Thursday, 15 April 2021

War cemetery at New Delhi

 

 ജീവത്യാഗത്തിന്റെ സ്മാരക ശിലകള്‍

(1996 സെപ്തംബര്‍ 15 സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത് )

 ന്യൂഡല്‍ഹിയിലെ സേനാ ഓഫീസുകളും മറ്റും സ്ഥിതി ചെയ്യുന്ന നാരായണ്‍ എന്ന സ്ഥലത്തുള്ള യുദ്ധശ്മശാനത്തിലെത്തുമ്പോള്‍ ഏതൊരാളും നിശബ്ദനാകുന്നു. അന്തരീക്ഷത്തിലെ മൂകതയെ സ്വാംശീകരിച്ച്, ഒരു നിമിഷം തലകുനിച്ച്, വീരമൃത്യു വരിച്ചവരെ ആദരിക്കുന്നു. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് , അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായാണ് യുദ്ധശ്മശാനം.

 രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീതി നിറഞ്ഞ ഓര്‍മ്മകളും ഇനിയൊരു യുദ്ധമുണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയുമായി ശ്മശാനം ചുറ്റിനടന്നു കാണുമ്പോള്‍ നാം അറിയാത്ത പലരും നമ്മുടെ ബന്ധുക്കളായി മാറുന്നു.

 മഹായുദ്ധങ്ങളെക്കുറിച്ച് തലമുറകളെ ബോധവാന്മാരാക്കാന്‍ മിക്ക രാജ്യങ്ങളിലും യുദ്ധശ്മശാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

 ഡല്‍ഹിയിലെ ശ്മശാനത്തിന്റെ പ്രധാന കവാടം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കല്ലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. വലതുവശത്തുള്ള തുറന്ന മുറിയില്‍ കണ്ണാടിപ്പെട്ടിക്കുള്ളിലായി മരണമടഞ്ഞ ജവാന്മാരുടെ പേരെഴുതിയ പുസ്തകം സൂക്ഷിച്ചിരിക്കുന്നു. നെടുകെ തുറന്നു വച്ചിട്ടുളള പുസ്തകത്തില്‍ ഹിന്ദിയിലാണ് പേരും വിലാസവും അച്ചടിച്ചിട്ടുള്ളത്. മരണമടഞ്ഞ 25,000 ജവാന്മാരുടെ പേരുകള്‍ ഇതിലുണ്ട്.

 1914-18 കാലത്ത് മരണമടഞ്ഞവരുടെ പേരുകള്‍ ഇടതുവശത്തായി കൊത്തിവച്ചിട്ടുണ്ട്. ഇവരെ മീററ്റിലാണ് അടക്കിയിട്ടുള്ളത്. നേരെ മുന്നിലുള്ള ശിലാഫലകത്തില്‍ ' ഇവരുടെ നാമം എന്നെന്നും ഓര്‍ക്കപ്പെടും' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

 മരണമടഞ്ഞ പ്രധാനികളുടെ പേരുകളാണ് വെളുത്ത ഫലകങ്ങളില്‍. അവര്‍ ജോലിചെയ്ത വിഭാഗത്തിന്റെ ചിഹ്നവും ജനനത്തീയിതിയും മരണമടഞ്ഞ തീയതിയും അതിലുണ്ട്. വരിവരിയായി സ്ഥാപിച്ചിട്ടുള്ള ഫലകങ്ങള്‍ക്ക് ചുറ്റും നിറയെ പൂച്ചെടികള്‍.

 റോയല്‍ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സ്, ഇന്റലിജന്‍സ് കോര്‍പ്‌സ്, ഈജിപ്ത് ലിങ്കണ്‍ ഷെയര്‍, റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോര്‍പ്‌സ്, റോയല്‍ എന്‍ജിനിയേഴ്‌സ്, ദ സഫോള്‍ക്ക് റജിമെന്റ്, ഇന്ത്യന്‍ അര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ്, രാജ്പുത്ത് റജിമെന്റ്, ബര്‍മ്മ റൈഫിള്‍സ്, റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെയെല്ലാം സ്മരകശിലകള്‍ ഇവിടെയുണ്ട്. ബൊഗെയിന്‍വില്ല പടര്‍ന്നു കിടക്കുന്ന നടപ്പാതയിലൂടെ പോകുന്ന ഏതൊരാള്‍ക്കും തന്നെ എതിരേല്‍ക്കുന്ന ആയിരക്കണക്കിന് ആത്മാക്കളുടെ സ്പന്ദനം ഒരു കാറ്റിന്റെ ഞരക്കം പോലെ കേള്‍ക്കാന്‍ കഴിയും. ഇംഗ്ലണ്ടിലെ മെയ്ഡന്‍ ഹെഡിലുള്ള കോമണ്‍വെല്‍ത്ത് വാര്‍ഗ്രേവ്‌സ് കമ്മീഷനാണ് ഈ ശ്മശാനത്തിന്റെ സൂക്ഷിപ്പുകാര്‍. യുദ്ധശ്മശാനകത്തിന് പിന്നിലുളള പള്ളി ശ്മശാനവും അതിനോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ ശ്മശാനവും ആ യുദ്ധസെമിത്തേരിയുടെ അന്തരീക്ഷം കൂടുതല്‍ ശോകാര്‍ദ്രമാക്കുന്നു



Monday, 12 April 2021

A trip to Athirappilli forest

 

ആതിരപ്പിള്ളി കാടുകയറിയ ഓര്‍മ്മ

(ഫോട്ടോസ് - ഹരി & സതീഷ്)

ഏകദേശം പത്തു വര്‍ഷം മുന്നെയുള്ള ഈ കാട്ടുയാത്രയെ ഇങ്ങിനെ കുറിക്കാം. ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളിയിലക്ക് . അന്നവിടെ ഒരു തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. വെങ്കിടേഷും തമന്നയും അഭിനയിക്കുന്ന നൃത്തരംഗം. ജലപാതത്തിന്റെ അടിയില്‍ പ്രത്യേകം ഒരുക്കിയ സെറ്റിലാണ് ഷൂട്ടിംഗ് . വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ആതിരപ്പിള്ളി റേഞ്ച്. ഉയര്‍ന്ന പാറയുടെ മുകളില്‍ നിന്നും മൂന്നിടത്തായി ജലം നിപതിക്കുന്നു. പതയുന്ന ജലസമൃദ്ധിയുടെ ധവളിമ. അതിരപ്പിള്ളി കാടിന്റെ അധികാരി  ഡപ്യൂട്ടി റേഞ്ചര്‍ സതീഷാണ്. പബ്‌ളിക് റിലേഷന്‍സിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഹരിയുടെ സുഹൃത്താണ് സതീഷ്. കേരളത്തിലെ കാടായ കാടുകളൊക്കെ അരിച്ചു പെറുക്കി കണ്ട് ചിത്രങ്ങളെടുത്തിട്ടുള്ള ഹരി ഓരോ കാട്ടുയാത്രകളുടെ കഥകള്‍ പറഞ്ഞു മോഹിപ്പിച്ചാണ് ഈ യാത്രയിലേക്ക് മനസും ശരീരവും എത്തിച്ചേര്‍ന്നത്. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു നിറപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അനേകകാലത്തെ സൗഹൃദം പങ്കിട്ടപോലെ ഒരു തോന്നലുണ്ടാക്കാന്‍ ആദ്യ കാഴ്ചയിലെ ചിലര്‍ക്കു കഴിയും. സതീഷ് അത്തരമൊരാളാണ്. സതീഷിനൊപ്പം ഞങ്ങള്‍ നദിക്കരയിലേക്ക് നടന്നു.സുനീഷും സലീമും ഏലിയാസും ലാലുവുമാണ് സതീഷിന്റെ അസിസ്റ്റന്റുമാര്‍.

 താഴെ ചാലക്കുടിപ്പുഴയാണ്. പുഴയോരത്തുനിന്ന് ലാലു നീട്ടിവിളിച്ചു. മറുവിളി വന്നു. ഒപ്പം ഒരു ചങ്ങാടവും. നദിക്ക് കുറുകെ കെട്ടിയ വടത്തില്‍ പിടിച്ചാണ് യാത്ര. പത്തുമുളകള്‍ വീതം രണ്ടടുക്കാക്കി മൂന്നിടത്ത് പലകകള്‍ കെട്ടിയുറപ്പിച്ചാണ് ചങ്ങാടം തയ്യാറാക്കിയിരിക്കുന്നത്. ആതിരപ്പിള്ളിയിലെ ആദിവാസികള്‍ കാടരാണ്. ആ കൂട്ടത്തിലുള്ള ഒരാളാണ് ചങ്ങാടവുമായി വന്ന രാജന്‍. കാടര്‍ ആനകളെ ചേച്ചിമാര്‍ എന്നാണ് വിളിക്കുക എന്ന് രാജന്റെ സംഭാഷണത്തില്‍ നിന്നും മനസിലാക്കി. ഞങ്ങള്‍ ആദ്യം ക്യാമ്പിലേക്കാണ് പോയത്. സാധാരണ തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. കിടന്നുറങ്ങാന്‍ ഒരു ചായ്പ്പാണുള്ളത്. ഭക്ഷണമുണ്ടാക്കാന്‍ ഒരു മുറിയും. രാജനാണ് പാചകക്കാരന്‍. ചിക്കന്‍ കറിയും കൂട്ടി ഗംഭീര ഊണായിരുന്നു.അത് കഴിച്ച് ജീപ്പില്‍ കയറി ആതിരപ്പിള്ളി ജലപാതത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടെ ഒരു വലിയ കിണറിലേക്കാണ് ജലം വന്നുവീഴുന്നത്. അത് താഴേക്ക് വിള്ളലുള്ള കിണറാണ്. അതിലൂടെയാണ് ജലം പുറത്തേക്ക് പതിക്കുന്നത്. അതിനടുത്തായി കാടര്‍ ശിവനെ ആരാധിക്കുന്ന ഇടമാണ്. അവിടെ അല്‍പ്പസമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി. ജീപ്പ് പോയി തെളിഞ്ഞ ഇടങ്ങളിലൂടെ ,തടസ്സങ്ങള്‍ നീക്കിയുളള യാത്രയില്‍ സലീമായിരുന്നു സാരഥി. വീണുകിടക്കുന്ന മരക്കമ്പുകളൊക്കെ നീക്കം ചെയ്തിരുന്നത് ഗംഗാധരനും. അരുവികളും ഈറ്റക്കാടുകളും ആനച്ചൂരുമുള്ള കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു ജീവിയും കണ്ണില്‍പെട്ടില്ല. ഒടുവില്‍ മൊബൈല്‍ ടവറുകളുടെ വിന്യാസപരിധിക്കപ്പുറം വേട്ടക്കാരെ നിരീക്ഷിക്കാന്‍ കെട്ടിയ ഒറ്റ മുറി കെട്ടിടത്തില്‍ എത്തി. ചുറ്റിനും കിടങ്ങുള്ള കെട്ടിടം. നാല് തൂണിലാണ് കെട്ടിടം നില്‍ക്കുന്നത്. മുറിയില്‍ കയറി അല്‍പ്പസമയം വിശ്രമിച്ച ശേഷം അരുവിയിലെ തണുത്ത ജലത്തില്‍ മുങ്ങിക്കുളിച്ചു. പിന്നെ രാത്രി ഭക്ഷണത്തിന് തീകൂട്ടി. കപ്പയും ആ പരിസരത്ത് നട്ടുവളര്‍ത്തിയിരുന്ന ചേമ്പും പുഴുങ്ങി. കഞ്ഞിയും കോഴിക്കറിയും കാന്താരി മുളകിന്റെ ചമ്മന്തിയും തയ്യാറായി. പാനീയങ്ങളും ചേര്‍ന്നപ്പോള്‍ രാത്രി വിരുന്ന് ഗംഭീരമായി, സംഗീതമയവും. പിന്നെ കടുത്ത നിശബ്ദത.തറയില്‍ പായവിരിച്ച് സുഖമായുറങ്ങി.

 രാവിലെ ഉണര്‍ന്നപ്പോള്‍ അപൂര്‍വ്വങ്ങളായ കിളികളെ പ്രതീക്ഷിച്ചു. എന്നാല്‍ സാധാരണ നാട്ടില്‍ കാണുന്ന കിളികള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. കുളിയും കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ആനയെ കണ്ടത്. മൂന്ന് പിടിയാനകളും ഒരു കുട്ടിക്കൊമ്പനും മേഞ്ഞുനില്‍ക്കുകയായിരുന്നു. ഹരിക്ക് ഫോട്ടോ എടുക്കാന്‍ സൗകര്യപ്രദമായ നിലയില്‍ ജീപ്പ് നിര്‍ത്തി. അത് ആനകള്‍ക്ക് ഇഷ്ടമായില്ല. ഹരി പരമാവധി വേഗത്തില്‍ ക്ലിക്ക് ചെയ്ത് നില്‍ക്കെ ആന വാല്‍ചുരുട്ടുന്നതു കണ്ട് വണ്ടി എടുക്കാന്‍ സതീഷ് നിര്‍ദ്ദേശിച്ചു. ഹരിയും ചാടിക്കയറി. വെപ്രാളപ്പെട്ട് വണ്ടി എടുത്തപ്പോള്‍ അത് സ്റ്റാര്‍ട്ടായില്ല. അധികം നിന്നാല്‍ പ്രശ്‌നമാണ്. നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വേഗതയിലാവും ആന ഓട്ടം തുടങ്ങുക. പിന്നെ എല്ലാം നിമിഷങ്ങള്‍ക്കകം കഴിയും. ആനകള്‍ക്ക് പേടിപ്പിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. അലറിവിളിച്ചെങ്കിലും അവര്‍ അവിടെത്തന്നെ നിന്നു. ഇതിനകം വണ്ടി സ്റ്റാര്‍ട്ടാക്കി ഞങ്ങള്‍ നീങ്ങി. ജീപ്പ് ഓടിച്ചിരുന്ന ലാലു ആനയെ കണ്ട പേടിയില്‍ നിന്നും മോചിതനാകാന്‍ സമയമെടുത്തു. അവന്റെ അച്ഛന്‍ സുപ്രമണി ആനയുടെ ഉപദ്രവമേറ്റ് മരിച്ചതിനാല്‍ ആനയെ അവന് വലിയ പേടിയാണ്. വനം വകുപ്പില്‍ ഇരുപത് വര്‍ഷമായി ദിവസവേതന ജീവനക്കാരനായിരുന്ന സുപ്രമണിക്ക് എല്ലാ കാട്ടാനകളും സുഹൃത്തുക്കളായിരുന്നു. അവരോട് സംസാരിച്ചും നടന്നും കാടിനെ വീടാക്കിയ സുപ്രമണി കാടുകയറിയാല്‍ തിരിച്ചിറങ്ങുക പല ദിവസങ്ങള്‍ കഴിഞ്ഞാകും. അത്തരമൊരു യാത്രയിലാണ് ,ഒരു മഴക്കാലത്ത്, സുപ്രമണിയെ ആന കാലുകൊണ്ട് തട്ടുകയോ തുമ്പിക്കൈയ്യില്‍ തൂക്കി എറിയുകയോ ചെയ്തത്. രണ്ട് ദിവസം ജീപ്പ് ഡ്രൈവര്‍ അവധിയിലായിരുന്നതിനാലും കനത്ത മഴ കാരണവും  അന്വേഷിച്ചു പോകാന്‍ കഴിഞ്ഞില്ല. വാരിയെല്ലും കാലും ഒടിഞ്ഞ സുപ്രമണി നടക്കാന്‍ കഴിയാതെ കാട്ടില്‍ കിടന്നുമരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് വനം വകുപ്പില്‍ ജോലി കിട്ടിയ മകനാണ് ലാലു. അവന് അച്ഛനെ ഓര്‍മ്മവരുക സ്വാഭാവികം.

 കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ ഈറ്റവെട്ടുകാരുടെ ജീവിതം കണ്ടു. ഈറ്റ വെട്ടുന്ന രണ്ട് മനുഷ്യര്‍. അവര്‍ രാത്രിയില്‍ താമസിക്കുന്നത് കലുങ്കിന് താഴെയാണ്. അവിടെ തീകൂട്ടി ജീവികളെ അകറ്റിനിര്‍ത്തും.കാട്ടില്‍ വീണുകിടക്കുന്ന തേക്കും മറ്റുമാണ് വിറകിനായി ഉപയോഗിക്കുന്നത്. തുടര്‍യാത്രയില്‍ അനേകം കാട്ടുനായ്ക്കളെ കാണാന്‍ കഴിഞ്ഞു. ഒരു മാനിനെ വേട്ടയാടാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ജീപ്പ് കണ്ടതോടെ നായ്ക്കള്‍ ചിതറിയോടി. പൂവനും പിടയുമായ കാട്ടുകോഴികളെയും യാത്രയില്‍ കാണുകയുണ്ടായി.

 കാടിറങ്ങി ആതിരപ്പിള്ളിയിലെത്തി 175 പടികള്‍ ഇറങ്ങി ജലപാതത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്ത്, അവിടെ പാറയില്‍ വിശ്രമിച്ച് രണ്ടുദിവസത്തെ കാനന യാത്ര അവസാനിപ്പിച്ചു. ഓര്‍മ്മയില്‍ കുറേ സ്‌നേഹം സമ്മാനിച്ച സതീഷിനും സുഹൃത്തുക്കള്‍ക്കും വിടചൊല്ലി മടങ്ങി, നഗരത്തിന്റെ തിരക്കിലേക്ക്.  






















Friday, 9 April 2021

Kerala needs Social Security Force

 


 കേരളത്തിന് വേണം സാമൂഹിക സുരക്ഷ സേന

 *മുറിവേല്‍പ്പിച്ചും മര്‍ദ്ദിച്ചും രണ്ടാനച്ഛന്‍ അഞ്ചുവയസുകാരിയെ കൊന്നു,കൊലപ്പെടുത്തും മുന്‍പ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു
 *പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
 *മാനസിക പ്രശ്‌നങ്ങളുള്ള  പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
 *പതിനേഴുകാരനെ മര്‍ദ്ദിച്ച് വീഡിയോ സാമൂഹിക മാധ്യമത്തിലിട്ടു
 *പരീക്ഷ എഴുതാന്‍ പോയ യുവതി വഴിയില്‍ വെട്ടേറ്റ നിലയില്‍
 *പരീക്ഷപ്പേടിയില്‍ അത്മഹത്യ
 * കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തു
 *മയക്കുമരുന്ന് ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു
 *മദ്യഉപയോഗത്തില്‍ കേരളം മുന്നില്‍

 ഇതെല്ലാം കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തലക്കെട്ടുകളാണ് .വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും മറ്റ് സംസ്ഥനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുകന്ന കേരളം സാമൂഹിക സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കിയിട്ടും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമൂഹിക സുരക്ഷ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. സാമൂഹിക സുരക്ഷ മിഷനൊക്കെ ബോധവത്ക്കരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതൊക്കെ എത്രമാത്രം ഫലപ്രദമാണ് എന്നു നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വീടുകളിലെയും ഓരോ വ്യക്തിയുടെയും സുരക്ഷ സംബ്ബന്ധിച്ച് ശ്രദ്ധിക്കാന്‍ നിലവിലുളള പോലീസ് ഫോഴ്‌സിന് കഴിയില്ല. അതുകൊണ്ടു തന്നെ നിയമപരമായ അധികാരങ്ങളോടെ ഒരു സാമൂഹിക സുരക്ഷ സേന ഉണ്ടാകേണ്ടതുണ്ട്.

 സേനയുടെ ചുമതലകള്‍

1.ഭവന സന്ദര്‍ശനം, വീടുകളില്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍,വിവിധങ്ങളായ പ്രശ്‌നങ്ങളെ അതിജീവിക്കുന്നവര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരിഗണന, സര്‍ക്കാര്‍ നല്‍കേണ്ട സഹായങ്ങള്‍ എന്നിവ മനസിലാക്കുക, നടപടി സ്വീകരിക്കുക

2.മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് കൗണ്‍സിലിംഗ് ഒരുക്കുക, ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക, സാമ്പത്തിക പ്രശ്‌നമുള്ളവര്‍ക്ക് വിവിധ ഏജന്‍സികളുടെ സഹായത്തോടെ സാമ്പത്തികം ലഭ്യമാക്കുക

3. മദ്യവര്‍ജ്ജന ബോധവത്ക്കരണം എന്ന പേരില്‍ കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഒരു ചലനവും അത് സൃഷ്ടിക്കുന്നില്ല. മദ്യവര്‍ജ്ജനം കേള്‍ക്കാന്‍ സുഖമുള്ള ഒരു ലോഗോ മാത്രമാണ്,നടപ്പിലാക്കേണ്ടത് അമിതമദ്യാപാനത്തിനെതിരായ ബോധവത്ക്കരണവും നടപടികളുമാണ്. കേരളം ഇന്നാവശ്യപ്പെടുന്നതും അതാണ്. അമിത മദ്യാപാനികള്‍ വീടിനും സമൂഹത്തിനും വിപത്താണ്. കുട്ടികളെയും ഭാര്യയേയും മാതാപിതാക്കളെപോലും ഉപദ്രവിക്കുന്ന ഇത്തരം മദ്യപാനികളെ ഐഡന്റിഫൈ ചെയ്യുകയും മദ്യോപയോഗത്തില്‍ പാലിക്കേണ്ട ആരോഗ്യപരമായ സമീപനം പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചികിത്സ വേണ്ടവര്‍ക്ക് അത് നല്‍കാനും പ്രശ്‌നകാരികള്‍ക്ക് ശിക്ഷ എന്ന നിലയില്‍ മദ്യം നല്‍കാതെ നിശ്ചിത ദിവസങ്ങളിലേക്ക് തടവ് നിശ്ചയിക്കാനുമൊക്കെ നിയമപരമായ അധികാരം സേനയ്ക്കുണ്ടാവണം.
 
4. മയക്കുമരുന്ന് കേരളത്തിലെ ചെറുപ്പക്കാരെ വലിയ ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ,മയക്കുമരുന്ന് വ്യാപനം തടയാനും സേനയ്ക്കുകഴിയണം. ബോധവത്ക്കരണം മാത്രമല്ല, കടുത്ത നടപടികളും ഇതിനാവശ്യമാണ്. മൈക്രോലെവലില്‍  മയക്കുമരുന്ന് വ്യാപനം തടയാന്‍ സുരക്ഷസേനയ്ക്ക് കഴിയും.

5. പോലീസിന് നല്‍കുന്നവിധമുള്ള പരിശീലനവും ഒപ്പം സാമൂഹിക സുരക്ഷ ലക്ഷ്യമിടുന്ന ആറുമാസം നീളുന്ന പരിശീലനവും ഇവര്‍ക്ക് നല്‍കാവുന്നതാണ്

 കേരളസമൂഹത്തില്‍ വലിയ മാറ്റത്തിന് ഇത് ഉപകരിക്കുമെന്നു കരുതുന്നു. ഒരു നിയമനിര്‍മ്മാണത്തിന് പുതിയ നിയമസഭയില്‍ ശ്രമമുണ്ടാകും എന്നു കരുതുന്നു


Thursday, 8 April 2021

Duty of polling officers - Kerala can follow Tamil Nadu model

 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ദുരിതം ,തെരഞ്ഞെടുപ്പ് കമ്മീഷന് വരുംകാലം തമിഴ്‌നാട് മാതൃക സ്വീകരിക്കാം

 എന്റെ ബന്ധുക്കള്‍ നാല് പേര്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. 48 മണിക്കൂര്‍ നീണ്ട ദുരന്ത കഥയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അഞ്ചാം തീയതി വെളുപ്പിനെ വീട്ടില്‍ നിന്നും പുറപ്പെട്ടു. എട്ടുമണി മുതല്‍ പോളിംഗ് സാമഗ്രികള്‍ നല്‍കിത്തുടങ്ങും എന്നായിരുന്നു അറിയിപ്പ്. കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഉത്സവപ്പറമ്പിലെ പോലെ തിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവിലയായിരുന്നു അവിടെ. മെഷീന്‍ നല്‍കുന്നിടത്ത് അഭയാര്‍ത്ഥികേന്ദ്രത്തിലെ പോലെ തിക്കും തിരക്കും ഉന്തും തള്ളുമായിരുന്നു. അവിടെ നിന്നും എല്ലാം കളക്ട് ചെയ്ത് വൈകിട്ടോടെ ബൂത്തുകളില്‍ എത്തി. ബൂത്തുകളുടെ എണ്ണം കൂട്ടിയതിനാല്‍ ഉദ്യോഗസ്ഥരുടെ എണ്ണവും ക്രമാതീതമായിരുന്നു.ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തിയുളള യാത്ര.പോളിംഗ് ബൂത്തിലെ ഒരുക്കങ്ങളും കവറുകള്‍ സജ്ജീകരിക്കലുമൊക്കെ കഴിഞ്ഞ് രാത്രിയില്‍ തളര്‍ന്നു കിടന്നുറങ്ങി. ഇതില്‍ ഒരാള്‍ക്ക് കിട്ടിയ പോളിംഗ് സെന്ററര്‍ ചെറിയൊരു സ്‌കൂളായിരുന്നു. ്അവിടെ  5 ബൂത്തുകളും.ആകെ ഒരു ടോയ്‌ലറ്റാണുള്ളത്. അതുകൊണ്ടുതന്നെ രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നു. രാവിലെ അഞ്ച് മണിക്ക് മോക്ക് പോളിംഗ് തുടങ്ങി. ഏഴിന് പോളിംഗും ആരംഭിച്ചു. രാത്രി ഏഴിനാണ് പോളിംഗ് അവസാനിച്ചത്. ഏതാണ്ട് പട്ടിണിയായിരുന്നു അന്നത്തെ അവസ്ഥ. പിന്നീട് വാഹനം കാത്തിരിപ്പ്. കളക്ഷന്‍ കേന്ദ്രത്തിലെത്തുന്നത് രാത്രി പത്തുമണിക്ക്.വീണ്ടും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ .വീട്ടിലേക്ക് മടങ്ങാനുള്ള ധൃതിയില്‍ എല്ലാവരും ഞാന്‍ മുന്നെ, ഞാന്‍ മുന്നെ എന്ന നിലയില്‍ മറ്റീരിയല്‍ തിരികെ കൊടുക്കാനുളള തിക്കും തിരക്കും. എല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിക്കൊക്കെയായിരുന്നു മടക്കം. വീട്ടിലെത്തിയത് വെളുപ്പിനെ. അടുത്ത ദിവസം തളര്‍ന്നുറങ്ങി ക്ഷീണം മാറ്റി. പോളിംഗ് ഡ്യൂട്ടിയിലായിരുന്ന മിക്കവര്‍ക്കും ഇതൊക്കെത്തന്നെയായിരുന്നു അനുഭവം.

 തമിഴ്‌നാട് മാതൃക ഇങ്ങിനെ. പോളിംഗ് ഉദ്യോഗസ്ഥര്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പോളിംഗ് നടക്കുന്ന സ്‌കൂളില്‍ എത്തി. ഒരു ഡപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുളള സ്വാഡ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും പേപ്പറുകളും അവിടെ എത്തിച്ചുകൊടുത്തു. പോളിംഗ് ഉദ്യോഗസ്ഥര്‍ അവ ഒത്തുനോക്കി വാങ്ങി ബോധ്യപ്പെട്ടു. കേന്ദ്രത്തില്‍ വളരെ റിലാക്‌സ് ചെയ്ത് സജ്ജീകരണങ്ങള്‍ ഒരുക്കി അവര്‍ ഭക്ഷണം കഴിച്ച് സ്വസ്ഥമായി ഉറങ്ങി. അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് മോക്ക് പോളിംഗ്. രാവിലെ ഏഴിന് വളരെ ഫ്രഷ് ആയി പോളിംഗ് ആരംഭിച്ചു. വൈകിട്ട് ഏഴുമണിക്ക് പോളിംഗ് അവസാനിച്ച ശേഷം പേപ്പറെല്ലാം തയ്യാറാക്കി അവിടെത്തന്നെ ഇരുന്നു. പോളിംഗ് സാമഗ്രികള്‍ തലേദിവസം കൊണ്ടുനല്‍കിയ അതേ സ്വാഡ് തന്നെ സ്‌കൂളിലെത്തി ഏറ്റുവാങ്ങി.. ചിലയിടത്ത് സ്വാഡ് എത്തിയപ്പോള്‍ പത്തുമണിയൊക്കെ ആയെന്നു മാത്രം. അവരെ ഉപകരണങ്ങള്‍ ഏല്‍പ്പിച്ച് ബോധ്യപ്പെടുത്തി പോളിംഗ് ഉദ്യോഗസ്ഥര്‍  അവിടെ നിന്നു തന്നെ അവരവരുടെ വീടുകളിലേക്ക് മടങ്ങി.

 ഇതുവഴി നേട്ടങ്ങള്‍ ഇങ്ങിനെ. വലിയ ഉത്തരവാദിത്തമുള്ള ജോലി തീരെ ടെന്‍ഷനില്ലാതെയും അലച്ചിലില്ലാതെയും നിര്‍വ്വഹിക്കാം. കളക്ഷന്‍ കേന്ദ്രത്തില്‍ അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കാം. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ഇതുവഴി കഴിയുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഉത്തരവാദപ്പെട്ടവരും ഇത് ശ്രദ്ധിക്കുമെന്നും ഈ മാതൃക പിന്‍തുടരുമെന്നും പ്രതീക്ഷിക്കുന്നു.

Sunday, 4 April 2021

Kattu yathra


 കാട്ടുയാത്ര

ഉണ്ണിക്കുട്ടന് യാത്രകള്‍ ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും കാട്ടിലൂടെയുള്ള യാത്ര. രസകരമായ ഒരുപാടനുഭവങ്ങള്‍ക്ക് അത് അവസരമൊരുക്കും. അച്ഛന്റെ സ്‌കോര്‍പിയോ കാറിലാണ് അവന്‍ യാത്ര പോവുക. പോകുംവഴി ചിലപ്പോള്‍ മൃഗങ്ങളെ കാണും. അതല്ലെങ്കില്‍ താമസിക്കുന്നിടത്തെങ്കിലും മൃഗങ്ങള്‍ വരും. ഒരിക്കല്‍ മൂന്നാറില്‍ നിന്നും മറയൂരെത്തി ചിന്നക്കനാലിലേക്ക് ഒരു യാത്ര പോയി. അവിടെ നിന്നും കാട്ടിലൂടെ തായണ്ണന്‍ കുടിയിലും ചുള്ളിപ്പെട്ടിയിലുമെത്തി. കാടിന്റെ നടുക്ക് ഒരു ജനസമൂഹം താമസിക്കുന്നു. ആദിവാസിക്കുടിയാണ് ചുള്ളിപ്പെട്ടി. മൂപ്പനാണ് അവിടെ എല്ലാം നിശ്ചയിക്കുന്നയാള്‍. അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടു. അവിടെ ആദിവാസികള്‍ കവുങ്ങും തെങ്ങും നെല്ലും കൃഷി ചെയ്തിരിക്കുന്നത് കണ്ടു. പശുക്കളും ആടുകളുമുണ്ട് കുടിയില്‍. മൂപ്പന് കൂട്ടായി പതിനഞ്ച് പട്ടികളും. അവിടെ നല്ല മിനുസമുളള പ്രതലത്തോടുകൂടിയ ഒരു പാറയും അവന്‍ കണ്ടു. ആന സ്വന്തം ശരീരം ഉരസി രസിക്കുന്ന സ്ഥലമാണവിടം. അടുത്ത ദിവസം രാവിലെ ആന ശരീരം ഉരസുന്ന ആ കാഴ്ച കാണാനും ഉണ്ണിക്കുട്ടന് കഴിഞ്ഞു.

 ആ പ്രദേശത്ത് താമസിക്കുന്നവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നത് മുപ്പത് കിലോമീറ്റര്‍ നടന്ന് ചിന്നക്കനാല്‍ വന്നാണ് എന്നത് ഉണ്ണിക്കുട്ടനെ അത്ഭുതപ്പെടുത്തി. ഉണ്ണിക്കുട്ടന്‍  ഒരു ദിവസം ചുള്ളിപ്പെട്ടിയിലെ  ട്രീഹട്ടില്‍ താമസിച്ചു. രാത്രിയില്‍ ആ മരത്തിന് കീഴെ ഒരുപാട് മൃഗങ്ങള്‍ വന്നു. കുറേ സമയം ബഹളം വച്ചു കളിച്ച ശേഷം അവ മടങ്ങിപ്പോയി. ആ കൂട്ടത്തില്‍ ഒരു കരടിയും ഉണ്ടായിരുന്നു. അത് ഈയിടെ ഒരാളെ ആക്രമിച്ച കഥ ചുള്ളിപ്പെട്ടിക്കാരനായ ദാസന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു', മനുഷ്യരുടെ ചില സ്വഭാവങ്ങള്‍ കരടിക്കുമുണ്ട്. അത് പിറകിലൂടെ വന്ന് തോളില്‍ തട്ടി വിളിക്കുകയായിരുന്നു. ആരോ വിളിച്ചതാണെന്നു കരുതി അയാള്‍ മുഖം തിരിച്ചു. കരടിയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയും മുന്നെ മുഖമടച്ച് അടികിട്ടി. കണ്ണുകള്‍ ഉള്‍പ്പെടെ മുഖത്തിന്റെ വലതുവശം ഇളകി പറിഞ്ഞുപോയി. കൂടെയുണ്ടായിരുന്നയാള്‍ സിഗററ്റ് ലൈറ്റര്‍ കത്തിച്ചു. അപ്പോള്‍തന്നെ കരടി ഓടിപ്പോയി. തീപ്പെട്ടി കത്തിച്ചാലും കരടി ഓടും. രോമങ്ങള്‍ നിറഞ്ഞ ശരീരമുള്ള കരടിക്ക് തീയെ വലിയ ഭയമാണ്', ദാസന്‍ പറഞ്ഞു.

 ഉണ്ണിക്കുട്ടന്റെ അച്ഛന്‍ അപ്പോള്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാന്‍ കാട്ടുപോത്തിന്റെ ചിത്രം എടുത്തുകൊണ്ടു നില്‍ക്കുകയായിരുന്നു. ധാരാളം ചിത്രങ്ങള്‍ കിട്ടി. ഇടയിക്കിടെ അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. അധികം കഴിയുംമുന്നെ തല കുനിച്ചുപിടിച്ച് കൈകാലുകള്‍ ഇളക്കി അവന്‍ എന്റെ നേരെ പാഞ്ഞുവന്നു. ആ വരവില്‍ അവിടെ നിന്നു കൊടുത്താല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ ബാള്‍ തട്ടിയപോലെ ഞാന്‍ തെറിച്ചുപോയി ചിതറിയേനെ. പെട്ടെന്ന് അടുത്തുകണ്ട മരത്തിന്റെ മറവിലേക്ക് മാറി. കാട്ടുപോത്ത് വന്ന വേഗത്തില്‍ മുന്നോട്ടുതന്നെ പോയി. അതിന്റെ സ്വഭാവം അങ്ങിനെയാണ്. പിന്‍തിരിഞ്ഞുള്ള വരവൊന്നും ഉണ്ടാകില്ല', അച്ഛന്‍ പറഞ്ഞു നിര്‍ത്തി. ആ നിമിഷങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ച് അവന്‍ അത്ഭുതത്തോടെ അച്ഛനെ നോക്കി. അപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരനായ ഗോപി മാമന്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാനും കൂട്ടുകാരും കൂടി ജീപ്പില്‍ കാട്ടിലൂടെ യാത്ര പോവുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ജീപ്പിന് മുകളിലൂടെ ചാടി. കുറച്ചു മുന്നോട്ടു നീക്കി വണ്ടി നിര്‍ത്തിയശേഷം ഡ്രൈവര്‍ പുലിയുടെ പിന്നാലെ ഓടി. ഞങ്ങളും ഒപ്പം കൂടി. പുലി താഴെ വയിലിലേക്കാണ് ഓടിയത്. അത് കുറച്ചു ദൂരം പോയശേഷം തിരിഞ്ഞുനില്‍ക്കുകയാണ്. ഒരു മോഴയെ അവിടെ കൊന്നിട്ടിട്ടുണ്ട്. അതിന്റെ ഹൃദയവും കരളും ആദ്യം തന്നെ പുലി തിന്നു കഴിഞ്ഞിരുന്നു. ആ മോഴയെ എടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥരാണ് ഞങ്ങള്‍ എന്നാണ് പുലി കരുതിയത്. അത് ശവത്തിന് കാവലിരിക്കുമ്പോഴാണ് ജീപ്പ് വന്നത്. ഹൃദയവും കരളും തിന്ന ശേഷം ബാക്കിയായ ശരീരം രണ്ടു ദിവസം കിടന്ന് മയപ്പെട്ടശേഷമെ പുലി തുടയും മറ്റും കഴിക്കുകയുള്ളു. ഇതിനിടെ കുറുക്കനോ ചെന്നായോ വന്നാല്‍ അവരെ ഓടിക്കാനാണ് കാവലിരിപ്പ്', മാമന്‍ പറഞ്ഞുനിര്‍ത്തി. ഉണ്ണിക്കുട്ടന് കാട്ടില്‍ വച്ച് പുലിയെ കാണാന്‍ മോഹം തോന്നി. വളരുമ്പോള്‍ വനം വകുപ്പില്‍ ജോലി കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു.

 കാട്ടില്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടം ചെയ്യുന്നത്. ആനകളാണെന്ന് അച്ഛന്‍ അവനോട് പറഞ്ഞു. ഒരിക്കല്‍ അവര്‍ വയനാട്ടിലെ മുത്തങ്ങയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവര്‍ അപ്പുക്കുട്ടന് കാട്ടാനയുടെ ഗന്ധം കിട്ടി. തൊട്ടടുത്ത മരമനങ്ങുന്നതും അപ്പുക്കുട്ടന്‍ കണ്ടു. വണ്ടി മുന്നോട്ടോടിച്ച് കുറച്ചകലെ കൊണ്ടുനിര്‍ത്തിയ ശേഷം അവര്‍ മടങ്ങിവന്നു. അപ്പോള്‍ കുട്ടിയാനകള്‍ ഉള്‍പ്പെട്ട വലിയ ഒരാനക്കൂട്ടം റോഡ് കടന്നുപോകുന്നത് അവര്‍ കണ്ടു. ആനക്കുട്ടികള്‍ മനുഷ്യരെ കണ്ടാല്‍ അടുത്തുവരും. ഇത് കാണുമ്പോള്‍ കുട്ടികളെ പിടിക്കാന്‍ വന്ന മനുഷ്യരാണെന്നു കരുതി അമ്മയാന ഉപദ്രവിക്കാന്‍ വരും. അതല്ലെങ്കില്‍ സാധാരണ കൂട്ടമായി പോകുന്ന ആനകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും അച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. ആനഗന്ധം അന്തരീക്ഷത്തിലുണ്ടെങ്കില്‍ വണ്ടിയുടെ മുന്നില്‍ കൈലേസ് കെട്ടി കാറ്റിന്റെ ഗതി നോക്കണം. കാറ്റ് വരുന്നിടത്താവും ആനയുണ്ടാവുക. മുത്തങ്ങയിലേക്ക് യാത്ര പോകണം എന്ന് ഉണ്ണിക്കുട്ടന്‍ വാശിപിടിച്ചപ്പോള്‍ അടുത്ത യാത്ര മുത്തങ്ങയിലേക്കാകാം എന്ന് അച്ഛന്‍ സമ്മതിച്ചു. അതോടെ കമ്പിളിപ്പുതപ്പ്  മൂടി അവന്‍ ഉറങ്ങാന്‍ കിടന്നു.

Friday, 2 April 2021

Malayalathinu abhimanikkan oru hindi sahithyakaaran -Prof.Chandrasekaran nair

 

മലയാളത്തിന് അഭിമാനിക്കാന്‍ ഒരു ഹിന്ദി സാഹിത്യകാരന്‍

( മഹാത്മഗാന്ധി കോളേജില്‍ ഹിന്ദി പ്രൊഫസറായിരുന്ന ചന്ദ്രശേഖരന്‍ നായരെ 1995 ല്‍ കേരള ഹൗസില്‍ ഇന്റര്‍വ്യൂ ചെയ്ത് 1995 മാര്‍ച്ച് 16- ഏപ്രില്‍ 1 ലക്കം ന്യൂഡല്‍ഹി ഇന്നില്‍ പ്രസിദ്ധീകരിച്ചത്.2020 ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു)

 തികഞ്ഞ ഗാന്ധിയന്‍,സാമൂഹ്യപ്രവര്‍ത്തകന്‍,പ്രിയങ്കരനായ അധ്യാപകന്‍,ചിത്രകാരന്‍.ഡോക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് ഇണങ്ങുന്ന വിശേഷണങ്ങള്‍ ധാരാളം. ഹിന്ദി പഠിക്കുക എന്നാല്‍ ദേശസേവനമാണ് എന്ന ഗാന്ധിജിയുടെ ഉപദേശം ഉള്‍ക്കൊണ്ട് ,രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഏറെ മുന്‍പ് ഹിന്ദി ഭാഷ പഠിക്കാന്‍ തുടങ്ങിയ ഡോക്ടര്‍ നായര്‍ ഇപ്പോള്‍ കേരള ഹിന്ദി സാഹിത്യ അക്കാദമി ചെയര്‍മാനാണ്. 45 ഗ്രന്ഥങ്ങളും നൂറ്റമ്പതില്‍ അധികം ചിത്രങ്ങളും രചിച്ച ഇദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു വരുന്നു. അദ്ദേഹവുമായുണ്ടായ കൂടിക്കാഴ്ചയില്‍ നിന്ന്:

* ഹിന്ദി ഭാഷ പഠിക്കാനുണ്ടായ സാഹചര്യം ?

്# സ്വാതന്ത്ര്യം കിട്ടുംമുമ്പ് ഹിന്ദി ഭാഷ പഠിക്കുക എന്നാല്‍ തിരുവിതാംകൂറില്‍ ദേശദ്രോഹമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഹിന്ദി ഭാഷാ പഠനം ദേശസേവനമാണെന്ന ഗാന്ധിജിയുടെ ഉപദേശം എന്നെ ആകര്‍ഷിച്ചു. അന്ന് അതിനുളള സ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയാണ് എന്റെ ദേശം. കൊട്ടാരക്കര നിന്നുവന്ന കെ.രാഘവന്‍ എന്ന ഹിന്ദി പ്രചാരകനാണ് എന്നെ ഹിന്ദി പഠിപ്പിച്ചത്.

* എതിര്‍പ്പുകള്‍?

# പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായി. അതെല്ലാം അതിജീവിച്ച് പഠനം മുന്നോട്ടുപോയി. ശാസ്താംകോട്ടയിലെ റെസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സി.ടി.ഈപ്പന്‍ 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനെ എതിര്‍ത്തു. എതിര്‍പ്പുകളെ അവഗണിച്ച് ആഘോഷം നടത്തി. അന്ന് ദേശീയഗാനം പാടിയ കുട്ടി പിന്നീട് പ്രസിദ്ധ നാടകകൃത്ത് സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ഭാര്യയായി.

*സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ?

# ഉണ്ടായേനെ, അതിന് കാത്തുനില്‍ക്കാതെ അടുത്ത ദിവസം തന്നെ രാജിവച്ചു.

* തുടര്‍ന്ന് --- ?

# ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് എഴുതിയെടുത്തു. അപ്പോള്‍തന്നെ പ്രാക്കുളം,പുനലൂര്‍,കടമ്പനാട് എന്നിവിടങ്ങളിലെ ഇംഗ്ലീഷ് സ്‌കൂളുകളില്‍ നിന്നും നിയമന ഉത്തരവുകള്‍ ലഭിച്ചു. പുനലൂര്‍ സ്‌കൂളില്‍ ജോലി സ്വീകരിച്ചു. അവിടെ ഇരുന്നുകൊണ്ട് മദ്രാസ് മെട്രിക്കുലേഷന്‍ പാസായി.

* ആ കാലത്തെ പ്രത്യേക ഓര്‍മ്മകള്‍ ?

# കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. ഇപ്പോഴത്തെ ഗതാഗത വകുപ്പു മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ശിഷ്യനായി അന്നവിടെ ഉണ്ടായിരുന്നു.

* പുനലൂരില്‍ നിന്ന് പിന്നീട് --?

# തിരുവനന്തപുരത്ത് ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളിലേക്ക് മാറി. അവിടെ പഠിപ്പിക്കുന്ന കാലത്ത് തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിഎ പാസായി.

* എംജിയിലേക്കുള്ള മാറ്റം ?

# 1951 ഒക്ടോബറില്‍ തിരുവനന്തപുരം മഹാത്മഗാന്ധി കോളേജില്‍ ട്യൂട്ടറായി. തുടര്‍ന്ന് അലഹബാദിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും എംഎ എടുത്തു. 1967 വരെ എംജിയില്‍ തുടര്‍ന്നു. പിന്നീട് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ആറുകൊല്ലം പ്രൊഫസറായി സേവനമനുഷ്ടിച്ചു. അക്കാലത്ത് അവിടെ ഗാന്ധി വിജ്ഞാന്‍ ഭവന്‍ സ്ഥാപിച്ചു. സാമൂഹ്യതലത്തില്‍ ഏറെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്ന് സാധിച്ചു. ഗാന്ധി സെന്റിനറി കമ്മറ്റിയുടെ ഒറ്റപ്പാലം ഏരിയ ചെയര്‍മാനും പാലക്കാട് ജില്ല വൈസ് ചെയര്‍മാനുമായിരുന്നു. പിന്നീട് ഒരു വര്‍ഷം മട്ടന്നൂര്‍ കോളേജില്‍ തുടര്‍ന്നു.

* ഡോക്ടറേറ്റ്-- ?

# 1975 ല്‍ എംജി കോളേജില്‍ മടങ്ങിയെത്തി. ആ കാലത്ത് ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ചഡിക്ക് ചേര്‍ന്നു. ഹിന്ദിയിലേയും മലയാളത്തിലേയും രണ്ട് പ്രതീകവാദികളായ കവികള്‍(സുമിത്രാനന്ദന്‍ പന്തും ജി.ശങ്കരകുറുപ്പും) എന്നതായിരുന്നു വിഷയം. 1977 ല്‍ ഡോക്ടറേറ്റ് കിട്ടി. തീസിസ് യൂജിസി പ്രസിദ്ധീകരിക്കുകയും ചെയ്തു. സുമിത്രാനന്ദന്‍ പന്താണ് ഇതിന് ആമുഖമെഴുതിയത്. ഇത് ഹിന്ദി സാഹിത്യത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം ആമുഖത്തില്‍ പറയുന്നു.

* ഈ വിഷയം തെരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം ?

# 1953 ല്‍ മലയാളി വിശേഷാല്‍ പതിപ്പില്‍ ജീയും പന്തും എന്നൊരു ലേഖനം എഴുതിയിരുന്നു. അന്നേ മനസില്‍ പതിഞ്ഞ വിഷയമായിരുന്നു ഇത്.

* ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ?

# 1961 ല്‍ മലയാളത്തിലാണ് ആദ്യത്തെ പുസ്തകം. ' ചെരുപ്പുകുത്തിയുടെ മകള്‍' എന്ന ചെറുകഥാസമാഹാരം. 1962 ല്‍ ' ദ്വിവേണി( രണ്ട് ധാരകള്‍) എന്ന ഹിന്ദി നാടകം. ഒരു മലയാളി എഴുതിയ ആദ്യത്തെ ഹിന്ദി നാടകമാണിത്. നിരവധി ഭാഷകളിലേക്ക് പിന്നീടിത് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഗുജറാത്തിയില്‍ നാല് വിവര്‍ത്തനങ്ങളുണ്ടായി.

* ഇതിന് പുറമെ ?

# 1962 ല്‍ തന്നെ ' കുരുക്ഷേത്ര് ജാഗ്താ ഹെ'( കുരുക്ഷേത്രം ഉണരുന്നു), എന്ന നാടക സമാഹാരം. 1965 ല്‍ ' ഹിമാലയ് ഗര്‍ജ് രഹാ ഹെ' ( ഹിമാലയം ഗര്‍ജ്ജിക്കുന്നു) എന്ന ഖണ്ഡകാവ്യം , തുടര്‍ന്ന് ജീവചരിത്രം, ചെറുകഥാ സമാഹാരം,നാടകം, ഖണ്ഡകാവ്യം എന്നീ വിവിധ സാഹിത്യ ശാഖകളിലായി 45 ഗ്രന്ഥങ്ങള്‍ രചിച്ചു.

* അംഗീകാരങ്ങള്‍ ?

# സുമിത്രനന്ദന്‍ പന്ത് ഉള്‍പ്പെടെ 14 സാഹിത്യകാരന്മാര്‍ ചേര്‍ന്ന് എന്റെ കൃതികളെ സംബ്ബന്ധിച്ച് തയ്യാറാക്കിയ പുസ്തകം എല്‍.കെ.അദ്വാനി മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പ്രകാശനം ചെയ്തു. ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് തയ്യാറാക്കിയ സമകാലീന ഭാരതീയ നാട്യസാഹിത്യം 1987 ഫെബ്രുവരിയില്‍ പി.വി.നരസിംഹറാവു പ്രകാശനം ചെയ്തു. ഇവയാണ് ഏറ്റവും വലിയ അംഗീകാരങ്ങള്‍.

* മറ്റ് അംഗീകാരങ്ങള്‍ ?

# അനേകം ലഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ്,അന്തര്‍ദേശീയ കുസുമ് അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതാണ്.

* പ്രധാന പദവികള്‍ ?

# കോഴിക്കോട് സര്‍വ്വകലാശാല ഹിന്ദി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സര്‍വ്വോദയ മണ്ഡല്‍ പാലക്കാട് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വിസിറ്റിംഗ് ലക്ചറര്‍, കേരള സ്‌കൂള്‍ സിലബസ് പരിഷ്‌ക്കരണ ഉപദേശക സമിതി അംഗം, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം തുടങ്ങി അനേകം ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്

* ചിത്രരചന രംഗത്തെ താത്പ്പര്യം ?

# വലരെ ചെറുപ്പത്തിലെ ചിത്രരചനയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പെയിന്റിംഗ്,ഫ്രീഹാന്‍ഡ് പരീക്ഷകള്‍ പാസായി. 150 ല്‍ അധികം ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. അനേകം എക്‌സിബിഷനുകള്‍ നടത്തി. അനേകം അംഗീകാരങ്ങളും ലഭിച്ചു. പ്രസിദ്ധ ചിത്രകലാ നിരൂപകന്‍ കെ.പി.പത്മനാഭന്‍ തമ്പി ' ബുദ്ധിജീവിയായ ചിത്രകാരന്‍' എന്ന് അഭിന്ദിച്ചിട്ടുണ്ട്. അതാണ് ഈ രംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

* ഏത് തരം ചിത്രങ്ങളോടാണ് താല്‍പ്പര്യം ?

# കാഴ്ചക്കാര്‍ക്ക് മനസിലാകാത്ത,നിഗൂഢതകള്‍ നിറഞ്ഞ ചിത്രങ്ങള്‍ വരയ്ക്കാറില്ല. എന്നാല്‍ പ്രതീകാത്മകതയോട് താത്പ്പര്യമുണ്ട്. 'പ്രകൃതിയും പുരുഷനും', ' വിശ്വപുരുഷന്‍', 'സംഹാരവും സംരക്ഷണവും' തുടങ്ങിയ ചിത്രങ്ങളില്‍ അത് ഏറെ തെളിഞ്ഞുകാണാം. ' പ്രകൃതിയും പുരുഷനും' എന്ന ചിത്രം കല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'റിഥം' മാസികയില്‍ അച്ചടിച്ചു വരുകയും ചെയ്തു.

 യോഗസിദ്ധിയുടെ ഊര്‍ജ്ജവും കര്‍മ്മനിരതയുടെ പ്രസരിപ്പും കൊണ്ട് ശക്തനായി നില്‍ക്കുന്ന ഈ എഴുപതുകാരനില്‍ നിന്നും രാജ്യത്തിന് ഇനിയും സാഹിത്യ-കലാ-സാമൂഹിക രംഗങ്ങളില്‍ ഏറെ കാര്യങ്ങള്‍ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഹ്രസ്വമായ ഈ കൂടിക്കാഴ്ച നല്‍കിയത്.  

Thursday, 1 April 2021

New Delhi Innu newspaper & Sathabhishekam drama

 


 ഡല്‍ഹിയില്‍ കെ.മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഇറക്കിയിരുന്ന ആഴ്ചപത്രമായിരുന്നു ന്യൂഡല്‍ഹി ഇന്ന്. ഒരിക്കല്‍ നിന്ന പത്രം രണ്ടാമത് പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും അധികകാലം നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് പലരും പത്രപരീക്ഷണം നടത്തിയിരുന്നു, എന്റെ സുഹൃത്ത് മാര്‍ട്ടിന്‍ ഉള്‍പ്പെടെ.ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം ശ്രമം ഉപേക്ഷിക്കയാണുണ്ടായത്. മനോരമയുടെയും മാതൃഭൂമിയുടെയും ഡല്‍ഹി  എഡിഷന്‍ വന്നതോടെ അത്തരം പ്രാദേശിക പത്രങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതായി. ഒരു പഴയ ഫയലില്‍കണ്ടെത്തിയ, ന്യൂഡല്‍ഹി ഇന്നില്‍ ഞാനെഴുതിയ ഒരാസ്വാദനം ഇവിടെ കുറിക്കട്ടെ. ആ കാലഘട്ടത്തില്‍ ഡല്‍ഹിയിലുണ്ടായിരുന്ന, പ്രത്യേകിച്ചും ജനസംസ്‌കൃതിക്കാര്‍ക്ക് ഓരോര്‍മ്മയുണര്‍ത്തലാകും

  ശതാഭിഷേകം വേദിയിലെത്തിയപ്പോള്‍

എസ്.രമേശന്‍ നായര്‍ രചിച്ച് കെ.എസ്.റാണാപ്രതാപന്‍ സംവിധാനം ചെയ്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത നാടകമാണ് ശതാഭിഷേകം. ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഈ നാടകത്തിന്റെ രംഗാവിഷ്‌ക്കാരം ഈയിടെ ഡല്‍ഹിയില്‍ അരങ്ങേറി. കോപ്പര്‍ നിക്കസ് മാര്‍ഗ്ഗിലെ എല്‍ടിജി ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് എം.വി.സന്തോഷാണ്.

തറവാട് കാരണവരായ കിട്ടുമ്മാവന്‍,സ്വന്തം അധികാരം നിലനിര്‍ത്താനായി നടത്തുന്ന തന്ത്രങ്ങളാണ് നാടകത്തിന്റെ കേന്ദ്രബിന്ദു. ഭാര്യ ഭരണാക്ഷിയമ്മയും ആശ്രിതന്‍ ഏഷണികുമാരനും അജകുമാറും ചില അനന്തിരവരും അമ്മാവന് സ്തുതിപാടി തന്‍കാര്യം നേടുമ്പോള്‍, കുറേ അനന്തിരവന്മാര്‍ അമ്മാവന്റെ ഏകാധിപത്യ ഭരണത്തെ എതിര്‍ക്കുന്നു. എന്നാല്‍ ആ എതിര്‍പ്പ് ശക്തിമത്തല്ല. കുറച്ചു പൊന്നും പണവും കൈയ്യില്‍ കിട്ടുമ്പോള്‍ അവര്‍ സംതൃപ്തരായി മടങ്ങുന്നു. അല്‍പ്പനാള്‍ കഴിയുമ്പോള്‍ വീണ്ടും അസ്വസ്ഥരായി ശബ്ദമുയര്‍ത്തുന്നു.

 പൊതുവെ ജനാധിപത്യ ഭരണക്രമത്തില്‍ കണ്ടുവരാറുള്ള താളങ്ങളും അവയുടെ ക്രമം തെറ്റലും ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തികാട്ടുന്ന ഈ നാടകത്തില്‍, മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടന്‍, കാലം കണ്ട സ്വേച്ഛാധിപതികളുടെ ദൗര്‍ബ്ബല്യത്തിന്റെ പ്രതീകമാകുന്നു.

 റേഡിയോ നാടകം , രംഗത്ത് അവതരിപ്പിക്കുക ഒട്ടേറെ വിഷമതകളുള്ള കാര്യമാണ്. ശബ്ദക്രമീകരണം കൊണ്ടുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന നാടകാന്തരീക്ഷത്തെ പ്രേക്ഷകന്റെ കണ്ണിനുമുന്നില്‍ എത്തിക്കുമ്പോള്‍ , മുഷിവ് കൂടാതെ ഒരു മണിക്കൂറിലധികം നാടകം കണ്ടുകൊണ്ടിരിക്കാന്‍ കഴിയുംവിധം അതിനെ സജ്ജമാക്കേണ്ടതുണ്ട്. സംവിധായകന്‍ സന്തോഷ് ഇക്കാര്യത്തില്‍ വിജയിച്ചു എന്ന് സംശയലേശമെന്യെ പറയാം.

 ഇരുപത്തിയഞ്ചോളം കഥാപാത്രങ്ങളെ മെരുക്കിയെടുത്ത് രംഗത്ത് കൊണ്ടുവരിക ശ്രമകരമായ ജോലിതന്നെയാണ്. കുടുംബപശ്ചാത്തലത്തില്‍ പറഞ്ഞുവരുന്ന കഥയാണെങ്കിലും ആധുനിക നാടകത്തിന്റെ ചിട്ടകളും സന്നിവേശിപ്പിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

 കിട്ടുമ്മാവനായി രംഗത്തുവന്ന സന്തോഷ്, കിങ്ങിണിക്കുട്ടനെ അവതരിപ്പിച്ച രവി, ഏഷണികുമാരനായി വന്ന മുരളി, അനന്തിരവരായ പ്രദീപ്,സുനില്‍ തുടങ്ങിയവര്‍ മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചു. റേഡിയോ നാടകത്തില്‍ തിളങ്ങിനിന്ന ഭരണാക്ഷിയമ്മ രംഗത്ത് പരാജയമായി. വെളിച്ച ക്രമീകരണത്തിലെ ചില അപാകതകള്‍ ഒഴിച്ചാല്‍ , നാടകം പൊതുവെ നന്നായി. ഡല്‍ഹി മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു നാടക സംഘമാണ് സന്തോഷിന്റേത്.

 ജനസംസ്‌ക്ൃതി കൊണാട്ട് പ്ലേസ് ഏരിയ 13ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്. വാര്‍ഷിക പരിപാടികള്‍ ജസ്റ്റീസ് പി.സുബ്രഹ്മണ്യന്‍ പോറ്റി ഉത്ഘാടനം ചെയ്തു. ജനസംസ്‌കൃതി വൈസ്പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷം വഹിച്ചു. സിന്ധു പരമേശ്വരന്‍, വിനീത് വിജയന്‍ എന്നിവര്‍ കഥകളിയും ഉഷാനായര്‍, വിജയലക്ഷ്മി എന്നിവര്‍ ഭരതനാട്യവും അവതരിപ്പിച്ചു.