Sunday, 11 August 2024

Newspaper report -- If modernization comes from the left side ?? --

 


2002 ല് ആന്റണി സര്ക്കാര് ചിലവ് ചുരുക്കലിന്റെയും
ഭരണപരിഷ്ക്കാരത്തിന്റെയും ഭാഗമായി ചില നടപടികള് പ്രഖ്യാപിച്ചു.
അതിനെതിരെ മുഴുവന് സര്ക്കാര് ജീവനക്കാരും പങ്കെടുത്ത സമരം നടന്നു.
ഭരണപക്ഷ സംഘടനകള് സര്ക്കാരിനെതിരെ സമരം ചെയ്യുക അപൂര്വ്വ സംഭവമാണ്.
ആന്റണിക്കെതിരായ സമരത്തില് കോണ്ഗ്രസ് ഐ രംഗത്തുവന്നത് മനസിലാക്കാം.
എന്നാല് ആന്റണിയുടെ പല സമീപനങ്ങളോടും എതിര്പ്പുള്ള എ ഗ്രൂപ്പ്
നേതാക്കളും ജീവനക്കാര്ക്ക് പരോക്ഷ പിന്തുണ നല്കി. ഈ കാലത്ത് ഞാന് കേരള
ഹൌസില് ഇന്ഫര്മേഷന് ഓഫീസറായിരുന്നു. എനിക്ക് സമരത്തോട് വ്യക്തിപരമായി
താത്പ്പര്യമില്ലായിരുന്നു. എങ്കിലും എല്ലാവരും ചേര്ന്ന് നടത്തുന്ന
സമരത്തിന്റെ ഭാഗമാവുകയും എന്നാല് എല്ലാ ദിവസവും ജോലി ചെയ്യുകയും
ചെയ്തു.32 ദിവസത്തെ ശമ്പളമാണ് നഷ്ടമായത്. അക്കാലത്താണ് സമരത്തിന്റെ
രസതന്ത്രത്തെക്കുറിച്ചുള്ള ഈ മിഡില് പീസ് മലയാള മനോരമയില്
എഴുതിയത്.ഇടതുപക്ഷ സര്ക്കാര് അധികാരത്തിലെത്തിയപ്പോള് ഈ ലേഖനം
എഴുതിയതിന് എന്നെ കുരുക്കാന് ചില സുഹൃത്തുക്കള് ശ്രമിച്ചെങ്കിലും അത്
നടന്നില്ല. അത് ആ കാലത്തിന്റെ പ്രത്യേകതയാകാം. ഇന്നാണെങ്കില്
സസ്പെന്ഷന് ഉറപ്പായിരുന്നു!!
=========
ലേഖനം ചുവടെ കൊടുക്കുന്നു.
==========
പരിഷ്ക്കാരം ഇടതുവശത്തുകൂടി വന്നാല്
===========
- വി.ആര്.അജിത് കുമാര്
=============
സംസ്ഥാനത്തെ സര്ക്കാര് ജീവനക്കാരും അധ്യാപകരും നടത്തിവരുന്ന
സമരത്തിന്റെ ഒരിടതുപക്ഷ സമീപനം എങ്ങിനെയായിരിക്കും. സംസ്ഥാനം
ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി ആണെന്ന് കരുതുക. അതില് മുഖ്യ
ഭരണകക്ഷി മാര്ക്സിസ്റ്റ് പാര്ട്ടിയും. (സര്ക്കാര് ജീവനക്കാരില്
ഭൂരിപക്ഷവും ഇടതുപക്ഷപാതികളാണെന്നു തെരഞ്ഞെടുപ്പുകളിലെ പോസ്റ്റല്
വോട്ടുകള് തെളിയിക്കുന്നു)
സര്ക്കാരിന്റെ സാമ്പത്തിക നില വളരെ മോശമായി നില്ക്കുന്ന സ്ഥിതിയില്
ജീവനക്കാരുടെ ചില ആനുകൂല്യങ്ങള് വെട്ടിക്കുറയ്ക്കാതെ കഴിയില്ലെന്നു
സര്ക്കാരിന് ബോധ്യമാകുന്നു. മാര്ക്സിസ്റ്റ് പാര്ട്ടിയുടെ സംസ്ഥാന
കൌണ്സില് ഇതുസംബ്ബന്ധിച്ച് ഗൌരവമായി ചര്ച്ച നടത്തും. തുടര്ന്ന്
പാര്ട്ടി നേതാക്കളും മുഖ്യമന്ത്രിയും ചേര്ന്ന് ഏകെജി സെന്ററില്
പാര്ട്ടി നേതൃത്വം നല്കുന്ന സര്ക്കാര് ജിവനക്കാരുടെയും
അധ്യാപകരുടേയും സംഘടനാ നേതാക്കളെ വിളിച്ചു വരുത്തും.
“സംസ്ഥാനം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.കര്ഷകരും
വ്യവസായികളും വ്യാപാരികളും പരമ്പരാഗത തൊഴിലാളികളും തെഴില്രഹിതരായ
ചെറുപ്പക്കാരും വയറുമുറുക്കി കഴിയുന്ന ഈ സാഹചര്യത്തില് സര്ക്കാര്
ജീവനക്കാരും ചില വിട്ടുവീഴ്ചകള്ക്ക് തയാറായേ മതിയാകൂ”, നേതൃത്വം
ചായകുടിക്കിടയില് സംഘടനാ നേതാക്കളോട് പറയും. സംഘടനാ നേതാക്കളുടെ മുഖം
വിവര്ണ്ണമാകും. മടിച്ചുമടിച്ച് അവര് മറുപടി പറയും,”പ്രശ്നം
ഞങ്ങള്ക്കും ബോധ്യമാകുന്നുണ്ട്. പക്ഷെ ജീവനക്കാരെ ഇതൊന്നും
ബോധ്യപ്പെടുത്താതെ നടപ്പാക്കിയാല് പ്രശ്നമാകും.മറ്റുള്ളവര്
സമരത്തിനിറങ്ങിയാല് നോക്കിനില്ക്കാന് കഴിയില്ല.”
“ അതിനല്ലെ സഖാക്കളെ നിങ്ങളെ വിളിപ്പിച്ചത്. ഉദാരവത്ക്കരണം,ആഗോളവത്ക്കരണം
എന്നിവയുടെ പരിണതഫലമായി സംസ്ഥാനം ദരിദ്രമാവുകയാണെന്നും ലോകവ്യാപാര
സംഘടന,ലോകബാങ്ക്, കേന്ദ്ര സര്ക്കാര് എന്നിവയുടെ നയവൈകല്യങ്ങളാണ് ഇതിന്
കാരണമെന്നും പറഞ്ഞു വിശദമായ ഒരു നോട്ടീസ് നമ്മുടെ സാമ്പത്തികകാര്യ സെല്
തയ്യാറാക്കിയിട്ടുണ്ട്. അത് ഒപ്പിട്ട് ആദ്യം നമ്മുടെ ബ്യൂറോക്രാറ്റിക്
സഖാക്കള്ക്ക് വിതരണം ചെയ്യണം. തുടര്ന്ന് കോര്ണര് യോഗങ്ങളും പ്രകടനവും
സംഘടിപ്പിക്കണം. യോഗത്തില് കാര്യങ്ങള് വിശദീകരിക്കാന് നേതാക്കളുടെ ഒരു
ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അതുകഴിഞ്ഞാല്, പൊതുപണിമുടക്ക്.അത് ഒരു
ദിവസത്തേക്ക് മതിയാകും.”, സഖാക്കളുടെ വിശദീകരണം കേട്ട് നേതാക്കളുടെ മുഖം
വികസിക്കുന്നു.
“ എത്ര നല്ല ആശയം. ഇത്രയുമായാല് ഒരുവിധമുള്ള സാമ്പത്തിക
നിയന്ത്രണങ്ങള്ക്ക് അവര് പാകമാകുമെന്നുറപ്പ്”, സംഘടനാ നേതാക്കളില്
ഒരാള് പറയും .
“ഇനി പ്രധാന വിഷയത്തിലേക്ക് കടക്കാം.ഏണ്ഡ് ലീവ് സറണ്ടര്
നിര്ത്തലാക്കേണ്ടി വരും.കമ്മ്യൂട്ടേഷനില് കാര്യമായ
വെട്ടിക്കുറവുണ്ടാകും. ശമ്പളം ഒന്നാം തീയതി നല്കുന്നതുകൊണ്ടാണ്
സ്ഥിരമായി ഓവര്ഡ്രാഫ്റ്റ് എടുക്കേണ്ടി വരുന്നത്. അതിനാല് ശമ്പളം
നല്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റേണ്ടി വരും.പിന്നെ ചില ചില്ലറ
കാര്യങ്ങള്.പുതുതായി ജോലിക്ക് നിയമനം കിട്ടുന്നവര്ക്ക് അടിസ്ഥാന
ശമ്പളമേ പ്രൊബേഷന് കാലത്തു നല്കാന് കഴിയൂ.തസ്തികകളുടെ എണ്ണവും
കുറയ്ക്കേണ്ടി വരും.അധ്യാപകര്ക്കും കുറേ വിഷമതകള് ഉണ്ടാകും”, അവര്
വിശദീകരിക്കും.
“ഇത്രയ്ക്ക് വേണോ ?”, സംഘടനാ നേതാക്കളുടെ ആശങ്ക.
“ വേണം, അല്ലാതെ നിവൃത്തിയില്ല”, സഖാക്കള് പറയും.
“ അല്ല,ഈ സറണ്ടര് പെട്ടെന്ന് എടുത്തുകളയുമ്പോള്- “
“ പ്രക്ഷോഭം വരും, വരട്ടെ.അപ്പോള് സറണ്ടര് താത്ക്കാലികമായിട്ടാണ്
മരവിപ്പിക്കുന്നത് എന്നു ധാരണയാക്കാം. അതു പിന്നെ സ്ഥിരം മരവിപ്പായി
മാറിക്കൊള്ളും”, അവര് പറയും.
ഓ- സഖാക്കളുടെ ഒരു ബുദ്ധി –എന്നു സംഘടനാ നേതാക്കളുടെ മനസ് മന്ത്രിക്കും.
“ സമരം വന്നാല് പിന്വലിക്കാന് എന്തൊക്കെ ഡിമാന്റുകള് വയ്ക്കാം”,
സംഘടനാ നേതാക്കള് ചോദിക്കും.
“ അടിസ്ഥാന ശമ്പളം ഇരുപത്തഞ്ചു ശതമാനം കണ്ടു കുറയ്ക്കും എന്നതാക്കാം
പ്രധാന തീരുമാനം.അന്പതു വയസ്സു കഴിഞ്ഞവര്ക്ക് നിര്ബ്ബന്ധിത പെന്ഷന്
പദ്ധതി,രണ്ട് വര്ഷത്തേക്ക് നിയമന നിരോധനം എന്നിവയും ആയ്ക്കോട്ടെ.ആ
ആവശ്യങ്ങള് നമുക്ക് പിന്വലിക്കാം”, പാര്ട്ടി നേതൃത്വം ആശയം
മുന്നോട്ടുവച്ചു.
“ കൊള്ളാം, നല്ല നിര്ദ്ദേശം”, സംഘടന നേതാക്കള് അത് സ്വീകരിച്ചു. യോഗം പിരിഞ്ഞു.
അടുത്ത ഇടതുപക്ഷ ഏകോപന സമിതി യോഗത്തില് ചില ഘടകകക്ഷികളുടെ എതിര്പ്പോടെ
തീരുമാനം കൈക്കൊള്ളുന്നു. തുടര്ന്നു മന്ത്രിസഭായോഗം അംഗീകരിക്കുന്നു.
അടിസ്ഥാന ശമ്പളം ഇരുപത്തിയഞ്ച് ശതമാനം കണ്ട് വെട്ടിക്കുറക്കും എന്നത്
പ്രധാന വാര്ത്തയാകും. സംഘടനകള് സമരം പ്രഖ്യാപിക്കും. ഭരണം
സ്തംഭിക്കും.ഡയസ്നോണ് പ്രഖ്യാപിച്ചും പോലീസിനെ ഇറക്കിയും സമരം
പൊളിക്കാന് സര്ക്കാര് ശ്രമം ആരംഭിക്കും.ഒരാഴ്ച സമരം നീളും.
സാംസ്ക്കാരിക നായകന്മാരും സാമൂഹിക പ്രവര്ത്തകരും അനുഭാവം പ്രകടിപ്പിച്ച്
മുന്നോട്ടുവരും. സമരം ഒരാഴ്ച നീളുന്നതോടെ ചര്ച്ചയ്ക്ക് സര്ക്കാര്
തയ്യാറാകും.
രാവിലെ തുടങ്ങി വൈകുംവരെ നീളുന്ന ചര്ച്ചയില് വീറോടും വാശിയോടും സംഘടനാ
നേതാക്കള് പങ്കെടുക്കും. ചര്ച്ച തീരുമാനമാകാതെ പിരിയും. അടുത്ത ദിവസം
തുടരുന്ന ചര്ച്ചയില് മുഖ്യമന്ത്രി മുന്കൈ എടുക്കുകയും നാട്ടുകാരും
ജീവനക്കാരും ആകാംക്ഷയോടെ നോക്കിയിരിക്കുമ്പോള്, വൈകിട്ട്
പത്രസമ്മേളനത്തില് സമരം ഒത്തുതീര്ന്ന പ്രഖ്യാപനം വരുകയും ചെയ്യും.
അടിസ്ഥാന ശമ്പളത്തില് കുറവുവരുത്തേണ്ടെന്നും നിയമന നിരോധനം
ഏര്പ്പെടുത്തേണ്ടെന്നും നിര്ബ്ബന്ധിത പെന്ഷന് പദ്ധതി ഉപേക്ഷിക്കാനും
സര്ക്കാര് തീരുമാനിച്ചു എന്ന് വാര്ത്ത വരും. ജീവനക്കാരുടെ സമര
ചരിത്രത്തില് ഐതിഹാസിക വിജയമെന്ന് ഭരണകക്ഷി സംഘടനാ നേതാക്കള് എന്ന്
ബോക്സ് വാര്ത്തയും.
സമരം ജയിച്ച ആവേശത്തോടെ എല്ലാവരും ജോലിക്ക് കയറും.നഷ്ടമായ ആനുകൂല്യങ്ങള്
എത്ര ചെറുതാണ് എന്നു ജീവനക്കാര് ആശ്വാസം കൊള്ളും.
പ്രതിപക്ഷ സംഘടനകളും ഇടതുപക്ഷ സഹജീവികളും മറ്റു
മാര്ഗ്ഗമില്ലാത്തതിനാലാണ് ജോലിക്കു കയറിയത് എന്നത് അവര്
ഉള്ളിലൊതുക്കും. പൂര്വ്വാധികം ഭംഗിയായി ജീവനക്കാര് അവരുടെ ജോലികളില്
വ്യാപൃതരാകും.ശുഭം🧐

Tuesday, 6 August 2024

GI tagged Manamadurai pottery


 

മാനാമധുരൈ കളിമണ്‍പാത്ര നിര്‍മ്മാണം

-വി.ആര്‍.അജിത് കുമാര്‍

മനുഷ്യരുടെ ആദികാല കരകൌശല ഉത്പ്പന്നങ്ങളില്‍ ഒന്നാണ് മണ്‍പാത്രങ്ങള്‍.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്നെ വിവിധ സംസ്ക്കാരങ്ങളില്‍,
വ്യത്യസ്തമായ രീതികളില്‍ ഇത് വളര്‍ന്നു വികസിച്ചു.വൈവിധ്യ പൂര്‍ണ്ണമായ
ഒരു ചരിത്രമാണ് ശരിക്കും മണ്‍പാത്രകലാകാരന്മാര്‍ക്കുള്ളത്.ലോകത്തിലെ
മിക്ക സംസ്ക്കാരങ്ങളിലും മണ്‍പാത്രങ്ങള്‍ വലിയ സ്വാധീനം
ചെലുത്തിയിരുന്നു. ശിവഗംഗ ജില്ലയിലെ കീളടി പ്രദേശം,വൈഗ നദിയുടെ തീരത്തെ
സമൃദ്ധമായൊരു സംസ്ക്കാരമായിരുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ട്.രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആ സംസ്ക്കാരത്തെ
കേന്ദ്രീകരിച്ച് ഇപ്പോഴും പുരാവസ്തു ഖനനം നടക്കുകയാണ്. അക്കാലത്ത്
ഏറ്റവും സവിശേഷമായിരുന്ന മണ്‍പാത്ര നിര്‍മ്മാണത്തിന്‍റെയും ആ
മനുഷ്യസമൂഹത്തിന്‍റെയും തുടര്‍ച്ചയായി കാണാവുന്നതാണ് മാനാമധുരൈ കുളാള
കൂട്ടായ്മ. കളിമണ്‍ പാത്രങ്ങളില്‍ പുരാതനമായി ചെയ്തുവന്ന ഗ്രാഫിറ്റി
വര്‍ക്കുകളും ഇപ്പോഴും ഇവര്‍ തുടരുന്നതും ചരിത്രത്തിന്‍റെ തുടര്‍ച്ചയായി
കാണാന്‍ കഴിയും.

   ഇരുമ്പും അലൂമിനിയവും സ്റ്റീലും ഒക്കെ വന്ന് മണ്‍പാത്രങ്ങളെ
അടുക്കളയില്‍ നിന്ന് അകറ്റിയെങ്കിലും ചെടിച്ചട്ടിയും കൂജയും ഒക്കെയായി
അത് നിലനിന്നു.ഇപ്പോള്‍ ആരോഗ്യപരമായ പാചകത്തിന് മണ്‍പാത്രങ്ങള്‍
ഗുണകരമെന്ന തിരിച്ചറിവിലൂടെ അവ വീണ്ടും അടുക്കളയില്‍ ഇടം
പിടിച്ചിട്ടുണ്ട്. ചട്ടിക്കറി,കുടംമോര് എന്നെല്ലാമുള്ള പേരില്‍
ഹോട്ടലുകളിലും ചട്ടികളുടെ സാന്നിധ്യം വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക്
കപ്പുകള്‍ക്ക് പകരം മണ്‍കപ്പുകളും ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നു.

മണ്‍പാത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ കളിമണ്ണ് ലഭിക്കുന്ന ഇടങ്ങളിലാണ്
നിര്‍മ്മാണ കലാകാരന്മാര്‍ കുടുംബമായി താമസം തുടങ്ങുക. ഇത്തരത്തില്‍
നൂറിലേറെ കുടുംബങ്ങളാണ് മാനാമധുരൈയിലെ മണ്‍പാത്ര നിര്‍മ്മാണ
കേന്ദ്രത്തിലുള്ളത്. തമിഴ്നാട്ടിലെ പ്രശസ്തമായ മധുര പട്ടണത്തില്‍ നിന്നും
രാമനാഥപുരത്തേക്ക് പോകുന്ന വഴിയിലാണ് മാനാമധുരൈ. ശിവഗംഗ ജില്ലയുടെ ഭാഗമായ
മാനാമധുരൈയിലെ കുളാളര്‍ തെരുവിലാണ് ഈ കലാകുടുംബങ്ങള്‍
താമസിക്കുന്നത്.ഇവരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും
ക്ഷേമത്തിനുമായി മാനാമധുരൈ പോട്ടറി വര്‍ക്കേഴ്സ് കോട്ടേജ്
ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചാണ്
പ്രവര്‍ത്തിക്കുന്നത്. മാനാമധുരൈ പോട്ടറിക്ക് 2023 മാര്‍ച്ചില്‍ ഭൌമസൂചിക
പട്ടികയില്‍ ഇടം ലഭിക്കുകയുണ്ടായി.

ഇവിടെ രാവിലെ ആറുമണിക്കുതന്നെ നിര്‍മ്മാണത്തിനുള്ള കളിമണ്ണ്
തയ്യാറാക്കാന്‍ തുടങ്ങും. ഒരു ദിവസത്തെ ജോലിക്കുള്ള കളിമണ്‍ കണക്കാക്കി
ഓരോരുത്തരും ആവശ്യമായ അളവില്‍ മണലും ചേര്‍ത്ത് കൂട്ട് തയ്യാറാക്കും. അത്
നിര്‍മ്മാണത്തിനുള്ള പരുവമാകാന്‍ രണ്ട് മണിക്കൂറെടുക്കും. പിന്നീട് ജോലി
തുടങ്ങുകയായി. ഓരോരുത്തര്‍ക്കും കളിമണ്‍ വച്ച് ചട്ടിയും കലവും കൂജയും
വാട്ടര്‍ ബോട്ടിലും സാമ്പ്രാണിക്കൂടുമൊക്കെ നിര്‍മ്മിക്കാന്‍ പ്രത്യേകം
കളമുണ്ട്. കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രതലത്തില്‍ വച്ചാണ്
ഉത്പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ രണ്ടുപേര്‍
ചേര്‍ന്നേ ഇത് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കറണ്ട് ഉപയോഗിച്ചുള്ള
സംവിധാനം വന്നതോടെ തനിച്ച് ജോലി നിര്‍വ്വഹിക്കാന്‍ കഴിയുന്നു.

ഓരോ കളിമണ്‍ ഉത്പ്പന്നത്തിനും കൃത്യമായ അളവുണ്ട്. അതിന്‍റെ അടിവാക്കും
കഴുത്തും തലയറ്റവുമൊക്കെ കൃത്യമായി വകഞ്ഞെടുക്കാന്‍  തികഞ്ഞ ഒരു
കലാകാരന്‍റെ കൈയ്യും കണ്ണും ബുദ്ധിയും ചേര്‍ന്നു പ്രവര്‍ത്തിച്ചാലെ അത്
മനോഹരമായൊരു സൃഷ്ടിയായി മാറുകയുള്ളു. നിര്‍മ്മാണഘട്ടത്തില്‍
മുന്നിലെത്തുന്ന വ്യക്തികളാരും അവരുടെ കാഴ്ചയിലേക്ക് വരുകയില്ല
എന്നുതന്നെ പറയാം. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് കലാകാരന്മാരുടെ ഈ
അര്‍പ്പണബോധമാണ്. അഞ്ചും ആറും വയസില്‍ കളിമണ്‍ പാത്രനിര്‍മ്മാണം തുടങ്ങിയ
ഈ കലാകാരന്മാരില്‍ തന്‍റെ കരവിരുത് പ്രകടിപ്പിക്കുന്നതില്‍ ഇപ്പോഴും
തുടരുന്ന ശുഷ്ക്കാന്തി എടുത്തുപറയേണ്ട ഒന്നാണ്. എം.രാമലിംഗം എന്ന
കലാകാരന് എണ്പത്തിയാറ് വയസുണ്ട്. അഞ്ചുവയസില്‍ ഈ തൊഴിലാരംഭിച്ചതാണ്
രാമലിംഗം. എണ്‍പത്തിയൊന്ന് വര്‍ഷമായി ഒരേ തൊഴില്‍ ചെയ്യുന്നതില്‍ യാതൊരു
മടിയും അദ്ദേഹത്തില്‍ കണ്ടില്ല. എന്നുമാത്രമല്ല, കല പഠിക്കാന്‍ തുടങ്ങിയ
ഒരു കുട്ടിയുടെ അത്ര ശ്രദ്ധ അദ്ദേഹത്തിന്‍റെ ജോലിയില്‍ കാണാനും
കഴിഞ്ഞു.ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നവന്‍ ഒരു
വര്‍ഷം കഴിയുമ്പോള്‍ തന്‍റെ പ്രൊമോഷനെ കുറിച്ച് ചിന്തിക്കുമ്പോള്‍
രാമലിംഗം തന്‍റെ ഉത്പ്പന്നം ഓരോ ദിനവും എങ്ങിനെ മെച്ചപ്പെടുത്താം എന്നാണ്
ചിന്തിക്കുന്നത്. പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും അറുപതിന് മുകളില്‍
പ്രായമുള്ളവരാണ്. ചെറുപ്പക്കാര്‍ അപൂര്‍വ്വമായെ ഈ രംഗത്തേക്ക്
വരുന്നുള്ളു. അവര്‍ കുറേക്കൂടി മെച്ചപ്പെട്ട ജോലികളും ജീവിതസാഹചര്യങ്ങളും
അന്വേഷിക്കുകയാണ്. ക്രമേണ അന്യം നിന്നുപോകുന്ന ഒരു കലാരൂപമാണ് മണ്‍പാത്ര
നിര്‍മ്മാണം എന്നുതന്നെ പറയാം.

പഞ്ചഭൂതങ്ങളും ഉള്‍ക്കൊള്ളുന്നൊരു കലയാണ് മണ്‍പാത്ര നിര്‍മ്മാണം. മണ്ണും
ജലവും തീയും വായുവും അന്തരീക്ഷവും ചേരുമ്പോഴെ ഒരു മണ്‍പാത്രം
രൂപപ്പെടുന്നുള്ളു. പാത്രത്തിന് ഉറപ്പുകിട്ടാനായി കളിമണ്ണില്‍ മണലും
ചേര്‍ക്കും.ഈയം,കാരീയം,സോഡിയം സിലിക്കേറ്റ്,മാംഗനീസ്,ഇരുമ്പ് എന്നിവ
കളിമണ്ണില്‍ അടങ്ങിയിട്ടുണ്ട്.അത്ര വിശിഷ്ടമായ കളിമണ്ണുകൊണ്ടേ പാത്രം
നിര്‍മ്മിക്കാന്‍ കഴിയൂ.അതിനോട് നീറ്റുകക്കയും ചാരവും ചേര്‍ത്താണ്
യന്ത്രത്തില്‍ കുഴച്ചെടുക്കുന്നത്. ഈ മിശ്രിതംകൊണ്ട് രൂപപ്പെടുത്തിയ
കളിമണ്‍ പാത്രങ്ങള്‍ തണലില്‍ ഉണക്കി വെളുത്ത മണ്ണും പിന്നീട്
ചെങ്കോട്ടയില്‍ നിന്നും കൊണ്ടുവന്ന ചുവന്ന മണ്ണും ചേര്‍ത്ത് നിറം
പിടിപ്പിക്കും. ഇതിന് ശേഷമാണ് ചൂളയില്‍ ചുട്ടെടുക്കുന്നത്. ഇതിനായി
വിറകടുക്കി അതിന് മുകളില്‍ പാത്രങ്ങള്‍ വച്ച് അവയെ മൂടിയിട്ട ശേഷമാണ്
തീയിടുക. അതിന്‍റെ പരുവം കൃത്യമായി നോക്കാന്‍ കലാകാരന്മാരുണ്ട്. ചൂളയില്‍
ഉത്പ്പന്നം വെന്ത് വരാന്‍ മൂന്ന് നാല് മണിക്കൂറെടുക്കും. ചൂട് സാവധാനം
കുറഞ്ഞു കുറഞ്ഞു വന്ന് പാത്രങ്ങള്‍ പരുവപ്പെടുമ്പോഴേക്കും അതിന്‍റെ
നിറവും തിളക്കവും വര്‍ദ്ധിക്കും.ഇപ്പോള് മണ്‍കപ്പുപോലെയുള്ള ചെറിയ
ഉത്പ്പന്നങ്ങള്‍ ഗ്യാസ് ചൂളയിലും ചുട്ടെടുക്കുന്നു. വിരല്‍ മടക്കി
തട്ടിനോക്കിയാണ് ഇപ്പോഴും ഇവയുടെ ഗുണമേന്മ പരിശോധിക്കുക.

  കുളാളര്‍ സൊസൈറ്റിയിലെ ഓരോ അംഗങ്ങളും പ്രത്യേകമായി തൊഴിലിടം
നടത്തുന്നവരാണ്.അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള സമയംവരെ ജോലി
ചെയ്യും.ചിലരൊക്കെ രാത്രിയിലും വന്നിരുന്ന് പണിയെടുക്കാറുണ്ടെന്ന്
സൊസൈറ്റിയിലെ ക്ലാര്‍ക്കായ നാഗലിംഗം പറഞ്ഞു. ഉറക്കം വരും വരെ ഒക്കെ ജോലി
ചെയ്യുന്നവരുണ്ട്. അംഗങ്ങള്‍ക്ക് കളിമണ്‍ സംഘടിപ്പിക്കാനും ചൂള
ഒരുക്കാനുമൊക്കെ സൊസൈറ്റി വായ്പ നല്കും. നാല്പ്പതിനായിരം രൂപവരെയാണ്
വായ്പ നല്കുക. ഇതിന്‍റെ തിരിച്ചടവോടെ പുതിയ വായ്പ നല്‍കും.ഉത്പ്പന്നം
പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അവരത് സൊസൈറ്റിക്ക് നല്‍കും.സൊസൈറ്റി
പതിനഞ്ച് ശതമാനം വിലകൂട്ടി വില്‍പ്പന നടത്തും. അതായത് നൂറ് രൂപ വിലയുള്ള
ഉത്പ്പന്നം 115 രൂപയ്ക്കാണ് വില്‍ക്കുക. തമിഴ്നാട്,കര്‍ണ്ണാടക,കേരളം
എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ലോറികളിലെത്തിയാണ് കച്ചവടക്കാര്‍
ഉത്പ്പന്നം വാങ്ങി പോവുക. ഓണ്‍ലൈന്‍ വ്യാപാരം പരീക്ഷിച്ചു
നോക്കിയെങ്കിലും വിജയിച്ചില്ല. കേട് വരുന്നു എന്നതാണ് പ്രധാന കാരണം.
പാക്കിംഗ് ചിലവാണ് മറ്റൊരു പ്രശ്നം. പതിനാല് രൂപ വിലയുള്ള ഒരു മണ്‍കപ്പ്
സുരക്ഷിതമായി പായ്ക്ക് ചെയ്യാന്‍ മുപ്പത് നാല്‍പ്പത് രൂപയാകും. എന്നാല്‍
ഇവിടെനിന്നും ഉത്പ്പന്നം വാങ്ങി ഓണ്‍ലൈന്‍ ബിസിസനസ് ചെയ്യുന്നവരുണ്ട്
എന്നും നാഗലിംഗം പറയുന്നു. ഇപ്പോള് മധുരയിലെ ശരവണ സ്റ്റോര്‍
മണ്‍പാത്രങ്ങള്‍ക്ക് മാത്രമായി ഒരിടം ഒരുക്കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും ഏപ്രില് മാസം  ആദ്യം ചേരുന്ന സൊസൈറ്റിയുടെ
പൊതുയോഗത്തിലാണ് ആ വര്‍ഷത്തെ ഉത്പ്പന്നങ്ങള്‍ക്കുള്ള വില
നിശ്ചയിക്കുന്നത്. വില്‍പ്പനയിലൂടെ സൊസൈറ്റി നേടുന്ന ലാഭത്തില്‍ നിന്നും
ഒരു വിഹിതം ദീപാവലി സമയത്ത് അംഗങ്ങള്‍ക്ക് ബോണസ്സായി നല്‍കും. 2023 ലെ
ബോണസ് 6.7 ശതമാനമായിരുന്നു. ഒരാള്‍ ഒരു ലക്ഷത്തിന്‍റെ ഉത്പ്പന്നം
സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് 6700 രൂപ ബോണസായി
ലഭിക്കും. 1935 ല് ബ്രിട്ടനില്‍ നിന്നും കൊണ്ടുവന്ന ചെളിയെ
മിശ്രിതമാക്കുന്ന വലിയ മെഷീന്‍ ഇപ്പോഴും സൊസൈറ്റിയില്‍
സൂക്ഷിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമായി മിശ്രിതം ഉണ്ടാക്കി വന്ന രീതിക്ക്
മാറ്റം വന്നു. ഇപ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം മെഷീനുണ്ട്. അതോടെ
ബ്രിട്ടീഷ് മെഷീന്‍ കാഴ്ചവസ്തുവായി മാറി. കുളാളരുടെ കൂട്ടത്തില്‍
ദൈവപ്രതിമകള് ഉണ്ടാക്കുന്നവരുമുണ്ട്. എന്നാല് സവിശേഷ ശ്രദ്ധ
അര്‍ഹിക്കുന്നത് കളിമണ്ണില്‍ തീര്‍ക്കുന്ന ഘടം എന്ന സംഗീതോപകരണം
തീര്‍ക്കുന്ന കുടുംബമാണ്.

കര്‍ണ്ണാടക സംഗീതത്തിലെ അനിവാര്യമായ ഒരു ഉപകരണമാണ് ഘടം. ലോകമൊട്ടാകെയുള്ള
ഘടംവാദകരുടെ പ്രിയപ്പെട്ട ഘടമാണ് മാനാമധുരയില്‍ നിര്‍മ്മിക്കുന്നത്.
കാഴ്ചയില്‍ ഒരു കളിമണ്‍ കുടം പോലെയിരിക്കുന്ന ഈ ഉപകരണം നിര്‍മ്മിക്കാന്‍
പ്രത്യേക വൈദഗ്ധ്യം അനിവാര്യമാണ്.ഈ കുടത്തിന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും
ഒരേ കനമാകും ഉണ്ടാവുക. ചെമ്പ് അല്ലെങ്കില്‍ പിത്തളയും മറ്റു ചില
രഹസ്യകൂട്ടുകളും ചേര്‍ത്താണ് ഘടം നിര്‍മ്മിക്കുന്നത്. മാനാമധുരൈയിലും
മദ്രാസിലുമാണ് ഘടം നിര്‍മ്മാണമുള്ളത്. മദ്രാസ് ഘടത്തേക്കാളും
കട്ടികൂടിയതും ഭാരമുള്ളതുമാണ് മാനാമധുരൈ ഘടം. എന്നാല് ഇതില്‍ നിന്നും
ഉയര്‍ന്നുവരുന്ന ശബ്ദധ്വനി തുല്യം വയ്ക്കാന്‍ കഴിയുന്നതുമല്ല.നൂറ്
ഘടങ്ങള്‍ ഒന്നിച്ചാണ് നിര്‍മ്മിക്കുക.ഇതിന് ഒരു മാസമെടുക്കും.
നിര്‍മ്മാണത്തിലെ ചെറിയ പിഴവുകള്‍ പോലും സ്വീകാര്യമല്ല എന്നതിനാല്‍
പകുതിയോളം ഘടങ്ങളെ നശിപ്പിച്ചു കളയേണ്ടിവരും. കൈകൊണ്ട്
നിര്‍മ്മിക്കുന്നതിനാല്‍ ഒരു ഘടം ഒരിക്കലും മറ്റൊന്നുപോലെ ആവില്ല എന്നതും
വലിയ പ്രത്യേകതയാണ്.160 വര്‍ഷമായി ഘടം നിര്‍മ്മിക്കുന്ന കുടുംബത്തിലെ
മീനാക്ഷി കേശവനാണ് ഇപ്പോള് ഘടം നിര്‍മ്മാണത്തിലെ ഗുരു. അവര്‍ പതിനഞ്ച്
വയസുള്ളപ്പോഴാണ് നിര്‍മ്മാണ പ്രക്രിയ പഠിക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവും
അദ്ദേഹത്തിന്‍റെ അച്ഛനുമായിരുന്നു ഗുരുക്കന്മാര്‍.മകന്‍ രമേശും ഇപ്പോള്‍
ഘടം നിര്‍മ്മിക്കാന്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു. ഒരു പരമ്പരാഗത കളിമണ്‍
നിര്‍മ്മാണ വിദഗ്ധന് ആറു വര്‍ഷത്തെ പരിശീലനം കൊണ്ട് ഘടം നിര്‍മ്മിക്കാം
എന്ന് രമേശ് പറയുന്നു. എന്നാല്‍ കുടുംബ പാരമ്പര്യമായി കിട്ടിയ ഈ കഴിവ്
അന്യര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ശ്രമം ഇതുവരെയും ഉണ്ടായിട്ടില്ല.
സൊസൈറ്റി നമ്പര്‍- 9245448414

Monday, 15 July 2024

Who will provide microloans without fradulent agendas? Article published in Kalakaumudi 2024 July 07-14

 ആപ്പിലാക്കാതെ ചെറിയ വായ്പ നല്കാന് ആരുണ്ട്  ?

(2024 ജൂലായ് 07-14 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച ലേഖനം )

വി.ആര്‍.അജിത് കുമാര്‍

  അടിയന്തിരമായി പണം വേണ്ടിവരുന്ന ഘട്ടങ്ങള്‍ നിരവധിയാണ്. വേണ്ടപ്പെട്ടൊരാള്‍ ആശുപത്രിയിലാകുമ്പോഴും പെട്ടെന്ന് തൊഴില്‍ നഷ്ടമാകുന്ന പ്രതിസന്ധി ഘട്ടത്തിലും നേരത്തെ വാങ്ങിയ വായ്പ മടക്കി നല്‍കാനുള്ള സമ്മര്‍ദ്ദമുണ്ടാകുമ്പോഴുമൊക്കെ ഒരാള്‍ അടിയന്തിരവായ്പയ്ക്ക് ശ്രമിക്കും. വായ്പ ലഭിക്കാനായി ബാങ്കുകളെ സമീപിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാനോ ഉറപ്പുകള്‍ ഹാജരാക്കാനോ ആവശ്യക്കാരന് കഴിയാതെ വരുന്നു. തീരെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ബാങ്ക് വായ്പ കിട്ടുക അത്ര എളുപ്പമല്ലതന്നെ. സുഹൃത്തുക്കളും ഇതേ അവസ്ഥയില്‍ ജീവിക്കുന്നവരാകുമ്പോള്‍ അവരില്‍ നിന്നും സഹായം ലഭിക്കുകയും പ്രയാസം. സ്വര്‍ണ്ണപണയത്തിന് വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ ഏറെയുണ്ട്. അതിന് ഈട് നല്‍കാനുള്ള സ്വര്‍ണ്ണവും പാവപ്പെട്ടവരുടെ കൈകളിലുണ്ടാവില്ല.ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് പലരും വണ്‍ ക്ലിക്ക് വായ്പയെ സംബ്ബന്ധിച്ച് ഗൂഗിളില്‍ തിരയുക. അപ്പോള്‍ നൂറുകണക്കിന് മൊബൈല്‍ ആപ്പുകളാണ് സര്‍ച്ച് എന്‍ജിന്‍ അവര്‍ക്ക് കാട്ടിക്കൊടുക്കുക.പിന്നെ ആ വഴിയിലേക്ക് ഒരു യാത്രയാണ്.

    ചെന്നൈ നിവാസിയായ നാഗരാജും ഇത്തരമൊരു ഘട്ടത്തിലാണ് ലോണ്‍ ആപ്പിന്‍റെ വലയില്‍ വീണത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ഇരുപതിനായിരം രൂപയായിരുന്നു ആവശ്യം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഹ്രസ്വകാല വായ്പ നല്‍കുന്ന ഒരു ആപ്പ് ഡൌണ്‍ലോഡ് ചെയ്തു. അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കി. ആവശ്യമുള്ള തുകയും രേഖപ്പെടുത്തി. മിനിട്ടുകള്‍ക്കുള്ളില്‍ പന്തീരായിരം രൂപ അക്കൌണ്ടിലെത്തി.ബാക്കി എണ്ണായിരം എവിടെ എന്നാശങ്കപ്പെടുമ്പോള്‍ സന്ദേശം എത്തി. എണ്ണായിരം രൂപ പ്രോസസിംഗ് ഫീസാണെന്ന്. വല്ലാത്ത ഷോക്കാണ് അത് നല്‍കിയത്. എങ്കിലും അടിയന്തിര ഘട്ടത്തിലെ സഹായം എന്ന നിലയില്‍ നാഗരാജ് ആശ്വസിച്ചു. ആറ് മാസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയല്ലോ എന്നതായിരുന്നു സമാധാനം.വലിയ ചതിക്കുഴിയിലാണ് താന്‍ വീണിരിക്കുന്നത് എന്ന് നാഗരാജ് മനസിലാക്കിയത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്.വായ്പ ലഭിച്ചതിന്‍റെ ആറാം നാള്‍  അപരിചിത നമ്പരില്‍ നിന്നും സന്ദേശമെത്തി. നിങ്ങള്‍ ഉടന്‍ ഇരുപതിനായിരം രൂപ തിരിച്ചടയ്ക്കണം. പണമടയ്ക്കാനുള്ള ഒരു ഓണ്‍ലൈന്‍ ലിങ്കും അതിനൊപ്പമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞതോടെ മറ്റൊരു നമ്പരില്‍ നിന്നും വിളി വന്നു. തീരെ സൌഹാര്‍ദ്ദപരമയിരുന്നില്ല സംഭാഷണം. എന്‍റെ തിരിച്ചടവ് അടുത്ത മാസമാണ് ആരംഭിക്കുന്നത് എന്നൊക്കെ നാഗരാജ് പറഞ്ഞുനോക്കി.അതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.എന്നുമാത്രമല്ല അധികം കഴിയുംമുന്നെ വാട്ട്സ്ആപ്പില്‍ ഒരു ഇമേജ് ഫയലും ലഭിച്ചു. അത് തുറന്നു നോക്കിയ നാഗരാജ് ഞെട്ടിപ്പോയി.യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീയ്ക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. നാഗരാജ് എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ കഴിയാത്ത സന്ദിഗ്ധാവസ്ഥയിലായി. ചിത്രം സൂം ചെയ്ത് നോക്കിയപ്പോള്‍ തന്‍റെ മുഖം മറ്റൊരാളുടെ ശരീരത്തില്‍ ഒട്ടിച്ചു ചേര്‍ത്തതാണ് എന്ന് മനസിലായി. മൊബൈലിലെ ഫോട്ടോ ഗാലറിയില്‍ നിന്നെടുത്തതായിരുന്നു ആ ഫോട്ടോ. നാഗരാജ് വളരെ പ്രയാസപ്പെട്ട് കുറച്ചു തുക സംഘടിപ്പിച്ച് തിരിച്ചടച്ചു.അടുത്ത ദിവസം മുതല്‍ ബാക്കി തുകയ്ക്കായി സമ്മര്‍ദ്ദമുണ്ടായി. പണം അടച്ചില്ലെങ്കില്‍ ചിത്രം ഫോണ്‍ബുക്കിലുള്ള പരിചയക്കാര്‍ക്കെല്ലാം അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി.തന്‍റെ നിസ്സഹായാവസ്ഥ അവരോട് പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല.ആ ദിവസം തന്നെ അവര്‍ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ചിത്രം അയച്ചുകൊടുത്തു. ലോകമൊട്ടാകെ വിവിധ രാജ്യങ്ങളില്‍  ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടുന്ന ഇരകളുടെ ഒരു പ്രതിനിധി മാത്രമാണ് ചെന്നൈ നഗരവാസിയായ നാഗരാജ്.

2021 ല്‍ ഗൂഗിള്‍ ആപ്സ്റ്റോറില്‍ ഇത്തരം തട്ടിപ്പ് ആപ്പുകള്‍ 61 എണ്ണം മാത്രമായിരുന്നത് 2022 ല്‍ 900 ആയി മാറി. 2023 അവസാനമായപ്പോള്‍ ഇവയുടെ എണ്ണം രണ്ടായിരത്തി ആഞ്ഞൂറിനും മുകളിലായി.ആപ്പുകളില്‍ ചിലതിനൊക്കെ പ്രവര്‍ത്തനനിരതമായ വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അവയില്‍ കൊടുത്തിട്ടുള്ള ഇ മെയിലും ഫോണ്‍നമ്പരുകളും വ്യാജമായിരുന്നു എന്ന് സൈബര്‍ പോലീസ് കണ്ടെത്തി.

താഴ്ന്ന വരുമാനക്കാരായ നഗരകുടിയേറ്റക്കാരാണ് ഇവരുടെ പ്രധാന ഇരകള്‍. ദശലക്ഷക്കണക്കിന് തൊഴില്‍രഹിതരാണ് നഗരങ്ങളില്‍ ഇപ്പോഴുള്ളത്. പിടിച്ചുപറിയും കൊള്ളയുമൊന്നും നടത്താന്‍ പോകാത്ത പാവപ്പെട്ട ചെറുപ്പക്കാരാണ് ഇതിലധികവും. ബാങ്ക് ലോണുകളും സ്വകാര്യ പണമിടപാടുകാരുടെ സഹായവും ലഭിക്കാന്‍ സാധ്യതയില്ലാത്തവരാണ് ഈ  കുടിയേറ്റക്കാരില്‍ അധികവും.അഞ്ചുമിനിട്ടിനുള്ളില്‍ ലോണ്‍ അനുവദിക്കുന്ന മാജിക്കാണ് തട്ടിപ്പുകാരുടെ തുറുപ്പുചീട്ട്.എന്നാല്‍ ഈ അഞ്ചുമിനിട്ടിനുള്ളില്‍ ഇര എത്തിപ്പെടുന്നത് ഒരു ഇരുണ്ട ലോകത്താണ്. അവന്‍റെ കോണ്‍ടാക്ട് ലിസ്റ്റും ലൊക്കേഷനും കാമറയും മൈക്രോഫോണും ഫയലുകളും ഇമേജ് ഗാലറിയും ടെക്സ്റ്റ് മെസ്സേജുകളുമെല്ലാം ഈ അഞ്ച് മിനിട്ടിനുള്ളില്‍ തട്ടിപ്പ് സംഘത്തിന്‍റെ കൈയ്യിലെത്തുന്നു. വായ്പ കിട്ടണമെങ്കില്‍ ഇവയെല്ലാം പരിശോധിക്കാനുള്ള അനുമതി നല്‍കേണ്ടതുണ്ട്. ഇതിന് പുറമെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും അവര്‍ ആവശ്യപ്പെടുന്ന രേഖകളും നല്‍കണം. ഒപ്പം മഗ്ഷോട്ടും സെല്‍ഫി വീഡിയോയും എടുക്കും. ഇതെല്ലാം തന്നെ അവര്‍ അയയ്ക്കുന്ന എഗ്രിമെന്‍റിന്‍റില്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ആരും വായിച്ചുനോക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തിലുള്ള കുരുക്കില്‍ പെട്ട് ആത്മഹത്യ ചെയ്തവര്‍ നൂറിലേറെ വരും എന്നാണ് കണക്കാക്കുന്നത്. മാനസികവ്യഥ അനുഭവിക്കുന്നവര്‍ ആയിരക്കണക്കിനുണ്ട്.എന്നാല്‍ നാഗരാജ് ആത്മഹത്യ ചെയ്തില്ല.അയാള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലോക്കല്‍ പോലീസില്‍ പരാതിപ്പെടുകയാണ് ചെയ്തത്. അതോടെ ഫോണ്‍കാളും നിന്നു. എങ്കിലും അയാളുടെ വേദനയും ഭയവും ഉത്കണ്ഠയും മാറിയിട്ടില്ല. എപ്പോഴാണ് ഈ കഴുകന്മാര്‍ ഏതെങ്കിലും വേഷത്തില്‍ തന്നെ സമീപിക്കുക എന്ന ഭയമാണ് ശെല്‍വന്. തട്ടിപ്പിന് ഇരയായ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഡേറ്റ പ്രൈവസിയും സംരക്ഷണവും ഉറപ്പാക്കുന്ന സേവ് ദെം ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി നാഗരാജ് ബന്ധപ്പെടുകയും നീതി ലഭിക്കാനായുള്ള അനേകരുടെ സമരത്തിന്‍റെ ഭാഗമാകുകയും ചെയ്തു. 2020 ല്‍ പ്രവീണ്‍ കലൈശെല്‍വന്‍ എന്നയാള്‍ സ്വാനുഭവത്തിന്‍റെ പൊള്ളലില്‍ നിന്നും ആരംഭിച്ച സ്ഥാപനമാണ് സേവ് ദെം ഇന്ത്യ ഫൌണ്ടേഷന്‍. കാഷ് ബീന്‍ എന്ന ഓണ്‍ലൈന്‍ ആപ്പില്‍ നിന്നാണ്  കലൈശെല്‍വന്‍ 15000 രൂപ വായ്പ എടുത്തത്. അടവ് തീയതിക്ക് മുന്നെ  ഇരുണ്ട ലോകത്തുനിന്നും ഫോണ്‍കാളുകള്‍ വന്നു തുടങ്ങി.അയാള്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ അച്ഛന്‍റെയും മറ്റു ബന്ധുക്കളുടെയും ഫോണിലേക്കായി വിളികള്‍.സമ്മര്‍ദ്ദം സഹിക്കാനാവാതെ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കി.ഈ സംഭവം ട്വിറ്ററില്‍ പങ്കിട്ടതില്‍ നിന്നാണ് 80 വോളണ്ടിയര്‍മാരുള്ള പ്രസ്ഥാനമായി ഇത് മാറിയത്. സൈബര്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷനും ബോധവത്ക്കരണത്തിനുമാണ് ഫൌണ്ടേഷന്‍ മുന്‍ഗണന നല്‍കുന്നത്.

കുറഞ്ഞ ശമ്പളം ലഭിക്കുന്നവരാണ് ക്വിക്ക് ലോണ്‍ സാധ്യതകളെ ഓണ്‍ലൈനില്‍ തപ്പുന്നതും അപകടത്തില്‍ പെടുന്നതും.പണം കിട്ടി ആറാംനാള്‍ മുതല്‍ മോശപ്പെട്ട ഫോണ്‍ സന്ദേശങ്ങളും ഭീഷണിയും ഒടുവില്‍ അശ്ലീല ചിത്രങ്ങളും വരാന്‍ തുടങ്ങും. മാനം നഷ്ടപ്പെടാതിരിക്കാന്‍ ഏതെങ്കിലും വിധത്തില്‍ പണം തിരികെ അടച്ചാലും തുടര്‍ന്നും ശല്യം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. പല ആപ്പുകളില്‍ നിന്നായി ഒരു ലക്ഷം രൂപ വായ്പയെടുത്ത മീനാക്ഷിയുടെ അനുഭവം ദുരിതപൂര്‍ണ്ണമായിരുന്നു.അശ്ലീല വീഡിയോകളില്‍ അഭിനയിക്കാന്‍ താത്പ്പര്യമുണ്ട് എന്ന മട്ടില്‍ അവരുടെ ഫോട്ടോയും ഫോണ്‍ നമ്പരും പ്രചരിപ്പിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.അതോടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അവളുമായുള്ള ബന്ധം ഉപേക്ഷിച്ചു. അധികം കഴിയുംമുന്നെ ഭര്‍ത്താവും അവളെ ഉപേക്ഷിച്ചുപോയി. കുട്ടികളുടെ ഭാവിയെകരുതി മാത്രം മീനാക്ഷി പിടിച്ചുനിന്നു.പോലീസില്‍ പരാതിപ്പെട്ടതോടെ ശല്യം അവസാനിച്ചു.

        ഇരുപത്തിരണ്ടുകാരനായ തേജസ് എന്ന ബംഗളൂരുകാരന്‍ വായ്പ എടുത്തത് സ്ലൈസ് ആന്‍റ് കിസ്സ് ആപ്പില്‍ നിന്നായിരുന്നു.അവരുടെ സൈബര്‍ പീഡനം സഹിക്കാന്‍ കഴിയാതെ അവന് ജീവനൊടുക്കി. ഫോട്ടോ ഗാലറിയില്‍ നിന്നും ലഭിക്കുന്ന ഭാര്യയുടെ ചിത്രമൊക്കെ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മ്മിച്ച് ഷെയര്‍ ചെയ്യുന്ന ക്രൂരതയും ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. 2022 ആഗസ്റ്റ് 12 ന് ഭോപ്പാലിലെ ഭൂപേന്ദ്ര്‍ വിശ്വകര്‍മ്മയും ഭാര്യയും രണ്ട് കുട്ടികള്‍ക്ക് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്യുംമുന്നെ സമൂഹമാധ്യമത്തിലൂടെ അവരുടെ അനുഭവം വിവരിക്കുകയുണ്ടായി.ലോണ്‍ അടവ് മുടങ്ങിയ ഭൂപേന്ദറിന്‍റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമായി പ്രചരിപ്പിച്ചതിലെ ഷോക്കിലാണ് അവര് ജീവനൊടുക്കിയത്.  

ദുര്‍ബ്ബലമായ നിയമങ്ങള്‍

-------------------------------------

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ വായിച്ചുകേട്ടാല്‍  ശക്തമാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ ദുര്‍ബ്ബലവും. ഇന്ത്യയില്‍ ഒരു വിദേശ വായ്പ ആപ് പ്രവര്‍ത്തിക്കണമെങ്കില്‍ അതിനൊരു പ്രാദേശിക കമ്പനി വേണം.ഇന്ത്യന്‍ ഡയറക്ടറും പങ്കാളിസ്ഥാപനവും ഉണ്ടാവണം.അവര്‍ക്ക് ലോണ്‍ നല്‍കാനുള്ള ലൈസന്‍സും ആവശ്യമാണ്. ചൈനക്കാര്‍ ഇതിനായി ഷെല്‍ കമ്പനികളാണ് ഇന്ത്യയില്‍ ആരംഭിക്കുക.ഡമ്മി ഡയറക്ടറും പണം നല്‍കി വശീകരിക്കപ്പെട്ട നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയുടെ പാര്‍ട്ട്ണര്‍ഷിപ്പും ഉണ്ടാകും. 2020 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘട്ടനത്തെ തുടര്‍ന്ന് കുറേ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതോടെ അവര്‍ കുറേക്കൂടി മോശമായ രീതികളിലേക്ക് പോയി. രാജ്യത്ത് അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വിളിച്ചാല്‍ കിട്ടാത്ത ഫോണുകളുമൊക്കെയാണ് പ്രാദേശിക ലിങ്കായി അവര്‍ കാണിക്കുന്നത്. മാത്രമല്ല, തിരിച്ചടവിന് സ്വന്തം ബാങ്ക് അക്കൌണ്ടുകളല്ല,പേയ്മെന്‍റ് വാലറ്റുകളാണ് ഉപയോഗിക്കുന്നതും. ഇത്തരം തട്ടിപ്പുകള്‍ നിരന്തരമായതോടെ വാലറ്റുകള്‍ക്ക് സൈബര്‍ പോലീസ് പരാതി അയച്ചുതുടങ്ങി. പരാതി ലഭിക്കുന്ന മുറയ്ക്ക് അക്കൌണ്ടുകള്‍ വാലറ്റ് ഫ്രീസ് ചെയ്യും. അപ്പോള്‍ തട്ടിപ്പുകാര്‍ മറ്റൊരു അക്കൌണ്ട് തുറക്കും. 2021 ല്‍ റേസര്‍ പേ വാലറ്റ് 400 അക്കൌണ്ടുകളാണ് ഇത്തരത്തില്‍ മരവിപ്പിച്ചത്. പോലീസും സൈബര്‍ സെല്ലുകളുമൊക്കെ ആക്ടീവ് ആയിട്ടും പല ആപ്പുകള്‍ക്കുവേണ്ടിയും പ്രാദേശിക കാള്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് വിചിത്രമായ കാര്യം. നഗരങ്ങളിലെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതോടെ ഇത്തരം അധോലോകങ്ങളുടെ ഭാഗമായി മാറുന്ന ചെറുപ്പക്കാരും വര്‍ദ്ധിക്കുകയാണ്. വായ്പ പിരിച്ചെടുക്കാനുള്ള ഗൂഢസംഘമായി ഇവര്‍ മാറുന്നു. ഈ സംഘങ്ങളെ വേഗത്തില്‍ കണ്ടെത്താതിരിക്കാനുള്ള ചെപ്പടിവിദ്യകളും ഇവര്‍ക്കറിയാം. തമിഴ്നാട്ടിലെ വായ്പക്കാരെ ബന്ധപ്പെടുന്നത് ഡല്‍ഹിയിലെ കാള്‍സെന്‍ററും ഡല്‍ഹിക്കാരെ വിളിക്കുന്നത് കൊല്‍ക്കൊത്തയിലെ കാള്‍സെന്‍ററും എന്നമട്ടിലാണ് ഓപ്പറേഷന്‍. പ്രാദേശികമായി ലഭിക്കുന്ന പരാതിയുമായി പോലീസ് സംസ്ഥാനം വിട്ട് അന്വേഷണം നടത്തുന്നത് അപൂര്‍വ്വമാകും എന്നവര്‍ക്കറിയാം. മാത്രമല്ല വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്,കാള്‍ സ്പൂഫിംഗ് തുടങ്ങിയ മാസ്കിംഗ് സാങ്കേതികവിദ്യകളും ഇവര്‍ ഉപയോഗിക്കുന്നു.

2023 സെപ്തംബറില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിസര്‍വ്വ് ബാങ്കിനോട് ആപ്സ്റ്റോറില്‍ നല്‍കാവുന്ന സ്ഥാപനങ്ങളുടെ വൈറ്റ്ലിസ്റ്റ് തയ്യാറാക്കാനും മറ്റുള്ളവ ബ്ലോക് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനെ അതിജീവിക്കാന്‍ തട്ടിപ്പുകാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇപ്പോള്‍ നേരിട്ട് ടെക്സ്റ്റ് സന്ദേശവും വാട്സ്ആപ്പ് സന്ദേശവും നല്‍കി ലിങ്ക് ഡൌണ്‍ലോഡ് ചെയ്ത് വായ്പ നേടൂ എന്ന മട്ടിലാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ ഹ്രസ്വകാല വായ്പകള്‍ എടുത്ത വ്യക്തികളുടെ ഡേറ്റാബാങ്ക് സംഘടിപ്പിച്ചാണ് സന്ദേശം അയയ്ക്കുന്നത്. ലിങ്കില്‍ തൊട്ട് ഡൌണ്‍ലോഡ് ചെയ്യുന്നതോടെ കഷ്ടകാലം തുടങ്ങുകയായി. ഈ കൊള്ളക്കാരുടെ പലിശ നിരക്കും ഞെട്ടിക്കുന്നതാണ്.വായ്പയുടെ വാര്‍ഷിക പലിശ 25 ശതമാനത്തിനും മുകളിലാണ്.ഇതിന് പുറമെയാണ് ഭീകരമായ പ്രോസസിംഗ് ഫീ.

2023 ഡിസംബര്‍ 18 ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 2500 ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നീക്കം ചെയ്തു എന്നാണ്. എന്നാല് ഈ തട്ടിപ്പുകാര്‍ മറ്റൊരു പേരിലും മറ്റൊരു ലോഗോയിലും പുനരവതരിക്കുന്നു എന്നതാണ് സത്യം. ഈ കൂട്ടര്‍ റഡിമെയ്ഡ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ വേഗത്തില്‍ കമ്പനികള്‍ രൂപീകരിച്ച് മുന്നേറാന്‍ കഴിയും. അന്വേഷണത്തില്‍ തെളിഞ്ഞ മറ്റൊരു സംഗതി അനേകം ആപ്പുകള്‍ക്ക് ഒരൊറ്റ കസ്റ്റമര് റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ്  പോര്‍ട്ടലും ഇന്‍റര്‍ഫേയ്സുമാണുള്ളത് എന്നാണ്. ഗൂഗിള്‍ തയ്യാറാക്കിയ പുതിയ പ്രോട്ടോകോള്‍ പ്രകാരം ലോണ് ആപ്പുകള്‍ക്ക് ഫോട്ടോഗാലറിയും ഫോണ്‍ബുക്കും വീഡിയോയും ലൊക്കേഷനും കാള് വിരങ്ങളും ഒന്നും ശേഖരിക്കാന്‍ കഴിയില്ല. എങ്കിലും ഇരുട്ടില്‍ പതിയിരിക്കുന്ന വിരുതന്മാര്‍ ഇതിനെ ബ്രേക്ക് ചെയ്യുന്നതിനുള്ള പുതിയ ഗവേഷണത്തിലാകും ഉണ്ടാവുക.റിസര്‍വ്വ് ബാങ്കും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് ഇത്തരം തട്ടിപ്പുകള്‍ക്ക് ശാശ്വതപരിഹാരം അന്വേഷിക്കുകയാണ് സര്‍ക്കാര്‍. ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്‍റ് ഡവലപ്പ്മെന്‍റ് കൌണ്‍സിലും കൃത്യമായി ഈ വിഷയം മോണിറ്റര്‍ ചെയ്യുന്നുണ്ട്.

പാവങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയ്ക്ക് ബദലുണ്ടാകണം

--------------------------------------------------------------------------------------

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്പെഷ്യല്‍ സൈബര്‍ കമാന്‍ഡോസ് യൂണിറ്റ് ആരംഭിക്കാന്‍ പോവുകയാണ്.യൂണിറ്റില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെടുന്ന പോലീസുകാരും കേന്ദ്ര ആംഡ് പോലീസുകാരും അംഗങ്ങളാകും.സ്വകാര്യ മേഖലയിലെ സൈബര്‍ വിദഗ്ധരും ഇവരോടൊപ്പം ചേരും.പ്രത്യേക പരിശീലനം നേടുന്ന ഇവര്‍ രാജ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷനുകളുടെ ഭാഗമായിമാറും. സൈബര്‍ ദോസ്ത് എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പ്രാബല്യത്തില്‍ വരും.സൈബര്‍ റിപ്പോര്‍ട്ടിംഗിനും അലര്‍ട്ടിനും ഈ ആപ് ഉപയോഗിക്കാന്‍ കഴിയും എന്നാണ് അധികൃതര്‍ പറയുന്നത്.

 ഇത്തരം സംവിധാനങ്ങള്‍ വരുന്നതോടെ തട്ടിപ്പുകള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞേക്കാം. അപ്പോഴും അവശേഷിക്കുന്ന പ്രധാനപ്പെട്ട ഒരു സാമ്പത്തിക –സാമൂഹിക വിഷയം ഉത്തരമില്ലാതെ നമ്മെ അലട്ടും. അത്യാവശ്യ ഘട്ടങ്ങളില്‍ ചെറിയ തുകകള്‍ ആവശ്യമായി വരുന്ന ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരെ ആരാണ് സഹായിക്കുക. കേന്ദ്ര –സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ്വ് ബാങ്കും വിവിധ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും ജനപ്രതിനിധികളുമൊക്കെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. പാവപ്പെട്ടവരെ ചെകുത്താനില്‍ നിന്നും രക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക ആകുലതകളുടെ കടലിലേക്ക് അവരെ തള്ളാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരമൊരു നീക്കമുണ്ടായില്ലെങ്കില്‍ ഈ കൂട്ടര്‍ ആത്മഹത്യയിലേക്കോ വഴിവിട്ട ജീവിതത്തിലേക്കോ പോകാനുള്ള സാധ്യതയാണ് തുറക്കുന്നത്. അവരെ അത്തരമൊരവസ്ഥയില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആധാറിന്‍റെയോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖയുടെയോ ബലത്തില്‍ ആറുമാസത്തിനുള്ളില്‍ തിരിച്ചടവിന് അവസരം നല്കുന്ന, കുറഞ്ഞ പലിശയുള്ള ഹ്രസ്വകാല വായ്പകള്‍ പാവങ്ങള്‍ക്ക് ,പ്രത്യേകിച്ചും നഗരകേന്ദ്രീകൃത കുടിയേറ്റക്കാര്‍ക്ക്, ലഭിക്കാനുള്ള സൌകര്യം ഉണ്ടാക്കേണ്ടതുണ്ട്. പരമാവധി വായ്പ 25000 രൂപ എന്ന് നിജപ്പെടുത്തി വായ്പ അനുവദിക്കുന്ന ഒരു സംവിധാനം അനിവാര്യമാണ്. തിരിച്ചടവ് ഉറപ്പാക്കാനുള്ള ദിനപ്പിരിവോ ആഴ്ചപ്പിരിവോ മാസപ്പിരിവോ നടത്തുന്ന സംവിധാനം വഴി കുറേപ്പേര്‍ക്ക് അധിക തൊഴില്‍ ലഭിക്കാനും ഇത് ഉപകാരപ്പെടും. ഒരു പ്രൈവറ്റ് പബ്ലിക് പാര്‍ട്ട്ണര്‍ഷിപ്പ് ധനകാര്യ സ്ഥാപനമായി ഇതാരംഭിക്കാന്‍ കഴിയുമെങ്കില്‍ അതാകും നല്ലത്. സാധാരണ വായ്പകളേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന പലിശ നിശ്ചയിക്കുന്നതിലും തെറ്റില്ല. വായ്പയിലെ തിരിച്ചടവ് മിക്കവാറും കൃത്യമായിത്തന്നെ നടക്കാനാണ് സാധ്യത. അങ്ങിനെയല്ലാതെ വരുന്നകേസുകള്‍ അപൂര്‍വ്വമാകും. സമ്പന്നരായ വ്യവസായികളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുന്ന ബാങ്കുകള്‍ക്കും സര്‍ക്കാരിനും ഈ സംവിധാനത്തിലൂടെ നഷ്ടമായേക്കാവുന്ന ചെറിയ തുക വലിയ ഭാരമാകില്ല എന്നതിലും സംശയമില്ല. ഇത്തരത്തില്‍ ഒരു ജനകീയ മുഖം ഭരണസംവിധാനത്തിന് നല്‍കാന്‍ അധികാരികള്‍ ശ്രദ്ധിക്കുമെന്ന് കരുതാം.

മൊബൈല്‍- 9567011942






Friday, 12 July 2024

20th century Indian films

 

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സിനിമ

-വി.ആര്‍.അജിത് കുമാര്‍

1895 ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ലണ്ടനില്‍ ആദ്യസിനിമ
പ്രദര്‍ശിപ്പിച്ചപ്പോള്‍, പാഞ്ഞുവന്ന തീവണ്ടി കണ്ട് ഭയന്ന് ആളുകള്‍
തീയറ്ററില്‍ നിന്നും ഇറങ്ങി ഓടി എന്നതാണ് ചരിത്രം. എന്നാല്‍ അതേ സിനിമ
യാതൊരു ഭയവിഹ്വലതകളുമില്ലാതെയാണ് 1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സണ്‍
ഹോട്ടലില്‍ ഇന്ത്യക്കാര്‍ കണ്ടത്. സിനിമ കാണും മുന്നെ സിനിമ വിഷ്വലുകളെ
സംബ്ബന്ധിച്ച് നല്ല ധാരണ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നു എന്നുവേണം
കരുതാന്‍. ആദ്യകാലത്ത് സ്ക്രോള്‍ പെയിന്‍റിംഗില്‍ വലിയ ചിത്രങ്ങള്‍
വരച്ച് അവയുടെ കാഴ്ചയ്ക്ക് ശബ്ദം നല്‍കി പുരാണ കഥകള്‍ പറഞ്ഞവരാണ്
ഇന്ത്യക്കാര്‍. പിന്നീടത് വിളക്കിന്‍റെ വെളിച്ചത്തില്‍ ചലിക്കുന്ന
പെയിന്‍റഡ് ഗ്ലാസ് സ്ളൈഡുകളായി. എന്നാല്‍ സാങ്കേതിക മികവുള്ള സിനിമയുടെ
കാഴ്ച ഇന്ത്യക്കാരന് നല്‍കിയത് യൂറോപ്പില്‍ തരംഗം സൃഷ്ടിച്ച ലൂമിയര്‍
സഹോദരന്മാര്‍ തന്നെയായിരുന്നു എന്നതില്‍ സംശയമില്ല.

യൂറോപ്പില്‍ സൃഷ്ടിക്കപ്പെട്ട തരംഗത്തിന്‍റെ അനുരണനമെന്ന നിലയില്‍ 1898
ല്‍ ഹിരാലാല്‍ സെന്‍ എന്ന കലാകാരന്‍ ദ ഫ്ളവര്‍ ഓഫ് പേര്‍ഷ്യ എന്ന ഹ്രസ്വ
ചിത്രം നിര്‍മ്മിച്ചു. എന്നാല്‍ ഇന്ത്യന്‍ ഭാഷയില്‍ നിര്‍മ്മിച്ച്
പ്രദര്‍ശനത്തിനെത്തിയ ആദ്യ സിനിമ ദാദാ സാഹിബ്ബ് ടോര്‍നെയുടെ ശ്രീ
പുണ്ടലിക് ആയിരുന്നു. 1912 മെയ് 12 ന് ബോംബെയിലെ കോറണേഷന്‍
സിനിമറ്റോഗ്രാഫില്‍ ഇതിന്‍റെ പ്രദര്‍ശനം നടക്കുമ്പോള്‍,ലക്ഷക്കണക്കിന്
ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതും ലോകമൊട്ടാകെയുള്ള ജനങ്ങളെ
ആഹ്ളാദിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സിനിമയുടെ ആദ്യ ബീജമാണതെന്ന്
ആരും കരുതിയില്ല. സിനിമ രംഗത്തെ പരീക്ഷണങ്ങളുടെയും നിരന്തര
ഗവേഷണങ്ങളുടെയും തുടക്കമായിരുന്നു അത്. എന്നാല്‍ ഒരു മുഴുനീള നിശബ്ദ
ചിത്രം പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 1913
ല്‍ മറാത്തി ഭാഷയില്‍ നിര്‍മ്മിച്ച രാജാ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ദാദാ
സാഹേബ് ഫാല്‍ക്കെ എന്ന ധുന്‍ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ അതോടെ ഇന്ത്യന്‍
സിനിമയുടെ പിതാവ് എന്നറിയപ്പെടാന്‍ തുടങ്ങി. സിനിമരംഗത്തെ ഏറ്റവും
പ്രഗത്ഭരെ ആദരിക്കുന്ന ഫാല്‍ക്കെ അവാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതും അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ്.

ആദ്യകാലത്ത് നാടകത്തിലെന്നപോലെ സിനിമയിലും അഭിനയിക്കാന്‍ സ്ത്രീകള്‍
മുന്നോട്ടുവന്നിരുന്നില്ല.ഇന്ത്

യന്‍ സമൂഹം അത്രയേറെ
യാഥാസ്ഥിതികമായിരുന്നു ആ കാലത്ത്. രാജാഹരിശ്ചന്ദ്രയില്‍ പുരുഷന്മാരാണ്
സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ഈ ആദ്യചിത്രത്തില്‍ പോലും ഒരു
കുളിസീനുണ്ടായിരുന്നു എന്നത് രസകരമായ സംഗതിയാണ്. ഹരിശ്ചന്ദ്രന്‍ ഭാര്യ
താതാമതിയെ കാണാന്‍ വരുമ്പോള്‍ അവരും തോഴിമാരും കുളിക്കുകയായിരുന്നു.ആ
രംഗചിത്രീകരണത്തില്‍ നിന്നും നൂറുവര്‍ഷം പിന്നിടുമ്പോള്‍ സിനിമയിലുണ്ടായ
ഗുണകരവും ദോഷകരവുമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

1914 ല്‍ പുറത്തിറങ്ങിയ മോഹിനി ഭസ്മാസുര്‍ എന്ന സിനിമയിലാണ് ഒരു സ്ത്രീ
ആദ്യമായി നായികയായത്.കമലാബായ് ഗോഖലെ അത്തരത്തില്‍ ഇന്ത്യന്‍ സിനിമയില്‍
വലിയൊരു മാറ്റത്തിന് വഴി തുറന്നു. ഇതിനെ തുടര്‍ന്ന് 1914 ല്‍ സത്യവാന്‍
സാവിത്രി, 1917 ല്‍ സത്യവതി രാജാ ഹരിശ്ചന്ദ്ര, ലങ്കാദഹന്‍, 1918 ല്‍
ശ്രീകൃഷ്ണജന്മ്, 1919 ല്‍ കാളിയമര്‍ദ്ദന്‍ എന്നീ ചിത്രങ്ങള്‍
പ്രദര്‍ശനത്തിന് വന്നു. ഇന്ത്യന്‍ ഇതിഹാസകഥകള്‍ പാടിയും കേട്ടും കണ്ടും
ഇരുത്തംവന്ന കലാസ്വാദകര്‍ക്ക് എല്ലാ കലകളുടെയും സംഗമമായ സിനിമ
കോര്‍ത്തുവച്ച രസച്ചരട് വിനോദത്തിന് പുതിയ മാനം നല്കുകയായിരുന്നു.സിനിമ
ജനങ്ങളിലെത്തിക്കുന്നതിനായി വടക്കേയിന്ത്യയില്‍ ജാംഷെഡ്ജി പ്രേംജി മദനും
ദക്ഷിണേന്ത്യയില്‍ രഘുപതി വെങ്കയ്യ നായിഡുവും തീയറ്റര്‍ ശ്രംഖലകള്‍
തുടങ്ങുകയും സിനിമ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പണക്കാരനും
പാവപ്പെട്ടവനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വിനോദഉപാധി എന്ന
നിലയിലാണ് സിനിമയുടെ പ്രചാരം വര്‍ദ്ധിച്ചത്. അഭിനേതാക്കള്‍ വേദികളില്‍
നിന്നും വേദികളിലേക്ക് പോകുന്ന ഡാന്‍സ് ഡ്രാമകളുടെ കാലത്തുനിന്നും
സിനിമയുടെ ഒരു പ്രിന്‍റ് മാത്രം യാത്ര ചെയ്താല്‍ മതി എന്ന അവസ്ഥ അത്ഭുതം
തന്നെയായിരുന്നു. ചെറിയ തുകയ്ക്ക് സിനിമ കാണാനുള്ള സൌകര്യം ജനങ്ങളെ
ആവേശഭരിതരാക്കി. ബോംബെയില്‍ ഒരണയ്ക്ക് അതായത് ആറ് പൈസ ചിലവില്‍ സിനിമ
കാണാമായിരുന്നു. കൂടുതല്‍ പണം മുടക്കുന്നവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍
ലഭ്യമാക്കി. തറയിലും ബഞ്ചിലും കസേരയിലും ബാല്ക്കണിയിലുമൊക്കെ ഇരുന്ന്
പണത്തിന്‍റെ തരമനുസരിച്ച് ആളുകള്‍ സിനിമ കണ്ടും .ഓരോരുത്തരും ഓരോ
തരത്തില്‍ അതിനെ ആസ്വദിച്ചു. നാടിന്‍റെ സാമൂഹികാവസ്ഥ,കലകള്‍ എന്നിവ
ഉള്‍പ്പെടുന്ന സിനിമകളില്‍ വിദേശസിനിമകളില്‍ നിന്നാര്‍ജ്ജിച്ച സാങ്കേതിക
രീതികളും നമ്മുടെ സംവിധായകര്‍ സ്വീകരിച്ചു.

1916 ല്‍ ബോംബെ,കല്‍ക്കട്ട എന്നിവിടങ്ങളിലുണ്ടായ മാറ്റങ്ങളുടെ കാറ്റ്
മദ്രാസിലുമെത്തി.ആര്‍.നടരാജ മുതലിയാര്‍ കീചകവധം എന്ന സിനിമയുമായാണ്
ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് തുടക്കമിട്ടത്. 1921 ല്‍ പുറത്തിറക്കിയ
വിറ്റാക്കറുടെ വള്ളി തിരുമനം ഇന്ത്യയൊട്ടാകെ പ്രദര്‍ശിപ്പിച്ച് വന്‍വിജയം
നേടി. 1929 ലാണ് ഹോളിവുഡില്‍ നിന്നും പഠനം കഴിഞ്ഞെത്തിയ അനന്ത നാരായണന്‍
ജനറല്‍ പിക്ച്ചേഴ്സ് കോര്‍പ്പറേഷന്‍ ആരംഭിച്ചത്. അതോടെ നിശബ്ദസിനിമകളുടെ
സാങ്കേതിക തലം കുറേക്കൂടി ഉയര്‍ന്നു. എന്നിട്ടും ശബ്ദസിനിമ
ഉണ്ടായില്ല.അന്ന് പശ്ചിമ മഹാരാഷ്ട്രയിലെ കോലാപ്പൂരായിരുന്നു
സിനിമകേന്ദ്രമായി വികസിച്ചിരുന്നത്.

മനോഹരമായ സെറ്റുകള്‍ നിര്‍മ്മിച്ച് ചരിത്ര കഥകള്‍ പറയുന്ന രീതി
തുടങ്ങിയത് 1919 ല്‍ ബാബുറാവു കെമിസ്ട്രി എന്ന ബാബുറാവു
പെയിന്‍ററായിരുന്നു. ബാലസേവ് പവാര്‍,കമലാദേവി,സുന്‍സറോ പവാര്‍ എന്നിവര്‍
പ്രധാന കഥാപാത്രങ്ങളായ സൈരന്ദ്രിയായിരുന്നു ഇത്തരത്തിലുള്ള ആദ്യ
സിനിമ.ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ സാമൂഹിക വിമര്‍ശന ചിത്രം 1921
ഇറങ്ങിയ ഇംഗ്ലണ്ട് റിട്ടേണ്‍ഡ് ആണ്.ബ്രിട്ടീഷ് സമ്പ്രദായം അനുകരിക്കാന്‍
ശ്രമിക്കുന്ന ഇന്ത്യക്കാരെ കണക്കിന് കളിയാക്കുന്നതായിരുന്നു ഈ ചിത്രം.
ധിരേന്‍ ഗാംഗുലിയായിരുന്നു സംവിധായകന്‍. ശക്തമായ സാമൂഹിക വിമര്‍ശനം
ലക്ഷ്യമിട്ടുള്ള ചിത്രങ്ങളും ഈ കാലത്ത് ഉണ്ടാകാതിരുന്നില്ല.1925 ല്‍
ബാബുറാവുവാണ് ഇതിന് തുടക്കമിട്ടത്. പണം പലിശയ്ക്ക് കൊടുത്ത് കര്‍ഷകരെ
ചൂഷണം ചെയ്യുന്ന സംവിധാനത്തിനെതിരായ ശബ്ദമായിരുന്നു അദ്ദേഹത്തിന്‍റെ
സസ്ഖരി പാഷ് അഥവാ ദ ഇന്ത്യന്‍ ഷൈലോക്ക്. 1930 ലാണ് ബ്രിട്ടീഷ്
ഇന്ത്യയില്‍ ആദ്യമായി ഫിലിം സെന്‍സര്‍ഷിപ്പ് വന്നത്. ആര്‍.എസ്.ഡി
ചൌധരിയുടെ റാത്ത് എന്ന സിനിമയില്‍ ഇന്ത്യന്‍ നേതാക്കളുടെ കഥ പറഞ്ഞതാണ്
ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചത്. പിന്നീട് സിനിമകളുടെ ഉള്ളടക്കം
ശ്രദ്ധിക്കുന്ന രീതി തുടരുകയും ചെയ്തു.

1931 ഇന്ത്യന്‍ സിനിമയെ സംബ്ബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു
വര്‍ഷമാണ്. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡ വര്‍മ്മ എന്ന
ചരിത്രാഖ്യായികയെ അടിസ്ഥാനപ്പെടുത്തി പി.വി.റാവു ഒരു
ചിത്രമെടുത്തെങ്കിലും നിയമക്കുരുക്കില്‍ പെട്ട് പ്രദര്‍ശനം തടയപ്പെട്ടു.ആ
ചിത്രം പ്രദര്‍ശനത്തിന് വന്നിരുന്നെങ്കില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍
വന്‍ചലനത്തിന് അതിടയാക്കുമായിരുന്നെന്ന് അക്കാലത്ത്
സിനിമാരംഗത്തുണ്ടായിരുന്ന വിദഗ്ധര്‍ പറഞ്ഞിരുന്നു. അത്
സംഭവിച്ചില്ലെങ്കിലും 1931 മാര്‍ച്ച് 14 ന് ഇന്ത്യന്‍ ഭാഷയില്‍ ആദ്യ ശബ്ദ
സിനിമ ഇറങ്ങി. അര്‍ദേഷിര്‍ ഇറാനിയുടെ ആലം ആര സിനിമയുടെ സ്വപ്നങ്ങള്‍ക്ക്
പുതിയ തലങ്ങള്‍ നല്‍കി. അദ്ദേഹം തുടര്‍ച്ചയായി ചിത്രങ്ങളെടുത്തു.1932 ല്‍
ഇറങ്ങിയ മാധുരി,1935 ല്‍ ഇറങ്ങിയ അനാര്‍ക്കലി,1936 ലെ മിസ് ഫ്രോണ്ടിയര്‍
മെയില്‍,1939 ലെ പഞ്ചാബ് മെയില്‍ എന്നിവ ശ്രദ്ധേയ സനിമകളായി. 1931 ല്‍
തന്നെ തെലുങ്കിലും ശബ്ദചിത്രമുണ്ടായി. എച്.എം.റെഡ്ഡി നിര്‍മ്മിച്ച്,
സംവിധാനം ചെയ്ത ഭക്തപ്രഹ്ളാദയായിരുന്നു ചിത്രം. അതേവര്‍ഷം ഒക്ടോബറില്‍
എച്.എം.റെഡ്ഡിയുടെ തന്നെ കാളിദാസ് തമിഴിലും റിലീസ് ചെയ്തു. പാട്ടും
നൃത്തവും ഇന്ത്യന്‍ കൊമേഷ്യല്‍ സിനിമയുടെ ഭാഗമായത് ഇന്ദ്രസഭ, ദേവി
ദേവയാനി എന്നീ ചിത്രങ്ങളുടെ വരവോടെയാണ്.

ഈ കാലത്തെ ശ്രദ്ധേയനായ മറ്റൊരു സംവിധായകന്‍ വി.ശാന്താറാമായിരുന്നു.ഹിന്ദു
ആചാരങ്ങളിലെ അക്രമസ്വഭാവം, ബ്രാഹ്മണ യാഥാസ്ഥിതികത്വം,ജാതി
സമ്പ്രദായത്തിലെ അനീതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന സിനിമകളായിരുന്നു
1932 ലെ അയോധ്യ കി രാജാ, 1934 ലെ അമൃത് മന്ദന്‍, 1935 ലെ ധര്‍മാത്മ
എന്നിവ. 1936 ല്‍ റിലീസ് ചെയ്ത അമര്‍ജ്യോതിയാണ് ആദ്യത്തെ സ്ത്രീപക്ഷ
സിനിമ.പ്രായം ചെന്ന ഒരു പുരുഷനെ വിവാഹം ചെയ്യേണ്ടിവന്ന സ്ത്രീയുടെ കഥ
പറയുന്ന 1937 ലെ  ദുനിയ ന മാനേയും 1939 ല്‍ ഇറങ്ങിയ ആദ്മിയും
ഇത്തരത്തില്‍ ശ്രദ്ധേയമായ സിനിമകളാണ്.

കൊമേഴ്സ്യല്‍ സിനിമകളുടെ വിജയത്തിന് ഗാനങ്ങളുടെ അനിവാര്യത
ബോധ്യപ്പെടുത്തിയ ചിത്രമാണ് ലൈല മജ്നു.വിപ്ലവകരമായ ചിന്തകള്‍ക്ക്
വേരുപാകിയ ചിത്രങ്ങളും അക്കാലത്തുണ്ടായി. കവിയും പൂജാരിയുമായ ഒരു വൈഷ്ണവ
മതക്കാരന്‍ അലക്കുകാരിയെ പ്രണയിക്കുന്ന 1932 ല്‍ പുറത്തുവന്ന ചാന്ദ്നി
ദാസ് അത്തരത്തില്‍ ശ്രദ്ധേയമായ ചിത്രമായിരുന്നു. ശരത്ചന്ദ്ര
ചാറ്റര്‍ജിയുടെ ദേവദാസ് 1935 ലാണ് റിലീസ് ചെയ്തത്. പ്രദര്‍ശിപ്പിച്ച
നാടുകളിലെല്ലാം വന്‍ ജനാവലി ആവേശത്തോടെ സ്വീകരിച്ച സിനിമയായിരുന്നു
ദേവദാസ്. ഇതോടെയാണ് സിനിമ,വ്യവസായം എന്ന നിലയില്‍ വളരാനുള്ള സാധ്യത ഈ
രംഗത്തുള്ളവര്‍ മനസിലാക്കിയത്. അതോടെ മദ്രാസ്,കല്‍ക്കട്ട,ബോംബെ
എന്നിവിടങ്ങളില്‍ ചിത്രീകരണ സംവിധാനങ്ങള്‍ വിപുലപ്പെട്ടു. ബോംബെ
ടാക്കീസും പൂനയില്‍ മറാത്തി ചിത്രങ്ങള്‍ക്കായി പ്രഭാത് സ്റ്റുഡിയോയും
വന്നു.

ഇന്ത്യന്‍ സിനിമയില്‍ ഗാനങ്ങളും നൃത്തവും പ്രണയവും ചേര്‍ന്ന മസാലയുടെ
വരവ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമായിരുന്നു. 1940 ല്‍ ചന്ദ്രലേഖ എന്ന
ചിത്രത്തിന് ഇന്ത്യയൊട്ടാകെ ലഭിച്ച സ്വീകരണം ദക്ഷിണേന്ത്യന്‍
ഭാഷകള്‍ക്കും സംസ്ക്കാരത്തിനും പുത്തനുണര്‍വ്വ് പകര്‍ന്നു. 1940 കളില്‍
പരീക്ഷണ സിനിമകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട്
മെഹ്ബൂബ്,ബിമല്‍റോയ്,ഗുരുദത്ത്, രാജ്കപൂര്‍ തുടങ്ങിയ സംവിധായകര്‍
രംഗപ്രവേശം ചെയ്തു. പ്രശ്നസങ്കീര്‍ണ്ണമായ സമൂഹത്തെയും യുദ്ധാനന്തര
ലോകത്തെയും വരച്ചുകാട്ടുന്ന ചിത്രങ്ങളായിരുന്നു അക്കാലത്ത് വന്ന ഔരത്ത്,
ഉദയേര്‍ പഥേ, ദോ ബിഗ സമീന്‍,ബാഡി, കാഗസ് കെ ഫൂല്‍ തുടങ്ങിയ ചിത്രങ്ങള്‍.

ഇന്ത്യ-പാക് വിഭജനത്തോടെ മിക്ക സിനിമകളുടെയും പ്രമേയവും വിഭജനത്തെ
തുടര്‍ന്നുള്ള ദുരിതങ്ങളായി.1948 ല്‍ ഫിലിംസ് ഡിവിഷന്‍ വന്നതോടെ
ഡോക്യുമെന്‍ററികളുടെ നിര്‍മ്മാണവും വര്‍ദ്ധിച്ചു. പതിനെട്ട് ഭാഷകളിലായി
ഇരുനൂറിലേറെ ചെറു ഡോക്യുമെന്‍ററികള്‍ നിര്‍മ്മിച്ച് ഒന്‍പതിനായിരം
പ്രിന്‍റുകള്‍ വരെ ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളില്‍
പ്രദര്‍ശിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇത്തരം
നിര്‍മ്മാണങ്ങള്‍ തീരെ ഇല്ലാതായെന്നു പറയാം.

കമ്മ്യൂണിസ്റ്റ് ചായ്വുള്ള സിനിമകളുടെ വരവുണ്ടായത് ഇന്ത്യന്‍ പീപ്പിള്‍സ്
തീയറ്റര്‍ അസോസിയേഷന്‍ അഥവാ ഇപ്റ്റ ഈ രംഗത്ത് ശ്രദ്ധ
കേന്ദ്രീകരിച്ചതോടെയാണ്. സിനിമ,രാഷ്ട്രീയ സന്ദേശ പ്രചരണത്തിനുള്ള
ആയുധമാണെന്ന കണ്ടെത്തലില്‍ നിന്നാണിതുണ്ടായത്. 1943 ലെ ബംഗാള് ക്ഷാമത്തെ
ആസ്പദമാക്കി 1944 ല്‍ ബിജോണ്‍ ഭട്ടാചാര്യ തയ്യാറാക്കിയ നബണ്ണയും 1946 ല്‍
ക്വാജാ അഹമ്മദ് അബ്ബാസിന്‍റെ ധര്‍ത്തി കെ ലാലും മദര്‍ ഇന്ത്യയും പ്യാസയും
സിനിമയ്ക്കൊരു മൂന്നാം കണ്ണ് നല്‍കുകയായിരുന്നു.

1940-1960 ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ കാലമായിരുന്നു. വളരെ
ശ്രദ്ധേയമായ കുറേ ചിത്രങ്ങള്‍ ഈ കാലത്ത് പുറത്തിറങ്ങി. ബംഗാളില്‍ സമാന്തര
സിനിമകള്‍ക്ക് തുടക്കമായതും ഈ കാലത്താണ്. 1946 ല്‍ ചേതന്‍ ആനന്ദിന്‍റെ
നീച് നഗറും 1952 ല്‍ റിത്വിക് ഘട്ടക്കിന്‍റെ നാഗരികും 1953 ല്‍ ബിമല്‍
റോയിയുടെ ദോ ബിഗ സമീനും പുതിയ തരംഗം സൃഷ്ടിച്ചു. എന്നാല്‍ ഇന്ത്യന്‍
സിനിമയിലെ എക്കാലത്തേയും അത്ഭുതമായ പഥേര്‍ പാഞ്ചാലി സത്യജിത് റേ എന്ന
കലാകാരനിലൂടെ പുറത്തുവന്നത് 1955 ലാണ്. കഥയും അവതരണവും സാങ്കേതികതയും
ഒത്തിണങ്ങിയ അപൂര്‍വ്വ ചിത്രമായിരുന്നു അത്. ഓരോ കാഴ്ചയിലും ഒരു പുതിയ
അനുഭവം ആ ചിത്രം ആസ്വാദകന് നല്‍കുന്നു.തുടര്‍ന്നും സത്യജിത് റേ ലോകസിനിമ
രംഗത്തെ പ്രഗത്ഭരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു എങ്കിലും ഇന്നും
ആവേശത്തോടെ സിനിമാസ്വാദകര്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന
ഇന്ത്യന്‍ സിനിമ പഥേര്‍ പാഞ്ചാലി തന്നെയാണ് എന്നത് നമ്മെ
വിസ്മയിപ്പിക്കുന്നു.

ഹിന്ദി സിനിമയും വികസിക്കുകയായിരുന്നു.ഗുരുദത്തിന്‍റെ പ്യാസ,കാഗജ് കെ
ഫൂല്‍,രാജ്കപൂറിന്‍റെ ആവാര,ശ്രീ 420,മെഹ്ബൂബ് ഖാന്‍റെ മദര്‍ ഇന്ത്യ,
കെ.അസിഫിന്‍റെ മുഗള്‍-ഇ-അസം,വി.ശാന്താറാമിന്‍റെ ദോ ആഖേം ബാരാ
ഹാത്ത്,ബിമല്‍ റോയിയുടെ മധുമതി എന്നിവ ഈ ഘട്ടത്തിലെ
സംഭാവനകളാണ്.എഴുപതുകളില്‍ അസ്തിത്വദുഖം പേറുന്ന, റിബലുകളായ
ചെറുപ്പക്കാരുടെ വികാരം ഉള്‍ക്കൊണ്ട, സിനിമയെ ഗൌരവമായി കാണുകയും ലോകസിനിമ
മനസിലാക്കുകയും ചെയ്ത ഒരു കൂട്ടം സംവിധായകരുടെ സിനിമകള്‍ കാമ്പസുകളുടെ
സ്വന്തമായി മാറി. സത്യജിത് റേ,ശ്യാം ബനഗല്‍, റിത്വിക് ഘട്ടക്,മൃണാള്‍
സെന്‍,ബുദ്ധദേവ് ദാസ് ഗുപ്ത,ഗൌതംഘോഷ് എന്നീ ബംഗാളികള്‍, അടൂര്‍
ഗോപാലകൃഷ്ണന്‍,ജി.അരവിന്ദന്‍,കെ.ജി.ജോര്‍ജ്ജ്, ഷാജി.എന്‍.കരുണ്‍,ജോണ്‍
എബ്രഹാം,പി.എന്‍.മേനോന്‍,എം.ടി.വാസുദേവന്‍ നായര്‍,ടി.വി.ചന്ദ്രന്‍
തുടങ്ങിയ മലയാളികള്‍,ഒറിയ ഭാഷയിലെ നീരദ് മഹോപാത്ര,ഹിന്ദിയിലെ മണി
കൌള്‍,കുമാര്‍ സാഹ്നി,കേതന്‍ മെഹ്ത,ഗോവിന്ദ് നിഹലാനി,വിജയ്
മെഹ്ത,ഗുല്‍സാര്‍ എന്നിവര്‍ ഈ രംഗത്തെ അതികായരാണെന്നു പറയാം.

കൊമേഷ്യല്‍ സിനിമയും കാലത്തിനൊപ്പം മാറുകയായിരുന്നു. 1975 ല്‍
പുറത്തിറങ്ങിയ ഷോലെ.ദീവാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്.
നവസിനിമകളെ സ്വാധീനിച്ചത് വിറ്റോരിയ ദെ സിക്കയുടെ ബൈസിക്കിള്‍ തീവ്സും
ജീന്‍ റെനോയറുടെ ദ റിവറുമൊക്കെയാണെങ്കില്‍ കൊമേഷ്യല്‍ സിനിമകള്‍ക്ക്
ഹോളിവുഡും പാശ്ചാത്യസംഗീതചാനലുകളും പാഴ്സി നാടകങ്ങളും നാടന്‍
തീയറ്ററുകളും സംസ്കൃത നാടകങ്ങളും പ്രേരണകള്‍ നല്‍കി എന്ന് പറയാന്‍
കഴിയും. എണ്‍പതുകളില്‍ തുടങ്ങിയ കലാമൂല്യവും കച്ചവടവും സങ്കരപ്പെട്ട
സിനിമ സങ്കല്‍പ്പം ബാലചന്ദറിനെ പോലെ മികച്ച സിനിമകള് എടുത്ത സംവിധായകരെ
ജനപ്രിയരാക്കി മാറ്റി. ഏക് ദുജെ കേലിയേ,മിസ്റ്റര്‍ ഇന്ത്യ,തേ
സാബ്,ബാസിഗാര്‍,ഡര്‍,ദില്‍വാലേ ദല്‍ഹനിയ ലേ ജായേംഗ്, കുച്ച് കുച്ച്
ഹോത്താ ഹൈ, മണിരത്നത്തിന്‍റെ റോജ,ബോംബെ,നായകന്‍,എസ്.ശങ്കറിന്‍റെ
കാതലന്‍,ശിവജി,എന്തിരന്‍,റാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി,ഡി,അനുരാഗ്
കശ്യപിന്‍റെ ബ്ലാക് ഫ്രൈഡേ,ഇര്‍ഫാന്‍ കമലിന്‍റെ താങ്ക്സ് മാ, ദേവ
കട്ടായുടെ പ്രസ്ഥാനം തുടങ്ങിയ ചിത്രങ്ങള്‍ ഈ
കുലത്തില്‍പെടുത്താവുന്നതാണ്. ഇത്തരം സിനിമകള്‍ ലോകസിനിമയെ പൊതുവെയും
ഹോളിവുഡിനെയും സ്വാധീനിച്ചതിന്‍റെ ഉദാഹരണമാണ് ഡാനി ബോയെല്‍സിന്‍റെ സ്ലം
ഡോഗ് മില്ലനയര്‍.ഇതിഹാസ സമാനമായ ചിത്രങ്ങളും ഇത്തരത്തില്‍ പിറവികൊണ്ടു.
അതാണ് ലഗാന്‍ എന്ന അത്ഭുത ചിത്രം.സിനിമ രംഗത്തെ പരീക്ഷണങ്ങള്‍ മറ്റെല്ലാ
മേഖലയിലും എന്നപോലെ തുടര്‍ന്നുകൊണ്ടേയിരുന്നു.അപര്‍ണ്ണ സെന്‍,റിതു
പര്‍ണ്ണ ഘോഷ്,സന്തോഷ് ശിവന്‍,ജാനു ബറുവ.സുധീര്‍ മിശ്ര, വിധു വിനോദ്
ചോപ്ര,രാജ് കുമാര്‍ സന്തോഷി, തുടങ്ങി അനേകംപേര്‍ നവസിനിമകളെ സജീവമാക്കി
നിര്‍ത്തി.

   ദക്ഷിണേന്ത്യന്‍ സിനിമകള്‍ സജീവമായി നിലനിന്നത്
മദ്രാസിലായിരുന്നെങ്കിലും കേരളത്തിലും 1928 ല്‍ ജെ.സി.ഡാനിയേല്‍ എന്ന
പ്രതിഭയുടെ നേതൃത്വത്തില്‍ പ്രാദേശിക സിനിമ ഉദയം ചെയ്തിരുന്നു.ആദ്യ മലയാള
നിശബ്ദ സിനിമയായ വിഗതകുമാരനായിരുന്നു തുടക്കം. 1938 ലാണ് ആദ്യ ശബ്ദചിത്രം
വന്നത്.1947 ല്‍ ആലപ്പുഴയില്‍ ഉദയ സ്റ്റുഡിയോ വരുംവരെ തമിഴ്
നിര്‍മ്മാതാക്കളായിരുന്നു മലയാള സിനിമയെ മുന്നോട്ടു കൊണ്ടുപോയത്. മലയാള
സിനിമ ഇന്ത്യന്‍ ഭൂപടത്തില്‍ ഇടം കണ്ടെത്തിയത് 1954 ല്‍ പി.ഭാസ്ക്കരനും
രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത
നിലക്കുയിലിലൂടെയാണ്.തുടര്‍ന്ന് ഇന്ത്യയിലെ തന്നെ ആദ്യ നിയോറിയലിസ്റ്റിക്
ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ് 1955 ല്‍ പുറത്തിറക്കി.1965 ല്‍ രാമു
കാര്യാട്ടിന്‍റെ ചെമ്മീന്‍ സുവര്‍ണ്ണ മുദ്ര പതിപ്പിച്ചതോടെ ഇന്ത്യന്‍
സിനിമയില്‍ മലയാളം ലബ്ധപ്രതിഷ്ഠ നേടി.1972 ല്‍ സ്വയംവരം,1973 ല്‍
ഉത്തരായനം, 1976 ല്‍ സ്വപ്നാടനം,1979 ല്‍ ചെറിയാച്ചന്‍റെ
ക്രൂരകൃത്യങ്ങള്‍ ,1981 ല്‍ അമ്മയറിയാന്‍ തുടങ്ങി ലോകമറിയുന്ന
ചിത്രങ്ങളുടെ ഒഴുക്കുണ്ടായി.

പോയ നൂറ്റാണ്ടില്‍ എല്ലാ തലത്തിലുമുള്ള പ്രതിഭകളെ സമ്മാനിക്കുകയും അത്
തുടരുകയും ചെയ്യുന്ന മലയാള സിനിമ തികഞ്ഞ മൂല്യാധിഷ്ഠിത ചിത്രങ്ങളും
കച്ചവടവും കലയും സമ്മേളിക്കുന്ന ചിത്രങ്ങളും വെറും കച്ചവടം ലക്ഷ്യമിടുന്ന
ചിത്രങ്ങളും ചലച്ചിത്രപ്രേമികള്‍ക്കായി സംഭാവന ചെയ്തു. സിനിമയെ
സ്നേഹിക്കുന്നവര്‍ക്ക് മറക്കാനാവാത്ത അന്‍പതിലേറെ സംവിധായകരും പ്രഗത്ഭരായ
അനേകം നടീനടന്മാരും സാങ്കേതിക വിദഗ്ധരും ഇക്കാലത്ത്
നമുക്കുണ്ടായി.എഴുനൂറിലേറെ ചിത്രങ്ങളില്‍ നായകനായ പ്രേംനസീര്‍ ഉള്‍പ്പെടെ
പല അത്ഭുതങ്ങളും മലയാളം ലോകത്തിന് സംഭാവന ചെയ്തിരുന്നു. ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലും ഒട്ടും ഗൌരവം ചോരാതെ അത് തുടരുകയും ചെയ്യുന്നു.

Tuesday, 2 July 2024

A memory of the release of my novels *Ormmanoolukal* and *Kedatha Chita* in 2005, Delhi

 












 ‍ ഓർമ്മനൂലുകള്, കെടാത്ത ചിത എന്നീ നോവലുകളുടെ പ്രകാശന ചടങ്ങ് –ഓര്മ്മ
====================
2005 ഫെബ്രുവരിയിലായിരുന്നു ഡല്ഹി കേരള ഹൌസില് ചടങ്ങ് നടന്നത്. അന്ന്
വേദിയിലുണ്ടായിരുന്ന പ്രശസ്ത നോവലിസ്റ്റും ദാര്ശനികനുമായ ആനന്ദ്
ഇപ്പോഴും ഡല്ഹിയിലുണ്ട്. ഓംചേരി സാര് നൂറ് വയസ് പിന്നിട്ട് സസുഖം
ഡല്ഹിയില് കഴിയുന്നു.കെ.സച്ചിദാനന്ദന് ഇപ്പോള് കേരള സാഹിത്യ അക്കാദമി
പ്രസിഡന്റാണ്.ഇടമറുക് സാര് വളരെ സജീവമായി നില്ക്കെതന്നെ 2006 ജൂണ്
29ന് ഡല്ഹിയില് മരണപ്പെടുകയാണ് ഉണ്ടായത്.
=====================================
സമകാലീന കഥാകാരന്മാര് പുതിയ ആഖ്യാന സ്വരങ്ങള് കേള്പ്പിക്കുന്നു
==================================
ന്യൂഡല്ഹി: ഭ്രമാത്മകതയും അതിയാഥാര്ത്ഥ്യവും കഥയിലും നോവലിലും ആധിപത്യം
പുലര്ത്തിയ ആധുനിക കാലത്തിനുശേഷം സമകാലീന കഥാകാരന്മാരും നോവലിസ്റ്റുകളും
പുതിയ ആഖ്യാനസ്വരങ്ങള് കേള്പ്പിക്കുകയാണെന്നു പ്രശസ്ത കവിയും കേന്ദ്ര
സാഹിത്യ അക്കാദമി സെക്രട്ടറിയുമായ കെ.സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.
കേരള ഹൌസില് നടന്ന ചടങ്ങില് വി.ആര്.അജിത് കുമാര് രചിച്ച
ഓര്മ്മനൂലുകള് എന്ന നോവലിന്റെ പ്രകാശനം നിര്വ്വചിച്ചു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അജിത് കുമാറിന്റെ മറ്റൊരു നോവലായ
കെടാത്ത ചിതയുടെ പ്രകാശനം പ്രമുഖ നോവലിസ്റ്റ് ആനന്ദ്
നിര്വ്വഹിച്ചു.ഓംചേരി എന്.എന്.പിള്ള,ഇടമറുക് എന്നിവര് നേവലുകള്
ഏറ്റുവാങ്ങി.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില് നിര്ണായകമായ അരുനൂറ്റാണ്ടു കാലത്തെ കേരള
ചരിത്രത്തെയും അവിസ്മരണീയമായ കമ്യൂണിസ്റ്റു ചരിത്രത്തെയും അടുത്തുനിന്നു
കാണുവാന് നോവലില് അജിത്കുമാര് നടത്തിയ ശ്രമം സവിശേഷ ശ്രദ്ധ
അര്ഹിക്കുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.രാഷ്ട്രീയവും രതിയും
ഇഴപിരിയാതെ നില്ക്കുന്ന ഓര്മ്മനൂലുകളുടെ ആഖ്യാനത്തില് സ്ത്രീകള്
ചിലപ്പോള് ദുരന്തവാഹകരായി പുരുഷന്മാരുടെ ജീവിതത്തില്
പ്രവേശിക്കുന്നതായി തോന്നുന്നു. ഇതു ചര്ച്ചാവിഷയമാകേണ്ടതാണെന്നും
സച്ചിദാനന്ദന് പറഞ്ഞു.
ഡല്ഹിയുമായി അകലം സൂക്ഷിക്കാത്ത കഥാകാരനെന്ന നിലയില് അജിത്കുമാര്
ശ്രദ്ധേയനാകുന്നുവെന്നു ആനന്ദ് പറഞ്ഞു.ഒരു നല്ല ജീവിത കഥ എന്ന നിലയിലാണ്
നോവലിസ്റ്റിന്റെ സമീപനം എങ്കിലും രാഷ്ട്രീയമായ പരിഛേദം നല്കുവാന്‍‍
അജിത്കുമാറിന് കഴിയുന്നുണ്ട്. സവിശേഷമായ ഒരു തലമുറയില് ദര്ശനപ്രകാശം
കേന്ദ്രീകരിച്ചു സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങളെ വിശകലനം ചെയ്യാനുള്ള
ശ്രമവും ഇതിലുണ്ട്. കേരള രാഷ്ട്രീയത്തിലെ സവിശേഷ സന്ദര്ഭങ്ങളെ കഥയിലൂടെ
മുന്നോട്ടു കൊണ്ടുപോകാന് നോവലിസ്റ്റിനുകഴിയുന്നുണ്ടെന്നും ആനന്ദ്
നിരീക്ഷിച്ചു.ഓംചേരി, ഇടമറുക്,കേന്ദ്ര സാംസസ്ക്കാരിക വകുപ്പ് ജോയിന്റ്
സെക്രട്ടറി കെ.ജയകുമാര്,കൊട്ടാരത്തില് നരേന്ദ്രന് എന്നിവര്
പ്രസംഗിച്ചു.
===============
(മലയാള മനോരമയില് വന്ന വാര്ത്ത)🙏