Thursday 29 June 2023

Dr.V.Venu IAS, an excellent administrator

 

ഡോക്ടര്‍ വേണു - മികച്ച അഡ്മിനിസ്ട്രേറ്റര്‍

-------------------------------------------------------------------

വി.ആര്‍.അജിത് കുമാര്‍

-----------------------------------------

ഡോക്ടര്‍ വി.വേണു കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായി നിയമിതനായതിലുള്ള സന്തോഷവും അഭിനന്ദനവും ആദ്യം തന്നെ അറിയിക്കട്ടെ. കേരളത്തില്‍ വിവിധ വകുപ്പുകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇടയ്ക്കൊരു സമയം തന്‍റെ പാഷനായ മ്യൂസിയം പ്രവര്‍ത്തനങ്ങളില്‍ ഒരു കലാകാരനെപോലെ മുഴുകിയ ദല്‍ഹി ദേശീയ മ്യൂസിയം തലവന്‍ വരെ വ്യത്യസ്തങ്ങളായ റോളുകള്‍. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് തലവനായിരിക്കുമ്പോള്‍ ദല്‍ഹിയില്‍ നടന്ന ആദ്യ പ്രവാസി ഭാരതീയ ദിവസുമായി ബന്ധപ്പെട്ടും ഞാന്‍ മുന്‍കൈ എടുത്ത് നടത്തിയ ആദ്യ ഓണം ഫെയറുമായുമൊക്കെ ബന്ധപ്പെട്ട രസകരമായ ഒട്ടേറെ സംഗതികളുണ്ട്. അതൊന്നും പറയാനല്ല ഞാന്‍ മുതിരുന്നത്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു തീരുമാനം പങ്കുവയ്ക്കാനാണ്.

പ്രഗതി മൈതാനിലെ പഴയ കേരള പവിലിയന്‍ കണ്ടിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാകും അതിന്‍റെ മുഖപ്പ്. പരമ്പരാഗത ക്ഷേത്രമുഖപ്പിന്‍റെ രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഓടിന്‍റെ ആകൃതിയില്‍ കട്ടുചെയ്ത പ്ലൈവുഡ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരുന്നത്. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ തീം ഏരിയയില്‍ മാത്രമാണ് നമുക്ക് ആകര്‍ഷകമായ രീതിയില്‍ പവിലിയന്‍ തീം ഒരുക്കാന്‍ കഴിഞ്ഞിരുന്നത്. എന്നിട്ടും സ്ഥിരമായി സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നതും കേരളമായിരുന്നു. എന്നാല്‍ ഗുജറാത്തും മഹാരാഷ്ട്രയുമൊക്കെ പവിലിയനുകള്‍ പുതുക്കി പണിതതോടെ അവര്‍ക്ക് പവിലിയന് പുറത്തും എക്സിബിഷന് സാധ്യത തെളിഞ്ഞു. അതോടെ കേരളം അവാര്‍ഡിന് പുറത്തായി. ഇതിന് പരിഹാരം മുഖപ്പ് പൊളിച്ച് പവിലിയന്‍റെ എക്സ്റ്റീരിയര്‍ കൂടി ഉപയോഗപ്പെടുത്തുകയാണ് എന്ന് വേണുസാറിന് മുന്നെ ഉണ്ടായിരുന്ന രണ്ട് ഡയറക്ടര്‍മാരോട് അഭിപ്രായപ്പെട്ടെങ്കിലും അവരെ മരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഭയപ്പെടുത്തി. കെട്ടിടത്തിന് ബലമില്ല, ഭാരം താങ്ങാന്‍ കഴിയില്ല എന്നൊക്കെ അവര്‍ പറഞ്ഞതോടെ ഡയറക്ടര്‍മാര്‍ നിശബ്ദരായി. മരാമത്തുകാരുടെ താത്പ്പര്യം എന്തായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. മുന്‍പുണ്ടായിരുന്ന ഡയറക്ടര്‍മാരോട് പറഞ്ഞ അതേകാര്യം വേണുസാറിനോടും പറഞ്ഞു. അദ്ദേഹം കൃത്യമായി കാര്യം മനസിലാക്കി. അജിത്തിന് എന്താണ് വേണ്ടത് എന്നായിരുന്ന സാറിന്‍റെ ചോദ്യം. മുഖപ്പ് പൊളിച്ചു മാറ്റണം ,അത്രയല്ലേ ഉള്ളൂ. വിളിക്ക് , എന്‍ജിനീയറെ ഇപ്പോള്‍ വിളിക്ക്.

 പവിലിയനില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ എന്‍ജിനീയര്‍ ഹമീദിനെ വിളിച്ചു. അയാള്‍ അരമണിക്കൂറിനുള്ളില്‍ കേരളഹൌസില്‍ നിന്നും പ്രഗതിമൈതാനിലെത്തി.

മുഖപ്പ് പൊളിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ചോദിക്കും, അയാള്‍ മറുപടി പറയും, സാറും നിശബ്ദനാകും എന്ന മട്ടിലായിരുന്നു ഞാന്‍ നിന്നത്. എന്നാല്‍ തുടക്കം ഇങ്ങിനെയായിരുന്നു.

ഹമീദേ, ഈ മുഖപ്പ് പൊളിക്കാന്‍ എത്ര ദിവസം വേണം?” ഹമീദ് ഒന്നമ്പരന്നു.

സാര്‍, ഒരു മുപ്പത് ദിവസം.

അപ്പോള്‍ സാര്‍ പറഞ്ഞു, പോട്ടെ ഒരു നാല്‍പ്പത്തിയഞ്ച് ദിവസം ഞാന്‍ തരുന്നു. അത് കഴിയുമ്പോള്‍ ഞാന്‍ വരും. അപ്പോള്‍ ഈ മുഖപ്പിന്‍റെ ഒരു തുണ്ട് പോലും ഇവിടെ കാണരുത്. നിങ്ങടെ വകുപ്പിലെ ഉത്തരവിനൊന്നും കാത്തിരിക്കണ്ട. നാളെ പണി തുടങ്ങണം. നിങ്ങളുടെ മന്ത്രി എന്‍റെ ക്ലാസ്മേറ്റാണ്(ഡോക്ടര്‍ മുനീറായിരുന്നു മന്ത്രി), അറിയാമല്ലോ .അതുകൊണ്ട് അവിടെ തടസ്സമൊന്നും ഉണ്ടാകില്ല. ഒരു ചെറിയ ചിരിയും സമ്മാനിച്ച് , എല്ലാം സൂപ്പര്‍വൈസ് ചെയ്യണം എന്ന് തോളില്‍ തട്ടിപറഞ്ഞ് സാര്‍ പോയി.

അത്തരമൊരു രീതി എനിക്ക് അപരിചിതമായിരുന്നു. എന്നിട്ടും ആശങ്ക ഒഴിഞ്ഞിരുന്നില്ല. മരാമത്ത് വകുപ്പിനെ നന്നായി അറിയാവുന്നത് കൊണ്ടുള്ള ആശങ്കയായിരുന്നു അത്. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ നടന്നു. ദല്‍ഹിയിലും കേരളത്തിലും ഫയല്‍ വര്‍ക്കുകള്‍ തടസമില്ലാതെ മുന്നോട്ടുപോയി. മുഖപ്പ് മാറ്റി തികച്ചും നഗ്നമായ പവിലിയന്‍ ജിനനെയും ബിനുവിനേയും ഏല്‍പ്പിച്ചു. പിന്നീട് കണ്ടത് വലിയ അത്ഭുതമാണ്. ത്രീഡി മാതൃകയില്‍ കെട്ടുവള്ളമായി പവിലിയന്‍ മാറി. ഏറ്റവുമധികം സെല്‍ഫി എടുക്കപ്പെട്ട പവിലിയനായിരുന്നു ആ വര്‍ഷത്തെ കേരള പവിലിയന്‍. ആ വര്‍ഷം മുതല്‍ ട്രേയ്ഡ് ഫെയര്‍ അധികൃതര്‍ സംസ്ഥാന പവിലിയനുകള്‍ പൊളിച്ചുമാറ്റും വരെയും കേരളം അവാര്‍ഡുകളുടെ കാര്യത്തില്‍ അതിന്‍റെ മുന്നേറ്റം തുടര്‍ന്നു.ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ കേരളത്തെ കുടിയിരുത്താന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന മുഖപ്പുകളുണ്ടായി.അത് തീര്‍ച്ചയായും കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടാവും. ഈ മാറ്റത്തിന് കാരണമായത് വേണുസാറിന്‍റെ ശക്തമായ ആ ഒരുനിലപാട് ആയിരുന്നു. ഇതൊക്കെ ചരിത്രമാണ്. ഇത്തരത്തില്‍ കൂടെ പ്രവര്‍ത്തിച്ച പലര്‍ക്കും പല അനുഭവങ്ങളുമുണ്ടാകും പറയാനായി.

Tuesday 27 June 2023

Syngas from co2 , glycolic acid from plastic

 

കാര്‍ബണ്‍ ഡൈ ഓക്സൈഡും പ്ലാസ്റ്റിക്കും

വി.ആര്‍.അജിത് കുമാര്‍

 

ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമായ ഒരു ഘടകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. എന്നാല്‍ ഇതിന്‍റെ അളവ് വര്‍ദ്ധിക്കുന്നത് ഭൂമിക്കാകെത്തന്നെ ആപത്തായും മാറുന്നു. മനുഷ്യന് ഏറ്റവും ഉപകാരപ്പെട്ട കണ്ടുപിടുത്തമാണ് പ്ലാസ്റ്റിക്കിന്‍റേത്. എന്നാല്‍ പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗം ഭൂമിയെ നാശത്തിന്‍റെ ഗര്‍ത്തത്തിലേക്കാണ് നയിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെയും പ്ലാസ്റ്റിക്കിന്‍റേയും പുനരുപയോഗവും പരിവര്‍ത്തനവുമാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുള്ളത്.

കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ സുസ്ഥിര ഊര്‍ജ്ജത്തിനുള്ള ഒരു പ്രധാന നിര്‍മ്മാണ വസ്തുവാക്കി മാറ്റാം എന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിന്‍ഗ്യാസ് അഥവാ സിന്തസിസ് ഗ്യാസ് ആണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉപയോഗിച്ച് നിര്‍മ്മിക്കുക. ഹൈഡ്രജനും കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്നൊരു സങ്കലനമാണ് സിന്‍ഗ്യാസ്. ജൈവവസ്തുക്കളില്‍ നിന്നാണ് സാധാരണയായി ഇവ ഉത്പ്പാദിപ്പിക്കുക. എന്നാല്‍ അന്തരീക്ഷവായുവില്‍ നിന്നും, വ്യവസായങ്ങള്‍ പുറത്തേക്ക് തള്ളുന്ന വിഷവായുവില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ സ്വീകരിക്കുന്ന രീതിയാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. വായുവിനെ ഒരു ക്ഷാരലായനിയിലൂടെ കടത്തിവിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ അതില്‍ കുടുക്കി ഓക്സിജനെയും നൈട്രജനെയും കുമിളകളായി രക്ഷപെടാന്‍ അനുവദിക്കുന്ന ഒരു രീതിയാണ് വികസിപ്പിച്ചിട്ടുള്ളത്. മെത്തനോളും ഡീസലും ഉത്പ്പാദിപ്പിക്കുന്നതിന് സിന്‍ഗ്യാസിനെ ഉപയോഗിക്കാം. മറ്റ് ഉപയോഗങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളും നടക്കുകയാണ്.

പ്രത്യക്ഷ പ്രകാശത്തില്‍ സുതാര്യമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്‍ഫ്രാറഡ് റേഡിയേഷനെ ആഗിരണം ചെയ്യും എന്നതിലൂടെയാണ് വില്ലനായി മാറിയത്. ഇതുവഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ ചൂടിനെ കുരുക്കിയിടുന്നു.അതുകൊണ്ടാണ് ഇതിനെ ഗ്രീന്‍ഹൌസ് ഗ്യാസ് എന്നു വിളിക്കുന്നത്. കാട്ടുതീ,അഗ്നിപര്‍വ്വത സ്ഫോടനം എന്നിവ വഴി പ്രകൃതിദത്തമായും കല്‍ക്കരി,പെട്രോളിയം ഉത്പ്പന്നങ്ങള്‍,പ്രകൃതിദത്ത വാതകം എന്നിവയുടെ ഉപയോഗത്തിലൂടെ മനുഷ്യന്‍ വഴിയുമാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത്. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്നെ ഐസ് ഏജില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇപ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട്. വ്യവസായ മുന്നേറ്റം വന്ന പതിനെട്ടാം നൂറ്റാണ്ട് മുതലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടിത്തുടങ്ങിയത്. 2002 ല്‍ 365 പിപിഎം (പാര്‍ട്ട് പെര്‍ മില്യണ്‍) ആയി ഉയര്‍ന്ന വാതകം ഇപ്പോള്‍ 400 പിപിഎം എന്ന നിലയിലാണ്. അതായത് ഒരു മില്യണ്‍ മോളിക്യൂള്‍ ഡ്രൈ എയറിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇപ്പോള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു എന്നര്‍ത്ഥം. ഇത് കരയില്‍ മാത്രമല്ല കടലിലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ അലിഞ്ഞുണ്ടാകുന്ന കാര്‍ബണേറ്റുകള്‍ സമുദ്രത്തിലെ പിഎച്ച് ലെവല്‍ വ്യത്യാസപ്പെടുത്തുന്നതിനാല്‍ ഓഷന്‍ അസിഡിഫിക്കേഷന്‍ സംഭവിക്കുന്നു. ഇത് ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.  

പ്ലാസ്റ്റിക്കാണ് മറ്റൊരു പ്രധാന പ്രതി.ഭാരക്കുറവ്,കൂടിയ ആയുസ്,കൈകാര്യം ചെയ്യാനുള്ള സൌകര്യം,വിലക്കുറവ് എന്നിവ കാരണമാണ് മനുഷ്യര്‍ പ്ലാസ്റ്റിക്കിനെ ഏറെ സ്നേഹിക്കുന്നത്. ഇതിന്‍റെ പ്രധാന ചേരുവ പോളിമറാണ്.ജൈവഇന്ധനങ്ങളില്‍ നിന്നും ലഭിക്കുന്ന രാസവസ്തുക്കളില്‍ നിന്നാണ് പോളിമര്‍ പ്രധാനമായും ലഭിക്കുന്നത്. ഇപ്പോള്‍ ചോളം,പരുത്തി എന്നിവയില്‍ നിന്നും പോളിമര്‍ വേര്‍പെടുത്തി എടുക്കുന്നുണ്ട്. 1950-2017 കാലത്ത് 9.2 ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് മനുഷ്യര്‍ ഉത്പ്പാദിപ്പിച്ചത്. ഇപ്പോഴത്തെ രീതിക്ക് 2050 ആകുമ്പോള്‍ വാര്‍ഷിക ഉത്പ്പാദനം 1100 മില്യണ്‍ ടണ്ണാകും. ആകെ ഉത്പ്പാദിപ്പിച്ച പ്ലാസ്റ്റിക്കില്‍ പതിനാല് ശതമാനമാണ് കത്തിച്ചു കളഞ്ഞത്. പത്ത് ശതമാനം പുനരുപയോഗിച്ചു. ബാക്കി എഴുപത്തിയാറ് ശതമാനവും പ്രകൃതിയില്‍ ഭൂമിക്ക് ഭീഷണിയായി കിടക്കുകയാണ്. 2019 ല്‍ 1.8 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് തുല്യമായ ഗ്രീന്‍ഹൌസ് ഗ്യാസാണ് പ്ലാസ്റ്റിക് പുറത്തുവിട്ടത്. ഇത് 2060 ആകുമ്പോഴേക്കും 4.3 ബില്യണ്‍ ടണ്‍ ആകും. സാധാരണ നിലയില്‍ പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന വിഷവാതകം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന താപത്തിലേ ഇത് കത്തിക്കാവൂ. യൂറോപ്പില്‍ 850 ഡിഗ്രി സെല്‍ഷ്യസില്‍ രണ്ട് സെക്കന്‍റ് ചൂട് നല്‍കിയാണ് പ്ലാസ്റ്റിക് കത്തിക്കുന്നത്. നമ്മള്‍ നമ്മുടെ പരിസരത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് വലിയ അപകടമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട സംഗതി. ഇതുകൊണ്ടൊക്കെത്തന്നെ, പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗമോ അതില്‍ നിന്നും ഗുണകരമായ ഉത്പ്പന്ന നിര്‍മ്മാണമോ വലിയ ആശ്വാസമാകുന്നത്. അത്തരത്തിലുള്ള ഒന്നാണ് ഗ്ലൈക്കോളിക് ആസിഡിന്‍റെ ഉത്പ്പാദനം.

 പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ഗ്ലൈക്കോളിക് ആസിഡ് ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാല  രൂപപ്പെടുത്തിയിരിക്കുന്നത്. ഗ്ലൈക്കോളിക് ആസിഡ് ഒരു തരം ആല്‍ഫ ഹൈഡ്രോക്സി ആസിഡാണ്. ഭക്ഷണവസ്തുക്കളില്‍ പ്രകൃതിദത്തമായിത്തന്നെ കാണപ്പെടുന്ന ഗ്ലൈക്കോളിക് ആസിഡ് സൂര്യതാപം കൊണ്ട് ചര്‍മ്മത്തിനുണ്ടാകുന്ന ക്ഷതം മാറ്റാന്‍ സഹായിക്കുന്നു. ഇത് പ്രധാനപ്പെട്ടൊരു സൌന്ദര്യസംവര്‍ദ്ധന വസ്തുവാണ്. സൌരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു റിയാക്ടര്‍ വികസിപ്പിച്ച് അതിലൂടെ ഒരേസമയം ഗ്ലൈക്കോളിക് ആസിഡും സിന്‍ഗ്യാസും ഉത്പ്പാദിപ്പിക്കുകയാണ് ഗവേഷകര്‍ ചെയ്യുന്നത്. ഇത് ഫോട്ടോകാഥോടും ആനോടും ചേര്‍ന്ന ഒരു ഇന്‍റഗ്രേറ്റഡ് സിസ്റ്റമാണ്. ഇതിന് രണ്ട് കംപാര്‍ട്ട്മെന്‍റുകളുണ്ടാകും. ഒന്നില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കോണ്‍സന്‍ട്രേറ്റുള്ള ദ്രാവകവും മറ്റൊന്നില്‍ ഗ്ലൈക്കോളിക് ആസിഡും രൂപപ്പെടും. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പ്രകാശത്തിന്‍റെ സഹായത്തോടെ ഫോട്ടോകാഥോട് പുറന്തള്ളുന്ന ഇലക്ടോണിനെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കും. ഇതോടെ പ്ലാസ്റ്റിക് ഗ്ളൈക്കോളിക് ആസിഡായി മാറുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് സിന്‍ഗ്യാസ് ആവുകയും ചെയ്യും. ഇത്തരത്തില്‍ ഹാനികരമായ രണ്ട് വസ്തുക്കളെ ഉപയോഗപ്രദമായ രണ്ട് വസ്തുക്കളായി മാറ്റാന്‍ കഴിയും എന്നതാണ് പുതിയ കണ്ടെത്തലിന്‍റെ സവിശേഷത🍁


Monday 26 June 2023

Adheenams and the senkol

 

ശൈവമതവും ചെങ്കോലും

---------------------------------------

വി.ആര്.അജിത് കുമാര്

---------------------------------------

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് സന്ന്യാസിമാരുടെ സാന്നിധ്യവും ചെങ്കോലും അത് സംബ്ബന്ധിച്ച ഒരുപാട് വിമര്‍ശനങ്ങളും നമ്മള്‍ വായിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുവാവാടുതുറൈ അധീനത്തിലെ പ്രധാനി ശ്രീ അമ്പലവാണ ദേശികരായിരുന്നു ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയത്. അങ്ങിനെയാണ് അധീനങ്ങളെ കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നതും. തമിഴ്നാട്ടില്‍ മാത്രമായുള്ള ശൈവസന്ന്യാസിമാരുടെ മഠങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ അധീനങ്ങള്‍. ഇവ അബ്രാഹ്മണമഠങ്ങളാണ് എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ പതിനെട്ട് അധീനങ്ങള്‍ തമിഴ്നാട്ടിലുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ ശൈവസിദ്ധാന്തം പ്രചരിപ്പിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് സമാന്തരമായി തുടങ്ങിയതാണ് അധീനങ്ങള്‍. പ്രധാന അധീനങ്ങള്‍ക്ക് അളവറ്റ സ്വത്തും ശാഖകളുമുണ്ട്. തമിഴ് ഭാഷ,സംസ്ക്കാരം,സംഗീതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും അധീനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഒരേ സമയം വലിയൊരു ജനാവലി ശിവപൂജ ചെയ്യുന്ന അപൂര്‍വ്വ കാഴ്ച ഇത്തരം അധീനങ്ങളില്‍ കാണാം. അധീനങ്ങളുടെ തലവന്മാര്‍ തമിഴിലും സംസ്കൃതത്തിലും നല്ല അറിവുള്ളവരും ശൈവസിദ്ധാന്തവും തമിഴ് സാഹിത്യവുമായി ബന്ധപ്പെട്ട അനേകം രചനകള്‍ നിര്‍വ്വഹിച്ചിട്ടുള്ളവരുമാണ്. യഥാര്‍ത്ഥത്തില്‍ മഠങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രങ്ങള്‍ പിന്നീടെപ്പൊഴോ അധീനം എന്ന പേര് സ്വീകരിക്കുകയായിരുന്നു. മഠാധിപതി പണ്ടാരം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് ബഹുമാനാര്‍ത്ഥം പണ്ടാരസന്നിധി എന്നും ഗുരുമഹാസന്നിധാനം എന്നും തിരുത്തപ്പെട്ടു.

തിരവാവാടുതുറൈ,ധര്‍മ്മപുരം,തിരുപണന്തല്‍,സൂര്യനാര്‍കോവില്‍,തൊണ്ടൈമണ്ഡലം,മധുരൈ തിരുജ്ഞാനസംബന്ധാര്‍,കുണ്ട്രക്കുടി തിരുവണ്ണാമലൈ എന്നീ അധീനങ്ങളുടെ തലവന്മാര്‍ നിത്യബ്രഹ്മചാരികളാണ്. എന്നാല്‍ തുഴവൂര്‍,വേളാക്കുറിച്ചി,നാച്ചിയാര്‍ കോവില്‍,വരണി എന്നീ അധീനങ്ങളുടെ തലപ്പത്തുള്ളവര്‍ കുടുംബജീവിതം നയിക്കുന്നവരാണ്. ഇത്തരം മഠങ്ങളുടെ അധികാരം അച്ഛനില്‍ നിന്നും മകനിലേക്ക് കൈമാറുന്ന രീതിയുമുണ്ട്.

അധീനങ്ങളില്‍ സന്ന്യാസികളാകാന്‍ ഒരു ജാതി അടയാളമുണ്ട്. വെള്ളാള സമുദായത്തിലെ നാല് പിരിവുകളില്‍ പെടുന്നവരേയും ചെട്ടിയാര്‍ വിഭാഗത്തിലെ ഒരു പിരിവില്‍പെടുന്നവരേയും മാത്രമെ സന്ന്യാസികളാക്കുകയുള്ളു. പിള്ളൈ, തൊണ്ടൈമണ്ഡലമുദലിയാര്‍, കര്‍ക്കത്താര്‍ പിള്ളൈ,ദേശികര്‍,ശൈവ ചെട്ടിയാര്‍ എന്നിവരാണ് ഈ പിരിവുകള്‍. മഠങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പണ്ഡിതന്മാരും വെള്ളാള വിഭാഗത്തില്‍ നിന്നുള്ളവരാണ്.ഈ ജാതിതിരിവ് ആദ്യകാലത്ത് ഉണ്ടായിരുന്നിരിക്കാന്‍ സാധ്യത കുറവാണ്. ഇത് തീര്‍ച്ചയായും പത്തൊന്‍പത്-ഇരുപത് നൂറ്റാണ്ടുകളുടെ സൃഷ്ടിയാകാം. ചില മഠങ്ങള്‍ക്ക് അളവറ്റ സ്വത്തുക്കളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

    തിരുവാവാടുതുറൈ അധീനത്തിന് തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും ഇരുപത് ക്ഷേത്രങ്ങളും സ്വന്തമായിട്ടുണ്ട്. ധര്‍മ്മപുരം മഠത്തിന് ഇരുപത്തിയേഴ് ക്ഷേത്രങ്ങളും എഴുപത്തീരായിരം ഏക്കര്‍ ഭൂമിയുമുണ്ട്. എന്നാല്‍ ഇതില്‍ മിക്കതും റവന്യൂ ഭൂമി -കുടികിടപ്പ് പ്രശ്നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. കാഞ്ചി മഠം രാഷ്ട്രീയമായി മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്ന സമയത്ത് നേരിയതോതില്‍ അബ്രാഹ്മണ സമീപനം അധീനങ്ങള്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാഞ്ചി മഠാധിപതിയെ അറസ്റ്റ് ചെയ്യുകയും ജയേന്ദ്ര സരസ്വതി മരണപ്പെടുകയും ചെയ്തതോടെ അബ്രാഹ്മണ സമീപനം പൂര്‍ണ്ണമായും ഇല്ലാതായി. ഇപ്പോള്‍ ബിജെപി നല്‍കുന്ന പ്രാധാന്യം അവര്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.

Friday 23 June 2023

Droupadi Amman - Dalit resistance

 

ദ്രൌപതി അമ്മന്‍

==================

വി.ആര്‍.അജിത് കുമാര്‍

======================

തീയിലൂടെ നടക്കുന്ന ചടങ്ങ് അവസാനിക്കുമ്പോഴാണ് കതിരവനും കൂട്ടുകാരും ക്ഷേത്രത്തിലേക്ക് കടന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ഉത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് കല്‍ക്കരികനലിലൂടെയുള്ള നടത്ത. അതുവരെയുള്ള പാപങ്ങളില്‍ നിന്നും ജീവിത ദുരിതങ്ങളില്‍ നിന്നും ഗ്രാമീണരെ മോചിപ്പിക്കുകയാണ് കനല്‍നടത്തത്തിലൂടെ ഭക്തര്‍ ചെയ്യുന്നത്. ഗ്രാമീണര്‍ എന്നാല്‍ ക്ഷേത്രഭാരവാഹികളെ സംബ്ബന്ധിച്ചിടത്തോളം വണ്ണിയാര്‍ ഗൌണ്ടര്‍മാര്‍ മാത്രമാണ്. അവരുടെ വയലുകളിലും പറമ്പിലും പണിയെടുക്കുന്ന ആദിദ്രാവിഡരും നാമമാത്രമായ പട്ടികവര്‍ഗ്ഗക്കാരും ഈ ഗ്രാമീണരില്‍ ഉള്‍പ്പെടുന്നില്ല. അതിലൊരുവനായ കതിരവനും കൂട്ടുകാരുമാണ് കോവിലിനുള്ളില്‍ കടന്നിരിക്കുന്നത്. അവിടെ കൂടി നിന്നിരുന്ന വണ്ണിയാര്‍ കൂട്ടവും കോവിലധികാരികളും ആദ്യമൊന്ന് പകച്ചു, പിന്നെ അട്ടഹാസമായി.കൊന്നുകളയെടാ ഈ നായിന്‍റെ മക്കളെ, അധികാരികളില്‍ ആരുടെയോ ശബ്ദമുയര്‍ന്നു. കതിരവനും കൂട്ടുകാരും അടിയേറ്റ് തറയില്‍ വീണു. തായേ, ദ്രൌപതി അമ്മന്‍ തായേ,കാപ്പാത്തുങ്കോ ,അവര്‍ അലറി വിളിച്ചു. കോവിലിനുള്ളില്‍ അമ്മയുടെ ചലനങ്ങളൊന്നും ഉണ്ടായില്ല. അശ്ലീലവാക്കുകള്‍ കേട്ട് അവര്‍ നടുങ്ങിയിട്ടുണ്ടാകും. മക്കളെ ഉപദ്രവിക്കുന്നത് കണ്ട് ബോധശൂന്യയായതോ എന്നും അറിയില്ല. ഏതായാലും കതിരവനെയും കൂട്ടുകാരെയും അടിച്ചു പുറത്തിട്ടശേഷം   ക്ഷേത്രം ശുദ്ധിവരുത്താനായി അവര്‍ കിണറിനടുത്തേക്ക് നടന്നു. പ്രധാനികള്‍  ശുദ്ധീകരിക്കുന്നതിനുള്ള കര്‍മ്മങ്ങള്‍ ആലോചിക്കാന്‍ ഒത്തുകൂടി. കതിരവനും കൂട്ടുകാരും അടികൊണ്ട് ഒടിഞ്ഞ കാലും വലിച്ചുകൊണ്ട് ക്ഷേത്രത്തിന് മുന്നിലൂടെ ഇഴഞ്ഞു. അവര്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. കുറേ ദൂരം ചെന്നപ്പോഴാണ് വെട്രിവേലിനെ കണ്ടത്. അണ്ണാ ഇത് പാര്, കാലെല്ലാം ഒടഞ്ച് പോച്ച്. വേദന സഹിക്കവയ്യണ്ണാ

വെട്രിവേല്‍ അവരുടെ സമുദായ നേതാവാണ്. അവന്‍ ഓടിവന്നു. മൊബൈലിലൂടെ മറ്റുള്ളവരെയും വിളിച്ചു വരുത്തി.അവിടെ വലിയ കൂട്ടമായി. ഇപ്പോള്‍ ചോദിക്കണം,പറയണം എന്നൊക്കെയായി. ആദ്യം കൊച്ചുങ്ങളെ ആസ്പത്രിയിലാക്കാം, ബാക്കി പിന്നീടല്ലെ എന്ന് വെട്രിവേല്‍ പറഞ്ഞതോടെ അവര്‍ അടങ്ങി. ആംബുലന്‍സ് വരുത്തി അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നീ എന്തിനെടാ അവിടെ പോയത്, ആരോ കതിരവനോട് ചോദിച്ചു.കൂട്ടുകാരന്‍ വീരനാണ് മറുപടി പറഞ്ഞത്. ഇവന്‍ പറഞ്ഞു, ചെറുപ്പത്തിലേ ഉള്ള ഇവനുടെ ആശൈ. കനലാട്ടം കാണണം. എങ്കില്‍ അതിപ്പോള്‍ സാധിക്കാം എന്നായി ഞങ്ങള്‍. അങ്ങിനെയാണ് അവിടെ പോയത്

നിങ്ങളല്ല പോയത് ഉള്ളില്‍ കിടന്ന മദ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ”, മദ്യത്തിന്‍റെ മണം വണ്ടിയില്‍ നിറയുന്നുണ്ടായിരുന്നു. അവര്‍ മറുപടി പറഞ്ഞില്ല. എന്തൊരു ധൈര്യമാടാ ഇത്, ഇങ്ങിനെ വല്ലതും ചെയ്യും മുന്നെ കൂട്ടായി ചിന്തിക്കണ്ടേ

ചോദിച്ചാല്‍ യാരും സമ്മതിക്കില്ല എന്നറിയാമായിരുന്നു, അതുകൊണ്ടാണ്”, കതിരവന്‍ പറഞ്ഞു.

ഞങ്ങള്‍ കൂടെനിന്നേനെ, വെട്രിവേല്‍ മറുപടിയായി പറഞ്ഞു. കാലൊടിഞ്ഞെങ്കിലും സാരമില്ലടാ മക്കളെ, അറിഞ്ഞോ അറിയാതെയോ വലിയൊരു സമരത്തിനാണ് നിങ്ങള്‍ തീ കൊളുത്തിയിരിക്കുന്നത്. അവര്‍ അഗ്നിശുദ്ധി വരുത്തിയ ആ തീയില്‍ നിന്നാണ് നമ്മള്‍ ഇവിടെ അയിത്തത്തിനെതിരായ തീ കൊളുത്തുന്നത്.

   കതിരവനെയും കൂട്ടരേയും തല്ലിയ ആ നാളിന് ശേഷം മേല്‍പതി ഗ്രാമം സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. കതിരവനെ തല്ലിയ രാത്രിയുടെ ഇരുള്‍ മാഞ്ഞ് കിഴക്ക് സൂര്യനുദിക്കുമ്പോള്‍ വെട്രിവേലും കൂട്ടരും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. വിക്രവന്തി താലൂക്കാഫീസില്‍ പോയി പരാതി നല്‍കി. സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കണം എന്നതായിരുന്നു ആവശ്യം. വില്ലുപുരം കളക്ടറേറ്റിലെത്തി പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം അന്വേഷിക്കണം എന്നാവശ്യപ്പെട്ടും പരാതി നല്‍കി. സൂര്യന്‍ ചൂട് പിടിക്കുന്തോറും ഗ്രാമത്തിലെ പ്രശ്നങ്ങള്‍ക്കും ചൂടേറുകയായിരുന്നു. വണ്ണിയാര്‍മാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവരെ ആദിദ്രാവിഡര്‍ ആക്രമിച്ചു എന്ന മട്ടില്‍ അവരും കേസ് കൊടുത്തു. സ്വകാര്യ ഭൂമിയും അതിലുള്ള കോവിലുമാണ് എന്നവകാശപ്പെട്ട് താലൂക്കിലെത്തി പരാതി നല്‍കി. കളക്ടറെ കണ്ടും അവകാശമുന്നയിച്ചു.  

   കാലം മാറിയതറിയാത്തവരല്ല മേല്‍പതി വില്ലേജിലെ മേളാറന്മാര്‍. മറ്റെവിടെ മാറിയാലും ഇവിടെ മാറ്റം അനുവദിക്കില്ല എന്നുമാത്രം. നേരിട്ടറിയുന്നവര്‍ക്ക് മാത്രമെ അശുദ്ധിയുള്ളു എന്നതില്‍ നിന്നുതന്നെ അവരുടെ ഇടുങ്ങിയ മനസ് മനസിലാക്കാം. അവര്‍ ബസില്‍ യാത്രചെയ്യുമ്പോള്‍ തൊട്ടടുത്തിരിക്കുന്നവന്‍റെ ജാതി നോക്കിയിരുന്നില്ല, കടയില്‍ നിന്നും ചായ കുടിക്കുമ്പോള്‍ ആ ഗ്ലാസ്സ് നേരത്തെ ആരാണ് ഉപയോഗിച്ചിരുന്നത് എന്നന്വേഷിച്ചില്ല. വെറും ആപേക്ഷികമായ അശുദ്ധി ചിന്തകളാല്‍ കലുഷിതമായ മനസുമായി ഇവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രനടയിലെത്തുമ്പോള്‍ ശ്രീ ധര്‍മ്മരാജ ദ്രൌപദി അമ്മന്‍ കോവിലിലെ ദേവി രുദ്രയായി അവരെ നോക്കുന്നത് മനസിലാക്കാന്‍ പോലുമുള്ള ദൈവാധീനം അവര്‍ക്കുണ്ടായില്ല. അതുകൊണ്ടുതന്നെ ഇതുവരെ വണങ്ങിയും മാറിയും നിന്നിരുന്ന ആദിദ്രാവിഡര്‍ തലയുയര്‍ത്തിനിന്ന് സംസാരിക്കാന്‍ തുടങ്ങി. സമാധാന ചര്‍ച്ചയില്‍ വണ്ണിയാര്‍ നേതാക്കളുടെ മറുവശത്തിരുന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. ഏത് മാറ്റത്തിനും ഒരു നിമിത്തവും രക്തസാക്ഷിയും വേണം എന്നു പറയുംപോലെ  ഇവിടെ കതിരവനും കൂട്ടുകാരുമായി നിമിത്തങ്ങള്‍.

എപ്പോഴും ആലസ്യത്തിലാണ്ട് കിടന്ന ദ്രൌപതി അമ്മന്‍ കോവിലിന്‍റെ പരിസരത്തുള്ള ആല്‍മരച്ചുവടുകള്‍ സജീവങ്ങളായി. രാഷ്ട്രീയ-സാമുദായിക-സമൂഹിക പ്രവര്‍ത്തകര്‍ സ്ഥിരമായി വന്നുപോയി. പലതരം ആള്ക്കൂട്ടങ്ങളും പോലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സജീവമാക്കിയ പറമ്പില്‍ തുടര്‍സംഘര്‍ഷങ്ങളുണ്ടാകില്ലെന്നുറപ്പാക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. ഒരു ചായത്തട്ടും ജ്യൂസ് തട്ടും സജീവമായി. കഴിഞ്ഞ ദിവസമാണ് ഇളനീര്‍ വില്‍പ്പനക്കാരന്‍ കൂടി എത്തിയത്. ചൂട് ഏറിയിരിക്കുന്നു. രാവിലെ എട്ടുമണിക്കുതന്നെ പുറത്തേക്ക് നോക്കാന്‍ വയ്യാത്തവിധം കനലെരിയുകയാണ്. ഉച്ചയാകുമ്പോള്‍ മണ്ണ് തിളച്ചുമറിയുകയാണ്. സായംകാലത്താണ് തെല്ലൊരു കാറ്റുണ്ടാകുക. അപ്പോള്‍ ആല്‍മരത്തിന്‍റെ ഇലകളും ആശ്വാസത്തോടെ ചെവിയാട്ടിത്തുടങ്ങും.

ശ്രീധരന്‍ മൂന്ന് വണ്ടികയറിയാണ് മേല്‍പതിയിലെത്തിയത്. വരുംവഴിയില്‍ നോക്കെത്താ ദൂരം വയലുകളാണ്. നെല്ലാണ് കൂടുതലും. പച്ചപ്പിന്‍റെ പ്രഭാപൂരം. ചിലയിടങ്ങളില്‍ പയറുചെടികളും കാണാം. അവ ഉഴുന്നാണെന്ന് പിന്നീടയാള്‍ മനസിലാക്കി. ഭൂമിയെല്ലാം വണ്ണിയാന്മാരുടേതാണ്. പണിയെടുത്ത് സമൃദ്ധമാക്കിയത് ആദിദ്രാവിഡരും. ഇരുനൂറ്റിയന്‍പത് കുടുംബങ്ങളാണ് മേല്‍പതിയിലുള്ളത്. ഇതില്‍ പകുതിയിലധികവും വണ്ണിയാര്‍ സമുദായമാണ്. സമ്പന്നരും വിദ്യാഭ്യാസമുള്ളവരുമാണ് അവര്‍. നാല്‍പ്പത് ശതമാനത്തോളം വരും ആദിദ്രാവിഡര്‍. ഇവരില്‍ ഭൂരിപക്ഷവും വണ്ണിയാര്‍ ഭൂമിയില്‍ പണിയെടുക്കുകയാണ്. പുതിയ തലമുറ സ്കൂളില്‍ പോവുകയും പഠിക്കുകയും പുതിയ ലോകത്തെ അറിയുകയുമൊക്കെ ചെയ്യുന്നു. അവരുടെ നേതാവാണ് വെട്രിവേല്‍. വെട്രിവേലാണ് അവരുടെ അംബദ്ക്കര്‍. അയാള്‍ സ്കൂള്‍ പഠിപ്പിനേക്കാളേറെ അറിവ് പുറത്തുനിന്നും നേടിയിരിക്കുന്നു. അയാള്‍ നന്നായി സംസാരിക്കും. കേള്‍ക്കുന്നവര്‍ക്ക് അത് ശരിയാണെന്ന് ബോധ്യപ്പെടും. മേല്‍പാതിയില്‍ പ്രധാന ഇടങ്ങളെല്ലാം വണ്ണിയാന്മാരുടേതാണ്. ആദിദ്രാവിഡര്‍ താമസിക്കുന്നത് കോളനിയിലാണ്. കോളനിയില്‍ വെട്രിവേല്‍ സമുദായ അംഗങ്ങളുമായി സംസാരിക്കുന്നിടത്തായിരുന്നു ശ്രീധരന്‍.

നാന്‍ ഇന്നലെ അധികാരികളെ കണ്ട് സംസാരിച്ചു. ഇന്ത കോവില്‍ ഹിന്ദു മത-ചാരിറ്റബിള്‍ ആന്‍റ് എന്‍ഡോവ്മെന്‍്സ് വകുപ്പിന് കീഴില്‍ വരുന്നതാണ്. വണ്ണിയാര്‍മാര്‍ വര്‍ഷങ്ങളായി കൈവശം വച്ചുകൊണ്ടിരിക്കയാണ്. ഇത് എട്ട് കുടുംബക്കാരുടെ വകയാണെന്നും സര്‍ക്കാര്‍ കള്ളരേഖ ഉണ്ടാക്കി എന്നുമാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നമുക്കനുകൂലമായി നില്‍ക്കും. ഇത് കുടുബങ്ങളുടെ സ്വത്തായതിനാല്‍ അവരുടെ ആളുകളെ മാത്രമെ കയറ്റൂ എന്നും അവര്‍ക്കേ അതിനവകാശമുള്ളൂ എന്നുമാണ് വണ്ണിയാര്‍ നേതാക്കള്‍ പറയുന്നത്. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അവര്‍ പറഞ്ഞത് ഞങ്ങടെ ക്ഷേത്രം,ഞങ്ങടെ ദൈവം എന്നാണ്. നമ്മുടെ രാജ്യത്തെ നിയമപ്രകാരം അത്തരമൊരവകാശം ഹിന്ദുക്കള്‍ക്കില്ല. ദളിതരെ പ്രവേശിപ്പിക്കില്ല എന്നതാണ് അവരുടെ നയം.ദളിതരെ പ്രവേശിപ്പിക്കില്ലെങ്കില്‍ ആരും പ്രവേശിക്കണ്ട എന്നതാണ് നമ്മുടെ നയം. അതേ ഇന്നത്തെക്കാലത്ത് വിജയിക്കുകയുള്ളു. ഇതില്‍ നിന്നും നമ്മള്‍ പിറകോട്ട് പോകരുത്.

അപ്പോള്‍ അവര്‍ നമുക്ക് ജോലി തരാതാകില്ലെ, വരലക്ഷ്മി ചോദിച്ചു. നമ്മള്‍ക്ക് ജോലി തന്നില്ലെങ്കില്‍ മറ്റാരും പുറമെനിന്നും വരാതിരിക്കാന്‍ നമ്മള്‍ നടപടി സ്വീകരിക്കും. നമ്മള്‍ പട്ടിണികിടക്കാതെ നോക്കാന്‍ സംവിധാനം ചെയ്യും. നഷ്ടം ഗൌണ്ടര്‍മാര്‍ക്കാവും. അവരുടെ കൃഷി കിടന്ന് നശിക്കും, ഭൂമി തരിശാവും. ഇത് ദൈവത്തെ കണ്ട് തൊഴാനായുള്ള സമരമല്ല, നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണ്”,വെട്രിവേല്‍ പറഞ്ഞു.

 വരലക്ഷ്മിക്ക് സമാധാനമായി. വെട്രിവേല്‍ തുടര്‍ന്നു,ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം എത്തരത്തിലുള്ള തൊട്ടുകൂടായ്മയും ശിക്ഷാര്‍ഹമാണ്. ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതും ക്ഷേത്രത്തില്‍ കയറിയവരെ ഉപദ്രവിക്കുന്നതും ഈ നിയമപ്രകാരം കുറ്റമാണ്. അങ്ങിനെവരുമ്പോള്‍ ഇവിടത്തെ വണ്ണിയാന്മാരെല്ലാം ജയിലില്‍ പോകേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത്.

ആ ആര്‍ട്ടിക്കിള്‍ എത്രയെന്ന് ഒന്നുകൂടി പറയാമോ?”, ഭാരതിരാജ ചോദിച്ചു. ആ ചോദ്യം വെട്രിവേലിന് ഇഷ്ടപ്പെട്ടു. ഇതൊക്കെ നമ്മളെല്ലാം പഠിച്ചുവയ്ക്കണം. ഒരു സ്കൂളിലും ഇന്തമാതിരി പഠനം കിട്ടില്ല. എഴുതിക്കോളൂ,ആര്‍ട്ടിക്കിള്‍ പതിനേഴ്. ഇതിനും പുറമെ തമിഴ്നാട് ക്ഷേത്രപ്രവേശന അനുമതി നിയമം 1947 പ്രകാരവും ഇവര്‍ക്ക് ശിക്ഷ ലഭിക്കും. ഇതെല്ലാമാണ് നമ്മള്‍ പഠിക്കേണ്ടത്. അല്ലാതെ ഭാഷയുടെ മാഹാത്മ്യവും ചോള-പാണ്ഡ്യ പാരമ്പര്യവുമൊന്നുമല്ല

 ശ്രീധരന് ആ പ്രസംഗം ഏറെ ഇഷ്ടമായി. ശ്രീധരന്‍റെ ഓര്‍മ്മ പഠിച്ച ചരിത്രത്തിലേക്ക് പെട്ടെന്നൊരു പ്രദക്ഷിണം വച്ചു. ചോളന്മാര്‍ ഭരിച്ചിരുന്ന ഇടമായിരുന്നല്ലൊ ഇത്. കരികാലചോളന്‍റെ കാലം സമൃദ്ധിയുടേതായിരുന്നു. കുറച്ചുകാലം വില്ലുപുരം പല്ലവ ഭരണത്തിലായിരുന്നു. അന്ന് സിംഹവിഷ്ണു പല്ലവനായിരുന്നു ഭരണാധികാരി. എന്നാല്‍ വിജയാലയ ചോളന്‍ ഭരണം തിരിച്ചുപിടിച്ചു. പക്ഷെ പിന്നീട് വന്ന ചോളന്മാര്‍ ദുര്‍ബ്ബലരായിരുന്നു. അവരെ തോല്‍പ്പിച്ചത് കിഴക്കന്‍ ചാലൂക്യരായിരുന്നു. ചോളര്‍ പിന്നെയും ഒരു ചെറുകാലം ഭരണത്തില്‍ വന്നെങ്കിലും എഡി 1251 ല്‍ ജാതവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്‍ ഒന്നാമന്‍ ഭരണം പിടിച്ചെടുത്തു. അതോടെ ചോള സമ്രാജ്യം അസ്തമിച്ചു. അന്‍പത് വര്‍ഷം പാണ്ഡ്യര്‍ ഭരിച്ചു. പിന്നീട് 1334 മുതല്‍ 1378 വരെ മുസ്ലിം ഭരണമായിരുന്നു. 1378 ല്‍ വിജയനഗര സാമ്രാജ്യത്തിന് കീഴില്‍ നായക്കുമാരുടെ ഭരണമായി. 1677 വരെ ഇത് നീണ്ടു.ആ വര്‍ഷമാണ് ശിവജി ഗോല്‍ക്കൊണ്ടക്കാരെ ഉപയോഗിച്ച് ഗിഞ്ചി പിടിച്ചെടുത്തത്. പിന്നീട് മുഗളന്മാരുടെ വരവായി. മുഗള്‍ കാലത്ത് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും അന്ന് തെക്കന്‍ ആര്‍ക്കോട്ട് എന്നറിയപ്പെട്ട ഈ പ്രദേശത്ത് സെറ്റില്‍മെന്‍റുകളുണ്ടാക്കിയിരുന്നു. അവരുടെ യുദ്ധമുഖമായിരുന്നു വില്ലുപുരം. ഒടുവില്‍ അത് ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ കൈവശമായി. 1947 വരെ ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന വില്ലുപുരം 1993 വരെ കടലൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. 1993 സെപ്തംബര്‍ മുപ്പതിനാണ് വില്ലുപുരം ജില്ല രൂപപ്പെട്ടത്. ഇതില്‍ ഏതെല്ലാം കാലത്ത് ആദിദ്രാവിഡര്‍ ഇവിടെ മേല്‍ക്കോയ്മ നേടിയിട്ടുണ്ടാകും? അതോ എല്ലാക്കാലത്തും അവര്‍ അടിമകളായിരുന്നോ? ഗൌണ്ടര്‍മാര്‍ ആധിപത്യം നേടിയത് എന്നാകാം? അതിന് മുന്നെ ഈ ഭൂമിക്ക് എത്ര അവകാശികളുണ്ടായിരുന്നിരിക്കാം?ദ്രൌപതി അമ്മന്‍ കോവില്‍ എന്നാകും നിര്‍മ്മിച്ചത്? ആരാകും പണം മുടക്കിയത്? ആരുടേതാകും ഭൂമി? ഇങ്ങിനെ ഒട്ടേറെ ചോദ്യങ്ങളിലും ചിന്തയിലും മുഴുകിയിരുന്ന ശ്രീധരന്‍ അവിടെ നടന്ന യോഗം അവസാനിച്ചതും ആളുകള്‍ പിരിഞ്ഞുപോയതുമൊന്നും അറിഞ്ഞിരുന്നില്ല. അയാള്‍ മെല്ലെ അമ്പലപ്പറമ്പിലേക്ക് നടന്നു. അവിടെ ഇളനീര്‍ കച്ചവടക്കാരന്‍ തനിച്ചിരിക്കുന്നുണ്ടായിരുന്നു. ഒരു ഇളനീര്‍ വാങ്ങിക്കുടിച്ച് ദാഹമടക്കി. അതിന്‍റെ കാമ്പ് കഴിച്ച് വിശപ്പടക്കി.

സാറ് ഈ നാട്ടുകാരനല്ല എന്നു തോന്നുന്നു.

അതേടോ, ഇപ്പൊ നിങ്ങടെ നാടും ക്ഷേത്രവുമൊക്കെ പ്രശസ്തമായില്ലെ. അങ്ങിനെ വന്നതാ ഞാന്‍.

പ്രശസ്തി എന്നല്ല സാര്‍,കുപ്രസിദ്ധി എന്ന് പറയണം. സാറിനറിയാമോ ഇന്നലെ ഇവിടെ നടന്ന പുകില്. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണം എന്ന ജില്ലാ ഭരണകൂടത്തിന്‍റെ സമ്മര്‍ദ്ദം വന്നപ്പോള്‍ ക്ഷേത്രഅധികാരികള്‍ ഒന്നു വഴങ്ങിയതാ. പക്ഷെ ഗൌണ്ടര്‍മാരുടെ വീട്ടിലെ സ്ത്രീകള്‍ ഇവിടെ വന്ന് അവരുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ കൂട്ടിയിട്ട് തീയിട്ടു. ദളിതരെ പ്രവേശിപ്പിച്ചാല്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തുമെന്നും ഭീഷണിപ്പെടുത്തി.അവരുടെ വീട്ടിലെ ആണുങ്ങളെത്തന്നെ പിടിപ്പില്ലാത്തവര്‍ എന്നൊക്കെ വിളിച്ചു. ഒരമ്മച്ചി അവരോട് ചോദിച്ചു നീയൊക്കെ ആണാണോടാന്ന്. അവിടെ നിന്നിരുന്ന പുരുഷന്മാര്‍ അപ്പോഴെ സ്ഥലം വിട്ടു. ഇതിപ്പോള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ കടുംപിടുത്തമാണ് സാറെ അവന് ഇളനീരിന്‍റെ വിലയായി അന്‍പത് രൂപ നല്‍കി ശ്രീധരന്‍ ആല്‍ത്തറയില്‍ വന്നിരുന്നു.

അവിടെ അര്‍ദ്ധനഗ്നനായി ഒരാള്‍ ഇരുപ്പുണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിലെ കാര്‍ത്തികേയന്‍റെയും ഹനുമാന്‍റെയും വലിയ പ്രതിമകളിലേക്ക് മാറിമാറി നോക്കിയിരുന്ന അയാള്‍ വിഷാദമൂകനായിരുന്നു. ശ്രീധരന് അയാളോട് സംസാരിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ ആ മൌനം മുറിക്കാന്‍ മനസനുവദിച്ചില്ല.അപ്പോഴാണ് വെട്രിവേല്‍ അതുവഴി വന്നത്.  ശ്രീധരന്‍ വെട്രിവേലിനടുത്തേക്ക് ചെന്ന് പരിചയപ്പെട്ടു. ക്ഷേത്രത്തെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു.

ഇരുനൂറ്റിയന്‍പത് വര്‍ഷം പഴക്കമുണ്ടാകും ക്ഷേത്രത്തിന്, വെട്രിവേല്‍ പറഞ്ഞു. പത്ത് ദിവസത്തെ വാര്‍ഷികാഘോഷത്തില്‍ ഏഴാം നാളില്‍ മാത്രമാണ് ക്ഷേത്രത്തിനു പുറത്ത് ദൂരത്തായി നിന്ന് ദ്രൌപതി അമ്മനെ കാണാന്‍ ആദിദ്രാവിഡര്‍ക്ക് അവകാശമുള്ളത്. ആ ദിവസത്തെ ആഘോഷത്തിനായി ഒരു ലക്ഷം രൂപയാണ് പാവപ്പെട്ട ഈ സമൂഹം നല്‍കുന്നത്. വണ്ണിയാര്‍മാരുടെ ഒരു കോടിയേക്കാളും വലുതാണ് ഈ പാവങ്ങളുടെ ഒരു ലക്ഷം. അമ്മന് കണ്ണും കാതുമുണ്ടെങ്കില്‍ അവര്‍ ഈ പാവങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഗ്രാമത്തിലൂടെ ദേവിയെ ഘോഷയാത്രയായി കൊണ്ടുപോകുമ്പോള്‍ ഈ ദൈവമക്കള്‍ ആ പരിസരത്തൊന്നും ഉണ്ടാകാന്‍ പാടില്ല. അതാണ് വഴക്കം. മൂന്ന് തലമുറയായി സീതാരാമനും കുടുംബവുമാണ് ക്ഷേത്രം ഭരിക്കുന്നത്. അയാളാണ് ക്ഷേത്രത്തിന്‍റെ ധര്‍മ്മക്കാരന്‍. ഇവരിപ്പോള്‍ അവകാശപ്പെടുന്നത് 1901 ലെ ഭൂരേഖപ്രകാരം ഒരു പെരുമാളിന്‍റെ മകന്‍ ചിന്നസ്വാമി നാരായണ്‍ നല്‍കിയ അറുപത് സെന്‍റിലാണ് കോവില്‍ നില്‍ക്കുന്നത് എന്നാണ്. പാണ്ഡവര്‍ക്കും ദ്രൌപതിക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം പണിതത് ഗിഞ്ചിയില്‍ നിന്നും വന്ന ശില്‍പ്പികളാണ് എന്നും പറയുന്നു. അപ്പോള്‍ 250 വര്‍ഷം പഴക്കം എങ്ങിനെവരും. അതിനര്‍ത്ഥം ഇതിനും മുന്നെ ഒരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്നല്ലെ. അത് ആദിദ്രാവിഡര്‍ ആരാധിച്ചിരുന്ന ഇടമാണ് എന്ന് ഞങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ചുകൂടെ. അതിനൊന്നും ഞങ്ങള്‍ ശ്രമിക്കുന്നില്ല. സ്വത്തും പണവും അധികാരത്തിലുള്ള അവകാശവും ചോദിക്കുന്നില്ല. ആരാധനയ്ക്കുള്ള അവകാശമാണ് ചോദിക്കുന്നത്. നിങ്ങള്‍ക്കറിയാമോ, അറുപത് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ധര്‍മ്മരാജ എന്നൊരാഘോഷമുണ്ട്. കഴിഞ്ഞ വര്‍ഷം അത് നടന്നപ്പോള്‍ ഈ ഗ്രാമത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രാധികാരികള്‍ അടുത്തുള്ള ഗ്രാമങ്ങളിലെ എല്ലാവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിച്ചു. അതില്‍ നിന്നുതന്നെ ഇവരുടെ നീചമനസ് നിങ്ങള്‍ക്ക് മനസിലാക്കാം. ഇവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പൊരിവെയിലത്തുനിന്ന് പാകി കിളിപ്പിച്ച് കൊയ്തെടുക്കുന്നവരോട് കാട്ടുന്ന ഈ നീചത്വത്തിന് ദ്രൌപതി അമ്മന്‍ വിലയിട്ടിരിക്കയാണ്. കതിരവനും വീരനും ചെല്ലനുമൊക്കെയാണ് ഇവിടത്തെ പാണ്ഡവര്‍. ഞങ്ങള്‍ നീതിക്കായി പോരാടുകയാണ്. ഇത്തവണ പിന്നോട്ടില്ല എന്നുതന്നെയാണ് തീരുമാനം. മാഷെ, ഇതിപ്പൊ കത്തിപ്പടരുന്ന സാമൂഹിക വിപ്ലവമാണ്. പെരിയാറും അണ്ണാദുരൈയും ദ്രാവിഡമുന്നേറ്റവുമൊക്കെ കൊളുത്തിവിട്ട തീ ഇടയ്ക്കൊന്ന് കെട്ടു,അത് വീണ്ടും ഉലയിലൂതി എടുത്തിരിക്കയാണ്. ഇനി ഇത് കെടില്ല. ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണ്, നാട്ടിലെ നീതി നടപ്പാക്കണം എന്നേ ഞങ്ങള്‍ പറയുന്നുള്ളു. ഈ വര്‍ഷം ജനുവരി രണ്ടിനാണ് കല്ലൈക്കുറിച്ചിയിലെ എഴുതവൈനാഥം ഗ്രാമത്തിലെ ശ്രീ വരദരാജപെരുമാള്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനത്തിനായുള്ള സമരം വിജയിച്ചത്. മുന്നൂറ് പോലീസുകാരുടെ സംരക്ഷണയില്‍ ഇരുനൂറ്റിയന്‍പത് ദളിതരാണ് അവിടെ ദര്‍ശനം നടത്തിയത്. തിരുവണ്ണാമലയിലെ തേന്‍മുടിയന്നൂര്‍ ക്ഷേത്രത്തിലും കഴിഞ്ഞ മാസം പ്രവേശനം സാധ്യമായി.പ്രതിഷ്ഠാചടങ്ങിന് ദളിതരെ കയറ്റാതിരുന്ന വെള്ളാള ഗൌണ്ടര്‍മാരുടെ നടപടി കാരണം തഞ്ചാവൂരിലെ അല്ലമ്പളത്തുള്ള മഴൈ മാരിയമ്മന്‍ ക്ഷേത്രം ജില്ലാ അധികൃതര്‍ ഇടപെട്ട് പൂട്ടിയതും വലിയ സംഭവമാണ്. ഇനി ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതൊരു വീണ്ടെടുക്കലാണ് മാഷെ. ആത്മാഭിമാനം വീണ്ടെടുക്കല്‍. ഞങ്ങള്‍ക്ക് പണവും അധികാരവും വേണ്ട,പക്ഷെ അഭിമാനം വേണം ,തല ഉയര്‍ത്തി എവിടെയും നില്‍ക്കാനുള്ള ശക്തി ആര്‍ജ്ജിക്കണം. അതിനായി രക്തസാക്ഷിത്വം വഹിക്കാനും ഞങ്ങള്‍ തയ്യാറാണ്.ഗാന്ധിജി പറഞ്ഞിരുന്നു,ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന്. എന്നാല്‍ ഏറ്റവും അഴുക്കുനിറഞ്ഞ മനസുകളും ഗ്രാമങ്ങളിലാണുള്ളത്”, വെട്രിവേല്‍ പറഞ്ഞുനിര്‍ത്തി.

ഇനി ഇവിടെയും അതുതന്നെ നടക്കും. ആദിദ്രാവിഡരെ കയറ്റും വരെ ഈ ക്ഷേത്രം അടച്ചിടാന്‍ സര്‍ക്കാരിന് തീരുമാനിക്കേണ്ടി വരും. ഒടുവില്‍ അവര്‍ ഞങ്ങളുടെ വഴിക്ക് വരും. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കുന്ന ആ സുദിനത്തില്‍ നമുക്ക് വീണ്ടും കാണാം”, വെട്രിവേല്‍ മുന്നോട്ടുപോയി. ശ്രീധരന്‍ വീണ്ടും ആല്‍ത്തറയിലെത്തി. അവിടെ ഇരുന്ന അര്‍ദ്ധനഗ്നനായ മനുഷ്യനൊപ്പം ഇപ്പോള്‍ നീണ്ട ജടകെട്ടിയ മുടിയുമായി ഒരു സ്ത്രീയും ഇരുപ്പുണ്ട്. കച്ചവടക്കാരും വെറുതെ ഇരുന്നവരും വഴിപോക്കരുമെല്ലാം പോയിരിക്കുന്നു. സൂര്യന്‍ അസ്തമിക്കാറായി. അരയാലിന്‍റെ ഇലകള്‍  വല്ലാതെ ചലിക്കുന്നുണ്ടായിരുന്നു.അഞ്ച് പോലീസുകാര്‍ അമ്പലനടയ്ക്കടുത്തായി നിലയുറപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പൂജാരിക്ക് മാത്രമെ പ്രവേശനമുള്ളു.പൂജാരി ക്ഷേത്രം തുറന്ന് അകത്തേക്ക് പോയി.അതുകണ്ട്  ആ സ്ത്രീ വെറുതെ ഇരുന്ന് ചിരിക്കുകയാണ്. എന്താ നിങ്ങളിങ്ങനെ ചിരിക്കുന്നത്”,ശ്രീധരന്‍ ചോദിച്ചു. അന്ത ആള് യാരുക്ക് പൂജ ചെയ്യണ്”, ചോദ്യം തന്നോടാണ് എന്നു മനസിലാക്കിയ ശ്രീധരന്‍ പറഞ്ഞു ദ്രൌപതി അമ്മനും പാണ്ഡവര്‍ക്കും.

 അവരുടെ ചിരി കുറേക്കൂടി ഉച്ചത്തിലായി. കല്ല് അവിടെ ഇരുക്ക്,പക്ഷെ അവരാരും അവിടെ ഇല്ലൈ. നാങ്കളിപ്പോള്‍ അന്ത ഇടത്താണ് വാസം. അവര്‍ കോളനി നില്‍ക്കുന്ന ഇടത്തേക്ക് വിരല്‍ ചൂണ്ടി. പെട്ടെന്ന് ഒരിരുള്‍ മൂടിയപോലെ ശ്രീധരന് തോന്നി. കണ്ണ് തുറന്നു നോക്കുമ്പോള്‍ അവിടെ ആരുമില്ല. ആ സ്ത്രീയും അര്‍ദ്ധനഗ്നനായ മനുഷ്യനും എവിടെപ്പോയി. അയാള്‍ നോക്കുമ്പോള്‍ ദൂരെയായി രണ്ട് നിഴലുകള്‍ സഞ്ചരിക്കുന്നത് അയാള്‍ കണ്ടു. അപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും സംസ്കൃത ശ്ലോകങ്ങളും മണിയടിയും ഉച്ചത്തില്‍ മുഴങ്ങുന്നത് ശ്രീധരന്‍ കേള്‍ക്കുന്നുണ്ടായിരുന്നു✊   


Sunday 18 June 2023

The message of the movie "Waank"

 


വാങ്ക് എന്ന സിനിമ നല്‍കുന്ന സന്ദേശം

2021 ല്‍ ഇറങ്ങിയ വാങ്ക് എന്ന സിനിമ ഇന്നലെയാണ് സീ 5 വില്‍ കണ്ടത്. ഉണ്ണി ആറിന്‍റെ 2018 ല്‍ എഴുതിയ കഥയെ അടിസ്ഥാനമാക്കി ശബ്ന മുഹമ്മദ് തിരക്കഥ എഴുതി കാവ്യ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണ് വാങ്ക് . സിറാജുദീനും ഷബീര്‍ പത്താനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് അര്‍ജുന്‍ രവി സിനിമറ്റോഗ്രഫിയും സുരേഷ് ഉര്‍സ് എഡിറ്റിംഗും ഔസേപ്പച്ചന്‍ സംഗീതവും നിര്‍വ്വഹിച്ചു. പി.എസ്.റഫീക്കാണ് ഗാനങ്ങള്‍ എഴുതിയത്. അനശ്വര രാജനും വിനീതും ഷബ്ന മുഹമ്മദും നന്ദന വര്‍മ്മയും മീനാക്ഷി ഉണ്ണികൃഷ്ണനും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒരു കവിതപോലെ കണ്ടിരിക്കാവുന്ന ഒന്നാണ്.

എന്നാല്‍ അതില്‍ ശ്രദ്ധേയമാവുന്ന സംഗതി സ്ത്രീകള്‍ക്ക് പുരുഷമേധാവിത്തമുള്ള സമൂഹം കല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും പരിമിതികളുമാണ്. റസാക്ക് ചെറുപ്പകാലത്ത് ആഘോഷമായി ജീവിക്കുകയും മകള്‍ വലുതായതോടെ മതത്തിന്‍റെ ചങ്ങലകളിലേക്ക് സ്വയം എറിയപ്പെടുകയും ചെയ്ത ആളാണ്. എന്നാല്‍ തനിക്ക് നഷ്ടപ്പെട്ട കൌമാരം മകള്‍ക്ക് കിട്ടണം എന്നാണ് അമ്മ ജാസ്മി ആഗ്രഹിക്കുന്നത്. റസാക്കിന്‍റെ ഉമ്മയും പുരോഗമന ചിന്താഗതിക്കാരിയാണ്. നന്നായി പഠിക്കുന്ന റസിയയ്ക്ക് ഐഎഎസ് ഓഫീസറാകണം എന്നാണ് മോഹം. ഉമ്മയും മകളും നല്ല വസ്ത്രങ്ങള്‍ ധരിക്കാനും ഒരുങ്ങിനടക്കാനും ആഗ്രഹിക്കുന്നു. റസാക്ക് അവരെ പര്‍ദ ധരിപ്പിക്കുന്നുണ്ട്. എത്രയും വേഗം മകളെ വിവാഹം കഴിപ്പിക്കാനും അയാള്‍ നീക്കം നടത്തുന്നു. റസിയ ഇസ്ലാം മതത്തില്‍ ആഴത്തില്‍ വിശ്വസിക്കുന്ന പരമ്പരാഗത മുസ്ലീമാണ്. അവളുടെ വലിയ മോഹം ഒരു ദിവസമെങ്കിലും വാങ്ക് വിളിക്കണം എന്നതാണ്.

എന്നാല്‍ വാങ്ക് വിളി പുരുഷന്മാര്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള ഒന്നാണ്. വാങ്ക് വിളിക്കണം എന്ന ചിന്ത തന്നെ ശെയ്ത്താന്‍റെ കുടിയേറ്റമാണ് എന്ന് വിധിയെഴുതപ്പെടുന്നു. അവളുടെ ആഗ്രഹം സോഷ്യല്‍ മീഡിയ വഴി ഒരു കൂട്ടുകാരി പരസ്യപ്പെടുത്തുന്നതോടെ നാട്ടില്‍ വലിയ പുകിലാവുന്നു. എന്നാല്‍ അവള്‍ ദൈവത്തിന്‍റെ മനോഹര സൃഷ്ടികളായ മരങ്ങളും ജീവികളും മാത്രമുള്ള കൊടുങ്കാട്ടില്‍ പോയി വാങ്ക് വിളിച്ച്  ആഗ്രഹം പൂര്‍ത്തീകരിക്കുന്നു. സ്ത്രീശബ്ദത്തിലുള്ള ആ വാങ്ക് നാളിതുവരെ കേട്ട വാങ്കുകളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭൂതി സിനിമ കാണുന്നവര്‍ക്ക് നല്‍കുന്നു. വലിയ ട്രാജഡി ആകാവുന്ന ഒരു സിനിമയെ സുഖകരമായ ഒരനുഭവമായി അവസാനിപ്പിക്കുന്നു.

ശരിക്കും ഈ ചിത്രം കണ്ടപ്പോഴാണ് സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാന്‍ അവകാശമില്ല എന്നത് എന്‍റെ ശ്രദ്ധയില്‍ വന്നത്.സത്യത്തില്‍ പുരുഷന്മാരേക്കാളും ആഴത്തില്‍ ഭക്തിയുള്ളത് സ്ത്രീകള്‍ക്കാണ് എന്നതാണ് സത്യം. അമ്പലങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പോയാല്‍ നമുക്കിത് മനസിലാകും. മുസ്ലിം സ്ത്രീകളും പള്ളിയില്‍ പ്രവേശനമില്ലെങ്കിലും അല്ലാഹുവിനെ പ്രാര്‍ത്ഥിക്കുന്നത് മനസലിഞ്ഞാണ്. അതില്‍ കപടത കുറവാണ്. പിന്നെന്തുകൊണ്ടാണ് ഇവര്‍ക്ക് പൂജ ചെയ്യാനും പ്രാര്‍ത്ഥന ചെയ്യാനും നിരോധനം എന്നറിയില്ല. തീര്‍ച്ചയായും പുരുഷ കേന്ദ്രീകൃതമാണ് എല്ലാ മതങ്ങളും. ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരാക്കുന്നതിന് എന്താണ് തടസ്സം. മെന്‍സസാണ് ഒരു തടസ്സമായി പറയുന്നത്. മെന്‍സസിനെ മോശമായ സമയമായി ചിത്രീകരിച്ചതും അശുദ്ധിയുടെ അടയാളമാക്കിയതും ഇതേ പുരുഷ മേധാവിത്തം തന്നെയാണ്. അവരുടെ മനസിലെ അഴുക്ക് നീങ്ങിയാല്‍ ഇത് അഴുക്കല്ലാതാകും.

ക്രസ്ത്യന്‍ പള്ളിയില്‍ കുര്‍ബാന നടത്താനും കുമ്പസാരം കേള്‍ക്കാനും വിവാഹം നടത്തിക്കൊടുക്കാനും കന്യാസ്ത്രീകളെ അനുവദിക്കേണ്ടതല്ലെ. അതല്ലെ ശരി. മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാനും പ്രാര്‍ത്ഥിക്കാനുമൊക്കെ അവകാശം നല്‍കേണ്ടതല്ലെ. നഗ്നാനായ ജൈനസന്ന്യാസി അത്തരമൊരവസ്ഥയെ കുറിച്ച് ചിന്തിക്കാത്തവിധം ദൈവജ്ഞനായിരിക്കുമ്പോള്‍ എന്തുകൊണ്ട് ഒരു ജൈനസന്ന്യാസിനിക്ക് അത്തരമൊരവസ്ഥയെ സ്വീകരിച്ചുകൂടാ. ബുദ്ധമതത്തിലും സന്ന്യാസിമാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സന്ന്യാസിനിമാര്‍ക്കില്ല. ചുരുക്കത്തില്‍ മതം പുരുഷ കേന്ദ്രീകൃതമാണ്. മതത്തിന് പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തെകുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടത് സ്ത്രീകളാണ് എന്നാണ് ഈ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് 🙏

 

Saturday 17 June 2023

Ziegenbalg - The originator of Tamil printing

 


ബര്‍ത്തലോമസ് സീഗന്‍ബാല്‍ഗ്

 തമിഴ് ഭാഷയുടെ അച്ചടിക്ക് തുടക്കമിട്ട  ജര്‍മ്മന്‍കാരനാണ് ബര്‍ത്തലോമസ് സീഗന്‍ബാല്‍ഗ്.ഇന്ത്യയില്‍ അച്ചടിയന്ത്രം കൊണ്ടുവന്നത് പോര്‍ച്ചുഗീസുകാരാണ്. 1556 ല്‍ ഗോവയിലെ ജസ്യൂട്ട് സെയ്ന്‍റ് പോള്‍സ് കോളേജിലായിരുന്നു ഇത് സ്ഥാപിച്ചത്. എന്നാല്‍ തമിഴ്നാട്ടില്‍ ഈ അത്ഭുതയന്ത്രം എത്തുന്നത് സീഗന്‍ബാല്‍ഗ് ഡാനിഷ്-ഹാലെ മിഷന്‍റെ ഭാഗമായി തരംഗബാടിയില്‍ എത്തിയതോടെയാണ്. 1620 ല്‍ ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് തഞ്ചാവൂര്‍ രാജാവായിരുന്ന രഘുനാഥ നായിക്കില്‍ നിന്നും വ്യാപാര ആവശ്യത്തിനായി കുറച്ചുസ്ഥലം മയിലാട്തുറൈയിലെ തരംഗബാടിയില്‍ വാങ്ങിയത്. വ്യാപാരത്തിനൊപ്പം മതപ്രചാരണവും അവര്‍ ലക്ഷ്യമിട്ടിരുന്നു.

1705 ല്‍ ഡന്മാര്‍ക്കിലെ രാജാവായിരുന്ന ഫ്രെഡറിക് നാലാമന്‍ ഡാനിഷ് സെറ്റില്‍മെന്‍റുകളില്‍ മതപ്രചരണത്തിനായി ലൂഥറന്‍ സന്ന്യാസിമാരെ ക്ഷണിച്ചു. കിഴക്കന്‍ ജര്‍മ്മനിയിലെ ഹാലെയില്‍ നിന്നും തിയോളജി വിദ്യാര്‍ത്ഥിയായ ബര്‍ത്തലോമസ് സീഗന്‍ബാല്‍ഗ് ഡാനിഷുകാര്‍ ട്രാന്‍ക്വിബാര്‍ എന്നു വിളിക്കുന്ന തരംഗബാടിയിലെത്തുന്നതും ഈ മിഷന്‍റെ ഭാഗമായിട്ടാണ്. കൃത്യമായി പറഞ്ഞാല്‍ 1706 ജൂലൈ ഒന്‍പതിനാണ് അദ്ദേഹം തമിഴ്തീരം അണഞ്ഞത്. ഇന്ത്യയിലേക്കുള്ള ആദ്യ പ്രൊട്ടസ്റ്റന്‍റ് മിഷനറിമാരുടെ സംഘമായിരുന്നു അന്ന് ട്രാന്‍ക്വിബാറിലെത്തിയത്. സീഗന്‍ബാല്‍ഗിന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു പ്രായം. സാധാരണക്കാരുമായി ഇടപഴകാനും മതം പ്രചരിപ്പിക്കാനും പ്രാദേശിക ഭാഷ അറിയുക എന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി. ഈ കാലത്ത് ഡെയ്ന്‍സ്, ഡച്ച്,പോര്‍ച്ചുഗീസ്,ജര്‍മ്മന്‍ തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ള വിദേശികളുടെ വലിയ സാന്നിധ്യം തരംഗബാടിയിലുണ്ടായിരുന്നു.മികച്ച തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു ഇവിടം.

വേഗത്തില്‍ പുതിയ ഭാഷകള്‍ വശമാക്കാന്‍ പ്രാവീണ്യമുള്ള ആളായിരുന്നു സീഗന്‍ബാല്‍ഗ്. അഴഗപ്പന്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍റെ സഹായത്തോടെ മൂന്ന് മാസംകൊണ്ട് അദ്ദേഹം തമിഴ് പഠിച്ചു. കടല്‍ത്തീരത്തെ മണലില്‍ എഴുതിയായിരുന്നു അക്ഷരപഠനം. 1708 ല്‍ ബൈബിള്‍ പുതിയ നിയമത്തിന്‍റെ തമിഴ് വിവര്‍ത്തനം ആരംഭിച്ചു. മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ആ ജോലി പൂര്‍ത്തിയാക്കിയത്. 1709 ല്‍ അദ്ദേഹം ഡെന്മാര്‍ക്ക് രാജാവിന് ഒരു കത്തയച്ചു. ഒരു പ്രിന്‍റിംഗ് പ്രസ് വേണം എന്നതായിരുന്നു ആവശ്യം. രാജാവ് ആ കത്ത് ലണ്ടനിലെ സൊസൈറ്റി ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ നോളജിന് അയച്ചു കൊടുത്തു. 1712 ല്‍ അവര്‍ പ്രിന്‍റിംഗ് പ്രസ് അയച്ചുകൊടുത്തു. യൂറോപ്യന്‍ ഭാഷയില്‍ അച്ചടിക്ക് ഉതകുന്ന പ്രസായിരുന്നു അത്. പ്രിന്‍റിംഗ് പ്രസ് ഉപകാരപ്രദമായെങ്കിലും തമിഴില്‍ അച്ചടി സാധ്യമായാലേ മതപ്രചരണം ഊര്‍ജ്ജിതമാകൂ എന്ന് സീഗന്‍ബാല്‍ഗിന് അറിയാമായിരുന്നു. അതിനായി പിന്നത്തെ ശ്രമം. അദ്ദേഹം തമിഴ് അക്ഷരങ്ങളുടെ ഡ്രായിംഗുകള്‍ ഹാലേയിലേക്കയച്ച് തമിഴ് അച്ചുകള്‍ തയ്യാറാക്കിച്ചു.

1713 ജൂണ്‍ 29 ന് ഹാലെ ഓര്‍ഫന്‍ ഹൌസില്‍ നിന്നും തമിഴ് അച്ചുകളുമായി തടിയിലുള്ള പ്രിന്‍റിംഗ് പ്രസ് തരംഗബാടിയിലെത്തി. 1715 ല്‍ പുതിയ നിയമത്തിന്‍റെ ആദ്യ തമിഴ് പതിപ്പ് പുറത്തുവന്നു. വിശാലഹൃദയനായ സീഗന്‍ബാല്‍ഗ് ഗ്രാമര്‍ പുസ്തകങ്ങളും ടെക്സ്റ്റ് ബുക്കുകളും ഹിന്ദുമത പുസ്തകങ്ങളും തമിഴില്‍ പ്രസിദ്ധീകരിച്ചു. ഉലഗ നീതി എന്ന തമിഴ് ഗ്രന്ഥം ജര്‍മ്മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. അദ്ദേഹം പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിക്കുകയും തയ്യല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കി. 1718 ലാണ് ജര്‍മ്മന്‍ വാസ്തുശില്‍പ്പ മാതൃകയില്‍ ഒരു പള്ളി തരംഗബാടിയില്‍ നിര്‍മ്മിച്ചത്. 1719 ല്‍ മുപ്പത്തിയാറാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ അടക്കിയതും ഇതേ പള്ളിയിലായിരുന്നു. തരംഗബാടിയിലെ കിംഗ്സ് തെരുവിലാണ് ന്യൂ ജറുസലേം പള്ളി സ്ഥിതിചെയ്യുന്നത്.

സീഗന്‍ബാല്‍ഗ് ഉപയോഗിച്ചിരുന്ന തടികൊണ്ടുള്ള പ്രിന്‍റിംഗ് പ്രസ് കുറേകാലത്തിന് ശേഷം നശിച്ചുപോയി. എന്നാല്‍ അതിന്‍റെ ഒരു പകര്‍പ്പ് ഇപ്പോള്‍ തരംഗബാഡിയിലെ സീഗന്‍ബാള്‍ഗ് ഹൌസില്‍ സൂക്ഷിച്ചിട്ടുണ്ട്. സീഗന്‍ബാള്‍ഗ് ഹൌസും അദ്ദേഹം ആരംഭിച്ച സ്കൂളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് തമിഴ് ഇവാന്‍ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്‍റെ കീഴിലാണ്. താന്‍ ഏറ്റെടുത്ത ജോലിയില്‍ ആസ്വദിച്ച് മുഴുകിയ സീഗന്‍ബാള്‍ഗ് ഉത്തമ ജീവിതത്തിന്‍റെ ഒരു മനോഹര മാതൃകയാണ് എന്നതില്‍ സംശയമില്ല.🙏





Thursday 15 June 2023

Trade bond between Madhura and Rome

 

മധുരയും റോമും

തമിഴ്നാടിന്‍റെ സാംസ്ക്കാരിക കേന്ദ്രമായ മധുരയും ഇറ്റാലിയന്‍ തലസ്ഥാനമായ റോമും തമ്മിലെന്ത് ബന്ധം എന്ന് ദക്ഷിണേന്ത്യയുടെ വാണിജ്യചരിത്രം അറിയാത്തവര്‍ ചോദിച്ചേക്കാം. എന്നാല്‍ ചരിത്രം ബാക്കിവയ്ക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് ദിണ്ഡിഗല്‍ ജില്ലയിലെ ബത് ലഗുണ്ഡുവിനടുത്തായുള്ള കണ്ണുവരന്‍ കോട്ടൈ. വൈഗയും മരുതനദിയും മഞ്ചളാറും സന്ധിക്കുന്ന ത്രിവേണി. ഇവിടെ പാണ്ഡ്യരാജാക്കന്മാര്‍ ഒരു ടോള്‍ഗേറ്റ് അഥവാ ചുങ്കചാവിടി സ്ഥാപിച്ചിരുന്നു. പശ്ചിമഘട്ടത്തില്‍ നിന്നും മഴക്കാലത്ത് വളക്കൂറുള്ള മണ്ണിനെ നദികള്‍ ഇവിടെയാണ് കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവിടം തെങ്ങുകളാല്‍ സമൃദ്ധവുമായിരുന്നു. ചുങ്കചാവിടിയില്‍ രാജാവിനുള്ള ആറ് ശതമാനം ചുങ്കവുമടച്ച് കച്ചവടക്കാര്‍ ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. ഇവിടെയാണ് റോമാക്കാരായ യവനരും നാട്ടുകാരായ കച്ചവടക്കാരും കണ്ടുമുട്ടി സൌഹൃദം സ്ഥാപിച്ചിരുന്നത്. ഈ സൌഹൃദം കുരുമുളക് കച്ചവടത്തിനുവേണ്ടിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇവിടെ നിന്നും കൊണ്ടുപോകുന്ന കുരുമുളകിലെ ഒരു നുള്ളായിരുന്നു അന്ന് റോമന്‍ ഭക്ഷണത്തിന്‍റെ രുചിയേറ്റിയിരുന്നത്.

മണ്‍സൂണ്‍ കാലത്തെ കാറ്റിന്‍റെ ആനുകൂല്യം പറ്റിയായിരുന്നു ഈജിപ്തില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ദിവസം യാത്ര ചെയ്ത് റോമക്കാര്‍ മുസിരിസില്‍ എത്തിയിരുന്നത്. അവിടെനിന്നും നടന്നായിരുന്നു പശ്ചിമഘട്ടം താണ്ടിയിരുന്നതും. കുമ്പം ചുരം വഴിയാകണം ഇവര്‍ നടന്ന് വന്നിരുന്നത്. ആ ഭാഗത്ത് പുരാരേഖാ വകുപ്പുകാര്‍ നടത്തിയ ഖനനത്തില്‍ സീസര്‍ അഗസ്റ്റിന്‍റെ ചിത്രമുള്ള വെള്ളിനാണയങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത്തരം നാണയങ്ങള്‍ ഇടുക്കിയിലും കണ്ടെത്തിയിരുന്നു. മറ്റൊരു പാത താണ്ടിക്കുടി വഴിയാണ്. ഇത് കണ്ണുവരന്‍ കോട്ടയില്‍ നിന്നും നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ ആയിരത്തഞ്ഞൂറ് മീറ്റര്‍ ഉയരത്തിലാണ്. ദുഷ്ക്കരമായ പാതയാണ് ചോലവനങ്ങളിലുണ്ടായിരുന്നത്. കുരുമുളകിനായി എന്ത് സാഹസവും സഹിക്കാന്‍ റോമക്കാര്‍ തയ്യാറായിരുന്നു. അക്കാലത്ത് പൊതുവെ നദീതീരങ്ങളിലാണ് ജനവാസവും വ്യാപാരവും നടക്കുക. എന്നാല്‍ അതിനൊരപവാദമാണ് താണ്ടിക്കുടി.അവിടെ പതിമൂന്നാം നൂറ്റാണ്ടിലും കുരുമുളക് വില്‍ക്കാന്‍ വ്യാപാരകേന്ദ്രമുണ്ടായിരുന്നു. ഇരുമ്പുയുഗത്തിലേ താണ്ടിക്കുടി വികസിതമായിരുന്നു എന്നാണ് പുരാരേഖ ശാസ്ത്രജ്ഞര്‍ പറയുന്നത്. അവിടെ കണ്ടെത്തിയ തൊപ്പിക്കല്ലുകള്‍ അവര്‍ രേഖയായി ചൂണ്ടിക്കാട്ടുന്നു.

ചെങ്കോട്ട ചുരം വഴിയുള്ളതായിരുന്നു മറ്റൊരു വാണിജ്യപാത. വിലകൂടിയ കല്ലുകള്‍ തേടിവരുന്ന കച്ചവടക്കാരാണ് ഈ പാത തെരഞ്ഞെടുത്തിരുന്നത്. കോര്‍ക്കയില്‍ നിന്നും മറ്റും കൊണ്ടുപോയിരുന്ന മുത്തുകളും കല്ലുകളും റോമിലെ സമ്പന്നര്‍ക്ക് പ്രിയങ്കരമായിരുന്നു. ഈ പാതകളെല്ലാം വന്നവസാനിച്ചിരുന്നത് മധുരയിലാണ്. വൈഗയുടെ തീരത്ത് താമരപോലെ വിടര്‍ന്നതായിരുന്നു മധുര നഗരം. എഡി ഒന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യതലസ്ഥാനം മീനാക്ഷി സുന്ദരേശ്വരാര്‍ ക്ഷേത്രത്തിന് ചുറ്റിനുമായിട്ടായിരുന്നു. ഓരോ തരം വ്യാപാരത്തിനും പറ്റിയ തരത്തില്‍ തെരുവുകള്‍ താമരയിതളുകള്‍ പോലെ തയ്യാറാക്കിയിരുന്നു. നാഗകടൈ വീഥി,എഴുത്തുകരൈ വീഥി,ചിത്രൈ വീഥി എന്നിങ്ങനെയായിരുന്നു തെരുവുകള്‍ അറിയപ്പെട്ടിരുന്നത്.മുഷിഞ്ഞ വേഷം ധരിച്ച, പൊക്കം കൂടിയ യവനരെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘംകൃതികളില്‍ ധാരാളമുണ്ട്. യവനര്‍ അവരുടെ മിനുസമുള്ള കളിമണ്‍ പാത്രങ്ങളും ശില്‍പ്പങ്ങളും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്നു. അത്തരം ചുവന്ന അരെറ്റൈന്‍ പാത്രങ്ങള്‍ പാണ്ഡ്യരാജാക്കന്മാര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. അവര്‍ സ്വര്‍ണ്ണവും വില്‍പ്പന നടത്തിയിരുന്നു. മുന്തിരി വൈന്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയതും യവനരാണ്.

മധുരയില്‍ എട്ടാം നൂറ്റാണ്ടില്‍തന്നെ വ്യാപാരിസംഘങ്ങളുണ്ടായിരുന്നു. ഐനൂട്രവര്‍,മണിഗ്രാമത്താര്‍,പതിനന്‍ വിശായതാര്‍, അഞ്ചുവണ്ണം എന്നിവയായിരുന്നു അവ. ഇവര്‍ കച്ചവടക്കാര്‍ മാത്രമല്ല സ്വന്തമായി കപ്പലും പട്ടാളവുമുള്ളവരുമായിരുന്നു.വിലയേറിയ കല്ലുകളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച് മധുരയില്‍ നിന്നും വിദേശികള്‍ അളഗന്‍ കുളം,അരിക്കമേട്, കാവേരിപ്പട്ടണം,കായല്‍പട്ടണം,കോര്‍ക്കൈ, മാമല്ലപുരം,നാഗപട്ടണം,പെരിയപട്ടണം,ദേവിപട്ടണം എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്കാണ് നീങ്ങിയിരുന്നത്. കച്ചവടക്കാര്‍ സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ക്കുവേണ്ടി കുളങ്ങളും ക്ഷേത്രങ്ങളും നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇത്തരത്തില്‍ വലിയ സമൃദ്ധിയുണ്ടായിരുന്ന നാടിനെയാണ് പിന്നീട് യൂറോപ്പുകാര്‍ വന്ന് കൊള്ളയടിച്ച് നശിപ്പിച്ചത്. ഇത്തരം ചരിത്രങ്ങള്‍ കുട്ടികള്‍ മനസിലാക്കുന്നത് അവരില്‍ ആത്മാഭിമാനമുണര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല🙌

Monday 12 June 2023

A few will say, a few will act - story of Ilayaperumal

 ചിലര്‍ പറയും, ചിലര്‍ ചെയ്യും പരമ്പരയില്‍ എല്‍.ഇളയപെരുമാളിനെ പരിചയപ്പെടാം
=================================
മൂന്ന് – എല്‍.ഇളയപെരുമാള്‍
=============================


1924 ജൂണ്‍ 26 ന് തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ ചിദംബരത്തിനടുത്ത് തെമ്മൂരിലാണ് ഇളയപെരുമാള്‍ ജനിച്ചത്. സ്കൂള്‍ കാലത്തേ ജാതിക്കെതിരെ പോരാടിയായിരുന്നു പെരുമാള്‍ തന്‍റെ ജീവിതം ആരംഭിച്ചത്. സ്കൂളില്‍ ദളിത് കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകം കുടം വച്ചിരുന്നതിനെതിരെയായിരുന്നു ആ പോരാട്ടം. സ്കൂള്‍ വിട്ട് എല്ലാവരും വീട്ടില്‍ പോയാലും പെരുമാള്‍ അവിടത്തന്നെ നിന്ന് ആ കുടങ്ങള്‍ പൊട്ടിച്ചുകളയുമായിരുന്നു. അധികൃതര്‍ വീണ്ടും കുടങ്ങള്‍ വാങ്ങിവച്ചു. പെരുമാള്‍ അവയും നശിപ്പിച്ചു. ഒടുവില്‍ അധ്യാപകന്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്തു. അവന്‍റെ വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട അധികൃതര്‍ പ്രത്യേകം പാത്രം വയ്ക്കുന്ന രീതി ഒഴിവാക്കി.

പഠനം കഴിഞ്ഞ് 1944 ല്‍ കുറച്ചുകാലം അദ്ദേഹം പട്ടാളത്തില്‍ ജോലി നോക്കി. നാട്ടില്‍ തിരിച്ചെത്തി ജാതിവ്യവസ്ഥയ്ക്കും ജന്മിമാരുടെ ക്രൂരതകള്‍ക്കുമെതിരെ പോരാടാന്‍ തുടങ്ങി. 1952 ല്‍ ചിദംബരം സംവരണ മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാം വയസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്‍റിലെത്തി. പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ഭരണത്തിലെ പോരായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ജാതിവിവേചനത്തിനെതിരെയും തൊഴിലിടങ്ങളിലെ മിനിമം വേതനത്തിനു വേണ്ടിയും ശക്തമായി നിലകൊണ്ടു. 1953 മാര്‍ച്ച് 20 ന് ലോക്സഭയില്‍ നടന്ന വാദപ്രതിവാദത്തില്‍ 1948 ലെ സ്റ്റാട്യൂട്ട് ബുക്കില്‍ പറയുന്ന മിനിമം വേതനം മദ്രാസ് സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്ന പരാമര്‍ശം ശ്രദ്ധേയമായി. ജന്മിത്വം അവസാനിപ്പിച്ച് ഭൂമി പണിയെടുക്കുന്നവര്‍ക്ക് നല്‍കണം എന്ന് പ്രസംഗിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളാണ് പെരുമാള്‍ പിന്‍തുടരുന്നത് എന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍തന്നെ ആക്ഷേപമുന്നയിച്ചു.

കോണ്‍ഗ്രസിലെ മികച്ച ദളിത് നേതാവ് എന്ന നിലയില്‍ പെരുമാള്‍ ഭൂരഹിതകര്‍ഷത്തൊഴിലാളികളുടെ പോരാട്ടസമരങ്ങളുടെ മുന്നണിയില്‍ നിന്നു . സ്വന്തം അന്തസിന് ക്ഷതം വരുന്ന ജോലികളില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹം ദളിതരെ ആഹ്വാനം ചെയ്തു. ചിദംബരത്തുള്ള സ്വാമി സഹജാനന്ദയുടെ മരണശേഷം നന്ദനാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കിയതും പെരുമാളായിരുന്നു. 1980 കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റായിരുന്ന പെരുമാള്‍ എഗ്മൂറില്‍ നിന്നും നിയമസഭാംഗമായി.

ഇളയപെരുമാളിന്‍റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ഉണ്ടായത് അദ്ദേഹത്തിന് 41 വയസുള്ള കാലത്താണ്. രാഷ്ട്രീയത്തില്‍ യുവാവായ പെരുമാളിനെ 1965 ലാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മറ്റി ഓണ്‍ അണ്‍ടച്ചബിലിറ്റി,ഇക്കണോമിക് ആന്‍റ് എഡ്യൂക്കേഷണല്‍ ഡവലപ്പ്മെന്‍റ് ഓഫ് ദ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ചെയര്‍മാനായി നിയമിച്ചത്. സമിതി ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് 1969 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ പരമ്പരാഗത പൂജാരി നിയമനം അവസാനിപ്പിക്കണമെന്നും പൂജ ചെയ്യാനറിയാവുന്ന എല്ലാ ജാതിക്കാര്‍ക്കും പൂജാരിയാകാന്‍ അവസരം നല്‍കണം എന്നുമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ പെരുമാള്‍ സമിതി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ച് 1984 ല്‍ പെരുമാള്‍ കോണ്‍ഗ്രസ് വിടുകയും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അംബദ്ക്കറെ പോലെതന്നെ കോണ്‍ഗ്രസിലെ സവര്‍ണ്ണ മേധാവിത്തത്തോട് കലഹിക്കുകയായിരുന്നു പെരുമാളും ചെയ്തത്. 1989 ല്‍ അദ്ദേഹം പിന്‍തുണച്ച സ്വതന്ത്രന്‍ ചിദംബരം ദേശത്തെ കാട്ടുമണ്ണാര്‍കോയില്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. ആ കാലത്ത് സമാനസ്വഭാവമുള്ള സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ പുരോഗമന വിഷയങ്ങളിലും സര്‍ക്കാരുമായി സംസാരിക്കാന്‍ പെരുമാള്‍ മുന്നിലുണ്ടായിരുന്നു.

പെരുമാള്‍ കമ്മറ്റി ശുപാര്‍ശ ആദ്യമായി നടപ്പിലാക്കിയത് കരുണാനിധി മുഖ്യമന്ത്രിയായിരുന്ന ഡിഎംകെ സര്‍ക്കാരാണ്. 1970 ഡിസംബര്‍ രണ്ടിന് തമിഴ്നാട് അസംബ്ലി തമിഴ്നാട് ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ്സ് ആക്ടില്‍ ഭേദഗതി വരുത്തി. അതോടെ പരമ്പരാഗത പൂജാരി സമ്പ്രദായം അവസാനിച്ചു. എല്ലാ ജാതിയില്‍ നിന്നും പൂജ പഠിച്ചവര്‍ക്ക് പൂജാരിയാകാം എന്ന നിലവന്നു. ഇപ്പോഴും അത് പൂര്‍ണ്ണമായിട്ടില്ലെങ്കിലും വിപ്ലവകരമായ ഒരു നിയമമായിരുന്നു അത്. ഈ ഭേദഗതിക്ക് കാരണമായത് ഇളയപെരുമാള്‍ കമ്മറ്റി ശുപാര്‍ശയായിരുന്നു. ഭേദഗതിയുടെ സ്റ്റേറ്റ്മെന്‍റ്സ് ഓഫ് ഒബ്ജക്ട്സ് ആന്‍റ് റീസണ്‍സില്‍ കമ്മറ്റി ശുപാര്‍ശ പരാമര്‍ശിക്കുന്നുണ്ട്. സുപ്രിംകോടതിയില്‍ കേസ് വന്നപ്പോഴും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പെരുമാള്‍ കമ്മറ്റി ശുപാര്‍ശ പ്രകാരമാണ് ഭേദഗതി കൊണ്ടുവന്നതെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. 2007 ലാണ് തമിഴ്നാട് സര്‍ക്കാര്‍ അര്‍ച്ചക പരിശീലന കേന്ദ്രം ആരംഭിച്ചത്.1989 ലെ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ) ആക്ടിന് കാരണമായതും പെരുമാള്‍ കമ്മറ്റി ശുപാര്‍ശകളായിരുന്നു.

1998 ല്‍ തമിഴ്നാട് സര്‍ക്കാര്‍ അണ്ണാള്‍ അംബദ്ക്കര്‍ പുരസ്ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2003 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചുവന്നു. 2005 സെപ്തംബര്‍ 9 ന് അന്തരിച്ചു. നിലവിലുള്ള വ്യവസ്ഥിതിയോട് കലഹിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇളയപെരുമാളിനെ പോലുള്ളവര്‍ പുതുതലമുറയ്ക്ക് ഉത്തേജനമാകേണ്ടതുണ്ട്. ജീവിതം ഒന്നേയുള്ളു എന്നതിനാല്‍ രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും ആത്മാഭിമാനം പണയപ്പെടുത്താതെ ജീവിക്കാന്‍ ഓരോ പൌരനും തയ്യാറാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇളയപെരുമാള്‍🙏

- വി.ആര്‍.അജിത് കുമാര്‍

Saturday 10 June 2023

Jellikkatt - the deep rooted tamil culture

 

ജെല്ലിക്കെട്ട്

-   വി.ആര്‍.അജിത് കുമാര്‍

 

സി.എസ്.ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിന്‍റെ മലയാളം പരിഭാഷ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു മോശം പരിഭാഷ ആണെങ്കിലും ജെല്ലിക്കെട്ട് എന്തെന്ന് മനസിലാക്കാനും അതിന്‍റെ വൈകാരികത അറിയാനും ഇത് ഉപകരിച്ചു.കാളയ്ക്ക് മൈതാനത്തേക്ക് പ്രവേശിക്കാനുള്ള ഇടുങ്ങിയ വഴിയാണ് വാടിവാസല്‍. അതൊരു വലിയ കുതിപ്പാണ്. അവന്‍റെ ഉപ്പൂടി അഥവാ പൂഞ്ഞയില്‍ പിടിച്ചുതൂങ്ങി വിജയിക്കുക എന്നതാണ് ഓരോ വീരന്‍റെയും സ്വപ്നം. കാരി എന്ന കാളയോടുള്ള പിച്ചിയുടെ പ്രതികാരമാണ് വാടിവാസല്‍ പറയുന്നത്. അവന്‍റെ അച്ഛന്‍ അമ്പുളിയുടെ വയറുകീറി തെറിച്ച ചോര കാരിയുടെ കൊമ്പുകളില്‍ കണ്ടത് അവന്‍ മറക്കുന്നില്ല.പ്രമുഖ തമിഴ്നടന്‍ സൂര്യ നായകനായി വാടിവാസല്‍ സിനിമയാവുകയാണ്. ജെല്ലിക്കെട്ടിന് എരു താഴ്വുതാള്‍ എന്നും പറയും. പൊങ്കല്‍ കാലത്താണ് ഈ ആഘോഷം നടക്കുന്നത്.ഒരു കൂട്ടം ഗ്രാമങ്ങള്‍ക്ക് പൊതുവായി ഒരിടവും ഒരു ആഘോഷവും എന്നതാണ് ഈ മാട് ഉത്സവത്തിന്‍റെ രീതി. ചിലയിടത്ത് മഞ്ചുവിരട്ടാകും നടക്കുക.മറ്റൊരിടത്ത് വെളിവിരട്ടും ഇനി ഒരിടത്ത് വടമാടും നടക്കും.ഓരോന്നിനും ഓരോ നിയമങ്ങളും രീതികളുമുണ്ട്.

 

 ജെല്ലിക്കെട്ട് സുപ്രിംകോടതി നിരോധിച്ചത് 2014 മേയിലായിരുന്നു.ജീവിതത്തില്‍ ഇതുവരെ ജെല്ലിക്കെട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. തമിഴന്‍റെ സംസ്ക്കാരവും അടയാളവുമായി ജെല്ലിക്കെട്ട് മാറി.സാംസ്ക്കാരിക നായകരും രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമായി. വലിയ ജനക്കൂട്ടം ചെന്നൈയിലെ മറീന ബീച്ചില്‍ തമ്പടിച്ചു. 2017 ല്‍ തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നടത്താന്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി. ഇപ്പോള്‍ സുപ്രിംകോടതിയും മുന്‍തീരുമാനം മാറ്റി. ജെല്ലിക്കെട്ട് ദ്രാവിഡ സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും നിരോധിക്കാന്‍ കഴിയില്ലെന്നും വിധിയെഴുതി കഴിഞ്ഞു.

സംഘംകൃതികളില്‍ ഈ ആഘോഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാണാം. അന്നൊക്കെ വീരന്‍റെ ലക്ഷണമായിരുന്നു ജെല്ലിക്കെട്ടിലെ പങ്കാളിത്തം. വിജയിയെ സുന്ദരികള്‍ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. യുദ്ധകാലത്തെ പോരാളികളായിരുന്നില്ല ഇവര്‍. കര്‍ഷകരും കാലിമേയ്ക്കുന്നവരുമായ സമൂഹത്തിലായിരുന്നു ജെല്ലിക്കെട്ട് സജീവമായിരുന്നത്. കാലിമേയ്ച്ചു നടന്ന ആയര്‍ സമുദായത്തിലായിരുന്നു ഇത് അധികവും നടന്നിരുന്നത്. പിന്നീട് എല്ലാ ജനസമൂഹവും പങ്കാളികളാവുകയായിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ സമൂഹത്തിലെ ഇടുങ്ങിയ പ്രാദേശിക-ജാതി മേല്‍ക്കോയ്മകളെ അതിജീവിച്ച് ഗ്രാമീണതയുടെ സാംസ്ക്കാരിക മുദ്രയായി ജെല്ലിക്കെട്ട് മാറി. മൃഗസ്നേഹികള്‍ ഈ ഉത്സവത്തെ പ്രാകൃതവും ക്രൂരവുമായി കാണുന്നു, എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഈ ആഘോഷം നിരോധിച്ചിരുന്നില്ല എന്ന് കാണാം.

 

 ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന ഉപ്പൂടിയുള്ള കാളകള്‍ തമിഴ്നാടും സിന്ധുനദീതട സംസ്ക്കാരവും തമ്മിലുള്ള ഒരു ഇണക്കുകണ്ണിയായി പലരും കരുതുന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കീളടിയില്‍ കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ നടത്തുന്ന ഉത്ഖനത്തില്‍ ലഭ്യമായ പല വസ്തുക്കളും ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഏതായാലും ജെല്ലിക്കെട്ട് എന്ന സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ടു മാത്രമാണ് തമിഴ്നാടിന്‍റെ തനത് ഇനങ്ങളായ കങ്കേയം,പുളിക്കുളം,ഉംബ്ളച്ചേരി, അലംബാടി തുടങ്ങിയ കാള ഇനങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ അവ അന്യം നിന്നുപോകുമായിരുന്നു.

Thursday 8 June 2023

Ex communication

 

ജാതിഭ്രഷ്ട്

-വി.ആര്‍.അജിത് കുമാര്‍

പളനിചാമി തന്‍റെ ജ്യൂസ് കടയുടെ മുന്നിലിരുന്ന് ആ ദിവസം ഓര്‍ത്തെടുക്കുകയായിരുന്നു. അതയാളുടെ പതിവ് രീതിയാണ്. കടയില്‍ മറ്റാരുമില്ലെങ്കില്‍ തനിച്ചിരുന്ന് കരയും. ആരെങ്കിലും ജ്യൂസ് കുടിക്കാന്‍ വരുമ്പോള്‍ മുഖത്തൊരു ചിരി വരുത്തി സന്തോഷത്തോടെ അവരുടെ ദാഹം തീര്‍ക്കും. പളനിചാമിയുടെ കടയില്‍ മിക്കപ്പോഴും നല്ല തിരക്കാവും. അതുകൊണ്ടുതന്നെ ഇത്തരം സങ്കടമൂഹൂര്‍ത്തങ്ങള്‍ കുറവാണെന്നു മാത്രം. 2017 ലായിരുന്നു അച്ഛന്‍റെ മരണം. സഹോദരിയാണ് വിളിച്ചു പറഞ്ഞത്. അണ്ണാ, അപ്പാ പോയി.

 വല്ലാത്തൊരു ഷോക്കായിരുന്നു അത്. ഇടിമിന്നലേറ്റപോലെ തരിച്ചിരുന്നു പോയി. അപ്പായെ കണ്ടിട്ട് വര്‍ഷങ്ങളായി. ആവതുള്ളപ്പോള്‍ ആറു മാസത്തിലൊരിക്കല്‍ ദിണ്ഡിഗല്‍ പട്ടണത്തിലെ ഹോട്ടല്‍ ശിവറാമിലായിരുന്നു അവര്‍ തമ്മില്‍ കണ്ടിരുന്നത്. കുറേ നേരം ഒന്നും മിണ്ടാതെ പരസ്പ്പരം നോക്കിയിരിക്കും. പിന്നെ നാട്ടിലേയും വീട്ടിലേയും കഥകള്‍ പറഞ്ഞുതുടങ്ങും. കുട്ടിക്കാലത്ത് അപ്പാ തന്നെയും കൊണ്ട് പല ഉത്സവങ്ങള്‍ക്കും പോയ കഥകള്‍ കേള്‍ക്കുമ്പോള്‍ പളനി ഒരു കൊച്ചുകുട്ടിയാകും. ഒത്തിരി ചിരിക്കും. അപ്പായ്ക്ക് ഇഷ്ടമുള്ള പൊറോട്ടയും മട്ടനും കഴിയ്ക്കും. മടങ്ങാന്‍ നേരം ഒരു പൊതി അവന്‍ അപ്പായ്ക്ക് കൊടുക്കും. അതില്‍ പതിനായിരം രൂപയുണ്ടാകും. അതൊരു സന്തോഷം. കെട്ടിപ്പിടിച്ച് കുറേ നേരം കരയും. എന്നിട്ട് തിരിഞ്ഞുനോക്കാതെ ഒറ്റ നടത്തമാണ്.

നല്ല ഉയര്‍ന്ന ശരീരവും ഒത്ത വണ്ണവുമായിരുന്നു അപ്പായ്ക്ക്. വയലില്‍ നിന്നും കൊയ്തെടുക്കുന്നതൊക്കെ തനിയെ വീട്ടിലെത്തിക്കുമായിരുന്നു. അമ്മ വഴക്കു പറയുമ്പോള്‍ അപ്പ ചിരിക്കും. നിന്നെയും ഞാന്‍ കുറേ എടുത്തതല്ലേ. അങ്ങിനെ എടുത്തെടുത്ത് പിള്ളേരും മൂന്നായി. അമ്മ നാണത്തോടെ വീട്ടിലേക്കു കയറി പോകും. അപ്പായെ ഒടുവില്‍ കണ്ടപ്പോള്‍ ശരീരം നന്നെ ക്ഷീണിച്ചിരുന്നു. പഞ്ചസാര രക്തത്തില്‍ കൂടുതലാണ്. ഗുളിക കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തില്‍ നിയന്ത്രണമില്ല. ആര് പറഞ്ഞാലും കേള്‍ക്കുകയുമില്ല. അന്ന് യാത്ര പറഞ്ഞു പോകുമ്പോള്‍ ഇനി നമുക്ക് തമ്മില്‍ കാണാന്‍ കഴിയുമോ എന്ന് സംശയമാണ് മോനെ എന്ന് അപ്പാ പറഞ്ഞു. അങ്ങിനെയൊന്നും പറയല്ലെ അപ്പാ എന്ന് പറഞ്ഞെങ്കിലും സംഭവിച്ചത് അതാണ്. ഒരു വീഴ്ച. കുറേ നാള്‍ ആശുപത്രിയിലായിരുന്നു. പോയികാണാന്‍ സഹോദരങ്ങള്‍ സമ്മതിച്ചില്ല.സമുദായക്കാര്‍ അറിഞ്ഞാല്‍ അവര്‍ക്കും കൂടി ഭ്രഷ്ടാകും. അവരുടെ കുട്ടികളുടെ വിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അനിയന്‍ മുന്‍നിശ്ചയപ്രകാരം ഹോട്ടല്‍ ശിവറാമില്‍ വരും. അവന്‍റെ കൈയ്യില്‍ പണം നല്‍കും.ഇതായി പിന്നെ രീതി. എങ്കിലും അവസാനം കണ്ട ആ ഓര്‍മ്മയില്‍ അപ്പ ഉണ്ടായിരുന്നു. അമ്മയെ കാണാനേ കഴിഞ്ഞിട്ടില്ല. ആ വേദന ചില്ലറയല്ല. എന്നുമാത്രമല്ല അപ്പായെപോലെ അത്ര വിശാലഹൃദയമല്ല അമ്മയുടേത്. ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും സമുദായത്തെ ധിക്കരിച്ചവന്‍  എന്ന നിലയില്‍ പളനിചാമിയോട് അവര്‍ക്ക് ദേഷ്യമായിരുന്നു. അത് വഴി ഭാവിയിലുണ്ടായ ബുദ്ധിമുട്ടുകള്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

1993 ലായിരുന്നു ഹൈദരാബാദില്‍ വച്ച് പൂങ്കുഴലിയെ പരിചയപ്പെട്ടത്. കൃഷിയില്‍ താത്പ്പര്യമില്ലാത്തതുകൊണ്ടാണ് മൂത്തമകനായിട്ടും പളനി നാട് വിട്ടുപോയത്.കൃഷികൊണ്ട് ജീവിക്കുക പ്രയാസമാണ്, എല്ലാ രാഷ്ട്രീയക്കാരും കൃഷിക്കാരെ സഹായിക്കും എന്ന് പറയുമെങ്കിലും അത് വെറുംവാക്കാണ്. കര്‍ഷകന്‍ എന്നും ദരിദ്രനായി തുടരുകയേയുള്ളു,അപ്പാ പറഞ്ഞു. അമ്മയുടെ എതിര്‍പ്പിനെ മറികടന്ന് അത്ര ദൂരം പോകാന്‍ കഴിഞ്ഞത് അപ്പായുടെ ധൈര്യത്തിലാണ്. വലിയ നഗരങ്ങളൊന്നും കണ്ടിട്ടില്ലാത്ത പളനി സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരന്‍റെ ശിപാര്‍ശയിലാണ് ഹൈദരാബാദിലേക്ക് പോയത്. ഒരു മരുന്നു കമ്പനിയിലായിരുന്നു അവന് ജോലി. പളനി അവിടെ എത്തിയപ്പോഴേക്കും കൂട്ടുകാരന് ബോംബെയിലേക്ക് മാറ്റമായിരുന്നു. പ്രയാസപ്പെട്ട് കമ്പനി കണ്ടുപിടിച്ചു. ജോലിയും തരമായി. ഭാഷ അറിയാതെ പകച്ചു നില്‍ക്കുന്ന പളനിക്ക് മുന്നില്‍ ദൈവത്തെപോലെയാണ് പൂങ്കുഴലി വന്നുപെട്ടത്. പാര്‍ക്കില്‍ വിഷമിച്ച് ഇരിക്കുമ്പോഴാണ് അവള്‍ ഒരു ഐസ്ക്രീം നുണഞ്ഞ് അടുത്ത ബഞ്ചില്‍ ഇരിക്കുന്നതുകണ്ടത്. അവളൊരു തമിഴ്നാട്ടുകാരിയാണ് എന്ന് പളനിക്ക് തോന്നി. നേരെ ചെന്ന് സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞു. അവള്‍ ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്നവളാണ്. അപ്പാ അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അവള്‍ അവനെകൂട്ടി വീട്ടില്‍ പോയി. പൂങ്കുഴലിയുടെ അപ്പായുടെ സഹായത്തോടെ താമസസൌകര്യവും മറ്റും ലഭിച്ചു. അങ്ങിനെ ആ ബന്ധം വളര്‍ന്നു. പൂങ്കുഴലിയെ വിട്ടൊരു ജീവിതം തനിക്കില്ല എന്ന മട്ടായി.

വിവരം അപ്പായെ കത്തെഴുതി അറിയിച്ചു. അതുവരെ ചിന്തിക്കാതിരുന്ന ഒരു സാമൂഹിക പ്രശ്നം അപ്പോഴാണ് മുന്നിലേക്ക് എത്തിപ്പെട്ടത്. മോനെ,അവളുടെ ജാതി എന്താ?”, അപ്പാ കത്തിലൂടെ ചോദിച്ചു. പ്രണയത്തില്‍ സ്ത്രീയും പുരുഷനും മാത്രമെ ഉണ്ടായിരുന്നുള്ളു. ജാതി ഏത് എന്നത് അവന്‍ ചിന്തിച്ചിരുന്നില്ല. അവളോട് ചോദിക്കാനും മടി. അതുകൊണ്ട് കത്ത് അവള്‍ക്ക് കൊടുത്തു. അവള്‍ തമാശമട്ടില്‍ ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഞങ്ങള്‍ ചെട്ടിയാരന്മാരാണ്. നീങ്കളാ?”

അവന്‍ മടിച്ചു മടിച്ച് പറഞ്ഞു, ഞാന്‍ കോണാര്‍ സമുദായമാണ്. അവള്‍ പറഞ്ഞു, ഞാന്‍ ഇന്തമാതിരി ഒരു സമുദായം കേള്‍ക്കവെ ഇല്ലൈ. നമുക്ക് അപ്പായുടെ മുന്നില്‍ വിവാഹക്കാര്യം അവതരിപ്പിക്കാം. അപ്പാ എന്ത് പറയും എന്ന് നോക്കാമല്ലൊ. അങ്ങിനെയാണ് പൂങ്കുഴലിയുടെ അപ്പായ്ക്ക് മുന്നില്‍ അവര്‍ അവരുടെ ഇഷ്ടം അവതരിപ്പിച്ചത്. ഇത് നേരത്തെ മനസിലാക്കിയിരുന്ന അയാള്‍ പറഞ്ഞു, ഇവളുടെ അമ്മാവെ പ്രണയിച്ച് ഒളിച്ചോടിയവരാണ് ഞങ്ങള്‍. ജാതി ഒന്നുതന്നെ,പക്ഷെ ഞാന്‍ പാവപ്പെട്ടവനും അവള്‍ സമ്പന്നയും. നാട് വിട്ടശേഷം ജാതി,മതം ഒന്നും ചിന്തയിലേ ഉണ്ടായിട്ടില്ല. നമ്മുടെ ആളുകള്‍ക്ക് ശുദ്ധപ്രാന്താ. ഏതായാലും കോണരും ചെട്ടിയാരും പിന്നോക്ക സമുദായങ്ങളാണ്, വലിയ പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. നീ അപ്പായ്ക്ക് കത്തെഴുതി ചോദിക്ക്.

അവന്‍ അപ്പായ്ക്ക് കത്തെഴുതി. അപ്പായ്ക്ക് വിരോധമില്ലെങ്കിലും അവന്‍റെ അമ്മ അതിനെ എതിര്‍ത്തു.സഹോദരങ്ങള്‍ അനുകൂലിച്ചുമില്ല, എതിര്‍ത്തുമില്ല. സമുദായനേതാക്കളെ അപ്പാ വിവരമറിയിച്ചു. രാജപ്പാ,നിനക്ക് ലജ്ജയില്ലെ ഇങ്ങിനൊരാവശ്യവുമായി വരാന്‍. നമ്മുടെ സമുദായം നമുക്ക് ദൈവം മാതിരി. അതില്‍ ഒരു കലര്‍പ്പും പാടില്ല. നമ്മുടെ ആള്‍ക്കാരും ചെട്ടിയാരന്മാരും തമ്മിലുള്ള സംഘട്ടനം നിനക്കറിയാത്തതാണോ. എങ്ങിനെ മനസുവന്നു നിനക്കിതുമായി വരാന്‍. ചെറുക്കനെ ഇപ്പൊ തിരിച്ചു വിളിക്കണം. അവനുക്കുള്ള പെണ്ണിനെ നമുക്ക് ഉടനെ കണ്ടെത്താം. അവന്‍ വരുന്നില്ലേല്‍ അവന്‍ പുറത്ത്, ഈ നാടിനും സമുദായത്തിനും പുറത്ത്. കര്‍മ്മങ്ങള്‍ ചെയ്ത് അവനെ മരിച്ചവനെന്നു കരുതിയാല്‍ നിനക്കും കുടുംബത്തിനും സമുദായത്തില്‍ കഴിയാം. ഇല്ലേല്‍ നീങ്കളെല്ലാം പുറത്ത്. ഇത് സമുദായ നീതി”, തലൈവര്‍ ഒച്ച ഉയര്‍ത്തി. രാജപ്പന്‍റെ നെഞ്ചുവിറച്ചു. കണ്ണുകള്‍ കലങ്ങി, ഒച്ചയില്ലാണ്ട് നാവ് നിശബ്ദമായി. ചുണ്ടുകള്‍ വരണ്ടു. തലൈവര്‍ നടന്നുപോയ വഴിയിലേക്ക് നോക്കി രാജപ്പന്‍ നിശബ്ദനായിരുന്നു . പിന്നാലെ മറ്റ് സഭാനേതാക്കളും പോയി. രാജപ്പന് കരച്ചില്‍ വന്നു. അയാള്‍ നടന്ന് വീട്ടിലെത്തി. അതിനിടയില്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.

എല്ലാ സംഭവങ്ങളും പളനിചാമിക്കുള്ള കത്തില്‍ എഴുതി. ഒടുവില്‍ ഇങ്ങനെ എഴുതി നിര്‍ത്തി. നിനക്ക് ജോലിയും സ്നേഹിക്കുന്ന ഒരു പെണ്ണും വേണമെന്നാണ് എന്‍റെ ആഗ്രഹം. ഇവിടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചുകൊള്ളാം. എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് അപ്പാ. ആ കത്ത് അവനൊരു ഊര്‍ജ്ജമായിരുന്നു. ചെറുപ്പത്തിന്‍റെ തിളപ്പുകൂടിയായപ്പോള്‍ മറ്റൊന്നും ഓര്‍ത്തില്ല. ഹൈദരാബാദിലെ ഒരമ്പലത്തില്‍ ചെറിയൊരു ചടങ്ങോടെ വിവാഹം നടത്തി. കാലം വേഗത്തില്‍ കടന്നുപോയി. അപ്പായും അമ്മയും സഹോദരങ്ങളും സമുദായത്തില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ട് വിഷമിച്ചു,പിന്നീടത് തഴമ്പിച്ചു. അവര്‍ക്ക് നല്ല വിവാഹമൊന്നും കിട്ടിയില്ല. സാമ്പത്തികമായി മോശപ്പെട്ടവര്‍ മാത്രമാണ് വിവാഹത്തിന് സമ്മതിച്ചത്. പളനി നാട്ടിലെത്തുംവരെ സമുദായത്തിന്‍റെ ക്രൂരതകള്‍ അത്ര അറിഞ്ഞില്ല. കമ്പനി അടച്ചുപൂട്ടിയപ്പോഴാണ് അതുവരെയുണ്ടായിരുന്ന സമ്പാദ്യവുമായി നാട്ടിലേക്ക് മടങ്ങിയതും കട തുടങ്ങിയതും. നാട്ടിലേക്ക് ചെന്ന് അച്ഛനമ്മമാരെ കാണാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് സമുദായ നേതാക്കളുടെയും അനുചരരുടേയും കത്തിക്ക് ഇരയാകാതെ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ആ കൂട്ടത്തില്‍ ചെറുപ്പക്കാരും ഉണ്ടായിരുന്നു എന്നത് അവനെ വേദനിപ്പിച്ചു. പുതിയ തലമുറ ജാതി മതങ്ങള്‍ക്കപ്പുറത്തേക്ക് വളരും എന്നു കരുതിയത് തെറ്റായി.

വീട്ടില്‍ കയറാന്‍ കഴിയാതെ അവന്‍ മടങ്ങി. പിന്നെയും സമുദായത്തെ സമരസപ്പെടുത്താന്‍ ശ്രമം നടന്നു. അവര്‍ വഴങ്ങിയില്ല. ഒരു ലക്ഷം രൂപ പിഴയും നിരുപാധിക മാപ്പും മുതിര്‍ന്നവരുടെ കാല്‍ക്കല്‍ വീണുള്ള ക്ഷമാപണവുമായിരുന്നു ശിക്ഷയായി നിശ്ചയിച്ചത്. അപ്പാ അതിനോട് യോജിച്ചില്ല. ഒരിക്കലും നീയത് ചെയ്യരുത്”, അപ്പാ പറഞ്ഞു.സമുദായനേതാക്കളും മനുഷ്യരല്ലെ, മൂത്തമകന്‍ എന്ന നിലയില്‍ തനിക്ക് അപ്പായെ അവസാനമായി കാണാനുള്ള അനുമതിയും കര്‍മ്മം ചെയ്യാനുള്ള അവകാശവും അനുവദിക്കുമെന്ന് അവന്‍ കരുതി. ആ വിശ്വാസത്തിലാണ് അന്ന് വണ്ടി കയറിയത്. മനസില്‍ തിങ്ങിനിറയുന്ന ഒരായിരം ഓര്‍മ്മകളുണ്ടായിരുന്നു. അവന്‍ ഗ്രാമാതിര്‍ത്തിയില്‍ വണ്ടി ഇറങ്ങി. അപ്പോള്‍ തന്നെ ചില ചെറുപ്പക്കാര്‍ അവനെ സമീപിച്ചു. എന്താണ്, എവിടെപോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായി. അവന്‍ കാര്യം പറഞ്ഞു. അതൊക്കെ നോക്കാന്‍ സമുദായത്തില്‍ ആളുകളുണ്ട്. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവന്‍ ആ ശരീരം കണ്ടാല്‍ അങ്ങോര്‍ക്കുപോലും അയിത്തമാകും. വേഗം തിരിച്ചുപൊയ്ക്കോളണം എന്നതായിരുന്നു താക്കീത്. പളനി അത് കേള്‍ക്കാതെ മുന്നോട്ടു നടന്നു. പിന്നില്‍ നിന്നായിരുന്നു അടി. തല കറങ്ങിവീണതുമാത്രം പളനിക്കറിയാം. പിന്നെ ഉണരുന്നത് രാത്രിയിലാണ്. പരിചിതമല്ലാത്ത ഏതോ ഒരുവഴിയില്‍ കിടക്കുകയായിരുന്നു അവന്‍.

അവന്‍റെ പഴ്സും ധരിച്ചിരുന്ന സ്വര്‍ണ്ണവും മൊബൈലുമൊക്കെ നഷ്ടപ്പെട്ടിരുന്നു. അതെല്ലാം അയിത്തമില്ലാത്ത വസ്തുക്കളാണല്ലോ. ആ പ്രദേശത്തെ മനുഷ്യരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി. കേസ്സെടുക്കാന്‍ പോലീസ് വിസ്സമ്മതിച്ചു. ഒടുവില്‍ വലിയ നിര്‍ബ്ബന്ധത്തിന് വഴങ്ങി കേസ്സെടുത്തു. മാസങ്ങള്‍ കഴിഞ്ഞു. കേസിന് ഒരു പുരോഗതിയുമുണ്ടായില്ല. രാജപ്പന്‍ മൂത്തമകനായി എഴുതിവച്ച ഭൂമി അനാഥമായി കിടന്നു. അമ്മ കിടപ്പിലാണ്. അവരെ കൂടെകൊണ്ടുവന്ന് നിര്‍ത്തണമെന്നുണ്ട്. പക്ഷെ അമ്മ പോലും അതിന് സമ്മതിക്കില്ല. അന്ന് സഹോദരനും സഹോദരിയും കുടുംബവും ചേര്‍ന്നാണ് ചുടലപറമ്പില്‍ അപ്പായെ ദഹിപ്പിച്ചത്. നാട്ടുകാര്‍ തൊടാതെ നോക്കിനിന്നു. തൊട്ടാല്‍ അശുദ്ധിയുണ്ടാകും എന്നാണ് സമുദായനേതാക്കള്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ സഹായിക്കണമെന്നു തോന്നിയവര്‍ക്കുപോലും അതിനായില്ല. ആ കഥകളൊക്കെ കേട്ടപ്പോള്‍ പളനിക്ക് വാശി കൂടുകയാണ് ചെയ്തത്. ചിലപ്പോള്‍ തോന്നും ഈ നേതാക്കന്മാരെ എല്ലാം വെടിവച്ചുകൊല്ലാന്‍ ഒരു തോക്ക് സംഘടിപ്പിക്കണമെന്ന്. പിന്നീട് അത് മാറും. പെരിയാര്‍ ഉള്‍പ്പെടെ എത്ര മഹാന്മാര്‍ ശ്രമിച്ചു, എന്നിട്ടും മാറാത്ത വ്യവസ്ഥിതി തനിക്കെങ്ങിനെ മാറ്റാന്‍ കഴിയും. സമുദായത്തിന്‍റെ ക്ഷേത്രത്തിലേക്ക് വാര്‍ഷികപ്പണം പോലും വാങ്ങാന്‍ തയ്യാറാകാത്ത ഇടുങ്ങിയ മനുഷ്യ മനസുകളെ ആര്‍ക്ക് നന്നാക്കാന്‍ കഴിയും.

പ്രകൃതിക്ക് മാത്രമെ അതിന് കഴിയൂ. വലിയ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഒക്കെ വന്ന് എല്ലാം നശിക്കുമ്പോള്‍ ജാതിയും മതവും ഒന്നുമില്ലാതെ വിശപ്പ് മാറ്റാന്‍ നിരനിരയായി നില്‍ക്കുന്നവര്‍ക്ക് അന്നമാണല്ലോ ദൈവവും ജാതിയും മതവും. അപകടത്തില്‍പെട്ട് ആശുപത്രിയിലെത്തുന്നവന്‍ ജാതി ചോദിച്ചല്ലല്ലോ രക്തം സ്വീകരിക്കുന്നത്. പക്ഷെ ഇതെല്ലാം താത്ക്കാലികമാകുന്നു,ഭൂരിപക്ഷം മനുഷ്യരും അഴുക്ക് നിറഞ്ഞ ജാതികിണറില്‍ നിന്നും മോചനം കിട്ടാത്ത തവളകളായി തുടരുകയാണ്. പളനിചാമിയുടെ ചിന്തകള്‍ക്ക് ചൂട് പിടിച്ചിരിക്കെയാണ് സഹോദരന്‍റെ ഫോണ്‍ വന്നത്. അണ്ണാ,അപ്പാ നിങ്ങള്‍ക്കെഴുതി വച്ച ഭൂമിയില്‍ മുനിയാണ്ടി കക്കൂസ് കെട്ടുന്നു.നമ്മളെന്ത് ചെയ്യും?”

നീ ഒന്നും പറയണ്ട. ഞാന്‍ നോക്കട്ടെ”, പളനി ഫോണ്‍ വച്ചു. മുനിയാണ്ടി അയല്‍ക്കാരനാണ്,സമുദായ നേതാവും.തനിക്കൊപ്പം കളിച്ചുനടന്നവന്‍. ഇപ്പോള്‍ സമുദായം അവന്‍റെ കൈകളിലാണ്. അയാള്‍ ആലോചിച്ചു. ഇനി എന്ത്? പോലീസും നിയമസംവിധാനവുമൊന്നും ഇതുവരെ തനിക്കനുകൂലമായിരുന്നില്ല. എങ്കിലും അതല്ലാതെ എന്ത് ചെയ്യാന്‍. അയാള്‍ കട ഭാര്യയെ ഏല്‍പ്പിച്ച് ഇറങ്ങി നടന്നു. പോലീസിലും റവന്യൂവിലും പരാതി കൊടുക്കണം. മുഖ്യമന്ത്രിക്കും ഒരു പരാതി അയയ്ക്കണം. ഫലമുണ്ടാകുമോ എന്ന് നോക്കാമല്ലോ. അപ്പാ തനിക്കെഴുതി തന്ന ഭൂമി അപ്പായുടെ ആത്മാവും വിയര്‍പ്പുമാണ്. അതിനായി ഇനി ജീവിതകാലം മുഴുവനും പോരാടും. ആ പോരാട്ടം തന്നെയാണ് അപ്പാവോടുള്ള കടപ്പാട് നിര്‍വ്വഹിക്കലും. പളനി നാട്ടില്‍ ബസിറങ്ങി പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. അവിടവിടെ പതുങ്ങി നിന്ന ചില ചെറുപ്പക്കാരും പളനിക്ക് പിന്നിലായി നീങ്ങുന്നുണ്ടായിരുന്നു.