Monday, 24 February 2025

Article based on economic survey and central budget -part 3

 

2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദി സാമ്പത്തിക സര്വ്വെയെയും കേന്ദ്രബജറ്റിനേയും അടിസ്ഥാനമാക്കി ഞാനെഴുതിയ ലേഖനം “ഗവേഷണത്തിന് പണമിറക്കാതെ എങ്ങിനെ വികസിത രാജ്യമാകും?”- മൂന്നാം ഭാഗം വായനയ്ക്കായി സമര്പ്പിക്കുന്നു
======
വി. ആർ. അജിത് കുമാർ
**********
കാര്ഷിക മേഖല
###########
കാലാവസ്ഥ വ്യതിയാനവും ജലക്ഷാമവും അലട്ടുന്ന കാര്ഷിക മേഖലയ്ക്ക് കൃത്യമായ സാങ്കേതിക സഹായവും ഉപദേശങ്ങളും ഗവേഷണ സഹായവും ലഭിക്കേണ്ടത് അനിവാര്യമാണ്.ഇപ്പോള് വാര്ഷിക കാര്ഷിക വികസനം 5 ശതമാനമാണ്.കൃഷിയുടെയും അനുബന്ധ മേഖലകളുടെയും മൊത്ത മൂല്യ വര്ദ്ധനവ് 2014-15 ല് 24.38 ശതമാനമായിരുന്നത് 2022-23 ല് 30.23 ശതമാനമായിട്ടുണ്ട്.സമ്പദ് വ്യവസ്ഥയില് 20 ശതമാനം വിഹിതമുള്ള കാര്ഷിക മേഖലയുടെ പ്രതിസന്ധികള് മൊത്തം സാമ്പത്തികാവസ്ഥയെ ബാധിക്കുന്നതാണ്.എണ്ണക്കുരുക്കളുടെ അപര്യാപ്തതയും ഇറക്കുമതിയുമാണ് പ്രധാന പ്രതിസന്ധി. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. കുറഞ്ഞ ഉത്പ്പാദന ക്ഷമതയുള്ള 100 ജില്ലകളില് ഉത്പ്പാദന ക്ഷമത വര്ദ്ധിപ്പിച്ച് ആറ് വര്ഷത്തിനുള്ളില് പയറുത്പ്പാദനത്തില് സ്വയം പര്യാപ്ത നേടുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ധന്-ധാന്യ കൃഷി യോജന ആരംഭിക്കുന്നത്. നാഫെഡ് നാല് വര്ഷം പയര് കര്ഷകരില് നിന്നും വിളവ് നേരിട്ട് വാങ്ങുകയും ചെയ്യും. കര്ഷകര്ക്ക് ഒരു മികച്ച അവസരമാണ് ഇത് നല്കുന്നത്.മത്സ്യമേഖലയിലും കന്നുകാലി മേഖലയിലും യഥാക്രമം 13.67 ശതമാനവും 12.99 ശതമാനവും വളര്ച്ചയുണ്ടായിട്ടുണ്ട്. കാര്ഷിക വരുമാനവും 5.23 ശതമാനം വര്ദ്ധിച്ചതായി കേന്ദ്രം അവകാശപ്പെടുന്നു.കാര്ഷിക വിപണിയിലെ ഇടത്തട്ടുകാരുടെ അന്യായ ഇടപെടലും വ്യവസ്ഥാപിതമായ കാര്യക്ഷമതയില്ലായ്മയുമാണ് മറ്റൊരു വിഷയം. ഇതിന് പരിഹാരമുണ്ടാക്കാനായി കൊണ്ടുവന്ന കാര്ഷിക ബില്ലുകള് കര്ഷക സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും ഇടപെടലില്പെട്ട് മരവിച്ചുപോയത് ഈ രംഗത്ത് ഒരു വലിയ തിരിച്ചടിയായി തുടരുകയാണ്. യാഥാര്ത്ഥ്യ ബോധത്തോടെയുള്ള സമീപനം യഥാര്ത്ഥ കര്ഷകരില് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.അതോടൊപ്പം വലിയ തോതിലുള്ള കാര്ഷിക കയറ്റുമതിയും ഉണ്ടാകേണ്ടതുണ്ട്.
വ്യവസായം
*************
വ്യവസായ വികസനം സുഗമമാക്കാന് വ്യവസായ മേഖലയിലെ മൈക്രോ മാനേജ്മെന്റ് നിയന്ത്രണങ്ങള് ഒഴിവാക്കേണ്ടതുണ്ട്. അധികാരസ്ഥാനത്തുള്ള നിയന്ത്രണ ഏജന്സികളില് നിക്ഷേപകര്ക്കുള്ള വിശ്വാസക്കുറവ് അവസാനിക്കണം.കുറ്റം കണ്ടുപിടിച്ച് നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുകയും കൈക്കൂലിക്ക് നിര്ബ്ബന്ധിക്കുകയും ചെയ്യുന്ന രീതി മാറി വ്യവസായ സംരംഭകരില് നിന്നും സര്ക്കാര് സംവിധാനം പരമാവധി മാറിനില്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. വിപണിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള് കുറയ്ക്കുകയും പരമാവധി പ്രായോഗികമായ സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോള് റഗുലേറ്റര്മാരുടെ ഇടപെടലില്ലാതെതന്നെ നിക്ഷേപകര് സ്വയം നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യത ഏറുകയാണ്.നിരപരാധിയാണ് എന്നു തെളിയിക്കപ്പെടും വരെ കുറ്റവാളിയാണ് എന്ന നിലയിലല്ല കുറ്റവാളിയാണ് എന്ന് തെളിയിക്കപ്പെടുംവരെ നിരപരാധിയാണ് എന്ന മട്ടിലാകണം നിക്ഷേപകരെ സമീപിക്കാന്.
ചെറുകിട സ്ഥാപനങ്ങളെ ശാക്തീകരിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം വര്ദ്ധിപ്പിക്കാനും അവര്ക്ക് അനുഗുണമായ ഒരു വിപണന മേഖല ഉറപ്പാക്കാനും സര്ക്കാരിന് ഉത്തരവാദിത്തമുണ്ട്. കാര്ഷിക വിപണനത്തിലും മലിനീകരണ നിയന്ത്രണത്തിലുമൊക്കെ വ്യവസ്ഥകള് ലഘൂകരിക്കേണ്ടതാണ്.ഇത് ഭക്ഷ്യസുരക്ഷ,എക്സൈസ്,ലീഗല് മെട്രോളജി തുടങ്ങിയ മേഖലകളിലും ഉണ്ടാകേണ്ടതുണ്ട്. തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ബന്ധവും ദൃഢമാകേണ്ടതുണ്ട്. കോര്പ്പറേറ്റുകളുടെ ലാഭം വര്ദ്ധിക്കുന്നതിന് ആനുപാതികമായി ജീവനക്കാരുടെ ശമ്പളത്തിലും വര്ദ്ധനവുണ്ടാകണം.അല്ലെങ്കില് അത് സമ്പദ്ഘടനയെ ബാധിക്കും.ധനമേഖലയിലും ഊര്ജ്ജരംഗത്തും ഓട്ടോമൊബൈലിലും 15 വര്ഷത്തെ ഏറ്റവും ഉയര്ന്ന നേട്ടം ലഭിച്ചിരിക്കയാണ്. എന്നാല് തൊഴില് രംഗത്ത് കാര്യമായ വര്ദ്ധന ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.കാര്ഷിക മേഖല കഴിഞ്ഞാല് ഇന്ത്യയില് ഏറ്റവുമധികം തൊഴില് നല്കുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്(എംഎസ്എംഇ).23.24 കോടി ജനങ്ങള്ക്കാണ് എംഎസ്എംഇ വഴി തൊഴില് ലഭിക്കുന്നത്.തൊഴില് നിയമങ്ങളും പ്രാദേശിക നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും ഉള്പ്പെടെ ഒരുപാട് ഭയപ്പാടുകളോടെയാണ് ഒരാള് ഈ രംഗത്തേക്ക് വരുന്നത്.നിയമങ്ങളുടെ കെട്ടുകള് പരമാവധി കുറയ്ക്കാനായി സ്ഥാപനത്തിന്റെ നവീകരണത്തേയും വികസനത്തേയും പരിമിതപ്പെടുത്തുന്ന സംരംഭകരാണ് അധികവും.അതുകൊണ്ടുതന്നെ സ്ഥാപന മൂലധനം,നൈപുണ്യം,സാങ്കേതികവിദ്യ എന്നിവയുടെ ലഭ്യതയും നഷ്ടമാകുന്നു.
സൂക്ഷ്മസംരംഭങ്ങളെ ഔപചാരികമാക്കാനായി സ്മാള് ഇന്ഡസ്ട്രീസ് ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്ന്ന് കേന്ദ്രം 2023 ല് ആവിഷ്ക്കരിച്ച ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം വഴി 2.3 കോടി അനൌപചാരിക സൂക്ഷ്മസംരംഭങ്ങളെ ഔപചാരികമാക്കി. ട്രേയ്ഡ് റിസീവബിള് ഡിസ്ക്കൌണ്ടിംഗ് സിസ്റ്റം വഴി എംഎസ്എംഇ സംരംഭകര്ക്ക് അവര് വില്ക്കുന്ന ഉത്പ്പന്നങ്ങളുടെ വില വേഗത്തില് ലഭ്യമാക്കാന് സംവിധാനം കൊണ്ടുവന്നു.വികസിച്ചുകൊണ്ടിരിക്കുന്ന എംഎസ്എംഇകള്ക്ക് ഓഹരി ഫണ്ടിംഗ് നല്കാന് 50000 കോടി കോര്പ്പസുള്ള സെല്ഫ് റലയന്റ് ഇന്ത്യ ഫണ്ടും ആരംഭിച്ചു. സാങ്കേതിക വിദ്യയും ഗുണനിലവാരവും മെച്ചപ്പെടുത്താന് കോമണ് സര്വ്വീസ് സെന്ററുകളും ആരംഭിച്ചു.
ഐടി ഉള്പ്പെടുന്ന സേവന മേഖലയില് സംയുക്ത വാര്ഷിക വളര്ച്ചാ നിരക്ക് 10.5 ശതമാനമാണെങ്കിലും പോര്ട്ട്ഫോളിയോ വൈവിധ്യവത്ക്കരണം നടക്കുന്നില്ല.ഭാരത് ട്രേയ്ഡ് നെറ്റ്,എംഎസ്എംഇകള്ക്കുള്ള കയറ്റുമതി ക്രഡിറ്റ് പിന്തുണ തുടങ്ങിയ തീരുമാനങ്ങള് ഈ രംഗത്ത് വലിയ മാറ്റം കൊണ്ടുവരും.എംഎസ്എംഇയുടെ ക്രഡിറ്റ് ഗാരന്റി 5 കോടിയില് നിന്നും 10 കോടിയായാണ് ഉയര്ത്തിയത്.ഇതുവഴി അടുത്ത 5 വര്ഷത്തില് 1.5 ലക്ഷം കോടിയുടെ അധിക ക്രെഡിറ്റാണ് ലഭ്യമാക്കുന്നത്.ഇന്ത്യയുടെ മാനുഫാക്ചറിംഗിന്റെ 36 ശതമാനം കൈകാര്യം ചെയ്യുന്ന ഒരു കോടിയിലേറെ രജിസ്റ്റേര്ഡ് സ്ഥാപനങ്ങള്ക്ക് ഇതിന്റെ ഗുണം ലഭിക്കും.ഈ മേഖല 7.5 കോടി ആളുകള്ക്കാണ് തൊഴില് നല്കുന്നത്.എന്നാല് ഇന്ത്യയുടെ വ്യാപാരക്കമ്മി പരിഹരിക്കാന് ഉതകുന്ന സ്കെയിലിലേക്ക് ഇവ എത്തിയിട്ടില്ല. രൂപയുടെ മൂല്യത്തകര്ച്ച നിയന്ത്രിക്കാനും വിദേശനാണ്യ കരുതല് ശേഖരം കുറയാതെ നോക്കാനും കയറ്റുമതി ഉയരേണ്ടതുണ്ട്. ഔഷധങ്ങള്,ഇലക്ട്രോണിക്സ്,പുനരുപയോഗ ഊര്ജ്ജം,ഉയര്ന്ന മൂല്യമുള്ള കാര്ഷിക ഉത്പ്പന്നങ്ങള് തുടങ്ങിയ മൂല്യവര്ദ്ധിത മേഖലകളിലേക്കുള്ള സാമ്പത്തിക മുന്നേറ്റം ആഗോളവിതരണ ശ്രംഖലയില് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും കയറ്റുമതി ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യും.
തീരുവ ഘടന യുക്തിസഹമാക്കിയതും താരിഫ് ചട്ടക്കൂട് ലളിതമാക്കിയതും വ്യവസായ മേഖലയിലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് ഗുണമാകും.ഒന്നിലധികം സെസ് അല്ലെങ്കില് സര്ചാര്ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സെസ് നീതിയുക്തമാക്കുന്നത് വ്യവസായത്തിനും ഉപഭോക്താക്കള്ക്കും ഒരുപോലെ പ്രയോജനകരമാണ്.ചില ഉത്പ്പന്നങ്ങള്ക്ക് വിപരീത തീരുവ ഘടന ഏര്പ്പെടുത്തിയതും ഒഴിവാക്കിയിട്ടുണ്ട്. ഇത് വ്യാപാര മത്സരക്ഷമത വര്ദ്ധിപ്പിക്കുകയും ആഗോളവിതരണ ശ്രംഖലയില് ഇന്ത്യന് സ്ഥാപനങ്ങളുടെ കൂടുതല് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എക്സ്പോര്ട്ട് പ്രൊമോഷന് മിഷനും 5 വര്ഷത്തെ പരുത്തി ഉത്പ്പാദന വികസന പദ്ധതിയും നിറ്റ് വെയര് കമ്പനികളുടെ കയറ്റുമതി വര്ദ്ധിപ്പിക്കുകയും നിര്മ്മാണചിലവ് കുറയ്ക്കുകയും ചെയ്യും. ചെറുകിട തുകല് പണിക്കാര്ക്കും കയറ്റുമതിക്കാര്ക്കും കയറ്റുമതി സുഗമമാക്കുന്നതിന് വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് തീരുവയില് നിന്നും ക്രസ്റ്റ് ലതറിനെ കയറ്റുമതി തീരുവയില് നിന്നും ഒഴിവാക്കിയതും രാജ്യത്തെ 38 ശതമാനം ചെരുപ്പും ലെതര് ഉത്പ്പന്നങ്ങളും നിര്മ്മിക്കുന്ന തമിഴ്നാടിന് ഗുണം ചെയ്യും.ഈ മാറ്റത്തോടെ തുകല്ഉത്പ്പന്ന കയറ്റുമതി 3000 കോടിയില് 8000 കോടിയായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പാദരക്ഷ,തുകല് മേഖലയിലെ ഉല്പ്പാദനക്ഷമത,ഗുണമേന്മ,മത്സരക്ഷമത എന്നിവ വര്ദ്ധിപ്പിക്കുന്നതിനായി പാദരക്ഷകള്ക്കായുള്ള ഫോക്കസ് പ്രോഡക്ട് സ്കീമിലൂടെ 22 ലക്ഷം പേര്ക്ക് തൊഴില് ലഭ്യമാക്കാന് കഴിയും. 4 ലക്ഷം കോടി വരുമാനം ഉണ്ടാക്കാനും 1.1 ലക്ഷം കോടിയിലധികം കയറ്റുമതി ചെയ്യാനും ഉല്പ്പാദനത്തിന് ആവശ്യമായ ഡിസൈന്ശേഷി,ഘടക നിര്മ്മാണം,യന്ത്രങ്ങള് എന്നിവയ്ക്ക് ഈ പദ്ധതി പിന്തുണ നല്കുന്നു.(തുടരും)✍️

No comments:

Post a Comment