Wednesday 25 March 2020

Post corona,kerala has to think of food security

കേരളം ഭക്ഷണ കാര്യത്തില്‍ സ്വയം പര്യാപ്തമാകണം
  ലോകമാകെ ഭീതിയിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിക്കുകയും ലോകമാകെ പടര്‍ന്നു വ്യാപിക്കുകയും ചെയ്ത കോവിഡ്-19 ഇരുപത്തി ഒന്നാം നൂറ്റാണ്ട് കണ്ട മഹാവിപത്തായി മാറുകയാണ്. സാധാരണ ജലദോഷം മുതല്‍ സാര്‍സ് വരെ പരത്തുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് കോവിഡ്-19. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രോഗപ്രതിരോധ ശേഷിയുള്ളവരാണ് ഇതിനെ അതിജീവിക്കുന്നത്. രോഗികളുടെ ശരീരത്തില്‍ നിന്നും മറ്റൊരാളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും ശരീരത്തില്‍ കടന്ന് രോഗമുണ്ടാക്കുന്നതിനാല്‍ വേഗത്തില്‍ വ്യാപിക്കുന്ന രോഗമായി ഇതിനെ കണക്കാക്കിയിരിക്കയാണ്. ഒരാള്‍ മറ്റൊരാളിനെ സംശയത്തോടെ നോക്കേണ്ടിവരുന്ന, അപരിചിതരോടും അടുത്തവരോടുപോലും അകലം പാലിക്കുകയും പരസ്പ്പരം സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടുന്ന അവസ്ഥ. സമൂഹം കുടുംബത്തിലേക്കും അവിടെനിന്നും വ്യക്തിയിലേക്കും ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്ന രോഗാതുരമായ സമൂഹം പോകപ്പോകെ എങ്ങിനെ പ്രതികരിക്കും എന്നുപോലും പറയാന്‍ കഴിയില്ല.

  ലോകത്തിലെ മികച്ച ഇടങ്ങള്‍ എന്ന് നമ്മള്‍ മുദ്ര ചാര്‍ത്തിയ അമേരിക്കയും യൂറോപ്പും ഇംഗ്ലണ്ടുമൊന്നും രോഗാവസ്ഥയില്‍ സുരക്ഷിതമായ ഇടങ്ങളല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ആഗോളമനുഷ്യന്‍ സ്വന്തം നാടിന്റെയും വീടിന്റെയും അതിരുകളിലേക്ക് മടങ്ങി വരുകയാണ്. തിരക്കുകളുടെ വലിയ ലോകത്തുനിന്നും അവനവന്റെ ചെറിയ ലോകത്തിലേക്ക് താത്ക്കാലികമായെങ്കിലും അവന്‍ മടങ്ങുകയാണ്. ഇത്തരം യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പലപ്പോഴും സംഭവിക്കുക ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യമാണ്. ലോകകമ്പോളത്തില്‍ നിന്നും പണം നല്‍കിയാല്‍ സുഭിക്ഷമായി എന്തും എത്തും എന്ന ധാരണയ്ക്കുള്ള   തിരിച്ചടികൂടിയാണ് ഈ കൊറോണക്കാലം.

  തമിഴ്‌നാട് അതിര്‍ത്തികള്‍ അടയ്ക്കുന്നു,കേരളത്തിലേക്കുള്ള ഭക്ഷണസാധനങ്ങളുടെ വരവ് കുറയുന്നു എന്നു കേള്‍ക്കുമ്പോള്‍ കൃഷി ഉപേക്ഷിച്ച മലയാളി ഭയക്കുകയാണ്. ഇനിയെന്താകും എന്ന ഉത്കണ്ഠ നമുക്കുണ്ടാകുന്നു. ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടും എന്നത് സത്യം. പക്ഷെ ഇത് നല്‍കുന്നൊരുള്‍ക്കാഴ്ചയുണ്ട്. നമ്മള്‍ ഉപേക്ഷിച്ചു തള്ളുന്ന കൃഷിയെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നാതാണ് ആ തിരിച്ചറിവ്. സംസ്ഥാനം സ്വയം പര്യാപ്തമാവുക എന്നതല്ല, ഓരോ പഞ്ചായത്തും സ്വയം പര്യാപ്തമാവേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.

  വിദേശങ്ങളില്‍ നിന്നും വരുന്ന പണം ഉപയോഗിച്ച്  വലിയ സൗധങ്ങളുണ്ടാക്കുകയും മാളുകള്‍ കെട്ടുകയും കേരളത്തെ വലിയൊരു കോണ്‍ക്രീറ്റ് കാടാക്കി മാറ്റുകയും ചെയ്യുന്ന മലയാളിയും നമ്മെ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവേചനബുദ്ധിയോടെ പിറകോട്ട് പോവേണ്ട കാലം സമാഗതമായിരിക്കുന്നു. ഇനി ഒരിഞ്ച് ഭൂമിയും അനാവശ്യമായ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും കൃഷിക്കുപയുക്തമായ ഒരിഞ്ചു ഭൂമിയും പാഴാക്കില്ലെന്നും പ്രതിഞ്ജയെടുക്കേണ്ട സമയം ആഗതമായിരിക്കുന്നു. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ ഗ്രാമങ്ങളില്‍ പോലും സ്വതന്ത്രമായ വലിയ വീടുകള്‍ക്കുപകരം ആവശ്യമായത്ര ഫ്‌ളാറ്റുകള്‍ മാത്രം നിര്‍മ്മിക്കുക, ഒന്നിലേറെ വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കനത്ത നികുതി ചുമത്തുക, കൃഷി ഒരുപജീവനം എന്നതിലുപരി അതിജീവനത്തിനുള്ള ഉപാധിയായി പ്രഖ്യാപിക്കുക,സംയോജിത കൃഷി പരമാവധി പ്രോത്സാഹിപ്പിക്കുക, നഷ്ടമായ തണ്ണീര്‍ത്തടങ്ങളും തോടുകളും ജലസ്രോതസുകളും പുനരുജ്ജീവിപ്പിക്കുക, എല്ലാ വീടുകളിലും കൃഷി എന്ന നിലയിലേക്ക് സംസ്ഥാനത്തെ തിരിച്ചു കൊണ്ടുവരുക എന്നിവയാണ് ഈ കൊറോണ കാലത്ത് നമ്മളെടുക്കേണ്ട ഉറച്ച തീരുമാനങ്ങളും നടപ്പാക്കേണ്ട പദ്ധതികളും.ഭക്ഷണത്തിന് അന്യരെ ആശ്രയിക്കേണ്ട കാലം കഴിയുകയാണ്. അതല്ലെങ്കില്‍ പണവും അറിവുമുണ്ടാകും,പക്ഷെ പട്ടിണി മാറ്റാന്‍ കഴിയാതെ വരും. വെളളക്കോളര്‍ ജോലിയും  നീലക്കോളര്‍ ജോലിയും സ്വപ്‌നം കാണുന്ന മലയാളി നിത്യവും കുറച്ചു സമയമെങ്കിലും പച്ചകോളര്‍ ജോലിക്കായി മാറ്റിവയ്ക്കുന്നതാകട്ടെ പോസ്റ്റ് കൊറോണ നാളുകള്‍ .

No comments:

Post a Comment