Saturday 18 June 2016

Rulers of ancient Kerala

കേരളത്തിലെ ആദ്യകാല  ഭരണരീതി
സംഘടിത ഭരണകൂടം ആദ്യമുണ്ടായത് മുല്ലൈ  പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടത്തെ മേച്ചില്‍ സ്ഥലത്തെ ഉത്സാഹിയും നായകസ്ഥാനം  വഹിക്കുന്നവനുമായ പശുപാലന്‍ , അടുത്തുള്ള കൃഷിപ്രദേശത്തു നിന്നും കന്നാലികളെ  തട്ടിക്കൊണ്ടുപോരാന്‍  കൂട്ടുകാരെ പ്രേരിപ്പിക്കുകയും അവര്‍ക്ക്  നേതൃത്വം  നല്‍കുകയും ചെയ്തു. ഈ കന്നാലി മോഷണം ഒരു യുദ്ധത്തിന് ഇടയാക്കി. അപ്പോള്‍  രണ്ടു കൂട്ടരും തങ്ങളുടെ നേതാക്കന്മാരെ യുദ്ധത്തിനായി തെരഞ്ഞെടുത്തു. ജയിച്ച കക്ഷിയുടെ നേതാവ് 'കോ(നായകന്‍)'നായി തീര്‍ന്നു.തുടര്‍ന്ന് ഇടയ സംഘത്തിന്‍റെ എതിരില്ലാത്ത നേതാവ് കൂടുതല്‍ കന്നാലി മോഷണത്തിനു തയ്യാറാകുന്നു. ഇങ്ങനെ പരിചയ സമ്പന്നനായ യുദ്ധകാല നേതാവ് സമാധാന കാലത്തും നേതാവായി തുടര്‍ന്നു. ഈ വിധത്തില്‍ അയാള്‍ക്ക്  രാജത്വം  അഥവാ കോയ്മ സ്ഥാപിക്കപ്പെട്ടു.
വേട്ടക്കാര്‍ ധാരാളമുള്ള മലമ്പ്രദേശങ്ങളിലും  വന്യമൃഗങ്ങള്‍ക്കെതിരെ നായാട്ടു സംഘത്തെ നയിക്കുന്ന നായാടി നേതാവ്, നിഷ്പ്രയാസം സ്വന്തം സമൂഹത്തിന്‍റെ ആജ്ഞാപകനായി തീര്‍ന്നു. ചേരന്‍റെ രാജകീയ ചിഹ്നം വില്ലാണ് എന്നതിനാല്‍ അവരുടെ പൂര്‍വ്വസൂരികള്‍  നായാടികളായിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. നേതാവായ 'കോന്‍' ഇടയന്‍റെ കോല്‍ അല്ലെങ്കില്‍ നായാടിയുടെ അമ്പ് നേതൃഛിഹ്നമായി വഹിച്ചിരുന്നു.
മലമ്പ്രദേശങ്ങളിലെയും വനപ്രദേശങ്ങളിലെയും കൂടുതല്‍ അക്രമാസക്തരായ ജനങ്ങള്‍ ,ശാന്തി നിറഞ്ഞ ഗ്രാമങ്ങള്‍ ആക്രമിച്ചു  കീഴടക്കിയതിനു ശേഷം പരിഷ്കൃത ജനസമുദായങ്ങള്‍  സാധാരണയായി  പാര്‍ത്തുവന്ന ഫലപുഷ്ടിയുള്ള  നദീമുഖ  പ്രദേശങ്ങളിലേക്ക് രാജവാഴ്ച  വ്യാപിച്ചു. ദ്രാവിഡര്‍ പഞ്ചാബില്‍ നിന്നും പടിഞ്ഞാറെ തീരം വഴി ദക്ഷിണേന്ത്യയില്‍ പ്രവേശിച്ചുവെന്നു കരുതുന്നു. അവര്‍ ആദ്യം ചേര രാജ്യവും പിന്നീട് ചോള-പാണ്ഡ്യ രാജ്യങ്ങളും  സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. മലനാട് ഭരിച്ച ചേരന്മാരെ വാനവര്‍ എന്നും നായാടികളായവരെ വില്ലവര്‍ എന്നും പടിഞ്ഞാറു ദേശക്കാരെ കുടവര്‍ അഥവാ കുട്ടുവര്‍ എന്നും മലമ്പ്രദേശം ഭരിച്ചവരെ പൊറൈയര്‍ എന്നും പൂഴിനാട് ഭരിച്ചവരെ  പൂഴിയര്‍ എന്നും വിളിച്ചു വന്നു.രാജാവിന്‍റെ  വസതിയും ക്ഷേത്രവും കോവിലെന്നാണ് അറിയപ്പെട്ടത്. സ്ഥിരമായ യശസ്സു നേടിയ അധികാരിയാണ് മന്നന്‍. മഹത്വവും വലിപ്പവും കൂടിയ അധികാരിക്ക് കിരീടമുണ്ടാകും. കിരീടമുള്ളവനാണ് വേന്തന്‍. പരമ്പരാഗത രാജത്വമായിരുന്നു സംഘകാലത്ത് നിലനിന്നത്. നാടുവാഴിയുടെ മൂത്തപുത്രന്‍ പിന്‍തുടര്‍ച്ചക്കാരനായി വരുന്ന ഈ സമ്പ്രദായത്തെ മുറൈ മുതല്‍ കട്ടില്‍ എന്നു പറഞ്ഞു വന്നു.
ചേരരാജാവായ ഇമയവരമ്പന്‍ നെടുഞ്ചേരലാതന്‍റെ രണ്ടു പുത്രന്മാരില്‍ ഇളയവന്‍ (ഇളങ്കോ) സിംഹാസനാരൂഢനാകുമെന്ന് ജോത്സ്യന്‍   പ്രവചിച്ചപ്പോള്‍  സ്വന്തം അവകാശം നിഷേധിക്കപ്പെടുന്നുവെന്നു കണ്ട് ചെങ്കുട്ടുവന്‍ രോഷാകുലനായതായി  എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ രാജ്യാവകാശിയായ ജ്യേഷ്ഠന്‍റെ തെറ്റിദ്ധാരണ ഒഴിവാക്കാനായി അനുജന്‍ അവധൂതനായി മാറുകയും പില്‍ക്കാലത്ത് ഇളങ്കോവടികള്‍ എന്ന പേരില്‍ പ്രസിദ്ധനാവുകയും ചെയ്തു എന്നതും ചരിത്രം. കിരീടാവകാശിയായ രാജകുമാരന്‍ കോമകന്‍ എന്നും ഇളയയാള്‍ ഇളങ്കോ ,ഇളഞ്ചെഴിയന്‍,ഇളഞ്ചേരന്‍,ഇളങ്കോശന്‍,ഇളവെളിമാന്‍,ഇളവിച്ചിക്കോന്‍ തുടങ്ങിയ പദവികളിലും അറിയപ്പെട്ടു. അവര്‍ സ്ഥാനപതി ചുമതലയാണ് വഹിച്ചിരുന്നത്. പിന്‍തുടര്‍ച്ചാവകാശത്തിന് തായം എന്നായിരുന്നു പറഞ്ഞുവന്നത്.
ഏതെങ്കിലും അസാധാരണമായ അപായംമൂലം സിംഹാസനം ഒഴിഞ്ഞു കിടക്കുകയും അതിലേക്ക് യോഗ്യരായ അവകാശികള്‍ ഇല്ലാതെ വരികയും ചെയ്താല്‍ പൌരമുഖ്യന്മാരും മുമ്പേ ഉണ്ടായിരുന്ന മന്ത്രിമാരും മറ്റുള്ളവരും ചേര്‍ന്ന് പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നതിന് ഒരു വിചിത്രമായ  സമ്പ്രദായം സ്വീകരിച്ചിരുന്നു. ഒരു ആനയെ ഒരുക്കി അതിന്‍റെ തുമ്പിക്കൈയില്‍ ഒരു മാലയും കൊടുത്ത് നാടുചുറ്റാന്‍ വിടുകയും ആനയുടെ ഇഷ്ടം പോലെ ഏതെങ്കിലും  ഒരുവന്‍റെ കഴുത്തില്‍ മാലയിട്ട് കൂട്ടിക്കൊണ്ടു വരുകയും അയാളെ ഈശ്വരഹിതപ്രകാരമുള്ള രാജാവായി കരുതിപ്പോരുകയുമായിരുന്നു  പതിവ്. ചോളരാജാവായ കരികാലന്‍ ഈ വിധത്തില്‍ രാജാവാക്കപ്പെട്ട ആളാണ്.
ഇടയ്ക്കിടെ നിശ്ചയിക്കുന്ന പ്രത്യേക സന്ദര്‍ഭങ്ങളിലല്ലാതെ ദക്ഷിണേന്ത്യയിലെ രാജാക്കന്മാര്‍ പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതും രാജ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ജനങ്ങള്‍ക്ക്  കൂടെക്കൂടെ കാണാന്‍ അവസരം നല്‍കിയാല്‍ രാജാക്കന്മാരുടെ മാന്യത നഷ്ടമാവുകയും അവര്‍ക്കുള്ള പ്രത്യേകാധികാരങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യുമെന്ന് അവര്‍ വിചാരിച്ചിരുന്നു.
സാധാരണ ജനങ്ങള്‍ മുണ്ടുമാത്രവും ഭേദപ്പെട്ടവര്‍ മുണ്ടിനു പുറമെ തോളത്തുകൂടി രണ്ടാംമുണ്ടും  ധരിച്ചു. ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ മേല്‍മുണ്ടു ധരിച്ചിരുന്നു. അവരാണ് കഞ്ചുക മുതല്‍വര്‍. രാജകല്‍പ്പനകള്‍ അതുല്യ വിളംബരങ്ങളായിരുന്നു. അതിന് രണ്ടാമതായോ വിരുദ്ധമായോ  യാതൊരുത്തരവും സാധ്യമായിരുന്നില്ല. മഴയും യോഗികളുടെ തപസ്സും കന്യകമാരുടെ ചാരിത്ര്യവും രാജാവിന്‍റെ ധാര്‍മ്മിക ഭരണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. രാജാവിന്‍റെ ചുമതലകള്‍ ദുര്‍വ്വഹവും മിക്കവാറും കൃതജ്ഞതാശൂന്യവുമായിരുന്നു. കിരീടമണിഞ്ഞ തലയ്ക്ക്  സ്വൈര്യമില്ല എന്ന് അന്നും പറയുമായിരുന്നു. രാജാവിന്‍റെ ജന്മദിനം ദാനകര്‍മ്മങ്ങളാല്‍ സജീവമായിരുന്നു. സ്വര്‍ണ്ണക്കട്ടികൊണ്ട് രാജാവിനു  തുലാഭാരം  നടത്തുകയും ആ സ്വര്‍ണ്ണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ജ്ഞാനസമ്പാദനം,യാഗാനുഷ്ഠാനം,സമ്മാനദാനം,പ്രജാസംരക്ഷണം,ദുഷ്ടന്മാരെയും  കുറ്റവാളികളെയും ശിക്ഷിക്കല്‍ എന്നിവയായിരുന്നു രാജാവിന്‍റെ  അടിസ്ഥാന കര്‍ത്തവ്യങ്ങള്‍. പുത്രകമേഷ്ടിയെന്ന  വൈദികയാഗം നടത്തിയതിനാല്‍  ചേരന്‍ പെരുഞ്ചേരല്‍  ഇരുമ്പൊറയ്ക്ക് രാജ്യാവകാശിയായി  ഒരു പുരുഷസന്താനം ജനിച്ചതായും  പറയപ്പെടുന്നുണ്ട്.
രാജാവ് സൂര്യോദയത്തില്‍  വാദ്യഘോഷത്തോടൊപ്പം വന്ദികളുടെ  സ്തുതിഗീതം കേട്ട്  ഉണരും. പിന്നീട് അദ്ദേഹം അന്നത്തെ കാര്യക്രമം  നിശ്ചയിക്കും. പ്രഭാതകൃത്യങ്ങള്‍  കഴിഞ്ഞ് കുറച്ചു സമയം ഈശ്വര ധ്യാനത്തില്‍ കഴിയും. രാജാവ് അതിഥികളെ ആര്‍ഭാടപൂര്‍വ്വം സല്‍ക്കരിക്കുകയും അവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ അവര്‍ക്കൊപ്പം മദ്യമാംസാദികള്‍  രുചിയോടെ കഴിച്ച് ഉല്ലസിക്കുകയും പതിവായിരുന്നു. കഞ്ഞി പിഴിഞ്ഞുണക്കിയ കട്ടികൂടിയതും  തിളങ്ങുന്നതുമായ മിനുത്ത വസ്ത്രങ്ങളാണ് രാജാവ് ധരിച്ചിരുന്നത്. രാത്രികാലത്ത് മദ്യപാനം,നൃത്തശാലയിലെ  നൃത്ത-നാടകങ്ങള്‍ ,സ്ത്രീസേവ എന്നിവയായിരുന്നു പരിപാടികള്‍.

അമ്പും വില്ലും കവണയും ഉപയോഗിച്ചായിരുന്നു അന്നത്തെ നായാട്ട്. ആടുകളുടെ അടുത്തുനിന്നും കുറുക്കനെ തുരത്താന്‍ ഇടയന്മാര്‍ ശക്തിയായി ചൂളമിടുമായിരുന്നു.ഓരി എന്ന നാടുവാഴി പ്രഭുവിന് ഒരു വലിയ വില്ലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ വന്‍വില്‍ ഓരി  എന്നാണറിയപ്പെട്ടിരുന്നത്. ഒറ്റയമ്പിന് ആനയെയും കടുവയെയും മാനിനെയും കരടിയെയുമൊക്കെ കൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ആന നായാട്ടില്‍ പ്രത്യേക പരിശീലനം കിട്ടിയവരായിരുന്നു വേങ്കടം പ്രഭുക്കന്മാരെന്നും ചരിത്രം പറയുന്നു. 

No comments:

Post a Comment