Monday 13 April 2020

Mini story- Panikkarettantae Aswasthathakal

മിനിക്കഥ
 പണിക്കരേട്ടന്റെ അസ്വസ്ഥതകള്‍

 സര്‍വ്വീസിലായിരുന്ന കാലത്ത് ഓഫീസില്‍ ആദ്യം എത്തുന്നതും ഒടുവില്‍ പോകുന്നതും പണിക്കരേട്ടനായിരുന്നു. പണിക്കരേട്ടനെപ്പോലെ വര്‍ക്കഹോളിക്കായവരെ കാണാന്‍ പ്രയാസമാ എന്ന് ജൂനിയേഴ്‌സ് പറയുമായിരുന്നു. അപ്പോള്‍ പണിക്കരേട്ടന്‍ ചുമ്മാ ചിരിക്കും.മറുപടിയുണ്ടാവില്ല. വല്ലപ്പോഴുമുള്ള സായാഹ്ന സേവയിലാണ് അദ്ദേഹം മനസുതുറക്കുക. വീട്ടിലെത്തിയാല്‍ അവള്‍ പാഴാങ്കം തുടങ്ങും. 25- 30 വര്‍ഷമായി കേള്‍ക്കുന്ന ഒരേ പല്ലവി. വാങ്ങിയ സ്ത്രീധനത്തിന്റെ കണക്കുമുതല്‍ ഇന്നലെ നടന്നുതുവരെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള അസ്വസ്ഥമായ ആഭ്യന്തര കലാപം. ഇതില്‍ നിന്നും പരമാവധി സമയം മാറിനില്‍ക്കുന്നതിനാണ് വര്‍ക്കഹോളിക് എന്നു പറയുന്നത്. മൂന്നാം പെഗ്ഗില്‍ കയ്‌പേറിയ ദാമ്പത്യ കഥകള്‍ പറയാന്‍ തുടങ്ങും പണിക്കര്‍.

 പെന്‍ഷനായതോടെ സംഭവം കുറേക്കൂടി വഷളായി. എവിടെപോകും. അരമണിക്കൂര്‍ കൂടുമ്പോള്‍ പുക വലിക്കാനോ ചായ കുടിക്കാനോ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനോ ഒക്കെയായി ഇറങ്ങും. വൈകിട്ട് സമാന ഹൃദയരുമായി ഒത്തുകൂടി സൊറ പറയും. സീരിയലുകളും മറ്റ് തരികിടകളും തുടങ്ങുന്നതോടെ വൈകുന്നേരം ഉപദ്രവമില്ലാതെ കഴിഞ്ഞുപോകും. ഇങ്ങിനെ പോകുമ്പോഴാണ് ഇടിത്തീപോലെ ലോകത്തെ പിടിച്ചു കുലുക്കി കൊറോണ എന്ന കുഞ്ഞുവില്ലന്‍ വന്നത്. കേരളം ലോക്ഡൗണിലായതോടെ പണിക്കരുചേട്ടനും ജയിലിലടച്ച മാതിരിയായി. ജയിലാണെങ്കില്‍ വേണ്ടില്ലായിരുന്നു, തൊട്ടതിനെല്ലാം കുറ്റം പറയുന്ന ഭാര്യക്കൊപ്പം പീഢിതജീവിതമായതോടെ പണിക്കര്‍ എന്തും വരട്ടെ എന്നു കരുതി ഇറങ്ങി നടക്കാന്‍ തുടങ്ങി.

  ഭാര്യയുടെ തെറിവാക്കുകള്‍ക്ക് മൂര്‍ച്ച കൂടി. നിങ്ങള്‍ക്ക് മാത്രം വരുന്ന രോഗമാണെങ്കില്‍ വേണ്ടില്ലായിരുന്നു. ഇതിപ്പൊ വീട്ടിലെല്ലാവര്‍ക്കും പകരുകയുമില്ലെ. അതല്ലെ കഷ്ടം. പോരാത്തിന് 60 കഴിഞ്ഞവരാണ് സൂക്ഷിക്കേണ്ടതെന്ന് സര്‍ക്കാര്‍ പ്രത്യേകം പറയുന്നുമുണ്ട്. ദൈവമെ, ഈ മനുഷ്യനെ പോലീസുകാര്‍ക്കും വേണ്ടാതായോ എന്നൊക്കെ പരിതപിച്ചു. എന്നിട്ടും പണിക്കര്‍ക്കൊരു കൂസലുമില്ല. അയാള്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പുറത്തുപോവുക പതിവാക്കി. ചായയും സിഗററ്റുമൊന്നും കിട്ടില്ലെങ്കിലും സ്വസ്ഥത കിട്ടുമല്ലൊ എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് ഫോണില്‍ പറയുക.

 ഒരു ദിവസം പണിക്കര്‍ തിരികെ വന്നപ്പോള്‍ ഭാര്യ പഴയൊരു ഫയലെടുത്ത് പരിശോധിക്കുകയായിരുന്നു. ' നീ എന്തിനാ ഈ ഫയലെടുത്തെ? ' , പണിക്കര്‍ ചോദിച്ചു.

 'പെന്‍ഷന്‍ അനുവദിച്ച പേപ്പര്‍ നോക്കുകയായിരുന്നു', അവര്‍ പറഞ്ഞു.

' അതെന്തിനാ?' ,പണിക്കര്‍ ചോദിച്ചു.

' ഫാമിലി പെന്‍ഷന്‍ എത്ര കിട്ടുമെന്നു നോക്കിയതാ. ഏതായാലും നിങ്ങടെ കാര്യം ലോക്ക്ഡൗണില്‍ തീരുമാനമാകുമല്ലൊ ' , അവര്‍ പറഞ്ഞു

പണിക്കര്‍ മറുപടി ഒന്നും പറയാതെ മുറിയില്‍ കയറി കതകടച്ചു.

No comments:

Post a Comment