Saturday, 2 May 2026

Patriot -A film appreciation

 

Patriot – A Film Appreciation********


I recently watched Patriot, the high-profile cinematic event that finally reunites legends Mammootty and Mohanlal.

The narrative centers on Dr. Daniel James Althara(Mammootty), a former National Scientific Advisor and Defense Research Wing officer. He finds himself pitted against a formidable duo: Minister J.P. Sundaram(Rajiv Menon)—a ruthless politician who utilizes "Periscope" spyware to monitor both his enemies and his own cabinet colleagues—and his son Shakthi Sundaram(Fahadh Faasil), a powerful player in the cyber-corporate world.

Assisting Daniel in his quest are Colonel Rahim Naik (Mohanlal), Michael Devassy (Kunchacko Boban), Jyothi Kurian (Darshana Rajendran), and Ayisha(Zarin Shihab). Revathi delivers a brief but impactful performance as Minister Nalini Ramakrishnan, while Nayanthara appears in a relatively minor role that offers limited screen time.

The film's first half is tightly structured and intellectually engaging. However, the second half shifts toward conventional, superhero-style action sequences where "good" inevitably triumphs over "evil." During this transition, the screenplay loses some of the sharp, analytical edge seen earlier.

Technically, Patriot is a good movie.Mahesh Narayanan’s direction is expertly complemented by his own collaborative editing with Rahul Radhakrishnan. Furthermore, Manush Nandan’s cinematography and Sushin Shyam’s background score significantly elevate the viewing experience.

The film draws clear parallels between the fictional "Periscope" and the real-world Pegasus spyware. It poignantly explores themes of institutional suspicion toward minorities—specifically within the military—and the systemic strategies used to trap and imprison dissenters. Ultimately, it serves as a stark reminder of how the modern mobile phone has been transformed into a tool for constant surveillance.

Mahesh seems to suggest that we are living in an era where "patriots can be branded as traitors, and traitors can be hailed as patriots." While the story is fictional, the director effectively uses the medium to voice urgent concerns regarding contemporary society.


 

Wednesday, 29 April 2026

Who should be the Chief minister ?

 

ആരാകണം മുഖ്യമന്തി ?

***********************
-വി.ആർ.അജിത് കുമാർ
--------------------------------------
(2026 ഏപ്രിൽ 30ന് തനിനിറം പത്രത്തിൽ വന്ന ലേഖനം)
****************************
      കേരളത്തിൽ മൂന്ന് മുന്നണികളാണ് 2026 ഏപ്രിൽ ഒൻപതിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.മത്സരം കഴിഞ്ഞു,വോട്ടറന്മാർ വിധിയെഴുതി.ഇവിഎം മെഷീനുകള്‍ അടച്ചുറപ്പുള്ള മുറികളിൽ ഉറങ്ങുകയാണ്.മെയ് നാലിന് മെഷീനുകള്‍ പരിശോധിക്കുമ്പോഴാണ് ആരൊക്കെ ജയിച്ചു,തോറ്റു,ഏത് മുന്നണിക്കാണ് ഭൂരിപക്ഷം എന്നൊക്കെ അറിയാൻ കഴിയൂ.എന്നിട്ടും കോണ്‍ഗ്രസിൽ മുഖ്യമന്തി കസേരയ്ക്കുവേണ്ടി നടക്കുന്ന കോലാഹലങ്ങള്‍ ആ പാർട്ടിയെ കുറിച്ച് അറിയാവുന്നവർക്ക് സാധാരണം എന്നേ തോന്നൂ എങ്കിലും കുട്ടി ആണോ പെണ്ണോ എന്നറിയും മുന്നെ ജാതകമെഴുതുന്ന ജോത്സ്യന്മാരെ ഓർമ്മിപ്പിക്കുന്നതാണ് ഈ നീക്കം.അതിന് ഒരു നാണക്കേടും അവർക്ക് തോന്നുന്നില്ല എന്നതാണ് അത്ഭുതം.നാണം കെട്ടും പദവി നേടിയാൽ നാണക്കേടാപദവി മാറ്റിടും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാണെങ്കിൽ ഈ മുഖ്യമന്ത്രിവേഷക്കാരുടെ അവസ്ഥ എന്താകും എന്നും ചിന്തിക്കേണ്ടതുണ്ട്.ഏതായാലും ഇടതുപക്ഷത്തിന് അത്തരമൊരു വിശ്വാസമില്ല എന്നതാകണം ഇവർ ഇത്ര ധൈര്യത്തോടെ ഒന്നാം കസേരയ്ക്കായി ചരടുവലിക്കാൻ തുടങ്ങിയതിന് കാരണം.

      എൽഡിഎഫ് വിജയിച്ചാൽ അവിടെ മുഖ്യമന്തിയാകാൻ ഒരാളെ ഉള്ളൂ.അത് പിണറായി വിജയനാണ്.അദ്ദേഹം രണ്ടാം നിരയിൽ ആരെയും വളർത്തിക്കൊണ്ടുവന്നിട്ടുമില്ല,കേന്ദ്രക്കമ്മറ്റിയോ പോളിറ്റ്ബ്യൂറോയോ പോലും മറ്റൊരു നിർദ്ദേശം വയ്ക്കാന്‍ സാധ്യതയുമില്ല.ഇപ്പോള്‍ സിപിഎമ്മിന്‍റെ ഇന്ത്യയിലെ ഏക മുഖം തന്നെ പിണറായി വിജയനാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നതുമാണ്.എൻഡിഎയുടെ ഇത്തവണത്തെ നേതൃത്വം രാജീവ് ചന്ദ്രശേഖരന്‍റേതായിരുന്നു.രാജീവ് വലിയ വിമർശനങ്ങള്‍ക്കൊന്നും ഇടനൽകാതെ പാർട്ടിയെ തെരഞ്ഞടുപ്പിൽ നയിച്ചു എന്നതും അംഗീകരിക്കേണ്ടതാണ്.പക്ഷെ അവർക്ക് പരിമിത സീറ്റുകളിലെ വിജയിക്കാൻ കഴിയൂ എന്നതിനാൽ കസേരയ്ക്കായി വഴക്കിടേണ്ടി വരില്ല.അല്ലാതെതന്നെ വഴക്കടിക്കാൻ അനേകം വിഷയങ്ങള്‍ അവർക്കുണ്ട്താനും.

    കോണ്‍ഗ്രസിനെ സംബ്ബന്ധിച്ചിടത്തോളം മുഖ്യമന്തിയാകാൻ ഏറ്റവും യോഗ്യൻ വി.ഡി.സതീശൻ തന്നെയാണ്.കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാന സർക്കാരിന്‍റെ ഭരണവൈകല്യങ്ങളും ജനവിരുദ്ധ നയങ്ങളും ആശ്രിതവാത്സല്യങ്ങളും പുറത്തുകൊണ്ടുവരാനും നിയമസഭയിലും പുറത്തും കനത്ത പ്രതിരോധമുയർത്താനും മുന്നിൽ നിന്ന് പോരാടിയ പ്രതിപക്ഷ നേതാവാണ് സതീശൻ.വർഷങ്ങളോളം എ-ഐ പോരാട്ടത്തിലായിരുന്ന പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കാനും ഒന്നിച്ച് മുന്നേറാനും സതീശന്‍റെ നേതൃത്വം ഉപകരിച്ചു.തെരഞ്ഞെടുപ്പിന് മുന്നെ ജനങ്ങളെ കാണാനും സംസാരിക്കാനുമായി കേരളപര്യടനം നടത്തുകയും സർക്കാരിന്‍റെ പിആർ വർക്കുകളെ പൊളിക്കുകയും പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്യാൻ സതീശന് കഴിഞ്ഞു.സ്ഥാനാർത്ഥി നിർണ്ണയത്തിലും കൃത്യമായ നിലപാടിലൂടെ മികച്ച സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനും സതീശൻ നല്ല പങ്കാണ് വഹിച്ചത്.കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ വൻതോതിൽ ജയിച്ചുവരുന്നു എങ്കിൽ അതിൽ ഈ നിലപാടുകള്‍ പ്രധാന പങ്ക് വഹിച്ചു എന്നുകാണാൻ കഴിയും. ജനാധിപത്യ സംവിധാനത്തിന്‍റെ സ്വാഭാവിക നീതി എന്ന നിലയിൽ പ്രതിപക്ഷ നേതാവായിരുന്ന ആള്‍ നയിക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നണി വിജയിച്ചുവന്നാൽ ആ വ്യക്തിയെ മുഖ്യമന്തിയാക്കുക എന്നതാകണം നിലപാട്.പോരാട്ട ആർജ്ജവവും ചുറുചുറുക്കുമുള്ള ഒരു നേതൃത്വത്തെത്തന്നെയാവും വോട്ടുചെയ്ത ജനതയും പ്രതീക്ഷിക്കുന്നത്.മറിച്ചൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുകയാണെങ്കിൽ അതിനെ മണ്ടത്തരം എന്ന് വിശേഷിപ്പിക്കേണ്ടി വരും.

      ഇപ്പോള്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എഴുതുകയും പോഡ്കാസ്റ്റ് ചെയ്യുകയും പത്രപരസ്യം കൊടുക്കുകയുമൊക്കെ ചെയ്യുന്ന രമേശ് ചെന്നിത്തല 2021 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കിൽ ഇതേനിലയിൽ മുഖ്യമന്തി ആകേണ്ടിയിരുന്ന ആളാണ്.ആ അധ്യായം അവിടെ അവസാനിപ്പിക്കുകയാണ് വേണ്ടത്.2016-21 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശിന് ഭരണപക്ഷത്തെ തുറന്നുകാട്ടാൻ കഴിഞ്ഞില്ല എന്നുവേണം മനസിലാക്കാൻ.മുതിർന്ന നേതാവ്,ഭരണ പരിചയം എന്നതൊക്കെ മികവുകളായി എടുത്ത് കാട്ടാമെങ്കിലും തികഞ്ഞ യാഥാസ്ഥിതികനും ജാതി-മത-കക്ഷി നേതാക്കളുമായി എന്നും ഒത്തുതീർപ്പിന് വിധേയനാകുന്ന നേതാവ് എന്ന നിലയിലും പുതിയ കാലത്തെ യുവാക്കളുടെയും പുതിയ കേരളത്തിന്‍റെയും പ്രതീക്ഷകള്‍ക്ക് ചിറക് കൊടുക്കാൻ രമേശിന് കഴിയുമോ എന്നത് സംശയമാണ്.

     ഇനി അപകടകരമായ ഒരു രംഗപ്രവേശം കെ.സി.വേണുഗോപാലിന്‍റേതാണ്.പാർട്ടിയുടെ ഏകമുഖമായ രാഹുൽ ഗാന്ധിയുടെ സന്തതസഹചാരിയാണ് വേണുഗോപാൽ.കോണ്‍ഗ്രസ് എന്നാൽ ഹൈക്കമാന്‍റും ഹൈക്കമാന്‍റ് എന്നാൽ രാഹുൽ ഗാന്ധിയുമാണ്.അവിടെ നിന്നും ആശ്രിതവാത്സല്യത്തിന്‍റെ താത്പ്പര്യം വന്നാൽ വേണുഗോപാൽ പെട്ടിയും കിടക്കയുമെടുത്ത് തിരുവനന്തപുരത്തിന് വിമാനം കയറും.കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷം കാര്യമായൊന്നും ചെയ്യാൻ കഴിയാത്തവണ്ണം ദേശീയരാഷ്ട്രീയത്തിൽ വലിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചുവരുന്ന വേണുഗോപാൽ ഇത്തരമൊരു മോഹം കൊണ്ടുനടന്നതുപോലും ശരിയല്ല.അർഹതയില്ലാത്ത പദവി നെപ്പോട്ടിസത്തിലൂടെ നേടിയെടുക്കുക എന്നത് യുഡിഎഫിന് വോട്ട് ചെയ്ത വോട്ടറന്മാരോട് കാട്ടുന്ന അനീതിയാകും.അതുവഴി നിയമസഭയിലേക്കും ലോക്സഭയിലേക്കും അനാവശ്യമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ബാധ്യതയും സർക്കാരിനും ജനങ്ങള്‍ക്കുമുണ്ടാകും.എന്നുമാത്രമല്ല സംസ്ഥാനത്തിന് അതുകൊണ്ട് പ്രത്യേകമായി ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല.ദേശീയതലത്തിൽ കോണ്‍ഗ്രസിന്‍റെ പ്രധാന വക്താവും ലോക്സഭയിലെ ശബ്ദവും ബിജെപിക്ക് നല്ലൊരു എതിരാളിയുമായ വേണുഗോപാൽ ഡൽഹിയിൽ തുടരുന്നതാകും ഉചിതം.

   ഇത്തരത്തിൽ നേതാക്കളെ റേറ്റു ചെയ്യുമ്പോള്‍ കേരളത്തിൽ യുഡിഎഫാണ് അധികാരത്തിലെത്തുന്നതെങ്കിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.അത് വി.ഡി.സതീശനാണ്.കോണ്‍ഗ്രസും തെരഞ്ഞെടുപ്പും പ്രവചനാതീതമാണ് എന്നതുകൊണ്ട് അവസാന വിധിക്കായി കാത്തിരിക്കാം.

Thursday, 16 April 2026

The trap set by women's reservation

 

വനിത സംവരണത്തിലൂടെ ഒരുക്കുന്ന കെണി

-   വി.ആർ.അജിത് കുമാർ

 നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ത്രീശാക്തീകരണത്തിന്‍റെ ഉദാത്ത മാതൃകയാണ് തങ്ങള്‍ എന്ന മട്ടിൽ ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം എന്ന വിഷയമുയർത്തി പ്രത്യേക സഭ വിളിച്ചു ചേർത്തിരിക്കയാണ്.നാരീശക്തിയിൽ ഇത്രയേറെ ഉത്സാഹമുള്ള ഒരു സർക്കാരും ഇതുവരെയുണ്ടായിട്ടില്ല എന്നൊക്കെ പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ നീക്കത്തിന് പിന്നിലെ ഗൂഢനിലപാടുകള്‍ തിരിച്ചറിയേണ്ടതുണ്ട്.ഇത് ശരിക്കും പഞ്ചസാരയിൽ പൊതിഞ്ഞൊരു ബോംബാണ് എന്ന് കൃത്യമായ പരിശോധനയിൽ മനസിലാക്കാൻ കഴിയും.

   നിയമനിർമ്മാണ സഭകളിൽ സ്ത്രീസംവരണമാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള സഭാംഗങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് സംവരണം ചെയ്താൽ മതിയല്ലോ.എന്നാൽ ഇവിടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് മറ്റൊന്നാണ്.ആകെയുള്ള ലോക്സഭ സീറ്റുകളിൽ അൻപത് ശതമാനത്തോളം  വർദ്ധനവ് നടത്തിയാണ് വനിതകള്‍ക്കായി ഇതിലെ മൂന്നിലൊന്ന് സംവരണം ചെയ്യുന്നത്.അതുവഴി നിലവിലുള്ള മുഴുവൻ സീറ്റുകളും പുരുഷന്മാർക്ക് ലഭിക്കുമെന്നു മാത്രമല്ല കുറച്ച് സീറ്റുകള്‍ അധികമായും ലഭിക്കും.പ്രത്യക്ഷത്തിൽ ഈ നിലപാടിലും വലിയ തകരാറ് കാണാൻ കഴിയില്ല.തൊഴിൽരഹിതരായ കുറെ നേതാക്കള്‍ക്ക് കൂടി മാന്യമായ തൊഴിൽ ലഭിക്കും എന്നതാണ് പ്രധാന ഗുണം.അങ്ങിനെ ലോക്സഭയിലും നിയമസഭയിലുമെത്തുന്ന ജനപ്രതിനിധികളുടെ സഹായികളായി കുറെ ആശ്രിതർക്കും പണി ലഭിക്കും.അത്തരത്തിൽ രാഷ്ട്രീയ തൊഴിലിടം കൂടുതൽ വിപുലമാക്കാനും രാഷ്ട്രീയതൊഴിലാളികളെ ശാക്തീകരിക്കാനും  കഴിയും.ലോക്സഭയിലെ ജനപ്രതിനിധികള്‍ അഞ്ഞൂറ്റി നാൽപ്പത്തിമൂന്നിൽ നിന്നും എണ്ണൂറ്റിയമ്പതാകും.തരക്കേടില്ലാത്ത ഒരു നടപടി തന്നെ.നിയമസഭയിലും പകുതിയിലേറെ എണ്ണം കൂടും.

   ബിജെപി ലക്ഷ്യമിടുന്ന പല കാര്യങ്ങളും നടപ്പിലാക്കാൻ കഴിയാത്തത് ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതാണ്.അതവരിൽ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ട്.എന്‍ഡിഎ സർക്കാർ എടുക്കുന്ന ചില നടപടികളെ ഞാനും സ്വാഗതം ചെയ്തിട്ടുള്ളതാണ്.ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതും ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ്,ഏകീകൃത സിവിൽ കോഡ്,ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇങ്ങിനെ പലതും ആ കൂട്ടത്തിൽ വരുന്നു.എന്നാൽ അതിനപ്പുറത്തേക്ക് നീങ്ങി ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാനും ഹിന്ദി പ്രധാന ഭാഷയാക്കാനുമൊക്കെയുള്ള വലിയ അജണ്ടകള്‍ ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.അതൊക്കെ നടപ്പിലാവുന്നതോടെ രാജ്യം ആഭ്യന്തര കലഹത്തിലേക്ക് പോകാനുള്ള സാധ്യതയാണ് വർദ്ധിക്കുക.അത്തരത്തിൽ മതസൌഹൃദ സമൂഹം എന്ന നിലയിൽ നിന്നും മതസ്പർദ്ധ സമൂഹമായി രാജ്യം മാറാൻ പാടില്ല.ആര്യ സമൂഹമെന്ന് പൊതുവെ വിളിക്കാവുന്ന വടക്കേയിന്ത്യൻ സമൂഹം ദ്രാവിഡർ എന്ന് കരുതുന്ന തെക്കേയിന്ത്യൻ സമൂഹത്തെയും മംഗോള്‍ വംശജരായ തെക്കുകിഴക്കൻ സമൂഹത്തെയുമൊക്കെ രണ്ടാംതരം പൌരന്മാരാക്കി മാറ്റുന്ന ഒരധികാര സംവിധാനം വരുന്നതുമൊക്കെ നാം ഭയക്കേണ്ടതുണ്ട്.സ്ത്രീ സംവരണത്തിന്‍റെ മറപിടിച്ച് അദൃശ്യശക്തികള്‍ നടത്തുന്ന നീക്കം ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമൊക്കെ വലിയ തോതിൽ സീറ്റുകള്‍ വർദ്ധിപ്പിച്ച് ലോക്സഭയെയും രാജ്യസഭയെയും പിടിച്ചടക്കി ഏകാധിപത്യപരമായ ഭരണം കൊണ്ടുവരാനാണ് എന്ന അപകടകരമായ സത്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.ഈ അപകടം പ്രതിപക്ഷ കക്ഷികള്‍ കൃത്യമായി മനസിലാക്കി എന്നു വേണം കരുതേണ്ടത്.സ്ത്രീ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടന ഭേദഗതികള്‍ പാർലമെന്‍റിൽ പരാജയപ്പെടുകയാണെങ്കിൽ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നു തന്നെ കരുതാം.

 നമുക്കെന്തിനാണ് കൂടുതൽ ജനപ്രതിനിധികള്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്.നിയമനിർമ്മാണ സഭകളിലെ അംഗങ്ങള്‍ കൃത്യമായി അവരുടെ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കുകയാണെങ്കിൽ നിലവിലുള്ള അംഗങ്ങള്‍തന്നെ ധാരാളമാണ്.പ്രദേശികമായ വിഷയങ്ങളിൽ അഭിരമിച്ചും രാഷ്ട്രീയഇടപെടലുകള്‍ നടത്തിയും നടക്കുക എന്നതല്ലല്ലോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം.രാജ്യത്തെ നിയമങ്ങള്‍,ഭരണസംവിധാനം,സാമൂഹികക്ഷേമം,സാമ്പത്തികവികസനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുകയും നിയമമുണ്ടാക്കുകയും നിയമങ്ങളെ പരിഷ്ക്കരിക്കുകയും ചെയ്യുക തുടങ്ങിയ ശരിയായ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കാൻ നിലവിലുള്ള എണ്ണം തന്നെ ധാരാളമാണ്.അവർ ആ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം.അപ്പോള്‍ ആ സമൂഹത്തിലേക്ക് പ്രതിഷേധ സമരങ്ങള്‍ നടത്താനും സഭയിൽ നിന്നും ഇറങ്ങിപ്പോകാനുമൊക്കെ ആളെ കൂട്ടുന്നതിൽ എന്താണ് അർത്ഥം.

   കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കാതിരിക്കാനാണ് ജനസംഖ്യാനുപാതികമായുള്ള സീറ്റ് വർദ്ധന 1976 ൽ മരവിപ്പിച്ചത്.പുരോഗമനം നേടിയ തെക്കേയിന്ത്യയെ ജനാധിപത്യ അധികാരത്തിൽ നിന്നും പിറകോട്ടു നിർത്തി പുരോഗമനത്തിൽ ഏറെ പിന്നിലുള്ള വടക്കേയിന്ത്യയുടെ പ്രതിനിധികളെകൊണ്ട് നിയമനിർമ്മാണ സഭ നിറയ്ക്കുക എന്ന പുതിയ പദ്ധതിയെ മുളയിലെ നുള്ളേണ്ടതുണ്ട്.അല്ലെങ്കിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്നതിനും നിയമനിർമ്മാണത്തിനുമൊന്നും ദക്ഷിണ സംസ്ഥാനങ്ങളുടെ സഹായം ആവശ്യമില്ല എന്ന സ്ഥിതിയുണ്ടാകും.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.ഇപ്പോള്‍തന്നെ തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകത്തിലും തെലുങ്കാനയിലുമൊക്കെ വടക്കേയിന്ത്യ വിരുദ്ധ സമീപനം ശക്തമാണ്.ഇതിനെ ആളിക്കത്തിക്കുന്നത് ശോഭനമായ വികസിത ഇന്ത്യയെ ആയിരിക്കില്ല 2047 ആകുമ്പോള്‍ സൃഷ്ടിക്കുക.പകരം ആഭ്യന്തരക്കുഴപ്പത്തിലകപ്പെട്ട് ആടിയുലയുന്ന ഇന്ത്യയെ ആയിരിക്കും.

 ജനപ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തികഭാരവും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു ലോക്സഭാംഗത്തിനായി കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും സർക്കാർ ഒരു വർഷം ചിലവാക്കേണ്ടി വരും.മൂന്നൂറ് അംഗങ്ങള്‍ കൂടുന്നതോടെ കുറഞ്ഞത് അറുനൂറ് കോടി രൂപ അധികച്ചിലവ് വരും. അൻപത് ശതമാനം നിയമസഭാംഗങ്ങളും കൂടി ചേരുമ്പോള്‍ ഈ തുക എത്രയോ ഇരട്ടിയാകും. എല്ലാ മേഖലയിലും പിന്നോക്കം നിൽക്കുന്ന വലിയൊരു സമൂഹം ജീവിക്കുന്ന ഇന്ത്യക്ക് ക്രിയാത്മകമായി വിനിയോഗിക്കാവുന്ന തുകയാണ് ഇതുവഴി നഷ്ടമാവുക. ഇവിടെ നമുക്ക് അമേരിക്കയാണ് മികച്ച മാതൃക. ഒരു നൂറ്റാണ്ട് മുൻപ് തന്നെ അവർ ജനപ്രതിനിധികളുടെ എണ്ണം 435 എന്ന് നിജപ്പെടുത്തി.ഇന്ത്യയിലും ഇപ്പോള്‍ കാണുന്നമട്ടിൽ ജനാധിപത്യം തുടരണമെങ്കിൽ ലോക്സഭയിൽ 543 എന്ന നിലവിലുള്ള എണ്ണത്തെ നിജപ്പെടുത്തുകയും അതിൽ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുകയുമാണ് വേണ്ടത്. പകരം ആർഎസ്എസ് ആഗ്രഹിക്കുന്നതെല്ലാം നടപ്പിലാക്കാൻ കഴിയുന്ന ഒരു ഭരണസംവിധാനമല്ല നമുക്കാവശ്യം.   

Monday, 13 April 2026

The Psychology Behind Vishu

 

വിഷുവിന്‍റെ മന:ശാസ്ത്രം

-----------------------------------

n  വി.ആർ.അജിത് കുമാർ

---------------------------------

 (2026 ഏപ്രിൽ 14 തനിനിറം വിഷുപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

എല്ലാ ആഘോഷങ്ങള്‍ക്കും ഒരു മന:ശാസ്ത്രപരമായ വശമുണ്ട്.ഓണം നിറസമൃദ്ധിയുടെ ആഘോഷമാകുന്നപോലെ വിഷു പ്രതീക്ഷയുടെ ആഘോഷമാണ്.അത് നൽകുന്ന പോസിറ്റീവായ മാനസ്സികാവസ്ഥ ദിവസങ്ങളോളം നമ്മെ ഉത്സാഹചിത്തരാക്കും.നമ്മൾ ആദ്യം കാണുന്ന കാര്യങ്ങൾ നമ്മുടെ ഉപബോധമനസ്സിനെ സ്വാധീനിക്കും എന്നൊരു തത്വമുണ്ട്.വിഷുക്കണി അത്തരത്തിലൊന്നാണ്.അത് വെറുമൊരു കണിയല്ല,ആ കാഴ്ച സമൃദ്ധിയെ ദൃശ്യവൽക്കരിക്കലാണ്. കണ്ണുതുറക്കുമ്പോൾ കാണുന്ന സ്വർണ്ണനിറവും ഐശ്വര്യവും ഒരു മനുഷ്യനിൽ വർഷം മുഴുവൻ നിലനിൽക്കേണ്ട ആത്മവിശ്വാസമാണ് നിറയ്ക്കുന്നത്.മനശാസ്ത്രപരമായി മഞ്ഞനിറം സന്തോഷംപ്രത്യാശഊർജ്ജം എന്നിവയെ സൂചിപ്പിക്കുന്നതാണ്.കൊന്നപ്പൂക്കളുടെ  മഞ്ഞപ്പൊലിമ വേനൽക്കാലത്തെ തളർച്ചയെ മാറ്റി മനസ്സിനെ ഉന്മേഷമുള്ളതാക്കുന്നു. പ്രകൃതി കരിഞ്ഞുണങ്ങുമ്പോഴും പൂത്തുനിൽക്കുന്ന കൊന്നപ്രതിസന്ധികളിലും അതിജീവിക്കാനുള്ള കരുത്തിനെയാണ് ഓർമ്മിപ്പിക്കുന്നത്.വിഷുക്കൈനീട്ടവും സന്തോഷത്തിന്‍റെയും ധനത്തിന്‍റെയും പങ്കുവെക്കലാണ്.കൈനീട്ടം നൽകുന്നതിലൂടെ മുതിർന്നവരിൽ താൻ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തനാണ്  എന്ന സംതൃപ്തിയുംവാങ്ങുന്ന ഇളയവരിൽ താൻ കരുതപ്പെടുന്നു എന്ന സുരക്ഷിതബോധവും ഉണ്ടാകുന്നു. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധം ശക്തമാക്കുന്നു.ഇന്നലെ വരെയുള്ളതല്ല ഇനി വരുന്ന ദിനങ്ങള്‍ എന്ന പ്രതീക്ഷയാണ് പുതുവസ്ത്രങ്ങള്‍ അണിയുന്നതിലൂടെ നല്‍കുന്നത്.

കാർഷിക കലണ്ടറിന്‍റെ ഭാഗമായ വിഷു,ഇനി വരാനിരിക്കുന്നത് നല്ല കാലമാണ് എന്ന ശുഭപ്രതീക്ഷയാണ് പകർന്നു നൽകുന്നത്. പൊതുവെ പ്രതീക്ഷകള്‍ക്ക് മങ്ങലേൽക്കുന്ന പുതിയ കാലത്ത് ഇത്തരമാഘോഷങ്ങള്‍ ജാതി മതങ്ങള്‍ക്കതീതമായി മനുഷ്യർ ആഘോഷിക്കേണ്ടതാണ്.അത് നൽകുന്ന ശുഭകരമായ ഊർജ്ജം നമ്മെ മുന്നോട്ടു നയിക്കുമെന്നതിൽ സംശയമില്ല.

 

Sunday, 12 April 2026

Is bail justified in murder cases?


 കൊലപാതകിക്ക് ജാമ്യം അനുവദിക്കാമോ ?

n  വി.ആർ.അജിത് കുമാർ

(2026 ഏപ്രിൽ 12 ന് തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

   നമ്മുടെ നിയമസംവിധാനത്തിലുണ്ടാകേണ്ട മാറ്റങ്ങള്‍ സംബ്ബന്ധിച്ച് നിരന്തരം എഴുതുന്നത് എന്നെങ്കിലും ഒരു മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ്.ഇരകള്‍ക്ക് നീതികിട്ടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ശരിയുടെ കാലമാണ് നല്ല സമൂഹത്തെ സ്വപ്നം കാണുന്ന ആരും ആഗ്രഹിക്കുക.അല്ലാതെ മിടുക്കനായ വക്കീൽ വാദിക്കാനുണ്ടെങ്കിൽ എന്ത് തോന്ന്യാസവും കാണിക്കാം എന്നോ നിയമത്തിന്‍റെ പഴുതിലൂടെ പുറത്തുകടന്ന് വീണ്ടും കുറ്റങ്ങള്‍ ചെയ്യാമെന്നോ തോന്നലുണ്ടാക്കുന്ന നിലവിലെ സംവിധാനം തുടരും എന്നല്ല പൊതുസമൂഹം വിശ്വസിക്കുന്നത്.വീണ്ടും നീതിസംവിധാനത്തെ വിമർശിക്കേണ്ടി വരുന്ന സംഭവം ഇതാണ്.

   2022 ൽ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ഉള്‍പ്പെടുന്ന  സായൽഗുഡി നിവാസിയായ ധർമ്മമുനീശ്വരൻ എന്ന മുപ്പത്തിയെട്ടുകാരൻ ഒരു പ്രായംചെന്ന സ്ത്രീയെ ബലാൽസംഗം ചെയ്ത് കൊന്നതിന് അറസ്റ്റിലായി.മൂന്ന് ബലാൽസംഗം,രണ്ട് കൊലപാതകം എന്നിവ  ഉള്‍പ്പെടെ മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മുനീശ്വരനെ പോലീസ് അറസ്റ്റുചെയ്യുകയും തൂത്തുക്കുടി ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇരുപത് വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു.മുനീശ്വരൻ ജയിലിലായിരിക്കെ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും 2025 ഡിസംബറിൽ കോടതി അയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

   ജയിലിൽ നിന്നും പുറത്തിറങ്ങിയ മുനീശ്വരൻ 2026 മാർച്ചിൽ തൂത്തുക്കുടി വിലാത്തിക്കുളത്തുള്ള പതിനേഴ് വയസുകാരിയായ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി.വീടിനടുത്തുള്ള കുറ്റിക്കാടിനടുത്തുവച്ചാണ് പെണ്‍കുട്ടിയെ വൈകുന്നേരം ഇയാള്‍  ഉപദ്രവിച്ചത്.കുട്ടിയെ കാണാതായ വീട്ടുകാർ കുളത്തൂർ സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും  പോലീസ് കടുത്ത അനാസ്ഥ കാട്ടുകയും കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്തു.അവരെ അവിടെനിന്നും വിലാത്തിക്കുളത്തുള്ള ആള്‍ വിമൻ പോലീസ് സ്റ്റേഷനിലേക്കാണ് അയച്ചത്. അവിടെയും അവഗണനയാണവർ നേരിട്ടത്.ശരീരമാകെ മുറിവേറ്റ് മരണപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത് അടുത്ത ദിവസമാണ്.പ്രദേശവാസികള്‍ പോലീസ് അനാസ്ഥയിൽ ശക്തമായി പ്രതിഷേധിക്കുയും കേസ് തൂത്തുക്കുടി ജില്ല സൂപ്രണ്ട് ഓഫ് പോലീസ് ഏറ്റെടുക്കുകയും ചെയ്തു.എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ ഡിഎൻഎ തെളിവുകളും നൂറിലേറെ സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. അയാള്‍ സംഭവസ്ഥലവത്ത് ഉപേക്ഷിച്ചുപോയ മോഷ്ടിച്ചെടുത്ത മോട്ടോർ സൈക്കിളും പ്രതിയെ കണ്ടെത്താൻ ഉപകരിച്ചു.കുളത്തൂർ സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറേയും ആള്‍ വിമൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറേയും സർക്കാർ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുകയും ചെയ്തു.

     ഇവിടെ നമ്മുടെ നിയമസംവിധാനവും ഹൈക്കോടതിയും മുനീശ്വരനൊപ്പം കൂട്ടുപ്രതികളാവുകയാണ്.മുപ്പതോളം കേസുകളിൽ പ്രതിയായ ഒരുവൻ സ്വതന്ത്രനായി നടന്ന് സ്ത്രീകളെ കൊലപ്പെടുത്തുകയും കീഴ്ക്കോടതി ഇരുപത് വർഷം തടവ് വിധിക്കുകയും ചെയ്തിട്ട് മൂന്ന് വർഷം തികയുംമുന്നെ ഈ ക്രിമിനലിന് ജാമ്യം അനുവദിക്കുകയും സമൂഹത്തിന് ഏറെ സംഭാവനകള്‍ ചെയ്യാൻ പ്രാപ്തയായ ഒരു പതിനേഴുകാരിയെ അപമാനിച്ച് കൊലചെയ്യുകയും ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ സംവിധാനങ്ങളെ പഴിക്കുകയല്ലാതെ എങ്ങിനെയാണ് സ്നേഹിക്കാൻ കഴിയുക.ബലാൽസംഗവും കൊലയും നടത്തുന്ന പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കാൻ പാടില്ല എന്നൊരു നിയമം നാട്ടിൽ കൊണ്ടുവരേണ്ടതല്ലെ.അതിനായി നീതിപീഠംവും പാർലമെന്‍റും ശ്രമിക്കേണ്ടതല്ലെ എന്നതാണ് പൊതുസമൂഹം അധികാരികളോട് ചോദിക്കേണ്ട ചോദ്യം.അതിന് മറുപടി പറയാനും നടപടിയെടുക്കാനും അവർക്ക് കഴിയുമ്പോഴെ യഥാർത്ഥ നീതി നടപ്പാകുന്നു എന്ന് വിശ്വസിക്കാൻ കഴിയൂ. 

Wednesday, 1 April 2026

Election Season: A Theatre of Hypocrisy

 

കപടത വിളയാടുന്ന തെരഞ്ഞെടുപ്പുകാലം

********************

ഇന്നത്തെ (02.04.2026) തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം 

**********"********

-- വി.ആർ.അജിത് കുമാർ

################


2026 ഏപ്രിൽ ഒൻപതിന് രാവിലെ കേരളത്തിലെ വോട്ടറന്മാർ കേരളം ആര് ഭരിക്കണം എന്ന് നിശ്ചയിക്കാനായി വോട്ടുചെയ്യാനിറങ്ങുമ്പോള്‍ ഓരോ സ്ഥാനാർത്ഥിയുടെയും ജയപരാജയങ്ങള്‍ നിശ്ചയിക്കേണ്ട നിക്ഷ്പക്ഷ വോട്ടറന്മാർ തികഞ്ഞ ആശയക്കുഴപ്പത്തിലാണ് എന്നതിൽ സംശയമില്ല.സ്ഥാനാർത്ഥി ആരായാലും മുന്നണി എത്ര കുഴപ്പത്തിലായാലും അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന് വിശ്വസിക്കുന്ന പാർട്ടി പ്രവർത്തകരും അനുഭാവികളുമുണ്ട്.അവർക്ക് ആശയക്കുഴപ്പമില്ല.അവർ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും വോട്ടുചെയ്യുകയും ചെയ്താൽ മാത്രം മതി.അതിനായി ചിന്തിക്കുകയോ തല പുകയ്ക്കുകയോ ചെയ്യേണ്ടതില്ല.പാർട്ടി ചിഹ്നം മാത്രം ഓർത്തുവച്ചാൽ മതി.


     വോട്ട് ബാങ്കുകളുടെ ഭാഗമാകുന്ന വോട്ടറന്മാർക്കും കാര്യങ്ങള്‍ എളുപ്പമാണ്.മുസ്ലിം സമുദായത്തിലെ വോട്ട് ബാങ്കുകളായ സയ്ദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സമസ്ത,കാന്തപുരത്തിന്‍റെ സമസ്ത,മുജാഹിദ് സംഘടനകള്‍,ജമാ-അത്തെ-ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍,ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന അബ്ദുല്‍ നാസർ മദനിയുടെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാർട്ടി എന്നിവർക്ക് പുറമെ സമുദായത്തിൽ കാര്യമായ സ്വാധീനമുള്ള നിരോധിത പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ ശാഖയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്നിങ്ങനെ നിർണ്ണായക വോട്ടുബാങ്കുകള്‍ ഏറെയാണ്.പിഡിപി ഇടതുപക്ഷത്തോടൊപ്പം എന്ന പരസ്യ നിലപാട് എടുക്കുമ്പോള്‍ എസ്ഡിപിഐ അടവുനയമാണ് സ്വീകരിക്കുന്നത്.കാരണം അവരുടെ ഏകശത്രു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിടുകയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന എൻഡിഎ ആണ് എന്നതാണ്.എൻഡിഎ ജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അതിന് തടയിടാൻ കഴിയുന്ന സ്ഥാനാർത്ഥി എല്‍ഡിഎഫിന്‍റേതാണെങ്കിൽ എൽഡിഎഫിനും അതല്ല യുഡിഎഫാണെങ്കിൽ യുഡിഎഫിനും വോട്ട് മറിച്ച് നൽകുക എന്നതാണ് നയം. ഇത്തരത്തിൽ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷ വോട്ടുകളും വോട്ട് ബാങ്കിന്‍റേതാണ് എന്നു കാണാം.ആ നിർണ്ണായക വോട്ടുകള്‍ ഒന്നാകെ തങ്ങളുടെ വോട്ട് ബാസ്ക്കറ്റിലേക്ക് എത്തിക്കുന്നതിനുള്ള ഏത് തരം വിട്ടുവീഴ്ചകള്‍ക്കും തയ്യാറുള്ള മുന്നണികളാണ് എല്‍ഡിഎഫും യുഡിഎഫും.


   ഇനി ക്രിസ്തീയ സമുദായത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി ഗോപ്യവും എന്നാൽ എളുപ്പവുമാണ്.വെട്ടിത്തുറന്ന് നിലപാടുകള്‍ പറയുന്ന ബിഷപ്പുമാരുണ്ട്.എന്നാൽ എല്ലാവരും അങ്ങിനെയല്ല.അതുകൊണ്ടുതന്നെയാണ് അവരുടെ വോട്ട്ബാങ്കിനെ കൈയ്യടക്കാനായി മുന്നണികള്‍ നന്നായി വിയർപ്പൊഴുക്കുന്നതും.സിറോ മലബാർ സഭ,സിറോ മലങ്കര കാത്തലിക് സഭ,ലാറ്റിൻ കാത്തലിക് സഭ,ക്നാനായ സഭ,മലങ്കര ഓര്‍ത്തഡോക്സ് സിറിയൻസ്,യാക്കോബായ സഭ,മലങ്കര മാർത്തോമ സിറിയൻസ്,ചർച്ച് ഓഫ് സൌത്ത് ഇന്ത്യ,പെന്തകോസ്ത് മിഷൻ,ഇന്ത്യ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ്,ഷാരോണ്‍ ഫെലോഷിപ്പ ചർച്ച്,അസംബ്ലീസ് ഓഫ് ഗോഡ് എന്നിവയാണ് പ്രമുഖർ.പ്രാദേശികമായ സാഹചര്യങ്ങള്‍ക്കനുസരിച്ചാവും ഇവരുടെ നിലപാടെങ്കിലും അത് ഗുണപ്പെടുക എൽഡിഎഫിനും യുഡിഎഫിനുമാകും.റബ്ബറിന്‍റെ വില,വന്യമൃഗ ശല്യം തുടങ്ങി സഭാവിശ്വാസികളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കു പുറമെ വിദേശ സംഭാവന നിയന്ത്രണം,മതപരിവർത്തനത്തിന് എതിരായ നിയമം തുടങ്ങി പല കേന്ദ്ര നിലപാടുകളും അവരെ ഭയപ്പെടുത്തുന്നതാണ്.അതുകൊണ്ടുതന്നെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചപോലെ യുഡിഎഫിലേക്ക് എന്‍ഡിഎ വിരുദ്ധ വോട്ട് ഒഴുകിയപോലെ ഇത്തവണ സംഭവിക്കുകയില്ല.അത് കൃത്യമായി എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും വിഭജിക്കാനാണ് സാധ്യത.


  ഹിന്ദുമതത്തിലേക്ക് തിരിയുമ്പോള്‍ ഏറ്റവും വ്യക്തത കൈവരുന്നത് ഹിന്ദുന്യൂനപക്ഷമായ ബ്രാഹ്മണരുടെ വോട്ടിനെ സംബ്ബന്ധിച്ചാണ്.അതിൽ ഭൂരിപക്ഷവും എന്‍ഡിഎയ്ക്കാവും ലഭിക്കുക.എന്നാൽ മുന്നോക്ക സമുദായത്തിൽപെടുന്ന നായർ സമുദായത്തിന്‍റെ രീതി വ്യത്യസ്തമാണ്.മുൻകാലങ്ങളിൽ ഒരു ചെറിയ പങ്ക് ആളുകള്‍ ആർഎസ്എസിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്നു.എന്നാൽ ബിജെപിയിലേക്ക് പോയവർ അതിലും കുറവായിരുന്നു.ഇപ്പോള്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.പ്രത്യേകിച്ചും ശബരിമല സ്ത്രീ പ്രവേശനം സംബ്ബന്ധിച്ച് അന്നത്തെ പിണറായി സർക്കാരെടുത്ത നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലൊട്ടാകെയും പ്രത്യേകിച്ച് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലേയും നായർ സമുദായാംഗങ്ങളില്‍ കുറേപ്പേർ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് ബിജെപിയുടെ ഭാഗമാകുകയുണ്ടായി.എന്നാൽ നായർ സർവ്വീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇടതുപക്ഷത്തോടാണ് ഇപ്പോള്‍ അടുത്തുനിൽക്കുന്നത്.അത് അദ്ദേഹത്തിന്‍റെ വ്യക്തിതാത്പ്പര്യമാണ് എന്നതിനാൽ ആ സമുദായത്തിലെ ഒരു ന്യൂനപക്ഷം മാത്രമെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമാകുന്നുള്ളു.സമുദായത്തിലെ ഭൂരിപക്ഷമാളുകളും പരമ്പരാഗതമായി കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലോ ഉറച്ച് വിശ്വസിച്ച് പ്രവർത്തിക്കുന്നവരാണ്.സമുദായ നേതാക്കള്‍ക്ക് വേണ്ടത്ര മതിപ്പ് കൊടുക്കാത്തവരാണ് ഈ ഭൂരിപക്ഷം.അതുകൊണ്ട് എൻഎസ്എസ് നിലപാട് ഒരു മുന്നണിയേയും കാര്യമായി ബാധിക്കില്ല.അത്തരത്തിൽ നോക്കുമ്പോള്‍ നായർ സമുദായത്തിന്‍റെ വോട്ട് മൂന്ന് മുന്നണിക്കും തുല്യമായി ലഭിക്കാനാണ് സാധ്യത.


 ഈഴവ സമുദായത്തിന്‍റെ നിലയും വ്യത്യസ്തമല്ല. എങ്കിലും എസ്എന്‍ഡിപി നേതൃത്വത്തിന്‍റെ നിലപാട് കുറേക്കൂടി രസകരമാണ് എന്നു കാണാം.സുകുമാരൻ നായർ എന്‍എസ്എസ് കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ വെള്ളപ്പള്ളി നടേശൻ എന്ന എസ്എന്‍ഡിപി നേതാവ് അടിസ്ഥാനപരമായി ഒരു വ്യവസായിയാണ്.അദ്ദേഹത്തിന്‍റെ വ്യവസായത്തെ സംരക്ഷിക്കാനുള്ള ഒരുമറ മാത്രമാണ് സമുദായ നേതൃത്വം.വെള്ളാപ്പള്ളി സംസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയും മകനും ഈഴവ യൂത്ത് നേതാവുമായ തുഷാർ ബിഡിജെഎസ് എന്ന പാർട്ടി രൂപീകരിച്ച് എന്‍ഡിഎയ്ക്കൊപ്പം നിൽക്കുകയുമാണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി കൃത്യമായ ഒരു പാലമിട്ടാണ് ആ കുടുംബം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ എസ്ആർപി എന്നൊരു പാർട്ടി എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുണ്ടാക്കിയപോലെയല്ല ബിഡിജെഎസ് എന്നുമാത്രം. അടവുനയത്തിൽ എല്ലാവരേയും നിലംപരിശാക്കുന്ന വെള്ളപ്പള്ളിക്ക് പക്ഷെ ഈഴവ സമുദായത്തിന്‍റെ രാഷ്ട്രീയ വോട്ടിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ കഴിയില്ല എന്നതാണ് സത്യം.പരമ്പരാഗതമായി എല്‍ഡിഎഫിലും യുഡിഎഫിലുമായി വ്യാപിച്ചുകിടക്കുന്ന ഈഴവ വോട്ടിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുന്നുണ്ട്.അത്തരത്തിൽ നോക്കിയാൽ മൂന്ന് മുന്നണിക്കും തുല്യമായിട്ടാകും ഈ വോട്ടുകള്‍ പോവുക.ഓബിസിയിൽ പെടുന്ന മറ്റു സമുദായങ്ങളായ വിശ്വകർമ്മ,ധീവര,ശാലിയ,കുടുംബി,നാടാർ,വണിക-വൈശ്യ,വീരശൈവ തുടങ്ങിയ സമുദായങ്ങളിലെ വോട്ടും ഇടത്-വലത് പക്ഷത്തേക്ക് ഏകദേശം തുല്യമായിട്ടാകും പോവുക.പട്ടികജാതിയിൽപെട്ട പുലയൻ,ചെറുമൻ,കുറവൻ,കണക്കൻ,പറയൻ,തണ്ടാൻ,വേട്ടുവൻ എന്നീ സമുദായങ്ങളിലെയും ഭൂരിപക്ഷം ഇടത് വലത് പക്ഷങ്ങളിലാണ് നിലയുറപ്പിക്കുക.പട്ടികവർഗ്ഗ സമുദായങ്ങളുടെ നിലപാടും ഇതിൽ നിന്നും വ്യത്യസ്തമാകില്ല.


   ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായി തെരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന ആരോപണം വീണ്ടും ഉയരുന്നത് പ്രസക്തമാകുന്നതും.അത് ബിജെപിയും ഇടതപക്ഷവും തമ്മിൽ രഹസ്യബാന്ധവം എന്ന യുഡിഎഫ് ആരോപണവും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണ് എന്ന ഇടതുപക്ഷ ആരോപണവുമാണ്.ബിജെപി തീരെ ശക്തമല്ലാതിരുന്ന കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള സംഘട്ടനം വ്യാപകമായിരുന്നു.രണ്ടും കേഡർ പ്രസ്ഥാനങ്ങളായിരുന്നതിനാൽ ഇത് വളരെ മോശമായ അവസ്ഥയിലെത്തുകയും ചെയ്തിരുന്നു.അക്കാലത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ആർഎസ്എസ് നിലപാട് എടുത്തിരുന്നു എന്നതും സത്യമാണ്. എന്നാലിപ്പോള്‍ തുടർച്ചയായി രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആവശ്യം കേരളത്തിൽ വേരുപിടിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ അടവുനയം കാര്യമായി പയറ്റാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.ശ്രീഎമ്മിന്‍റെ ഇടപെടലിലൂടെ സിപിഎമ്മും ആഞഎസ്എസും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുകയും സമാധാന അന്തരീക്ഷം പുലരുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയിൽ മറ്റെല്ലാ പാർട്ടികളെയുംപോലെ വിജയിക്കാനുള്ള ശ്രമങ്ങള്‍ അവരും പയറ്റുന്നുണ്ടാകും.ഏതായാലും വലിയ വിജയസാധ്യതകളില്ലാത്ത ബിജെപിയെ കേന്ദ്രസ്ഥാനത്ത് നിർത്തി എത്രമാത്രം ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തം ബാഗിലാക്കാം എന്നാണ് എൽഡിഎഫും യുഡിഎഫും നോക്കുന്നത്.തീർച്ചയായും അവിശുദ്ധ ബന്ധങ്ങളുണ്ടാകും.അത് പണ്ടും ഉണ്ടായിട്ടുണ്ട്.ഇനിയും തുടരുകയും ചെയ്യും.നേമത്തും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും പാലക്കാട്ടുമൊക്കെ ബിജെപിയെ തോൽപ്പിക്കാന്‍ വിവിധ പ്രസ്ഥാനങ്ങളും ജയിക്കാനായി ബിജെപിയും അവിശുദ്ധ ബന്ധങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കാം.അത് രാഷ്ട്രീയസദാചാരമായി കണാനെ കഴിയുള്ളു.


ചിത്രം ഇങ്ങനെയായിരിക്കെ ആദർശങ്ങളും അച്ചടക്കവും കേഡർ സംവിധാനവുമെല്ലാം തകരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.ഇന്നലെവരെ മാർക്സിസ്റ്റായിരുന്ന ആള്‍ ഇന്ന് ബിജെപിയിലോ കോണ്‍ഗ്രസിലോ പോകുന്നു.അതുപോലെ മറിച്ചും.ആശയങ്ങള്‍ക്ക് മരണം സംഭവിക്കുകയും വ്യക്തികള്‍ നിറംമാറുകയും ചെയ്യുന്ന ഈ കാലത്ത് നിക്ഷ്പക്ഷ വോട്ടർമാർ ആശങ്കയിലാണ്.ആർക്ക് വോട്ടുചെയ്യും?വ്യക്തികളെ നോക്കിയോ നിലപാടുകള്‍ നോക്കിയോ? അവർ ചെയ്യുന്ന വോട്ടുകളാകും ഒരു പക്ഷെ തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്ന നിർണ്ണായക ശക്തിയായിത്തീരുക.ഏതായാലും മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Friday, 13 March 2026

Homage to my childhood friend Mohanan

 

ബാല്യകാല സുഹൃത്തിന് പ്രണാമം🙏

എന്‍റെ പ്രിയങ്കരനായ ബാല്യ-കൌമാരകാല സുഹൃത്ത് ഉദയാപ്രസ് മോഹനൻ അന്തരിച്ചു.കുട്ടിക്കാലത്തെയും കൌമാരത്തിലെയും എല്ലാ വികൃതികള്‍ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.ഉത്സവപ്പറമ്പുകളിലും സിനിമ തീയറ്ററുകളിലുമൊക്കെ ആഘോഷമായി ജീവിതം ചിലവഴിച്ച കാലം.അവന്‍റെ കുടുംബം മാർക്സിസ്റ്റു പാർട്ടിയും എന്‍റേത് സിപിഐയുമായിരുന്നെങ്കിലും ആ രാഷ്ട്രീയമൊന്നും ഞങ്ങളുടെ സൌഹൃദത്തെ ബാധിച്ചിരുന്നില്ല.അന്നൊക്കെ അതിർത്തികളില്ലാത്ത,അടയാത്ത വാതിലുകളുള്ള കിഴക്കതും തെക്കതും വടക്കതും പടിഞ്ഞാറ്റതും എന്ന നിലയിലുള്ള വീടുകളെല്ലാം എല്ലാവർക്കും ഒരുപോലെ കയറിയിറങ്ങാവുന്ന ഇടങ്ങളായിരുന്നു.കാലം കടന്നുപോകെ അവന്‍ സ്വന്തമായി പ്രസ്സൊക്കെ തുടങ്ങി.ഞങ്ങള്‍ കുടുംബവീടൊക്കെ വിറ്റ് പലയിടങ്ങളിലായി ചേക്കേറി.പിന്നീട് അപൂർവ്വമായെ കണ്ടുമുട്ടിയിരുന്നുള്ളു.കുട്ടികളുടെ വിവാഹം തുടങ്ങിയ ചടങ്ങുകളിൽ. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലെ എം.എം.പ്രിന്‍റേഴ്സിലും ഒരിക്കൽ ഞാൻ പോയിരുന്നു.ദേശീയപാത വികസനത്തോടെ പ്രസ് നിന്ന ഇടം റോഡായി.അതോടെ ആ ജോലി അവസാനിച്ചു.

മൊബൈൽ വന്നതോടെ മാസത്തിലൊരിക്കലും പിന്നീട് വല്ലപ്പോഴും എന്ന മട്ടിൽ വിളിക്കുമായിരുന്നു.മൂന്ന് മാസം മുന്നെ വിളിച്ചപ്പോള്‍ അവൻ തികഞ്ഞ നിരാശയിലായിരുന്നു.അസുഖങ്ങളും കടബാധ്യതയും മകൻ വഴി വന്നുചേർന്ന മന:പ്രയാസങ്ങളുമൊക്കെ പങ്കുവച്ചു.ജീവിതമല്ലെ,എല്ലാറ്റിനേയും അതിജീവിക്കണമെന്നൊക്കെ പറയാനെ കഴിഞ്ഞുള്ളു.നമ്മളറിയാതെ തന്നെ നമ്മുടെ കൈവിട്ടുപോകുന്ന ചില ജീവിതാവസ്ഥകളുണ്ടല്ലോ,അത് അവന് സംഭവിച്ചു.ജീവിതം മുറിഞ്ഞു. സങ്കടകരമായ വേർപാട്.പ്രിയ സുഹൃത്തിന് പ്രണാമം.