Monday, 29 June 2026

Life -Simple but complex -Episode 2- The Trump Effect: Rising Tensions in a Changing World

 

Life — Simple But Complex: Episode 2

The Trump Effect: Rising Tensions in a Changing World (Part 1)

(Translation of the article published in Taniniram,malayalam daily on 29th June 2026)

US President Donald Trump, whose actions are making life exceptionally complicated for people across the globe, has spent the last three months at the center of intense controversy, plunging the world into fuel shortages, economic crises, and widespread anxiety. His decisions carry enough weight to disrupt the life of a housewife in a remote village in Kerala, pushing her into hardship and despair. Trump's ultimate trump card is his absolute conviction that he can repeat such disruptive maneuvers whenever he pleases.

Trump was the fourth of five children born to Fred Trump, a first-generation American of German descent, and Mary Anne McLeod, a Scottish immigrant. Fred, a prominent figure in the construction industry, built 27,000 apartments for veterans in the years following World War II. Despite accumulating a $300 million fortune by the time he passed away in 1999, Fred remained remarkably frugal. He insisted that his children perform regular household chores and manual labor regardless of their wealth. Meanwhile, Donald's mother, Mary, dedicated much of her time to charity work.

Donald displayed a distinct lack of discipline from an early age, frequently causing trouble both at school and in his neighborhood. From kindergarten through eighth grade at a private school in Queens, he proved to be a constant headache for school authorities. Beyond throwing spitballs, disrupting classes, and pulling girls' hair, he would race bicycles through the neighborhood to terrify passersby. When Donald was thirteen, Fred discovered that his son was regularly slipping away to Manhattan on weekends with a friend to buy switchblades and other items meant to intimidate people.

Valuing discipline, order, and hard work above all else, Fred realized his son was teetering on the edge of delinquency. Consequently, in 1959, Fred enrolled Donald in the New York Military Academy—a strict boarding school in Cornwall-on-Hudson run by former military officers—to curb his aggressive nature. It was an environment defined by bugle calls, uniform inspections, rigid marching drills, and severe punishments for infractions.

Fortunately, the academy’s heavy emphasis on athletics and physical fitness allowed Donald to channel his erratic energy. Highly athletic and fiercely competitive, he eventually became the captain of the baseball team and played both football and basketball. Instead of flouting school rules, his aggressive drive was redirected toward winning sports competitions. He spent those years under the direct, watchful eye of Theodore Dobias, a tough physical education instructor and World War II veteran. Under Dobias, who did not hesitate to administer severe physical discipline, Trump learned to respect authority and regulate his behavior.

Instead of rebelling against the harsh military regime, Donald adapted to it. Learning to navigate the hierarchy and apply himself, he rose to the rank of cadet captain before graduating from the academy in 1964. This rigorous training laid the foundation for the mental resilience and sheer determination he would display later in life. He went on to earn a degree in economics from the Wharton School of the University of Pennsylvania.

Upon completing his studies, Donald was brought into the family business by his father, who handed him significant responsibilities. This period allowed Donald to prove to his father that he could run an enterprise successfully, regardless of the tactics he deployed. However, during this time, serious allegations of racial discrimination surfaced against the Trump Company. The US Department of Justice filed a lawsuit, which the company ultimately resolved by signing a consent decree pledging not to discriminate against Black applicants.

In hindsight, this early pattern of aggressive pushing followed by tactical retreat mirrors his modern geopolitical strategy—a style evident today as Trump, after facing heavy pushback in his standoff with Iran, ultimately signed a peace treaty and withdrew.

(To be continued)

 


Life- simple but complex-- Episode -2 -The Trump Effect: Rising Tensions in a Changing World

 

ലളിതവും ഒപ്പം സങ്കീർണ്ണവും – എപ്പിസോഡ് - 2
**********************
ലോകത്തിന് അസ്വസ്ഥത സമ്മാനിക്കുന്ന ട്രമ്പ്-ഭാഗം -1
*********************
(2026 ജൂണ് 29 തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)
&&&&&&&&&&&&
സങ്കീർണ്ണമായ ലോകജനതയുടെ ജീവിതത്തെ അതിസങ്കീർണ്ണമാക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പ് മൂന്ന് മാസത്തിലേറെയായി ലോകത്തെ ഇന്ധനക്ഷാമത്തിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ആശങ്കകളിലേക്കും തള്ളിവിട്ട് വിവാദനായകനായിരിക്കയാണ്.കേരളത്തിലെ ഉള്ഗ്രാമത്തിലെ ഒരു വീട്ടമ്മയെപോലും ദുരിതത്തിലേക്കും നിരാശയിലേക്കും തള്ളിവിടാനുള്ള കരുത്താണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്ക്കും പ്രവൃത്തികള്ക്കുമുണ്ടായത്.ഇത്തരം സംഭവങ്ങള് ഇനിയും ആവർത്തിക്കപ്പെടാനുതകുന്ന മാനസികനിലയാണ് ട്രമ്പിന്റെ ട്രമ്പ് കാർഡ്.
ജർമ്മൻ വംശജനായ ഒന്നാം തലമുറ അമേരിക്കനായിരുന്ന ഫ്രെഡിന്റെയും സ്ക്കോട്ടിഷ് വംശജയായ കുടിയേറ്റക്കാരി മേരി ആനി മക്ലിയോഡിന്റെയും അഞ്ച് മക്കളിൽ നാലാമനായിരുന്നു ട്രമ്പ്.കെട്ടിടനിർമ്മാണ രംഗത്ത് സജീവമായിരുന്ന ഫ്രെഡ് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ നാളുകളിൽ യുദ്ധരംഗത്തുനിന്നും മടങ്ങിവന്നവർക്കായി 27,000 അപ്പാർട്ടുമെന്റുകളാണ് നിർമ്മിച്ചത്.1999 ൽ മരിക്കുമ്പോള് 300 മില്യണ് ഡോളറിന്റെ സമ്പാദ്യമുണ്ടായിരുന്നെങ്കിലും ഫ്രെഡ് മിതവ്യയക്കാരനായിരുന്നു.സമ്പത്ത് ഉണ്ടായിരുന്നിട്ടും തന്റെ കുട്ടികള് പതിവ് വീട്ടുജോലികളും മറ്റും ചെയ്യണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു.അമ്മ മേരി ചാരിറ്റി പ്രവർത്തനങ്ങളിലാണ് സജീവമായിരുന്നത്.
ചെറുപ്പകാലത്തുതന്നെ അച്ചടക്കമില്ലായ്മ പ്രദർശിപ്പിച്ച ഡൊണാള്ഡ് സ്കൂളിലും അയൽപക്കത്തും പലപ്പോഴും പ്രശ്നങ്ങള് സൃഷ്ടിച്ചിരുന്നു. കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെ ക്വീൻസിലെ ഒരു സ്വകാര്യ സ്കൂളിലാണ് പഠിച്ചത്.സ്കൂള് അധികാരികള്ക്കൊരു തലവേദനയായിരുന്നു കുട്ടി ഡൊണാള്ഡ്.സ്പിറ്റ് ബാള്സ് എറിയുക,ക്ലാസ്സിൽ ബഹളമുണ്ടാക്കുക,പെണ്കുട്ടികളുടെ മുടി പിടിച്ചുവലിക്കുക തുടങ്ങി നിരവധി വികൃതികള് കാട്ടുന്നതിന് പുറമെ അയൽപക്കത്തെ കുട്ടികളുമായി ചേർന്ന് ബൈക്ക് റേസിംഗ് നടത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.പതിമൂന്ന് വയസ്സുള്ളപ്പോള് സ്വിച്ച് ബ്ലേഡുകളും ആളുകളെ ഭയപ്പെടുത്താനുള്ള ചില ഉപകരണങ്ങളുമൊക്കെ വാങ്ങാനായി ഡൊണാള്ഡ് വാരാന്ത്യങ്ങളിൽ ഒരു സുഹൃത്തിനൊപ്പം സ്ഥിരമായി മാൻഹാട്ടനിലേക്ക് പോകുന്നുണ്ട് എന്ന് ഫ്രെഡ് മനസിലാക്കി.അച്ചടക്കത്തിനും ചിട്ടയ്ക്കും കഠിനാധ്വാനത്തിനും വിലകൊടുത്തിരുന്ന ഫ്രെഡിന് മകൻ പോകുന്നത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കാണ് എന്ന് മനസിലായി.1959 ൽ ഡൊണാള്ഡിനെ അച്ഛൻ കോണ്വാള് ഓണ് ഹഡ്സണിലെ വളരെ കർക്കശ നിയമങ്ങളുള്ള ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർത്തു. മുൻ സൈനിക ഉദ്യോഗസ്ഥർ നടത്തുന്ന സ്കൂളിൽ മകനെ ചേർത്തത് അവന്റെ അക്രമണാത്മക സ്വഭാവത്തെ നിയന്ത്രിക്കാനായിരുന്നു.ബ്യൂഗിള് കോളുകളും യൂണിഫോം പരിശോധനയും മാർച്ചിംഗ് ഡ്രില്ലും നിയമലംഘനത്തിന് കടുത്ത ശിക്ഷകളുമുള്ള സ്കൂളായിരുന്നു അത്.കായികരംഗത്തും ശാരീരികക്ഷമതയിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച അക്കാദമി ഡൊണാള്ഡിന്റെ ഊർജ്ജത്തെ ആ വഴിക്ക് തുറന്നുവിട്ടു.കായികക്ഷമതയും ഉയർന്ന മത്സരബുദ്ധിയുമുള്ള ഡൊണാള്ഡ് ബേസ്ബാള് ടീം ക്യാപ്റ്റനായി.ഫുട്ബാളും ബാസ്ക്കറ്റ് ബോളും കളിച്ചു.സ്കൂള് നിയമങ്ങള് ലംഘിക്കുന്നതിന് പകരം സ്പോർട്സ് മത്സരങ്ങളിൽ വിജയിക്കുന്നതിലേക്ക് അവന്റെ അക്രമണാത്മക സ്വഭാവം തിരിച്ചുവിടപ്പെട്ടു.രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ടിച്ച കടുത്ത നിലപാടുകളുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ തിയഡോർ ഡോബിയാസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അവൻ.അച്ചടക്കത്തിനായി കടുത്ത ശാരീരിക ശിക്ഷകള് പോലും നൽകുന്ന തിയോഡറിന്റെ ഒപ്പമായതോടെ ട്രമ്പ് അധ്യാപകരെ ബഹുമാനിക്കാനും പെരുമാറ്റം ക്രമീകരിക്കാനും പഠിച്ചു.
കഠിനമായ സൈനികസംവിധാനത്തിനെതിരെ മത്സരിക്കുന്നതിനുപകരം ഡൊണാള്ഡ് അതിനോട് പൊരുത്തപ്പെട്ടു.അധികാരശ്രേണിയുമായി താദാന്മ്യം പ്രാപിക്കാനും അനസരണയുള്ളവനായി പഠനം നടത്താനും പഠിച്ച ഡൊണാള്ഡ് വിദ്യാർത്ഥി കേഡറ്റ് ക്യാപ്റ്റനായി.1964 ൽ അക്കാദമിയിൽ നിന്നും ബിരുദം നേടി.പിന്നീടുള്ള ജീവിതത്തിലെ മാനസിക കരുത്തിനും തന്റേടത്തിനും വളമായത് ഈ പരിശീലനമാണ്.തുടർന്ന് പെനിസിൽവാനിയ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. പഠനം പൂർത്തിയാക്കി എത്തിയ മകനെ ഫ്രെഡ് കമ്പനിയിലെടുത്തു.ചില ഉത്തരവാദിത്തങ്ങളും നൽകി.ഏത് തന്ത്രം പ്രയോഗിച്ചും ബിസിനസ് നടത്തി വിജയിക്കും എന്ന് അച്ഛനെ ബോധ്യപ്പെടുത്താൻ ഇത് ഉപകരിച്ചു.ഈ കാലത്ത് ട്രമ്പ്കമ്പനിക്കെതിരെ ചില ആരോപണങ്ങളും ഉയർന്നു.കറുത്തവർഗ്ഗക്കാരോട് വിവേചനം കാട്ടുന്നു എന്നായിരുന്നു ആരോപണം.യുഎസ് നീതിന്യായവകുപ്പ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.ഒടുവിൽ വർണ്ണവിവേചനം നടത്തില്ല എന്ന് സമ്മതപത്രമെഴുതി നൽകി തടിയൂരി.ഇറാനുമായുള്ള യുദ്ധത്തിൽ വ്യക്തിപരമായി പരാജയപ്പെട്ട ട്രമ്പ് സമാധാനക്കാരാർ ഒപ്പിട്ട് പിൻവാങ്ങുന്ന ഈ കാലവുമായി ചേർത്ത് വയ്ക്കാവുന്ന നടപടിയായി നമുക്കിതിനെ കാണാം.(തുടരും)

Tuesday, 23 June 2026

Life -- simple and complex - The story of Karunakaran - Last part

 

ലളിതവും ഒപ്പം സങ്കീർണ്ണവും -1
**********************
കരുണാകരൻ --പറിച്ചുനടപ്പെട്ട ജീവിതം(അവസാന ഭാഗം)
***************
(തനിനിറത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര)
################
കാബിനിൽ അറുപത്തിഒന്ന്,അറുപത്തിരണ്ട് സീറ്റുകളിൽ രണ്ട് ചെറുപ്പക്കാരാണ്.അവർ മുഴുവൻ സമയവും മൊബൈലിലാണ്.അറുപത്തിരണ്ടിലെ പയ്യൻ തനിച്ചിരുന്ന് ചിരിക്കുകയും രസിക്കുകയുമൊക്കെയാണ്.കുറച്ചു കഴിഞ്ഞപ്പോള് അവൻ മുകളിലെ ബർത്തിൽ കയറികിടന്ന് മൊബൈൽ കാണാൻ തുടങ്ങി.കരുണാകരൻ ബാത്ത്റൂമിൽ പോയിവന്നപ്പോഴേക്കും അദ്ദേഹത്തിന്റെ അനുമതിപോലും ചോദിക്കാതെ അറുപത്തിയൊന്നുകാരൻ മിഡിൽ ബർത്ത് ഉയർത്തി അതിൽ കയറി കിടപ്പായിരുന്നു.ഇദ്ദേഹം വന്ന് നിസംഗതയോടെ തലകുനിച്ച് അവിടെ ഇരിപ്പായി.തല ഉയർത്തിയാൽ മിഡിൽ ബർത്തിൽ തട്ടും.
“അങ്കിള് അവിടെയിരുന്ന് വിഷമിക്കണ്ട,ഇവിടെയിരുന്നോളൂ” എന്നു പറഞ്ഞ് അൻജലീൻ ഒതുങ്ങി.ഞാനും കുറച്ചൊതുങ്ങി.വേണ്ട എന്നു പറഞ്ഞ് അദ്ദേഹം അവിടെ അങ്ങിനെ ഇരുന്നു.ട്രെയിൻ യാത്രയിലെ അംഗീകൃത നിയമപ്രകാരം രാത്രി ഒൻപത് മണി കഴിഞ്ഞെ മിഡിൽബർത്തുകാരന് കിടക്കാൻ അവകാശമുള്ളു. മുഴുവൻ സമയവും മൊബൈൽ നോക്കിയിരിക്കുന്ന അവൻ ഈ നിയമമൊന്നും നോക്കി മനസിലാക്കുന്നില്ല എന്നത് കഷ്ടം.മാത്രമല്ല ഔചിത്യബോധവും അവനെ ആരും പഠിപ്പിച്ചിട്ടില്ല.അൻജലീനയും അവനും ഒരേ പ്രായമാകും.രണ്ടുപേരുടെയും നിലപാടുകളിലെ വൈവിധ്യത്തെ കുറിച്ചാണ് ഞാനപ്പോള് ചിന്തിച്ചത്.
രാത്രിയിലേക്ക് താലിമീൽസ് വന്നു.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും അച്ചാറുമൊക്കെയുണ്ട്.ഷുഗറിനുള്ള മരുന്ന് കഴിച്ചശേഷം ബുദ്ധിമുട്ടിയിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്.ഭക്ഷണം വരുംമുന്നെ ബ്രഡ് കഴിച്ച് അനജലീനയും കൂട്ടുകാരിയും ഉറങ്ങാൻ കിടന്നു.അവർക്കായി കാറ്ററിംഗ്കാരൻ കൊണ്ടുവന്ന ഭക്ഷണം അവർ കഴിച്ചില്ല.അവൻ അത് എന്ത് ചെയ്യുമോ എന്തോ? ഡിന്നർ കഴിഞ്ഞപ്പോള് ഐസ്ക്രിം കൊണ്ടുവന്നു. ഞങ്ങളാരും കഴിച്ചില്ല.ഇതെല്ലാം അവർ സൂക്ഷിച്ചുവച്ച് അടുത്തദിവസം ഉപയോഗിക്കുമോ അതോ അവർ തന്നെ കഴിക്കുമോ?വിതരണം ചെയ്യുന്നത് വടക്കേയിന്ത്യയിൽ നിന്നുള്ള പയ്യന്മാരാണ്.അവർ ഇതെല്ലാം സ്ഥിരമായി കഴിക്കുന്നുണ്ടെങ്കിൽ അധിക ഭക്ഷണം അവരെ രോഗികളാക്കും എന്നുറപ്പ്
സൈഡ് ബർത്തിൽ ഒരു ആർഎസിക്കാരിയുണ്ടായിരുന്നു.അവരുടെ ഭർത്താവിനും മകനും കണ്ഫേം ടിക്കറ്റ് ലഭിച്ചു.മുടി ബോബ് ചെയ്ത നീണ്ട മൂക്കുള്ള അവരെ ഇന്ദിരാഗാന്ധിയുടെ കുടുംബക്കാരിയാണ് എന്ന് വേണമെങ്കിൽ സങ്കൽപ്പിക്കാം.മകന്റെ മൂക്ക് അതിലേറെ നീണ്ടതാണ്.അപ്പോള് അവന്റപ്പന്റെ മുഖം കാണണം എന്നാഗ്രഹിച്ചു.അദ്ദേഹം ഏറെ വൈകിയാണ് പ്രത്യക്ഷപ്പെട്ടത്.കുടവയറൊക്കെയുള്ള ആ മനുഷ്യനും പക്ഷിച്ചുണ്ട് പോലെയുള്ള മൂക്കാണ്.പയ്യൻ അവിടെ കിടന്ന് ഉറക്കം പിടിച്ചപ്പോഴാണ് അവനെ ഉണർത്തി കണ്ഫേം കിട്ടിയ ഏതോ അപ്പർ ബർത്തിലേക്ക് കയറ്റിവിട്ടത്.കുറച്ച് മലയാളവും അധികം ഇംഗ്ലീഷും കലർത്തിയായിരുന്നു അവരുടെ വർത്തമാനം.ആർഎസിയിലെ പങ്കാളി ഒറ്റ ഇരുപ്പിൽ മൊബൈൽ കാണുകയായിരുന്നു.സിനിമയാകാം.എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കാനുള്ള യാത്രയിലാണ്.
ലൈറ്റണച്ചിട്ടും കരുണാകരൻ ഉറങ്ങിയില്ല.അസ്വസ്ഥമായ ചിന്തകളിൽ തിരമറിയുകയായിരുന്നു.അപ്പോഴാണ് ഒരു ഫോണ് വന്നത്, നാട്ടിലെ ഏതോ ചെറുകിട നേതാവാണ്.”നമ്മുടെ അമ്പലത്തിലെ ശാസ്താംപാട്ടും കണിയും നാളെയാണ്.കഴിഞ്ഞ വർഷം ചേന തന്നത് ചേട്ടനാണ്.”
“ചേന ഈ വർഷം ഇല്ലെടോ”,കരുണാകരൻ പറഞ്ഞു
“ചേമ്പായാലും മതി”,മറുഭാഗത്തെ വാദം.
“അത് ഞാൻ വന്നിട്ട് നോക്കാം.പറമ്പിൽ കാണുവായിരിക്കും”, കരുണാകരൻ പറഞ്ഞു.
“അത് ചേട്ടാ നാളെ വൈകിട്ട് പണി തുടങ്ങണം,അതുകൊണ്ട് പൈസയിട്ടാൽ മതി”,മറുഭാഗത്തെ ശബ്ദം.
“അത്,ഞാൻ വരട്ടെ—ഞാൻ നാളെ രാവിലെ എത്തുമല്ലോ”
“ഇനി എന്നാ മടക്കം” – അവന്റെ അടുത്ത ചോദ്യം.
കരുണാകരൻ ഒന്ന് തപ്പി, “ഒരു പത്ത് ദിവസം കഴിഞ്ഞേ പോകൂ”, അദ്ദേഹം ഫോണ് വച്ചു.
വീണ്ടും ചിന്തകള് സങ്കീർണ്ണമാവുകയാണ്.മകളുടെ കുട്ടിയെ തനിച്ചാക്കി നാട്ടിൽ നിൽക്കാമോ,അതോ തിരികെ പോകണമോ എന്ന അസ്വസ്ഥ ചിന്ത.ഉറച്ച തീരുമാനമെടുക്കാൻ കഴിയുന്നില്ല.കുറച്ചു ദിവസം നാട്ടിൽ നിന്നും മാറി നിൽക്കുമ്പോള് പിന്നെ തിരികെ വന്നാലും നാട്ടുകാരുടെ ചോദ്യം ഇതാണ്,എന്നാ മടക്കം?
ഇങ്ങിനെ അനേകം ചോദ്യങ്ങളുമായി അദ്ദേഹം മയങ്ങാൻ തുടങ്ങിയെന്നുതോന്നുന്നു.പതിനൊന്ന് മണിക്ക് ഞാൻ ബാഗുമെടുത്ത് കോയമ്പത്തൂരിൽ ഇറങ്ങിയതൊന്നും കരുണാകരൻ അറിഞ്ഞില്ല.(ഒന്നാം ഭാഗം അവസാനിച്ചു)

Monday, 22 June 2026

Life, Simple and Complex: The Story of Karunakaran -Part 1

 

ലളിതവും ഒപ്പം സങ്കീർണ്ണവും -1
*****************

വി.ആർ.അജിത് കുമാർ

****************

ജീവിതം ശരിക്കും ലളിതമായൊരു സമസ്യയാണ്. എന്നാൽ  നമ്മുടെ വ്യതിരിക്തമായ സ്വഭാവസവിശേഷതകളും   ബന്ധങ്ങളും സാമൂഹിക-രാഷ്ട്രീയ ജീവിതവും  ഒക്കെ ചേർന്ന് അതിനെ സങ്കീർണ്ണമാക്കുന്നു.ഇത്തരത്തിൽ സങ്കീർണ്ണമാകുന്ന ജീവിതങ്ങള്‍ എന്‍റെയോ നിങ്ങളുടെയോ അല്ലെങ്കിൽ നമ്മുടെ പരിചയക്കാരുടേതോ ആകാം.അത്തരം ജീവിതങ്ങളിലൂടെ മന:ശ്ശാസ്ത്രപരമായൊരു യാത്രയാണ്  ഈ പരമ്പര.  എല്ലാ തിങ്കളാഴ്ചയും   തനിനിറത്തിൽ വായിക്കാം🙏
#############
കരുണാകരൻ - പറിച്ചുനടപ്പെട്ട ജീവിതം
*********************
മനുഷ്യരുടെ ജീവിതം ലളിതവും ഒപ്പം സങ്കീർണ്ണവുമാണ്.അതീവ ലളിതമായി മുന്നോട്ടു പോകുമ്പോഴാകും അത് സങ്കീർണ്ണമായി മാറുന്നത്.പിന്നീടത് ലളിതമായി മാറാൻ പലപ്പോഴും പ്രയാസമാകും.ശാന്തമായൊഴുകുന്ന പുഴ പെട്ടെന്നൊരു മേഘവിസ്ഫോടന ഫലമായി രൌദ്രഭാവം പൂണ്ട് ഭാവം മാറുന്നപോലെ.ഇതൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ യാത്രയാണ്.എന്‍റെ ബോഗി ബി6 ആയിരുന്നു.അതിൽ 57 എന്നത് വിൻഡോ സീറ്റാണ്.ഞാൻ ചെല്ലുമ്പോള്‍ അവിടൊരു പെണ്‍കുട്ടി ഇരുപ്പുണ്ട്.ഇതെന്‍റെ സീറ്റാണ്,മാറിയിരിക്കൂ കുട്ടി എന്നെനിക്ക് പറയാം.അതിലൊരു സങ്കീർണ്ണതയുണ്ട്.മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനൊപ്പം സോഷ്യൽ മീഡിയ നോക്കുകകൂടി ചെയ്യുകയാണ് ആ കുട്ടി.ആ കുട്ടി ഇപ്പോള്‍ ലളിതമായ അവസ്ഥയിലാണ്.എന്‍റെ അവകാശം ഞാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നതോടെ ആ കുട്ടിയുടെ മനസ് സങ്കീർണ്ണമാകും.ഞാൻ അൻപത്തിയെട്ടാം സീറ്റിലിരുന്നു.കുറച്ചു കഴിഞ്ഞ് അന്‍പത്തിയൊൻപതാം സീറ്റിലേക്കും ഒരു പെണ്‍കുട്ടി വന്നു.രണ്ട് യൌവ്വനങ്ങള്‍ക്കിടയിൽ ശരീരത്തിന് വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ഞാൻ ലാളിത്യത്തോടെ ഇരുന്നു.
    അൻപത്തിയെട്ടാം സീറ്റിന്‍റെ ഉടമ അൻജലീനയാണെന്നും അവളുടെ കൂട്ടുകാരിയാണ് കാബിനിലുള്ള മറ്റൊരു സീറ്റിൽ മൊബൈൽ നോക്കിയിരിക്കുന്നതെന്നും അവരുടെ സംഭാഷണത്തിൽ നിന്നും ഞാൻ മനസിലാക്കി.മലയാളികളാണ്.രണ്ടുപേരും ക്രിസ്തുമസ്സ് ആഘോഷിക്കാനായി നാട്ടിൽ പോവുന്ന നഴ്സിംഗ് വിദ്യാർത്ഥിനികളാണ്.കാബിനിലെ എതിർവശത്തെ വിൻഡോസീറ്റായ അറുപതിൽ ഇരിക്കുന്ന ഏകദേശം എന്‍റെ പ്രായമുള്ള,അതോ അതിലധികമോ എന്നറിയില്ല,വ്യക്തി അതിസങ്കീർണ്ണമായ ചിന്തകളിൽ അസ്വസ്ഥനായിരിക്കയാണ്.ആൻജലീന അദ്ദേഹത്തോട് നേരത്തെ തന്നെ വർത്തമാനം തുടങ്ങിയിരുന്നു.അതിന്‍റെ തുടർച്ച എന്നവണ്ണം “അങ്കിളിന് ഷുഗറും പ്രഷറുമുണ്ടോ” എന്നൊരു ചോദ്യം എറിഞ്ഞു.അപ്പോഴാണ് അദ്ദേഹവും മലയാളിയാണ് എന്ന് മനസിലായത്.”എല്ലാം ഉണ്ട് കുഞ്ഞെ” എന്ന് പറഞ്ഞശേഷം അദ്ദേഹം മെല്ലെ മെല്ലെ സ്വന്തം ജീവിതം സങ്കീർണ്ണമായതെങ്ങിനെ എന്ന് വിശദീകരിക്കാനും തുടങ്ങി.ഞാൻ വരും മുന്നെ അദ്ദേഹത്തെ കാബിനിൽ കൊണ്ടിരുത്തിപോയത് മകളായിരുന്നു എന്ന് മനസിലായി.അവരുമായി അൻജലീന സംസാരിച്ചിരുന്നതിന്‍റെ തുടർച്ചയായിരുന്നു അവളുടെ ചോദ്യം.
കൊല്ലത്ത് നെടുങ്കാട് എന്ന ദേശത്തെ പത്ര ഏജന്‍റായിരുന്നു കരുണാകരൻ.നിത്യവും വെളിച്ചം വീഴുംമുന്നെ പത്രക്കെട്ടുകള്‍ വാങ്ങി അദ്ദേഹവും സഹായികളും കൂടി രാവിലത്തെ ചൂട് ചായയ്ക്ക് മുന്നെ ഓരോ വീട്ടിലും പത്രം എത്തിച്ചിരുന്നു.അതുണ്ടാക്കുന്ന ആഹ്ലാദമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.നാട്ടുകാരുമായി കുശലം പറയാനും മാസാമാസം വരി പിരിക്കാനും അത് പത്രമാഫീസിൽ അടയ്ക്കാനുമൊക്കെയായി ജീവിതത്തെ മാറ്റിവച്ചപ്പോള്‍ അത് തിരക്കിന്‍റെ ലോകമായിരുന്നു.കവലയിൽ കൂടുന്ന സുഹൃത്തുക്കള്‍ക്കൊപ്പം രാഷ്ട്രീയവും പൊതുകാര്യവും സംസാരിക്കാനായി പത്രം അരിച്ചുപെറുക്കി വായിക്കാനും സമയം കണ്ടെത്തിയിരുന്നു.പലപ്പോഴും കൃത്യമായി ഭക്ഷണം കഴിക്കാതിരുന്ന കരുണാകരന്‍റെ പ്രധാന ഭക്ഷണം ഇടയ്ക്കിടെയുള്ള ചായയായിരുന്നു.രണ്ട് പെണ്‍മക്കളാണ് അദ്ദേഹത്തിന്.മൂത്തയാള്‍ വിവാഹം കഴിച്ച് കൊല്ലത്ത് ഭർത്താവിന്‍റെ വീട്ടിലാണ്.ഇളയവള്‍ക്ക് കേന്ദ്ര സർക്കാരിലാണ് ജോലി കിട്ടിയത്.മൂന്ന് വർഷം ഡൽഹിയിലായിരുന്നു.അവിടെനിന്നും നാഗർകോവിലിൽ വന്നു. മൂന്ന് വർഷം കഴിഞ്ഞപ്പോള്‍ ചെന്നൈക്ക് മാറ്റമായി.അവള്‍ വിവാഹം കഴിച്ചത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു പയ്യനെയാണ്.അവർക്കൊരു കുട്ടിയുണ്ട്.ഇപ്പോള്‍ നാല് വയസ്സ്.ആ കുഞ്ഞിനെ നോക്കുന്നതിനായി കരുണാകരനും ഭാര്യയും കൂടി അവർക്കൊപ്പം കൂടിയതോടെ അദ്ദേഹം പത്ര ഏജൻസി വിട്ടു.അതോടെ കരുണാകരന്‍റെ ജീവിതവും സങ്കീർണ്ണമായി.
     തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും നഗരത്തിലെ ഫ്ലാറ്റിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥ.പരിചയക്കാരില്ല,ഭാഷയറിയില്ല,ആളുകളോട് മിണ്ടാനും പറയാനും മടി. രാവിലെ കുറച്ചു സമയം നടക്കും.ഉച്ചയ്ക്ക് കുഞ്ഞിനെ വിളിച്ചുകൊണ്ടുവരും.പിന്നെ വെറുതെ ഇരിപ്പും ടിവി കാണലുമാണ്. ഭാര്യക്കും ഈ ജീവിതം ബുദ്ധിമുട്ടാണ്.അവർക്ക് രക്തസമ്മർദ്ദമുണ്ടെങ്കിലും പ്രകൃതി ചികിത്സ എന്നുപറഞ്ഞു നടന്ന് ഈയിടെ ചെറിയൊരു സ്ട്രോക്ക് വന്നു.അതിന്‍റെ ചികിത്സ ചെന്നൈയിൽ നടക്കുകയാണ്.അതിന് വലിയ തുകയാണ് ചിലവ് വരുന്നത്.മെഡിസിറ്റിയിൽ കാണിച്ചപ്പോള്‍ നിരക്കൊക്കെ കുറവായിരുന്നു.അതും കരുണാകരന്‍റെ ജീവിതത്തെ സങ്കീർണ്ണമാക്കുകയാണ്.മകള്‍ക്കും ഭർത്താവിനും ഇതെല്ലാം പ്രയാസമായില്ലെ എന്ന ചിന്തയാണ് ഈ സങ്കീർണ്ണതയ്ക്ക് കാരണം.ബസന്ത് നഗറിൽ താമസിക്കുന്ന വീടും മകളുടെ ഓഫീസും അടുത്തടുത്താണ്.ആദ്യം താമസിച്ചിരുന്നത് മുപ്പതിനായിരം രൂപ മാസവാടകയ്ക്കാണ്.അൻപതിനായിരം രൂപ ഡെപ്പോസിറ്റും.അച്ഛനും അമ്മയും കൂടി വന്നതോടെ വീട്ടുടമ വീടൊഴിയണം എന്നാവശ്യപ്പെട്ടു.ഉടമ മാന്യതയില്ലാത്ത വ്യക്തിയാണ് എന്ന് നേരത്തെ തോന്നിയിരുന്നെങ്കിലും ഈ സമീപനം പ്രതീക്ഷിച്ചിരുന്നില്ല.ലാളിത്യമുള്ള മനുഷ്യരുമായല്ല ഇടപെടുന്നതെങ്കിൽ നമ്മുടെ ജീവിതവും സങ്കീർണ്ണമാകുമല്ലോ.കുഞ്ഞുവാവ ഭിത്തിയിൽ പെൻസിലും പേനയുംകൊണ്ട് വരച്ചിട്ടിരുന്നു എന്നു പറഞ്ഞ് അയാള്‍ ഡപ്പോസിറ്റ് മടക്കിനൽകാൻ വിസമ്മതിച്ചു.മകള്‍ ഓഫീസിൽ വിവരം പറഞ്ഞു.അവർ ഇടപെട്ടപ്പോള്‍ അയ്യായിരം രൂപ എടുത്തശേഷം ബാക്കി മടക്കി നൽകി.എന്നുമാത്രമല്ല ഇത്രയും പിടിപാടുള്ള ആളായിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വീട് മാറാൻ പറയില്ലായിരുന്നു എന്നൊരു കമന്‍റും ഒപ്പമുണ്ടായി.ഗ്രാമജീവിതത്തിൽ ഇത്തരം വക്രതകളൊന്നും അറിഞ്ഞും കേട്ടും പരിചയമില്ലാത്ത കരുണാകരന്‍റെ ഷുഗറും പ്രഷറുമൊക്കെ ഉയരാൻ ഇതും കാരണമായി.തുടർന്ന് കുട്ടികള്‍ മറ്റൊരു വീട് കണ്ടെത്തി.ഇരുപത്തിരണ്ടായിരം രൂപയെ വാടകയുള്ളു എന്നത് ഒരാശ്വസമായി.
  “ഇപ്പോള്‍ അങ്കിളിന് ബിപി എത്രയുണ്ട്”,അൻജലീൻ ചോദിച്ചു.”അത് 170-190 ഒക്കെ വരും.ഇലക്ട്രോണിക് മെഷീനിലാണ് നോക്കുന്നത്.അത് കൃത്യമാകില്ല.നാട്ടിലാണെങ്കിൽ കാറ്റടിച്ച് വീർപ്പിക്കുന്ന യന്ത്രമാണല്ലൊ,അത് കണിശമാണ്”എന്ന് നിരാശയിൽ പൊതിഞ്ഞ വർത്തമാനം.
അപ്പോള്‍ ആരോ ഫോണ്‍ ചെയ്തു.സന്തോഷത്തോടെ ഫോണെടുത്തു.”എടാ,ഞാൻ രാവിലെ എത്തും.ഒരു പത്രം ഇട്ടേക്കണെ”,കരുണാകരൻ പറഞ്ഞു.”എന്‍റെ അസിസ്റ്റന്‍റായിരുന്നു.അവനാണ് ഇപ്പോള്‍ ഏജന്‍റ്”,അദ്ദേഹം പറഞ്ഞു.
ഞാൻ ചോദിച്ചു,”പോയിട്ട് എന്നാണ് മടക്കം?”
“അവര് ഉടനെ വരണം എന്നൊക്കെ പറഞ്ഞു.ഓ-ഞാനിനി പോണില്ല, എനിക്ക് ഇത് ശരിയാകില്ല”,അദ്ദേഹം പറഞ്ഞു.”മൂത്തമകള്‍ മൂന്നാം തീയതി ചെന്നൈക്ക് പോകുന്നുണ്ട്,അവളുടെ കൂടെ ഭാര്യയും ഇങ്ങ് പോരും.ജോലിക്ക് ഒരാളിനെ വയ്ക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.അതേ ശരിയാകൂ”
ഇതിനിടെ ട്രെയിനിൽ സ്നാക്ക്സ് കൊണ്ടുവന്നു.എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസായതിനാൽ ഭക്ഷണവും ഉള്‍പ്പെട്ട ടിക്കറ്റ് പാക്കേജായിരുന്നു.കരാമൽ പോപ്പ്കോണും ബ്രഡ് സാൻഡ്വിച്ചും മിക്സചറും ബോണ്ടയും ചായയും.ബോണ്ടയും സാൻഡ്വിച്ചും കഴിച്ചശേഷം മധുരമൊന്നും എനിക്ക് പറ്റില്ല,കുട്ടികള്‍ക്ക് കൊടുക്കാം എന്നു പറഞ്ഞ് അദ്ദേഹം പായ്ക്കറ്റെല്ലാം ബാഗിലാക്കി.ചായ വേണ്ട എന്നും പറഞ്ഞു.
വെറുതെ ഇരിക്കുമ്പോഴെല്ലാം ആ മനസ് വ്യാകുലപ്പെടുന്നത് നമുക്ക് മനസിലാകും.നരച്ച പുരികവും മീശയും അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.ആലോചനയ്ക്കിടയിൽ ഇളകിപ്പോയ പല്ലുകള്‍ക്കിടയിലൂടെ നാവ് പുറത്തേക്ക് നീട്ടുകയും തിരികെയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.കൈകള്‍ ചേർത്തുപിടിച്ച് ഞെരിക്കുകയും വിടുകയും ചെയ്യുന്നു.ദീർഘശ്വാസവും എടുക്കുന്നുണ്ട്.
“കൂടുതൽ ഭയക്കാതെ മരുന്നു കഴിക്കുന്നതിനൊപ്പം അത്യാവശ്യം ഇഷ്ടമുള്ളതൊക്കെ കുറച്ചു കഴിക്കണം.ഇതൊക്കെ കഴിക്കാതിരുന്നിട്ട് എന്ത് ഗുണം”,എന്‍റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു.”മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി കിടന്നുപോയാൽ എന്ത് ചെയ്യും?”, ആ മനസിന്‍റെ തീവ്രമായ വ്യാകുലത എനിക്കനുഭവപ്പെട്ടു.(തുടരും)


Tuesday, 16 June 2026

Governments should not alienate teenagers

 സർക്കാരുകള്‍ കൌമാരക്കാരെ വെറുപ്പിക്കരുത്

-   വി.ആർ.അജിത് കുമാർ

 

നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന എൻഡിഎ സർക്കാർ തുടർഭരണത്തിന്‍റെ പന്ത്രണ്ട് വർഷം പിന്നിടുമ്പോള്‍ അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.രാജ്യത്തെ കൌമാരപ്രായക്കാരുടെ ഭാവി നിശ്ചയിക്കുന്ന പരീക്ഷകള്‍ നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ അഴിമതിയും കെടുകാര്യസ്ഥതയും തോന്ന്യാസവും പ്രതിഫലിപ്പിക്കുന്ന ഒരുരൂട്ടം വിദ്യാഭ്യാസക്കച്ചവടക്കാരുടെ കൈകളിൽ ഒതുങ്ങിയിരിക്കുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.ഇന്ത്യയിലെ ദശലക്ഷക്കണക്കായ വിദ്യാർത്ഥികളുടെ പ്രധാന പരീക്ഷകള്‍ നേരത്തെ നടത്തിവന്നത് സിബിഎസ്ഇയും സംസ്ഥാന പ്രവേശന പരീക്ഷ ബോർഡുകളുമായിരുന്നു.ഒരു വിദ്യാർത്ഥി അനേകം പരീക്ഷകള്‍ എഴുതേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സിബിഎസ്ഇയെ അക്കാദമിക മികവിന്‍റെ കേന്ദ്രമാക്കാനും ലക്ഷ്യമിട്ടായിരുന്നു എൻടിഎ സ്ഥാപിച്ചത്. ഇന്ത്യയുടെ ഉയർന്ന മത്സരാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലവാരമുള്ള പ്രൊഫഷണലിസം കൊണ്ടുവരുന്നതിന് ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനം ആവശ്യമാണ് എന്ന സദുദ്ദേശവും  ദേശീയ ടെസ്റ്റിംഗ് ഏജൻസി വിഭാവന ചെയ്യുമ്പോഴുണ്ടായിരുന്നു എന്ന് വേണം കരുതാൻ.

 

ദേശീയ ടെസ്റ്റിംഗ് ഏജൻസിയും വിവാദങ്ങളും

 

   2017 നവംബറിൽ കേന്ദ്ര മന്ത്രിസഭ ടെസ്റ്റിംഗ് ഏജൻസി രൂപീകരണം അംഗീകരിക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വയംപര്യാപ്തമായ പ്രീമിയർ ടെസ്റ്റിംഗ് ഏജൻസി എന്ന നിലയിൽ സ്വയം ഭരണ സ്ഥാപനമായി ഇതിനെ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.വലിയ ഉത്തരവാദിത്തങ്ങളാണ് സ്ഥാപനത്തിൽ നിക്ഷിപ്തമായിട്ടുള്ളത്.ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് കുറ്റമറ്റ പ്രവേശന പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുക,യുജിസി -സിഎസ്ഐആർ നെറ്റ് പരീക്ഷ നടത്തുക,പരീക്ഷ സംവിധാനത്തിലെ പിഴവുകള്‍ തിരിച്ചറിയുന്നതിനും തിരുത്തൽ നടപടികള്‍ സ്വീകരിക്കുന്നതിനും മുൻകൈ എടുക്കുക,എല്ലാ വിദ്യാർത്ഥികള്‍ക്കും ഗുണകരമാകുംവിധം ഏകീകൃത സംവിധാനത്തിലൂടെ അഡ്മിഷൻ ഉറപ്പാക്കുക,ചോദ്യപേപ്പറുകള്‍ രൂപകൽപ്പന ചെയ്യുന്നതിന് ആധുനിക ഡേറ്റാധിഷ്ടിതവും മന:ശാസ്ത്രപരവുമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പരീക്ഷകള്‍ ശാസ്ത്രീയമാക്കുക,വിദ്യാർത്ഥികള്‍ക്ക് കുറഞ്ഞ സമ്മർദ്ദം ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.നീറ്റ്,ജെഇഇ,കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രൻസ് ടെസ്റ്റ് എന്നീ പരീക്ഷകളിലാണ് എൻടിഎ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.എന്തെല്ലാം ലക്ഷ്യമിട്ടാണോ ഏജൻസി തുടങ്ങിയത് അതെല്ലാം തകർക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ സ്ഥാപനം എത്തിപ്പെട്ടിരിക്കുന്നത്.ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും മാനസിക സമ്മർദ്ദമേറ്റുകയും മുൻകാലങ്ങളിൽ നിന്നും ദയനീയമായി ഉയരുന്ന കെടുകാര്യസ്ഥതയെ അടിവരയിടുകയുമാണ് എൻടിഎ.

 

    എൻടിഎ പരീക്ഷകളിൽ തുടക്കം മുതലെ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു.പേപ്പർ ചോർച്ച,പ്രാദേശിക തലത്തിലുള്ള തട്ടിപ്പ് സിൻഡിക്കേറ്റുകള്‍,ചോദ്യപേപ്പർ സോള്‍വർ ഗ്യാങ് നെറ്റ്വർക്ക്,ഭരണപരമായ പരാജയങ്ങള്‍ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.2021 ജെഇഇ മെയിൻ സെഷൻ നാല് നടക്കുമ്പോള്‍ ജാംഷഡ്പൂരിലെ ഒരു സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിട്യൂട്ട് സോഫ്റ്റ്വെയർ ടെക്നീഷ്യന്മാരുമായി സഹകരിച്ച് എൻടിഎയുടെ കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷസംവിധാനം ഹാക്ക് ചെയ്തതായി പിന്നീട് സിബിഐ കണ്ടെത്തിയിരുന്നു.ചോദ്യപേപ്പർ സോള്‍വർമാർക്ക് പരീക്ഷ ടെർമിനലുകളിലേക്ക് വിദൂരമായി പ്രവേശിക്കാനും നിയന്തിക്കാനും കഴിഞ്ഞു.ഇത്തരത്തിൽ സഹായം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും പതിനഞ്ച് ലക്ഷം രൂപവീതമാണ് ഈ കോച്ചിംഗ് കേന്ദ്രം ഈടാക്കിയത്.അതേവർഷം തന്നെ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പരീക്ഷ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ നീറ്റ് ചോദ്യപേപ്പർ സ്കാൻ ചെയ്ത് വാട്ട്സ്ആപ്പ് വഴി ഒരു സോള്‍വർ സംഘത്തിന് അയച്ചുകൊടുത്തു.അവർ പണം വാങ്ങി പല വിദ്യാർത്ഥികള്‍ക്കും ഉത്തരങ്ങള്‍ എത്തിച്ചു.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന മട്ടിൽ എൻടിഎ അവഗണിച്ചു.എന്നാൽ അത് വലിയ വീഴ്ചയായിരുന്നെന്നും പഴുതടയ്ക്കേണ്ടിയിരുന്നെന്നും ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടാകണം.

 

   തുടർവർഷങ്ങളിൽ എൻടിഎ അല്ല കോച്ചിംഗ് കേന്ദ്രങ്ങളാണ് പഴുതടച്ച് തട്ടിപ്പുകള്‍ തുടർന്നത് എന്നുവേണം കരുതാൻ.അതുകൊണ്ടാകണം മോശമായ വിവരങ്ങളൊന്നും രണ്ടു വർഷത്തേക്ക് റിപ്പോർട്ട് ചെയ്യാതെ പോയത്.2024 നീറ്റ് യുജി വിവാദം തുടങ്ങുന്നത് പാറ്റ്നയിൽ നിന്നാണ്.അവിടെ ഒരന്തർ സംസ്ഥാന മാഫിയ ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തി രക്ഷകർത്താക്കളിൽ നിന്നും മുപ്പത് മുതൽ അൻപത് ലക്ഷം രൂപവരെ വാങ്ങിയതായി ബീഹാർ പോലീസ് കണ്ടെത്തി.രാത്രി മുഴുവൻ ഉത്തരങ്ങള്‍ മന:പാഠമാക്കാൻ വിദ്യാർത്ഥികളെ ലോഡ്ജുകളിൽ പാർപ്പിച്ചതായും ബോധ്യപ്പെട്ടു.പിന്നീട് കേസ്സ് ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലാണ് എന്ന് കണ്ടെത്തി.ഈ പരീക്ഷ നടന്ന ദിവസം ഭരണപരമായ തകരാറുകൊണ്ടും തെറ്റായ ചോദ്യപേപ്പർ നൽകിയത് വഴിയും മേഘാലയ,ഹരിയാന,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കുട്ടികള്‍ക്ക് പരീക്ഷ എഴുതാൻ മതിയായ സമയം ലഭിച്ചില്ല എന്ന പരാതിയും ഉയർന്നിരുന്നു.ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ അറുപത്തിയേഴ് കുട്ടികള്‍ മുഴുവൻ മാർക്കും വാങ്ങി അഭൂതപൂർവ്വമായ വിജയം നേടി.ഇവരെല്ലാം ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരായിരുന്നു.ഒരു മാർക്ക്,രണ്ട് മാർക്ക് മാത്രം കുറഞ്ഞവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു.ഇത് അസാധാരണ സംഭവമായിരുന്നു.തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ മുഴുവൻ മാർക്ക് ലഭിക്കുക അപൂർവ്വമായിരുന്നു.ഇത് വിവാദമായി.നന്നായി പഠിച്ചെഴുതിയ പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടില്ല എന്ന് മനസിലാക്കി ചില രക്ഷകർത്താക്കള്‍ സുപ്രിംകോടതിയെ സമീപിച്ചു. മുൻകൂട്ടി വെളിപ്പെടുത്താതെ സമയനഷ്ടം സംഭവിച്ച 1563 കുട്ടികള്‍ക്ക് രഹസ്യമായി ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഇത് സംഭവിച്ചത് എന്നു പറഞ്ഞ് എൻടിഎ അതിനെ ലഘൂകരിക്കാൻ ശ്രമിച്ചു.ഒടുവിൽ സുപ്രിംകോടതി ഇടപെട്ട് ഗ്രേസ് മാർക്ക് റദ്ദാക്കി.ആ കുട്ടികള്‍ക്ക് മാത്രമായി എൻടിഎ വീണ്ടും പരീക്ഷ നടത്തി.ഇതിന് പുറമെ പേപ്പർ ചോർച്ചയുമുണ്ടായി എന്ന് എൻടിഎ സമ്മതിച്ചെങ്കിലും അത് എത്രപേർക്ക് ലഭിച്ചു എന്നതിൽ വ്യക്തതയില്ല എന്ന ന്യായം പറഞ്ഞ് പുന:പരീക്ഷ നടത്താതെ എൻടിഎ തലയൂരി.പുന:പരീക്ഷ ഉയർത്താവുന്ന പ്രതിസന്ധികള്‍ മുന്നിൽകണ്ട് കോടതിയും ഇതംഗീകരിച്ചു.എൻടിഎ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയ സുപ്രിംകോടതി പരീക്ഷ കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഇതിന്‍റെ അടിസ്ഥാനത്തിൽ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെയും സർക്കാർ നിയമിച്ചു.

     2024 ജൂണ്‍ മാസത്തിൽ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് യുജിസി നെറ്റ്-സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതിയത്.ഡാർക്ക് നെറ്റിൽ പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച സംഭവിച്ചു എന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തൽ വന്നതോടെ പരീക്ഷ റദ്ദാക്കി.ഇത് ഉന്നത ബിരുദം നേടിയ അനേകംപേരെ നിരാശരാക്കി.ഈ പരീക്ഷ പിന്നീട് കംപ്യൂട്ടർ അധിഷ്ഠിതമാക്കിയതോടെ സുരക്ഷിത ഡിജിറ്റൽ കേന്ദ്രങ്ങളിലാണ് നടത്തുന്നത്.2025 ജൂണിലും ഡിസംബറിലും വിജയകരമായി പരീക്ഷ പൂർത്തിയാക്കി.

 

 2025 നീറ്റ് പരീക്ഷ അപകടങ്ങളില്ലാതെ കടന്നുപോയി.എന്നാൽ 2026 മെയ് മൂന്നിന് നടന്ന പരീക്ഷ കടുത്ത ദുരന്തമായി മാറുകയായിരുന്നു.മുൻപുണ്ടായ പാളിച്ചകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളാതെയായിരുന്നു എൻടിഎ പരീക്ഷ നടത്തിയത്.പാളിച്ചകള്‍ സംബ്ബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ നടത്തിയത് രാജസ്ഥാൻ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ്.ഡിജിറ്റൽ ചോർച്ചയുണ്ടായി എന്നവർ വ്യക്തമാക്കി.മെയ് രണ്ടിന് എൻക്രിപ്റ്റ് ചെയ്ത ടെലിഗ്രാം,വാട്ട്സ്ആപ്പ് ചാനലുകള്‍ വഴി നാനൂറ്റിപ്പത്ത് ചോദ്യങ്ങള്‍ അടങ്ങിയ ക്യുറേറ്റഡ് പിഡിഎഫ് ഊഹപേപ്പറാണ് പ്രചരിച്ചത്.രസതന്ത്രം,ജീവശാസ്ത്രം വിഭാഗത്തിലെ പരീക്ഷയിലെ നൂറ്റിയിരുപത് ചോദ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിച്ച പിഡിഎഫിലെ അതേ ചോദ്യങ്ങളായിരുന്നു. ഇരുപതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ചോദ്യപേപ്പറിനായി രക്ഷകർത്താക്കള്‍ ചിലവിട്ടു എന്നും ബോധ്യപ്പെട്ടു.2026 മെയ് പകുതിയോടെ പൂനെ നിവാസിയായ കെമിസ്ട്രി ലക്ചറർ പി.പി.കുൽക്കർണിയെ സിബിഐ അറസ്റ്റുചെയ്തു.ചോദ്യപേപ്പറിന്‍റെ മറാത്തി വിവർത്തനത്തിന് സഹായിച്ച അധ്യാപകനാണ് കുൽക്കർണി.ബയോളജി പ്രൊഫസർ മനീഷ ഗുരുനാഥ് മന്ധാരെ,ഭൌതിക ശാസ്ത്രാധ്യാപകനായ മനീഷ സഞ്ജയ് ബവൽദാർ,പൂനെയിലെ ഡോക്ടർ അടാങ് പ്രഭു മെഡിക്കൽ അക്കാദമി ഫിസിക്സ് ഫാക്കൽറ്റി തേജസ് ഹർഷദ് കുമാർ ഷാ,ഡോക്ടർ മനോജ് ഷിരൂരെ,ശിവരാജ് രഘുനാഥ്,മനീഷ വാഗ്മറെ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.ഇതുവരെ പതിമൂന്നുപേർ അറസ്റ്റിലായി.മുൻവർഷം കുറ്റവാളികള്‍ കൂടുതലും ബാഹ്യമാഫിയയാരുന്നെങ്കിൽ ഈ വർഷം പേപ്പർ സെറ്റർമാരും വിവർത്തകരും ഉള്‍പ്പെട്ട ഇരുണ്ട ആന്തരിക അവിശുദ്ധ ബന്ധമാണുണ്ടായത്.ഡിജിറ്റൽ ചോർച്ച വ്യാപകമായിരുന്നു എന്നതിനാൽ എൻടിഎയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.പരീക്ഷ റദ്ദാക്കേണ്ടി വന്നു.ഇരുപത് ലക്ഷത്തിലേറെ കുട്ടികളാണ് വീണ്ടും പഠനം തുടർന്ന്  2026 ജൂണ്‍ 21 ന് നടക്കുന്ന പുന:പരീക്ഷ എഴുതേണ്ടി വരുന്നത്.പരീക്ഷ എങ്ങിനെയാകും എന്ന ഉത്കണ്ഠയാണ് കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കുമുള്ളത്.പരീക്ഷ മികച്ചതരത്തിൽ നടത്താനുള്ള കഴിവ് എൻടിഎയ്ക്കുണ്ടോ എന്നതാണ് പൊതുസമൂഹം ഉന്നയിക്കുന്ന ചോദ്യവും.അവർക്ക് സർക്കാർ സംവിധാനത്തോടുള്ള മതിപ്പ് നഷ്ടമായിരിക്കുന്നു.ഒരിക്കൽ നഷ്ടമാകുന്ന യശസ്സ് വീണ്ടെടുക്കാൻ കാലങ്ങള്‍ വേണ്ടിവരും എന്നതാണ് സത്യം.

 

സിബിഎസ്ഇയിൽ സംഭവിക്കുന്നത്

 

                പൊതുപ്രവേശന പരീക്ഷകള്‍ നടത്തുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളിൽ നിന്നും സിബിഎസ്ഇയെ മോചിപ്പിച്ചത് സ്കൂള്‍ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും പത്ത്-പന്ത്രണ്ട് പരീക്ഷ മികവുറ്റ നിലയിൽ നടത്തുന്നതിനുമാണ്.എന്നാൽ ഈ വർഷം സംഭവിച്ചത് മറ്റൊരു ദുരന്തമാണ്.എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പ് തകരാറിന്‍റെ ഷോക്ക് മാറുംമുന്നെയാണ് അതേ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും സിബിഎസ്ഇ മറ്റൊരടി കൂടി നൽകിയത്.പരീക്ഷ പേപ്പർ മൂല്യനിർണ്ണയത്തിൽ സാങ്കേതികത കൊണ്ടുവരാനുള്ള സിബിഎസ്ഇയുടെ ശ്രമമാണ് പാളിയത്.ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്ത് ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് രീതി ഈ വർഷമാണ് നടപ്പിലാക്കിയത്.പരാതികളും പുനർമൂല്യനിർണ്ണയ അപേക്ഷകളും കുറയ്ക്കാനും മെച്ചമായ മൂല്യനിർണ്ണയത്തിനും പുതിയ രീതി സഹായകമാകും എന്നാണ് സിബിഎസ്ഇ അവകാശപ്പെട്ടിരുന്നത്.എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല എന്ന വ്യാപക പരാതി ഉയർന്നു എന്നുമാത്രമല്ല പേപ്പർ പരിശോധിക്കാനുള്ള സംവിധാനവും തകർന്നു.പുനർമൂല്യനിർണ്ണയ അപേക്ഷ സമർപ്പിക്കേണ്ട ആദ്യ ദിവസം തന്നെ ഏഴ് ശതമാനം കുട്ടികളുടെ അപേക്ഷ വന്നു.രണ്ടാം ദിവസം പോർട്ടൽ തന്നെ തകാരാറിലാവുകയോ ആക്കുകയോ ചെയ്താണ് സിബിഎസ്ഇ അപമാനത്തിന്‍റെ തോത് കുറയ്ക്കാൻ ശ്രമിച്ചത്.ഉത്തരകടലാസിന് അടയ്ക്കേണ്ട തുക സംബ്ബന്ധിച്ചും വെബ്സൈറ്റിൽ തോന്നിയ നിരക്കുകള്‍ പ്രത്യക്ഷമായി.ചുരുക്കത്തിൽ കടുത്ത കെടുകാര്യസ്ഥത വ്യക്തമായി.സമ്പന്നരും അർബൻ നിലവാരത്തിലുമുള്ള കുട്ടികള്‍പോലും വിഷമിച്ചെങ്കിൽ ഗ്രാമതലത്തിലെ കുട്ടികളുടെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളു. പകർപ്പ് ലഭിച്ച കുട്ടികളിലും രക്ഷകർത്താക്കളിലും ഭയവും അമ്പരപ്പും സൃഷ്ടിക്കുന്നതാണ് സിബിഎസ്ഇ പരിഷ്ക്കാരത്തിലൂടെ വന്ന സ്കാൻ ചെയ്ത ഉത്തരപേപ്പറുകള്‍.സ്കാനിങ്ങിലെ പിഴവുമൂലം പല പേജുകളും പരീക്ഷ എഴുതിയ കുട്ടികള്‍ക്കുപോലും വായിക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടായത്.അപ്പോള്‍ അധ്യാപകർ ഒരൂഹത്തിനുള്ള മാർക്കാവുമല്ലോ അവർക്ക് നൽകിയിരിക്കുന്നത്.മറ്റു ചിലർക്ക് ലഭിച്ച പേപ്പറിൽ രണ്ടും മൂന്നും ഷീറ്റ് ഉത്തരക്കടലാസുകള്‍ കാണാനില്ല.ചിലരുടെ പേപ്പറിനൊപ്പം മറ്റൊരാളുടെ പേപ്പർ ഷീറ്റുകളും ഉള്‍ച്ചേർന്നിരിക്കുന്നു.ചുരുക്കത്തിൽ നിരുത്തരവാദിത്തത്തിന്‍റെ ഭീകരതയാണ് ദൃശ്യമായിരിക്കുന്നത്.പന്ത്രണ്ട് വർഷമായി സ്കൂളിൽ പഠിച്ചുവരുന്ന ഒരു കുട്ടിയുടെ ഇനിയുള്ള ജീവിതത്തെ നിർണ്ണയിക്കുന്ന പരീക്ഷയിലാണ് ഈ കുറ്റകരമായ അനാസ്ഥ എന്നോർക്കണം.

 

     മുഴുവൻ ഉത്തരകടലാസുകളും സ്കാൻ ചെയ്ത് കയറ്റുന്നതിന് ഒറ്റ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.ലക്ഷക്കണക്കായ കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന ഓണ്‍സ്ക്രീൻ മാർക്കിങ്ങിനായുള്ള പേപ്പറുകള്‍ സ്കാൻ ചെയ്യുന്നതിന് ജനറൽ ഫിനാൻഷ്യൽ റൂള്‍സ് പ്രകാരമുള്ള സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്‍റ് പോർട്ടലിനെ ആശ്രയിക്കുകയായിരുന്നു സിബിഎസ്ഇ ചെയ്തത്.സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന,കുറഞ്ഞ തുക ക്വോട്ടുചെയ്ത കോഎംപ്റ്റ് എഡ്യൂടെക് എന്ന തെലങ്കാന സംസ്ഥാനത്തുനിന്നുള്ള കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്.ഏകദേശം ഒരുകോടി ഉത്തരക്കടലാസുകളാണ് ഇവർക്ക് സ്കാൻ ചെയ്ത് കയറ്റേണ്ടിയിരുന്നത്.ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള കെൽപ്പ് ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ച് ബോധ്യപ്പെടുന്നതിൽ സിബിഎസ്ഇ പരാജയപ്പെട്ടു.ഇത്രയും ബൃഹത്തായ ഒരു പരീക്ഷയെ ഘട്ടം ഘട്ടമായി പൂർണ്ണ ഓഎസ്എമ്മിലേക്ക് മാറ്റുന്നതായിരുന്നു ഉചിതം.സിബിഎസ്ഇ ഭരണസമിതിയിൽ ഇത്തരം ചർച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു എന്നും അറിയുന്നു.തിരഞ്ഞെടുത്ത റീജിയണുകളിൽ പരിമിതമായ വിഷയങ്ങളിലെ പൈലറ്റ് പ്രോജക്ടുകളിൽ തുടങ്ങി സാവധാനം എല്ലാ മേഖലകളിലും എല്ലാ വിഷയങ്ങളിലും എന്നതായിരുന്നു എടുക്കേണ്ട നിലപാട്.അത് വേണ്ട എന്നു തീരുമാനിച്ചത് എവിടെ,എങ്ങിനെ എന്നു കണ്ടെത്തേണ്ടതുണ്ട്.കോഎംപ്റ്റ് നേരത്തെ ഗ്ലോബറീന ടെക്നോളജീസ് എന്ന പേരിൽ 2019 ലെ തെലങ്കാന ഇന്‍റർമീഡിയറ്റ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.എന്നാൽ തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമീഡിയറ്റ് എഡ്യൂക്കേഷനും ഗ്ലോബറീനയും തമ്മിൽ ഔപചാരിക കരാറുകളിലൊന്നും ഒപ്പുവച്ചിരുന്നില്ല.ഒരു വർക്ക് ഓർഡർ മാത്രമെയുണ്ടായിരുന്നുള്ളു.ഇതുകൊണ്ടുതന്നെ സെൻട്രൽ പബ്ളിക് പ്രോക്യുർമെന്‍റ് പോർട്ടലിൽ അവർ ഔദ്യോഗികമായി ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടുകയോ ഡീബാർ ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല.ഈ വസ്തുത മുതലെടുത്ത് ഗ്ലോബറീന അതിന്‍റെ പ്രവർത്തനങ്ങള്‍ നിയമപരമായി മാറ്റി സഹോദര സ്ഥാപനമായ കോഎംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ്  ലിമിറ്റഡ് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു.ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും നടത്തുന്ന ടെക്സ്ഥാപനങ്ങള്‍ക്ക് തുടർന്നുള്ള സർക്കാർ ടെൻഡറുകള്‍ക്ക് യോഗ്യത നേടുന്നതിന് കോർപ്പറേറ്റ് പുന:സംഘടനകളോ പേരുമാറ്റങ്ങളോ ഉപയോഗിക്കുന്നത് തടയുന്നതിന് ഇന്ത്യയിൽ നിലവിൽ ഒരു കേന്ദ്രീകൃതവും ഏകീകൃതവുമായ ട്രാക്കിംഗ് സംവിധാനം ഇല്ല എന്നത് വലിയ അപാകതയാണ്.സാങ്കേതികമായ ഈ വിടവുകള്‍ പ്രയോജനപ്പെടുത്തി കോഎംപ്റ്റ് രംഗത്ത് സജീവമാകുകയും ഒഡിഷ കൌണ്‍സിൽ ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ഇവാലുവേഷനിലും തുടർന്ന് സിബിഎസ്ഇയിലും എത്തുകയായിരുന്നു.തെലങ്കാനയിലെ വീഴ്ചയിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോയ കമ്പനി മറ്റൊരു സ്ഥാപനത്തെ മറയാക്കി കുറഞ്ഞ തുക ക്വോട്ട് ചെയ്ത് സാമ്പത്തിക സാങ്കേതികതയുടെ പേരിൽ പതിനെട്ട് ലക്ഷത്തോളം കുട്ടികളുടെ ജീവിതമാണ് പന്താടിയത്.ഈ പാപത്തിൽ നിന്നും എൻഡിഎ സർക്കാരിന് മറപിടിച്ച് രക്ഷപെടാൻ കഴിയില്ല.ഇനി സിബിഎസ്ഇ ചെയ്യേണ്ടത് മുഴുവൻ കുട്ടികള്‍ക്കും സൌജന്യമായി സ്വന്തം പേപ്പറുകള്‍ ഓണ്‍ലൈനായി കാണുന്നതിനും വാല്യുവേഷനിൽ തകാരാറ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അങ്ങിനെ സംഭവിച്ചു എന്ന് ബോധ്യപ്പെട്ടാൽ അവരുടെ പരാതി പരിഹരിച്ച് നൽകുകയും ചെയ്യുക എന്നതാണ്.വായിക്കാൻ കഴിയാത്ത ഉത്തരപേപ്പറുകള്‍ക്ക് പകരം കൃത്യമായി സ്കാൻ ചെയ്ത പേപ്പറുകള്‍ നൽകാനും,ഷീറ്റുകള്‍ നഷ്ടമായവർക്ക് അത് കണ്ടെത്തി അയച്ചുകൊടുക്കാനും തയ്യാറാകണം.അതിനുള്ള ശ്രമമാണ് സത്യസന്ധതയും ഉത്തരവാദിത്തവും അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ സിബിഎസ്ഇ ചെയ്യേണ്ടത്.

 

2027 ലെ നീറ്റ്-യുജി   

 

      രാധാകൃഷ്ണൻ സമിതിയുടെ നിർദ്ദേശപ്രകാരം വരുംകാല പരീക്ഷകള്‍ പേന-പേപ്പർ ഓഎംആർ ഷീറ്റുകള്‍ക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്നാണ് സർക്കാർ ഇപ്പോള്‍ പറയുന്നത്.ഇത് ഡിജിറ്റൽ കസ്റ്റഡി ശ്രുംഖല ഉറപ്പാക്കി സൈബർ പഴുതുകള്‍ അടയ്ക്കുമെന്ന് സമിതി വിലയിരുത്തി.ഇത് നടത്തുമ്പോഴും ഒറ്റയടിക്ക് ഇരുപത് ലക്ഷം പേർക്ക് പരീക്ഷ നടത്തുന്നതിന് പകരം ഒരു ലക്ഷം പേർക്കുവീതം വ്യത്യസ്ത ചോദ്യപേപ്പറുകളും വ്യത്യസ്ത സമയക്രമങ്ങളും എന്ന മട്ടിൽ പരീക്ഷ നടത്തിയാൽ ഏതെങ്കിലും തരത്തിലുള്ള കള്ളത്തരം നടന്നാലും കണ്ടെത്താൻ കുറച്ചുകൂടി എളുപ്പമാകും.അഥവാ പരീക്ഷ ക്യാൻസൽ ചെയ്യേണ്ടിവന്നാലും ആ പ്രത്യേക ദിന പരീക്ഷ മാത്രമായി ക്യാൻസൽ ചെയ്താൽ മതിയാകും.ഇത്തരത്തിൽ അവധാനതയോടെ പരീക്ഷ നടത്താൻ എൻടിഎയ്ക്ക് കഴിയണം.

   യുപിഎസി സിവിൽ സർവ്വീസ് പരീക്ഷ നടത്തുന്നപോലെ ഒരു പ്രിലിമിനറി പരീക്ഷ നടത്തുകയും അതിൽ നിന്നും ആകെ വേക്കൻസിയുടെ പത്തിരട്ടിയോളം പേരെ വിജയിപ്പിച്ച് അവർക്കായി മെയിൻ പരീക്ഷ നടത്തുന്ന രീതിയും ആലോചിക്കാവുന്നതാണ്. ഏതായാലും എൻടിഎയും സിബിഎസ്ഇയും ഉത്തരവാദപ്പെട്ട വിവിധ സ്ഥാപനങ്ങളും നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നത് സർക്കാരുകളെ വിശ്വസിക്കാത്ത ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കാനിടയാകും.പുതിയ കാലത്തെ മാറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും  മുന്നിൽ നിൽക്കുന്നത് ജെൻ സീയാണെന്ന് അധികാരികള്‍ ഓർക്കുന്നത് നന്ന്.









Sunday, 14 June 2026

An Appreciation of Abhinav Sunder Nayak’s film "Mollywood Times"

 

അഭിനവ് സുന്ദർ നായക്കിന്‍റെ മോളിവുഡ് ടൈംസ്

        അഭിനവ് സുന്ദർ നായക്ക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ഒരു സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രമാണ്.കഴിവ് മാത്രം കൊണ്ട് ഒരാള്‍ പ്രശസ്തനാവില്ല,വിജയിക്കുകയുമില്ല എന്ന് വിളിച്ചുപറയുന്ന ചിത്രമാണിത്.നിങ്ങൾ ഒരു കാര്യം ഹൃദയപൂർവ്വം ആഗ്രഹിക്കുമ്പോൾ, അത് നേടാൻ മുഴുവൻ വിശ്വവും നിങ്ങളെ സഹായിക്കാൻ ഒരുമിക്കുന്നു എന്ന പൌലോ കൊയ്ലോയുടെ ദ ആൽക്കമെസ്റ്റിലെ പ്രശസ്തമായ വാചകത്തെ ധിക്കരിക്കും വിധമാണ് ചിത്രത്തിലെ ഓരോ സംഭവങ്ങളും വികസിച്ചുവരുന്നത്.മലയാള സിനിമ രംഗത്ത് നിർമ്മാണം,സംവിധാനം,തിരക്കഥയെഴുത്ത്,സഹസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മാനസികാവസ്ഥ,ഭയം,വിഷാദം,കുറ്റബോധം,സംഘർഷങ്ങള്‍ തുടങ്ങി അതീവഗൌരവമേറിയ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ ആകർഷണം.

   സിനിമയ്ക്കുള്ളിലെ സിനിമ പലവട്ടം പലരൂപത്തിൽ നമ്മള്‍ കണ്ടിട്ടുള്ളതാണ്.അവയിൽ ചിലത് വളരെ ഗൌരവമേറിയതും നമ്മെ ദിവസങ്ങളോളം വേട്ടയാടുന്നതുമാണ്.എന്നാൽ മറ്റു ചിലത് തികച്ചും ഹാസ്യാത്മകവുമാണ്.ഈ രണ്ട് രീതികളും ഇണക്കിച്ചേർക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വേദനകളെ ചിരിച്ചുകൊണ്ട് ഉള്‍ക്കൊള്ളാൻ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത.കഥാപാത്രങ്ങളുടെ സമ്മർദ്ദങ്ങളെ ടെൻഷനില്ലാതെ കണ്ടിരിക്കാനും പിന്നീട് ഓർത്തോർത്ത് സങ്കടപ്പെടാനും ചില അവസരങ്ങളെ സന്തോഷത്തോടെ സമീപിക്കാനും ചിത്രം അവസരമൊരുക്കുന്നു.നോവലെഴുത്തുകാരും ഗോസ്റ്റ് റൈറ്റേഴ്സും യുക്തിവാദികളുമൊക്കെ ആക്ഷേപഹാസ്യത്തിന് പാത്രമാകുന്നുണ്ട്.ഏതായാലും മനോഹരമായി ക്രാഫ്റ്റ് ചെയ്ത ഒരു ചിത്രമാണ് മോളിവുഡ് ടൈംസ്.രാമു സുനിലിന്‍റെ തിരക്കഥയ്ക്കും മുഴുവൻ മാർക്ക് നൽകേണ്ടതുണ്ട്.

     കടുത്ത ഈഗോയും ലോകനിലാവാരത്തിലുള്ള ഒരു ചിത്രമെടുക്കണമെന്ന വാശിയും കൊണ്ടുനടക്കുന്ന വിനീത് മാധവനാണ് ചിത്രത്തിലെ താരം.നസ്ലിൻ ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു.ഷറഫുദീനും വിനീത് ശ്രീനിവാസനും സംഗീത് പ്രതാപും റോഷൻ ഷാനവാസും ഗോപിക രമേഷും പ്രശാന്ത് അലക്സാണ്ടറും അൽത്താഫ് സലീമും ജഗദീഷും ബാലചന്ദ്രൻ ചുള്ളിക്കാടും അപ്പുണ്ണി ശശിയും രാജേഷ് മാധവനുമൊക്കെ അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.

  വിശ്വജിത്ത് ഒടുക്കത്തിൽ സിനിമറ്റോഗ്രഫിയും നിഥിൻരാജ് അരോളും അഭിനവും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ജേക്സ് ബിജോയുടേതാണ്.ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തീയറ്ററിൽ കാണുന്നത് ഒരു നഷ്ടമേയല്ല. 

Saturday, 2 May 2026

Is India falling in the press freedom index?

 

പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ താഴോട്ടോ?

************

       റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 180 രാജ്യങ്ങളുടെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് 157 ആണ്. പാകിസ്ഥാനും ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യയെക്കാൾ പത്ര സ്വാതന്ത്ര്യമുള്ള രാജ്യങ്ങളാണ് എന്ന് സർവേയിൽ പറയുന്നു. മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, ഏതാനും ഉടമകളിലേക്ക് പത്രങ്ങൾ ചുരുങ്ങുന്ന monopoly, രാഷ്ട്രീയ കക്ഷികളോടുള്ള ചായ്‌വ് തുടങ്ങിയവ ആണ് ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് എന്ന് സംഘടന വ്യക്തമാക്കുന്നു. 

 റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് യൂറോപ്യൻ യൂണിയൻ്റെയും ചില കോർപ്പറേറ്റുകളുടെയും സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന എൻ ജി ഓ ആണ്. ഓരോ രാജ്യത്തെയും തെരഞ്ഞെടുത്ത പത്ര പ്രവർത്തകർ കൊടുക്കുന്ന ഫീഡ് ബാക്ക് ഉപയോഗിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കൃത്യതയുള്ള റാങ്കിങ് ആകുന്നില്ല.ഭൂട്ടാനിൽ ഞാൻ പോയിട്ടുണ്ട്.Kuensel എന്ന സര്ക്കാർ പത്രമാണ് അവിടെ പ്രധാനമായും ഉള്ളത്.12 പത്രങ്ങൾ ഉണ്ടായിരുന്നതിൽ പലതും ഇപ്പൊൾ ഓൺലൈൻ മാത്രമാണ്. The Bhuatanese മാത്രമാണ് കുറച്ചെങ്കിലും സര്ക്കാർ വിമർശനം നടത്തുന്നത്. ബാക്കിയുള്ളവർ സര്ക്കാർ പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ട് pathramodikkunnathinal സ്വയം സെൻസർഷിപ്പ് നടത്തുന്നു. റാങ്കിംഗിൽ 150 ആണ് ഭൂട്ടാൻ്റെ പൊസിഷൻ. ഓരോ രാജ്യത്തിൻ്റെയും സ്വഭാവം അനുസരിച്ചാകും അവിടത്തെ ജേർണലിസ്റ്റ് പാനൽ സ്കോർ നൽകിയിട്ടുണ്ടാവുക എന്നുറപ്പ്.


Norway ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചര കോടി ജനങ്ങളും 150 പത്രങ്ങളും വികസിത സമൂഹവുമുള്ള നോർവെ പോലെ ആകാൻ ഇന്ത്യക്കോ മറ്റേതെങ്കിലും ഏഷ്യൻ രാജ്യത്തിനുമോ കഴിയുമെന്ന് തോന്നുന്നില്ല. 

   റാങ്കിങ് ആപേക്ഷികമാണ്. എല്ലാ റാങ്കിങ്ങുകളും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ ജനത്തെ മാധ്യമങ്ങൾ സ്വാധീനിക്കുന്ന രീതി അവസാനിച്ചു കഴിഞ്ഞു. ചാനലുകളും പത്രങ്ങളും രാഷ്ട്രീയ ചായ്‌വുള്ളതും മത ചായ്‌വുള്ളതും കോർപ്പറേറ്റ് മാനേജ്മെൻ്റും ആകുമ്പോൾ പൊതുജനം എല്ലാം തിരിച്ചറിയുന്നുണ്ട് എന്നതാണ് പ്രധാനം. ഓരോ പത്രവും വായിക്കുമ്പോഴും ഓരോ വാർത്ത ചാനൽ കാണുമ്പോഴും വ്യക്തികൾ സോഷ്യൽ മീഡിയയിൽ എഴുതുമ്പോഴും അവരുടെ ചായ്‌വ് നമുക്ക് മനസിലാക്കാൻ കഴിയും. ഇതിനിടയിൽ ആരാണ് സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്? ഒരു പത്രം, ചാനൽ അല്ലെങ്കിൽ വ്യക്തിയെ ചൂണ്ടിക്കാട്ടാൻ കഴിയുമോ? അങ്ങനെ ഉണ്ടെങ്കിൽ അതിനെ ആദരിക്കാം,അംഗീകരിക്കാം.