Tuesday, 20 March 2018

Sikkim trip -5

നാഥുല പാസിലേക്കുള്ള വഴി

തേഗു

ഹര്‍ബജന്‍ കുടീരം
 സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഅഞ്ചാം ഭാഗം
ഫോട്ടോ പ്രമോദ്.വി.ആര്‍
2017 നവംബര്‍ 12
 രാവിലെ ഒന്‍പതിന് നാഥുല പാസിലേക്ക് യാത്ര പുറപ്പെട്ടു.തലേദിവസം സെക്യൂരിറ്റി ക്ലിയറന്‍സെല്ലാം പ്രമോദും ലാംഗ്ഡോയും ചേര്‍ന്ന് ശരിയാക്കിയിരുന്നു.ബുധന്‍ മുതല്‍ ഞായര്‍ വരെയാണ് അവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. തലേദിവസം തന്നെ വാഹന വിവരവും യാത്ര ചെയ്യുന്നവരുടെ ഐഡന്‍റിറ്റി കാര്‍ഡ് കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം.200 രൂപയാണ് ഫീസ്. രജിസ്റ്റര് ചെയ്ത ട്രാവല്‍ ഏജന്‍സി കാറുകളെ അനുവദിക്കുകയുള്ളു.എല്ലാം നേരത്തെ ശരിയാക്കിയെങ്കിലും ഒരു കെണി പറ്റി. ഹനുമാന്‍ ടോക്കിനടുത്തുള്ള സെക്യൂരിറ്റി പോയിന്‍റില്‍ വാഹനമെത്തിയപ്പോള്‍ ഐസ് കോരിനീക്കാനുള്ള കോരികയില്ല എന്ന ന്യായം പറഞ്ഞ് സിക്കിം പോലീസുകാരന്‍ വണ്ടി തിരിച്ചുവിട്ടു. യാത്ര മുടങ്ങി എന്നുതന്നെ കരുതിയതാണ്. കൈക്കൂലിയാണോ ലക്ഷ്യമെന്നറിയില്ല. ബെല്‍ച്ചോ എന്നാണ് കോരികയ്ക്ക് സിക്കിം ഭാഷയില്‍ പറയുക. ലാംഗ്ഡോ കുറേ അന്വേഷിച്ചു. ഒരിടത്തും സാധനമില്ല. ഒടുവില്‍ ഒരു വീട്ടില്‍ നിന്നും ബെല്‍ച്ചോ സംഘടിപ്പിച്ചു. സെക്യൂരിറ്റി ക്ലിയറന്‍സിനായി തിരികെ എത്തുമ്പോള്‍ അവിടെ പഴയ പോലീസുകാരന് പകരം മറ്റൊരാള്‍. അയാള്‍ ബല്‍ച്ചോയുണ്ടോ എന്നന്വേഷിച്ചതേയില്ല എന്നതാണ് വിചിത്രം.
10,400 അടി ഉയരമുള്ള കിയോ നോഗ്സുലയിലെത്തിയ ഞങ്ങള്‍ക്ക് ബലം കുറഞ്ഞ മണ്ണും പാറയും ഇടിഞ്ഞു വീഴുന്ന മലകള്‍ കണ്ടുള്ള യാത്ര ഒരു പ്രത്യേകാനുഭവമായിരുന്നു.പതിനാലാം മൈല്‍ ജെ.എന്‍.റോഡിലെ മാന്‍സുന്‍ വിസിറ്റേഴ്സ് കഫെയില്‍ നിന്നും ചായ കുടിച്ചു.തിരികെ വരുമ്പോള്‍ കഴിക്കാന്‍ ഉച്ചഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഭക്ഷണം കിട്ടില്ല. ചോറും മുട്ടക്കറിയും. നല്ല വൃത്തിയുള്ള കഫെ.(pemalama@gmail.com, M-9434410326) അവിടെനിന്നും 1500 രൂപയ്ക്ക് ഒരു ഓവര്‍കോട്ടും 300 രൂപയ്ക്ക് കൈയ്യുറയും വാങ്ങി. മഞ്ഞിന്‍റെ പേരുപറഞ്ഞ് സിക്കിം പോലീസുകാരന്‍ നേരത്തെ പേടിപ്പിച്ചതിനാലാണ് ഇതൊക്കെ വാങ്ങിയത്. തീരെ മരങ്ങളില്ലാത്ത ആ ഉയരത്തിലും ഒരാല് തല ഉയര്‍ത്തി നില്ക്കുന്നു. സിമന്‍റ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തില്‍ പോലും സ്ഥാനമുറപ്പിക്കാന്‍ കഴിയുന്ന ആലിന് ഇത് വല്ലതും പ്രയാസമുള്ള കാര്യമാണോ എന്നും ഓര്‍ത്തു.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി എന്ന പേര് സാര്‍ത്ഥകമാക്കുന്ന കാഴ്ചകളാണ് എവിടെയും. സബ് ട്രോപ്പിക്കല്‍ വനങ്ങളും ടെമ്പറേറ്റ് ഇടങ്ങളും നനഞ്ഞു വരണ്ട ആല്‍പ്പൈന്‍ കാലാവസ്ഥയും കടന്ന് ഒടുവില്‍ സസ്യങ്ങളില്ലാത്ത തണുത്ത തുണ്ട്ര പ്രദേശത്തെത്തുന്നു. വഴിയില്‍ റോഡോ ഡെന്‍ഡ്ഡരണ്‍ ഉള്പ്പെടെ പരിചിതമല്ലാത്ത ചെടികള്‍. ഒറ്റപ്പെട്ട് ചില പക്ഷികള്‍. ജീവിക്കാന്‍ അനുയോജ്യമല്ലാത്ത ഇടം എന്ന് ജീവജാലങ്ങള്‍ മനസിലാക്കുന്ന ഇടത്തേക്കാണ് യാത്ര. പട്ടാളവും നാടോടികളായ ഡോക്പാസ്സും മാത്രമെ ഇവിടെ തണുപ്പുകാലത്ത് ഉണ്ടാവുകയുള്ളു. യാക്കും ചെമ്മരിയാടും പഷ്മിന ആടുകളും അവിടവിടെയായി കാണാം.
സിക്കിമിനെയും തിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയന്‍ പാതയാണ് നാഥുലാ ചുരം. അതിര്‍ത്തി റോഡ് ഓര്ഗനൈസേഷന്‍ നിര്‍മ്മിച്ച നല്ല റോഡാണ് നാഥുലയിലേക്കുള്ളത്. ചരിത്ര പ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാര്‍ഗ്ഗത്തിന്‍റെ ഭാഗമാണിത്. ഗാംഗ്ടോക്കില്‍ നിന്നും 56 കിലോമീറ്റര്‍ മാറിയാണ് നാഥുല. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്നും 4310 മീറ്റര്‍( 14,140 അടി) ഉയരത്തിലാണ് നാഥുല.ശീതകാലത്ത് -25 ഡിഗ്രി വരെയെത്തി ഇവിടം തണുത്തുറയും. ചൂടുകാലത്ത് 15 ഡിഗ്രിവരെ മാത്രമെ ചൂടുണ്ടാവൂ. തിബറ്റിലെ ലാസയിലേക്ക് ഇവിടന്നുള്ള ദൂരം 550 കിലോമീറ്ററാണ്. കൈലാസ യാത്രയുടെ ഭാഗമായി നാഥുല കടക്കുന്നത് എളുപ്പമാര്ഗ്ഗമായിരുന്നു. എന്നാല് 2017 ജൂണിലെ ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് ചൈന ആ വഴി അടച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ മൂന്ന് തുറന്ന വ്യാപാര പോസ്റ്റുകളാണ് ഉള്ളത്. ഹിമാചലിലെ ഷിപ്കിലയും ഉത്തരാഘണ്ഡിലെ ലിഫുലേഖുമാണ് മറ്റ് രണ്ടിടങ്ങള്‍. നാഥുല 1962 ല്‍ യുദ്ധത്തെ തുടര്‍ന്ന് അടയ്ക്കുകയും 2006ല്‍ ഭാഗികമായി തുറക്കുകയുമാണ് ചെയ്തത്.സാധാരണയായി വ്യാപാരം നടക്കുന്ന സമയം ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെയാണ്. അതും തിങ്കള്‍ മുതല്‍ വ്യാഴം വരെ. കച്ചവടക്കാരുടെ എക്സൈസ് കസ്റ്റംസ് പരിശോധന നടക്കുന്ന ഇടമാണ് ഷെറാതാംഗ്. ചൈനയിലും നാഥുലയ്ക്കപ്പുറം ഒരു പരിശോധന കേന്ദ്രമുണ്ട്, റിന്‍ക്വിന്‍ഗാംഗ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍റര്‍നെറ്റ് കഫെ ഷെറാതാംഗിലാണുള്ളത്.ഇവിടം സമുദ്രനിരപ്പില്‍ നിന്നും 13,500 അടി ഉയരത്തിലാണ്.  ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള എടിഎമ്മും നാഥുലയിലാണ്. തെഗുവിലെ യുടിഐ ബാങ്ക് എടിഎം നില്‍ക്കുന്നത് 13,200 അടി ഉയരത്തിലാണ്. ലേയിലെ എസ്ബിഐ എടിഎമ്മിന്‍റെ  ഉയരം 11,500 അടി മാത്രമാണ് എന്നോര്‍ക്കുക.
ലാസ മുതല്‍ ബംഗാള്‍ വരെ 563 കിലോമീറ്ററാണ് സില്‍ക്ക് പാത. 1815 ല്‍ സിക്കിമും നേപ്പാളും ഭൂട്ടാനും ബ്രിട്ടന്‍ അധീനപ്പെടുത്തിയതോടെ ഈ ഭാഗത്തുകൂടിയുള്ള വ്യാപാരം മെച്ചപ്പെട്ടു. 1894 ല്‍ സിക്കിമും തിബറ്റും വ്യാപാരക്കരാര്‍ ഒപ്പിട്ടു. 1903-4 ല്‍  റഷ്യയെ പ്രതിരോധിക്കാന്‍ ബ്രട്ടീഷുകാര്‍ തിബറ്റിലെത്തിയതും നാഥുല വഴിയായിരുന്നു.1947 ല്‍ സിക്കിം ഇന്ത്യയ്ക്കൊപ്പം ചേരാന്‍ വിസമ്മതിച്ചെങ്കിലും ഇന്ത്യ അവര്‍ക്ക് പ്രത്യേക പദവി നല്‍കി ഇന്ത്യന്‍ പട്ടാളത്തെ രാജ്യ സംരക്ഷണത്തിന് അതിര്‍ത്തിയില്‍  നിയോഗിച്ചു. ഈ കാലത്ത് 1000 കോവര് കഴുതകളുമായി 700 വ്യാപാരികള്‍ കച്ചവടം നടത്തി വന്നിരുന്നു. 1949ലാണ് സിക്കിമിലുണ്ടായിരുന്ന ചൈനക്കാരെ രാജ്യം പുറത്താക്കിയത്. അധികം കഴിയും മുന്‍പ് 1950ല്‍ ചൈന തിബറ്റ് കൈയ്യടക്കി. 1959ല്‍ ചൈനയെ പ്രതിരോധിച്ച് പരാജയപ്പെട്ട തിബറ്റന്‍ അഭയാര്ത്ഥികളുടെ വന്‍ ഒഴുക്കുണ്ടായതും നാഥുല വഴിയായിരുന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധം വലുതായി ഈ പ്രദേശത്തെ ബാധിച്ചില്ല , എന്നാല്‍  1967 സെപ്തംബര്‍ 7 മുതല്‍ 13 വരെയുണ്ടായ  ഏറ്റുമുട്ടലില്‍ അനേകം ജവാന്മാര്‍ വീരമൃത്യു വരിച്ചു.ഇവരുടെ വിവരങ്ങള്‍ അതിര്‍ത്തി ഗേറ്റിനടുത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. 1975ലാണ് അനേക നാളത്തെ ചര്‍ച്ചകളുടെ ഒടുവില്‍ സിക്കിം ഇന്ത്യയുടെ ഭാഗമായി തീര്‍ന്നത്.
 പ്രതിരോധ വകുപ്പിന്‍റെ പ്രത്യേക അനുമതിയുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ വാഹനം അതിര്‍ത്തിയിലെ കെട്ടിടം വരെയെത്തി.  കരിയപ്പ ലൌഞ്ചിലൂടെ കയറി അതിര്‍ത്തി വേലിയിലെത്തി. ഓക്സിജന്‍ കുറവുള്ള വായു ആയതിനാല്‍ തിരക്കിട്ട് നടക്കുന്നത് അപകടമാണ്. അനേകം പേര്‍, പ്രായം ചെന്നവര്‍ ഉള്‍പ്പെടെ , പടികയറി വരുന്നുണ്ടായിരുന്നു. അടിസ്ഥാനം മാത്രം കെട്ടിയിരിക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി. അവിടെ എതിര്‍വശത്ത് നില്ക്കുന്ന തോക്കുധാരിയായ ചൈനീസ് പട്ടാളക്കാരന്‍ പൊക്കം കുറഞ്ഞ് വെളുത്ത സുന്ദരനാണ്. അയാള്‍ വളരെ സന്തോഷത്തിലാണ്.അതിര്‍ത്തി കാണുന്ന ഇന്ത്യക്കാരുടെ വീഡിയോ അയാള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് അതിര്‍ത്തി കാത്ത് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഹിമാചലുകാരന്‍ സുനില്‍ കുമാര്‍, രാജസ്ഥാനിലെ മഹേന്ദ്രസിംഗ് തുടങ്ങിയവരായിരുന്നു. ഐസ് കോരികയ്ക്ക് നിര്‍ബ്ബന്ധിച്ച പോലീസുകാരനെ ഓര്‍ത്ത് ചിരിക്കാനാണ് തോന്നിയത്. ഐസ് പോയിട്ട് മഞ്ഞിന്‍റെ സാധ്യതപോലും എങ്ങുമില്ല. എന്നാല്‍ ദിവസങ്ങള്‍ക്കകം ഈ സാഹചര്യം മാറാം എന്ന് സുനില്‍കുമാര്‍ പറഞ്ഞു. പൂര്‍ണ്ണമായും മഞ്ഞ് മൂടുമ്പോഴും ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ടി വരുന്ന പട്ടാളക്കാരെ ഓര്‍ത്തപ്പോള്‍ സങ്കടവും ഒപ്പം അഭിമാനവും തോന്നി. അതിര്‍ത്തികളോടുള്ള ഇഷ്ടമില്ലായ്മയും മനസിലുണ്ടായി. അതിരുകള്‍ ഇല്ലാതാകുന്ന കാലം വെറും സങ്കല്പ്പം മാത്രമാണല്ലൊ എന്നോര്‍ക്കുകയും ചെയ്തു. നാഥുലയ്ക്ക് പുറമെ ജലെപ് ലാ, ചോ ലാ, താങ് ലാ എന്നീ വഴികളും കിഴക്കു ഭാഗത്തുണ്ട്. ദോംകിന, കോംഗ്രലാമു,നബേയു എന്നിവ വടക്കും കംഗല നാംഗ്മ, ചിയ ഭാംജിയാംഗ് എന്നിവ പടിഞ്ഞാറും അതിര്‍ത്തി തുറക്കുന്ന വഴികളാണ്.
അവിടെ നിന്നും മടങ്ങി നതാങ്ങ് താഴ്വരയും തേഗുവും കടന്ന്  ബാബാ ഹര്‍ബജന്‍ കുടീരത്തിലെത്തി . 1946 ആഗസ്റ്റ് 30ന് ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ ഗുജ്റന്‍ വാലയിലെ സഹ്രാന ഗ്രാമത്തിലാണ് ഹര്‍ബജന്‍ ജനിച്ചത്. 1966 ഫെബ്രുവരി 9ന് പഞ്ചാബ് റജിമെന്‍റില്‍ നിയമനം ലഭിച്ചു. 1968ല്‍ കിഴക്കന്‍ സിക്കിമിലെ 23 പഞ്ചാബ് റജിമെന്‍റില്‍ ജോലി നോക്കി വരവെ ഒക്ടോബര്‍ 4 ന് അന്തരിച്ചു. തുക്കു ലെയില്‍ നിന്നും ഡോംഗ്ചുയി ലെയിലേക്ക് കോവര്‍കഴുതകളുടെ കൂട്ടത്തിന് അകമ്പടി പോകുമ്പോള്‍ ഹര്‍ബജന്‍ ഒരു കുത്തൊഴുക്കുള്ള തോട്ടില്‍ വീണു പോവുകയും 2 കിലോമീറ്ററോളം ദൂരം താണ്ടി മരണപ്പെടുകയുമായിരുന്നു. കാലം കടന്നുപോകെ മറ്റൊരു സെപ്പോയിക്ക് ഹര്‍ബജന്‍റെ സ്വപ്ന ദര്‍ശനമുണ്ടാവുകയും തനിക്കൊരു സമാധി വേണം എന്നാവശ്യപ്പെടുകയും ചെയ്തു എന്നാണ് വിശ്വാസം.ഇപ്പോള്‍ കുടീരം നില്‍ക്കുന്നിടത്തു നിന്നും ഏകദേശം 9 കിലോമീറ്റര്‍ ദൂരെയായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. പിന്നീട് സന്ദര്‍ശകരുടെ സൌകര്യാര്ത്ഥം ഇങ്ങോട്ട് മാറ്റുകയായിരുന്നു. വലിയ ദേശീയ പതാകയും  അതിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്.തുറന്ന ഇടത്ത് കാറ്റ് തട്ടി പതാക പാറിക്കളിക്കുന്നത് മനോഹരകാഴ്ചയാണ്.  ദേശഭക്തി ഗാനങ്ങളും ആലപിക്കുന്നുണ്ടായിരുന്നു.ഇവിടെ പൂജ ചെയ്ത് തിരിച്ചെടുക്കുന്ന ജലം 21 ദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ കുടിക്കുന്നയാളിന്‍റെ രോഗം മാറും എന്നൊരന്ധ വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഈ സമയം രോഗിയുടെ ബന്ധുക്കളെല്ലാം സസ്യഭുക്കുകളായിരിക്കണമത്രെ. ധാരാളം പേര്‍ ജലം പൂജ ചെയ്യുന്നതായി കണ്ടു. അവിടെ സിക്കിമിന്‍റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന മൊമന്‍റോകളും വാങ്ങാന്‍ കിട്ടും. എല്ലാവരും ഓര്‍മ്മയ്ക്കായി ഓരോ സാധനങ്ങള്‍ വാങ്ങി. ഞാന്‍ നേപ്പാളികളുടെ പരമ്പരാഗത കത്തിയായ കുഫ്രിയുടെ മാതൃകയുള്ള കീചെയിനാണ് വാങ്ങിയത്. അത് മടക്കയാത്രയില്‍ കൈയ്യില്‍ കൊണ്ടുവന്ന ബാഗിലായിരുന്നു. അത് പോലീസുകാര്‍ വാങ്ങിവച്ചു. ജവാന്‍റെ സ്മാരകത്തില്‍ നിന്നും ഞങ്ങള്‍ സോംഗ്മോ തടാകത്തിലെത്തി. വളരെ മനോഹരമായ തടാകമാണ്. അവിടെ യാക്കുകളുടെ കൂട്ടം. യാക്ക് സവാരി വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിനമാണ്.യാക്കിന്‍റെ മുതുകില്‍ കയറി ചിത്രമെടുക്കാന്‍ അന്‍പത് രൂപയും യാത്രയ്ക്ക് ദൂരപരിധി അനുസരിച്ച് നൂറു രൂപ മുതല്‍ മുകളിലേക്കുമാണ് ഈടാക്കുന്നത്. ഞങ്ങള്‍ കയറിയ യാക്കിന്‍റെ ഉടമ ഗോപി ന്യൂസെ വളരെ സന്തോഷത്തിലായിരുന്നു. ഇന്ന് ടൂറിസ്റ്റുകള്‍ ഏറെയുണ്ട്, ബസിനസ് മോശമല്ല എന്ന് ന്യൂസെ പറയുകയുണ്ടായി.അവിടെ നിന്നും കാഴ്ചകളുടെ പൊലിമയില്‍ ഒരു മടക്കയാത്ര. ആറുമണിക്ക് തിരികെ എത്തി. 
ദേശീയ പതാക 

നതാങ് താഴ്വര

സോംഗ്മോ തടാകം 

സോഗ്മോ തീരത്ത്  യാക്ക് സവാരിയില്‍

Sunday, 18 March 2018

Sikkim trip - 4

എംജി റോഡില്‍ കട നടത്തുന്ന വിനോദിനൊപ്പം

ബന്‍ജാഗ്രയിലെ കാഴ്ച

റൂംടെക് മൊണാസ്ട്രി


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിനാലാം ഭാഗം
2017 നവംബര്‍ 11
പ്രഭാതത്തില്‍ പടിഞ്ഞാറ് മലയിലെ മഞ്ഞിന് സ്വര്‍ണ്ണത്തിളക്കം. സാവധാനം അത് വെള്ളിയായി മാറി. കിഴക്കു നിന്നുള്ള സൂര്യവെളിച്ചം തട്ടിയാണ് ഈ തിളക്കം. ഇവിടെ പ്രഭാതം വളരെ നേരത്തെയാണ്. അഞ്ചുമണിക്കും ചിലപ്പോള്‍ അതിന് മുന്‍പും സൂര്യനുദിക്കും.ഞങ്ങളുടെ മുറിയില്‍ നിന്നുള്ള കാഴ്ച മനോഹരം.അവിടെ ഫോട്ടോ എടുക്കുവാന്‍ രാവിലെ തന്നെ തിരക്കായി.പുറത്തിറങ്ങി ഒരു ചായ കുടിച്ചു. വളരെ ചെറിയ ഒരു കട. രാവിലെ തന്നെ ബ്രഡ് ഓംലറ്റും മോമോയുമൊക്കെ കഴിച്ച് ജോലിക്ക് പോകാന്‍ തിരക്കുകൂട്ടുന്ന ആളുകള്‍. ചായയും മോമോയും വില്‍ക്കുന്ന ഒരു വീട്ടമ്മയെ കണ്ടു. അവര്‍ ഒരു നിശ്ചിത അളവില്‍ ഭക്ഷണവും ചായയും കൊണ്ടുവന്ന് വില്‍ക്കും . നേരം പുലരുംപോഴേക്കും ജോലി കഴിയും. പിന്നീട് വീട്ടിലെത്തി വീട്ടുജോലികളില്‍ വ്യാപൃതയാകും എന്നവര്‍ പറഞ്ഞു. നിശ്ചിത വരുമാനം മാത്രം ആഗ്രഹിക്കുന്ന നിര്‍മ്മലമാനസര്‍. അവര്‍ ഒന്നും സ്വരുക്കൂട്ടി വയ്ക്കുന്നില്ല. കാപ്പികുടി കഴിഞ്ഞ് ഗാംഗ്ടോക്ക് കാഴ്ചകളിലേക്ക് എന്നതാണ് തീരുമാനം. മഹാത്മാഗാന്ധി മാര്‍ഗ്ഗിലെ മഹാരാജാ സ്വീറ്റ്സ് ആന്‍റ് സ്നാക്സില്‍ നിന്നും ചപ്പാത്തിയും കടലക്കറിയും കഴിച്ചു. കുറച്ചു സമയം ഇളവെയില്‍ കൊണ്ടു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുണ്ട് തെരുവില്‍ വെയില്‍ കായുന്നതിന്.രാവിലെ ഒന്‍പതിനുതന്നെ കടകള്‍ സജീവം.എത്ര വലിയ ചുമടും മുതുകില്‍ കയറ്റി അതിന്‍റെ കടിഞ്ഞാണ്‍ നെറ്റിയിലൂടെ തൂക്കിയുള്ള പണിക്കാരുടെ യാത്ര കാണാന്‍ കൌതുകകരമാണ്.എംജി മാര്‍ഗ്ഗില്‍ പലചരക്ക് കട നടത്തുന്ന വികാസിനെ പരിചയപ്പെട്ടു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ഒന്‍പത് വരെ കട തുറന്നുവയ്ക്കും . കച്ചവടം മോശമല്ല എന്ന് പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
ആദ്യം ബന്‍ജാഗ്ര വെള്ളച്ചാട്ടത്തിലേക്കാണ് ഞങ്ങള്‍ പോയത്.ബന്‍ജാഗ്ര എന്നാല്‍ കാട്ടിലെ മന്ത്രവാദി ഡോക്ടര്‍ എന്നാണ് അര്‍ത്ഥം. ഇവിടെ ഗുഹയില്‍ താമസിച്ചിരുന്ന കോണാകൃതിയിലുള്ള മുഖവും രോമം നിറഞ്ഞ ശരീരവുമുള്ള മന്ത്രവാദി നല്ല മനസ്സും ഹൃദയവുമുള്ളവരെ തട്ടിക്കൊണ്ടുപോയി മന്ത്രവാദി ഡോക്ടറാക്കി തിരികെ നാട്ടിലെത്തിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന ഇടമാണ് ബന്‍ജാഗ്ര. സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി ഇതിനെ മാറ്റിയത് മുഖ്യമന്ത്രിയായിരുന്ന  പവന്‍ ചാംമ്ലിംഗാണ്. മലയാളിക്ക് അത്ഭുതം തോന്നുന്ന തരം വലിയ വെള്ളച്ചാട്ടമല്ല ഇവിടുള്ളത്. എങ്കിലും ഇവിടെ ഒരു മൈക്രോ ഹൈഡല്‍ പ്രോജക്ടുണ്ട്എന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രോജക്ടുകള്‍ കേരളത്തില്‍ നൂറുകണക്കിന് ഉണ്ടാക്കാന്‍ കഴിയും എന്ന് തോന്നുന്നു.
അവിടെ നിന്നും ഞങ്ങള്‍ റൂം ടെക് മൊണാസ്ട്രിയിലേക്കാണ് പോയത്.ഗാംഗ്ടോക്കില്‍ നിന്നും 24 കിലോമീറ്റര്‍ മാറിയാണ് റൂം ടെക് മൊണാസ്ട്രി അഥവാ ധര്‍മ്മ ചക്ര കേന്ദ്രം.തിബറ്റന്‍ ബുദ്ധിസത്തിലെ കാഗ്യു വിഭാഗത്തിന്‍റെ പതിനാറാമത് തലവനായിരുന്ന ഗ്യാല്‍വ കര്‍മ്മപാ റാംഗ്ജുംഗ് റിഗ്പേ ദേര്‍ജെ 1960ലാണ് ഇത് പണികഴിപ്പിച്ചത്. മഹായാന ബുദ്ധിസം പിന്‍തുടരുന്ന കര്‍മ്മ കാഗ്യു വിഭാഗത്തിന്‍റെ അന്താരാഷ്ട്ര കേന്ദ്രവും നാടുകടത്തപ്പെട്ട ഗ്യാല്‍വ കര്‍മപായുടെ ആസ്ഥാനവുമാണ് ഇത്. ഇവര്‍ക്ക് ലോകമൊട്ടാകെയായി 300 ഉപകേന്ദ്രങ്ങളുണ്ട്. തിബറ്റന്‍ വാസ്തുശില്പ്പ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ കേന്ദ്രം. പതിനൊന്നാം നൂറ്റാണ്ടില്‍ തിബറ്റില്‍ നിര്‍മ്മിച്ച കര്‍മ്മപാമാരുടെ പ്രധാനകേന്ദ്രമായ സുര്‍ഫു ആശ്രമത്തിന്‍റെ മാതൃകയാണ് നിര്‍മ്മാണത്തിന് പിന്‍തുടര്‍ന്നിരിക്കുന്നത്.ബുദ്ധിസത്തില്‍ ഉപരിപഠനം നടത്താന്‍ കഴിയുന്ന കര്‍മ്മശ്രീ നളന്ദ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഹയര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഇവിടെ സ്ഥിതിചെയ്യുന്നു.വാരണാസിയിലെ സമ്പൂര്‍ണ്ണാനന്ദ് സംസ്കൃത സര്‍വ്വകലാശാലയുമായി ഇതിനെ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 10നും ഡിസംബര്‍ 29നുമാണ് ഏറ്റവും പ്രധാനപ്പെട്ട പൂജകളും ആഘോഷങ്ങളും ഇവിടെ അരങ്ങേറുക.നവംബര്‍ 11  ഖാസ് പൂജാ ദിനമായിരുന്നതിനാല്‍ വലിയ തിരക്കായിരുന്നു കേന്ദ്രത്തില്‍
ആത്മീയ ജീവിതം ആരംഭിക്കുന്ന സന്ന്യാസിയും സന്ന്യാസിനിയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചുകൊണ്ടാണ് ജീവിതം ആരംഭിക്കുക.ആശ്രമത്തിനായി ഉപയോഗിക്കുന്ന തടിയുടെ ഇരട്ടി തടി ലഭിക്കുന്നവിധം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക ബുദ്ധമതക്കാരുടെ രീതിയാണ്. വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക,സംരക്ഷിക്കുക,പ്രകൃതിയോട് അടുത്ത് ജീവിക്കുക എന്നിവയാണ് അവരുടെ മന്ത്രങ്ങള്‍.ഊര്‍ജ്ജ ഉപയോഗത്തെപ്പറ്റിയും അത് നിയന്ത്രിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും അവബോധമുണര്‍ത്തുന്ന ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.തണുപ്പുള്ള ഇടങ്ങളില്‍ കെട്ടിടം തെക്ക് ദിശ നോക്കി വേണമെന്നും ചൂടുള്ളിടത്ത് തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും ഓരോരുത്തരും സ്വന്തം പച്ചക്കറിത്തോട്ടം ഉണ്ടാക്കണമെന്നും സന്ദേശമുണ്ട്. ക്ലാസ് മുറിയും പണിമുറിയും കിഴക്കോട്ട് ദര്‍ശനം വേണം എന്നും പറയുന്നു.  വായുവും ജലവും മണ്ണും മറ്റ് സൌകര്യങ്ങളും തന്ന ഭൂമിയെപ്പോലെയാകാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന പതിനേഴാം കര്‍മ്മപായുടെ സന്ദേശവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ജലസംരക്ഷണ സന്ദേശവും ഇവിടെ കാണാം. ജീവികളുടെ രോമവും തുകലും ഉപയോഗിക്കുന്നതും വന്യജീവികളെ ഉപദ്രവിക്കുന്നതും  നിരുത്സാഹപ്പെടുത്തണം, പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കും മുന്‍പ് അതിന്‍റെ നിര്‍മ്മിതിയില്‍  ജീവികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം വായിച്ചും കണ്ടും കേട്ടും ഞങ്ങള്‍ ആശ്രമത്തില്‍ കയറിയിറങ്ങി. ബുദ്ധക്ഷേത്രങ്ങള്‍ക്ക് എല്ലായിടത്തും ഒരേ സ്വഭാവമാണ്. ധരംശാലയിലെ ദലൈലാമയുടെ ആശ്രമത്തില്‍ പലവട്ടം പോയിട്ടുള്ളത് അപ്പോള്‍ ഓര്‍ത്തു. സന്ന്യാസിമാരുടെ ഉച്ചഭക്ഷണ സമയമായിരുന്നു. തണുപ്പ് കാലാവസ്ഥയില്‍ നല്ല ഭക്ഷണം ആരോഗ്യത്തിന് അനിവാര്യമാണ്. പാത്രം നിറയെ ചോറും വിവിധങ്ങളായ കറികളും മൂന്ന് പുഴുങ്ങിയ മുട്ടയുമായിരുന്നു ഭക്ഷണം. ഹിമാചലില്‍ നിന്നു വന്ന ടെന്‍സിംഗ് എന്ന സന്ന്യാസിയെ പരിചയപ്പെട്ടു. കുറച്ചു സമയം ആഘോഷങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു. ലോകത്തിന്‍റെ സംരക്ഷകന്‍ എന്നാണ് ടെന്‍സിംഗ് എന്ന വാക്കിന്‍റെ അര്‍ത്ഥം. നല്ല തേജസുള്ള മനുഷ്യന്‍. അദ്ദേഹത്തോടൊപ്പവും മറ്റൊരു സന്ന്യാസിക്കൊപ്പവും ഞങ്ങള്‍ ചിത്രങ്ങളെടുത്തു.
മടക്കയാത്രയില്‍ ഗ്രാമങ്ങളിലെ ടെറസ് ഫാമിംഗ് കാണാന്‍ കഴിഞ്ഞു. തട്ടുതട്ടായി കൃഷിചെയ്യുന്ന രീതിയാണിത്. നെല്‍കൃഷിയാണ് പ്രധാനം.വൈയ്ക്കോല്‍ പിരമിഡ് രൂപത്തില്‍ അടുക്കിയിരിക്കുന്നതും മനോഹര കാഴ്ചയാണ്.എംജി മാര്‍ഗ്ഗിലെ പരിവാര്‍ റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു. മിനി താലിയാണ് ഓര്‍ഡര്‍ ചെയ്തത്, പക്ഷെ അതൊരു ഹെവി താലിയായിരുന്നു. നാല് ചപ്പാത്തി, ഒരു പാത്രം ചോറ്, കറികള്‍ എന്നിങ്ങനെ.ഒരു താലിക്ക് 190 രൂപ . എംജി മാര്ഗില്‍ ഒരു എക്സിബിഷന്‍ കണ്ടു. പബ്ളിക് സ്കൂളുകളില്‍ കുട്ടികളുടെ പ്രവേശനത്തിന് വേണ്ടിയുള്ള എക്സിബിഷനാണ്. എല്ലാവര്‍ഷവും അധ്യയന വര്‍ഷം തുടങ്ങും മുന്‍പ് ഇത്തരമൊരു എക്സിബിഷനുണ്ടാകും. രക്ഷകര്‍ത്താക്കള്‍ക്ക് ബ്രോഷര്‍ നോക്കിയും അധികൃതരുമായി ചര്‍ച്ച ചെയ്തും തങ്ങളുടെ കൊക്കിലൊതുങ്ങുന്ന സ്കൂളുകള്‍ കണ്ടെത്താം. ഫീസ് കുറച്ചധികമാണെന്ന്മാത്രം.
തുടര്‍ന്ന് പൂന്തോട്ടം കാണാന് പോയി.സിംലയിലെ പ്രധാന പൂക്കളെല്ലാം ഒരുക്കിയ ഒരു ചെറു ഗാര്‍ഡനാണ് അത്.വിവിധയിനം ഓര്‍ക്കിഡുകളും ആന്തൂറിയവും നല്ല നിറമുള്ള മറ്റനേകം ചെടികളും ഗാര്‍ഡനിലുണ്ടായിരുന്നു. അവിടെ ബിബിസി റേഡിയോയില്‍ ഹിന്ദി ഗാനങ്ങള്‍ ചെറിയ ശബ്ദത്തില്‍ വച്ചിട്ടുണ്ടായിരുന്നു. ഇരുപത് രൂപയാണ് ടിക്കറ്റ്.സഞ്ചാരികള്‍ക്കും ഡ്രൈവരന്മാര്‍ക്കുമുള്ള ഇക്കോഫ്രണ്ട്ലി ഗൈഡ്ലൈന്‍സും അവിടെ എഴുതി വച്ചിണ്ടുണ്ടായിരുന്നു. 
ഓര്‍ക്കിഡ് ഗാര്‍ഡനില്‍ നിന്നും നേരെ ഹനുമാന്‍ ടോക്കിലേക്ക്. ഗാംഗ്ടോക്കില്‍ നിന്നും കിഴക്കോട്ട് 11 കിലോമീറ്റര്‍ മാറി നാഥുല പാസിലേക്കുള്ള വഴിയില്‍ സെക്യൂരിറ്റി ചെക്കിംഗ് നടത്തുന്നിടത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞാണ് ഹനുമാന്‍ ടോക്കിലേക്ക് മല കയറേണ്ടത്. 7200 അടി ഉയരത്തിലാണ് ഹനുമാന്‍ ടോക്ക്.ഹനുമാന്‍ ലക്ഷ്മണനെ രക്ഷിക്കാനായി സജ്ജീവനിയുമായി ലങ്കയ്ക്ക് യാത്ര പോകുന്നതിനിടയില്‍ വിശ്രമിച്ച ഇടം എന്നാണ് വിശ്വാസം.അവിടെയുള്ള ക്ഷേത്രം പക്ഷെ പുതിയതാണ്. നാട്ടുകാര്‍ ഒരു കല്ല് വച്ച് ആരാധിച്ചുവന്നതായിരുന്നു. 1950ല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഓഫീസറായിരുന്ന അപ്പാജി പന്തിന് ഹനുമാന്‍ ദര്‍ശനമുണ്ടായതിനെ തുടര്‍ന്നാണ് ഹനുമാന്‍റെ ചുമന്ന വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയത്. സൈന്യത്തിന്‍റെ പതിനേഴാം മൌണ്ടന്‍ ഡിവിഷന്‍റെ കീഴിലാണ് ഇപ്പോള്‍ ഈ പ്രദേശം.ഹനുമാന്‍ ടോക്കില്‍ നിന്നുള്ള കൊടുമുടികളുടെ കാഴ്ച അപാരം.ജോപുനോ,ദക്ഷിണ കാബ്റു,ഉത്തര കാബ്റു,പാന്‍ഡിം,നാര്‍സിംഗ്, താലുങ്,ദക്ഷിണ കാഞ്ചന്‍ജംഗ,കാഞ്ചന്‍ജംഗ, സെമുമുടി,കസമു, ഇരട്ട സിംവു, നേപ്പാള്‍ മുടി,ടെന്‍റ് മുടി എന്നിവ വ്യക്തമായും മനോഹരമായും കാട്ടിത്തരുന്നു ഇവിടം.മലകളും ആകാശവും പരിസരവും കറുക്കും വരെ അവിടെനിന്നും പോരാന്‍ തോന്നിയില്ല. 
വിശ്രമാഘോഷം ഇന്ന് മുറിയില്‍ത്തന്നെയായിരുന്നു. അത് കഴിഞ്ഞ് രാത്രി എട്ടു മണിക്കാണ് ഭക്ഷണം കഴിക്കാനായി ഹോളിഡേ ഹോമില്‍ നിന്നും ഇറങ്ങിയത്. അപ്പോഴേക്കും റസ്റ്റാറന്‍റുകള്‍ മിക്കതും അടച്ചുകഴിഞ്ഞിരുന്നു. അത്തരമൊരു അടഞ്ഞ ഹോട്ടലിന് മുന്നില്‍ നിന്ന മേല്‍നോട്ടക്കാരന്‍ മറ്റേതോ ഹോട്ടലില്‍ നിന്നും പാഴ്സല്‍ ഭക്ഷണം തരമാക്കി തന്നു.അതുമായി തിരികെ വന്ന് അത്താഴം കഴിച്ചു.കാഴ്ചകളുടെ നിറവില്‍ മിസ്റ്റിക് സ്വപ്നങ്ങള്‍ കണ്ടുറങ്ങി.

ഓര്‍ക്കിഡ്

മാംസാഹാരിയായ  പുഷ്പം

ഹനുമാന്‍ ടോക്കില്‍ നിന്നുള്ള കാഴ്ച

ഹനുമാന്‍ ടോക്കില്‍

ഹോളിഡേ ഹോമില്‍ നിന്നുള്ള കാഞ്ചന്‍ജംഗ കാഴ്ച

ബന്‍ജാഗ്ര വെള്ളച്ചാട്ടം

ഹനുമാന്‍ ടോക്കിലെ ഹനുമാന്‍

ഹനുമാന്‍ടോക്കില്‍ നിന്നു കാണുന്ന കൊടുമുടികളുടെ വിശദവിവരം ചിത്രമായി

റൂംടെക് മൊണാസ്ട്രിയിലെ പ്രതിമ

Saturday, 17 March 2018

Sikkim trip - chapter -3

ഗാംഗ്ടോക്ക് എംജി മാര്‍ഗ്ഗ് -പ്രഭാതത്തില്‍

എംജി റോഡ് രാത്രി കാഴ്ച


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിമൂന്നാം ഭാഗം
2017 നവംബര്‍ 10  
വഴിയില്‍ തേക്കുകളാണ് അധികവും. ബംഗാളിലെ തേക്കിന്‍റെ ഇല കേരളത്തേതിനേക്കാള്‍ ചെറുതാണ്.തേക്കിന് പ്രൌഢിയും കുറവാണ്.എന്നാല്‍ ഗുജറാത്തിലെ ഗിര്‍വനത്തിലെ തേക്കുകളെക്കാള്‍  ഉറപ്പുള്ളവയാണ്. ലോഹാപുള്‍ വഴി യാത്ര തുടരുമ്പോള്‍ പലയിടത്തിനും കേരളത്തിന്‍റെ ഛായ. മരച്ചീനി,വാഴ,കാച്ചില്‍, അപൂര്‍വ്വമായി ചില തെങ്ങുകള്‍ എന്നിവ കാണാന്‍ കഴിഞ്ഞു. നാടന്‍ കോഴികളും ധാരാളം.
കലിംപോംഗിലെ മല്ലിയില്‍ ഗുപ്ത റസ്റ്റാറന്‍റില്‍ നിന്നും ഇഞ്ചിയിട്ട ചായ കുടിച്ചു. ജനിച്ചിട്ട് ഇതുവരെയും കുളിച്ചിട്ടില്ല എന്നുതോന്നുന്ന ആളാണ് റെസ്റ്ററന്‍റ് ഉടമ.അതുകൊണ്ടുതന്നെ ചായയ്ക്ക് രുചിയുണ്ടെങ്കിലും ഒരരുചി തോന്നി. ലാംഗ്ഡുവിന്‍റെ സ്ഥിരം കേന്ദ്രമാണെന്ന് അവരുടെ സൌഹൃദം വെളിവാക്കി. യാത്ര തുടരുമ്പോള്‍ വണ്ടിക്ക് ഒരുലച്ചില്‍ അനുഭവപ്പെട്ടു. സന്തോഷാണ് ആദ്യം ശ്രദ്ധിച്ചത്. ലാംഗ്ഡു അതത്ര ഗൌരവമായി എടുത്തില്ല. റോഡിന്‍റെ പ്രശ്നമാണ് എന്നു പറഞ്ഞു. സിക്കിമിന്‍റെ തുടക്കമാണ് റാംഗ്പോ. കനത്ത ട്രാഫിക്. തണുപ്പും തുടങ്ങി. സുഖമുള്ള തണുപ്പ്. വണ്ടി അധികദൂരം ഓടും മുന്‍പ് പഞ്ചറാണ് എന്നു ബോധ്യമായി.ലാംഗ്ഡു ഒരു ചെറുചിരിയോടെ വണ്ടി ഒതുക്കി. ഞങ്ങള്‍ ഇറങ്ങി. അപ്പോഴാണ് ഞങ്ങള്‍ ടയറുകള്‍ ശ്രദ്ധിക്കുന്നത്.എല്ലാം മൊട്ടയായവ.സ്റ്റെപ്പിനി പുറത്തെടുത്തപ്പോള്‍ അത് അതിനേക്കാളും മോശമായവിധം ഓടിത്തേഞ്ഞത്.
ഗ്രാമത്തിന്‍റെ കാഴ്ചകളില്‍ അല്പ്പനേരം. കൃഷിയായാലും കച്ചവടമായാലും എവിടെയും സ്ത്രീകളാണ് മുന്നില്‍. പുരുഷന്മാരെ തീരെ കാണാനില്ല.1983ല്‍ നേപ്പാള്‍ യാത്രയിലാണ് ഇത്തരമനുഭവം ആദ്യമുണ്ടായത്. അവിടെ ആ കാലത്ത് ബാറില്‍ പോലും സ്ത്രീകളായിരുന്നു സെര്‍വ് ചെയ്തിരുന്നത്.അന്നു കഴിച്ച ക്ലിയോപാട്ര എന്ന മദ്യം പെട്ടെന്ന് ഓര്‍മ്മയിലെത്തി. പാമ്പിന്‍ കൊഴുപ്പില്‍ കറിവച്ച കോഴിയും. പുരുഷന്മാര്‍ പൊതുവെ അലസരും മടിയന്മാരുമാണ്. ഡ്രൈവറന്മാര്‍ മാത്രമാണ് വളരെ ആക്ടീവായി കണ്ട പുരുഷന്മാര്‍. ഇവിടെയും മറിച്ചല്ല എന്നാണ് തോന്നുന്നത്. ടയര്‍ മാറ്റി ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചുദൂരം ഓടിച്ച ശേഷം തീസ്തയുടെ തീരത്ത് പഞ്ചര്‍ ഒട്ടിക്കുന്ന കടയില്‍ വണ്ടി നിര്‍ത്തി ലാംഗ്ഡു ടയര്‍ ശരിയാക്കി. വഴിയില്‍ എവിടെയും സുലഭമായ മുട്ടക്കച്ചവടം ഞങ്ങള് ശ്രദ്ധിച്ചു. തണുപ്പിനെ പ്രതിരോധിക്കാന്‍ മുട്ട ഉപകാരപ്പെടുമെന്നതിനാലാകാം ആളുകള്‍ ഇത്രയേറെ മുട്ട കഴിക്കുന്നത്. 
ഏഴുമണിയോടെ ഗാംഗ്ടോക്കിലെ കേന്ദ്ര സര്‍ക്കാര്‍ ഹോളിഡേ ഹോമിലെത്തി.രാത്രി പത്തുമണിയായ പ്രതീതി.നാല് മണി കഴിയുമ്പോഴെ സിക്കിമില്‍ ഇരുട്ട് വീണുതുടങ്ങും.നമ്മള്‍ ഇന്ത്യയ്ക്ക് ഒട്ടാകെ ഒരേ ടൈം ഫ്രെയിം വച്ചിരിക്കുന്നതുകൊണ്ടാണ്, അല്ലെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെയും മറ്റും സമയം മറ്റൊരു തരത്തില്‍ ക്രമീകരിക്കേണ്ടതുണ്ടായിരുന്നു എന്നു തോന്നി.
ഹോളിഡേ ഹോം പുതിയ കെട്ടിടമാണ്. കാന്‍റീനും ലിഫ്റ്റുമൊന്നും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ലെങ്കിലും പുതുമ മാറാത്ത മുറികള്‍. നാലുപേര്‍ക്കുള്ള രണ്ട് മുറികള്‍ എടുത്തു. മുറി ഏര്‍പ്പെടുത്തിയതും പ്രമോദിന്‍റെ കെയര്‍ ഓഫിലായിരുന്നു. എല്ലാവരും പ്രമോദിനെ അഭിനന്ദിച്ചു. കുറച്ചുസമയം അവിടെ വിശ്രമിച്ചു. പിന്നീട് ഭക്ഷണം കഴിക്കാനായി മഹാത്മാഗാന്ധി മാര്‍ഗ്ഗിലേക്ക് പോയി.ഇവിടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സിംലയിലെ മാള്‍ റോഡ് പോലെ സമാധാനത്തിന്‍റെ സാമ്രാജ്യം.അവിടവിടെ സൊറ പറഞ്ഞിരിക്കാന്‍ ബഞ്ചുകള്‍. വിവിധയിനം ഹോട്ടലുകള്‍,കടകള്‍. ഗാംഗ്ടോക്ക് ഒരു ചെറിയ ടൌണ്‍ മാത്രമാണ്.ഹോട്ടല്‍ ബയൂളില്‍ നിന്നും ചിക്കനും മീനും കൂട്ടി നന്നായി  ഭക്ഷണം കഴിച്ചു.മദ്യം വേണ്ടവര്‍ രക്തം ചൂടാക്കി. ബാറാണെങ്കിലും നിശബ്ദമായ അന്തരീക്ഷം.കേരളത്തിലെ ബാറുകള്‍ പെട്ടെന്ന് ഓര്‍ത്തുപോയി. നാട്ടിലെ ബഹളവും രാഷ്ട്രീയ ചര്‍ച്ചകളുമൊന്നും ഗാംഗ്ടോക്കില്‍ കാണാന്‍ കഴിയില്ല.തിരികെ മുറിയിലെത്തി ക്ഷീണം മാറുംവരെ ഉറങ്ങി.

കടകള്‍ തുറക്കും മുന്നെയുള്ള പ്രഭാതകാഴ്ച

Friday, 16 March 2018

Sikkim trip - chapter 2

ലാംഗ്ഡുവും പ്രമോദും

തിരുപ്പതീസ് ധാബ

ഈ യാത്രയിലെ പ്രധാന കഥാപാത്രം

ധാബയിലെ ഉച്ചഭക്ഷണാഘോഷം


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിരണ്ടാം ഭാഗം
2017 നവംബര്‍ 10
        സിക്കിമിന് സ്വന്തമായി വിമാനത്താവളമില്ല. ഗാംഗ്ടോക്കിനടുത്ത് ഒരു വിമാനത്താവളത്തിന്‍റെ പണി പുരോഗമിക്കുകയാണ്. ഇപ്പോള്‍ ബംഗാളിന്‍റെ അതിര്‍ത്തി ജില്ലയായ ഡാര്‍ജിലിംഗിന്‍റെ ഒരരികുപറ്റി നില്‍ക്കുന്ന സിലിഗുരിയിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിലാണ് നമ്മള്‍ എത്തിച്ചേരുക. അവിടെനിന്നും ഗാംഗ്ടോക്കിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുണ്ട്. എങ്കിലും ഞങ്ങള്‍ റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്തത്.
      സാരഥി ലാംഗ്ഡു ഷെര്‍പ്പ ഇന്നോവയുമായി വന്നിട്ടുണ്ടായിരുന്നു. പ്രമോദിന്‍റെ സുഹൃത്ത് വഴി ഏര്‍പ്പാടാക്കിയതാണ്. ഉയരം കുറഞ്ഞ് വെളുത്ത ഒരു നേപ്പാളി. മുപ്പത്തിയഞ്ച് വയസ് പ്രായം, വിവാഹിതന്‍.മകന് 10 വയസ്.അവന്‍ അഞ്ചില്‍ പഠിക്കുന്നു.സ്വകാര്യ സ്കൂളിലാണ്. മാസഫീസ് 1400 രൂപ. സിക്കിമില്‍ സര്‍ക്കാര്‍ സ്കൂളുകളുമുണ്ട് എന്നും  ലാംഗ്ഡു പറഞ്ഞു.ഇവിടെ എല്ലാവരേയും കണ്ടാല്‍ ഒന്നുപോലെയിരിക്കുമെങ്കിലും നേപ്പാളികള്‍ക്ക് പുറമെ ലെപ്ച്ചകളും ഭൂട്ടിയരും ഉള്‍പ്പെടുന്നതാണ് സിക്കിം സമൂഹം. ലാംഗ്ഡുവിനോട് കുശലം പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ബാഗ്ദോഗ്ര നല്‍കിയത് ഒരു വ്യത്യസ്ത കാഴ്ച. ചെറിയ വിമാനത്താവളത്തിന് പുറത്ത് ഒരു വശം നെല്‍കൃഷിയും മറുവശത്ത് തേയിലത്തോട്ടവും. പൊതുവെ ചരുവുകളില്‍ മാത്രം നമ്മള്‍ കാണുന്ന തേയില ഇവിടെ അധികം ഉയരമില്ലാത്ത സമനിരപ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്നു. മഴ കുറവായതിനാല്‍ കേടുവരില്ല , കേരളത്തിലെ പോലെ മഴപെയ്ത് ജലം കെട്ടി നിന്നാല്‍ തേയിലച്ചെടികള്‍ അഴുകിപ്പോകാനുള്ള സാധ്യതയുണ്ട്.
          പൊടിയും അഴുക്കും നിറഞ്ഞ ഒരു തനി ഇന്ത്യന്‍ ചെറുനഗരത്തിന്‍റെ എല്ലാ നിറംകെട്ട കാഴ്ചകളിലൂടെയും ഞങ്ങള്‍ മുന്നോട്ടു നീങ്ങി. പണിതീരാതെ നില്‍ക്കുന്ന ഫ്ലൈഓവര്‍, പണി തുടങ്ങിയിട്ട് ആറുവര്‍ഷമായി എന്ന് ലാംഗ്ഡോ പറഞ്ഞു. നമുക്ക് അതും പരിചിതമായതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സൈക്കിള്‍ റിക്ഷയും ബാറ്ററി ഉപയോഗിച്ചോടുന്ന റിക്ഷയും റോഡ് കൈയ്യടക്കിയിരിക്കുന്നു. സിലിഗുരിയിലെ തിരുപ്പതീസ് സിറ്റി ധാബയില്‍ നിന്നും തന്തൂര്‍ റൊട്ടിയും വെജിറ്റബിള്‍ മിക്സും പനീറും വെജിറ്റബിള്‍ ബിരിയണിയുമൊക്കെയായി ഭക്ഷണം കഴിച്ചു. ഇന്‍ഡിഗോയിലായിരുന്നു യാത്ര എന്നതിനാല്‍ ഫ്ലൈറ്റിലെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.
നോര്‍ത്ത് ബംഗാള്‍ സര്‍വ്വകലാശാലയുടെ അടുത്താണ് ധാബ. വൃത്തിയുണ്ട് എന്നത് ആശ്വാസമായി. ഡാര്‍ജിലിംഗ് പ്രശ്നബാധിത ജില്ലയാണ്. അവിടെ ഹര്‍ത്താലും ബന്ദുമൊക്കെയുണ്ടായാല്‍ സിക്കിമിലേക്കുള്ള യാത്ര തടസപ്പെടും . അതോടെ സിക്കിം ഉറക്കമാകും.കടുതലയും മാണിഗര മോറും കഴിഞ്ഞ് ഡാര്‍ജിലിംഗ് മോറിലെത്തി.മോറ് എന്നാല്‍ കവല.ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ യാത്ര ഡാര്‍ജിലിംഗിലേക്കാണ്. നേരെ പോയാല്‍ ഗാംഗ്ടോക്ക്. മഹാനന്ദ പാലം കടന്നപ്പോള്‍ രസകരമായ ഒരു പരസ്യം കണ്ടു. ഒരു റസ്റ്റാറന്‍റിന്‍റേതാണ് . ബിരിയാണി ബിയര്‍ മേള, ബീര്‍യാനി ഫെസ്റ്റിവല്‍ എന്ന് ലോപം . മലയാളിക്ക് അനുകരിക്കാവുന്ന ഒരു മാതൃക.
സാലുഗാര വഴി സെവോക്കിലേക്ക് യാത്ര നീണ്ടു. സെവോക്ക് ഒരു ചെറുടൌണാണ്. മാളുകളും ധാബകളും ദാരിദ്ര്യം തൊട്ടറിയാന്‍ കഴിയുന്ന ജനങ്ങളും കാഴ്ചയില്‍ വന്നു പോയി. പൊതുവാഹനങ്ങള്‍ തീരെ കുറവ്. ഇളം പച്ചനിറമുള്ള സിക്കിം ട്രാന്‍സ്പോര്‍ട്ടിന്‍റെ ഒരു വാഹനം ഞങ്ങളെ കടന്നുപോയി. വഴിയിലെല്ലാം സേനകളുടെ ക്യാമ്പുകള്‍.അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചകള്‍. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്സും സാന്നിധ്യം അറിയിക്കുന്നുണ്ട്. മഹാനന്ദ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ നടുക്കുകൂടിയാണ് ഞങ്ങളുടെ യാത്ര. തീസ്ത നദിയും സമാന്തരമായൊഴുകുന്നു.സിക്കിമിന്‍റെ ജീവനാഡിയാണ് തീസ്ത എന്നു പറയാം. നദിക്ക് ഇളം പച്ച കലര്‍ന്ന നീല നിറമാണ്.നദിയെ അഞ്ചിടത്ത് തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. എങ്കിലും അതിന്‍റെ സൌന്ദര്യം ചോര്‍ന്നിട്ടില്ല എന്നത് ആശ്വാസം. ബാഗ്പുളില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഭാഗ്കോട്ട് വഴി ഭൂട്ടാനിലേക്ക് പോകാം. ഞങ്ങള്‍ നേരെയുള്ള വഴിയിലൂടെ ഗാംഗ്ടോക്കിലേക്ക് യാത്ര തുടര്‍ന്നു.

തീസ്തയെ അണകെട്ടി നിര്‍ത്തിയിരിക്കുന്നു