Tuesday 19 April 2016

Ivan Alekseyevich Bunin

ലേഖനം
ബുനിന്‍  ,മലയാളി അറിയാത്ത റഷ്യന്‍  എഴുത്തുകാരന്‍                            
റഷ്യന്‍ സാഹിത്യകാരന്മാര്‍  മലയാളികള്‍ക്ക്  എന്നും പ്രിയപ്പെട്ടവരാണ്. കമ്മ്യൂണിസം പ്രിയപ്പെട്ട തത്വസംഹിതയായതുപോലെ തന്നെ കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമം നടത്തിയ റഷ്യയെയും അവര്‍ നെഞ്ചിലേറ്റി . വളരെ കുറഞ്ഞ വിലയ്ക്ക് മനോഹരമായ അച്ചടിയില്‍ പ്രഭാതിലൂടെ ലഭിച്ചിരുന്ന  വിവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍,സോവിയറ്റ് യൂണിയന്‍,സോവിയറ്റ് ലാന്‍ഡ് തുടങ്ങിയ മാസികകള്‍ ഒക്കെയും കേരളത്തിലെ രണ്ട് തലമുറകള്‍ക്ക്  ഓര്‍മ്മപ്പുസ്തകങ്ങളാണ്. ടോള്‍സ്റ്റോയിയും ചെക്കോവും പുഷ്കിനും മാക്സിം ഗോര്‍ക്കിയുമൊക്കെ വരച്ചുകാട്ടിയ ലോകവും ആശയങ്ങളും സ്വപ്നങ്ങളില്‍ പോലും മദിച്ച കാലം. അന്നൊന്നും ആരും കേട്ടിട്ടില്ലാത്ത എഴുത്തുകാരനാണ് ഇവാന്‍ അലക്സിയേവിച്ച് ബുനിന്‍. ഇന്നും ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത  റഷ്യന്‍ എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ ഒരു പുസ്തകം പോലും ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇംഗ്ലീഷിലെ വിവര്‍ത്തനവും ലഭ്യമാണോ എന്നു സംശയമാണ്.
റഷ്യന്‍ ഭരണകൂടത്തിന് അഭിമതരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ മാത്രമാണ് നമ്മെ പരിചയപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആന്‍റി ബോള്‍ഷെവിക്കായിരുന്ന ബുനിന്‍ റഷ്യയില് നിന്നുള്ള ആദ്യ നോബല്‍ സമ്മാന ജേതാവാണ് എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷെ ആന്‍റി ബോള്‍ഷെവിക്  പരിവേഷമാകാം നോബല്‍ സമിതിക്ക് ഇവാന്‍ പ്രിയങ്കരനാകാന്‍ കാരണമായതും. ഏതായാലും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ നമ്മള്‍ പരിചയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല.
1870 ഒക്ടോബര്‍ 22ന് അലക്സി നിക്കോളേവിച്ച് ബുനിന്‍റെയും  ലുദ്മിള അലക്സാന്‍ട്രോവ്ന ബുനിനായുടെയും മൂന്നാമത്തെ പുത്രനായി റഷ്യന്‍ സാമ്രാജ്യത്തിലെ വൊറോവൊഷിലാണ്  ബുനിന്‍ ജനിച്ചത്. യുളിയും യെവ്ജനിയും മൂത്ത സഹോദരന്മാരും മാഷയും നാദിയയും ഇളയ സഹോദരിമാരുമായിരുന്നു. പോളിഷ് വേരുകളുള്ള കര്‍ഷക കുടുംബമായിരുന്നു ബുനിന്‍റേത്. കവികളായ അന്ന ബുനിനായും വാസിലി ഷുക്കാവ്സ്കിയും ബന്ധുക്കളായിരുന്നു. അച്ഛന്‍ ചൂതാട്ടത്തിന് അടിമപ്പെട്ടവനും ദേഷ്യക്കാരനുമായിരുന്നു. ക്രിമിയന്‍ യുദ്ധത്തിന് പോയശേഷം അദ്ദേഹം തികഞ്ഞ മദ്യപാനിയായി മാറി. അമ്മ ലുദ്മിളയാണ് റഷ്യന്‍ നാടോടിക്കഥകളിലൂടെ ബുനിനെ സാഹിത്യലോകം പരിചയപ്പെടുത്തിയത്. അപാരമായ നിരീക്ഷണ പാടവമുണ്ടായിരുന്ന കുട്ടിയായിരുന്നു ബുനിന്‍. മറ്റുള്ളവര്‍ കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും കഴിയുന്ന ഒരു ശക്തി അവന് കിട്ടിയിരുന്നു. അത് എഴുത്തില്‍ ബുനിനെ വ്യത്യസ്തനാക്കി. അധ്യാപകരായ റൊമാഷ്ക്കോവും യൂളി ബുനിനും വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് ബുനിനെ കൈപിടിച്ചു നടത്തി. ഒരു ചിത്രകാരന്‍റെ മനസ്സായിരുന്നു ബുനിന്‍റേത്. അത് എഴുത്തിന്‍റെ കാന്‍വാസ് മികച്ചതാക്കാന്‍ സഹായിച്ചു. അച്ഛന്‍റെ ചൂതാട്ടവും മദ്യപാനവും കൊണ്ട് തകര്‍ന്ന കുടുംബ സാഹചര്യത്തില്‍ ബുനിന്‍റെ  വിദ്യാഭ്യാസം  1886ല്‍ അവസാനിച്ചു.
1887ല്‍ വില്ലേജ് പാപ്പേഴ്സ് എന്ന ആദ്യ കവിത പ്രകാശിപ്പിച്ചു. 1889ല്‍ സര്‍ക്കാര്‍ ക്ലാര്‍ക്കായി ജോലിയിലും പ്രവേശിച്ചു. 1891ലാണ് കണ്‍ട്രി സ്കെച്ച് എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചത്. ഈ കാലത്ത് പ്രാദേശിക പത്രത്തില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍,ലൈബ്രേറിയന്‍, കോടതിയില്‍ സ്റ്റാറ്റിറ്റീഷ്യന്‍ എന്നീ  ജോലികള്‍ നോക്കി. ഈ ജോലികളിലൊന്നിലും സംതൃപ്തി കിട്ടാതിരിക്കെ ഒര്‍ലോവ്സ്കി വെസ്നിക് എന്ന പത്രത്തിന്‍റെ പത്രാധിപരായി. ഈ കാലത്താണ് എഴുത്ത് ശക്തമായത്. വര്‍വാര പാഷ്ചെങ്കോവിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഈ കാലത്താണ്. 1892-ഓടെ അവര്‍  പോള്‍ട്ടാവയിലെത്തി സഹോദരനൊപ്പം താമസമാക്കി. 1894ല്‍ അവിടെനിന്നും ഉക്രയിനിലേക്ക് പോയി. ടോള്‍സ്റ്റോയിയെ പരിചയപ്പെടുന്നതും അക്കാലത്താണ്. 1895ലാണ് ബുനിന്‍ റഷ്യന്‍ തലസ്ഥാനം സന്ദര്‍ശിക്കുന്നത്. ആന്‍റണ്‍ ചെക്കോവുമായുള്ള സൌഹൃദം തുടങ്ങുന്നത് അവിടെവച്ചാണ്. 1899ല്‍ മാക്സിം ഗോര്‍ക്കിയെയും പരിചയപ്പെട്ടു. 1903ലും 1909ലും സാഹിത്യത്തിനുള്ള പുഷ്കിന്‍ സമ്മാനം നേടി.1906ല്‍ വെറ മുറോസേവയുമായുള്ള  സൌഹൃദം തുടങ്ങി. അവളുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അവര്‍ ഈജിപ്ത്, പാലസ്തീന്‍,മിഡില്‍ ഈസ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു.
1909ലാണ് ദ വില്ലേജ് എന്ന നോവല്‍ എഴുതിയത്. മാക്സിം ഗോര്‍ക്കിയുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചെറു നോവല്‍ 1905ലെ വിപ്ലവ പശ്ഛാത്തലത്തില്‍ സ്വന്തം ഗ്രാമത്തിന്‍റെ കഥ പറയുകയായിരുന്നു. മദ്യപാനിയായ ഒരു കര്‍ഷകനും മാന്യനായ അയാളുടെ സഹോദരനും കേന്ദ്ര കഥാപാത്രങ്ങളായ ഈ നോവല്‍ അന്ന് റഷ്യയില്‍ ജീവിച്ചിരുന്ന മുഴുവന്‍ കര്‍ഷകരുടെയും  ദുരിതങ്ങളും ആശങ്കകളുമാണ് പങ്കുവച്ചത്. ഈ നോവല്‍ എഴുതുന്ന കാലം ഊണും ഉറക്കവുമില്ലാതെ ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു ബുനിന്‍. പലപ്പോഴും ഹൃദയം നിലച്ചുപോകും എന്നു തോന്നിയിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലെ അഗ്നി കെടുംമുന്‍പെ എഴുതി തീര്‍ക്കാനുള്ള വ്യഗ്രതയായിരുന്നു. എഴുതിയത് മനസ്സിന് പൂര്‍ണ്ണ തൃപ്തി നല്കിയില്ലെങ്കില്‍ മാറ്റി എഴുതുന്ന രീതിയായിരുന്നു ബുനിന്‍റേത്. ദ മോണിംഗ് എന്ന ആദ്യ ഭാഗം പ്രസിദ്ധീകരിച്ച ശേഷം തുടര്‍ന്നുള്ള  ഭാഗം അടുത്ത മാസം നല്കാമെന്ന് പത്രാധിപര്‍ക്ക് ഉറപ്പു നല്കിയ ബുനിന്‍ വടക്കേ ആഫ്രിക്കയിലേക്ക് യാത്രപോയി. തിരികെ എത്തുമ്പോള്‍ അമ്മയ്ക്ക് അസുഖമായി. ചികിത്സ നല്‍കിയെങ്കിലും അമ്മ മരിച്ചു. ഇതെല്ലാം തുടര്‍ന്നുള്ള എഴുത്തിന് തടസ്സമായി. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ദ വില്ലേജ് പൂര്‍ത്തിയാക്കിയപ്പോള്‍  റഷ്യന്‍ സാഹിത്യത്തിലെ ഉജ്ജ്വല രചനയായി അത്  മാറി.
ചെക്കോവിന്‍റെയും തര്‍ജ്ജനോവിന്‍റെയും മറ്റും രചനകളില്‍ കാണുന്ന ശുഭാപ്തിയുടെ  നേരിയ വെളിച്ചം പോലും ഇവാന്‍റെ രചനയില്‍ കാണുന്നില്ല എന്ന് നിരൂപകര്‍ കുറ്റപ്പെടുത്തി. ഈ നോവലിന്‍റെ ഒറ്റ ദൌര്‍ബ്ബല്യം അതിന്‍റെ സാന്ദ്രതയാണ്. ഒരു പാട് മറ്റീരിയല്‍, ഓരോ പേജും ഒരു മ്യൂസിയം പോലെ തോന്നും.എന്നായിരുന്നു ഗോര്‍ക്കി അഭിപ്രായപ്പെട്ടത്. ഈ വാക്കുകള്‍ കൃതിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു.  1912ലാണ് ഡ്രൈവാലി പ്രസിദ്ധീകരിച്ചത്. ഇതും ഗ്രാമത്തിന്‍റെ കഥയാണ് പറയുന്നത്. ഇവാന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെ കഥാപാത്രങ്ങളാകുന്ന നോവലാണിത്. 1912-14ലെ ശൈത്യകാലം ഗോര്‍ക്കിക്കൊപ്പം കാപ്റി ദ്വീപില് കഴിഞ്ഞ ബുനിന്‍  1920ലാണ് ഫ്രാന്‍സിലേക്ക് പോകുന്നത്. അവിടെവച്ചാണ് ആത്മാംശം നിറഞ്ഞദ ലൈഫ് ഓഫ് അര്‍സനേവ് എഴുതിയത് .12 വര്‍ഷം  എടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്.1927ല്‍ ഒന്നും രണ്ടും ഭാഗവും 28ല്‍ മൂന്നാം ഭാഗവും 29ല്‍ നാലാം ഭാഗവും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് തിരുത്തിയെഴുത്തും യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പേരുമാറ്റവും ഒക്കെയായി നോവലിനെ സ്ഫുടം ചെയ്തെടുത്തു. 1939ല്‍ അഞ്ചാം ഭാഗം പ്രസിദ്ധീകരിച്ചു. മരണവുമായുള്ള ഒരുവന്‍റെ മത്സരമാണ് ജീവിതം എന്ന് ബുനിന്‍ രേഖപ്പെടുത്തുന്നത് ഈ നോവലിലാണ്. 1917-18ലെ ഡയറിക്കുറിപ്പുകള്‍ കഴ്സ്ഡ് ഡേയ്സ് എന്ന പേരില്‍ 1926ല്‍ പ്രസിദ്ധീകരിച്ചു. കഴ്സ്ഡ് ഡേയ്സ് അപൂര്‍വ്വമായ ആന്‍റി ബോള്‍ഷെവിക് ഡയറികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ബോള്‍‍ഷെവിസത്തിന്‍റെ തകര്‍ച്ച സ്വപ്നം കണ്ടിരുന്ന എഴുത്തുകാരില്‍ പ്രമുഖനായിരുന്നു ബുനിന്‍.1933ലാണ് നോബല്‍ പുരസ്ക്കാരം ലഭിക്കുന്നത്. നോബല്‍ പ്രസംഗത്തിലും ചിന്താസ്വാതന്ത്ര്യം , മനസ്സാക്ഷിയോട് പുലര്‍ത്തേണ്ട നീതി എന്നിവയെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറയുന്നത്. ചെക്കോവിന്‍റെയും ടോള്‍സ്റ്റോയിയുടെയും പാതയില്‍ യഥാതഥ്യവാദം പിന്‍തുടര്‍ന്ന ബുനിനെ ആന്‍റി കമ്മ്യൂണിസ്റ്റുകള്‍ ഏറെ ബഹുമാനിച്ചപ്പോള്‍  ബുനിന്  നോബല്‍ സമ്മാനം നല്‍കിയ തീരുമാനത്തെ സാമ്രാജ്യത്വത്തിന്‍റെ  ഉപജാപം എന്നായിരുന്നു റഷ്യ വിശേഷിപ്പിച്ചത്. റഷ്യന്‍ ഭരണ കൂടത്തെ വിമര്‍ശിക്കുന്ന കാലത്തും റഷ്യയിലെ വിദേശ ഇടപെടലുകളെ ബുനിന്‍ എതിര്‍ത്തിരുന്നു. നമ്മുടെ തോണി തകര്‍ന്നതാണെങ്കിലും നാമതിനെ സ്നേഹിക്കണം എന്നായിരുന്നു ബുനിന്‍റെ വാദം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ അമേരിക്ക ബുനിനെ അവിടേക്ക്  ക്ഷണിച്ചു. എന്നാല്‍ ക്ഷണം സ്വീകരിക്കാതെ ബുനിന്‍ ഫ്രാന്‍സിലെ ഒരു പര്‍വ്വത പ്രദേശത്ത് മാറിത്താമസിച്ചു. അവര്‍ ആറു പേരുണ്ടായിരുന്നു. തണുപ്പും ഭയവും പട്ടിണിയും താണ്ടാനായി അവര്‍ എപ്പോഴും എഴുതിക്കൊണ്ടേയിരുന്നതായി ബുനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍റി നാസിയായ  ഇവാന്‍ ഹിറ്റ്ലറേയും മുസോളിനിയേയും പേയിളകിയ കുരങ്ങന്മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ജൂതന്മാരെയും റഷ്യക്കാരെയും കൂടെ താമസിപ്പിക്കാനും അദ്ദേഹം ധൈര്യം കാട്ടി. ഈ സമയം മുന്നൂറു മീറ്റര്‍ അകലെ ജര്‍മ്മന്‍കാര്‍ താവളമുറപ്പിച്ചിരിക്കയായിരുന്നു എന്നത് ബുനിന്‍റെ ധൈര്യം വിളിച്ചറിയിക്കുന്നു. 1945ല്‍ ബുനിന്‍ പാരീസില്‍ തിരിച്ചെത്തി. അവസാന കാലം റഷ്യയില്‍ കഴിയണം എന്ന ചിന്ത മനസ്സില്‍ ഉറവായെങ്കിലും ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇതിനിടെ ആസ്ത്മയും ന്യുമോണിയയും കടുത്തു. 1953 നവംബര്‍ 8ന് പ്രഭാതത്തില്‍ പാരീസിലെ ഫ്ലാറ്റില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. പാരീസില്‍ സൂക്ഷിച്ച ശരീരം 1954 ജാനുവരി 30ന് റഷ്യന്‍ സെമിത്തേരിയില്‍ അടക്കി. തുടര്‍ന്ന്  ബുനിന്‍റെ പുസ്തകങ്ങള്‍ റഷ്യയില്‍ പ്രകാശിപ്പിച്ചു. 1980 വരെ കഴ്സ്ഡ് ഡേയ്സിന് വിലക്കുണ്ടായിരുന്നു. തുടര്‍ന്ന് അതും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ 120ാം ജന്മദിനത്തിന് റഷ്യ സ്റ്റാമ്പിറക്കി. 125ാം ജന്മനാളില്‍ ബുനിന്‍റെ സ്മരണാര്‍ത്ഥം നാണയവും ഇറക്കി.

എഴുത്തില്‍ റഷ്യയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യം കാത്തുസൂക്ഷിച്ച ബുനിന്‍റെ അലങ്കാര ഭാഷയെ ബുനിന്‍ കസവുപട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്.റഷ്യന്‍ ഭാഷയിലെ ഏറ്റവും സമ്പന്നമായ പദപ്രയോഗങ്ങള്‍ സ്വന്തമായിരുന്ന  ബുനിന്‍റെ രചനകള് വായിക്കാന്‍ മലയാളികള്‍ക്കും അവസരം ലഭിക്കുമെന്ന നമുക്ക് പ്രതീക്ഷിക്കാം. 

No comments:

Post a Comment