Thursday 5 November 2015

kadalkanippara- meenmutti tourism













കടല്‍കാണിപ്പാറ- മീന്‍മുട്ടി ടൂറിസപാത
ഈയിടെയാണ്  പുതിയൊരു ടൂറിസം കേന്ദ്രം കണ്ടുപിടിച്ചത്. സജീവും ഉണ്ണിക്കുട്ടനും കൂടിയാണ് ആദ്യം അവിടെ പോയത്. ഒരു ദിവസം അച്ഛനും മകനും വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ മോഹം. സ്ഥിരം പോകുന്നത് പാലരുവിയിലാണ്. ഒന്നു മാറ്റിപ്പിടിക്കണം എന്നു തോന്നി. നിലമേലെ അളിയനെ വിളിച്ചു. അദ്ദേഹമാണ് അന്വേഷിച്ച് ഒരിടം കണ്ടെത്തിക്കൊടുത്തത്. തൊളിക്കുഴിയിലെ മീന്‍മുട്ടി വെള്ളച്ചാട്ടം. അവര്‍ ബുള്ളറ്റില്‍ പുറപ്പെട്ടു. നിലമേല്‍ കടയ്ക്കല്‍ വഴി കിളിമാനൂര്‍ റൂട്ടില്‍ സ്ഥലം കണ്ടെത്തി.കുളിച്ചു. ചിത്രം വാട്ടസ് ആപ്പില്‍ അയച്ചുതന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഇങ്ങനൊരു വെള്ളച്ചാട്ടം തൊട്ടടുത്ത് നമ്മള്‍ അറിയാതെ. ഒന്നു പോകണം എന്നുറച്ചു. വിജയശ്രീയും കുട്ടികളും ഷിബുവും ദീപയും കുട്ടികളും വന്ന ദിവസം പദ്ധതിയിട്ടു.ജയശ്രീയും ശ്രീക്കുട്ടനും ഒപ്പം കൂടി. അങ്ങിനെ കടല്‍ കാണിപ്പാറ- മീന്‍മുട്ടി ടൂറിസം പാതയുണ്ടായി. എംസി റോഡില്‍ കാരേറ്റ് നിന്നും നാലര കിലോമീറ്റര്‍ മാറിയാണ് കടല്‍കാണിപ്പാറ. താളിക്കുടിയും മഞ്ഞപ്പാറയും കടന്നാല്‍ കടല്‍കാണിപ്പാറയായി. മനോഹരമായ കാഴ്ച. ഒരു പാന്‍ ഷോട്ടില്‍ തീരാത്ത പച്ചപ്പാണ് താഴെ. മുകളില്‍ ആരോ ഉയര്‍ത്തിവച്ച പോലെ ഒരു പാറ. അതിനു മുകളില്‍ ശിവക്ഷേത്രം. മരങ്ങളും പാറയും ചേര്‍ന്ന തണലില്‍ ഇരിക്കുമ്പോള്‍ ആകാശം ഇരുണ്ടുകിടക്കുകയായിരുന്നു. ഉച്ചയായതിന്‍റെ സൌന്ദര്യക്കുറവുമുണ്ടായിരുന്നു. വൈകുന്നേരം അസ്തമയം കാണാന്‍ നല്ല സുഖമുണ്ടാകും. അവിടെ പെട്ടിക്കട നടത്തുന്ന ചേട്ടനും അതേ അഭിപ്രായമായിരുന്നു. തെളിഞ്ഞ ആകാശമാണെങ്കില്‍ വൈകുന്നേരം അഞ്ചുതെങ്ങ് ഭാഗത്തുകൂടി കപ്പല്‍ പോകുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു. കപ്പലണ്ടിയും ചിപ്സും മിനറല്‍ വാട്ടറും അവിടെ നിന്നും വാങ്ങി. ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ പാതയും കാഴ്ച കാണാനുള്ള ഇരിപ്പിടവുമൊക്കെ ഒരുക്കിയിട്ടുണ്ട്. ക്രമേണ വികസിക്കാവുന്ന ഒരു സഞ്ചാര കേന്ദ്രം എന്നു പറയാം.
അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ മാറിയാണ് മീന്‍മുട്ടി. കച്ചവടക്കാരന്‍ ചേട്ടന്‍റെ ഉപദേശപ്രകാരം ഞങ്ങള്‍ കുറ്റുമൂട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു. വറുത്ത മീനും ബീഫും ഉള്‍പ്പെടെ. കച്ചവടക്കാരന്‍ പരുക്കനാണെങ്കിലും ഭക്ഷണം നന്നായിരുന്നു. അയാളുടെ ഭാര്യയും മകളും കൂടി തയ്യാറാക്കിയ നാടന്‍ ഭക്ഷണം. അവിടെനിന്നും പുറപ്പെട്ട് അരിവാരിക്കുഴി, കുന്നിന്‍കട വഴി മീന്‍മുട്ടിയിലെത്തി. തൊളിക്കുഴിക്ക് മുന്‍പാണ് മീന്‍മുട്ടി. അവിടേക്ക് തിരിയുന്നിടത്ത് സൂചന അടയാളങ്ങള്‍ ഒന്നുമില്ല. ടൂറിസംകാരുടെ ശ്രദ്ധയില്‍ എത്തിയിട്ടില്ല എന്നു ചുരുക്കം. ഒരു സാധാരണ തോടാണ് ആദ്യം കണ്ണില്പെടുക. അത്ര നല്ല വെള്ളവുമല്ല. കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളം. അവിടെ നിന്നും കവിഞ്ഞൊഴുകുന്ന വെള്ളം ചെന്നു തട്ടുന്നത് ഒരു പാറക്കൂട്ടത്തില്‍. അവിടെനിന്നും താഴ്ചയിലേക്ക് കുത്തിവീഴുന്ന ജലം വെള്ളച്ചാട്ടം തീര്‍ക്കുന്നു. നല്ല ശക്തിയിലാണ് വെള്ളം വീഴുന്നത്. കുളിക്കാനായി നാട്ടുകാര്‍ വരുന്നുണ്ട്. 3-4 വാഹനങ്ങളും കിടപ്പുണ്ടായിരുന്നു. അര മണിക്കൂറോളം വെള്ളത്തില് കഴിഞ്ഞു,ആസ്വദിച്ചു. മുകളില് നിന്നു വരുന്ന ജലം മലിനമാകാതെ സംരക്ഷിച്ചാല്‍ നല്ലൊരു വെള്ളച്ചാട്ടമായി മാറാവുന്ന ഇടമാണ് മീന്‍മുട്ടി .ഒരു പക്ഷെ വേനല്‍ക്കാലത്ത് വറ്റിപ്പോകാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇരുന്നൂട്ടി മീന്‍മുട്ടി ക്ഷേത്രം ഇതിനോടു ചേര്‍ന്നാണ്. ശാസ്താവാണ് പ്രതിഷ്ഠ. ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവലിംഗവും അടുത്തായുണ്ട്.അദ്ദേഹം ഇവിടെ പ്രാര്‍ത്ഥനാ നിരതനായിരുന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കടല്‍കാണിയിലും മീന്‍മുട്ടിയിലും പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസിപ്പിക്കുന്നത് ഉചിതമാകും. ജനങ്ങള്‍ക്ക് കൂടുതല്‍ താത്പ്പര്യം ജനിക്കാനും പ്രദേശം വൃത്തിയായി സൂക്ഷിക്കാനും ഇത് ഉപകരിക്കും. പഞ്ചായത്ത് സമിതിക്കാവും ഇതില്‍ കൂടുതല്‍ താത്പ്പര്യമെടുക്കാന്‍ കഴിയുക. 

Sunday 1 November 2015

Perumathura

പെരുമാതുറ
പെരുമാതുറ. ആരും അധികം കേട്ടിട്ടില്ലാത്ത , കണ്ടിട്ടില്ലാത്ത ഇടം. കഴക്കൂട്ടം-കണിയാപുരം ദേശീയ പാതയ്ക്ക് സമാന്തരമായി തീരദേശത്തുള്ള പ്രദേശം  എന്നു മാത്രമെ തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്കും അറിയുമായിരുന്നുള്ളു. കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ പെരുമാതുറയും വാര്‍ത്തയില്‍ വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടം അഞ്ചുതെങ്ങുമായി ഘടിപ്പിക്കുന്ന പാലം വന്നതോടെ ചിത്രം മാറി. നീണ്ടകര പാലം പോലെ ഒന്നാണ് പെരുമാതുറ പാലം. അത് ഉത്ഘാടനം  ചെയ്തതോടെ  ആരെയും മോഹിപ്പിക്കും വിധം  വാര്‍ത്തകളും പാലത്തിന്‍റെ ചിത്രവും പത്രങ്ങളില്‍ ഇടം പിടിച്ചു. പെരുമാതുറ ഒന്നു കാണണം എന്ന മോഹം ആരിലും ഉദിക്കും വിധമായിരുന്നു വാര്‍ത്തകള്‍. അങ്ങിനെയാണ് ഞായറാഴ്ച ദിനം ഉച്ച കഴിഞ്ഞ് യാത്ര പുറപ്പെട്ടത്. ശ്രീക്കുട്ടനായിരുന്നു വണ്ടി ഓടിച്ചത്. ലേണേഴ്സിന്‍റെ ധൈര്യത്തില്‍. വേളി,പൌണ്ട് കടവ്,സ്റ്റേഷന്‍ കടവ്,മേനംകുളം,പുതുക്കുറിച്ചി  വഴിയുള്ള യാത്രയില്‍ ഒന്നുരണ്ടിടത്ത് വഴി ചോദിക്കേണ്ടിവന്നു.
സജീവും കുടുംബവും  ചിറയിന്‍കീഴില്‍ ഇറങ്ങി  ആട്ടോയില്‍ അഞ്ചുതെങ്ങ് വഴിയാണ് എത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച കാഴ്ചയായിരുന്നു പെരുമാതുറ സമ്മാനിച്ചത്. കായലും കടലും സംഗമിക്കുന്ന ഇടം. കിഴക്കുവശം വിശാലമായ കായല്‍,പടിഞ്ഞാറ് അറേബ്യന്‍ കടലിന്‍റെ വശ്യത. മേഘങ്ങള്‍ പകര്‍ന്നു നല്കുന്ന ആകാശ ചിത്രങ്ങള്‍. കായലിനപ്പുറം പച്ചപ്പിന്‍റെ സമൃദ്ധി. കടല്‍ തൊട്ടടുത്ത് അവസാനിക്കുന്നപോലെ. കടലിന്‍റെ ഉള്ളിലേക്ക് പാറയടുക്കിയ പാത. ശക്തമല്ലാത്ത  തിര. കുളിക്കുന്നവരും കാഴ്ച കാണുന്നവരും ചേര്‍ന്ന മേളം. മുതലപ്പൊഴി  മത്സ്യബന്ധന തുറമുഖമാണ് ഇവിടം. താഴംപള്ളി  എന്നറിയപ്പെടുന്നു. മീന്‍ ലേലം നടത്തുന്നതിനുള്ള വിശാലമായ ഇടമാണ് താഴംപള്ളി.
പാലത്തില്‍  നിന്നും ഫോട്ടോ എടുക്കുന്നവര്‍,നൂറു കണക്കിന് വാഹനങ്ങള്‍,വിവിധ ഇടങ്ങളിലായുള്ള പാര്‍ക്കിംഗ് ഒക്കെകൊണ്ട് സജിവമായിരുന്നു  അവിടം. വികസനം വന്നിട്ടില്ല. ആകെ കണ്ടത്  സ്ത്രീകള്‍ നടത്തുന്ന ഒരു കടയാണ്. അവിടെ പഴം പൊരിയും മറ്റും കച്ചവടം ചെയ്യുന്നു. പിന്നെ ഐസ്ക്രീംകാരനും കപ്പലണ്ടിക്കാരനും,ഉണക്കമീന്‍ വില്ക്കുന്നവരും. ട്രാഫിക്ക് നിയന്ത്രിക്കാന്‍  നിറയെ പോലീസ്സ്. പ്രാദേശിക ജനതയ്ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജനങ്ങളുടെ ഒഴുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
പെരുമാതുറയുടെ ടൂറിസം വികസനത്തിന് നല്ല സാധ്യതയുണ്ട്. പക്ഷെ അത് ഒരിക്കലും മുകളില്‍ നിന്ന് നിശ്ചയിക്കുന്നവിധമാകരുത്. പാലരുവിയിലും  മറ്റുമുള്ളപോലെ പ്രാദേശിക ജനതയുടെ  താത്പ്പര്യം കൂടി നോക്കിയാവണം. അവര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കണം. വൃത്തിയും വെടിപ്പുമുള്ള ടൂറിസ്റ്റ് കേന്ദ്രമാകാന്‍ ഇത് സഹായിക്കും. പ്രാദേശികമായ ഒരു സമിതിയാവണം അത് നിയന്ത്രിക്കേണ്ടത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് കൂടിയുണ്ടെങ്കില്‍ പ്രവര്‍ത്തന പൂര്‍ണ്ണത ഉറപ്പാക്കാം.
മടക്ക യാത്രയില്‍ പാലത്തില്‍ അരമണിക്കൂര്‍ കിടക്കേണ്ടി വന്നു. വിവിധ പാര്‍ക്കിംഗുകളില്‍ നിന്നു വന്ന വാഹനങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന കുരുക്കഴിക്കാന്‍ വിദഗ്ധമായ ഒരു സംവിധാനം ആവശ്യമാണ്. ഏതായാലും ഒരു മികച്ച സായാഹ്നാനുഭവമാണ് പെരുമാതുറ നല്കിയത്.