങിലെ  യുദ്ധത്തില്‍ ബ്രിട്ടീഷ് കമ്പനിപ്പട്ടാളം ഛിന്നഭിന്നമായി  പോയിട്ടും  കമ്പനി ജയിച്ചത് പീരങ്കിയുടെ ബലത്തിലായിരുന്നു. സംരക്ഷിത ഗ്രാമങ്ങളും കോട്ടകളും രക്ഷിക്കാന്‍ നായര്‍ പടയ്ക്ക്  മിടുക്കുണ്ടായിരുന്നെങ്കിലും തുറന്ന യുദ്ധത്തില്‍  അവര്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ രാജാക്കന്മാര്‍  യൂറോപ്പുകാരെ സേനാനായകനാക്കാന്‍ താത്പ്പര്യം  കാട്ടിയിരുന്നു. എന്നാല്‍ ഇവരില്‍  പലരും തോക്കുപോലും കണ്ടിട്ടില്ലാത്തവരായിരുന്നു എന്നതായിരുന്നു സത്യം.
പഴയ കാലത്ത് വീടുകള്‍ ഓലമേഞ്ഞവയായിരുന്നതിനാല്‍ ബോംബും  ഗ്രനേഡും കത്തുന്ന വസ്തുക്കളും ഉപയോഗിച്ച് യുദ്ധം നടത്തുന്നവര്‍ക്കായിരുന്നു  മേല്‍ക്കൈ. വീടുകള്‍ക്ക് തീ പിടിക്കുന്നതോടെ പട്ടാളം അങ്കലാപ്പിലാകും. ഇന്നു കാണുന്നവിധമുള്ള  യുദ്ധമായിരുന്നില്ല  നാട്ടുരാജാക്കന്മാര്‍ തമ്മില്‍  നടന്നുവന്നത്. ഇരുപത് പേര്‍ മരിക്കുന്ന ഒരു യുദ്ധത്തെ പ്രധാന യുദ്ധമായി കണക്കാക്കിയിരുന്നു. പ്രബലനായ രാജാവിനെതിരെ രണ്ടുമൂന്ന് ചെറു രാജാക്കന്മാര്‍ ചേര്‍ന്ന്  ആക്രമണം നടത്തുന്ന രീതിയും നിലനിന്നിരുന്നു. നഗരം നശിപ്പിക്കല്‍,പശുക്കളെ കെട്ടഴിച്ചു വിടല്‍,സാധനങ്ങളുടെ ഗതാഗതം തടയല്‍, പ്രജകളെ കഠിനമായി വേദനിപ്പിക്കല്‍ തുടങ്ങി യുദ്ധമുറകള്‍ വ്യത്യസ്തങ്ങളായിരുന്നു. കോട്ടകളും പട്ടാളം കാവലുള്ള  ഗ്രാമങ്ങളും കുറവായിരുന്നതിനാല്‍ ഒരു അതിര്‍ത്തിയില്‍ തോല്‍ക്കുന്ന രാജാവ് മറുവശത്ത് വിജയിക്കുന്ന വാര്‍ത്തകളും  അപൂര്‍വ്വമായിരുന്നില്ല.
യുദ്ധത്തില്‍ ഒരു രാജാവോ കുമാരന്മാരോ മരിച്ചാല്‍ ശത്രുരാജാവ് അവരുടെ കുടുംബത്തിന് ധനം നല്‍കി രക്ഷിക്കണം എന്നൊരു രീതി നിലനിന്നിരുന്നു. മങ്ങാട്ടില്‍ രാജാ മൂന്ന് രാജകുമാരന്മാരെ യുദ്ധത്തില്‍  വധിച്ചതിന് ധര്‍മ്മരക്ഷയെന്ന  നിലയില്‍ പകരം ധാരാളം ഭൂമി നല്‍കിയിരുന്നതായി രേഖകളുണ്ട്. സ്വന്തം സേനയുടെ അംഗസംഖ്യ പെരുപ്പിച്ചു പറയുന്ന രീതിയും സാധാരണമായിരുന്നു.
മലബാറിലെ മറ്റൊരു യുദ്ധമുറക്കാര്‍ ചേകവന്മാരാണ്. സിലോണിലെ യോദ്ധാക്കളായിരുന്നു ഇവരെന്നും ഇവര്‍ മലബാറിലെത്തിയത്  തികച്ചും യാദൃശ്ചികമായാണെന്നും കഥകള്‍ പ്രചാരത്തിലുണ്ട്. ചേരമാന്‍ പെരുമാളിന്‍റെ കാലത്ത് ഓരോ തൊഴിലും ചെയ്യുന്നവര്‍ക്ക് ഉച്ചനീചത്വം നിലനിന്നിരുന്നു എന്നു പറയപ്പെടുന്നു. ഒരു വെളുത്തേടത്ത് സ്ത്രീ ചാരവെള്ളത്തില്‍ തുണി കഴുകി വിരിക്കാന്‍ നോക്കുമ്പോള്‍ സഹായത്തിനായി വീട്ടിലാരെയും കണ്ടില്ല. അപ്പോഴാണ് അടുത്തവീട്ടിലെ ആശാരിയുടെ മകളെ സഹായത്തിന് വിളിച്ചത്. അത് ആചാര ലംഘനമാണെന്ന് കുട്ടിക്കറിയില്ലായിരുന്നു. കുറേ ദിവസം കഴിഞ്ഞ് വെളുത്തേടത്ത് സ്ത്രീ ആശാരിയുടെ വീട്ടില്‍ കയറി. ആശാരി തട്ടിക്കയറിയപ്പോള്‍ നിന്‍റെ മകള്‍ എന്‍റെ തുണിയില്‍ തൊട്ടതോടെ നാം ഒരു ജാതിയായി മാറിയെന്നും  എനിക്കിനി അയിത്തമില്ലെന്നും പറഞ്ഞു. സമൂഹത്തിന്‍റെ ഭ്രഷ്ട് ഭയന്ന് ആശാരി അവരെ കൊന്നു. വിവരമറിഞ്ഞ വെളുത്തേടത്തുകാര്‍ അധികാരിക്ക് പരാതി  നല്‍കി. ശിക്ഷ ഭയന്ന് ആശാരിമാര്‍ സംഘടിച്ച് സിലോണിലേക്ക് പോയി. മലബാറുകാരോട് ആദരവുള്ള കാന്‍ഡിയിലെ രാജാ  അവരെ സ്വീകരിച്ചു. ഈ സംഭവത്തോടെ നാട്ടില്‍ ആശാരിയില്ലാതായി. ചേരമാന്‍ പെരുമാള്‍ ഏറെ വിഷമിച്ചു. വീടുണ്ടാക്കാന്‍ എന്നല്ല ഒരു തവിപോലുമുണ്ടാക്കാന്‍  ആളില്ലാത്ത അവസ്ഥ. അദ്ദേഹം ആശാരിമാരെ തിരികെ അയയ്ക്കാന്‍  കാന്‍ഡി രാജാവിനോട് അഭ്യര്‍ത്ഥിച്ചു. ഒരു തരത്തിലുള്ള ശിക്ഷയും ഉണ്ടാകില്ലെന്ന് രാജാവ് ഉറപ്പു നല്‍കി. ആശാരിമാര്‍ക്ക് വിശ്വാസം വന്നില്ല. അവര്‍ കാന്‍ഡി രാജാവിനോട് അപേക്ഷിച്ചതനുസരിച്ച് രണ്ട് ചേകവ കുടുംബങ്ങളെ ഒപ്പമയച്ചു. ഒരു വ്യവസ്ഥയും വച്ചു. കല്യാണം,മരണം തുടങ്ങിയ വിശേഷ അവസരങ്ങളില്‍  മുന്നാഴി അരി ചേകവന്മാര്‍ക്കും  പിന്‍ഗാമികള്‍ക്കും നല്‍കണമെന്നായിരുന്നു  വ്യവസ്ഥ. തീരെ പാവപ്പെട്ട ആശാരിയാണെങ്കില്‍ കടം വാങ്ങി നല്‍കണം. അത് ചേകവന്‍ തിരികെ നല്‍കുമെന്നും  വ്യവസ്ഥ   ചെയ്തു. ഈ രണ്ട് കുടുംബങ്ങളുടെ അനന്തര  തലമുറയാണ്  മലബാറിലെ ചേകവന്മാര്‍  എന്നതാണ് ഐതീഹ്യം.
മലബാറില്‍  നായര്‍  പട്ടാളത്തിന്‍റെ  കുറവ് പരിഹരിക്കാനാണ് ചേകവന്മാരെ  പട്ടാളത്തിലെടുത്തതെന്ന്  പറയപ്പെടുന്നു. ചേകവരുടെ പ്രധാന ജോലി കള്ള്ചെത്താണ്. നായരും ചേകവരും കഴിഞ്ഞാല്‍ അമ്പും വില്ലുമുണ്ടാക്കുന്ന കോലത്തിരിമാരാണ്  വരുക. കണിയാനും ദുര്‍മന്ത്രവാദികളായ കൊറവരും പാമ്പാട്ടികളും സമൂഹത്തിന്‍റെ ഭാഗമായിരുന്നു. മറ്റൊരു ജാതി മുക്കുവരായിരുന്നു. അവര്‍ യൂറോപ്യന്‍ പ്രേരണയില്‍ പിന്നീട് റോമന്‍ ക്രിസ്ത്യാനികളായി മാറി. അടിമജാതിയില്‍ മുഖ്യര്‍ പുലയരും കാണിക്കാരും വേട്ടുവരുമായിരുന്നു. പുലയര്‍ വിത്തുവിത, ഞാറുനടീല്‍,കൊയ്ത്ത് എന്നിവ നിര്‍വ്വഹിച്ച്  ഉടമയില്‍ നിന്നും പത്തില്‍ ഒന്ന് പതം  വാങ്ങി ജീവിക്കുന്നവരായിരുന്നു. അടിമകളില്‍ മേല്‍ക്കോയ്മ  പുലയര്‍ക്കായിരുന്നു. അവര്‍ക്ക് അവരുടേതായ ക്ഷുരകനും ഉണ്ടായിരുന്നു. തലയില്‍ കെട്ടാനും മുട്ടൊപ്പം തുണിയുടുക്കാനും അവകാശം നേടിയിരുന്നു. എന്നാല്‍ കാണിക്കാര്‍ക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. പറയര്‍,ജാതിക്ക് പുറത്തുള്ളവരായിരുന്നു. പതിരു നീക്കലും കുട്ട നിര്‍മ്മാണവും മൃഗവൈദ്യവും മരിച്ച പശുവിന്‍റെ തോലെടുക്കലും മൃഗത്തെ കുഴിച്ചിടലും ഇവരുടെ ജോലിയായിരുന്നു. പച്ചമാംസം പൂജാദ്രവ്യമാക്കാനും പശുമാംസം കഴിക്കാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. തേനും മെഴുകുമെടുക്കുന്ന ഒട്ടര്‍  കാട്ടുജാതിയായിരുന്നു. അവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ വാങ്ങി കച്ചവടക്കാര്‍ കയറ്റുമതി ചെയ്തു. ഈ കൂട്ടര് വസ്ത്രം ധരിക്കില്ലായിരുന്നു. കടുവയെ അമ്മാവനായി കരുതിയ ഇവര്‍ കടുവ മരിക്കുമ്പോള്‍ തല മൊട്ടയടിച്ച് മൂന്നു ദിവസം വേവിച്ച ഭക്ഷണം കഴിക്കാതെ കഴിയുമായിരുന്നു. കടുവ വേട്ടയാടി ഉപേക്ഷിച്ച ഇറച്ചിയായിരുന്നു ഇവരുടെ ഭക്ഷണം. വേടനും നായാടിയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്. അരി ആഹാരം കഴിക്കാത്ത ഇവര്‍ ഇലയും വേരും ഭക്ഷണമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലെ ആദിമ ജനത ചെറുമരും വേട്ടുവരും പുലയരും കാടരും മലയരും പറയരും കുറിച്യരും കുറുമ്പരുമായിരുന്നു. നമ്പൂതിരിയും നായരും തീയ്യരും വന്നു താമസമാക്കിയവരാണെന്നും കണക്കാക്കപ്പെടുന്നു. ശങ്കരാചാര്യരുടെ  ജാതിനിര്‍ണ്ണയപ്രകാരം ക്ഷത്രിയരും വൈശ്യരുമില്ലാത്ത  കേരളത്തില്‍ എഴുപത്തിരണ്ട് ജാതികളാണ് ഉണ്ടായിരുന്നത്. എട്ട് ബ്രാഹ്മണ ജാതികള്‍, രണ്ട് നിയുണ ജാതികള്‍, പന്ത്രണ്ട് അന്തരാള ജാതികള്‍, പതിനെട്ട് ശൂദ്രന്മാര്‍, ആറ് ശില്‍പ്പികള്‍, പത്ത് പതിതര്‍, എട്ട് നീച ജാതികള്‍, എട്ട് അധിക ജാതികള്‍ . ഇവര്‍ക്ക് തന്നെ ഉപവിഭാഗങ്ങളും ഉണ്ടായിരുന്നു.
ബ്രാഹ്മണരില്‍ തമ്പ്രാക്കള്‍ ഭരണാധികാരികളും ഉയര്‍ന്ന പൂജാരികളുമായിരുന്നു. പ്രഭുക്കളും വേദോപാസകരുമായിരുന്ന ആഢ്യന്‍. ഉന്നത വിദ്യാഭ്യാസവും കുലീനതയുമുള്ള  വിശിഷ്ട ബ്രാഹ്മണന്‍, സാധാരണക്കാരായ സാമാന്യ ബ്രാഹ്മണന്‍, നാമം കൊണ്ടു മാത്രം ബ്രാഹ്മണരായ ജാതിമാത്രേയന്‍, മലബാര്‍ വിട്ടു പോയ ശേഷം തിരികെ വന്നവരായ സാങ്കേതികന്‍, പരശുരാമന്‍റെ ദൈവീകത്വം സംശയിക്കുന്ന ശാപഗ്രസ്ഥന്‍, പരമ്പരാഗതമായി കുറ്റാരോപിതരായ പാപിഷ്ടന്‍ എന്നിവരാണ് ബ്രാഹ്മണവിഭാഗങ്ങള്‍. ഇതില്‍  വിശിഷ്ട ബ്രാഹ്മണന്‍ യാഗം ചെയ്യുന്നതിന്‍റെ നിലയനുസരിച്ച്  അക്കിത്തിരി,ചോമാതിരി,അത്തിത്തിരി എന്ന് മൂന്നു വിഭാഗമുണ്ട്. അഷ്ടവൈദ്യനും ശാസ്ത്രംഗകാരനും ജാതിമാത്രേയന്മാരാണ്. സാങ്കേതികന്മാര്‍  ആറുതരമാണ്. ഇവരെ അക്കരദേശി,ഇക്കരദേശി,തൃപ്പൂണിത്തുറ ദേശി, തിരുവല്ല ദേശി,കര്‍ണ്ണാടക ദേശി,തുളു ദേശി  എന്നിങ്ങനെ തരം തിരിച്ചിരുന്നു.
ബ്രാഹ്മണനും ശൂദ്രനും ഇടയില്‍ വരുന്ന അമ്പലവാസികളാണ് അന്തരാളര്‍.അടികള്‍,പുഷ്പകന്‍,നമ്പീശന്‍,പൂപ്പള്ളി,പിഷാരടി,വാരിയര്‍,ചാക്യാര്‍,നമ്പ്യാര്‍,തീയ്യത്തുണ്ണി, പിതാരന്‍,നാട്ടുപട്ടര്‍ എന്നിവരാണ് ഈ കൂട്ടര്‍. പതിനെട്ടു തരം ശൂദ്രരാണുണ്ടായിരുന്നത്. കിരിയാത്തി നായര്‍,ഇല്ലക്കാര്‍,സ്വരൂപക്കാര്‍,പാദമംഗലം,ഇടശ്ശേരി,മാരാന്‍,ചെമ്പുകൊട്ടി, ഒടാട്ടുനായര്‍, പള്ളിച്ചന്‍,മാതേവന്‍,കലംകൊട്ടി, ചക്കാലനായര്‍,അത്തിക്കുറിശ്ശി,ചെട്ടി,ചാലിയന്‍,വെളുത്തേടന്‍,ക്ഷുരകന്‍ എന്നിവരായിരുന്നു അക്കൂട്ടര്‍. ആശാരി,മൂശാരി,കല്ലാശാരി,തട്ടാന്‍,കൊല്ലന്‍,ഈര്‍ച്ചകൊല്ലന്‍ എന്നിവരായിരുന്നു ശില്‍പ്പികള്‍. കണിയാനും വില്‍കുറുപ്പും തോല്‍കുറുപ്പും വേലനും പാണനും പറവനും തീയനും മുക്കുവനും പതിതരായിരുന്നു.പറയനും  പുലയനും നായാടിയും ഉള്ളാടരും കുറവനും മലവേടനും കണിയാനും നീചജാതിയില്‍പെട്ട മലവാസികളായിരുന്നു. പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരും പൂണൂലിട്ട നമ്പിടിയും പൂണിലില്ലാത്ത നമ്പിടിയും പൊതുവാളും പ്ലാപ്പിള്ളിയും സാമന്തനും കരിവേലത്തു നായരും നന്നനാട്ടു വെള്ളാളനും അധിക ജാതിക്കാരായിരുന്നു.
സംബ്ബന്ധം വഴിയാണ് നായരും അന്തരാളരും സങ്കരവര്‍ഗ്ഗമായി മാറിയത്. നമ്പൂതിരിമാര്‍ക്ക് വേളി കഴിച്ച് നല്‍കുക വഴി സങ്കരത വര്‍ദ്ധിച്ചു. ഇങ്ങനെ ബന്ധം കൂടിയ എമ്പ്രാന്തിരി ക്രമേണ നമ്പൂതിരിയായും മാറി. സാമൂതിരി കുടുംബക്കാരായ ഏറാടികളും നിലമ്പൂര്‍ തിരുമുല്‍പ്പാടും മറ്റ് ഉദാഹരണങ്ങളാണ്. പണവും പദവിയും ലഭിക്കുന്ന നായര്‍ നമ്പൂതിരിയുമായി അടുപ്പം കൂടി പുതിയ ജാതിപ്പേരുണ്ടാക്കുക പതിവായി. എന്നിട്ട് സ്വയം വലുപ്പം ചമയുകയായി രീതി. വടക്കേ മലബാര്‍ നായന്മാര്‍ക്ക് തെക്കേ മലബാര്‍,തിരു-കൊച്ചി നായന്മാര്‍ കുറഞ്ഞവരാണ് എന്നായിരുന്നു വിചാരം. തെക്കര്‍ തിരിച്ചും ഇങ്ങനെതന്നെ കരുതി. വടക്കേ മലബാറുകാര്‍ വടക്ക് പെരുമ്പുഴയ്ക്കും തെക്ക് കേശപ്പുഴയ്ക്കും അപ്പുറം ബന്ധം വേണ്ടെന്നുവച്ചു. തെക്കേ മലബാറുകാരുടെയും കൊച്ചിക്കാരുടെയും  അതിര്‍ത്തി കൊല്ലമായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തോടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. എങ്കിലും വിദ്യാഭ്യാസം നേടിയവരില്‍ പോലും ഉപജാതി ചിന്ത മാറാതെ നിന്നു. ബ്രാഹ്മണര്‍ ഓരോ കാലത്തും അവര്‍ക്കാവശ്യമുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുകയും നായരായി അംഗീകരിക്കുകയും ചെയ്തുവന്നു. ഇപ്പോള്‍ എത്രയിനം ഉപജാതി നായന്മാര്‍ സമൂഹത്തിലുണ്ട് എന്ന് ആര്‍ക്കും വ്യക്തതയില്ലാത്തവിധം ഉപജാതികള്‍   വിവാഹങ്ങളിലൂടെ ഒന്നായി മാറി എന്നതാണ്  സത്യം.