Saturday 13 October 2018

Flood of fire -- Novel review

                       ഫ്ലഡ്  ഓഫ് ഫയര്‍

അമിതാവ് ഘോഷിന്‍റെ ഓപ്പിയം ട്രിലോഗിലെ അവസാന നോവലാണ് ഫ്ലഡ് ഓഫ് ഫയര്‍. 2008  ല്‍ ഇറങ്ങിയ സീ ഓഫ് പോപ്പീസ്, 2011  ലെ റിവര്‍ ഓഫ് സ്മോക്ക് എന്നീ നോവലുകളുടെ തുടര്‍ച്ചയാണ് 2015  ലെ ഈ നോവല്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ത്യ- ചൈന ഓപ്പിയം കച്ചവടത്തിന്‍റെ കറുത്ത കഥകളാണ് ഈ നോവലുകള്‍ പറയുന്നത്. ചരിത്രവും ഫിക്ഷനും ഒന്നുചേര്‍ന്ന് ഒരുക്കുന്ന ഒരു വലിയ കടലോ കാറ്റില്‍ പടരുന്ന തീയോ പുകയുടെ മൂടുപടമൊ ഒക്കെ ഈ നോവലുകളെ സമൃദ്ധമാക്കുന്നു.
ഫ്ലഡ് ഓഫ് ഫയര്‍ പറയുന്ന കഥകള്‍ വളരെ വ്യത്യസ്തമായ ചില കഥാപാത്രങ്ങളുടെതാണ്. സഖാറി റീഡും മിസിസ് ബല്‍ഹാമും തമ്മിലുള്ള ബന്ധവും അതിലൂടെ അവര്‍ അനുഭവിക്കുന്ന സുഖവും പകവീട്ടലുമൊക്കെ വളരെ രസകരമായാണ് അമിതാവ് അവതരിപ്പിക്കുന്നത്. വളരെ ഗൌരവമേറിയ ഒരു ജീവിതം നയിക്കുന്ന കേസരി സിംഗും അദ്ദേഹത്തിന്‍റെ വീട്ടിലും ക്യമ്പിലുമുണ്ടാകുന്ന ദുരനുഭവങ്ങളും ഉദാത്തമായ നിലയിലാണ് വര്‍ണ്ണിക്കുന്നത്. വളരെ കണ്‍സെര്‍വേറ്റീവായ ഒരു പാഴ്സി കുടുംബത്തില്‍ നിന്നും പുറത്തുവരുന്ന ഷിറീന്‍ മോദി എന്ന വിധവയുടെ അവതരണവും ശ്രദ്ധേയമാണ്. മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജാരസന്തതിയെ അന്വേഷിച്ചുള്ള അവരുടെ യാത്രയില്‍ അവര്‍ക്ക് തുണയാവുന്നത് ഭര്‍ത്താവിന്‍റെ സുഹൃത്താണ്. അതൊരു പ്രത്യേക ബന്ധത്തിലേക്ക് ഇടയ്ക്കൊക്കെ വഴുതുന്നത് കാണാം. കറുപ്പിന്‍റെ കച്ചവടത്തില്‍ ചൈനയും ബ്രിട്ടനും തമ്മിലുള്ള വഴക്ക് മൂത്ത് ഒരു ഘട്ടത്തില്‍ യുദ്ധത്തിലേക്ക് വീഴുകയാണ്. അവിടെ അന്തിമ വിജയം ബ്രിട്ടീഷ് പട്ടാളത്തിനാവുന്നു. നഷ്ടപ്പെടുന്ന ജീവനുകളുടെയും യുദ്ധത്തിന്‍റെ ഭീകരതകളുടെയും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നുണ്ട് അമിതാവ്.
വളരെ ഉയര്‍ന്ന ഗവേഷണം, മാറിമാറി മൂന്നുപേരുടെ കഥകള്‍ പറയുന്ന രീതി, വിവിധ ഭാഷകളുടെ മനോഹരമായ ചേരുവ എന്നിവ പുസ്തകത്തെ മികച്ചതാക്കുന്നു. യുദ്ധം തുടങ്ങും വരെ പറയുന്ന പച്ചയായ ജീവിതത്തിന്‍റെ കഥയാണ് വായനയ്ക്ക് ഹരം പകരുക. യുദ്ധത്തിന്‍റെ പല സന്ദര്‍ഭങ്ങളും വായനയെ രസം കൊല്ലിയാക്കുന്നുണ്ട്  എന്നത് പറയാതെ വയ്യ. പഠനം നടത്തി ലഭിച്ച വിവരങ്ങള്‍ എല്ലാം ചേര്‍ക്കാന്‍ നടത്തിയ ശ്രമമാകാം ഇതിന് കാരണം. ഏതായാലും വായന അര്‍ഹിക്കുന്ന പുസ്തകമാണ് ഫ്ലഡ് ഓഫ് ഫയര്‍. പ്രത്യേകിച്ചും മറ്റ് രണ്ട് പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക്.

96 - Tamil movie Review

96-ല്‍  തൃഷയും വിജയ് സേതുപതിയും
- 96-
96 എന്ന തമിഴ് സനിമ കാമം ഇല്ലാത്ത പ്രണയത്തിന്‍റെ കഥയാണ് പറയുന്നത്. 1996 ല്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് കറുമ്പനായ കെ.രാമചന്ദ്രന്‍ ,വെളുത്ത , സുന്ദരിയും പാട്ടുകാരിയും സ്മാര്‍ട്ടുമായ ജാനകി ദേവിയെ പ്രണയിക്കുന്നത്. തീവ്രമായ അനുരാഗം അവനെ നെര്‍വസാക്കുന്ന ഒരു പാട് മുഹൂര്‍ത്തങ്ങളുണ്ട്. അത് ആ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. പെണ്‍കുട്ടിയുടെ സാമീപ്യവും സ്പര്‍ശവുമൊക്കെ ഹൃദയമിടിപ്പ് കൂട്ടുന്ന കാലം. നോക്കിലും വാക്കിലും പ്രണയം കത്തുന്ന എറ്റേര്‍ണല്‍ ലൌ. എന്നാല്‍ അവധിക്കാലം കഴിയുന്നതോടെ , അവളെ അറിയിക്കാന്‍ പോലും കഴിയാതെ , രാമചന്ദ്രന്‍ തഞ്ചാവൂര്‍ നിന്നും ചെന്നൈയിലേക്ക് പറിച്ചു നടപ്പെടുന്നു. പിന്നീട് അവളെ കോളേജില്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ , സാധിക്കാതെ വരുന്നു. ജാനകി ഇതൊന്നുമറിയാതെ വളരുകയായിരുന്നു. അവള്‍ വിവാഹിതയായി സിംഗപ്പൂരിലേക്കും പോയി. രാമചന്ദ്രന്‍ ഫോട്ടോഗ്രഫി - യാത്ര ഭ്രമത്തില്‍ പെടുകയും അലഞ്ഞു നടക്കുകയും കുട്ടികള്‍ക്ക് ഫോട്ടോഗ്രഫി പഠിപ്പിക്കുകയും ചെയ്യുന്നു.
നാട്ടിലേക്കുള്ള ഒരു യാത്രയിലാണ് കൂടെ പഠിച്ചവര്‍ ഒത്തുകൂടണം എന്ന ആശയം വന്നത്. വാട്ട്സ് ആപ്പില്‍ പരിചിതരായ ചിലരെ കൂട്ടി ആ നീക്കം ജാനകിയില്‍ വരെയെത്തുന്നു. അവളും അതിനായി വരുന്നു. അപ്പോഴും കന്യകനായി തുടരുന്ന രാമചന്ദ്രന്‍റെ അവസ്ഥ പഴയതുതന്നെയായിരുന്നു. കനത്ത ടെന്‍ഷന്‍. അവര്‍ ഒരു രാത്രി കൊണ്ട് തീരുന്ന അവരുടെ സംഗമത്തിനിടയില്‍ കടന്നു പോയ കാലവും സംഭവിച്ച അബദ്ധങ്ങളും അയവിറക്കുന്നു. പ്രണയം കാമത്തിന് വഴി മാറാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളെ രാമചന്ദ്രന്‍ അതിജീവിക്കുന്നു. ഒരു നോക്ക് കാണുന്നതില്‍ നിറയുന്ന പ്രണയം ബാക്കിയാക്കി അവള്‍ മടങ്ങുമ്പോള്‍ , അവളെ ഓര്‍ക്കാന്‍ സൂക്ഷിച്ചിട്ടുള്ള വിവിധ വസ്തുക്കള്‍ക്കൊപ്പം കുറച്ചു വസ്ത്രങ്ങള്‍ കൂടി ചേര്‍ക്കാന്‍ രാമചന്ദ്രന് കഴിയുന്നു.
വളരെ മനോഹരമായ ഒരു കഥ പറഞ്ഞിരിക്കുകയാണ് , നേരത്തെ ക്യാമറാമാനായി പ്രവര്‍ത്തിച്ച് പരിചയമുള്ള സി.പ്രേംകുമാര്‍ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രത്തില്‍. കുറച്ചുകൂടി ചുരുക്കാമായിരുന്നു ചിത്രം എന്നു തോന്നിയേക്കാം. എന്നാല്‍ ഫ്രയിമുകള്‍ ഒന്നും മോശമായി എന്നുപറയാനും കഴിയില്ല. ട്രാവല്‍ ഫോട്ടോഗ്രാഫറാണ് എന്ന് എസ്റ്റാബ്ലിഷ് ചെയ്യുന്ന ആദ്യ ഭാഗത്തെ ലൊക്കേഷനുകളും ചിത്രീകരണവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. എന്‍.ഷണ്‍മുഖസുന്ദരം ക്യാമറയും ആര്‍.ഗോവിന്ദരാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. തൈക്കൂടം ബ്രിഡ്ജിലെ വോക്കലിസ്റ്റും വയലിനിസ്റ്റുമായ ഗോവിന്ദ് മേനോനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
രാമചന്ദ്രനായി വിജയ് സേതുപതിയും ജാനകിയായി തൃഷയും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. ഇവരുടെ കുട്ടിക്കാലം അഭിനയിച്ച , നടന്‍ ഭാസ്ക്കറിന്‍റെ മകന്‍ ആദിത്യ ഭാസ്ക്കറും ഗൌരി.ജി.കിഷനും നല്ല ഒതുക്കമുള്ള അഭിനയമാണ് കാഴ്ചവച്ചത്. സുഭാഷിണിയായി അഭിനയിച്ച ദേവദര്‍ശിനിയും അവളുടെ കുട്ടിക്കാലം അഭിനയിച്ച മകള്‍ നിയതി കഡംബിയും പ്രഭയായി വേഷമിട്ട വര്‍ഷ ബൊല്ലമ്മയും നല്ല പിന്‍തുണ നല്‍കി. കാവല്‍ ദാവമായി ജനകരാജും മുരളിയായി ഭഗവതി പെരുമാളും ബാര്‍ബറായി കവിതാലയ കൃഷ്ണനും സതീഷായി ആടുകളം മുരുഗദോസും ചിത്രത്തിന് മിഴിവേകി. മദ്രാസ് എന്‍റര്‍പ്രൈസസിന്‍റെ നന്ദഗോപാലാണ് നിര്‍മ്മാതാവ്.

Secretary -- Short story

താഴെ പറയുന്ന കഥയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. എന്‍റെ പ്രിയ സുഹൃത്ത്, കോഴിക്കോട് പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടറായിരിക്കെ മരണപ്പെട്ട സജീവാണ് ഫോണിലൂടെ സെക്രട്ടറിയുടെ കഥ എനിക്ക് പറഞ്ഞുതന്നത്. ഞാന്‍ സെക്രട്ടറിയെ കണ്ടിട്ടില്ല. എന്നാല്‍ കണ്ടമട്ടില്‍ രസകരമായി വര്‍ണ്ണിക്കാന്‍ മിടുക്കനായിരുന്നു സജീവ്. നിരന്തരം വിളിച്ച് നിര്‍ബ്ബന്ധിച്ചാണ് കഥ എഴുതിച്ചത്. അദ്ദേഹവും അതില്‍ കഥാപാത്രമാണ്. കഥയ്ക്കായി ചില രസക്കൂട്ടുകള്‍ ചേര്‍ത്തിട്ടുണ്ട് എന്നേയുള്ളു. കഥ ഞാന്‍ അയച്ചുകൊടുത്തു. അത് ഫോട്ടോ കോപ്പിയെടുത്ത് അദ്ദേഹം സുഹൃത്തുക്കള്‍ക്കെല്ലാം വിതരണം ചെയ്തു. അത് മരണത്തിന് ഒരു മാസം മുന്‍പായിരുന്നു.---------------
സെക്രട്ടറി
പള്ളിയിലെ നിസ്ക്കാരവും കഴിഞ്ഞിറങ്ങിയപ്പോഴാണ് ജബ്ബാര്‍ ഇടിവെട്ടിയപോലത്തെ ആ വാര്‍ത്ത പറഞ്ഞത്. "സെക്രട്ടറി, നിങ്ങളാ മോഹനന്‍ മാഷിന്‍റെ വീട്ടില് കേറ്യോ - "
"- ന്നി പ്പൊ ന്താ ത്ര ബിശേഷം- ന്ന് . ഞാനിന്നലെയല്ലെ പുള്ളീന് സാധനം കൊടുത്തേ. അതിത്ര പെട്ടന്നങ്ങ് തീര്‍ന്നോ- എങ്കിത്തന്നെ അതിപ്പൊ നിന്നോട് പറയണ്ട കാര്യന്താ-"
"നിങ്ങളെന്തുദ്ദേശിച്ചാ ഈ പറയണേന്ന്- , അയാളിന്നലെ വടിയായെന്ന് - "
"വടിയായെന്നോ- ഏയ്- എത്ര കുടിച്ചാലും ഒന്നുമാകാത്തയാളാ അയാള്. ഏയ് - അയാളങ്ങിനെ തീര്വോന്നൂല്ല", സംശയം ബാക്കി നില്‍ക്കുന്ന മനസുമായി സെക്രട്ടറി ജബ്ബാറെ ഒന്നു നോക്കി.
"ജബ്ബാറെ , നീ കള്ളം പറയല്ലെ - ", ഒരരച്ചിരി വരുത്തി ,ചുളിഞ്ഞ മുഖം കുറേക്കൂടി ചുളിച്ച് അയാള്‍ ജബ്ബാറിനോട് ചോദിച്ചു, "ഇതാര് നെന്നോട് പറഞ്ഞേ?"
"എന്നോടാരും പറഞ്ഞതല്ല സെക്രട്ടറി, പത്രവാര്‍ത്തയാ- ", ഒരു പത്രം കൈകൊണ്ട് തട്ടി നിവര്‍ത്തി അയാള്‍ സെക്രട്ടറിയുടെ മുന്നിലേക്ക് നീട്ടി.
"സത്യം തന്നെല്ലാ- പഹയന്‍റെ ഫോട്ടോ തന്നെ "
പിന്നെ ആലോചിച്ചു നിന്നില്ല, നെല്ലിപ്പറമ്പിലേക്ക് ഒറ്റ നടത്തം വച്ചുകൊടുത്തു.
കൈയ്യിലെ പ്ലാസ്റ്റിക് കവര്‍ നടത്തയില്‍ ഉലയുന്നുണ്ടായിരുന്നു. ഭൂമി മൊത്തമായി ഉലയുന്നു എന്നവിധമാണ് സെക്രട്ടറിയുടെ നടത്തം. കൈകാലുകളിലും ദേഹത്തും വരണ്ട ചര്‍മ്മം തീര്‍ത്ത ചെതുമ്പലുകള്‍ ചൂടില്‍ തിളങ്ങി. വിയര്‍ക്കാത്ത ദേഹത്ത് ഉള്ളിലും പുറത്തും ചൊറിച്ചില്‍ കലശലായെങ്കിലും നിന്നു ചൊറിയാന്‍ തോന്നിയില്ല. മോഹന്‍ സാറിന്‍റെ വീട്ടില് കയറിയിട്ടുവേണം കൈയ്യിലെ ഭാരമൊഴിക്കാന്‍. ദിവാകരന്‍ സാറും ജോസഫേട്ടനും കുഞ്ചറിയാച്ചനും വിറയല് തുടങ്ങും മുന്‍പ് എത്തണം. നല്ലൊരു കൈയ്യാണ് നഷ്ടമായത്. രണ്ടീസം കൂടുമ്പോ കുറഞ്ഞത് ഒന്നെങ്കിലും സാറിന് വേണമായിരുന്നു. അവധി ദിവസായാല്‍ രണ്ട്. രൊക്കം പണം, കടമില്ല. നിറഞ്ഞ ചിരിയുമായെ അങ്ങേരെ കണ്ടിട്ടുള്ളു. നല്ല തങ്കപ്പെട്ട മനുഷ്യന്‍. ദൈവം ഇങ്ങനെയാവും , നല്ലവരെ വേഗം വിളിക്കൂന്നാ. അത് ശരിയാവണോന്നുമില്ല, ഏത് സ്വര്‍ഗ്ഗത്തീ ചെന്നാലും ഈ നാടിന്‍റേം നാട്ടാര്ടേം മണോം കൊണോം - ണ്ടാവുമോ. കുറച്ച് കുശുമ്പും കുന്നായ്മയും സന്തോഷവും ദു:ഖവും ഒക്കെയായി- എന്തിന് --മീന്‍ ചന്തേലെ മണവും പ്ലാസ്റ്റിക് കത്തിക്കുന്ന പൊകയും എല്ലാം ഒരു രസാല്ലെ - നല്ലവരെ ആദ്യം വിളിക്കുമെങ്കി - തന്നെ വിളിക്കേണ്ട കാലം കഴിഞ്ഞൂന്ന് സെക്രട്ടറി സ്വയം വിലയിരുത്തി.
വീടടുക്കാറായപ്പോള്‍ സെക്രട്ടറിയുടെ വേഗത കുറഞ്ഞു. തെന്താപ്പാ -- മരണവീടിന്‍റെ ഒരു ലക്ഷണോല്ല- ടാര്‍പാളിന്‍ വലിച്ചു കെട്ടീട്ടില്ല, കസേരകളില്ല, ഇലക്ട്രിക് പോസ്റ്റുകളില്‍ പടം ഒട്ടിച്ചിട്ടില്ല, എന്തിന് ,കറുത്ത കൊടി പോലുമില്ല. വീട്ടുമുറ്റത്ത് ഒരാളേം കാണാനുമില്ല. മടിച്ചു മടിച്ചാണ് പറമ്പിലേക്ക് കയറിയത്. അപ്പോ തന്നെ അമ്മത്ത വാതിലും തുറന്നു. സാറിന്‍റമ്മയാ, -ല്ലാരും അമ്മത്താന്നാ വിളിക്കാ. എന്താണോ ആവോ അര്‍ത്തം!
അവര്‍ക്കാണെങ്കി സെക്രട്ടറിയെ കണ്ണെടുത്താല്‍ കണ്ടൂടാ - ല്ലാ പ്രശ്നത്തിനും കാരണം ഇവനൊരുത്തനാന്ന് ഒരിക്കെ കൈചൂണ്ടി സംസാരിച്ചതുമാ. പൊതുവെ ശാന്തശീലയായ അമ്മത്തയുടെ തനിനിറം അന്നാ കണ്ടത്. ഇപ്പോഴും ആ ദേഷ്യം മുഖത്തുണ്ട്. ആവശ്യക്കാരനും ഔചിത്യമില്ല, കൊടുക്കുന്നോനും ഔചിത്യമില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇപ്പോഴും ഒരു മടിയും കൂടാതെ ഈ വീട്ടിലേക്ക് കടന്നുവരാന്‍ സെക്രട്ടറിക്ക് കഴിഞ്ഞത്.
ങ്ഹും- എന്താ എന്ന രണ്ട് വാക്കുകള്‍ മുഖത്തുനിറച്ച് അമ്മത്ത നിന്നു. അവിടവിടെ ചതുരം വീണ, വരണ്ട മുഖത്ത് ഒരു മണ്ടന്‍ ചിരിയുമായി സെക്രട്ടറിയും.
വലതുകൈയ്യിലെ കവര്‍ ഇടത്തേ കൈയ്യിലാക്കി , വലത് കൈ മുന്നോട്ടും പിറകോട്ടും ചലിപ്പിച്ച് അവന്‍ ചോദിക്കാനാഞ്ഞു, "സാറ്--"
"സാറിവിടില്ല സെക്രട്ടറി, ഇയാള് വേഗം പോകാന്‍ നോക്ക്", എന്നു പറഞ്ഞ് അമ്മത്ത വാതില്‍ വലിച്ചടച്ചു. ഇനി അവിടെ നില്‍ക്കുന്നത് വശക്കേടാകുമെന്ന് കണ്ട സെക്രട്ടറി പതുക്കെ തിരിഞ്ഞു. മാഷ് സ്ഥിരമായിരിക്കാറുള്ള കസേര കാര്‍ ഷെഡിനരുകിലുണ്ട്. അവിടെ തന്നെകാത്ത് ആകാംഷയോടെ ഇരിക്കാറുള്ള മോഹനന്‍ മാഷ് , അദ്ദേഹം മരിച്ചിട്ടില്ല എന്നറിഞ്ഞത് ഒരു സമാധാനമായി. ജബ്ബാര്‍- കഴുവേറി , ഓന്‍ പറ്റിച്ചതാ. അവനീയിടെ മോറിത്തിരി കൂടണുണ്ട് എന്നൊക്കെ ഒരു കൂട്ടം ചിന്തിച്ച് വീണ്ടും വെയിലിലേക്കിറങ്ങി.
മനുഷ്യന്‍റെ ആകാംഷയ്ക്കൊക്കെ ഒരതിരുണ്ടെന്ന് എനിക്കുമറിയാം. അതുകൊണ്ടുതന്നെ ഞാനീ സെക്രട്ടറിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഒറ്റ മുണ്ടും അയഞ്ഞ ഷര്‍ട്ടുമിട്ട് ഒറ്റക്കോലം പോലെ നടന്നുപോകുന്ന അയാളുടെ ഒരു ദൂരക്കാഴ്ചയില്‍ നിന്നുകൊണ്ട് എനിക്കറിയുന്ന കാര്യങ്ങള്‍ പറയാം. ചരിത്രം എപ്പോഴും അങ്ങിനെയാണല്ലൊ, ഓരോരുത്തരും അവരുടെ അറിവുകള്‍ പങ്കുവയ്ക്കുന്നു. ഒരിക്കലും ചരിത്രം പൂര്‍ണ്ണമല്ല എന്ന് നമുക്കറിയാം. സെക്രട്ടറിയുടെ ചരിത്രവും അപൂര്‍ണ്ണമായെങ്കിലും നിങ്ങളും അറിഞ്ഞിരിക്കണം.
അച്ഛന്‍ പാറക്കോണത്ത് നാരായണന്‍ സ്കൂള്‍മാഷായിരുന്നു. അമ്മ നെരിയേടത്ത് ഗോമതിയമ്മ തികഞ്ഞ വീട്ടമ്മയും. ഇവര്‍ക്കുണ്ടായ ആദ്യ സന്താനത്തിന് അവര്‍ ഇട്ടപേര് ഇന്നാര്‍ക്കും അറിയില്ല. അയ്യപ്പനെന്നോ ഗോവിന്ദനെന്നോ മറ്റോ ഒരു ദൈവനാമമായിരിക്കാം. കുഞ്ഞ് പിറന്നു വീണപ്പോഴെ ഗോമതിയമ്മ ഒഴികെ കണ്ടുനിന്നവരെല്ലാം ഞെട്ടി. പാമ്പിന്‍റെ പടം പോലെയാണ് ദേഹം. ശല്ക്കങ്ങള്‍ നിറഞ്ഞ് അറപ്പുളവാക്കുംവിധം. ഏതോ ജനിതക വൈകല്യമാണെങ്കിലും ആളുകള്‍ കഥകള്‍ ഒരുപാടുണ്ടാക്കി. മാഷിന്‍റെ അച്ഛന്‍ വീട് പണിയാന്‍ തറ കുഴിപ്പിച്ചപ്പോള്‍ അവിടെ നൂറുകണക്കിന് പാമ്പുകള്‍ ഉണ്ടായിരുന്നു.എല്ലാറ്റിനേയും തീയിട്ടു കൊന്നു എന്നായിരുന്നു ഒരു കഥ. ഗോമതിയമ്മയുടെ അച്ഛന്‍ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തത് കാരണം പാമ്പുകള്‍ വസിക്കാനിടമില്ലാതെ അനാഥരായെന്നും അവരുടെ ശാപമാകാമെന്നും മറ്റൊരു കൂട്ടരും അടക്കം പറഞ്ഞു. കഥ എന്തുതന്നെയായാലും കുട്ടിയുടെ അവസ്ഥ ദയനീയമായിരുന്നു. മാഷ് പിന്നീട് ആ കുട്ടിയെ തിരിഞ്ഞ് നോക്കിയില്ല. എന്നാല്‍ ഗോമതിയമ്മ അവനെ സ്നേഹിച്ചു. അവന്‍റെ കൈ വളരുന്നതും കാല്‍ വളരുന്നതും കണ്ട് സന്തോഷിച്ചു. മറ്റുള്ളവര്‍ കാണാതെ വീട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ചു. അവന് അഞ്ചുവയസുള്ളപ്പോള്‍ ഗോമതി ഒരിക്കലെ മാഷിനോട് ചോദിച്ചുള്ളു, "കുട്ടീനെ ഉസ്കൂളില്‍ വിടണ്ടേ?"
"എന്തിന് ,നാട്ടാരെക്കൊണ്ട് അതുമിതും പറയിക്കാനോ?, കൂട്ടാനും കുറയ്ക്കാനുമൊക്കെ നീ പറഞ്ഞുകൊടുത്താല്‍ മതി. പശുവും കോഴിയുമൊക്കെ
വളരുംപോലെ അവനും വളര്‍ന്നോളും, അതുമതി", നാരായണന്‍ മാഷ് കുടയെടുത്തിറങ്ങി. മാഷിപ്പൊ ഇങ്ങനെയാ, മുന്‍ശുണ്ഠിയും നാട്ടുകാര്യവും. വീട്ടുകാര്യത്തില്‍ താത്പ്പര്യേ-ല്ല.
ഗോമതിയമ്മ ഒരിക്കല്‍കൂടി പെറ്റു. ആ കുട്ടി ഭൂമി കണ്ടപ്പോഴെ മരിക്കുകയും ചെയ്തു. അതെന്തിനാ ഇങ്ങനെ ദൈവം ചെയ്യുന്നെ എന്ന ഒരു ചോദ്യം മാത്രമെ മകന്‍ ചോദിച്ചുള്ളു. അതിന് മറുപടി പറയാന്‍ കഴിയാതെ ഗോമതിയമ്മ ഇരുന്നു കരഞ്ഞു. അവന്‍ പരുക്കന്‍ കൈകള്‍കൊണ്ട് ആ കണ്ണീര് തുടച്ചു. പിന്നീട് അമ്മയ്ക്കൊരു തുണയായി അവന്‍ വളര്‍ന്നു. എല്ലാ കാര്യത്തിലും അവനായിരുന്നു സഹായി. ദിവസം കഴിയുന്തോറും അവന്‍ സുന്ദരനാണെന്ന് ആ അമ്മയ്ക്ക് തോന്നി. അവനെ കടയിലും മറ്റും പോകാന്‍ പരിശീലിപ്പിച്ചതും അമ്മയാണ്. അച്ഛന്‍റെ കണ്‍വെട്ടത്ത് എത്താതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടും ചിലപ്പോഴൊക്കെ ചെന്നുപെടും. അപ്പോള്‍ ആ മുഖം കോപംകൊണ്ട് തുടുക്കും. എന്നിട്ട് പറയും,"അശ്രീകരം , പോ- അപ്പുറത്ത് "
അറിവായിക്കഴിഞ്ഞപ്പോള്‍ ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമുണ്ട് അയാള്‍ക്ക്.ഞാന്‍ പറഞ്ഞിട്ടല്ലല്ലോ നിങ്ങളെന്നെ ജനിപ്പിച്ചത് എന്നതായിരുന്നു ആ ചോദ്യം. പക്ഷെ ചോദിച്ചില്ല. ഒരാളിനേം വിഷമിപ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ലായിരുന്നു. മാഷിന്‍റെ മരണശേഷം വീട് കുറച്ച് പ്രയാസത്തിലായി. അമ്മ മകന് പെണ്ണാലോചിച്ച് കുഴഞ്ഞു. ഒന്നുരണ്ടിടത്ത് പോവുകയും ചെയ്തു. ആക്ഷേപങ്ങളായിരുന്നു ഫലം. പിന്നീട് അയാള്‍ അതുപേക്ഷിച്ചു. ഒറ്റയാനായുള്ള ജീവിതത്തില്‍ സുഖം കണ്ടെത്തി.


ജീവിതദുരിതം കടുത്തപ്പോഴാണ് അമ്മയും മകനുംകൂടി പശു വളര്‍ത്താന്‍ തുടങ്ങിയത്. പാല് വാങ്ങാന്‍ ആള് കുറഞ്ഞ കാലത്താണ് അവിടെ പാല്‍ സൊസൈറ്റി തുടങ്ങുന്നത്. മില്‍മയിലേക്ക് പാല്‍ നല്‍കാനുള്ള സംവിധാനം . ആ യോഗത്തില്‍ വച്ചാണ് സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം വന്നപ്പോള്‍ ആരോ തമാശമട്ടില്‍ ഇയാളുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. കളി കാര്യമായി. എന്നാല്‍ അങ്ങിനെതന്നെ , ഇയാളാ ഇനി സെക്രട്ടറി എന്ന് എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു. പ്രതികരണങ്ങള്‍ പുറത്തറിയാത്ത വിധം ശല്‍ക്കങ്ങളുള്ള ശരീരവുമായി സെക്രട്ടറി കസേരയില്‍ അയാള്‍ ഇരുപ്പായി. അന്നുമുതല്‍ നമ്മുടെ കഥാനായകന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട സെക്രട്ടറിയായി. മറ്റുള്ളവര്‍ പറയുന്നിടത്തൊക്കെ വിരലുപതിച്ചു കൊടുത്തു. ഇപ്പൊ സംഘവുമില്ല, സെക്രട്ടറിക്ക് പശുവളര്‍ത്തലുമില്ല. അമ്മയുടെ മരണത്തോടെയാണ് സെക്രട്ടറി അതൊക്കെ ഉപേക്ഷിച്ചത്. നേരം പ്രഭാതമായാല്‍ പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞ് ,കുളിച്ച് ഇറങ്ങുകയായി. രാത്രി വളരെ വൈകി വീട്ടിലെത്തി മേല്‍ കഴുകി ഉറങ്ങും. ഒരു സത്രം പോലെയായി വീട്.
എത്രയോ കാലം കുന്നുംപുറത്തുകാരുടെ കാര്യസ്ഥനായി ജോലി ചെയ്തു. പറമ്പ് നോട്ടം, വീട്ടുസാമാനങ്ങള്‍ വാങ്ങല്‍ തുടങ്ങി പുറംപണികളെല്ലാം. മൂന്ന് നേരം ഭക്ഷണവും ആവശ്യത്തിന് പണവും കിട്ടിയിരുന്നു. ശരിക്കും സെക്രട്ടറിക്ക് ആവശ്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പഴയ മുണ്ടും ഉടുപ്പും ആരെങ്കിലും നല്‍കും. പിന്നെന്താ ചിലവ്.സോപ്പ്,എണ്ണ ഒന്നും തന്നെ ശരീരത്തിന് ഇണങ്ങില്ല.ആ വിധ ചിലവുകളും ഇല്ല. പിന്നെ വല്ലപ്പോഴും ഒരു ചായയോ കടിയോ പുറത്തൂന്നു കഴിച്ചാലായി. കാര്‍ന്നോര്‍ ശങ്കരന്‍ നായരുടെ മരണത്തോടെ മക്കള്‍ സ്വത്ത് ഭാഗിച്ചെടുത്തു. പലരും വിറ്റ് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കുടിയേറി. അങ്ങിനെ അനാഥനായി നില്‍ക്കുന്ന കാലത്താണ് ദൈവം സെക്രട്ടറിക്കായി മറ്റൊരു വഴി തുറന്നത്.
നാട്ടിലെ ബാറുകളെല്ലാം പൂട്ടി മദ്യം ബിവറേജസ് കോര്‍പ്പറേഷനിലും പഞ്ചനക്ഷത്ര ഹോട്ടലിലും മാത്രം ലഭിക്കുന്ന കാലം വന്നു. വല്ലപ്പോഴും ഒരു നേരം ഭക്ഷണം തന്നുകൊണ്ടിരുന്ന രാജപ്പന്‍ സാറാണ് ശരിക്കും ദൈവമായി അവതരിച്ചത്. അദ്ദേഹത്തിന്‍റെ തുണികള്‍ ഇസ്തിരിയിടുവിച്ച് കൊണ്ടുകൊടുക്കുകയും ശ്യാമചേച്ചിക്ക് മീന്‍ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നത് സെക്രട്ടറിയായിരുന്നു. ചേച്ചിയെന്ന് വിളിക്കുന്നെങ്കിലും പ്രായത്തില്‍ അവര്‍ സെക്രട്ടറിയേക്കാള്‍ ഇളയതായിരുന്നു. നിത്യവും ബീച്ച് ഹോട്ടലില്‍ നിന്നും മദ്യം കഴിച്ചുകൊണ്ടിരുന്ന രാജപ്പന്‍ സാറിന് വലിയ ഷോക്കായിരുന്നു ബാറുകള്‍ അടച്ച തീരുമാനം. ദിവസം ഒരുവട്ടമെങ്കിലും അതിന് കാരണക്കാരായവരെ അദ്ദേഹം തെറി വിളിക്കും. സെക്രട്ടറി അതുകേട്ട് പ്രതികരിക്കാന്‍ കഴിയാതെ നില്‍ക്കും. വലിയവരുടെ കാര്യത്തില്‍ നമുക്കെന്താ എന്ന മട്ടില്‍. സര്‍ക്കാര്‍ നടപടിയുടെ ഗുണദോഷങ്ങളൊന്നും സെക്രട്ടറിക്ക് അറിയില്ലല്ലോ. അറിയാന്‍ താത്പ്പര്യവുമില്ല.
ഒരു ദിവസം രാജപ്പന്‍ സാര്‍ വിളിച്ച് ഒരു തുണ്ടുപേപ്പറും കുറച്ച് പൈസയും കൈയ്യില്‍ കൊടുത്തു. "ആലുംമൂട്ടിലെ മദ്യക്കടയില്‍ നീ ഇത് കാണിച്ച് പൈസയും കൊടുത്താല്‍ മതി, കുപ്പി കിട്ടും. അത് വാങ്ങിച്ചോണ്ടു വാ, ദാ - ഈ കവറും കൂടി കൊണ്ടുപോ",രാജപ്പന്‍ സാറ് പറഞ്ഞു. സെക്രട്ടറി നേരെ വിട്ടു. അവിടെ വലിയ പുരുഷാരമാണ്. അതിലേക്ക് അയാള്‍ ലയിച്ചുചേര്‍ന്നു. ക്ഷമയോടെ ക്യൂ നില്‍ക്കുന്ന മനുഷ്യരില്‍ ഒരാളായി സെക്രട്ടറി മാറി. തുണ്ടും പൈസയും നല്‍കി കിട്ടിയ കുപ്പി ഭദ്രമായി കവറിലാക്കി രാജപ്പന്‍ സാറിനെകണ്ട് അത് കൊടുത്തു. അദ്ദേഹത്തിന്‍റെ മുഖത്ത് അപ്പോള്‍ കണ്ട സന്തോഷം പോലെ ഒന്ന് സെക്രട്ടറി അതിനുമുന്‍പും ശേഷവും ഒരാളിലും കണ്ടിട്ടില്ല. അന്‍പതിന്‍റെ ഒരു നോട്ടാണ് അദ്ദേഹം പ്രതിഫലമായി നല്‍കിയത്. അപ്പോഴും ഇതാണ് തന്‍റെ ഭാവി കരുപ്പിടിപ്പിക്കുക എന്ന് സെക്രട്ടറി കരുതിയില്ല. അവിടെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ രാജപ്പന്‍ സാര്‍ ആരോടോ ഫോണില്‍ പറയുന്നുണ്ടായിരുന്നു, "-പ്പൊ ശരിയാക്കിത്തരാന്ന്"
എന്താണോ ആവോ എന്നു ചിന്തിക്കുമ്പോഴേക്കും വിളിവന്നു, "സെക്രട്ടറി, നമ്മുടെ ജോസഫില്ലെ, കോട്ടണ്‍വില്ലയിലെ, അയാളൊരു തുണ്ട് തരും, അയാക്കൂടെ ഒരെണ്ണം വാങ്ങിക്കൊട്."
അതൊരു തുടക്കമായിരുന്നു. ജീവിതം മാറ്റിമറിച്ച തുടക്കം. പിന്നെ സെക്രട്ടറി പിടിച്ചാല്‍ കിട്ടാത്തവിധം ഉയര്‍ന്നു. ഒരു നേരം ആറ് കുപ്പി എന്ന നിലയില്‍ ദിവസം മൂന്ന് വട്ടം. ആറ് മൂന്ന് പതിനെട്ട്. അതിനപ്പുറം എടുക്കില്ല. അന്‍പത് രൂപയില്‍ ഒരു പൈസ കുറച്ചും വാങ്ങില്ല, കൂട്ടിയും വാങ്ങില്ല. ആര്‍ത്തി മനുഷ്യനെ അപകടത്തില്‍ കൊണ്ടുചാടിക്കും എന്ന പാഠവും ബിവറേജസ് ക്യൂവില്‍ നിന്നാണ് സെക്രട്ടറി പഠിച്ചത്. ദിവസവും മൂന്നുവട്ടം പോകുന്നതിന് പകരം ഒരു നേരം തന്നെ രണ്ടുവട്ടം ക്യൂ നിന്ന് പന്ത്രണ്ട് കുപ്പി കരസ്ഥമാക്കിയത് അങ്ങിനെയാണ്. ഇത് നോക്കി നില്‍ക്കുകയായിരുന്നു ഷോഡോ പോലീസ്. നല്ല മനുഷ്യരാ, വേണമെങ്കില്‍ കേസ്സെടുക്കാം, ശിക്ഷ നല്‍കാം, അങ്ങിനെ പലതുമാകാം. പക്ഷെ, അവരതിനൊന്നും പോയില്ല. "നെന്നെ ഞങ്ങള്‍ക്കറിയാം, നീ ഒരു കച്ചോടം ചെയ്ത് ജീവിച്ചോട്ടെ , നാട്ടാര് മാന്യന്മാര്‍ക്ക് ഇത്തിരി കള്ളും കിട്ടിക്കോട്ടേന്ന് കരുതിയതാ. പക്ഷെ, നിയമം പാലിക്കണം. നിനക്ക് ആറുകുപ്പി കൊണ്ടുപോകാം, ബാക്കി ആറ് , അത് ഞങ്ങളിങ്ങെടുക്കുവാ."
സെക്രട്ടറിയുടെ നെഞ്ചത്ത് തീ ആളി. ശല്‍ക്കങ്ങള്‍ക്കിടയിലൂടെ ചൂട് പുറത്തുവന്നില്ലെന്നു മാത്രം. രൂപ എത്രയാ പോയത്. അത് തിരിച്ചുപിടിക്കാന്‍ കാലമെത്രയെടുത്തു, എങ്കിലും കേസാക്കിയില്ലല്ലോ എന്നു സമാധാനിച്ച് പിന്നീടൊരിക്കലും ആ പണിക്ക് നിന്നിട്ടില്ല. എന്നുമാത്രമല്ല, മദ്യം വാങ്ങിയശേഷം നിത്യവും കയറി പ്രാര്‍ത്ഥിക്കുന്ന സെന്‍റ് ജോസഫ്സ് പള്ളിയിലെ കുരിശ് ദൈവത്തോടോ അങ്ങാടി പള്ളീലെ അള്ളാഹുവിനോടോ തെക്കുംപുറത്തെ പരമശിവനോടോ ഒരു ദേഷ്യവും തോന്നിയതുമില്ല. അവരൊക്കെയുണ്ടായതുകൊണ്ട് ജയിലീ പോവാതെ രക്ഷപെട്ടു എന്നു സമാധാനിച്ചു. ദൈവത്തിന്‍റെ അനേകം പരീക്ഷണങ്ങളില്‍ ഒന്നുമാത്രം എന്ന് സ്വയം പറഞ്ഞുറപ്പിക്കുകയും ചെയ്തു.
ഇടയ്ക്കിടെ ഇരുട്ടടിപോലെ ഓരോന്നുവന്നു ചേരും. അത്തരത്തിലൊന്നായിരുന്നു ആലുംമൂട്ടിലെ ബിവറേജസ് കൌണ്ടര്‍ അടച്ച സംഭവം. സര്‍ക്കാരിന്‍റെ പടിപടിയായുള്ള മദ്യവര്‍ജ്ജന നയത്തിന്‍റെ ഭാഗമായാണ് കട അടച്ചത്. അന്ന് സെക്രട്ടറിക്ക് ഒരു നെഞ്ചുവേദനയും ബോധക്കേടുമൊക്കെയുണ്ടായി. എങ്കിലും അതിനെ അതിജീവിച്ചു. നഗരത്തില്‍ ഒരു കട മാത്രം ഇനിയും ബാക്കിയുണ്ട് എന്നു മനസിലാക്കി സെക്രട്ടറി ആദ്യമായി ബസില്‍ കയറി യാത്ര ചെയ്തു. നഗരത്തിലെത്തി ചോദിച്ചും പറഞ്ഞും കടയിലെത്തി. പോകുന്ന വഴിയിലെ ചില അടയാളങ്ങള്‍ മനസില്‍ കുറിച്ചിട്ടു. തിരികെ വരുമ്പോള്‍ വഴി തെറ്റരുതല്ലൊ. അങ്ങിനെ നഗരം കണ്ട സെക്രട്ടറി ഒന്നന്ധാളിച്ചെങ്കിലും മറ്റൊന്നിലേക്കും ശ്രദ്ധകൊടുക്കാതെയും നഗരത്തിന്‍റെ ധാരാളിത്തം കാണാതെയും ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രം നീങ്ങി. ബിവറേജസ് എന്ന ലക്ഷ്യത്തിലേക്ക്. അവിടെ എത്തിച്ചേരാന്‍ മറ്റ് പല എളുപ്പവഴികള്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ സ്വയം കണ്ടെത്തിയ മാര്‍ഗ്ഗത്തില്‍ നിന്നും അണുവിട മാറാതെയാണ് മാസങ്ങളായുള്ള ഈ യാത്ര. വശങ്ങളൊന്നും കാണാതെ , മുന്നോട്ടുള്ള വഴിമാത്രം കാണുന്ന ഒരു കുതിരയായി മാറി സെക്രട്ടറി. യാത്ര കുറച്ചേറെയുണ്ടെങ്കിലും പതിവുകാര്‍ക്ക് സാധനം എത്തിക്കുന്നതില്‍ അദ്ദേഹം കൃത്യത പാലിച്ചു. മൂന്നുവട്ടം യാത്രയ്ക്ക് കുറവുണ്ടായില്ല. ബസുകൂലി കുറച്ചധികമായെങ്കിലും കമ്മീഷന്‍ തുക അന്‍പത് എന്ന നിരക്കില്‍ ഒരു മാറ്റവും വരുത്തിയില്ല.
സെക്രട്ടറിയുടെ ജീവിതം ഇത്തരത്തില്‍ സ്വച്ഛസുന്ദരമായി തുടരുമ്പോഴാണ് അടുത്തൊരാഘാതമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ വലിയ നോട്ടുകള്‍ നിരോധിച്ചു.സെക്രട്ടറിയുടെ അക്കൌണ്ട് പ്രാദേശിക സഹകരണ ബാങ്കിലായിരുന്നു. ഒന്നും രണ്ടുമല്ല, അഞ്ച് അക്കൌണ്ടുകള്‍. എല്ലാറ്റിലും ലക്ഷങ്ങളാണുള്ളത്. ഇതൊക്കെ ആര്‍ക്ക്വേണ്ടീന്ന് ചോദിച്ചാ സെക്രട്ടറിക്കറിയില്ല. ചിലര്‍ അങ്ങിനെയാണല്ലൊ, സമ്പാദിച്ചു കൂട്ടും, ആര്‍ക്ക്, എന്തിന് എന്നൊന്നുമറിയില്ല. മരങ്ങള്‍ നട്ടുപിടിപ്പിക്കുംപോലെ , മൃഗങ്ങളെ വളര്‍ത്തുംപോലെ, അവര്‍ പണത്തെയും വളര്‍ത്തുന്നു എന്നു കരുതിയാല്‍ മതി. ഈ പണമൊക്കെ നഷ്ടപ്പെടും എന്നാണ് ചില കുബുദ്ധികള്‍ സെക്രട്ടറിയോട് പറഞ്ഞത്. അന്നും സെക്രട്ടറിക്ക് ബോധക്ഷയമുണ്ടായി. കണ്ണീരുവരാത്ത കണ്ണുകള്‍ ചുവന്നു. വികാരം പ്രദര്‍ശിപ്പിക്കാത്ത പേശികള്‍ ഉള്ളിലിരുന്നു വലിഞ്ഞു. അന്ന് ആശ്വാസമായത് മോഹനന്‍ മാഷായിരുന്നു. ഒന്നും നഷ്ടമാകില്ലെന്നും പണം എടുക്കാന്‍ തത്ക്കാലം വിഷമമുണ്ടാകും എന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞുകൊടുത്തു. പണം ഒരിക്കലും തിരികെ എടുത്തിട്ടില്ലാത്ത സെക്രട്ടറിക്ക് ആശ്വാസമായി.
എന്തു തങ്കപ്പെട്ട മനുഷേനാ, ഒരിക്കലും മറ്റുള്ളോരെ ബേജാറാക്കില്ല മാഷ് എന്ന് സ്വയം പറഞ്ഞ് സമാധാനിക്കാനും സെക്രട്ടറി മറന്നില്ല. ആ മനുഷ്യനെക്കുറിച്ചല്ലെ ജബ്ബാറ് തോന്ന്യാസം പറഞ്ഞ് മനസ് നീറ്റിയത്. അവനെ മനസുകൊണ്ടെങ്കിലും കൊല്ലാന്‍ തോന്നി. അവനാ ചാവണ്ടത്, അല്ലാണ്ട് ആ മനുഷേനല്ല. ഇങ്ങനെ ഓരോന്നാലോചിച്ച് നടക്കുമ്പോഴാണ് ജയനന്ദനെ കണ്ടത്." സെക്രട്ടറി ഇതെവിടെ പോയിരുന്നു?", ജയനന്ദന്‍ വെറുതെ ഒരു ലോഹ്യം ചോദിച്ചു.
" ഓ- ഞാനാ മോഹനന്‍ മാഷിന്‍റെ വീട്ടില്‍ പോയി വരുവാ. ആ ജബ്ബാറെന്നെ പറ്റിച്ചു", എന്നു തുടങ്ങി നടന്നതൊക്കെ പറഞ്ഞു കേള്‍പ്പിച്ചു. ജയനന്ദന്‍ എല്ലാം കേട്ടശേഷം ഉറക്കെയുറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു, "എന്‍റെ സെക്രട്ടറി, മോഹനന്‍ മാഷ് ഒരു ജോലിതട്ടിപ്പ് കേസില്‍ പ്രതിയായി ,പോലീസുകാര് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോയി. അതിന്‍റെ വാര്‍ത്തയല്ലെ ഇന്ന് പത്രത്തീ വന്നത്. ഓ - ഞാനതങ്ങ് മറന്നു, ഇയാള്‍ക്ക് വായിക്കാനറിയത്തില്ലല്ലോ, അതാ ജബ്ബാറ് പറ്റിച്ചത്. ഉം- ഏതായാലും അവിടോട്ടൊന്നും കുറേ ദിവസത്തേക്ക് പോവണ്ട, ജാമ്യം കിട്ടുവോ ആവോ ? ", എന്നു പറഞ്ഞ് ജയനന്ദനന്‍ നടന്നു.
"ശ്ശെ - നല്ലവനായ ഈ മനുഷ്യന് ഇങ്ങനെയും ചെയ്യാന്‍ പറ്റുമോ? ങ്ഹാ - ആര്‍ക്കറിയാം ഓരോരുത്തര് എങ്ങിനെയാണെന്ന്. പുറമെ കാണുന്നവിധമാകണമെന്നില്ലല്ലോ ഉള്ളില്‍ എന്ന് മനസില്‍ ചിന്തിച്ച് സെക്രട്ടറി നടന്നു. അപ്പോള്‍ സെക്രട്ടറിയുടെ മനസില്‍ തെളിഞ്ഞ മുഖം അച്ഛന്‍റേതായിരുന്നു.
ഇനീപ്പൊ പുതിയൊരാളെ കണ്ടെത്തണം, ആഴ്ചയില്‍ നാല് കുപ്പി മോഹനന്‍ മാഷിനുള്ളതായിരുന്നു. സെക്രട്ടറി സെന്‍റ് ജോസഫിന് മുന്നിലെത്തിയത് അറിഞ്ഞില്ല.കൈയ്യിലെ കവറ് സുരക്ഷിതമായി പിടിച്ച് അയാള്‍ പള്ളിയിലേക്ക് കയറി.
ഈ സമയം മികച്ച സാഹിത്യകാരനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ മോഹനനെ ആദരിക്കുന്ന ചടങ്ങ് പ്രസ് ക്ലബ്ബില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സുഹൃത്തുക്കളായ ജബ്ബാറും ജയനന്ദനനും ഒരു ഗൂഢസ്മിതവുമായി അവസാന വരിയില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു.

Monday 8 October 2018

sabarimala -entry to women of all ages

സ്വാമിയേ ശരണമയ്യപ്പാ
 
"എടീ അമ്മിണീ , ഞാന് പറഞ്ഞാ നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല, എങ്കിലും ഞാന് പറയുവാ", വാസുവേട്ടന് വെളുപ്പിന് തന്നെ അമ്മിണി ചേച്ചിയുടെ അടുത്തെത്തി
"നിങ്ങള് പറയുന്നത് വിശ്വസിക്കാതിരിക്കാന് ഞാന് അവിശ്വാസിയൊന്നുമല്ലല്ലോ" , അമ്മിണി പറഞ്ഞു
"ങ്ഹാ, അങ്ങിനെ വഴിക്ക് വാ , ഞാന് പറയാന് പോകുന്നതും വിശ്വാസത്തിന്റെ കാര്യാ. നിനക്കറിയാമല്ലൊ, ഞാന് ഈ ശബരിമലയില് ഒരു വട്ടമല്ലേ പോയിട്ടുള്ളു, പമ്പയിലെ അഴുക്ക് കണ്ട് ഞാന് പിന്നെ അതങ്ങ് നിര്ത്തി. കന്നി അയ്യപ്പനാണ്, 41 ദിവസം വൃതം വേണം ,അല്ലെങ്കില് പുലി പിടിക്കും എന്നൊക്കെ വീട്ടുകാര് പറഞ്ഞെങ്കിലും എല്ലാ വൃതവും തെറ്റിച്ചാണ് അന്ന് പോയതും. ഒന്നും സംഭവിച്ചില്ല, അയ്യപ്പന്റെ കൃപ. അന്നും ഇന്നും ഭക്തി അര്ദ്ധ മനസുള്ള ഒരു കാര്യാ. വിശ്വാസവും കമ്മ്യൂണിസവും ചേര്ന്ന് ദഹിക്കാണ്ട് കിടന്ന് മറിയുകയാ ഇപ്പോഴും . അതുപോട്ടെ , ഇന്നലെ സംഭവിച്ച കാര്യം പറയാം. ചാനല് ചര്ച്ചയൊക്കെ കണ്ട് കഴിഞ്ഞ് നിന്റെ അഭിപ്രായവും കേട്ടാണല്ലൊ ഞാന് ഉറങ്ങാന് കിടന്നത്."
"അതെ" , അമ്മിണി പറഞ്ഞു." എന്റെ അഭിപ്രായത്തിന് മാറ്റം ഇപ്പോഴുമില്ല, പോകണ്ടവര് പോകണം, അല്ലാത്തവര് പോകണ്ട. പോകുന്നവരെ തടയുന്നത് ശരിയല്ല."
"ആണല്ലൊ, ഇതുതന്നെയാ അയ്യപ്പനും എന്നോട് പറഞ്ഞത്. "
അമ്മിണി ചേച്ചി സംശയത്തോടെ വാസുവേട്ടനെ നോക്കി.
"ഉം, സത്യം. രാത്രി നല്ല ഉറക്കത്തിലാ പുള്ളി പ്രത്യക്ഷപ്പെട്ടത്, പുലിപ്പുറത്തൊന്നുമല്ല, നല്ല കാഷായ വസ്ത്രമൊക്കെ ധരിച്ച്. നിറഞ്ഞ തേജസായിരുന്നു. എന്നോടൊരു ചോദ്യം , ദൈവമാണോ ആദ്യമുണ്ടായത് അതോ മനുഷ്യനാണോന്ന്. ഞാന് പറഞ്ഞു മനുഷ്യനാണെന്ന്. ങ്ഹാ , നിനക്ക് വിവരമുണ്ട്, അതുകൊണ്ട് സംസാരിക്കാം എന്നു പറഞ്ഞ് അദ്ദേഹം എന്റടുത്തിരുന്നു. എന്നിട്ട് സങ്കടത്തോടെ പറഞ്ഞു, എന്തൊക്കെ പുകിലാ ഈ മണ്ടന്മാര് ഉണ്ടാക്കുന്നത്, അതും അറിവുകേടുകൊണ്ടും താത്പ്പര്യങ്ങള് സംരക്ഷിക്കാന് വേണ്ടിയും. ഞാനൊരു മഹായാന ബുദ്ധ ഭിക്ഷുവായിപ്പോയി, ഇല്ലെങ്കില് എല്ലാറ്റിനേയും നല്ല കാട്ടുചൂരല് വെട്ടി തച്ചേനെ .ആ മീശയൊന്നും കുരുക്കാത്ത ഒരു ചെക്കനുണ്ടല്ലൊ,
ഞാന് പറഞ്ഞു, രാഹുല് ഈശ്വര്,
ങ്ഹാ, അവന്റെ പേരിനൊപ്പം ഈശ്വര് എന്നുള്ളതുകൊണ്ടാണ് ഞാനത് ഉച്ചരിക്കാത്തത് , ഭൌതികജീവിതത്തിന്റെ എല്ലാ വൃത്തികേടുകളും അനുഭവിച്ച് സുഖിക്കാന്, എന്നെ കരുവാക്കുന്ന അവന് ചൂരല് കഷായം മാത്രം പോരാ, ചൊറിതണ മെത്തിയല് ഒരാഴ്ച കിടത്തുകയും വേണം, അവനെ പ്രോത്സാഹിപ്പിക്കുന്നവരെ അവന്റെ കൂടെത്തന്നെ കിടത്തണം.
എനിക്ക് ഒരു ചോദ്യമേയുള്ളു, വാസൂന് കൂട്ടുകാരായി എത്ര അയ്യപ്പന്മാരുണ്ട്.
ഒരഞ്ചു പേരെങ്കിലും കാണും, ഞാന് പറഞ്ഞു.
അതുപോലെയാണോ ഞാനും. ശബരിമല അയ്യപ്പന്, കുളത്തൂപ്പുഴ അയ്യപ്പന്, ശാസ്താംകോട്ട അയ്യപ്പന് എന്നൊക്കെ പ്രത്യേകം ആളുകളാണോ. എന്റെ പ്രതിരൂപങ്ങളല്ലെ അതെല്ലാം. അവിടെയെല്ലാം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്ക്കും വരാം എങ്കില് എന്നെ കാണാന് മല കയറുന്നതില് എന്താ തെറ്റ്.
പണ്ട് കാട്ടില് ആനയും കരടിയും സ്വൈരവിഹാരം നടത്തിയിരുന്നു, സ്ത്രീകള്ക്ക് വരാന് സൌകര്യം കുറവായിരുന്നു, അതുകൊണ്ട് ബുദ്ധിമാന്മാരായ മനുഷ്യര് അവരുടെ ബുദ്ധിയില് തോന്നിയ ഒരു തീരുമാനം കൈക്കൊണ്ടു. അതന്ന് ശരിയുമായിരുന്നു. ഇന്നിപ്പോള് കാടില്ലാതായി, മൃഗങ്ങള് ഓടിയൊളിച്ചു, മല കയറാനുള്ള സൌകര്യം വര്ദ്ധിച്ചു, നമ്മുടെ സഹോദരിമാരും മല കയറി വരട്ടെ. ഞാനവരെ സ്വാഗതം ചെയ്യാന് സദാ സന്നദ്ധന്. മഴക്കാലം, മൃഗങ്ങള് പ്രസവിക്കുന്ന സമയം ഇതൊക്കെ നോക്കിയാണ് നിങ്ങളുടെ കാരണവന്മാര് ഇടയ്ക്ക് കുറെ അവധി ദിനം വച്ചിരുന്നത്. ഇന്നതിന്റെയൊന്നും ആവശ്യമില്ല, 365 ദിവസവും ഇരുപത്തിനാല് മണിക്കൂറും നട തുറന്നുവച്ചാലും എനിക്കൊരു വിരോധവുമില്ല, ഭക്തരെ നിയന്ത്രിക്കണം എന്നു മാത്രം, അല്ലെങ്കില് ഇത്ര ദൂരം വന്നിട്ട് , സമാധാനപരമായ ഒരു ദര്ശനം കൊടുക്കണ്ടെ അവര്ക്ക്. നിങ്ങള്ക്ക് ആധുനിക സംവിധാനമൊക്കെ ഉപയോഗിച്ച് അത് നടപ്പിലാക്കാമല്ലൊ. വരുന്നവരോട് ഇരുമുടിക്കെട്ടൊന്നും കൊണ്ടുവന്നില്ലെങ്കിലും കഴിഞ്ഞു, ഓരോ മരത്തൈകള് വീതം കൊണ്ടുവന്ന് വച്ചുപിടിപ്പിക്കാനും കൂടി പറയുക.
 
ഞാന് എന്തോ ഒരു കാര്യം ചോദിക്കാനായി മുതിരുമ്പോഴേക്കും കണ്ണു തുറന്നു. ഒരു നിഴല് നടന്നു മറയുന്നതും കണ്ടു."
 
വാസുവേട്ടന് പറഞ്ഞു നിര്ത്തിയിട്ടും അമ്മിണിച്ചേച്ചിക്ക് ഒരനക്കവുമില്ല.
 
"വാസുവേട്ടന് വിളിച്ചു, അമ്മിണി, എടീ അമ്മിണി."
 
അമ്മിണി ഞെട്ടിയുണര്ന്നു. നീ എന്താ ഒന്നും പറയാത്തത് .
"നമുക്ക് മക്കളെയും കൂട്ടി ഇത്തവണ മല കയറണം",അമ്മിണി ചേച്ചി പറഞ്ഞു
വാസുവേട്ടന് സന്തോഷത്തോടെ അമ്മിണിയെ പുണര്ന്നു.

Padayottam - film review

പടയോട്ടം 

ഒരു നാടോടിക്കഥ കേള്‍ക്കാന്‍ പോകുന്ന ലാഘവത്തോടെ  വേണം  പടയോട്ടം കാണാന്‍ പോകേണ്ടത്. ചിത്രത്തിന്‍റെ ലോജിക്ക്  ഒന്നും ചിന്തിക്കാതെ ഓരോ ഫ്രെയിമും കണ്ട് ആസ്വദിച്ച് തീയറ്റര്‍ വിടാനുള്ള മനസുണ്ടാവണം. ഗുണ്ടകളുടെ കഥ ചോരയും വയലന്‍സുമില്ലാതെ , നര്‍മ്മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് നവാഗതനായ റഫീക്ക് ഇബ്രാഹിം ചെയ്തിരിക്കുന്നത്. അര്‍ജുന്‍.എ.ആര്‍, അജയ് രാഹുല്‍, സോനു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച നിലയില്‍ അതിനുള്ള സ്ക്രിപ്റ്റും  തയ്യാറാക്കി. തിരുവനന്തപുരം, കൊച്ചി, ചാവക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മലയാളത്തിന്‍റെ വൈവിധ്യം നന്നായി ഉപയോഗിക്കുന്നുണ്ട് ചിത്രത്തില്‍. പുതിയ തലമുറ മിടുക്കരാണ്. അവര്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍  വളരെ ഇന്‍റന്‍സീവായിത്തന്നെ അവതരിപ്പിക്കുന്നു. സിനിമ ചെറുപ്പക്കാരുടെ സ്വപ്നമാണ് എല്ലാക്കാലത്തും. പണ്ട് അത് നടപ്പിലാക്കാന്‍ എളുപ്പമല്ലായിരുന്നു, ഇന്നത് എളുപ്പമായിരിക്കുന്നു. ചിലര്‍ നിലനില്‍ക്കും , മറ്റുള്ളവര്‍ വിസ്മൃതരാകും. റഫീക്കും ടീമും നിലനില്‍ക്കാന്‍ സാധ്യതയുള്ള ടീമാണ്. 

        തിരുവനന്തപുരം നഗരത്തില്‍ തരികിട കളിച്ചു നടക്കുന്ന പിങ്കു മദ്യ ലഹരിയില്‍ ബൈക്ക് ഒരു കാറില്‍കൊണ്ടുചെന്ന്  ഇടിക്കുകയും തുടര്‍ന്ന്   അടി കൊണ്ട് ആശുപത്രിയിലാകുകയും ചെയ്യുന്നിടത്താണ് കഥയുടെ തുടക്കം. തിരിച്ചടിക്കാനുള്ള കൂട്ടുകാരുടെ  തീരുമാനത്തിലാണ് അന്വേഷണത്തില്‍ പ്രതി കാസര്‍ഗോഡുകാരനാണ് എന്നറിയുന്നത്. പ്രതിയെ കൈകാര്യം ചെയ്യാന്‍  ഒരു ഗുണ്ട കൂടി വേണം എന്ന കണക്കുകൂട്ടലിലാണ്  അവര്‍ സുഹൃത്തായ ചെങ്കല്‍  രഘുവിനെ സമീപിക്കുന്നത്. തുടര്‍ന്ന് രഘുവിന്‍റെ നേതൃത്വത്തിലുള്ള യാത്രയാണ്. കാസര്‍ഗോഡ് എത്തുമ്പോഴേക്കും ഇന്‍റര്‍വെല്ലാകുന്നു. മികച്ചൊരു ഗുണ്ടയുടെ മകനാണ്  പ്രതി എന്നും തിരിച്ചറിയുന്നു. അവിടെനിന്നുള്ള മടക്കയാത്രയാണ്  അടുത്ത പകുതിയില്‍. 

     നിലവാരമുള്ള നര്‍മ്മമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ദ്വയാര്‍ത്ഥ പ്രയോഗങ്ങളൊന്നുമില്ലാതെ  സംഭാഷണം ഒരുക്കിയത് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ചെങ്കല്‍ രഘുവായി ബിജു മേനോനെ തെരഞ്ഞെടുത്തതാണ്  ചിത്രത്തിനെ കൂടുതല്‍ മികവുറ്റതാക്കുന്നത്. പിങ്കുവായി വരുന്ന ബേസില്‍ ജോസഫ്,  സുഹൃത്തുക്കളായ സേനന്‍,ശ്രീ, രഞ്ജു എന്നിവരായി വന്ന ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു. വില്ലന്മാരായി വരുന്ന രാഹുല്‍ ദേവ്, രവി സിംഗ് , ലിജോ പല്ലിശേരി ,സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍ ,അനു സിത്താര, അയ്മ റോസ്മി, ഗണപതി പൊതുവള്‍ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു. ലളിതാക്കനായി വന്ന സേതു ലക്ഷമിയും ശ്രദ്ധേയയായി. 
 സതീഷ് കുറുപ്പിന്‍റെ ക്യാമറയും  രതീഷ് രാജിന്‍റെ എഡിറ്റിംഗും നല്‍കുന്ന ചില നല്ല മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. ഹരി നാരായണന്‍റെ  വരികളും പ്രശാന്ത് പിള്ളയുടെ സംഗീതവും നന്നായിട്ടുണ്ട്. 
--











Monday 1 October 2018

Cheka chivantha vanam - film review

ചെക്ക ചുവന്ത മാനത്തിലെ പ്രധാന കഥാപാത്രങ്ങള്‍

 ചെക്ക ചുവന്ത മാനം
ചെക്ക ചുവന്ത മാനം എന്ന മണി രത്നം ചിത്രം ഒരു ഗംഭീര ചിത്രമല്ലെങ്കിലും കാണേണ്ട ചിത്രമാണ്. നല്ലവരായ മനുഷ്യരെയല്ല മണിരത്നം ചിത്രീകരിച്ചിരിക്കുന്നത്. കൊല്ലും കൊലപാതകവും പണവും അധികാരവും മാത്രം കൈമുതലായുള്ള ഗുണ്ടാ കുടുംബം. അവിടെ പുരുഷന്മാര്‍ക്കൊന്നും സ്നേഹവും കാരുണ്യവുമില്ല. സ്ത്രീകള്‍ക്ക് , പ്രത്യേകിച്ച് അമ്മയ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ആര്‍ദ്രതയുള്ളത്. സേനാപതിയും (പ്രകാശ് രാജ് ) ചിന്നപ്പദാസനും ( ത്യാഗരാജന്‍ ) പരസ്പ്പരം പോരാടുന്ന ഗുണ്ടാ നേതാക്കളാണ്. സേനാപതിയെ കൊലചെയ്യാന്‍ ഗുണ്ടകള്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വിരല്‍ ചൂണ്ടുക ചിന്നപ്പദാസനിലേക്ക്.
എന്നാല്‍ കൂര്‍മ്മബുദ്ധിയായ സേനാപതി ഭാര്യയോട് പറയുന്നു, നമ്മുടെ മക്കളില്‍ ഒരാളാണ് എന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന്. എന്നാല്‍ അതാരാണ് എന്നറിയാന്‍ ആ അമ്മ ആഗ്രഹിക്കുന്നില്ല. അതൊരു ചോദ്യചിഹ്നമാക്കി അയാള്‍ മരിക്കുന്നു. തുടര്‍ന്നുണ്ടാകുന്നത് മൂന്ന് മക്കള്‍ തമ്മിലുള്ള സംഘട്ടനമാണ്. യാതൊരു സ്നേഹവും ബഹുമാനവുമില്ലാത്ത മക്കളുടെ സംഘട്ടനങ്ങള്‍ക്കു മുന്നില്‍ വെറും കാഴ്ചക്കാരിയാവുകയാണ് അമ്മ. മൂത്ത മകന്‍ വരദനും രണ്ടാമന്‍ ത്യാഗരാജനും മൂന്നാമന്‍ എത്തിരാജും മോശമായ ബാല്യകൌമാരങ്ങളിലൂടെ വളര്‍ന്നവര്‍. കാഴ്ചക്കാര്‍ക്ക് ഒരാളിനോടും അനുകമ്പ ഉണ്ടാകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
വരദന്‍റെ ബാല്യകാല സുഹൃത്ത് മോശം സ്വഭാവത്തിന്‍റെ പേരില്‍ സസ്പെന്‍ഷനില്‍ നില്‍ക്കുന്ന റസൂല്‍ ഇബ്രാഹീമാണ് ചിത്രത്തിലെ വ്യത്യസ്തനായ കഥാപാത്രം. പാട്ടിനും തമാശയ്ക്കും നൃത്തത്തിനും യാതൊരു പ്രാധാന്യവുമില്ലാതെ കൃത്യമായ ക്രൈംസ്റ്റോറിയാണ് ഒരുക്കിയിരിക്കുന്നത്. സ്ക്രിപ്റ്റില്‍ യാതൊരു ദുരൂഹതയുമില്ല. വളരെ പ്ലെയിനായി കഥ പറയുകയാണ് മണി രത്നം ചെയ്തിരിക്കുന്നത്. ദുഷ്ടന്മാര്‍ പോരടിച്ച് മരിക്കുമ്പോള്‍ നിയമം നടപ്പിലാക്കുന്നതിന്‍റെ മറ്റൊരു സൂത്രവിദ്യ തമിഴ് നാട് പോലീസ് എഴുതി ചേര്‍ക്കുന്നു. അതാണ് ചിത്രം നല്‍കുന്ന സന്ദേശവും.
മണി രത്നവും ശിവ ആനന്ദും ചേര്‍ന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. എ.ആര്‍.റഹ്മാന്‍റെ സംഗീതവും സന്തോഷ് ശിവന്‍റെ ക്യാമറയും ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിംഗും മികച്ചതാണ്. അരവിന്ദ സ്വാമി, ശിലമ്പരശന്‍, അരുണ്‍ വിജയ്, വിജയ് സേതുപതി, പ്രകാശ് രാജ്, ജയസുധ, ജ്യോതിക എന്നിവരുടെ അഭിനയം മികവാര്‍ന്നതാണ്.

Varathan - film review

വരത്തനില്‍ ഫഹദും ഐശ്വര്യലക്ഷ്മിയും

 വരത്തന്‍


അമല്‍ നീരദിന്‍റെ  വരത്തന്‍ തീയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്. നാട്ടിന്‍പുറം എല്ലാ കാലത്തും വരത്തനെ (വിവാഹം കഴിച്ച് ഭാര്യയുടെ നാട്ടിലെത്തുന്നവന്‍) അന്യനായാണ് കാണുക. പ്രത്യേകിച്ചും അവള്‍ സുന്ദരികൂടിയാണെങ്കില്‍, അവളെ പ്രണയിക്കുന്നതായി സ്വപ്നം കണ്ടവരും ഞരമ്പുരോഗികളുമൊക്കെ ഒട്ടൊരസൂയയോടെയാവും അവനെ നോക്കുക, പെരുമാറുക. നാട്ടിന്‍ പുറത്തിന് നന്മകള്‍ ഏറെയുണ്ടെങ്കിലും തിന്മകള്‍ക്കും ഒട്ടും കുറവില്ല എന്നതാണ് സത്യം. സദാചാര പോലീസും അസൂയയും കുശുമ്പും അന്യന്‍റെ ജീവിതത്തിലേക്കുള്ള ഒളിച്ചുനോട്ടവുമൊക്കെ ഉദാഹരണങ്ങളാണ്. എന്ത് തോന്ന്യാസവും കാട്ടുന്ന പണവും സ്വാധീനവുമുള്ളവന്‍ അതൊന്നും മറ്റുള്ളവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ല എന്ന നിലപാടാവും എടുക്കുക.

        ഇത്തരമൊരു ഗ്രാമത്തിലേക്കാണ്  അബിനും ഭാര്യ പ്രിയയും ഒരിടക്കാല വാസത്തിനായി എത്തുന്നത്. ഒട്ടും സുഖപ്രദമല്ലാത്ത ചെറിയ ചെറിയ സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ആഴത്തിലുള്ള അപകടങ്ങളിലേക്ക് ഈ ദമ്പതികള്‍ എത്തിച്ചേരുന്ന വളരെ സ്വാഭാവികമായ സന്ദര്‍ഭങ്ങളാണ് ചിത്രീകരിക്കുന്നത്. ആസാധാരണമായ ഒന്നു മില്ലാത്ത നല്ലൊരു ചിത്രം. വളരെ കൈയ്യടക്കത്തോടെ അമല്‍ ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥ സുഹാസും ഷര്‍ഫും നന്നായി നിര്‍വ്വഹിച്ചു. ഫഹദ്  പതിവുപോലെ അഭിനയ മികവ് പ്രകടിപ്പിച്ചു. ഐശ്വര്യ ലക്ഷ്മിയുടെ മികവുറ്റ അഭിനയം ശ്രദ്ധേയമാണ്.

       ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്‍ക്കും. ഷറഫുദീന്‍, ദിലീഷ് പോത്തന്‍, ലിസ്തര്‍ ഷേത്ത്, അര്‍ജുന്‍ അശോകന്‍, വിജിലീഷ് കാരയാട്, ചേതന്‍ ജയലാല്‍, ഉണ്ണിമായ പ്രസാദ്, പാര്‍വ്വതി, കൊച്ചുപ്രേമന്‍,ജിനു ജോസഫ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ലിറ്റില്‍ സ്വയമ്പിന്‍റെ ക്യാമറയും വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗും സുഷിന്‍ ശ്യാമിന്‍റെ സംഗീതവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു. നല്ല ലൊക്കേഷനും കഥയ്ക്ക് അനുയോജ്യമായ വീടും സംവിധാനങ്ങളും എടുത്തുപറയേണ്ട പ്രത്യേകതകളാണ്.