Sunday 21 July 2019

kadaram kondan -- An interesting action thriller

 കാദരം കൊണ്ടാന്‍ -  ആദ്യാവസാനം മുഷിയാതെ കാണാവുന്ന  ആക്ഷന്‍ ത്രില്ലര്‍



 കാദരം കൊണ്ടാന്‍ എന്നാല്‍ കാദരം കീഴടക്കിയവന്‍ എന്നാണര്‍ത്ഥം.ആധുനിക മലേഷ്യയിലെ കേഡ (Kedah) ജില്ലയാണ് കാദരം. 1025ല്‍ കാദരം കീഴടക്കിയ വീരരാജേന്ദ്ര ചോളനാണ് ഇങ്ങനൊരു അപരനാമത്തില്‍ അറിയപ്പെടുന്നത്. ചിത്രത്തിലെ നായകന്‍ കെകെ (വിക്രം) മലേഷ്യന്‍ പോലീസിനെ മണ്ടന്മാരാക്കി, അവിടത്തെ അധോലോകത്തിന്റെ ഭാഗമായി കഴിയുന്ന ഡബിള്‍ ഏജന്റാണ്. ഒരു കേസിലും പ്രതിയാകാതെയുള്ള ഗയിമുകളിലൂടെ അയാള്‍ തന്റെ ജീവിതം തുടരുന്നതാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു പക്ഷെ അതുകൊണ്ടുതന്നെയാകാം ചിത്രത്തിന് മലേഷ്യ പ്രദര്‍ശനാനുമതി നല്‍കാത്തതും.

  2010 ല്‍ ഇറങ്ങിയ പോയിന്റ് ബ്ലാങ്ക് എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്കായ കാദരം കൊണ്ടാന്‍ ആദ്യാവസാനം മുഷിയാതെ കാണാവുന്ന ആക്ഷന്‍ ത്രില്ലറാണ്.വിക്രത്തിന്റെ കെട്ടും മട്ടും ആകെ മാറിയിരിക്കുന്നു. ലൂസിഫറിലെ ലാലിനെപ്പോലെ ഭംഗിയുള്ള നരച്ച തായിടുമൊക്കെയായി ഒരു സെമിവില്ലന്‍ ക്യാരക്ടര്‍. ചിത്രം തുടങ്ങുമ്പോഴുള്ള നായകന്റെ പ്രവേശനം തന്നെ ചിത്രത്തിന്റെ പോക്ക് വ്യക്തമാക്കുന്നതാണ്. പൂര്‍ണ്ണമായും മലേഷ്യയില്‍ ഷൂട്ടു ചെയ്ത ചിത്രത്തില്‍ വിക്രം രംഗത്തെത്തുന്നത് മലേഷ്യയിലെ പ്രസിദ്ധമായ പെട്രോണാസ് ട്വിന്‍ ടവറിലെ ഒരു കെട്ടിടത്തില്‍ നിന്നും ഗ്ലാസ് ജനാല പൊട്ടിച്ച് ചാടുന്നതായിട്ടാണ്.രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നു. പോലീസ് സംരക്ഷരണയില്‍ ആശുപത്രിയില്‍ ചികത്സയിലാകുന്ന കെകെയെ അഡ്മിറ്റു ചെയ്ത വാര്‍ഡിലെ നൈറ്റ് ഷിഫ്റ്റ് നഴ്‌സാണ് വാസു(അബി ഹസ്സന്‍).ഗര്‍ഭിണിയായ ഭാര്യ ആതിര( അക്ഷര ഹസ്സന്‍)യ്‌ക്കൊപ്പം മലേഷ്യയിലെത്തിയിട്ട് പത്തു ദിവസമെ ആകുള്ളു.അമ്മ സഹായിക്കാനായി വരുമൊ എന്നു ചോദിക്കാനായി ഫോണെടുക്കുമ്പോഴാണ് ഒരുവന്‍ കെകെയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മെഷീനുകള്‍ വേര്‍പെടുത്തി പോകുന്നത് അവന്‍ കാണുന്നത്. പെട്ടെന്നുള്ള ഇടപെടലിലൂടെ അവന്‍ കെകെയെ രക്ഷിക്കുന്നു.

  ഈ സംഭവം വീട്ടില്‍ വന്ന് പറയുന്ന സമയത്താണ് വീട്ടിലെത്തുന്ന ഒരുവന്‍ അവനെ അടിച്ചിട്ട് ആതിരയെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് അവസാനംവരെയും രസച്ചരട് മുറിയാതെ മുന്നോട്ടു പോകുന്ന ത്രില്ലറായാണ് ചിത്രം വികസിക്കുന്നത്. മലേഷ്യന്‍ പോലീസിലെ രണ്ട് അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള പോരും കഥയുടെ ഭാഗമാണ്. ചിത്രത്തിന്റെ ഒന്നാം പാതി രണ്ടാം പാതിയുടെ ആക്ഷന്‍ ഷോട്ടുകള്‍ക്കുള്ള തയ്യാറെടുപ്പാണെന്നു പറയാം. അനാവശ്യ ഷോട്ടുകളൊ മടുപ്പിക്കുന്ന ഗാനരംഗങ്ങളൊ ഇല്ല എന്നത് ആശ്വാസകരം. എടുത്തുപറയേണ്ടത് ജിബ്രാന്റെ സംഗീതമാണ്. സാധാരണ ആക്ഷന്‍ ചിത്രങ്ങള്‍ അരോചകമായ സംഗീതം കൊണ്ട് നമ്മളെ വിഷമിപ്പിക്കും, എന്നാല്‍ ഈ ചിത്രത്തില്‍ സംഗീതം നമുക്കൊപ്പമാണ് സഞ്ചരിക്കുന്നത്. രാജേഷ് ശെല്‍വ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസിന്റെ ക്യാമറയും പ്രവീണിന്റെ എഡിറ്റിംഗും നല്ല നിലവാരം പുലര്‍ത്തുന്നു. ലെന, ജാസ്മിന്‍,ചെറി മാര്‍ദിയ, സിദ്ധാര്‍ത്ഥ,വികാസ്,രാജേഷ് കുമാര്‍, രവീന്ദ്ര, പുറവാളന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

No comments:

Post a Comment