Thursday, 16 April 2026

The trap set by women's reservation

 

വനിത സംവരണത്തിലൂടെ ഒരുക്കുന്ന കെണി

-   വി.ആർ.അജിത് കുമാർ

 നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ത്രീശാക്തീകരണത്തിന്‍റെ ഉദാത്ത മാതൃകയാണ് തങ്ങള്‍ എന്ന മട്ടിൽ ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം എന്ന വിഷയമുയർത്തി പ്രത്യേക സഭ വിളിച്ചു ചേർത്തിരിക്കയാണ്.നാരീശക്തിയിൽ ഇത്രയേറെ ഉത്സാഹമുള്ള ഒരു സർക്കാരും ഇതുവരെയുണ്ടായിട്ടില്ല എന്നൊക്കെ പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ നീക്കത്തിന് പിന്നിലെ ഗൂഢനിലപാടുകള്‍ തിരിച്ചറിയേണ്ടതുണ്ട്.ഇത് ശരിക്കും പഞ്ചസാരയിൽ പൊതിഞ്ഞൊരു ബോംബാണ് എന്ന് കൃത്യമായ പരിശോധനയിൽ മനസിലാക്കാൻ കഴിയും.

   നിയമനിർമ്മാണ സഭകളിൽ സ്ത്രീസംവരണമാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള സഭാംഗങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് സംവരണം ചെയ്താൽ മതിയല്ലോ.എന്നാൽ ഇവിടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് മറ്റൊന്നാണ്.ആകെയുള്ള ലോക്സഭ സീറ്റുകളിൽ അൻപത് ശതമാനത്തോളം  വർദ്ധനവ് നടത്തിയാണ് വനിതകള്‍ക്കായി ഇതിലെ മൂന്നിലൊന്ന് സംവരണം ചെയ്യുന്നത്.അതുവഴി നിലവിലുള്ള മുഴുവൻ സീറ്റുകളും പുരുഷന്മാർക്ക് ലഭിക്കുമെന്നു മാത്രമല്ല കുറച്ച് സീറ്റുകള്‍ അധികമായും ലഭിക്കും.പ്രത്യക്ഷത്തിൽ ഈ നിലപാടിലും വലിയ തകരാറ് കാണാൻ കഴിയില്ല.തൊഴിൽരഹിതരായ കുറെ നേതാക്കള്‍ക്ക് കൂടി മാന്യമായ തൊഴിൽ ലഭിക്കും എന്നതാണ് പ്രധാന ഗുണം.അങ്ങിനെ ലോക്സഭയിലും നിയമസഭയിലുമെത്തുന്ന ജനപ്രതിനിധികളുടെ സഹായികളായി കുറെ ആശ്രിതർക്കും പണി ലഭിക്കും.അത്തരത്തിൽ രാഷ്ട്രീയ തൊഴിലിടം കൂടുതൽ വിപുലമാക്കാനും രാഷ്ട്രീയതൊഴിലാളികളെ ശാക്തീകരിക്കാനും  കഴിയും.ലോക്സഭയിലെ ജനപ്രതിനിധികള്‍ അഞ്ഞൂറ്റി നാൽപ്പത്തിമൂന്നിൽ നിന്നും എണ്ണൂറ്റിയമ്പതാകും.തരക്കേടില്ലാത്ത ഒരു നടപടി തന്നെ.നിയമസഭയിലും പകുതിയിലേറെ എണ്ണം കൂടും.

   ബിജെപി ലക്ഷ്യമിടുന്ന പല കാര്യങ്ങളും നടപ്പിലാക്കാൻ കഴിയാത്തത് ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതാണ്.അതവരിൽ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ട്.എന്‍ഡിഎ സർക്കാർ എടുക്കുന്ന ചില നടപടികളെ ഞാനും സ്വാഗതം ചെയ്തിട്ടുള്ളതാണ്.ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതും ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ്,ഏകീകൃത സിവിൽ കോഡ്,ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇങ്ങിനെ പലതും ആ കൂട്ടത്തിൽ വരുന്നു.എന്നാൽ അതിനപ്പുറത്തേക്ക് നീങ്ങി ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാനും ഹിന്ദി പ്രധാന ഭാഷയാക്കാനുമൊക്കെയുള്ള വലിയ അജണ്ടകള്‍ ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.അതൊക്കെ നടപ്പിലാവുന്നതോടെ രാജ്യം ആഭ്യന്തര കലഹത്തിലേക്ക് പോകാനുള്ള സാധ്യതയാണ് വർദ്ധിക്കുക.അത്തരത്തിൽ മതസൌഹൃദ സമൂഹം എന്ന നിലയിൽ നിന്നും മതസ്പർദ്ധ സമൂഹമായി രാജ്യം മാറാൻ പാടില്ല.ആര്യ സമൂഹമെന്ന് പൊതുവെ വിളിക്കാവുന്ന വടക്കേയിന്ത്യൻ സമൂഹം ദ്രാവിഡർ എന്ന് കരുതുന്ന തെക്കേയിന്ത്യൻ സമൂഹത്തെയും മംഗോള്‍ വംശജരായ തെക്കുകിഴക്കൻ സമൂഹത്തെയുമൊക്കെ രണ്ടാംതരം പൌരന്മാരാക്കി മാറ്റുന്ന ഒരധികാര സംവിധാനം വരുന്നതുമൊക്കെ നാം ഭയക്കേണ്ടതുണ്ട്.സ്ത്രീ സംവരണത്തിന്‍റെ മറപിടിച്ച് അദൃശ്യശക്തികള്‍ നടത്തുന്ന നീക്കം ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമൊക്കെ വലിയ തോതിൽ സീറ്റുകള്‍ വർദ്ധിപ്പിച്ച് ലോക്സഭയെയും രാജ്യസഭയെയും പിടിച്ചടക്കി ഏകാധിപത്യപരമായ ഭരണം കൊണ്ടുവരാനാണ് എന്ന അപകടകരമായ സത്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.ഈ അപകടം പ്രതിപക്ഷ കക്ഷികള്‍ കൃത്യമായി മനസിലാക്കി എന്നു വേണം കരുതേണ്ടത്.സ്ത്രീ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടന ഭേദഗതികള്‍ പാർലമെന്‍റിൽ പരാജയപ്പെടുകയാണെങ്കിൽ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നു തന്നെ കരുതാം.

 നമുക്കെന്തിനാണ് കൂടുതൽ ജനപ്രതിനിധികള്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്.നിയമനിർമ്മാണ സഭകളിലെ അംഗങ്ങള്‍ കൃത്യമായി അവരുടെ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കുകയാണെങ്കിൽ നിലവിലുള്ള അംഗങ്ങള്‍തന്നെ ധാരാളമാണ്.പ്രദേശികമായ വിഷയങ്ങളിൽ അഭിരമിച്ചും രാഷ്ട്രീയഇടപെടലുകള്‍ നടത്തിയും നടക്കുക എന്നതല്ലല്ലോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം.രാജ്യത്തെ നിയമങ്ങള്‍,ഭരണസംവിധാനം,സാമൂഹികക്ഷേമം,സാമ്പത്തികവികസനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുകയും നിയമമുണ്ടാക്കുകയും നിയമങ്ങളെ പരിഷ്ക്കരിക്കുകയും ചെയ്യുക തുടങ്ങിയ ശരിയായ ഉത്തരവാദിത്തങ്ങള്‍ നിർവ്വഹിക്കാൻ നിലവിലുള്ള എണ്ണം തന്നെ ധാരാളമാണ്.അവർ ആ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം.അപ്പോള്‍ ആ സമൂഹത്തിലേക്ക് പ്രതിഷേധ സമരങ്ങള്‍ നടത്താനും സഭയിൽ നിന്നും ഇറങ്ങിപ്പോകാനുമൊക്കെ ആളെ കൂട്ടുന്നതിൽ എന്താണ് അർത്ഥം.

   കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കാതിരിക്കാനാണ് ജനസംഖ്യാനുപാതികമായുള്ള സീറ്റ് വർദ്ധന 1976 ൽ മരവിപ്പിച്ചത്.പുരോഗമനം നേടിയ തെക്കേയിന്ത്യയെ ജനാധിപത്യ അധികാരത്തിൽ നിന്നും പിറകോട്ടു നിർത്തി പുരോഗമനത്തിൽ ഏറെ പിന്നിലുള്ള വടക്കേയിന്ത്യയുടെ പ്രതിനിധികളെകൊണ്ട് നിയമനിർമ്മാണ സഭ നിറയ്ക്കുക എന്ന പുതിയ പദ്ധതിയെ മുളയിലെ നുള്ളേണ്ടതുണ്ട്.അല്ലെങ്കിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്നതിനും നിയമനിർമ്മാണത്തിനുമൊന്നും ദക്ഷിണ സംസ്ഥാനങ്ങളുടെ സഹായം ആവശ്യമില്ല എന്ന സ്ഥിതിയുണ്ടാകും.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.ഇപ്പോള്‍തന്നെ തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകത്തിലും തെലുങ്കാനയിലുമൊക്കെ വടക്കേയിന്ത്യ വിരുദ്ധ സമീപനം ശക്തമാണ്.ഇതിനെ ആളിക്കത്തിക്കുന്നത് ശോഭനമായ വികസിത ഇന്ത്യയെ ആയിരിക്കില്ല 2047 ആകുമ്പോള്‍ സൃഷ്ടിക്കുക.പകരം ആഭ്യന്തരക്കുഴപ്പത്തിലകപ്പെട്ട് ആടിയുലയുന്ന ഇന്ത്യയെ ആയിരിക്കും.

 ജനപ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തികഭാരവും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു ലോക്സഭാംഗത്തിനായി കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും സർക്കാർ ഒരു വർഷം ചിലവാക്കേണ്ടി വരും.മൂന്നൂറ് അംഗങ്ങള്‍ കൂടുന്നതോടെ കുറഞ്ഞത് അറുനൂറ് കോടി രൂപ അധികച്ചിലവ് വരും. അൻപത് ശതമാനം നിയമസഭാംഗങ്ങളും കൂടി ചേരുമ്പോള്‍ ഈ തുക എത്രയോ ഇരട്ടിയാകും. എല്ലാ മേഖലയിലും പിന്നോക്കം നിൽക്കുന്ന വലിയൊരു സമൂഹം ജീവിക്കുന്ന ഇന്ത്യക്ക് ക്രിയാത്മകമായി വിനിയോഗിക്കാവുന്ന തുകയാണ് ഇതുവഴി നഷ്ടമാവുക. ഇവിടെ നമുക്ക് അമേരിക്കയാണ് മികച്ച മാതൃക. ഒരു നൂറ്റാണ്ട് മുൻപ് തന്നെ അവർ ജനപ്രതിനിധികളുടെ എണ്ണം 435 എന്ന് നിജപ്പെടുത്തി.ഇന്ത്യയിലും ഇപ്പോള്‍ കാണുന്നമട്ടിൽ ജനാധിപത്യം തുടരണമെങ്കിൽ ലോക്സഭയിൽ 543 എന്ന നിലവിലുള്ള എണ്ണത്തെ നിജപ്പെടുത്തുകയും അതിൽ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുകയുമാണ് വേണ്ടത്. പകരം ആർഎസ്എസ് ആഗ്രഹിക്കുന്നതെല്ലാം നടപ്പിലാക്കാൻ കഴിയുന്ന ഒരു ഭരണസംവിധാനമല്ല നമുക്കാവശ്യം.   

No comments:

Post a Comment