Monday 1 October 2018

Cheka chivantha vanam - film review

ചെക്ക ചുവന്ത മാനത്തിലെ പ്രധാന കഥാപാത്രങ്ങള്‍

 ചെക്ക ചുവന്ത മാനം
ചെക്ക ചുവന്ത മാനം എന്ന മണി രത്നം ചിത്രം ഒരു ഗംഭീര ചിത്രമല്ലെങ്കിലും കാണേണ്ട ചിത്രമാണ്. നല്ലവരായ മനുഷ്യരെയല്ല മണിരത്നം ചിത്രീകരിച്ചിരിക്കുന്നത്. കൊല്ലും കൊലപാതകവും പണവും അധികാരവും മാത്രം കൈമുതലായുള്ള ഗുണ്ടാ കുടുംബം. അവിടെ പുരുഷന്മാര്‍ക്കൊന്നും സ്നേഹവും കാരുണ്യവുമില്ല. സ്ത്രീകള്‍ക്ക് , പ്രത്യേകിച്ച് അമ്മയ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ആര്‍ദ്രതയുള്ളത്. സേനാപതിയും (പ്രകാശ് രാജ് ) ചിന്നപ്പദാസനും ( ത്യാഗരാജന്‍ ) പരസ്പ്പരം പോരാടുന്ന ഗുണ്ടാ നേതാക്കളാണ്. സേനാപതിയെ കൊലചെയ്യാന്‍ ഗുണ്ടകള്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വിരല്‍ ചൂണ്ടുക ചിന്നപ്പദാസനിലേക്ക്.
എന്നാല്‍ കൂര്‍മ്മബുദ്ധിയായ സേനാപതി ഭാര്യയോട് പറയുന്നു, നമ്മുടെ മക്കളില്‍ ഒരാളാണ് എന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന്. എന്നാല്‍ അതാരാണ് എന്നറിയാന്‍ ആ അമ്മ ആഗ്രഹിക്കുന്നില്ല. അതൊരു ചോദ്യചിഹ്നമാക്കി അയാള്‍ മരിക്കുന്നു. തുടര്‍ന്നുണ്ടാകുന്നത് മൂന്ന് മക്കള്‍ തമ്മിലുള്ള സംഘട്ടനമാണ്. യാതൊരു സ്നേഹവും ബഹുമാനവുമില്ലാത്ത മക്കളുടെ സംഘട്ടനങ്ങള്‍ക്കു മുന്നില്‍ വെറും കാഴ്ചക്കാരിയാവുകയാണ് അമ്മ. മൂത്ത മകന്‍ വരദനും രണ്ടാമന്‍ ത്യാഗരാജനും മൂന്നാമന്‍ എത്തിരാജും മോശമായ ബാല്യകൌമാരങ്ങളിലൂടെ വളര്‍ന്നവര്‍. കാഴ്ചക്കാര്‍ക്ക് ഒരാളിനോടും അനുകമ്പ ഉണ്ടാകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
വരദന്‍റെ ബാല്യകാല സുഹൃത്ത് മോശം സ്വഭാവത്തിന്‍റെ പേരില്‍ സസ്പെന്‍ഷനില്‍ നില്‍ക്കുന്ന റസൂല്‍ ഇബ്രാഹീമാണ് ചിത്രത്തിലെ വ്യത്യസ്തനായ കഥാപാത്രം. പാട്ടിനും തമാശയ്ക്കും നൃത്തത്തിനും യാതൊരു പ്രാധാന്യവുമില്ലാതെ കൃത്യമായ ക്രൈംസ്റ്റോറിയാണ് ഒരുക്കിയിരിക്കുന്നത്. സ്ക്രിപ്റ്റില്‍ യാതൊരു ദുരൂഹതയുമില്ല. വളരെ പ്ലെയിനായി കഥ പറയുകയാണ് മണി രത്നം ചെയ്തിരിക്കുന്നത്. ദുഷ്ടന്മാര്‍ പോരടിച്ച് മരിക്കുമ്പോള്‍ നിയമം നടപ്പിലാക്കുന്നതിന്‍റെ മറ്റൊരു സൂത്രവിദ്യ തമിഴ് നാട് പോലീസ് എഴുതി ചേര്‍ക്കുന്നു. അതാണ് ചിത്രം നല്‍കുന്ന സന്ദേശവും.
മണി രത്നവും ശിവ ആനന്ദും ചേര്‍ന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. എ.ആര്‍.റഹ്മാന്‍റെ സംഗീതവും സന്തോഷ് ശിവന്‍റെ ക്യാമറയും ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിംഗും മികച്ചതാണ്. അരവിന്ദ സ്വാമി, ശിലമ്പരശന്‍, അരുണ്‍ വിജയ്, വിജയ് സേതുപതി, പ്രകാശ് രാജ്, ജയസുധ, ജ്യോതിക എന്നിവരുടെ അഭിനയം മികവാര്‍ന്നതാണ്.

No comments:

Post a Comment