Monday, 23 March 2020

Accident case of Sreeram Venkatesh and Basheer


ശ്രീറാം വെങ്കിട്ടരാമനും ബഷീറും
ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്തത്ര ദൂരങ്ങളിലാണ് നില്‍ക്കുന്നത്. ചിലരുടെ ശരി മറ്റു ചിലര്‍ക്ക് തെറ്റാകും. ഒരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. 2002 ലാണ് മുംബയിലൂടെ അര്‍ദ്ധരാത്രിയില്‍ മദ്യപിച്ച്,അതിവേഗം കാറോടിച്ചുപോയ ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വഴിയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി വണ്ടി ഓടിച്ചുപോയത്. ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 12 മണിക്കൂറിന് ശേഷം സല്‍മാനെ പരിശേധിക്കുമ്പോഴും അനുവദനീയ അളവില്‍ കൂടുതല്‍ മദ്യം അയാളുടെ ശരീരത്തിലുണ്ടായിരുന്നു. കേസ് അനേകകാലം നീണ്ടു. ഒടുവില്‍ സല്‍മാനെ കോടതി വെറുതെ വിട്ടു.

  സൂപ്പര്‍ താരമായിരുന്നതിനാല്‍ ഈ കേസിന് വലിയ പബ്ലിസിറ്റി കിട്ടിയിരുന്നു. നിത്യേന നൂറുകണക്കിന് ഇത്തരം അപകടങ്ങള്‍ ഇന്ത്യയൊട്ടാകെ നടക്കുന്നു. ഇതെല്ലാം പത്രങ്ങളുടെ ലോക്കല്‍ പേജിലെ ഒരു മൂലയില്‍ അവസാനിക്കുന്നു. ഒന്നുകില്‍ മരണപ്പെടുന്നയാള്‍, അല്ലെങ്കില്‍ മരണത്തിന് കാരണമാകുന്നയാള്‍ പ്രശസ്തനാകണം, എങ്കിലെ ജനാധിപത്യത്തില്‍ കേസിനൊരു വിലയുണ്ടാകൂ. നാമെല്ലാം പരിപാവനമായി പൂജിപ്പിക്കുന്ന ഭരണഘടനയയില്‍ പറയുന്നതോ, എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണനയും അവകാശവുമാണുളളതെന്നും.

  കേരളത്തിലും ചിത്രം മുംബയില്‍ നിന്നും ഭിന്നമല്ല. ഇവിടെ ശ്രീറാം വെങ്കിട്ട രാമന്‍ അര്‍ദ്ധരാത്രിയില്‍ വേഗത്തിലോടിച്ചു വന്ന വാഹനം ഇടിച്ചു മരിച്ചത് പത്രപ്രവര്‍ത്തകനായ ബഷീറാണ്. രണ്ടുപേരും പ്രശസ്തര്‍. ശ്രീറാം പറയുന്നത് വാഹനമോടിച്ചത് അദ്ദേഹമല്ല എന്നും മദ്യപിച്ചിരുന്നില്ല എന്നുമാണ്. അത് തെളിയിക്കേണ്ടത് കോടതിയിലാണ്. ഇതിന് മുന്‍പും പിന്‍പുമായി ഇത്തരം അപകടങ്ങള്‍ നൂറുകണക്കിന് കേരളത്തില്‍ നടന്നു. അതെല്ലാം കേസ്സുകളായി അന്വേഷണം നടക്കുകയുമാണ്.

  പലപ്പോഴും പോലീസ് മരണപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാനായി ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം മറച്ചു വയ്ക്കാറുണ്ട്.കാരണം മദ്യപിച്ച് വാഹനം ഓടിച്ചാണ്  അപകടമുണ്ടായത് എന്ന് തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സല്‍ നിന്നും ലഭിക്കേണ്ട ഭീമമായ തുക നഷ്ടമാകും. ഒരു സാധാരണ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതെന്നു കണ്ടാല്‍ പോലീസ് ,നിയമപരമായി തെറ്റാണെങ്കിലും , ഇങ്ങിനെ ഒരു വിട്ടുവീഴ്ച ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ 2017 വരെ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുലോം കുറവായിരുന്നു. 2017 ല്‍ 197 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍  2018 ല്‍ നിയമം കര്‍ക്കശമാക്കിയതോടെ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം റിപ്പോര്‍ട്ടു ചെയ്തത്  1251 ആയി മാറി.

   ഇത്തരത്തിലുള്ള അപകടങ്ങളില്‍ ഈയിടെ ഷോക്കിംഗായത് 2020 മാര്‍ച്ച് 10 ന് പരീക്ഷ കഴിഞ്ഞുപോയ സ്‌കൂള്‍കുട്ടികളെ ഇടിച്ചിട്ട വാഹനാപകടമാണ്. 2019 ഒക്ടോബര്‍ 26ന് ഒരു സ്വകാര്യബസ് 30 വയസുളള ശ്യാംകുമാറിനെയും ഭാര്യ 27 വയസുള്ള ശില്‍പ്പയെയും ഇടിച്ചുകൊന്നതും വേദനകരമായ വാര്‍ത്തയായിരുന്നു. മദ്യം മാത്രമല്ല മയക്കു മരുന്നും അഹങ്കാരവുമൊക്കെ മദ്യത്തിന് തുല്യമാണ്. 2016 ആഗസ്റ്റ് 20 ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥിനിയുടെ മരണം, വര്‍ക്കല സിഎച്ചഎംഎം കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം എന്നിങ്ങനെ അത്തരം ഉദാഹരണങ്ങളും ഏറെ.

   ശ്രീറാം-ബഷീര്‍ വിഷയത്തില്‍ ഇന്‍ഷുറന്‍സിന്റെ പ്രശ്‌നം വരുന്നില്ല. വിധി എതിരായാല്‍ ശ്രീറാം കോടതി വിധിക്കുന്ന തുക  നല്‍കാന്‍ കഴിയുന്ന ആളാകാം. എന്നാല്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചോടിച്ചതിനാലാണ് അപകടം എന്നു വന്നാല്‍ മരണപ്പെട്ട ദമ്പതികളുടെ വീട്ടുകര്‍ക്ക് എന്ത് ലഭിക്കും എന്ന് കണ്ടറിയേണ്ടതാണ്. മാനുഷിക പരിഗണനയാണ് മുന്‍തൂക്കമുള്ള വിഷയമെങ്കില്‍ വാഹനാപകടത്തില്‍ മരണമടയുന്ന ഓരോ വ്യക്തിയുടെയും വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകനായതിനാല്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും മക്കള്‍ക്കും ഉമ്മായ്ക്കും 2 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കി. ഇത്തരത്തില്‍ ഹതാശരായ നൂറുകണക്കിനാളുകള്‍ കേരളത്തില്‍ ആരും ശ്രദ്ധിക്കാതെ നീതിക്കായി അലയുന്നുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ഇതും കൂടി കാണേണ്ടതുണ്ട്. അതിനു പകരം മനുഷ്യര്‍ക്ക് സ്വബോധമുള്ളപ്പോഴോ അല്ലാത്തപ്പോഴോ വരാവുന്ന ഒരബദ്ധത്തിന്റെ പേരില്‍ ഒരാളെ ജീവിത കാലം മുഴുവന്‍ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നത് നീതിബോധമോ മനുഷ്യത്തമോ ആണെന്നുതോന്നുന്നില്ല. ഒരാളിനെ തകര്‍ക്കുക എന്ന നിലയിലുള്ള നീക്കം മാത്രമാണത്. ഇത് ഇവിടെ ആദ്യം സൂചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.  ' ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്ത ദൂരത്തിലാണ്, ഓരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. 

Saturday, 22 February 2020

New films with vision

 ശ്രദ്ധേയ ചിത്രങ്ങള്‍ 
  ഈയിടെ കണ്ട ചിത്രങ്ങളെല്ലാം നമ്മുടെ നിയമത്തിലെ പഴുതുകളെയും കടുംപിടുത്തങ്ങളേയും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു എന്നത് പുതിയ സംവിധായകരുടെ നിരീക്ഷണത്തിന് ഉദാഹരണങ്ങളാണ്. ഡ്രൈവിംഗ് ലൈസന്‍സും അയ്യപ്പനും കോശിയും ഇത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ്. രണ്ടിലും ഒരു വശത്ത് പൃഥ്വിരാജാണ്. ഡ്രൈവിംഗ് ലൈസന്‍സില്‍ സുരാജും അയ്യപ്പനും കോശിയിലും ബിജു മേനോനുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ രണ്ട് ചിത്രങ്ങളിലുമുണ്ട്. സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തതാണ് ഡ്രൈവിംഗ് ലൈസന്‍സ്. അയ്യപ്പനും കോശിയും സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്.ഇതില്‍ സിഐ സതീഷായി വരുന്ന അനില്‍ നെടുമങ്ങാടും കുര്യന്‍ ജോണായി രഞ്ജിത്തും കണ്ണമ്മയായി ഗൗരി നന്ദനയും കോശിയുടെ ഡ്രൈവറായി അഭിനയിച്ച രമേശ് കോട്ടയവും ജസിയായി അഭിനയിച്ച ധന്യ അനന്യയും ശ്രദ്ധേയ കഥാപാത്രങ്ങളായി. നല്ല തമാശയും ഒപ്പം മാനസിക സംഘര്‍ഷങ്ങളും ഇഴചേര്‍ത്താണ് സച്ചി ചിത്രത്തെ മനോഹരമാക്കിയത്. അട്ടപ്പാടിയെ നന്നായി ഉപയോഗിക്കാനും സിനിമറ്റോഗ്രാഫര്‍ സുദീപ് ഇളയിടത്തിന് കഴിഞ്ഞു.  
 

 
 രഞ്ജിത് ശങ്കറിന്റെ കമല മറ്റൊരു ശ്രദ്ധേയ സിനിമയാണ്. സമൂഹത്തിലെ പ്രശ്‌നങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്നവരെ രാജ്യത്തെ അധികാരകേന്ദ്രങ്ങള്‍ നശിപ്പിക്കുക സാധാരണമാണല്ലൊ. അത്തരമൊരനുഭവത്തിനോടുള്ള ഒരു പെണ്‍കുട്ടിയുടെ മധുരപ്രതികാരമാണ് കമല. ആദിവാസി ഭൂമിയും ഭൂമാഫിയയുമൊക്കെ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രുഹാനി ശര്‍മ്മ നായികവേഷത്തില്‍ നന്നായി തിളങ്ങി. അജു വര്‍ഗീസും വളരെ മിതമായ അഭിനയം കാഴ്ചവച്ചു. ഷെഹ്നാദ് ജലാലിന്റെ സിനിമറ്റോഗ്രഫിയും മികച്ചതായി. 

പവേല്‍ നവഗീതന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം വീ വണ്ണും പറയുന്നത് ഒരു ക്രൈംസ്റ്റോറിയാണെങ്കിലും അതിന്റെ ഉള്ളില്‍ നിറയുന്നത് ജാതിക്കോയ്മയുടെ പ്രശ്‌നങ്ങളാണ്. റാം അരുണ്‍ കാസ്‌ട്രോയും വിഷ്ണുപ്രിയയും നായിക നായകന്മാരാകുന്ന ചിത്രം ഒരു സൈക്കോത്രില്ലര്‍ കൂടിയാണ്. ഇത്തരത്തില്‍ വളരെ വൈവിധ്യമാര്‍ന്ന സിനിമകളുടെ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക.

Friday, 14 February 2020

CAG report on Kerala Police- a shot without bullet

സിഎജി റിപ്പോര്‍ട്ട് - ഉണ്ടയില്ലാ വെടി

കെല്‍ട്രോണ്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു എന്ന നിലയില്‍ നടക്കുന്ന വലിയ പ്രചാരണം തീരെ അര്‍ത്ഥമില്ലാത്ത ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരും അതിന് മുന്‍പുളള സര്‍ക്കാരുകളുമെല്ലാം ഇത്തരം ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. കാരണം ഇത്തരം ജോലികള്‍ ചെയ്യാനോ സൂപ്പര്‍വൈസ് ചെയ്യാനോ കഴിവുള്ളവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ അപൂര്‍വ്വമാണ്. നേരിട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് കൊടുക്കുന്നതിന് പകരം ഒരു മറയായി കെല്‍ട്രോണ്‍, സി-ഡിറ്റ്, സിഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നു എന്നുമാത്രം.

 ഇത്തരത്തില്‍ സ്വകാര്യ ഏജന്‍സികളെ നേരിട്ട് ഏല്‍പ്പിച്ചാല്‍ ഈ ഇടനില പ്രസ്ഥാനത്തെ , ടോട്ടല്‍ സോലുഷന്‍ പ്രൊവൈഡറെ, ഒഴിവാക്കാം. അതിന് കഴിയാത്തത് ഏജീസിലെ ഉദ്യോഗസ്ഥരുടെ സമീപനം കൊണ്ടാണ്. നേരിട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് ഒരു വകുപ്പ് ഒരേജന്‍സിയെ ഐഡന്റിഫൈ ചെയ്താല്‍ അതിന് നൂറുകൂട്ടം ക്വറികളും പിന്നെ സാമ്പത്തിക ലയബിലിറ്റിയുമാണ്. പകരം സോ കാള്‍ഡ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറെ ഏല്‍പ്പിച്ചാല്‍ വകുപ്പ് മേധാവിയുടെ തലവേദന തീര്‍ന്നു. സംസ്ഥാനത്തെ 95 ശതമാനം ഇടപാടുകളും ഇത്തരത്തില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കെല്‍ട്രോണിനും സിഡിറ്റിനും സിഡ്‌കോയ്ക്കും മറ്റും മറിച്ചു വില്‍ക്കുകയാണ് വകുപ്പുകള്‍ ചെയ്യുന്നത്. ഇത്തരം ഇടനില പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പകരം രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമിതികള്‍ രൂപീകരിച്ച് അവരുടെ സാന്നിധ്യത്തില്‍ നെഗോഷിയേഷന്‍ നടത്തി ഉപകരണങ്ങളും സോഫ്റ്റ് വെയറുമൊക്കെ വാങ്ങിയാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിയും. കാര്യങ്ങള്‍ സുതാര്യമാവുകയും ചെയ്യും. ഇവിടെ കെല്‍ട്രോണ്‍ നടത്തുന്നത് ശാസ്ത്രീയമായ ഇടപെടലല്ല. ഒരു ബ്രോക്കറേജ് ഫീ വാങ്ങിക്കൊണ്ട് ഒരു സ്വകാര്യ സ്ഥാപനത്തെ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യിച്ച് സര്‍ക്കാര്‍ വകുപ്പുമായി മുട്ടിച്ചുകൊടുക്കുക എന്നത് മാത്രമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി സമിതി പരിശോധന കര്‍ശനമായി നടത്തിവന്ന ഒരു സ്ഥാപനം ഐടി@സ്‌കൂളായിരുന്നു എന്നും ഓര്‍ക്കുന്നു.

 ലോറിയില്‍ കയറ്റിയ മണല്‍ ആവശ്യക്കാരനെ ചൂണ്ടിക്കാട്ടി ഇടനിലക്കാരന്‍ പണം വാങ്ങുന്നപോലെയോ ഭൂമി വില്‍ക്കാനുണ്ട് എന്ന് വാങ്ങുന്നവനോട് പറഞ്ഞ് വില്‍പ്പനക്കാരനെയോ വാങ്ങുന്നവനേയോ ബന്ധപ്പെടുത്തി പണം പറ്റുന്നപോലെയോ ഉള്ള പണിയാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളെ എല്ലാം കൂടി ലയിപ്പിച്ച് നേരിട്ട് ഏറ്റെടുക്കാന്‍ കഴിയുന്ന പണികള്‍ മാത്രം എടുത്തു ചെയ്യാന്‍ പറയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. പക്ഷെ , വേണ്ടപ്പെട്ട പലര്‍ക്കും നേതൃത്വവും കരാര്‍ പണിയുമൊക്കെ നല്‍കാന്‍ കഴിയുന്ന സംവിധാനം ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലല്ലോ?

   ഞാന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിലായിരുന്നപ്പോള്‍ അവിടെ ഡിജിറ്റല്‍ ആര്‍ക്കൈവ് ഉണ്ടാക്കാന്‍ വകയിരുത്തിയ പണം വിനിയോഗിക്കുന്നതിന് കെല്‍ട്രോണിനെ സമീപിച്ചത് ഓര്‍ക്കുന്നു. ഒരു സ്വകാര്യ ഏജന്‍സി കെല്‍ടോണില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ പ്രത്യക്ഷപ്പെട്ടു. ആദ്യയോഗത്തിന് കെല്‍ട്രോണ്‍ പ്രതിനിധിയുണ്ടാവും, പിന്നെ സ്വകാര്യവ്യക്തി കെല്‍ട്രോണിനെ പ്രതിനിധീകരിച്ച് വരും. പിന്നെ അയാള്‍ മന്ത്രി ഓഫീസില്‍ നിന്നും വിളിപ്പിക്കാന്‍ തുടങ്ങും. അവരുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥനെയും ആര്‍ക്കൈവ്‌സ് വിദഗ്ധരെയുമൊക്കെ വച്ചതോടെ പല ഭാഗത്തുനിന്നും അസംതൃപ്തിയുടെ സ്വരമുയര്‍ന്നു. ഏതായാലും പിന്നീടെപ്പോഴോ അവര്‍ അത് പേരിന് നടപ്പാക്കുകയോ നടപ്പാക്കാന്‍ തുടങ്ങുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്തു. കേരള മീഡിയ അക്കാദമിയില്‍ പത്രങ്ങളുടെ ആര്‍ക്കൈവ് ഉണ്ടാക്കാനും സ്മാര്‍ട്ട് ക്ലാസ്‌റൂം ഉണ്ടാക്കാനും സര്‍ക്കാരില്‍ സംവിധാനമില്ല എന്നതിനാല്‍ നേരിട്ട് സ്വകാര്യസ്ഥാപനത്തിന് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതാണ്. ഏതെങ്കിലും പൊതുമേഖലയുടെ തലയില്‍ വച്ച് മാറിനില്‍ക്കുന്നതാണ് സുരക്ഷിതം ,അല്ലെങ്കില്‍ ഏജി ക്വറികളുടെ കുരുക്കില്‍ പെട്ട് പെന്‍ഷന്‍ കുഴപ്പത്തിലാകും എന്ന വിദഗ്‌ധോപദേശം സ്വീകരിച്ച് , ആ ജോലികള്‍ കെഎസ്‌ഐഇ എന്ന സ്ഥാപനത്തിന് നല്‍കിയതും ഓര്‍ക്കുന്നു. കെഎസ്‌ഐഇക്ക് ഇതിനെകുറിച്ച് യാതൊരു ധാരണയുമില്ല എന്നതിനാല്‍ സ്വകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് ജോലികള്‍ നിര്‍വ്വഹിക്കുകയും തുക കമ്മീഷന്‍ ഉള്‍പ്പെടെ കെഎസ്‌ഐഇക്ക് നല്‍കുകയുമായിരുന്നു.

   പിആര്‍ഡി പത്ര ആര്‍ക്കൈവ് സിഡിറ്റിന് നല്‍കി സ്വകാര്യ ഏജന്‍സി വഴി ചെയ്യുകയായിരുന്നു. പുറമെ നോക്കുമ്പോള്‍ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സ്ഥാപനങ്ങള്‍ എന്നു നമുക്ക് തോന്നുന്ന ഇത്തരം സ്ഥാപനങ്ങളെല്ലാം ഇടനിലക്കാരാണ് എന്നോര്‍ക്കുക. കേരള സര്‍ക്കാരിന്റെ മുഴുവന്‍ ഫയലുകളും സ്‌കാന്‍ ചെയ്ത് വലിയ ഡേറ്റാബാങ്ക് ഉണ്ടാക്കി സര്‍ച്ച് ചെയ്ത് പൊതുജനങ്ങള്‍ക്കുപോലും ഫയല്‍ പൊസിഷന്‍ അറിയാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ ചെയ്ത ഒരു പാഴ്പദ്ധതിയുണ്ടായിരുന്നു, കെ-ബേയ്‌സ് . ഇത് കെല്‍ട്രോണ്‍ ചെയ്തു എന്നാണ് പറയുക, പക്ഷെ ടിസിഎസാണ് ചെയ്തിരുന്നത്. പിആര്‍ഡിയില്‍ ഇതില്‍നിന്നും വ്യത്യസ്തമായ ഒരു കാര്യം ചെയ്തത് ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വാങ്ങിയപ്പോഴാണ്. അത് ഉയര്‍ന്ന ക്വാളിറ്റി ഉത്പ്പന്നം തന്നെ വേണം എന്ന നിഷ്‌ക്കര്‍ഷയില്‍ മുന്നോട്ടു പോയതിനാല്‍ ഇടനിലക്കാരെ ഒഴിവാക്കി ഇലക്ട്രോണിക്‌സ് വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പകരം ഇത്തരം വിഷയത്തില്‍ ജ്ഞാനമുള്ള ഒരുദ്യോഗസ്ഥനെയും കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് മികച്ച ഉത്പ്പന്നം വാങ്ങാന്‍ കഴിഞ്ഞു. സാധാരണയായി ഏജി ചോദിക്കുക ഇതില്‍ കുറഞ്ഞ വിലയ്ക്കുള്ളത് എന്തുകൊണ്ടു വാങ്ങിയില്ല എന്നാകും. അത്തരം ക്വറികള്‍ വന്നിരുന്നോ എന്നറിയില്ല

   മീഡിയ അക്കാദമിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ,തീരെ ഗുണമേന്മയില്ലാത്ത ഫര്‍ണിച്ചറുകള്‍ നല്‍കുന്ന സിഡ്‌കോയ്ക്ക് പകരം റബ്‌കോയ്ക്ക് അനുമതി നല്‍കുമ്പോഴും സര്‍ക്കാരിന്റെ ഒരുത്തരവ് മറയാക്കി ഏജിയില്‍ നിന്നംു രക്ഷപെടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത് എന്നോര്‍ക്കുന്നു. യാതൊരു സാങ്കേതികത്തികവുമില്ലാത്ത കെടിഡിഎഫ്‌സി ടാഗോര്‍ തീയറ്ററിന്റെ റിനവേഷന്‍ 21 കോടിക്ക് ചെയ്തപ്പോള്‍ അത് കുമാര്‍ ഗ്രൂപ്പിന്റെ ഒരഭ്യാസം മാത്രമായിരുന്നു. ഇത്രയുംകോടി ചിലവുണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിന്റെ എംഡി കുടുംബശ്രീയില്‍ മാനേജരായിരുന്ന ഒരു വ്യക്തിയായിരുന്നു. ഇങ്ങിനെ പാഴ്ചിലവുകളും പാഴ്വേലകളും ചേര്‍ന്നൊരു കളിയാണ് ഭരണം എന്നുള്ളപ്പോള്‍ ഇതൊരു മഹാസംഭവം ,ചരിത്രത്തിലാദ്യം എന്നൊക്കെ തോന്നും വിധം ഊതിപ്പെരുപ്പിക്കുന്നതില്‍ ദുരൂഹത കാണാതെ വയ്യ. ചോര്‍ച്ചയില്ലാത്ത ഒരു രഹസ്യവും ബാക്കിയില്ല എന്നും ഫണ്ട് വക മാറ്റല്‍ ഒരു നിത്യതൊഴിലാണ് എന്നുമിരിക്കെ ആകെ അറിയേണ്ടത് റൈഫിളും ഉണ്ടകളും എവിടെപോയി എന്നത് മാത്രമാണ്. ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഭരിക്കുന്ന എല്‍ഡിഎഫും മനസുവച്ചാല്‍ ഇന്നത്തെ ഭരണപരമായ ചിലവ് പകുതിയാക്കി ബാക്കി പണം കര്‍ഷകരുള്‍പ്പെടെയുള്ള പാവപ്പെട്ടവരുടെ പുരോഗതിക്കായി വിനിയോഗിക്കാം. സംഘടിതര്‍, അവര്‍ ഉദ്യോഗസ്ഥരായാലും മതനേതാക്കളായാലും അവരെ ഭയക്കുന്ന ഭരണാധികാരികളാണ് രാജ്യപുരോഗതിക്ക് തടസമാകുന്നത്.

Sunday, 26 January 2020

Is India a republic ?



   
 ഭാരതത്തിന്‍റെ ഭരണഘടന ശുദ്ധീകരിക്കപ്പെടുകയല്ലെ വേണ്ടത് ?



      അനേകം വര്‍ഷങ്ങളക്ക് ശേഷം വളരെ വ്യത്യസ്തമായൊരു റിപ്പബ്ലിക് ദിനം കടന്നുപോയി. ഇത്രയും ജനപങ്കാളിത്തം ,പ്രതിഷേധത്തിന്റെ പേരിലായാലും സ്‌നേഹത്തിന്റെ പേരിലായാലും, നാട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നാളിതുവരെ ഭരണഘടന വായിക്കാതിരുന്നവരും അതിന്റെ ആമുഖമെങ്കിലും വായിച്ചു. ഞാന്‍ തന്നെ ഇന്നലെ മനോരമ കണ്ടപ്പോഴാണ് എത്രയോ വര്‍ഷിന് ശേഷം ആമുഖം ഒന്നു വായിക്കുന്നത്. ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ , ഇത് വായിച്ചു കഴിഞ്ഞപ്പോഴാണ് ഒന്നോര്‍ത്തത്, ഒരിക്കലും നടക്കാത്ത സ്വപ്‌നമാണല്ലൊ അംബദ്ക്കറും കൂട്ടാളികളും ചേര്‍ന്ന് എഴുതി തയ്യാറാക്കിയത് എന്ന്.

    1947 കാലത്ത് ലോകത്ത് നിലനിന്ന ജനാധിപത്യ വ്യവസ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥിതികളിലെയും നന്മകള്‍ മാത്രം കൂട്ടിച്ചേര്‍ത്താണ് നമ്മുടെ ഭരണഘടന ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെയാകണം ഏറ്റവും വലിയ ഭരണ ഘടന ആയതും ഒരോ നിയമവും മറ്റൊന്നിന് വിരുദ്ധമായി വരുന്ന വിധം ഒരുപാട് കാര്യങ്ങള്‍ ഇതില്‍ വന്നു ചേര്‍ന്നതും. കോടതികള്‍ പോലും ഒരു നിയമത്തെ ഇന്റര്‍പ്രട്ട് ചെയ്യുമ്പോള്‍, മറ്റൊന്ന് വിരുദ്ധമായി വരുന്നു. നാളിതുവരെ ഉണ്ടായ ഭേദഗതികള്‍ 103. അതായത് വര്‍ഷത്തില്‍ ഒന്നിന് മേല്‍ ഭേദഗതികള്‍ ഉണ്ടായിരിക്കുന്നു. ഇനിയും ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ ഒരു മതഗ്രന്ഥം പോലെ ഇതിനെ സംരക്ഷിക്കുന്നതെങ്ങിനെ?

      മതഗ്രന്ഥങ്ങളിലെ അബദ്ധങ്ങളെല്ലാം ദൈവസൃഷ്ടമാണെന്നു പറഞ്ഞ് മതനേതാക്കളുടെ സൗകര്യാര്‍ത്ഥം അര്‍ത്ഥം മാറ്റി പറഞ്ഞും പറയാതെയും കൊണ്ടു നടക്കാം. പക്ഷെ, ഭരണഘടന മനുഷ്യനിര്‍മ്മിതവും അനേകം പേരുടെ താത്പ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടതുമായതിനാല്‍ മാറ്റം അനിവാര്യമാണ്. ഇനിയും അത് സംഭവിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഭരണഘടനാ സംരക്ഷണം എന്നല്ല, ശരിക്കും ഭരണഘടനാ ശുദ്ധീകരണം എന്നാണ് പറയേണ്ടത്. സുപ്രീം കോടതിയും പാര്‍ലമെന്റുമാണ് ഈ ശുദ്ധീകരണം നടത്തേണ്ടവര്‍. അത് നടക്കുന്നുമുണ്ട്.

  സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. റിപ്പബ്ലിക് എന്നു പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരമാധികാരമുള്ള സംവിധാനം എന്നാണ്. ജനപ്രതിനിധികള്‍ക്ക് പരമാധികാരമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്ക് അതില്ല എന്നതാണ് സത്യം. കാലുമാറുന്ന ഒരു ജനപ്രതിനിധിയെ തിരിച്ചു വിളിക്കാന്‍ പോലും ജനങ്ങള്‍ക്ക് അവകാശമില്ല. അതുണ്ടാവുമ്പോഴെ നമുക്ക് നമ്മുടെ നാടിനെ റിപ്പബ്ലിക് എന്നു വിളിക്കാന്‍ കഴിയൂ.

 ജനാധിപ്യം എന്നത് ജനങ്ങളുടെ മേല്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നരുടെയും ആധിപത്യമാണ് എന്നതൊരു സത്യമാണ്. ഇത് മാറുമൊ എന്നറിയില്ല.

   മതേതരം എന്നാല്‍ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്ന സംവിധാനം എന്നാണ് ഇന്ത്യന്‍ വിവക്ഷ. അതുപോലും നേരാം വണ്ണം നടക്കുന്നില്ല. ശരിക്കും മതേതരത്വം എന്നാല്‍ സമൂഹ്യജീവിതത്തില്‍ മതങ്ങളുടെ ഇടപെടല്‍ അനുവദിക്കാത്ത സംവിധാനം എന്നാണ്. എന്നാല്‍ ഇവിടെ മതമാണ് നമ്മെയെല്ലാം ഭരിക്കുന്നത്. ഭരണാധികാരികളെ പോലും. അപ്പോള്‍ സെക്കുലര്‍ ആകണമെങ്കില്‍ ഇനി എത്രകാലമെടുക്കും? 

  സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയുമായ നീതി നടപ്പിലാക്കുക എല്ലതാണ് മറ്റൊരു ലക്ഷ്യം. ഇതിനുള്ള ചെറിയ ശ്രമമെങ്കിലും നടന്നിട്ടുള്ള ഒരിടം കേരളം മാത്രമായിരിക്കും. മറ്റെവിടെയെങ്കിലും, പോട്ടെ ഭാവിയില്‍, കേരളത്തില്‍ പോലും ഇത് നടക്കാനുളള സാധ്യത വിദൂരമാണ്. കേരളം ഇപ്പോള്‍ ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ്.

പദവിയിലും അവസരത്തിലും സമത്വം എന്നത് രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ്. അതെങ്ങനെ സാധിക്കും?

വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം - ഇത് സര്‍ക്കാരിനോ പാര്‍ട്ടികള്‍ക്കോ നിയമ വ്യവസ്ഥയ്ക്കുപോലുമൊ എത്തിപ്പെടാന്‍ കഴിയാത്ത ഔന്നത്യമാണ്. അതങ്ങിനെ നില്‍ക്കട്ടെ !!

 പിന്നെ നമുക്ക് ആശ്വസിക്കാവുന്ന ഒന്നേയുള്ളു. നമ്മുടെ ചുറ്റുവട്ട രാജ്യങ്ങളെ പരിശോധിക്കുമ്പോള്‍ നാം ഏറെ മുന്നിലാണ്. അതില്‍ അഭിമാനിക്കാം. വരും കാലങ്ങളില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും എന്നും പ്രതീക്ഷിക്കാം. തമ്മിലടിച്ചു കഴിയുന്നത് രാഷ്ട്രീയക്കാര്‍ക്ക് നേട്ടമാകാം, പക്ഷെ ജനങ്ങള്‍ക്ക് കോട്ടം മാത്രമാകും നല്‍കുക എന്നോര്‍ത്ത് ജീവിക്കാം.



Monday, 30 December 2019

Is India truely secular ?


 മതേതര ഇന്ത്യ

 ഇന്ത്യ ശരിക്കും മതേതരമാണ് എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം ജാതിയിലേക്ക് എത്താനുള്ള ഒരു പാലം മാത്രമാണ് മതം. ജാതിയാണെങ്കില്‍ ഉപജാതിയിലേക്കെത്താനുള്ള ഒരു ഇടുക്കുവഴിയും . അപ്പോള്‍ മതത്തിന്റെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു, ജാതിയുടെ പ്രസക്തിയും കുറയുന്നു. ചാതുര്‍വര്‍ണ്ണ്യവും അതിന്റെ പിരിവുകളും ഉപപിരിവുകളുമായി നിലനിന്ന ഇന്ത്യയില്‍ ജാതി മാറ്റവും ഉപജാതി മാറ്റവുമൊക്കെ മുറയ്ക്കു നടന്നു വന്നിരുന്നു ഒരു കാലത്ത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ജനസംഖ്യാ കണപ്പെടുപ്പോടെ ഓരോരുത്തരേയും നിശ്ചിത കള്ളിയില്‍ രേഖപ്പെടുത്തി.  രേഖപ്പെടുത്തലോടെ ജാതി-ഉപജാതി മാറ്റം എളുപ്പമല്ലാതായി, എന്നാല്‍ മതം മാറ്റം വിഘാതമില്ലാതെ തുടരുകയും ചെയ്തു.

  ചാതുര്‍വര്‍ണ്ണ്യം ലോകമൊട്ടാകെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ, അത് സമ്പത്തിനെയും അധികാരത്തെയും അടിസ്ഥാനമാക്കിയാണെന്നു മാത്രം. ദരിദ്രന്‍, ദാരിദ്ര്യത്തില്‍ നിന്നും കര കയറിയവന്‍, സമ്പന്നന്‍, സമ്പന്നനാകാന്‍ ശ്രമിക്കുന്നവന്‍ എന്നിവയാണ് ഈ നാല് കൂട്ടര്‍. ഇംഗ്ലീഷില്‍ പറയുമ്പോല്‍ ലാഘവത്തോടെ പറയാന്‍ കഴിയും, ബിലോ പോവര്‍ട്ടി ലൈന്‍, എബൗ പോവര്‍ട്ടി ലൈന്‍, മിഡില്‍ ഇന്‍കം ഗ്രൂപ്പ്, ഹയര്‍ ഇന്‍കം ഗ്രൂപ്പ്. ഇതിന് ഉപജാതികള്‍ ധാരാളം. തീര്‍ച്ചയായും ഹയര്‍ ഇന്‍കം ഗ്രൂപ്പില്‍ അംബാനിയും അദാനിയും ഉയര്‍ന്ന സബ് കാസ്റ്റും യൂസഫലിയും രവി പിള്ളയും താണ സബ്കാസ്റ്റുമാകുക സ്വാഭാവികം.

  അപ്പോള്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-ഉപജാതികള്‍ നിശ്ചയിച്ചാല്‍ ബ്രിട്ടീഷുകാരുടെ കാലത്തിന് മുന്‍പുണ്ടായിരുന്നപോലെ ഇടയ്ക്ക് ജാതിയും ഉപജാതിയും മാറാന്‍ കഴിയും. പണം കൂടുമ്പോഴും കുറയുമ്പോഴും ജാതി മാറ്റം നടക്കും.
 
   ഇപ്പോഴുള്ള മതസമീപനം കാപട്യമാണ്. ഒരാള്‍ ഹിന്ദുവാണ് എന്നു പറഞ്ഞാല്‍ അതില്‍ 3000 ജാതികളും 25000 ഉപജാതികളും വരുന്നു.കേരളത്തില്‍ മാത്രം 149 ഇനമുണ്ട്.മുന്നോക്കത്തില്‍ മാത്രം 70 സബ്കാസ്റ്റുകള്‍. നായര്‍ തന്നെ 24 സബ്കാസ്റ്റുകളുണ്ട്. മുസ്ലിം എന്നാലും ജാതിയും ഉപജാതിയുമുണ്ട്. സുന്നി, ഷിയായ്ക്കു പുറമെ അഹമ്മദിയ, മുജാഹിദ്,ഹനഫി,ദാനാര്‍, ഖലാല്‍ഖോര്‍,ഹിജ്‌റ,മെഹ്തര്‍ എന്നിങ്ങനെ ഉയര്‍ന്നതും താണതുമായി അനേകം ജാതികളും ഉപജാതികളും. കൃസ്ത്യാനികളിലും ജാതിയും ഉപജാതിയുമുണ്ട്. കാത്തലിക്‌സ് , പ്രൊട്ടസ്റ്റന്റ്  എന്നു തുടങ്ങി സിറോ മലബാര്‍,ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ജാക്കോബൈറ്റ്, മാര്‍ത്തോമ സിറിയന്‍,ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, റോമന്‍ കാത്തലിക്‌സ് , ലാറ്റിന്‍ കൃസ്ത്യന്‍, കണ്‍വര്‍ട്ടഡ് കൃസ്ത്യന്‍ എന്നിത്യാദികള്‍.

  ഒന്നുകില്‍ മതങ്ങളെ നീക്കി മതേതര രാജ്യമാക്കി ഇന്ത്യയെ മാറ്റുക. അപ്പോള്‍ ജാതി -ഉപ ജാതി അടിസ്ഥാനത്തില്‍ അലങ്കോലപ്പെട്ട അസംഘടിത സമൂഹത്തെ മുന്നോട്ടു നയിക്കാം. ശക്തമായ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് അറുതിയും വരും. അതല്ലെങ്കില്‍ സാമ്പത്തിക ചാതുര്‍ വര്‍ണ്ണ്യം നടപ്പാക്കി സെക്കുലര്‍ എന്നത് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാം. ഏതാണ് വേണ്ടത് എന്നത് ഒരന്‍പത് വര്‍ഷം കഴിഞ്ഞ് ചിന്തിക്കാന്‍ ഇടവരുമായിരിക്കും. ഒരു ജാതിരഹിത-മതരഹിത ഇന്ത്യ സമാധാനം കൊണ്ടുവരും എന്ന പ്രതീക്ഷയാണ് മനസില്‍.അതാണ്  അംബേദ്ക്കറും ശ്രീനാരായണ ഗുരുവും പെരിയാറുമൊക്കെ ആഗ്രഹിച്ച ഇന്ത്യ. രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ആഗ്രഹിക്കാത്തതും അതുതന്നെയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വലിയ ട്രാപ്പിലാണ് ഭൂരിപക്ഷം പെട്ടുനില്‍ക്കുന്നത്.

Saturday, 28 December 2019

Super God

ദൈവ സാമ്രാജ്യം
                                  

           ദൈവത്തിന്റെ സാമ്രാജ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ ഒരുപാട് ആകുലതകള്‍ വന്നു നിറയാറുണ്ട്. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിന്നിചിതറി കിടക്കുന്ന അനേകം ഉല്‍ക്കകളും നിറഞ്ഞ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുതോടൊപ്പം 775 കോടി മനുഷ്യജീവികളെയും അതിന്റെ അനേകായിരം ഇരട്ടി വരുന്ന ജീവികളെയും അതിനേക്കാള്‍ എത്രയോ കോടി അധികമായി വരുന്ന സസ്യജാലങ്ങളെയും അജൈവ വസ്തുക്കളെയുമെല്ലാം നിയന്ത്രിക്കുന്ന അധിപനായ ദൈവത്തിന് മതം,ജാതി,വര്‍ണ്ണ-വര്‍ഗ്ഗ ഭേദങ്ങളോടെ എല്ലാം വേര്‍തിരിച്ചു കാണാനും എല്ലാ ജീവികളുടെയും സെക്കന്റും മൈക്രോസെക്കന്റും വച്ചുളള ജീവിതം നിശ്ചയിച്ച് സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും നിയന്ത്രിക്കാനും ഒരു വലിയ സംവിധാനം തന്നെ ആവശ്യമാണ്.

     ഒരു സൂപ്പര്‍ ദൈവവും അതിനു താഴെ അനേകം ദൈവങ്ങളും അവരുടെ സഹായികളും ഉപസഹായികളുമൊക്കെ അടങ്ങുന്ന ഒരു മഹത്തായ ഭരണസംവിധാനം ഉണ്ടാകാതെ തരമില്ല. ഒരു ഗ്ലോബല്‍ ഭരണ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം മനുഷ്യാധ്വാനം വേണ്ടിയിരുന്നോ അതിന്റെ അനേകമിരട്ടിയെങ്കിലും സംവിധാനം ഇതിനാവശ്യമാണെന്നുറപ്പ്.
സൂപ്പര്‍ ദൈവത്തിനു താഴെയുള്ള സംവിധാനം ഇങ്ങിനെയാവാം. ക്രിസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കാന്‍ യഹോവ, മുസ്ലീങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അല്ലാഹു,ഹിന്ദുക്കളുടെ കാര്യങ്ങള്‍ക്ക് മഹാവിഷ്ണു,ബ്രഹ്മാവ്,ശിവന്‍ തുടങ്ങി അനേകര്‍,ബുദ്ധമതം,ജൈനമതം തുടങ്ങി ദൈവങ്ങളില്ലാത്ത മതക്കാര്‍ക്കായി മറ്റൊരു സംവിധാനം. അവിശ്വാസികളുടെ മേല്‍നോട്ടത്തിനും സംവിധാനം ആവശ്യമാണ്.
      മൃഗങ്ങളുടെ മേല്‍നോട്ടത്തിനും സസ്യങ്ങളുടെ മേല്‍നോട്ടത്തിനുമുള്ള സംവിധാനത്തെ തത്ക്കാലം ഒഴിവാക്കാം. മനുഷ്യരുടെ കാര്യമാണല്ലൊ നമുക്ക് പ്രധാനം. യഹോവയ്ക്കും അള്ളാഹുവിനും ഹിന്ദു ദൈവങ്ങള്‍ക്കും അവരുടേതായ വലിയൊരു ഭരണ സംവിധാനം പിന്നെയും അനിവാര്യമാകുന്നു. ക്രിസ്ത്യാനികള്‍ കാത്തലിക്‌സും പ്രൊട്ടസ്റ്റന്റും കിഴക്കന്‍ ഓര്‍ത്തഡോക്‌സും ഓറിയന്റല്‍ ഓര്‍ഡത്തഡോക്‌സും നോണ്‍ ട്രിനിട്ടേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റും മറ്റു പല വകകളുമായി കിടക്കുന്നു. 242 കോടി കൃസ്ത്യാനികളില്‍ 131 കോടിയും കാത്തലിക്‌സാണ്. 92 കോടി പ്രൊട്ടസ്റ്റന്റും 27 കോടി ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സും മൂന്നര കോടി നോണ്‍ ട്രിനിറ്റേറിയന്‍ റെസ്‌റ്റൊറേഷനിസ്റ്റുകളും 2 കോടി ഇതര ഗ്രൂപ്പുകാരുമാണ്. ഈ ഇതര ഗ്രൂപ്പിലാണ് പതിനൊന്നര ലക്ഷം അംഗങ്ങളുള്ള മാര്‍ത്തോമ സിറിയന്‍ കക്ഷികളൊക്കെ വരുക. അപ്പോള്‍ യഹോവയ്ക്ക് കീഴിലുള്ള ബൃഹത്തായ സംവിധാനം എത്ര വലുതാണെന്ന്്് മനസിലാക്കാവുതാണ്.

      യഥാര്‍ത്ഥത്തില്‍ ഗൂഗിളൊക്കെ കോടിക്കണക്കിനാളുകളുടെ സര്‍ച്ചിന്റെ സ്വഭാവമൊക്കെ കണ്ടെത്തുന്നപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സൊക്കെ ആദ്യം ഉപയോഗിച്ചു തുടങ്ങിയതും ദൈവം തെന്നയാകണം. ഒരു പ്രദേശത്തെ പള്ളിയാണല്ലൊ അവിടുത്തെ കൃസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കുന്നത്. അത് തികയാതെ വരുമ്പോള്‍ ദൈവം തന്നെ ജനങ്ങളുടെയും പൂജാരിമാരുടെയും ഉള്ളില്‍ ആഗ്രഹം ജനിപ്പിച്ച് പുതിയ പള്ളിയുണ്ടാക്കും. അപ്പോള്‍ ജോലിഭാരവും കുറയും,കുറച്ചു പേര്‍ക്ക് തൊഴിലുമാകും.

       180 കോടി വരുന്ന മുസ്ലീങ്ങളില്‍ 80-85 ശതമാനവും സുന്നികളാണ്. ഏകദേശം 150 കോടി എന്നു പറയാം. 24-34 കോടി വരും ഷിയാമാര്‍. അള്ളാഹു ഇവരുടെ കാര്യങ്ങള്‍ നോക്കാനും വലിയ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവാം. സുന്നി-ഷിയാ സംഘട്ടനങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളുമൊക്കെയായി വളരെ തിരക്കേറിയ ഒരു ഭരണ സംവിധാനമാകണം അവിടെ ഉള്ളത്. പുതിയ പള്ളികള്‍ ഉണ്ടാവുന്നതും ദൈവത്തിന്റെ ഭരണ സംവിധാനത്തിന് അനുസരിച്ചാവും.

 ഹിന്ദുമതം ഇത്തരത്തില്‍ ഒറ്റ ദൈവത്തില്‍ വിശ്വസിക്കാത്തതിനാല്‍ സൂപ്പര്‍ ഗോഡും വളരെ ലളിതമായ നയസമീപനമാകാം അവരുടെ കാര്യത്തില്‍ എടുത്തിട്ടുണ്ടാവുക. ആയിരക്കണക്കിന് ജാതികളും ഉപജാതികളും ദൈവങ്ങളുമുള്ള 115 കോടി ജനങ്ങള്‍ വിശ്വസിക്കുന്ന വലിയ മൂന്നാമത്തെ ഗ്രൂപ്പായ ഹിന്ദുമതത്തെ നോക്കാന്‍ അതിനനുയോജ്യമായ സംവിധാനമാകണം ഒരുക്കിയിട്ടുണ്ടാവുക. ജനങ്ങളുടെ എണ്ണവും സമ്പത്തും കൂടുന്നതനുസരിച്ച് അമ്പലങ്ങളും വര്‍ദ്ധിപ്പിച്ചു നല്‍കുന്നുണ്ട് അദ്ദേഹം. ഞാനോ നീയോ വലുത് എന്ന ദൈവങ്ങള്‍ക്കിടയിലെ അടി ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഏകദേശ ഉയരത്തില്‍ കസേരകള്‍ അനുവദിച്ചാണ് സൂപ്പര്‍ ഗോഡ് ഈ സംവിധാനം കൊണ്ടുനടക്കുത് എന്നു കരുതാം.

    ബുദ്ധമതക്കാര്‍ 50 കോടിവരും. അവര്‍ക്ക് ദൈവമില്ല എതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു സംവിധാനം സൂപ്പര്‍ ഗോഡ് തയ്യാറാക്കിയിട്ടുണ്ട്. മൂന്നു കോടിയോളം വരുന്ന സിക്കുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല.പ്രത്യേക മതചിന്തകള്‍ ഇല്ലാത്തവര്‍ 120 കോടി വരും. ചൈനയിലെ പരമ്പരാഗത ജാതിക്കാര്‍ 40 കോടി, വിവിധ പലവകകളില്‍ പെടുന്ന 30 കോടി, ആഫ്രിക്കയില്‍ ഇത്തരത്തിലുള്ള 10 കോടി ,സ്പിരിറ്റിസം പ്രചരിപ്പിക്കുന്ന ഒരു കോടി,ജൂദായിസം പറയുന്ന ഒരു കോടി, 70 ലക്ഷം വരുന്ന ബഹായികള്‍, 42 ലക്ഷം ജൈനന്മാര്‍, 40 ലക്ഷം ഷിന്റോകള്‍, 40 ലക്ഷം കാവോദായ്കള്‍, 26 ലക്ഷം സൊറാസ്ട്രിയന്‍സ്, 20 ലക്ഷം ടെന്റിക്കിയോകള്‍,10 ലക്ഷം നിയോ പാഗനീസ്,8 ലക്ഷം യുണിറ്റേറിയന്‍ യൂണിവേഴ്‌സലിസ്റ്റുകള്‍,6 ലക്ഷം റാസ്റ്റാഫാരികള്‍ എിങ്ങനെ നീളുന്നു പട്ടിക.

         ദൈവം മനുഷ്യനെ കണ്ടു പഠിച്ചോ മനുഷ്യന്‍ ദൈവത്തെ കണ്ടു പഠിച്ചോ എന്ന് നിശ്ചയമില്ല. എങ്കിലും രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍,ജില്ലകള്‍, താലൂക്കുകള്‍ വില്ലേജുകള്‍ എന്നൊക്കെ തരം തിരിക്കുന്നപോലെ ജനങ്ങളെ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് തരം തിരിച്ച് അവരുടെ ജനന മരണം, ചെയ്തികള്‍ ഒക്കെ അളന്നു തിട്ടപ്പെടുത്തുന്ന അതിവിപുല സംവിധാനമാണ് ദൈവത്തിന്റേത്. നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും മനുഷ്യര്‍ ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള സന്തോഷവും ദുഃഖവും കൃത്യമായ അളവില്‍ അവര്‍ക്ക് പ്രദാനം ചെയ്യാനുള്ള സംവിധാനവും ദൈവം ഒരുക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ ശരി തെറ്റുകളില്‍ ദൈവം ഒരിക്കലും ഇടപെടുന്നില്ല എന്നതാണ്. ഒരു സമതുലിത സംവിധാനം ആവശ്യമാണ് എന്ന് ദൈവം കാണുന്നു. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അപകടപ്പെടും. നെഗറ്റീവും പോസിറ്റീവും ഉണ്ടെങ്കിലെ പ്രപഞ്ചം നിലനില്‍ക്കൂ. ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഇതാവശ്യമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളിലും ഏകദേശം തുല്യ അനുപാതത്തില്‍ ഈ നെഗറ്റീവും പോസിറ്റീവും കാണാന്‍ കഴിയും. അതിന്റെ ഇന്റന്‍സിറ്റി വ്യത്യസ്തമാവുമെന്നു മാത്രം.

         മനുഷ്യര്‍ എന്തിനാണ് തമ്മിലടിക്കുന്നത് എന്നു നമുക്ക്ു തോന്നാം. എന്നാല്‍ ഈ തമ്മിലടിയാണ് സമൂഹത്തെ സമതുലിതമായി നിലനിര്‍ത്തുത്. ഇതിന്റെ അനുപാതം നിശ്ചയിക്കുന്നതും സൂപ്പര്‍ ഗോഡാണ്. അപ്പോള്‍ അവിശ്വാസിയുടെ മനസ്സില്‍ ന്യായമായ ഒരു ചോദ്യം ഉണ്ടായേക്കാം. എങ്കില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ എല്ലാ നല്ല കാര്യങ്ങളെയും മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ ,അതിനെ ദൈവത്തിന് തടഞ്ഞുകൂടെ എന്ന്. തമോഗര്‍ത്തത്തിലേക്ക് അന്തിമമായി നീങ്ങേണ്ട പ്രപഞ്ചത്തിലെ ചെറിയൊരു കണമായ ഭൂമി അതിന് പാകമാകേണ്ടതും അനിവാര്യമാണല്ലൊ. അതിനുളള നീക്കങ്ങളെ ത്വരിതപ്പെടുത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്. സൂപ്പര്‍ ഗോഡിനും ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ മടുക്കും. അപ്പോള്‍ എല്ലാം അവസാനിപ്പിക്കേണ്ടതും അനിവാര്യമല്ലെ.നാം കടന്നുപോകും, അതുപോലെ ദൈവവും സൂപ്പര്‍ ദൈവവും പ്രപഞ്ചവും. ഇതാണ് നിയമവും നീതിയും. ശരി തെറ്റുകളും നീതിയും അനീതിയുമൊക്കെ അപ്രസക്തമാകുന്നതും ഇവിടെയാണ്.

Friday, 27 December 2019

Why do I support CAA!!

 പൗരത്വ ഭേദഗതി നിയമം
        പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യം തോന്നിയ അഭിപ്രായം ഇക്കണ്ട പ്രക്ഷോഭങ്ങളെല്ലാം നടന്ന ശേഷം വിലയിരുത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത് സുഹൃത്തുക്കളെ അറിയിക്കാം എന്നു തീരുമാനിച്ചു. ഇത് വായിക്കുന്നതോടെ സുഹൃത്തുക്കളില്‍ പലരും എന്നെ ഫാസിസത്തിന്റെ സഹയാത്രികന്‍, ആര്‍എസ്എസ്‌കാരന്‍ എന്നൊക്കെ മുദ്രകുത്തിയേക്കാം,എങ്കിലും കപടമതേതരവാദിയേക്കാള്‍ ഭേദം അത്തരം നികൃഷ്ടത കുറഞ്ഞ വാക്കുകളാകാം നല്ലത് എന്നു തോന്നുന്നു.

        എല്ലാക്കാലത്തും ചില വ്യക്തികളുടെ താത്പര്യങ്ങളാണ് രാജ്യതാത്പര്യത്തിനേക്കാള്‍ വിലമതിക്കപ്പെടുക, അഥവാ നടപ്പിലാക്കപ്പെടുക. അതിനെ പിന്നീട് രാജ്യതാത്പ്പര്യം, ഭൂരിപക്ഷ താത്പര്യം എന്നൊക്കെ ആക്കി തീര്‍ക്കുകയാണ്. നമ്മുടെ ഭരണഘടനയിലും അന്ന് സ്വാധീനമുണ്ടായിരുന്ന പലരുടെയും താത്്പര്യങ്ങള്‍ ഇണക്കി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ താത്പ്പര്യം പരിഗണിക്കാതെയും ഭൂരിപക്ഷ ജനതയുടെ ഇംഗിതം മനസിലാക്കാതെയും നെഹ്‌റുവിനും ജിന്നയ്ക്കും വേണ്ടി രാജ്യത്തെ മൗണ്ട് ബാറ്റണും ഇംഗ്ലണ്ടിലെ ഭരണാധികാരികളും ചേര്‍ന്ന് വെട്ടിമുറിച്ചപ്പോള്‍ അതൊരു മുസ്ലിം രാഷ്ട്രവും ഹിന്ദുരാഷ്ട്രവും ആകണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ മുസ്ലിം രാഷ്ട്രം പിറവികൊണ്ടെങ്കിലും നമ്മുടെ നേതാക്കന്മാര്‍ വിശാലമായ കാഴ്ചപ്പാടില്‍ ഇന്ത്യയെ ഒരു മതേതരരാഷ്ട്രമായി നിലനിര്‍ത്തി. ചോരപ്പുഴ ഒഴുക്കി നേടിയ പാകിസ്ഥാന്‍ എന്ന മുസ്ലി രാഷ്ട്രം ഇന്നും ഭാരതത്തിന് ഒരു കളങ്കമായി നിലനില്‍ക്കുന്നു.

      കാഷ്മീരിന് സ്വതന്ത്ര പദവി നല്‍കിയതും നെഹ്‌റുവിന്റെ വ്യക്തി താത്പ്പര്യമായിരുന്നുവെന്ന് ചരിത്രം നന്നായി നിരീക്ഷിച്ചവര്‍ വിലയിരുത്തിയിട്ടുള്ളതാണ്. അന്ന് തിരുവിതാംകൂര്‍പോലെ ഒരു സംസ്ഥാനമായി അതിനെ കണ്ടിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയില്ല എന്ന ഓവര്‍കോണ്‍ഫിഡന്‍സാണ് വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ധൃതി പിടിച്ച് പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൃത്യമായ ബോധവത്ക്കരണവും പരസ്യ പ്രചാരണവും നടത്തിയശേഷം ഇത് നിയമമാക്കിയിരുന്നെങ്കില്‍ ഇന്നീ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞേനെ.

     അനേകകാലം ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാന്‍, കിഴക്കന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ മുസ്ലിം ഇതര മതസ്ഥരെ ഇന്ത്യന്‍ പൗരന്മാരാക്കുന്നതിനെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ ന്യായീകരണങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതേയില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയെത്തിവര്‍ക്കും പൗരത്വം നല്‍കണം അല്ലെങ്കില്‍ ആര്‍ക്കും നല്‍കേണ്ട എന്ന വാദഗതി എത്ര ആലേചിച്ചിട്ടും ദഹിക്കുന്നില്ല. അനേക വര്‍ഷങ്ങളായി പൗരത്വമില്ലാതെ അഭയാര്‍ത്ഥികളായി ജീവിക്കുന്ന കുറേപേര്‍ക്കെങ്കിലും പൗരത്വം ലഭിക്കാനുള്ള അവസരം നിഷേധിക്കാനായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷകക്ഷികള്‍ ഈ അഭയാര്‍ത്ഥികളുടെ ഭാഗത്തുനിന്നുകൊണ്ട് അതിനെ സമീപിച്ചില്ല. ഇപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട ബില്ല് നടപ്പിലാക്കട്ടെ, തുടര്‍ന്ന് മുസ്ലിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന സഹിഷ്ണത പോലും കാണിച്ചില്ല എന്നത് ഖേദകരമാണ്.

    എന്തുകൊണ്ട് ഈ അയല്‍രാജ്യങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല, ഇന്ത്യ നിരന്തരം ആക്രമിച്ചതുകൊണ്ടാണോ അതോ അവരുടെ നേതൃത്വങ്ങളുടെ പിടിപ്പുകേടുകൊണ്ടാണോ എന്നു പോലും ചിന്തിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അപ്പോള്‍ ഇത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ് എന്നതില്‍ സംശയമില്ല. അതിന് കുറേപേരെ ഇരകളാക്കുന്നു എന്നുമാത്രം.ഇതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെയും അരാജകത്വം നടമാടുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന് ബോധ്യമുണ്ടായിട്ടും രാജ്യത്തെ കുറേക്കൂടി ദുര്‍ബ്ബലമാക്കാന്‍ കഴിയുന്ന വിധം അക്രമങ്ങളും പ്രതിഷേധങ്ങളും അഴിച്ചുവിടുന്നു. വേണ്ടത്ര പഠനം പോലും നടത്താതെ ,വലിയൊരു ഫാസിസം വരുന്നു, ഹിറ്റ്‌ലറുടെ ഭരണം വരുന്നു എന്നൊക്കെ വിളിച്ചു കൂവി നടക്കുന്നതാണ് ശരി എന്നു കരുതുന്നവരാണ് ശരി എന്നു പറയാന്‍ കഴിയാതെ വരുന്നു. സെക്കുലാര്‍ എന്നാല്‍ ന്യൂനപക്ഷ സംരക്ഷണമാണ് എന്ന രീതിയോട് യോജിക്കാന്‍ കഴിയുന്നില്ല.

    ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇപ്പോഴും അതില്‍ മാറ്റമില്ല. ഇവിടെ ഏതെങ്കിലും ചില നേതാക്കളുടെ വായില്‍ നിന്നു വീഴുന്ന കാഞ്ഞിരത്തിന്‍ കായയ്ക്ക് നല്ല മധുരമുണ്ട് എന്നു വിളിച്ചു പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തോന്നുന്നില്ല. കുറഞ്ഞ പക്ഷം ,അനേകകാലമായി കാത്തുനില്‍ക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും പൗരത്വം കിട്ടട്ടെ എന്നു കണക്കാക്കി , മറ്റുള്ളവര്‍ക്കും ഇതനുവദിക്കണം അല്ലെങ്കില്‍ ഗള്‍ഫിലുമൊക്കെ തൊഴില്‍ തേടി പോകുന്നവര്‍ക്ക് നല്‍കും പോലെ ജോബ് വിസ നല്‍കി ഇവിടെ ജീവിക്കാന്‍ അനുവദിക്കുകയെങ്കിലും ചെയ്യണം എന്നാവശ്യപ്പെടാമായിരുന്നു. പത്ത് വര്‍ഷത്തിനുശേഷവും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നില്ല എന്നു മനസിലാകയാണെങ്കില്‍ അവരെ പൗരന്മാരാക്കാന്‍ അന്നത്തെ സര്‍ക്കാരിന് തീരുമാനിക്കാമല്ലൊ. ഏതായാലും ഇവരെ ആട്ടിത്തെളിച്ച് അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളാന്‍ കഴിയില്ല എന്നു വ്യക്തം. തീരമാനങ്ങളെടുക്കാന്‍ പലപ്പോഴും വിമുഖത കാണിച്ചിരുന്ന യുപിഎ സര്‍ക്കാരിനേക്കാളും എന്തുകൊണ്ടും ഭേദം തീരുമാനങ്ങെളുടുക്കുന്ന സര്‍ക്കാരാണ് എന്നു പറയാതെ തരമില്ല. ഒരു സമൂഹം പുരോഗമിക്കാന്‍ എപ്പോഴും മാറ്റങ്ങള്‍ ആവശ്യമാണ്. അത് ചിലപ്പോള്‍ ദോഷം ചെയ്യുമെങ്കിലും ചലനമില്ലാത്ത അഴുക്കുവെളളത്തേക്കാള്‍ നല്ലത് ഒഴുക്കുവെളളം തന്നെയാണ്. ഭാരതത്തെ ദുര്‍ബ്ബലമാക്കാന്‍ നോക്കിയിരിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കൊപ്പം ഇവിടത്തെ പൗരന്മാര്‍ നീങ്ങുന്നത് എന്ത് മനുഷ്യത്വത്തിന്റെയോ മാനവികതയുടെയോ പേരിലായാലും അത് ശരിയെന്നു പറയാന്‍ കഴിയില്ല. ചൈനയിലോ പാകിസ്ഥാനിലോ അമേരിക്കയില്‍ പോലുമോ ഇത്തരമൊരു സമീപനം സ്വീകാര്യമായി കരുതും എന്നും തോന്നുന്നില്ല.