Wednesday, 3 June 2020

Victers channel - why should there be dispute on its credit, an ongoing schme


 വിക്ടേഴ്‌സ് ചാനല്‍ വിവാദം ആദ്യകാലം നേതൃത്വം കൊടുത്തയാള്‍ എന്ന നിലയില്‍ ചിലത് പറയാനുണ്ട് ----
 ഐടി@സ്‌കൂള്‍ ആരംഭിക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ബിജു പ്രഭാകര്‍, അന്നദ്ദേഹം ഐഎഎസ് അല്ല, അദ്ദേഹത്തോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപക കൂട്ടായ്മ. ഇതായിരുന്നു നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഐടി ഇടപെടലിന്റെ തുടക്കം. അത് വലിയ വിജയവുമായിരുന്നു. സോഫ്‌റ്റ്വെയര്‍ സംബ്ബന്ധിച്ചുമൊക്കെ ഇടതുപക്ഷത്തുനിന്നും ഒട്ടേറെ വിവാദങ്ങളും ഇക്കാലത്ത് വന്നിരുന്നു.


ഞാനന്ന് ഐടി മിഷനില്‍ ഡപ്യൂട്ടേഷനിലാണ്. അന്‍വര്‍ സാദത്തും നാരായണ സ്വാമിയും വിനോദും ബിന്‍സിയും ഒക്കെ ചേര്‍ന്ന ഒരു സംഘം. പലപ്പോഴും ഐടി@സ്‌കൂളുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഐഎസ്ആര്‍ഒ എഡ്യൂസാറ്റ് വിക്ടേഴ്‌സ് ചാനല്‍ തുടങ്ങിയത് ഗോര്‍ക്കി സെന്ററിലായിരുന്നു. അന്ന് നടന്ന ഏക ദിന സെമിനാറില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഈയിടെ അടുക്കിപ്പെറുക്കലിനിടെ കണ്ടിരുന്നു.

  വിദൂര പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ROT ( റീസീവ്  ഒണ്‍ലി ടെര്‍മിനല്‍) വച്ച് ഗോര്‍ക്കി ഭവനില്‍ നിന്നും പ്രഗത്ഭര്‍ ക്ലാസെടുക്കുന്നതായിരുന്നു തുടക്കം. അച്യുത് ശങ്കറിനെപോലുള്ള പ്രഗത്ഭര്‍ ക്ലാസെടുക്കും. അത് തത്സമയം ROT  വഴി കാണാം. 2 മണിക്കൂറായിരുന്നു സംപ്രേക്ഷണം എന്നു തോന്നുന്നു. ആകെ 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍. ആന്ധ്രയിലും മറ്റും സമാനമായ പരിപാടികള്‍ ഉണ്ടായിരുന്നു. SIET  തയ്യാറാക്കിയ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും സംപ്രേഷണം ചെയ്തിരുന്നു. യൂത്ത് ഫെസ്റ്റിവല്‍ സംപ്രേഷണം ചെയ്തപ്പോള്‍ താത്ക്കാലികമായി ചില കേബിളുകാര്‍ അത് കാണിച്ചിരുന്നു. ചേര്‍ത്തലയിലെ ഒരു കേബിള്‍ നെറ്റ്വര്‍ക്കും വിക്ടേഴ്‌സ് കാണിക്കാന്‍ തുടങ്ങിയിരുന്നു. ജോസഫ് ആന്റണിയുടെയും മറ്റും ശ്രമഫലമായിരുന്നു അതെന്നു തോന്നുന്നു.

   ഇതിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഐടി മിഷനില്‍ നിന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി എം.എ.ബേബി അന്‍വര്‍ സാദത്തിനെ ഐടി@സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. അവിടെ നിന്നും നാരായണ സ്വാമിയും ഒപ്പം പോയി. ഞാന്‍ അക്ഷയ ഡയറക്ടറുടെ ചുമതല ഒഴിഞ്ഞ് ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് പിആര്‍ഡിയില്‍ നിയമനം കാത്തുനില്‍ക്കുകയാണ്. അന്നത്തെ ഡയറക്ടര്‍ ജൂനിയര്‍ മോസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ റിവേര്‍ഷന്‍ ഒഴിവാക്കാന്‍ ഒരു മാസത്തിലേറെ നിയമനം നല്‍കാതെ എന്നെ പുറത്തുനിര്‍ത്തി. ഈ സമയമാണ് അന്‍വര്‍ എന്നെ വിക്ടേഴ്‌സിന്റെ ചുമതലയിലേക്ക് ക്ഷണിക്കുന്നത്. സാങ്കേതികമായി യാതൊരു ധാരണയുമില്ലാത്ത രംഗമാണെങ്കിലും പരീക്ഷിച്ചുനോക്കാം എന്ന് തീരുമാനിച്ചു.

  ഗോര്‍ക്കി ഭവനില്‍ വിക്ടേഴ്‌സും പൂജപ്പുരയില്‍ ഐടി@സ്‌കൂളും എന്നതായിരുന്നു അവസ്ഥ. ROT  സംബ്ബന്ധിച്ച അന്വേഷണം ഒരു കാര്യം ഉറപ്പാക്കി. 33 കേന്ദ്രങ്ങളില്‍ രണ്ടോ മൂന്നോ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ഈ നിലയില്‍ ഇത് മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിദ്യാഭ്യാസ ചാനലാക്കി മാറ്റണം, ക്രമേണ മുഴുവന്‍ സമയവും സംപ്രേഷണം നടക്കുന്ന ചാനല്‍. ഇതായിരുന്നു ഞങ്ങളുടെ സ്വപ്നം. ആകെ ഒരു പ്രൊഡ്യൂസറും ക്യാമറാമാനും മാനേജരും ഓപ്പറേറ്ററുമൊക്കെയുളള സംവിധാനം. പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്യുക എന്നതായിരുന്നു തുടക്കത്തിലെ തീരുമാനം. 'അതിഥിയോടൊത്ത് അല്‍പ്പനേരം' , അറിവ് പകരുന്ന ക്ലാസുകള്‍ ഉള്‍പ്പെടുന്ന 'തുള്ളികള്‍ ' -ഇങ്ങനെ രണ്ട് പരമ്പരകള്‍ ആരംഭിച്ചു. ഒരു മാസത്തേക്കുള്ള കണ്ടന്റ് തയ്യാറാക്കി വച്ചശേഷം പരസ്യം ചെയ്തു. വിക്ടേഴ്‌സ് കേബിള്‍ ശ്രംഖലയില്‍ കിട്ടാത്തവര്‍ നിങ്ങളുടെ കേബിള്‍ ദാതാവിനോട് ചോദിച്ചു വാങ്ങുക എന്നതായിരുന്നു പരസ്യത്തിലെ നിര്‍ദ്ദേശം. സ്‌കൂളുകളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

  മികച്ച പ്രതികരണമായിരുന്നു. ഏഷ്യാനെറ്റൊഴികെ ബാക്കിയുള്ളവര്‍ വിക്ടേഴ്‌സ് കാണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ആറു മണിക്കൂറും പിന്നീട് 12 മണിക്കൂറും 18 മണിക്കൂറും എന്ന നിലയില്‍ നിന്നും 24X7 ലേക്ക് ചാനല്‍ മാറി. കണ്ടന്റിന്റെ ക്ഷാമം പരിഹരിക്കാന്‍ SIET തയ്യാറാക്കിയ മുഴുവന്‍ വീഡിയോകളും വാങ്ങി. കേരളത്തില്‍ അക്കാലത്ത് തയ്യാറാക്കിയ വീഡിയോകളെല്ലാം വിലകൊടുത്തുവാങ്ങി. ഡോക്യുമെന്ററികളുടെ വലിയ കളക്ഷനുണ്ടായി. 5 ജീവനക്കാരുടെ നിലയില്‍ നിന്നും 30-ലേറെ ജീവനക്കാരായി. മികച്ച സ്റ്റുഡിയോ പൂജപ്പുരയില്‍ തയ്യാറായി. ഗോര്‍ക്കി ഭവനില്‍ നിന്നും ചാനല്‍ പൂജപ്പുരയിലേക്ക് മാറി.സംപ്രേഷണത്തിന് വര്‍ഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ട ഏഷ്യാനെറ്റിനും ഒടുവില്‍ പ്രേക്ഷകരുടെ ഡിമാന്‍ഡിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 

  നാഷണല്‍ ഫിലിം ഡവലപ്പമെന്റ് കോര്‍പ്പറേഷനില്‍ നിന്നും മികച്ച സിനിമകള്‍ വാങ്ങി. ജര്‍മ്മനിയിലെ DW -ല്‍ നിന്നും മികച്ച അന്താരാഷ്ട്ര നിലവാരമുളള കണ്ടന്റുകള്‍ വാങ്ങി. രാവും പകലും ഷൂട്ടിംഗും (ഇന്‍ഡോറും ഔട്ട്‌ഡോറും) ആരംഭിച്ചു. ആദ്യ ടെലിഫിലിം നിര്‍മ്മിച്ചത് പതിനായിരം രൂപ ചിലവിലായിരുന്നു. പിന്നീട് ടെലിഫിലിമുകളും ഡോക്യുമെന്ററികളും ധാരാളം നിര്‍മ്മിച്ചു. ആദ്യ ലൈവ് വിഷുദിനത്തിലായിരുന്നു. മുരുകന്‍ കാട്ടാക്കടയായിരുന്നു ലൈവില്‍ പങ്കെടുത്തത്.യുവജനോത്സവം മറ്റേതൊരു ചാനലിനേക്കാളും മികച്ച രീതിയില്‍ ടെലികാസ്റ്റു ചെയ്യാനും കഴിഞ്ഞു. പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വീഡിയോ കോണ്‍ഫറന്‍സും വിക്ടേഴ്‌സ് സ്റ്റുഡിയോയില്‍ നടന്നു. രണ്ട് വര്‍ഷത്തെ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയത് തികഞ്ഞ സംതൃപ്തിയോടെയായിരുന്നു.
 
  ഇതിനൊക്കെയും കാരണമായത് അന്‍വര്‍ സാദത്ത് എന്ന വ്യക്തിയില്‍ എം.എ.ബേബി അര്‍പ്പിച്ച വിശ്വാസമായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഒരു നിയമനത്തിലോ ഒരു കണ്ടെന്റ് പര്‍ച്ചേയ്‌സിലോ പോളിസിയിലോ ഉണ്ടായില്ല. ഡിപിഐ മുഹമ്മദ് ഹനീഷ് ഐഎഎസ് അന്‍വറിന് നല്‍കിയ ശക്തമായ പിന്‍തുണ, അത്യാവശ്യം ഒരു ഡിക്‌റ്റേറ്റര്‍ രീതിയിലുള്ള അന്‍വറിന്റെ അഡ്മിനിസ്‌ട്രേഷന്‍, ഐടി@സ്‌കൂള്‍ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അകമഴിഞ്ഞ സാമ്പത്തിക സഹായം , ടീമിന്റെ അര്‍പ്പണബോധം എന്നിവയായിരുന്നു മറ്റ് ഘടകങ്ങള്‍. ഭരണം യുഡിഎഫിനായപ്പോള്‍ ചിലരുടെ കുശുമ്പും കുന്നായ്മയും കാരണം അന്‍വറിന് മാറേണ്ടിവന്നു. തുടര്‍ന്ന് പ്രസ്ഥാനം ഏത് നിലയില്‍ ഉയര്‍ന്നോ അതേ നിലയില്‍ തകര്‍ന്നു. അവിടെനിന്നും അതിനെ വീണ്ടും ഉയര്‍ന്ന നിലയിലേക്ക് തിരികെ കൊണ്ടുവരാനും അയാള്‍ തന്നെ വരേണ്ടി വന്നു. 2010 വരെയുള്ള കഥകളാണ് ഞാന്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്കും ഇതുപോലെ പലതും പറയാനുണ്ടാകും.

 എന്തായാലും കേരളം ഒരു വല്ലാത്ത ഇടമാണ്. എന്തിലും ഏതിലും രാഷ്ട്രീയം കാണുകയും നല്ലതിന്റെയെല്ലാം ക്രഡിറ്റ് എടുക്കുകയും ചെയ്യാനുളള ശ്രമങ്ങള്‍ കഷ്ടമാണ്. അവനവന്റെ കാലത്ത് നടന്നതിന്റെ ക്രഡിറ്റില്‍ ഒതുങ്ങാന്‍ ശ്രമിക്കുക. എല്ലാറ്റിനും ഞാനാണ് അധികാരി എന്ന തോന്നല്‍ ഒരു പാര്‍ട്ടിക്കും ഒരു വ്യക്തിക്കും ഭൂഷണമല്ല തന്നെ. ചാനലുകളും പത്രങ്ങളും ഈ രാഷ്ട്രീയനാടകങ്ങളുടെ പിന്നാലെ നടക്കുന്നിടത്തോളം കാലം ഇത്തരം വിലകുറഞ്ഞ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നതിന് സംശയമില്ല. 

  

Sunday, 10 May 2020

Mother's day rememberance

ഒരു മാതൃദിന ഓര്‍മ്മ


 അമ്മ കത്തിച്ചു വച്ചൊരു വിളക്കാണ്. സ്വയം എരിഞ്ഞുകൊണ്ട് മക്കള്‍ക്ക് പ്രകാശം പരത്തുന്നൊരാള്‍. അമ്മയെ ഓര്‍ക്കുമ്പോള്‍ അമ്മയെ പ്രയാസപ്പെടുത്തിയ അനേകം അവസരങ്ങളാണ് ഓര്‍മ്മയിലേക്ക് ആദ്യം കടന്നു വരിക. അതിലൊന്ന് ഇവിടെ പങ്കുവയ്ക്കാം. ഡിഗ്രി കഴിഞ്ഞ് പിജി അഡ്മിഷന്‍ കിട്ടാതെ നിന്ന 1980-81 ലാണ് കുറ്റിവട്ടത്തുള്ള സുഹൃത്ത് പ്രസന്നന്‍ എംഎസ്സി സുവോളജി പഠിക്കാനായി വിദീഷയിലേക്ക് പോകുന്നത്. പനയന്നാര്‍കാവിലെ എബിസി ട്യൂട്ടോറിയലില്‍ അവന്‍ ബയോളജി പഠിപ്പിക്കുകയായിരുന്നു. അവന്‍ പോയ ഗ്യാപ്പില്‍ മാസം 100 രൂപ ശമ്പളത്തില്‍ എബിസിയില്‍ പഠിപ്പിക്കാന്‍ പോയി. സമയവും പോകും വട്ടച്ചിലവും നടക്കും. വീട്ടില്‍ നിന്നും 6 കിലോമീറ്റര്‍ കാണും. ചിലപ്പോള്‍ സൈക്കിളിലും മറ്റു ചിലപ്പോള്‍ ബസിലുമാണ് യാത്ര.വല്ലപ്പോഴും അമ്മയ്ക്ക് പച്ചക്കറിയൊക്കെ വാങ്ങിക്കൊടുക്കുമായിരുന്നു. വൈകിട്ട് 100 ഗ്രാം വറുത്ത കപ്പലണ്ടിയും. കപ്പലണ്ടി കുടുംബസദസിനുള്ളതാണ്. അതില്‍ തെക്കതിലെ കുറുപ്പമ്മാവനും പങ്കാളിയാവും.

  പൊന്നപ്പനായിരുന്നു എബിസിയുടെ പ്രിന്‍സിപ്പല്‍. ബാച്ചിലറാണ്.ആഘോഷങ്ങളുടെ രാജാവ്. ഒരു വെളള വിജയ് സൂപ്പറാണ് വാഹനം. ആഴ്ചയില്‍ ഒന്നും രണ്ടും ദിവസമൊക്കെ വൈകിട്ട് ഞങ്ങള്‍ ഒന്നിച്ച് ഉത്സവങ്ങള്‍ക്കോ സിനിമയ്‌ക്കോ സുഹൃദ് സദസുകള്‍ക്കോ പോവുക പതിവായിരുന്നു. താമസിക്കുമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് പോവുക. മൊബൈലും ലാന്റ് ഫോണുമൊന്നുമില്ലാത്ത കാലമല്ലെ. ഒരു ദിവസം വൈകിട്ട് കോത്തലവയലിലെ കമ്പം കാണാന്‍ പോകാന്‍ ഞങ്ങള്‍ പെട്ടെന്നാണ് തീരുമാനിച്ചത്. വീട്ടിലറിയിക്കാന്‍ മാര്‍ഗ്ഗമില്ല. സാരമില്ല, കമ്പം ഇനി വീണ്ടും കാണാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലല്ലോ എന്ന് ലാഘവത്തോടെ ചിന്തിച്ചു. ആവേശത്തോടെയാണ് പോയതെങ്കിലും ഉത്സവപ്പറമ്പില്‍ എത്തിയതു മുതല്‍ ഒരു കുറ്റബോധം. അമ്മ വിഷമിക്കില്ലെ. അച്ഛനും വിഷമിക്കുമായിരിക്കും, പക്ഷെ പുറത്തുകാണിക്കില്ല. വീട്ടിലെ അമ്മയുടെ ആകാംക്ഷ ഓരോ വെടിക്കെട്ടിന്റെ പ്രകാശത്തിലും എന്നെ അലോസരപ്പെടുത്തി. പക്ഷെ, തിരിച്ചുപോകാന്‍ കഴിയില്ലല്ലോ. അമ്മയുടെ ഉത്കണ്ഠയ്ക്ക് മറുപടി അച്ഛന്റെ വഴക്കായിരിക്കുമെന്നുറപ്പ്. പോകാനറിയാമെങ്കില്‍ തിരികെയും വരും, നീ കിടന്നുറങ്ങ് എന്ന പതിവ് പല്ലവി അച്ഛന്‍ പറഞ്ഞിട്ടുണ്ടാവും.

  ഏതായാലും കമ്പം കഴിഞ്ഞപ്പോള്‍ പ്രഭാതത്തിന്റെ മൂടല്‍ വ്യാപിച്ചിരുന്നു. കമ്പമടങ്ങിയ പറമ്പുപോലെ എന്റെ ഉള്ളും മൂകമായി. പൊന്നപ്പന്റെ വര്‍ത്തമാനങ്ങള്‍ക്ക് മറുപടി എന്റെ മൂളല്‍ മാത്രമായിരന്നു. അയാള്‍ എന്നെ കരുനാഗപ്പള്ളിയില്‍ നിന്നുളള ആദ്യ ബസില്‍ കയറ്റി വിട്ടു. ഞാന്‍ ബസിറങ്ങി പഞ്ചായത്തു റോഡിലൂടെ നടന്നു. കുറ്റബോധം കൊണ്ട് കനം തൂങ്ങിയ മനസുമായി രണ്ടാമത് വളവ് തിരിയുമ്പോള്‍ പ്രഭാതത്തിന്റെ നേരിയ വെളിച്ചത്തില്‍ വളരെ അകലെയായി ഒരു നിഴല്‍ കാണാമായിരുന്നു. അതമ്മയായിരുന്നു. രാത്രി ഉറക്കമൊഴിച്ച് അശുഭകരമായ ചിന്തകളില്‍ നീറിയശേഷം വെളിച്ചമായപ്പോള്‍ വീടിന് മുന്നിലെ റോഡില്‍ ഇറങ്ങി മകനെ കാത്ത്  നില്‍ക്കുകയാണ് അമ്മ. എന്റെ കണ്ണുകള്‍ നിറഞ്ഞു.ആരും കേള്‍ക്കാന്‍ അടുത്തില്ല. സാധാരണ സങ്കടം അടക്കി വയ്ക്കാറുളള ഞാന്‍ പൊട്ടിക്കരഞ്ഞു. അമ്മയുടെ അടുത്തെത്തുമ്പോള്‍ കരച്ചിലൊതുക്കാന്‍ നോക്കി. അമ്മയുടെ കണ്ണീരിനൊപ്പം ആ ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയാണ് പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമാനമായ വെളിച്ചമെന്ന് അന്നെനിക്ക് ബോധ്യമായി. 

Thursday, 30 April 2020

Short story -- Voluntary retirement



 ചെറുകഥ

വോളണ്ടറി റിട്ടയര്‍മെന്റ്
            - വി.ആര്‍.അജിത് കുമാര്‍

ഗീതമ്മ ഒരു കത്തുകൊണ്ടുവന്നു നല്‍കിയപ്പോള്‍ ശേഖരന്‍ ഒട്ടൊരു ഹാസ്യത്തോടും ഒപ്പം ഉദാസീനമായും അത് വാങ്ങി. ഏതായാലും പ്രണയലേഖനമൊന്നുമല്ലെന്നുറപ്പ്. ചെറുപ്പകാലത്തുപോലും ഒരു കത്തെഴുതി തന്നിട്ടില്ലാത്ത ഗീതമ്മ അന്‍പത് കടന്ന ശേഷം അത്തരമൊരു സാഹസം കാട്ടുമെന്നു ചിന്തിക്കുന്നതേ അപകടം. കത്തില്‍ ഇത്രമാത്രമെ എഴുതിയിട്ടുള്ളു. ഒരു വീട്ടമ്മ എന്ന നിലയിലുള്ള എന്റെ സേവനം അവസാനിപ്പിക്കുകയാണ്.പെന്‍ഷന്‍, ഗ്രാറ്റുവിറ്റി,പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കണക്കാക്കി എത്രയും വേഗം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇതല്ലാതെ മറ്റൊന്നും അതില്‍ രേഖപ്പെടുത്തിയില്ല. ഒപ്പിട്ടിട്ടുണ്ട്.  അയാള്‍ കുറച്ചുനേരം കത്തും പിടിച്ചിരുന്നു. ശരിക്കും ഇപ്പോള്‍ കിട്ടിയ ചായ വീട്ടമ്മ എന്ന നിലയില്‍ അവളുണ്ടാക്കുന്ന അവസാനത്തെ ചായയാണോ? ശ്ശെ -ആയിരിക്കില്ല, ശേഖരന്‍ ആത്മഗതം ചെയ്തു.

   കുറച്ചു ദിവസമായി തൊട്ടും തൊടാതെയും ഗീതമ്മ പലതും പറയുന്നുണ്ടായിരുന്നു.ഒരംഗീകാരവും ഇല്ലാത്ത പണിയാണ് വീട്ടമ്മയുടേത്. മാന്യമായ ശമ്പളമില്ല. ആഹാരവും താമസവും വസ്ത്രവും മാത്രം ലഭിക്കുന്ന അടിമപ്പണി. മറ്റേതൊരു ജോലിയിലും ഇടയ്‌ക്കൊരു സ്ഥലം മാറ്റം ,പ്രൊമോഷന്‍ ഒക്കെയുണ്ടാകും. വീട്ടമ്മയ്ക്ക് മാത്രം ലോവര്‍ ഡിവിഷനും അപ്പര്‍ ഡിവിഷനും സെലക്ഷന്‍ ഗ്രേഡുമില്ല. സൂപ്പര്‍വൈസറി തസ്തികയുമില്ല. ഈ പണി ഇഷ്ടപ്പെട്ടു ചെയ്യുന്നവരുണ്ട്. അമേരിക്കയിലെ ഒക്കെപോലെ അവര്‍ അവശരാകുമ്പോഴാണ് അവരുടെ റിട്ടയര്‍മെന്റും. തറ തുടയ്ക്കുന്നതിനിടയിലാണ് ഗീതമ്മയുടെ കലമ്പല്‍. ശേഖരന്‍ പത്രം നിവര്‍ത്തിപ്പിടിച്ച് വായിക്കുന്ന മട്ടിലിരുന്നു.

  സംഭാഷണത്തിന്റെ തുടര്‍ച്ചയുണ്ടാകുന്നത് തുണി കഴുകുമ്പോഴാണ്. പണ്ടൊക്കെയാണെങ്കില്‍ മരുമക്കള്‍ വരുമ്പോള്‍ അമ്മാവിയമ്മമാര്‍ക്ക് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം കിട്ടുമായിരുന്നു. ഇപ്പൊ എല്ലാവരും തൊഴിലെടുക്കുന്നവരായി. അവരുടെ തുണികൂടി കഴുകിക്കൊടുത്താല്‍ നന്നായി എന്നതാണ് നിലപാട്. ഇനി എനിക്കിത് വയ്യ. ഞാന്‍ വിആര്‍എസ് എടുക്കുകയാണ്. ങും, എടുക്കും, എടുക്കും എന്ന മട്ടില്‍ ഒന്നു തലയാട്ടിയതെയുള്ളു ശേഖരന്‍. പക്ഷെ ഇതിപ്പൊ കളി കാര്യമായിരിക്കയാണ്. പകരം വയ്ക്കാന്‍ ആളെ കിട്ടാത്ത ഏര്‍പ്പാടാണ്. തെങ്ങില്‍ കയറാനും പുറം പണിക്കുമെല്ലാം അതിഥിത്തൊഴിലാളിയെ കിട്ടും. വീട്ടുജോലിക്ക് , പ്രത്യേകിച്ചും ഭക്ഷണമുണ്ടാക്കാന്‍ ആളിനെ കിട്ടുക എളുപ്പമല്ല. മാത്രമല്ല ഒരാളിനെ വയ്ക്കാമെന്നുവച്ചാല്‍ ദിവസക്കൂലി കുറഞ്ഞത് ആയിരം രൂപയെങ്കിലും കൊടുക്കേണ്ടിവരും. ശേഖരന്റെ പെന്‍ഷന്‍ തുക തന്നെ അതിലും കുറവാണ്.

  അനുരഞ്ജനമല്ലാതെ വഴിയില്ല. ശേഖരന്‍ വലിയൊരു ഷീറ്റ് പേപ്പറെടുത്ത് വീട്ടമ്മയെ പ്രകീര്‍ത്തിക്കുന്ന ലേഖനമെഴുതാന്‍ തുടങ്ങി. രാജി പിന്‍വലിച്ചില്ലെങ്കിലോ എന്ന ഭയം കാരണം പേനത്തുമ്പില്‍ വാക്കുകളും വരുന്നില്ല. സമാനഹൃദയര്‍ സഹായിക്കണം എന്നൊരു ഫേയ്‌സ് ബുക്ക് പോസ്റ്റും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുമിട്ട് ശേഖരന്‍ പേനയും പിടിച്ച് ഇരിപ്പായി. ഗീത ഈ സമയം എവിടെയോ പോകാന്‍ ഒരുങ്ങുകയായിരുന്നു. മൊബൈല്‍ ബല്ലടിച്ചു. ശേഖരന്‍ പാളിനോക്കി.ഗീതമ്മയുടെ  കൂട്ടുകാരി റജീനയാണ്. ഗീതമ്മ ഫോണെടുത്തു, നീ  പേപ്പര്‍ കൊടുത്തോ?  കൊടുത്തു എന്നാവണം അപ്പുറത്തു നിന്നുള്ള മറുപടി. നന്നായി, അപ്പൊ  വേഗം ഇറങ്ങിക്കോ, നമുക്ക് ബ്യൂട്ടി പാര്‍ലറില്‍ വച്ചു കാണാം എന്നു പറഞ്ഞ് ബാഗുമെടുത്ത്, സ്വാതന്ത്ര്യം പ്രഖ്യാപിച്ച മട്ടില്‍ ഗീതമ്മ ഇറങ്ങി നടന്നു. ശേഖരന്‍ ജനാലയിലൂടെ ആ കാഴ്ച നോക്കിനിന്നു.

Monday, 27 April 2020

mini story -- Survival


 മിനിക്കഥ
                                       അതിജീവനം

                                                         -വി.ആര്‍.അജിത് കുമാര്‍

                    ചെറിയാച്ചന് അതിജീവനത്തിനുള്ള കഴിവ് വളരെ കൂടുതലാണ്. ജോലിയിലായാലും ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലായാലും അതിജീവനം കൃത്യമയി നടന്നിരുന്നു. അസുഖങ്ങളില്‍ നിന്നും പരീക്ഷകളുടെ കാഠിന്യങ്ങളില്‍ നിന്നും പ്രണയത്തിന്റെ കുരുക്കുകളില്‍ നിന്നുമെല്ലാം അതിജീവിച്ചയാളാണ് ചെറിയാച്ചന്‍. ഭാര്യയുടെ വലക്കണ്ണികളില്‍ കുരുങ്ങാതെയാണ് ഈ അറുപതിലും ജീവിതം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ വരാന്‍പോകുന്ന കുഴപ്പങ്ങളൊക്കെ ചെറിയാച്ചന്‍ മനസിലാക്കും. വുഹാനില്‍ കൊറോണ പിച്ചവച്ചപ്പൊഴെ സുഹൃത്തക്കളോടൊക്കെ ചെറിയാന്‍ പറഞ്ഞു, ഈ വരുന്നവന്‍ വെറു കുഞ്ഞനല്ല, ഇവന്‍ പലരേയും കൊണ്ടേ പോകൂ, പൊതുജീവിതം ഇവന്‍ കോഞ്ഞാട്ടയാക്കും.ചെറിയാന്റെ വാക്കുകള്‍ ആരും അത്ര കാര്യമായെടുത്തില്ല.

  വൈകിട്ട് മ്യൂസിയം ഗ്രൗണ്ടിലെ നടത്ത കഴിഞ്ഞുള്ള ചായകുടിക്കിടെ ചെറിയാന്‍ ഇതാവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ തമ്പി പറഞ്ഞു, ചെറിയാച്ചാ, ഒന്നു വെറുതെ ഇരുന്നേ, മനുഷ്യനെ പേടിപ്പിക്കാതെ. ചെറിയാന്‍ ഒന്നു പറഞ്ഞില്ല. നടത്തക്കിടയില്‍ ചെറിയാന്‍ സംസാരിക്കില്ല. ശ്രദ്ധ മുഴുവന്‍ മുന്നിലും എതിരെയും വരുന്ന സുന്ദരികളിലാണ്. ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാത്ത വെറും നോട്ടം. അത് യൗവ്വനം നിലനിര്‍ത്താനുളള മരുന്നാണെന്നാണ് ചെറിയാന്റെ അഭിപ്രായം. കേരളത്തിലുള്‍പ്പെടെ കോറോണക്കാറ്റടിച്ചതോടെ തമ്പിക്കുപോലും ചെറിയാനോട് ബഹുമാനം തോന്നി. അപ്പോഴാണ് ചെറിയാന്റെ മറ്റൊരു പ്രവചനം വന്നത്. എടാ, തമ്പി, ഇത് കടുക്കും. എല്ലാം സ്തംഭിക്കും, ബാറും ബെവറേജസും അടയ്ക്കും.

  ത്തവണ എതിര്‍ത്തു പറഞ്ഞത് ഗോപനാണ്. ബെവറേജസും ലോട്ടറിയും എന്തായാലും നിര്‍ത്തിവയ്ക്കില്ല. പിന്നെ സര്‍ക്കാരെങ്ങിനെ മുന്നോട്ടുപോകും, നിങ്ങളോരോ പ്രാന്ത് വിളിച്ചു പറയല്ലെ ചെറിയാച്ചാ. ചെറിയാച്ചന്‍ തന്റെ താടി ഉഴിഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ചെറിയാന്‍ പറഞ്ഞപോലെയായി കാര്യങ്ങള്‍. വൈകിട്ട് മ്യൂസിയം ഗ്രൗണ്ടില്‍ പോയിട്ട് മര്യാദയ്ക്ക് കുഞ്ഞോനാച്ചന്റെ ചായപ്പീടിക വരെപോലും പോകാന്‍ കഴിയാതായി. ചെറിയാച്ചന്‍ മദ്യപന്മാരായ സുഹൃത്തുക്കളുടെ വിളികള്‍ എടുക്കാതായി.വിളിക്കുന്നവന്റെ ഉദ്ദേശം ചെറിയാന് നന്നായറിയാം. മറ്റുള്ളവരുമായി  അല്‍പ്പം സ്വറ പറയും , അത്രതന്നെ
 
 അതിജീവനത്തിന്റെ ഉസ്താദായ ചെറിയാന്‍ കാര്യങ്ങളൊക്കെ ഒന്നു ചിട്ടപ്പെടുത്തി. രാവിലെ എഴുന്നേറ്റ്  പ്രാഥമിക ജോലികള്‍ കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ യോഗ. പിന്നെ പത്രം വായന. അത് കഴിയുന്നതോടെ ആമസോണിലോ നെറ്റ്ഫ്‌ളിക്‌സിലോ ഒരു സിനിമ.ഇത് ഇടയ്ക്കിടെ കണ്ടും സോഷ്യല്‍ മീഡിയയില്‍ കണ്ണോടിച്ചും രണ്ടു മണിയാക്കും. പിന്നെ ഭക്ഷണം, ചെറിയൊരു മയക്കം. അത് കഴിയുമ്പോഴേക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനമായി. തുടര്‍ന്ന് അല്‍പ്പസമയം വാര്‍ത്ത കേള്‍ക്കും. പിന്നീട് ഇറങ്ങി പോലീസിനെ വെട്ടിച്ച് ഇടറോഡുകളിലൂടെ ഒരു മണിക്കൂര്‍ നടത്തം. മ്യൂസിയത്തില്‍ കിട്ടുന്ന മാനസികസുഖമില്ലെങ്കിലും ആരോഗ്യത്തിന് ഇതാവശ്യമാണ് എന്നുതന്നെയാണ് ചെറിയാച്ചന്റെ പക്ഷം. തിരികെ വന്ന് കുളി കഴിഞ്ഞാല്‍ ടിവിക്ക് മുന്നിലിരിക്കും. രണ്ടര പെഗ്ഗാണ് പതിവ്. അത് കൂടുകയുമില്ല കുറയുകയുമില്ല. ഭേദപ്പെട്ട ഒരത്താഴവും കഴിച്ച് സുഖമായുറങ്ങും.

  ചെറിയാച്ചന്റെ കണക്കുപ്രകാരം കൊറോണകാര്യങ്ങള്‍ അവസാനിക്കാന്‍ സമയമായി. വാങ്ങിക്കൂട്ടിയ മദ്യമൊക്കെ തീരാറായി. രണ്ടാഴ്ച കൂടി ഓടുമായിരിക്കും. അതു കഴിഞ്ഞാല്‍?  ചെറിയാച്ചന് ഇപ്പോള്‍ ഇടയ്‌ക്കൊക്കെ ഉറക്കം ഞെട്ടും. ട്രമ്പിനെപോലെ പിച്ചുപേയും പറയും. മുപ്പത് വര്‍ഷം വരെ പ്രായമുള്ള പെഗ്ഗ് ബോട്ടിലുകള്‍ അലമാരയില്‍ ഇരുപ്പുണ്ട്. ഏകദേശം ഇരുനൂറോളം വരുന്ന കുപ്പികള്‍.ചിലര്‍ പേനകള്‍,വാച്ചുകള്‍,പെയിന്റിംഗുകള്‍ ഒക്കെ സൂക്ഷിക്കുംപോലെയാണ് ചെറിയാച്ചന്‍ ഈ കുപ്പികള്‍ സൂക്ഷിക്കുന്നത്. ഓരോ കുപ്പിയും ഓരോ ഓര്‍മ്മകളാണ്. വിവിധ രാജ്യങ്ങള്‍,വിവിധ പ്രണയങ്ങള്‍ അങ്ങിനെ അങ്ങിനെ. ഒഴിയുന്ന കുപ്പികളിലേക്കും ഷോകേസിലെ കുഞ്ഞന്‍ ബോട്ടിലുകളിലേക്കും നോക്കിയിരിക്കെ ചെറിയാന്‍ ആത്മഗതം ചെയ്യും, കര്‍ത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല. ബിവറേജ് തുറക്കുമായിരിക്കും, ഇല്ലെങ്കില്‍ തനിക്ക് പ്രിയപ്പെട്ട ഈ കുപ്പികള്‍ തുറക്കേണ്ടി വന്നേക്കാം.അതിജീവനത്തിന്റെ കണക്കുകള്‍ ജീവിതത്തിലാദ്യമായി തെറ്റും, അതുണ്ടാവുമോ? ചെറിയാന്‍ ആകാംഷയിലാണ്. 

Wednesday, 22 April 2020

mini story - major covid


 
മിനിക്കഥ


                                                            മേജര്‍ കോവിഡ്

                                                                                         -വി.ആര്‍.അജിത് കുമാര്‍

 മേജര്‍ രവീന്ദ്രന്‍ പട്ടാളത്തില്‍ പുലിയായിരുന്നു,വെറും പുലിയല്ല പുപ്പുലി. പക്ഷെ വീട്ടില്‍ അങ്ങിനെയായിരുന്നില്ല. അനുസരണയുള്ളൊരു പൂച്ച മാത്രം. രാജേശ്വരിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മിലട്ടറി ആശുപത്രിയിലെ നഴ്‌സായിരുന്നു സുന്ദരിയായ രാജേശ്വരി. വിവാഹം കഴിഞ്ഞതോടെ മേജര്‍ ജോലിയില്‍ കഠിന ഹൃദയനും വീട്ടില്‍ ഉരുകുന്ന മഞ്ഞുമായി മാറി. രണ്ട് പെണ്‍മക്കളായിരുന്നു അവര്‍ക്ക്. അമ്മയുടെ ശക്തമായ നിയന്ത്രണത്തില്‍ വളര്‍ന്ന കുട്ടികള്‍ വിവാഹം കഴിഞ്ഞതോടെ ഉയിരുംകൊണ്ട് രക്ഷപെട്ടു. പിന്നീടവരുടെ വരവ് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി.വന്നാലും വീട്ടില്‍ തങ്ങില്ല.ഹോട്ടലില്‍ താമസിച്ച് അമ്മയെയും അച്ഛനെയും വന്നു കണ്ടുപോകും. മക്കളും കൊച്ചുമക്കളും വീട് വൃത്തികേടാക്കും എന്നായിരുന്നു രാജേശ്വരി പറയുക.

   മേജര്‍ക്ക് പക്ഷെ പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ പല്ലുപോയൊരു സിംഹത്തെപോലെ അവിടെ കഴിഞ്ഞുകൂടുകയായിരുന്നു. പഴയ കാല റൊമാന്‍സുമായൊക്കെ ചെന്നാല്‍ രാജേശ്വരി കണ്ണുരുട്ടും. അതുകൊണ്ടുതന്നെ ജീവിതക്രമം താഴെ പറയും പ്രകാരമായിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഒരു മണിക്കൂര്‍ നടത്തം. തിരികെ വന്ന് കുളി കഴിഞ്ഞ് പ്രഭാതഭക്ഷണം കഴിച്ചാലുടന്‍ ഇറങ്ങും. ലൈബ്രറിയിലേക്കാണ് യാത്ര.ഉച്ചഭക്ഷണം അവിടത്തെ കാന്റീനില്‍ തന്നെ. വൈകിട്ട് എട്ടുമണിയ്ക്ക് ലൈബ്രറി അടയ്ക്കുമ്പോള്‍ ഇറങ്ങും. വീട്ടിലെത്തുമ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ചില കുറ്റങ്ങളും കുറവുകളുമൊക്കെ രാജേശ്വരി പറയും. ഒന്നിനും മറുപടി പറയാതെ കുളി കഴിഞ്ഞുവന്ന് രണ്ട് പെഗ്ഗ് സേവിക്കും. ഭക്ഷണം കഴിക്കും. തന്റെ മുറിയില്‍ തനിക്കു മാത്രമായി സെറ്റു ചെയ്തിട്ടുളള ടിവിയില്‍ ബിബിസി വാര്‍ത്ത കേള്‍ക്കും. പത്തു മണിയോടെ ഉറക്കം പിടിക്കും.

 വളരെ മനോഹരമായി ജീവിതം ഇത്തരത്തില്‍ നീങ്ങവെയാണ് ഇത്തിരി കുഞ്ഞന്‍ ചൈനീസ് കൊറോണ ആടിത്തുള്ളാന്‍ തുടങ്ങിയത്. അതൊരു പ്രചണ്ഡതാളമായി കേരളത്തിലെത്തിയപ്പോഴും മേജര്‍ പതിവ് നടത്തം മുടക്കിയില്ല. പക്ഷെ ലൈബ്രറി അടഞ്ഞുകിടന്നത് വലിയ ക്ഷീണമായി. നടത്ത കഴിഞ്ഞുവന്ന് വീട്ടിലെ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടും. എങ്കിലും ഇടയ്‌ക്കൊക്കെ രാജേശ്വരിയെ കാണേണ്ടി വരുന്നതും ഉച്ചഭക്ഷണവുമൊക്കെ രണ്ടു കൂട്ടര്‍ക്കും ബുദ്ധിമുട്ടായിരുന്നു. സഹിച്ചല്ലെ പറ്റൂ. വൈകിട്ടുള്ള സേവയായിരുന്നു ഏക ആശ്വാസം. എന്നാല്‍ ക്വാട്ട തീര്‍ന്നതോടെ ജീവിതം താളം തെറ്റാന്‍ തുടങ്ങി. രാവിലെയുളള നടത്തം കഴിയുന്നതോടെ ജീവിതം കോവിഡ് ബാധിച്ചപോലെയായി. രാവിലത്തെ നടത്തം ഡ്രോണ്‍ കണ്ടെത്തിയതോടെ അതും നിലച്ചു. ഇപ്പോള്‍ മേജര്‍ ഭക്ഷണത്തിനായി മാത്രമെ കട്ടിലില്‍ നിന്നിറങ്ങാറുള്ളു. ആരുമായും മിണ്ടാട്ടവുമില്ല, ഉരിയാടലുമില്ല. ചുരുണ്ടുകൂടി ഒരു കിടപ്പാണ്. രാജേശ്വരിക്ക് ഇതൊക്കെ ഒരു തമാശപോലെയായിരുന്നു. അവരുടെ പതിവ് ജീവിതത്തിന് കോവിഡ് ഒരു പ്രശ്‌നമെ ആയിരുന്നില്ല. അവര്‍ക്ക് സാധാരണ തോന്നാത്തൊരു വികൃതിയാണ് അപ്പോള്‍ തോന്നിയത്. വീടിന് മുന്നിലെ മേജര്‍  രവീന്ദ്രന്‍ എന്ന ബോര്‍ഡില്‍ രവീന്ദ്രന്‍ എന്നതിന് മുകളിലായി അവര്‍ ഇങ്ങിനെ എഴുതി ഒട്ടിച്ചു. കോവിഡ്. എന്നിട്ടവര്‍ വായിച്ചു. മേജര്‍ കോവിഡ്. ദൂരെ മാറി നിന്ന് അതിന്റെ ചന്തം നോക്കിയ ശേഷം അവര്‍ സ്വയം പറഞ്ഞു,  എന്താ -ല്ലെ ?

Monday, 13 April 2020

Mini story- Panikkarettantae Aswasthathakal

മിനിക്കഥ
 പണിക്കരേട്ടന്റെ അസ്വസ്ഥതകള്‍

 സര്‍വ്വീസിലായിരുന്ന കാലത്ത് ഓഫീസില്‍ ആദ്യം എത്തുന്നതും ഒടുവില്‍ പോകുന്നതും പണിക്കരേട്ടനായിരുന്നു. പണിക്കരേട്ടനെപ്പോലെ വര്‍ക്കഹോളിക്കായവരെ കാണാന്‍ പ്രയാസമാ എന്ന് ജൂനിയേഴ്‌സ് പറയുമായിരുന്നു. അപ്പോള്‍ പണിക്കരേട്ടന്‍ ചുമ്മാ ചിരിക്കും.മറുപടിയുണ്ടാവില്ല. വല്ലപ്പോഴുമുള്ള സായാഹ്ന സേവയിലാണ് അദ്ദേഹം മനസുതുറക്കുക. വീട്ടിലെത്തിയാല്‍ അവള്‍ പാഴാങ്കം തുടങ്ങും. 25- 30 വര്‍ഷമായി കേള്‍ക്കുന്ന ഒരേ പല്ലവി. വാങ്ങിയ സ്ത്രീധനത്തിന്റെ കണക്കുമുതല്‍ ഇന്നലെ നടന്നുതുവരെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള അസ്വസ്ഥമായ ആഭ്യന്തര കലാപം. ഇതില്‍ നിന്നും പരമാവധി സമയം മാറിനില്‍ക്കുന്നതിനാണ് വര്‍ക്കഹോളിക് എന്നു പറയുന്നത്. മൂന്നാം പെഗ്ഗില്‍ കയ്‌പേറിയ ദാമ്പത്യ കഥകള്‍ പറയാന്‍ തുടങ്ങും പണിക്കര്‍.

 പെന്‍ഷനായതോടെ സംഭവം കുറേക്കൂടി വഷളായി. എവിടെപോകും. അരമണിക്കൂര്‍ കൂടുമ്പോള്‍ പുക വലിക്കാനോ ചായ കുടിക്കാനോ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനോ ഒക്കെയായി ഇറങ്ങും. വൈകിട്ട് സമാന ഹൃദയരുമായി ഒത്തുകൂടി സൊറ പറയും. സീരിയലുകളും മറ്റ് തരികിടകളും തുടങ്ങുന്നതോടെ വൈകുന്നേരം ഉപദ്രവമില്ലാതെ കഴിഞ്ഞുപോകും. ഇങ്ങിനെ പോകുമ്പോഴാണ് ഇടിത്തീപോലെ ലോകത്തെ പിടിച്ചു കുലുക്കി കൊറോണ എന്ന കുഞ്ഞുവില്ലന്‍ വന്നത്. കേരളം ലോക്ഡൗണിലായതോടെ പണിക്കരുചേട്ടനും ജയിലിലടച്ച മാതിരിയായി. ജയിലാണെങ്കില്‍ വേണ്ടില്ലായിരുന്നു, തൊട്ടതിനെല്ലാം കുറ്റം പറയുന്ന ഭാര്യക്കൊപ്പം പീഢിതജീവിതമായതോടെ പണിക്കര്‍ എന്തും വരട്ടെ എന്നു കരുതി ഇറങ്ങി നടക്കാന്‍ തുടങ്ങി.

  ഭാര്യയുടെ തെറിവാക്കുകള്‍ക്ക് മൂര്‍ച്ച കൂടി. നിങ്ങള്‍ക്ക് മാത്രം വരുന്ന രോഗമാണെങ്കില്‍ വേണ്ടില്ലായിരുന്നു. ഇതിപ്പൊ വീട്ടിലെല്ലാവര്‍ക്കും പകരുകയുമില്ലെ. അതല്ലെ കഷ്ടം. പോരാത്തിന് 60 കഴിഞ്ഞവരാണ് സൂക്ഷിക്കേണ്ടതെന്ന് സര്‍ക്കാര്‍ പ്രത്യേകം പറയുന്നുമുണ്ട്. ദൈവമെ, ഈ മനുഷ്യനെ പോലീസുകാര്‍ക്കും വേണ്ടാതായോ എന്നൊക്കെ പരിതപിച്ചു. എന്നിട്ടും പണിക്കര്‍ക്കൊരു കൂസലുമില്ല. അയാള്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പുറത്തുപോവുക പതിവാക്കി. ചായയും സിഗററ്റുമൊന്നും കിട്ടില്ലെങ്കിലും സ്വസ്ഥത കിട്ടുമല്ലൊ എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് ഫോണില്‍ പറയുക.

 ഒരു ദിവസം പണിക്കര്‍ തിരികെ വന്നപ്പോള്‍ ഭാര്യ പഴയൊരു ഫയലെടുത്ത് പരിശോധിക്കുകയായിരുന്നു. ' നീ എന്തിനാ ഈ ഫയലെടുത്തെ? ' , പണിക്കര്‍ ചോദിച്ചു.

 'പെന്‍ഷന്‍ അനുവദിച്ച പേപ്പര്‍ നോക്കുകയായിരുന്നു', അവര്‍ പറഞ്ഞു.

' അതെന്തിനാ?' ,പണിക്കര്‍ ചോദിച്ചു.

' ഫാമിലി പെന്‍ഷന്‍ എത്ര കിട്ടുമെന്നു നോക്കിയതാ. ഏതായാലും നിങ്ങടെ കാര്യം ലോക്ക്ഡൗണില്‍ തീരുമാനമാകുമല്ലൊ ' , അവര്‍ പറഞ്ഞു

പണിക്കര്‍ മറുപടി ഒന്നും പറയാതെ മുറിയില്‍ കയറി കതകടച്ചു.

Sunday, 12 April 2020

Mini story- Ettavum marakamaya aayudham



മിനിക്കഥ

ഏറ്റവും മാരകമായ ആയുധം
ഗുരുവും ശിഷ്യന്മാരും സംവാദത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. അന്നത്തെ വിഷയം ആയുധമായിരുന്നു. ഗുരു ശിഷ്യന്മാരോട് ചോദിച്ചു. ഭൂമിയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ആയുധങ്ങളില്‍ ഏറ്റവും ശക്തവും മാരകവുമായ ആയുധം ഏതാണ്?

 ഭൂരിപക്ഷംപേരും പറഞ്ഞത് ന്യൂക്ലിയര്‍ ബോംബ് എന്നായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഏറ്റവും പ്രകൃതമായ ഇരുമ്പായുധങ്ങള്‍ മുതല്‍ രാസായുധങ്ങളും ജൈവായുധങ്ങളും വരെ.

  എല്ലാം കേട്ടശേഷം ഗുരു ഒന്നു മന്ദഹസിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാമര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുന്നു, നിരീക്ഷണത്തെയും. ഒരു സമൂഹം ഒറ്റയടിക്കില്ലാതാകുന്ന, വരും തലമുറകളിലേക്കുപോലും വ്യാപിക്കുന്ന ഭീകരായുധം ന്യക്ലിയര്‍ ബോംബും ഹൈഡ്രജന്‍ ബോംബുമൊക്കെത്തന്നെയാവാം. എന്നാല്‍ ഒരു വ്യക്തിയെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും ഭീകരമായ ആയുധം നാവ് തന്നെയാണ്.

  ശിഷ്യന്മാര്‍ ഗുരുവിനെ അത്ഭുതത്തോടെ നോക്കി. അദ്ദേഹം തുടര്‍ന്നു, നാവില്‍ നിന്നും വീഴുന്ന മോശമായ വാക്കുകള്‍ പലപ്പോഴും അതേല്‍ക്കുന്ന വ്യക്തിയുടെ ജീവിതാവസാനം വരെ അയാളെ അസ്വസ്ഥനാക്കി പിന്‍തുടരും. അതൊരു നീണ്ടവേട്ടയാടലാണ്. അവനെ സാവധാനം മരണത്തിലേക്ക് നടത്തുന്ന ഒന്ന്. രണ്ടാമത്തെ ആയുധം അക്ഷരമാണ്. ഒരാളിനെ മോശക്കാരനാക്കിയും ആക്ഷേപിച്ചും എഴുതപ്പെടുന്ന വാക്കുകള്‍ അയാളെ നിരന്തരം വേദനിപ്പിക്കും. നാവില്‍ നിന്നുതിരുന്ന വാക്കിന്റ അത്ര വേദന അതിനുണ്ടാവില്ല. മനുഷ്യനെ ഒറ്റയടിക്ക് മരണത്തിലേക്ക് തള്ളിവിടുന്ന ഏതായുധവും ഭീകരമല്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ആണവായുധമാണ് തമ്മില്‍ ഭേദം. ഒന്നും അറിയാതെ ഒറ്റ നിമിഷം കൊണ്ട് ജീവിതം ഇല്ലാതെയാകും. മറ്റുള്ള എല്ലാ ആയുധങ്ങളേയും  നാവിനും അണുവിനും ഇടയിലായി യുക്തിപൂര്‍വ്വം നിങ്ങള്‍ക്കുറപ്പിക്കാം.

  ശിഷ്യന്മാര്‍ക്ക് അന്നത്തേക്കുള്ള അത്താഴ വിഭവം നല്‍കിയ സംതൃപ്തിയോടെ ഗുരു തന്റെ മുറിയിലേക്ക് മടങ്ങി.