Monday 17 April 2017

Birender's fight against exorbitant rate of stent

സ്റ്റെന്‍റിന്‍റെ  വില കുറച്ചു, ബിരേന്ദറിന്‍റെ  വിജയം
രക്തക്കുഴലിലെ തടസ്സം നീക്കുന്ന ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സ്റ്റെന്‍റിന്‍റെ  വില കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വളരെ അഭിമാനിക്കുകയും എടുത്ത കടുത്ത നിലപാടിനെ സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അതിന്‍റെ യാഥാര്‍തഥ്യം മറ്റൊന്നാണ്. ഒരു ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ. ലോകത്ത് പല വലിയ മാറ്റങ്ങളും വരുത്തിയിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഭരണാധികാരകളോ അല്ല മറിച്ച് വളരെ സാധാരണക്കാരായ വ്യക്തികളാണ് എന്ന വസ്തുത നമ്മെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു ഈ സംഭവം.
ഇതിന്‍റെ തുടക്കം 2014ലാണ്. അഡ്വ.ബിരേന്ദര്‍ സംഗ്വാന്‍ തന്‍റെ സുഹൃത്തിന്‍റെ അച്ഛനെ കാണാന്‍ ഫരീദാബാദിലെ ഒരാസ്പ്പത്രിയിലെത്തി. അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു. 1,26,000 രൂപയാണ് സ്റ്റെന്‍റിന്‍റെ വില. ബില്ലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതൊന്നുമില്ല എന്നറിഞ്ഞു.ഹൃദയ സംബ്ബന്ധിയായ രോഗത്തിന് ഉപയോഗിക്കുന്ന സ്റ്റെന്‍റിന്‍റെ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ല എന്ന് ബോദ്ധ്യപ്പെട്ട ബിരേന്ദര്‍ 2014 ഡിസംബര്‍ 9ന് വിവരാവകാശ നിയമ പ്രകാരം ഇതിന് മറുപടി കിട്ടാനായി കത്ത് നല്‍കി. സ്റ്റെന്‍റ് മരുന്നാണോ അതോ ലോഹമായാണോ കണക്കാക്കുന്നത് എന്നറിയാനായിരുന്നു ആര്‍ടിഐ. മരുന്നാണെന്നും എന്നാല്‍ ഡ്രഗ്സ് ആന്‍റ് കോസ്മറ്റിക്സ് നിയമപ്രകാരം നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിനില്‍(NLEM) ഉള്‍പ്പെട്ടിട്ടില്ല എന്നും മനസ്സിലാക്കി. എന്‍എല്‍ഇഎംല്ലില്‍ ഉള്‍പ്പെട്ടാല്‍ മാത്രമെ മരുന്നു വില നിയന്ത്രണ ഓര്‍ഡറില്‍ സ്റ്റെന്‍റ് വരുകയുള്ളു. അങ്ങിനെയല്ലാത്തതിനാല്‍ വില നിയന്ത്രണവുമില്ല എന്ന് മനസ്സിലാക്കി.

ഇതിനെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ സ്റ്റെന്‍റ് NMEL ല്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍  പൊതുതാത്പ്പര്യ ഹര്‍ജി നല്‍കി.ഫെബ്രുവരി 25ന് കോടതി സ്റ്റെന്‍റ് എന്‍എല്‍ഇഎംലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഒരു നടപടിയുമുണ്ടായില്ല. 2015 ജൂലൈയില്‍ കണ്ടപ്റ്റ് പെറ്റീഷന്‍ നല്‍കി. 2016 ഒക്ടോബറിലാണ് കേസ്സ് കോടതി പരിഗണിച്ചത്. 2016 ജൂലൈ 19 ന് NLEM ല്‍ സ്റ്റെന്‍റ് ഉള്‍പ്പെടുത്തി ഉത്തരവിറക്കി എന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടിയും നല്‍കി. എന്നാല്‍ അതുകൊണ്ടും സ്റ്റെന്‍റിന്‍റെ വില നിയന്ത്രണത്തിനുള്ള സാധ്യത തെളിഞ്ഞില്ല. കെമിക്കല്‍സ്&ഫെര്‍ട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ഡ്രഗ്സിന്‍റെ ഷെഡ്യൂള്‍ -1 ല്‍ സ്റ്റെന്‍റ് ഉള്‍പ്പെടുത്തിയാലെ വില നിയന്ത്രിക്കാന്‍ കഴിയൂ എന്ന് ബോധ്യമായ ബിരേന്ദര്‍ നവംബര്‍ 2016ല്‍ മൂന്നാം പരാതി കോടതിയില്‍ നല്‍കി. 2016 ഡിസംബര്‍ 7ന് കോടതി കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞു. തുടര്‍ന്ന് 2016 ഡിസം.22ന് കോടതി കേന്ദ്രത്തിന് ഇതിനായി സമയം നിശ്ചയിച്ച് നല്‍കി. 2017 മാര്‍ച്ച് 1 ന് മുന്‍പായി വില നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രോഗിയെ മുഴുവന്‍ വിവരങ്ങളും അറിയിക്കമമെന്നുമായിരുന്നു ഉത്തരവ്. ബ്രാന്‍ഡ് നെയിം, ബാച്ച് നമ്പര്‍ എല്ലാം ഉള്‍പ്പെടുത്തി ബില്ല് നല്കണമെന്നും നിര്‍ദ്ദശിച്ചു. അതിന്‍ പ്രകാരം ഫെബ്രുവരി 14ന് സര്‍ക്കാര് ഉത്തരവിറക്കി.ലോഹ സ്റ്റെന്‍റിന്‍റെ വില 45000ല്‍ നിന്നും 7260 രൂപയും ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്‍റിന്‍റെ വില 1.2 ലക്ഷത്തില്‍ നിന്നും 29600 രൂപയാകുന്ന മാജിക്കാണ് തുടര്‍ന്ന് നമ്മള്‍ കണ്ടത്. പ്രണയത്തിന്‍റെ ചിഹ്നം ഹൃദയമായതും ബിജെപി ഇഷ്ടപ്പെടാത്ത പ്രണയ ദിനമായ വാലന്‍റൈന്‍സ് ദിനത്തില്‍ ഉത്തരവിറങ്ങയതും യാദൃശ്ഛികമാകാം. ഏതായാലും ഹൃദ്രോഗികള്‍ എന്നെന്നും കടപ്പെട്ടിരിക്കുന്ന ഒരു പേരാണ് ബിരേന്ദര്‍ സംഗ്വാന്‍. നമുക്ക് ഹൃദയത്തില്‍ തൊട്ട് ഈ ചങ്ങാതിയെ അഭിനന്ദിക്കാം. ഒപ്പം ഒരു ചോദ്യവുമാകാംനിസ്സാരങ്ങളായ വിഷയങ്ങള്‍ക്ക് പിന്നാലെ ഓടി നടക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എന്തുകൊണ്ട് ഇത്തരം സുപ്രധാനമായ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നില്ല, അതിന് കഴിയുമ്പോള്‍ മാത്രമെ നമ്മുടെ ജനാധിപത്യത്തിന് പക്വത വരുകയുള്ളു എന്ന് നമുക്ക് കരുതാം.