Thursday, 3 June 2021

Will the mystery on origin of Sars CoVI 2 be revealed ?

 

കൊറോണ -ഉറവിടം സംബ്ബന്ധിച്ച ദുരൂഹത മാറുമോ ?

                                                   
 ലോകത്തെ കീഴ്‌മേല്‍ മറിച്ച അതിഭീകരനായ അരൂപിയാണ് സാര്‍സ്-കോവി-2 അഥവാ കൊറോണ വൈറസ്. ഒന്നര വര്‍ഷത്തിലേറെയായി ശാസ്ത്രലോകവും ആരോഗ്യപ്രവര്‍ത്തകരും  ഭരണാധികാരികളും മനുഷ്യരാശിയെ ഈ ഭീകരനില്‍ നിന്നും രക്ഷിക്കാന്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുകയാണ് . ഇപ്പോഴും വിജയം അകലെത്തന്നെ.സാമൂഹിക അകലം,സാനിറ്റൈസര്‍,മാസ്‌ക്,നിരന്തര കൈകഴുകലുകള്‍, ലോക്ഡൗണുകള്‍, ഓണ്‍ലൈന്‍ പഠനം, ഓണ്‍ലൈനില്‍ മാത്രമായ തൊഴിലെടുപ്പ്, ആഘോഷങ്ങളില്ലാത്ത വീട്ടിലിരുപ്പ്, മടുപ്പ്, മാനസിക സംഘര്‍ഷം, കോവിഡ് ബാധിച്ചു മരിച്ച വേണ്ടപ്പെട്ടവരെ ഒരു നോക്കു കാണാന്‍ പോലും കഴിയാത്ത അവസ്ഥ അങ്ങിനെ സമൂഹം നീറിപ്പുകയുകയാണ്. വാക്‌സിനുകള്‍ തയ്യാറാക്കാന്‍ കഴിഞ്ഞതും  മരുന്നുകണ്ടെത്താനുള്ള ശ്രമവുമാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ രാജ്യത്തും ജനിതക മാറ്റത്തിലൂടെ വ്യത്യസ്ത വകഭേദങ്ങളുണ്ടാകുന്ന വൈറസ് പ്രകൃതിയുടെ സന്താനമല്ല, കുബുദ്ധിയായ മനുഷ്യന്റെ തന്നെ സൃഷ്ടിയാണ് എന്ന ആശങ്ക വിവിധ കോണില്‍ നിന്നും ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചപ്പോള്‍ വിടുവായനായ ഒരു ഭരണാധികാരി പറയുന്ന മറ്റൊരു മണ്ടത്തരം എന്നേ ലോകം കരുതിയുള്ളൂ. ലോകാരോഗ്യ സംഘടന അവ്യക്തമായ പ്രസ്താവനകള്‍ നടത്തിയതോടെയാണ് ജനങ്ങളില്‍ സംശയം വര്‍ദ്ധിച്ചത്. കോവിഡിന് കാരണമായ കൊറോണ വൈറസ് പ്രകൃതിദത്തമാകാം, ലാബില്‍ നിന്നും പുറത്തുചാടാനുള്ള സാധ്യത കുറവാണ് എന്നായിരുന്നു ലോകാരോഗ്യ സംഘടന പറഞ്ഞത്.ലാബ് തിയറി പൂര്‍ണ്ണമായും തള്ളാതിരുന്നതോടെ അതിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം പല കോണുകളിലും ആരംഭിച്ചു.സത്യം പുറത്തു വരുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.എന്നാല്‍ വമ്പന്‍ സ്രാവുകളുടെ ഇടപെടലുള്ളതിനാല്‍ സത്യത്തെ മൂടിവയ്ക്കാനുളള സാധ്യതയും ഈ രംഗത്തുള്ളവര്‍ തളളിക്കളയുന്നില്ല.

തുടക്കം

2019 ഡിസംബര്‍ 30 ന് ചൈനയിലെ വുഹാനിലാണ് സാര്‍സ് കോവി-2 ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈറസ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും വുഹാനിലാണ്. പ്രോഗ്രാം ഫോര്‍ മോണിറ്ററിംഗ് എമേര്‍ജിംഗ് ഡിസീസസ് ആണ് വിവരം ലോകത്തെ അറിയിച്ചത്. വ്യക്തമാകാത്ത കാരണങ്ങളാലുളള ഒരിനം ന്യുമോണിയ കണ്ടെത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത്തരം അപൂര്‍വ്വ രോഗങ്ങള്‍ നേരത്തെയും വുഹാനിലെ ഹുനാന്‍ (Huanan) ചന്തയില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹുനാന്‍ ചന്ത ലോകത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നാണ്. മനുഷ്യന് ഭക്ഷിക്കാന്‍ കഴിയുന്ന എല്ലാത്തരം വന്യമൃഗങ്ങളെയും ജീവനോടെ വില്‍ക്കുന്ന ഇടം. ഇവിടെ വില്‍പ്പന നടത്തിയ വെരുകില്‍ നിന്നാണ് 2002 ല്‍ സാര്‍സ് രോഗം ഉത്ഭവിച്ചത്. ഇത് ഗവേഷകര്‍ കണ്ടെത്തിയത് വൈറസ് ജീനോം ഡീകോഡ് ചെയ്താണ്. വാവലില്‍ നിന്നും വെരുകിലേക്കും അവിടെനിന്നും മനുഷ്യനിലേക്കുമായിരുന്നു ഈ പകര്‍ന്നാട്ടം. എന്നാല്‍ കോവിഡ് 19 ന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

കോവിഡ് 19 എന്നാല്‍

ചൈന പുതിയ രോഗത്തിന് വുഹാന്‍ ന്യുമോണിയ എന്നും വൈറസിന് വുഹാന്‍ വൈറസ് എന്നുമാണ് പേരിട്ടത്. എന്നാല്‍ ലോകാരോഗ്യ സംഘടന അത് തിരുത്തി. ഒരു രോഗത്തിനും രോഗാണുവിനും അത് ഉത്ഭവിച്ച പ്രദേശവുമായി ബന്ധപ്പെടുത്തി പേര് നല്‍കാന്‍ പാടില്ല എന്നാതാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. അത് ഭാവിയില്‍ ആ പ്രദേശത്തെ ജനതയെക്കുറിച്ച് തെറ്റായ അഭിപ്രായം സ്വരൂപിക്കാന്‍ ഇടയാക്കും എന്നതാണ് കാരണം. സാര്‍സ് വൈറസുമായോ വുഹാന്‍ ചന്തയുമായോ ഉള്ള ബന്ധം കണ്ടെത്തും മുന്നെ ഇതിനെ സാര്‍സ് -2 എന്നു പേരിടുകയാണ് ലോകാരോഗ്യ സംഘടന ആദ്യം ചെയ്തത്. വൈറസിനെ മൃഗങ്ങളുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ് എന്നുമാക്കി. അത് പിന്നീട് നോവല്‍ കൊറോണ വൈറസ് -2019 എന്നാക്കി വികസിപ്പിച്ചു. nCoV എന്നതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെ സാര്‍സ് കോവി-2 എന്നാക്കി ഉറപ്പിച്ചു. ഇതിലൂടെ സാര്‍സ് വൈറസുമായും ജീവികളുമായും ഒരു ബന്ധം ഉറവിടാന്വേഷണത്തിന് മുന്നെതന്നെ ലോകാരോഗ്യ സംഘടന ഉറപ്പാക്കി. തുടര്‍ന്നുള്ള അന്വേഷണങ്ങളെല്ലാം ആ വഴിക്കായി. കൊറോണ വൈറസ് ഡിസീസ് 19(COVID-19) എന്ന പേര് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചതോടെ മൃഗങ്ങളില്‍ നിന്നും പകര്‍ന്ന രോഗം എന്ന് വേഗത്തില്‍ ഉറപ്പാക്കുകയായിരുന്നു ലോകാരോഗ്യസംഘടന. ഇത് മന:പൂര്‍വ്വമാകില്ല എന്നുതന്നെ കരുതാം. ഏതായാലും അധികം കഴിയും മുന്നെ ചൈന തന്നെ ഹുനാന്‍ ചന്തയില്‍ നിന്നാണ് രോഗം ആരംഭിച്ചത് എന്ന തിയറി തള്ളി. 2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനയും ഹുനാന്‍ മാര്‍ക്കറ്റില്‍ നിന്നാണോ രോഗം ഉത്ഭവിച്ചത് എന്നു തീര്‍ത്തുപറായന്‍ കഴിയില്ല എന്ന നിലപാടിലേക്കെത്തി.

മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണ റിപ്പോര്‍ട്ട്

പലപ്പോഴും വിവാദങ്ങളുടെ ചുരുളഴിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണല്ലൊ. ഇവിടെയും അത്തരമൊരാളെ നമുക്ക് കാണാം. നിക്കോളാസ് വെയ്ഡ്(Nicholas wade).നേച്ചര്‍,സയന്‍സ്,ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതുകയും ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള വെയ്ഡ് ലോകാരോഗ്യസംഘടനയുടെ വാദത്തെ തള്ളിക്കളയുകയാണ്. വുഹാനില്‍ നിന്നും 1500 കിലോമീറ്റര്‍ അകലെയുള്ള യുനാനിലെ ഗുഹകളിലാണ് വാവലുകള്‍ കാണപ്പെടുന്നത്. നൂറുകണക്കിന് വ്യത്യസ്ത വൈറസുകളാണ് ഇവയുടെ ശരീരത്തിലുള്ളത്. ഈ വൈറസ് വുഹാനിലെ ചന്തയില്‍ വില്‍ക്കാന്‍ വച്ച ഒരു ജീവിയില്‍ എത്തിപ്പെടാനുള്ള സാധ്യതയെ വെയ്ഡ് ചോദ്യം ചെയ്യുന്നു. എന്നാല്‍ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ ഇവ എത്തി എന്നത് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. ഇന്‍സ്റ്റിട്യൂട്ടിലെ പ്രധാന ഗവേഷകയായ ഷി ഷെന്‍ഗിയാണ് (Shi Zhengii) യുനാന്‍ ഗുഹകളില്‍ നിന്നും വൈറസുകളെ ശേഖരിച്ചുകൊണ്ടുവന്നത്. ബാറ്റ് ലേഡി എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഗവേഷകയായ ഷി 2015 നവംബറിനകം നൂറിലേറെ കൊറോണ വൈറസുകളെയാണ് ഗുഹകളില്‍ താമസിക്കുന്ന വാവലുകളില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്. അമേരിക്കയിലെ നോര്‍ത്ത് കരോളിന സര്‍വ്വകലാശാലയിലെ കൊറോണ വൈറസ് വിദഗ്ധന്‍ റാല്‍ഫ് എസ് ബാറിക്കുമായി ചേര്‍ന്നാണ് ഷി ഗവേഷണം നടത്തുന്നത്.ഷിയുടെ ഗവേഷണത്തിന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് അംഗീകാരം നല്‍കുകയും യുഎസ് സര്‍ക്കാര്‍ 2005 മുതല്‍ 2019 വരെ സഹായം നല്‍കുകയും ചെയ്തിരുന്നു.  മനുഷ്യനെ ആക്രമിക്കാനുള്ള ബാറ്റ് വൈറസിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഗവേഷണ ലക്ഷ്യം.അതില്‍ നടത്തുന്ന തുടര്‍ ഗവേഷണങ്ങള്‍ സാര്‍സ് വൈറസിനേക്കാള്‍ ശക്തിയുള്ള വൈറസ് ഭാവിയില്‍ ഉടലെടുത്താല്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കും എന്നതായിരുന്നു കണക്കുകൂട്ടല്‍. മിക്ക ലാബുകളിലും ഇത്തരം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ' ഗയിന്‍ ഓഫ് ഫംക്ഷന്‍'(GOF) എന്നാണ് പറയുക. 2015 നവംബറില്‍ സാര്‍സ് -1 വെറസില്‍ മറ്റൊരു ബാറ്റ് വൈറസിന്റെ സ്‌പൈക്ക് ഒട്ടിച്ചെടുത്താണ് നോവല്‍ കൊറോണ വൈറസിനെ സൃഷ്ടിച്ചത്  എന്ന് വെയ്ഡ് പറയുന്നു. ഇത്തരത്തില്‍ വികസിപ്പിച്ച വൈറസ് പുറത്തുചാടിയാല്‍ അതുയര്‍ത്തുന്ന ആശങ്ക പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് എന്ന് ഒരു വൈറോളജിസ്റ്റ് അഭിപ്രായപ്പെട്ടതായി വെയ്ഡ് ലേഖനത്തില്‍ പറയുന്നു.ഈ പുറത്തുചാട്ടമാണോ വുഹാനില്‍ സംഭവിച്ചത് എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത.

പീറ്റര്‍ ദസാക്ക് ( Peter Daszak)


ബ്രിട്ടനില്‍ ജനിച്ച്  അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലോകപ്രശസ്തനായ വൈറോളജിസ്റ്റാണ് പീറ്റര്‍.ജീവികളില്‍ നിന്നും മനുഷ്യരിലേക്കെത്തുന്ന വൈറസുകളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുന്ന പീറ്ററിന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് തലവന്‍ ഷീയ്ക്കാണ് പീറ്റര്‍ പ്രധാനമായും ഫണ്ട് ചെയ്തിരുന്നത്. ആ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് വുഹാന്‍ വൈറോളജി ലാബില്‍ വൈറസിനെ വികസിപ്പിച്ചത്. ഏതായാലും കോവിഡിന്റെ സംഹാരതാണ്ഡവം തുടങ്ങിയതോടെ പീറ്ററിനുള്ള ഫണ്ടിംഗ് ട്രംമ്പ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ട്രംമ്പ് വേണ്ടത്ര രേഖകളുടെ പിന്‍ബലമില്ലാതെ, ചൈനയിലെ ലാബില്‍ നിര്‍മ്മിച്ച വൈറസാണ് കോവിഡ് പരത്തുന്നതെന്നുപ്രഖ്യാപിക്കുകയും ചെയ്തു. ഏതായാലും ലോകാരോഗ്യ സംഘടന ചൈനയിലേക്കയച്ച അന്വേഷണ സംഘത്തിലെ ഏക യുഎസ് പ്രതിനിധി പീറ്റര്‍ ദസാക്കായിരുന്നു എന്നത് വിചിത്രമായ അനുഭവമായി. സമിതിയിലെ ഏറ്റവും പ്രഗത്ഭനായ പീറ്ററിന്റെ വാക്കുകളാണ് ലോകാരോഗ്യ സംഘടന മുഖവിലയ്‌ക്കെടുത്തതും. അങ്ങിനെയാണ് ഹുനാന്‍ ചന്തയില്‍ വില്‍ക്കപ്പെട്ട ഏതോ മൃഗത്തിലേക്ക് നോവല്‍ കൊറോണ ലിങ്ക് ചെയ്യപ്പെടുന്നത്. അത് പീറ്ററിനും ഷീയ്ക്കും നിലനില്‍പ്പിന് അനിവാര്യമാണുതാനും. വൈറോളജിസ്റ്റുകളെ മൊത്തമായി ബാധിക്കുന്ന ഈ വിഷയത്തില്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും കൊറോണ വൈറസ് വന്യജീവികളില്‍ നിന്നും വന്നതാണ് എന്ന് സംശയരഹിതമായി രേഖപ്പെടുത്തുകയും ചെയ്തു.2020 ഫെബ്രുവരി 9 ന് ലാന്‍സെറ്റില്‍ വന്ന ലേഖനം ആഗോളഅഭിപ്രാസ്വരൂപണത്തിന് ഉതകുകയും ചെയ്തു. ഭിന്നസ്വരങ്ങളെ ഒരുപരിധി വരെ തടയിടാന്‍ ഇത് ഉപകരിച്ചു. ലോകത്തില്‍ നിലവിലുള്ള ഏറ്റവും പഴയതും ആഗോള അംഗീകാരമുള്ളതുമായ മെഡിക്കല്‍ ജേര്‍ണലാണ് The Lancet.അഭിപ്രാവ്യത്യാസമുള്ള വൈറോളജിസ്റ്റുകളും നിശബ്ദരായി. കാരണം അവര്‍ക്ക് ഗ്രാന്റ് ലഭിക്കാനും ആഗോളതലത്തില്‍ സെമിനാറുകളില്‍ പങ്കെടുക്കാനും ഉയര്‍ന്ന തസ്തികകള്‍ ലഭിക്കാനും എല്ലാം ഈ ഗ്രൂപ്പിനുള്ളില്‍ നില്‍ക്കേണ്ടതുണ്ട്.

 അന്വേഷണം അനിവാര്യം

ലോകാരോഗ്യ സംഘടനയുടെ ഗവേണിംഗ് ഫോറമായ ലോകാരോഗ്യ അസംബ്ലി 2020 മെയില്‍ ഡയറക്ടര്‍ ജനറലിന് കോവിഡ് 19 ന്റെ ഉറവിടത്തെകുറിച്ച് വിശദമായ അന്വേഷണം നടത്താന്‍  നിര്‍ദ്ദേശം നല്‍കി. ഇതിന്‍പ്രകാരം 2021 ജാനുവരി-ഫെബ്രുവരി മാസങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും ചൈനയുടെ പ്രതിനിധികളും ചേര്‍ന്ന സംഘം അന്വേഷണം നടത്തുകയും  അസ്വാഭാവികമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യനിലെത്തിയതാണ് വൈറസെന്നുമുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.ക്രിസ്റ്റ്യന്‍.ജി.ആന്‍ഡേഴ്‌സണാണ് നേച്ചറിലെഴുതിയ ലേഖനത്തിലൂടെ ഇത് സ്വാഭാവികമായി ഉത്ഭവിച്ച വൈറസാണ് എന്ന് ഉറപ്പിച്ചു പറയുന്നത്. SARS, MERS എന്നീ മുന്‍കാല ശ്വാസതടസ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകളില്‍ നിന്നും വ്യത്യസ്തമായി സാര്‍സ് കോവി-2 വൈറസിന്റെ പ്രോട്ടീന്‍ സ്‌പൈക്കിലുള്ള വളരെ യുണീക്കായ 4 അമിനോ ആസിഡുകളാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റിയതെന്നും ആന്‍ഡേഴ്‌സണ്‍ സമര്‍ത്ഥിക്കുന്നു.2021 മെയ് 14 ന് സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച കത്തിലൂടെ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡേവിഡ്.എ.റെല്‍മാന്‍ നേതൃത്വം കൊടുക്കുന്ന 18 ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മ ഉറവിടം സംബ്ബന്ധിച്ച വിശദമായ പഠനം ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടതോടെ അമേരിക്കയില്‍ നയം മാറ്റമുണ്ടായി.പരീക്ഷണശാലയില്‍ നിന്നും അബദ്ധവശാല്‍ പുറത്തുവന്നതാണോ വാവലില്‍ നിന്നും മറ്റൊരു ജീവിയിലേക്കും അവിടെനിന്നും മനുഷ്യനിലേക്കും എത്തിയതാണോ രോഗാണു എന്നത് പ്രസക്തമായ ചോദ്യമാണ്. അമേരിക്ക വിഷയത്തെ ഗൗരവമായി പരിഗണിച്ചിരിക്കയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2021 മെയ് 26 ന് രാജ്യത്തെ അന്വേഷണ ഏജന്‍സികളോട് കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമം തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്‌റോസ് അഡ്‌നോം ഗബ്രിയേസസും (Tedros Adhanom Ghebreyesus)  ലാബ് ലീക്ക് തിയറി സംബ്ബന്ധിച്ച അന്വേഷണം നല്ലതാണെന്ന അഭിപ്രായത്തിലേക്ക് എത്തിയിട്ടുണ്ട്. ലാബ് ലീക്കാണെങ്കില്‍ ലോകത്തെ എല്ലാ ലാബുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതല്ല സ്വാഭാവികമായി ജീവികളില്‍ നിന്നുവന്നതാണെങ്കില്‍ അത്തരം സാഹചര്യങ്ങളെ തടയിടേണ്ടതുണ്ട്. ഏതിനും സത്യം തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് ശാസ്ത്രസമൂഹം വിശ്വസിക്കുന്നു.

 

Friday, 30 April 2021

Our legal system needs overhauling

 


 നിയമ വ്യവസ്ഥയില്‍ വലിയ മാറ്റം അനിവാര്യം

 ലോകമൊട്ടാകെ ,ജനാധിപത്യ രാജ്യങ്ങളില്‍ അനുവര്‍ത്തിച്ചു വരുന്ന നിയമ സംവിധാനം പറയുന്നതും പ്രവര്‍ത്തിക്കുന്നതും കൂടുതലും കുറ്റവാളികള്‍ക്കുവേണ്ടിയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതിന്റെ ലോജിക് എനിക്കിതുവരെയും മനസിലായിട്ടില്ല. റഷ്യയും ചൈനയുമൊക്കെ ഭരണാധികാരിക്കെതിരെ ശബ്ദിക്കുന്നവനെ നിശബ്ദനാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതുള്‍പ്പെടെ കടുത്ത അനീതികള്‍ ചെയ്യുമ്പോള്‍ അവിടെ നിയമവ്യവസ്ഥ അതിനൊപ്പം നില്‍ക്കുന്നു. ഏകാധിപതികളുടെ മുസ്ലിം രാഷ്ട്രങ്ങളില്‍ വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ നല്‍കുന്നു, അതും ഉടനുടന്‍. അമേരിക്കയിലും ജഡ്ജിമാര്‍ യുക്തിപൂര്‍വ്വകമായ ശിക്ഷകള്‍ നടപ്പിലാക്കുന്നതായാണ് മനസിലാകുന്നത്. ഇംഗ്ലണ്ടിലൊക്കെ ഇന്ത്യയില്‍ നിന്നുള്ള കാട്ടുകള്ളന്മാര്‍ പോയി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം സുഖമായി ജീവിക്കുന്നു. ബ്രിട്ടീഷുകാരന്റെ ആ നിയമവ്യവസ്ഥയുടെ ചുവട് പിടിച്ച് ഇന്ത്യ തയ്യാറാക്കിയ നിയമ വ്യവസ്ഥയില്‍, ഇന്ത്യയില്‍ രാജാക്കന്മാര്‍ നടപ്പിലാക്കിയിരുന്ന, ഇന്ന് പ്രാകൃതമെന്നു വിശേഷിപ്പിക്കുന്ന നിയമ സംവിധാനത്തിലെ ചില നല്ല കാര്യങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു. എന്തായാലും നമ്മുടെ നിയമ സംവിധാനം പണവും സ്വാധീനവുമുള്ളവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെടാന്‍ അവസരമൊരുക്കുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ , ക്രൈം ചെയ്യുന്നവര്‍ അതില്‍ വലിയ ഗൗരവം കാണാത്തതും.

 ഒറ്റയ്ക്ക താമസിക്കുന്ന ഒരമ്മയില്‍ നിന്നും വെള്ളവും ഭക്ഷണവും വാങ്ങിക്കഴിച്ചവന്‍ രാത്രിയില്‍ അവരെ അടിച്ചുകൊന്ന് ശവഭോഗവും നടത്തി,അല്‍പ്പമാത്രമായ സ്വര്‍ണ്ണവും മോഷ്ടിച്ചു പോകുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീയുടെ ആഭരണങ്ങള്‍ ആയുധം കാട്ടി വാങ്ങിയശേഷം ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തീവണ്ടിയില്‍ നിന്നും ചാടിയ യുവതി ഗുരുതരമായ പരുക്കോടെ ആശുപത്രിയിലാവുന്നു. ഇതൊക്കെ കേരളത്തില്‍ നടക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പക്ഷെ, കോടതിയില്‍ കേസ് വരുമ്പോള്‍ വക്കീല്‍ സമര്‍ത്ഥനാണെങ്കില്‍, നിമയങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ക്രിമിനലുകളെ രക്ഷപെടുത്തുന്നു. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതിക്കാണ് ലഭിക്കുന്നത്. സാക്ഷികള്‍ പ്രലോഭനങ്ങള്‍ക്ക് വശംവദരായി മൊഴിമാറ്റുന്നതും പോലീസിന്റെ നേര്‍ത്ത പാളിച്ചകളുമൊക്കെ പ്രതിക്ക് അനുകൂല വിധിക്ക് ജഡ്ജിയെ സഹായിക്കുന്നു. ഇനി ശിക്ഷ വാങ്ങി ജയിലില്‍ എത്തിയാലോ? മൂന്ന് നേരം സുഭിക്ഷ ഭക്ഷണവും ഇടയ്ക്ക് പരോളും ആഘോഷങ്ങളും എന്നുവേണ്ട, ഇവിടം വിട്ടുപോകണ്ട എന്നു തോന്നുംവിധം അവനെ സന്തോഷിപ്പിക്കുന്നതാണ് നമ്മുടെ സംവിധാനം.കടുത്ത കുറ്റങ്ങള്‍ ചെയ്യുന്നവനെ ഒരു നേരം മാത്രം ഭക്ഷണം നല്‍കി ജീവിതാന്ത്യം വരെ ഏകാന്തത്തടവ് നല്‍കാനെങ്കിലും നിയമത്തിന് കഴിയണം. പലപ്പോഴും പത്രവാര്‍ത്തകളില്‍ നിറയുന്ന കേസുകളിലെ പ്രതിയെക്കുറിച്ച് കാണുന്ന ഒരു വിശേഷണമുണ്ട്. ഇയാള്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്. മുപ്പതോളം കേസുകളിലെ പ്രതി സ്വതന്ത്രമായി വിഹരിക്കുന്ന ഒരിടം ഇന്ത്യ മാത്രമാകുമെന്നു തോന്നുന്നു.

 ലെജിസ്ലേറ്ററും സാമൂഹിക-നീതി വ്യവസ്ഥയിലെ പ്രമുഖരും ഒന്നിച്ചിരുന്ന് ഇതിനൊരു മാറ്റമുണ്ടാക്കാന്‍ ശ്രമിക്കണ്ടെ? ഈ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ മതിയോ. വക്കീലന്മാര്‍ യോജിക്കില്ലായിരിക്കാം. പക്ഷെ ,മറ്റുള്ളവര്‍ യോജിച്ചേ കഴിയൂ. സാമാന്യബുദ്ധിക്ക് നിരക്കാത്ത നിലയില്‍ കാര്യങ്ങള്‍ പോകുന്നത് നല്ലതല്ല. നിയമങ്ങള്‍ കര്‍ശനമാകണം. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മനുഷ്യനെ മാത്രം ആശ്രയിക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഇതിനായി ഉപയോഗിക്കാന്‍ കഴിയണം. കഴിയുമെങ്കില്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നിയമ സംവിധാനത്തെ പുതുക്കണം. നിയമജ്ഞരെ അത്തരത്തില്‍ ശാക്തീകരിക്കണം.ഒരു തവണ കോടതിയില്‍ വരുന്നതിന് കോടികള്‍ വരെ വങ്ങുന്ന വക്കീലന്മാരുണ്ട്. ഇവര്‍ നിയമത്തെ വ്യാഖ്യാനിച്ച് കുറ്റക്കാരെ രക്ഷപെടുത്തുകയാണ്. അവരെ കൗണ്ടര്‍ ചെയ്യാന്‍ കഴിയുന്ന വക്കീല്‍ എതിര്‍ഭാഗത്തുണ്ടാവില്ല. അവിടെയാണ് ജഡ്ജിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകാരപ്പെടുക.
 
 നീതിമാന്മാരും കറപ്റ്റായാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചങ്ങലയ്ക്കു ഭാന്തുപിടിച്ചാല്‍ ചികിത്സയില്ല എന്നാണല്ലൊ. ബാംഗ്ലൂരിലെ ഒരു റിട്ടയേര്‍ഡ് ജഡ്ജ് ഗവര്‍ണ്ണര്‍ പദവി നേടിത്തരാം എന്നു പറഞ്ഞ ഒരിടനിലക്കാരന് കോടിക്കണക്കിന് രൂപ നല്‍കി. അയാള്‍ കാര്യം സാധിച്ചു നല്‍കാത്തതിനാല്‍ അവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ഈ കോടികള്‍ അവര്‍ എങ്ങിനെയാവും സമ്പാദിച്ചത്???   

Thursday, 29 April 2021

How can Kerala Govt support paddy farmers ?

 


 കൊയ്ത നെല്ലുമായി ദയാദാക്ഷിണ്യത്തിന് കര്‍ഷകര്‍, അങ്ങിനെയെങ്കില്‍ കൃഷി വകുപ്പ് ആവശ്യമോ ?

 കുട്ടനാട്, പാലക്കാട്,തൃശൂര്‍ മേഖലയിലാണ് ഇനി നെല്‍കൃഷി ബാക്കിയുള്ളത്. വിവധ ദുരിതങ്ങള്‍ സഹിച്ച് കുറച്ചു കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുകയാണ്. കഴുകന്‍ കണ്ണുകളുമായി നടക്കുന്ന നികത്തല്‍ മാഫിയയെയും അതിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ ഇടനിലക്കാരെയും അതിജീവിച്ചാണ് കൃഷി. സര്‍ക്കാരും കൃഷി വകുപ്പും നല്‍കുന്ന സൗജന്യവിത്തും വളവും ലോഭമില്ലാത്ത മോഹിപ്പിക്കലും അവരെ ഓരോ വര്‍ഷവും കൃഷി ചെയ്യാന്‍ പ്രചോദിപ്പിക്കുന്നു. മന്ത്രിയും എംഎല്‍എയുമൊക്കെ ചെളിയിലിറങ്ങിനിന്ന് വിത്തെറിയുന്ന ചിത്രമൊക്കെ മനോഹരമാണ്. പക്ഷെ, കൊയ്ത്തുകാലത്ത് ഇവരെ ആരെയും കാണില്ല. കൊയ്യാന്‍ യന്ത്രമുണ്ടാകില്ല, മെതിക്കാന്‍ യന്ത്രമുണ്ടാകില്ല, എല്ലാം കഴിയുമ്പോള്‍ നെല്ല വാങ്ങാനും ആളുണ്ടാവില്ല. ആവര്‍ത്തിക്കപ്പെടുന്ന ഈ അശ്ലീലം അവസാനിപ്പിക്കണമെന്ന് കൃഷി വകുപ്പിനോ അതിനെ മുന്നോട്ടുകൊണ്ടുപോകുന്ന മന്ത്രിക്കോ സര്‍ക്കാരിനോ തോന്നുന്നില്ല. അതോ, പുറമെ കര്‍ഷക സ്‌നേഹം പറയുകയും അകമേ പാടങ്ങള്‍ നികത്തി ആശുപത്രിയും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും മാളുകളും പണിയാന്‍ ആഗ്രഹിക്കുന്ന മുതലാളിമാര്‍ക്കൊപ്പം നിന്ന് കര്‍ഷകനെ കൃഷിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നോ ? എവിടെയോ ഒരു വൃത്തികെട്ട കാറ്റടിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയക്കാര്‍ നയിക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് കഴിയില്ല എന്നതും പകല്‍പോലെ സത്യം.

നിലവിലെ സ്ഥിതി

കൊയ്ത നെല്ല് ദിവസങ്ങളായി പാടശേഖരത്ത് കെട്ടിക്കിടക്കുന്നു.ക്വിന്റലിന് 10 രൂപ കിഴിവാണ് ഏജന്റുമാര്‍ ചോദിക്കുന്നത്. രണ്ട് കിലോ വരെ കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാര്‍. അതിനപ്പുറം പോയാല്‍ നഷ്ടമാകും ഫലം. പാലക്കാട്ട് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തത് 60,000 കര്‍ഷകരാണ്. സംഭരണം വൈകിയതോടെ മിക്ക കര്‍ഷകരും 17 രൂപക്ക് നെല്ല് ഇടനിലക്കാര്‍ക്ക് വിറ്റു. കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ലഭിക്കാത്തതിനാല്‍ സപ്ലൈകോ നെല്ലെടുക്കുന്നില്ല. കുട്ടനാട്ടില്‍ ആവശ്യപ്പെടുന്ന കിഴിവ് 16 കിലോയാണ്. അവിടെ കെട്ടിക്കിടക്കുന്നത് 30,000 ടണ്ണാണ്. തൃശൂരില്‍ സംഭരണം വൈകിയതിനാല്‍ നെല്ല് കിളിര്‍ത്തു തുടങ്ങി. ഇവിടെ ക്വിന്റലിന് 3-4 ശതമാനം കിഴിവാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്.

താങ്ങുവില

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 28 രൂപ താങ്ങുവില പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍വര്‍ഷത്തെ 27.48 രൂപയിലെ സംഭരിക്കൂ എന്നതാണ് നിലപാട്. 18.68 രൂപ കേന്ദ്രവും 8.80 രൂപ സംസ്ഥാനവുമാണ് നല്‍കുക. ഒന്നാം വിളസീസണില്‍ മില്ലുടമകളുമായി തര്‍ക്കമുണ്ടായതിനാല്‍ സഹകരണ മേഖലയെ ഇറക്കിനോക്കി സര്‍ക്കാര്‍. എന്നാല്‍ സഹകരണമേഖലയ്ക്ക് ആവശ്യമായ സംഭരണ സംവിധാനമോ അരി ഉത്പ്പാദന സംവിധാനമോ ഇല്ലാത്തതിനാല്‍ പണി പാളി.അതോടെ വീണ്ടും മില്ലുടമകള്‍ എത്തി. ഉദ്യോഗസ്ഥര്‍ പോലും അവരുടെ ഇടനിലക്കാരായി മാറുന്ന സാഹചര്യമാണുള്ളത്. വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് സപ്ലൈകോ സംഭരണം വൈകിപ്പിക്കുകയാണ്.

വില കിട്ടാനുളള കാലതാമസം

എടുത്ത നെല്ലിന്റെ വില സപ്ലൈകോ നല്‍കുന്നത് വളരെ വൈകിയാണ്. അതോടെ വായ്പ എടുത്ത് കൃഷി ചെയ്തവര്‍ പലിശയും കൂട്ടുപലിശയും നല്‍കേണ്ട ഗതികേടിലാണ്.. കര്‍ഷകന്‍ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് ലോറിയില്‍ കയറ്റാന്‍ നല്‍കുന്നത് 23 രൂപയാണ്. മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് ആറ് രൂപയും.ഇത്തരം ചൂഷണങ്ങള്‍ വേറെയും. കുട്ടനാട്ടില്‍ 20,000 കര്‍ഷകരാണ് ഒരു മാസമായി വില കാത്തിരിക്കുന്നത്. കുടിശ്ശിക 100 കോടിയിലെത്തി. ഒരേക്കറില്‍ കിട്ടുന്ന ലാഭം വെറും പതിനായിരം രൂപയില്‍ താഴെയാണ് എന്നോര്‍ക്കണം.

പരിഹാരം

കേരളത്തിലെ നെല്‍കര്‍ഷകരെ സംഘടിപ്പിച്ച് മൂന്ന് കമ്പനികള്‍ ആരംഭിക്കുക.ദക്ഷിണ -മധ്യ- ഉത്തര മേഖലകളില്‍ ഇത് തുടങ്ങാം. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വലിയ സഹായങ്ങളാണ് ലഭ്യമാക്കുക.കേരളത്തിലെ നബാര്‍ഡുമായി സഹകരിച്ച് ഇത് നടപ്പിലാക്കാം. രാഷ്ട്രീയം മാറ്റിവച്ച് കര്‍ഷകര്‍ക്കായി കമ്പനികള്‍ രൂപീകരിച്ച് കൃഷി ആരംഭിക്കുക. ആദ്യം മുതല്‍ ശാസ്ത്രീയമായ മോണിറ്ററിംഗോടെ ( കൃഷി വകുപ്പിനെ ബന്ധപ്പെടുത്താതെ) ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി നടത്തി കൊയ്ത് സ്വന്തം മില്ലില്‍ കുത്തിയെടുത്ത് അരിയാക്കി, സ്വദേശത്തും വിദേശത്തും വില്‍പ്പന നടത്തിയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കിയും ഓരോ കര്‍ഷകനെയും ഒരു കമ്പനിയുടമയാക്കി മാറ്റുകയാണ് വേണ്ടത്. ഇതിനുളള വില്‍പവറാകട്ടെ പുതിയ സര്‍ക്കാരിന് ഉണ്ടാകുന്നത്. വെറുതെ പ്രസ്താവന ഇറക്കുകയും പാടത്തുനിന്ന് ചിത്രവും വിഷ്വലും എടുത്ത് ചിരിക്കുകയും ചെയ്യുന്നപോലെ എളുപ്പമല്ല ഈ ശ്രമം. നല്ല ജോലിയുണ്ട്. ഇതിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു കൃഷി മന്ത്രിക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Monday, 26 April 2021

Women and sexual freedom- article published in 2004 Sep

 

സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ഉണ്ടാകണം

( ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നാരായം സാഹിത്യ മാസികയില്‍ 2004 സെപ്തംബറില്‍ എഴുതിയത്)

 പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു മേഖലയിലും സ്ത്രീയ്ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല എന്നതൊരു സത്യമാണ്. അപ്പോള്‍ പിന്നെ ലൈംഗിക സ്വാതന്ത്ര്യത്തെകുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. സ്ത്രീയെ വളരെ ബലമായിത്തന്നെ അടുക്കളയില്‍ തളച്ചിട്ട് പുരുഷന്‍ നാടുവാണ കാലം കടന്നുപോയെങ്കിലും നിയന്ത്രണത്തിന്റെ അനേകം ചങ്ങലകള്‍ വിവിധ ഇടങ്ങളില്‍ നിന്നും സ്ത്രീയ്ക്കു നേരെ ഉയരുന്നത് കാണാം. സ്ത്രീ-പുരുഷ സൗഹൃദങ്ങളെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ കാണാന്‍ ഇന്നും സമൂഹം പ്രാപ്തമായിട്ടില്ല എന്നു കാണാന്‍ കഴിയും.

 ലൈംഗിക സുഖത്തിനുള്ള ഉപകരണം എന്ന നിലയിലേക്ക് സ്ത്രീ താഴ്ത്തപ്പെടുന്നതിന്റെ അപകടവും അവിടെയാണ്.തനിക്കിഷ്ടമില്ലാത്ത ഒരാള്‍ തന്റെ സ്വകാര്യതകളിലേക്ക് ഇറങ്ങിവരുകയും ഇഷ്ടപ്പെട്ട ആളിനോട് അതു പറയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ആപത്ക്കരമായ അവസ്ഥ. വീട്ടിനുള്ളില്‍ സ്വാതന്ത്ര്യമുള്ള വ്യക്തി അവളെ പീഡിപ്പിക്കുമ്പോള്‍ സമൂഹത്തിനോടുളള ഭയം കാരണം, സമൂഹത്തിന്റെ പ്രതികരണത്തിന്റെ രീതിബോദ്ധ്യം കാരണം, അവള്‍ മൗനമായി തന്റെ വിധിയെ പഴിക്കുകയോ കരയുകയോ ചെയ്യുന്ന അവസ്ഥ;ഇത് പുരുഷ ലൈംഗിക മേല്‍ക്കോയ്മ നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഒരവസ്ഥയാണ്. പീഡനത്തിന് ഇരയാകുന്ന സ്ത്രീയെ പഴിപറയാനുള്ള പ്രവണതയാണ് സമൂഹത്തില്‍ മുന്തി നില്‍ക്കുന്നത്. വര്‍ഷങ്ങളായി സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു ചിന്താഗതിയുടെ പരിണതിയാണിത്. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ പിന്നോക്കക്കാരോട് കാട്ടിവന്ന അതേ അധമസ്വഭാവമാണ് സ്ത്രീയോടുള്ള ഈ സമീപനത്തില്‍ കാണുന്നത്. ഇതിനോട് പ്രതികരിക്കണമെങ്കില്‍ സ്ത്രീയ്ക്ക് ലൈംഗികസ്വാതന്ത്ര്യമുണ്ടാകണം.

 ജനാധിപത്യക്രമത്തില്‍ ഏതൊരു പൗരനും അഭിപ്രായം പറയാനും സ്വത്ത് കൈവശം വയ്ക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുമതിയുള്ളപോലെ ,സ്ത്രീക്ക് അവളുടെ ഇണയെ കണ്ടെത്താനും തന്റെ സ്വത്തായ സൗന്ദര്യത്തെ എങ്ങിനെ വിനിയോഗിക്കണം എന്നു തീരുമാനിക്കാനുമുള്ള അവകാശവും ഉണ്ടായിരിക്കേണ്ടതുണ്ട്. സ്ത്രീയുടെ ഇഷ്ടത്തിനല്ലാതെയുള്ള ഏതുതര ലൈംഗികക്രിയകളും കനത്ത ശിക്ഷയ്ക്ക് കാരണമാക്കേണ്ടതുണ്ട്. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ തന്റെ ലൈംഗികഅവകാശങ്ങള്‍ സംബ്ബന്ധിച്ച് ബോധവത്ക്കരണം അനിവാര്യമാണ്. അങ്ങിനെ ബോധവത്ക്കരിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ ഇംഗിതത്തിന് അടിപ്പെടുത്താനോ ലൈംഗികതൊഴിലിലേക്ക് നയിക്കാനോ കഴിയുമെന്നു തോന്നുന്നില്ല. വികലമായ ലൈംഗിക സങ്കല്‍പ്പങ്ങളാണ് പലപ്പോഴും അത്തരം അപഥവീഥികളിലേക്ക് അവര്‍ നയിക്കപ്പെടാന്‍ കാരണമാകുന്നത്.

 ഒരുതരം കപട സദാചാരമാണ് ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ കൂടിയ അളവിലും കാണപ്പെടുന്നത്. നേരിട്ടു കാണുമ്പോള്‍ കപടമായ വിനയപ്രകടനവും സദാചാരവര്‍ത്തമാനവും നടത്തുകയും മാറിനിന്ന് ദുഷ്പ്രചരണം നടത്തുകയും ചെയ്യുന്ന വിരൂപമനസിനുടമകളാണ് ഭൂരിപക്ഷവും. സമൂഹത്തിന്റെ ചങ്ങലകള്‍ക്ക് പുറത്തേക്ക് ഒരു സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ അവളെ മോശക്കാരിയാക്കി ചിത്രീകരിച്ച് നശിപ്പിച്ചേ അടങ്ങൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് മാറ്റം വരാന്‍ സ്ത്രീകള്‍ വന്‍തോതില്‍ സ്വതന്ത്ര്യം പ്രഖ്യാപിക്കേണ്ടി വരും. അത് നിലവിലുള്ള സാമൂഹിക ബന്ധങ്ങളെ ബാധിക്കും എന്ന ഭയം അസ്ഥാനത്താണ്. അങ്ങിനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സമൂഹമൊന്നും കടലില്‍ താണുപോയിട്ടില്ല എന്നും അഭിവൃദ്ധി പ്രാപിച്ചിട്ടേയുള്ളു എന്നും കാണാന്‍ കഴിയും.

 ലൈംഗിക സ്വാതന്ത്ര്യം നേടിയ ഒരു സ്ത്രീയ്ക്ക് മാത്രമെ താനൊരു ഉപഭോഗവസ്തുവല്ലെന്നും അനുവാദമില്ലാതെ തന്നെ കണ്ടും തൊട്ടും നോക്കിയും ആസ്വദിക്കാന്‍ പുരുഷന് അവകാശമില്ലെന്നും തന്റേടത്തോടെ പ്രതികരിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ ബസിലും വഴികളിലും ജോലിസ്ഥലത്തും വീട്ടിലുമൊക്കെത്തന്നെ പീഡനത്തിന് വിധേയരാകും. ഭാര്യാഭര്‍തൃ ബന്ധത്തില്‍പോലും പുരുഷന്റെ ലൈംഗികമേല്‍ക്കോയ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അനേകം ശാരീരിക പരിമിതികളുള്ള ഒരു സൃഷ്ടിയാണ് സ്ത്രീ. അതുകൊണ്ടുതന്നെ ലൈംഗികതയില്‍ സ്ത്രീയുടെ ഇഷ്ടങ്ങള്‍ക്കാണ് മുന്‍തൂക്കം കിട്ടേണ്ടതും. എന്നാല്‍ പൊതുവെ പുരുഷന്മാര്‍ ഭാര്യയെ, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളപ്പോഴെല്ലാം രതിക്രിയയ്ക്ക് വഴങ്ങേണ്ട ഉപകരണമാണ് എന്നും താന്‍ നിശ്ചയിക്കും പ്രകാരമുള്ള ബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടവളാണ് എന്നും കരുതുന്നു. ഈ കരുതലിന്റെ മേല്‍ക്കൈ ഒരു തരം അടിമസമ്പ്രദായത്തിന്റെ പിന്‍തുടര്‍ച്ചയാണ് . ലൈംഗിക സ്വാതന്ത്ര്യം നേടിയ സ്ത്രീക്കേ ആ പ്രവണതയെ പ്രതിരോധിക്കാന്‍ കഴിയൂ.

സിനിമയിലും പരസ്യചിത്രത്തിലുമൊക്കെ സൗന്ദര്യത്തിന്റെ മികച്ച രീതിയിലുളള കച്ചവടമാണ് നടക്കുന്നത്. സൗന്ദര്യ മത്സരങ്ങളും ഫാഷന്‍ ഷോകളും ഇത്തരം വിപണിയുടെ വൈപുല്യമായെ കാണാന്‍ കഴിയൂ. പുരുഷന്‍ പണത്തിനും പ്രശസ്തിക്കുമായി ബുദ്ധിക്കു പുറമെ കായിക ശക്തിയും വിനിയോഗിക്കുമ്പോള്‍ സ്ത്രീക്ക് ബുദ്ധിക്കു പുറമെ ലഭ്യമായിട്ടുളള സൗന്ദര്യത്തെ പണവും പ്രശസ്തിയും അധികാരവും നേടാനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനെ എതിര്‍ക്കാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നു തോന്നുന്നില്ല.

 ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ അറസ്റ്റുചെയ്യുന്നതും അവരുടെ ചിത്രങ്ങല്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. അത് അവളുടെ ലൈംഗികസ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റവുമാണ്. നിയമം മൂലം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കുക എന്നതാണ് ലൈംഗിക ജനാധിപത്യബോധമുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് കരണീയം.

ഇന്നത്തെ ഭാരത സ്ത്രീ, ലോകത്തെ മൊത്തം സ്ത്രീകളുടെ ഭാഗമാണ്. അവര്‍ സ്വതന്ത്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്നവരാണ്. അവിവാഹിതരായി ജീവിതം ആസ്വദിക്കുന്നവരും സ്വവര്‍ഗ്ഗസ്‌നേഹികളും വിവാഹബന്ധം ഒരു സ്ഥിരമായ ചങ്ങലയല്ലെന്നുകണ്ട് സഹനത്തിന്റെ വഴിവിട്ട് വേര്‍പരിയുന്നവരുമൊക്കെ ധാരളമുണ്ടാവുകയാണ്. ഇതുകണ്ട് പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അഴുക്കുകള്‍ ഭാരത സമൂഹത്തെ മലിനപ്പെടുത്തുകയാണ് എന്ന വിധം മുറവിളികൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ലോകം ഒരു ചെറുസമൂഹമായി ചുരുങ്ങുമ്പോള്‍ ഇഷ്ടമായതെന്തും സ്വീകരിക്കാനുളള സ്വാതന്ത്ര്യമാണ് കൈവരുന്നത്. അപ്പോള്‍ പുരുഷന് ഒരു നീതി, സ്ത്രീയ്ക്ക് മറ്റൊരു നീതി എന്ന നില ശരിയല്ല.

 അഞ്ചു പുരുഷന്മാരെ ആസ്വദിച്ച പാഞ്ചാലിയേയും ഭര്‍ത്താക്കന്മാരെ കൈവിട്ട് ശ്രീകൃഷ്ണന്റെ പിന്നാലെ കൂടിയ ഗോപികമാരേയും പല പുരുഷന്മാരില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച കുന്തിയേയും പുണ്യവതികളായി സ്വീകരിച്ച ഇന്ത്യന്‍ സമൂഹം എന്തുകൊണ്ടാണ് സ്ത്രീ ലൈംഗിക സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് എന്നു മനസിലാകുന്നില്ല. നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ നിയമജ്ഞരും മതസ്ഥാപകരും ഭൂരിപക്ഷം ഭരണകര്‍ത്താക്കളും പുരുഷന്മാരായതിനാലാവാം, സ്ത്രീയ്ക്ക് നീതിനിഷേധം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ലിഖിതമായും അലിഖിതമായും സമൂഹത്തില്‍ സൃഷ്ടിച്ചത്.

 സ്ത്രീയുടെ ലോകം ഇന്നു വളരുകയാണ്. മുന്‍കാലങ്ങളില്‍ പുരുഷാധിപത്യത്തിലായിരുന്ന പലമേഖലകളിലേക്കും അവര്‍ കടന്നുകയറുകയാണ്. അതോടൊപ്പം ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ നേടുകയാണ്. അവരെ ഉപഭോഗവസ്തുവായോ ചൂഷണം ചെയ്യാന്‍ എളുപ്പമുള്ള ദുര്‍ബ്ബല വിഭാഗമായോ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റുകയാണ്. ആരോട് സൗഹൃദം കൂടണമെന്നും ആ സൗഹൃദം ഏതളവുവരെ പോകാമെന്നും വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം ആധുനിക സ്ത്രീ നേടുകയാണ്. അതിനുള്ള പ്രത്യേക തന്റേടം അവള്‍ ആര്‍ജ്ജിക്കുകയാണ്. ഇതിനെ അപകടകരമായ സാമൂഹിക ചുറ്റുപാട് എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി ബാധിച്ചിരിക്കയാണ് എന്നുവേണം പറയാന്‍. അവര്‍ തന്റേതായ സ്വാര്‍ത്ഥതയ്ക്കായി സ്ത്രീയെ തളച്ചിടാന്‍ ആഗ്രഹിക്കുന്നു. ഈ പ്രതിരോധത്തെ തട്ടിമാറ്റി മുന്നോട്ടു പോകുമ്പോഴാണ് സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ലഭിക്കുക. ഒരു ജനാധിപത്യ ക്രമത്തില്‍ ഇതിനെ നമുക്ക് ലൈംഗിക ജനാധിപത്യം എന്നു വിളിക്കാം   



Sunday, 18 April 2021

Sasneham Nitavo - book introduction

 


 പുസ്തക പരിചയം

സസ്‌നേഹം നിതാവോ

( 1995 ലാണ് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് സസ്‌നേഹം നിതാവോ ആദ്യപതിപ്പ് ഇറക്കിയത് . പിന്നീട് ഒരു പതിപ്പുകൂടി ഇറക്കിയിരുന്നു.95 ല്‍ 10 രൂപയായിരുന്നു വില)

(ന്യൂഡല്‍ഹി ഇന്നില്‍ വന്ന പുസ്തക പരിചയം )

ഇലക്ട്രോണിക്‌സ് മാധ്യമങ്ങളുടെയും മറ്റും അതിപ്രസരത്തിലും ഉപഭോഗ സംസ്‌ക്കാരത്തിന്റെ സ്വാധീനവലയത്തിലും പെട്ട് പുസ്തകം മരിക്കുന്നതിന് എന്തു പ്രതിവിധി എന്നാലോചിക്കുമ്പോള്‍ തോന്നുന്ന ആശയം ' വേരില്‍ വളം വയ്ക്കുക' എന്നതാണ്. അതായത് ഈ തരംഗങ്ങളുടെ ഇടയില്‍ മുതിര്‍ന്നവരെ വായനുമായി അടുപ്പിക്കാന്‍ ശ്രമിച്ചാല്‍ ഫലപ്പെട്ടെന്നു വരില്ല.അത് കതിരില്‍ വളം വച്ചാലത്തെ ഗുണമെ ചെയ്യുകയുള്ളു. മറിച്ച്, കുട്ടികളെ വായനാശീലമുള്ളവരാക്കിത്തീര്‍ത്താല്‍ വളര്‍ന്നാലും അവര്‍ പുസ്തകങ്ങളില്‍ നിന്നും പെട്ടെന്ന് വിട്ടുപോയെന്നു വരില്ല. എന്നാല്‍ ഇന്നുള്ള ഒരു ദുര്യോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കുതകുന്ന രചനകള്‍ വളരെ വിരളമാണെന്നതാണ്.കച്ചവടക്കണ്ണോടെ സ്വകാര്യ പ്രസാധകര്‍ കുട്ടികള്‍ക്കുവേണ്ടി പുറത്തിറക്കുന്ന മിക്ക ബാലപ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും മറ്റും അവരുടെ ഇളം മനസിനെ വികലമാക്കുന്ന തരത്തിലുള്ളതാണ്. ഈ ചുറ്റുപാടില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍ വലിയൊരു ആശ്വാസമാണ്.

 ' ശാസ്ത്രവസ്തുതകള്‍ സാഹിത്യത്തിന്റെ മധുരം പുരട്ടി കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്ന രചനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഇന്‍സ്റ്റിട്യൂട്ട് പ്രത്യേകം ശ്രദ്ധിക്കുന്നു എന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറ്റം സഹായകരമായ ഒരു ശാസ്ത്ര നോവാലാണ് വി.ആര്‍.അജിത് കുമാറിന്റെ ' സസ്‌നേഹം നിതാവോ' എന്നും ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി ചൂണ്ടിക്കാട്ടുന്നു.

 ഒരു പേടകത്തിലേറി മിക്കാലോ എന്ന ഗ്രഹത്തിലേക്കു ചെന്ന് അവിടുത്തെ ഭൂപ്രകൃതിയും ജീവിതരീതിയും മറ്റും നോക്കിക്കാണുന്ന ബാലുവിന്റെ അനുഭവമാണ് ഈ നോവലിന്റെ ഇതിവൃത്തം. മിക്കാലോയില്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളും തന്റെ നാട്ടിലെ രീതികളും തമ്മില്‍ ബാലു തട്ടിച്ചുനോക്കുന്നു. അപ്പോള്‍ മിക്കാലോയില്‍ ജീവിതം ഏറെ സുഖകരമാണെന്നും തന്റെ നാട്ടിലെ ജീവിത വൈഷമ്യങ്ങളുടെ മൂലഹേതു ഇവിടെ അധിവസിക്കുന്ന മനുഷ്യരുടെ മനോഗതിയുടെയും പ്രവര്‍ത്തിദോഷത്തിന്റെയും പരിണിതഫലമാണെന്നും അവന്‍ ഗ്രഹിക്കുന്നു. അതോടെ ഭൂമിയെ എങ്ങിനെ മിക്കാലോ പോലെ സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്തോഷത്തിന്റെയും വിളനിലമാക്കാമെന്നായി അവന്റെ ചിന്ത.

 ബാലുവിന്റേതുപോലുള്ള ചിന്ത ഈ നോവല്‍ വായിക്കുന്ന കുട്ടികളിലും ഉണ്ടാകും. മിക്കാലോ പോലെ ഒരു ഗ്രഹത്തെ സ്വയം വിഭാവന ചെയ്യാനും അത്തരത്തില്‍ നമ്മള്‍ അധിവസിക്കുന്ന ഭൂമിയും ആയിത്തീര്‍ന്നെങ്കില്‍ എന്നു ചിന്തിക്കാനും ഇളം മനസുകള്‍ക്കു പ്രചോദനമാകും എന്നതാണ് വി.ആര്‍.അജിത് കുമാറിന്റെ സസ്‌നേഹം നിതാവോ എന്ന നോവലിന്റെ പ്രധാന സവിശേഷത.സമത്വ സുന്ദരമായ നല്ലൊരു ലോകം കെട്ടിപ്പടുക്കാന്‍ തനിക്കെങ്ങനെ സാധിക്കും , അല്ലെങ്കില്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് കുട്ടികളായ ഓരോ വായനക്കാര്‍ക്കും കലശലായി ആലോചിക്കാനും ആഗ്രഹിക്കാനും ഈ നോവല്‍ ഉപകരിക്കും. ഇങ്ങനെയുളള ആലോചനയും ആഗ്രഹവും ഉത്തമ രാഷ്ട്ര പൗരനാകാന്‍ ഉത്തേജനം നല്‍കുന്നുവെങ്കില്‍ നല്ല കാര്യമാണല്ലോ.

 നല്ല അച്ചടിയും പുറംചട്ടയും. പുറംചട്ടയില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേര് അച്ചടിച്ചതില്‍ ചെറിയ പിശക് സംഭവിച്ചത് പ്രസാധകരുടെ അശ്രദ്ധയായി ചൂണ്ടിക്കാട്ടാം.

 സംസ്ഥാന പബിളിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ് ( അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,കേരള ഹൗസ്, ന്യൂ ഡല്‍ഹി) ഗ്രന്ഥകര്‍ത്താവായ വി.ആര്‍.അജിത് കുമാര്‍.

സസ്‌നേഹം നിതാവോ
വില:10 രൂപ
പ്രസാധനം-സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിട്യൂട്ട്, തിരുവനന്തപുരം

Thursday, 15 April 2021

War cemetery at New Delhi

 

 ജീവത്യാഗത്തിന്റെ സ്മാരക ശിലകള്‍

(1996 സെപ്തംബര്‍ 15 സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത് )

 ന്യൂഡല്‍ഹിയിലെ സേനാ ഓഫീസുകളും മറ്റും സ്ഥിതി ചെയ്യുന്ന നാരായണ്‍ എന്ന സ്ഥലത്തുള്ള യുദ്ധശ്മശാനത്തിലെത്തുമ്പോള്‍ ഏതൊരാളും നിശബ്ദനാകുന്നു. അന്തരീക്ഷത്തിലെ മൂകതയെ സ്വാംശീകരിച്ച്, ഒരു നിമിഷം തലകുനിച്ച്, വീരമൃത്യു വരിച്ചവരെ ആദരിക്കുന്നു. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് , അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായാണ് യുദ്ധശ്മശാനം.

 രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീതി നിറഞ്ഞ ഓര്‍മ്മകളും ഇനിയൊരു യുദ്ധമുണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയുമായി ശ്മശാനം ചുറ്റിനടന്നു കാണുമ്പോള്‍ നാം അറിയാത്ത പലരും നമ്മുടെ ബന്ധുക്കളായി മാറുന്നു.

 മഹായുദ്ധങ്ങളെക്കുറിച്ച് തലമുറകളെ ബോധവാന്മാരാക്കാന്‍ മിക്ക രാജ്യങ്ങളിലും യുദ്ധശ്മശാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

 ഡല്‍ഹിയിലെ ശ്മശാനത്തിന്റെ പ്രധാന കവാടം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കല്ലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. വലതുവശത്തുള്ള തുറന്ന മുറിയില്‍ കണ്ണാടിപ്പെട്ടിക്കുള്ളിലായി മരണമടഞ്ഞ ജവാന്മാരുടെ പേരെഴുതിയ പുസ്തകം സൂക്ഷിച്ചിരിക്കുന്നു. നെടുകെ തുറന്നു വച്ചിട്ടുളള പുസ്തകത്തില്‍ ഹിന്ദിയിലാണ് പേരും വിലാസവും അച്ചടിച്ചിട്ടുള്ളത്. മരണമടഞ്ഞ 25,000 ജവാന്മാരുടെ പേരുകള്‍ ഇതിലുണ്ട്.

 1914-18 കാലത്ത് മരണമടഞ്ഞവരുടെ പേരുകള്‍ ഇടതുവശത്തായി കൊത്തിവച്ചിട്ടുണ്ട്. ഇവരെ മീററ്റിലാണ് അടക്കിയിട്ടുള്ളത്. നേരെ മുന്നിലുള്ള ശിലാഫലകത്തില്‍ ' ഇവരുടെ നാമം എന്നെന്നും ഓര്‍ക്കപ്പെടും' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

 മരണമടഞ്ഞ പ്രധാനികളുടെ പേരുകളാണ് വെളുത്ത ഫലകങ്ങളില്‍. അവര്‍ ജോലിചെയ്ത വിഭാഗത്തിന്റെ ചിഹ്നവും ജനനത്തീയിതിയും മരണമടഞ്ഞ തീയതിയും അതിലുണ്ട്. വരിവരിയായി സ്ഥാപിച്ചിട്ടുള്ള ഫലകങ്ങള്‍ക്ക് ചുറ്റും നിറയെ പൂച്ചെടികള്‍.

 റോയല്‍ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സ്, ഇന്റലിജന്‍സ് കോര്‍പ്‌സ്, ഈജിപ്ത് ലിങ്കണ്‍ ഷെയര്‍, റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോര്‍പ്‌സ്, റോയല്‍ എന്‍ജിനിയേഴ്‌സ്, ദ സഫോള്‍ക്ക് റജിമെന്റ്, ഇന്ത്യന്‍ അര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ്, രാജ്പുത്ത് റജിമെന്റ്, ബര്‍മ്മ റൈഫിള്‍സ്, റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെയെല്ലാം സ്മരകശിലകള്‍ ഇവിടെയുണ്ട്. ബൊഗെയിന്‍വില്ല പടര്‍ന്നു കിടക്കുന്ന നടപ്പാതയിലൂടെ പോകുന്ന ഏതൊരാള്‍ക്കും തന്നെ എതിരേല്‍ക്കുന്ന ആയിരക്കണക്കിന് ആത്മാക്കളുടെ സ്പന്ദനം ഒരു കാറ്റിന്റെ ഞരക്കം പോലെ കേള്‍ക്കാന്‍ കഴിയും. ഇംഗ്ലണ്ടിലെ മെയ്ഡന്‍ ഹെഡിലുള്ള കോമണ്‍വെല്‍ത്ത് വാര്‍ഗ്രേവ്‌സ് കമ്മീഷനാണ് ഈ ശ്മശാനത്തിന്റെ സൂക്ഷിപ്പുകാര്‍. യുദ്ധശ്മശാനകത്തിന് പിന്നിലുളള പള്ളി ശ്മശാനവും അതിനോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ ശ്മശാനവും ആ യുദ്ധസെമിത്തേരിയുടെ അന്തരീക്ഷം കൂടുതല്‍ ശോകാര്‍ദ്രമാക്കുന്നു



Monday, 12 April 2021

A trip to Athirappilli forest

 

ആതിരപ്പിള്ളി കാടുകയറിയ ഓര്‍മ്മ

(ഫോട്ടോസ് - ഹരി & സതീഷ്)

ഏകദേശം പത്തു വര്‍ഷം മുന്നെയുള്ള ഈ കാട്ടുയാത്രയെ ഇങ്ങിനെ കുറിക്കാം. ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളിയിലക്ക് . അന്നവിടെ ഒരു തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. വെങ്കിടേഷും തമന്നയും അഭിനയിക്കുന്ന നൃത്തരംഗം. ജലപാതത്തിന്റെ അടിയില്‍ പ്രത്യേകം ഒരുക്കിയ സെറ്റിലാണ് ഷൂട്ടിംഗ് . വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ആതിരപ്പിള്ളി റേഞ്ച്. ഉയര്‍ന്ന പാറയുടെ മുകളില്‍ നിന്നും മൂന്നിടത്തായി ജലം നിപതിക്കുന്നു. പതയുന്ന ജലസമൃദ്ധിയുടെ ധവളിമ. അതിരപ്പിള്ളി കാടിന്റെ അധികാരി  ഡപ്യൂട്ടി റേഞ്ചര്‍ സതീഷാണ്. പബ്‌ളിക് റിലേഷന്‍സിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഹരിയുടെ സുഹൃത്താണ് സതീഷ്. കേരളത്തിലെ കാടായ കാടുകളൊക്കെ അരിച്ചു പെറുക്കി കണ്ട് ചിത്രങ്ങളെടുത്തിട്ടുള്ള ഹരി ഓരോ കാട്ടുയാത്രകളുടെ കഥകള്‍ പറഞ്ഞു മോഹിപ്പിച്ചാണ് ഈ യാത്രയിലേക്ക് മനസും ശരീരവും എത്തിച്ചേര്‍ന്നത്. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു നിറപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അനേകകാലത്തെ സൗഹൃദം പങ്കിട്ടപോലെ ഒരു തോന്നലുണ്ടാക്കാന്‍ ആദ്യ കാഴ്ചയിലെ ചിലര്‍ക്കു കഴിയും. സതീഷ് അത്തരമൊരാളാണ്. സതീഷിനൊപ്പം ഞങ്ങള്‍ നദിക്കരയിലേക്ക് നടന്നു.സുനീഷും സലീമും ഏലിയാസും ലാലുവുമാണ് സതീഷിന്റെ അസിസ്റ്റന്റുമാര്‍.

 താഴെ ചാലക്കുടിപ്പുഴയാണ്. പുഴയോരത്തുനിന്ന് ലാലു നീട്ടിവിളിച്ചു. മറുവിളി വന്നു. ഒപ്പം ഒരു ചങ്ങാടവും. നദിക്ക് കുറുകെ കെട്ടിയ വടത്തില്‍ പിടിച്ചാണ് യാത്ര. പത്തുമുളകള്‍ വീതം രണ്ടടുക്കാക്കി മൂന്നിടത്ത് പലകകള്‍ കെട്ടിയുറപ്പിച്ചാണ് ചങ്ങാടം തയ്യാറാക്കിയിരിക്കുന്നത്. ആതിരപ്പിള്ളിയിലെ ആദിവാസികള്‍ കാടരാണ്. ആ കൂട്ടത്തിലുള്ള ഒരാളാണ് ചങ്ങാടവുമായി വന്ന രാജന്‍. കാടര്‍ ആനകളെ ചേച്ചിമാര്‍ എന്നാണ് വിളിക്കുക എന്ന് രാജന്റെ സംഭാഷണത്തില്‍ നിന്നും മനസിലാക്കി. ഞങ്ങള്‍ ആദ്യം ക്യാമ്പിലേക്കാണ് പോയത്. സാധാരണ തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. കിടന്നുറങ്ങാന്‍ ഒരു ചായ്പ്പാണുള്ളത്. ഭക്ഷണമുണ്ടാക്കാന്‍ ഒരു മുറിയും. രാജനാണ് പാചകക്കാരന്‍. ചിക്കന്‍ കറിയും കൂട്ടി ഗംഭീര ഊണായിരുന്നു.അത് കഴിച്ച് ജീപ്പില്‍ കയറി ആതിരപ്പിള്ളി ജലപാതത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടെ ഒരു വലിയ കിണറിലേക്കാണ് ജലം വന്നുവീഴുന്നത്. അത് താഴേക്ക് വിള്ളലുള്ള കിണറാണ്. അതിലൂടെയാണ് ജലം പുറത്തേക്ക് പതിക്കുന്നത്. അതിനടുത്തായി കാടര്‍ ശിവനെ ആരാധിക്കുന്ന ഇടമാണ്. അവിടെ അല്‍പ്പസമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി. ജീപ്പ് പോയി തെളിഞ്ഞ ഇടങ്ങളിലൂടെ ,തടസ്സങ്ങള്‍ നീക്കിയുളള യാത്രയില്‍ സലീമായിരുന്നു സാരഥി. വീണുകിടക്കുന്ന മരക്കമ്പുകളൊക്കെ നീക്കം ചെയ്തിരുന്നത് ഗംഗാധരനും. അരുവികളും ഈറ്റക്കാടുകളും ആനച്ചൂരുമുള്ള കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു ജീവിയും കണ്ണില്‍പെട്ടില്ല. ഒടുവില്‍ മൊബൈല്‍ ടവറുകളുടെ വിന്യാസപരിധിക്കപ്പുറം വേട്ടക്കാരെ നിരീക്ഷിക്കാന്‍ കെട്ടിയ ഒറ്റ മുറി കെട്ടിടത്തില്‍ എത്തി. ചുറ്റിനും കിടങ്ങുള്ള കെട്ടിടം. നാല് തൂണിലാണ് കെട്ടിടം നില്‍ക്കുന്നത്. മുറിയില്‍ കയറി അല്‍പ്പസമയം വിശ്രമിച്ച ശേഷം അരുവിയിലെ തണുത്ത ജലത്തില്‍ മുങ്ങിക്കുളിച്ചു. പിന്നെ രാത്രി ഭക്ഷണത്തിന് തീകൂട്ടി. കപ്പയും ആ പരിസരത്ത് നട്ടുവളര്‍ത്തിയിരുന്ന ചേമ്പും പുഴുങ്ങി. കഞ്ഞിയും കോഴിക്കറിയും കാന്താരി മുളകിന്റെ ചമ്മന്തിയും തയ്യാറായി. പാനീയങ്ങളും ചേര്‍ന്നപ്പോള്‍ രാത്രി വിരുന്ന് ഗംഭീരമായി, സംഗീതമയവും. പിന്നെ കടുത്ത നിശബ്ദത.തറയില്‍ പായവിരിച്ച് സുഖമായുറങ്ങി.

 രാവിലെ ഉണര്‍ന്നപ്പോള്‍ അപൂര്‍വ്വങ്ങളായ കിളികളെ പ്രതീക്ഷിച്ചു. എന്നാല്‍ സാധാരണ നാട്ടില്‍ കാണുന്ന കിളികള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. കുളിയും കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ആനയെ കണ്ടത്. മൂന്ന് പിടിയാനകളും ഒരു കുട്ടിക്കൊമ്പനും മേഞ്ഞുനില്‍ക്കുകയായിരുന്നു. ഹരിക്ക് ഫോട്ടോ എടുക്കാന്‍ സൗകര്യപ്രദമായ നിലയില്‍ ജീപ്പ് നിര്‍ത്തി. അത് ആനകള്‍ക്ക് ഇഷ്ടമായില്ല. ഹരി പരമാവധി വേഗത്തില്‍ ക്ലിക്ക് ചെയ്ത് നില്‍ക്കെ ആന വാല്‍ചുരുട്ടുന്നതു കണ്ട് വണ്ടി എടുക്കാന്‍ സതീഷ് നിര്‍ദ്ദേശിച്ചു. ഹരിയും ചാടിക്കയറി. വെപ്രാളപ്പെട്ട് വണ്ടി എടുത്തപ്പോള്‍ അത് സ്റ്റാര്‍ട്ടായില്ല. അധികം നിന്നാല്‍ പ്രശ്‌നമാണ്. നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വേഗതയിലാവും ആന ഓട്ടം തുടങ്ങുക. പിന്നെ എല്ലാം നിമിഷങ്ങള്‍ക്കകം കഴിയും. ആനകള്‍ക്ക് പേടിപ്പിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. അലറിവിളിച്ചെങ്കിലും അവര്‍ അവിടെത്തന്നെ നിന്നു. ഇതിനകം വണ്ടി സ്റ്റാര്‍ട്ടാക്കി ഞങ്ങള്‍ നീങ്ങി. ജീപ്പ് ഓടിച്ചിരുന്ന ലാലു ആനയെ കണ്ട പേടിയില്‍ നിന്നും മോചിതനാകാന്‍ സമയമെടുത്തു. അവന്റെ അച്ഛന്‍ സുപ്രമണി ആനയുടെ ഉപദ്രവമേറ്റ് മരിച്ചതിനാല്‍ ആനയെ അവന് വലിയ പേടിയാണ്. വനം വകുപ്പില്‍ ഇരുപത് വര്‍ഷമായി ദിവസവേതന ജീവനക്കാരനായിരുന്ന സുപ്രമണിക്ക് എല്ലാ കാട്ടാനകളും സുഹൃത്തുക്കളായിരുന്നു. അവരോട് സംസാരിച്ചും നടന്നും കാടിനെ വീടാക്കിയ സുപ്രമണി കാടുകയറിയാല്‍ തിരിച്ചിറങ്ങുക പല ദിവസങ്ങള്‍ കഴിഞ്ഞാകും. അത്തരമൊരു യാത്രയിലാണ് ,ഒരു മഴക്കാലത്ത്, സുപ്രമണിയെ ആന കാലുകൊണ്ട് തട്ടുകയോ തുമ്പിക്കൈയ്യില്‍ തൂക്കി എറിയുകയോ ചെയ്തത്. രണ്ട് ദിവസം ജീപ്പ് ഡ്രൈവര്‍ അവധിയിലായിരുന്നതിനാലും കനത്ത മഴ കാരണവും  അന്വേഷിച്ചു പോകാന്‍ കഴിഞ്ഞില്ല. വാരിയെല്ലും കാലും ഒടിഞ്ഞ സുപ്രമണി നടക്കാന്‍ കഴിയാതെ കാട്ടില്‍ കിടന്നുമരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് വനം വകുപ്പില്‍ ജോലി കിട്ടിയ മകനാണ് ലാലു. അവന് അച്ഛനെ ഓര്‍മ്മവരുക സ്വാഭാവികം.

 കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ ഈറ്റവെട്ടുകാരുടെ ജീവിതം കണ്ടു. ഈറ്റ വെട്ടുന്ന രണ്ട് മനുഷ്യര്‍. അവര്‍ രാത്രിയില്‍ താമസിക്കുന്നത് കലുങ്കിന് താഴെയാണ്. അവിടെ തീകൂട്ടി ജീവികളെ അകറ്റിനിര്‍ത്തും.കാട്ടില്‍ വീണുകിടക്കുന്ന തേക്കും മറ്റുമാണ് വിറകിനായി ഉപയോഗിക്കുന്നത്. തുടര്‍യാത്രയില്‍ അനേകം കാട്ടുനായ്ക്കളെ കാണാന്‍ കഴിഞ്ഞു. ഒരു മാനിനെ വേട്ടയാടാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ജീപ്പ് കണ്ടതോടെ നായ്ക്കള്‍ ചിതറിയോടി. പൂവനും പിടയുമായ കാട്ടുകോഴികളെയും യാത്രയില്‍ കാണുകയുണ്ടായി.

 കാടിറങ്ങി ആതിരപ്പിള്ളിയിലെത്തി 175 പടികള്‍ ഇറങ്ങി ജലപാതത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്ത്, അവിടെ പാറയില്‍ വിശ്രമിച്ച് രണ്ടുദിവസത്തെ കാനന യാത്ര അവസാനിപ്പിച്ചു. ഓര്‍മ്മയില്‍ കുറേ സ്‌നേഹം സമ്മാനിച്ച സതീഷിനും സുഹൃത്തുക്കള്‍ക്കും വിടചൊല്ലി മടങ്ങി, നഗരത്തിന്റെ തിരക്കിലേക്ക്.