Friday, 23 March 2018

Sikkim trip --chapter 8

ഭൂകമ്പത്തില്‍ തകര്‍ന്ന ഇടം

സീറോ പോയിന്‍റിലേക്കുള്ള റോഡ്

ഇലകളിലെ മഞ്ഞ്

റോഡ് അവസാനിക്കുന്ന സീറോ പോയിന്‍റ്

സീറോ പോയിന്‍റിലെ പെമയുടെ കട


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഎട്ടാം  ഭാഗം
ഫോട്ടോ വി.ആര്‍.പ്രമോദ്

2017 നവംബര്‍ 15

       ഞങ്ങള്‍ രാവിലെ സീറോ പോയിന്‍റിലേക്ക് പുറപ്പെട്ടു. ഏകദേശം 50 കിലോമീറ്റര്‍ ദൂരമുണ്ട് .2011 ലെ ഭൂകമ്പത്തില്‍ നശിച്ച ഹിമാചലിന്‍റെ ഭീകര കാഴ്ചകളിലൂടെയായിരുന്നു യാത്ര. എത്രയോ കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന പാറകള്‍ കിടക്കുന്നത്. ഒരു ക്യമാറയ്ക്കും ഒപ്പിയെടുത്തു നല്‍കാന്‍ കഴിയാത്ത കാഴ്ച. ആ കാഴ്ച കണ്ടുതന്നെ അറിയണം.ഭൂകമ്പത്തില്‍ ഒരു തടാകം തന്നെ ഇല്ലാതായി. ജിയോളജിയില്‍ പിജിയുള്ള ഹരി യാത്രയ്ക്കിടെ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കി ഞങ്ങളുടെ അറിവ് വര്‍ദ്ധിപ്പിച്ചു. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ചതുപ്പാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം  ഏഷ്യയിലേക്കുള്ള ഇടിച്ചു കയറിയതിലൂടെ ഹിമാലയമായി മാറിയത്. ഇതിന്‍റെ മിക്ക ഭാഗങ്ങളും ബലമില്ലാത്ത പൊടിയും ചെളിയുമാണ്. പത്തുപേര്‍ ഒന്നിച്ച് കൈയ്യടിച്ചാലും ഹിമാലയത്തില്‍ നിന്നും കുറച്ച് പൊടി  താഴേക്ക് വീഴും എന്ന ഹരിയുടെ പ്രസ്താവന ശരിയെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ചിലയിടങ്ങള്‍ ബലപ്പെട്ട് പാറയായിട്ടുണ്ട്. മറ്റ് ചിലയിടങ്ങള്‍ പാറയാകാന്‍ ശ്രമിക്കുന്നുണ്ട് എന്നിങ്ങനെ പല അറിവുകളും ഹരി നല്‍കി.  കാട്ടിലൂടെയാണ് യാത്ര.കാടെന്നാല്‍ ഇടതൂര്‍ന്ന വനമല്ല. നിറവും ഇലകളും കുറവുള്ള ഹിമാലയന്‍ മരങ്ങള്‍. അതില്‍ പല ജീവികളുടെ രൂപത്തിലുള്ള പായലുകളുടെ സമൂഹം.താഴെ കരിയിലകളില്‍ ഐസ്ക്രീം പോലെ പറ്റിയിരിക്കുന്ന മഞ്ഞ്. ജലം മടിച്ച്മടിച്ച് ഖരരൂപമാകുന്ന കാഴ്ചകള്‍.  ഷിംഗ്ബാ റോഡോഡെന്‍ഡ്രന്‍ വന്യജീവി സങ്കേതത്തിലൂടെയാണ് യാത്ര.വഴിയില്‍ റോഡോ മരങ്ങള്‍ ധാരാളം. മാര്‍ച്ചിലാണ് റോഡോ പൂക്കുക.യുമെ സാംഡോഗ് പോലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പിന്നെ വിജനമായ ഇടങ്ങളാണ്. 13000 അടിയിലെ ജിലേബി പോയിന്‍റും കടന്ന് യും താങ്ങ് വാലിയിലൂടെ  സീറോ പോയിന്‍റിലേക്ക് യാത്ര തുടര്‍ന്നു.യുമേ സാം ദോംഗ് എന്നും സീറോ പോയിന്‍റ് അറിയപ്പെടുന്നു.15300 അടി ഉയരത്തില്‍ അവിടെ വഴി അവസാനിക്കുന്നു. മലകള്‍ക്കിടയിലൂടെ ഊര്‍ന്നുവരുകയാണ് നദി. അവിടെ ജലവും ജലം രൂപാന്തരപ്പെട്ട് മഞ്ഞും ഉണ്ടാകുന്ന പ്രകൃതിയുടെ അത്ഭുത കാഴ്ചകള്‍. പെമയുടെ കടയില്‍ കാപ്പിപോലെ മദ്യവും വില്‍പ്പനയ്ക്കുണ്ട്.പെമ ലാച്ചെന്‍കാരിയാണ്.അവിടെ നിന്നും കാപ്പികുടിച്ചശേഷം  ഞങ്ങളും പുഴയുടെ തീരത്തേക്കിറങ്ങി. പുഴ എന്നാല്‍ ഉരുളന്‍ പാറകള്‍ക്കിടയിലെ ചില കുഞ്ഞൊഴുക്കുകള്‍ മാത്രം. ഐസ് വാരിയും എറിഞ്ഞും കളിക്കുന്ന അനേകം ആളുകള്‍. ഒരു പെണ്‍കുട്ടി ഐസുകൊണ്ട് വീട് നിര്‍മ്മിക്കുന്നു. എത്ര ശ്രദ്ധയോടെയാണ് അവളത് ചെയ്യുന്നത് .കുറേനേരം നോക്കിനിന്നു. അഭിനന്ദിക്കാനും  മറന്നില്ല. അവള്‍ക്കും സന്തോഷം.പ്രകൃതി അണിയിച്ചൊരുക്കിയ ഐസ് പ്ലാന്‍റില്‍ നിര്‍മ്മിച്ച ഒരു ഐസ് പ്ലേറ്റ് ഞാന്‍ കൈയ്യിലെടുത്തു. പ്രമോദാണ് പറഞ്ഞത് ,അതുയര്‍ത്തി കൈയ്യലേക്കിടാന്‍. അത് കൈയ്യില്‍ വീണ് ചിതറി. പ്രമോദും നാസറും അത് ക്യാമറയില്‍ പകര്‍ത്തി. കുറേ സമയത്തേക്ക് കത്തികൊണ്ടുമുറിഞ്ഞപോലെ വേദനയായിരുന്നു വിരലുകളില്‍. അത് ഷാര്‍പ്പായി വീണാല്‍ വീണിടം മുറിച്ചേ പോകൂ എന്ന് പിന്നീടാണറിഞ്ഞത്. സീറോ പോയിന്‍റില്‍ ഇന്ത്യ അവസാനിക്കുകയാണ്. അപ്പുറം ചൈനയാണ്. മലയാണ് അതിര്. അവിടെ ഉയരങ്ങളില്‍ നമ്മുടെ ടാങ്കുകള്‍ ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാന്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു, മല മുകളില്‍ നില്‍ക്കുന്നവനാണ് അഡ്വാന്‍റേജ് എന്ന ഉത്തമ ബോധ്യത്തോടെ.എത്ര മണിക്കൂര്‍ ചിലവഴിച്ചാലും  മതിയാകാത്ത ഇടമാണ് സീറോ പോയിന്‍റ്. എങ്കിലും അവിടെ നിന്നും ഞങ്ങള്‍ മടങ്ങി . രാത്രിയാകും മുന്‍പ് കാട് കടക്കണം.
      മടക്കയാത്രയിലാണ് സിങ്കി എന്ന മണമുള്ള ചെടി കണ്ടത്. അതിനെകുറിച്ച് ലാംഗ്ഡു പറയുന്നുണ്ടായിരുന്നു. സ്റ്റോലാഗ്മൈറ്റ്സ് വെള്ളച്ചാട്ടം കണ്ട ശേഷമാണ് യുംതാങ് വാലിയിലെ ഹോട്ട്സ്പ്രിംഗില്‍ പോയത്. അവിടെ ഹോട്ട് സ്പ്രിംഗ് കാണാന് കഴിഞ്ഞില്ല. രോഗിയായ ഒരു ബുദ്ധസന്ന്യാസിയെ കുളിപ്പിക്കുകയായിരുന്നു അതിനുള്ളില്‍. വഴിയില്‍ വണ്ടി പങ്ചറായി. ലാംഗ്ഡു അത് ശരിയാക്കുമ്പോള്‍ ഞാനും രാധാകൃഷ്ണനും പതുക്കെ നടന്നു. വണ്ടി വരുമ്പോള് കയറാം എന്ന് ചിന്തിച്ചായിരുന്നു യാത്ര. കുറച്ചു കഴിഞ്ഞാണ് ഹരീന്ദ്രന്‍ ഇത് മനസിലാക്കിയത്. ഇവന്മാരെന്ത് പണിയാണ് കാണിച്ചതെന്നു പറഞ്ഞ് ഹരിയും സന്തോഷും പിന്നാലെ വന്നു. കാരണം ഈ പ്രദേശം കാടാണ്. കരടി ഇറങ്ങുന്ന ഇടം. അവന്‍ പിന്നാലെയാണ് വരുക .ഒറ്റയടിക്ക് കഥ കഴിക്കും. ഇത് പറഞ്ഞപ്പോള്‍  മാത്രമാണ് അതിന്‍റെ ഭീകരത ഉള്‍ക്കൊണ്ടത്. പങ്ചര്‍ ടയര്‍ മാറ്റി യാത്ര തുടര്‍ന്നു. ഇനി നാംചിയാണ് ലക്ഷ്യം.പോകും വഴി സേനയുടെ ഒരു സൂക്തം ശ്രദ്ധേയമായി തോന്നി The God have mercy on our enemies, we wont .അന്നേ ദിവസവും ലാച്ചുംഗില്‍ താഗ്സിംഗ് റിട്രീറ്റിലാണ് താമസിച്ചത്.ലാച്ചുംഗിലെ ഏക എടിഎം എസ്ബിടിയുടേതാണ്.അത് ബാങ്കിന്‍റെ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബാങ്ക് അതിനുള്ളിലിരിക്കുന്നയാളിന്‍റെ സൌകര്യാര്‍ത്ഥമെ തുറക്കൂ. പണമെടുക്കാന്‍ പ്രമോദ് ചെന്നപ്പോള്‍ അയാള്‍ തുറന്നില്ല. പുറത്ത് വണ്ടി കഴുകിക്കൊണ്ടു നില്‍ക്കുന്ന  ചെറുപ്പക്കാരന്‍ പറഞ്ഞു, 500 രൂപ തന്നാല്‍ തുറക്കാന്‍ പറയാം, ഇതാണ് ഇവിടത്തെ ഫീസ്. നാട്ടുകാര്‍ പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാറില്ല, ടൂറിസ്റ്റുകളില് നിന്നും പണം പിടുങ്ങുകയും ചെയ്യാം. ഇവര്‍ സിക്കിംകാരാകാനുള്ള സാധ്യത കുറവാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ പണം എടുക്കാതെ മടങ്ങി. എസ്ബിഐക്ക് പരാതി നല്‍കണം എന്ന് കരുതിയെങ്കിലും പിന്നീട് അതൊക്കെ മറന്നു. നമ്മുടെ പൊതുവായ അലസത, അല്ലാതെന്താ.  ഹോട്ടിലിനെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഹോട്ടലാണ്. റിസപ്ഷനിലെ നുരു ഷെര്‍പ എന്ന പഹാഡി സുന്ദരന്‍ എപ്പോഴും ചിരിക്കുന്ന ഒരു പയ്യനാണ്. അവന്‍റെ വീട് ഗാംഗ്ടോക്കിലാണ്. വര്‍ഷത്തില്‍ ഒരു തവണയെ പോകൂ. ശമ്പളം ആറായിരം മാത്രം. ആര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം.പത്ത് വരെയെ പഠിച്ചിട്ടുള്ളെങ്കിലും നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഹോട്ടലിന്‍റെ ഉടമ താഗ് തുഗ് ഭൂട്ടിയ ഗാംഗ്ടോക്കിലാണ്. അവര്‍ക്ക് കൂടുതല്‍ ഹോട്ടലുകളും റിയല്‍ എസ്റ്റേറ്റുമൊക്കെയുണ്ട്. ഇടയ്ക്ക് വന്ന് കണക്കുകള്‍ നോക്കിപ്പോകും, അത്രതന്നെ. അയാളുടെ മകന്‍ ആര്‍ക്കിടെക്റ്റാണ്. കര്‍മ്മാ ലെന്‍ഡുപ് ഭൂട്ടിയ .അയാള്‍ 1999ലെ ഒന്‍പതാമത് ഒസാക്ക ഡിസൈന്‍ കണ്‍സപ്റ്റ് മത്സരത്തില്‍ വെങ്കലമെഡല്‍ നേടിയതിന്‍റെ വിവരമൊക്കെ പ്രധാന ഹാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍ നടത്തിപ്പിനുള്ള ഹൌസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് ഇക്കണോമികസ്-സ്റ്റാറ്റിസ്റ്റിക്സ് മോണിറ്ററിംഗ് ആന്‍റ് ഇവാലുവേഷന്‍ വകുപ്പാണ്.രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിയമ വകുപ്പാണ്.  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും വനം വകുപ്പും ചേര്‍ന്ന് ലാച്ചുംഗ് താഴ്വരയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പരിശീലനം നല്‍കിയത് ഇവിടെവച്ചായിരുന്നു എന്ന് നുരു പറഞ്ഞു. തോക്ക്, വലിയ ഫ്ളാസ്ക്കുകള്‍ തുടങ്ങി നിറയെ അലങ്കാര വസ്തുക്കളാണ്. നുരുവിന് പുറമെ 16 ജീവനക്കാരുണ്ട് അവിടെ. നാലായിരം അയ്യായിരമൊക്കെയാണ് ശമ്പളം. ഇവര്‍ക്ക് പുറമെ കാവലാളായി ഒരു പട്ടിയും.അവനും ഒരു കഥയുണ്ട്. കൃഷിയിടത്തില്‍ കരടി ശല്യം ഒഴിവാക്കാന്‍ തയ്യാറാക്കിയിരുന്ന കെണിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെന്നുപെട്ടു ചങ്ങാതി. കെണിയില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ അധികദിവസം അവിടെ കഴിഞ്ഞു. ഒടുവില്‍ എങ്ങനെയോ രക്ഷപെട്ട് കൈകാലുകളിലും നടുവിലും പരുക്കുകളുമായി എത്തി. മരിച്ചുപോകും എന്നു കരുതിയാണ്. പക്ഷെ ആയുസുണ്ടായിരുന്നു. അവന്‍ രക്ഷപെട്ടു, മിടുക്കനായി , പഴയ ഉഷാറിലേക്ക് തിരികെ എത്തുകയും ചെയ്തു. പ്രമോദുമായി ഇഷ്ടന്‍ നല്ല ചങ്ങാത്തത്തിലായി. രാത്രി ഉറങ്ങാന്‍ കിടന്നിട്ട് കണ്ണിന് മുന്നില്‍ നടന്നുകയറാനുള്ള ഒരു മലയുടെ ദൃശ്യം മാത്രം. അത് ഇന്ത്യയുടെ അപാരതയുടെ പ്രകൃതി തീര്‍ത്ത അതിരായിരുന്നു. പച്ചപ്പില്ലാത്ത തണുപ്പിന്‍റെ ആ നനുനനുപ്പ് സാവധാനം ശരീരത്തിലേക്ക് പടര്‍ന്നിറങ്ങി.

മഞ്ഞ് രൂപപ്പെടുന്ന സീറോ പോയിന്‍റ്

ഐസ് പാളിയുമായി അജിത്

ഐസ് പാളി മുകളിലേക്ക്

ഐസ് പാളി തകരുന്നു

സംഘം സീറോ പോയിന്‍റില്‍

അപ്പുറം ചൈന

യും താങ്ങ് വാലി

സീറോ പോയിന്‍റ്

നാസര്‍ സീറോ പോയിന്‍റില്‍

ലാച്ചുംഗിലെ മോഡേണ്‍ റസിഡന്‍സി ഹോട്ടല്‍

Thursday, 22 March 2018

Sikkim trip -- chapter 7

പാസന്‍റെ കട

ഭൂട്ടിയ

ഗുരു ദോംഗ്മാറിലേക്കുള്ള വഴി


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഏഴാം  ഭാഗം
2017 നവംബര്‍ 14
രാവിലെ അഞ്ചിന് തന്നെ ഗുരുദോംഗ്മാറിലേക്ക് പുറപ്പെട്ടു. അതി ദീര്‍ഘമായ യാത്രയാണ്. ദുര്‍ഘടം പിടിച്ച വഴികളിലൂടെ. പലയിടത്തും റോഡ് തന്നെയില്ല. പൊട്ടിവീണ പാറകള്‍ക്കു മുകളിലൂടെയാണ് യാത്ര. ഒരുപാട് അപകട മേഖലകള്‍ തരണം ചെയ്തും ഒരിക്കല്‍ വണ്ടിയ്ക്കുണ്ടായ പങ്ചര്‍ അതിജീവിച്ചും താംഗുവിലെത്തി.അവിടെ   ലെന്‍ഡുപ് ഖാംഗ്സാര്‍ ലോഡ്ജില്‍ കയറി. കടയുടമ ഒരു സ്ത്രീയാണ്, പാസന്‍. അവിടെ ഒരു പ്രായം ചെന്ന മനുഷ്യന്‍ തീ കായുന്നുണ്ടായിരുന്നു.ചുളുങ്ങിയ തൊലിയുള്ള  ഒരു  വൃദ്ധന്‍ . മേജര്‍ ഭൂട്ടിയ എന്നാണ് സ്വയം പരിചയപ്പെടുത്തിയതെങ്കിലും മിലിട്ടറിയില്‍ കരാര്‍ പണിയിലോ ക്യാന്‍റീന്‍ സ്റ്റാഫായോ ജോലി ചെയ്തിട്ടുണ്ടാവും എന്നേ ചിന്തിക്കാന്‍ കഴിയൂ. ഇംഗ്ലീഷ് സംസാരിക്കുന്നില്ല എന്നു മാത്രമല്ല ജോലിസ്ഥലത്തെക്കുറിച്ചോ സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഉള്ള ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി  പറയാനോ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പിറകില്‍ നദിയൊഴുകുന്ന കളകള ശബ്ദം. അവിടവിടെ ചില പട്ടാളക്കാര്‍. കുറച്ചുമാറി പട്ടാളക്യാമ്പ്. അപൂര്‍വ്വമായി വരുന്ന വാഹനങ്ങളുടെ ശബ്ദം ദൂരെനിന്ന്   അടുത്തേക്ക് വരുന്നതിന്‍റെ ഒരു റിഥം. കാറ്റിന്‍റെ തണുത്ത ഹുങ്കാരം. അങ്ങിനെ ഒട്ടു പരിചിതമല്ലാത്ത കാലാവസ്ഥയും ജനതയും. പാസന്‍റെ കടയില്‍ നിന്നും ചായ കുടിച്ചു.മാഗി,ഓംലറ്റ്,ചായ ,കാപ്പി എന്നിങ്ങനെ കുറഞ്ഞ ചോയ്സുകളെ ആ ചെറിയ തടി പീടികയിലുണ്ടായിരുന്നുള്ളു.ഞങ്ങളും കുറേ സമയം ചൂളയ്ക്കടുത്തിരുന്ന് ചൂട് കൊണ്ടു. ടോയ്ലറ്റില്‍ പോകേണ്ടവര്‍ അതും നിര്‍വ്വഹിച്ചു. സിക്കിമില്‍ മിക്കയിടത്തും ടോയ്ലറ്റുകള്‍ അരുവിയിലേക്ക് തുറക്കുന്നു എന്നത് പരിസ്ഥിതിയോട് കാട്ടുന്ന ഒരനീതിയാണ് എന്ന് പറയാതെ വയ്യ. ഇവിടെയും സംവിധാനം മറിച്ചല്ല.
ദേവദാരുവിന്‍റെ ചെറിയ തണ്ടുകള്‍ മുറിച്ചത്  കവറിലാക്കി വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു. തീ കായാനാകും.ജനുവരി-ഫെബ്രുവരി കാലത്ത് താംഗുവില് അഞ്ചടി വരെ മഞ്ഞുമൂടുമെന്ന് ഭൂട്ടിയ പറഞ്ഞു.സീസണ്‍ കഴിഞ്ഞാല്‍ പട്ടാളക്കാരൊഴികെ ബാക്കിയെല്ലാവരും നാടിറങ്ങും. വീണ്ടും സീസണിലില്‍ തിരികെ വരും.ഭൂട്ടിയയുടെ കഥകളൊക്കെ കേട്ടിരുന്നാല്‍ സമയം നഷ്ടമാകും എന്ന് ലാംഗ്ഡോ മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹിമാലയന്‍ കാവല്‍റിയും കടന്ന് ഗുരു ദോംഗ്മാറിലേക്ക്. 17,000 അടി ഉയരത്തിലുള്ള തടാകമാണ് ഗുരു ദോംഗ് മാര്‍. മനോഹരമായ നീല ജലാശയം. ഇതില്‍ പകുതിയോളം ഐസായി മാറിയിട്ടുണ്ട്. എന്നാല്‍ സുതാര്യമാണ് താനും. താഴെയുള്ള കല്ലുകള്‍ പോലും കാണാം. മഞ്ഞുകട്ടകള്‍ വലിച്ചെറിഞ്ഞാല്‍ ജലത്തിന് മുകളിലൂടെ തെന്നിതെന്നി പോകുന്ന മനോഹര കാഴ്ച. ഖചോട് പാല്‍റി, ചോ ലാമോ, മെന്‍ മോയ് സോ എന്നീ തടാകങ്ങളും ദോഗ്മാറിനെപ്പോലെ മനോഹരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും വലിയ ഉയരത്തിലെത്തുമ്പോള്‍ പെട്ടെന്ന് ഇറങ്ങി നടക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.  ഓക്സിജന്‍ കുറവാണ് എന്നതും ബാലന്‍സിംഗിലുള്ള പ്രശ്നങ്ങളുമാണ് കാരണം. ഡസ്റ്റിനേഷനിലെത്തി കുറച്ച് വിശ്രമിച്ചശേഷം ഇറങ്ങി വേഗം കുറച്ച് നടക്കുന്നതാണ് ഉചിതം.
ഗുരു പത്മസംഭവ അഥവാ റിംഗ് പോച്ചെ അതിര്‍ത്തി കടന്ന് എത്തിയ  ഇടമാണ് ഗുരുദോംഗ്മാര്‍. അദ്ദേഹം സ്ഥാപിച്ച ഒരു ക്ഷേത്രവും ഇവിടുണ്ട്. തിബറ്റില്‍ മഹായാന പ്രസ്ഥാനം തുടങ്ങിയ ഗുരുവാണ് റിംപോച്ചെ. സിക്കിമിലേക്കുള്ള ഉത്തരവാതായനം എന്ന് വിശേഷിപ്പിക്കാം ഈ ഇടത്തെ. ഗുരുദോംഗ്മാറിന് മുകളിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. അത് പട്ടാളമേഖലയാണ്. ആശയും(മകള്‍) കൂട്ടരും അവരുടെ ഭാരതപര്യടനത്തിന്‍റെ ഭാഗമായി 23,000 അടി വരെ പട്ടാളക്കാര്‍ക്കൊപ്പം യാത്രതുടര്‍ന്നതും  ഛര്‍ദ്ദിച്ച് അവശതയനുഭവിച്ചതുമൊക്കെ പറഞ്ഞുകേട്ടുള്ള അറിവുകളായിരുന്നു. അവര്‍ പോയ ഇടത്തേക്ക് കുറച്ചു സമയം നോക്കിനിന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്ര മനോഹരമായ ഒരു നിശ്ചല ദൃശ്യം കണ്ടിട്ടില്ല.നോക്കെത്താ ദൂരം തിബറ്റന്‍ പീഠഭൂമിയാണ്. യാക്കുകള്‍ മേയുന്നിടം.അവിടെ ഭൂമിയും ആകാശവും ചേരുന്ന മനോഹരമായ കാഴ്ചയ്ക്കൊപ്പമാണ് കടുംനീലയിലുള്ള ഈ നിശ്ചല തടാകം. ഒരുപക്ഷെ മെഡിറ്റേറ്റ് ചെയ്യാനായി ഇരുന്നാല്‍ പിന്നീട് എങ്ങോട്ടേക്കും പോകേണ്ട എന്നു തോന്നിയേക്കാം. ജീവിതത്തിന്‍റെ ഓട്ടം വെറും വ്യര്‍ത്ഥമാണ് എന്ന് ഒരു നിമിഷം നമുളില്‍ തോന്നല്‍ ജനിപ്പിക്കാന്‍ ഇത്തരം ഇടങ്ങള്‍ക്ക് കഴിയും. വടക്കന്‍ സിക്കിമില്‍ പോകുന്ന ഏതൊരാളും ഒരുമാസം ആരുമറിയാതെ, ലോകത്ത് നടക്കുന്ന തമാശകള്‍ കേട്ടറിയാതെ ഇവിടെ തങ്ങിയാലെന്താ എന്നു ചിന്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. വാക്കുകള്‍ക്ക് കോറിയിടാന്‍ കഴിയാത്ത ചില അനുഭവസാക്ഷ്യങ്ങളുണ്ട്. അതിലൊന്നിന് സാക്ഷ്യം വഹിച്ച് അങ്ങിനെ നിന്നുപോയി, എത്രയോ സമയം.
മടങ്ങും വഴി ഒരു മറച്ചുകെട്ടിയ താത്ക്കാലിക ഷെഡില്‍ നിന്നും ലാംഗ്ഡു ഡീസല്‍ വാങ്ങി വണ്ടിയില്‍ ഒഴിച്ചു. ഈ ഡീസല്‍ എവിടെനിന്നും വരുന്നു എന്നറിയില്ല. ഏതായാലും നിയമപരമല്ല എന്നു തോന്നുന്നു.മൂന്നുമണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ മടങ്ങിയെത്തി  ഭക്ഷണം കഴിച്ചു. അവിടെ നിന്നും ലാച്ചുംഗിലേക്ക് പുറപ്പെട്ടു.യാത്രയുടെ ഓരോ നിമിഷവും പകര്‍ത്തേണ്ടതാണെന്നു തോന്നുന്ന കാഴ്ചകള്‍. രാത്രിയോടെ ഞങ്ങള്‍ ലാച്ചുംഗിലെത്തി. മോഡേണ്‍ ഹോസ്പ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ മോഡേണ്‍ റസിഡന്‍സി താഗ്സിംഗ് റിട്രീറ്റില്‍  മുറിയെടുത്തു.(www.modern-hospitality.com/ M-9474355433)  ലാച്ചുംഗ് ഹോട്ടലിയേഴ്സ് ആന്‍റ് ലോഡ്ജേഴ്സ് ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നല്ല മനോഹരമായ ഹോട്ടല്‍.തിബറ്റന്‍ ആശ്രമത്തിന്‍റെ രൂപവും അലങ്കാരങ്ങളും. ഒരു ഹോട്ടലാണ് എന്ന് തോന്നുകയില്ല. സസ്യഭക്ഷണമാണ് തയ്യാറാക്കുക. നിറയെ ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട് ഇവിടെ. സിക്കിമിലെ മിക്ക വീടുകളിലും ചെടികളുടെ സമൃദ്ധി കാണാം. പ്രധാനമായും ലൂപ്പിനുകളാണ്. ഇവ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മനോഹരമായ പൂക്കള്‍ നല്‍കും. രാത്രിയില്‍ പേടിയോടെയാണെങ്കിലും അവിടത്തെ പ്രാദേശിക മദ്യം വാങ്ങി കഴിച്ചു. ദോല്‍മാ ബാര്‍ ആന്‍റ് ഫാസ്റ്റ് ഫുഡ് എന്ന് കേട്ടാല്‍ ഗംഭീര ഹോട്ടല്‍ എന്നൊന്നും കരുതണ്ട. വീടിന് മുന്നിലെ വലത് വശത്തെ മുറിയാണിത്.അവിടെ നിന്നും  തോങ്ബാ എന്നും ചാംഗ് എന്നും വിളിപ്പേരുള്ള തിന വാറ്റ് വാങ്ങി.അത് വില്‍ക്കുന്ന കടയുടമയായ സ്ത്രീ ഡിഗ്രി ബിരുദമുള്ളവളാണ്. വിവാഹം കഴിഞ്ഞ് ഇവിടെ എത്തിയതുകൊണ്ടാണ് ഇങ്ങനെയായത്, ഇല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികിട്ടുമായിരുന്നു എന്നു പറഞ്ഞു. പക്ഷെ അവര്‍ സംതൃപ്തയാണ്.രണ്ട് കുട്ടികളുണ്ട്. നന്നായി പഠിപ്പിക്കണം. അതിനാണ് തൊഴിലെടുക്കുന്നത്. ഭര്‍ത്താവ് മദ്യം കഴിച്ചും കസ്റ്റമേഴ്സിനോട് സംസാരിച്ചും രസിച്ചിരിക്കുന്നുണ്ടായിരുന്നു. ഹോട്ടില്‍ തീകാഞ്ഞും മദ്യപിച്ചും തമാശ പറഞ്ഞും ഞങ്ങള്‍ സമയം കഴിച്ചു. വെള്ളമൊഴിച്ച് പുളിപ്പിച്ച തിനയിലേക്ക് ചൂട് വെള്ളമെഴിച്ച് ഇളക്കും. അതിന് ശേഷം മുളംതണ്ട് സ്ട്രാ ഉപയോഗിച്ചാണ് മദ്യം കുടിക്കുക. വലിയ മുളംകുഴലിലാണ് മദ്യം നല്‍കുന്നതും. സ്ട്രായുടെ മുളംകുഴലിലാര്‍ത്തുന്ന ഭാഗം തിനകടക്കാത്തവിധം സൂക്ഷ്മമായ ദ്വാരമുള്ളതും ചുണ്ടോട് ചേര്‍ക്കുന്നിടം തുറന്നുമാണിരിക്കുക. രസകരമായ ഒരനുഭവമായിരുന്നു അത്. ഇനി സീറോ പോയിന്‍റിലേക്ക്. അവിടെ എത്താന്‍ കഴിയുമോ എന്നറിയില്ല. പ്രമോദ് ചോദിച്ചു, സീറോ പോയിന്‍റിലേക്ക് പോകണമോ അതോ പടിഞ്ഞാറന്‍ സിക്കിമിലെ  പെല്ലിംഗിലേക്ക് പോകണമോ? ചോദ്യം വന്നാല്‍ വ്യത്യസ്ത അഭിപ്രായവുമുണ്ടാകും. രാവിലത്തെ മലകയറ്റത്തില്‍ കിടുങ്ങിയവര്‍ക്ക് സീറോ പോയിന്‍റ് വേണ്ട എന്ന അഭിപ്രായമായിരുന്നു. പിന്നീട് പെല്ലിംഗിലേക്കുള്ള ദൂരം, തിരികെ ഗാഗ്ടോക്കിലേക്കുള്ള വരവ്, ഇങ്ങനെ പലതും ചര്‍ച്ചയില്‍ വന്നു, ഒടുവില്‍ സീറോ പോയിന്‍റ് എന്നുറപ്പിച്ചാണ്  ഉറങ്ങാന്‍ കിടന്നത്.  

തകര്‍ന്നുകിടക്കുന്ന വഴി

യാത്രാ വഴി

മഞ്ഞിന്‍റെ വരവറിയിക്കുന്ന മലകള്‍

യാക്കുകള്‍ മേയുന്ന പീഠഭൂമി

ഗുരു ദോംഗ്മാറിലെ ക്ഷേത്രം

തടാകക്കാഴ്ച

തണുത്തുറഞ്ഞ തടാകം

തടാകത്തിലെ ഉരുളന്‍ കല്ലുകള്‍

നദിയുടെ ഒരു കാഴ്ച

ലാച്ചുംഗ്

നദിക്കാഴ്ച

തോങ്ബാ എന്ന നാടന്‍ മദ്യം

തോംങ്ബായുടെ ലഹരി

Wednesday, 21 March 2018

Sikkim trip - Chapter -6

ഗാംഗ്ടോക്കിലെ കേന്ദ്രസര്‍ക്കാര്‍ ഹോളിഡേ ഹോം

ഹോളിഡേ ഹോമില്‍ നിന്നുള്ള കാഞ്ചന്‍ജംഗ കാഴ്ച


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിആറാം ഭാഗം
2017 നവംബര്‍ 13
            പ്രഭാതത്തിലെ കാഴ്ചകള്‍ ഒരിക്കല്‍കൂടി ആസ്വദിച്ച് ഗാംഗ്ടോക്കിന് വിട നല്‍കി ഇറങ്ങി. ഗസ്റ്റ് ഹൌസിലെ ജീവനക്കാര്‍ ബംഗാളികളാണ്. കരാറില്‍  ഹൌസ് കീപ്പിംഗ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് എല്ലാവരും. മാനേജര്‍ പയ്യന് ശമ്പളം 8000 രൂപ, മറ്റ് ജോലിക്കാര്ക്ക് 4000-4500 മാത്രം. ഹയര്‍ സെക്കണ്ടറി വരെ പഠിച്ചവരാണ്.പാവം കുട്ടികള്‍. അവര്‍ക്ക് മാന്യമായ ഒരു ടിപ്പ് നല്‍കി വീണ്ടും കാണാം എന്ന ഭംഗി വാക്കും പറഞ്ഞ് ഇറങ്ങി. ഇനി ,അധികമാരും പോകാത്ത വടക്കന്‍ സിക്കിമിലേക്കാണ് യാത്ര.  വഴി മോശമാണ് എന്നത് മാത്രമല്ല, വഴി തടസപ്പെടാനുള്ള സാധ്യതകളും കണക്കിലെടുത്ത് സാഹസിക സഞ്ചാരികള്‍  മാത്രമെ ആ വഴിക്ക് പോകാറുള്ളു. അത്തരമൊരു യാത്രയ്ക്കായി മുന്നിട്ടിറങ്ങിയതാണ് എന്നതിനാല്‍  നാഥുല പാസ് യാത്രയേക്കാള്‍ ഞങ്ങളില്‍ നിറഞ്ഞുനിന്നത് സീറോ പോയിന്‍റും ഗുരു ദോംഗ്മാര്‍ തടാകവുമൊക്കെയായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ പ്രതിരോധ വകുപ്പിന്‍റെ അനുമതി വേണ്ട, കാരണം ഒരാള്‍ക്കും അതിര്‍ത്തിയില്‍ എത്താന്‍ കഴിയില്ലെന്ന് സൈന്യത്തിന് നല്ല ഉറപ്പുണ്ട്. എന്നാല്‍ പോലീസിന്‍റെ അനുമതി ആവശ്യമാണ്. ഉത്തര സിക്കിമിലേക്ക് പോയവര്‍ തിരികെയെത്തി എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്നു. വഴിയില്‍ പോലീസ് ചെക്ക്പോസ്റ്റുകളില്‍ ഗാംഗ്ടോക്ക് പോലീസ് സൂപ്രണ്ട് നല്‍കിയ അനുമതി രേഖയുടെ ഓരോ പകര്‍പ്പ് നല്‍കണം. മടങ്ങി വരുമ്പോള്‍ രേഖപ്പെടുത്തി അവ തിരികെ വാങ്ങുകയും വേണം. ദുര്‍ബ്ബലമായ മലയുടെ അടരുകള്‍ വീണ് പലയിടവും പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. റോഡ് പണിയാണ് ഉത്തര സിക്കിമിലെ പ്രധാന ജോലിയെന്നു തോന്നും. ഹിമാലയത്തിന്‍റെ ദക്ഷിണഭാഗമായ ഹിമാചലിലെ ബര്‍മോര്‍ പോലുള്ള ഇടങ്ങളിലും ഇതുതന്നെയാണ് സ്ഥതി. ഒറ്റ വണ്ടിക്ക് മാത്രം പോകാവുന്ന ഇടങ്ങള്‍, താത്ക്കാലിക പാലങ്ങള്‍, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച പുതിയ പാലങ്ങള്‍ അങ്ങിനെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍.
ഗ്രാമങ്ങളിലെ മനുഷ്യര്‍ പൊതുവെ നിശബ്ദരാണ്. എപ്പോഴും ധ്യാനത്തിലാണോ എന്ന് തോന്നിപ്പോകും. വഴികളിലെവിടെയും ഫ്ലാസ്കില്‍ നിറച്ച ചൂട്ചായയും പുഴുങ്ങിയ മുട്ടയും മോമോയും പ്ലാസ്റ്റിക് കവറിലെ ഭക്ഷ്യോത്പ്പന്നങ്ങളുമായി കുഞ്ഞുകടകള്‍. മിക്കതും സ്ത്രീകളാണ് നടത്തുന്നത്. അമൂലിന്‍റെ ടെട്രാപാക്കിലുള്ള പാലാണ് ചായയ്ക്ക് ഉപയോഗിക്കുന്നത്. പശുക്കളും ആടുകളും നന്നെ കുറവ്. കോഴികളും പട്ടിയും പൂച്ചയും ധാരാളം.കേരളത്തിലെ 50-60 വര്‍ഷം മുന്‍പുള്ള ഗ്രാമങ്ങളിലെ കാഴ്ചകളെ ഓര്‍മ്മപ്പെടുത്തുന്നു ഇവിടം. സിമന്‍റ് മതിലുകളും അതിര്‍ത്തികളുമില്ലാത്ത ഗ്രാമവീടുകള്‍. കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാവാം പട്ടികള്‍ക്കും പൂച്ചകള്‍ക്കും ശരീരം നിറഞ്ഞ് രോമങ്ങളുള്ളത്.
കബി ഔട്ട്പോസ്റ്റും ഫെന്‍സോംഗും കടന്ന് ഞങ്ങള്‍ സെവന്‍ വാട്ടര്‍ഫാളിലെത്തി. വളരെ ഉയരത്തില്‍ നിന്നും പാല്‍പോലെ ഒഴുകി വരുന്ന തണുത്ത ജലം ഏഴ് തട്ടുകളിലൂടെ കടന്നാണ് താഴെ പതിക്കുന്നത്. കാഴ്ചയ്ക്കായി ഒരു വ്യൂ പോയിന്‍റും മറ്റും വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ കുറവ് കാരണമാകാം മെയിന്‍റനന്‍സ് നടത്താതെ നശിച്ചുകിടക്കുകയാണ്. വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ഒരു വിവരണമോ ഒന്നും തന്നെ അവിടെയില്ല. രണ്ട് ചെറിയ ചായക്കടകള്‍ മാത്രം .അവിടെ പരമ്പരാഗത വേഷത്തില്‍ ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. അത് കച്ചവടക്കാര്‍ക്ക് ഒരു ചെറിയ വരുമാന മാര്‍ഗ്ഗമാണ്.  വകുപ്പിലെ ജീവനക്കാരോ പ്രവേശന ടിക്കറ്റോ ഒന്നുംതന്നെ അവിടെയില്ലതാനും.
അവിടെ നിന്നും തുടര്‍യാത്ര നാമോക്കിലേക്ക്. പിന്നെ രംഗ്രംഗ് ഔട്ട്പോസ്റ്റില്‍ .സുതാംഗിലെ പൊട്ടിയ റോഡ് വളരെ ദയനീയാവസ്ഥയിലാണ്.മൊട്ടയായ ടയര്‍ ഇടയ്ക്കിടെ മനസില്‍ വന്നുപോകുമെങ്കിലും ആരും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഓരോ ഉലച്ചിലും ഒരുഭീതി കോരിയിടുന്നുണ്ടായിരുന്നു എന്ന് തിരികെ എത്തിയശേഷം പരസ്പരം പറഞ്ഞു എന്നുമാത്രം. മ്യൂസിസ് പാലവും കടന്ന് അത് നീളുന്നത് നാഗാ വെള്ളച്ചാട്ടത്തിലേക്ക്. മനോഹരം എന്ന ഒറ്റ വാക്കില്‍ ഒതുക്കാന്‍ കഴിയാത്ത ജലസമൃദ്ധി. അവിടെയിറങ്ങി കൈയ്യുംമുഖവും കഴുകി. ഹിമാചലിലെ മഞ്ഞിന്‍റെ രുചിയും തണുപ്പും അറിഞ്ഞു. പിന്നീട് മിക്ക വളവുകളിലും വെള്ളച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. തൂങ് പോലീസ് ഔട്ട്പോസ്റ്റ് കഴിഞ്ഞ് വീണ്ടും മുന്നോട്ട്. തീസ്തയെ തടഞ്ഞുനിര്‍ത്തി ചുങ്താംഗില്‍ ഡാം കെട്ടിയിരിക്കുന്നു. നല്ല പച്ച നിറമാണ് വെള്ളത്തിന്. ഒരു വശം ഇടിഞ്ഞുവീഴാവുന്ന പാറകളും മറുവശം താഴെ തീസ്തയും ഒപ്പം സഞ്ചരിക്കുകയായിരുന്നു. തണുപ്പിന്‍റെ ലോകത്ത് മദ്യക്കടകള്‍ സുലഭം.ചുംഗ്താംഗില്‍ തന്നെ മൂന്ന് മദ്യക്കടകള്‍. എല്ലാം ചെറിയ ഒറ്റമുറികടകള്‍. സ്ത്രീകളാണ് കച്ചവടക്കാര്‍.നല്ല പഹാഡി സുന്ദരികള്‍. ഞങ്ങള്‍ മധുരമുള്ളതും വീര്യം കുറഞ്ഞതുമായ മദ്യം വാങ്ങി കഴിച്ചു. അത് സാധാരണയായി സ്ത്രീകള്‍ കഴിക്കുന്ന മദ്യമാണ്. ലാംഗ്ഡു, യതാനിയിലെ ഒരു കടയില്‍ നിന്നും കോഴിയെ വാങ്ങി. നമ്മുടെ ഹോട്ടലുടമ വിളിച്ചു പറഞ്ഞിരുന്നു ചിക്കന്‍ വാങ്ങാന്‍. നിങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്, അയാള്‍ പറഞ്ഞു. കോഴി ഇറച്ചി വണ്ടിയുടെ കാരിയറില്‍ ബാഗേജിനൊപ്പം വച്ചു. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഫ്രീസറില്‍ അത് കേടാകാതെ ഇരുന്നു.
കാലെപ്പും താങ്ങ് വാലിയും കടന്ന് വൈകുന്നേരത്തോടെ ലാച്ചനിലെത്തി. ഒരു ചെറു ഗ്രാമമാണ് ലാച്ചന്‍. ഒച്ചയും ബഹളവുമൊന്നുമില്ലാത്ത ഒരിടം. അവിടെ സോംസാ ലാച്ചന്‍ എന്ന ചെറിയ ഹോംസ്റ്റേയില്‍ താമസമായി.(മൊബൈല്‍-- 8670813572/9474531568) രാത്രിയില്‍ ചിക്കനും കൂട്ടി ചപ്പാത്തിയും ചോറും കഴിച്ചു. പരിപ്പുകറിയും മിക്സ് വെജിറ്റബിളുമുണ്ടായിരുന്നു. നല്ല ചൂടും രുചിയുമുള്ള ഭക്ഷണം.മലയാളിയുടെ നാവിന് ഇഷ്ടം തോന്നുന്ന എരിവും മസാലയും തന്നെയാണ് സിക്കിമില്‍ എവിടെയും.തണുപ്പിനെ പ്രിതിരോധിക്കാനുള്ള രജായി മൂടി വേഗം ഉറക്കമായി. (ഫോട്ടോ - വി.ആര്‍.പ്രമോദ് )

വടക്കന്‍ സിക്കിമിലേക്കുള്ള പ്രവേശന പാലം

സെവന്‍ വാട്ടര്‍ഫാള്‍സ്

തീസ്ത

നാഗാ വെള്ളച്ചാട്ടം

ചുംഗ്താംഗ് ഡാം

മഞ്ഞുമൂടുന്ന മലകള്‍

റോഡും തീസ്തയും ഒപ്പത്തിനൊപ്പം