Monday, 17 April 2017

Birender's fight against exorbitant rate of stent

സ്റ്റെന്‍റിന്‍റെ  വില കുറച്ചു, ബിരേന്ദറിന്‍റെ  വിജയം
രക്തക്കുഴലിലെ തടസ്സം നീക്കുന്ന ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സ്റ്റെന്‍റിന്‍റെ  വില കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വളരെ അഭിമാനിക്കുകയും എടുത്ത കടുത്ത നിലപാടിനെ സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അതിന്‍റെ യാഥാര്‍തഥ്യം മറ്റൊന്നാണ്. ഒരു ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ. ലോകത്ത് പല വലിയ മാറ്റങ്ങളും വരുത്തിയിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഭരണാധികാരകളോ അല്ല മറിച്ച് വളരെ സാധാരണക്കാരായ വ്യക്തികളാണ് എന്ന വസ്തുത നമ്മെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു ഈ സംഭവം.
ഇതിന്‍റെ തുടക്കം 2014ലാണ്. അഡ്വ.ബിരേന്ദര്‍ സംഗ്വാന്‍ തന്‍റെ സുഹൃത്തിന്‍റെ അച്ഛനെ കാണാന്‍ ഫരീദാബാദിലെ ഒരാസ്പ്പത്രിയിലെത്തി. അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു. 1,26,000 രൂപയാണ് സ്റ്റെന്‍റിന്‍റെ വില. ബില്ലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതൊന്നുമില്ല എന്നറിഞ്ഞു.ഹൃദയ സംബ്ബന്ധിയായ രോഗത്തിന് ഉപയോഗിക്കുന്ന സ്റ്റെന്‍റിന്‍റെ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ല എന്ന് ബോദ്ധ്യപ്പെട്ട ബിരേന്ദര്‍ 2014 ഡിസംബര്‍ 9ന് വിവരാവകാശ നിയമ പ്രകാരം ഇതിന് മറുപടി കിട്ടാനായി കത്ത് നല്‍കി. സ്റ്റെന്‍റ് മരുന്നാണോ അതോ ലോഹമായാണോ കണക്കാക്കുന്നത് എന്നറിയാനായിരുന്നു ആര്‍ടിഐ. മരുന്നാണെന്നും എന്നാല്‍ ഡ്രഗ്സ് ആന്‍റ് കോസ്മറ്റിക്സ് നിയമപ്രകാരം നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിനില്‍(NLEM) ഉള്‍പ്പെട്ടിട്ടില്ല എന്നും മനസ്സിലാക്കി. എന്‍എല്‍ഇഎംല്ലില്‍ ഉള്‍പ്പെട്ടാല്‍ മാത്രമെ മരുന്നു വില നിയന്ത്രണ ഓര്‍ഡറില്‍ സ്റ്റെന്‍റ് വരുകയുള്ളു. അങ്ങിനെയല്ലാത്തതിനാല്‍ വില നിയന്ത്രണവുമില്ല എന്ന് മനസ്സിലാക്കി.

ഇതിനെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ സ്റ്റെന്‍റ് NMEL ല്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍  പൊതുതാത്പ്പര്യ ഹര്‍ജി നല്‍കി.ഫെബ്രുവരി 25ന് കോടതി സ്റ്റെന്‍റ് എന്‍എല്‍ഇഎംലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഒരു നടപടിയുമുണ്ടായില്ല. 2015 ജൂലൈയില്‍ കണ്ടപ്റ്റ് പെറ്റീഷന്‍ നല്‍കി. 2016 ഒക്ടോബറിലാണ് കേസ്സ് കോടതി പരിഗണിച്ചത്. 2016 ജൂലൈ 19 ന് NLEM ല്‍ സ്റ്റെന്‍റ് ഉള്‍പ്പെടുത്തി ഉത്തരവിറക്കി എന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടിയും നല്‍കി. എന്നാല്‍ അതുകൊണ്ടും സ്റ്റെന്‍റിന്‍റെ വില നിയന്ത്രണത്തിനുള്ള സാധ്യത തെളിഞ്ഞില്ല. കെമിക്കല്‍സ്&ഫെര്‍ട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ഡ്രഗ്സിന്‍റെ ഷെഡ്യൂള്‍ -1 ല്‍ സ്റ്റെന്‍റ് ഉള്‍പ്പെടുത്തിയാലെ വില നിയന്ത്രിക്കാന്‍ കഴിയൂ എന്ന് ബോധ്യമായ ബിരേന്ദര്‍ നവംബര്‍ 2016ല്‍ മൂന്നാം പരാതി കോടതിയില്‍ നല്‍കി. 2016 ഡിസംബര്‍ 7ന് കോടതി കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞു. തുടര്‍ന്ന് 2016 ഡിസം.22ന് കോടതി കേന്ദ്രത്തിന് ഇതിനായി സമയം നിശ്ചയിച്ച് നല്‍കി. 2017 മാര്‍ച്ച് 1 ന് മുന്‍പായി വില നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രോഗിയെ മുഴുവന്‍ വിവരങ്ങളും അറിയിക്കമമെന്നുമായിരുന്നു ഉത്തരവ്. ബ്രാന്‍ഡ് നെയിം, ബാച്ച് നമ്പര്‍ എല്ലാം ഉള്‍പ്പെടുത്തി ബില്ല് നല്കണമെന്നും നിര്‍ദ്ദശിച്ചു. അതിന്‍ പ്രകാരം ഫെബ്രുവരി 14ന് സര്‍ക്കാര് ഉത്തരവിറക്കി.ലോഹ സ്റ്റെന്‍റിന്‍റെ വില 45000ല്‍ നിന്നും 7260 രൂപയും ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്‍റിന്‍റെ വില 1.2 ലക്ഷത്തില്‍ നിന്നും 29600 രൂപയാകുന്ന മാജിക്കാണ് തുടര്‍ന്ന് നമ്മള്‍ കണ്ടത്. പ്രണയത്തിന്‍റെ ചിഹ്നം ഹൃദയമായതും ബിജെപി ഇഷ്ടപ്പെടാത്ത പ്രണയ ദിനമായ വാലന്‍റൈന്‍സ് ദിനത്തില്‍ ഉത്തരവിറങ്ങയതും യാദൃശ്ഛികമാകാം. ഏതായാലും ഹൃദ്രോഗികള്‍ എന്നെന്നും കടപ്പെട്ടിരിക്കുന്ന ഒരു പേരാണ് ബിരേന്ദര്‍ സംഗ്വാന്‍. നമുക്ക് ഹൃദയത്തില്‍ തൊട്ട് ഈ ചങ്ങാതിയെ അഭിനന്ദിക്കാം. ഒപ്പം ഒരു ചോദ്യവുമാകാംനിസ്സാരങ്ങളായ വിഷയങ്ങള്‍ക്ക് പിന്നാലെ ഓടി നടക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എന്തുകൊണ്ട് ഇത്തരം സുപ്രധാനമായ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നില്ല, അതിന് കഴിയുമ്പോള്‍ മാത്രമെ നമ്മുടെ ജനാധിപത്യത്തിന് പക്വത വരുകയുള്ളു എന്ന് നമുക്ക് കരുതാം. 

Tuesday, 28 February 2017

On Athirappilli Project


ആതിരപ്പള്ളി  വൈദ്യുതി പദ്ധതി  ഇനി വൈകിക്കൂട
അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടിയിരുന്ന  ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എന്താണ് സംഭവിച്ചത് ? പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്തിയ  പരിസ്ഥിതി- സുസ്ഥിര വികസന വിദഗ്ധന്‍‍ ഡോക്ടര്‍ കെ.രവിയുമായി വി.ആര്‍.അജിത് കുമാര്‍ നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.ഡോക്ടര്‍ കെ.രവി ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിലെ പരിസ്ഥിതി -സുസ്ഥിര വികസന പോളിസി കണ്‍സള്‍ട്ടന്‍റും  സംസ്ഥാന സര്‍ക്കാരിന്‍റെ  സുസ്ഥിര വികസന  ഉപദേശകനുമായിരുന്നു.
അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് സര്‍വ്വെ നടത്തിയ ജലവൈദ്യുതി പദ്ധതിയാണ് ആതിരപ്പള്ളി. സര്‍വ്വെ നടത്തിയെങ്കിലും പദ്ധതി വെള്ളച്ചാട്ടത്തെ ബാധിക്കും എന്ന കണക്ക് കൂട്ടലില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് ഇത് സംബ്ബന്ധിച്ച് പുനര്‍ചിന്തനം നടന്നത് തികച്ചും യാദൃശ്ഛികമായായിരുന്നു. 1996 ജനുവരിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി കേരള ഹൌസില്‍ എത്തിയ എന്‍റെ മുറിയില്‍, മറ്റ് മുറികളില്‍ ഒഴിവില്ലാതിരുന്നതിനാലാണ് അന്ന് വൈദ്യുതി ബോര്‍ഡ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്ന ശേഷയ്യര്‍ എത്തിച്ചേര്‍ന്നത്. അതും രാത്രി പന്ത്രണ്ട് മണിക്ക്. അന്ന് ഞങ്ങള്‍ പരിചയപ്പെടാതെ കിടന്നുറങ്ങി. എന്നാല്‍ അടുത്ത ദിവസം മറ്റൊരു മുറിയിലേക്ക് താമസം മാറിയ ശേഷനുമായി പരിചയപ്പെടുകയും ഒരു ദീര്‍ഘസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അദ്ദേഹം സുപ്രീംകോടതിയിലെ ഒരു കേസ്സുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. കേരളത്തിലെ വൈദ്യുതി ക്ഷാമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ആതിരപ്പള്ളി വിഷയമായത്. നല്ല പദ്ധതിയായിരുന്നു,പക്ഷെ വെള്ളച്ചാട്ടത്തെ ബാധിക്കുമെന്നതിനാല്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആതിരപ്പള്ളിയില്‍ ഇത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ശേഷന്‍ പറഞ്ഞു. വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാം എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വച്ചു. ലോകത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടമായ നയാഗ്രയുടെ മാതൃക നമുക്ക് മുന്നിലുള്ളത് ഞാന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെ വെള്ളച്ചാട്ടം നിലനിര്‍ത്തുകയും രാത്രിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ വിജയകരമായ സാധ്യത.
                    പൊതുവെ ഇത്തരം ചര്‍ച്ചകള്‍ ചര്‍ച്ചകളായി അവസാനിക്കുകയേ ഉള്ളു. എന്നാല്‍ ഈ ചര്‍ച്ചയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ശേഷന്‍ കേരളത്തലെത്തിയ ഉടന്‍ അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ രാജഗോപാല്‍ ഐഎഎസുമായി  ഈ വിഷയം ചര്‍ച്ച ചെയ്തു. പദ്ധതിയുടെ സാധ്യതകള്‍ ബോധ്യമായ അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് മുന്നില്‍ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടി. ആശയം അവതരിപ്പിച്ച വ്യക്തിയോട് തന്നെ പുന:പരിഗണന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നെ വിവരമറിയിച്ചതിന്‍ പ്രകാരം വൈദ്യുതി ബോര്‍ഡിലെ രേഖകള്‍ പരിശോധിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ റിപ്പോര്‍ട്ട പരിഗണിക്കുകയും  പദ്ധതി തത്വത്തില്‍ അംഗീകരിക്കുകയും പാരിസ്ഥിതിക പഠനം നടത്തിയ ശേഷം അനുമതി സംബ്ബന്ധിച്ച് തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പാരിസ്ഥിതിക പഠനത്തിനായി ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ  ചുമതലപ്പെടുത്തി. ജെഎന്‍ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോക്ടര്‍ പുഷ്പാംഗദന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഞാന്‍ പ്രിന്‍സിപ്പല്‍ കോ ഇന്‍വെസ്റ്റിഗേറ്ററും കണ്‍വീനറുമായി രൂപീകരിച്ച ശാസ്ത്രജ്ഞരുടെ സംഘം വിശദമായ പാരിസ്ഥിതികാഘാതപഠനം  നടത്തി. 1997 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. ലോകത്തെ ആദ്യത്തെ സുസ്ഥിര വികസന ജലസേചന പദ്ധതിയായിരുന്നു ഇത്. 163 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 26.2 ഹെക്ടര്‍ വനഭൂമി മാത്രമെ ജലത്തിനടിയിലാവുന്നുള്ളു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 102 ഹെക്ടര്‍ പ്രദേശം ആകെ മുങ്ങുമെങ്കിലും സര്‍വ്വെ നടന്ന 1996 സെപ്തംബര്‍ -ഡിസംബര്‍ കാലത്തെ രേഖപ്പെടുത്തല്‍ പ്രകാരം നഷ്ടമാകുന്ന പച്ചപ്പ് 26.2 ഹെക്ടറും ബാക്കി കല്ലും പാറയും നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു. പാരിസ്ഥിതിക പഠനത്തിന് പുറമെ സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഞാനും കേന്ദ്ര പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഡോക്ടര്‍ മാധവ കുറുപ്പും ചേര്‍ന്നാണ് പഠനം നടത്തിയത്. അന്ന് മൂന്ന് ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നത്. ഇവരെ പുനരധിവസിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1997 മാര്‍ച്ച് ആദ്യ വാരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പ്രാരംഭ അനുമതി നല്‍കി. വൈദ്യുതി വകുപ്പിന് പാരിസ്ഥിതികാനുമതി ലഭിച്ച ആദ്യ പദ്ധതിയായിരുന്നു ഇത്. അന്ന് വൈദ്യുതി മന്ത്രി, ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു. അദ്ദേഹം കാണണമെന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടു. റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതില്‍ അദ്ദേഹം അഭിനന്ദിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. അടുത്തയാഴ്ച കോമണ്‍മെല്‍ത്ത് പരിസ്ഥിതി സുസ്ഥിര വികസന ഉപദേശകനായി ലണ്ടനിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവരെ നാടിന് ആവശ്യമുണ്ട് എന്നദ്ദേഹം പറഞ്ഞു. മൂന്ന് കൊല്ലത്തേക്കുള്ള നിയമനമാണ് ,അതിനു ശേഷം തിരികെ വരും എന്നു പറഞ്ഞ് യാത്രയാവുകയും ചെയ്തു.
ഞാന്‍ രണ്ടായിരത്തില്‍ തിരികെ വരുമ്പോഴും പദ്ധതിക്ക് ഒന്നും സംഭവിച്ചിരുന്നില്ല. ഇത് നമ്മുടെ നാടിന്‍റെ മാത്രമായ ഒരു പ്രത്യേകതയാണ്.എല്ലാ സാഹചര്യങ്ങളും അനുകൂലമായാലും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകില്ല. ഇതിനിടെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ക്ഷന്‍ കോര്‍പ്പറേഷന് കരാര്‍ കൊടുത്തിരുന്നെന്നും പ്രാരംഭജോലികള്‍ തുടങ്ങിയിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. അപ്പോഴേക്കും പരിസ്ഥിതിവാദികള്‍ ചാലക്കുടി പുഴ സംരക്ഷണ സമിതി എന്ന പേരില്‍ ഉദയം ചെയ്യുകയും പദ്ധതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പഠനം ശരിയായ രീതിയിലല്ല നടന്നത് എന്നു കാണിച്ച് അവര്‍ ഹൈക്കോടതിയില്‍ കേസ്സും നല്‍കി. തുടര്‍ന്ന് വാപ്കോസ് എന്ന സംഘടന വീണ്ടും പരിസ്ഥിതി പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴും കേന്ദ്രം അനുമതി നല്‍കുകയാണുണ്ടായത്. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ഉഷ സുകുമാരന്‍റെ മുന്നില്‍ കേസ്സ് വന്നപ്പോള്‍ വൈദ്യുതി ബോര്‍ഡിനെ സഹായിക്കാന്‍ ഞാനും പോയിരുന്നു. രാത്രി സമയത്ത് വൈദ്യുതി ഉതിപ്പാദിപ്പിക്കുമ്പോള്‍ പന്ത്രണ്ട് മണിക്കൂര്‍ വെള്ളച്ചാട്ടം  ഉണ്ടാവില്ല. ഡാമില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെന്‍സ്റ്റോക്കിലൂടെ ജലം താഴെ എത്തിയാവും വീണ്ടും നദിയില്‍ ചേരുക. അപ്പോള്‍ ഡാമിനും പെന്‍സ്റ്റോക്കിനുമിടയിലുള്ള സ്ഥലത്തെ മത്സ്യങ്ങള്‍ എങ്ങിനെ ജീവിക്കും എന്നതായിരുന്നു അവിടെ ഉയര്‍ന്നുവന്ന പ്രധാന തടസ്സവാദം.മത്സ്യങ്ങള്‍ക്ക് ഈ രണ്ട് കിലോമീറ്ററിനിടയില്‍ ജീവിക്കാന്‍  കഴിയുന്ന ചെറുകിണറുകള്‍ പോലുള്ള ഇടങ്ങളുണ്ട് ,അവര്‍ക്ക് അതില്‍ അതിജീവിക്കാം എന്ന് വൈദ്യുതി ബോര്‍ഡ് വാദിച്ചു. ഇങ്ങനെ വാദങ്ങളും എതിര്‍ വാദങ്ങളും പുതിയ പുതിയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദങ്ങളുമായി നമ്മള്‍ കഴിയവെ ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലവൈദ്യുത-ജലസേചന പദ്ധതിയായ സര്‍ദാര്‍ സരോവര്‍ നര്‍മ്മദയുടെ കുറുകെ ഉയര്‍ന്നു വന്നു. ഇതിന്‍റെ പാരിസ്ഥിതിക പഠനവും എന്‍റെ നേതൃത്വത്തില്‍ ബറോഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് നടത്തിയത്. ആ റിപ്പോര്‍ട്ട് ലോകബാങ്കിന് സമര്‍പ്പിക്കുകയും അത് അംഗീകരിക്കുകയും ലോകബാങ്ക് പണം അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ സാമൂഹിക പുനരധിവാസ നയം ശരിയായ രീതിയിലല്ല എന്നു പറഞ്ഞ് മേധാ പട്ക്കര്‍ സുപ്രീംകോടതിയില്‍ കേസ്സ് കൊടുക്കുകയും ദീര്‍ഘനാള്‍ വാദം നടക്കുകയും ചെയ്തു. രണ്ടിടത്തേയും വാദങ്ങളുടെ പ്രത്യേകതകള്‍ ശ്രദ്ധേയമാണ്. നര്‍മ്മദയില്‍ ആയിരക്കണക്കിന് ആദിവാസികളുടെ പുനരധിവാസമായിരുന്നു വിഷയമെങ്കില്‍ ആതിരപ്പള്ളിയില്‍ രണ്ട് കിലോമീറ്റര്‍ പ്രദേശത്തെ മത്സ്യങ്ങളുടെ ജീവനായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. രണ്ട് വര്‍ഷത്തെ വാദത്തിനുശേഷം നര്‍മ്മദ പദ്ധതിക്ക് സുപ്രിംകോടതി പച്ചക്കൊടി കാട്ടി. പദ്ധതിയുടെ പ്രധാന ഗുണഭോക്താവായ ഗുജറാത്ത് കാര്‍ഷിക വ്യവസായ മേഖലയില്‍ നര്‍മ്മദ പദ്ധതി വഴി വന്‍കുതിപ്പ് നടത്തി. വെള്ളം കിട്ടാതെ ഉഴലുകയായിരുന്ന റാന്‍ ഓഫ് കച്ചിലെയും രാജസ്ഥാനിലെയും ജനതയ്ക്ക് കുടിവെള്ളമെത്തിക്കാനും പദ്ധതി പ്രയോജനപ്പെട്ടു. ഇവിടെ വിനോദ സഞ്ചാര സാധ്യതകള്‍ നിലനിര്‍ത്തി ,സുസ്ഥിര വികസനം ഉറപ്പാക്കി പദ്ധതി നടപ്പാക്കാന്‍ കഴിയും എന്ന് ബോധ്യമുണ്ടായിട്ടും ഭൂരിപക്ഷ ജനത ആതിരപ്പള്ളിയെ എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ഊര്‍ജ്ജം അധികമായി ഉത്പ്പാദിപ്പിച്ച് അന്യരാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന ഇന്ത്യയില്‍ വേറിട്ട് നില്‍ക്കുന്ന സംസ്ഥാനമായി നമ്മള്‍ മാറി. ഇവിടെ ആകെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പത്ത് ശതമാനമെ സംസ്ഥാനം ഉത്പ്പാദിപ്പിക്കുന്നുള്ളു .ബാക്കി തൊണ്ണൂറ് ശതമാനവും വലിയ വില കൊടുത്ത് വാങ്ങുകയാണ്. വിലയ്ക്ക് വൈദ്യുതി ലഭ്യമാകാന്‍  തടസ്സമുണ്ടാകുമ്പോള്‍ ഇരുന്നു വിയര്‍ക്കാനും ഉള്ള വ്യവസായങ്ങള്‍ പൂട്ടിയിടാനുമെ കഴിയുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാണാതെ പോകുന്നു. ഇപ്പോള്‍ മാര്‍ച്ച് മുതല്‍ മെയ് വരെ വറ്റി വരളുന്ന വെള്ളച്ചാട്ടത്തെ പദ്ധതി വന്നാല്‍ മുഴുവന്‍ കാലവും നിലനില്‍ക്കുന്നവിധത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴിയും എന്നതാണത്. അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തുന്ന ജലം പകല്‍ സമയം തുറന്നുവിട്ട് വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ കഴിയും. ഈ സത്യം പാരിസ്ഥിതിക വിദഗ്ധരും കേരള ജനതയും മനസ്സിലാക്കേണ്ടതുണ്ട്.നമുക്ക് മുന്നില്‍ ഒരൊറ്റ ചോദ്യമെ ബാക്കിയുള്ളു, കേന്ദ്രം രണ്ട് വട്ടം പാരിസ്ഥിതികാനുമതി  നല്‍കിയ പദ്ധതിയുമായി മുന്നോട്ടു പോവുകയും വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയും  വൈദ്യുതി ക്ഷാമത്താല്‍ നട്ടംതിരിയുന്ന കേരളത്തിന് നാമമാത്രമായ വനനഷ്ടത്തിലൂടെ  163 മെഗാവാട്ട് വൈദ്യുതി  നേട്ടമുണ്ടാക്കുകയും ചെയ്യണമോ അതോ അനാവശ്യ ചര്‍ച്ചകളിലൂടെയും വിവാദങ്ങളിലൂടെയും  ഇനിയും മുന്നോട്ട് പോകണമോ  എന്നതാണാ ചോദ്യം. ഇക്കാര്യത്തില്‍ ഒരുറച്ച നിലപാടെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. 

Tuesday, 20 September 2016

I have no caste-- centenary of Sree Narayana Guru's Proclamation


നമുക്ക്  ജാതിയില്ല

കൊല്ലവര്‍ഷം 1091 മിഥുനമാസം (1916) പ്രബുദ്ധ കേരളം മാസികയില്‍ ശ്രീനാരായണ ഗുരുവിന് ഒരു പരസ്യം നല്‍കേണ്ടിവന്നു. അതിങ്ങനെയായിരുന്നു. നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളു എന്നും മേലും ചേര്‍ക്കുകയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
ആ വര്‍ഷം തന്നെ ഗുരു ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിനോടും വിട പറഞ്ഞു. യോഗത്തിന്‍റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്‍റെ ആനുകൂല്യം ഒന്നും നമ്മെ സംബ്ബന്ധിച്ച കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേതന്നെ നാം മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
മഹാത്മാ ഗാന്ധി ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പിരിച്ചു വിടണമെന്നാവശ്യപ്പെട്ടതിനോടും സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുന്‍പ് തന്നെ ഇന്ത്യയിലെ  ഭരണ നേതൃത്വങ്ങളില്‍ നിന്നും അകലം സൂക്ഷിച്ചതിനോടും സമാനമായ സംഭവങ്ങളാണിത്. ഗുരുദേവന്‍റെ അനുഭവം ഗാന്ധിജിക്കുമുണ്ടായി എന്ന് സംഭവങ്ങളുടെ മൂപ്പുമുറവച്ച് നമുക്ക് പറയാന്‍ കഴിയും. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ കറകളഞ്ഞ പ്രവര്‍ത്തനം നടത്തുകയും സ്വാര്‍ത്ഥമോഹങ്ങള്‍ ഇല്ലാതിരിക്കുകയും  ചെയ്യുന്ന ഏതൊരു നേതാവിനുമുണ്ടാകുന്ന അനുഭവങ്ങളാണിത്.  അധികാരം പിടിച്ചടക്കാനും നിലനിര്‍ത്താനും , ജാതിയും മതവും  ഉപയോഗപ്പെടുത്തുന്നത് സംഘശക്തികളുടെ തന്ത്രങ്ങളാണ് എന്നതും അതാണ് ചരിത്ര നിര്‍മ്മിതിയെന്നതും തിരിച്ചറിയുന്നവര്‍ക്ക് ഇവയെല്ലാം ആവര്‍ത്തിക്കപ്പെടും എന്നതില്‍ അത്ഭുതം തോന്നില്ല. മാത്രമല്ല സമൂഹം എല്ലായ്പ്പോഴും ഇവിടെ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നതും യാഥാര്‍ത്ഥ്യം മാത്രമാണ്.
നമുക്ക് ജാതിയില്ല എന്ന് ഗുരുദേവന്‍ പ്രസ്താവിച്ചതിന്‍റെ ശതാബ്ദി  ആഘോഷിക്കുന്ന ഈ വേളയില്‍ സര്‍ക്കാരും വിവിധ സാംസ്ക്കാരിക സാമൂഹിക സംഘടനകളും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും അതിലെല്ലാം രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്യുമെന്നത് പുതുമയില്ലാത്ത കാര്യമാണ്. അവരെല്ലാം ജാതിയും മതവുമല്ല മനുഷ്യനാണ് പ്രധാനം എന്നൊക്കെ പറയുമെന്നും ഗുരുദേവനെ ദൈവമായി വാഴ്ത്തുമെന്നുമൊക്കെ മനസിലാക്കാന്‍ സാമാന്യബുദ്ധി മതിയാകും.
നമുക്ക് ജാതിയില്ല എന്ന് ഗുരുദേവന്‍ പറയേണ്ടി വന്നത് അദ്ദേഹത്തെ ഈഴവ നേതാവാക്കാന്‍ ആ സമുദായത്തിലെ ഉന്നതരും അങ്ങിനെ ചിത്രീകരിച്ച് ചെറുതാക്കാന്‍ മറ്റ് മതനേതാക്കളും ശ്രമിച്ചിരുന്ന കാലത്താണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ചാതുര്‍വര്‍ണ്ണ്യത്തിനും മതംമാറ്റത്തിനുമെതിരെ ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ച മഹാന്മാരുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നിട്ടുകൂടി ഗുരുവിന് തോല്‍ക്കേണ്ടിവന്നു. ഇന്നായിരുന്നെങ്കില്‍ ദുരന്തം ഇതിലും വലുതാകുമായിരുന്നു. വിഗ്രഹങ്ങളെ എതിര്‍ത്ത ഗുരുദേവനെ വിഗ്രഹമാക്കിയവരും കള്ള് ചെത്തരുത്,വില്ക്കരുത്,കുടിക്കരുത് എന്നുപദേശിച്ച അദ്ദേഹത്തിന്‍റെ ചിത്രം വച്ച് പൂജ ചെയ്ത ശേഷം കള്ളുഷാപ്പും ബാറും നടത്തുകയും ചെയ്യുന്നവരും പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്തവര്‍ ഗുരുദേവ ശിഷ്യന്മാരെന്നഭിമാനിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോഴും അദ്ദേഹം ഏതുവിധം ഇതിനോട് പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കാന്‍ പോലും കഴിയില്ല. നമുക്ക് ജാതിയില്ല എന്ന പ്രസ്താവനപോലും രാഷ്ട്രീയ ആയുധമായി മാറുകയാണ്. വരും ദിവസങ്ങളില്‍ സാത്വികനായ ഈ മഹാന്‍ ഏതൊക്കെ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നത് ആകുലതയോടെ മാത്രമെ വീക്ഷിക്കാന്‍ കഴിയൂ.

ഒരു കാര്യം സത്യമാണ്. ജാതിയും മതവും വ്യക്തികളില്‍ മാത്രം സ്വാധീനം ചെലുത്തുംവിധം ഇവ രണ്ടും സമൂഹത്തില്‍ ഇടപെടുന്നത് ഒഴിവാകണമെങ്കില്‍ അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. ഒരു പാര്‍ട്ടിക്കല്ല,മുഴുവന്‍ പാര്‍ട്ടികള്‍ക്കും അതുണ്ടാവണം. ഒരിക്കലും അവസാനിക്കാത്ത സംവരണ നയവും സമുദായങ്ങളിലെ സമ്പന്നര്‍ ആ സമുദായത്തിലെ തന്നെ പാവങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. അധികാരവും പദവിയും സമ്പന്നര്‍ക്ക് മാത്രം തുടര്‍ന്നും കിട്ടുന്ന വിധമാണ് സംവരണത്തിന്‍റെ സാമ്പത്തിക ക്രീമീലെയര്‍. ലെയറിന്‍റെ തലം ഉയരുകയാല്ലാതെ കുറയുകയില്ല. അതുകൊണ്ടുതന്നെ ജാതിയും മതവും ഇന്ത്യന്‍ സമൂഹത്തില്‍ ഇല്ലാതാവുകയില്ല. വിദ്യാഭ്യാസ-തൊഴില്‍-രാഷ്ട്രീയ മേഖലകളില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ടി വരുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നമ്മള്‍ മുന്നില്‍ കാണേണ്ടതുണ്ട്.(കേരളവും ഭൂമിയുമൊക്കെ നിലനില്‍ക്കുമെങ്കില്‍!!).അങ്ങിനെ  കാണുമ്പോള്‍ ഗുരുദേവന്‍റെ നമുക്ക് ജാതിയില്ല വിളംബരത്തിന്‍റെ മഹത്തരമായ സഹസ്രാബ്ദി വരെ ആഘോഷിക്കാന്‍ വരുംതലമുറകള്‍ക്ക് അവസരമുണ്ടാകുമെന്ന് ധൈര്യസമേതം പറയാന്‍ കഴിയും. 

Monday, 29 August 2016

snow by Orhan Pamuk

ഓര്‍ഹന്‍ പാമുക്കിന്‍റെ മഞ്ഞ്
ഓര്‍ഹന്‍ പാമുക്കിന്‍റെ  മഞ്ഞ് എന്ന രചന തുര്‍ക്കിയുടെ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ  തുടക്കവുമാകുന്ന ഒരു കാലഘട്ടത്തിന്‍റെ കഥയാണ് പറയുന്നത്. 2016ല്‍ എത്തുമ്പോള്‍ അത് അതിനേക്കാള്‍ എത്രയോ ഭീകരവും ഭീതിജനകവുമായി മാറി  എന്നു നമുക്ക് കാണാന്‍ കഴിയും. മതതീവ്രവാദവും വ്യവസ്ഥിതിയോടുള്ള എതിര്‍പ്പും യൂറോപ്പിനോടുള്ള മമതയും ഒക്കെ ഇടകലരുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന 484 പേജുള്ള നോവല്‍. നമുക്ക് മനസ്സിലാകാത്ത പരിസരങ്ങളും രാഷ്ട്രീയ-മത അന്തര്‍ധാരകളും പ്രണയവും സാഹിത്യവും  ഒക്കെ ഇടകലരുമ്പോള്‍ രചന തീവ്രമാണെങ്കിലും  അതിനൊപ്പമുള്ള സഞ്ചാരം കുറച്ചു വിഷമകരമാണ്.
മനുഷ്യ ജീവികള്‍ ദൈവത്തിന്‍റെ മാസ്റ്റര്‍പീസുകളാണ്, ആത്മഹത്യ ഈശ്വര നിന്ദയാണ്  എന്ന് നോവലിനവസാനം വരുന്ന ഒരു പോസ്റ്ററുണ്ട്. അത് ഈ നോവലിന്‍റെ സന്ദേശവുമാണ്. കാ എന്ന പത്രപ്രവര്‍ത്തകനായ കവി പന്ത്രണ്ടു വര്‍ഷത്തെ ജര്‍മ്മന്‍ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി സഹപാഠിയും വിവാഹമോചിതയുമായ യൂപ്ക എന്ന സുന്ദരിയെ കണ്ടെത്തുന്നതും അവരുടെ പ്രണയവും നോവലിന്‍റെ  രസച്ചരടുകളാക്കി, അതിതീവ്രമായ സാമൂഹിക പ്രശ്നങ്ങളാണ് നോവലില്‍ ഓര്‍ഹന്‍ അവതരിപ്പിക്കുന്നത്. എര്‍സ്സ്യുറത്തില്‍ നിന്നും കാര്‍സിലേക്കുള്ള ബസ് യാത്രയുടെ വിവരണം തന്നെ ആ നാടിന്‍റെ അവസ്ഥ നമുക്ക് വെളിവാക്കിത്തരുന്നതാണ്. മഞ്ഞുമൂടിയ ഒരിടത്തുകൂടിയുള്ള  അതിസാഹസികമായ യാത്ര നമുക്കനുഭവമാക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
മാലിന്യക്കൂമ്പാരങ്ങള്‍ക്കും നനഞ്ഞ മണ്ണിനും അന്ധകാരത്തിനും മുകളില്‍ മൂടുപടം വിരിച്ച മഞ്ഞ് വിശുദ്ധിയെക്കുറിച്ച് കായോട് സംസാരിക്കുകയായിരുന്നു എന്നതൊക്കെ മനോഹര ബിംബങ്ങളാണ്. പെണ്‍കുട്ടികളുടെ ആത്മഹത്യകളും മേയറുടെ വധവുമൊക്കെ തുര്‍ക്കിയില്‍ വരാനിരിക്കുന്ന അരാജകത്വത്തിന്‍റെ ലക്ഷണങ്ങളായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.
പ്രവാസജീവിതം മതിയാക്കി ഇസ്താംബൂളിലെത്തിയ കായ്ക്ക് നഗരത്തിനുണ്ടായ മാറ്റം നിരാശ ജനിപ്പിച്ചതിനാലാണ് അയാള്‍ ബാല്യം ചിലവിട്ട കാര്‍സിലേക്ക് , അധികം പുരോഗതിയുണ്ടായിട്ടില്ലാത്ത, അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അവസാനമില്ലാത്ത യുദ്ധങ്ങളും വിപ്ലവങ്ങളും  അക്രമങ്ങളും കൂട്ടക്കുരുതികളും കാര്‍സിന് പുതുമയായിരുന്നില്ല. അര്‍മീനിയ, റഷ്യ,ബ്രിട്ടന്‍ എന്നിങ്ങനെ അധിനിവേശത്തിന്‍റെ നാളുകള്‍. സെര്‍ദാര്‍ ബയി കായോട് പറയുന്നത് പ്രസക്തമാണ്, പണ്ടുകാലത്ത് നമ്മളെല്ലാവരും സഹോദരന്മാരായിരുന്നു. പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓരോരുത്തരും  ഞാനൊരു അസ്സേറിയനാണ്,കുര്‍ദാണ്,റ്റെര്‍ക്കീമിയനാണ് എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകളും അവരുടെ  റ്റിഫിലിസ് റേഡിയോയുമാണ് ഗോത്രവര്‍ഗ്ഗബോധം വളര്‍ത്തിയതും പ്രചരിപ്പിച്ചതും. തുര്‍ക്കിയെ വിഭജിച്ച് നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇന്ന് എല്ലാവരും പണ്ടത്തേതിലും അഭിമാനികളാണ്,കൂടുതല്‍ ദരിദ്രരും.
ഈ നഗരത്തില്‍ സകലരും ആത്മഹത്യ ചെയ്യുന്നതെന്ത് എന്ന ചോദ്യത്തിന് യൂപ്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, എല്ലാവരും ആത്മഹത്യ ചെയ്യുന്നില്ല,സ്ത്രീകളും പെണ്‍കുട്ടികളും മാത്രം. പുരുഷന്മാര്‍ മതത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും സ്ത്രീകള്‍ സ്വയം കൊല്ലുകയും ചെയ്യുന്നു.
തലമറച്ചു  വന്ന പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കിയ സ്ഥാപന ഡയറക്ടറെ കൊലചെയ്യും മുന്‍പ് കൊലയാളിയുടെ വാദം ഇങ്ങനെയാണ് പ്രൊഫസര്‍ ന്യൂറിയില്‍ മാസ്, നിങ്ങള്‍ ദൈവഭയമുള്ളവാനെണെങ്കില്‍  , വിശുദ്ധ ഖുര്‍ ആന്‍ ദൈവവചനമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍,ദൈവികപ്രകാശം എന്ന ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്ന അധ്യായത്തിന്‍റെ മുപ്പത്തിയൊന്നാം വാക്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം എന്താണ്?
സ്ത്രീകള്‍ അവരുടെ ശിരസ്സും മുഖവും മറയ്ക്കണമെന്ന് ആ വാക്യത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എങ്കില്‍ തലയില്‍ സ്കാര്‍ഫ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കാനുള്ള  നിങ്ങളുടെ തീരുമാനവും ദൈവശാസനവും തമ്മില്‍  എങ്ങിനെ പൊരുത്തപ്പെടും
നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്, മതേതര സര്‍ക്കാരാണ് തീരുമാനമെടുത്തത്.
ക്ഷമിക്കണം സാര്‍, ഗവണ്മെന്‍റിന്‍റെ  നിയമത്തിന്, നമ്മുടെ ദൈവത്തിന്‍റെ നിയമം റദ്ദാക്കാനുള്ള അധികാരമുണ്ടോ?
ഒരു മതേതര രാജ്യത്ത് ഇവ രണ്ടും വ്യത്യസ്ത വകുപ്പുകളാണ്
മതേതരം എന്നാല്‍ നാസ്തികത്വം എന്നാണോ ഉദ്ദേശിക്കുന്നത്
അല്ല
അങ്ങനെയെങ്കില്‍ മതനിയമങ്ങള്‍ അനുസരിക്കുന്ന കുട്ടികളെ പുറത്താക്കുന്നതെന്തിന്?
മകനെ,ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക്  ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ല.
സാര്‍,നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസപരവും മതപരവുമായ സ്വാതന്ത്ര്യവുമായി ഇവയെല്ലാം എങ്ങിനെ പൊരുത്തപ്പെടും.സാര്‍,അങ്കാറയില്‍ നിന്നുള്ള കല്‍പ്പനയാണോ അതോ ദൈവത്തില്‍ നിന്നുള്ള കല്‍പ്പനയാണോ പ്രാധാന്യം അര്‍ഹിക്കുന്നത്."
എന്‍റെ ചങ്ങാതി, മോഷ്ടാക്കളുടെ കരങ്ങള്‍ ഛേദിച്ചു കളയണമെന്നും ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട്.പക്ഷെ,നമ്മുടെ രാജ്യം അപ്രകാരം ചെയ്യുന്നില്ല. നിങ്ങള്‍ അതിനെതിരായി ഒന്നും പറയുന്നില്ലല്ലോ?
ഒന്നാംന്തരം മറുപടി,നമ്മുടെ സ്ത്രീകളുടെ മാനത്തിന് തുല്യമായി ഒരു മോഷ്ടാവിന്‍റെ കരം കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും. അമേരിക്കന്‍ ബ്ലാക്ക് മുസ്ലിം പ്രൊഫസര്‍ മാര്‍വിന്‍ കിങ്ങ് പ്രസിദ്ധീകരിച്ച സ്ഥിതിവിവര കണക്ക് അനുസരിച്ച്, സ്ത്രീകള്‍ മൂടുപടം ധരിക്കുന്ന ഇസ്ലാമിക് രാജ്യങ്ങളില്‍ ബലാല്‍സംഗം വളരെ വളരെ കുറവാണ്. സ്ത്രീപീഢന പരാതികള്‍ ഉണ്ടാകുന്നതേയില്ല. ഹെഡ് സ്കാര്‍ഫ് ധരിച്ച സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ശരിയാണോ?

ഇത്തരത്തിലുള്ള സംഭാഷണം ഒടുവില്‍ പ്രോഫസറുടെ നെഞ്ചിലൂടെ ഒരുണ്ടപായുന്നിടത്ത് അവസാനിക്കുകയാണ്. ഈ വിധം മതവും അധികാരവും തമ്മിലുള്ള സംഘര്‍ഷവും കുടുംബബന്ധങ്ങളും അവയുടെ പരാജയങ്ങളും ഇടകലരുന്ന നോവലില്‍ ,മരണപ്പെടുന്ന കായുടെ ജീവിതം അന്വേഷിക്കുന്ന കഥാകാരനെയാണ് നാം കാണുന്നത്. ഡിസി ബുക്സിനുവേണ്ടി ജോളി വര്‍ഗ്ഗീസാണ് വിവര്‍ത്തനെ നിര്‍വ്വഹിച്ചിരിക്കുന്നത്. വില250 രൂപ

Monday, 25 July 2016

power centers of Sangha period

സംഘകാലത്തെ അധികാര കേന്ദ്രങ്ങള്‍
സംഘകാലത്ത് ഐമ്പെരുങ്കഴു അഥവാ അഞ്ചു മഹാസഭകളാണ്  രാജാവിന്‍റെ അധികാരങ്ങളെ  നിയന്ത്രിച്ചിരുന്നത്. ചാരന്മാര്‍, പുരോഹിതന്മാര്‍, സേനാനായകന്മാര്‍,രാജദൂതന്മാര്‍,മന്ത്രിമാര്‍ എന്നിവരടങ്ങിയ ഈ സഭകള്‍ ജനതയുടെ അവകാശങ്ങളും അധികാരങ്ങളും  കാത്തു സൂക്ഷിച്ചു. ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന മറ്റൊരു കൂട്ടര്‍ എണ്‍പേരായമായിരുന്നു. കരണത്തിയലവര്‍(കണക്കപ്പിള്ളമാര്‍),കരുമക്കാരര്‍(കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍),കനകചൂറ്റം(ഖജാന ഉദ്യോഗസ്ഥര്‍),കടൈ കാപ്പാളര്‍(കൊട്ടാരം കാവല്‍ക്കാര്‍)നഗര മാന്തര്‍(ജനക്ഷേമത്തെ സംബ്ബന്ധിച്ച് രാജാവിനെ ധരിപ്പിക്കുന്ന  നഗരമൂപ്പന്മാര്‍),പടത്തലവര്‍(കാലാള്‍ നായകര്‍),ആന വീരര്‍(ആനപ്പട നായകര്‍),ഇവുളി മറവര്‍(കുതിരപ്പട നായകന്മാര്‍) എന്നിവര്‍ ഉള്‍പ്പെട്ടതാണ് എണ്‍പേരായം.
അമയ്ച്ചന്‍ എന്ന പേരിലാണ് മന്ത്രിമാര്‍ വിളിക്കപ്പെട്ടിരുന്നത്. ചെങ്കുട്ടുവന്‍റെ മന്ത്രിമാര്‍ വില്യവന്‍ കോതയും അഴുമ്പില്‍ വേളുമായിരുന്നു. കോത,ചേരകുടുംബാംഗവും വേള്‍  വേളനുമായിരുന്നു. മോശക്കാരനായ  രാജാവിനെപ്പോലും നന്നാക്കേണ്ട ചുമതല മന്ത്രിമാര്‍ക്കായിരുന്നു. ഉത്സാഹിയും വിദ്വാനും പ്രയോഗവിചക്ഷണനുമായവരെയാണ്  മന്ത്രിമാരായി നിയമിച്ചിരുന്നത്. പ്രജകളുടെ രക്ഷിതാവും ശത്രുക്കളെ ഒഴിവാക്കാന്‍ കഴിവുള്ളവരും ഉചിതമായ സൌഹൃദ ബന്ധങ്ങള്‍  ഉറപ്പിക്കാന്‍  മിടുക്കുള്ളവരും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കുവാനുള്ള സാമര്‍ത്ഥ്യമുള്ളവരുമായിരുന്നു മന്ത്രിമാര്‍ . കരുതലോടെ  ഫലപ്രദമായി സംസാരിക്കുന്നവരും പ്രായോഗിക പരിചയമുള്ളവരുമായിരുന്നു  അവര്‍. ക്രൂരനായ ഏകാധിപതിയെ  ഉപദേശിക്കുമ്പോള്‍കൂടി സത്യം തുറന്നു പറയണം എന്നതായിരുന്നു രീതി. ചതിയനായ മന്ത്രി പരലക്ഷം പരസ്യ ശത്രുക്കളേക്കാളും അപായകാരിയാണെന്ന് വിശ്വസിച്ചിരുന്നു.

മൂന്നു തരം രാജദൂതന്മാരാണ്  ഉണ്ടായിരുന്നത്. സ്വന്തം നാടിന്‍റെ കാര്യങ്ങള്‍ തങ്ങള്‍ക്കു യുക്തമായി തോന്നുന്ന നിലയില്‍ രാജസഭയില്‍ കൈകാര്യം ചെയ്യാന്‍  സ്വാതന്ത്ര്യമുള്ളവര്‍, തങ്ങളുടെ രാജാവില്‍ നിന്നോ സഭ നിര്‍ദ്ദേശിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുവാനും  അന്യരാജസഭകളില്‍ പ്രവര്‍ത്തിക്കുവാനും അധികാരമുള്ളവര്‍, സ്വരാജ്യത്തിന്‍റെ മുദ്രവച്ച കത്ത് നല്‍കാന്‍ മാത്രം അവകാശമുള്ളവര്‍  എന്നിങ്ങനെയാണ് ഇവരെ തരം തിരിച്ചിരുന്നത്.  ചില ദൂതന്മാര്‍ നാടുനീളെ വിളിച്ചുകൂവി നടക്കുകയും അദ്ദേഹത്തിന് സഹായം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ആദി ഹെയ്മന്‍ എന്ന ദൂതന്‍ നെടുമാന്‍ അഞ്ചിയുടെ ദൂതുമായി  ഔവ തോണ്ടമാനെ കാണാന്‍ പോയ സംഭവം  ഇങ്ങനെ. തോണ്ടമാന്‍ തന്‍റെ പടക്കോപ്പുപുര ആദി ഹെയ്മാനെ കാണിച്ചു കൊടുത്തു. ഭംഗിയില്‍ തിളങ്ങുന്ന പടക്കോപ്പുകള്‍  കണ്ട ആദി സ്വതഃസിദ്ധമായ പരിഹാസ ചാതുരിയോടെ പറഞ്ഞു, എന്‍റെ രക്ഷാധികാരിയായ അഞ്ചിയുടെ ആയുധങ്ങള്‍ ഒടിഞ്ഞു പോയതിനാല്‍ നന്നാക്കാന്‍ കൊടുത്തിരിക്കുകയാണ്. അതിനാല്‍ ആയുധശാല മിക്കവാറും ശൂന്യമാണ്. അങ്ങയുടെ ആയുധശാലയാകട്ടെ ,ഒടിവും ചതവുമില്ലാത്ത മിന്നിത്തിളങ്ങുന്ന  ഒന്നാംതരം ആയുധങ്ങളാല്‍ ശോഭിക്കുന്നതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. അഞ്ചി നല്ല പോരാളിയാകയാല്‍  ആയുധങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെന്നും  തോണ്ടമാന്‍ യുദ്ധത്തില്‍ എടുത്തു ചാടാതെ മുന്‍കരുതലോടെ ജീവിക്കുന്ന രാജാവാണെന്നുമുള്ള  സൂചനയാണ് ആദി നല്‍കിയത്.

ആരും ഇഷ്ടപ്പെടുന്ന പെരുമാറ്റം,ഉത്കൃഷ്ട കുടുംബജാതത്വം,ദയാശീലം,പ്രഭാഷണ ചാതുരി, അന്തസ്സും ഭംഗിയുമുള്ള ആകൃതി, ഉത്കൃഷ്ട വിദ്യാഭ്യാസ യോഗ്യത ,ഭയമോ  പക്ഷപാതമോ കൂടാതെ സന്ദേശം എത്തിക്കാനുള്ള കഴിവ് ,മരണം നിശ്ചയമെന്നു കണ്ടാലും ധൈര്യം വിടാതിരിക്കല്‍ എന്നിവ മാതൃകാ ദൂതന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളായിരുന്നു.തലയില്‍ കെട്ടും കഞ്ചുകവുമായിരുന്നു ഇവരുടെ വേഷം.കഞ്ചുകമാക്കള്‍  എന്നും ഇവര്‍ അറിയപ്പെട്ടു. ഇത് ഗ്രീക്ക് വേഷത്തിന്‍റെ അനുകരണമാണ്  എന്നഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.
ഗോത്രകാലത്തെ കന്നുകാലി മോഷണ രീതിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനം തുടങ്ങുന്നത്. ചാരന്മാരെ ഒറ്റര്‍ എന്നും ചാരപ്രവര്‍ത്തിക്ക് വേയ് എന്നും പറഞ്ഞുവന്നു. നേരത്തെ പരിശീലിക്കുന്ന പലവിധ അടയാള ശബ്ദങ്ങളിലൂടെ  സന്ദേശങ്ങള്‍ കൈമാറാന്‍ ഇവര്‍ക്കു കഴിയും. ശത്രുപാളയത്തിലെ വിവരം ശേഖരിച്ചു വരുന്നവര്‍ക്ക് പരിതോഷികവും നല്‍കിയിരുന്നു. ചാരന്മാരെ രാജാവിന്‍റെ കണ്ണുകളായി കണക്കാക്കിയിരുന്നു. വേഷപ്രച്ഛന്നരായി ചുറ്റിത്തിരിയുന്ന ഇവര്‍ പിടിക്കപ്പെട്ടാല്‍ ധൈര്യം വിടാതെയും സമ്പാദിച്ച വിവരങ്ങള്‍ പുറത്തു പറയാതെയും  ഇരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കും.ഒരു ചാരനെ മറ്റൊരു ചാരനും അവനെ മൂന്നാമതൊരുവനും നിരീക്ഷിച്ചിരുന്നു. പിടിക്കപ്പെടുന്ന ചാരന്മാര്‍ക്ക് വധശിക്ഷ ഉറപ്പായിരുന്നു.   
ബ്രാഹ്മണപുരോഹിതരെ രാജാക്കന്മാര്‍ അനുസരിച്ചിരുന്നു.പല്യാനൈ ചെല്‍ക്കഴു കുട്ടുവന്‍ എന്ന ചേരരാജാവിന് നെടുമ്പാര തായനാര്‍ എന്നൊരു പുരോഹിതനുണ്ടായിരുന്നു.അദ്ദേഹം ലൌകിക ജീവിതം ഉപേക്ഷിച്ചു വനവാസത്തിനു പോയപ്പോള്‍ രാജാവും പിന്‍തുടര്‍ന്നു എന്നും പറയപ്പെടുന്നു.മംഗള ശുഭമുഹൂര്‍ത്തങ്ങളിലും ശുഭശകുനങ്ങളിലും  വിശ്വസിച്ചിരുന്ന രാജാക്കന്മാര്‍ അവരുടെ സഭയില്‍ ജ്യോത്സനും നല്ല പ്രാധാന്യം  നല്‍കിയിരുന്നു.ജ്യോത്സ്യന്‍ കണിയെന്നും മുഖ്യജ്യോത്സ്യന്‍ പെരുങ്കണിയെന്നും അറിയപ്പെട്ടു. പതിവുള്ളതും അല്ലാത്തുമായ രാജകീയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള നല്ല സമയം നിശ്ചയിക്കുക ജ്യോത്സ്യന്‍റെ ചുമതലയായിരുന്നു. 

             ദിവസത്തിന്‍റെ മണിക്കൂറുകള്‍ കണക്കാക്കി വയ്ക്കുന്ന ഉദ്യോഗസ്ഥനായിരുന്നു നാഴിക കണക്കന്‍. നാഴികയുടെ എണ്ണം കണക്കാക്കാന്‍ നാഴിക വട്ടിലാണ് ഉപയോഗിച്ചിരുന്നത്. സമയ കണക്കന്മാര്‍ ഊഴം വച്ച് ഉറങ്ങാതെ രാവും പകലും മണിക്കൂറുകള്‍ എണ്ണിക്കൊണ്ടിരുന്നു.
ഗുമസ്തന്മാര്‍ മന്ത്രക്കണക്കര്‍ എന്നറിയപ്പെട്ടു.അവര്‍ മന്ത്രയോലയെഴുതി ലാക്കോട്ടുകള്‍ ഭദ്രമായി സൂക്ഷിച്ചു. ചെളിമണ്ണുകൊണ്ടാണ് മുദ്രവച്ചിരുന്നത്. ഈ  രേഖകള്‍ മണ്ണടൈ മുടങ്ങല്‍  എന്നറിയപ്പെട്ടു. ഓലയുടെ അറ്റങ്ങള്‍ കെട്ടി അതിനുമുകളില്‍ മെഴുകടയാളവും ഉറപ്പിച്ചിരുന്നു.ന്യായോപദേഷ്ടാക്കളെ  അറക്കളത്ത് അന്തണര്‍ എന്നും ഭരണ നിര്‍വ്വാഹകരെ തന്ത്രവിനൈകര്‍ എന്നും മതപരമായ നോട്ടക്കാരെ  ധര്‍മ്മവിനൈഞര്‍ എന്നും നികുതി പിരിവിന്‍റെ ചുമതലക്കാരെ ആയക്കണക്കര്‍ എന്നും വിളിച്ചുവന്നു.


അടിമകളെപ്പോലെ തന്നെയായിരുന്നു  സേവകരായ ഉരിമെയ് ചുറ്റവും. നൃത്തക്കാര്‍,കണ്ണീര്‍ കുഴല്‍ വിളിക്കാര്‍,കുയിലുവര്‍,വിദൂഷകന്മാര്‍ ,നകൈ വേഴമ്പര്‍ എന്നിങ്ങനെ കലാകാരന്മാരെയും രാജസഭകളില്‍ നിയോഗിച്ചിരുന്നു. രാജാവിനെ പ്രശംസിക്കുന്നതിനും ഒരു കൂട്ടരുണ്ടായിരുന്നു. അവരായിരുന്നു അകവര്‍ . സൂതന്‍,മാഗധന്‍,വൈതാളികന്‍ എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇക്കൂട്ടര്‍. സൂതര്‍ നിന്നു കൊണ്ടും മാഗധര്‍ ഇരുന്നും വൈതാളികര്‍ ചെണ്ടകൊട്ടിനനുസരിച്ച് നൃത്തം ചെയ്തും രാജാവിന്‍റെ ഉദാര പ്രവര്‍ത്തികളെ ശ്ലാഘിച്ചിരുന്നു. വേലക്കാരികളെ കൂളിയര്‍ എന്നു വിളിച്ചുവന്നു. രാജാവിനെ രസിപ്പിക്കാന്‍ കൂനന്മാരെയും കൊട്ടാരം വാര്‍ത്തകള്‍ വെളിയില്‍ പോകാതിരിക്കാന്‍ മൂകന്മാരെയും ജോലിക്ക് വച്ചിരുന്നു. കൊട്ടാരത്തില്‍ സഞ്ചരിക്കുന്ന രാജാവിനൊപ്പം വിളക്കുമായി സുന്ദരികളായ വേലക്കാരികള്‍ ഒപ്പം നടന്ന് സ്തുതിക്കുന്ന രീതിയും നിലനിന്നിരുന്നു. വളയണിഞ്ഞ ദാസിമാര്‍ സ്വര്‍ണ്ണ ചഷകത്തില്‍ കള്ളും വിദേശമദ്യവും അത്താഴത്തിനായി വിളമ്പിയിരുന്നതായും രേഖകള്‍ പറയുന്നു. ഇവര്‍ പടപ്പാളയത്തില്‍ പോലും  രാജാവിനെ സേവിച്ചിരുന്നു. കൊട്ടാരം കാവല്‍ക്കാര്‍ യവനന്മാരായിരുന്നു

Saturday, 9 July 2016

certain markings of kings' rule

രാജഭരണത്തിലെ ചില  അടയാളപ്പെടുത്തലുകള്‍

പേകന്‍ എന്ന രാജാവ് മറ്റൊരു സ്ത്രീയില്‍ അനുരക്തനാവുകയും രാജ്ഞിയായ കണ്ണകിയെ വിവാഹബന്ധം വേര്‍പെടുത്തി പുറത്താക്കുകയും ചെയ്തു. പ്രമുഖ കവികളായ കപിലര്‍,പരണര്‍,വരിശില്‍ കിഴാര്‍, പെരുങ്കന്‍റൂര്‍ കിഴാര്‍ എന്നിവര്‍ രാജാവിനെ ഉപദേശിക്കുകയും കണ്ണകിക്കു വേണ്ടി വാദിക്കുകയും ചെയ്തു. ഗാര്‍ഹിക മണ്ഡലത്തില്‍ ഇത്തരത്തിലൊരു നിന്ദ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെങ്കിലും  പൊതുവായ മനുഷ്യ സ്നേഹവും ഔദാര്യവും ഉള്ളയാളായിരുന്നു പേകന്‍. അന്തഃപ്പുര സ്ത്രീകള്‍ ഉരിമെയ് കിളിര്‍  എന്നാണറിയപ്പെട്ടിരുന്നത്. യുദ്ധത്തില്‍ പിടിച്ച സ്ത്രീകള്‍ അടിമകളായിരുന്നു. അവര്‍ പൊതുസ്ഥലത്ത് ഒത്തുകൂടി മരക്കുറ്റിയെ ദൈവമെന്ന് കരുതി മാലയിട്ട് പൂജിച്ചിരുന്നു. റോമക്കാരായ വണിക്കുകളും രാജാക്കന്മാര്‍ക്കായി യുവസുന്ദരികളെ  കാഴ്ചവച്ചിരുന്നു. വിദേശികളായ ഷണ്ഡന്മാരെ കൊട്ടാര വേലക്കാരായി വച്ചിരുന്നു. ഭാഷയറിയില്ല എന്നതും ഷണ്ഡന്മാരാണെന്നുമുള്ളത്  അവരെ അന്തഃപുരത്തില്‍ നിയോഗിക്കുന്നതിന്  കാരണമായി പറയപ്പെടുന്നു.

ഗായകന്മാര്‍,നടന്മാര്‍,ബ്രാഹ്മണര്‍,കവികള്‍,ദൂതന്മാര്‍  എന്നിവര്‍ക്ക് കൊട്ടാരത്തില്‍ പ്രവേശനം എളുപ്പമായിരുന്നു. വാള്‍,കൊടി,കുട,പെരുമ്പറ ,കുതിര,ആന,തേര്,ഹാരം,കിരീടം എന്നിവയായിരുന്നു രാജചിഹ്നങ്ങള്‍.കുട വൃത്താകാരത്തിലും വലുപ്പത്തിലും തൂവെള്ള നിറത്തിലുമുള്ളതായിരുന്നു. വെണ്‍കുട എന്നും വെണ്‍കൊറ്റക്കുടയെന്നും ഇതിനെ വിളിച്ചിരുന്നു.
രാജാവ് രാജ്യം പിടിക്കാന്‍ പോകുമ്പോള്‍ കുടയെ വന്ദിക്കുമായിരുന്നു. അതിനുള്ളില്‍ ദേവത കുടികൊള്ളുന്നു  എന്നായിരുന്നു വിശ്വാസം. യുദ്ധരംഗത്ത് കൊടി താഴ്ത്തുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താലും കുട നശിപ്പിക്കപ്പെട്ടാലും ആ രാജാവ് അപമാനിതനായി കരുതപ്പെട്ടിരുന്നു.
കുട സൂചിപ്പിക്കുന്നത് തണലാണ്. രാജാവിന്‍റെ കുട ഭരണകൂടമാണ്. അതിന് കീഴെ നില്‍ക്കുന്ന ജനതയുടെ സംരക്ഷകനാണല്ലോ രാജാവ്. രാജാവിന്‍റെ കുടയ്ക്കുണ്ടാകുന്ന ആപത്ത് കുറിക്കുന്നത് ജനതയുടെ ശാന്തതയുടെയും രക്ഷയുടെയും  നഷ്ടമാണ്. ഒരു രാജ്യം കീഴടക്കിയാല്‍  അത് തന്‍റെ കുടക്കീഴിലായി  എന്നാണ് പറയുക. അങ്ങിനെയാണ് വലിയ പ്രദേശങ്ങളുടെ അധിപനായ രാജാവിനെ ഏകഛത്രാധിപതി എന്ന ബിരുദം നല്‍കി  ആദരിക്കുന്ന  രീതി നിലവില്‍ വന്നത്. കുടത്തണ്ടു മുറിച്ച് അളവു കോലാക്കുന്നതും രാജാവിനെയും ദേശത്തെയും അപമാനിക്കലായിരുന്നു.

കൊത്തിവച്ച സിംഹങ്ങളാണ്  സിംഹാസനം താങ്ങിയിരുന്നത്. അരശുകട്ടില്‍ എന്നും സിംഹാസനം അറിയപ്പെട്ടു. സിംഹാസനാരോഹണത്തിന് അരശുകട്ടില്‍ ഏറുതല്‍ എന്നു പറഞ്ഞിരുന്നു. യുദ്ധത്തില്‍ പിടിച്ച ആനകളുടെ കൊമ്പുകൊണ്ടായിരുന്നു  കസേരക്കാലുകള്‍ നിര്‍മ്മിച്ചിരുന്നത്. പില്‍ക്കാലത്ത് ശത്രുരാജാവിനെ തോല്‍പ്പിച്ച് സിംഹാസനം കൂടി കൊണ്ടുപോരിക പതിവായി. മഴവരായന്‍,കലിംഗരായന്‍ എന്നിങ്ങനെ പരാജിത രാജാക്കന്മാരുടെ പേരുകള്‍ സിംഹാസനങ്ങള്‍ക്ക് നല്‍കിയിരുന്നു.
രാജാധികാരത്തിന്‍റെ ചിഹ്നമായിരുന്നു പെരുമ്പറ. ഇതിന് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിനെ ശുദ്ധജലത്തില്‍ കുളിപ്പിച്ചും മാലയണിയിച്ചും ആരാധിച്ചു വന്നു. പെരുമ്പറ വയ്ക്കാന്‍ മുരശുകട്ടിലാണ്  ഉപയോഗിച്ചിരുന്നത്. ചെണ്ടയ്ക്കുള്ളില്‍ ദേവത കുടികൊള്ളുന്നതായി  വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ  ദേവതയെ ഭജിക്കുമ്പോള്‍ പെരുമ്പറ ഉച്ചത്തില്‍ കൊട്ടുമായിരുന്നു. ഉത്സവാഘോഷങ്ങള്‍ക്ക് പെരുമ്പറ ആനപ്പുറത്തു കയറ്റി നഗരം ചുറ്റിയിരുന്നു. രാജവിളംബരങ്ങള്‍,ആനമദമിളകുന്നത് പോലെയുള്ള അറിയിപ്പുകള്‍ ഒക്കെ പെരുമ്പറ കൊട്ടിയാണ് അറിയിച്ചിരുന്നത്. പെരുമ്പറ ഉപയോഗിക്കേണ്ട അവസരം,ഉപയോഗിക്കാന്‍ അധികാരപ്പെട്ട അധികാരികള്‍, അവര്‍ക്ക്  അതിന് അധികാരം നല്‍കേണ്ടവര്‍ തുടങ്ങി പലതിനും ക്രമം വച്ചിരുന്നു. കൊട്ടുകൊണ്ട പാടുകള്‍ തോലില്‍ പ്രേതദൃഷ്ടി പോലെ കാണപ്പെട്ടിരുന്നു. യുദ്ധപ്രഖ്യാപന വിളംബരം രാവിലെയാണുണ്ടാവുക. അതിനെ കാലൈമുരശു എന്നു പറയും. കടുവയെ  ആക്രമിച്ചു കൊന്ന കാളയുടെ തോലുകൊണ്ടാണ്  യുദ്ധപ്പെരുമ്പറ ഉണ്ടാക്കിയിരുന്നത്. വാളും കുടയും പോലെ പെരുമ്പറയും ഒരു ശുഭമുഹൂര്‍ത്തത്തിലാണ്  പടക്കളത്തില്‍  കൊണ്ടുപോവുക. ഭടന്മാരില്‍ ആവേശമുണ്ടാക്കാന്‍  പെരുമ്പറ മുഴക്കിയിരുന്നു. ശത്രുരാജാവിന്‍റെ ഗോത്രചിഹ്നമായി  അറിയപ്പെടുന്ന  വൃക്ഷത്തിന്‍റെ തടികൊണ്ടാണ് പെരുമ്പറയ്ക്ക് ചട്ടക്കൂടുണ്ടാക്കുക. കുടയും പെരുമ്പറയും പിടിച്ചെടുക്കുന്ന പട്ടാളക്കാരനെ ആദരിക്കുകയും  പെരുമ്പറ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. വിജയത്തിന് വീരമുരശും ദാനത്തിന് ത്യാഗമുരശും നീതിക്ക് ന്യായമുരശും ഉപയോഗിച്ചു. സാമന്തന്മാര്‍ കപ്പവുമായി രാജാവിനെ കാണാന്‍ വരുമ്പോഴും മുരശ് മുഴക്കും. പ്രഭാതത്തിന്‍റെ വരവറിയിക്കാന്‍ മുഴക്കുന്നത് മുരശം പള്ളി എഴുച്ചി മുരശമാണ്.

ശത്രു നിഗ്രഹത്തിന്‍റെ ചിഹ്നമായിരുന്നു  വാള്‍. അത് തീര്‍ത്ഥത്തില്‍ കുളിപ്പിക്കുകയും  മാലയണിയിക്കുകയും  ചെയ്തിരുന്നു.പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉണ്ടാക്കിയ തുണിക്കഷണത്തില്‍ രാജാവിന്‍റെ പ്രത്യേക മുദ്ര അടയാളപ്പെടുത്തി പല പൊക്കത്തിലുളള  തണ്ടിലോ തൂണിലോ കെട്ടി കൊടി പറപ്പിച്ചിരുന്നു. ചേരന് വില്ല്,ചോളന് കടുവ,പാണ്ഡ്യന്  മത്സ്യം എന്നിവ കൊടിയടയാളങ്ങളായിരുന്നു.ക്ഷേത്രം,ഗൃഹം,കോട്ടകൊത്തളങ്ങള്‍,
യുദ്ധത്തിനു പോകുന്ന ആനകള്‍,രഥങ്ങള്‍ എന്നിവയുടെയെല്ലാം  മുകളില്‍ കൊടികള്‍ പാറിച്ചിരുന്നു. ക്ഷേത്രക്കൊടി ഉത്സവത്തെയും യുദ്ധരംഗത്തെ കൊടി വിജയത്തെയും കള്ളുഷാപ്പിന്‍റെ കൊടി മറ്റു സ്ഥാപനങ്ങളില്‍ നിന്നും അതിനുള്ള വ്യത്യാസത്തേയും സൂചിപ്പിച്ചു.
ചേരരാജാക്കന്മാര്‍  പനയോല മാലയും ചോളര്‍ അത്തിമാലയും പാണ്ഡ്യര്‍ വേപ്പുമാലയും ധരിച്ചു. കഴുത്തിലെ മാലയ്ക്ക് താരെന്നും തോളത്തതിനെ കണ്ണിയെന്നും വിളിച്ചുവന്നു. യുദ്ധരംഗത്ത് ഇതിനുപുറമെ വെച്ചി,കരണ്ട,വഞ്ചി,കാഞ്ചി,നൊച്ചി,ഉഴിഞ്ഞ,തുമ്പ,വാക എന്നീ പൂക്കളും അണിഞ്ഞു. സൈനികോദ്യോഗസ്ഥരും ഗജങ്ങളും മാലയണിയുമായിരുന്നു. കവരി ചമരി എന്ന പ്രത്യേകയിനം  മാനിന്‍റെ വെളുത്തവാല്‍ രോമങ്ങള്‍ സഞ്ചയിച്ചാണ് വെണ്‍ചാമരം ഉണ്ടാക്കിയിരുന്നത്. ഭരണചക്രം തിരിക്കുന്നവന്‍ എന്ന നിലയിലാവണം ചക്രവര്‍ത്തി  എന്ന പദമുണ്ടായത്. രാജകീയ വാഹനമായിരുന്നു ഗജം. രണ്ടറ്റവും മണി കെട്ടിയ കയര്‍ ആനപ്പുറത്ത് വശങ്ങളിലായി തൂക്കിയിട്ട് അതിന്‍റെ വരവ് അറിയിച്ചിരുന്നു. രാജാവ് ഇറങ്ങിക്കഴിഞ്ഞാലുടന്‍ മണി  അഴിച്ചുമാറ്റുകയും ചെയ്യും. ആനയ്ക്ക് മദമിളകിയാല്‍ അതിന്‍റെ യാത്ര നിയന്ത്രിക്കാനായി  മുള്ളുകള്‍ പോലെയുള്ള കൂര്‍ത്ത ഇരുമ്പു കമ്പികള്‍  വിതറും.അതില്‍ ചവിട്ടാന്‍ മടിച്ച് ആന ഓടാതെ നില്‍ക്കും അപ്പോഴാണ് അതിനെ ബന്ധിക്കുക. മസ്തകത്തില്‍ ഒരു കൊടിയും ശംഖും ചേര്‍ത്തു കെട്ടും. രാജക്കന്‍മാര്‍ കുതിര സവാരിയും ഇഷ്ടപ്പെട്ടിരുന്നു. സവാരിക്കുതിരയെയും മാലയണിയിക്കുമായിരുന്നു. നെയ് ചേര്‍ത്ത ആഹാരമാണ് കുതിരയ്ക്ക് നല്കുക. കുഞ്ചിരോമങ്ങള്‍ മുറിച്ച് ഭംഗി വരുത്തുകയും ചെയ്യുമായിരുന്നു. കുതിര വലിക്കുന്ന ഇരുചക്ര വാഹനത്തിലും മണി കെട്ടി ആഗമനം അറിയിക്കുമായിരുന്നു.

വംശംവൃക്ഷത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. വംശവൃക്ഷത്തില്‍ ദേവത കുടികൊള്ളുന്നുവെന്നും ആ മരം മുറിക്കാന്‍ ഇടയായാല്‍ നഗരം നശിക്കുമെന്നും വിശ്വസിച്ചിരുന്നു. പരദേവതാവൃക്ഷത്തില്‍ ആനയെ തളയ്ക്കാന്‍ ശത്രുവിന് കഴിഞ്ഞാല്‍ അത് മരം മുറിക്കുന്നതിന് തുല്യമായി കണക്കാക്കിയിരുന്നു. മോകൂറിലെ പഴയന്‍റെ വംശംവൃക്ഷം വേപ്പായിരുന്നു. ദ്വീപ് വാസികളുടേത് കടമ്പു മരമായിരുന്നു.
വിശിഷ്ട സേവനത്തിന് ബഹുമതി അഥവാ മാരായം നല്‍കിയിരുന്നു. എട്ടി, കാവിതി,ഏനാതി എന്നിവയായിരുന്നു ബഹുമതികള്‍. എട്ടിയും കാവിതിയും പ്രാദേശിക ബഹുമതികളും ഏനാതി ഉന്നത ബഹുമതിയുമായിരുന്നു. വണിക്കുകള്‍ക്ക് നല്‍കിവന്ന സ്വര്‍ണ്ണപുഷ്പ്പമാണ് എട്ടി. കാവിതി സ്ഥാനം നേടുന്നയാള്‍ക്ക് ആശാന്‍(പുരോഹിതന്‍)
,പെരുങ്കണി(മഹാജോത്സ്യന്‍),അറക്കുള അന്തണന്‍(ന്യായോപദേഷ്ടാവ്),ഓലൈ മന്തിരം(കണക്കപ്പിള്ള) എന്നിവരെപോലെ രാജാവിനെ മുഖം കാണിക്കാന്‍ അവകാശമുണ്ടായിരുന്നു. കരമിളവുള്ളതിനാല്‍ ഇവരെ വരിയിലാര്‍ എന്നു വിളിച്ചിരുന്നു. കാവിതികളും സ്വര്‍ണ്ണപ്പൂവു് ധരിക്കുകയും രാജകുടുംബവുമായി സംബ്ബന്ധം കൂടുകയും ചെയ്തു. വിശിഷ്ട സൈനികര്‍ക്കാണ് ഏനാതിപ്പട്ടം നല്‍കി വന്നത്. അവര്‍ക്ക് രത്നം പതിച്ച മോതിരം നല്‍കിയിരുന്നു. ഏനാതിനാഥ നായനാര്‍ എന്നൊരു സേനാപതിയുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഏനാതി സ്ഥാനം നല്‍കാനുള്ള ശുഭദിനം നിശ്ചിയിച്ച് ജോത്സ്യന്മാര്‍,ഉപദേഷ്ടാക്കള്‍,കുടുംബാംഗങ്ങള്‍,ഭാര്യമാര്‍,സേനാ വിഭാഗം എന്നിവരെയെല്ലാം  ക്ഷണിച്ച് അവരുടെ മുന്നില്‍ വച്ചാണ് സ്ഥാനം നല്കുക. ഭൂമി,കുതിര,തേരുകള്‍,ആനകള്‍ തുടങ്ങി പാരിതോഷികങ്ങളും നല്‍കുമായിരുന്നു. പ്രത്യേക കഞ്ചുകം ധരിക്കാനും ചിലര്‍ക്ക് രാജനാമം പേരിനൊപ്പം ചേര്‍ക്കാനും അനുമതി നല്‍കിയിരുന്നു.


രാജാവിന്‍റെ അംഗരക്ഷകരായി സേവനമനുഷ്ടിക്കുന്ന സ്ത്രീകള്‍ക്ക് അടച്ചുമൂടിയ വാഹനത്തില്‍ അംഗരക്ഷകരോടൊപ്പം യാത്ര ചെയ്യാനും പല്ലക്കില്‍ സഞ്ചരിക്കാനും വെറ്റില സൂക്ഷിക്കാനുള്ള സ്വര്‍ണ്ണപ്പെട്ടി, ചെറിയ വാള്‍,വീശാന്‍ വേലക്കാര്‍ എന്നിവയും നല്‍കിയിരുന്നു. സേനാധിപനെ കുറിക്കുന്ന മുതലി അഥവാ സേനൈമതലി എന്ന പദവിയാണ് പില്‍ക്കാലത്ത് മുതലിയാര്‍ എന്ന  ജാതിയായി  മാറിയത്. 

Wednesday, 6 July 2016

donation styles of Sangham kings

സംഘകാല രാജാക്കന്മാരുടെ  ദാനരീതികള്‍
സംഘകാല രാജാക്കന്മാര്‍ സൂക്ഷമദര്‍ശികളായ നിരൂപകരും തികഞ്ഞ പണ്ഡിതന്മാരുമായിരുന്നു. അവരില്‍ കവികളുമുണ്ടായിരുന്നു. കവിത,നൃത്തം,നാടകം എന്നിവയെ അവര്‍ പ്രോത്സാഹിപ്പിച്ചു. കരികാലന്‍ എന്ന രാജാവ് സര്‍വ്വകലാവല്ലഭനായിരുന്നു. പാണ്ഡ്യന്‍ അറിവുടൈ നമ്പിയും നെടുഞ്ചേഴിയന്മാരും കവികളായിരുന്നു. ഉദാരമതികളായ രാജാക്കന്മാരുടെ സമ്മാനങ്ങള്‍  പലപ്പോഴും ദുര്‍വ്യയത്തിന്‍റെ വക്കുവരെ എത്തിയിരുന്നു. കവികളും കലാകാരന്മാരും അന്തസ്സും മാന്യതയും കല്‍പ്പിക്കാത്ത  പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല.രാജാവ് നേരിട്ട് നല്‍കുന്നവയല്ലാതെ  പ്രതിനിധികള്‍ നല്‍കുന്ന സമ്മാനവും അവര്‍ വാങ്ങിയിരുന്നില്ല. തമിഴ് സംഘ രാജാക്കന്മാരില്‍ ഏഴ് പ്രഭുക്കന്മാര്‍ ഉദാര പ്രവൃത്തികള്‍ക്ക് പ്രത്യേകം പേരുകേട്ടവരായിരുന്നു.
മുന്നൂറു ഗ്രാമങ്ങളും ഒരു ചെറുകുന്നും ചേര്‍ന്ന പറമ്പുനാട്ടിലെ ഭരണാധിപനായ പാണിയെ ,അദ്ദേഹത്തിന്‍റെ ആസ്ഥാന കവിയും സുഹൃത്തും തത്വജ്ഞാനിയും ഉപദേഷ്ടാവുമായ കവിലര്‍ അത്യന്തം പ്രശംസിച്ചിട്ടുണ്ട്. ഒരിക്കല്‍ കൊടിപ്പന്തലില്ലായ്കയാല്‍ മുകളിലേക്ക് പിടിച്ചു കയറാന്‍ വിഷമിച്ച ഒരു മുല്ലവള്ളിക്ക് സ്വന്തം രഥം തന്നെ അദ്ദേഹം ആ ആവശ്യത്തിലേക്ക് നല്‍കിയതായി  കവി പറയുന്നുണ്ട്. കൊല്ലിമലയിലെ ഓരി, പെണ്ണാറിന്‍റെ കരയിലെ കോവലൂരിലെ മലയമാന്‍ കാരി  എന്നിവരും ഉദാരമതികളായിരുന്നു. തകടൂരിലെ (ധര്‍മ്മപുരി) രാജാവായ അദിഹെയ്മാന്‍ നെടുമാന്‍ അഞ്ചി സുപ്രസിദ്ധ കവയിത്രിയായ അവ്വയാര്‍ക്കു്  രക്ഷാധികാരിയായി വര്‍ത്തിച്ചിരുന്നു. ഭക്ഷിക്കുന്നവര്‍ക്ക്  അമരത്വം നല്‍കുന്ന ഒരു നെല്ലിപ്പഴം ഒരിക്കല്‍ ഇദ്ദേഹം അവര്‍ക്കു നല്‍കി. ആ പഴം താന്‍ തന്നെ ഭക്ഷിക്കാതെയും അതിന്‍റെ  ദൈവീക ശക്തി  വെളിപ്പെടുത്താതെയുമാണ്  നെല്ലിപ്പഴം അദ്ദേഹം  നല്‍കിയതെന്നാണ്  രേഖയില്‍ പറയുന്നത്. മറ്റു ജീവജാലങ്ങളോട് തുല്യത പ്രഖ്യാപിച്ചിരുന്ന  നല്ലൂരിലെ പേകന്‍ ഒരു മയിലിന് കമ്പിളി പുതപ്പ് സമ്മാനിച്ചതായും പറയപ്പെടുന്നു. പൊതിയാല്‍ മലകളിലെ ഭരണാധിപനായ ആയി, കവികള്‍ക്ക്  ഉദാരമായി ആനകളെ  സംഭാവന ചെയ്തിരുന്നു. മുതിര മലകളിലെ പ്രധാനിയായിരുന്ന കുമണന്‍,ദരിദ്ര കവിയായ പെരുഞ്ചിത്തിരനാരോട് തന്‍റെ തല വെട്ടിക്കൊണ്ടു പോകാന്‍  അപേക്ഷിക്കുകയുണ്ടായി. കുമണന്‍റെ തലയ്ക്ക് പ്രതിഫലം  നല്‍കുമെന്നു  പ്രഖ്യാപിച്ച അനുജന്‍ ഇളങ്കമണനില്‍ നിന്നും അങ്ങിനെ കവിക്കു പണം കിട്ടിക്കൊള്ളട്ടെ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
കരികാലന്‍ എന്ന ചോളരാജാവ്  ,കടിയലൂര്‍ രുദ്രന്‍ കണ്ണനാര്‍ രചിച്ച മുന്നൂറ്റിയൊന്നു വരികളുള്ള പട്ടിനപ്പാല എന്ന കവിതയ്ക്ക് 16 ലക്ഷം പൊന്ന്  സമ്മാനമായി നല്‍കിയതായി പറയുന്നു. ലക്ഷം ഇന്നു നാം  അറിയുന്ന ലക്ഷമാകില്ല എന്നുറപ്പ്. എങ്കിലും മോശമല്ലാത്ത പാരിതോഷികമാണെന്നുറപ്പ്. ഇമയവരമ്പന്‍  നെടുഞ്ചേരലാതനില്‍ നിന്ന് ചേരനാട്ടിലെ ഉമ്പര്‍ക്കാട്ടു ജില്ലയിലെ (ആനമല) അഞ്ഞൂറു ഗ്രാമങ്ങളുടെ ബ്രഹ്മദായാവകാശവും മുപ്പത്തിയെട്ടു കൊല്ലത്തേക്ക് തെക്കുള്ള പ്രദേശങ്ങളിലെ നികുതിയില്‍ പങ്കും  കവി കമടൂര്‍ക്കനാര്‍ക്കു ലഭിച്ചതായും പറയപ്പെടുന്നു. ഒന്‍പത് വൈദിക യാഗങ്ങള്‍ നടത്താനുള്ള സൌകര്യങ്ങളും സഹായവും പതയാനൈ ശെതക്കഴു കുട്ടുവനില്‍ നിന്നും പലൈ ഗൌതമനാര്‍ക്കു സിദ്ധിച്ചതായും രേഖയുണ്ട്. രാജാവിന്‍റെ വരുമാനത്തില്‍  ഓരോഹരിയും പത്ത് ദശ ലക്ഷം പൊന്നും കാപ്പിയാറ്റു കാപ്പിയനാര്‍ക്ക് കളങ്കായ്  കണ്ണിനാര്‍ മുടിചേരലില്‍ നിന്നു ലഭിച്ചിരുന്നതായും പറയപ്പെടുന്നു. പരണര്‍ക്ക് ചെങ്കുട്ടുവനില്‍ നിന്നും കിട്ടിയത് ഉമ്പര്‍ക്കാട്ടുവാരിയും (വിളവ്) കുട്ടുവന്‍ ചേരല്‍ രാജകുമാരന്‍റെ രക്ഷാധികാരവും ആയിരുന്നു.
ഒരു കവയിത്രിയായ കാക്കൈ പാടിനിയാര്‍ നന്മെ ഇളയാര്‍ക്ക് ആട്ടുകോട് പാട്ടുചേരലാതര്‍ ആഭരണങ്ങള്‍ക്കായി ഒന്‍പത് കാശ് സ്വര്‍ണ്ണവും മറ്റൊരു ലക്ഷം കാണം സ്വര്‍ണ്ണവും നല്‍കിയതിനു പുറമെ  തന്‍റെ പാര്‍ശ്വത്തില്‍ തന്നെ ഇരിപ്പിടവും അനുവദിച്ചിരുന്നു. ചെരുവക്കടുങ്കോട വാഴിയാതനില്‍ നിന്നും കപിലര്‍ക്ക്  ഒരു ലക്ഷം കാണം സ്വര്‍ണ്ണവും നവരക്കുന്നിന്‍റെ മേല്‍ നിന്നു നോക്കുമ്പോള്‍ രാജാവിനും കവിക്കും കാണാന്‍ കഴിഞ്ഞ ഭൂമിയുടെയെല്ലാം ബ്രഹ്മദായാവകാശവുമായിരുന്നു  ലഭിച്ചിരുന്നത്. അരിശില്‍ കിഴാര്‍ എന്ന കവിക്ക് പെരുഞ്ചേരല്‍ ഇരുമ്പൊറൈയില്‍  നിന്നും ഒന്‍പത് ലക്ഷം കാണം സ്വര്‍ണ്ണവും രാജാവിന്‍റെ അധീനതയിലുള്ള പ്രദേശങ്ങളുടെ മേല്‍ അധീശാധികാരവും നല്‍കിയിരുന്നതായി പറയപ്പെടുന്നു.രാജാവും രാജ്ഞിയും സമ്പത്തെല്ലാം കവിക്ക്  നല്‍കി കൊട്ടാരം വിട്ട് ഇറങ്ങിപ്പോയി. പക്ഷെ ആ ദാനം സ്വീകരിക്കാന്‍  കവി വിസമ്മതിക്കുകയും മന്ത്രിപദം മാത്രം സ്വീകരിക്കുകയുമാണുണ്ടായത്.
ഇങ്കളഞ്ചേരല്‍ ഇരുമ്പൊറൈ , പെരുങ്കന്‍റൂര്‍ കിഴാര്‍ക്ക് മുപ്പത്തീരായിരം കാണം  സ്വര്‍ണ്ണവും എണ്ണമറ്റ നഗരങ്ങളും ഗ്രാമങ്ങളും കണക്കില്ലാത്ത സമ്പത്തും അദ്ദേഹത്തിന്‍റെ സമ്മതം ആരായാതെ  അനുവദിച്ചു കൊടുത്തതായും ചരിത്രം പറയുന്നു. മഹത്തായ ദാനത്തിന്‍റെ  ഐതിഹാസിക ബഹുമതികള്‍  നേടാനായി  രാജാക്കന്മാര്‍ പരസ്പ്പരം മത്സരിച്ചിരുന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അവ്വയാര്‍ ഒരിക്കല്‍ പറഞ്ഞു,ഞാന്‍ ഒരു പിടി ചോറുമാത്രം ആവശ്യപ്പെടുമ്പോള്‍ മലപോലെയുള്ള  ഒരു മഹാഗജത്തെയാണ് എനിക്കു തരുന്നത്. ഏത് സമ്മാനം എപ്പോള്‍  ആര്‍ക്കുകൊടുക്കണമെന്ന  കാര്യം രക്ഷാധികാരികള്‍ക്ക് അറിഞ്ഞുകൂടാ
കവികള്‍ക്കും ബ്രാഹ്മണര്‍ക്കും സ്വര്‍ണ്ണത്താമര ദാനം  നല്‍കിയിരുന്നതായും കഥകളുണ്ട്. നര്‍ത്തകര്‍ക്കും പാരിതോഷികം നല്‍കിവന്നു. പുകാറിലെ ചോളരാജാവില്‍ നിന്നും മാധവിക്ക് അദ്ദേഹത്തിന്‍റെ ഹാരവും ആയിരത്തെട്ടു കഴഞ്ച് സ്വര്‍ണ്ണവും കിട്ടിയതായി കാണുന്നുണ്ട്. ബ്രാഹ്മണര്‍ക്ക്  ബ്രഹ്മതായവും നല്‍കി വന്നു.
സമ്മാനങ്ങള്‍ കിട്ടിയിരുന്നെങ്കിലും കവികള്‍ ദരിദ്രരായിത്തന്നെ കഴിഞ്ഞു എന്നു പറയപ്പെടുന്നു. അതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. തങ്ങളുടെ വിശപ്പ് എത്രയും പഴക്കമുള്ളതാണെന്ന്  അവര്‍  കവിതയിലൂടെ പരാതിപ്പെടുന്നുണ്ട്. കവികള്‍ക്ക് കള്ള്,ഇറച്ചി,പലഹാരങ്ങള്‍ എന്നിവ കൂടാതെ  ഉത്തമ വസ്ത്രങ്ങളും നല്‍കിയാണ് കൊട്ടാരത്തില്‍ ആദരിച്ചിരുന്നത്. ചെരുവക്കൊടുങ്കോ വാഴി ആതന്‍ - ഓത്ര എന്ന പ്രത്യേക ഇനം നെല്ലിനു പേരുകേട്ട ഒകന്തൂര്‍ ഗ്രാമം തിരുമാന്‍(വിഷ്ണു) ക്ഷേത്രത്തിന് ദാനം ചെയ്തതായി രേഖയുണ്ട്. ചെങ്കുട്ടുവന്‍ കണ്ണകിക്ഷേത്രത്തിനും വസ്തുവകകള്‍ വിട്ടുകൊടുത്തായി കാണുന്നുണ്ട്.