Thursday 21 February 2019

Story.. Sirolikhithangal

കഥ

ശിരോലിഖിതങ്ങള്‍

(1998 ജൂലൈ 18 മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

മര്യാദക്കാരനായ ഒരു ചുമട്ടുതൊഴിലാളിയാണ് ക്ലീറ്റസ്.യൂണിയന്‍ അംഗങ്ങളുടെ പതിവ് ധിക്കാരവും ധാര്‍ഷ്ട്യവുമില്ലാത്ത ഒരു പാവം.പള്ളിയിലും ദൈവത്തിലും വിശ്വസിക്കുന്ന അവന്‍ ആരോടും വിനയത്തോടെയെ സംസാരിക്കകയുള്ളു. എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ സൈക്കിളില്‍ ഏതാനും ചാക്ക് സിമന്റുമായി വന്നപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. സിമന്റ് ഇറക്കി വീട്ടുനടയില്‍ വച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ' എത്ര രൂപ വേണം ?'
'സാറിങ്ങു തന്നാല്‍ മതി', അവന്‍ പറഞ്ഞു. കൊടുത്ത പണം എത്രയെന്നുപോലും നോക്കാതെ അവന്‍ തിരികെ പോയി. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പിന്നീട് സിമന്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കടയില്‍ പറയും, 'ക്ലീറ്റസ് വരുമ്പോള്‍ കൊടുത്തയച്ചാല്‍ മതി.'
റോഡരുകിലുള്ള അവന്റെ വീടിന് മുന്നിലൂടെ പോകുമ്പോഴെല്ലാം അവന്‍ വിളിക്കും, 'സാര്‍, ഒന്നു കയറിയിട്ടു പോകാം.'
'ഇനിയൊരിക്കലാകട്ടെ ക്ലീറ്റസ്', ഞാന്‍ ഒഴിഞ്ഞുമാറും. അവന്റെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകണ്ട എന്നു കരുതിയാണ് അങ്ങനെ പറയാറുള്ളത്.

ഞായറാഴ്ച പ്രഭാതത്തില്‍ ക്ലീറ്റസ് കുളിച്ചൊരുങ്ങി കുടുംബത്തോടൊപ്പം പള്ളിയില്‍ പോകും.അന്ന് ദൈവകാര്യങ്ങളും വീട്ടുകാര്യങ്ങളും മാത്രം. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന ഉറച്ച വിശ്വാസമാണ് അവന്. ഇടത്തട്ടുകാരുടെ ഉയര്‍ന്ന മോഹങ്ങളൊന്നും അവനില്ല.അതുകൊണ്ടുതന്നെ അവന്റെ ജീവിതം സംതൃപ്തമാണ്. വീടിന്റെ തീരാത്ത പണികളെകുറിച്ചും തീര്‍ന്നുകൊണ്ടിരിക്കുന്ന പണത്തെകുറിച്ചും ചിന്തിച്ചും വ്യാകുലപ്പെട്ടും ഞാന്‍ കിടക്കയില്‍ അസ്വസ്ഥനാകുമ്പോള്‍ ബൈബിള്‍ വചനങ്ങള്‍ ഉറക്കെചൊല്ലി ശാന്തനായി കിടന്നുറങ്ങുന്ന ക്ലീറ്റസിനോട് അസൂയ തോന്നിയിട്ടുണ്ട്.
' മൂത്തവന് നാലു വയസുണ്ട്.നഴ്‌സറിയില്‍ പഠിക്കുന്നു.ഇളയവന് രണ്ടു വയസ്', ഞാന്‍ ചോദിക്കാതെതന്നെ ക്ലീറ്റസ് കുടുംബകാര്യങ്ങള്‍ പറയാന്‍ തുടങ്ങി.
'പട്ടിണി കാരണം നാലാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തിയതാണ്. ഏതാണ്ട് ആ കാലത്തുതന്നെ ചുമട് എടുക്കാന്‍ തുടങ്ങി. അമ്മ മരിച്ചപ്പോള്‍ ചോറുവച്ചുതരാന്‍ ഒരാള്‍ വേണമെന്നുതോന്നി. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു, കല്യാണവും കഴിച്ചു. അവള്‍ക്ക് സ്വന്തമായി ഭൂമിയോ ഒരു പണവട സ്വര്‍ണ്ണമോ ഉണ്ടായിരുന്നില്ല. പണവും പദവിയുമൊക്കെ വന്നും പോയുമിരിക്കും, ദൈവം മാത്രമെ സത്യമായിട്ടുള്ളു സാര്‍'. അവന്റെ ഫിലോസഫിക്ക് മുന്നില്‍ ഞാന്‍ ശിരസുനമിച്ചു.

'ഇനി കുട്ടികള്‍ വേണ്ടെന്നു വച്ചു. കുടുംബാസൂത്രണം നടത്തി',അവന്‍ പറഞ്ഞു.
'അത് നന്നായി', ഞാന്‍ അഭിപ്രായപ്പെട്ടു.
'കുട്ടികളെ നന്നായി പഠിപ്പിക്കണം. എന്റെ അനുഭവം അവര്‍ക്കുണ്ടാകരുത്.അതിനായി എന്ത് കഠിനാധ്വാനവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ് സാര്‍', അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.
'മോന്‍ മിടുക്കനാ. നഴ്‌സറിയില്‍ എല്ലാറ്റിനും അവനാ ഒന്നാമന്‍. ഇവിടത്തെ മെംബറുടെ മോനുണ്ട്, വില്ലേജാഫീസറുടെ മോളുണ്ട്, എല്ലാരേക്കാളും മുന്നില്‍ അവനാ.', അത് പറയുമ്പോള്‍ അവന്റെ മുഖം അഭിമാനംകൊണ്ട് തുടുക്കുന്നുണ്ടായിരുന്നു. എനിക്കും സന്തോഷം തോന്നി.ചുമട് എടുക്കുകയാണെങ്കിലും അവന്റെ ദീര്‍ഘവീക്ഷണം നന്ന്.
രാവിലെ വാട്ടര്‍ ബോട്ടിലും ബാഗും തൂക്കി മകന്റെ കുഞ്ഞുവിരലും പിടിച്ചു നടന്നുപോകുന്ന ക്ലീറ്റസ് മനസില്‍ നിറഞ്ഞു.സൈക്കിളിന്റെ സ്റ്റാന്റ് തട്ടി അവന്‍ യാത്ര പറഞ്ഞ് മുന്നോട്ടുപോയി. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ അവന്‍ മടങ്ങി വന്നു.

'സാര്‍, അടുത്ത ബുധനാഴ്ച എന്റെ മോന്റെ പിറന്നാളാ, എനിക്കാരേം വിളിക്കാനില്ല, സാറ് വരണം.'
അറിയാതെ അവന്റെ ഒരു ബന്ധുവായി മാറുകയാണ് ഞാന്‍.
'വരാം ക്ലീറ്റസ്, നീ സന്തോഷമായി പൊയ്‌ക്കോളൂ', അവന്‍ സന്തോഷത്തോടെ കയറ്റം ചവുട്ടി ധൃതിയില്‍ പോകുന്നത് നോക്കിനില്‍ക്കെ ബുധനാഴ്ച എന്ത് പരിപാടിയുണ്ടായാലും അവന്റെ വീട്ടില്‍ പോകമണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി.
ക്ലീറ്റസിന്റെ പ്രതീക്ഷയിലും കവിഞ്ഞ ഒന്നാകണം തന്റെ സമ്മാനം.നാലു വയസുകാരന് യോജിച്ച ഏറ്റവും നല്ല ഒരു ജോടി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങിയാണ് ഔദ്യോഗിക ടൂര്‍ അവസാനിപ്പിച്ച് തിരികെ പോന്നത്.സമ്മാനം വാങ്ങുമ്പോള്‍ വിടരുന്ന കണ്ണുകളോടെ ചിരിക്കുന്ന കുട്ടി മനസില്‍ തെളിഞ്ഞു.കവലയില്‍ ബസിറങ്ങി ആട്ടോറിക്ഷയില്‍ അവന്റെ വീട്ടുമുറ്റത്തെത്തുമ്പോള്‍ ഉമ്മറപടിയില്‍ മുഖം പൊത്തിയിരിക്കുന്ന ക്ലീറ്റസിനെയാണ് കണ്ടത്.

'ക്ലീറ്റസ്', ഞാന്‍ വിളിച്ചു.
അവന്‍ എണീറ്റു നിന്നു.
'എവിടെ മോന്‍, വിളിക്കൂ'
വിങ്ങിപ്പൊട്ടുന്ന ദുഃഖവുമായി ്‌വന്‍ നെഞ്ചില്‍ മുഖമമര്‍ത്തി.
'സാര്‍, എന്‍രെ മോന്‍---- '
അവന്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാന്‍ നോക്കി. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുന്ന ഒരു ജീപ്പ്. ടാറിട്ട റോഡില്‍ ചോരയുടെ നിറം.
വീടിനുള്ളില്‍ നിന്ന് അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഉയരുന്നു.ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കാതെ ഞാന്‍ അവന്റെ മുടികളിലൂടെ വിരലോടിച്ചു. ദൈവം ഇത്രയും ക്രൂരത അവനോട് കാട്ടേണ്ടിയിരുന്നില്ലെന്ന് എന്റെ മനസ് മന്ത്രിച്ചു.അവ്യക്തമായ കാഴ്ചകളില്‍ പുത്തനുടുപ്പിട്ട് ക്ലീറ്റസിന്റെ മോന്‍ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു.

No comments:

Post a Comment