Monday, 25 July 2016

power centers of Sangha period

സംഘകാലത്തെ അധികാര കേന്ദ്രങ്ങള്‍
സംഘകാലത്ത് ഐമ്പെരുങ്കഴു അഥവാ അഞ്ചു മഹാസഭകളാണ്  രാജാവിന്‍റെ അധികാരങ്ങളെ  നിയന്ത്രിച്ചിരുന്നത്. ചാരന്മാര്‍, പുരോഹിതന്മാര്‍, സേനാനായകന്മാര്‍,രാജദൂതന്മാര്‍,മന്ത്രിമാര്‍ എന്നിവരടങ്ങിയ ഈ സഭകള്‍ ജനതയുടെ അവകാശങ്ങളും അധികാരങ്ങളും  കാത്തു സൂക്ഷിച്ചു. ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന മറ്റൊരു കൂട്ടര്‍ എണ്‍പേരായമായിരുന്നു. കരണത്തിയലവര്‍(കണക്കപ്പിള്ളമാര്‍),കരുമക്കാരര്‍(കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍),കനകചൂറ്റം(ഖജാന ഉദ്യോഗസ്ഥര്‍),കടൈ കാപ്പാളര്‍(കൊട്ടാരം കാവല്‍ക്കാര്‍)നഗര മാന്തര്‍(ജനക്ഷേമത്തെ സംബ്ബന്ധിച്ച് രാജാവിനെ ധരിപ്പിക്കുന്ന  നഗരമൂപ്പന്മാര്‍),പടത്തലവര്‍(കാലാള്‍ നായകര്‍),ആന വീരര്‍(ആനപ്പട നായകര്‍),ഇവുളി മറവര്‍(കുതിരപ്പട നായകന്മാര്‍) എന്നിവര്‍ ഉള്‍പ്പെട്ടതാണ് എണ്‍പേരായം.
അമയ്ച്ചന്‍ എന്ന പേരിലാണ് മന്ത്രിമാര്‍ വിളിക്കപ്പെട്ടിരുന്നത്. ചെങ്കുട്ടുവന്‍റെ മന്ത്രിമാര്‍ വില്യവന്‍ കോതയും അഴുമ്പില്‍ വേളുമായിരുന്നു. കോത,ചേരകുടുംബാംഗവും വേള്‍  വേളനുമായിരുന്നു. മോശക്കാരനായ  രാജാവിനെപ്പോലും നന്നാക്കേണ്ട ചുമതല മന്ത്രിമാര്‍ക്കായിരുന്നു. ഉത്സാഹിയും വിദ്വാനും പ്രയോഗവിചക്ഷണനുമായവരെയാണ്  മന്ത്രിമാരായി നിയമിച്ചിരുന്നത്. പ്രജകളുടെ രക്ഷിതാവും ശത്രുക്കളെ ഒഴിവാക്കാന്‍ കഴിവുള്ളവരും ഉചിതമായ സൌഹൃദ ബന്ധങ്ങള്‍  ഉറപ്പിക്കാന്‍  മിടുക്കുള്ളവരും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കുവാനുള്ള സാമര്‍ത്ഥ്യമുള്ളവരുമായിരുന്നു മന്ത്രിമാര്‍ . കരുതലോടെ  ഫലപ്രദമായി സംസാരിക്കുന്നവരും പ്രായോഗിക പരിചയമുള്ളവരുമായിരുന്നു  അവര്‍. ക്രൂരനായ ഏകാധിപതിയെ  ഉപദേശിക്കുമ്പോള്‍കൂടി സത്യം തുറന്നു പറയണം എന്നതായിരുന്നു രീതി. ചതിയനായ മന്ത്രി പരലക്ഷം പരസ്യ ശത്രുക്കളേക്കാളും അപായകാരിയാണെന്ന് വിശ്വസിച്ചിരുന്നു.

മൂന്നു തരം രാജദൂതന്മാരാണ്  ഉണ്ടായിരുന്നത്. സ്വന്തം നാടിന്‍റെ കാര്യങ്ങള്‍ തങ്ങള്‍ക്കു യുക്തമായി തോന്നുന്ന നിലയില്‍ രാജസഭയില്‍ കൈകാര്യം ചെയ്യാന്‍  സ്വാതന്ത്ര്യമുള്ളവര്‍, തങ്ങളുടെ രാജാവില്‍ നിന്നോ സഭ നിര്‍ദ്ദേശിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുവാനും  അന്യരാജസഭകളില്‍ പ്രവര്‍ത്തിക്കുവാനും അധികാരമുള്ളവര്‍, സ്വരാജ്യത്തിന്‍റെ മുദ്രവച്ച കത്ത് നല്‍കാന്‍ മാത്രം അവകാശമുള്ളവര്‍  എന്നിങ്ങനെയാണ് ഇവരെ തരം തിരിച്ചിരുന്നത്.  ചില ദൂതന്മാര്‍ നാടുനീളെ വിളിച്ചുകൂവി നടക്കുകയും അദ്ദേഹത്തിന് സഹായം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ആദി ഹെയ്മന്‍ എന്ന ദൂതന്‍ നെടുമാന്‍ അഞ്ചിയുടെ ദൂതുമായി  ഔവ തോണ്ടമാനെ കാണാന്‍ പോയ സംഭവം  ഇങ്ങനെ. തോണ്ടമാന്‍ തന്‍റെ പടക്കോപ്പുപുര ആദി ഹെയ്മാനെ കാണിച്ചു കൊടുത്തു. ഭംഗിയില്‍ തിളങ്ങുന്ന പടക്കോപ്പുകള്‍  കണ്ട ആദി സ്വതഃസിദ്ധമായ പരിഹാസ ചാതുരിയോടെ പറഞ്ഞു, എന്‍റെ രക്ഷാധികാരിയായ അഞ്ചിയുടെ ആയുധങ്ങള്‍ ഒടിഞ്ഞു പോയതിനാല്‍ നന്നാക്കാന്‍ കൊടുത്തിരിക്കുകയാണ്. അതിനാല്‍ ആയുധശാല മിക്കവാറും ശൂന്യമാണ്. അങ്ങയുടെ ആയുധശാലയാകട്ടെ ,ഒടിവും ചതവുമില്ലാത്ത മിന്നിത്തിളങ്ങുന്ന  ഒന്നാംതരം ആയുധങ്ങളാല്‍ ശോഭിക്കുന്നതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. അഞ്ചി നല്ല പോരാളിയാകയാല്‍  ആയുധങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെന്നും  തോണ്ടമാന്‍ യുദ്ധത്തില്‍ എടുത്തു ചാടാതെ മുന്‍കരുതലോടെ ജീവിക്കുന്ന രാജാവാണെന്നുമുള്ള  സൂചനയാണ് ആദി നല്‍കിയത്.

ആരും ഇഷ്ടപ്പെടുന്ന പെരുമാറ്റം,ഉത്കൃഷ്ട കുടുംബജാതത്വം,ദയാശീലം,പ്രഭാഷണ ചാതുരി, അന്തസ്സും ഭംഗിയുമുള്ള ആകൃതി, ഉത്കൃഷ്ട വിദ്യാഭ്യാസ യോഗ്യത ,ഭയമോ  പക്ഷപാതമോ കൂടാതെ സന്ദേശം എത്തിക്കാനുള്ള കഴിവ് ,മരണം നിശ്ചയമെന്നു കണ്ടാലും ധൈര്യം വിടാതിരിക്കല്‍ എന്നിവ മാതൃകാ ദൂതന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളായിരുന്നു.തലയില്‍ കെട്ടും കഞ്ചുകവുമായിരുന്നു ഇവരുടെ വേഷം.കഞ്ചുകമാക്കള്‍  എന്നും ഇവര്‍ അറിയപ്പെട്ടു. ഇത് ഗ്രീക്ക് വേഷത്തിന്‍റെ അനുകരണമാണ്  എന്നഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.
ഗോത്രകാലത്തെ കന്നുകാലി മോഷണ രീതിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനം തുടങ്ങുന്നത്. ചാരന്മാരെ ഒറ്റര്‍ എന്നും ചാരപ്രവര്‍ത്തിക്ക് വേയ് എന്നും പറഞ്ഞുവന്നു. നേരത്തെ പരിശീലിക്കുന്ന പലവിധ അടയാള ശബ്ദങ്ങളിലൂടെ  സന്ദേശങ്ങള്‍ കൈമാറാന്‍ ഇവര്‍ക്കു കഴിയും. ശത്രുപാളയത്തിലെ വിവരം ശേഖരിച്ചു വരുന്നവര്‍ക്ക് പരിതോഷികവും നല്‍കിയിരുന്നു. ചാരന്മാരെ രാജാവിന്‍റെ കണ്ണുകളായി കണക്കാക്കിയിരുന്നു. വേഷപ്രച്ഛന്നരായി ചുറ്റിത്തിരിയുന്ന ഇവര്‍ പിടിക്കപ്പെട്ടാല്‍ ധൈര്യം വിടാതെയും സമ്പാദിച്ച വിവരങ്ങള്‍ പുറത്തു പറയാതെയും  ഇരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കും.ഒരു ചാരനെ മറ്റൊരു ചാരനും അവനെ മൂന്നാമതൊരുവനും നിരീക്ഷിച്ചിരുന്നു. പിടിക്കപ്പെടുന്ന ചാരന്മാര്‍ക്ക് വധശിക്ഷ ഉറപ്പായിരുന്നു.   
ബ്രാഹ്മണപുരോഹിതരെ രാജാക്കന്മാര്‍ അനുസരിച്ചിരുന്നു.പല്യാനൈ ചെല്‍ക്കഴു കുട്ടുവന്‍ എന്ന ചേരരാജാവിന് നെടുമ്പാര തായനാര്‍ എന്നൊരു പുരോഹിതനുണ്ടായിരുന്നു.അദ്ദേഹം ലൌകിക ജീവിതം ഉപേക്ഷിച്ചു വനവാസത്തിനു പോയപ്പോള്‍ രാജാവും പിന്‍തുടര്‍ന്നു എന്നും പറയപ്പെടുന്നു.മംഗള ശുഭമുഹൂര്‍ത്തങ്ങളിലും ശുഭശകുനങ്ങളിലും  വിശ്വസിച്ചിരുന്ന രാജാക്കന്മാര്‍ അവരുടെ സഭയില്‍ ജ്യോത്സനും നല്ല പ്രാധാന്യം  നല്‍കിയിരുന്നു.ജ്യോത്സ്യന്‍ കണിയെന്നും മുഖ്യജ്യോത്സ്യന്‍ പെരുങ്കണിയെന്നും അറിയപ്പെട്ടു. പതിവുള്ളതും അല്ലാത്തുമായ രാജകീയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള നല്ല സമയം നിശ്ചയിക്കുക ജ്യോത്സ്യന്‍റെ ചുമതലയായിരുന്നു. 

             ദിവസത്തിന്‍റെ മണിക്കൂറുകള്‍ കണക്കാക്കി വയ്ക്കുന്ന ഉദ്യോഗസ്ഥനായിരുന്നു നാഴിക കണക്കന്‍. നാഴികയുടെ എണ്ണം കണക്കാക്കാന്‍ നാഴിക വട്ടിലാണ് ഉപയോഗിച്ചിരുന്നത്. സമയ കണക്കന്മാര്‍ ഊഴം വച്ച് ഉറങ്ങാതെ രാവും പകലും മണിക്കൂറുകള്‍ എണ്ണിക്കൊണ്ടിരുന്നു.
ഗുമസ്തന്മാര്‍ മന്ത്രക്കണക്കര്‍ എന്നറിയപ്പെട്ടു.അവര്‍ മന്ത്രയോലയെഴുതി ലാക്കോട്ടുകള്‍ ഭദ്രമായി സൂക്ഷിച്ചു. ചെളിമണ്ണുകൊണ്ടാണ് മുദ്രവച്ചിരുന്നത്. ഈ  രേഖകള്‍ മണ്ണടൈ മുടങ്ങല്‍  എന്നറിയപ്പെട്ടു. ഓലയുടെ അറ്റങ്ങള്‍ കെട്ടി അതിനുമുകളില്‍ മെഴുകടയാളവും ഉറപ്പിച്ചിരുന്നു.ന്യായോപദേഷ്ടാക്കളെ  അറക്കളത്ത് അന്തണര്‍ എന്നും ഭരണ നിര്‍വ്വാഹകരെ തന്ത്രവിനൈകര്‍ എന്നും മതപരമായ നോട്ടക്കാരെ  ധര്‍മ്മവിനൈഞര്‍ എന്നും നികുതി പിരിവിന്‍റെ ചുമതലക്കാരെ ആയക്കണക്കര്‍ എന്നും വിളിച്ചുവന്നു.


അടിമകളെപ്പോലെ തന്നെയായിരുന്നു  സേവകരായ ഉരിമെയ് ചുറ്റവും. നൃത്തക്കാര്‍,കണ്ണീര്‍ കുഴല്‍ വിളിക്കാര്‍,കുയിലുവര്‍,വിദൂഷകന്മാര്‍ ,നകൈ വേഴമ്പര്‍ എന്നിങ്ങനെ കലാകാരന്മാരെയും രാജസഭകളില്‍ നിയോഗിച്ചിരുന്നു. രാജാവിനെ പ്രശംസിക്കുന്നതിനും ഒരു കൂട്ടരുണ്ടായിരുന്നു. അവരായിരുന്നു അകവര്‍ . സൂതന്‍,മാഗധന്‍,വൈതാളികന്‍ എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇക്കൂട്ടര്‍. സൂതര്‍ നിന്നു കൊണ്ടും മാഗധര്‍ ഇരുന്നും വൈതാളികര്‍ ചെണ്ടകൊട്ടിനനുസരിച്ച് നൃത്തം ചെയ്തും രാജാവിന്‍റെ ഉദാര പ്രവര്‍ത്തികളെ ശ്ലാഘിച്ചിരുന്നു. വേലക്കാരികളെ കൂളിയര്‍ എന്നു വിളിച്ചുവന്നു. രാജാവിനെ രസിപ്പിക്കാന്‍ കൂനന്മാരെയും കൊട്ടാരം വാര്‍ത്തകള്‍ വെളിയില്‍ പോകാതിരിക്കാന്‍ മൂകന്മാരെയും ജോലിക്ക് വച്ചിരുന്നു. കൊട്ടാരത്തില്‍ സഞ്ചരിക്കുന്ന രാജാവിനൊപ്പം വിളക്കുമായി സുന്ദരികളായ വേലക്കാരികള്‍ ഒപ്പം നടന്ന് സ്തുതിക്കുന്ന രീതിയും നിലനിന്നിരുന്നു. വളയണിഞ്ഞ ദാസിമാര്‍ സ്വര്‍ണ്ണ ചഷകത്തില്‍ കള്ളും വിദേശമദ്യവും അത്താഴത്തിനായി വിളമ്പിയിരുന്നതായും രേഖകള്‍ പറയുന്നു. ഇവര്‍ പടപ്പാളയത്തില്‍ പോലും  രാജാവിനെ സേവിച്ചിരുന്നു. കൊട്ടാരം കാവല്‍ക്കാര്‍ യവനന്മാരായിരുന്നു

Saturday, 9 July 2016

certain markings of kings' rule

രാജഭരണത്തിലെ ചില  അടയാളപ്പെടുത്തലുകള്‍

പേകന്‍ എന്ന രാജാവ് മറ്റൊരു സ്ത്രീയില്‍ അനുരക്തനാവുകയും രാജ്ഞിയായ കണ്ണകിയെ വിവാഹബന്ധം വേര്‍പെടുത്തി പുറത്താക്കുകയും ചെയ്തു. പ്രമുഖ കവികളായ കപിലര്‍,പരണര്‍,വരിശില്‍ കിഴാര്‍, പെരുങ്കന്‍റൂര്‍ കിഴാര്‍ എന്നിവര്‍ രാജാവിനെ ഉപദേശിക്കുകയും കണ്ണകിക്കു വേണ്ടി വാദിക്കുകയും ചെയ്തു. ഗാര്‍ഹിക മണ്ഡലത്തില്‍ ഇത്തരത്തിലൊരു നിന്ദ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെങ്കിലും  പൊതുവായ മനുഷ്യ സ്നേഹവും ഔദാര്യവും ഉള്ളയാളായിരുന്നു പേകന്‍. അന്തഃപ്പുര സ്ത്രീകള്‍ ഉരിമെയ് കിളിര്‍  എന്നാണറിയപ്പെട്ടിരുന്നത്. യുദ്ധത്തില്‍ പിടിച്ച സ്ത്രീകള്‍ അടിമകളായിരുന്നു. അവര്‍ പൊതുസ്ഥലത്ത് ഒത്തുകൂടി മരക്കുറ്റിയെ ദൈവമെന്ന് കരുതി മാലയിട്ട് പൂജിച്ചിരുന്നു. റോമക്കാരായ വണിക്കുകളും രാജാക്കന്മാര്‍ക്കായി യുവസുന്ദരികളെ  കാഴ്ചവച്ചിരുന്നു. വിദേശികളായ ഷണ്ഡന്മാരെ കൊട്ടാര വേലക്കാരായി വച്ചിരുന്നു. ഭാഷയറിയില്ല എന്നതും ഷണ്ഡന്മാരാണെന്നുമുള്ളത്  അവരെ അന്തഃപുരത്തില്‍ നിയോഗിക്കുന്നതിന്  കാരണമായി പറയപ്പെടുന്നു.

ഗായകന്മാര്‍,നടന്മാര്‍,ബ്രാഹ്മണര്‍,കവികള്‍,ദൂതന്മാര്‍  എന്നിവര്‍ക്ക് കൊട്ടാരത്തില്‍ പ്രവേശനം എളുപ്പമായിരുന്നു. വാള്‍,കൊടി,കുട,പെരുമ്പറ ,കുതിര,ആന,തേര്,ഹാരം,കിരീടം എന്നിവയായിരുന്നു രാജചിഹ്നങ്ങള്‍.കുട വൃത്താകാരത്തിലും വലുപ്പത്തിലും തൂവെള്ള നിറത്തിലുമുള്ളതായിരുന്നു. വെണ്‍കുട എന്നും വെണ്‍കൊറ്റക്കുടയെന്നും ഇതിനെ വിളിച്ചിരുന്നു.
രാജാവ് രാജ്യം പിടിക്കാന്‍ പോകുമ്പോള്‍ കുടയെ വന്ദിക്കുമായിരുന്നു. അതിനുള്ളില്‍ ദേവത കുടികൊള്ളുന്നു  എന്നായിരുന്നു വിശ്വാസം. യുദ്ധരംഗത്ത് കൊടി താഴ്ത്തുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താലും കുട നശിപ്പിക്കപ്പെട്ടാലും ആ രാജാവ് അപമാനിതനായി കരുതപ്പെട്ടിരുന്നു.
കുട സൂചിപ്പിക്കുന്നത് തണലാണ്. രാജാവിന്‍റെ കുട ഭരണകൂടമാണ്. അതിന് കീഴെ നില്‍ക്കുന്ന ജനതയുടെ സംരക്ഷകനാണല്ലോ രാജാവ്. രാജാവിന്‍റെ കുടയ്ക്കുണ്ടാകുന്ന ആപത്ത് കുറിക്കുന്നത് ജനതയുടെ ശാന്തതയുടെയും രക്ഷയുടെയും  നഷ്ടമാണ്. ഒരു രാജ്യം കീഴടക്കിയാല്‍  അത് തന്‍റെ കുടക്കീഴിലായി  എന്നാണ് പറയുക. അങ്ങിനെയാണ് വലിയ പ്രദേശങ്ങളുടെ അധിപനായ രാജാവിനെ ഏകഛത്രാധിപതി എന്ന ബിരുദം നല്‍കി  ആദരിക്കുന്ന  രീതി നിലവില്‍ വന്നത്. കുടത്തണ്ടു മുറിച്ച് അളവു കോലാക്കുന്നതും രാജാവിനെയും ദേശത്തെയും അപമാനിക്കലായിരുന്നു.

കൊത്തിവച്ച സിംഹങ്ങളാണ്  സിംഹാസനം താങ്ങിയിരുന്നത്. അരശുകട്ടില്‍ എന്നും സിംഹാസനം അറിയപ്പെട്ടു. സിംഹാസനാരോഹണത്തിന് അരശുകട്ടില്‍ ഏറുതല്‍ എന്നു പറഞ്ഞിരുന്നു. യുദ്ധത്തില്‍ പിടിച്ച ആനകളുടെ കൊമ്പുകൊണ്ടായിരുന്നു  കസേരക്കാലുകള്‍ നിര്‍മ്മിച്ചിരുന്നത്. പില്‍ക്കാലത്ത് ശത്രുരാജാവിനെ തോല്‍പ്പിച്ച് സിംഹാസനം കൂടി കൊണ്ടുപോരിക പതിവായി. മഴവരായന്‍,കലിംഗരായന്‍ എന്നിങ്ങനെ പരാജിത രാജാക്കന്മാരുടെ പേരുകള്‍ സിംഹാസനങ്ങള്‍ക്ക് നല്‍കിയിരുന്നു.
രാജാധികാരത്തിന്‍റെ ചിഹ്നമായിരുന്നു പെരുമ്പറ. ഇതിന് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിനെ ശുദ്ധജലത്തില്‍ കുളിപ്പിച്ചും മാലയണിയിച്ചും ആരാധിച്ചു വന്നു. പെരുമ്പറ വയ്ക്കാന്‍ മുരശുകട്ടിലാണ്  ഉപയോഗിച്ചിരുന്നത്. ചെണ്ടയ്ക്കുള്ളില്‍ ദേവത കുടികൊള്ളുന്നതായി  വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ  ദേവതയെ ഭജിക്കുമ്പോള്‍ പെരുമ്പറ ഉച്ചത്തില്‍ കൊട്ടുമായിരുന്നു. ഉത്സവാഘോഷങ്ങള്‍ക്ക് പെരുമ്പറ ആനപ്പുറത്തു കയറ്റി നഗരം ചുറ്റിയിരുന്നു. രാജവിളംബരങ്ങള്‍,ആനമദമിളകുന്നത് പോലെയുള്ള അറിയിപ്പുകള്‍ ഒക്കെ പെരുമ്പറ കൊട്ടിയാണ് അറിയിച്ചിരുന്നത്. പെരുമ്പറ ഉപയോഗിക്കേണ്ട അവസരം,ഉപയോഗിക്കാന്‍ അധികാരപ്പെട്ട അധികാരികള്‍, അവര്‍ക്ക്  അതിന് അധികാരം നല്‍കേണ്ടവര്‍ തുടങ്ങി പലതിനും ക്രമം വച്ചിരുന്നു. കൊട്ടുകൊണ്ട പാടുകള്‍ തോലില്‍ പ്രേതദൃഷ്ടി പോലെ കാണപ്പെട്ടിരുന്നു. യുദ്ധപ്രഖ്യാപന വിളംബരം രാവിലെയാണുണ്ടാവുക. അതിനെ കാലൈമുരശു എന്നു പറയും. കടുവയെ  ആക്രമിച്ചു കൊന്ന കാളയുടെ തോലുകൊണ്ടാണ്  യുദ്ധപ്പെരുമ്പറ ഉണ്ടാക്കിയിരുന്നത്. വാളും കുടയും പോലെ പെരുമ്പറയും ഒരു ശുഭമുഹൂര്‍ത്തത്തിലാണ്  പടക്കളത്തില്‍  കൊണ്ടുപോവുക. ഭടന്മാരില്‍ ആവേശമുണ്ടാക്കാന്‍  പെരുമ്പറ മുഴക്കിയിരുന്നു. ശത്രുരാജാവിന്‍റെ ഗോത്രചിഹ്നമായി  അറിയപ്പെടുന്ന  വൃക്ഷത്തിന്‍റെ തടികൊണ്ടാണ് പെരുമ്പറയ്ക്ക് ചട്ടക്കൂടുണ്ടാക്കുക. കുടയും പെരുമ്പറയും പിടിച്ചെടുക്കുന്ന പട്ടാളക്കാരനെ ആദരിക്കുകയും  പെരുമ്പറ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. വിജയത്തിന് വീരമുരശും ദാനത്തിന് ത്യാഗമുരശും നീതിക്ക് ന്യായമുരശും ഉപയോഗിച്ചു. സാമന്തന്മാര്‍ കപ്പവുമായി രാജാവിനെ കാണാന്‍ വരുമ്പോഴും മുരശ് മുഴക്കും. പ്രഭാതത്തിന്‍റെ വരവറിയിക്കാന്‍ മുഴക്കുന്നത് മുരശം പള്ളി എഴുച്ചി മുരശമാണ്.

ശത്രു നിഗ്രഹത്തിന്‍റെ ചിഹ്നമായിരുന്നു  വാള്‍. അത് തീര്‍ത്ഥത്തില്‍ കുളിപ്പിക്കുകയും  മാലയണിയിക്കുകയും  ചെയ്തിരുന്നു.പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉണ്ടാക്കിയ തുണിക്കഷണത്തില്‍ രാജാവിന്‍റെ പ്രത്യേക മുദ്ര അടയാളപ്പെടുത്തി പല പൊക്കത്തിലുളള  തണ്ടിലോ തൂണിലോ കെട്ടി കൊടി പറപ്പിച്ചിരുന്നു. ചേരന് വില്ല്,ചോളന് കടുവ,പാണ്ഡ്യന്  മത്സ്യം എന്നിവ കൊടിയടയാളങ്ങളായിരുന്നു.ക്ഷേത്രം,ഗൃഹം,കോട്ടകൊത്തളങ്ങള്‍,
യുദ്ധത്തിനു പോകുന്ന ആനകള്‍,രഥങ്ങള്‍ എന്നിവയുടെയെല്ലാം  മുകളില്‍ കൊടികള്‍ പാറിച്ചിരുന്നു. ക്ഷേത്രക്കൊടി ഉത്സവത്തെയും യുദ്ധരംഗത്തെ കൊടി വിജയത്തെയും കള്ളുഷാപ്പിന്‍റെ കൊടി മറ്റു സ്ഥാപനങ്ങളില്‍ നിന്നും അതിനുള്ള വ്യത്യാസത്തേയും സൂചിപ്പിച്ചു.
ചേരരാജാക്കന്മാര്‍  പനയോല മാലയും ചോളര്‍ അത്തിമാലയും പാണ്ഡ്യര്‍ വേപ്പുമാലയും ധരിച്ചു. കഴുത്തിലെ മാലയ്ക്ക് താരെന്നും തോളത്തതിനെ കണ്ണിയെന്നും വിളിച്ചുവന്നു. യുദ്ധരംഗത്ത് ഇതിനുപുറമെ വെച്ചി,കരണ്ട,വഞ്ചി,കാഞ്ചി,നൊച്ചി,ഉഴിഞ്ഞ,തുമ്പ,വാക എന്നീ പൂക്കളും അണിഞ്ഞു. സൈനികോദ്യോഗസ്ഥരും ഗജങ്ങളും മാലയണിയുമായിരുന്നു. കവരി ചമരി എന്ന പ്രത്യേകയിനം  മാനിന്‍റെ വെളുത്തവാല്‍ രോമങ്ങള്‍ സഞ്ചയിച്ചാണ് വെണ്‍ചാമരം ഉണ്ടാക്കിയിരുന്നത്. ഭരണചക്രം തിരിക്കുന്നവന്‍ എന്ന നിലയിലാവണം ചക്രവര്‍ത്തി  എന്ന പദമുണ്ടായത്. രാജകീയ വാഹനമായിരുന്നു ഗജം. രണ്ടറ്റവും മണി കെട്ടിയ കയര്‍ ആനപ്പുറത്ത് വശങ്ങളിലായി തൂക്കിയിട്ട് അതിന്‍റെ വരവ് അറിയിച്ചിരുന്നു. രാജാവ് ഇറങ്ങിക്കഴിഞ്ഞാലുടന്‍ മണി  അഴിച്ചുമാറ്റുകയും ചെയ്യും. ആനയ്ക്ക് മദമിളകിയാല്‍ അതിന്‍റെ യാത്ര നിയന്ത്രിക്കാനായി  മുള്ളുകള്‍ പോലെയുള്ള കൂര്‍ത്ത ഇരുമ്പു കമ്പികള്‍  വിതറും.അതില്‍ ചവിട്ടാന്‍ മടിച്ച് ആന ഓടാതെ നില്‍ക്കും അപ്പോഴാണ് അതിനെ ബന്ധിക്കുക. മസ്തകത്തില്‍ ഒരു കൊടിയും ശംഖും ചേര്‍ത്തു കെട്ടും. രാജക്കന്‍മാര്‍ കുതിര സവാരിയും ഇഷ്ടപ്പെട്ടിരുന്നു. സവാരിക്കുതിരയെയും മാലയണിയിക്കുമായിരുന്നു. നെയ് ചേര്‍ത്ത ആഹാരമാണ് കുതിരയ്ക്ക് നല്കുക. കുഞ്ചിരോമങ്ങള്‍ മുറിച്ച് ഭംഗി വരുത്തുകയും ചെയ്യുമായിരുന്നു. കുതിര വലിക്കുന്ന ഇരുചക്ര വാഹനത്തിലും മണി കെട്ടി ആഗമനം അറിയിക്കുമായിരുന്നു.

വംശംവൃക്ഷത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. വംശവൃക്ഷത്തില്‍ ദേവത കുടികൊള്ളുന്നുവെന്നും ആ മരം മുറിക്കാന്‍ ഇടയായാല്‍ നഗരം നശിക്കുമെന്നും വിശ്വസിച്ചിരുന്നു. പരദേവതാവൃക്ഷത്തില്‍ ആനയെ തളയ്ക്കാന്‍ ശത്രുവിന് കഴിഞ്ഞാല്‍ അത് മരം മുറിക്കുന്നതിന് തുല്യമായി കണക്കാക്കിയിരുന്നു. മോകൂറിലെ പഴയന്‍റെ വംശംവൃക്ഷം വേപ്പായിരുന്നു. ദ്വീപ് വാസികളുടേത് കടമ്പു മരമായിരുന്നു.
വിശിഷ്ട സേവനത്തിന് ബഹുമതി അഥവാ മാരായം നല്‍കിയിരുന്നു. എട്ടി, കാവിതി,ഏനാതി എന്നിവയായിരുന്നു ബഹുമതികള്‍. എട്ടിയും കാവിതിയും പ്രാദേശിക ബഹുമതികളും ഏനാതി ഉന്നത ബഹുമതിയുമായിരുന്നു. വണിക്കുകള്‍ക്ക് നല്‍കിവന്ന സ്വര്‍ണ്ണപുഷ്പ്പമാണ് എട്ടി. കാവിതി സ്ഥാനം നേടുന്നയാള്‍ക്ക് ആശാന്‍(പുരോഹിതന്‍)
,പെരുങ്കണി(മഹാജോത്സ്യന്‍),അറക്കുള അന്തണന്‍(ന്യായോപദേഷ്ടാവ്),ഓലൈ മന്തിരം(കണക്കപ്പിള്ള) എന്നിവരെപോലെ രാജാവിനെ മുഖം കാണിക്കാന്‍ അവകാശമുണ്ടായിരുന്നു. കരമിളവുള്ളതിനാല്‍ ഇവരെ വരിയിലാര്‍ എന്നു വിളിച്ചിരുന്നു. കാവിതികളും സ്വര്‍ണ്ണപ്പൂവു് ധരിക്കുകയും രാജകുടുംബവുമായി സംബ്ബന്ധം കൂടുകയും ചെയ്തു. വിശിഷ്ട സൈനികര്‍ക്കാണ് ഏനാതിപ്പട്ടം നല്‍കി വന്നത്. അവര്‍ക്ക് രത്നം പതിച്ച മോതിരം നല്‍കിയിരുന്നു. ഏനാതിനാഥ നായനാര്‍ എന്നൊരു സേനാപതിയുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഏനാതി സ്ഥാനം നല്‍കാനുള്ള ശുഭദിനം നിശ്ചിയിച്ച് ജോത്സ്യന്മാര്‍,ഉപദേഷ്ടാക്കള്‍,കുടുംബാംഗങ്ങള്‍,ഭാര്യമാര്‍,സേനാ വിഭാഗം എന്നിവരെയെല്ലാം  ക്ഷണിച്ച് അവരുടെ മുന്നില്‍ വച്ചാണ് സ്ഥാനം നല്കുക. ഭൂമി,കുതിര,തേരുകള്‍,ആനകള്‍ തുടങ്ങി പാരിതോഷികങ്ങളും നല്‍കുമായിരുന്നു. പ്രത്യേക കഞ്ചുകം ധരിക്കാനും ചിലര്‍ക്ക് രാജനാമം പേരിനൊപ്പം ചേര്‍ക്കാനും അനുമതി നല്‍കിയിരുന്നു.


രാജാവിന്‍റെ അംഗരക്ഷകരായി സേവനമനുഷ്ടിക്കുന്ന സ്ത്രീകള്‍ക്ക് അടച്ചുമൂടിയ വാഹനത്തില്‍ അംഗരക്ഷകരോടൊപ്പം യാത്ര ചെയ്യാനും പല്ലക്കില്‍ സഞ്ചരിക്കാനും വെറ്റില സൂക്ഷിക്കാനുള്ള സ്വര്‍ണ്ണപ്പെട്ടി, ചെറിയ വാള്‍,വീശാന്‍ വേലക്കാര്‍ എന്നിവയും നല്‍കിയിരുന്നു. സേനാധിപനെ കുറിക്കുന്ന മുതലി അഥവാ സേനൈമതലി എന്ന പദവിയാണ് പില്‍ക്കാലത്ത് മുതലിയാര്‍ എന്ന  ജാതിയായി  മാറിയത്. 

Wednesday, 6 July 2016

donation styles of Sangham kings

സംഘകാല രാജാക്കന്മാരുടെ  ദാനരീതികള്‍
സംഘകാല രാജാക്കന്മാര്‍ സൂക്ഷമദര്‍ശികളായ നിരൂപകരും തികഞ്ഞ പണ്ഡിതന്മാരുമായിരുന്നു. അവരില്‍ കവികളുമുണ്ടായിരുന്നു. കവിത,നൃത്തം,നാടകം എന്നിവയെ അവര്‍ പ്രോത്സാഹിപ്പിച്ചു. കരികാലന്‍ എന്ന രാജാവ് സര്‍വ്വകലാവല്ലഭനായിരുന്നു. പാണ്ഡ്യന്‍ അറിവുടൈ നമ്പിയും നെടുഞ്ചേഴിയന്മാരും കവികളായിരുന്നു. ഉദാരമതികളായ രാജാക്കന്മാരുടെ സമ്മാനങ്ങള്‍  പലപ്പോഴും ദുര്‍വ്യയത്തിന്‍റെ വക്കുവരെ എത്തിയിരുന്നു. കവികളും കലാകാരന്മാരും അന്തസ്സും മാന്യതയും കല്‍പ്പിക്കാത്ത  പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല.രാജാവ് നേരിട്ട് നല്‍കുന്നവയല്ലാതെ  പ്രതിനിധികള്‍ നല്‍കുന്ന സമ്മാനവും അവര്‍ വാങ്ങിയിരുന്നില്ല. തമിഴ് സംഘ രാജാക്കന്മാരില്‍ ഏഴ് പ്രഭുക്കന്മാര്‍ ഉദാര പ്രവൃത്തികള്‍ക്ക് പ്രത്യേകം പേരുകേട്ടവരായിരുന്നു.
മുന്നൂറു ഗ്രാമങ്ങളും ഒരു ചെറുകുന്നും ചേര്‍ന്ന പറമ്പുനാട്ടിലെ ഭരണാധിപനായ പാണിയെ ,അദ്ദേഹത്തിന്‍റെ ആസ്ഥാന കവിയും സുഹൃത്തും തത്വജ്ഞാനിയും ഉപദേഷ്ടാവുമായ കവിലര്‍ അത്യന്തം പ്രശംസിച്ചിട്ടുണ്ട്. ഒരിക്കല്‍ കൊടിപ്പന്തലില്ലായ്കയാല്‍ മുകളിലേക്ക് പിടിച്ചു കയറാന്‍ വിഷമിച്ച ഒരു മുല്ലവള്ളിക്ക് സ്വന്തം രഥം തന്നെ അദ്ദേഹം ആ ആവശ്യത്തിലേക്ക് നല്‍കിയതായി  കവി പറയുന്നുണ്ട്. കൊല്ലിമലയിലെ ഓരി, പെണ്ണാറിന്‍റെ കരയിലെ കോവലൂരിലെ മലയമാന്‍ കാരി  എന്നിവരും ഉദാരമതികളായിരുന്നു. തകടൂരിലെ (ധര്‍മ്മപുരി) രാജാവായ അദിഹെയ്മാന്‍ നെടുമാന്‍ അഞ്ചി സുപ്രസിദ്ധ കവയിത്രിയായ അവ്വയാര്‍ക്കു്  രക്ഷാധികാരിയായി വര്‍ത്തിച്ചിരുന്നു. ഭക്ഷിക്കുന്നവര്‍ക്ക്  അമരത്വം നല്‍കുന്ന ഒരു നെല്ലിപ്പഴം ഒരിക്കല്‍ ഇദ്ദേഹം അവര്‍ക്കു നല്‍കി. ആ പഴം താന്‍ തന്നെ ഭക്ഷിക്കാതെയും അതിന്‍റെ  ദൈവീക ശക്തി  വെളിപ്പെടുത്താതെയുമാണ്  നെല്ലിപ്പഴം അദ്ദേഹം  നല്‍കിയതെന്നാണ്  രേഖയില്‍ പറയുന്നത്. മറ്റു ജീവജാലങ്ങളോട് തുല്യത പ്രഖ്യാപിച്ചിരുന്ന  നല്ലൂരിലെ പേകന്‍ ഒരു മയിലിന് കമ്പിളി പുതപ്പ് സമ്മാനിച്ചതായും പറയപ്പെടുന്നു. പൊതിയാല്‍ മലകളിലെ ഭരണാധിപനായ ആയി, കവികള്‍ക്ക്  ഉദാരമായി ആനകളെ  സംഭാവന ചെയ്തിരുന്നു. മുതിര മലകളിലെ പ്രധാനിയായിരുന്ന കുമണന്‍,ദരിദ്ര കവിയായ പെരുഞ്ചിത്തിരനാരോട് തന്‍റെ തല വെട്ടിക്കൊണ്ടു പോകാന്‍  അപേക്ഷിക്കുകയുണ്ടായി. കുമണന്‍റെ തലയ്ക്ക് പ്രതിഫലം  നല്‍കുമെന്നു  പ്രഖ്യാപിച്ച അനുജന്‍ ഇളങ്കമണനില്‍ നിന്നും അങ്ങിനെ കവിക്കു പണം കിട്ടിക്കൊള്ളട്ടെ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
കരികാലന്‍ എന്ന ചോളരാജാവ്  ,കടിയലൂര്‍ രുദ്രന്‍ കണ്ണനാര്‍ രചിച്ച മുന്നൂറ്റിയൊന്നു വരികളുള്ള പട്ടിനപ്പാല എന്ന കവിതയ്ക്ക് 16 ലക്ഷം പൊന്ന്  സമ്മാനമായി നല്‍കിയതായി പറയുന്നു. ലക്ഷം ഇന്നു നാം  അറിയുന്ന ലക്ഷമാകില്ല എന്നുറപ്പ്. എങ്കിലും മോശമല്ലാത്ത പാരിതോഷികമാണെന്നുറപ്പ്. ഇമയവരമ്പന്‍  നെടുഞ്ചേരലാതനില്‍ നിന്ന് ചേരനാട്ടിലെ ഉമ്പര്‍ക്കാട്ടു ജില്ലയിലെ (ആനമല) അഞ്ഞൂറു ഗ്രാമങ്ങളുടെ ബ്രഹ്മദായാവകാശവും മുപ്പത്തിയെട്ടു കൊല്ലത്തേക്ക് തെക്കുള്ള പ്രദേശങ്ങളിലെ നികുതിയില്‍ പങ്കും  കവി കമടൂര്‍ക്കനാര്‍ക്കു ലഭിച്ചതായും പറയപ്പെടുന്നു. ഒന്‍പത് വൈദിക യാഗങ്ങള്‍ നടത്താനുള്ള സൌകര്യങ്ങളും സഹായവും പതയാനൈ ശെതക്കഴു കുട്ടുവനില്‍ നിന്നും പലൈ ഗൌതമനാര്‍ക്കു സിദ്ധിച്ചതായും രേഖയുണ്ട്. രാജാവിന്‍റെ വരുമാനത്തില്‍  ഓരോഹരിയും പത്ത് ദശ ലക്ഷം പൊന്നും കാപ്പിയാറ്റു കാപ്പിയനാര്‍ക്ക് കളങ്കായ്  കണ്ണിനാര്‍ മുടിചേരലില്‍ നിന്നു ലഭിച്ചിരുന്നതായും പറയപ്പെടുന്നു. പരണര്‍ക്ക് ചെങ്കുട്ടുവനില്‍ നിന്നും കിട്ടിയത് ഉമ്പര്‍ക്കാട്ടുവാരിയും (വിളവ്) കുട്ടുവന്‍ ചേരല്‍ രാജകുമാരന്‍റെ രക്ഷാധികാരവും ആയിരുന്നു.
ഒരു കവയിത്രിയായ കാക്കൈ പാടിനിയാര്‍ നന്മെ ഇളയാര്‍ക്ക് ആട്ടുകോട് പാട്ടുചേരലാതര്‍ ആഭരണങ്ങള്‍ക്കായി ഒന്‍പത് കാശ് സ്വര്‍ണ്ണവും മറ്റൊരു ലക്ഷം കാണം സ്വര്‍ണ്ണവും നല്‍കിയതിനു പുറമെ  തന്‍റെ പാര്‍ശ്വത്തില്‍ തന്നെ ഇരിപ്പിടവും അനുവദിച്ചിരുന്നു. ചെരുവക്കടുങ്കോട വാഴിയാതനില്‍ നിന്നും കപിലര്‍ക്ക്  ഒരു ലക്ഷം കാണം സ്വര്‍ണ്ണവും നവരക്കുന്നിന്‍റെ മേല്‍ നിന്നു നോക്കുമ്പോള്‍ രാജാവിനും കവിക്കും കാണാന്‍ കഴിഞ്ഞ ഭൂമിയുടെയെല്ലാം ബ്രഹ്മദായാവകാശവുമായിരുന്നു  ലഭിച്ചിരുന്നത്. അരിശില്‍ കിഴാര്‍ എന്ന കവിക്ക് പെരുഞ്ചേരല്‍ ഇരുമ്പൊറൈയില്‍  നിന്നും ഒന്‍പത് ലക്ഷം കാണം സ്വര്‍ണ്ണവും രാജാവിന്‍റെ അധീനതയിലുള്ള പ്രദേശങ്ങളുടെ മേല്‍ അധീശാധികാരവും നല്‍കിയിരുന്നതായി പറയപ്പെടുന്നു.രാജാവും രാജ്ഞിയും സമ്പത്തെല്ലാം കവിക്ക്  നല്‍കി കൊട്ടാരം വിട്ട് ഇറങ്ങിപ്പോയി. പക്ഷെ ആ ദാനം സ്വീകരിക്കാന്‍  കവി വിസമ്മതിക്കുകയും മന്ത്രിപദം മാത്രം സ്വീകരിക്കുകയുമാണുണ്ടായത്.
ഇങ്കളഞ്ചേരല്‍ ഇരുമ്പൊറൈ , പെരുങ്കന്‍റൂര്‍ കിഴാര്‍ക്ക് മുപ്പത്തീരായിരം കാണം  സ്വര്‍ണ്ണവും എണ്ണമറ്റ നഗരങ്ങളും ഗ്രാമങ്ങളും കണക്കില്ലാത്ത സമ്പത്തും അദ്ദേഹത്തിന്‍റെ സമ്മതം ആരായാതെ  അനുവദിച്ചു കൊടുത്തതായും ചരിത്രം പറയുന്നു. മഹത്തായ ദാനത്തിന്‍റെ  ഐതിഹാസിക ബഹുമതികള്‍  നേടാനായി  രാജാക്കന്മാര്‍ പരസ്പ്പരം മത്സരിച്ചിരുന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അവ്വയാര്‍ ഒരിക്കല്‍ പറഞ്ഞു,ഞാന്‍ ഒരു പിടി ചോറുമാത്രം ആവശ്യപ്പെടുമ്പോള്‍ മലപോലെയുള്ള  ഒരു മഹാഗജത്തെയാണ് എനിക്കു തരുന്നത്. ഏത് സമ്മാനം എപ്പോള്‍  ആര്‍ക്കുകൊടുക്കണമെന്ന  കാര്യം രക്ഷാധികാരികള്‍ക്ക് അറിഞ്ഞുകൂടാ
കവികള്‍ക്കും ബ്രാഹ്മണര്‍ക്കും സ്വര്‍ണ്ണത്താമര ദാനം  നല്‍കിയിരുന്നതായും കഥകളുണ്ട്. നര്‍ത്തകര്‍ക്കും പാരിതോഷികം നല്‍കിവന്നു. പുകാറിലെ ചോളരാജാവില്‍ നിന്നും മാധവിക്ക് അദ്ദേഹത്തിന്‍റെ ഹാരവും ആയിരത്തെട്ടു കഴഞ്ച് സ്വര്‍ണ്ണവും കിട്ടിയതായി കാണുന്നുണ്ട്. ബ്രാഹ്മണര്‍ക്ക്  ബ്രഹ്മതായവും നല്‍കി വന്നു.
സമ്മാനങ്ങള്‍ കിട്ടിയിരുന്നെങ്കിലും കവികള്‍ ദരിദ്രരായിത്തന്നെ കഴിഞ്ഞു എന്നു പറയപ്പെടുന്നു. അതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. തങ്ങളുടെ വിശപ്പ് എത്രയും പഴക്കമുള്ളതാണെന്ന്  അവര്‍  കവിതയിലൂടെ പരാതിപ്പെടുന്നുണ്ട്. കവികള്‍ക്ക് കള്ള്,ഇറച്ചി,പലഹാരങ്ങള്‍ എന്നിവ കൂടാതെ  ഉത്തമ വസ്ത്രങ്ങളും നല്‍കിയാണ് കൊട്ടാരത്തില്‍ ആദരിച്ചിരുന്നത്. ചെരുവക്കൊടുങ്കോ വാഴി ആതന്‍ - ഓത്ര എന്ന പ്രത്യേക ഇനം നെല്ലിനു പേരുകേട്ട ഒകന്തൂര്‍ ഗ്രാമം തിരുമാന്‍(വിഷ്ണു) ക്ഷേത്രത്തിന് ദാനം ചെയ്തതായി രേഖയുണ്ട്. ചെങ്കുട്ടുവന്‍ കണ്ണകിക്ഷേത്രത്തിനും വസ്തുവകകള്‍ വിട്ടുകൊടുത്തായി കാണുന്നുണ്ട്.


Saturday, 18 June 2016

Rulers of ancient Kerala

കേരളത്തിലെ ആദ്യകാല  ഭരണരീതി
സംഘടിത ഭരണകൂടം ആദ്യമുണ്ടായത് മുല്ലൈ  പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടത്തെ മേച്ചില്‍ സ്ഥലത്തെ ഉത്സാഹിയും നായകസ്ഥാനം  വഹിക്കുന്നവനുമായ പശുപാലന്‍ , അടുത്തുള്ള കൃഷിപ്രദേശത്തു നിന്നും കന്നാലികളെ  തട്ടിക്കൊണ്ടുപോരാന്‍  കൂട്ടുകാരെ പ്രേരിപ്പിക്കുകയും അവര്‍ക്ക്  നേതൃത്വം  നല്‍കുകയും ചെയ്തു. ഈ കന്നാലി മോഷണം ഒരു യുദ്ധത്തിന് ഇടയാക്കി. അപ്പോള്‍  രണ്ടു കൂട്ടരും തങ്ങളുടെ നേതാക്കന്മാരെ യുദ്ധത്തിനായി തെരഞ്ഞെടുത്തു. ജയിച്ച കക്ഷിയുടെ നേതാവ് 'കോ(നായകന്‍)'നായി തീര്‍ന്നു.തുടര്‍ന്ന് ഇടയ സംഘത്തിന്‍റെ എതിരില്ലാത്ത നേതാവ് കൂടുതല്‍ കന്നാലി മോഷണത്തിനു തയ്യാറാകുന്നു. ഇങ്ങനെ പരിചയ സമ്പന്നനായ യുദ്ധകാല നേതാവ് സമാധാന കാലത്തും നേതാവായി തുടര്‍ന്നു. ഈ വിധത്തില്‍ അയാള്‍ക്ക്  രാജത്വം  അഥവാ കോയ്മ സ്ഥാപിക്കപ്പെട്ടു.
വേട്ടക്കാര്‍ ധാരാളമുള്ള മലമ്പ്രദേശങ്ങളിലും  വന്യമൃഗങ്ങള്‍ക്കെതിരെ നായാട്ടു സംഘത്തെ നയിക്കുന്ന നായാടി നേതാവ്, നിഷ്പ്രയാസം സ്വന്തം സമൂഹത്തിന്‍റെ ആജ്ഞാപകനായി തീര്‍ന്നു. ചേരന്‍റെ രാജകീയ ചിഹ്നം വില്ലാണ് എന്നതിനാല്‍ അവരുടെ പൂര്‍വ്വസൂരികള്‍  നായാടികളായിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. നേതാവായ 'കോന്‍' ഇടയന്‍റെ കോല്‍ അല്ലെങ്കില്‍ നായാടിയുടെ അമ്പ് നേതൃഛിഹ്നമായി വഹിച്ചിരുന്നു.
മലമ്പ്രദേശങ്ങളിലെയും വനപ്രദേശങ്ങളിലെയും കൂടുതല്‍ അക്രമാസക്തരായ ജനങ്ങള്‍ ,ശാന്തി നിറഞ്ഞ ഗ്രാമങ്ങള്‍ ആക്രമിച്ചു  കീഴടക്കിയതിനു ശേഷം പരിഷ്കൃത ജനസമുദായങ്ങള്‍  സാധാരണയായി  പാര്‍ത്തുവന്ന ഫലപുഷ്ടിയുള്ള  നദീമുഖ  പ്രദേശങ്ങളിലേക്ക് രാജവാഴ്ച  വ്യാപിച്ചു. ദ്രാവിഡര്‍ പഞ്ചാബില്‍ നിന്നും പടിഞ്ഞാറെ തീരം വഴി ദക്ഷിണേന്ത്യയില്‍ പ്രവേശിച്ചുവെന്നു കരുതുന്നു. അവര്‍ ആദ്യം ചേര രാജ്യവും പിന്നീട് ചോള-പാണ്ഡ്യ രാജ്യങ്ങളും  സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. മലനാട് ഭരിച്ച ചേരന്മാരെ വാനവര്‍ എന്നും നായാടികളായവരെ വില്ലവര്‍ എന്നും പടിഞ്ഞാറു ദേശക്കാരെ കുടവര്‍ അഥവാ കുട്ടുവര്‍ എന്നും മലമ്പ്രദേശം ഭരിച്ചവരെ പൊറൈയര്‍ എന്നും പൂഴിനാട് ഭരിച്ചവരെ  പൂഴിയര്‍ എന്നും വിളിച്ചു വന്നു.രാജാവിന്‍റെ  വസതിയും ക്ഷേത്രവും കോവിലെന്നാണ് അറിയപ്പെട്ടത്. സ്ഥിരമായ യശസ്സു നേടിയ അധികാരിയാണ് മന്നന്‍. മഹത്വവും വലിപ്പവും കൂടിയ അധികാരിക്ക് കിരീടമുണ്ടാകും. കിരീടമുള്ളവനാണ് വേന്തന്‍. പരമ്പരാഗത രാജത്വമായിരുന്നു സംഘകാലത്ത് നിലനിന്നത്. നാടുവാഴിയുടെ മൂത്തപുത്രന്‍ പിന്‍തുടര്‍ച്ചക്കാരനായി വരുന്ന ഈ സമ്പ്രദായത്തെ മുറൈ മുതല്‍ കട്ടില്‍ എന്നു പറഞ്ഞു വന്നു.
ചേരരാജാവായ ഇമയവരമ്പന്‍ നെടുഞ്ചേരലാതന്‍റെ രണ്ടു പുത്രന്മാരില്‍ ഇളയവന്‍ (ഇളങ്കോ) സിംഹാസനാരൂഢനാകുമെന്ന് ജോത്സ്യന്‍   പ്രവചിച്ചപ്പോള്‍  സ്വന്തം അവകാശം നിഷേധിക്കപ്പെടുന്നുവെന്നു കണ്ട് ചെങ്കുട്ടുവന്‍ രോഷാകുലനായതായി  എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ രാജ്യാവകാശിയായ ജ്യേഷ്ഠന്‍റെ തെറ്റിദ്ധാരണ ഒഴിവാക്കാനായി അനുജന്‍ അവധൂതനായി മാറുകയും പില്‍ക്കാലത്ത് ഇളങ്കോവടികള്‍ എന്ന പേരില്‍ പ്രസിദ്ധനാവുകയും ചെയ്തു എന്നതും ചരിത്രം. കിരീടാവകാശിയായ രാജകുമാരന്‍ കോമകന്‍ എന്നും ഇളയയാള്‍ ഇളങ്കോ ,ഇളഞ്ചെഴിയന്‍,ഇളഞ്ചേരന്‍,ഇളങ്കോശന്‍,ഇളവെളിമാന്‍,ഇളവിച്ചിക്കോന്‍ തുടങ്ങിയ പദവികളിലും അറിയപ്പെട്ടു. അവര്‍ സ്ഥാനപതി ചുമതലയാണ് വഹിച്ചിരുന്നത്. പിന്‍തുടര്‍ച്ചാവകാശത്തിന് തായം എന്നായിരുന്നു പറഞ്ഞുവന്നത്.
ഏതെങ്കിലും അസാധാരണമായ അപായംമൂലം സിംഹാസനം ഒഴിഞ്ഞു കിടക്കുകയും അതിലേക്ക് യോഗ്യരായ അവകാശികള്‍ ഇല്ലാതെ വരികയും ചെയ്താല്‍ പൌരമുഖ്യന്മാരും മുമ്പേ ഉണ്ടായിരുന്ന മന്ത്രിമാരും മറ്റുള്ളവരും ചേര്‍ന്ന് പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നതിന് ഒരു വിചിത്രമായ  സമ്പ്രദായം സ്വീകരിച്ചിരുന്നു. ഒരു ആനയെ ഒരുക്കി അതിന്‍റെ തുമ്പിക്കൈയില്‍ ഒരു മാലയും കൊടുത്ത് നാടുചുറ്റാന്‍ വിടുകയും ആനയുടെ ഇഷ്ടം പോലെ ഏതെങ്കിലും  ഒരുവന്‍റെ കഴുത്തില്‍ മാലയിട്ട് കൂട്ടിക്കൊണ്ടു വരുകയും അയാളെ ഈശ്വരഹിതപ്രകാരമുള്ള രാജാവായി കരുതിപ്പോരുകയുമായിരുന്നു  പതിവ്. ചോളരാജാവായ കരികാലന്‍ ഈ വിധത്തില്‍ രാജാവാക്കപ്പെട്ട ആളാണ്.
ഇടയ്ക്കിടെ നിശ്ചയിക്കുന്ന പ്രത്യേക സന്ദര്‍ഭങ്ങളിലല്ലാതെ ദക്ഷിണേന്ത്യയിലെ രാജാക്കന്മാര്‍ പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതും രാജ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ജനങ്ങള്‍ക്ക്  കൂടെക്കൂടെ കാണാന്‍ അവസരം നല്‍കിയാല്‍ രാജാക്കന്മാരുടെ മാന്യത നഷ്ടമാവുകയും അവര്‍ക്കുള്ള പ്രത്യേകാധികാരങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യുമെന്ന് അവര്‍ വിചാരിച്ചിരുന്നു.
സാധാരണ ജനങ്ങള്‍ മുണ്ടുമാത്രവും ഭേദപ്പെട്ടവര്‍ മുണ്ടിനു പുറമെ തോളത്തുകൂടി രണ്ടാംമുണ്ടും  ധരിച്ചു. ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ മേല്‍മുണ്ടു ധരിച്ചിരുന്നു. അവരാണ് കഞ്ചുക മുതല്‍വര്‍. രാജകല്‍പ്പനകള്‍ അതുല്യ വിളംബരങ്ങളായിരുന്നു. അതിന് രണ്ടാമതായോ വിരുദ്ധമായോ  യാതൊരുത്തരവും സാധ്യമായിരുന്നില്ല. മഴയും യോഗികളുടെ തപസ്സും കന്യകമാരുടെ ചാരിത്ര്യവും രാജാവിന്‍റെ ധാര്‍മ്മിക ഭരണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. രാജാവിന്‍റെ ചുമതലകള്‍ ദുര്‍വ്വഹവും മിക്കവാറും കൃതജ്ഞതാശൂന്യവുമായിരുന്നു. കിരീടമണിഞ്ഞ തലയ്ക്ക്  സ്വൈര്യമില്ല എന്ന് അന്നും പറയുമായിരുന്നു. രാജാവിന്‍റെ ജന്മദിനം ദാനകര്‍മ്മങ്ങളാല്‍ സജീവമായിരുന്നു. സ്വര്‍ണ്ണക്കട്ടികൊണ്ട് രാജാവിനു  തുലാഭാരം  നടത്തുകയും ആ സ്വര്‍ണ്ണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ജ്ഞാനസമ്പാദനം,യാഗാനുഷ്ഠാനം,സമ്മാനദാനം,പ്രജാസംരക്ഷണം,ദുഷ്ടന്മാരെയും  കുറ്റവാളികളെയും ശിക്ഷിക്കല്‍ എന്നിവയായിരുന്നു രാജാവിന്‍റെ  അടിസ്ഥാന കര്‍ത്തവ്യങ്ങള്‍. പുത്രകമേഷ്ടിയെന്ന  വൈദികയാഗം നടത്തിയതിനാല്‍  ചേരന്‍ പെരുഞ്ചേരല്‍  ഇരുമ്പൊറയ്ക്ക് രാജ്യാവകാശിയായി  ഒരു പുരുഷസന്താനം ജനിച്ചതായും  പറയപ്പെടുന്നുണ്ട്.
രാജാവ് സൂര്യോദയത്തില്‍  വാദ്യഘോഷത്തോടൊപ്പം വന്ദികളുടെ  സ്തുതിഗീതം കേട്ട്  ഉണരും. പിന്നീട് അദ്ദേഹം അന്നത്തെ കാര്യക്രമം  നിശ്ചയിക്കും. പ്രഭാതകൃത്യങ്ങള്‍  കഴിഞ്ഞ് കുറച്ചു സമയം ഈശ്വര ധ്യാനത്തില്‍ കഴിയും. രാജാവ് അതിഥികളെ ആര്‍ഭാടപൂര്‍വ്വം സല്‍ക്കരിക്കുകയും അവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ അവര്‍ക്കൊപ്പം മദ്യമാംസാദികള്‍  രുചിയോടെ കഴിച്ച് ഉല്ലസിക്കുകയും പതിവായിരുന്നു. കഞ്ഞി പിഴിഞ്ഞുണക്കിയ കട്ടികൂടിയതും  തിളങ്ങുന്നതുമായ മിനുത്ത വസ്ത്രങ്ങളാണ് രാജാവ് ധരിച്ചിരുന്നത്. രാത്രികാലത്ത് മദ്യപാനം,നൃത്തശാലയിലെ  നൃത്ത-നാടകങ്ങള്‍ ,സ്ത്രീസേവ എന്നിവയായിരുന്നു പരിപാടികള്‍.

അമ്പും വില്ലും കവണയും ഉപയോഗിച്ചായിരുന്നു അന്നത്തെ നായാട്ട്. ആടുകളുടെ അടുത്തുനിന്നും കുറുക്കനെ തുരത്താന്‍ ഇടയന്മാര്‍ ശക്തിയായി ചൂളമിടുമായിരുന്നു.ഓരി എന്ന നാടുവാഴി പ്രഭുവിന് ഒരു വലിയ വില്ലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ വന്‍വില്‍ ഓരി  എന്നാണറിയപ്പെട്ടിരുന്നത്. ഒറ്റയമ്പിന് ആനയെയും കടുവയെയും മാനിനെയും കരടിയെയുമൊക്കെ കൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ആന നായാട്ടില്‍ പ്രത്യേക പരിശീലനം കിട്ടിയവരായിരുന്നു വേങ്കടം പ്രഭുക്കന്മാരെന്നും ചരിത്രം പറയുന്നു. 

Friday, 17 June 2016

Kerala konginis

കേരളത്തിലെ  കൊങ്ങിണികള്‍
-          വി .ആര്‍.അജിത് കുമാര്‍
മലബാറിലെ ബ്രാഹ്മണര്‍ രണ്ടു തരമായിരുന്നു. കച്ചവടത്തിനു വന്ന്  കുറേക്കാലം തങ്ങി മടങ്ങുന്ന പട്ടന്മാരും സ്ഥിരതാമസക്കാരായ  കൊങ്ങിണിമാരും. അവര്‍ക്ക് നാട്ടുകാരായ നമ്പൂതിരിമാരെയും ബ്രാഹ്മണരെയും പുച്ഛമായിരുന്നു. അവര്‍ക്ക് ഭരണകാര്യത്തില്‍ പങ്കുണ്ടായിരുന്നില്ല. കച്ചവടവും ചരക്കുകളുടെ ഉള്‍നാടന്‍ ഗതാഗതവും അവര്‍ നടത്തിവന്നു. കൊല്ലം,കൊച്ചി,തൃശൂര്‍,പൊന്നാനി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു കച്ചവടം നടത്തി വന്നു. ഇവര്‍ക്ക്  ക്ഷേത്രങ്ങളില്‍ ഭക്ഷണം സൌജന്യമായിരുന്നു. പകരം ക്ഷേത്രശുചീകരണത്തില്‍ സഹകരിക്കണമെന്നായിരുന്നു നിബന്ധന. സാധനങ്ങള്‍ ചുമക്കുന്നതിന് സ്വജാതിയില്‍പെട്ട  പാവപ്പെട്ടവര്‍ക്ക് മാത്രമെ ഇവര്‍ അവസരം നല്‍കിയിരുന്നുള്ളു. പട്ടന്മാര്‍ പല വിഭാഗങ്ങളായി  ജീവിക്കുകയും പരസ്പ്പരം വിവാഹമുണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കുകയും ചെയ്തു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കൊങ്ങിണികള്‍  നല്ല ബന്ധത്തിലായിരുന്നു. അരി,പഴങ്ങള്‍,ലിനന്‍ തുടങ്ങിയവയുടെ കച്ചവടവും പണവിനിമയവും ഇവര്‍ നടത്തിവന്നു. തീരദേശത്താണ് ഇവര്‍ കുടിപാര്‍ത്തത്. കാഴ്ചയ്ക്ക് നല്ല ചന്തമുള്ളവരായിരുന്നു കൊങ്ങിണികള്‍. സുന്ദരികളായ സ്ത്രീകള്‍ സ്വര്‍ണ്ണമാല, കമ്മല്‍,മൂക്ക് കമ്മല്‍ എന്നിവ ധരിച്ചുവന്നു. ഇതില്‍ വില കൂടിയ കല്ലും പേളും അണിയുകയും ചെയ്തു. വളകള്‍ക്ക് പുറമെ ഒരു കാലില്‍ വെള്ളി വളയും ഇവര്‍ ചൂടി വന്നു. മുടി ചുറ്റി വശത്തു കെട്ടി പൂമാല വയ്ക്കുകയും ലിനന്‍ /സില്‍ക്ക് തുണി ചുറ്റി തോളിലൂടെ എടുത്ത് മുന്നില്‍ കുത്തുകയും ചെയ്യുന്നതായിരുന്നു വസ്ത്രധാരണ രീതി. പുരുഷന്മാര്‍ മുണ്ടു ധരിക്കുകയും കൈവളയും കമ്മലും ഇടുകയും  ചെയ്തു. തല ഷേവ് ചെയ്ത് ഉച്ചിമുടി ഉറുമാലുകൊണ്ടോ ബാന്‍ഡ് കൊണ്ടോ കെട്ടി വച്ചിരുന്നു. ഗോവയ്ക്കും ബോംബെയ്ക്കുമിടയിലുള്ള ഉയര്‍ന്ന പ്രദേശത്തു നിന്നു വന്നവരായിരുന്നു കൊങ്ങിണികള്‍. പോര്‍ച്ചുഗീസുകാര്‍ ഇവരില്‍ പലരെയും  ബലമായി  ക്രിസ്ത്യനികളാക്കിയിരുന്നു. കുട്ടികളെ ബലമായി മാമോദീസ മുക്കിയിരുന്നു.എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ സമീപനമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ബ്രിട്ടീഷ് ടൌണിനും കോട്ടയ്ക്കുമടുത്തായിരുന്നു കൌങ്ങിണികള്‍ താമസിച്ചിരുന്നത്. യൂറോപ്പുകാര്‍ വൃത്തിഹീനരാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം തീറ്റിയും കുടിയുമുണ്ടായിരുന്നില്ല. തെറ്റുകള്‍ക്ക് ശിക്ഷ ലഭിച്ച് ബ്രിട്ടീഷ് ജയിലിലാകുന്നവര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുമായിരുന്നില്ല. വെറ്റിലയും തേങ്ങയും മാത്രം കഴിച്ചു. സൂര്യനസ്തമിക്കും മുന്‍പ് ന്യായാധിപന്‍റെ സാര്‍ജന്‍റിനൊപ്പം പുറത്തുവന്ന് കുളിച്ച് വസ്ത്രം മാറി കൂട്ടുകാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് മടങ്ങുവാനും ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു.
വൈഷ്ണവരും ശൈവരും എന്ന് രണ്ടു തരം കൊങ്ങിണികളുണ്ട്. ശൈവര്‍ രണ്ട് ചന്ദനക്കുറികള്‍ തൊടുമെന്നതാണ് വ്യത്യാസം. ബഹുപത്മീകത്വം ശൈവര്‍ക്ക് അനുവദനീയമായിരുന്നില്ല. പുത്രിയെ എട്ട്-ഒന്‍പത് വയസ്സില്‍ വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. പത്ത് കഴിഞ്ഞാല്‍ വിവാഹം പ്രയാസമാണ്. പൂജാരിയും മാതാപിതാക്കളും വളരെ നേരത്തെ തന്നെ  വരനെ അന്വേഷിച്ചു തുടങ്ങും. പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് വിലവയ്ക്കാറില്ലായിരുന്നു. വധൂവരന്മാരുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ പയ്യനും കൂട്ടരും വീട്ടില്‍ വന്ന് പെണ്ണു ചോദിക്കും. മകളെ തരുമോ എന്നാണ് ചോദ്യം. ഉത്തരം അനുകൂലമായാല്‍ അവനെ ആനയിച്ച് ഒരു കുടിലില്‍ ഇരുത്തും. എന്നിട്ട് കൈയ്യില്‍ സ്ത്രീധനമായ പണവും സ്വര്‍ണ്ണവും ആഭരണങ്ങളും കൊടുത്ത് വീട്ടിലേക്ക് ആനയിക്കും. രണ്ടു പേരെയും തമ്മില്‍ വേര്‍തിരിക്കുന്നത്  ഒരു വെള്ളമുണ്ടിന്‍റെ മറയാണ്. അവളെ അവിടെയിരുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ പേരും മാതാപിതാക്കളുടെ പേരും ദേശപ്പേരും പറയും. ഒരേ ദേശക്കാരാണെങ്കില്‍ വിവാഹം നടക്കില്ല, നിയമ പ്രകാരം അവര്‍ സഹോദരങ്ങളാണ്. ദേശം വ്യത്യസ്തമാണെങ്കില്‍ ഉടനെ മറ നീക്കും. എന്നിട്ടവര്‍ പരസ്പ്പരം കൈകോര്‍ക്കും. അപ്പോള്‍ പൂജാരി ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍ വായിച്ചു കേള്‍പ്പിക്കും. എന്നിട്ട് അവളുടെ കണ്ണടച്ച് കൈകള്‍ കൂപ്പി അതിഥികളുടെ മുന്നിലെത്തും. തുടര്‍ന്ന് അവര്‍ ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്ന് ദീപത്തിനു മുന്നില്‍ പ്രതിജ്ഞയെടുക്കും. പൂജാരി പറഞ്ഞ പോലെയും ഞങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചപോലെയും ജീവിക്കും എന്നാണ് പ്രതിജ്ഞ ചെയ്യുക. ഈ സമയം സ്ത്രീകള്‍ വന്ന് പാട്ടുപാടിക്കൊണ്ട് അരി തലയിലൂടെ തൂവും. പണക്കാര്‍ ഇതില്‍ മുത്തിന്‍റെ പൊടിയും ചേര്‍ക്കും. ആഘോഷം അഞ്ചു ദിവസം നീളും. ഈ ദിവസങ്ങളില്‍  ദ്വാരമുള്ള  മൂന്ന് കപ്പുകള്‍ വെള്ളത്തിലിടും. അവയില്‍ വെള്ളം നിറഞ്ഞ് നേരെ മുങ്ങിയാല്‍ നല്ല ശകുനമെന്നും ചരിഞ്ഞാല്‍  ദുഃശ്ശകുനമെന്നും വിലയിരുത്തിയിരുന്നു. സമ്പത്തിന് ആനുപാതികമായി നൃത്തങ്ങളും ആഘോഷങ്ങളുമുണ്ടാകും. ആറാം നാള്‍ വിശ്രമവും കഴിഞ്ഞ് ഏഴിന് പുതുപ്പെണ്ണും ചെറുക്കനും കുളിക്കുന്നതോടെ ആഘോഷം കഴിയും.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന്‍റെ ദൈവാനുകൂല്യവും ഭാവിയും പ്രവചിക്കപ്പെടും. അച്ഛനും കൂട്ടുകാരും പത്തുദിവസം വാതില്‍ക്കല്‍ നില്‍ക്കും. പന്ത്രണ്ടിനാണ് പേരിടല്‍ ചടങ്ങ്. തുടര്‍ന്ന് അര്‍ച്ചനയോടെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ദൈവത്തെ കാട്ടും. പത്താം വയസ്സില്‍ പൂണുനൂലിടും. അന്നു തന്നെ തലമുണ്ഡനം ചെയ്ത് കുടുമ വയ്ക്കും. കുടുമ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കണമെന്നാണ് നിയമം. ആറേഴ് വയസ്സുള്ളപ്പോഴേ കച്ചവടകാര്യത്തില് ഇടപെടുത്തും. അതുകൊണ്ടുതന്നെ വാണിജ്യപരമായ  കൌശലവും കൃത്യതയും ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ വാക്കിന് വിലയില്ലാത്തവരായും തനിക്ക് കിട്ടേണ്ടത് കൃത്യമായി ചോദിച്ചു വാങ്ങുന്നവരും നല്‍കേണ്ടവയെ വിസ്മരിക്കുന്നവരുമായി  ഇക്കൂട്ടരെ രേഖപ്പെടുത്തിയിരിക്കുന്നത്  വിശ്വസനീയമല്ല. തരാനുള്ള കാശ് തരാന്‍ പരമാവധി വൈകിച്ച്  അതിന്‍റെ പലിശ കണക്കുകൂട്ടി സംതൃപ്തിപ്പെടുന്ന കൂട്ടരാണിവര്‍ എന്ന  വിലയിരുത്തലും വ്യക്തിപരമാകാം. സത്യസന്ധതയില്ലായ്മയെ കുറ്റപ്പെടുത്തിയാല്‍ ക്ഷമയോടെ കേട്ടു നില്‍ക്കുന്നവരും  പരുഷ വാക്കുകളെ സസന്തോഷം സ്വീകരിക്കുന്നവരും വിരുന്നുകാരെ സ്വീകരിക്കാന്‍  പൊതുവെ  മടിയുള്ളവരും  ആതിഥ്യമര്യാദ തീരെ കുറഞ്ഞവരുമാണെന്ന  അഭിപ്രായവും  ശരായാവണമെന്നില്ല.
കൊച്ചി ടൌണില്‍ നിന്നല്പ്പം മാറിയാണ് കൊങ്ങിണിത്തെരുവ്. പുരുഷന്മാര്‍ കച്ചവടത്തിന് പോകുമ്പോള്‍ സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്തും പരദൂഷണം നടത്തിയും സമയം കഴിച്ചു. യൂറോപ്യന്മാര്‍ പോകുമ്പോള്‍ വീട്ടിനുള്ളില്‍ കയറിയിരുന്ന് തല പുറത്തിട്ട് നോക്കിയിരിക്കുന്ന ഇക്കൂട്ടര്‍ അവരുടെ ഭാഷയറിയില്ലെങ്കിലും മദാമ്മമാരുമായി സംസാരിക്കാനും ശ്രമിച്ചിരുന്നു.

കൊങ്ങിണികള്‍ മരണത്തിനു മുന്‍പ് ഇഷ്ടാധാരമെഴുതും. ആണ്‍മക്കള്‍ക്ക് സ്വത്ത് തുല്യമായി വീതിക്കും. കെട്ടിയ പെണ്‍മക്കള്‍ക്ക്  പുതുതായി ഒന്നും നല്‍കില്ല. വിധവയെയും അവിവാഹിതയായ മകളെയും ആണ്‍മക്കള്‍ നോക്കണമെന്നാണ് കരാര്‍. ആണ്‍മക്കളില്ലെങ്കില്‍ സഹോദരന്‍റെ മകനെ ദത്തെടുക്കും. മരണത്തിനു മുന്‍പായി പുരോഹിതന്‍ വന്ന് തെറ്റുകള്‍ പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് തല മൊട്ടയടിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. പൂജാരിക്ക് ദാനവും സമ്മാനവും നല്‍കും. നല്ല കറവയുള്ള ഒരു പശുവിനെയും പൂജാരിക്ക് നല്‍കും. മരണം വരെയും  ഇതിന്‍റെ വാലില്‍ പിടിച്ചായിരിക്കും മരണാസന്നന്‍  കിടക്കുക. കര്‍മ്മം ചെയ്യേണ്ടവര്‍ തല മൊട്ടയിടിക്കുകയും താടി  വളര്‍ത്തുകയും  ചെയ്യും. ശവം വെള്ള ലിനന്‍ തുണിയില്‍ പൊതിഞ്ഞ് നാലാളുകള്‍ ചേര്‍ന്ന് എടുക്കും. മൂത്ത മകന്‍റെ നേതൃത്വത്തിലാണ് കര്‍മ്മങ്ങള്‍ നടത്തുക. ദഹനം കഴിഞ്ഞാല്‍ അടുത്ത ദിവസം ചാരമെടുത്ത് നദിയില്‍ ഒഴുക്കും. പന്ത്രണ്ട് ദിവസം മക്കള്‍ വീട്ടില്‍ കഴിയും. ഈ ദിവസങ്ങളില്‍ മൂത്തമകന്‍  മൂന്നുരുള ചോറ് കുളത്തിലെറിയും. മരിച്ചയാളിനുള്ള ഭക്ഷണമാണതെന്ന് വിശ്വസിക്കുന്നു. പന്ത്രണ്ട് ദിവസവും ഒരിക്കല്‍ ഊണാണ് ചിട്ട.ഈ സമയത്ത് വെറ്റിലയും ചവയ്ക്കില്ല. മരണത്തിന്‍റെ ആദ്യ വാര്‍ഷികം ഗംഭീര സദ്യയോടെ നടത്തും. തുടര്‍ വര്‍ഷങ്ങളില്‍  സദ്യ അത്ര മികച്ചതാവില്ല.

Kerala Caste System

കേരളത്തിലെ  സേനകളും വിചിത്രമായ ജാതി ഉപജാതി ശൃംഘലകളും
-          വി.ആര്‍.അജിത് കുമാര്‍
കേരളത്തില്‍, പ്രത്യേകിച്ചും മലബാറില്‍ ,നായന്മാര്‍ പൊതുവെ കര്‍ഷകരും യോദ്ധാക്കളുമായിരുന്നു. ജനിച്ചപ്പോഴേ  ആയുധവുമായി പിറന്നുവോ എന്നു സംശയം തോന്നും വിധമായിരുന്നു അവരുടെ രീതിയും മട്ടും. ക്ഷത്രിയ സ്വഭാവമുണ്ടെങ്കിലും ശൂദ്രഗണത്തില്‍  ഉള്‍പ്പെടുത്തി ബ്രാഹ്മണ മതക്കാര്‍ ഒപ്പം നിര്‍ത്തിയവരാണ് ഈ കൂട്ടര്‍. നിയമപരമായ വിവാഹ ജീവിതം ഇവര്‍ക്കുണ്ടായിരുന്നില്ല. കുട്ടികള്‍  അമ്മ വീട്ടിലാണ് വളര്‍ന്നിരുന്നത്. ആചാരരീതികളില്‍ പലതും ക്ഷത്രിയരീതിയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. കുട്ടി പിറക്കുമ്പോഴുള്ള  ചടങ്ങുകളും ശവദാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും ഉദാഹരണങ്ങളാണ്. പതിമൂന്നു വയസ്സാകുമ്പോള്‍ കുട്ടികളെ ജാതിനിയമങ്ങള്‍ പഠിപ്പിച്ച് പരിശീലനം തുടങ്ങും. പതിനാറു വയസ്സില്‍ കുട്ടികള്‍ ആയുധമെടുക്കും. നായന്മാരെ പൊതുവായി ശൂദ്രര്‍ എന്നു വിളിച്ചിരുന്നെങ്കിലും അതില്‍ സമ്പന്നരും സാധാരണക്കാരും  ഉണ്ടായിരുന്നു. മലബാറിലെ നമ്പ്യാതി,നമ്പ്യാര്‍,വെള്ളാളര്‍,ബ്രാഹ്മണരുടെ ശവദാഹത്തിന് സഹായിക്കുന്ന വിളക്കിത്തല നായര്‍,വെള്ളാള ശൂദ്രന്‍,ശൂദ്രന്‍ എന്നിവര്‍ ഉന്നത കുലജാതരായിരുന്നു. ഇവര്‍ പറമ്പിലെ ഉത്പ്പന്നങ്ങള്‍ കച്ചവടം ചെയ്തിരുന്നില്ല. പരസ്പ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സംവിധാനമാണ് നിലനിന്നത്. ചിലര്‍ സ്വന്തം നാട്ടില്‍ പ്രഭുക്കളായിരുന്നു.രാജസേനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നായന്മാര്‍ക്ക് ദേശത്ത് പ്രത്യേക മതിപ്പുണ്ടായിരുന്നു. അവര്‍ക്ക് പറമ്പില്‍ പണിയെടുക്കാന്‍ തലമുറ കൈമാറി വരുന്ന അടിമകളായിരുന്നു പുലയര്‍. യുദ്ധകാലത്ത് കുടുംബച്ചിലവ് രാജാവ് നിര്‍വ്വഹിച്ചിരുന്നു. ചില രാജാക്കന്മാര്‍ സേനയ്ക്ക് ശമ്പളം നല്കിയും നിലനിര്‍ത്തിയിരുന്നു. ദിവസം മൂന്നു വെള്ളി നാണയം  ശമ്പളമായി നല്‍കിവന്നു. പട്ടാളത്തിനു പുറമെ റവന്യൂവിലും  നായന്മാരെയാണ്  നിയമിച്ചിരുന്നത്. യുദ്ധകാലം കഴിഞ്ഞാല്‍  മറ്റു തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്. ചാക്യാരും ചക്കാലനായരും എണ്ണയാട്ടുകാരും നിലമുഴുന്നവരും തുന്നല്‍ക്കാരുമെല്ലാം യുദ്ധകാലത്ത് സൈന്യത്തിലേക്ക് മാറേണ്ടിയിരുന്നു. മുക്കുവരും ആശാരിമാരും മേശരിമാരും  തട്ടാന്മാരുമൊക്കെ  മലബാറിലെ സേനകളില്‍ ഇടം പിടിച്ചിരുന്നു. താണജാതിക്കാരെ  നേര്‍ക്കുനേര്‍ കണ്ടാല്‍ അടിക്കുകയും  വെട്ടുകയും ചെയ്യാന്‍ അധികാരമുള്ള നായന്മാര്‍ എപ്പോഴും വാള്‍ കൊണ്ടുനടക്കുമായിരുന്നു. അധികാര ചിഹ്നമെന്ന നിലയില്‍ വീടുകളിലും വാളുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തോളിലെ റിബണില്‍ രണ്ടറ്റവും കൂര്‍ത്ത വാളോ ചെറുകത്തിയോ തൂക്കിയിട്ടാണ് നായര്‍ പടയാളികള്‍ സഞ്ചരിച്ചിരുന്നത്. തോലില്‍ തീര്‍ത്ത് വിവിധ നിറങ്ങള്‍ നല്‍കിയ  പരിചയും വാളുമാണ് യുദ്ധത്തിനായി ഉപയോഗിച്ചിരുന്നത്. ചില പരിചകളില്‍ കടുവാത്തോലും  കെട്ടിയിരുന്നു. അമ്പും വില്ലും ഉപയോഗിക്കുന്ന  ആളുകളും ഉണ്ടായിരുന്നു. അവര്‍ മലകളില്‍ വസിക്കുന്നവരായിരുന്നു. കുതിരകള്‍ക്ക് അനുയോജ്യമായ ഭൂതലമല്ല കേരളത്തിന്‍റേത്. കാടുപിടിച്ച്  ചതുപ്പും നദികളുമായി കിടന്നിരുന്നതിനാല്‍  കുതിരകള്‍ക്ക് വേഗം മുന്നേറാന്‍ കഴിയില്ലായിരുന്നു. ചില പാതകള്‍ ഒറ്റയാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന തരമായിരുന്നു.
യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തടി പടിക്കുന്നതിനും മറ്റു കഠിനജോലികള്‍ക്കും  ആനകളെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍ക്ക് ഇരുമ്പിന്‍റെ അച്ചുകോലായിരുന്നതിനാല്‍ ബ്രിട്ടീഷ് തോക്കിന്‍റെ റേഞ്ചുണ്ടായിരുന്നെങ്കിലും ഭാരം കൂടുതലായിരുന്നു. എന്നാല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ ആകൃതിയിലുള്ള  ബുള്ളറ്റ് യൂറോപ്പുകാര്‍ ഉപയോഗിച്ചിരുന്ന  ബുള്ളറ്റിനേക്കാള്‍  വേദനയുളവാക്കുന്നതായിരുന്നു, മാത്രമല്ല ലക്ഷ്യം  കൃത്യവുമായിരുന്നു. എന്നാല്‍ ഓരോ തവണയും നിറയ്ക്കേണ്ടതിനാല്‍  മിക്കവാറും ആദ്യത്തെ ബുള്ളറ്റ് പായിച്ച് രണ്ടാമത്തേത് തയ്യാറാകും മുന്നേ എതിരാളി അവരെ നശിപ്പിച്ചു കഴിയും. പരമാവധി  മൂന്നു വെടിവരെ വയ്ക്കാന്‍ കഴിഞ്ഞതായി അനുഭവസ്ഥര്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിനും മൂക്കിനുമിടയില്‍ വിരല്‍ വച്ചാണ് വെടിവെക്കുക. മൂന്നാമത്തെ വെടിയോടെ മുഖത്ത് ആ ഭാഗത്തുള്ള തൊലി പോയിട്ടുണ്ടാവും.
പൊതുവായി പട്ടാളത്തിന് ഒരു നായകനുണ്ടാവും. എന്നാല്‍ ആ കാലത്തെ നായര്‍ പടയ്ക്ക് നേതൃത്വമോ റാങ്കോ ഉണ്ടായിരുന്നില്ല. നായകനെ  അനുസരിക്കുന്ന ശീലവും അവര്‍ക്കുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ യുദ്ധം ചെയ്യുകയായിരുന്നു രീതി. അതുകൊണ്ടുതന്നെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം നായന്മാരെ ബ്രിട്ടീഷ്  പട്ടാളത്തില്‍ ചേര്‍ക്കുമായിരുന്നില്ല. നായര്‍ പട്ടാളത്തെ പ്രത്യേകമായി നിലനിര്‍ത്തി വന്നു. ബാലിയില്‍ നിന്നും ജാവയില്‍ നിന്നുമുള്ളവര്‍  ഉള്‍ക്കൊള്ളുന്ന ബ്രിട്ടീഷ് പട്ടാളം നായര്‍ പടയെ ഛിന്നഭിന്നമാക്കിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. യുദ്ധത്തിനിടയില്‍ മരിച്ചുവീഴുന്ന ഭടനെ  കാണുന്നത് ജീവിച്ചിരിക്കുന്നവരുടെ വീര്യം  കെടുത്തുമെന്ന  ഒരു വിശ്വാസം നായന്മാര്‍ക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ മരിച്ച ഭടനെ അപ്പോള്‍ തന്നെ നീക്കം ചെയ്തിരുന്നു. യുദ്ധത്തില്‍ നിന്നുള്ള ശ്രദ്ധ മരിച്ച ഭടനിലേക്ക് മാറുന്നതോടെ സേന കൂടുതല്‍ ദുര്‍ബ്ബലമാകും  എന്ന ചിന്ത നായര്‍ പടയ്ക്ക് ഉണ്ടായിരുന്നില്ല. അത് നഷ്ടത്തിന്‍റെ അളവ് കൂട്ടിയിരുന്നു എന്നതും വാസ്തവമാണ്.
കോട്ട  വളയുന്ന യുദ്ധശാസ്ത്രം  , പീരങ്കി പ്രയോഗം,ബോംബ്, ഗ്രനേഡ് ഇതൊന്നും നായര്‍ പടയ്ക്ക് പരിചിതമായിരുന്നില്ല. അഞ്ചുതെങ്ങിലെ  യുദ്ധത്തില്‍ ബ്രിട്ടീഷ് കമ്പനിപ്പട്ടാളം ഛിന്നഭിന്നമായി  പോയിട്ടും  കമ്പനി ജയിച്ചത് പീരങ്കിയുടെ ബലത്തിലായിരുന്നു. സംരക്ഷിത ഗ്രാമങ്ങളും കോട്ടകളും രക്ഷിക്കാന്‍ നായര്‍ പടയ്ക്ക്  മിടുക്കുണ്ടായിരുന്നെങ്കിലും തുറന്ന യുദ്ധത്തില്‍  അവര്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ രാജാക്കന്മാര്‍  യൂറോപ്പുകാരെ സേനാനായകനാക്കാന്‍ താത്പ്പര്യം  കാട്ടിയിരുന്നു. എന്നാല്‍ ഇവരില്‍  പലരും തോക്കുപോലും കണ്ടിട്ടില്ലാത്തവരായിരുന്നു എന്നതായിരുന്നു സത്യം.
പഴയ കാലത്ത് വീടുകള്‍ ഓലമേഞ്ഞവയായിരുന്നതിനാല്‍ ബോംബും  ഗ്രനേഡും കത്തുന്ന വസ്തുക്കളും ഉപയോഗിച്ച് യുദ്ധം നടത്തുന്നവര്‍ക്കായിരുന്നു  മേല്‍ക്കൈ. വീടുകള്‍ക്ക് തീ പിടിക്കുന്നതോടെ പട്ടാളം അങ്കലാപ്പിലാകും. ഇന്നു കാണുന്നവിധമുള്ള  യുദ്ധമായിരുന്നില്ല  നാട്ടുരാജാക്കന്മാര്‍ തമ്മില്‍  നടന്നുവന്നത്. ഇരുപത് പേര്‍ മരിക്കുന്ന ഒരു യുദ്ധത്തെ പ്രധാന യുദ്ധമായി കണക്കാക്കിയിരുന്നു. പ്രബലനായ രാജാവിനെതിരെ രണ്ടുമൂന്ന് ചെറു രാജാക്കന്മാര്‍ ചേര്‍ന്ന്  ആക്രമണം നടത്തുന്ന രീതിയും നിലനിന്നിരുന്നു. നഗരം നശിപ്പിക്കല്‍,പശുക്കളെ കെട്ടഴിച്ചു വിടല്‍,സാധനങ്ങളുടെ ഗതാഗതം തടയല്‍, പ്രജകളെ കഠിനമായി വേദനിപ്പിക്കല്‍ തുടങ്ങി യുദ്ധമുറകള്‍ വ്യത്യസ്തങ്ങളായിരുന്നു. കോട്ടകളും പട്ടാളം കാവലുള്ള  ഗ്രാമങ്ങളും കുറവായിരുന്നതിനാല്‍ ഒരു അതിര്‍ത്തിയില്‍ തോല്‍ക്കുന്ന രാജാവ് മറുവശത്ത് വിജയിക്കുന്ന വാര്‍ത്തകളും  അപൂര്‍വ്വമായിരുന്നില്ല.
യുദ്ധത്തില്‍ ഒരു രാജാവോ കുമാരന്മാരോ മരിച്ചാല്‍ ശത്രുരാജാവ് അവരുടെ കുടുംബത്തിന് ധനം നല്‍കി രക്ഷിക്കണം എന്നൊരു രീതി നിലനിന്നിരുന്നു. മങ്ങാട്ടില്‍ രാജാ മൂന്ന് രാജകുമാരന്മാരെ യുദ്ധത്തില്‍  വധിച്ചതിന് ധര്‍മ്മരക്ഷയെന്ന  നിലയില്‍ പകരം ധാരാളം ഭൂമി നല്‍കിയിരുന്നതായി രേഖകളുണ്ട്. സ്വന്തം സേനയുടെ അംഗസംഖ്യ പെരുപ്പിച്ചു പറയുന്ന രീതിയും സാധാരണമായിരുന്നു.
മലബാറിലെ മറ്റൊരു യുദ്ധമുറക്കാര്‍ ചേകവന്മാരാണ്. സിലോണിലെ യോദ്ധാക്കളായിരുന്നു ഇവരെന്നും ഇവര്‍ മലബാറിലെത്തിയത്  തികച്ചും യാദൃശ്ചികമായാണെന്നും കഥകള്‍ പ്രചാരത്തിലുണ്ട്. ചേരമാന്‍ പെരുമാളിന്‍റെ കാലത്ത് ഓരോ തൊഴിലും ചെയ്യുന്നവര്‍ക്ക് ഉച്ചനീചത്വം നിലനിന്നിരുന്നു എന്നു പറയപ്പെടുന്നു. ഒരു വെളുത്തേടത്ത് സ്ത്രീ ചാരവെള്ളത്തില്‍ തുണി കഴുകി വിരിക്കാന്‍ നോക്കുമ്പോള്‍ സഹായത്തിനായി വീട്ടിലാരെയും കണ്ടില്ല. അപ്പോഴാണ് അടുത്തവീട്ടിലെ ആശാരിയുടെ മകളെ സഹായത്തിന് വിളിച്ചത്. അത് ആചാര ലംഘനമാണെന്ന് കുട്ടിക്കറിയില്ലായിരുന്നു. കുറേ ദിവസം കഴിഞ്ഞ് വെളുത്തേടത്ത് സ്ത്രീ ആശാരിയുടെ വീട്ടില്‍ കയറി. ആശാരി തട്ടിക്കയറിയപ്പോള്‍ നിന്‍റെ മകള്‍ എന്‍റെ തുണിയില്‍ തൊട്ടതോടെ നാം ഒരു ജാതിയായി മാറിയെന്നും  എനിക്കിനി അയിത്തമില്ലെന്നും പറഞ്ഞു. സമൂഹത്തിന്‍റെ ഭ്രഷ്ട് ഭയന്ന് ആശാരി അവരെ കൊന്നു. വിവരമറിഞ്ഞ വെളുത്തേടത്തുകാര്‍ അധികാരിക്ക് പരാതി  നല്‍കി. ശിക്ഷ ഭയന്ന് ആശാരിമാര്‍ സംഘടിച്ച് സിലോണിലേക്ക് പോയി. മലബാറുകാരോട് ആദരവുള്ള കാന്‍ഡിയിലെ രാജാ  അവരെ സ്വീകരിച്ചു. ഈ സംഭവത്തോടെ നാട്ടില്‍ ആശാരിയില്ലാതായി. ചേരമാന്‍ പെരുമാള്‍ ഏറെ വിഷമിച്ചു. വീടുണ്ടാക്കാന്‍ എന്നല്ല ഒരു തവിപോലുമുണ്ടാക്കാന്‍  ആളില്ലാത്ത അവസ്ഥ. അദ്ദേഹം ആശാരിമാരെ തിരികെ അയയ്ക്കാന്‍  കാന്‍ഡി രാജാവിനോട് അഭ്യര്‍ത്ഥിച്ചു. ഒരു തരത്തിലുള്ള ശിക്ഷയും ഉണ്ടാകില്ലെന്ന് രാജാവ് ഉറപ്പു നല്‍കി. ആശാരിമാര്‍ക്ക് വിശ്വാസം വന്നില്ല. അവര്‍ കാന്‍ഡി രാജാവിനോട് അപേക്ഷിച്ചതനുസരിച്ച് രണ്ട് ചേകവ കുടുംബങ്ങളെ ഒപ്പമയച്ചു. ഒരു വ്യവസ്ഥയും വച്ചു. കല്യാണം,മരണം തുടങ്ങിയ വിശേഷ അവസരങ്ങളില്‍  മുന്നാഴി അരി ചേകവന്മാര്‍ക്കും  പിന്‍ഗാമികള്‍ക്കും നല്‍കണമെന്നായിരുന്നു  വ്യവസ്ഥ. തീരെ പാവപ്പെട്ട ആശാരിയാണെങ്കില്‍ കടം വാങ്ങി നല്‍കണം. അത് ചേകവന്‍ തിരികെ നല്‍കുമെന്നും  വ്യവസ്ഥ   ചെയ്തു. ഈ രണ്ട് കുടുംബങ്ങളുടെ അനന്തര  തലമുറയാണ്  മലബാറിലെ ചേകവന്മാര്‍  എന്നതാണ് ഐതീഹ്യം.
മലബാറില്‍  നായര്‍  പട്ടാളത്തിന്‍റെ  കുറവ് പരിഹരിക്കാനാണ് ചേകവന്മാരെ  പട്ടാളത്തിലെടുത്തതെന്ന്  പറയപ്പെടുന്നു. ചേകവരുടെ പ്രധാന ജോലി കള്ള്ചെത്താണ്. നായരും ചേകവരും കഴിഞ്ഞാല്‍ അമ്പും വില്ലുമുണ്ടാക്കുന്ന കോലത്തിരിമാരാണ്  വരുക. കണിയാനും ദുര്‍മന്ത്രവാദികളായ കൊറവരും പാമ്പാട്ടികളും സമൂഹത്തിന്‍റെ ഭാഗമായിരുന്നു. മറ്റൊരു ജാതി മുക്കുവരായിരുന്നു. അവര്‍ യൂറോപ്യന്‍ പ്രേരണയില്‍ പിന്നീട് റോമന്‍ ക്രിസ്ത്യാനികളായി മാറി. അടിമജാതിയില്‍ മുഖ്യര്‍ പുലയരും കാണിക്കാരും വേട്ടുവരുമായിരുന്നു. പുലയര്‍ വിത്തുവിത, ഞാറുനടീല്‍,കൊയ്ത്ത് എന്നിവ നിര്‍വ്വഹിച്ച്  ഉടമയില്‍ നിന്നും പത്തില്‍ ഒന്ന് പതം  വാങ്ങി ജീവിക്കുന്നവരായിരുന്നു. അടിമകളില്‍ മേല്‍ക്കോയ്മ  പുലയര്‍ക്കായിരുന്നു. അവര്‍ക്ക് അവരുടേതായ ക്ഷുരകനും ഉണ്ടായിരുന്നു. തലയില്‍ കെട്ടാനും മുട്ടൊപ്പം തുണിയുടുക്കാനും അവകാശം നേടിയിരുന്നു. എന്നാല്‍ കാണിക്കാര്‍ക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. പറയര്‍,ജാതിക്ക് പുറത്തുള്ളവരായിരുന്നു. പതിരു നീക്കലും കുട്ട നിര്‍മ്മാണവും മൃഗവൈദ്യവും മരിച്ച പശുവിന്‍റെ തോലെടുക്കലും മൃഗത്തെ കുഴിച്ചിടലും ഇവരുടെ ജോലിയായിരുന്നു. പച്ചമാംസം പൂജാദ്രവ്യമാക്കാനും പശുമാംസം കഴിക്കാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. തേനും മെഴുകുമെടുക്കുന്ന ഒട്ടര്‍  കാട്ടുജാതിയായിരുന്നു. അവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ വാങ്ങി കച്ചവടക്കാര്‍ കയറ്റുമതി ചെയ്തു. ഈ കൂട്ടര് വസ്ത്രം ധരിക്കില്ലായിരുന്നു. കടുവയെ അമ്മാവനായി കരുതിയ ഇവര്‍ കടുവ മരിക്കുമ്പോള്‍ തല മൊട്ടയടിച്ച് മൂന്നു ദിവസം വേവിച്ച ഭക്ഷണം കഴിക്കാതെ കഴിയുമായിരുന്നു. കടുവ വേട്ടയാടി ഉപേക്ഷിച്ച ഇറച്ചിയായിരുന്നു ഇവരുടെ ഭക്ഷണം. വേടനും നായാടിയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്. അരി ആഹാരം കഴിക്കാത്ത ഇവര്‍ ഇലയും വേരും ഭക്ഷണമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലെ ആദിമ ജനത ചെറുമരും വേട്ടുവരും പുലയരും കാടരും മലയരും പറയരും കുറിച്യരും കുറുമ്പരുമായിരുന്നു. നമ്പൂതിരിയും നായരും തീയ്യരും വന്നു താമസമാക്കിയവരാണെന്നും കണക്കാക്കപ്പെടുന്നു. ശങ്കരാചാര്യരുടെ  ജാതിനിര്‍ണ്ണയപ്രകാരം ക്ഷത്രിയരും വൈശ്യരുമില്ലാത്ത  കേരളത്തില്‍ എഴുപത്തിരണ്ട് ജാതികളാണ് ഉണ്ടായിരുന്നത്. എട്ട് ബ്രാഹ്മണ ജാതികള്‍, രണ്ട് നിയുണ ജാതികള്‍, പന്ത്രണ്ട് അന്തരാള ജാതികള്‍, പതിനെട്ട് ശൂദ്രന്മാര്‍, ആറ് ശില്‍പ്പികള്‍, പത്ത് പതിതര്‍, എട്ട് നീച ജാതികള്‍, എട്ട് അധിക ജാതികള്‍ . ഇവര്‍ക്ക് തന്നെ ഉപവിഭാഗങ്ങളും ഉണ്ടായിരുന്നു.
ബ്രാഹ്മണരില്‍ തമ്പ്രാക്കള്‍ ഭരണാധികാരികളും ഉയര്‍ന്ന പൂജാരികളുമായിരുന്നു. പ്രഭുക്കളും വേദോപാസകരുമായിരുന്ന ആഢ്യന്‍. ഉന്നത വിദ്യാഭ്യാസവും കുലീനതയുമുള്ള  വിശിഷ്ട ബ്രാഹ്മണന്‍, സാധാരണക്കാരായ സാമാന്യ ബ്രാഹ്മണന്‍, നാമം കൊണ്ടു മാത്രം ബ്രാഹ്മണരായ ജാതിമാത്രേയന്‍, മലബാര്‍ വിട്ടു പോയ ശേഷം തിരികെ വന്നവരായ സാങ്കേതികന്‍, പരശുരാമന്‍റെ ദൈവീകത്വം സംശയിക്കുന്ന ശാപഗ്രസ്ഥന്‍, പരമ്പരാഗതമായി കുറ്റാരോപിതരായ പാപിഷ്ടന്‍ എന്നിവരാണ് ബ്രാഹ്മണവിഭാഗങ്ങള്‍. ഇതില്‍  വിശിഷ്ട ബ്രാഹ്മണന്‍ യാഗം ചെയ്യുന്നതിന്‍റെ നിലയനുസരിച്ച്  അക്കിത്തിരി,ചോമാതിരി,അത്തിത്തിരി എന്ന് മൂന്നു വിഭാഗമുണ്ട്. അഷ്ടവൈദ്യനും ശാസ്ത്രംഗകാരനും ജാതിമാത്രേയന്മാരാണ്. സാങ്കേതികന്മാര്‍  ആറുതരമാണ്. ഇവരെ അക്കരദേശി,ഇക്കരദേശി,തൃപ്പൂണിത്തുറ ദേശി, തിരുവല്ല ദേശി,കര്‍ണ്ണാടക ദേശി,തുളു ദേശി  എന്നിങ്ങനെ തരം തിരിച്ചിരുന്നു.
ബ്രാഹ്മണനും ശൂദ്രനും ഇടയില്‍ വരുന്ന അമ്പലവാസികളാണ് അന്തരാളര്‍.അടികള്‍,പുഷ്പകന്‍,നമ്പീശന്‍,പൂപ്പള്ളി,പിഷാരടി,വാരിയര്‍,ചാക്യാര്‍,നമ്പ്യാര്‍,തീയ്യത്തുണ്ണി, പിതാരന്‍,നാട്ടുപട്ടര്‍ എന്നിവരാണ് ഈ കൂട്ടര്‍. പതിനെട്ടു തരം ശൂദ്രരാണുണ്ടായിരുന്നത്. കിരിയാത്തി നായര്‍,ഇല്ലക്കാര്‍,സ്വരൂപക്കാര്‍,പാദമംഗലം,ഇടശ്ശേരി,മാരാന്‍,ചെമ്പുകൊട്ടി, ഒടാട്ടുനായര്‍, പള്ളിച്ചന്‍,മാതേവന്‍,കലംകൊട്ടി, ചക്കാലനായര്‍,അത്തിക്കുറിശ്ശി,ചെട്ടി,ചാലിയന്‍,വെളുത്തേടന്‍,ക്ഷുരകന്‍ എന്നിവരായിരുന്നു അക്കൂട്ടര്‍. ആശാരി,മൂശാരി,കല്ലാശാരി,തട്ടാന്‍,കൊല്ലന്‍,ഈര്‍ച്ചകൊല്ലന്‍ എന്നിവരായിരുന്നു ശില്‍പ്പികള്‍. കണിയാനും വില്‍കുറുപ്പും തോല്‍കുറുപ്പും വേലനും പാണനും പറവനും തീയനും മുക്കുവനും പതിതരായിരുന്നു.പറയനും  പുലയനും നായാടിയും ഉള്ളാടരും കുറവനും മലവേടനും കണിയാനും നീചജാതിയില്‍പെട്ട മലവാസികളായിരുന്നു. പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരും പൂണൂലിട്ട നമ്പിടിയും പൂണിലില്ലാത്ത നമ്പിടിയും പൊതുവാളും പ്ലാപ്പിള്ളിയും സാമന്തനും കരിവേലത്തു നായരും നന്നനാട്ടു വെള്ളാളനും അധിക ജാതിക്കാരായിരുന്നു.
സംബ്ബന്ധം വഴിയാണ് നായരും അന്തരാളരും സങ്കരവര്‍ഗ്ഗമായി മാറിയത്. നമ്പൂതിരിമാര്‍ക്ക് വേളി കഴിച്ച് നല്‍കുക വഴി സങ്കരത വര്‍ദ്ധിച്ചു. ഇങ്ങനെ ബന്ധം കൂടിയ എമ്പ്രാന്തിരി ക്രമേണ നമ്പൂതിരിയായും മാറി. സാമൂതിരി കുടുംബക്കാരായ ഏറാടികളും നിലമ്പൂര്‍ തിരുമുല്‍പ്പാടും മറ്റ് ഉദാഹരണങ്ങളാണ്. പണവും പദവിയും ലഭിക്കുന്ന നായര്‍ നമ്പൂതിരിയുമായി അടുപ്പം കൂടി പുതിയ ജാതിപ്പേരുണ്ടാക്കുക പതിവായി. എന്നിട്ട് സ്വയം വലുപ്പം ചമയുകയായി രീതി. വടക്കേ മലബാര്‍ നായന്മാര്‍ക്ക് തെക്കേ മലബാര്‍,തിരു-കൊച്ചി നായന്മാര്‍ കുറഞ്ഞവരാണ് എന്നായിരുന്നു വിചാരം. തെക്കര്‍ തിരിച്ചും ഇങ്ങനെതന്നെ കരുതി. വടക്കേ മലബാറുകാര്‍ വടക്ക് പെരുമ്പുഴയ്ക്കും തെക്ക് കേശപ്പുഴയ്ക്കും അപ്പുറം ബന്ധം വേണ്ടെന്നുവച്ചു. തെക്കേ മലബാറുകാരുടെയും കൊച്ചിക്കാരുടെയും  അതിര്‍ത്തി കൊല്ലമായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തോടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. എങ്കിലും വിദ്യാഭ്യാസം നേടിയവരില്‍ പോലും ഉപജാതി ചിന്ത മാറാതെ നിന്നു. ബ്രാഹ്മണര്‍ ഓരോ കാലത്തും അവര്‍ക്കാവശ്യമുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുകയും നായരായി അംഗീകരിക്കുകയും ചെയ്തുവന്നു. ഇപ്പോള്‍ എത്രയിനം ഉപജാതി നായന്മാര്‍ സമൂഹത്തിലുണ്ട് എന്ന് ആര്‍ക്കും വ്യക്തതയില്ലാത്തവിധം ഉപജാതികള്‍   വിവാഹങ്ങളിലൂടെ ഒന്നായി മാറി എന്നതാണ്  സത്യം.
 

Tuesday, 19 April 2016

Ivan Alekseyevich Bunin

ലേഖനം
ബുനിന്‍  ,മലയാളി അറിയാത്ത റഷ്യന്‍  എഴുത്തുകാരന്‍                            
റഷ്യന്‍ സാഹിത്യകാരന്മാര്‍  മലയാളികള്‍ക്ക്  എന്നും പ്രിയപ്പെട്ടവരാണ്. കമ്മ്യൂണിസം പ്രിയപ്പെട്ട തത്വസംഹിതയായതുപോലെ തന്നെ കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമം നടത്തിയ റഷ്യയെയും അവര്‍ നെഞ്ചിലേറ്റി . വളരെ കുറഞ്ഞ വിലയ്ക്ക് മനോഹരമായ അച്ചടിയില്‍ പ്രഭാതിലൂടെ ലഭിച്ചിരുന്ന  വിവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍,സോവിയറ്റ് യൂണിയന്‍,സോവിയറ്റ് ലാന്‍ഡ് തുടങ്ങിയ മാസികകള്‍ ഒക്കെയും കേരളത്തിലെ രണ്ട് തലമുറകള്‍ക്ക്  ഓര്‍മ്മപ്പുസ്തകങ്ങളാണ്. ടോള്‍സ്റ്റോയിയും ചെക്കോവും പുഷ്കിനും മാക്സിം ഗോര്‍ക്കിയുമൊക്കെ വരച്ചുകാട്ടിയ ലോകവും ആശയങ്ങളും സ്വപ്നങ്ങളില്‍ പോലും മദിച്ച കാലം. അന്നൊന്നും ആരും കേട്ടിട്ടില്ലാത്ത എഴുത്തുകാരനാണ് ഇവാന്‍ അലക്സിയേവിച്ച് ബുനിന്‍. ഇന്നും ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത  റഷ്യന്‍ എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ ഒരു പുസ്തകം പോലും ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇംഗ്ലീഷിലെ വിവര്‍ത്തനവും ലഭ്യമാണോ എന്നു സംശയമാണ്.
റഷ്യന്‍ ഭരണകൂടത്തിന് അഭിമതരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ മാത്രമാണ് നമ്മെ പരിചയപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആന്‍റി ബോള്‍ഷെവിക്കായിരുന്ന ബുനിന്‍ റഷ്യയില് നിന്നുള്ള ആദ്യ നോബല്‍ സമ്മാന ജേതാവാണ് എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷെ ആന്‍റി ബോള്‍ഷെവിക്  പരിവേഷമാകാം നോബല്‍ സമിതിക്ക് ഇവാന്‍ പ്രിയങ്കരനാകാന്‍ കാരണമായതും. ഏതായാലും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ നമ്മള്‍ പരിചയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല.
1870 ഒക്ടോബര്‍ 22ന് അലക്സി നിക്കോളേവിച്ച് ബുനിന്‍റെയും  ലുദ്മിള അലക്സാന്‍ട്രോവ്ന ബുനിനായുടെയും മൂന്നാമത്തെ പുത്രനായി റഷ്യന്‍ സാമ്രാജ്യത്തിലെ വൊറോവൊഷിലാണ്  ബുനിന്‍ ജനിച്ചത്. യുളിയും യെവ്ജനിയും മൂത്ത സഹോദരന്മാരും മാഷയും നാദിയയും ഇളയ സഹോദരിമാരുമായിരുന്നു. പോളിഷ് വേരുകളുള്ള കര്‍ഷക കുടുംബമായിരുന്നു ബുനിന്‍റേത്. കവികളായ അന്ന ബുനിനായും വാസിലി ഷുക്കാവ്സ്കിയും ബന്ധുക്കളായിരുന്നു. അച്ഛന്‍ ചൂതാട്ടത്തിന് അടിമപ്പെട്ടവനും ദേഷ്യക്കാരനുമായിരുന്നു. ക്രിമിയന്‍ യുദ്ധത്തിന് പോയശേഷം അദ്ദേഹം തികഞ്ഞ മദ്യപാനിയായി മാറി. അമ്മ ലുദ്മിളയാണ് റഷ്യന്‍ നാടോടിക്കഥകളിലൂടെ ബുനിനെ സാഹിത്യലോകം പരിചയപ്പെടുത്തിയത്. അപാരമായ നിരീക്ഷണ പാടവമുണ്ടായിരുന്ന കുട്ടിയായിരുന്നു ബുനിന്‍. മറ്റുള്ളവര്‍ കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും കഴിയുന്ന ഒരു ശക്തി അവന് കിട്ടിയിരുന്നു. അത് എഴുത്തില്‍ ബുനിനെ വ്യത്യസ്തനാക്കി. അധ്യാപകരായ റൊമാഷ്ക്കോവും യൂളി ബുനിനും വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് ബുനിനെ കൈപിടിച്ചു നടത്തി. ഒരു ചിത്രകാരന്‍റെ മനസ്സായിരുന്നു ബുനിന്‍റേത്. അത് എഴുത്തിന്‍റെ കാന്‍വാസ് മികച്ചതാക്കാന്‍ സഹായിച്ചു. അച്ഛന്‍റെ ചൂതാട്ടവും മദ്യപാനവും കൊണ്ട് തകര്‍ന്ന കുടുംബ സാഹചര്യത്തില്‍ ബുനിന്‍റെ  വിദ്യാഭ്യാസം  1886ല്‍ അവസാനിച്ചു.
1887ല്‍ വില്ലേജ് പാപ്പേഴ്സ് എന്ന ആദ്യ കവിത പ്രകാശിപ്പിച്ചു. 1889ല്‍ സര്‍ക്കാര്‍ ക്ലാര്‍ക്കായി ജോലിയിലും പ്രവേശിച്ചു. 1891ലാണ് കണ്‍ട്രി സ്കെച്ച് എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചത്. ഈ കാലത്ത് പ്രാദേശിക പത്രത്തില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍,ലൈബ്രേറിയന്‍, കോടതിയില്‍ സ്റ്റാറ്റിറ്റീഷ്യന്‍ എന്നീ  ജോലികള്‍ നോക്കി. ഈ ജോലികളിലൊന്നിലും സംതൃപ്തി കിട്ടാതിരിക്കെ ഒര്‍ലോവ്സ്കി വെസ്നിക് എന്ന പത്രത്തിന്‍റെ പത്രാധിപരായി. ഈ കാലത്താണ് എഴുത്ത് ശക്തമായത്. വര്‍വാര പാഷ്ചെങ്കോവിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഈ കാലത്താണ്. 1892-ഓടെ അവര്‍  പോള്‍ട്ടാവയിലെത്തി സഹോദരനൊപ്പം താമസമാക്കി. 1894ല്‍ അവിടെനിന്നും ഉക്രയിനിലേക്ക് പോയി. ടോള്‍സ്റ്റോയിയെ പരിചയപ്പെടുന്നതും അക്കാലത്താണ്. 1895ലാണ് ബുനിന്‍ റഷ്യന്‍ തലസ്ഥാനം സന്ദര്‍ശിക്കുന്നത്. ആന്‍റണ്‍ ചെക്കോവുമായുള്ള സൌഹൃദം തുടങ്ങുന്നത് അവിടെവച്ചാണ്. 1899ല്‍ മാക്സിം ഗോര്‍ക്കിയെയും പരിചയപ്പെട്ടു. 1903ലും 1909ലും സാഹിത്യത്തിനുള്ള പുഷ്കിന്‍ സമ്മാനം നേടി.1906ല്‍ വെറ മുറോസേവയുമായുള്ള  സൌഹൃദം തുടങ്ങി. അവളുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അവര്‍ ഈജിപ്ത്, പാലസ്തീന്‍,മിഡില്‍ ഈസ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു.
1909ലാണ് ദ വില്ലേജ് എന്ന നോവല്‍ എഴുതിയത്. മാക്സിം ഗോര്‍ക്കിയുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചെറു നോവല്‍ 1905ലെ വിപ്ലവ പശ്ഛാത്തലത്തില്‍ സ്വന്തം ഗ്രാമത്തിന്‍റെ കഥ പറയുകയായിരുന്നു. മദ്യപാനിയായ ഒരു കര്‍ഷകനും മാന്യനായ അയാളുടെ സഹോദരനും കേന്ദ്ര കഥാപാത്രങ്ങളായ ഈ നോവല്‍ അന്ന് റഷ്യയില്‍ ജീവിച്ചിരുന്ന മുഴുവന്‍ കര്‍ഷകരുടെയും  ദുരിതങ്ങളും ആശങ്കകളുമാണ് പങ്കുവച്ചത്. ഈ നോവല്‍ എഴുതുന്ന കാലം ഊണും ഉറക്കവുമില്ലാതെ ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു ബുനിന്‍. പലപ്പോഴും ഹൃദയം നിലച്ചുപോകും എന്നു തോന്നിയിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലെ അഗ്നി കെടുംമുന്‍പെ എഴുതി തീര്‍ക്കാനുള്ള വ്യഗ്രതയായിരുന്നു. എഴുതിയത് മനസ്സിന് പൂര്‍ണ്ണ തൃപ്തി നല്കിയില്ലെങ്കില്‍ മാറ്റി എഴുതുന്ന രീതിയായിരുന്നു ബുനിന്‍റേത്. ദ മോണിംഗ് എന്ന ആദ്യ ഭാഗം പ്രസിദ്ധീകരിച്ച ശേഷം തുടര്‍ന്നുള്ള  ഭാഗം അടുത്ത മാസം നല്കാമെന്ന് പത്രാധിപര്‍ക്ക് ഉറപ്പു നല്കിയ ബുനിന്‍ വടക്കേ ആഫ്രിക്കയിലേക്ക് യാത്രപോയി. തിരികെ എത്തുമ്പോള്‍ അമ്മയ്ക്ക് അസുഖമായി. ചികിത്സ നല്‍കിയെങ്കിലും അമ്മ മരിച്ചു. ഇതെല്ലാം തുടര്‍ന്നുള്ള എഴുത്തിന് തടസ്സമായി. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ദ വില്ലേജ് പൂര്‍ത്തിയാക്കിയപ്പോള്‍  റഷ്യന്‍ സാഹിത്യത്തിലെ ഉജ്ജ്വല രചനയായി അത്  മാറി.
ചെക്കോവിന്‍റെയും തര്‍ജ്ജനോവിന്‍റെയും മറ്റും രചനകളില്‍ കാണുന്ന ശുഭാപ്തിയുടെ  നേരിയ വെളിച്ചം പോലും ഇവാന്‍റെ രചനയില്‍ കാണുന്നില്ല എന്ന് നിരൂപകര്‍ കുറ്റപ്പെടുത്തി. ഈ നോവലിന്‍റെ ഒറ്റ ദൌര്‍ബ്ബല്യം അതിന്‍റെ സാന്ദ്രതയാണ്. ഒരു പാട് മറ്റീരിയല്‍, ഓരോ പേജും ഒരു മ്യൂസിയം പോലെ തോന്നും.എന്നായിരുന്നു ഗോര്‍ക്കി അഭിപ്രായപ്പെട്ടത്. ഈ വാക്കുകള്‍ കൃതിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു.  1912ലാണ് ഡ്രൈവാലി പ്രസിദ്ധീകരിച്ചത്. ഇതും ഗ്രാമത്തിന്‍റെ കഥയാണ് പറയുന്നത്. ഇവാന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെ കഥാപാത്രങ്ങളാകുന്ന നോവലാണിത്. 1912-14ലെ ശൈത്യകാലം ഗോര്‍ക്കിക്കൊപ്പം കാപ്റി ദ്വീപില് കഴിഞ്ഞ ബുനിന്‍  1920ലാണ് ഫ്രാന്‍സിലേക്ക് പോകുന്നത്. അവിടെവച്ചാണ് ആത്മാംശം നിറഞ്ഞദ ലൈഫ് ഓഫ് അര്‍സനേവ് എഴുതിയത് .12 വര്‍ഷം  എടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്.1927ല്‍ ഒന്നും രണ്ടും ഭാഗവും 28ല്‍ മൂന്നാം ഭാഗവും 29ല്‍ നാലാം ഭാഗവും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് തിരുത്തിയെഴുത്തും യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പേരുമാറ്റവും ഒക്കെയായി നോവലിനെ സ്ഫുടം ചെയ്തെടുത്തു. 1939ല്‍ അഞ്ചാം ഭാഗം പ്രസിദ്ധീകരിച്ചു. മരണവുമായുള്ള ഒരുവന്‍റെ മത്സരമാണ് ജീവിതം എന്ന് ബുനിന്‍ രേഖപ്പെടുത്തുന്നത് ഈ നോവലിലാണ്. 1917-18ലെ ഡയറിക്കുറിപ്പുകള്‍ കഴ്സ്ഡ് ഡേയ്സ് എന്ന പേരില്‍ 1926ല്‍ പ്രസിദ്ധീകരിച്ചു. കഴ്സ്ഡ് ഡേയ്സ് അപൂര്‍വ്വമായ ആന്‍റി ബോള്‍ഷെവിക് ഡയറികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ബോള്‍‍ഷെവിസത്തിന്‍റെ തകര്‍ച്ച സ്വപ്നം കണ്ടിരുന്ന എഴുത്തുകാരില്‍ പ്രമുഖനായിരുന്നു ബുനിന്‍.1933ലാണ് നോബല്‍ പുരസ്ക്കാരം ലഭിക്കുന്നത്. നോബല്‍ പ്രസംഗത്തിലും ചിന്താസ്വാതന്ത്ര്യം , മനസ്സാക്ഷിയോട് പുലര്‍ത്തേണ്ട നീതി എന്നിവയെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറയുന്നത്. ചെക്കോവിന്‍റെയും ടോള്‍സ്റ്റോയിയുടെയും പാതയില്‍ യഥാതഥ്യവാദം പിന്‍തുടര്‍ന്ന ബുനിനെ ആന്‍റി കമ്മ്യൂണിസ്റ്റുകള്‍ ഏറെ ബഹുമാനിച്ചപ്പോള്‍  ബുനിന്  നോബല്‍ സമ്മാനം നല്‍കിയ തീരുമാനത്തെ സാമ്രാജ്യത്വത്തിന്‍റെ  ഉപജാപം എന്നായിരുന്നു റഷ്യ വിശേഷിപ്പിച്ചത്. റഷ്യന്‍ ഭരണ കൂടത്തെ വിമര്‍ശിക്കുന്ന കാലത്തും റഷ്യയിലെ വിദേശ ഇടപെടലുകളെ ബുനിന്‍ എതിര്‍ത്തിരുന്നു. നമ്മുടെ തോണി തകര്‍ന്നതാണെങ്കിലും നാമതിനെ സ്നേഹിക്കണം എന്നായിരുന്നു ബുനിന്‍റെ വാദം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ അമേരിക്ക ബുനിനെ അവിടേക്ക്  ക്ഷണിച്ചു. എന്നാല്‍ ക്ഷണം സ്വീകരിക്കാതെ ബുനിന്‍ ഫ്രാന്‍സിലെ ഒരു പര്‍വ്വത പ്രദേശത്ത് മാറിത്താമസിച്ചു. അവര്‍ ആറു പേരുണ്ടായിരുന്നു. തണുപ്പും ഭയവും പട്ടിണിയും താണ്ടാനായി അവര്‍ എപ്പോഴും എഴുതിക്കൊണ്ടേയിരുന്നതായി ബുനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍റി നാസിയായ  ഇവാന്‍ ഹിറ്റ്ലറേയും മുസോളിനിയേയും പേയിളകിയ കുരങ്ങന്മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ജൂതന്മാരെയും റഷ്യക്കാരെയും കൂടെ താമസിപ്പിക്കാനും അദ്ദേഹം ധൈര്യം കാട്ടി. ഈ സമയം മുന്നൂറു മീറ്റര്‍ അകലെ ജര്‍മ്മന്‍കാര്‍ താവളമുറപ്പിച്ചിരിക്കയായിരുന്നു എന്നത് ബുനിന്‍റെ ധൈര്യം വിളിച്ചറിയിക്കുന്നു. 1945ല്‍ ബുനിന്‍ പാരീസില്‍ തിരിച്ചെത്തി. അവസാന കാലം റഷ്യയില്‍ കഴിയണം എന്ന ചിന്ത മനസ്സില്‍ ഉറവായെങ്കിലും ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇതിനിടെ ആസ്ത്മയും ന്യുമോണിയയും കടുത്തു. 1953 നവംബര്‍ 8ന് പ്രഭാതത്തില്‍ പാരീസിലെ ഫ്ലാറ്റില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. പാരീസില്‍ സൂക്ഷിച്ച ശരീരം 1954 ജാനുവരി 30ന് റഷ്യന്‍ സെമിത്തേരിയില്‍ അടക്കി. തുടര്‍ന്ന്  ബുനിന്‍റെ പുസ്തകങ്ങള്‍ റഷ്യയില്‍ പ്രകാശിപ്പിച്ചു. 1980 വരെ കഴ്സ്ഡ് ഡേയ്സിന് വിലക്കുണ്ടായിരുന്നു. തുടര്‍ന്ന് അതും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ 120ാം ജന്മദിനത്തിന് റഷ്യ സ്റ്റാമ്പിറക്കി. 125ാം ജന്മനാളില്‍ ബുനിന്‍റെ സ്മരണാര്‍ത്ഥം നാണയവും ഇറക്കി.

എഴുത്തില്‍ റഷ്യയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യം കാത്തുസൂക്ഷിച്ച ബുനിന്‍റെ അലങ്കാര ഭാഷയെ ബുനിന്‍ കസവുപട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്.റഷ്യന്‍ ഭാഷയിലെ ഏറ്റവും സമ്പന്നമായ പദപ്രയോഗങ്ങള്‍ സ്വന്തമായിരുന്ന  ബുനിന്‍റെ രചനകള് വായിക്കാന്‍ മലയാളികള്‍ക്കും അവസരം ലഭിക്കുമെന്ന നമുക്ക് പ്രതീക്ഷിക്കാം.