Tuesday 6 August 2024

GI tagged Manamadurai pottery


 

മാനാമധുരൈ കളിമണ്‍പാത്ര നിര്‍മ്മാണം

-വി.ആര്‍.അജിത് കുമാര്‍

മനുഷ്യരുടെ ആദികാല കരകൌശല ഉത്പ്പന്നങ്ങളില്‍ ഒന്നാണ് മണ്‍പാത്രങ്ങള്‍.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്നെ വിവിധ സംസ്ക്കാരങ്ങളില്‍,
വ്യത്യസ്തമായ രീതികളില്‍ ഇത് വളര്‍ന്നു വികസിച്ചു.വൈവിധ്യ പൂര്‍ണ്ണമായ
ഒരു ചരിത്രമാണ് ശരിക്കും മണ്‍പാത്രകലാകാരന്മാര്‍ക്കുള്ളത്.ലോകത്തിലെ
മിക്ക സംസ്ക്കാരങ്ങളിലും മണ്‍പാത്രങ്ങള്‍ വലിയ സ്വാധീനം
ചെലുത്തിയിരുന്നു. ശിവഗംഗ ജില്ലയിലെ കീളടി പ്രദേശം,വൈഗ നദിയുടെ തീരത്തെ
സമൃദ്ധമായൊരു സംസ്ക്കാരമായിരുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ട്.രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആ സംസ്ക്കാരത്തെ
കേന്ദ്രീകരിച്ച് ഇപ്പോഴും പുരാവസ്തു ഖനനം നടക്കുകയാണ്. അക്കാലത്ത്
ഏറ്റവും സവിശേഷമായിരുന്ന മണ്‍പാത്ര നിര്‍മ്മാണത്തിന്‍റെയും ആ
മനുഷ്യസമൂഹത്തിന്‍റെയും തുടര്‍ച്ചയായി കാണാവുന്നതാണ് മാനാമധുരൈ കുളാള
കൂട്ടായ്മ. കളിമണ്‍ പാത്രങ്ങളില്‍ പുരാതനമായി ചെയ്തുവന്ന ഗ്രാഫിറ്റി
വര്‍ക്കുകളും ഇപ്പോഴും ഇവര്‍ തുടരുന്നതും ചരിത്രത്തിന്‍റെ തുടര്‍ച്ചയായി
കാണാന്‍ കഴിയും.

   ഇരുമ്പും അലൂമിനിയവും സ്റ്റീലും ഒക്കെ വന്ന് മണ്‍പാത്രങ്ങളെ
അടുക്കളയില്‍ നിന്ന് അകറ്റിയെങ്കിലും ചെടിച്ചട്ടിയും കൂജയും ഒക്കെയായി
അത് നിലനിന്നു.ഇപ്പോള്‍ ആരോഗ്യപരമായ പാചകത്തിന് മണ്‍പാത്രങ്ങള്‍
ഗുണകരമെന്ന തിരിച്ചറിവിലൂടെ അവ വീണ്ടും അടുക്കളയില്‍ ഇടം
പിടിച്ചിട്ടുണ്ട്. ചട്ടിക്കറി,കുടംമോര് എന്നെല്ലാമുള്ള പേരില്‍
ഹോട്ടലുകളിലും ചട്ടികളുടെ സാന്നിധ്യം വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക്
കപ്പുകള്‍ക്ക് പകരം മണ്‍കപ്പുകളും ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നു.

മണ്‍പാത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ കളിമണ്ണ് ലഭിക്കുന്ന ഇടങ്ങളിലാണ്
നിര്‍മ്മാണ കലാകാരന്മാര്‍ കുടുംബമായി താമസം തുടങ്ങുക. ഇത്തരത്തില്‍
നൂറിലേറെ കുടുംബങ്ങളാണ് മാനാമധുരൈയിലെ മണ്‍പാത്ര നിര്‍മ്മാണ
കേന്ദ്രത്തിലുള്ളത്. തമിഴ്നാട്ടിലെ പ്രശസ്തമായ മധുര പട്ടണത്തില്‍ നിന്നും
രാമനാഥപുരത്തേക്ക് പോകുന്ന വഴിയിലാണ് മാനാമധുരൈ. ശിവഗംഗ ജില്ലയുടെ ഭാഗമായ
മാനാമധുരൈയിലെ കുളാളര്‍ തെരുവിലാണ് ഈ കലാകുടുംബങ്ങള്‍
താമസിക്കുന്നത്.ഇവരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും
ക്ഷേമത്തിനുമായി മാനാമധുരൈ പോട്ടറി വര്‍ക്കേഴ്സ് കോട്ടേജ്
ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചാണ്
പ്രവര്‍ത്തിക്കുന്നത്. മാനാമധുരൈ പോട്ടറിക്ക് 2023 മാര്‍ച്ചില്‍ ഭൌമസൂചിക
പട്ടികയില്‍ ഇടം ലഭിക്കുകയുണ്ടായി.

ഇവിടെ രാവിലെ ആറുമണിക്കുതന്നെ നിര്‍മ്മാണത്തിനുള്ള കളിമണ്ണ്
തയ്യാറാക്കാന്‍ തുടങ്ങും. ഒരു ദിവസത്തെ ജോലിക്കുള്ള കളിമണ്‍ കണക്കാക്കി
ഓരോരുത്തരും ആവശ്യമായ അളവില്‍ മണലും ചേര്‍ത്ത് കൂട്ട് തയ്യാറാക്കും. അത്
നിര്‍മ്മാണത്തിനുള്ള പരുവമാകാന്‍ രണ്ട് മണിക്കൂറെടുക്കും. പിന്നീട് ജോലി
തുടങ്ങുകയായി. ഓരോരുത്തര്‍ക്കും കളിമണ്‍ വച്ച് ചട്ടിയും കലവും കൂജയും
വാട്ടര്‍ ബോട്ടിലും സാമ്പ്രാണിക്കൂടുമൊക്കെ നിര്‍മ്മിക്കാന്‍ പ്രത്യേകം
കളമുണ്ട്. കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രതലത്തില്‍ വച്ചാണ്
ഉത്പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ രണ്ടുപേര്‍
ചേര്‍ന്നേ ഇത് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കറണ്ട് ഉപയോഗിച്ചുള്ള
സംവിധാനം വന്നതോടെ തനിച്ച് ജോലി നിര്‍വ്വഹിക്കാന്‍ കഴിയുന്നു.

ഓരോ കളിമണ്‍ ഉത്പ്പന്നത്തിനും കൃത്യമായ അളവുണ്ട്. അതിന്‍റെ അടിവാക്കും
കഴുത്തും തലയറ്റവുമൊക്കെ കൃത്യമായി വകഞ്ഞെടുക്കാന്‍  തികഞ്ഞ ഒരു
കലാകാരന്‍റെ കൈയ്യും കണ്ണും ബുദ്ധിയും ചേര്‍ന്നു പ്രവര്‍ത്തിച്ചാലെ അത്
മനോഹരമായൊരു സൃഷ്ടിയായി മാറുകയുള്ളു. നിര്‍മ്മാണഘട്ടത്തില്‍
മുന്നിലെത്തുന്ന വ്യക്തികളാരും അവരുടെ കാഴ്ചയിലേക്ക് വരുകയില്ല
എന്നുതന്നെ പറയാം. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് കലാകാരന്മാരുടെ ഈ
അര്‍പ്പണബോധമാണ്. അഞ്ചും ആറും വയസില്‍ കളിമണ്‍ പാത്രനിര്‍മ്മാണം തുടങ്ങിയ
ഈ കലാകാരന്മാരില്‍ തന്‍റെ കരവിരുത് പ്രകടിപ്പിക്കുന്നതില്‍ ഇപ്പോഴും
തുടരുന്ന ശുഷ്ക്കാന്തി എടുത്തുപറയേണ്ട ഒന്നാണ്. എം.രാമലിംഗം എന്ന
കലാകാരന് എണ്പത്തിയാറ് വയസുണ്ട്. അഞ്ചുവയസില്‍ ഈ തൊഴിലാരംഭിച്ചതാണ്
രാമലിംഗം. എണ്‍പത്തിയൊന്ന് വര്‍ഷമായി ഒരേ തൊഴില്‍ ചെയ്യുന്നതില്‍ യാതൊരു
മടിയും അദ്ദേഹത്തില്‍ കണ്ടില്ല. എന്നുമാത്രമല്ല, കല പഠിക്കാന്‍ തുടങ്ങിയ
ഒരു കുട്ടിയുടെ അത്ര ശ്രദ്ധ അദ്ദേഹത്തിന്‍റെ ജോലിയില്‍ കാണാനും
കഴിഞ്ഞു.ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നവന്‍ ഒരു
വര്‍ഷം കഴിയുമ്പോള്‍ തന്‍റെ പ്രൊമോഷനെ കുറിച്ച് ചിന്തിക്കുമ്പോള്‍
രാമലിംഗം തന്‍റെ ഉത്പ്പന്നം ഓരോ ദിനവും എങ്ങിനെ മെച്ചപ്പെടുത്താം എന്നാണ്
ചിന്തിക്കുന്നത്. പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും അറുപതിന് മുകളില്‍
പ്രായമുള്ളവരാണ്. ചെറുപ്പക്കാര്‍ അപൂര്‍വ്വമായെ ഈ രംഗത്തേക്ക്
വരുന്നുള്ളു. അവര്‍ കുറേക്കൂടി മെച്ചപ്പെട്ട ജോലികളും ജീവിതസാഹചര്യങ്ങളും
അന്വേഷിക്കുകയാണ്. ക്രമേണ അന്യം നിന്നുപോകുന്ന ഒരു കലാരൂപമാണ് മണ്‍പാത്ര
നിര്‍മ്മാണം എന്നുതന്നെ പറയാം.

പഞ്ചഭൂതങ്ങളും ഉള്‍ക്കൊള്ളുന്നൊരു കലയാണ് മണ്‍പാത്ര നിര്‍മ്മാണം. മണ്ണും
ജലവും തീയും വായുവും അന്തരീക്ഷവും ചേരുമ്പോഴെ ഒരു മണ്‍പാത്രം
രൂപപ്പെടുന്നുള്ളു. പാത്രത്തിന് ഉറപ്പുകിട്ടാനായി കളിമണ്ണില്‍ മണലും
ചേര്‍ക്കും.ഈയം,കാരീയം,സോഡിയം സിലിക്കേറ്റ്,മാംഗനീസ്,ഇരുമ്പ് എന്നിവ
കളിമണ്ണില്‍ അടങ്ങിയിട്ടുണ്ട്.അത്ര വിശിഷ്ടമായ കളിമണ്ണുകൊണ്ടേ പാത്രം
നിര്‍മ്മിക്കാന്‍ കഴിയൂ.അതിനോട് നീറ്റുകക്കയും ചാരവും ചേര്‍ത്താണ്
യന്ത്രത്തില്‍ കുഴച്ചെടുക്കുന്നത്. ഈ മിശ്രിതംകൊണ്ട് രൂപപ്പെടുത്തിയ
കളിമണ്‍ പാത്രങ്ങള്‍ തണലില്‍ ഉണക്കി വെളുത്ത മണ്ണും പിന്നീട്
ചെങ്കോട്ടയില്‍ നിന്നും കൊണ്ടുവന്ന ചുവന്ന മണ്ണും ചേര്‍ത്ത് നിറം
പിടിപ്പിക്കും. ഇതിന് ശേഷമാണ് ചൂളയില്‍ ചുട്ടെടുക്കുന്നത്. ഇതിനായി
വിറകടുക്കി അതിന് മുകളില്‍ പാത്രങ്ങള്‍ വച്ച് അവയെ മൂടിയിട്ട ശേഷമാണ്
തീയിടുക. അതിന്‍റെ പരുവം കൃത്യമായി നോക്കാന്‍ കലാകാരന്മാരുണ്ട്. ചൂളയില്‍
ഉത്പ്പന്നം വെന്ത് വരാന്‍ മൂന്ന് നാല് മണിക്കൂറെടുക്കും. ചൂട് സാവധാനം
കുറഞ്ഞു കുറഞ്ഞു വന്ന് പാത്രങ്ങള്‍ പരുവപ്പെടുമ്പോഴേക്കും അതിന്‍റെ
നിറവും തിളക്കവും വര്‍ദ്ധിക്കും.ഇപ്പോള് മണ്‍കപ്പുപോലെയുള്ള ചെറിയ
ഉത്പ്പന്നങ്ങള്‍ ഗ്യാസ് ചൂളയിലും ചുട്ടെടുക്കുന്നു. വിരല്‍ മടക്കി
തട്ടിനോക്കിയാണ് ഇപ്പോഴും ഇവയുടെ ഗുണമേന്മ പരിശോധിക്കുക.

  കുളാളര്‍ സൊസൈറ്റിയിലെ ഓരോ അംഗങ്ങളും പ്രത്യേകമായി തൊഴിലിടം
നടത്തുന്നവരാണ്.അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള സമയംവരെ ജോലി
ചെയ്യും.ചിലരൊക്കെ രാത്രിയിലും വന്നിരുന്ന് പണിയെടുക്കാറുണ്ടെന്ന്
സൊസൈറ്റിയിലെ ക്ലാര്‍ക്കായ നാഗലിംഗം പറഞ്ഞു. ഉറക്കം വരും വരെ ഒക്കെ ജോലി
ചെയ്യുന്നവരുണ്ട്. അംഗങ്ങള്‍ക്ക് കളിമണ്‍ സംഘടിപ്പിക്കാനും ചൂള
ഒരുക്കാനുമൊക്കെ സൊസൈറ്റി വായ്പ നല്കും. നാല്പ്പതിനായിരം രൂപവരെയാണ്
വായ്പ നല്കുക. ഇതിന്‍റെ തിരിച്ചടവോടെ പുതിയ വായ്പ നല്‍കും.ഉത്പ്പന്നം
പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അവരത് സൊസൈറ്റിക്ക് നല്‍കും.സൊസൈറ്റി
പതിനഞ്ച് ശതമാനം വിലകൂട്ടി വില്‍പ്പന നടത്തും. അതായത് നൂറ് രൂപ വിലയുള്ള
ഉത്പ്പന്നം 115 രൂപയ്ക്കാണ് വില്‍ക്കുക. തമിഴ്നാട്,കര്‍ണ്ണാടക,കേരളം
എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ലോറികളിലെത്തിയാണ് കച്ചവടക്കാര്‍
ഉത്പ്പന്നം വാങ്ങി പോവുക. ഓണ്‍ലൈന്‍ വ്യാപാരം പരീക്ഷിച്ചു
നോക്കിയെങ്കിലും വിജയിച്ചില്ല. കേട് വരുന്നു എന്നതാണ് പ്രധാന കാരണം.
പാക്കിംഗ് ചിലവാണ് മറ്റൊരു പ്രശ്നം. പതിനാല് രൂപ വിലയുള്ള ഒരു മണ്‍കപ്പ്
സുരക്ഷിതമായി പായ്ക്ക് ചെയ്യാന്‍ മുപ്പത് നാല്‍പ്പത് രൂപയാകും. എന്നാല്‍
ഇവിടെനിന്നും ഉത്പ്പന്നം വാങ്ങി ഓണ്‍ലൈന്‍ ബിസിസനസ് ചെയ്യുന്നവരുണ്ട്
എന്നും നാഗലിംഗം പറയുന്നു. ഇപ്പോള് മധുരയിലെ ശരവണ സ്റ്റോര്‍
മണ്‍പാത്രങ്ങള്‍ക്ക് മാത്രമായി ഒരിടം ഒരുക്കിയിട്ടുണ്ട്.

എല്ലാ വര്‍ഷവും ഏപ്രില് മാസം  ആദ്യം ചേരുന്ന സൊസൈറ്റിയുടെ
പൊതുയോഗത്തിലാണ് ആ വര്‍ഷത്തെ ഉത്പ്പന്നങ്ങള്‍ക്കുള്ള വില
നിശ്ചയിക്കുന്നത്. വില്‍പ്പനയിലൂടെ സൊസൈറ്റി നേടുന്ന ലാഭത്തില്‍ നിന്നും
ഒരു വിഹിതം ദീപാവലി സമയത്ത് അംഗങ്ങള്‍ക്ക് ബോണസ്സായി നല്‍കും. 2023 ലെ
ബോണസ് 6.7 ശതമാനമായിരുന്നു. ഒരാള്‍ ഒരു ലക്ഷത്തിന്‍റെ ഉത്പ്പന്നം
സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് 6700 രൂപ ബോണസായി
ലഭിക്കും. 1935 ല് ബ്രിട്ടനില്‍ നിന്നും കൊണ്ടുവന്ന ചെളിയെ
മിശ്രിതമാക്കുന്ന വലിയ മെഷീന്‍ ഇപ്പോഴും സൊസൈറ്റിയില്‍
സൂക്ഷിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമായി മിശ്രിതം ഉണ്ടാക്കി വന്ന രീതിക്ക്
മാറ്റം വന്നു. ഇപ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം മെഷീനുണ്ട്. അതോടെ
ബ്രിട്ടീഷ് മെഷീന്‍ കാഴ്ചവസ്തുവായി മാറി. കുളാളരുടെ കൂട്ടത്തില്‍
ദൈവപ്രതിമകള് ഉണ്ടാക്കുന്നവരുമുണ്ട്. എന്നാല് സവിശേഷ ശ്രദ്ധ
അര്‍ഹിക്കുന്നത് കളിമണ്ണില്‍ തീര്‍ക്കുന്ന ഘടം എന്ന സംഗീതോപകരണം
തീര്‍ക്കുന്ന കുടുംബമാണ്.

കര്‍ണ്ണാടക സംഗീതത്തിലെ അനിവാര്യമായ ഒരു ഉപകരണമാണ് ഘടം. ലോകമൊട്ടാകെയുള്ള
ഘടംവാദകരുടെ പ്രിയപ്പെട്ട ഘടമാണ് മാനാമധുരയില്‍ നിര്‍മ്മിക്കുന്നത്.
കാഴ്ചയില്‍ ഒരു കളിമണ്‍ കുടം പോലെയിരിക്കുന്ന ഈ ഉപകരണം നിര്‍മ്മിക്കാന്‍
പ്രത്യേക വൈദഗ്ധ്യം അനിവാര്യമാണ്.ഈ കുടത്തിന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും
ഒരേ കനമാകും ഉണ്ടാവുക. ചെമ്പ് അല്ലെങ്കില്‍ പിത്തളയും മറ്റു ചില
രഹസ്യകൂട്ടുകളും ചേര്‍ത്താണ് ഘടം നിര്‍മ്മിക്കുന്നത്. മാനാമധുരൈയിലും
മദ്രാസിലുമാണ് ഘടം നിര്‍മ്മാണമുള്ളത്. മദ്രാസ് ഘടത്തേക്കാളും
കട്ടികൂടിയതും ഭാരമുള്ളതുമാണ് മാനാമധുരൈ ഘടം. എന്നാല് ഇതില്‍ നിന്നും
ഉയര്‍ന്നുവരുന്ന ശബ്ദധ്വനി തുല്യം വയ്ക്കാന്‍ കഴിയുന്നതുമല്ല.നൂറ്
ഘടങ്ങള്‍ ഒന്നിച്ചാണ് നിര്‍മ്മിക്കുക.ഇതിന് ഒരു മാസമെടുക്കും.
നിര്‍മ്മാണത്തിലെ ചെറിയ പിഴവുകള്‍ പോലും സ്വീകാര്യമല്ല എന്നതിനാല്‍
പകുതിയോളം ഘടങ്ങളെ നശിപ്പിച്ചു കളയേണ്ടിവരും. കൈകൊണ്ട്
നിര്‍മ്മിക്കുന്നതിനാല്‍ ഒരു ഘടം ഒരിക്കലും മറ്റൊന്നുപോലെ ആവില്ല എന്നതും
വലിയ പ്രത്യേകതയാണ്.160 വര്‍ഷമായി ഘടം നിര്‍മ്മിക്കുന്ന കുടുംബത്തിലെ
മീനാക്ഷി കേശവനാണ് ഇപ്പോള് ഘടം നിര്‍മ്മാണത്തിലെ ഗുരു. അവര്‍ പതിനഞ്ച്
വയസുള്ളപ്പോഴാണ് നിര്‍മ്മാണ പ്രക്രിയ പഠിക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവും
അദ്ദേഹത്തിന്‍റെ അച്ഛനുമായിരുന്നു ഗുരുക്കന്മാര്‍.മകന്‍ രമേശും ഇപ്പോള്‍
ഘടം നിര്‍മ്മിക്കാന്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു. ഒരു പരമ്പരാഗത കളിമണ്‍
നിര്‍മ്മാണ വിദഗ്ധന് ആറു വര്‍ഷത്തെ പരിശീലനം കൊണ്ട് ഘടം നിര്‍മ്മിക്കാം
എന്ന് രമേശ് പറയുന്നു. എന്നാല്‍ കുടുംബ പാരമ്പര്യമായി കിട്ടിയ ഈ കഴിവ്
അന്യര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ശ്രമം ഇതുവരെയും ഉണ്ടായിട്ടില്ല.
സൊസൈറ്റി നമ്പര്‍- 9245448414

No comments:

Post a Comment