Sunday, 12 April 2026

Is bail justified in murder cases?


 കൊലപാതകിക്ക് ജാമ്യം അനുവദിക്കാമോ ?

n  വി.ആർ.അജിത് കുമാർ

(2026 ഏപ്രിൽ 12 ന് തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

   നമ്മുടെ നിയമസംവിധാനത്തിലുണ്ടാകേണ്ട മാറ്റങ്ങള്‍ സംബ്ബന്ധിച്ച് നിരന്തരം എഴുതുന്നത് എന്നെങ്കിലും ഒരു മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ്.ഇരകള്‍ക്ക് നീതികിട്ടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ശരിയുടെ കാലമാണ് നല്ല സമൂഹത്തെ സ്വപ്നം കാണുന്ന ആരും ആഗ്രഹിക്കുക.അല്ലാതെ മിടുക്കനായ വക്കീൽ വാദിക്കാനുണ്ടെങ്കിൽ എന്ത് തോന്ന്യാസവും കാണിക്കാം എന്നോ നിയമത്തിന്‍റെ പഴുതിലൂടെ പുറത്തുകടന്ന് വീണ്ടും കുറ്റങ്ങള്‍ ചെയ്യാമെന്നോ തോന്നലുണ്ടാക്കുന്ന നിലവിലെ സംവിധാനം തുടരും എന്നല്ല പൊതുസമൂഹം വിശ്വസിക്കുന്നത്.വീണ്ടും നീതിസംവിധാനത്തെ വിമർശിക്കേണ്ടി വരുന്ന സംഭവം ഇതാണ്.

   2022 ൽ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ഉള്‍പ്പെടുന്ന  സായൽഗുഡി നിവാസിയായ ധർമ്മമുനീശ്വരൻ എന്ന മുപ്പത്തിയെട്ടുകാരൻ ഒരു പ്രായംചെന്ന സ്ത്രീയെ ബലാൽസംഗം ചെയ്ത് കൊന്നതിന് അറസ്റ്റിലായി.മൂന്ന് ബലാൽസംഗം,രണ്ട് കൊലപാതകം എന്നിവ  ഉള്‍പ്പെടെ മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മുനീശ്വരനെ പോലീസ് അറസ്റ്റുചെയ്യുകയും തൂത്തുക്കുടി ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇരുപത് വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു.മുനീശ്വരൻ ജയിലിലായിരിക്കെ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും 2025 ഡിസംബറിൽ കോടതി അയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

   ജയിലിൽ നിന്നും പുറത്തിറങ്ങിയ മുനീശ്വരൻ 2026 മാർച്ചിൽ തൂത്തുക്കുടി വിലാത്തിക്കുളത്തുള്ള പതിനേഴ് വയസുകാരിയായ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി.വീടിനടുത്തുള്ള കുറ്റിക്കാടിനടുത്തുവച്ചാണ് പെണ്‍കുട്ടിയെ വൈകുന്നേരം ഇയാള്‍  ഉപദ്രവിച്ചത്.കുട്ടിയെ കാണാതായ വീട്ടുകാർ കുളത്തൂർ സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും  പോലീസ് കടുത്ത അനാസ്ഥ കാട്ടുകയും കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്തു.അവരെ അവിടെനിന്നും വിലാത്തിക്കുളത്തുള്ള ആള്‍ വിമൻ പോലീസ് സ്റ്റേഷനിലേക്കാണ് അയച്ചത്. അവിടെയും അവഗണനയാണവർ നേരിട്ടത്.ശരീരമാകെ മുറിവേറ്റ് മരണപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത് അടുത്ത ദിവസമാണ്.പ്രദേശവാസികള്‍ പോലീസ് അനാസ്ഥയിൽ ശക്തമായി പ്രതിഷേധിക്കുയും കേസ് തൂത്തുക്കുടി ജില്ല സൂപ്രണ്ട് ഓഫ് പോലീസ് ഏറ്റെടുക്കുകയും ചെയ്തു.എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ ഡിഎൻഎ തെളിവുകളും നൂറിലേറെ സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. അയാള്‍ സംഭവസ്ഥലവത്ത് ഉപേക്ഷിച്ചുപോയ മോഷ്ടിച്ചെടുത്ത മോട്ടോർ സൈക്കിളും പ്രതിയെ കണ്ടെത്താൻ ഉപകരിച്ചു.കുളത്തൂർ സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറേയും ആള്‍ വിമൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറേയും സർക്കാർ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുകയും ചെയ്തു.

     ഇവിടെ നമ്മുടെ നിയമസംവിധാനവും ഹൈക്കോടതിയും മുനീശ്വരനൊപ്പം കൂട്ടുപ്രതികളാവുകയാണ്.മുപ്പതോളം കേസുകളിൽ പ്രതിയായ ഒരുവൻ സ്വതന്ത്രനായി നടന്ന് സ്ത്രീകളെ കൊലപ്പെടുത്തുകയും കീഴ്ക്കോടതി ഇരുപത് വർഷം തടവ് വിധിക്കുകയും ചെയ്തിട്ട് മൂന്ന് വർഷം തികയുംമുന്നെ ഈ ക്രിമിനലിന് ജാമ്യം അനുവദിക്കുകയും സമൂഹത്തിന് ഏറെ സംഭാവനകള്‍ ചെയ്യാൻ പ്രാപ്തയായ ഒരു പതിനേഴുകാരിയെ അപമാനിച്ച് കൊലചെയ്യുകയും ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ സംവിധാനങ്ങളെ പഴിക്കുകയല്ലാതെ എങ്ങിനെയാണ് സ്നേഹിക്കാൻ കഴിയുക.ബലാൽസംഗവും കൊലയും നടത്തുന്ന പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കാൻ പാടില്ല എന്നൊരു നിയമം നാട്ടിൽ കൊണ്ടുവരേണ്ടതല്ലെ.അതിനായി നീതിപീഠംവും പാർലമെന്‍റും ശ്രമിക്കേണ്ടതല്ലെ എന്നതാണ് പൊതുസമൂഹം അധികാരികളോട് ചോദിക്കേണ്ട ചോദ്യം.അതിന് മറുപടി പറയാനും നടപടിയെടുക്കാനും അവർക്ക് കഴിയുമ്പോഴെ യഥാർത്ഥ നീതി നടപ്പാകുന്നു എന്ന് വിശ്വസിക്കാൻ കഴിയൂ. 

No comments:

Post a Comment