Friday, 28 February 2025

Don't dampen the hopes of ASHA workers

 

ആശ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ കെടുത്തരുത്

---------

-വി.ആര്‍.അജിത് കുമാര്‍

---------

കോവിഡ് മഹാമാരിയുടെ കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കിയ മാലാഖമാരായിട്ടാണ് ആശ അഥവാ അംഗീകൃത ആരോഗ്യ സാമൂഹിക പ്രവര്‍ത്തകര്‍ സമൂഹത്തിലെ ശക്തമായ സാന്നിധ്യമായത്. 2005 മുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്‍റെയും ഇണക്ക് കണ്ണികളായി പ്രവര്‍ത്തിച്ചുവരുന്നവരാണ് ആശ വോളണ്ടിയര്‍മാര്‍. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിന്‍റെ ഭാഗമായി സേവനം തുടങ്ങിയ ഇവര്‍ മാതൃ-ശിശു ആരോഗ്യ സേവനങ്ങള്‍,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍,ബോധവത്ക്കരണ കാമ്പയിനുകള്‍,രോഗനിരീക്ഷണം,ആരോഗ്യസംരക്ഷണ പരിപാടികള്‍ക്കായി സമൂഹത്തെ അണിനിരത്തല്‍ എന്നിങ്ങനെ വിവിധ പ്രവര്ത്തനങ്ങളുമായി സമൂഹത്തിലെ അനിവാര്യ ഘടകമായി മാറിയവരാണ്.

കൃത്യമായി ഡ്യൂട്ടിസമയമില്ലാത്ത, ഇരുപത്തിനാല് മണിക്കൂറും കര്‍മ്മനിരതരായിരിക്കേണ്ട ഉത്തരവാദിത്തമാണ് ആശമാര്ക്കുള്ളത്. ആരോഗ്യ വകുപ്പ് നിശ്ചയിക്കുന്ന വിവിധതരം ജോലികളുടെ താഴെതട്ടിലെ ചാലകശക്തിയാണ് ഇവര്‍. മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിലും പ്രസവം ആശുപത്രികളില്‍ നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിലും ക്ഷയോരോഗം കണ്ടെത്തുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും നടത്തുന്നു എന്ന് ഉറപ്പാക്കുന്നതിലും നിര്‍ണ്ണായക പങ്കാണ് ഇവര്‍ക്കുള്ളത്.

ദേശീയ ആരോഗ്യ ദൌത്യത്തിന്‍റെ നട്ടെല്ലാണ് ആശ തൊഴിലാളികളെങ്കിലും അവര്‍ക്ക് കൃത്യമായ ശമ്പളമോ മാന്യമായ ഓണറേറിയമോ ഇന്‍സന്‍റീവുകളോ ലഭിക്കുന്നില്ല എന്നത് ദുഖകരമാണ്. ജീവിക്കാന്‍ കഴിയുന്ന ഒരു ഓണറേറിയവും പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍സന്‍റീവും പരിരക്ഷകളും മികച്ച പരിശീലനവും നല്‍കിയാല്‍ ആരോഗ്യരംഗത്ത് കുടുംബശ്രീ പോലെ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ആശമാര്‍ക്ക് കഴിയും എന്നതില്‍ സംശയമില്ല.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നത്.രണ്ടായിരം രൂപ ഓണറേറിയവും പ്രവര്ത്തന മികവിന് അനുസരിച്ചുള്ള ഇന്‍സന്‍റീവും നല്‍കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്നും പരമാവധി ലഭിക്കാവുന്ന മാസശമ്പളം മൂവായിരത്തി അഞ്ഞൂറ് രൂപയാണ്. ഇതുതന്നെ കൃത്യമായി നല്‍കുന്നില്ല എന്നും കാണാം.2047 ല്‍ വികസിത രാഷ്ട്രമാകാന്‍ കുതിക്കുന്ന ഇന്ത്യക്ക് ഈ നിലയില്‍ എങ്ങിനെ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും എന്നത് ചിന്തനീയമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ആരോഗ്യകാര്യത്തില്‍ തുലനം ചെയ്യാന്‍ കഴിയാത്ത വടക്കേയിന്ത്യയില്‍ ആശ പ്രവര്‍ത്തനം മറ്റെല്ലാ സേവനമേഖലയിലും എന്നപോലെ അതീവ ദുര്‍ബ്ബലമാണ്. എന്നാല്‍ കേരളവും തമിഴ്നാടും കര്‍ണ്ണാടകയും ആന്ധ്രപ്രദേശും പുതുച്ചേരിയുമൊക്കെ ആശ പദ്ധതി മെച്ചപ്പെട്ട നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എങ്കിലും ആശമാര്‍ക്ക് ദക്ഷിണേന്ത്യിലെ സാമൂഹിക കാലാവസ്ഥയില്‍ ജീവിച്ചുപോകാനുള്ള സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയാന്‍ കഴിയൂ.ദേശീയ ആരോഗ്യ ദൌത്യത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 35,260 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.ഇതില്‍ നിന്നും മാസം പതിനായിരം രൂപ വീതം ആശകള്‍ക്ക് ഓണറേറിയം നല്‍കാന്‍ നീക്കിവച്ചാല്‍തന്നെ അത് ആശ്വാസമാകും.

ഓക്സിലറി നഴ്സ് മിഡ്വൈഫുകള്‍,കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ എന്നിവരെപോലെ സ്ഥിരശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത ആശമാര്‍ ഈ രണ്ടുകൂട്ടരുടെയും ഒപ്പമാണ് ജോലി എടുക്കുന്നത് അതല്ലെങ്കില്‍ ഇവര്‍എത്തിപ്പെടാത്ത മേഖലകളിലെ ജനങ്ങളെയാണ് അഡ്രസ്സ് ചെയ്യുന്നത്.അഞ്ച് വര്‍ഷം ആശമാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓക്സിലറി നഴ്സ് മിഡിവൈഫ് കോഴ്സില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിച്ച് പരിശീലിപ്പിക്കുന്നത് ഗുണകരമാകുമെന്ന് തോന്നുന്നു.സര്‍ക്കാര്‍ അത്തരമൊരു നീക്കം നടത്തുന്നത് നല്ലതാകും.അവര്‍ക്ക് ഓക്സിലറി നഴ്സ് മിഡ്വൈഫ് തസ്തികയില്‍ 25 ശതമാനം സംവരണം കൂടി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമാകും.

ദക്ഷിണേന്ത്യയില്‍ വ്യാപകമായ സമരം

------------------------------------------

കേരളത്തില്‍ മാത്രമല്ല മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശമാര്‍ സമരത്തിലാണ്.ഓണറേറിയം വര്‍ദ്ധിപ്പിക്കണം എന്നതാണ് പ്രധാന ആവശ്യം. കര്‍ണ്ണാടകയും ആന്ധ്രപ്രദേശും പുതുച്ചേരിയും ഓണറേറിയം പതിനായിരം രൂപയായി വര്ദ്ധിപ്പിച്ചിട്ടുണ്ട്.കേരളത്തില്‍ ഏഴായിരം എന്നത് ഇരുപത്തൊന്നായിരം ആക്കണം എന്നതാണ് ആവശ്യം.എന്നാല്‍ ഇത് പതിനായിരമായി വര്‍ദ്ധിപ്പിക്കുന്നത് തികച്ചും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നാണ്.അതിലും പ്രധാനമാണ് സര്‍ക്കാര്‍ ജീവനക്കര്‍ക്ക് ലഭിക്കുന്നപോലെ മാസത്തിലെ ആദ്യ പ്രവര്‍ത്തി ദിനത്തില്‍തന്നെ ഈ തുക ലഭിക്കുക എന്നതും.മാസങ്ങളോളം കുടിശിഖ വരുത്തുന്നത് ഒട്ടും ആശാവഹമായ പ്രവര്ത്തിയല്ല.കുടിശിഖ തുക എത്രയുംവേഗം വിതരണം ചെയ്യുക എന്നതും പ്രാധാന്യമേറിയ കാര്യമാണ്.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയവും ഇന്‍സന്‍റീവും കൃത്യമായി ആശമാരുടെ അക്കൌണ്ടില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും മാന്യത പുലര്‍ത്തണം.വിരമിക്കല്‍ പ്രായം 62 എന്നത് അംഗീകരിക്കുകയും വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്കുകയും ചെയ്യുന്നത് നാടിനെ സേവിച്ച് വിരമിക്കുന്ന ഒരു മുതിര്‍ന്ന പൌരന് നല്കേണ്ട അംഗീകാരം തന്നെയാണ്.തുടര്‍ന്ന് അയ്യായിരം രൂപയെങ്കിലും പെന്‍ഷനും ലഭിക്കുന്നത് ഉറപ്പാക്കാവുന്നതാണ്.

   മാതൃ- ശിശു ആരോഗ്യ പരിപാടികള്‍,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍,രോഗനിരീക്ഷണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളെ ബാധിക്കുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.സമരരംഗത്തേക്ക് രാഷ്ട്രീയക്കണ്ണുമായി വരുന്നവരുടെ ബലിയാടുകളാകാതെ ശ്രദ്ധിക്കേണ്ടതും സേവന പ്രവര്‍ത്തകരായ ആശ വര്‍ക്കര്‍മാരാണ്.പ്രതിപക്ഷം ഒരിക്കലും സ്നേഹം കൊണ്ടോ ആര്‍ദ്രതകൊണ്ടോ ആവില്ല സമരത്തിനൊപ്പം കൂടുന്നത്.സമരം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്.മുപ്പതിനായിരത്തിലേറെ വരുന്ന ജീവിതങ്ങളാണ് സമര മേഖലയിലുള്ളത് എന്ന കാര്യം നിസ്സാരമായി തള്ളിക്കളയാന്‍ ഭരണാധികാരികള്‍ക്കും കഴിയില്ല.

ആശമാരെ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനും പ്രതീക്ഷ പകരാനും കഴിയുന്ന നിലപാടുകള്‍ ഉണ്ടാവണം.പതിനായിരം രൂപ പ്രതിമാസ ഓണറേറിയം,പെന്‍ഷന്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ,അയ്യായിരം രൂപ മാസ പെന്‍ഷന്‍ എന്നിവയ്ക്കു പുറമെ ആരോഗ്യമേഖയിലെ വാര്‍ഡ് അസിസ്റ്റന്‍റ്,സാനിറ്റേഷന്‍ തുടങ്ങിയ തസ്തികകളില്‍ അന്‍പത് ശതമാനം സംവരണം കൂടി ഉറപ്പാക്കി ഇവരുടെ മനോവീര്യം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും അപകടപരിരക്ഷയും പ്രസവാനുകൂല്യവും ശമ്പളത്തോടുകൂടിയ അവധിയും ഉറപ്പാക്കേണ്ടതുണ്ട്.

ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാരുടെ ആദ്യ സമ്പര്‍ക്ക പോയിന്‍റായി സേവനമനുഷ്ടിക്കുന്ന ആശ തൊഴിലാളികള്‍ക്ക് ന്യായമായ ജീവിതം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകട്ടെ.പൊതു സമൂഹം ഇവര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടതും അനിവാര്യമാണ്.🙏  

No comments:

Post a Comment