Sunday, 26 January 2020

Is India a republic ?



   
 ഭാരതത്തിന്‍റെ ഭരണഘടന ശുദ്ധീകരിക്കപ്പെടുകയല്ലെ വേണ്ടത് ?



      അനേകം വര്‍ഷങ്ങളക്ക് ശേഷം വളരെ വ്യത്യസ്തമായൊരു റിപ്പബ്ലിക് ദിനം കടന്നുപോയി. ഇത്രയും ജനപങ്കാളിത്തം ,പ്രതിഷേധത്തിന്റെ പേരിലായാലും സ്‌നേഹത്തിന്റെ പേരിലായാലും, നാട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നാളിതുവരെ ഭരണഘടന വായിക്കാതിരുന്നവരും അതിന്റെ ആമുഖമെങ്കിലും വായിച്ചു. ഞാന്‍ തന്നെ ഇന്നലെ മനോരമ കണ്ടപ്പോഴാണ് എത്രയോ വര്‍ഷിന് ശേഷം ആമുഖം ഒന്നു വായിക്കുന്നത്. ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ , ഇത് വായിച്ചു കഴിഞ്ഞപ്പോഴാണ് ഒന്നോര്‍ത്തത്, ഒരിക്കലും നടക്കാത്ത സ്വപ്‌നമാണല്ലൊ അംബദ്ക്കറും കൂട്ടാളികളും ചേര്‍ന്ന് എഴുതി തയ്യാറാക്കിയത് എന്ന്.

    1947 കാലത്ത് ലോകത്ത് നിലനിന്ന ജനാധിപത്യ വ്യവസ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥിതികളിലെയും നന്മകള്‍ മാത്രം കൂട്ടിച്ചേര്‍ത്താണ് നമ്മുടെ ഭരണഘടന ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെയാകണം ഏറ്റവും വലിയ ഭരണ ഘടന ആയതും ഒരോ നിയമവും മറ്റൊന്നിന് വിരുദ്ധമായി വരുന്ന വിധം ഒരുപാട് കാര്യങ്ങള്‍ ഇതില്‍ വന്നു ചേര്‍ന്നതും. കോടതികള്‍ പോലും ഒരു നിയമത്തെ ഇന്റര്‍പ്രട്ട് ചെയ്യുമ്പോള്‍, മറ്റൊന്ന് വിരുദ്ധമായി വരുന്നു. നാളിതുവരെ ഉണ്ടായ ഭേദഗതികള്‍ 103. അതായത് വര്‍ഷത്തില്‍ ഒന്നിന് മേല്‍ ഭേദഗതികള്‍ ഉണ്ടായിരിക്കുന്നു. ഇനിയും ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ ഒരു മതഗ്രന്ഥം പോലെ ഇതിനെ സംരക്ഷിക്കുന്നതെങ്ങിനെ?

      മതഗ്രന്ഥങ്ങളിലെ അബദ്ധങ്ങളെല്ലാം ദൈവസൃഷ്ടമാണെന്നു പറഞ്ഞ് മതനേതാക്കളുടെ സൗകര്യാര്‍ത്ഥം അര്‍ത്ഥം മാറ്റി പറഞ്ഞും പറയാതെയും കൊണ്ടു നടക്കാം. പക്ഷെ, ഭരണഘടന മനുഷ്യനിര്‍മ്മിതവും അനേകം പേരുടെ താത്പ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടതുമായതിനാല്‍ മാറ്റം അനിവാര്യമാണ്. ഇനിയും അത് സംഭവിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഭരണഘടനാ സംരക്ഷണം എന്നല്ല, ശരിക്കും ഭരണഘടനാ ശുദ്ധീകരണം എന്നാണ് പറയേണ്ടത്. സുപ്രീം കോടതിയും പാര്‍ലമെന്റുമാണ് ഈ ശുദ്ധീകരണം നടത്തേണ്ടവര്‍. അത് നടക്കുന്നുമുണ്ട്.

  സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. റിപ്പബ്ലിക് എന്നു പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരമാധികാരമുള്ള സംവിധാനം എന്നാണ്. ജനപ്രതിനിധികള്‍ക്ക് പരമാധികാരമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്ക് അതില്ല എന്നതാണ് സത്യം. കാലുമാറുന്ന ഒരു ജനപ്രതിനിധിയെ തിരിച്ചു വിളിക്കാന്‍ പോലും ജനങ്ങള്‍ക്ക് അവകാശമില്ല. അതുണ്ടാവുമ്പോഴെ നമുക്ക് നമ്മുടെ നാടിനെ റിപ്പബ്ലിക് എന്നു വിളിക്കാന്‍ കഴിയൂ.

 ജനാധിപ്യം എന്നത് ജനങ്ങളുടെ മേല്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നരുടെയും ആധിപത്യമാണ് എന്നതൊരു സത്യമാണ്. ഇത് മാറുമൊ എന്നറിയില്ല.

   മതേതരം എന്നാല്‍ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്ന സംവിധാനം എന്നാണ് ഇന്ത്യന്‍ വിവക്ഷ. അതുപോലും നേരാം വണ്ണം നടക്കുന്നില്ല. ശരിക്കും മതേതരത്വം എന്നാല്‍ സമൂഹ്യജീവിതത്തില്‍ മതങ്ങളുടെ ഇടപെടല്‍ അനുവദിക്കാത്ത സംവിധാനം എന്നാണ്. എന്നാല്‍ ഇവിടെ മതമാണ് നമ്മെയെല്ലാം ഭരിക്കുന്നത്. ഭരണാധികാരികളെ പോലും. അപ്പോള്‍ സെക്കുലര്‍ ആകണമെങ്കില്‍ ഇനി എത്രകാലമെടുക്കും? 

  സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയുമായ നീതി നടപ്പിലാക്കുക എല്ലതാണ് മറ്റൊരു ലക്ഷ്യം. ഇതിനുള്ള ചെറിയ ശ്രമമെങ്കിലും നടന്നിട്ടുള്ള ഒരിടം കേരളം മാത്രമായിരിക്കും. മറ്റെവിടെയെങ്കിലും, പോട്ടെ ഭാവിയില്‍, കേരളത്തില്‍ പോലും ഇത് നടക്കാനുളള സാധ്യത വിദൂരമാണ്. കേരളം ഇപ്പോള്‍ ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ്.

പദവിയിലും അവസരത്തിലും സമത്വം എന്നത് രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ്. അതെങ്ങനെ സാധിക്കും?

വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം - ഇത് സര്‍ക്കാരിനോ പാര്‍ട്ടികള്‍ക്കോ നിയമ വ്യവസ്ഥയ്ക്കുപോലുമൊ എത്തിപ്പെടാന്‍ കഴിയാത്ത ഔന്നത്യമാണ്. അതങ്ങിനെ നില്‍ക്കട്ടെ !!

 പിന്നെ നമുക്ക് ആശ്വസിക്കാവുന്ന ഒന്നേയുള്ളു. നമ്മുടെ ചുറ്റുവട്ട രാജ്യങ്ങളെ പരിശോധിക്കുമ്പോള്‍ നാം ഏറെ മുന്നിലാണ്. അതില്‍ അഭിമാനിക്കാം. വരും കാലങ്ങളില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും എന്നും പ്രതീക്ഷിക്കാം. തമ്മിലടിച്ചു കഴിയുന്നത് രാഷ്ട്രീയക്കാര്‍ക്ക് നേട്ടമാകാം, പക്ഷെ ജനങ്ങള്‍ക്ക് കോട്ടം മാത്രമാകും നല്‍കുക എന്നോര്‍ത്ത് ജീവിക്കാം.



Monday, 30 December 2019

Is India truely secular ?


 മതേതര ഇന്ത്യ

 ഇന്ത്യ ശരിക്കും മതേതരമാണ് എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം ജാതിയിലേക്ക് എത്താനുള്ള ഒരു പാലം മാത്രമാണ് മതം. ജാതിയാണെങ്കില്‍ ഉപജാതിയിലേക്കെത്താനുള്ള ഒരു ഇടുക്കുവഴിയും . അപ്പോള്‍ മതത്തിന്റെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു, ജാതിയുടെ പ്രസക്തിയും കുറയുന്നു. ചാതുര്‍വര്‍ണ്ണ്യവും അതിന്റെ പിരിവുകളും ഉപപിരിവുകളുമായി നിലനിന്ന ഇന്ത്യയില്‍ ജാതി മാറ്റവും ഉപജാതി മാറ്റവുമൊക്കെ മുറയ്ക്കു നടന്നു വന്നിരുന്നു ഒരു കാലത്ത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ജനസംഖ്യാ കണപ്പെടുപ്പോടെ ഓരോരുത്തരേയും നിശ്ചിത കള്ളിയില്‍ രേഖപ്പെടുത്തി.  രേഖപ്പെടുത്തലോടെ ജാതി-ഉപജാതി മാറ്റം എളുപ്പമല്ലാതായി, എന്നാല്‍ മതം മാറ്റം വിഘാതമില്ലാതെ തുടരുകയും ചെയ്തു.

  ചാതുര്‍വര്‍ണ്ണ്യം ലോകമൊട്ടാകെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ, അത് സമ്പത്തിനെയും അധികാരത്തെയും അടിസ്ഥാനമാക്കിയാണെന്നു മാത്രം. ദരിദ്രന്‍, ദാരിദ്ര്യത്തില്‍ നിന്നും കര കയറിയവന്‍, സമ്പന്നന്‍, സമ്പന്നനാകാന്‍ ശ്രമിക്കുന്നവന്‍ എന്നിവയാണ് ഈ നാല് കൂട്ടര്‍. ഇംഗ്ലീഷില്‍ പറയുമ്പോല്‍ ലാഘവത്തോടെ പറയാന്‍ കഴിയും, ബിലോ പോവര്‍ട്ടി ലൈന്‍, എബൗ പോവര്‍ട്ടി ലൈന്‍, മിഡില്‍ ഇന്‍കം ഗ്രൂപ്പ്, ഹയര്‍ ഇന്‍കം ഗ്രൂപ്പ്. ഇതിന് ഉപജാതികള്‍ ധാരാളം. തീര്‍ച്ചയായും ഹയര്‍ ഇന്‍കം ഗ്രൂപ്പില്‍ അംബാനിയും അദാനിയും ഉയര്‍ന്ന സബ് കാസ്റ്റും യൂസഫലിയും രവി പിള്ളയും താണ സബ്കാസ്റ്റുമാകുക സ്വാഭാവികം.

  അപ്പോള്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-ഉപജാതികള്‍ നിശ്ചയിച്ചാല്‍ ബ്രിട്ടീഷുകാരുടെ കാലത്തിന് മുന്‍പുണ്ടായിരുന്നപോലെ ഇടയ്ക്ക് ജാതിയും ഉപജാതിയും മാറാന്‍ കഴിയും. പണം കൂടുമ്പോഴും കുറയുമ്പോഴും ജാതി മാറ്റം നടക്കും.
 
   ഇപ്പോഴുള്ള മതസമീപനം കാപട്യമാണ്. ഒരാള്‍ ഹിന്ദുവാണ് എന്നു പറഞ്ഞാല്‍ അതില്‍ 3000 ജാതികളും 25000 ഉപജാതികളും വരുന്നു.കേരളത്തില്‍ മാത്രം 149 ഇനമുണ്ട്.മുന്നോക്കത്തില്‍ മാത്രം 70 സബ്കാസ്റ്റുകള്‍. നായര്‍ തന്നെ 24 സബ്കാസ്റ്റുകളുണ്ട്. മുസ്ലിം എന്നാലും ജാതിയും ഉപജാതിയുമുണ്ട്. സുന്നി, ഷിയായ്ക്കു പുറമെ അഹമ്മദിയ, മുജാഹിദ്,ഹനഫി,ദാനാര്‍, ഖലാല്‍ഖോര്‍,ഹിജ്‌റ,മെഹ്തര്‍ എന്നിങ്ങനെ ഉയര്‍ന്നതും താണതുമായി അനേകം ജാതികളും ഉപജാതികളും. കൃസ്ത്യാനികളിലും ജാതിയും ഉപജാതിയുമുണ്ട്. കാത്തലിക്‌സ് , പ്രൊട്ടസ്റ്റന്റ്  എന്നു തുടങ്ങി സിറോ മലബാര്‍,ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ജാക്കോബൈറ്റ്, മാര്‍ത്തോമ സിറിയന്‍,ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, റോമന്‍ കാത്തലിക്‌സ് , ലാറ്റിന്‍ കൃസ്ത്യന്‍, കണ്‍വര്‍ട്ടഡ് കൃസ്ത്യന്‍ എന്നിത്യാദികള്‍.

  ഒന്നുകില്‍ മതങ്ങളെ നീക്കി മതേതര രാജ്യമാക്കി ഇന്ത്യയെ മാറ്റുക. അപ്പോള്‍ ജാതി -ഉപ ജാതി അടിസ്ഥാനത്തില്‍ അലങ്കോലപ്പെട്ട അസംഘടിത സമൂഹത്തെ മുന്നോട്ടു നയിക്കാം. ശക്തമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് അറുതിയും വരും. അതല്ലെങ്കില്‍ സാമ്പത്തിക ചാതുര്‍ വര്‍ണ്ണ്യം നടപ്പാക്കി സെക്കുലര്‍ എന്നത് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാം. ഏതാണ് വേണ്ടത് എന്നത് ഒരന്‍പത് വര്‍ഷം കഴിഞ്ഞ് ചിന്തിക്കാന്‍ ഇടവരുമായിരിക്കും. ഒരു ജാതിരഹിത-മതരഹിത ഇന്ത്യ സമാധാനം കൊണ്ടുവരും എന്ന പ്രതീക്ഷയാണ് മനസില്‍.അതാണ്  അംബേദ്ക്കറും ശ്രീനാരായണ ഗുരുവും പെരിയാറുമൊക്കെ ആഗ്രഹിച്ച ഇന്ത്യ. രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ആഗ്രഹിക്കാത്തതും അതുതന്നെയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വലിയ ട്രാപ്പിലാണ് ഭൂരിപക്ഷം പെട്ടുനില്‍ക്കുന്നത്.

Saturday, 28 December 2019

Super God

ദൈവ സാമ്രാജ്യം
                                  

           ദൈവത്തിന്റെ സാമ്രാജ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ ഒരുപാട് ആകുലതകള്‍ വന്നു നിറയാറുണ്ട്. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിന്നിചിതറി കിടക്കുന്ന അനേകം ഉല്‍ക്കകളും നിറഞ്ഞ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുതോടൊപ്പം 775 കോടി മനുഷ്യജീവികളെയും അതിന്റെ അനേകായിരം ഇരട്ടി വരുന്ന ജീവികളെയും അതിനേക്കാള്‍ എത്രയോ കോടി അധികമായി വരുന്ന സസ്യജാലങ്ങളെയും അജൈവ വസ്തുക്കളെയുമെല്ലാം നിയന്ത്രിക്കുന്ന അധിപനായ ദൈവത്തിന് മതം,ജാതി,വര്‍ണ്ണ-വര്‍ഗ്ഗ ഭേദങ്ങളോടെ എല്ലാം വേര്‍തിരിച്ചു കാണാനും എല്ലാ ജീവികളുടെയും സെക്കന്റും മൈക്രോസെക്കന്റും വച്ചുളള ജീവിതം നിശ്ചയിച്ച് സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും നിയന്ത്രിക്കാനും ഒരു വലിയ സംവിധാനം തന്നെ ആവശ്യമാണ്.

     ഒരു സൂപ്പര്‍ ദൈവവും അതിനു താഴെ അനേകം ദൈവങ്ങളും അവരുടെ സഹായികളും ഉപസഹായികളുമൊക്കെ അടങ്ങുന്ന ഒരു മഹത്തായ ഭരണസംവിധാനം ഉണ്ടാകാതെ തരമില്ല. ഒരു ഗ്ലോബല്‍ ഭരണ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം മനുഷ്യാധ്വാനം വേണ്ടിയിരുന്നോ അതിന്റെ അനേകമിരട്ടിയെങ്കിലും സംവിധാനം ഇതിനാവശ്യമാണെന്നുറപ്പ്.
സൂപ്പര്‍ ദൈവത്തിനു താഴെയുള്ള സംവിധാനം ഇങ്ങിനെയാവാം. ക്രിസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കാന്‍ യഹോവ, മുസ്ലീങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അല്ലാഹു,ഹിന്ദുക്കളുടെ കാര്യങ്ങള്‍ക്ക് മഹാവിഷ്ണു,ബ്രഹ്മാവ്,ശിവന്‍ തുടങ്ങി അനേകര്‍,ബുദ്ധമതം,ജൈനമതം തുടങ്ങി ദൈവങ്ങളില്ലാത്ത മതക്കാര്‍ക്കായി മറ്റൊരു സംവിധാനം. അവിശ്വാസികളുടെ മേല്‍നോട്ടത്തിനും സംവിധാനം ആവശ്യമാണ്.
      മൃഗങ്ങളുടെ മേല്‍നോട്ടത്തിനും സസ്യങ്ങളുടെ മേല്‍നോട്ടത്തിനുമുള്ള സംവിധാനത്തെ തത്ക്കാലം ഒഴിവാക്കാം. മനുഷ്യരുടെ കാര്യമാണല്ലൊ നമുക്ക് പ്രധാനം. യഹോവയ്ക്കും അള്ളാഹുവിനും ഹിന്ദു ദൈവങ്ങള്‍ക്കും അവരുടേതായ വലിയൊരു ഭരണ സംവിധാനം പിന്നെയും അനിവാര്യമാകുന്നു. ക്രിസ്ത്യാനികള്‍ കാത്തലിക്‌സും പ്രൊട്ടസ്റ്റന്റും കിഴക്കന്‍ ഓര്‍ത്തഡോക്‌സും ഓറിയന്റല്‍ ഓര്‍ഡത്തഡോക്‌സും നോണ്‍ ട്രിനിട്ടേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റും മറ്റു പല വകകളുമായി കിടക്കുന്നു. 242 കോടി കൃസ്ത്യാനികളില്‍ 131 കോടിയും കാത്തലിക്‌സാണ്. 92 കോടി പ്രൊട്ടസ്റ്റന്റും 27 കോടി ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സും മൂന്നര കോടി നോണ്‍ ട്രിനിറ്റേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റുകളും 2 കോടി ഇതര ഗ്രൂപ്പുകാരുമാണ്. ഈ ഇതര ഗ്രൂപ്പിലാണ് പതിനൊന്നര ലക്ഷം അംഗങ്ങളുള്ള മാര്‍ത്തോമ സിറിയന്‍ കക്ഷികളൊക്കെ വരുക. അപ്പോള്‍ യഹോവയ്ക്ക് കീഴിലുള്ള ബൃഹത്തായ സംവിധാനം എത്ര വലുതാണെന്ന്്് മനസിലാക്കാവുതാണ്.

      യഥാര്‍ത്ഥത്തില്‍ ഗൂഗിളൊക്കെ കോടിക്കണക്കിനാളുകളുടെ സര്‍ച്ചിന്റെ സ്വഭാവമൊക്കെ കണ്ടെത്തുന്നപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സൊക്കെ ആദ്യം ഉപയോഗിച്ചു തുടങ്ങിയതും ദൈവം തെന്നയാകണം. ഒരു പ്രദേശത്തെ പള്ളിയാണല്ലൊ അവിടുത്തെ കൃസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കുന്നത്. അത് തികയാതെ വരുമ്പോള്‍ ദൈവം തന്നെ ജനങ്ങളുടെയും പൂജാരിമാരുടെയും ഉള്ളില്‍ ആഗ്രഹം ജനിപ്പിച്ച് പുതിയ പള്ളിയുണ്ടാക്കും. അപ്പോള്‍ ജോലിഭാരവും കുറയും,കുറച്ചു പേര്‍ക്ക് തൊഴിലുമാകും.

       180 കോടി വരുന്ന മുസ്ലീങ്ങളില്‍ 80-85 ശതമാനവും സുന്നികളാണ്. ഏകദേശം 150 കോടി എന്നു പറയാം. 24-34 കോടി വരും ഷിയാമാര്‍. അള്ളാഹു ഇവരുടെ കാര്യങ്ങള്‍ നോക്കാനും വലിയ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവാം. സുന്നി-ഷിയാ സംഘട്ടനങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളുമൊക്കെയായി വളരെ തിരക്കേറിയ ഒരു ഭരണ സംവിധാനമാകണം അവിടെ ഉള്ളത്. പുതിയ പള്ളികള്‍ ഉണ്ടാവുന്നതും ദൈവത്തിന്റെ ഭരണ സംവിധാനത്തിന് അനുസരിച്ചാവും.

 ഹിന്ദുമതം ഇത്തരത്തില്‍ ഒറ്റ ദൈവത്തില്‍ വിശ്വസിക്കാത്തതിനാല്‍ സൂപ്പര്‍ ഗോഡും വളരെ ലളിതമായ നയസമീപനമാകാം അവരുടെ കാര്യത്തില്‍ എടുത്തിട്ടുണ്ടാവുക. ആയിരക്കണക്കിന് ജാതികളും ഉപജാതികളും ദൈവങ്ങളുമുള്ള 115 കോടി ജനങ്ങള്‍ വിശ്വസിക്കുന്ന വലിയ മൂന്നാമത്തെ ഗ്രൂപ്പായ ഹിന്ദുമതത്തെ നോക്കാന്‍ അതിനനുയോജ്യമായ സംവിധാനമാകണം ഒരുക്കിയിട്ടുണ്ടാവുക. ജനങ്ങളുടെ എണ്ണവും സമ്പത്തും കൂടുന്നതനുസരിച്ച് അമ്പലങ്ങളും വര്‍ദ്ധിപ്പിച്ചു നല്‍കുന്നുണ്ട് അദ്ദേഹം. ഞാനോ നീയോ വലുത് എന്ന ദൈവങ്ങള്‍ക്കിടയിലെ അടി ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഏകദേശ ഉയരത്തില്‍ കസേരകള്‍ അനുവദിച്ചാണ് സൂപ്പര്‍ ഗോഡ് ഈ സംവിധാനം കൊണ്ടുനടക്കുത് എന്നു കരുതാം.

    ബുദ്ധമതക്കാര്‍ 50 കോടിവരും. അവര്‍ക്ക് ദൈവമില്ല എതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു സംവിധാനം സൂപ്പര്‍ ഗോഡ് തയ്യാറാക്കിയിട്ടുണ്ട്. മൂന്നു കോടിയോളം വരുന്ന സിക്കുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല.പ്രത്യേക മതചിന്തകള്‍ ഇല്ലാത്തവര്‍ 120 കോടി വരും. ചൈനയിലെ പരമ്പരാഗത ജാതിക്കാര്‍ 40 കോടി, വിവിധ പലവകകളില്‍ പെടുന്ന 30 കോടി, ആഫ്രിക്കയില്‍ ഇത്തരത്തിലുള്ള 10 കോടി ,സ്പിരിറ്റിസം പ്രചരിപ്പിക്കുന്ന ഒരു കോടി,ജൂദായിസം പറയുന്ന ഒരു കോടി, 70 ലക്ഷം വരുന്ന ബഹായികള്‍, 42 ലക്ഷം ജൈനന്മാര്‍, 40 ലക്ഷം ഷിന്റോകള്‍, 40 ലക്ഷം കാവോദായ്കള്‍, 26 ലക്ഷം സൊറാസ്ട്രിയന്‍സ്, 20 ലക്ഷം ടെന്റിക്കിയോകള്‍,10 ലക്ഷം നിയോ പാഗനീസ്,8 ലക്ഷം യുണിറ്റേറിയന്‍ യൂണിവേഴ്‌സലിസ്റ്റുകള്‍,6 ലക്ഷം റാസ്റ്റാഫാരികള്‍ എിങ്ങനെ നീളുന്നു പട്ടിക.

         ദൈവം മനുഷ്യനെ കണ്ടു പഠിച്ചോ മനുഷ്യന്‍ ദൈവത്തെ കണ്ടു പഠിച്ചോ എന്ന് നിശ്ചയമില്ല. എങ്കിലും രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍,ജില്ലകള്‍, താലൂക്കുകള്‍ വില്ലേജുകള്‍ എന്നൊക്കെ തരം തിരിക്കുന്നപോലെ ജനങ്ങളെ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് തരം തിരിച്ച് അവരുടെ ജനന മരണം, ചെയ്തികള്‍ ഒക്കെ അളന്നു തിട്ടപ്പെടുത്തുന്ന അതിവിപുല സംവിധാനമാണ് ദൈവത്തിന്റേത്. നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും മനുഷ്യര്‍ ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള സന്തോഷവും ദുഃഖവും കൃത്യമായ അളവില്‍ അവര്‍ക്ക് പ്രദാനം ചെയ്യാനുള്ള സംവിധാനവും ദൈവം ഒരുക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ ശരി തെറ്റുകളില്‍ ദൈവം ഒരിക്കലും ഇടപെടുന്നില്ല എന്നതാണ്. ഒരു സമതുലിത സംവിധാനം ആവശ്യമാണ് എന്ന് ദൈവം കാണുന്നു. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അപകടപ്പെടും. നെഗറ്റീവും പോസിറ്റീവും ഉണ്ടെങ്കിലെ പ്രപഞ്ചം നിലനില്‍ക്കൂ. ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഇതാവശ്യമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളിലും ഏകദേശം തുല്യ അനുപാതത്തില്‍ ഈ നെഗറ്റീവും പോസിറ്റീവും കാണാന്‍ കഴിയും. അതിന്റെ ഇന്റന്‍സിറ്റി വ്യത്യസ്തമാവുമെന്നു മാത്രം.

         മനുഷ്യര്‍ എന്തിനാണ് തമ്മിലടിക്കുന്നത് എന്നു നമുക്ക്ു തോന്നാം. എന്നാല്‍ ഈ തമ്മിലടിയാണ് സമൂഹത്തെ സമതുലിതമായി നിലനിര്‍ത്തുത്. ഇതിന്റെ അനുപാതം നിശ്ചയിക്കുന്നതും സൂപ്പര്‍ ഗോഡാണ്. അപ്പോള്‍ അവിശ്വാസിയുടെ മനസ്സില്‍ ന്യായമായ ഒരു ചോദ്യം ഉണ്ടായേക്കാം. എങ്കില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ എല്ലാ നല്ല കാര്യങ്ങളെയും മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ ,അതിനെ ദൈവത്തിന് തടഞ്ഞുകൂടെ എന്ന്. തമോഗര്‍ത്തത്തിലേക്ക് അന്തിമമായി നീങ്ങേണ്ട പ്രപഞ്ചത്തിലെ ചെറിയൊരു കണമായ ഭൂമി അതിന് പാകമാകേണ്ടതും അനിവാര്യമാണല്ലൊ. അതിനുളള നീക്കങ്ങളെ ത്വരിതപ്പെടുത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്. സൂപ്പര്‍ ഗോഡിനും ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ മടുക്കും. അപ്പോള്‍ എല്ലാം അവസാനിപ്പിക്കേണ്ടതും അനിവാര്യമല്ലെ.നാം കടന്നുപോകും, അതുപോലെ ദൈവവും സൂപ്പര്‍ ദൈവവും പ്രപഞ്ചവും. ഇതാണ് നിയമവും നീതിയും. ശരി തെറ്റുകളും നീതിയും അനീതിയുമൊക്കെ അപ്രസക്തമാകുന്നതും ഇവിടെയാണ്.

Friday, 27 December 2019

Why do I support CAA!!

 പൗരത്വ ഭേദഗതി നിയമം
        പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യം തോന്നിയ അഭിപ്രായം ഇക്കണ്ട പ്രക്ഷോഭങ്ങളെല്ലാം നടന്ന ശേഷം വിലയിരുത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത് സുഹൃത്തുക്കളെ അറിയിക്കാം എന്നു തീരുമാനിച്ചു. ഇത് വായിക്കുന്നതോടെ സുഹൃത്തുക്കളില്‍ പലരും എന്നെ ഫാസിസത്തിന്റെ സഹയാത്രികന്‍, ആര്‍എസ്എസ്‌കാരന്‍ എന്നൊക്കെ മുദ്രകുത്തിയേക്കാം,എങ്കിലും കപടമതേതരവാദിയേക്കാള്‍ ഭേദം അത്തരം നികൃഷ്ടത കുറഞ്ഞ വാക്കുകളാകാം നല്ലത് എന്നു തോന്നുന്നു.

        എല്ലാക്കാലത്തും ചില വ്യക്തികളുടെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനേക്കാള്‍ വിലമതിക്കപ്പെടുക, അഥവാ നടപ്പിലാക്കപ്പെടുക. അതിനെ പിന്നീട് രാജ്യതാത്പ്പര്യം, ഭൂരിപക്ഷ താത്പര്യം എന്നൊക്കെ ആക്കി തീര്‍ക്കുകയാണ്. നമ്മുടെ ഭരണഘടനയിലും അന്ന് സ്വാധീനമുണ്ടായിരുന്ന പലരുടെയും താത്്പര്യങ്ങള്‍ ഇണക്കി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ താത്പ്പര്യം പരിഗണിക്കാതെയും ഭൂരിപക്ഷ ജനതയുടെ ഇംഗിതം മനസിലാക്കാതെയും നെഹ്‌റുവിനും ജിന്നയ്ക്കും വേണ്ടി രാജ്യത്തെ മൗണ്ട് ബാറ്റണും ഇംഗ്ലണ്ടിലെ ഭരണാധികാരികളും ചേര്‍ന്ന് വെട്ടിമുറിച്ചപ്പോള്‍ അതൊരു മുസ്ലിം രാഷ്ട്രവും ഹിന്ദുരാഷ്ട്രവും ആകണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ മുസ്ലിം രാഷ്ട്രം പിറവികൊണ്ടെങ്കിലും നമ്മുടെ നേതാക്കന്മാര്‍ വിശാലമായ കാഴ്ചപ്പാടില്‍ ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി നിലനിര്‍ത്തി. ചോരപ്പുഴ ഒഴുക്കി നേടിയ പാകിസ്ഥാന്‍ എന്ന മുസ്ലി രാഷ്ട്രം ഇന്നും ഭാരതത്തിന് ഒരു കളങ്കമായി നിലനില്‍ക്കുന്നു.

      കാഷ്മീരിന് സ്വതന്ത്ര പദവി നല്‍കിയതും നെഹ്‌റുവിന്റെ വ്യക്തി താത്പ്പര്യമായിരുന്നുവെന്ന് ചരിത്രം നന്നായി നിരീക്ഷിച്ചവര്‍ വിലയിരുത്തിയിട്ടുള്ളതാണ്. അന്ന് തിരുവിതാംകൂര്‍പോലെ ഒരു സംസ്ഥാനമായി അതിനെ കണ്ടിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയില്ല എന്ന ഓവര്‍കോണ്‍ഫിഡന്‍സാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ധൃതി പിടിച്ച് പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൃത്യമായ ബോധവത്ക്കരണവും പരസ്യ പ്രചാരണവും നടത്തിയശേഷം ഇത് നിയമമാക്കിയിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞേനെ.

     അനേകകാലം ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലിം ഇതര മതസ്ഥരെ ഇന്ത്യന്‍ പൗരന്മാരാക്കുന്നതിനെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ ന്യായീകരണങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതേയില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയെത്തിവര്‍ക്കും പൗരത്വം നല്‍കണം അല്ലെങ്കില്‍ ആര്‍ക്കും നല്‍കേണ്ട എന്ന വാദഗതി എത്ര ആലേചിച്ചിട്ടും ദഹിക്കുന്നില്ല. അനേക വര്‍ഷങ്ങളായി പൗരത്വമില്ലാതെ അഭയാര്‍ത്ഥികളായി ജീവിക്കുന്ന കുറേപേര്‍ക്കെങ്കിലും പൗരത്വം ലഭിക്കാനുള്ള അവസരം നിഷേധിക്കാനായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷകക്ഷികള്‍ ഈ അഭയാര്‍ത്ഥികളുടെ ഭാഗത്തുനിന്നുകൊണ്ട് അതിനെ സമീപിച്ചില്ല. ഇപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട ബില്ല് നടപ്പിലാക്കട്ടെ, തുടര്‍ന്ന് മുസ്ലിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന സഹിഷ്ണത പോലും കാണിച്ചില്ല എന്നത് ഖേദകരമാണ്.

    എന്തുകൊണ്ട് ഈ അയല്‍രാജ്യങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല, ഇന്ത്യ നിരന്തരം ആക്രമിച്ചതുകൊണ്ടാണോ അതോ അവരുടെ നേതൃത്വങ്ങളുടെ പിടിപ്പുകേടുകൊണ്ടാണോ എന്നു പോലും ചിന്തിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അപ്പോള്‍ ഇത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ് എന്നതില്‍ സംശയമില്ല. അതിന് കുറേപേരെ ഇരകളാക്കുന്നു എന്നുമാത്രം.ഇതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെയും അരാജകത്വം നടമാടുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന് ബോധ്യമുണ്ടായിട്ടും രാജ്യത്തെ കുറേക്കൂടി ദുര്‍ബ്ബലമാക്കാന്‍ കഴിയുന്ന വിധം അക്രമങ്ങളും പ്രതിഷേധങ്ങളും അഴിച്ചുവിടുന്നു. വേണ്ടത്ര പഠനം പോലും നടത്താതെ ,വലിയൊരു ഫാസിസം വരുന്നു, ഹിറ്റ്‌ലറുടെ ഭരണം വരുന്നു എന്നൊക്കെ വിളിച്ചു കൂവി നടക്കുന്നതാണ് ശരി എന്നു കരുതുന്നവരാണ് ശരി എന്നു പറയാന്‍ കഴിയാതെ വരുന്നു. സെക്കുലാര്‍ എന്നാല്‍ ന്യൂനപക്ഷ സംരക്ഷണമാണ് എന്ന രീതിയോട് യോജിക്കാന്‍ കഴിയുന്നില്ല.

    ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇപ്പോഴും അതില്‍ മാറ്റമില്ല. ഇവിടെ ഏതെങ്കിലും ചില നേതാക്കളുടെ വായില്‍ നിന്നു വീഴുന്ന കാഞ്ഞിരത്തിന്‍ കായയ്ക്ക് നല്ല മധുരമുണ്ട് എന്നു വിളിച്ചു പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തോന്നുന്നില്ല. കുറഞ്ഞ പക്ഷം ,അനേകകാലമായി കാത്തുനില്‍ക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും പൗരത്വം കിട്ടട്ടെ എന്നു കണക്കാക്കി , മറ്റുള്ളവര്‍ക്കും ഇതനുവദിക്കണം അല്ലെങ്കില്‍ ഗള്‍ഫിലുമൊക്കെ തൊഴില്‍ തേടി പോകുന്നവര്‍ക്ക് നല്‍കും പോലെ ജോബ് വിസ നല്‍കി ഇവിടെ ജീവിക്കാന്‍ അനുവദിക്കുകയെങ്കിലും ചെയ്യണം എന്നാവശ്യപ്പെടാമായിരുന്നു. പത്ത് വര്‍ഷത്തിനുശേഷവും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നില്ല എന്നു മനസിലാകയാണെങ്കില്‍ അവരെ പൗരന്മാരാക്കാന്‍ അന്നത്തെ സര്‍ക്കാരിന് തീരുമാനിക്കാമല്ലൊ. ഏതായാലും ഇവരെ ആട്ടിത്തെളിച്ച് അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാന്‍ കഴിയില്ല എന്നു വ്യക്തം. തീരമാനങ്ങളെടുക്കാന്‍ പലപ്പോഴും വിമുഖത കാണിച്ചിരുന്ന യുപിഎ സര്‍ക്കാരിനേക്കാളും എന്തുകൊണ്ടും ഭേദം തീരുമാനങ്ങെളുടുക്കുന്ന സര്‍ക്കാരാണ് എന്നു പറയാതെ തരമില്ല. ഒരു സമൂഹം പുരോഗമിക്കാന്‍ എപ്പോഴും മാറ്റങ്ങള്‍ ആവശ്യമാണ്. അത് ചിലപ്പോള്‍ ദോഷം ചെയ്യുമെങ്കിലും ചലനമില്ലാത്ത അഴുക്കുവെളളത്തേക്കാള്‍ നല്ലത് ഒഴുക്കുവെളളം തന്നെയാണ്. ഭാരതത്തെ ദുര്‍ബ്ബലമാക്കാന്‍ നോക്കിയിരിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കൊപ്പം ഇവിടത്തെ പൗരന്മാര്‍ നീങ്ങുന്നത് എന്ത് മനുഷ്യത്വത്തിന്റെയോ മാനവികതയുടെയോ പേരിലായാലും അത് ശരിയെന്നു പറയാന്‍ കഴിയില്ല. ചൈനയിലോ പാകിസ്ഥാനിലോ അമേരിക്കയില്‍ പോലുമോ ഇത്തരമൊരു സമീപനം സ്വീകാര്യമായി കരുതും എന്നും തോന്നുന്നില്ല.


Wednesday, 25 September 2019

What happened to Mavelikkara Ramachandran ?

മാവേലിക്കര രാമചന്ദ്രന്റെ തിരോധാനം - ചുരുളഴിയാത്ത ദുരൂഹത
  ന്യൂഡല്‍ഹി ആകാശവാണി മലയാളം വിഭാഗത്തില്‍ ന്യൂസ് റീഡറായിരുന്ന മാവേലിക്കര രാമചന്ദ്രനെ കാണാതായിട്ട് 2019 സെപ്തംബര്‍ 26ന് ഏഴ് വര്‍ഷം തികയുകയാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് ശേഷകാലം തിരുവനന്തപുരത്ത് കഴിയാന്‍ തീരുമാനിച്ചാണ് നൂറുകണക്കിന് അഭ്യുദയകാംക്ഷികള്‍ക്ക് പ്രിയങ്കരനായിരുന്ന മാവേലിക്കര ചേട്ടന്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും അനന്തപുരിയിലെത്തിയത്. ഏറെനാള്‍ ട്രിവാന്‍ഡ്രം ഹോട്ടലിലെ ഒരു മുറിയിലായിരുന്നു താമസം.ഹോട്ടല്‍ പുനഃരുദ്ധരിച്ചപ്പോള്‍ അവിടെനിന്നും പുളിമൂട്ടിലെ പിആര്‍എസ് കോര്‍ട്ടിലേക്ക് മാറി. അവിടെ നിന്നും ദീര്‍ഘകാലമായി സൗഹൃദമുണ്ടായിരുന്ന മധു നായരുടെ താത്പ്പര്യത്തില്‍ ശംഖുമുഖത്തെ എയര്‍കാര്‍ഗോ കോംപ്ലക്‌സിന് സമീപമുള്ള അദ്ദേഹത്തിന്റെ ആയുര്‍വ്വേദ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഹാളില്‍ താമസമാക്കി.

 വാടക വേണ്ട എന്നു പറഞ്ഞിരുന്നെങ്കിലും നിര്‍ബ്ബന്ധമായും വാടക നല്‍കിയായിരുന്നു താമസം തുടങ്ങിയത്. ഇതിനിടെ കഴുത്തിലെ പേശികള്‍ക്ക് ബലം കുറഞ്ഞ് പിടലിയ്ക്ക് സ്വാധീനം കുറഞ്ഞ അവസ്ഥയിലായി കഴിഞ്ഞിരുന്നു അദ്ദേഹം. ശാരീരികമായ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും നിത്യവും സെക്രട്ടേറിയറ്റ് പരിസരത്ത് എത്തുകയും സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തുവന്നു. ചെവി കേള്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒപ്പം മറ്റ് അസ്വസ്ഥതകള്‍ കൂടി വന്നതോടെ ആളുകളോട് കയര്‍ത്ത് സംസാരിക്കുക, വേഗം ദേഷ്യപ്പെടുക ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ശംഖുമുഖത്തെ താമസം ശരിയാകുന്നില്ല, മാറി താമസിക്കണം എന്ന് കാണുമ്പോഴൊക്കെ പറയുമായിരുന്നു.

      ആരോഗ്യം മോശമായതിനാല്‍ ഹരിപ്പാട്ടുള്ള ശേഷക്കാരിയുടെ വീട്ടിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമായിരുന്നു. ശേഷക്കാരും അത്തരത്തിലൊരു ശ്രമം നടത്തിയെങ്കിലും അദ്ദേഹം അതിനോട് അനുകൂലിച്ചില്ല. 2011 ല്‍ ശ്രീ.ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. 2012 ലും കാണാനായി പോകണം എന്നു പറഞ്ഞിരുന്നു. മോശമായ ആരോഗ്യാവസ്ഥയില്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു. 2012 സെപ്തംബറിന് ശേഷം കുറേക്കാലം ചേട്ടനെകുറിച്ച് ഒരു വിവരമുണ്ടായിരുന്നില്ല. മുംബയ്ക്കു പോയി, അവിടെ നിന്നും ഡല്‍ഹിക്കു പോകുമെന്നു പറഞ്ഞു എന്ന് ചിലര്‍ പറഞ്ഞു. മാവേലിക്കരയില്‍ ഉണ്ടെന്ന് മറ്റു ചിലരും അതല്ല ഹരിപ്പാടുണ്ടെന്ന് വേറെ ചിലരും പറഞ്ഞു. മൊബൈലില്‍ ആളിനെ കിട്ടുന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് പത്ര വാര്‍ത്ത വരുകയും അന്വേഷിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമീപിക്കുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണെന്നു തോന്നുന്നു, 2013 മാര്‍ച്ച് 6 ന് വലിയതുറ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



അതില്‍ പറയുന്ന ആവലാതിക്കാരന്‍ ഇന്ത്യ ഹോസ്പിറ്റലിന്റെ ഉടമ മധുസൂദനന്‍ നായരുടെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മുരളീധരന്‍ നായരാണ്. താമസസ്ഥലത്തു നിന്നും ഒരു ചെറിയ ബാഗുമായി ടാക്‌സിയില്‍ കയറി പോയി എന്നാണ് അതില്‍ പറയുന്നത്. ചെറിയ ബാഗുമായി പോയ ആള്‍ ദീര്‍ഘയാത്ര പോയതല്ല എന്നുറപ്പായിട്ടും 5 മാസത്തിലേറെ ഒരാളെ കാണാതായിട്ടും പരാതി നല്‍കാതിരുന്നത് ഗുരുതരമായ അനാസ്ഥയാണ്. എന്നിട്ടും പോലീസ് ഉദാസീന സമീപനമാണ് കൈക്കൊണ്ടത്.
 രമേശ് ചെന്നിത്തല, എം.എ.ബേബി തുടങ്ങി പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍, അടൂര്‍ ഗോപാലകൃഷ്ണനെയും സഖറിയയെപോലെയുമുള്ള സുഹൃത്തുക്കള്‍ ഇവരൊക്കെയുണ്ടായിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല എന്നതും അതിനായി വേണ്ട സമ്മര്‍ദ്ദം ഒരു ഭാഗത്തുനിന്നും പോലീസിനുണ്ടായില്ല എന്നതും അന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

   ചേട്ടനെക്കൊണ്ട് ചെറുതും വലുതുമായ പ്രയോജനങ്ങളുണ്ടായിട്ടുളള നൂറുകണക്കിനാളുകളുള്ള ഒരു നഗരത്തിലാണ് ഇത് സംഭവിച്ചത്.

താമസസ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡായിരുന്നു ഏക സാക്ഷി. അയാളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് താത്പ്പര്യം കാണിച്ചില്ല. ടാക്‌സിയിലാണ് പോയതെന്നു പറയുന്നു. ആ ടാക്‌സി കണ്ടെത്താന്‍ ശ്രമമുണ്ടായില്ല. മൊബൈലില്‍ ഒടുവില്‍ സംസാരിച്ചത് എവിടെ നിന്നാണ് എന്ന ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിച്ചിരുന്ന ചേട്ടന്റെ ബാങ്ക് അക്കൗണ്ടിലെ അവസാന ട്രാന്‍സാക്ഷന്‍ എന്നായിരുന്നു എന്ന് നോക്കാനോ പോലീസ് ശ്രമിച്ചില്ല.
 മുംബയ്ക്ക് പോയെങ്കില്‍ റയില്‍വെ സ്‌റ്റേഷനിലെ സിസിടിവിയിലൂടെ അത് ഉറപ്പാക്കാമായിരുന്നു. അതും സംഭവിച്ചില്ല.പത്രത്തില്‍ ഫോട്ടോ നല്‍കി കണ്ടെത്താന്‍ ശ്രമമുണ്ടായില്ല.താമസിച്ചിരുന്ന വീട്ടില്‍ എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിച്ചില്ല. ഇത്രയും അനാസ്ഥയോടെ ഒരാളുടെ തിരോധാനം അന്വേഷിച്ച ചരിത്രം കേരള പോലീസിനുണ്ടാവുമോ എന്നറിയില്ല

 രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുമെന്നു കരുതി, അതും ഉണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് 2014 ജനുവരിയില്‍ നൂറനാട് രാമചന്ദ്രന്‍ വിവരാവകാശ നിയമ പ്രകാരം അന്വേഷണം സംബ്ബന്ധിച്ച കേസ് പുരോഗതി അന്വേഷിച്ചത്. അദ്ദേഹത്തെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ഊര്‍ജ്ജിതം എന്നതിന്റെ അര്‍ത്ഥം എന്താണെന്നു മനസിലാക്കാന്‍ പോലീസ് ഭാഷ്യം തന്നെ നമുക്ക് ഉപയോഗിക്കാം. കാണാതായ വ്യക്തിയുടെ വിവരം പറയുന്ന എഫ്‌ഐആറില്‍ ഇര എന്നാണ് സംബോധന. അനാസ്ഥയുടെ ഇര എന്നാവും ഉദ്ദേശിക്കുന്നത്. ഇരയുടെ നമ്പര്‍ നല്‍കുമ്പോള്‍ പീഡിതന്‍ ക്രമ നമ്പര്‍ എന്നും. ആരാകും അദ്ദേഹത്തെ പീഡിപ്പിച്ചത്?

   സ്വന്തമായി സ്വത്തോ തുടര്‍ച്ചയ്ക്കായി മക്കളോ ഇല്ലാത്ത ഒരാളുടെ അവസാനം ഇത്തരത്തിലാവും എന്നുറപ്പു പറയുന്ന ഒരു സംഭവമായി ചേട്ടന്റെ തിരോധാനം മാറി. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റ് വിറ്റപ്പോള്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതാണ് ഇതൊന്നു സ്‌നേഹം നടിച്ചുവരുന്നവര്‍ക്ക് കൊടുത്ത്  കൈവിട്ടുകളയരുതെന്ന്. ഇല്ല എന്നു പറഞ്ഞെങ്കിലും ഒരു ശേഷക്കാരന്‍ മാവേലിക്കരയില്‍ വീട് വച്ചപ്പോള്‍ ആ തുക അയാള്‍ക്ക് നല്‍കി. വീട് തീര്‍ന്നപ്പോള്‍ കുഞ്ഞമ്മാവന്‍ അന്യനായി. ഇത്തരത്തില്‍ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും എല്ലാം കൊടുത്ത് പാപ്പരായ മനുഷ്യനെ ആരന്വേഷിക്കാന്‍ ? സ്വത്തുണ്ടായിരുന്നെങ്കില്‍ അത് നേടിയെടുക്കാനായെങ്കിലും ഒരന്വേഷണം ആവര്‍ ആവശ്യപ്പെട്ടേനെ. ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നറിയാനെങ്കിലും .ഇവിടെ അതുപോലുമുണ്ടായില്ല!!

   

    
      

   

 

 .



Monday, 23 September 2019

Story --- X-ray


കഥ

എക്‌സ്‌റേ

( 2015 ലെ ഡല്‍ഹി ശ്രീനാരായണ കേന്ദ്ര സുവനീറില്‍ വന്നത്) 
 

  പ്രാദേശിക നേതാവായ രാജപ്പന്റെ മുഖം അച്ചടിക്കാതെ ഒരു പത്രത്തിനും ആ പ്രദേശത്തെ എഡിഷന്‍ ഇറക്കാന്‍ കഴിയില്ലായിരുന്നു. ചിലപ്പോള്‍ മുഖപേജില്‍, അല്ലെങ്കില്‍ പേജ് രണ്ടിലോ മൂന്നിലോ. രാജപ്പന്റെ മുഖത്തിന്റെ തുടിപ്പ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിന്റെ രഹസ്യവും ഇതാണെന്ന് നാട്ടുകാര്‍ അയാളോട് പറയുമായിരുന്നു.അത് രാജപ്പനെ സന്തോഷിപ്പിച്ചു. പ്രദേശത്തെ എല്ലാ പത്രങ്ങളുടെയും വരിക്കാരനാണ് രാജപ്പന്‍.അതില്‍ തലേദിവസം നടന്ന ഏതെങ്കിലുമൊരു ചടങ്ങിന്റെ ഫോട്ടോയുണ്ടാവും. മന്ത്രിയോ മേയറൊ ആരെങ്കിലുമാകും ഉത്ഘാടകന്‍. വിളക്ക് കൊളുത്തിയാകുമല്ലൊ മിക്ക ചടങ്ങുകളും തുടങ്ങുക. ഏത് ആംഗിളില്‍ ഫോട്ടോഗ്രാഫര്‍ കാമറ പിടിച്ചാലും വിളക്കും രാജപ്പനുമുണ്ടാകും. അത്തരത്തില്‍ നില്‍ക്കേണ്ട ഇടം രാജപ്പന് കൃത്യം അറിയാം. അത് ജനിതകമായി കിട്ടിയതോ രാഷ്ട്രീയാഭ്യാസത്തിനിടയില്‍ ആര്‍ജ്ജിച്ചതോ എന്നറിയില്ല.

  പത്രത്തില്‍ തെളിയുന്ന ഫോട്ടോയില്‍ മറ്റൊരാളെയും രാജപ്പന്റെ കണ്ണുകള്‍ കാണില്ല. സ്വന്തം ചിത്രം തന്നെ പ്രൊജക്ട് ചെയ്തുവന്ന്  രാജപ്പന്റെ കണ്ണുകളെ വിഴുങ്ങും. പടം അച്ചടിക്കാത്ത പത്രങ്ങളെ അരിശത്തോടെ രാജപ്പന്‍ വലിച്ചെറിയും. മറ്റുള്ളവ ഏറ്റവും പ്രിയപ്പെട്ട ഒരു കളിപ്പാട്ടത്തെ കുട്ടി സ്‌നേഹിക്കുന്ന അതേ ഭാവത്തോടെ, സൂക്ഷിച്ചുമടക്കി സെല്ലാറില്‍ സൂക്ഷിക്കും. രാജപ്പന്റെ ചിത്രം വന്ന പത്രങ്ങളുടെ വലിയ ശേഖരമാണ് അയാളുടെ സെല്ലാര്‍.

  ദൃശ്യമാധ്യമത്തിലും രാജപ്പന്‍ തെളിയാറുണ്ടെങ്കിലും അതിന്റെ സിഡി സംഘടിപ്പിക്കാനും സൂക്ഷിക്കാനുമൊന്നും അയാള്‍ ശ്രമിക്കാറില്ല. അതിന്റെ സംവേദനം നേരിട്ടല്ല എന്നതുകൊണ്ടാവും രാജപ്പന്റെ ഈ താത്പര്യക്കുറവ്.

   രാജപ്പനോട് മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനിഷ്ടമുണ്ടെങ്കിലും നേതാക്കള്‍ക്ക് ഒരിഷ്ടക്കേടും ഉണ്ടായിരുന്നില്ല. അവര്‍ പ്രദേശത്ത് വന്നെത്തുന്നതു മുതല്‍ മടങ്ങും വരെ ഒരു നിഴല്‍പോലെ രാജപ്പനുണ്ടാവും. പല്ലുതേയ്ക്കാനുള്ള ബ്രഷും കുളിക്കാനുള്ള സോപ്പുപോലും എടുത്തു നല്‍കുന്നത് രാജപ്പനാകും. ഇത്ര ശ്രദ്ധയുള്ള ഒരു പ്രാദേശിക നേതാവിനോട് ആര്‍ക്കെങ്കിലും അനിഷ്ടം തോന്നുമോ?

   തൊഴില്‍ രാഷ്ട്രീയ സേവനമാകയാല്‍ , ചില ശുപാര്‍ശകളൊക്കെ ശരിയാക്കി കൊടുക്കാനും അവര്‍ തയ്യാറാകും. അതുകൊണ്ടുതന്നെ യാത്രാചിലവും സ്വന്തം ചിലവുകളും നടന്നുപോകും. ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതിനാല്‍ വീട്ടില്‍ അല്ലലൊന്നുമില്ല. രാജപ്പന്റെ ഭാര്യ എന്നറിയപ്പെടുന്നതില്‍ കോമളവും ഒരാനന്ദം കണ്ടെത്തിയിരുന്നു.

   നിത്യവുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം എന്നതില്‍ ഒരു മാറ്റമുണ്ടാകുന്നത് കുട്ടികള്‍ക്ക് രോഗം വരുമ്പോള്‍ മാത്രമാണ്. മകന്‍ രാജേഷിന്റെ കൊയ്യൊടിഞ്ഞ ദിവസം ,മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ സംബ്ബന്ധിക്കാന്‍ അണിഞ്ഞൊരുങ്ങി സ്‌പ്രേയും തളിച്ച് നില്‍ക്കുമ്പോഴാണ് രാജപ്പന്റെ മൊബൈല്‍ ശബ്ദിച്ചത്. സ്‌കൂളിലേക്ക് പോകാന്‍ ഭാര്യയെ ആവതും നിര്‍ബ്ബന്ധിച്ചു. കളക്ടറേറ്റിലെ യോഗമാണ് ഇറങ്ങാന്‍ കഴിയില്ലെന്ന് കോമളം കട്ടായം പറഞ്ഞു. അവള്‍ മൊബൈല്‍ കട്ടുചെയ്യും മുന്നെ ഇങ്ങിനെകൂടി പറഞ്ഞതോടെ രാജപ്പന്‍ വിയര്‍ത്തുപോയി. ' അല്ല രാജപ്പേട്ടാ, ആ കുഞ്ഞ് നിങ്ങളുടേതല്ലെ, സ്വന്തം കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതാണോ നിങ്ങള്‍ക്കാ ചടങ്ങ്. എങ്കില്‍ പിന്നെ എനിക്കിങ്ങനൊരു ഭര്‍ത്താവും വേണ്ട , അവനങ്ങനൊരച്ഛനും വേണ്ട. '

    രാജപ്പന് വെളിപാടുണ്ടായത് അപ്പോഴാണ്. അയാള്‍ വണ്ടിയെടുത്ത് സ്‌കൂളിലേക്ക് പാഞ്ഞു, അവിടെനിന്നും മകനെ കയറ്റി ആസ്പത്രിയിലേക്കും.

  ഈ സമയം ഉദ്ഘാടന ചടങ്ങിന് നേതാക്കള്‍ എത്തി. എല്ലാവരും അത്ഭുതം കൂറി പരസ്പരം ചോദിച്ചു, ' രാജപ്പനെവിടെ ? '

ആര്‍ക്കും അറിയില്ല എന്തുപറ്റിയെന്ന്. അയാളുടെ അസാന്നിധ്യം ഏതായാലും ശ്രദ്ധിക്കപ്പെട്ടു.

 രാജപ്പന്‍ മകനെയുംകൊണ്ട് അത്യാഹിത വിഭാഗത്തിലേക്കോടി. പരിശോധന കഴിഞ്ഞ് എക്‌സ്‌റേ വിഭാഗത്തിലേക്ക് പോയി. പരിചയമുള്ള ഡോക്ടറായിരുന്നതിനാല്‍ അദ്ദേഹവും കൂടെയുണ്ടായിരുന്നു. രാജപ്പനും ഡോക്ടര്‍ക്കൊപ്പം അകത്തുകടന്നു.

   ഈ സമയം ഉത്ഘാടന ചടങ്ങുകള്‍ നടക്കുകയായിരുന്നു. ക്യാമറാമാന്മാരുടെ കൈകള്‍ വിറയ്ക്കുന്നപോലെ. ഫോക്കസ് തെറ്റുന്നു. രാജപ്പനെ ശ്രദ്ധിച്ചാല്‍ പിന്നെ ഫോട്ടോ കൃത്യമായിരിക്കും. എന്നാല്‍ ഇന്ന് ചടങ്ങിന് രാജപ്പനില്ല. ഉത്ഘാടകനുപോലും ഒരു മന്ദത അനുഭവപ്പെട്ടു. എവിടെയോ ഒരു പിശക് സംഭവിച്ച പോലെ. എങ്കിലും ഉത്ഘാടകന്‍ തിരി കൊളുത്തുന്ന ദൃശ്യം ക്യാമറകളിലേക്ക് പകര്‍ന്ന് ഫ്‌ളാഷുകള്‍ മിന്നി.

    അതേ നിമിഷം എക്‌സ്‌റേയും രാജപ്പന്റെ മകന്റെ കൈകളിലൂടെ പാഞ്ഞുപോയി. അസ്ഥികളുടെ ഒടിവ് വ്യക്തമാക്കിയാണ് അത് കടന്നുപോയത്. തുടര്‍ന്ന് പുറത്തേക്കുവന്ന രാജപ്പനും മകനും ഡോക്ടറും എക്‌സ്‌റേ ഫിലിം ലഭിക്കാനായി പുറത്ത് കാത്തിരുന്നു.
 
   ചടങ്ങിനെക്കുറിച്ചുള്ള ആകുലത മാറാനായി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടറോട് സംസാരിക്കുകയായിരുന്നു രാജപ്പന്‍.

     ഈ സമയം എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഭയന്ന മുഖത്തോടെ ഓടിവന്ന് എക്‌സ്‌റേ ഫിലിം ഡോക്ടര്‍ക്ക് നല്‍കി. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ രാജപ്പനുമുണ്ടായിരുന്നു.

       ഡോക്ടര്‍ അതുവാങ്ങി പരിശോധിച്ച് അത്ഭുതപ്പെട്ടു നിന്നു. രാജപ്പനും അതിലേക്ക് നോക്കി. താന്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം എക്‌സ്‌റേയില്‍ കണ്ട് രാജപ്പനും അത്ഭുതസ്തംബ്ദനായി.

Tuesday, 17 September 2019

Sreekuttan's birthday at Pattom Vrindavan Gardens

പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ 2019 സെപ്തംബര്‍ 14 ന് നടന്ന ശ്രീക്കുട്ടന്‍റെ ജന്മദിനാഘോഷം