Tuesday, 16 June 2026

Governments should not alienate teenagers

 സർക്കാരുകള്‍ കൌമാരക്കാരെ വെറുപ്പിക്കരുത്

-   വി.ആർ.അജിത് കുമാർ

 

നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന എൻഡിഎ സർക്കാർ തുടർഭരണത്തിന്‍റെ പന്ത്രണ്ട് വർഷം പിന്നിടുമ്പോള്‍ അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.രാജ്യത്തെ കൌമാരപ്രായക്കാരുടെ ഭാവി നിശ്ചയിക്കുന്ന പരീക്ഷകള്‍ നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ അഴിമതിയും കെടുകാര്യസ്ഥതയും തോന്ന്യാസവും പ്രതിഫലിപ്പിക്കുന്ന ഒരുരൂട്ടം വിദ്യാഭ്യാസക്കച്ചവടക്കാരുടെ കൈകളിൽ ഒതുങ്ങിയിരിക്കുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.ഇന്ത്യയിലെ ദശലക്ഷക്കണക്കായ വിദ്യാർത്ഥികളുടെ പ്രധാന പരീക്ഷകള്‍ നേരത്തെ നടത്തിവന്നത് സിബിഎസ്ഇയും സംസ്ഥാന പ്രവേശന പരീക്ഷ ബോർഡുകളുമായിരുന്നു.ഒരു വിദ്യാർത്ഥി അനേകം പരീക്ഷകള്‍ എഴുതേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സിബിഎസ്ഇയെ അക്കാദമിക മികവിന്‍റെ കേന്ദ്രമാക്കാനും ലക്ഷ്യമിട്ടായിരുന്നു എൻടിഎ സ്ഥാപിച്ചത്. ഇന്ത്യയുടെ ഉയർന്ന മത്സരാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലവാരമുള്ള പ്രൊഫഷണലിസം കൊണ്ടുവരുന്നതിന് ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനം ആവശ്യമാണ് എന്ന സദുദ്ദേശവും  ദേശീയ ടെസ്റ്റിംഗ് ഏജൻസി വിഭാവന ചെയ്യുമ്പോഴുണ്ടായിരുന്നു എന്ന് വേണം കരുതാൻ.

 

ദേശീയ ടെസ്റ്റിംഗ് ഏജൻസിയും വിവാദങ്ങളും

 

   2017 നവംബറിൽ കേന്ദ്ര മന്ത്രിസഭ ടെസ്റ്റിംഗ് ഏജൻസി രൂപീകരണം അംഗീകരിക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വയംപര്യാപ്തമായ പ്രീമിയർ ടെസ്റ്റിംഗ് ഏജൻസി എന്ന നിലയിൽ സ്വയം ഭരണ സ്ഥാപനമായി ഇതിനെ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.വലിയ ഉത്തരവാദിത്തങ്ങളാണ് സ്ഥാപനത്തിൽ നിക്ഷിപ്തമായിട്ടുള്ളത്.ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് കുറ്റമറ്റ പ്രവേശന പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുക,യുജിസി -സിഎസ്ഐആർ നെറ്റ് പരീക്ഷ നടത്തുക,പരീക്ഷ സംവിധാനത്തിലെ പിഴവുകള്‍ തിരിച്ചറിയുന്നതിനും തിരുത്തൽ നടപടികള്‍ സ്വീകരിക്കുന്നതിനും മുൻകൈ എടുക്കുക,എല്ലാ വിദ്യാർത്ഥികള്‍ക്കും ഗുണകരമാകുംവിധം ഏകീകൃത സംവിധാനത്തിലൂടെ അഡ്മിഷൻ ഉറപ്പാക്കുക,ചോദ്യപേപ്പറുകള്‍ രൂപകൽപ്പന ചെയ്യുന്നതിന് ആധുനിക ഡേറ്റാധിഷ്ടിതവും മന:ശാസ്ത്രപരവുമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പരീക്ഷകള്‍ ശാസ്ത്രീയമാക്കുക,വിദ്യാർത്ഥികള്‍ക്ക് കുറഞ്ഞ സമ്മർദ്ദം ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.നീറ്റ്,ജെഇഇ,കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രൻസ് ടെസ്റ്റ് എന്നീ പരീക്ഷകളിലാണ് എൻടിഎ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.എന്തെല്ലാം ലക്ഷ്യമിട്ടാണോ ഏജൻസി തുടങ്ങിയത് അതെല്ലാം തകർക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ സ്ഥാപനം എത്തിപ്പെട്ടിരിക്കുന്നത്.ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും മാനസിക സമ്മർദ്ദമേറ്റുകയും മുൻകാലങ്ങളിൽ നിന്നും ദയനീയമായി ഉയരുന്ന കെടുകാര്യസ്ഥതയെ അടിവരയിടുകയുമാണ് എൻടിഎ.

 

    എൻടിഎ പരീക്ഷകളിൽ തുടക്കം മുതലെ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു.പേപ്പർ ചോർച്ച,പ്രാദേശിക തലത്തിലുള്ള തട്ടിപ്പ് സിൻഡിക്കേറ്റുകള്‍,ചോദ്യപേപ്പർ സോള്‍വർ ഗ്യാങ് നെറ്റ്വർക്ക്,ഭരണപരമായ പരാജയങ്ങള്‍ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.2021 ജെഇഇ മെയിൻ സെഷൻ നാല് നടക്കുമ്പോള്‍ ജാംഷഡ്പൂരിലെ ഒരു സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിട്യൂട്ട് സോഫ്റ്റ്വെയർ ടെക്നീഷ്യന്മാരുമായി സഹകരിച്ച് എൻടിഎയുടെ കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷസംവിധാനം ഹാക്ക് ചെയ്തതായി പിന്നീട് സിബിഐ കണ്ടെത്തിയിരുന്നു.ചോദ്യപേപ്പർ സോള്‍വർമാർക്ക് പരീക്ഷ ടെർമിനലുകളിലേക്ക് വിദൂരമായി പ്രവേശിക്കാനും നിയന്തിക്കാനും കഴിഞ്ഞു.ഇത്തരത്തിൽ സഹായം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും പതിനഞ്ച് ലക്ഷം രൂപവീതമാണ് ഈ കോച്ചിംഗ് കേന്ദ്രം ഈടാക്കിയത്.അതേവർഷം തന്നെ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പരീക്ഷ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ നീറ്റ് ചോദ്യപേപ്പർ സ്കാൻ ചെയ്ത് വാട്ട്സ്ആപ്പ് വഴി ഒരു സോള്‍വർ സംഘത്തിന് അയച്ചുകൊടുത്തു.അവർ പണം വാങ്ങി പല വിദ്യാർത്ഥികള്‍ക്കും ഉത്തരങ്ങള്‍ എത്തിച്ചു.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന മട്ടിൽ എൻടിഎ അവഗണിച്ചു.എന്നാൽ അത് വലിയ വീഴ്ചയായിരുന്നെന്നും പഴുതടയ്ക്കേണ്ടിയിരുന്നെന്നും ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടാകണം.

 

   തുടർവർഷങ്ങളിൽ എൻടിഎ അല്ല കോച്ചിംഗ് കേന്ദ്രങ്ങളാണ് പഴുതടച്ച് തട്ടിപ്പുകള്‍ തുടർന്നത് എന്നുവേണം കരുതാൻ.അതുകൊണ്ടാകണം മോശമായ വിവരങ്ങളൊന്നും രണ്ടു വർഷത്തേക്ക് റിപ്പോർട്ട് ചെയ്യാതെ പോയത്.2024 നീറ്റ് യുജി വിവാദം തുടങ്ങുന്നത് പാറ്റ്നയിൽ നിന്നാണ്.അവിടെ ഒരന്തർ സംസ്ഥാന മാഫിയ ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തി രക്ഷകർത്താക്കളിൽ നിന്നും മുപ്പത് മുതൽ അൻപത് ലക്ഷം രൂപവരെ വാങ്ങിയതായി ബീഹാർ പോലീസ് കണ്ടെത്തി.രാത്രി മുഴുവൻ ഉത്തരങ്ങള്‍ മന:പാഠമാക്കാൻ വിദ്യാർത്ഥികളെ ലോഡ്ജുകളിൽ പാർപ്പിച്ചതായും ബോധ്യപ്പെട്ടു.പിന്നീട് കേസ്സ് ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലാണ് എന്ന് കണ്ടെത്തി.ഈ പരീക്ഷ നടന്ന ദിവസം ഭരണപരമായ തകരാറുകൊണ്ടും തെറ്റായ ചോദ്യപേപ്പർ നൽകിയത് വഴിയും മേഘാലയ,ഹരിയാന,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കുട്ടികള്‍ക്ക് പരീക്ഷ എഴുതാൻ മതിയായ സമയം ലഭിച്ചില്ല എന്ന പരാതിയും ഉയർന്നിരുന്നു.ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ അറുപത്തിയേഴ് കുട്ടികള്‍ മുഴുവൻ മാർക്കും വാങ്ങി അഭൂതപൂർവ്വമായ വിജയം നേടി.ഇവരെല്ലാം ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരായിരുന്നു.ഒരു മാർക്ക്,രണ്ട് മാർക്ക് മാത്രം കുറഞ്ഞവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു.ഇത് അസാധാരണ സംഭവമായിരുന്നു.തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ മുഴുവൻ മാർക്ക് ലഭിക്കുക അപൂർവ്വമായിരുന്നു.ഇത് വിവാദമായി.നന്നായി പഠിച്ചെഴുതിയ പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടില്ല എന്ന് മനസിലാക്കി ചില രക്ഷകർത്താക്കള്‍ സുപ്രിംകോടതിയെ സമീപിച്ചു. മുൻകൂട്ടി വെളിപ്പെടുത്താതെ സമയനഷ്ടം സംഭവിച്ച 1563 കുട്ടികള്‍ക്ക് രഹസ്യമായി ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഇത് സംഭവിച്ചത് എന്നു പറഞ്ഞ് എൻടിഎ അതിനെ ലഘൂകരിക്കാൻ ശ്രമിച്ചു.ഒടുവിൽ സുപ്രിംകോടതി ഇടപെട്ട് ഗ്രേസ് മാർക്ക് റദ്ദാക്കി.ആ കുട്ടികള്‍ക്ക് മാത്രമായി എൻടിഎ വീണ്ടും പരീക്ഷ നടത്തി.ഇതിന് പുറമെ പേപ്പർ ചോർച്ചയുമുണ്ടായി എന്ന് എൻടിഎ സമ്മതിച്ചെങ്കിലും അത് എത്രപേർക്ക് ലഭിച്ചു എന്നതിൽ വ്യക്തതയില്ല എന്ന ന്യായം പറഞ്ഞ് പുന:പരീക്ഷ നടത്താതെ എൻടിഎ തലയൂരി.പുന:പരീക്ഷ ഉയർത്താവുന്ന പ്രതിസന്ധികള്‍ മുന്നിൽകണ്ട് കോടതിയും ഇതംഗീകരിച്ചു.എൻടിഎ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയ സുപ്രിംകോടതി പരീക്ഷ കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഇതിന്‍റെ അടിസ്ഥാനത്തിൽ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെയും സർക്കാർ നിയമിച്ചു.

     2024 ജൂണ്‍ മാസത്തിൽ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് യുജിസി നെറ്റ്-സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതിയത്.ഡാർക്ക് നെറ്റിൽ പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച സംഭവിച്ചു എന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തൽ വന്നതോടെ പരീക്ഷ റദ്ദാക്കി.ഇത് ഉന്നത ബിരുദം നേടിയ അനേകംപേരെ നിരാശരാക്കി.ഈ പരീക്ഷ പിന്നീട് കംപ്യൂട്ടർ അധിഷ്ഠിതമാക്കിയതോടെ സുരക്ഷിത ഡിജിറ്റൽ കേന്ദ്രങ്ങളിലാണ് നടത്തുന്നത്.2025 ജൂണിലും ഡിസംബറിലും വിജയകരമായി പരീക്ഷ പൂർത്തിയാക്കി.

 

 2025 നീറ്റ് പരീക്ഷ അപകടങ്ങളില്ലാതെ കടന്നുപോയി.എന്നാൽ 2026 മെയ് മൂന്നിന് നടന്ന പരീക്ഷ കടുത്ത ദുരന്തമായി മാറുകയായിരുന്നു.മുൻപുണ്ടായ പാളിച്ചകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളാതെയായിരുന്നു എൻടിഎ പരീക്ഷ നടത്തിയത്.പാളിച്ചകള്‍ സംബ്ബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ നടത്തിയത് രാജസ്ഥാൻ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ്.ഡിജിറ്റൽ ചോർച്ചയുണ്ടായി എന്നവർ വ്യക്തമാക്കി.മെയ് രണ്ടിന് എൻക്രിപ്റ്റ് ചെയ്ത ടെലിഗ്രാം,വാട്ട്സ്ആപ്പ് ചാനലുകള്‍ വഴി നാനൂറ്റിപ്പത്ത് ചോദ്യങ്ങള്‍ അടങ്ങിയ ക്യുറേറ്റഡ് പിഡിഎഫ് ഊഹപേപ്പറാണ് പ്രചരിച്ചത്.രസതന്ത്രം,ജീവശാസ്ത്രം വിഭാഗത്തിലെ പരീക്ഷയിലെ നൂറ്റിയിരുപത് ചോദ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിച്ച പിഡിഎഫിലെ അതേ ചോദ്യങ്ങളായിരുന്നു. ഇരുപതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ചോദ്യപേപ്പറിനായി രക്ഷകർത്താക്കള്‍ ചിലവിട്ടു എന്നും ബോധ്യപ്പെട്ടു.2026 മെയ് പകുതിയോടെ പൂനെ നിവാസിയായ കെമിസ്ട്രി ലക്ചറർ പി.പി.കുൽക്കർണിയെ സിബിഐ അറസ്റ്റുചെയ്തു.ചോദ്യപേപ്പറിന്‍റെ മറാത്തി വിവർത്തനത്തിന് സഹായിച്ച അധ്യാപകനാണ് കുൽക്കർണി.ബയോളജി പ്രൊഫസർ മനീഷ ഗുരുനാഥ് മന്ധാരെ,ഭൌതിക ശാസ്ത്രാധ്യാപകനായ മനീഷ സഞ്ജയ് ബവൽദാർ,പൂനെയിലെ ഡോക്ടർ അടാങ് പ്രഭു മെഡിക്കൽ അക്കാദമി ഫിസിക്സ് ഫാക്കൽറ്റി തേജസ് ഹർഷദ് കുമാർ ഷാ,ഡോക്ടർ മനോജ് ഷിരൂരെ,ശിവരാജ് രഘുനാഥ്,മനീഷ വാഗ്മറെ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.ഇതുവരെ പതിമൂന്നുപേർ അറസ്റ്റിലായി.മുൻവർഷം കുറ്റവാളികള്‍ കൂടുതലും ബാഹ്യമാഫിയയാരുന്നെങ്കിൽ ഈ വർഷം പേപ്പർ സെറ്റർമാരും വിവർത്തകരും ഉള്‍പ്പെട്ട ഇരുണ്ട ആന്തരിക അവിശുദ്ധ ബന്ധമാണുണ്ടായത്.ഡിജിറ്റൽ ചോർച്ച വ്യാപകമായിരുന്നു എന്നതിനാൽ എൻടിഎയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.പരീക്ഷ റദ്ദാക്കേണ്ടി വന്നു.ഇരുപത് ലക്ഷത്തിലേറെ കുട്ടികളാണ് വീണ്ടും പഠനം തുടർന്ന്  2026 ജൂണ്‍ 21 ന് നടക്കുന്ന പുന:പരീക്ഷ എഴുതേണ്ടി വരുന്നത്.പരീക്ഷ എങ്ങിനെയാകും എന്ന ഉത്കണ്ഠയാണ് കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കുമുള്ളത്.പരീക്ഷ മികച്ചതരത്തിൽ നടത്താനുള്ള കഴിവ് എൻടിഎയ്ക്കുണ്ടോ എന്നതാണ് പൊതുസമൂഹം ഉന്നയിക്കുന്ന ചോദ്യവും.അവർക്ക് സർക്കാർ സംവിധാനത്തോടുള്ള മതിപ്പ് നഷ്ടമായിരിക്കുന്നു.ഒരിക്കൽ നഷ്ടമാകുന്ന യശസ്സ് വീണ്ടെടുക്കാൻ കാലങ്ങള്‍ വേണ്ടിവരും എന്നതാണ് സത്യം.

 

സിബിഎസ്ഇയിൽ സംഭവിക്കുന്നത്

 

                പൊതുപ്രവേശന പരീക്ഷകള്‍ നടത്തുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളിൽ നിന്നും സിബിഎസ്ഇയെ മോചിപ്പിച്ചത് സ്കൂള്‍ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും പത്ത്-പന്ത്രണ്ട് പരീക്ഷ മികവുറ്റ നിലയിൽ നടത്തുന്നതിനുമാണ്.എന്നാൽ ഈ വർഷം സംഭവിച്ചത് മറ്റൊരു ദുരന്തമാണ്.എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പ് തകരാറിന്‍റെ ഷോക്ക് മാറുംമുന്നെയാണ് അതേ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും സിബിഎസ്ഇ മറ്റൊരടി കൂടി നൽകിയത്.പരീക്ഷ പേപ്പർ മൂല്യനിർണ്ണയത്തിൽ സാങ്കേതികത കൊണ്ടുവരാനുള്ള സിബിഎസ്ഇയുടെ ശ്രമമാണ് പാളിയത്.ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്ത് ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് രീതി ഈ വർഷമാണ് നടപ്പിലാക്കിയത്.പരാതികളും പുനർമൂല്യനിർണ്ണയ അപേക്ഷകളും കുറയ്ക്കാനും മെച്ചമായ മൂല്യനിർണ്ണയത്തിനും പുതിയ രീതി സഹായകമാകും എന്നാണ് സിബിഎസ്ഇ അവകാശപ്പെട്ടിരുന്നത്.എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല എന്ന വ്യാപക പരാതി ഉയർന്നു എന്നുമാത്രമല്ല പേപ്പർ പരിശോധിക്കാനുള്ള സംവിധാനവും തകർന്നു.പുനർമൂല്യനിർണ്ണയ അപേക്ഷ സമർപ്പിക്കേണ്ട ആദ്യ ദിവസം തന്നെ ഏഴ് ശതമാനം കുട്ടികളുടെ അപേക്ഷ വന്നു.രണ്ടാം ദിവസം പോർട്ടൽ തന്നെ തകാരാറിലാവുകയോ ആക്കുകയോ ചെയ്താണ് സിബിഎസ്ഇ അപമാനത്തിന്‍റെ തോത് കുറയ്ക്കാൻ ശ്രമിച്ചത്.ഉത്തരകടലാസിന് അടയ്ക്കേണ്ട തുക സംബ്ബന്ധിച്ചും വെബ്സൈറ്റിൽ തോന്നിയ നിരക്കുകള്‍ പ്രത്യക്ഷമായി.ചുരുക്കത്തിൽ കടുത്ത കെടുകാര്യസ്ഥത വ്യക്തമായി.സമ്പന്നരും അർബൻ നിലവാരത്തിലുമുള്ള കുട്ടികള്‍പോലും വിഷമിച്ചെങ്കിൽ ഗ്രാമതലത്തിലെ കുട്ടികളുടെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളു. പകർപ്പ് ലഭിച്ച കുട്ടികളിലും രക്ഷകർത്താക്കളിലും ഭയവും അമ്പരപ്പും സൃഷ്ടിക്കുന്നതാണ് സിബിഎസ്ഇ പരിഷ്ക്കാരത്തിലൂടെ വന്ന സ്കാൻ ചെയ്ത ഉത്തരപേപ്പറുകള്‍.സ്കാനിങ്ങിലെ പിഴവുമൂലം പല പേജുകളും പരീക്ഷ എഴുതിയ കുട്ടികള്‍ക്കുപോലും വായിക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടായത്.അപ്പോള്‍ അധ്യാപകർ ഒരൂഹത്തിനുള്ള മാർക്കാവുമല്ലോ അവർക്ക് നൽകിയിരിക്കുന്നത്.മറ്റു ചിലർക്ക് ലഭിച്ച പേപ്പറിൽ രണ്ടും മൂന്നും ഷീറ്റ് ഉത്തരക്കടലാസുകള്‍ കാണാനില്ല.ചിലരുടെ പേപ്പറിനൊപ്പം മറ്റൊരാളുടെ പേപ്പർ ഷീറ്റുകളും ഉള്‍ച്ചേർന്നിരിക്കുന്നു.ചുരുക്കത്തിൽ നിരുത്തരവാദിത്തത്തിന്‍റെ ഭീകരതയാണ് ദൃശ്യമായിരിക്കുന്നത്.പന്ത്രണ്ട് വർഷമായി സ്കൂളിൽ പഠിച്ചുവരുന്ന ഒരു കുട്ടിയുടെ ഇനിയുള്ള ജീവിതത്തെ നിർണ്ണയിക്കുന്ന പരീക്ഷയിലാണ് ഈ കുറ്റകരമായ അനാസ്ഥ എന്നോർക്കണം.

 

     മുഴുവൻ ഉത്തരകടലാസുകളും സ്കാൻ ചെയ്ത് കയറ്റുന്നതിന് ഒറ്റ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.ലക്ഷക്കണക്കായ കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന ഓണ്‍സ്ക്രീൻ മാർക്കിങ്ങിനായുള്ള പേപ്പറുകള്‍ സ്കാൻ ചെയ്യുന്നതിന് ജനറൽ ഫിനാൻഷ്യൽ റൂള്‍സ് പ്രകാരമുള്ള സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്‍റ് പോർട്ടലിനെ ആശ്രയിക്കുകയായിരുന്നു സിബിഎസ്ഇ ചെയ്തത്.സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന,കുറഞ്ഞ തുക ക്വോട്ടുചെയ്ത കോഎംപ്റ്റ് എഡ്യൂടെക് എന്ന തെലങ്കാന സംസ്ഥാനത്തുനിന്നുള്ള കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്.ഏകദേശം ഒരുകോടി ഉത്തരക്കടലാസുകളാണ് ഇവർക്ക് സ്കാൻ ചെയ്ത് കയറ്റേണ്ടിയിരുന്നത്.ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള കെൽപ്പ് ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ച് ബോധ്യപ്പെടുന്നതിൽ സിബിഎസ്ഇ പരാജയപ്പെട്ടു.ഇത്രയും ബൃഹത്തായ ഒരു പരീക്ഷയെ ഘട്ടം ഘട്ടമായി പൂർണ്ണ ഓഎസ്എമ്മിലേക്ക് മാറ്റുന്നതായിരുന്നു ഉചിതം.സിബിഎസ്ഇ ഭരണസമിതിയിൽ ഇത്തരം ചർച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു എന്നും അറിയുന്നു.തിരഞ്ഞെടുത്ത റീജിയണുകളിൽ പരിമിതമായ വിഷയങ്ങളിലെ പൈലറ്റ് പ്രോജക്ടുകളിൽ തുടങ്ങി സാവധാനം എല്ലാ മേഖലകളിലും എല്ലാ വിഷയങ്ങളിലും എന്നതായിരുന്നു എടുക്കേണ്ട നിലപാട്.അത് വേണ്ട എന്നു തീരുമാനിച്ചത് എവിടെ,എങ്ങിനെ എന്നു കണ്ടെത്തേണ്ടതുണ്ട്.കോഎംപ്റ്റ് നേരത്തെ ഗ്ലോബറീന ടെക്നോളജീസ് എന്ന പേരിൽ 2019 ലെ തെലങ്കാന ഇന്‍റർമീഡിയറ്റ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.എന്നാൽ തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമീഡിയറ്റ് എഡ്യൂക്കേഷനും ഗ്ലോബറീനയും തമ്മിൽ ഔപചാരിക കരാറുകളിലൊന്നും ഒപ്പുവച്ചിരുന്നില്ല.ഒരു വർക്ക് ഓർഡർ മാത്രമെയുണ്ടായിരുന്നുള്ളു.ഇതുകൊണ്ടുതന്നെ സെൻട്രൽ പബ്ളിക് പ്രോക്യുർമെന്‍റ് പോർട്ടലിൽ അവർ ഔദ്യോഗികമായി ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടുകയോ ഡീബാർ ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല.ഈ വസ്തുത മുതലെടുത്ത് ഗ്ലോബറീന അതിന്‍റെ പ്രവർത്തനങ്ങള്‍ നിയമപരമായി മാറ്റി സഹോദര സ്ഥാപനമായ കോഎംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ്  ലിമിറ്റഡ് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു.ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും നടത്തുന്ന ടെക്സ്ഥാപനങ്ങള്‍ക്ക് തുടർന്നുള്ള സർക്കാർ ടെൻഡറുകള്‍ക്ക് യോഗ്യത നേടുന്നതിന് കോർപ്പറേറ്റ് പുന:സംഘടനകളോ പേരുമാറ്റങ്ങളോ ഉപയോഗിക്കുന്നത് തടയുന്നതിന് ഇന്ത്യയിൽ നിലവിൽ ഒരു കേന്ദ്രീകൃതവും ഏകീകൃതവുമായ ട്രാക്കിംഗ് സംവിധാനം ഇല്ല എന്നത് വലിയ അപാകതയാണ്.സാങ്കേതികമായ ഈ വിടവുകള്‍ പ്രയോജനപ്പെടുത്തി കോഎംപ്റ്റ് രംഗത്ത് സജീവമാകുകയും ഒഡിഷ കൌണ്‍സിൽ ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ഇവാലുവേഷനിലും തുടർന്ന് സിബിഎസ്ഇയിലും എത്തുകയായിരുന്നു.തെലങ്കാനയിലെ വീഴ്ചയിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോയ കമ്പനി മറ്റൊരു സ്ഥാപനത്തെ മറയാക്കി കുറഞ്ഞ തുക ക്വോട്ട് ചെയ്ത് സാമ്പത്തിക സാങ്കേതികതയുടെ പേരിൽ പതിനെട്ട് ലക്ഷത്തോളം കുട്ടികളുടെ ജീവിതമാണ് പന്താടിയത്.ഈ പാപത്തിൽ നിന്നും എൻഡിഎ സർക്കാരിന് മറപിടിച്ച് രക്ഷപെടാൻ കഴിയില്ല.ഇനി സിബിഎസ്ഇ ചെയ്യേണ്ടത് മുഴുവൻ കുട്ടികള്‍ക്കും സൌജന്യമായി സ്വന്തം പേപ്പറുകള്‍ ഓണ്‍ലൈനായി കാണുന്നതിനും വാല്യുവേഷനിൽ തകാരാറ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അങ്ങിനെ സംഭവിച്ചു എന്ന് ബോധ്യപ്പെട്ടാൽ അവരുടെ പരാതി പരിഹരിച്ച് നൽകുകയും ചെയ്യുക എന്നതാണ്.വായിക്കാൻ കഴിയാത്ത ഉത്തരപേപ്പറുകള്‍ക്ക് പകരം കൃത്യമായി സ്കാൻ ചെയ്ത പേപ്പറുകള്‍ നൽകാനും,ഷീറ്റുകള്‍ നഷ്ടമായവർക്ക് അത് കണ്ടെത്തി അയച്ചുകൊടുക്കാനും തയ്യാറാകണം.അതിനുള്ള ശ്രമമാണ് സത്യസന്ധതയും ഉത്തരവാദിത്തവും അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ സിബിഎസ്ഇ ചെയ്യേണ്ടത്.

 

2027 ലെ നീറ്റ്-യുജി   

 

      രാധാകൃഷ്ണൻ സമിതിയുടെ നിർദ്ദേശപ്രകാരം വരുംകാല പരീക്ഷകള്‍ പേന-പേപ്പർ ഓഎംആർ ഷീറ്റുകള്‍ക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്നാണ് സർക്കാർ ഇപ്പോള്‍ പറയുന്നത്.ഇത് ഡിജിറ്റൽ കസ്റ്റഡി ശ്രുംഖല ഉറപ്പാക്കി സൈബർ പഴുതുകള്‍ അടയ്ക്കുമെന്ന് സമിതി വിലയിരുത്തി.ഇത് നടത്തുമ്പോഴും ഒറ്റയടിക്ക് ഇരുപത് ലക്ഷം പേർക്ക് പരീക്ഷ നടത്തുന്നതിന് പകരം ഒരു ലക്ഷം പേർക്കുവീതം വ്യത്യസ്ത ചോദ്യപേപ്പറുകളും വ്യത്യസ്ത സമയക്രമങ്ങളും എന്ന മട്ടിൽ പരീക്ഷ നടത്തിയാൽ ഏതെങ്കിലും തരത്തിലുള്ള കള്ളത്തരം നടന്നാലും കണ്ടെത്താൻ കുറച്ചുകൂടി എളുപ്പമാകും.അഥവാ പരീക്ഷ ക്യാൻസൽ ചെയ്യേണ്ടിവന്നാലും ആ പ്രത്യേക ദിന പരീക്ഷ മാത്രമായി ക്യാൻസൽ ചെയ്താൽ മതിയാകും.ഇത്തരത്തിൽ അവധാനതയോടെ പരീക്ഷ നടത്താൻ എൻടിഎയ്ക്ക് കഴിയണം.

   യുപിഎസി സിവിൽ സർവ്വീസ് പരീക്ഷ നടത്തുന്നപോലെ ഒരു പ്രിലിമിനറി പരീക്ഷ നടത്തുകയും അതിൽ നിന്നും ആകെ വേക്കൻസിയുടെ പത്തിരട്ടിയോളം പേരെ വിജയിപ്പിച്ച് അവർക്കായി മെയിൻ പരീക്ഷ നടത്തുന്ന രീതിയും ആലോചിക്കാവുന്നതാണ്. ഏതായാലും എൻടിഎയും സിബിഎസ്ഇയും ഉത്തരവാദപ്പെട്ട വിവിധ സ്ഥാപനങ്ങളും നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നത് സർക്കാരുകളെ വിശ്വസിക്കാത്ത ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കാനിടയാകും.പുതിയ കാലത്തെ മാറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും  മുന്നിൽ നിൽക്കുന്നത് ജെൻ സീയാണെന്ന് അധികാരികള്‍ ഓർക്കുന്നത് നന്ന്.









Sunday, 14 June 2026

An Appreciation of Abhinav Sunder Nayak’s film "Mollywood Times"

 

അഭിനവ് സുന്ദർ നായക്കിന്‍റെ മോളിവുഡ് ടൈംസ്

        അഭിനവ് സുന്ദർ നായക്ക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ഒരു സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രമാണ്.കഴിവ് മാത്രം കൊണ്ട് ഒരാള്‍ പ്രശസ്തനാവില്ല,വിജയിക്കുകയുമില്ല എന്ന് വിളിച്ചുപറയുന്ന ചിത്രമാണിത്.നിങ്ങൾ ഒരു കാര്യം ഹൃദയപൂർവ്വം ആഗ്രഹിക്കുമ്പോൾ, അത് നേടാൻ മുഴുവൻ വിശ്വവും നിങ്ങളെ സഹായിക്കാൻ ഒരുമിക്കുന്നു എന്ന പൌലോ കൊയ്ലോയുടെ ദ ആൽക്കമെസ്റ്റിലെ പ്രശസ്തമായ വാചകത്തെ ധിക്കരിക്കും വിധമാണ് ചിത്രത്തിലെ ഓരോ സംഭവങ്ങളും വികസിച്ചുവരുന്നത്.മലയാള സിനിമ രംഗത്ത് നിർമ്മാണം,സംവിധാനം,തിരക്കഥയെഴുത്ത്,സഹസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മാനസികാവസ്ഥ,ഭയം,വിഷാദം,കുറ്റബോധം,സംഘർഷങ്ങള്‍ തുടങ്ങി അതീവഗൌരവമേറിയ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ ആകർഷണം.

   സിനിമയ്ക്കുള്ളിലെ സിനിമ പലവട്ടം പലരൂപത്തിൽ നമ്മള്‍ കണ്ടിട്ടുള്ളതാണ്.അവയിൽ ചിലത് വളരെ ഗൌരവമേറിയതും നമ്മെ ദിവസങ്ങളോളം വേട്ടയാടുന്നതുമാണ്.എന്നാൽ മറ്റു ചിലത് തികച്ചും ഹാസ്യാത്മകവുമാണ്.ഈ രണ്ട് രീതികളും ഇണക്കിച്ചേർക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വേദനകളെ ചിരിച്ചുകൊണ്ട് ഉള്‍ക്കൊള്ളാൻ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത.കഥാപാത്രങ്ങളുടെ സമ്മർദ്ദങ്ങളെ ടെൻഷനില്ലാതെ കണ്ടിരിക്കാനും പിന്നീട് ഓർത്തോർത്ത് സങ്കടപ്പെടാനും ചില അവസരങ്ങളെ സന്തോഷത്തോടെ സമീപിക്കാനും ചിത്രം അവസരമൊരുക്കുന്നു.നോവലെഴുത്തുകാരും ഗോസ്റ്റ് റൈറ്റേഴ്സും യുക്തിവാദികളുമൊക്കെ ആക്ഷേപഹാസ്യത്തിന് പാത്രമാകുന്നുണ്ട്.ഏതായാലും മനോഹരമായി ക്രാഫ്റ്റ് ചെയ്ത ഒരു ചിത്രമാണ് മോളിവുഡ് ടൈംസ്.രാമു സുനിലിന്‍റെ തിരക്കഥയ്ക്കും മുഴുവൻ മാർക്ക് നൽകേണ്ടതുണ്ട്.

     കടുത്ത ഈഗോയും ലോകനിലാവാരത്തിലുള്ള ഒരു ചിത്രമെടുക്കണമെന്ന വാശിയും കൊണ്ടുനടക്കുന്ന വിനീത് മാധവനാണ് ചിത്രത്തിലെ താരം.നസ്ലിൻ ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു.ഷറഫുദീനും വിനീത് ശ്രീനിവാസനും സംഗീത് പ്രതാപും റോഷൻ ഷാനവാസും ഗോപിക രമേഷും പ്രശാന്ത് അലക്സാണ്ടറും അൽത്താഫ് സലീമും ജഗദീഷും ബാലചന്ദ്രൻ ചുള്ളിക്കാടും അപ്പുണ്ണി ശശിയും രാജേഷ് മാധവനുമൊക്കെ അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.

  വിശ്വജിത്ത് ഒടുക്കത്തിൽ സിനിമറ്റോഗ്രഫിയും നിഥിൻരാജ് അരോളും അഭിനവും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ജേക്സ് ബിജോയുടേതാണ്.ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തീയറ്ററിൽ കാണുന്നത് ഒരു നഷ്ടമേയല്ല. 

Saturday, 2 May 2026

Is India falling in the press freedom index?

 

പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ താഴോട്ടോ?

************

       റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 180 രാജ്യങ്ങളുടെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് 157 ആണ്. പാകിസ്ഥാനും ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യയെക്കാൾ പത്ര സ്വാതന്ത്ര്യമുള്ള രാജ്യങ്ങളാണ് എന്ന് സർവേയിൽ പറയുന്നു. മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, ഏതാനും ഉടമകളിലേക്ക് പത്രങ്ങൾ ചുരുങ്ങുന്ന monopoly, രാഷ്ട്രീയ കക്ഷികളോടുള്ള ചായ്‌വ് തുടങ്ങിയവ ആണ് ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് എന്ന് സംഘടന വ്യക്തമാക്കുന്നു. 

 റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് യൂറോപ്യൻ യൂണിയൻ്റെയും ചില കോർപ്പറേറ്റുകളുടെയും സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന എൻ ജി ഓ ആണ്. ഓരോ രാജ്യത്തെയും തെരഞ്ഞെടുത്ത പത്ര പ്രവർത്തകർ കൊടുക്കുന്ന ഫീഡ് ബാക്ക് ഉപയോഗിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കൃത്യതയുള്ള റാങ്കിങ് ആകുന്നില്ല.ഭൂട്ടാനിൽ ഞാൻ പോയിട്ടുണ്ട്.Kuensel എന്ന സര്ക്കാർ പത്രമാണ് അവിടെ പ്രധാനമായും ഉള്ളത്.12 പത്രങ്ങൾ ഉണ്ടായിരുന്നതിൽ പലതും ഇപ്പൊൾ ഓൺലൈൻ മാത്രമാണ്. The Bhuatanese മാത്രമാണ് കുറച്ചെങ്കിലും സര്ക്കാർ വിമർശനം നടത്തുന്നത്. ബാക്കിയുള്ളവർ സര്ക്കാർ പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ട് pathramodikkunnathinal സ്വയം സെൻസർഷിപ്പ് നടത്തുന്നു. റാങ്കിംഗിൽ 150 ആണ് ഭൂട്ടാൻ്റെ പൊസിഷൻ. ഓരോ രാജ്യത്തിൻ്റെയും സ്വഭാവം അനുസരിച്ചാകും അവിടത്തെ ജേർണലിസ്റ്റ് പാനൽ സ്കോർ നൽകിയിട്ടുണ്ടാവുക എന്നുറപ്പ്.


Norway ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചര കോടി ജനങ്ങളും 150 പത്രങ്ങളും വികസിത സമൂഹവുമുള്ള നോർവെ പോലെ ആകാൻ ഇന്ത്യക്കോ മറ്റേതെങ്കിലും ഏഷ്യൻ രാജ്യത്തിനുമോ കഴിയുമെന്ന് തോന്നുന്നില്ല. 

   റാങ്കിങ് ആപേക്ഷികമാണ്. എല്ലാ റാങ്കിങ്ങുകളും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ ജനത്തെ മാധ്യമങ്ങൾ സ്വാധീനിക്കുന്ന രീതി അവസാനിച്ചു കഴിഞ്ഞു. ചാനലുകളും പത്രങ്ങളും രാഷ്ട്രീയ ചായ്‌വുള്ളതും മത ചായ്‌വുള്ളതും കോർപ്പറേറ്റ് മാനേജ്മെൻ്റും ആകുമ്പോൾ പൊതുജനം എല്ലാം തിരിച്ചറിയുന്നുണ്ട് എന്നതാണ് പ്രധാനം. ഓരോ പത്രവും വായിക്കുമ്പോഴും ഓരോ വാർത്ത ചാനൽ കാണുമ്പോഴും വ്യക്തികൾ സോഷ്യൽ മീഡിയയിൽ എഴുതുമ്പോഴും അവരുടെ ചായ്‌വ് നമുക്ക് മനസിലാക്കാൻ കഴിയും. ഇതിനിടയിൽ ആരാണ് സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്? ഒരു പത്രം, ചാനൽ അല്ലെങ്കിൽ വ്യക്തിയെ ചൂണ്ടിക്കാട്ടാൻ കഴിയുമോ? അങ്ങനെ ഉണ്ടെങ്കിൽ അതിനെ ആദരിക്കാം,അംഗീകരിക്കാം.










Patriot -A film appreciation

 

Patriot – A Film Appreciation********


I recently watched Patriot, the high-profile cinematic event that finally reunites legends Mammootty and Mohanlal.

The narrative centers on Dr. Daniel James Althara(Mammootty), a former National Scientific Advisor and Defense Research Wing officer. He finds himself pitted against a formidable duo: Minister J.P. Sundaram(Rajiv Menon)—a ruthless politician who utilizes "Periscope" spyware to monitor both his enemies and his own cabinet colleagues—and his son Shakthi Sundaram(Fahadh Faasil), a powerful player in the cyber-corporate world.

Assisting Daniel in his quest are Colonel Rahim Naik (Mohanlal), Michael Devassy (Kunchacko Boban), Jyothi Kurian (Darshana Rajendran), and Ayisha(Zarin Shihab). Revathi delivers a brief but impactful performance as Minister Nalini Ramakrishnan, while Nayanthara appears in a relatively minor role that offers limited screen time.

The film's first half is tightly structured and intellectually engaging. However, the second half shifts toward conventional, superhero-style action sequences where "good" inevitably triumphs over "evil." During this transition, the screenplay loses some of the sharp, analytical edge seen earlier.

Technically, Patriot is a good movie.Mahesh Narayanan’s direction is expertly complemented by his own collaborative editing with Rahul Radhakrishnan. Furthermore, Manush Nandan’s cinematography and Sushin Shyam’s background score significantly elevate the viewing experience.

The film draws clear parallels between the fictional "Periscope" and the real-world Pegasus spyware. It poignantly explores themes of institutional suspicion toward minorities—specifically within the military—and the systemic strategies used to trap and imprison dissenters. Ultimately, it serves as a stark reminder of how the modern mobile phone has been transformed into a tool for constant surveillance.

Mahesh seems to suggest that we are living in an era where "patriots can be branded as traitors, and traitors can be hailed as patriots." While the story is fictional, the director effectively uses the medium to voice urgent concerns regarding contemporary society.


 

Wednesday, 29 April 2026

Who should be the Chief minister ?

 

ആരാകണം മുഖ്യമന്തി ?

***********************
-വി.ആർ.അജിത് കുമാർ
--------------------------------------
(2026 ഏപ്രിൽ 30ന് തനിനിറം പത്രത്തിൽ വന്ന ലേഖനം)
****************************
      കേരളത്തിൽ മൂന്ന് മുന്നണികളാണ് 2026 ഏപ്രിൽ ഒൻപതിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.മത്സരം കഴിഞ്ഞു,വോട്ടറന്മാർ വിധിയെഴുതി.ഇവിഎം മെഷീനുകള്‍ അടച്ചുറപ്പുള്ള മുറികളിൽ ഉറങ്ങുകയാണ്.മെയ് നാലിന് മെഷീനുകള്‍ പരിശോധിക്കുമ്പോഴാണ് ആരൊക്കെ ജയിച്ചു,തോറ്റു,ഏത് മുന്നണിക്കാണ് ഭൂരിപക്ഷം എന്നൊക്കെ അറിയാൻ കഴിയൂ.എന്നിട്ടും കോണ്‍ഗ്രസിൽ മുഖ്യമന്തി കസേരയ്ക്കുവേണ്ടി നടക്കുന്ന കോലാഹലങ്ങള്‍ ആ പാർട്ടിയെ കുറിച്ച് അറിയാവുന്നവർക്ക് സാധാരണം എന്നേ തോന്നൂ എങ്കിലും കുട്ടി ആണോ പെണ്ണോ എന്നറിയും മുന്നെ ജാതകമെഴുതുന്ന ജോത്സ്യന്മാരെ ഓർമ്മിപ്പിക്കുന്നതാണ് ഈ നീക്കം.അതിന് ഒരു നാണക്കേടും അവർക്ക് തോന്നുന്നില്ല എന്നതാണ് അത്ഭുതം.നാണം കെട്ടും പദവി നേടിയാൽ നാണക്കേടാപദവി മാറ്റിടും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാണെങ്കിൽ ഈ മുഖ്യമന്ത്രിവേഷക്കാരുടെ അവസ്ഥ എന്താകും എന്നും ചിന്തിക്കേണ്ടതുണ്ട്.ഏതായാലും ഇടതുപക്ഷത്തിന് അത്തരമൊരു വിശ്വാസമില്ല എന്നതാകണം ഇവർ ഇത്ര ധൈര്യത്തോടെ ഒന്നാം കസേരയ്ക്കായി ചരടുവലിക്കാൻ തുടങ്ങിയതിന് കാരണം.

      എൽഡിഎഫ് വിജയിച്ചാൽ അവിടെ മുഖ്യമന്തിയാകാൻ ഒരാളെ ഉള്ളൂ.അത് പിണറായി വിജയനാണ്.അദ്ദേഹം രണ്ടാം നിരയിൽ ആരെയും വളർത്തിക്കൊണ്ടുവന്നിട്ടുമില്ല,കേന്ദ്രക്കമ്മറ്റിയോ പോളിറ്റ്ബ്യൂറോയോ പോലും മറ്റൊരു നിർദ്ദേശം വയ്ക്കാന്‍ സാധ്യതയുമില്ല.ഇപ്പോള്‍ സിപിഎമ്മിന്‍റെ ഇന്ത്യയിലെ ഏക മുഖം തന്നെ പിണറായി വിജയനാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നതുമാണ്.എൻഡിഎയുടെ ഇത്തവണത്തെ നേതൃത്വം രാജീവ് ചന്ദ്രശേഖരന്‍റേതായിരുന്നു.രാജീവ് വലിയ വിമർശനങ്ങള്‍ക്കൊന്നും ഇടനൽകാതെ പാർട്ടിയെ തെരഞ്ഞടുപ്പിൽ നയിച്ചു എന്നതും അംഗീകരിക്കേണ്ടതാണ്.പക്ഷെ അവർക്ക് പരിമിത സീറ്റുകളിലെ വിജയിക്കാൻ കഴിയൂ എന്നതിനാൽ കസേരയ്ക്കായി വഴക്കിടേണ്ടി വരില്ല.അല്ലാതെതന്നെ വഴക്കടിക്കാൻ അനേകം വിഷയങ്ങള്‍ അവർക്കുണ്ട്താനും.

    കോണ്‍ഗ്രസിനെ സംബ്ബന്ധിച്ചിടത്തോളം മുഖ്യമന്തിയാകാൻ ഏറ്റവും യോഗ്യൻ വി.ഡി.സതീശൻ തന്നെയാണ്.കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാന സർക്കാരിന്‍റെ ഭരണവൈകല്യങ്ങളും ജനവിരുദ്ധ നയങ്ങളും ആശ്രിതവാത്സല്യങ്ങളും പുറത്തുകൊണ്ടുവരാനും നിയമസഭയിലും പുറത്തും കനത്ത പ്രതിരോധമുയർത്താനും മുന്നിൽ നിന്ന് പോരാടിയ പ്രതിപക്ഷ നേതാവാണ് സതീശൻ.വർഷങ്ങളോളം എ-ഐ പോരാട്ടത്തിലായിരുന്ന പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കാനും ഒന്നിച്ച് മുന്നേറാനും സതീശന്‍റെ നേതൃത്വം ഉപകരിച്ചു.തെരഞ്ഞെടുപ്പിന് മുന്നെ ജനങ്ങളെ കാണാനും സംസാരിക്കാനുമായി കേരളപര്യടനം നടത്തുകയും സർക്കാരിന്‍റെ പിആർ വർക്കുകളെ പൊളിക്കുകയും പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്യാൻ സതീശന് കഴിഞ്ഞു.സ്ഥാനാർത്ഥി നിർണ്ണയത്തിലും കൃത്യമായ നിലപാടിലൂടെ മികച്ച സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനും സതീശൻ നല്ല പങ്കാണ് വഹിച്ചത്.കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ വൻതോതിൽ ജയിച്ചുവരുന്നു എങ്കിൽ അതിൽ ഈ നിലപാടുകള്‍ പ്രധാന പങ്ക് വഹിച്ചു എന്നുകാണാൻ കഴിയും. ജനാധിപത്യ സംവിധാനത്തിന്‍റെ സ്വാഭാവിക നീതി എന്ന നിലയിൽ പ്രതിപക്ഷ നേതാവായിരുന്ന ആള്‍ നയിക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നണി വിജയിച്ചുവന്നാൽ ആ വ്യക്തിയെ മുഖ്യമന്തിയാക്കുക എന്നതാകണം നിലപാട്.പോരാട്ട ആർജ്ജവവും ചുറുചുറുക്കുമുള്ള ഒരു നേതൃത്വത്തെത്തന്നെയാവും വോട്ടുചെയ്ത ജനതയും പ്രതീക്ഷിക്കുന്നത്.മറിച്ചൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുകയാണെങ്കിൽ അതിനെ മണ്ടത്തരം എന്ന് വിശേഷിപ്പിക്കേണ്ടി വരും.

      ഇപ്പോള്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എഴുതുകയും പോഡ്കാസ്റ്റ് ചെയ്യുകയും പത്രപരസ്യം കൊടുക്കുകയുമൊക്കെ ചെയ്യുന്ന രമേശ് ചെന്നിത്തല 2021 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കിൽ ഇതേനിലയിൽ മുഖ്യമന്തി ആകേണ്ടിയിരുന്ന ആളാണ്.ആ അധ്യായം അവിടെ അവസാനിപ്പിക്കുകയാണ് വേണ്ടത്.2016-21 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശിന് ഭരണപക്ഷത്തെ തുറന്നുകാട്ടാൻ കഴിഞ്ഞില്ല എന്നുവേണം മനസിലാക്കാൻ.മുതിർന്ന നേതാവ്,ഭരണ പരിചയം എന്നതൊക്കെ മികവുകളായി എടുത്ത് കാട്ടാമെങ്കിലും തികഞ്ഞ യാഥാസ്ഥിതികനും ജാതി-മത-കക്ഷി നേതാക്കളുമായി എന്നും ഒത്തുതീർപ്പിന് വിധേയനാകുന്ന നേതാവ് എന്ന നിലയിലും പുതിയ കാലത്തെ യുവാക്കളുടെയും പുതിയ കേരളത്തിന്‍റെയും പ്രതീക്ഷകള്‍ക്ക് ചിറക് കൊടുക്കാൻ രമേശിന് കഴിയുമോ എന്നത് സംശയമാണ്.

     ഇനി അപകടകരമായ ഒരു രംഗപ്രവേശം കെ.സി.വേണുഗോപാലിന്‍റേതാണ്.പാർട്ടിയുടെ ഏകമുഖമായ രാഹുൽ ഗാന്ധിയുടെ സന്തതസഹചാരിയാണ് വേണുഗോപാൽ.കോണ്‍ഗ്രസ് എന്നാൽ ഹൈക്കമാന്‍റും ഹൈക്കമാന്‍റ് എന്നാൽ രാഹുൽ ഗാന്ധിയുമാണ്.അവിടെ നിന്നും ആശ്രിതവാത്സല്യത്തിന്‍റെ താത്പ്പര്യം വന്നാൽ വേണുഗോപാൽ പെട്ടിയും കിടക്കയുമെടുത്ത് തിരുവനന്തപുരത്തിന് വിമാനം കയറും.കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷം കാര്യമായൊന്നും ചെയ്യാൻ കഴിയാത്തവണ്ണം ദേശീയരാഷ്ട്രീയത്തിൽ വലിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചുവരുന്ന വേണുഗോപാൽ ഇത്തരമൊരു മോഹം കൊണ്ടുനടന്നതുപോലും ശരിയല്ല.അർഹതയില്ലാത്ത പദവി നെപ്പോട്ടിസത്തിലൂടെ നേടിയെടുക്കുക എന്നത് യുഡിഎഫിന് വോട്ട് ചെയ്ത വോട്ടറന്മാരോട് കാട്ടുന്ന അനീതിയാകും.അതുവഴി നിയമസഭയിലേക്കും ലോക്സഭയിലേക്കും അനാവശ്യമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ബാധ്യതയും സർക്കാരിനും ജനങ്ങള്‍ക്കുമുണ്ടാകും.എന്നുമാത്രമല്ല സംസ്ഥാനത്തിന് അതുകൊണ്ട് പ്രത്യേകമായി ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല.ദേശീയതലത്തിൽ കോണ്‍ഗ്രസിന്‍റെ പ്രധാന വക്താവും ലോക്സഭയിലെ ശബ്ദവും ബിജെപിക്ക് നല്ലൊരു എതിരാളിയുമായ വേണുഗോപാൽ ഡൽഹിയിൽ തുടരുന്നതാകും ഉചിതം.

   ഇത്തരത്തിൽ നേതാക്കളെ റേറ്റു ചെയ്യുമ്പോള്‍ കേരളത്തിൽ യുഡിഎഫാണ് അധികാരത്തിലെത്തുന്നതെങ്കിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.അത് വി.ഡി.സതീശനാണ്.കോണ്‍ഗ്രസും തെരഞ്ഞെടുപ്പും പ്രവചനാതീതമാണ് എന്നതുകൊണ്ട് അവസാന വിധിക്കായി കാത്തിരിക്കാം.

Thursday, 16 April 2026

The trap set by women's reservation

 

വനിത സംവരണത്തിലൂടെ ഒരുക്കുന്ന കെണി

-   വി.ആർ.അജിത് കുമാർ

 നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ത്രീശാക്തീകരണത്തിന്‍റെ ഉദാത്ത മാതൃകയാണ് തങ്ങള്‍ എന്ന മട്ടിൽ ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം എന്ന വിഷയമുയർത്തി പ്രത്യേക സഭ വിളിച്ചു ചേർത്തിരിക്കയാണ്.നാരീശക്തിയിൽ ഇത്രയേറെ ഉത്സാഹമുള്ള ഒരു സർക്കാരും ഇതുവരെയുണ്ടായിട്ടില്ല എന്നൊക്കെ പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ നീക്കത്തിന് പിന്നിലെ ഗൂഢനിലപാടുകള്‍ തിരിച്ചറിയേണ്ടതുണ്ട്.ഇത് ശരിക്കും പഞ്ചസാരയിൽ പൊതിഞ്ഞൊരു ബോംബാണ് എന്ന് കൃത്യമായ പരിശോധനയിൽ മനസിലാക്കാൻ കഴിയും.

   നിയമനിർമ്മാണ സഭകളിൽ സ്ത്രീസംവരണമാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള സഭാംഗങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് സംവരണം ചെയ്താൽ മതിയല്ലോ.എന്നാൽ ഇവിടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് മറ്റൊന്നാണ്.ആകെയുള്ള ലോക്സഭ സീറ്റുകളിൽ അൻപത് ശതമാനത്തോളം  വർദ്ധനവ് നടത്തിയാണ് വനിതകള്‍ക്കായി ഇതിലെ മൂന്നിലൊന്ന് സംവരണം ചെയ്യുന്നത്.അതുവഴി നിലവിലുള്ള മുഴുവൻ സീറ്റുകളും പുരുഷന്മാർക്ക് ലഭിക്കുമെന്നു മാത്രമല്ല കുറച്ച് സീറ്റുകള്‍ അധികമായും ലഭിക്കും.പ്രത്യക്ഷത്തിൽ ഈ നിലപാടിലും വലിയ തകരാറ് കാണാൻ കഴിയില്ല.തൊഴിൽരഹിതരായ കുറെ നേതാക്കള്‍ക്ക് കൂടി മാന്യമായ തൊഴിൽ ലഭിക്കും എന്നതാണ് പ്രധാന ഗുണം.അങ്ങിനെ ലോക്സഭയിലും നിയമസഭയിലുമെത്തുന്ന ജനപ്രതിനിധികളുടെ സഹായികളായി കുറെ ആശ്രിതർക്കും പണി ലഭിക്കും.അത്തരത്തിൽ രാഷ്ട്രീയ തൊഴിലിടം കൂടുതൽ വിപുലമാക്കാനും രാഷ്ട്രീയതൊഴിലാളികളെ ശാക്തീകരിക്കാനും  കഴിയും.ലോക്സഭയിലെ ജനപ്രതിനിധികള്‍ അഞ്ഞൂറ്റി നാൽപ്പത്തിമൂന്നിൽ നിന്നും എണ്ണൂറ്റിയമ്പതാകും.തരക്കേടില്ലാത്ത ഒരു നടപടി തന്നെ.നിയമസഭയിലും പകുതിയിലേറെ എണ്ണം കൂടും.

   ബിജെപി ലക്ഷ്യമിടുന്ന പല കാര്യങ്ങളും നടപ്പിലാക്കാൻ കഴിയാത്തത് ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതാണ്.അതവരിൽ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ട്.എന്‍ഡിഎ സർക്കാർ എടുക്കുന്ന ചില നടപടികളെ ഞാനും സ്വാഗതം ചെയ്തിട്ടുള്ളതാണ്.ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതും ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ്,ഏകീകൃത സിവിൽ കോഡ്,ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇങ്ങിനെ പലതും ആ കൂട്ടത്തിൽ വരുന്നു.എന്നാൽ അതിനപ്പുറത്തേക്ക് നീങ്ങി ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാനും ഹിന്ദി പ്രധാന ഭാഷയാക്കാനുമൊക്കെയുള്ള വലിയ അജണ്ടകള്‍ ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.അതൊക്കെ നടപ്പിലാവുന്നതോടെ രാജ്യം ആഭ്യന്തര കലഹത്തിലേക്ക് പോകാനുള്ള സാധ്യതയാണ് വർദ്ധിക്കുക.അത്തരത്തിൽ മതസൌഹൃദ സമൂഹം എന്ന നിലയിൽ നിന്നും മതസ്പർദ്ധ സമൂഹമായി രാജ്യം മാറാൻ പാടില്ല.ആര്യ സമൂഹമെന്ന് പൊതുവെ വിളിക്കാവുന്ന വടക്കേയിന്ത്യൻ സമൂഹം ദ്രാവിഡർ എന്ന് കരുതുന്ന തെക്കേയിന്ത്യൻ സമൂഹത്തെയും മംഗോള്‍ വംശജരായ തെക്കുകിഴക്കൻ സമൂഹത്തെയുമൊക്കെ രണ്ടാംതരം പൌരന്മാരാക്കി മാറ്റുന്ന ഒരധികാര സംവിധാനം വരുന്നതുമൊക്കെ നാം ഭയക്കേണ്ടതുണ്ട്.സ്ത്രീ സംവരണത്തിന്‍റെ മറപിടിച്ച് അദൃശ്യശക്തികള്‍ നടത്തുന്ന നീക്കം ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമൊക്കെ വലിയ തോതിൽ സീറ്റുകള്‍ വർദ്ധിപ്പിച്ച് ലോക്സഭയെയും രാജ്യസഭയെയും പിടിച്ചടക്കി ഏകാധിപത്യപരമായ ഭരണം കൊണ്ടുവരാനാണ് എന്ന അപകടകരമായ സത്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.ഈ അപകടം പ്രതിപക്ഷ കക്ഷികള്‍ കൃത്യമായി മനസിലാക്കി എന്നു വേണം കരുതേണ്ടത്.സ്ത്രീ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടന ഭേദഗതികള്‍ പാർലമെന്‍റിൽ പരാജയപ്പെടുകയാണെങ്കിൽ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നു തന്നെ കരുതാം.

 നമുക്കെന്തിനാണ് കൂടുതൽ ജനപ്രതിനിധികള്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്.നിയമനിർമ്മാണ സഭകളിലെ അംഗങ്ങള്‍ കൃത്യമായി അവരുടെ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കുകയാണെങ്കിൽ നിലവിലുള്ള അംഗങ്ങള്‍തന്നെ ധാരാളമാണ്.പ്രദേശികമായ വിഷയങ്ങളിൽ അഭിരമിച്ചും രാഷ്ട്രീയഇടപെടലുകള്‍ നടത്തിയും നടക്കുക എന്നതല്ലല്ലോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം.രാജ്യത്തെ നിയമങ്ങള്‍,ഭരണസംവിധാനം,സാമൂഹികക്ഷേമം,സാമ്പത്തികവികസനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുകയും നിയമമുണ്ടാക്കുകയും നിയമങ്ങളെ പരിഷ്ക്കരിക്കുകയും ചെയ്യുക തുടങ്ങിയ ശരിയായ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കാൻ നിലവിലുള്ള എണ്ണം തന്നെ ധാരാളമാണ്.അവർ ആ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം.അപ്പോള്‍ ആ സമൂഹത്തിലേക്ക് പ്രതിഷേധ സമരങ്ങള്‍ നടത്താനും സഭയിൽ നിന്നും ഇറങ്ങിപ്പോകാനുമൊക്കെ ആളെ കൂട്ടുന്നതിൽ എന്താണ് അർത്ഥം.

   കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കാതിരിക്കാനാണ് ജനസംഖ്യാനുപാതികമായുള്ള സീറ്റ് വർദ്ധന 1976 ൽ മരവിപ്പിച്ചത്.പുരോഗമനം നേടിയ തെക്കേയിന്ത്യയെ ജനാധിപത്യ അധികാരത്തിൽ നിന്നും പിറകോട്ടു നിർത്തി പുരോഗമനത്തിൽ ഏറെ പിന്നിലുള്ള വടക്കേയിന്ത്യയുടെ പ്രതിനിധികളെകൊണ്ട് നിയമനിർമ്മാണ സഭ നിറയ്ക്കുക എന്ന പുതിയ പദ്ധതിയെ മുളയിലെ നുള്ളേണ്ടതുണ്ട്.അല്ലെങ്കിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്നതിനും നിയമനിർമ്മാണത്തിനുമൊന്നും ദക്ഷിണ സംസ്ഥാനങ്ങളുടെ സഹായം ആവശ്യമില്ല എന്ന സ്ഥിതിയുണ്ടാകും.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.ഇപ്പോള്‍തന്നെ തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകത്തിലും തെലുങ്കാനയിലുമൊക്കെ വടക്കേയിന്ത്യ വിരുദ്ധ സമീപനം ശക്തമാണ്.ഇതിനെ ആളിക്കത്തിക്കുന്നത് ശോഭനമായ വികസിത ഇന്ത്യയെ ആയിരിക്കില്ല 2047 ആകുമ്പോള്‍ സൃഷ്ടിക്കുക.പകരം ആഭ്യന്തരക്കുഴപ്പത്തിലകപ്പെട്ട് ആടിയുലയുന്ന ഇന്ത്യയെ ആയിരിക്കും.

 ജനപ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തികഭാരവും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു ലോക്സഭാംഗത്തിനായി കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും സർക്കാർ ഒരു വർഷം ചിലവാക്കേണ്ടി വരും.മൂന്നൂറ് അംഗങ്ങള്‍ കൂടുന്നതോടെ കുറഞ്ഞത് അറുനൂറ് കോടി രൂപ അധികച്ചിലവ് വരും. അൻപത് ശതമാനം നിയമസഭാംഗങ്ങളും കൂടി ചേരുമ്പോള്‍ ഈ തുക എത്രയോ ഇരട്ടിയാകും. എല്ലാ മേഖലയിലും പിന്നോക്കം നിൽക്കുന്ന വലിയൊരു സമൂഹം ജീവിക്കുന്ന ഇന്ത്യക്ക് ക്രിയാത്മകമായി വിനിയോഗിക്കാവുന്ന തുകയാണ് ഇതുവഴി നഷ്ടമാവുക. ഇവിടെ നമുക്ക് അമേരിക്കയാണ് മികച്ച മാതൃക. ഒരു നൂറ്റാണ്ട് മുൻപ് തന്നെ അവർ ജനപ്രതിനിധികളുടെ എണ്ണം 435 എന്ന് നിജപ്പെടുത്തി.ഇന്ത്യയിലും ഇപ്പോള്‍ കാണുന്നമട്ടിൽ ജനാധിപത്യം തുടരണമെങ്കിൽ ലോക്സഭയിൽ 543 എന്ന നിലവിലുള്ള എണ്ണത്തെ നിജപ്പെടുത്തുകയും അതിൽ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുകയുമാണ് വേണ്ടത്. പകരം ആർഎസ്എസ് ആഗ്രഹിക്കുന്നതെല്ലാം നടപ്പിലാക്കാൻ കഴിയുന്ന ഒരു ഭരണസംവിധാനമല്ല നമുക്കാവശ്യം.   

Monday, 13 April 2026

The Psychology Behind Vishu

 

വിഷുവിന്‍റെ മന:ശാസ്ത്രം

-----------------------------------

n  വി.ആർ.അജിത് കുമാർ

---------------------------------

 (2026 ഏപ്രിൽ 14 തനിനിറം വിഷുപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

എല്ലാ ആഘോഷങ്ങള്‍ക്കും ഒരു മന:ശാസ്ത്രപരമായ വശമുണ്ട്.ഓണം നിറസമൃദ്ധിയുടെ ആഘോഷമാകുന്നപോലെ വിഷു പ്രതീക്ഷയുടെ ആഘോഷമാണ്.അത് നൽകുന്ന പോസിറ്റീവായ മാനസ്സികാവസ്ഥ ദിവസങ്ങളോളം നമ്മെ ഉത്സാഹചിത്തരാക്കും.നമ്മൾ ആദ്യം കാണുന്ന കാര്യങ്ങൾ നമ്മുടെ ഉപബോധമനസ്സിനെ സ്വാധീനിക്കും എന്നൊരു തത്വമുണ്ട്.വിഷുക്കണി അത്തരത്തിലൊന്നാണ്.അത് വെറുമൊരു കണിയല്ല,ആ കാഴ്ച സമൃദ്ധിയെ ദൃശ്യവൽക്കരിക്കലാണ്. കണ്ണുതുറക്കുമ്പോൾ കാണുന്ന സ്വർണ്ണനിറവും ഐശ്വര്യവും ഒരു മനുഷ്യനിൽ വർഷം മുഴുവൻ നിലനിൽക്കേണ്ട ആത്മവിശ്വാസമാണ് നിറയ്ക്കുന്നത്.മനശാസ്ത്രപരമായി മഞ്ഞനിറം സന്തോഷംപ്രത്യാശഊർജ്ജം എന്നിവയെ സൂചിപ്പിക്കുന്നതാണ്.കൊന്നപ്പൂക്കളുടെ  മഞ്ഞപ്പൊലിമ വേനൽക്കാലത്തെ തളർച്ചയെ മാറ്റി മനസ്സിനെ ഉന്മേഷമുള്ളതാക്കുന്നു. പ്രകൃതി കരിഞ്ഞുണങ്ങുമ്പോഴും പൂത്തുനിൽക്കുന്ന കൊന്നപ്രതിസന്ധികളിലും അതിജീവിക്കാനുള്ള കരുത്തിനെയാണ് ഓർമ്മിപ്പിക്കുന്നത്.വിഷുക്കൈനീട്ടവും സന്തോഷത്തിന്‍റെയും ധനത്തിന്‍റെയും പങ്കുവെക്കലാണ്.കൈനീട്ടം നൽകുന്നതിലൂടെ മുതിർന്നവരിൽ താൻ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തനാണ്  എന്ന സംതൃപ്തിയുംവാങ്ങുന്ന ഇളയവരിൽ താൻ കരുതപ്പെടുന്നു എന്ന സുരക്ഷിതബോധവും ഉണ്ടാകുന്നു. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധം ശക്തമാക്കുന്നു.ഇന്നലെ വരെയുള്ളതല്ല ഇനി വരുന്ന ദിനങ്ങള്‍ എന്ന പ്രതീക്ഷയാണ് പുതുവസ്ത്രങ്ങള്‍ അണിയുന്നതിലൂടെ നല്‍കുന്നത്.

കാർഷിക കലണ്ടറിന്‍റെ ഭാഗമായ വിഷു,ഇനി വരാനിരിക്കുന്നത് നല്ല കാലമാണ് എന്ന ശുഭപ്രതീക്ഷയാണ് പകർന്നു നൽകുന്നത്. പൊതുവെ പ്രതീക്ഷകള്‍ക്ക് മങ്ങലേൽക്കുന്ന പുതിയ കാലത്ത് ഇത്തരമാഘോഷങ്ങള്‍ ജാതി മതങ്ങള്‍ക്കതീതമായി മനുഷ്യർ ആഘോഷിക്കേണ്ടതാണ്.അത് നൽകുന്ന ശുഭകരമായ ഊർജ്ജം നമ്മെ മുന്നോട്ടു നയിക്കുമെന്നതിൽ സംശയമില്ല.