Friday 17 June 2016

Kerala konginis

കേരളത്തിലെ  കൊങ്ങിണികള്‍
-          വി .ആര്‍.അജിത് കുമാര്‍
മലബാറിലെ ബ്രാഹ്മണര്‍ രണ്ടു തരമായിരുന്നു. കച്ചവടത്തിനു വന്ന്  കുറേക്കാലം തങ്ങി മടങ്ങുന്ന പട്ടന്മാരും സ്ഥിരതാമസക്കാരായ  കൊങ്ങിണിമാരും. അവര്‍ക്ക് നാട്ടുകാരായ നമ്പൂതിരിമാരെയും ബ്രാഹ്മണരെയും പുച്ഛമായിരുന്നു. അവര്‍ക്ക് ഭരണകാര്യത്തില്‍ പങ്കുണ്ടായിരുന്നില്ല. കച്ചവടവും ചരക്കുകളുടെ ഉള്‍നാടന്‍ ഗതാഗതവും അവര്‍ നടത്തിവന്നു. കൊല്ലം,കൊച്ചി,തൃശൂര്‍,പൊന്നാനി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു കച്ചവടം നടത്തി വന്നു. ഇവര്‍ക്ക്  ക്ഷേത്രങ്ങളില്‍ ഭക്ഷണം സൌജന്യമായിരുന്നു. പകരം ക്ഷേത്രശുചീകരണത്തില്‍ സഹകരിക്കണമെന്നായിരുന്നു നിബന്ധന. സാധനങ്ങള്‍ ചുമക്കുന്നതിന് സ്വജാതിയില്‍പെട്ട  പാവപ്പെട്ടവര്‍ക്ക് മാത്രമെ ഇവര്‍ അവസരം നല്‍കിയിരുന്നുള്ളു. പട്ടന്മാര്‍ പല വിഭാഗങ്ങളായി  ജീവിക്കുകയും പരസ്പ്പരം വിവാഹമുണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കുകയും ചെയ്തു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കൊങ്ങിണികള്‍  നല്ല ബന്ധത്തിലായിരുന്നു. അരി,പഴങ്ങള്‍,ലിനന്‍ തുടങ്ങിയവയുടെ കച്ചവടവും പണവിനിമയവും ഇവര്‍ നടത്തിവന്നു. തീരദേശത്താണ് ഇവര്‍ കുടിപാര്‍ത്തത്. കാഴ്ചയ്ക്ക് നല്ല ചന്തമുള്ളവരായിരുന്നു കൊങ്ങിണികള്‍. സുന്ദരികളായ സ്ത്രീകള്‍ സ്വര്‍ണ്ണമാല, കമ്മല്‍,മൂക്ക് കമ്മല്‍ എന്നിവ ധരിച്ചുവന്നു. ഇതില്‍ വില കൂടിയ കല്ലും പേളും അണിയുകയും ചെയ്തു. വളകള്‍ക്ക് പുറമെ ഒരു കാലില്‍ വെള്ളി വളയും ഇവര്‍ ചൂടി വന്നു. മുടി ചുറ്റി വശത്തു കെട്ടി പൂമാല വയ്ക്കുകയും ലിനന്‍ /സില്‍ക്ക് തുണി ചുറ്റി തോളിലൂടെ എടുത്ത് മുന്നില്‍ കുത്തുകയും ചെയ്യുന്നതായിരുന്നു വസ്ത്രധാരണ രീതി. പുരുഷന്മാര്‍ മുണ്ടു ധരിക്കുകയും കൈവളയും കമ്മലും ഇടുകയും  ചെയ്തു. തല ഷേവ് ചെയ്ത് ഉച്ചിമുടി ഉറുമാലുകൊണ്ടോ ബാന്‍ഡ് കൊണ്ടോ കെട്ടി വച്ചിരുന്നു. ഗോവയ്ക്കും ബോംബെയ്ക്കുമിടയിലുള്ള ഉയര്‍ന്ന പ്രദേശത്തു നിന്നു വന്നവരായിരുന്നു കൊങ്ങിണികള്‍. പോര്‍ച്ചുഗീസുകാര്‍ ഇവരില്‍ പലരെയും  ബലമായി  ക്രിസ്ത്യനികളാക്കിയിരുന്നു. കുട്ടികളെ ബലമായി മാമോദീസ മുക്കിയിരുന്നു.എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ സമീപനമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ബ്രിട്ടീഷ് ടൌണിനും കോട്ടയ്ക്കുമടുത്തായിരുന്നു കൌങ്ങിണികള്‍ താമസിച്ചിരുന്നത്. യൂറോപ്പുകാര്‍ വൃത്തിഹീനരാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം തീറ്റിയും കുടിയുമുണ്ടായിരുന്നില്ല. തെറ്റുകള്‍ക്ക് ശിക്ഷ ലഭിച്ച് ബ്രിട്ടീഷ് ജയിലിലാകുന്നവര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുമായിരുന്നില്ല. വെറ്റിലയും തേങ്ങയും മാത്രം കഴിച്ചു. സൂര്യനസ്തമിക്കും മുന്‍പ് ന്യായാധിപന്‍റെ സാര്‍ജന്‍റിനൊപ്പം പുറത്തുവന്ന് കുളിച്ച് വസ്ത്രം മാറി കൂട്ടുകാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് മടങ്ങുവാനും ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു.
വൈഷ്ണവരും ശൈവരും എന്ന് രണ്ടു തരം കൊങ്ങിണികളുണ്ട്. ശൈവര്‍ രണ്ട് ചന്ദനക്കുറികള്‍ തൊടുമെന്നതാണ് വ്യത്യാസം. ബഹുപത്മീകത്വം ശൈവര്‍ക്ക് അനുവദനീയമായിരുന്നില്ല. പുത്രിയെ എട്ട്-ഒന്‍പത് വയസ്സില്‍ വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. പത്ത് കഴിഞ്ഞാല്‍ വിവാഹം പ്രയാസമാണ്. പൂജാരിയും മാതാപിതാക്കളും വളരെ നേരത്തെ തന്നെ  വരനെ അന്വേഷിച്ചു തുടങ്ങും. പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് വിലവയ്ക്കാറില്ലായിരുന്നു. വധൂവരന്മാരുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ പയ്യനും കൂട്ടരും വീട്ടില്‍ വന്ന് പെണ്ണു ചോദിക്കും. മകളെ തരുമോ എന്നാണ് ചോദ്യം. ഉത്തരം അനുകൂലമായാല്‍ അവനെ ആനയിച്ച് ഒരു കുടിലില്‍ ഇരുത്തും. എന്നിട്ട് കൈയ്യില്‍ സ്ത്രീധനമായ പണവും സ്വര്‍ണ്ണവും ആഭരണങ്ങളും കൊടുത്ത് വീട്ടിലേക്ക് ആനയിക്കും. രണ്ടു പേരെയും തമ്മില്‍ വേര്‍തിരിക്കുന്നത്  ഒരു വെള്ളമുണ്ടിന്‍റെ മറയാണ്. അവളെ അവിടെയിരുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ പേരും മാതാപിതാക്കളുടെ പേരും ദേശപ്പേരും പറയും. ഒരേ ദേശക്കാരാണെങ്കില്‍ വിവാഹം നടക്കില്ല, നിയമ പ്രകാരം അവര്‍ സഹോദരങ്ങളാണ്. ദേശം വ്യത്യസ്തമാണെങ്കില്‍ ഉടനെ മറ നീക്കും. എന്നിട്ടവര്‍ പരസ്പ്പരം കൈകോര്‍ക്കും. അപ്പോള്‍ പൂജാരി ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍ വായിച്ചു കേള്‍പ്പിക്കും. എന്നിട്ട് അവളുടെ കണ്ണടച്ച് കൈകള്‍ കൂപ്പി അതിഥികളുടെ മുന്നിലെത്തും. തുടര്‍ന്ന് അവര്‍ ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്ന് ദീപത്തിനു മുന്നില്‍ പ്രതിജ്ഞയെടുക്കും. പൂജാരി പറഞ്ഞ പോലെയും ഞങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചപോലെയും ജീവിക്കും എന്നാണ് പ്രതിജ്ഞ ചെയ്യുക. ഈ സമയം സ്ത്രീകള്‍ വന്ന് പാട്ടുപാടിക്കൊണ്ട് അരി തലയിലൂടെ തൂവും. പണക്കാര്‍ ഇതില്‍ മുത്തിന്‍റെ പൊടിയും ചേര്‍ക്കും. ആഘോഷം അഞ്ചു ദിവസം നീളും. ഈ ദിവസങ്ങളില്‍  ദ്വാരമുള്ള  മൂന്ന് കപ്പുകള്‍ വെള്ളത്തിലിടും. അവയില്‍ വെള്ളം നിറഞ്ഞ് നേരെ മുങ്ങിയാല്‍ നല്ല ശകുനമെന്നും ചരിഞ്ഞാല്‍  ദുഃശ്ശകുനമെന്നും വിലയിരുത്തിയിരുന്നു. സമ്പത്തിന് ആനുപാതികമായി നൃത്തങ്ങളും ആഘോഷങ്ങളുമുണ്ടാകും. ആറാം നാള്‍ വിശ്രമവും കഴിഞ്ഞ് ഏഴിന് പുതുപ്പെണ്ണും ചെറുക്കനും കുളിക്കുന്നതോടെ ആഘോഷം കഴിയും.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന്‍റെ ദൈവാനുകൂല്യവും ഭാവിയും പ്രവചിക്കപ്പെടും. അച്ഛനും കൂട്ടുകാരും പത്തുദിവസം വാതില്‍ക്കല്‍ നില്‍ക്കും. പന്ത്രണ്ടിനാണ് പേരിടല്‍ ചടങ്ങ്. തുടര്‍ന്ന് അര്‍ച്ചനയോടെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ദൈവത്തെ കാട്ടും. പത്താം വയസ്സില്‍ പൂണുനൂലിടും. അന്നു തന്നെ തലമുണ്ഡനം ചെയ്ത് കുടുമ വയ്ക്കും. കുടുമ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കണമെന്നാണ് നിയമം. ആറേഴ് വയസ്സുള്ളപ്പോഴേ കച്ചവടകാര്യത്തില് ഇടപെടുത്തും. അതുകൊണ്ടുതന്നെ വാണിജ്യപരമായ  കൌശലവും കൃത്യതയും ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ വാക്കിന് വിലയില്ലാത്തവരായും തനിക്ക് കിട്ടേണ്ടത് കൃത്യമായി ചോദിച്ചു വാങ്ങുന്നവരും നല്‍കേണ്ടവയെ വിസ്മരിക്കുന്നവരുമായി  ഇക്കൂട്ടരെ രേഖപ്പെടുത്തിയിരിക്കുന്നത്  വിശ്വസനീയമല്ല. തരാനുള്ള കാശ് തരാന്‍ പരമാവധി വൈകിച്ച്  അതിന്‍റെ പലിശ കണക്കുകൂട്ടി സംതൃപ്തിപ്പെടുന്ന കൂട്ടരാണിവര്‍ എന്ന  വിലയിരുത്തലും വ്യക്തിപരമാകാം. സത്യസന്ധതയില്ലായ്മയെ കുറ്റപ്പെടുത്തിയാല്‍ ക്ഷമയോടെ കേട്ടു നില്‍ക്കുന്നവരും  പരുഷ വാക്കുകളെ സസന്തോഷം സ്വീകരിക്കുന്നവരും വിരുന്നുകാരെ സ്വീകരിക്കാന്‍  പൊതുവെ  മടിയുള്ളവരും  ആതിഥ്യമര്യാദ തീരെ കുറഞ്ഞവരുമാണെന്ന  അഭിപ്രായവും  ശരായാവണമെന്നില്ല.
കൊച്ചി ടൌണില്‍ നിന്നല്പ്പം മാറിയാണ് കൊങ്ങിണിത്തെരുവ്. പുരുഷന്മാര്‍ കച്ചവടത്തിന് പോകുമ്പോള്‍ സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്തും പരദൂഷണം നടത്തിയും സമയം കഴിച്ചു. യൂറോപ്യന്മാര്‍ പോകുമ്പോള്‍ വീട്ടിനുള്ളില്‍ കയറിയിരുന്ന് തല പുറത്തിട്ട് നോക്കിയിരിക്കുന്ന ഇക്കൂട്ടര്‍ അവരുടെ ഭാഷയറിയില്ലെങ്കിലും മദാമ്മമാരുമായി സംസാരിക്കാനും ശ്രമിച്ചിരുന്നു.

കൊങ്ങിണികള്‍ മരണത്തിനു മുന്‍പ് ഇഷ്ടാധാരമെഴുതും. ആണ്‍മക്കള്‍ക്ക് സ്വത്ത് തുല്യമായി വീതിക്കും. കെട്ടിയ പെണ്‍മക്കള്‍ക്ക്  പുതുതായി ഒന്നും നല്‍കില്ല. വിധവയെയും അവിവാഹിതയായ മകളെയും ആണ്‍മക്കള്‍ നോക്കണമെന്നാണ് കരാര്‍. ആണ്‍മക്കളില്ലെങ്കില്‍ സഹോദരന്‍റെ മകനെ ദത്തെടുക്കും. മരണത്തിനു മുന്‍പായി പുരോഹിതന്‍ വന്ന് തെറ്റുകള്‍ പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് തല മൊട്ടയടിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. പൂജാരിക്ക് ദാനവും സമ്മാനവും നല്‍കും. നല്ല കറവയുള്ള ഒരു പശുവിനെയും പൂജാരിക്ക് നല്‍കും. മരണം വരെയും  ഇതിന്‍റെ വാലില്‍ പിടിച്ചായിരിക്കും മരണാസന്നന്‍  കിടക്കുക. കര്‍മ്മം ചെയ്യേണ്ടവര്‍ തല മൊട്ടയിടിക്കുകയും താടി  വളര്‍ത്തുകയും  ചെയ്യും. ശവം വെള്ള ലിനന്‍ തുണിയില്‍ പൊതിഞ്ഞ് നാലാളുകള്‍ ചേര്‍ന്ന് എടുക്കും. മൂത്ത മകന്‍റെ നേതൃത്വത്തിലാണ് കര്‍മ്മങ്ങള്‍ നടത്തുക. ദഹനം കഴിഞ്ഞാല്‍ അടുത്ത ദിവസം ചാരമെടുത്ത് നദിയില്‍ ഒഴുക്കും. പന്ത്രണ്ട് ദിവസം മക്കള്‍ വീട്ടില്‍ കഴിയും. ഈ ദിവസങ്ങളില്‍ മൂത്തമകന്‍  മൂന്നുരുള ചോറ് കുളത്തിലെറിയും. മരിച്ചയാളിനുള്ള ഭക്ഷണമാണതെന്ന് വിശ്വസിക്കുന്നു. പന്ത്രണ്ട് ദിവസവും ഒരിക്കല്‍ ഊണാണ് ചിട്ട.ഈ സമയത്ത് വെറ്റിലയും ചവയ്ക്കില്ല. മരണത്തിന്‍റെ ആദ്യ വാര്‍ഷികം ഗംഭീര സദ്യയോടെ നടത്തും. തുടര്‍ വര്‍ഷങ്ങളില്‍  സദ്യ അത്ര മികച്ചതാവില്ല.

No comments:

Post a Comment