Sunday, 12 April 2020

Mini story- Ettavum marakamaya aayudham



മിനിക്കഥ

ഏറ്റവും മാരകമായ ആയുധം
ഗുരുവും ശിഷ്യന്മാരും സംവാദത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. അന്നത്തെ വിഷയം ആയുധമായിരുന്നു. ഗുരു ശിഷ്യന്മാരോട് ചോദിച്ചു. ഭൂമിയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ആയുധങ്ങളില്‍ ഏറ്റവും ശക്തവും മാരകവുമായ ആയുധം ഏതാണ്?

 ഭൂരിപക്ഷംപേരും പറഞ്ഞത് ന്യൂക്ലിയര്‍ ബോംബ് എന്നായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഏറ്റവും പ്രകൃതമായ ഇരുമ്പായുധങ്ങള്‍ മുതല്‍ രാസായുധങ്ങളും ജൈവായുധങ്ങളും വരെ.

  എല്ലാം കേട്ടശേഷം ഗുരു ഒന്നു മന്ദഹസിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാമര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുന്നു, നിരീക്ഷണത്തെയും. ഒരു സമൂഹം ഒറ്റയടിക്കില്ലാതാകുന്ന, വരും തലമുറകളിലേക്കുപോലും വ്യാപിക്കുന്ന ഭീകരായുധം ന്യക്ലിയര്‍ ബോംബും ഹൈഡ്രജന്‍ ബോംബുമൊക്കെത്തന്നെയാവാം. എന്നാല്‍ ഒരു വ്യക്തിയെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും ഭീകരമായ ആയുധം നാവ് തന്നെയാണ്.

  ശിഷ്യന്മാര്‍ ഗുരുവിനെ അത്ഭുതത്തോടെ നോക്കി. അദ്ദേഹം തുടര്‍ന്നു, നാവില്‍ നിന്നും വീഴുന്ന മോശമായ വാക്കുകള്‍ പലപ്പോഴും അതേല്‍ക്കുന്ന വ്യക്തിയുടെ ജീവിതാവസാനം വരെ അയാളെ അസ്വസ്ഥനാക്കി പിന്‍തുടരും. അതൊരു നീണ്ടവേട്ടയാടലാണ്. അവനെ സാവധാനം മരണത്തിലേക്ക് നടത്തുന്ന ഒന്ന്. രണ്ടാമത്തെ ആയുധം അക്ഷരമാണ്. ഒരാളിനെ മോശക്കാരനാക്കിയും ആക്ഷേപിച്ചും എഴുതപ്പെടുന്ന വാക്കുകള്‍ അയാളെ നിരന്തരം വേദനിപ്പിക്കും. നാവില്‍ നിന്നുതിരുന്ന വാക്കിന്റ അത്ര വേദന അതിനുണ്ടാവില്ല. മനുഷ്യനെ ഒറ്റയടിക്ക് മരണത്തിലേക്ക് തള്ളിവിടുന്ന ഏതായുധവും ഭീകരമല്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ആണവായുധമാണ് തമ്മില്‍ ഭേദം. ഒന്നും അറിയാതെ ഒറ്റ നിമിഷം കൊണ്ട് ജീവിതം ഇല്ലാതെയാകും. മറ്റുള്ള എല്ലാ ആയുധങ്ങളേയും  നാവിനും അണുവിനും ഇടയിലായി യുക്തിപൂര്‍വ്വം നിങ്ങള്‍ക്കുറപ്പിക്കാം.

  ശിഷ്യന്മാര്‍ക്ക് അന്നത്തേക്കുള്ള അത്താഴ വിഭവം നല്‍കിയ സംതൃപ്തിയോടെ ഗുരു തന്റെ മുറിയിലേക്ക് മടങ്ങി.

Sunday, 29 March 2020

Remembering my father

അച്ഛന്‍ -മധുരിക്കുന്നൊരോര്‍മ്മ
    അച്ഛന്‍ ഓര്‍മ്മയായിട്ട് ഇന്ന് 30 വര്‍ഷമായി. 1991 മാര്‍ച്ച് 30 നായിരുന്നു അത്. ഞാന്‍ അന്ന് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ്. അച്ഛന് നെഞ്ചുവേദന വന്നു, പട്ടം എസ് യു ടിയിലാണ് എന്ന് ഓഫീസില്‍ അറിയിപ്പു കിട്ടി ഞാനെത്തിയപ്പോഴും ആ ശ്വാസം നിലച്ചിരുന്നു. സ്‌നേഹം മാത്രം പകര്‍ന്നുതന്ന, വലിയ പ്രതീക്ഷകള്‍ എന്നു നിലനിര്‍ത്തിയ, ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആ മുഖം ശാന്തമായി . നല്ല ഉറക്കത്തിലാണ്,വിളിക്കണ്ട എന്നു പറയുന്നപോലെ തോന്നി.
 
   മൈനാഗപ്പള്ളിയിലെ വലിയവിളയില്‍ രാഘവന്‍ പിള്ള ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചുവന്ന കൊടിയും പാര്‍ട്ടി യോഗങ്ങളും യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കട്ടന്‍ കാപ്പിയും കപ്പയും ഒക്കെ നല്‍കുന്ന ബഹളവുമൊക്കെയുള്ള ഒരുത്സവാന്തരീക്ഷം മനസ്സില്‍ എപ്പോഴും വന്നു നിറയാറുണ്ട്. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം എപ്പോഴും അച്ഛന്റേതാകും. ഉച്ചത്തിലുള്ള ചിരി അടുത്ത വീടുകളില്‍ വരെ കേള്‍ക്കാം. അതുകൊണ്ടുതന്നെ അച്ഛന് രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. തമാശയും ചിരിയും പോലെ തന്നെയാണ് ദേഷ്യവും. തെറ്റു കണ്ടാല്‍ പെട്ടെന്ന് കോപിഷ്ടനാകും, അതുപോലെ തണുക്കുകയും ചെയ്യും. പ്രത്യേകിച്ചും സഖാക്കള്‍ക്ക്  തെറ്റ് സംഭവിക്കാന്‍ പാടില്ല എന്നാതായിരുന്നു അച്ഛന്റെ നയം.

  കരനാഗപ്പള്ളിയില്‍ കല്ലേലിഭാഗത്ത് കൊച്ചുകളീക്കല്‍ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അത് അമ്മയുടെ തറവാടായിരുന്നു. അമ്മയുടെ ബന്ധുക്കളില്‍ ഭൂരിഭാഗവും മാര്‍ക്‌സിസ്റ്റുകാരും കുറേപേര്‍ കോണ്‍ഗ്രസുകാരുമാണ്. അച്ഛന്‍ സിപിഐയും. മാര്‍ക്‌സിസ്റ്റുകാരുടെ ഏറ്റവും പ്രധാന ശത്രു അച്ഛനായിരുന്നു.സിപിഐയുടെ പ്രദേശത്തെ നേതൃത്വം അച്ഛനാണ് എന്നത് തന്നെ കാരണം.പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അച്ഛന് അധ്യാപക സംഘടനാ രംഗത്തും വലിയ പ്രതിസന്ധികല്‍ നേരിടേണ്ടി വന്നിരുന്നു. കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനിലെ സിപിഎമ്മിന്റെ പിടിമുറുക്കലിനെ തടയാനുളള സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗം എന്ന നിലയിലുളള അച്ഛന്റെയും ഏതാനും സുഹൃത്തുക്കളുടെയും നീക്കം സംഘടനയ്ക്ക് വലിയ തലവേദനയായപ്പോള്‍ അവര്‍ അച്ഛനെയും സുഹൃത്തുക്കളെയും സംഘടനയില്‍ നിന്നും പുറത്താക്കി. അച്ഛനും കൂട്ടരും  കേരള ഗവണ്‍മെന്റ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. അച്ഛന്‍ അതിന്റെ നേതൃത്വത്തിലേക്ക് വന്നു. പിന്നെ സംസ്ഥാനമൊട്ടാകെ സംഘടന വളര്‍ത്താനുളള ഓട്ടമായിരുന്നു. ഇതിനിടെ അന്ന് വലിയ വിലയൊന്നുമില്ലാത്ത ഭൂമികളൊക്കെ വിറ്റുകൊണ്ടുമിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഒരാവേശമായി കൊണ്ടുനടക്കുന്ന വികാരപരമായ സമീപനം അച്ഛന് വളരെ കൂടുതലായിരുന്നു. സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്തിയത് ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു എന്നോര്‍ക്കുന്നു.

   ഓരോ യാത്രയും എന്നെയും സഹോദരന്‍ അജയ കുമാറിനെയും ( കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്നും വിരമിച്ച് കടവന്ത്രയില്‍ താമസം ) സഹോദരി വിനീതയെയും (ചടയമംഗലം ഹൈസ്‌കൂള്‍ അധ്യാപിക,നിലമേല്‍ താമസം ) സന്തോഷിപ്പിച്ചത് വരുമ്പോള്‍ വായിക്കാന്‍ കൊണ്ടുവരുന്ന പുസ്തകങ്ങളായിരുന്നു. പൈകോയുടെ സമ്മാനപ്പെട്ടികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍. സോവിയറ്റ് നാട് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി പലതും. അച്ഛന്റെ സുഹൃത്തുക്കള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് മിഠായികള്‍. അന്ന് നാട്ടില്‍ നാരങ്ങാ മിഠായിയും ഗ്യാസ് മിഠായിയും പ്യാരീസും മാത്രമെ ലഭിച്ചിരുന്നുള്ളു. ഇത് മനോഹര ചിത്രങ്ങളുള്ള ബോക്‌സുകളിലാണ് കൊണ്ടുവരിക. വായനയ്ക്കുളള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. ജനയുഗം,ബാലയുഗം,പൂമ്പാറ്റ,സിനിരമ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്‍. സര്‍ഗ്ഗ വാസനകള്‍ പുഷ്ടിപ്പെടുത്താന്‍ ഹോചിമിന്‍ മൊമ്മോറിയല്‍ ബാലവേദി. അങ്ങിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍. വേലിക്കെട്ടില്ലാത്ത വീടായിരുന്നു. വൈകിട്ട് അയല്‍വീട്ടുകാരുടെ ഒരു സഭ തന്നെ വീട്ടുവരാന്തയിലുണ്ടാവും. പലരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും അവിടെയാണ്.

   വലിയ സാമ്പത്തിക ബാധ്യതയുള്ളപ്പോഴും എന്നെ പ്രീഡിഗ്രിക്ക് മാര്‍ ഇവാനിയോസില്‍ കൊണ്ടുവന്ന് ചേര്‍ത്തതും പിന്നീട് എംഎസ്സിക്ക് പഠിക്കാന്‍ വിദീഷയില്‍ അയച്ചതുമൊക്കെ പലപ്പോഴും അത്ഭുതത്തോടെയാണ് ഞാന്‍ കാണാറുള്ളത്. ഞാന്‍ ഇത്തരം റിസ്‌ക്കുകള്‍ എടുക്കുമായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നെ ഞാന്‍ പറയൂ. കാരണം എനിക്ക് അതിനുളള ശക്തിയില്ല, അല്ലെങ്കില്‍ അനുഭവജ്ഞാനമില്ല എന്നേ പറയാന്‍ കഴിയൂ.

    ഓര്‍മ്മയുടെ ക്യാന്‍വാസ് വളരെ വലുതാകുന്നു. ഞാന്‍ ചുരുക്കുകയാണ്. അച്ഛന്‍ പൊതുപ്രവര്‍ത്തകനായതിന്റെ ബുദ്ധിമുട്ടുകള്‍ നിശബ്ദം അംഗീകരിച്ച് മുന്നോട്ടുപോയ ഒരാളുണ്ട്. ഞങ്ങളുടെ അമ്മ. പലപ്പോഴും വീട്ടുചിലവിനായി മുട്ടയും പാലും വിറ്റ പണം ഉപയോഗിക്കേണ്ടി വന്നിട്ടും നാടിന്റെ നല്ലതിനുവേണ്ടിയാണല്ലൊ സാമൂഹ്യ പ്രവര്‍ത്തനം എന്ന് കണ്ടൊരാള്‍. അമ്മ ശാന്തമ്മ ഇപ്പോള്‍ സഹോദരിക്കൊപ്പം നിലമേലാണ് താമസം. അച്ഛന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസു നമിക്കുന്നു. ഒത്തിരി സ്്‌നേഹത്തോടെ

  (ഇത്തരത്തിലുള്ള ഒരുപാടനുഭവങ്ങള്‍ എന്റെ പല സുഹൃത്തുക്കള്‍ക്കും ( ശ്രീപ്രകാശ് ,ആന്‍ഡമാന്‍), രഞ്ജിത്(കരനാഗപ്പള്ളി) പറയാനുണ്ടാവും)  

 

Wednesday, 25 March 2020

Post corona,kerala has to think of food security

കേരളം ഭക്ഷണ കാര്യത്തില്‍ സ്വയം പര്യാപ്തമാകണം
  ലോകമാകെ ഭീതിയിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിക്കുകയും ലോകമാകെ പടര്‍ന്നു വ്യാപിക്കുകയും ചെയ്ത കോവിഡ്-19 ഇരുപത്തി ഒന്നാം നൂറ്റാണ്ട് കണ്ട മഹാവിപത്തായി മാറുകയാണ്. സാധാരണ ജലദോഷം മുതല്‍ സാര്‍സ് വരെ പരത്തുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് കോവിഡ്-19. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രോഗപ്രതിരോധ ശേഷിയുള്ളവരാണ് ഇതിനെ അതിജീവിക്കുന്നത്. രോഗികളുടെ ശരീരത്തില്‍ നിന്നും മറ്റൊരാളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും ശരീരത്തില്‍ കടന്ന് രോഗമുണ്ടാക്കുന്നതിനാല്‍ വേഗത്തില്‍ വ്യാപിക്കുന്ന രോഗമായി ഇതിനെ കണക്കാക്കിയിരിക്കയാണ്. ഒരാള്‍ മറ്റൊരാളിനെ സംശയത്തോടെ നോക്കേണ്ടിവരുന്ന, അപരിചിതരോടും അടുത്തവരോടുപോലും അകലം പാലിക്കുകയും പരസ്പ്പരം സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടുന്ന അവസ്ഥ. സമൂഹം കുടുംബത്തിലേക്കും അവിടെനിന്നും വ്യക്തിയിലേക്കും ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്ന രോഗാതുരമായ സമൂഹം പോകപ്പോകെ എങ്ങിനെ പ്രതികരിക്കും എന്നുപോലും പറയാന്‍ കഴിയില്ല.

  ലോകത്തിലെ മികച്ച ഇടങ്ങള്‍ എന്ന് നമ്മള്‍ മുദ്ര ചാര്‍ത്തിയ അമേരിക്കയും യൂറോപ്പും ഇംഗ്ലണ്ടുമൊന്നും രോഗാവസ്ഥയില്‍ സുരക്ഷിതമായ ഇടങ്ങളല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ആഗോളമനുഷ്യന്‍ സ്വന്തം നാടിന്റെയും വീടിന്റെയും അതിരുകളിലേക്ക് മടങ്ങി വരുകയാണ്. തിരക്കുകളുടെ വലിയ ലോകത്തുനിന്നും അവനവന്റെ ചെറിയ ലോകത്തിലേക്ക് താത്ക്കാലികമായെങ്കിലും അവന്‍ മടങ്ങുകയാണ്. ഇത്തരം യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പലപ്പോഴും സംഭവിക്കുക ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യമാണ്. ലോകകമ്പോളത്തില്‍ നിന്നും പണം നല്‍കിയാല്‍ സുഭിക്ഷമായി എന്തും എത്തും എന്ന ധാരണയ്ക്കുള്ള   തിരിച്ചടികൂടിയാണ് ഈ കൊറോണക്കാലം.

  തമിഴ്‌നാട് അതിര്‍ത്തികള്‍ അടയ്ക്കുന്നു,കേരളത്തിലേക്കുള്ള ഭക്ഷണസാധനങ്ങളുടെ വരവ് കുറയുന്നു എന്നു കേള്‍ക്കുമ്പോള്‍ കൃഷി ഉപേക്ഷിച്ച മലയാളി ഭയക്കുകയാണ്. ഇനിയെന്താകും എന്ന ഉത്കണ്ഠ നമുക്കുണ്ടാകുന്നു. ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടും എന്നത് സത്യം. പക്ഷെ ഇത് നല്‍കുന്നൊരുള്‍ക്കാഴ്ചയുണ്ട്. നമ്മള്‍ ഉപേക്ഷിച്ചു തള്ളുന്ന കൃഷിയെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നാതാണ് ആ തിരിച്ചറിവ്. സംസ്ഥാനം സ്വയം പര്യാപ്തമാവുക എന്നതല്ല, ഓരോ പഞ്ചായത്തും സ്വയം പര്യാപ്തമാവേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.

  വിദേശങ്ങളില്‍ നിന്നും വരുന്ന പണം ഉപയോഗിച്ച്  വലിയ സൗധങ്ങളുണ്ടാക്കുകയും മാളുകള്‍ കെട്ടുകയും കേരളത്തെ വലിയൊരു കോണ്‍ക്രീറ്റ് കാടാക്കി മാറ്റുകയും ചെയ്യുന്ന മലയാളിയും നമ്മെ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവേചനബുദ്ധിയോടെ പിറകോട്ട് പോവേണ്ട കാലം സമാഗതമായിരിക്കുന്നു. ഇനി ഒരിഞ്ച് ഭൂമിയും അനാവശ്യമായ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും കൃഷിക്കുപയുക്തമായ ഒരിഞ്ചു ഭൂമിയും പാഴാക്കില്ലെന്നും പ്രതിഞ്ജയെടുക്കേണ്ട സമയം ആഗതമായിരിക്കുന്നു. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ ഗ്രാമങ്ങളില്‍ പോലും സ്വതന്ത്രമായ വലിയ വീടുകള്‍ക്കുപകരം ആവശ്യമായത്ര ഫ്‌ളാറ്റുകള്‍ മാത്രം നിര്‍മ്മിക്കുക, ഒന്നിലേറെ വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കനത്ത നികുതി ചുമത്തുക, കൃഷി ഒരുപജീവനം എന്നതിലുപരി അതിജീവനത്തിനുള്ള ഉപാധിയായി പ്രഖ്യാപിക്കുക,സംയോജിത കൃഷി പരമാവധി പ്രോത്സാഹിപ്പിക്കുക, നഷ്ടമായ തണ്ണീര്‍ത്തടങ്ങളും തോടുകളും ജലസ്രോതസുകളും പുനരുജ്ജീവിപ്പിക്കുക, എല്ലാ വീടുകളിലും കൃഷി എന്ന നിലയിലേക്ക് സംസ്ഥാനത്തെ തിരിച്ചു കൊണ്ടുവരുക എന്നിവയാണ് ഈ കൊറോണ കാലത്ത് നമ്മളെടുക്കേണ്ട ഉറച്ച തീരുമാനങ്ങളും നടപ്പാക്കേണ്ട പദ്ധതികളും.ഭക്ഷണത്തിന് അന്യരെ ആശ്രയിക്കേണ്ട കാലം കഴിയുകയാണ്. അതല്ലെങ്കില്‍ പണവും അറിവുമുണ്ടാകും,പക്ഷെ പട്ടിണി മാറ്റാന്‍ കഴിയാതെ വരും. വെളളക്കോളര്‍ ജോലിയും  നീലക്കോളര്‍ ജോലിയും സ്വപ്‌നം കാണുന്ന മലയാളി നിത്യവും കുറച്ചു സമയമെങ്കിലും പച്ചകോളര്‍ ജോലിക്കായി മാറ്റിവയ്ക്കുന്നതാകട്ടെ പോസ്റ്റ് കൊറോണ നാളുകള്‍ .

Monday, 23 March 2020

Accident case of Sreeram Venkatesh and Basheer


ശ്രീറാം വെങ്കിട്ടരാമനും ബഷീറും
ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്തത്ര ദൂരങ്ങളിലാണ് നില്‍ക്കുന്നത്. ചിലരുടെ ശരി മറ്റു ചിലര്‍ക്ക് തെറ്റാകും. ഒരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. 2002 ലാണ് മുംബയിലൂടെ അര്‍ദ്ധരാത്രിയില്‍ മദ്യപിച്ച്,അതിവേഗം കാറോടിച്ചുപോയ ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വഴിയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി വണ്ടി ഓടിച്ചുപോയത്. ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 12 മണിക്കൂറിന് ശേഷം സല്‍മാനെ പരിശേധിക്കുമ്പോഴും അനുവദനീയ അളവില്‍ കൂടുതല്‍ മദ്യം അയാളുടെ ശരീരത്തിലുണ്ടായിരുന്നു. കേസ് അനേകകാലം നീണ്ടു. ഒടുവില്‍ സല്‍മാനെ കോടതി വെറുതെ വിട്ടു.

  സൂപ്പര്‍ താരമായിരുന്നതിനാല്‍ ഈ കേസിന് വലിയ പബ്ലിസിറ്റി കിട്ടിയിരുന്നു. നിത്യേന നൂറുകണക്കിന് ഇത്തരം അപകടങ്ങള്‍ ഇന്ത്യയൊട്ടാകെ നടക്കുന്നു. ഇതെല്ലാം പത്രങ്ങളുടെ ലോക്കല്‍ പേജിലെ ഒരു മൂലയില്‍ അവസാനിക്കുന്നു. ഒന്നുകില്‍ മരണപ്പെടുന്നയാള്‍, അല്ലെങ്കില്‍ മരണത്തിന് കാരണമാകുന്നയാള്‍ പ്രശസ്തനാകണം, എങ്കിലെ ജനാധിപത്യത്തില്‍ കേസിനൊരു വിലയുണ്ടാകൂ. നാമെല്ലാം പരിപാവനമായി പൂജിപ്പിക്കുന്ന ഭരണഘടനയയില്‍ പറയുന്നതോ, എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണനയും അവകാശവുമാണുളളതെന്നും.

  കേരളത്തിലും ചിത്രം മുംബയില്‍ നിന്നും ഭിന്നമല്ല. ഇവിടെ ശ്രീറാം വെങ്കിട്ട രാമന്‍ അര്‍ദ്ധരാത്രിയില്‍ വേഗത്തിലോടിച്ചു വന്ന വാഹനം ഇടിച്ചു മരിച്ചത് പത്രപ്രവര്‍ത്തകനായ ബഷീറാണ്. രണ്ടുപേരും പ്രശസ്തര്‍. ശ്രീറാം പറയുന്നത് വാഹനമോടിച്ചത് അദ്ദേഹമല്ല എന്നും മദ്യപിച്ചിരുന്നില്ല എന്നുമാണ്. അത് തെളിയിക്കേണ്ടത് കോടതിയിലാണ്. ഇതിന് മുന്‍പും പിന്‍പുമായി ഇത്തരം അപകടങ്ങള്‍ നൂറുകണക്കിന് കേരളത്തില്‍ നടന്നു. അതെല്ലാം കേസ്സുകളായി അന്വേഷണം നടക്കുകയുമാണ്.

  പലപ്പോഴും പോലീസ് മരണപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാനായി ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം മറച്ചു വയ്ക്കാറുണ്ട്.കാരണം മദ്യപിച്ച് വാഹനം ഓടിച്ചാണ്  അപകടമുണ്ടായത് എന്ന് തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സല്‍ നിന്നും ലഭിക്കേണ്ട ഭീമമായ തുക നഷ്ടമാകും. ഒരു സാധാരണ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതെന്നു കണ്ടാല്‍ പോലീസ് ,നിയമപരമായി തെറ്റാണെങ്കിലും , ഇങ്ങിനെ ഒരു വിട്ടുവീഴ്ച ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ 2017 വരെ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുലോം കുറവായിരുന്നു. 2017 ല്‍ 197 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍  2018 ല്‍ നിയമം കര്‍ക്കശമാക്കിയതോടെ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം റിപ്പോര്‍ട്ടു ചെയ്തത്  1251 ആയി മാറി.

   ഇത്തരത്തിലുള്ള അപകടങ്ങളില്‍ ഈയിടെ ഷോക്കിംഗായത് 2020 മാര്‍ച്ച് 10 ന് പരീക്ഷ കഴിഞ്ഞുപോയ സ്‌കൂള്‍കുട്ടികളെ ഇടിച്ചിട്ട വാഹനാപകടമാണ്. 2019 ഒക്ടോബര്‍ 26ന് ഒരു സ്വകാര്യബസ് 30 വയസുളള ശ്യാംകുമാറിനെയും ഭാര്യ 27 വയസുള്ള ശില്‍പ്പയെയും ഇടിച്ചുകൊന്നതും വേദനകരമായ വാര്‍ത്തയായിരുന്നു. മദ്യം മാത്രമല്ല മയക്കു മരുന്നും അഹങ്കാരവുമൊക്കെ മദ്യത്തിന് തുല്യമാണ്. 2016 ആഗസ്റ്റ് 20 ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥിനിയുടെ മരണം, വര്‍ക്കല സിഎച്ചഎംഎം കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം എന്നിങ്ങനെ അത്തരം ഉദാഹരണങ്ങളും ഏറെ.

   ശ്രീറാം-ബഷീര്‍ വിഷയത്തില്‍ ഇന്‍ഷുറന്‍സിന്റെ പ്രശ്‌നം വരുന്നില്ല. വിധി എതിരായാല്‍ ശ്രീറാം കോടതി വിധിക്കുന്ന തുക  നല്‍കാന്‍ കഴിയുന്ന ആളാകാം. എന്നാല്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചോടിച്ചതിനാലാണ് അപകടം എന്നു വന്നാല്‍ മരണപ്പെട്ട ദമ്പതികളുടെ വീട്ടുകര്‍ക്ക് എന്ത് ലഭിക്കും എന്ന് കണ്ടറിയേണ്ടതാണ്. മാനുഷിക പരിഗണനയാണ് മുന്‍തൂക്കമുള്ള വിഷയമെങ്കില്‍ വാഹനാപകടത്തില്‍ മരണമടയുന്ന ഓരോ വ്യക്തിയുടെയും വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകനായതിനാല്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും മക്കള്‍ക്കും ഉമ്മായ്ക്കും 2 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കി. ഇത്തരത്തില്‍ ഹതാശരായ നൂറുകണക്കിനാളുകള്‍ കേരളത്തില്‍ ആരും ശ്രദ്ധിക്കാതെ നീതിക്കായി അലയുന്നുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ഇതും കൂടി കാണേണ്ടതുണ്ട്. അതിനു പകരം മനുഷ്യര്‍ക്ക് സ്വബോധമുള്ളപ്പോഴോ അല്ലാത്തപ്പോഴോ വരാവുന്ന ഒരബദ്ധത്തിന്റെ പേരില്‍ ഒരാളെ ജീവിത കാലം മുഴുവന്‍ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നത് നീതിബോധമോ മനുഷ്യത്തമോ ആണെന്നുതോന്നുന്നില്ല. ഒരാളിനെ തകര്‍ക്കുക എന്ന നിലയിലുള്ള നീക്കം മാത്രമാണത്. ഇത് ഇവിടെ ആദ്യം സൂചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.  ' ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്ത ദൂരത്തിലാണ്, ഓരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. 

Saturday, 22 February 2020

New films with vision

 ശ്രദ്ധേയ ചിത്രങ്ങള്‍ 
  ഈയിടെ കണ്ട ചിത്രങ്ങളെല്ലാം നമ്മുടെ നിയമത്തിലെ പഴുതുകളെയും കടുംപിടുത്തങ്ങളേയും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു എന്നത് പുതിയ സംവിധായകരുടെ നിരീക്ഷണത്തിന് ഉദാഹരണങ്ങളാണ്. ഡ്രൈവിംഗ് ലൈസന്‍സും അയ്യപ്പനും കോശിയും ഇത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ്. രണ്ടിലും ഒരു വശത്ത് പൃഥ്വിരാജാണ്. ഡ്രൈവിംഗ് ലൈസന്‍സില്‍ സുരാജും അയ്യപ്പനും കോശിയിലും ബിജു മേനോനുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ രണ്ട് ചിത്രങ്ങളിലുമുണ്ട്. സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തതാണ് ഡ്രൈവിംഗ് ലൈസന്‍സ്. അയ്യപ്പനും കോശിയും സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്.ഇതില്‍ സിഐ സതീഷായി വരുന്ന അനില്‍ നെടുമങ്ങാടും കുര്യന്‍ ജോണായി രഞ്ജിത്തും കണ്ണമ്മയായി ഗൗരി നന്ദനയും കോശിയുടെ ഡ്രൈവറായി അഭിനയിച്ച രമേശ് കോട്ടയവും ജസിയായി അഭിനയിച്ച ധന്യ അനന്യയും ശ്രദ്ധേയ കഥാപാത്രങ്ങളായി. നല്ല തമാശയും ഒപ്പം മാനസിക സംഘര്‍ഷങ്ങളും ഇഴചേര്‍ത്താണ് സച്ചി ചിത്രത്തെ മനോഹരമാക്കിയത്. അട്ടപ്പാടിയെ നന്നായി ഉപയോഗിക്കാനും സിനിമറ്റോഗ്രാഫര്‍ സുദീപ് ഇളയിടത്തിന് കഴിഞ്ഞു.  
 

 
 രഞ്ജിത് ശങ്കറിന്റെ കമല മറ്റൊരു ശ്രദ്ധേയ സിനിമയാണ്. സമൂഹത്തിലെ പ്രശ്‌നങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്നവരെ രാജ്യത്തെ അധികാരകേന്ദ്രങ്ങള്‍ നശിപ്പിക്കുക സാധാരണമാണല്ലൊ. അത്തരമൊരനുഭവത്തിനോടുള്ള ഒരു പെണ്‍കുട്ടിയുടെ മധുരപ്രതികാരമാണ് കമല. ആദിവാസി ഭൂമിയും ഭൂമാഫിയയുമൊക്കെ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രുഹാനി ശര്‍മ്മ നായികവേഷത്തില്‍ നന്നായി തിളങ്ങി. അജു വര്‍ഗീസും വളരെ മിതമായ അഭിനയം കാഴ്ചവച്ചു. ഷെഹ്നാദ് ജലാലിന്റെ സിനിമറ്റോഗ്രഫിയും മികച്ചതായി. 

പവേല്‍ നവഗീതന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം വീ വണ്ണും പറയുന്നത് ഒരു ക്രൈംസ്റ്റോറിയാണെങ്കിലും അതിന്റെ ഉള്ളില്‍ നിറയുന്നത് ജാതിക്കോയ്മയുടെ പ്രശ്‌നങ്ങളാണ്. റാം അരുണ്‍ കാസ്‌ട്രോയും വിഷ്ണുപ്രിയയും നായിക നായകന്മാരാകുന്ന ചിത്രം ഒരു സൈക്കോത്രില്ലര്‍ കൂടിയാണ്. ഇത്തരത്തില്‍ വളരെ വൈവിധ്യമാര്‍ന്ന സിനിമകളുടെ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക.

Friday, 14 February 2020

CAG report on Kerala Police- a shot without bullet

സിഎജി റിപ്പോര്‍ട്ട് - ഉണ്ടയില്ലാ വെടി

കെല്‍ട്രോണ്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു എന്ന നിലയില്‍ നടക്കുന്ന വലിയ പ്രചാരണം തീരെ അര്‍ത്ഥമില്ലാത്ത ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരും അതിന് മുന്‍പുളള സര്‍ക്കാരുകളുമെല്ലാം ഇത്തരം ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. കാരണം ഇത്തരം ജോലികള്‍ ചെയ്യാനോ സൂപ്പര്‍വൈസ് ചെയ്യാനോ കഴിവുള്ളവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ അപൂര്‍വ്വമാണ്. നേരിട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് കൊടുക്കുന്നതിന് പകരം ഒരു മറയായി കെല്‍ട്രോണ്‍, സി-ഡിറ്റ്, സിഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നു എന്നുമാത്രം.

 ഇത്തരത്തില്‍ സ്വകാര്യ ഏജന്‍സികളെ നേരിട്ട് ഏല്‍പ്പിച്ചാല്‍ ഈ ഇടനില പ്രസ്ഥാനത്തെ , ടോട്ടല്‍ സോലുഷന്‍ പ്രൊവൈഡറെ, ഒഴിവാക്കാം. അതിന് കഴിയാത്തത് ഏജീസിലെ ഉദ്യോഗസ്ഥരുടെ സമീപനം കൊണ്ടാണ്. നേരിട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് ഒരു വകുപ്പ് ഒരേജന്‍സിയെ ഐഡന്റിഫൈ ചെയ്താല്‍ അതിന് നൂറുകൂട്ടം ക്വറികളും പിന്നെ സാമ്പത്തിക ലയബിലിറ്റിയുമാണ്. പകരം സോ കാള്‍ഡ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറെ ഏല്‍പ്പിച്ചാല്‍ വകുപ്പ് മേധാവിയുടെ തലവേദന തീര്‍ന്നു. സംസ്ഥാനത്തെ 95 ശതമാനം ഇടപാടുകളും ഇത്തരത്തില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കെല്‍ട്രോണിനും സിഡിറ്റിനും സിഡ്‌കോയ്ക്കും മറ്റും മറിച്ചു വില്‍ക്കുകയാണ് വകുപ്പുകള്‍ ചെയ്യുന്നത്. ഇത്തരം ഇടനില പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പകരം രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമിതികള്‍ രൂപീകരിച്ച് അവരുടെ സാന്നിധ്യത്തില്‍ നെഗോഷിയേഷന്‍ നടത്തി ഉപകരണങ്ങളും സോഫ്റ്റ് വെയറുമൊക്കെ വാങ്ങിയാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിയും. കാര്യങ്ങള്‍ സുതാര്യമാവുകയും ചെയ്യും. ഇവിടെ കെല്‍ട്രോണ്‍ നടത്തുന്നത് ശാസ്ത്രീയമായ ഇടപെടലല്ല. ഒരു ബ്രോക്കറേജ് ഫീ വാങ്ങിക്കൊണ്ട് ഒരു സ്വകാര്യ സ്ഥാപനത്തെ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യിച്ച് സര്‍ക്കാര്‍ വകുപ്പുമായി മുട്ടിച്ചുകൊടുക്കുക എന്നത് മാത്രമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി സമിതി പരിശോധന കര്‍ശനമായി നടത്തിവന്ന ഒരു സ്ഥാപനം ഐടി@സ്‌കൂളായിരുന്നു എന്നും ഓര്‍ക്കുന്നു.

 ലോറിയില്‍ കയറ്റിയ മണല്‍ ആവശ്യക്കാരനെ ചൂണ്ടിക്കാട്ടി ഇടനിലക്കാരന്‍ പണം വാങ്ങുന്നപോലെയോ ഭൂമി വില്‍ക്കാനുണ്ട് എന്ന് വാങ്ങുന്നവനോട് പറഞ്ഞ് വില്‍പ്പനക്കാരനെയോ വാങ്ങുന്നവനേയോ ബന്ധപ്പെടുത്തി പണം പറ്റുന്നപോലെയോ ഉള്ള പണിയാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളെ എല്ലാം കൂടി ലയിപ്പിച്ച് നേരിട്ട് ഏറ്റെടുക്കാന്‍ കഴിയുന്ന പണികള്‍ മാത്രം എടുത്തു ചെയ്യാന്‍ പറയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. പക്ഷെ , വേണ്ടപ്പെട്ട പലര്‍ക്കും നേതൃത്വവും കരാര്‍ പണിയുമൊക്കെ നല്‍കാന്‍ കഴിയുന്ന സംവിധാനം ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലല്ലോ?

   ഞാന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിലായിരുന്നപ്പോള്‍ അവിടെ ഡിജിറ്റല്‍ ആര്‍ക്കൈവ് ഉണ്ടാക്കാന്‍ വകയിരുത്തിയ പണം വിനിയോഗിക്കുന്നതിന് കെല്‍ട്രോണിനെ സമീപിച്ചത് ഓര്‍ക്കുന്നു. ഒരു സ്വകാര്യ ഏജന്‍സി കെല്‍ടോണില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ പ്രത്യക്ഷപ്പെട്ടു. ആദ്യയോഗത്തിന് കെല്‍ട്രോണ്‍ പ്രതിനിധിയുണ്ടാവും, പിന്നെ സ്വകാര്യവ്യക്തി കെല്‍ട്രോണിനെ പ്രതിനിധീകരിച്ച് വരും. പിന്നെ അയാള്‍ മന്ത്രി ഓഫീസില്‍ നിന്നും വിളിപ്പിക്കാന്‍ തുടങ്ങും. അവരുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥനെയും ആര്‍ക്കൈവ്‌സ് വിദഗ്ധരെയുമൊക്കെ വച്ചതോടെ പല ഭാഗത്തുനിന്നും അസംതൃപ്തിയുടെ സ്വരമുയര്‍ന്നു. ഏതായാലും പിന്നീടെപ്പോഴോ അവര്‍ അത് പേരിന് നടപ്പാക്കുകയോ നടപ്പാക്കാന്‍ തുടങ്ങുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്തു. കേരള മീഡിയ അക്കാദമിയില്‍ പത്രങ്ങളുടെ ആര്‍ക്കൈവ് ഉണ്ടാക്കാനും സ്മാര്‍ട്ട് ക്ലാസ്‌റൂം ഉണ്ടാക്കാനും സര്‍ക്കാരില്‍ സംവിധാനമില്ല എന്നതിനാല്‍ നേരിട്ട് സ്വകാര്യസ്ഥാപനത്തിന് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതാണ്. ഏതെങ്കിലും പൊതുമേഖലയുടെ തലയില്‍ വച്ച് മാറിനില്‍ക്കുന്നതാണ് സുരക്ഷിതം ,അല്ലെങ്കില്‍ ഏജി ക്വറികളുടെ കുരുക്കില്‍ പെട്ട് പെന്‍ഷന്‍ കുഴപ്പത്തിലാകും എന്ന വിദഗ്‌ധോപദേശം സ്വീകരിച്ച് , ആ ജോലികള്‍ കെഎസ്‌ഐഇ എന്ന സ്ഥാപനത്തിന് നല്‍കിയതും ഓര്‍ക്കുന്നു. കെഎസ്‌ഐഇക്ക് ഇതിനെകുറിച്ച് യാതൊരു ധാരണയുമില്ല എന്നതിനാല്‍ സ്വകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് ജോലികള്‍ നിര്‍വ്വഹിക്കുകയും തുക കമ്മീഷന്‍ ഉള്‍പ്പെടെ കെഎസ്‌ഐഇക്ക് നല്‍കുകയുമായിരുന്നു.

   പിആര്‍ഡി പത്ര ആര്‍ക്കൈവ് സിഡിറ്റിന് നല്‍കി സ്വകാര്യ ഏജന്‍സി വഴി ചെയ്യുകയായിരുന്നു. പുറമെ നോക്കുമ്പോള്‍ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സ്ഥാപനങ്ങള്‍ എന്നു നമുക്ക് തോന്നുന്ന ഇത്തരം സ്ഥാപനങ്ങളെല്ലാം ഇടനിലക്കാരാണ് എന്നോര്‍ക്കുക. കേരള സര്‍ക്കാരിന്റെ മുഴുവന്‍ ഫയലുകളും സ്‌കാന്‍ ചെയ്ത് വലിയ ഡേറ്റാബാങ്ക് ഉണ്ടാക്കി സര്‍ച്ച് ചെയ്ത് പൊതുജനങ്ങള്‍ക്കുപോലും ഫയല്‍ പൊസിഷന്‍ അറിയാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ ചെയ്ത ഒരു പാഴ്പദ്ധതിയുണ്ടായിരുന്നു, കെ-ബേയ്‌സ് . ഇത് കെല്‍ട്രോണ്‍ ചെയ്തു എന്നാണ് പറയുക, പക്ഷെ ടിസിഎസാണ് ചെയ്തിരുന്നത്. പിആര്‍ഡിയില്‍ ഇതില്‍നിന്നും വ്യത്യസ്തമായ ഒരു കാര്യം ചെയ്തത് ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വാങ്ങിയപ്പോഴാണ്. അത് ഉയര്‍ന്ന ക്വാളിറ്റി ഉത്പ്പന്നം തന്നെ വേണം എന്ന നിഷ്‌ക്കര്‍ഷയില്‍ മുന്നോട്ടു പോയതിനാല്‍ ഇടനിലക്കാരെ ഒഴിവാക്കി ഇലക്ട്രോണിക്‌സ് വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പകരം ഇത്തരം വിഷയത്തില്‍ ജ്ഞാനമുള്ള ഒരുദ്യോഗസ്ഥനെയും കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് മികച്ച ഉത്പ്പന്നം വാങ്ങാന്‍ കഴിഞ്ഞു. സാധാരണയായി ഏജി ചോദിക്കുക ഇതില്‍ കുറഞ്ഞ വിലയ്ക്കുള്ളത് എന്തുകൊണ്ടു വാങ്ങിയില്ല എന്നാകും. അത്തരം ക്വറികള്‍ വന്നിരുന്നോ എന്നറിയില്ല

   മീഡിയ അക്കാദമിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ,തീരെ ഗുണമേന്മയില്ലാത്ത ഫര്‍ണിച്ചറുകള്‍ നല്‍കുന്ന സിഡ്‌കോയ്ക്ക് പകരം റബ്‌കോയ്ക്ക് അനുമതി നല്‍കുമ്പോഴും സര്‍ക്കാരിന്റെ ഒരുത്തരവ് മറയാക്കി ഏജിയില്‍ നിന്നംു രക്ഷപെടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത് എന്നോര്‍ക്കുന്നു. യാതൊരു സാങ്കേതികത്തികവുമില്ലാത്ത കെടിഡിഎഫ്‌സി ടാഗോര്‍ തീയറ്ററിന്റെ റിനവേഷന്‍ 21 കോടിക്ക് ചെയ്തപ്പോള്‍ അത് കുമാര്‍ ഗ്രൂപ്പിന്റെ ഒരഭ്യാസം മാത്രമായിരുന്നു. ഇത്രയുംകോടി ചിലവുണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിന്റെ എംഡി കുടുംബശ്രീയില്‍ മാനേജരായിരുന്ന ഒരു വ്യക്തിയായിരുന്നു. ഇങ്ങിനെ പാഴ്ചിലവുകളും പാഴ്വേലകളും ചേര്‍ന്നൊരു കളിയാണ് ഭരണം എന്നുള്ളപ്പോള്‍ ഇതൊരു മഹാസംഭവം ,ചരിത്രത്തിലാദ്യം എന്നൊക്കെ തോന്നും വിധം ഊതിപ്പെരുപ്പിക്കുന്നതില്‍ ദുരൂഹത കാണാതെ വയ്യ. ചോര്‍ച്ചയില്ലാത്ത ഒരു രഹസ്യവും ബാക്കിയില്ല എന്നും ഫണ്ട് വക മാറ്റല്‍ ഒരു നിത്യതൊഴിലാണ് എന്നുമിരിക്കെ ആകെ അറിയേണ്ടത് റൈഫിളും ഉണ്ടകളും എവിടെപോയി എന്നത് മാത്രമാണ്. ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഭരിക്കുന്ന എല്‍ഡിഎഫും മനസുവച്ചാല്‍ ഇന്നത്തെ ഭരണപരമായ ചിലവ് പകുതിയാക്കി ബാക്കി പണം കര്‍ഷകരുള്‍പ്പെടെയുള്ള പാവപ്പെട്ടവരുടെ പുരോഗതിക്കായി വിനിയോഗിക്കാം. സംഘടിതര്‍, അവര്‍ ഉദ്യോഗസ്ഥരായാലും മതനേതാക്കളായാലും അവരെ ഭയക്കുന്ന ഭരണാധികാരികളാണ് രാജ്യപുരോഗതിക്ക് തടസമാകുന്നത്.

Sunday, 26 January 2020

Is India a republic ?



   
 ഭാരതത്തിന്‍റെ ഭരണഘടന ശുദ്ധീകരിക്കപ്പെടുകയല്ലെ വേണ്ടത് ?



      അനേകം വര്‍ഷങ്ങളക്ക് ശേഷം വളരെ വ്യത്യസ്തമായൊരു റിപ്പബ്ലിക് ദിനം കടന്നുപോയി. ഇത്രയും ജനപങ്കാളിത്തം ,പ്രതിഷേധത്തിന്റെ പേരിലായാലും സ്‌നേഹത്തിന്റെ പേരിലായാലും, നാട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നാളിതുവരെ ഭരണഘടന വായിക്കാതിരുന്നവരും അതിന്റെ ആമുഖമെങ്കിലും വായിച്ചു. ഞാന്‍ തന്നെ ഇന്നലെ മനോരമ കണ്ടപ്പോഴാണ് എത്രയോ വര്‍ഷിന് ശേഷം ആമുഖം ഒന്നു വായിക്കുന്നത്. ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ , ഇത് വായിച്ചു കഴിഞ്ഞപ്പോഴാണ് ഒന്നോര്‍ത്തത്, ഒരിക്കലും നടക്കാത്ത സ്വപ്‌നമാണല്ലൊ അംബദ്ക്കറും കൂട്ടാളികളും ചേര്‍ന്ന് എഴുതി തയ്യാറാക്കിയത് എന്ന്.

    1947 കാലത്ത് ലോകത്ത് നിലനിന്ന ജനാധിപത്യ വ്യവസ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥിതികളിലെയും നന്മകള്‍ മാത്രം കൂട്ടിച്ചേര്‍ത്താണ് നമ്മുടെ ഭരണഘടന ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെയാകണം ഏറ്റവും വലിയ ഭരണ ഘടന ആയതും ഒരോ നിയമവും മറ്റൊന്നിന് വിരുദ്ധമായി വരുന്ന വിധം ഒരുപാട് കാര്യങ്ങള്‍ ഇതില്‍ വന്നു ചേര്‍ന്നതും. കോടതികള്‍ പോലും ഒരു നിയമത്തെ ഇന്റര്‍പ്രട്ട് ചെയ്യുമ്പോള്‍, മറ്റൊന്ന് വിരുദ്ധമായി വരുന്നു. നാളിതുവരെ ഉണ്ടായ ഭേദഗതികള്‍ 103. അതായത് വര്‍ഷത്തില്‍ ഒന്നിന് മേല്‍ ഭേദഗതികള്‍ ഉണ്ടായിരിക്കുന്നു. ഇനിയും ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ ഒരു മതഗ്രന്ഥം പോലെ ഇതിനെ സംരക്ഷിക്കുന്നതെങ്ങിനെ?

      മതഗ്രന്ഥങ്ങളിലെ അബദ്ധങ്ങളെല്ലാം ദൈവസൃഷ്ടമാണെന്നു പറഞ്ഞ് മതനേതാക്കളുടെ സൗകര്യാര്‍ത്ഥം അര്‍ത്ഥം മാറ്റി പറഞ്ഞും പറയാതെയും കൊണ്ടു നടക്കാം. പക്ഷെ, ഭരണഘടന മനുഷ്യനിര്‍മ്മിതവും അനേകം പേരുടെ താത്പ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടതുമായതിനാല്‍ മാറ്റം അനിവാര്യമാണ്. ഇനിയും അത് സംഭവിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഭരണഘടനാ സംരക്ഷണം എന്നല്ല, ശരിക്കും ഭരണഘടനാ ശുദ്ധീകരണം എന്നാണ് പറയേണ്ടത്. സുപ്രീം കോടതിയും പാര്‍ലമെന്റുമാണ് ഈ ശുദ്ധീകരണം നടത്തേണ്ടവര്‍. അത് നടക്കുന്നുമുണ്ട്.

  സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. റിപ്പബ്ലിക് എന്നു പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരമാധികാരമുള്ള സംവിധാനം എന്നാണ്. ജനപ്രതിനിധികള്‍ക്ക് പരമാധികാരമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്ക് അതില്ല എന്നതാണ് സത്യം. കാലുമാറുന്ന ഒരു ജനപ്രതിനിധിയെ തിരിച്ചു വിളിക്കാന്‍ പോലും ജനങ്ങള്‍ക്ക് അവകാശമില്ല. അതുണ്ടാവുമ്പോഴെ നമുക്ക് നമ്മുടെ നാടിനെ റിപ്പബ്ലിക് എന്നു വിളിക്കാന്‍ കഴിയൂ.

 ജനാധിപ്യം എന്നത് ജനങ്ങളുടെ മേല്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നരുടെയും ആധിപത്യമാണ് എന്നതൊരു സത്യമാണ്. ഇത് മാറുമൊ എന്നറിയില്ല.

   മതേതരം എന്നാല്‍ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്ന സംവിധാനം എന്നാണ് ഇന്ത്യന്‍ വിവക്ഷ. അതുപോലും നേരാം വണ്ണം നടക്കുന്നില്ല. ശരിക്കും മതേതരത്വം എന്നാല്‍ സമൂഹ്യജീവിതത്തില്‍ മതങ്ങളുടെ ഇടപെടല്‍ അനുവദിക്കാത്ത സംവിധാനം എന്നാണ്. എന്നാല്‍ ഇവിടെ മതമാണ് നമ്മെയെല്ലാം ഭരിക്കുന്നത്. ഭരണാധികാരികളെ പോലും. അപ്പോള്‍ സെക്കുലര്‍ ആകണമെങ്കില്‍ ഇനി എത്രകാലമെടുക്കും? 

  സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയുമായ നീതി നടപ്പിലാക്കുക എല്ലതാണ് മറ്റൊരു ലക്ഷ്യം. ഇതിനുള്ള ചെറിയ ശ്രമമെങ്കിലും നടന്നിട്ടുള്ള ഒരിടം കേരളം മാത്രമായിരിക്കും. മറ്റെവിടെയെങ്കിലും, പോട്ടെ ഭാവിയില്‍, കേരളത്തില്‍ പോലും ഇത് നടക്കാനുളള സാധ്യത വിദൂരമാണ്. കേരളം ഇപ്പോള്‍ ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ്.

പദവിയിലും അവസരത്തിലും സമത്വം എന്നത് രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ്. അതെങ്ങനെ സാധിക്കും?

വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം - ഇത് സര്‍ക്കാരിനോ പാര്‍ട്ടികള്‍ക്കോ നിയമ വ്യവസ്ഥയ്ക്കുപോലുമൊ എത്തിപ്പെടാന്‍ കഴിയാത്ത ഔന്നത്യമാണ്. അതങ്ങിനെ നില്‍ക്കട്ടെ !!

 പിന്നെ നമുക്ക് ആശ്വസിക്കാവുന്ന ഒന്നേയുള്ളു. നമ്മുടെ ചുറ്റുവട്ട രാജ്യങ്ങളെ പരിശോധിക്കുമ്പോള്‍ നാം ഏറെ മുന്നിലാണ്. അതില്‍ അഭിമാനിക്കാം. വരും കാലങ്ങളില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും എന്നും പ്രതീക്ഷിക്കാം. തമ്മിലടിച്ചു കഴിയുന്നത് രാഷ്ട്രീയക്കാര്‍ക്ക് നേട്ടമാകാം, പക്ഷെ ജനങ്ങള്‍ക്ക് കോട്ടം മാത്രമാകും നല്‍കുക എന്നോര്‍ത്ത് ജീവിക്കാം.