Saturday 13 October 2018

Flood of fire -- Novel review

                       ഫ്ലഡ്  ഓഫ് ഫയര്‍

അമിതാവ് ഘോഷിന്‍റെ ഓപ്പിയം ട്രിലോഗിലെ അവസാന നോവലാണ് ഫ്ലഡ് ഓഫ് ഫയര്‍. 2008  ല്‍ ഇറങ്ങിയ സീ ഓഫ് പോപ്പീസ്, 2011  ലെ റിവര്‍ ഓഫ് സ്മോക്ക് എന്നീ നോവലുകളുടെ തുടര്‍ച്ചയാണ് 2015  ലെ ഈ നോവല്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ത്യ- ചൈന ഓപ്പിയം കച്ചവടത്തിന്‍റെ കറുത്ത കഥകളാണ് ഈ നോവലുകള്‍ പറയുന്നത്. ചരിത്രവും ഫിക്ഷനും ഒന്നുചേര്‍ന്ന് ഒരുക്കുന്ന ഒരു വലിയ കടലോ കാറ്റില്‍ പടരുന്ന തീയോ പുകയുടെ മൂടുപടമൊ ഒക്കെ ഈ നോവലുകളെ സമൃദ്ധമാക്കുന്നു.
ഫ്ലഡ് ഓഫ് ഫയര്‍ പറയുന്ന കഥകള്‍ വളരെ വ്യത്യസ്തമായ ചില കഥാപാത്രങ്ങളുടെതാണ്. സഖാറി റീഡും മിസിസ് ബല്‍ഹാമും തമ്മിലുള്ള ബന്ധവും അതിലൂടെ അവര്‍ അനുഭവിക്കുന്ന സുഖവും പകവീട്ടലുമൊക്കെ വളരെ രസകരമായാണ് അമിതാവ് അവതരിപ്പിക്കുന്നത്. വളരെ ഗൌരവമേറിയ ഒരു ജീവിതം നയിക്കുന്ന കേസരി സിംഗും അദ്ദേഹത്തിന്‍റെ വീട്ടിലും ക്യമ്പിലുമുണ്ടാകുന്ന ദുരനുഭവങ്ങളും ഉദാത്തമായ നിലയിലാണ് വര്‍ണ്ണിക്കുന്നത്. വളരെ കണ്‍സെര്‍വേറ്റീവായ ഒരു പാഴ്സി കുടുംബത്തില്‍ നിന്നും പുറത്തുവരുന്ന ഷിറീന്‍ മോദി എന്ന വിധവയുടെ അവതരണവും ശ്രദ്ധേയമാണ്. മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജാരസന്തതിയെ അന്വേഷിച്ചുള്ള അവരുടെ യാത്രയില്‍ അവര്‍ക്ക് തുണയാവുന്നത് ഭര്‍ത്താവിന്‍റെ സുഹൃത്താണ്. അതൊരു പ്രത്യേക ബന്ധത്തിലേക്ക് ഇടയ്ക്കൊക്കെ വഴുതുന്നത് കാണാം. കറുപ്പിന്‍റെ കച്ചവടത്തില്‍ ചൈനയും ബ്രിട്ടനും തമ്മിലുള്ള വഴക്ക് മൂത്ത് ഒരു ഘട്ടത്തില്‍ യുദ്ധത്തിലേക്ക് വീഴുകയാണ്. അവിടെ അന്തിമ വിജയം ബ്രിട്ടീഷ് പട്ടാളത്തിനാവുന്നു. നഷ്ടപ്പെടുന്ന ജീവനുകളുടെയും യുദ്ധത്തിന്‍റെ ഭീകരതകളുടെയും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നുണ്ട് അമിതാവ്.
വളരെ ഉയര്‍ന്ന ഗവേഷണം, മാറിമാറി മൂന്നുപേരുടെ കഥകള്‍ പറയുന്ന രീതി, വിവിധ ഭാഷകളുടെ മനോഹരമായ ചേരുവ എന്നിവ പുസ്തകത്തെ മികച്ചതാക്കുന്നു. യുദ്ധം തുടങ്ങും വരെ പറയുന്ന പച്ചയായ ജീവിതത്തിന്‍റെ കഥയാണ് വായനയ്ക്ക് ഹരം പകരുക. യുദ്ധത്തിന്‍റെ പല സന്ദര്‍ഭങ്ങളും വായനയെ രസം കൊല്ലിയാക്കുന്നുണ്ട്  എന്നത് പറയാതെ വയ്യ. പഠനം നടത്തി ലഭിച്ച വിവരങ്ങള്‍ എല്ലാം ചേര്‍ക്കാന്‍ നടത്തിയ ശ്രമമാകാം ഇതിന് കാരണം. ഏതായാലും വായന അര്‍ഹിക്കുന്ന പുസ്തകമാണ് ഫ്ലഡ് ഓഫ് ഫയര്‍. പ്രത്യേകിച്ചും മറ്റ് രണ്ട് പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക്.

No comments:

Post a Comment