Monday 27 April 2020

mini story -- Survival


 മിനിക്കഥ
                                       അതിജീവനം

                                                         -വി.ആര്‍.അജിത് കുമാര്‍

                    ചെറിയാച്ചന് അതിജീവനത്തിനുള്ള കഴിവ് വളരെ കൂടുതലാണ്. ജോലിയിലായാലും ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലായാലും അതിജീവനം കൃത്യമയി നടന്നിരുന്നു. അസുഖങ്ങളില്‍ നിന്നും പരീക്ഷകളുടെ കാഠിന്യങ്ങളില്‍ നിന്നും പ്രണയത്തിന്റെ കുരുക്കുകളില്‍ നിന്നുമെല്ലാം അതിജീവിച്ചയാളാണ് ചെറിയാച്ചന്‍. ഭാര്യയുടെ വലക്കണ്ണികളില്‍ കുരുങ്ങാതെയാണ് ഈ അറുപതിലും ജീവിതം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ വരാന്‍പോകുന്ന കുഴപ്പങ്ങളൊക്കെ ചെറിയാച്ചന്‍ മനസിലാക്കും. വുഹാനില്‍ കൊറോണ പിച്ചവച്ചപ്പൊഴെ സുഹൃത്തക്കളോടൊക്കെ ചെറിയാന്‍ പറഞ്ഞു, ഈ വരുന്നവന്‍ വെറു കുഞ്ഞനല്ല, ഇവന്‍ പലരേയും കൊണ്ടേ പോകൂ, പൊതുജീവിതം ഇവന്‍ കോഞ്ഞാട്ടയാക്കും.ചെറിയാന്റെ വാക്കുകള്‍ ആരും അത്ര കാര്യമായെടുത്തില്ല.

  വൈകിട്ട് മ്യൂസിയം ഗ്രൗണ്ടിലെ നടത്ത കഴിഞ്ഞുള്ള ചായകുടിക്കിടെ ചെറിയാന്‍ ഇതാവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ തമ്പി പറഞ്ഞു, ചെറിയാച്ചാ, ഒന്നു വെറുതെ ഇരുന്നേ, മനുഷ്യനെ പേടിപ്പിക്കാതെ. ചെറിയാന്‍ ഒന്നു പറഞ്ഞില്ല. നടത്തക്കിടയില്‍ ചെറിയാന്‍ സംസാരിക്കില്ല. ശ്രദ്ധ മുഴുവന്‍ മുന്നിലും എതിരെയും വരുന്ന സുന്ദരികളിലാണ്. ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാത്ത വെറും നോട്ടം. അത് യൗവ്വനം നിലനിര്‍ത്താനുളള മരുന്നാണെന്നാണ് ചെറിയാന്റെ അഭിപ്രായം. കേരളത്തിലുള്‍പ്പെടെ കോറോണക്കാറ്റടിച്ചതോടെ തമ്പിക്കുപോലും ചെറിയാനോട് ബഹുമാനം തോന്നി. അപ്പോഴാണ് ചെറിയാന്റെ മറ്റൊരു പ്രവചനം വന്നത്. എടാ, തമ്പി, ഇത് കടുക്കും. എല്ലാം സ്തംഭിക്കും, ബാറും ബെവറേജസും അടയ്ക്കും.

  ത്തവണ എതിര്‍ത്തു പറഞ്ഞത് ഗോപനാണ്. ബെവറേജസും ലോട്ടറിയും എന്തായാലും നിര്‍ത്തിവയ്ക്കില്ല. പിന്നെ സര്‍ക്കാരെങ്ങിനെ മുന്നോട്ടുപോകും, നിങ്ങളോരോ പ്രാന്ത് വിളിച്ചു പറയല്ലെ ചെറിയാച്ചാ. ചെറിയാച്ചന്‍ തന്റെ താടി ഉഴിഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ചെറിയാന്‍ പറഞ്ഞപോലെയായി കാര്യങ്ങള്‍. വൈകിട്ട് മ്യൂസിയം ഗ്രൗണ്ടില്‍ പോയിട്ട് മര്യാദയ്ക്ക് കുഞ്ഞോനാച്ചന്റെ ചായപ്പീടിക വരെപോലും പോകാന്‍ കഴിയാതായി. ചെറിയാച്ചന്‍ മദ്യപന്മാരായ സുഹൃത്തുക്കളുടെ വിളികള്‍ എടുക്കാതായി.വിളിക്കുന്നവന്റെ ഉദ്ദേശം ചെറിയാന് നന്നായറിയാം. മറ്റുള്ളവരുമായി  അല്‍പ്പം സ്വറ പറയും , അത്രതന്നെ
 
 അതിജീവനത്തിന്റെ ഉസ്താദായ ചെറിയാന്‍ കാര്യങ്ങളൊക്കെ ഒന്നു ചിട്ടപ്പെടുത്തി. രാവിലെ എഴുന്നേറ്റ്  പ്രാഥമിക ജോലികള്‍ കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ യോഗ. പിന്നെ പത്രം വായന. അത് കഴിയുന്നതോടെ ആമസോണിലോ നെറ്റ്ഫ്‌ളിക്‌സിലോ ഒരു സിനിമ.ഇത് ഇടയ്ക്കിടെ കണ്ടും സോഷ്യല്‍ മീഡിയയില്‍ കണ്ണോടിച്ചും രണ്ടു മണിയാക്കും. പിന്നെ ഭക്ഷണം, ചെറിയൊരു മയക്കം. അത് കഴിയുമ്പോഴേക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനമായി. തുടര്‍ന്ന് അല്‍പ്പസമയം വാര്‍ത്ത കേള്‍ക്കും. പിന്നീട് ഇറങ്ങി പോലീസിനെ വെട്ടിച്ച് ഇടറോഡുകളിലൂടെ ഒരു മണിക്കൂര്‍ നടത്തം. മ്യൂസിയത്തില്‍ കിട്ടുന്ന മാനസികസുഖമില്ലെങ്കിലും ആരോഗ്യത്തിന് ഇതാവശ്യമാണ് എന്നുതന്നെയാണ് ചെറിയാച്ചന്റെ പക്ഷം. തിരികെ വന്ന് കുളി കഴിഞ്ഞാല്‍ ടിവിക്ക് മുന്നിലിരിക്കും. രണ്ടര പെഗ്ഗാണ് പതിവ്. അത് കൂടുകയുമില്ല കുറയുകയുമില്ല. ഭേദപ്പെട്ട ഒരത്താഴവും കഴിച്ച് സുഖമായുറങ്ങും.

  ചെറിയാച്ചന്റെ കണക്കുപ്രകാരം കൊറോണകാര്യങ്ങള്‍ അവസാനിക്കാന്‍ സമയമായി. വാങ്ങിക്കൂട്ടിയ മദ്യമൊക്കെ തീരാറായി. രണ്ടാഴ്ച കൂടി ഓടുമായിരിക്കും. അതു കഴിഞ്ഞാല്‍?  ചെറിയാച്ചന് ഇപ്പോള്‍ ഇടയ്‌ക്കൊക്കെ ഉറക്കം ഞെട്ടും. ട്രമ്പിനെപോലെ പിച്ചുപേയും പറയും. മുപ്പത് വര്‍ഷം വരെ പ്രായമുള്ള പെഗ്ഗ് ബോട്ടിലുകള്‍ അലമാരയില്‍ ഇരുപ്പുണ്ട്. ഏകദേശം ഇരുനൂറോളം വരുന്ന കുപ്പികള്‍.ചിലര്‍ പേനകള്‍,വാച്ചുകള്‍,പെയിന്റിംഗുകള്‍ ഒക്കെ സൂക്ഷിക്കുംപോലെയാണ് ചെറിയാച്ചന്‍ ഈ കുപ്പികള്‍ സൂക്ഷിക്കുന്നത്. ഓരോ കുപ്പിയും ഓരോ ഓര്‍മ്മകളാണ്. വിവിധ രാജ്യങ്ങള്‍,വിവിധ പ്രണയങ്ങള്‍ അങ്ങിനെ അങ്ങിനെ. ഒഴിയുന്ന കുപ്പികളിലേക്കും ഷോകേസിലെ കുഞ്ഞന്‍ ബോട്ടിലുകളിലേക്കും നോക്കിയിരിക്കെ ചെറിയാന്‍ ആത്മഗതം ചെയ്യും, കര്‍ത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല. ബിവറേജ് തുറക്കുമായിരിക്കും, ഇല്ലെങ്കില്‍ തനിക്ക് പ്രിയപ്പെട്ട ഈ കുപ്പികള്‍ തുറക്കേണ്ടി വന്നേക്കാം.അതിജീവനത്തിന്റെ കണക്കുകള്‍ ജീവിതത്തിലാദ്യമായി തെറ്റും, അതുണ്ടാവുമോ? ചെറിയാന്‍ ആകാംഷയിലാണ്. 

No comments:

Post a Comment