Wednesday 20 February 2019

Victim -- a Poem written in 1994

കവിത

ബലിമൃഗം

ഉഷ്ണമാപിനിയുടെ രസനിലാവുയര്‍ന്നൊരു
ഗ്രീഷ്മര്‍ത്തുവില്‍
ദാഹജലം കിട്ടാതുണങ്ങിയ നാവുമായ്
മഹാനഗരത്തിന്റെ തെരുവോരത്തിലൂടെ നടക്കവെ
ദൂരെ ഹുങ്കാരം, നാനാ വര്‍ണ്ണക്കൊടികള്‍
കണ്ഠനാളം പൊട്ടുമുച്ചത്തില്‍ രണഭേരി,

  രാജവിന്റെ ജന്മനാളാണ് , നാടിന്റെയും
സമ്പന്നന്റെ പണം തെരുവില്‍
പട്ടിണിക്കാരന്റെ ശബ്ദമാകുന്നു

തൊണ്ട വരളുന്നു, മുന്നില്‍ ഇരുട്ടുനിറയുന്നു
വഴിയില്‍ ,മുനിസിപ്പാലിറ്റി വെള്ളം പെട്ടിയിലടച്ച-
പയ്യന്‍ നിന്നു ചിരിക്കുന്നു

ജുബ്ബയുടെ കീശയില്‍ ആകെ പരതി കിട്ടിയ-
നാലണത്തുട്ടെടുത്തു നീട്ടി

അവന്റെ മുഖം അമാവാസി പോലെയായി

രാജാവിന്റെ ജന്മനാള്, നാടിന്റെയും
ഇന്ന് ദാഹജലം ഗ്ലാസ്സൊന്നിന് ഒരു രൂപ

പണമില്ലാത്തവന്‍ പിണം
നടക്കൂ, ഡ്രയിനേജ് വെള്ളം കൂടിക്കൂ, മരിക്കൂ.

അയാളുടെ ചുറ്റിലും കോളകള്‍ പൊട്ടിയൊഴുകി
വിദേശഗന്ധം മൂര്‍ച്ഛിച്ചു നിന്നൊരു നഗരമധ്യത്തിന്റെ
ചൂടാര്‍ന്ന നെറുക കത്തിയുരുകിയ തീയില്‍
തൊണ്ടപൊള്ളി ബോധശൂന്യനായയാള്‍

രണഭേരി, നാനാ വര്‍ണ്ണക്കൊടികള്‍
സമ്പന്നന്റെ ചിരി, പട്ടിണിക്കാരന്റെ വിയര്‍പ്പ്
എല്ലാം കലര്‍ന്ന പൊടിപടലം നഗരത്തെ മൂടി
ആ മൂടാപ്പില്‍ അയാള്‍ അലിഞ്ഞില്ലാതായി .

---- 1994 ഡിസംബറിലെ ആദ്യ ലക്കം കുറിമാനം ഇന്‍ലന്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്.


No comments:

Post a Comment