Wednesday 25 September 2019

What happened to Mavelikkara Ramachandran ?

മാവേലിക്കര രാമചന്ദ്രന്റെ തിരോധാനം - ചുരുളഴിയാത്ത ദുരൂഹത
  ന്യൂഡല്‍ഹി ആകാശവാണി മലയാളം വിഭാഗത്തില്‍ ന്യൂസ് റീഡറായിരുന്ന മാവേലിക്കര രാമചന്ദ്രനെ കാണാതായിട്ട് 2019 സെപ്തംബര്‍ 26ന് ഏഴ് വര്‍ഷം തികയുകയാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് ശേഷകാലം തിരുവനന്തപുരത്ത് കഴിയാന്‍ തീരുമാനിച്ചാണ് നൂറുകണക്കിന് അഭ്യുദയകാംക്ഷികള്‍ക്ക് പ്രിയങ്കരനായിരുന്ന മാവേലിക്കര ചേട്ടന്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും അനന്തപുരിയിലെത്തിയത്. ഏറെനാള്‍ ട്രിവാന്‍ഡ്രം ഹോട്ടലിലെ ഒരു മുറിയിലായിരുന്നു താമസം.ഹോട്ടല്‍ പുനഃരുദ്ധരിച്ചപ്പോള്‍ അവിടെനിന്നും പുളിമൂട്ടിലെ പിആര്‍എസ് കോര്‍ട്ടിലേക്ക് മാറി. അവിടെ നിന്നും ദീര്‍ഘകാലമായി സൗഹൃദമുണ്ടായിരുന്ന മധു നായരുടെ താത്പ്പര്യത്തില്‍ ശംഖുമുഖത്തെ എയര്‍കാര്‍ഗോ കോംപ്ലക്‌സിന് സമീപമുള്ള അദ്ദേഹത്തിന്റെ ആയുര്‍വ്വേദ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഹാളില്‍ താമസമാക്കി.

 വാടക വേണ്ട എന്നു പറഞ്ഞിരുന്നെങ്കിലും നിര്‍ബ്ബന്ധമായും വാടക നല്‍കിയായിരുന്നു താമസം തുടങ്ങിയത്. ഇതിനിടെ കഴുത്തിലെ പേശികള്‍ക്ക് ബലം കുറഞ്ഞ് പിടലിയ്ക്ക് സ്വാധീനം കുറഞ്ഞ അവസ്ഥയിലായി കഴിഞ്ഞിരുന്നു അദ്ദേഹം. ശാരീരികമായ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും നിത്യവും സെക്രട്ടേറിയറ്റ് പരിസരത്ത് എത്തുകയും സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തുവന്നു. ചെവി കേള്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒപ്പം മറ്റ് അസ്വസ്ഥതകള്‍ കൂടി വന്നതോടെ ആളുകളോട് കയര്‍ത്ത് സംസാരിക്കുക, വേഗം ദേഷ്യപ്പെടുക ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ശംഖുമുഖത്തെ താമസം ശരിയാകുന്നില്ല, മാറി താമസിക്കണം എന്ന് കാണുമ്പോഴൊക്കെ പറയുമായിരുന്നു.

      ആരോഗ്യം മോശമായതിനാല്‍ ഹരിപ്പാട്ടുള്ള ശേഷക്കാരിയുടെ വീട്ടിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമായിരുന്നു. ശേഷക്കാരും അത്തരത്തിലൊരു ശ്രമം നടത്തിയെങ്കിലും അദ്ദേഹം അതിനോട് അനുകൂലിച്ചില്ല. 2011 ല്‍ ശ്രീ.ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. 2012 ലും കാണാനായി പോകണം എന്നു പറഞ്ഞിരുന്നു. മോശമായ ആരോഗ്യാവസ്ഥയില്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു. 2012 സെപ്തംബറിന് ശേഷം കുറേക്കാലം ചേട്ടനെകുറിച്ച് ഒരു വിവരമുണ്ടായിരുന്നില്ല. മുംബയ്ക്കു പോയി, അവിടെ നിന്നും ഡല്‍ഹിക്കു പോകുമെന്നു പറഞ്ഞു എന്ന് ചിലര്‍ പറഞ്ഞു. മാവേലിക്കരയില്‍ ഉണ്ടെന്ന് മറ്റു ചിലരും അതല്ല ഹരിപ്പാടുണ്ടെന്ന് വേറെ ചിലരും പറഞ്ഞു. മൊബൈലില്‍ ആളിനെ കിട്ടുന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് പത്ര വാര്‍ത്ത വരുകയും അന്വേഷിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമീപിക്കുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണെന്നു തോന്നുന്നു, 2013 മാര്‍ച്ച് 6 ന് വലിയതുറ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



അതില്‍ പറയുന്ന ആവലാതിക്കാരന്‍ ഇന്ത്യ ഹോസ്പിറ്റലിന്റെ ഉടമ മധുസൂദനന്‍ നായരുടെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മുരളീധരന്‍ നായരാണ്. താമസസ്ഥലത്തു നിന്നും ഒരു ചെറിയ ബാഗുമായി ടാക്‌സിയില്‍ കയറി പോയി എന്നാണ് അതില്‍ പറയുന്നത്. ചെറിയ ബാഗുമായി പോയ ആള്‍ ദീര്‍ഘയാത്ര പോയതല്ല എന്നുറപ്പായിട്ടും 5 മാസത്തിലേറെ ഒരാളെ കാണാതായിട്ടും പരാതി നല്‍കാതിരുന്നത് ഗുരുതരമായ അനാസ്ഥയാണ്. എന്നിട്ടും പോലീസ് ഉദാസീന സമീപനമാണ് കൈക്കൊണ്ടത്.
 രമേശ് ചെന്നിത്തല, എം.എ.ബേബി തുടങ്ങി പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍, അടൂര്‍ ഗോപാലകൃഷ്ണനെയും സഖറിയയെപോലെയുമുള്ള സുഹൃത്തുക്കള്‍ ഇവരൊക്കെയുണ്ടായിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല എന്നതും അതിനായി വേണ്ട സമ്മര്‍ദ്ദം ഒരു ഭാഗത്തുനിന്നും പോലീസിനുണ്ടായില്ല എന്നതും അന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

   ചേട്ടനെക്കൊണ്ട് ചെറുതും വലുതുമായ പ്രയോജനങ്ങളുണ്ടായിട്ടുളള നൂറുകണക്കിനാളുകളുള്ള ഒരു നഗരത്തിലാണ് ഇത് സംഭവിച്ചത്.

താമസസ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡായിരുന്നു ഏക സാക്ഷി. അയാളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് താത്പ്പര്യം കാണിച്ചില്ല. ടാക്‌സിയിലാണ് പോയതെന്നു പറയുന്നു. ആ ടാക്‌സി കണ്ടെത്താന്‍ ശ്രമമുണ്ടായില്ല. മൊബൈലില്‍ ഒടുവില്‍ സംസാരിച്ചത് എവിടെ നിന്നാണ് എന്ന ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിച്ചിരുന്ന ചേട്ടന്റെ ബാങ്ക് അക്കൗണ്ടിലെ അവസാന ട്രാന്‍സാക്ഷന്‍ എന്നായിരുന്നു എന്ന് നോക്കാനോ പോലീസ് ശ്രമിച്ചില്ല.
 മുംബയ്ക്ക് പോയെങ്കില്‍ റയില്‍വെ സ്‌റ്റേഷനിലെ സിസിടിവിയിലൂടെ അത് ഉറപ്പാക്കാമായിരുന്നു. അതും സംഭവിച്ചില്ല.പത്രത്തില്‍ ഫോട്ടോ നല്‍കി കണ്ടെത്താന്‍ ശ്രമമുണ്ടായില്ല.താമസിച്ചിരുന്ന വീട്ടില്‍ എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിച്ചില്ല. ഇത്രയും അനാസ്ഥയോടെ ഒരാളുടെ തിരോധാനം അന്വേഷിച്ച ചരിത്രം കേരള പോലീസിനുണ്ടാവുമോ എന്നറിയില്ല

 രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുമെന്നു കരുതി, അതും ഉണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് 2014 ജനുവരിയില്‍ നൂറനാട് രാമചന്ദ്രന്‍ വിവരാവകാശ നിയമ പ്രകാരം അന്വേഷണം സംബ്ബന്ധിച്ച കേസ് പുരോഗതി അന്വേഷിച്ചത്. അദ്ദേഹത്തെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ഊര്‍ജ്ജിതം എന്നതിന്റെ അര്‍ത്ഥം എന്താണെന്നു മനസിലാക്കാന്‍ പോലീസ് ഭാഷ്യം തന്നെ നമുക്ക് ഉപയോഗിക്കാം. കാണാതായ വ്യക്തിയുടെ വിവരം പറയുന്ന എഫ്‌ഐആറില്‍ ഇര എന്നാണ് സംബോധന. അനാസ്ഥയുടെ ഇര എന്നാവും ഉദ്ദേശിക്കുന്നത്. ഇരയുടെ നമ്പര്‍ നല്‍കുമ്പോള്‍ പീഡിതന്‍ ക്രമ നമ്പര്‍ എന്നും. ആരാകും അദ്ദേഹത്തെ പീഡിപ്പിച്ചത്?

   സ്വന്തമായി സ്വത്തോ തുടര്‍ച്ചയ്ക്കായി മക്കളോ ഇല്ലാത്ത ഒരാളുടെ അവസാനം ഇത്തരത്തിലാവും എന്നുറപ്പു പറയുന്ന ഒരു സംഭവമായി ചേട്ടന്റെ തിരോധാനം മാറി. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റ് വിറ്റപ്പോള്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതാണ് ഇതൊന്നു സ്‌നേഹം നടിച്ചുവരുന്നവര്‍ക്ക് കൊടുത്ത്  കൈവിട്ടുകളയരുതെന്ന്. ഇല്ല എന്നു പറഞ്ഞെങ്കിലും ഒരു ശേഷക്കാരന്‍ മാവേലിക്കരയില്‍ വീട് വച്ചപ്പോള്‍ ആ തുക അയാള്‍ക്ക് നല്‍കി. വീട് തീര്‍ന്നപ്പോള്‍ കുഞ്ഞമ്മാവന്‍ അന്യനായി. ഇത്തരത്തില്‍ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും എല്ലാം കൊടുത്ത് പാപ്പരായ മനുഷ്യനെ ആരന്വേഷിക്കാന്‍ ? സ്വത്തുണ്ടായിരുന്നെങ്കില്‍ അത് നേടിയെടുക്കാനായെങ്കിലും ഒരന്വേഷണം ആവര്‍ ആവശ്യപ്പെട്ടേനെ. ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നറിയാനെങ്കിലും .ഇവിടെ അതുപോലുമുണ്ടായില്ല!!

   

    
      

   

 

 .



No comments:

Post a Comment