Sunday 29 March 2020

Remembering my father

അച്ഛന്‍ -മധുരിക്കുന്നൊരോര്‍മ്മ
    അച്ഛന്‍ ഓര്‍മ്മയായിട്ട് ഇന്ന് 30 വര്‍ഷമായി. 1991 മാര്‍ച്ച് 30 നായിരുന്നു അത്. ഞാന്‍ അന്ന് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ്. അച്ഛന് നെഞ്ചുവേദന വന്നു, പട്ടം എസ് യു ടിയിലാണ് എന്ന് ഓഫീസില്‍ അറിയിപ്പു കിട്ടി ഞാനെത്തിയപ്പോഴും ആ ശ്വാസം നിലച്ചിരുന്നു. സ്‌നേഹം മാത്രം പകര്‍ന്നുതന്ന, വലിയ പ്രതീക്ഷകള്‍ എന്നു നിലനിര്‍ത്തിയ, ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആ മുഖം ശാന്തമായി . നല്ല ഉറക്കത്തിലാണ്,വിളിക്കണ്ട എന്നു പറയുന്നപോലെ തോന്നി.
 
   മൈനാഗപ്പള്ളിയിലെ വലിയവിളയില്‍ രാഘവന്‍ പിള്ള ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചുവന്ന കൊടിയും പാര്‍ട്ടി യോഗങ്ങളും യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കട്ടന്‍ കാപ്പിയും കപ്പയും ഒക്കെ നല്‍കുന്ന ബഹളവുമൊക്കെയുള്ള ഒരുത്സവാന്തരീക്ഷം മനസ്സില്‍ എപ്പോഴും വന്നു നിറയാറുണ്ട്. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം എപ്പോഴും അച്ഛന്റേതാകും. ഉച്ചത്തിലുള്ള ചിരി അടുത്ത വീടുകളില്‍ വരെ കേള്‍ക്കാം. അതുകൊണ്ടുതന്നെ അച്ഛന് രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. തമാശയും ചിരിയും പോലെ തന്നെയാണ് ദേഷ്യവും. തെറ്റു കണ്ടാല്‍ പെട്ടെന്ന് കോപിഷ്ടനാകും, അതുപോലെ തണുക്കുകയും ചെയ്യും. പ്രത്യേകിച്ചും സഖാക്കള്‍ക്ക്  തെറ്റ് സംഭവിക്കാന്‍ പാടില്ല എന്നാതായിരുന്നു അച്ഛന്റെ നയം.

  കരനാഗപ്പള്ളിയില്‍ കല്ലേലിഭാഗത്ത് കൊച്ചുകളീക്കല്‍ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അത് അമ്മയുടെ തറവാടായിരുന്നു. അമ്മയുടെ ബന്ധുക്കളില്‍ ഭൂരിഭാഗവും മാര്‍ക്‌സിസ്റ്റുകാരും കുറേപേര്‍ കോണ്‍ഗ്രസുകാരുമാണ്. അച്ഛന്‍ സിപിഐയും. മാര്‍ക്‌സിസ്റ്റുകാരുടെ ഏറ്റവും പ്രധാന ശത്രു അച്ഛനായിരുന്നു.സിപിഐയുടെ പ്രദേശത്തെ നേതൃത്വം അച്ഛനാണ് എന്നത് തന്നെ കാരണം.പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അച്ഛന് അധ്യാപക സംഘടനാ രംഗത്തും വലിയ പ്രതിസന്ധികല്‍ നേരിടേണ്ടി വന്നിരുന്നു. കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനിലെ സിപിഎമ്മിന്റെ പിടിമുറുക്കലിനെ തടയാനുളള സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗം എന്ന നിലയിലുളള അച്ഛന്റെയും ഏതാനും സുഹൃത്തുക്കളുടെയും നീക്കം സംഘടനയ്ക്ക് വലിയ തലവേദനയായപ്പോള്‍ അവര്‍ അച്ഛനെയും സുഹൃത്തുക്കളെയും സംഘടനയില്‍ നിന്നും പുറത്താക്കി. അച്ഛനും കൂട്ടരും  കേരള ഗവണ്‍മെന്റ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. അച്ഛന്‍ അതിന്റെ നേതൃത്വത്തിലേക്ക് വന്നു. പിന്നെ സംസ്ഥാനമൊട്ടാകെ സംഘടന വളര്‍ത്താനുളള ഓട്ടമായിരുന്നു. ഇതിനിടെ അന്ന് വലിയ വിലയൊന്നുമില്ലാത്ത ഭൂമികളൊക്കെ വിറ്റുകൊണ്ടുമിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഒരാവേശമായി കൊണ്ടുനടക്കുന്ന വികാരപരമായ സമീപനം അച്ഛന് വളരെ കൂടുതലായിരുന്നു. സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്തിയത് ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു എന്നോര്‍ക്കുന്നു.

   ഓരോ യാത്രയും എന്നെയും സഹോദരന്‍ അജയ കുമാറിനെയും ( കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്നും വിരമിച്ച് കടവന്ത്രയില്‍ താമസം ) സഹോദരി വിനീതയെയും (ചടയമംഗലം ഹൈസ്‌കൂള്‍ അധ്യാപിക,നിലമേല്‍ താമസം ) സന്തോഷിപ്പിച്ചത് വരുമ്പോള്‍ വായിക്കാന്‍ കൊണ്ടുവരുന്ന പുസ്തകങ്ങളായിരുന്നു. പൈകോയുടെ സമ്മാനപ്പെട്ടികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍. സോവിയറ്റ് നാട് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി പലതും. അച്ഛന്റെ സുഹൃത്തുക്കള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് മിഠായികള്‍. അന്ന് നാട്ടില്‍ നാരങ്ങാ മിഠായിയും ഗ്യാസ് മിഠായിയും പ്യാരീസും മാത്രമെ ലഭിച്ചിരുന്നുള്ളു. ഇത് മനോഹര ചിത്രങ്ങളുള്ള ബോക്‌സുകളിലാണ് കൊണ്ടുവരിക. വായനയ്ക്കുളള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. ജനയുഗം,ബാലയുഗം,പൂമ്പാറ്റ,സിനിരമ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്‍. സര്‍ഗ്ഗ വാസനകള്‍ പുഷ്ടിപ്പെടുത്താന്‍ ഹോചിമിന്‍ മൊമ്മോറിയല്‍ ബാലവേദി. അങ്ങിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍. വേലിക്കെട്ടില്ലാത്ത വീടായിരുന്നു. വൈകിട്ട് അയല്‍വീട്ടുകാരുടെ ഒരു സഭ തന്നെ വീട്ടുവരാന്തയിലുണ്ടാവും. പലരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും അവിടെയാണ്.

   വലിയ സാമ്പത്തിക ബാധ്യതയുള്ളപ്പോഴും എന്നെ പ്രീഡിഗ്രിക്ക് മാര്‍ ഇവാനിയോസില്‍ കൊണ്ടുവന്ന് ചേര്‍ത്തതും പിന്നീട് എംഎസ്സിക്ക് പഠിക്കാന്‍ വിദീഷയില്‍ അയച്ചതുമൊക്കെ പലപ്പോഴും അത്ഭുതത്തോടെയാണ് ഞാന്‍ കാണാറുള്ളത്. ഞാന്‍ ഇത്തരം റിസ്‌ക്കുകള്‍ എടുക്കുമായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നെ ഞാന്‍ പറയൂ. കാരണം എനിക്ക് അതിനുളള ശക്തിയില്ല, അല്ലെങ്കില്‍ അനുഭവജ്ഞാനമില്ല എന്നേ പറയാന്‍ കഴിയൂ.

    ഓര്‍മ്മയുടെ ക്യാന്‍വാസ് വളരെ വലുതാകുന്നു. ഞാന്‍ ചുരുക്കുകയാണ്. അച്ഛന്‍ പൊതുപ്രവര്‍ത്തകനായതിന്റെ ബുദ്ധിമുട്ടുകള്‍ നിശബ്ദം അംഗീകരിച്ച് മുന്നോട്ടുപോയ ഒരാളുണ്ട്. ഞങ്ങളുടെ അമ്മ. പലപ്പോഴും വീട്ടുചിലവിനായി മുട്ടയും പാലും വിറ്റ പണം ഉപയോഗിക്കേണ്ടി വന്നിട്ടും നാടിന്റെ നല്ലതിനുവേണ്ടിയാണല്ലൊ സാമൂഹ്യ പ്രവര്‍ത്തനം എന്ന് കണ്ടൊരാള്‍. അമ്മ ശാന്തമ്മ ഇപ്പോള്‍ സഹോദരിക്കൊപ്പം നിലമേലാണ് താമസം. അച്ഛന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസു നമിക്കുന്നു. ഒത്തിരി സ്്‌നേഹത്തോടെ

  (ഇത്തരത്തിലുള്ള ഒരുപാടനുഭവങ്ങള്‍ എന്റെ പല സുഹൃത്തുക്കള്‍ക്കും ( ശ്രീപ്രകാശ് ,ആന്‍ഡമാന്‍), രഞ്ജിത്(കരനാഗപ്പള്ളി) പറയാനുണ്ടാവും)  

 

No comments:

Post a Comment