Friday 21 June 2024

After 17 yeras, Kandadevi car festival conducted peacefully

 

പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടദേവിയില്‍ തേരുരുണ്ടു

------------------------

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവക്കോട്ടയിലുള്ള കണ്ടദേവി ശ്രീ
പെരിയനായകി ക്ഷേത്രത്തിലെ തേരുറങ്ങാന്‍ തുടങ്ങിയിട്ട് 17
വര്‍ഷമായിരുന്നു. തേരുരുട്ടാനുള്ള അധികാരം സംബ്ബന്ധിച്ച് കരക്കാരും വിവിധ
ജാതിയില്‍പെട്ടവരും തമ്മിലുള്ള തര്‍ക്കമായിരുന്നു രഥോത്സവം
നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. ഏറ്റവുമൊടുവില്‍ ഭക്തര്‍ തേരോട്ടിയത്
1998ലായിരുന്നു. പിന്നീട് 2006 ല്‍ ഭാഗിമായി മാത്രമാണ് രഥോത്സവം നടന്നത്.
തുടര്‍ന്ന് തര്‍ക്കം കോടതിയിലെത്തുകയും അത് അനിശ്ചിതമായി നീളുകയും
ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരം 2024 ഫെബ്രുവരി 11 ന് ട്രയല്‍ റണ്‍
നടത്തുകയും ജൂണ്‍ 21ന് രഥോത്സവം വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു.
നാനാജാതിയില്‍ പെട്ട നേതാക്കളെ ഒന്നിപ്പിച്ച് ചര്ച്ചകള്‍ നടത്തി കൃത്യമായ
എണ്ണം ആളുകളെ പങ്കെടുപ്പിച്ച് വിജയകരമായി ഇത് സംഘടിപ്പിക്കാന്‍
അധികാരികള്‍ക്ക് കഴിഞ്ഞു. ജില്ല കളക്ടര്‍ ആശ അജിത്തിന്‍റെ നേതൃത്വത്തില്‍
പതിനഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരും 2800 പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും
ചേര്‍ന്നാണ് ഉത്സവം സംഘടിപ്പിച്ചത്. ഈ സാഹസമൊക്കെ ദൈവം അറിയുന്നുണ്ടോ
എന്തോ ?


Thursday 20 June 2024

The Moon- the eye of the night

 

രാത്രിയുടെ മിഴി

================

-വി.ആര്‍.അജിത് കുമാര്‍

======================

രാത്രിക്ക് ഭംഗിയേറ്റുകയും മനുഷ്യനെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന
അമ്പിളിമാമനെ കുറിച്ച് ഒരിക്കലെങ്കിലും പരാമര്‍ശിക്കാത്ത ഒരു
സാഹിത്യകാരനും കാണില്ല. കവിതകളിലും ഗാനങ്ങളിലും  സൂര്യനേക്കാളും ഇടം
നേടിയിട്ടുള്ളതും ചന്ദ്രനാണ്. ഇരുട്ടിനെ അകറ്റി രാവിന് ഭംഗിയേറ്റുന്ന
സ്വര്‍ണ്ണബിംബമാണല്ലോ ചന്ദ്രന്‍. പൂര്‍ണ്ണരൂപത്തില്‍ കാണുകയും പിന്നീട്
ചെറുതായി ചെറുതായി ഒരു നാളില്‍ ഇല്ലാതാവുകയും വീണ്ടും പുറത്തു
വരുകയുമൊക്കെ ചെയ്യുന്ന ചന്ദ്രനെ വലിയ അത്ഭുതത്തോടെയാകണം പുരാതനകാലത്തെ
മനുഷ്യര്‍ നിരീക്ഷിച്ചിട്ടുണ്ടാവുക. ശാസ്ത്രം വികസിക്കും മുന്നെ അനേകം
അത്ഭുതകഥകളുടെ ഭാഗമായിരുന്നു ചന്ദ്രനെന്നും മനസിലാക്കാം. ശാസ്ത്രം
വികസിച്ചാലും ഭാവനാശലികളായ എഴുത്തുകാര്‍ക്ക് ഒരിക്കലും കല്ലും പാറയും
നിറഞ്ഞ, സ്വയം പ്രകാശിക്കാത്തതും ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍
കിടക്കുന്നതുമായ ഉപഗ്രഹം എന്ന നിലിയല്‍ ചന്ദ്രനെ കുറച്ചു കാണാന്‍
ഇഷ്ടമുണ്ടാവില്ല. കയ്യിലൊതുങ്ങുന്ന ഒരു മനോഹര ബിംബവും രാവിന്‍റെ
സൌന്ദര്യവും സുന്ദരിയുടെ മുഖവുമൊക്കെയാണ് അവരെ സംബ്ബന്ധിച്ചിടത്തോളം
ചന്ദ്രനും ചന്ദ്രികയും.

അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന് ചോദിക്കുമ്പോള്‍ വളരെ
അടുപ്പമുള്ള ഒരു സ്വന്തക്കാരനായി മാറുകയാണ് ചന്ദ്രന്‍. നിലാവും മനുഷ്യന്
ആനന്ദം പകരുന്നു.നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളെ –എന്നൊക്കെ
പ്രണയാതുരമായി കാമുകന്‍ പാടുന്നതൊക്കെ അതുകൊണ്ടാവണം.ചന്ദ്രനും താരകളും
കിളിത്തട്ടുകളിക്കും സുന്ദരനീലാംബരം എന്നതും മനോഹരമായ ഭാവനയാണ്.
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തവും ചന്ദ്രബിംബം നെഞ്ചിലേറ്റും
പുള്ളിമാനെയും റംസാനിലെ ചന്ദ്രികയോ രജനിഗന്ധിയോ എന്ന ചോദ്യവും ചന്ദ്രകളഭം
ചാര്‍ത്തിയുണരും തീരവും പൊന്നില്‍ കുളിച്ചുനിന്നു ചന്ദ്രികാവസന്തവും
ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു എന്ന ഭാവനയും വെണ്ണിലാവോ ചന്ദനമോ എന്ന
ചോദ്യവും പൌര്‍ണ്ണി ചന്ദ്രിക തൊട്ടൂ വിളിച്ചൂ എന്ന പ്രണയാതുര ഭാവവും
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ എന്ന ഭാവനയും വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണതും നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികയും
ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചന്ദനം പൂക്കുന്ന ദിക്കിലുമൊക്കെ മലയാളിയെ
ഏറെ സന്തോഷിപ്പിക്കുന്ന പാട്ടുകളാണ്. എന്നാല്‍ ചന്ദ്രനില്‍ തട്ടി
പ്രതിഫലിക്കുന്ന സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതാണ് നിലാവ് എന്നത്
നമുക്കറിയാമെങ്കിലും ഈ ഭാവനകളില്ലെങ്കില്‍ അതിനെ എങ്ങിനെ ആസ്വദിക്കാന്‍
കഴിയും എന്നതാണ് പ്രധാനം.നമുക്ക് അറിവും ആസ്വാദനവും പങ്കിട്ട്
ചന്ദ്രനെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം.

 ഭൂമിയില്‍ നിന്നും 3.84 ലക്ഷം കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ഭൂമിയുടെ
ഏക ഉപഗ്രഹമാണ് ചന്ദ്രന്‍ എന്നത് നൂറ്റാണ്ടുകള്‍ക്കുമുന്നെതന്നെ
ട്രിഗണോമട്രി ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ മനസിലാക്കിയിരുന്നു.
അവിടെയാണ് നൂറ്റിമൂന്ന് മണിക്കൂര്‍ സഞ്ചരിച്ച് 1969 ജൂലൈ 20 ന് അപ്പോളോ
പതിനൊന്ന് ലാന്‍ഡ് ചെയ്തത്. നീല്‍ ആംസ്ട്രോംഗും ബുസ് ആല്‍ഡ്രിനും
ചന്ദ്രനില്‍ കാല്‍തൊട്ടപ്പോള്‍,ചന്ദ്രന്‍ ദൈവമാണെന്ന്
വിശ്വസിച്ചിരുന്നവര്‍ക്ക് അത് തികച്ചും അവിശ്വസനീയമായിരുന്നു. അവിടെ
എത്തുംമുന്നെ അവര്‍ കത്തിചാമ്പലാകും എന്നൊക്കെയായിരുന്നു പ്രചാരണം.
പിന്നീട് അഞ്ച് തവണ കൂടി മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങി. മനുഷ്യരില്ലാതെ
ഇറങ്ങിയ പേടകങ്ങളും നിരവധിയാണ്. അവ ശേഖരിച്ച നിര്‍ണ്ണായക വിവരങ്ങള്‍
ഉപയോഗിച്ചുള്ള ഗവേഷണ പരീക്ഷണങ്ങളും തുടരുകയാണ്.

പുരാതന മനുഷ്യന്‍റെ ദിനക്കണക്കില്‍ ചന്ദ്രന്‍ വലിയ സ്വാധീനം
ചെലുത്തിയിരുന്നു. ചന്ദ്രന്‍റെ വലുപ്പച്ചെറുപ്പത്തെ ആശ്രയിച്ച് അവര്‍
കാലഗണന നടത്തുകയും സീസണുകളെ മനസിലാക്കുകയുമൊക്കെ ചെയ്തു.
ചുരുക്കത്തില്‍,ഭൂമിയെ സംബ്ബന്ധിച്ചിടത്തോളം സൂര്യനെപോലെ നിര്‍ണ്ണായക
സ്വാധീനമാണ് ചന്ദ്രനും ഉള്ളത്.4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്നെയാണ്
ഭൂമി ഉണ്ടായതെന്നാണ് ശാസ്ത്രം പറയുന്നത്. ചന്ദ്രന്‍ രൂപപ്പെടുന്നത് നാല്
ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്നെയും.അതിന്‍റെ ജനന കഥ ഇങ്ങിനെയാണ്. 4.51
ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ചൊവ്വയോളം വലുപ്പമുള്ള തിയ എന്ന
ഗ്രഹവുമായി ഭൂമി കൂട്ടിഇടിക്കുന്നു. അതോടെ ഭൂമി കുറച്ചുകൂടി വലുതാവുകയും
ഇടിയുടെ ആഘാതത്തില്‍ രൂപപ്പെട്ട  പൊടിയും വാതകങ്ങളും ഒരു ഗോളമായി
പരിണയിക്കുകയും  ക്രമേണ ഇവയെല്ലാം ഒട്ടിപ്പിടിച്ച് ഇന്ന് കാണുന്ന
ചന്ദ്രനുണ്ടാവുകയും ചെയ്തു. ഈ ഗോളം ഭൂമിയുടെ ഗുരുത്വാകര്‍ഷണ
വലയത്തില്‍പെടുകയും ഉപഗ്രഹമായി മാറുകയും ചെയ്തു.ഭൂമിയുടെ ഒരേയൊരു
പ്രകൃതിദത്ത ഉപഗ്രമായ ചന്ദ്രന്‍  ഭൂമിയുടെ ഒപ്പമാണ്
സഞ്ചരിക്കുന്നത്.ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യത്തിലാണ്
ചന്ദ്രന്‍ സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതും.അതുകൊണ്ട്
ഭൂമിയില്‍ നിന്നും എപ്പോഴും കാണുന്നത് ചന്ദ്രന്‍റെ ഒരേവശം
തന്നെയാണ്.ചന്ദ്രനിലെ കറുത്ത അടയാളങ്ങള്‍ വളരെ പണ്ടുകാലത്തുണ്ടായ
ഉല്‍ക്കാപതനങ്ങള്‍ നിമിത്തം ബഹിര്‍ഗമിക്കപ്പെട്ട ബസാള്‍ട്ട് മൂലം
രൂപംകൊണ്ട ബസാള്‍ട്ട് സമതലങ്ങളാണ്.



 ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണം ഭൂമിയുടേതിന്‍റെ ആറിലൊന്നാണ്. സൌരയൂഥത്തിലെ
അഞ്ചാമത്തെ വലിയ ഉപഗ്രഹമായ ചന്ദ്രന്‍റെ വ്യാസം 3474.8 കിലോമീറ്ററാണ്.
ഭൂമിയെ ഒരു വട്ടം വലംവെയ്ക്കാന്‍ ചന്ദ്രന്‍ 27.3 ദിവസമാണ് എടുക്കുന്നത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ കിടക്കുന്ന ചന്ദ്രന് ഭൂമിയിലെ
ജീവജാലങ്ങളുടെ നിത്യജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
വേലിയേറ്റവും വേലിയിറക്കവും ഭൂകമ്പപ്രവര്‍ത്തനങ്ങളുമൊക്കെ ചന്ദ്രനുമായി
ബന്ധപ്പെട്ടിരിക്കുന്നു.സമുദ്രത്തി

ലേക്ക് ധാതുക്കള്‍ ഒഴുകിയെത്തി
ജീവനുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും വേലിയേറ്റം
സഹായിച്ചിട്ടുണ്ടാകും എന്നാണ് നിഗമനം. കാലാവസ്ഥ രൂപപ്പെടുന്നതിന് കാരണമായ
ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ടിനും ചന്ദ്രന്‍ കാരണമായിട്ടുണ്ടാകാം എന്നും
ശാസ്ത്രജ്ഞര്‍ പറയുന്നു.

സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം
സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം പൌര്‍ണ്ണമി ദിനത്തിലും സൂര്യഗ്രഹണം
അമാവാസിയിലും നടക്കും. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.
ചന്ദ്രന്‍ സൂര്യന്‍റെയും ഭൂമിയുടേയും ഇടയില്‍ വരുമ്പോള്‍ ഭൂമിയില്‍
ചന്ദ്രന്‍റെ നിഴല്‍ വീഴുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്. ചന്ദ്രന്‍റെ
പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന് അഞ്ച് ഡിഗ്രി ചരിവോടുകൂടിയായതിനാല്‍
എല്ലാ പൌര്‍ണ്ണമിയിലും അമാവാസിയിലും ഗ്രഹണം നടക്കുന്നില്ല. രണ്ട്
ഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ട് ബിന്ദുക്കളിലൊന്നിനടുത്ത് ചന്ദ്രന്‍
എത്തുമ്പോള്‍ മാത്രമെ ഗ്രഹണം നടക്കൂ. സൂര്യചന്ദ്രന്മാരുടെ കോണീയ
വ്യാസങ്ങള്‍ ഏകദേശം തുല്യമായതിനാലാണ് ചിലപ്പോള്‍ സൂര്യഗ്രഹണ സമയത്ത്
സൂര്യന്‍ പൂര്‍ണ്ണമായി മറയ്ക്കപ്പെടുന്നത്.

കൃത്യമായ അന്തരീക്ഷമോ ജലമണ്ഡലമോ കാന്തികക്ഷേത്രമോ ഇല്ലാത്ത ചന്ദ്രോപരിതലം
പര്‍വ്വതങ്ങളും താഴ്വാരങ്ങളും കുഴികളും കടലിന് സമാനമായ ഇടങ്ങളും നിറഞ്ഞ
ഭൂപ്രകൃതിയാണ് അതിന് സമ്മാനിച്ചിട്ടുള്ളത്. അനോര്‍ത്തോസൈറ്റ് പാറയുടെ
സാന്നിധ്യം കാരണം ഇളം ചാരനിറമാണ് ചന്ദ്രന്‍റെ ലാന്‍ഡ്സ്കേപ്പിന്. സ്വയം
പ്രകാശിതമല്ലാത്ത ചന്ദ്രന്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാലാണ്
തിളങ്ങുന്നത്. പ്രതിഫലനം കുറവാണെങ്കിലും ചന്ദ്രന്‍റെ വലിയ കോണീയ വ്യാസം
പൂര്‍ണ്ണ ചന്ദ്രനെ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള
ആകാശവസ്തുവാക്കി മാറ്റുന്നു.രാത്രി ആകാശം ഇരുണ്ടതായതിനാല്‍ പ്രകാശം
ഏറിയതായി തോന്നുകയും ചെയ്യും. ചന്ദ്രനിലെ പകല്‍ താപനില 107 ഡിഗ്രി
സെല്‍ഷ്യസും രാത്രിയിലേത് മൈനസ് 153 ഡിഗ്രി സെല്‍ഷ്യസുമാണ്. താപനിലയില്‍
അത്രമാത്രം വ്യത്യാസം പകലും രാത്രിയുമായി ഉണ്ടാകുന്നുണ്ട്.ഏതായാലും
ചന്ദ്രനെക്കുറിച്ച് ഇന്ത്യയുള്‍പ്പെടെ നടത്തുന്ന പഠനങ്ങള്‍
പ്രപഞ്ചോത്പ്പത്തിയെ കുറിച്ച് കൂടുതല്‍ അറിവ് പകരാന്‍ സാധ്യതയുണ്ട്. 146
ദൌത്യങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ശാസ്ത്രജ്ഞര്‍ ഇപ്പോള്‍
ലക്ഷ്യമിടുന്നത് ചന്ദ്രനില്‍ ഒരു പരീക്ഷണശാലയും സ്ഥിരമായ ക്രൂ
സ്റ്റേഷനുമൊക്കെയാണ്.

Tuesday 11 June 2024

Indian judiciary that needs changes

 2024 മെയ് 26-ജൂണ്-2 ലക്കത്തിലും ജൂണ്-2 -ജൂണ്-9 ലക്കത്തിലുമായി കലാകൌമുദി പ്രസിദ്ധീകരിച്ച ഇന്ത്യന് ജുഡീഷ്യറിയെ സംബ്ബന്ധിച്ച ലേഖനം 

-----------

മാറ്റം ആവശ്യപ്പെടുന്ന ഇന്ത്യന്‍ ജുഡീഷ്യറി

----------------------------------

-വി.ആര്‍.അജിത് കുമാര്‍

-------------------------------------

ഇന്ത്യയുടെ ഭരണഘടന അനശാസിക്കുന്ന അവകാശങ്ങളും തത്വങ്ങളും പാലിച്ച് ജീവിക്കുന്ന ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ സംബ്ബന്ധിച്ച് ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളാണ് ഞാനിവിടെ ഉന്നയിക്കുന്നത്. ഒരു പൌരന്‍ ജുഡീഷ്യറിയെ ഭയപ്പെടേണ്ടതുണ്ടോ? അഥവാ ഭയക്കുന്നു എങ്കില്‍ എന്തുകൊണ്ട്?   ജുഡീഷ്യറിയെ എങ്ങിനെ ജനസൌഹൃദമാക്കി മാറ്റാം?

    ലോകത്തെ മികച്ച ജുഡീഷ്യറികളില്‍ ഒന്നാണ് ഇന്ത്യയുടെ നീതി-ന്യായസംവിധാനം.ഭരണഘടന തയ്യാറാക്കിയ ഒരു ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറി, ഭരണഘടനയുടേയും പൌരന്‍റെ മൌലികാവകാശങ്ങളുടെയും സംരക്ഷണകവചമായി പ്രവര്‍ത്തിക്കുന്നു.എങ്കിലും   ഇന്ത്യന്‍ ജുഡീഷ്യറി പല അര്‍ത്ഥത്തിലും പ്രാകൃതവും കൊളോണിയലും ഫ്യൂഡലുമാണ്. കാലതാമസം ,കെട്ടിക്കിടപ്പ്,കേസ്സുകളുടെ എണ്ണം,ജുഡീഷ്യല്‍ ആക്ടിവിസം,കോടതിയലക്ഷ്യ ഭീഷണി അല്ലെങ്കില്‍ ജഡീഷ്യല്‍ ഭീകരത എന്നിവ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍ ജുഡീഷ്യറി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അടിയന്തിര പരിഗണനയും വിപുലമായ പുനപരിശോധനയും അര്‍ഹിക്കുന്നു.ജുഡീഷ്യല്‍ കാലതാമസത്തിന്‍റെ പ്രശ്നം ലഘൂകരിക്കുക,ജഡ്ജി-ജനസംഖ്യ അനുപാതം വര്‍ദ്ധിപ്പിക്കുക,കാലഹരണപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളുടെ തടസങ്ങളും പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുക,സ്പെഷ്യലൈസേഷന്‍ പ്രോത്സാഹിപ്പിക്കുക,ജുഡീഷ്യല്‍ സ്വയംഭരണം സംരക്ഷിക്കുക,അടിസ്ഥാന സൌകര്യവും സാങ്കേതിക വിദ്യയും നവീകരിക്കുക എന്നിവയാണ് ശ്രദ്ധേയം. ജഡ്ജിമാരുടെ എണ്ണമാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം ജനങ്ങള്‍ക്ക് ഇന്ത്യയിലുള്ളതിന്‍റെ ഏഴിരട്ടി ജഡ്ജിമാരാണ് അമേരിക്കയിലുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഒരു ക്രിമിനല് കേസ്സ് എല്ലാ കോടതികളും കയറി തീര്‍പ്പാകുന്നതിന് 30 വര്‍ഷമെടുക്കുന്നു. സിവില്‍ കേസ്സുകള്‍ അവസാനിക്കാതെ തുടരുകയും ചെയ്യുന്നു.

 

ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും ആശുപത്രിയിലും പോകരുതെന്ന് നാട്ടിലൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ മനുഷ്യര്‍ ഒരിക്കലെങ്കിലും എത്തിപ്പെടാറുള്ള ഇടങ്ങളുമാണ് ഇവ.പോലീസിനെ സാധാരണക്കാര്‍ക്ക് ഭയമാണ്. എന്നാല്‍ നിയമം അനുസരിച്ച് ജീവിക്കുന്നവരെ നിയമം അനുസരിക്കാത്തവരില്‍ നിന്നും സംരക്ഷിക്കുക എന്ന കര്‍മ്മമാണ് പോലീസില്‍ നിക്ഷിപ്തമായിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ജനം പോലീസിനെ ഭയക്കുന്നത്? അത് അവിടെപോയിട്ടുള്ളവര്‍ക്ക് മനസിലാകും. കാക്കിയിട്ടവരില്‍ ഭൂരിപക്ഷവും പരുഷമായി പെരുമാറുന്നു എന്നതാണ് പ്രാധാന കാരണം. വാദിയെ നിന്ന നില്‍പ്പില് പ്രതിയാക്കാനുള്ള ഇന്ദ്രജാലവും പോലീസിനുണ്ട്. കോടതിയെ മനുഷ്യര്‍ ഭയക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. മനുഷ്യരെ വളരെ അകലെയുള്ള കൂട്ടില്‍ കയറ്റിനിര്‍ത്തി, കറുത്ത കോട്ടിട്ട വക്കീല്‍ ചോദ്യം ചെയ്യുന്നതും ജഡ്ജി അത് കുറിച്ചെടുത്ത് വിധിപ്രസ്താവിക്കുന്നതുമായ കാഴ്ച കുട്ടിക്കാലത്തേ സിനിമകളില് കണ്ട്  മനസില്‍ പതിയുന്നതാണ്. ഉയര്‍ന്ന ഇടത്ത് അസാധാരണമായ വേഷഭാവങ്ങളോടെ ഇരിക്കുന്ന ജഡ്ജിക്ക് ആരെയും ജയിലിലടയ്ക്കാനുള്ള അധികാരമുണ്ട് എന്ന ചിന്തയും ഭയം വളര്‍ത്തുന്നു. ഇതിന് പുറമെയാണ് കോടതി കയറുന്നവന്‍ കുടുംബം വിറ്റാലും കേസ് തീരില്ല എന്ന അനുഭവ പാഠം. ആശുപത്രികളെ ഭയപ്പെടേണ്ട കാര്യമില്ല,കാരണം ഡോക്ടര് നഷ്ടപ്പെടാവുന്ന ജീവനെ തിരിച്ചുപിടിക്കുന്ന ആളാണ്. എന്നിട്ടും ആശുപത്രി കയറല്ലെ എന്നാണ് എല്ലാവരും പ്രാര്ത്ഥിക്കുക. ആശുപത്രിയുടെ മരണമണവും ജീവനക്കാരുടെ പെരുമാറ്റവും സര്ക്കാര്‍ ആശുപത്രികളില്‍ നിന്നും ആളുകളെ അകറ്റുന്നു. സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ മിക്കപ്പോഴും രോഗിയുടെ മുഴുവന്‍ സ്വത്തും തീറെഴുതിയാലും അവിടെ നിന്നും ജീവനോടെ രക്ഷപെടുക എളുപ്പമല്ല. ഇപ്പറഞ്ഞ മൂന്ന് മേഖലകളില്‍ ജുഡീഷ്യറിയെ എങ്ങിനെ മെച്ചപ്പെടുത്താം എന്നത് സംബ്ബന്ധിച്ച് ലോകത്ത് ഒട്ടാകെ നടക്കുന്ന ചര്ച്ചകളുടെ ഭാഗമായി നമുക്കും ചിലതൊക്കെ ചര്ച്ച ചെയ്യാം.

    ഇന്ത്യന്‍ ജുഡീഷ്യറി ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടകമായതിനാല്‍,നിയമത്തിന്‍റെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിലും ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. എങ്കിലും അതിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അനേകം തടസ്സങ്ങളുണ്ടാകുന്നുണ്ട്. ജുഡീഷ്യറി അതിന്‍റെ കാര്യക്ഷമതയേയും ഫലപ്രാപ്തിയേയും പൊതുബോധത്തേയും ബാധിക്കുന്ന നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.നൂറ് കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ നിയമസംവിധാനം പുലര്ത്തിവരുന്ന  സിദ്ധാന്തം.വിശാലമായ അര്‍ത്ഥത്തില്‍ ഈ കാഴ്ചപ്പാട് നല്ലതാണ്. എന്നാല്‍ ഈയൊരു പഴുതിലൂടെ ആ സിദ്ധാന്തം സൂചിപ്പിക്കും വിധം ക്രിമിനല്‍ കേസ്സുകളിലുള്‍പ്പെടുന്ന 75 ശതമാനത്തിലേറെ പ്രതികളും രക്ഷപെട്ടുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ശരിയായ നിലപാടാണോ എന്ന് പരിശേധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കേസില്‍നിന്നും രക്ഷപെട്ടു വരുന്നവര്‍ വീണ്ടും ഇതേപാതയില്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് മിക്കപ്പോഴും കണ്ടുവരുന്നത്. കൊടുംകുറ്റവാളികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും അതേ ക്രിമിനല്‍ ജീവിതം നയിക്കുകയും കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നതും സാധാരണമാണ്. അന്‍പതിലേറെ ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായവന്‍ നാട്ടില്‍ ചുറ്റിനടന്ന് കൊല നടത്തുന്നത് സാധാരണമാണ്. എന്നാല്‍ കുറ്റാരോപിതന്‍ വിധി വരുന്നതും കാത്ത് വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നതും പതിവായിട്ടുണ്ട്. ഇതിലൊരു അപാകമില്ല എന്നു പറയാന്‍ കഴിയില്ല. പൊതുജനവിശ്വാസം തകര്‍ക്കും വിധമുള്ള ചില വിധികള്‍ ഉണ്ടാകുമ്പോഴും കോടതിയിലുള്ള വിശ്വാസം കുറയാറുണ്ട്. 2017 ല്‍ വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസ്സില്‍ 2019 ല്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ കോടതി(പോക്സോ) പ്രതികളെ വെറുതെവിട്ടത് കേരള സമൂഹത്തെ ഞെട്ടിച്ചിരുന്നു. പിന്നീട് ഹൈക്കോടതി പുനര്‍വിചാരണയ്ക്ക് നിര്‍ദ്ദേശിക്കുകയാണുണ്ടായത്.2011 ഫെബ്രുവരിയില്‍ തീവണ്ടിയിലെ വനിത കമ്പാര്‍ട്ട്മെന്‍റില്‍ സൌമ്യയെ ബലാല്‍സംഗം ചെയ്തശ്ഷം ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി എന്നാരോപിക്കപ്പെട്ട ഗോവിന്ദസ്വാമിക്ക് അതിവേഗക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രിംകോടതി ആ ശിക്ഷ ഏഴ് വര്‍ഷത്തെ കഠിന തടവും ജീവപര്യന്തവുമായി ചുരുക്കിയതും നമ്മെ വേദനിപ്പിച്ചിരുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്  ജുഡീഷ്യറിക്ക് വ്യവഹാരിയുടെ മാനസികനില,ജീവിതപശ്ഛാത്തലം എന്നിവയിലെ വൈവിധ്യത്തെ വിലയിരുത്താനുള്ള സംവിധാനം ഇല്ല എന്നതും കേസുകളുടെ കാഴ്ചപ്പാടിനെ ബാധിക്കുന്നുണ്ട് എന്ന് നൃസംശയം പറയാന്‍ കഴിയും.

       ഭരണനിര്‍വ്വഹണ സംവിധാനത്തിനും നിയമനിര്മ്മാണ സംവിധാനത്തിനും ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സ്വതന്ത്രമായ സംവിധാനമായാണ് ഭരണഘടന നീതിന്യായ സംവിധാനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.ഒരു പൌരന്‍റെ മൌലികാവകാശങ്ങളെ മുറുകെപിടിക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ജുഡീഷ്യറി അടിസ്ഥാനപരമായി ചെയ്യുന്നത്. പൊതുതാത്പ്പര്യ ഹര്ജികള്‍ സ്വീകരിച്ച് പൊതുതാത്പ്പര്യ നിര്‍വ്വഹണം ഉറപ്പാക്കുകയും ഭരണസംവിധാനത്തിന്‍റെ ഉത്തരവാദിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് കോടതികള്‍. വിവിധ സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രതികരണാത്മക നിലപാടുകളിലൂടെ മാതൃകാപരമായ മാറ്റങ്ങള് കൊണ്ടുവരാനും ജുഡീഷ്യറി ശ്രദ്ധിക്കുന്നു. കോടതികളെടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയിലെ കേസുകള്‍ പരിഗണിക്കുമ്പോള്‍ ചര്‍ച്ച ചെയ്യുകയും അതിലൂടെ സ്ഥിരതയും ന്യായവും ഉറപ്പാക്കുകയും നിയമപരമായ മുന്‍വിധികള്‍ സജ്ജമാക്കുകയും ചെയ്യുന്നുണ്ട്

      ബ്രിട്ടീഷ് സമ്പ്രദായം പിന്‍തുടരുന്ന ഇന്ത്യന്‍ ജൂഡീഷ്യറിയില്‍ ജഡ്ജ് ഒരു ന്യൂട്രല്‍ അമ്പയറാണ്. അവിടെ സത്യാന്വേഷണമില്ല. സാക്ഷികളും വാദിയും പ്രതിയുമൊക്കെ പറയുന്നത് കേട്ടും ഡോക്യുമെന്‍റുകള്‍ പരിശോധിച്ചും വക്കീലന്മാരുടെ വാദം കേട്ടും ഒരാള്‍ക്കനുകൂലമായി തീരുമാനമെടുക്കുകയാണ്. തുല്യരായ വക്കീലന്മാരുടെ വാദത്തില്‍ ഇത് താത്വികമായി ശരിയെന്ന് പറയാം. എന്നാല്‍ സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള കേസ്സില്‍,അതല്ലെങ്കില്‍ പൌരനും സര്‍ക്കാരും തമ്മിലുള്ള കേസില്‍, വ്യക്തിതാത്പ്പര്യം മുന്‍നിര്‍ത്തി അധികാരി സര്‍ക്കാരിന്‍റെ താത്പ്പര്യത്തിന് എതിര് നില്‍ക്കുമ്പോള്‍, ദുര്‍ബ്ബലരായ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും അംഗപരിമിതരും കേസ്സിന്‍റെ ഒരു വശത്തും അധികാരവും സമ്പത്തുമുള്ള വ്യക്തി മറുവശത്തും നില്‍ക്കുമ്പോള്‍, ആദിവാസിയും സര്‍ക്കാരും തമ്മിലുള്ള കേസ്സില്‍, ഭൂമാഫിയയോ വട്ടിപലിശക്കാരനോ കേസിന്‍റെ ഒരു വശത്ത് ഉണ്ടാകുമ്പോള്‍, അവര്‍ക്കായി വാദിക്കാന്‍ പ്രഗത്ഭരായ വക്കീലന്മാര്‍ ഹാജരാകുമ്പോള്‍, ജഡ്ജി വെറും ന്യൂട്രല്‍ അമ്പയര്‍ ആയാല്‍ മതിയോ? പാവപ്പെട്ടവന് നീതി ഉറപ്പാക്കാനുള്ള ബാധ്യത ജഡ്ജിക്കില്ലെ?

    ജുഡീഷ്യറിയുടെ ശക്തി നിലനില്ക്കുന്നത് കേസുകള്‍ തീര്‍പ്പാക്കുന്നതിലോ കുറ്റം വിധിക്കുന്നതിലോ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിലോ അല്ല, നീതിപീഠത്തില്‍ സാധാരണക്കാരനുള്ള വിശ്വാസത്തിലും പ്രതീക്ഷയിലുമാണ്.അത് നഷ്ടമായാല്‍ എല്ലാം താളംതെറ്റും. കോടതിവിധികളുടെ  ഏറ്റവും വലിയ പ്രശ്നം ഒരു വിധിക്കും ഉറപ്പില്ല എന്നതാണ്. ജഡ്ജിന്‍റെ പാരമ്പര്യ സഹജവാസനകള്‍,പരമ്പരാഗത വിശ്വാസങ്ങള്‍,അനുഭവങ്ങളിലൂടെ നേടിയ ബോധ്യങ്ങള്‍ എന്നിവ വിധിയില്‍ പ്രതിഫലിക്കും. ശിക്ഷിക്കുന്ന ജഡ്ജിമാര്‍, വെറുതെ വിടുന്ന ജഡ്ജിമാര്‍ എന്നൊക്കെ നിയമപീഠങ്ങള്‍ക്ക് വക്കീലന്മാര്‍ തുല്യം ചാര്‍ത്താറുണ്ട്. നഷ്ടപരിഹാര കേസുകളില്‍ ഉദാരമനസ്ക്കരും കണിശക്കാരുമുണ്ട്. ചിലര്‍ തൊഴിലാളി അനുകൂല നിലപാടുകാരും മറ്റു ചിലര്‍ മാനേജ്മെന്‍റ് അനുകൂലികളുമാണ്. അപ്പോള്‍ വിധികള്‍ ഇവരുടെ നിലപാടുകള്‍ക്കനുസരിച്ച് മാറുന്നു.

പരമ്പരാഗത രീതിക്കൊരു മാറ്റം

കോടതി ജനാധിപത്യ രീതികളില്‍ നിന്നും അകന്നുനില്‍ക്കുന്ന ഒന്നാണ്. വ്യവഹാരിയില്‍ നിന്നും കൃത്യമായ അകലം പാലിച്ച് ഉയര്‍ന്നൊരിടത്ത് ജഡ്ജി ഇരിക്കുന്നു. വാദി,പ്രതി,സാക്ഷികള്‍ ഇവര്‍ക്കൊക്കെ കയറിനില്‍ക്കാന്‍ ഒരു കൂട്. അതുതന്നെ ഒരുതരം അസ്വാതന്ത്ര്യത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. സത്യം മാത്രമെ പറയൂ എന്ന് സാക്ഷ്യം ചെയ്യിക്കല്‍. തുടര്‍ന്ന് വക്കീല്‍ പഠിപ്പിച്ചുകൊടുക്കുന്ന നുണകളോ സ്വയം സൃഷ്ടിച്ച നുണകളോ പറയുന്ന വാദി,പ്രതി അല്ലെങ്കില്‍ സാക്ഷി. പിന്നീട് അവിടെ സംഭവിക്കുന്നത് വാദിഭാഗം-പ്രതിഭാഗം വക്കീലന്മാരുടെ വാദ-പ്രതിവാദങ്ങളാണ്. ഇതെല്ലാം കേട്ടും നിയന്ത്രിച്ചും ഇരിക്കുന്ന ന്യൂട്രല്‍ അമ്പയറാണ് ജഡ്ജി.ഇവിടെ സത്യമല്ല,വാദമാണ് ജയിക്കുന്നത്. മികച്ച നിലയില്‍ വാദിക്കുന്നവന്‍ ജയിക്കുന്നു. ഇതിന് പകരം ഒരു മേശയുടെ ഇരുവശത്തുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ടതല്ലേ കേസുകള്‍. അധികാരശ്രേണിയിലുള്ള എല്ലാ ജനപ്രതിനിധികളേയും ഉദ്യേഗസ്ഥരേയും പൌരന് നേരിട്ടുകണ്ട് തന്‍റെ വിഷയങ്ങള്‍ അവതരിപ്പിക്കാം എന്നിരിക്കെ ജുഡീഷ്യറിയില്‍ മാത്രം എന്തിനാണ് ഇത്ര അകല്‍ച്ച? ശരിക്കും കോടതി നടത്തിപ്പില്‍ ഒരു ഷേക്സ്പിയര്‍ നാടകത്തിന്‍റെ രീതികള്‍ക്കപ്പുറത്തേക്ക് നാം പോയിട്ടുമില്ല, ചിന്തിച്ചിട്ടുമില്ല എന്നതാണ് സത്യം.

     നമ്മുടെ ഭരണസംവിധാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വിവിധതലത്തിലുള്ള ചര്ച്ചകള്‍ക്കും ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ക്കും ശേഷമാണ്. ഒരു പൌരന്‍റെ അപേക്ഷ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ,തീരുമാനം കൈക്കൊള്ളേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ അല്ലെങ്കില്‍ മന്ത്രിയുടെ അടുത്തെത്തി അതിലൊരു തീരുമാനം ഉണ്ടാവുകയാണ്. അനേകം പേരുടെ ബുദ്ധിയും മനസും ഇതിനായി പ്രവര്ത്തിക്കുന്നു. നിയമസഭയില്‍ തീരുമാനങ്ങളുണ്ടാകുന്നത് ജനപ്രതിനിധികളുടെ വിവിധതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്നും കാണാം. എന്നാല്‍ ജുഡീഷ്യറിയിലെ രീതി വളരെ വ്യത്യസ്തമാണ്. അത് ഒരു വ്യക്തിയുടെ ചിന്താപദ്ധതിയിലേക്ക് ഒതുങ്ങുന്നു. സത്യത്തില്‍ നീതി ഒരു ദൈവീകപ്രവര്‍ത്തനമാണ്. പവിത്രവും വിശുദ്ധവുമാണ്. ഇതിനുള്ള മികവ് ന്യായാധിപന് ഉണ്ടാകണം. നിയമം,തുല്യത,നന്മ എന്നിവയുടെ സംയോജനമാകണം ഓരോ വിധിയും.  റോമന്‍ രാഷ്ട്രതന്ത്രജ്ഞന്‍ സിസറോ പറഞ്ഞിട്ടുള്ളതുപോലെ മുഖ്യനിയമം പൊതുനന്മയാകണം,ഇതാണ് ശരിയായ ഉള്‍ക്കാഴ്ചയും. ധാര്‍മ്മികതയും അധാര്‍മ്മികതയും വിവേചിച്ചറിയുക എന്നത് വാദപ്രതിവാദത്തിനും അപ്പുറം വികസിക്കേണ്ട ഒന്നാണ്. ജഡ്ജിമാര്‍ പാവപ്പെട്ടവരുടേയും അധസ്ഥിതരുടേയും നീതിയും ക്ഷേമവും ഉറപ്പാക്കുന്ന വിധം ദര്‍ശനവും വിവേകവും അനുകമ്പയും ഉള്ളവരാകേണ്ടതുണ്ട്.ഈ സാഹചര്യത്തില്‍,കേസ്സില്‍ ജഡ്ജിയെ സഹായിക്കാന്‍ ഒരു ടീം അനിവാര്യമാണ്. അവര്‍ വാദിയും പ്രതിയുമായി സംസാരിച്ച് ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങള്‍ ജഡ്ജിയുമായി സംസാരിച്ചശേഷം അതിന്‍റെകൂടി  മെറിറ്റ് ഉള്‍ക്കൊണ്ട് വിധി പ്രസ്താവിക്കുന്നതാകും ഉചിതം. ഇതിനായി  ജഡ്ജിമാര്‍,മനശാസ്ത്രജ്ഞര്‍,ഫോറന്‍സിക് വിദഗ്ധര്‍,സാമൂഹ്യശാസ്ത്രജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകളെ നേരിട്ട് നിയമനടപടികളിലേക്ക് സംയോജിപ്പിക്കുന്നത് കേസിന്‍റെ കൂടുതല്‍ സമഗ്രമായ ധാരണയും ഇരകള്‍ക്കും കുറ്റാരോപിത വ്യക്തികള്‍ക്കും മികച്ച പിന്തുണയും ലഭിക്കാന്‍ ഉപകരിക്കും. പ്രൊഫഷണലുകളുടെ അഭിപ്രായം കൂടി സ്വരൂപിക്കുന്നതിലൂടെ മികച്ച വിധി പറയാന്‍ ജഡ്ജിക്ക് കഴിയും. മനശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും പോലുള്ള പ്രൊഫഷണലുകളുമായി നേരിട്ടുള്ള ഇടപെടല്‍ ആഘാതത്തിന് ഇരയായവര്‍ അല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികള്‍ പോലുള്ള ദുര്‍ബ്ബലരായവര്‍ക്ക് മികച്ച പിന്തുണയാകും. ഇതുവഴി അവരുടെ ആവശ്യങ്ങള്‍ നിയമപ്രക്രിയയിലുടനീളം അഭിസംബോധന ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാം. നിയമനടപടികളില്‍ വിദഗ്ധര്‍ നേരിട്ട് ഇടപെടുന്നതിലൂടെ  കാലതാമസം ഒഴിവാക്കാനും വസ്തുതകളെ കുറിച്ച് കൂടുതല്‍ കൃത്യമായ ധാരണ ഉണ്ടാക്കാനും കഴിയും. ഇത് മികച്ച ഫലമാകും നല്‍കുക.നിയമപോരാട്ടങ്ങളുടെ പ്രതികൂലസ്വഭാവം നീക്കം ചെയ്യുന്നത് കക്ഷികള്‍ക്കിടയിലെ സമ്മര്‍ദ്ദവും ശത്രുതയും കുറയ്ക്കുകയും അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ,കൂടുതല്‍ സഹകരണ അന്തരീക്ഷം വളര്‍ത്തുകയും ചെയ്യും. പോക്സോ കോടതികളിലും കുടുംബകോടതികളിലുമൊക്കെ ഇത് ഏറ്റവും അനിവാര്യമാണ് എന്നുകാണാന്‍ കഴിയും.

ഇതിലും വെല്ലുവിളികള്‍ ഇല്ലെന്ന് പറയാന്‍ കഴിയില്ല. എങ്കിലും നൂറ്റാണ്ടുകളായി തുടരുന്നൊരു സമ്പ്രദായത്തിന് പോസിറ്റീവായ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയും.പ്രൊഫഷണലുകളുടെ മൂല്യവത്തായ ഉള്ക്കാഴ്ചകള്‍ സ്വീകരിക്കുമെങ്കിലും നിയമപരമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും നിയമപരമായ വൈദഗ്ധ്യമാവും നിര്‍ണ്ണായകം. പ്രൊഫഷണലുകളുടെ സേവനം റിസോഴ്സ് ഇന്‍റന്‍സീവ് ആയതിനാല്‍ അധികഫണ്ടിംഗും അടിസ്ഥാനസൌകര്യവും വേണ്ടിവരും. നേരിട്ടുള്ള ഇടപെടലുകളില്‍ പങ്കുവയ്ക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങളുടെ സ്വകാര്യതയും രഹസ്യസ്വഭാവവും നിലനിര്‍ത്തുന്നത് കേസില്‍ ഉള്‍പ്പെട്ട കക്ഷികളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്. പ്രൊഫഷണലുകളുടെ ഫലപ്രദമായ സഹകരണത്തിനും നിയമനടപടികളിലെ സംഭാവനയ്ക്കും ഉചിതമായ പരിശീലനവും ഏകോപനവും അനിവാര്യമാണ്. ചുരുക്കത്തില്‍ ഈ ഏകോപനം ഗുണകരമാണെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വെല്ലുവിളികളും സാധ്യതയുള്ള പ്രത്യാഘാതങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്.

വക്കീലന്മാരുടെ ഉത്തരവാദിത്തം

മനുഷ്യരാശിയുടെ  ദുരിതങ്ങളിലും സങ്കടങ്ങളിലുമാണ് വക്കീലന്മാര്‍ അവരുടെ തൊഴില്‍ കെട്ടിപ്പടുക്കുന്നത് എന്ന് മഹാത്മഗാന്ധി പറഞ്ഞിട്ടുണ്ട്.ആ നിലയില്‍ നിന്നും ഈ പ്രൊഫഷന്‍ കാര്യമായി വളര്‍ന്നിട്ടില്ല എന്നതാണ് സത്യം.വക്കീലിന്‍റെ ഉത്തരവാദിത്തം കേസ്സില്‍ ഹര്‍ജിക്കാരെ പിന്തുണയ്ക്കുക എന്നതും നീതി നടപ്പാക്കാന്‍ ജഡ്ജിയെ സഹായിക്കുക എന്നതുമാണ്.ബഞ്ചിന്‍റെ അംബാസഡറായി പ്രവര്‍ത്തിക്കുകയും നീതിന്യായവ്യവസ്ഥയില്‍ ജനം വിശ്വാസമര്‍പ്പിക്കുന്നതിന് ഉതകുന്ന കാവല്ക്കാരാകുകയും ചെയ്യുക എന്നതും വക്കീലില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തമാണ്. എന്നാല്‍ അതില്‍ നിന്നും വ്യതിചലിച്ച് കേസ് ഏത് വിധവും ജയിക്കുക,പേരെടുക്കുക,കൂടുതല്‍ കേസ് തന്നിലേക്കെത്തിച്ച് പണം സമ്പാദിക്കുക എന്ന നിലയിലായിട്ടുണ്ട് വക്കീലന്മാരുടെ സമീപനം. എന്നാല്‍ ജഡ്ജിയെ സഹായിക്കുന്ന ടീം വരുന്നതോടെ വാദിയോടും പ്രതിയോടും സാക്ഷികളോടും നേരിട്ട് സംവേദനം ചെയ്യുന്ന രീതി ഉണ്ടാകും. ഇവിടെ വക്കീലന്മാര്‍ വാദിക്കുകയല്ല ചെയ്യുന്നത്, മറിച്ച് തന്‍റെ വ്യവഹാരിക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ്. അയാള്‍ ഏതെങ്കിലും സംഗതി വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയാണ്. പ്രഗത്ഭനായ ഒരു വക്കീല്‍ തനിക്കൊപ്പമുണ്ടെങ്കില്‍ കൊലപാതകമുള്‍പ്പെടെ ഏത് കേസ്സില്‍ നിന്നും രക്ഷപെട്ടുപോകാം എന്ന രീതിക്ക് ഇതോടെ അവസാനമാകും. കേസ് ജയിക്കാനായി എന്ത് തരംതാണ കളികളും നടത്തുന്ന വക്കീലന്മാരുള്ള നമ്മുടെ രാജ്യത്ത് പാവപ്പെട്ടവന് നീതി ലഭിക്കാന്‍ ഇത് അനിവാര്യമാണ്. തൊണ്ടിമുതല്‍ പോലും എടുത്തുമാറ്റുകയും മറ്റൊന്ന് പകരം വയ്ക്കുകയും ചെയ്യുന്ന ആശാസ്യമല്ലാത്ത രീതികള്‍ പോലും നമ്മള്‍ കാണുന്നു.

ലൈംഗികപീഢന കേസ്സില്‍ പ്രധാന തെളിവായ വീഡിയോ കോടതിക്ക് മുന്നില്‍ സ്വകാര്യത കാക്കും എന്ന മട്ടില്‍ നല്‍കുന്നത് പലരും തുറന്നുകാണുന്ന  അവസ്ഥയുണ്ടാകുന്നു. ഇതെല്ലാം നിയമവ്യവസ്ഥയുടെ പരിപാവനത ചോര്‍ത്തുന്ന കാര്യങ്ങളാണ്. ആരാധനാലയങ്ങളില്‍ ദൈവത്തോട് തന്‍റെ കാര്യങ്ങള്‍ അവതരിപ്പിച്ച് അനുകൂല നിലപാട് ലഭിക്കാനായി ഭക്തന്‍ പൂജാരിയെ പ്രാപിക്കുന്നപോലെ ജഡ്ജിയുടെ മുന്നില്‍ വിഷയങ്ങളവതരിപ്പിക്കാന്‍ വക്കീലിന്‍റെ ആവശ്യമില്ല എന്നതാകും ജഡ്ജിയെ സഹായിക്കുന്ന ടീം വരുന്നതോടെ സംഭവിക്കുന്നത്. 2014 ലെ കണക്ക് പ്രകാരം ആയിരം ലാ കോളേജുകളും പന്ത്രണ്ടര ലക്ഷം വക്കീലന്മാരുമുണ്ട് ഇന്ത്യയില്‍. ഓരോ വര്‍ഷവും പുതുതായി എത്തുന്നത് 75000 വക്കീലന്മാരാണ്.ഇതില്‍ ഒരു ന്യൂനപക്ഷമേ മറ്റ് തൊഴിലുകളിലേക്ക് പോകുന്നുള്ളു. ഭൂരിപക്ഷവും അഡ്വക്കേറ്റ് എന്ന തൊഴിലിലേക്കാണ് വന്നുചേരുന്നത്. കേസ്സുകള്‍ അവരുടെ അന്നമാണ്. അനേകം കേസ്സുകളുള്ള പ്രഗത്ഭര്‍ക്ക് കേസ്സ് വിധിയാകുന്നത് വേഗത്തിലായാലും കുഴപ്പമുണ്ടാകില്ല, എന്നാല്‍ കേസ്സ് കുറവായിട്ടുള്ളവര്‍ അത് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കും. ജഡ്ജിന്‍റെ ടീം വരുന്നതോടെ ഈ നില മാറും എന്നുറപ്പ്.

വിധി പറയാന്‍ വൈകുന്ന കേസ്സുകള്‍

ഉത്തര്‍പ്രദേശിലെ നിതാരിയില്‍ 2005-2006 ല്‍ ഇരുപതിലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ശരീരം കൊത്തിയരിഞ്ഞ് ഓടയില്‍ തള്ളുകയും ചെയ്ത കേസ്സില്‍ പ്രദേശത്തെ സമ്പന്നനായ മൊനിന്ദര് സിംഗ് പാന്തറേയും അയാളുടെ വേലക്കാരന്‍ സുരേന്ദ്ര കോലിയേയും ട്രയല്‍ കോടതി മരണശിക്ഷയ്ക്ക് വിധിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി മതിയായ തെളിവുകളില്ല എന്ന ന്യായത്തില്‍ കുറ്റവിമുക്തരാക്കി. കുറ്റം ചെയ്തത് ഇവരല്ല, എങ്കില്‍ ഇവരെ പ്രതിയാക്കിയവര്‍ക്ക് ശിക്ഷ നല്‍കണ്ടേ? രണ്ട് ജീവിതങ്ങള്‍ ജയിലില്‍ നശിച്ചുതീര്‍ന്നില്ലെ! ശരിയായ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കേണ്ടതല്ലെ? ഇവിടെ പാവപ്പെട്ട മാതാപിതാക്കളുടെ രോദനം,വേദന, നിയമസംവിധാനത്തോടുള്ള ഈര്‍ഷ്യ എന്നിവ നമ്മള്‍ കാണാതിരിക്കരുത്. ഇത്തരം കേസ്സുകളില്‍ വക്കീലന്മാരുടെ സാമര്‍ത്ഥ്യവും കേസ് അനിശ്ചിതമായി നീണ്ടുപോകുന്ന അവസ്ഥയും പാവപ്പെട്ടവരുടെ നിയമനിരക്ഷരതയുമെല്ലാം പ്രതികള്‍ രക്ഷപെടാന്‍ കാരണമാകുന്നു. 2008 സെപ്തംബര്‍ 30നാണ് ഇന്ത്യ ടുഡേ ലേഖിക സൌമ്യ വിശ്വനാഥന്‍ ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ടത്. 2009 ല്‍ ഐടി പ്രൊഫഷണല്‍ ജിഗിഷ ഘോഷിന്‍റെ കൊലപാതകികളെ കണ്ടെത്തിയപ്പോഴാണ് സൌമ്യയേയും അവരാണ് കൊന്നതെന്ന് മനസിലായത്. അന്നു മുതല്‍ പ്രതികള്‍ ജയിലിലാണ്. 2024 ലും കേസ്സ് അവസാനിച്ചില്ല. 14 വര്‍ഷം കടന്നുപോയതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അതിനെതിരെ ഏപ്രിലില്‍ സൌമ്യയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കയാണ്. ഇതൊരു മഹാദുരന്തമാണ്.ലക്ഷക്കണക്കായ ഇത്തരം കേസ്സുകളുടെ ഒരു പ്രതിനിധി മാത്രം.  

 കോടതികളെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദന കെട്ടിക്കിടക്കുന്ന കേസ്സുകളാണ്. അതുകൊണ്ടുതന്നെ ഒരു കേസ്സില്‍ വിധിയുണ്ടാകാന്‍ എത്രകാലമെടുക്കും എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ജനങ്ങള്‍ക്ക് പൊതുവെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യേകിച്ചും നീതിയിലേക്കുള്ള പ്രവേശനം പലപ്പോഴും അസാധ്യമാക്കുന്ന രീതിയാണ് കണ്ടുവരുന്നത്.കോടതികള്‍ക്ക് പലപ്പോഴും മതിയായ വിഭവങ്ങളും അടിസ്ഥാന സൌകര്യങ്ങളും ലഭിക്കുന്നില്ല എന്നതും കാര്യക്ഷമതയെ ബാധിക്കുന്നു. നീതി ലഭിക്കുന്നതിലുള്ള കാലതാമസം നമ്മുടെ നിയമസംവിധാനം അനുഭവിക്കുന്ന വലിയ ദുരന്തമാണ്. കെട്ടിക്കിടക്കുന്ന കേസുകളൊന്നും വേഗത്തില്‍ തീര്‍പ്പാകാന്‍ സംവിധാനങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം. നമ്മുടെ നിയമനടപടികള്‍ ഏറെ ക്ലേശകരമാണ്. കാലതാമസത്തിന് ഒരു കാരണം അതാണ്താനും.അടിസ്ഥാന സൌകര്യങ്ങളിലെ പരിമിതികളും ജഡ്ജിമാരുടെ എണ്ണക്കുറവും ഇത് കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. വ്യവഹാരക്കാര്‍ നീണ്ടകാലം കാത്തിരിക്കേണ്ടി വരുന്നു എന്നത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും അതിനീതിനിഷേധത്തിന് തുല്യമാവുകയും ചെയ്യുന്നു. ജനങ്ങളുടെയും കേസുകളുടെയും ആനുപാതികമായി ജഡ്ജിമാരില്ല. ഒഴിവുകള്‍ നികത്താനുള്ള കാലതാമസം വിധി പറയാനുള്ള കേസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ജഡ്ജിമാരുടെ വേഗത്തിലുള്ള നിയമനം അതിപ്രധാനമാണ്. വ്യവഹാര നടപടിക്രമങ്ങളുടെ പഴക്കവും നിയമവ്യവസ്ഥയുടെ സങ്കീര്‍ണ്ണതയും ജുഡീഷ്യല്‍ കാലതമാസത്തിന് കാരണമാകുന്നു. ഫലപ്രദമല്ലാത്ത നടപടിക്രമങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും മറ്റ് തടസ്സങ്ങളാണ്.അനാവശ്യമായ സങ്കീര്‍ണ്ണതകളിലേക്കും തടസ്സങ്ങളിലേക്കും നയിക്കുന്ന, റദ്ദാക്കപ്പെടുകയോ പരിഷ്ക്കരിക്കപ്പെടുകയോ ചെയ്യാത്ത നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. കൂടാതെ നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതകള്‍ അടിസ്ഥാനപരമായ നീതി ലഭ്യമാക്കുന്നതിന് പകരം സാങ്കേതികതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ കലാശിക്കുന്നു. നിയമനടപടികള്‍ ഓപ്റ്റിമൈസ് ചെയ്യുന്നതും നിയമനിര്‍മ്മാണത്തെ നവീകരിക്കുന്നതും കോടതികളിലെ ജോലിഭാരം ലഘൂകരിക്കുന്നതിനും ജുഡീഷ്യറിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന നടപടികളാണ്.

ഇന്ത്യയില്‍ 141 കോടി ജനങ്ങള്‍ക്ക് 25000 ജഡ്ജിമാരാണുള്ളത്. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും മൂന്നിലൊന്ന് തസ്തികകള്‍  ഒഴിഞ്ഞു കിടക്കുകയാണ്.സ്ത്രീ പ്രാതിനിധ്യവും കുറവാണ്. ഇവയെല്ലാം സംവിധാനത്തെ ഹനിക്കുന്ന ഘടകങ്ങളാണ്. സുപ്രിംകോടിയില്‍ 33 ജഡ്ജിമാരുള്ളതില്‍ മൂന്ന് പേര്‍ മാത്രമാണ് വനിതകള്‍.

കെട്ടിക്കിടക്കുന്ന കേസ്സുകള്‍

2023 ലെ കണക്ക് പ്രകാരം അഞ്ച് കോടിയിലേറെ കേസ്സുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 70000 കേസ്സുകള്‍ സുപ്രിംകോടതിയിലും 60 ലക്ഷം ഹൈക്കോടതികളിലും നാലരക്കോടി കേസ്സുകള്‍ കീഴ്ക്കോടതികളിലും കെട്ടിക്കിടക്കുകയാണ്. ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്നവരില്‍ ഏറെയും വിചാരണത്തടവുകാരാണ്. ഇവരെല്ലാവരും കുറ്റക്കാരാണെന്ന് പറയാന്‍ കഴിയില്ല. സംശയിക്കപ്പെടുന്നവരാണ്. നിയമപരമായി ലഭിക്കേണ്ട ജയില്‍വാസത്തിലേറെ ഇവിടെ കുറ്റാരോപിതരായി കഴിയേണ്ടി വരുന്നത് ക്രൂരമായ രീതിയാണ്. കുറ്റവാളിയായി വിധിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നതിലും വലിയ മാനസികപ്രയാസമാണ് കേസ്സുമായി ബന്ധപ്പെട്ട കോടതി നടപടികളും ജയില്‍വാസവും ഒന്നിച്ച് അനുഭവിക്കേണ്ടി വരുന്നത്. പോലീസ് മിക്കപ്പോഴും സമ്പന്നരുടേയും അധികാരകേന്ദ്രങ്ങളുടെയും ഒപ്പം നില്‍ക്കുന്നതിനാല്‍ പാവപ്പെട്ടവരും നിസ്സഹായരും ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. ഇതിന് പുറമെയാണ് വലിയ തുകമുടക്കി വിലകൂടിയ വക്കീലന്മാരെ വച്ച് കേസ് പറഞ്ഞ് വിധി തങ്ങള്‍ക്കനുകൂലമാക്കുന്നത്. ജുഡീഷ്യറിയുടെ ഈ നിലപാടുകള്‍ ബിസിനസിനേയും ബാധിക്കുന്നുണ്ട്. വിദേശ സ്ഥാപനങ്ങളും നിക്ഷേപകരും മുതല്‍മുടക്കാന്‍ മടിക്കുന്നതിന് ഒരു കാരണമാകുന്നതും നിയമനൂലാമാലകളാണ്.

2016 ല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ടി.എസ്.ഠാക്കൂര്‍ പറഞ്ഞത് കെട്ടിക്കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കാന്‍ 70000 ജഡ്ജികള്‍ വേണ്ടിവരും എന്നാണ്.പത്ത് ലക്ഷം പേര്‍ക്ക് ഒരു ന്യായാധിപന്‍ എന്ന നിലയിലുള്ള കണക്കാണിത്. നമുക്ക് ഇപ്പോള്‍ പത്ത് ലക്ഷം ജനങ്ങള്‍ക്കായി 13 ജഡ്ജിമാരാണുള്ളത്. അമേരിക്കയില്‍ ഇത് നൂറ്റിപ്പത്തും ആസ്ട്രേലിയയില്‍ അറുപതുമാണ്.കേസ്സുകളുടെ ശരാശരി നോക്കിയാല്‍ ഒരു ജഡ്ജിക്ക് കുറഞ്ഞത് രണ്ടായിരം കേസ്സുകളെങ്കിലും വിധി പറയാനുണ്ട് എന്ന് മനസിലാക്കാം. നിലവിലുള്ള വേക്കന്‍സികള്‍ പോലും നികത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്രയേറെ ജഡ്ജിമാരെ നിയമിക്കുക എന്നത് അചിന്ത്യമാണ്.അതുകൊണ്ടുതന്നെ ബദലുകളെ അന്വേഷിക്കുകയാണ് ഉചിതം. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ സിവില്‍-ക്രിമിനല്‍ കേസ്സുകള്‍ തുല്യമായിരുന്നു. എന്നാല്‍ ക്രമേണ ക്രിമിനല്‍ കേസുകള്‍ കൂടി. ക്രിമിനല്‍ കേസ്സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് നിലവിലെ നിയമസംവിധാനത്തോടുള്ള വിശ്വാസക്കുറവായി കാണേണ്ടി വരും. കാലതാമസം,വിധിയെ സംബ്ബന്ധിച്ച് ഉറപ്പില്ലായ്മ,വ്യത്യസ്തമാകുന്ന വിധികള്‍,ഉയര്‍ന്ന ചിലവ് എന്നിവ കാരണം ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനാലാണ് പലപ്പോഴും വ്യക്തികള്‍ കേസ്സുകള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതിലേക്കും ക്രിമിനല് കേസ്സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലേക്കും എത്തുന്നത്. സുപ്രിംകോടതിയില്‍ വിശ്വാസം പുലര്‍ത്തുന്ന പൊതുജനം ഹൈക്കോടതികളുടെ വിശ്വാസ്യത കുറവാണെന്നും കീഴ്ക്കോടതികളുടേത് അതിലും കുറവാണ് എന്നും വിലയിരുത്തുന്നുണ്ട്.

കാലപ്പഴക്കം ചെന്ന നടപടിക്രമങ്ങളാണ് കോടതിയുടേത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സിവില്‍ പ്രൊസീജിയര്‍ കോഡും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും 1872 ലെ എവിഡന്സ് ആക്ടുമൊക്കെ നമ്മള്‍ ഒഴിവാക്കിയത് ഈയിടെയാണ്. 2023 ലാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ ന്യായ് സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പാര്‍ലമെന്‍റ് പാസ്സാക്കിയത്. ഇത് ഘട്ടംഘട്ടമായി രാജ്യത്തെ കോടതികള്‍ നടപ്പിലാക്കി തുടങ്ങി. ഈ മാറ്റം നമ്മുടെ കോടതി നടപടികളിലും പോലീസ് അന്വേഷണത്തിലും ആധുനികത കൊണ്ടുവരും എന്നത് ആശ്വാസകരമാണ്. അപ്പീലും റിവിഷനും റിവ്യൂവും കാരണം ഒരു വിഷയത്തില്‍ പലവിധികളും ഒടുവില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്ന വിധിയുമൊക്കെ സംഭവിക്കുന്നു എന്നത് സത്യമാണ്.അമേരിക്കന്‍ ചീഫ് ജസ്റ്റീസ് വാറന്‍ ബര്‍ഗര്‍ പറഞ്ഞിട്ടുണ്ട്, എല്ലാ വ്യവഹാരങ്ങളിലും അന്തര്‍ലീനമായിരിക്കുന്നത്  വിചിത്രവും സമയമെടുക്കുന്നതുമായ ഒരു ബിസിനസ്സാണെന്ന്. അത് സത്യമാണെന്ന് ഓരോ കേസ്സും അടുത്തുനിന്ന് വിശകലനം ചെയ്യുമ്പോള്‍ മനസിലാകും.

ജനസംഖ്യ വര്‍ദ്ധനവും നിയമങ്ങളുടെ വ്യാപനവും ആകാം കേസ്സുകളുടെ എണ്ണം കൂട്ടുന്നത്. ഓരോ പുതിയ നിയമവും കേസ്സുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നെഗോഷിയബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്ടില്‍ ഒരു കൂട്ടിചേര്‍ക്കല്‍ വന്നതോടെ ചെക്ക് കേസ്സുകള്‍ ക്രിമിനലായി. ഒറ്റയടിക്ക് 20 ലക്ഷത്തിലേറെ കേസ്സുകളാണ് ഓരോ വര്‍ഷവും കൂടിയത്. കേസ്സില്‍ വിധിവരുന്നതിനുണ്ടാകുന്ന അവസാനിക്കാത്ത കാലതാമസവും അതുളവാക്കുന്ന  മടുപ്പും നീതിപീഠത്തോടുള്ള മതിപ്പ് കുറയ്ക്കുന്നു. കാലതാമസം വരും എന്നതിനാല്‍ ഗുണ്ടകളേയും അധോലോകത്തേയും ക്രമിനല്‍ സ്വഭാവമുള്ള പോലീസുകാരേയുമൊക്കെ ഉപയോഗിച്ച് കോടതിക്ക് പുറത്ത് കേസ്സുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു. മൂന്ന് ലക്ഷത്തിലധികം അണ്ടര്‍ ട്രയല്‍സുണ്ട് ഇന്ത്യയില്‍. ബീഹാറില്‍ ജയില്‍ പോപ്പുലേഷനിലെ 80-85 ശതമാനവും അണ്ടര്‍ ട്രയല്‍സാണ്. വര്‍ഷങ്ങളോളം ജയിലില്‍ കഴിയുകയും വിധി വരുമ്പോള്‍ പലരും സ്വതന്ത്രരാകുകയും ചെയ്യുന്നു. അവര്‍ക്ക് നഷ്ടമാകുന്ന വര്‍ഷങ്ങള്‍,സ്വാതന്ത്ര്യം, റെപ്യൂട്ടേഷന്‍ ഇതൊക്കെ ആര് തിരിച്ചുകൊടുക്കും? എങ്ങിനെ തിരിച്ചുകൊടുക്കും?

 

പോക്സോ കേസുകളിലും സംശയത്തിന്‍റെ പേരില്‍ ജയിലിലിടുന്നതാണ് പ്രധാന ശിക്ഷ. എനിക്കറിയാവുന്ന ഒരു കേസ് ഇങ്ങിനെയാണ്. മുഖ്യാധ്യാപകന് ഇഷ്ടക്കേടുള്ള അധ്യാപകനെ സ്കൂള്‍ കൌണ്‍സിലറുടെ സഹായത്തോടെ പോക്സോ കേസ്സില്‍ കുടുക്കുന്നു. പത്രങ്ങളിലൊക്കെ വലിയ വാര്ത്തയാകുന്നു. അധ്യാപകന്‍ ജയിലിലുമാകുന്നു. അപമാനവും ജയില്‍വാസവും പരിഹാസവും നേരിടുന്ന അധ്യാപകന് ഉണ്ടാകുന്ന മാനസികക്ഷതം പറയാന്‍ കഴിയുന്നതിലും അപ്പുറമാണ്. വളരെ പ്രയാസപ്പെട്ടാണ് ഒടുവില്‍ ജാമ്യം നേടിയത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ സത്യം പറഞ്ഞു. കേസ്സ് ഒത്തുതീര്‍പ്പായി. ചില പത്രങ്ങളില്‍ ഒരു കുഞ്ഞുവാര്‍ത്തയായി അത് അവസാനിച്ചു. അയാള്‍ മറ്റൊരു സ്കൂളില്‍ പുനര്‍നിയമനം കിട്ടി ജോലി തുടരുന്നു. ജയില്‍വാസം അനുഭവിക്കുന്നതിന് മുന്നെയുള്ള മനുഷ്യനാകില്ല ഒരിക്കലും അത് കഴിഞ്ഞയാള്‍. ഇവിടെ ഗൂഢാലോചന നടത്തിയവര്‍ക്ക് ശിക്ഷയില്ല. അവരുടെ ലക്ഷ്യം സാധിക്കുകയും ചെയ്തു. ഇത്തരം കേസ്സുകളിലും ജഡ്ജിന്‍റെ ടീമിന് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാനും ഗൂഢാലോചനക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയും. കേരളത്തിലെ അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സോളാര്‍ കേസ്സിലെ വാദിയോ പ്രതിയോ എന്ന് വ്യക്തമല്ലാത്ത സരിതയും ഭര്‍ത്താവ് ബിജുവും ഉള്‍പ്പെട്ട ഒരു സാമ്പത്തിക കുറ്റകൃത്യത്തില്‍ അവരെ പരിചയപ്പെടുത്തിയതിന്‍റെ പേരില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജയില്ശിക്ഷ അനുഭവിച്ചതും അദ്ദേഹത്തിന്‍റെ മരണശേഷം ഈ വിഷയത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംവിധാനത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചതും മറക്കാറായിട്ടില്ല. ജഡ്ജിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ടീം ഉണ്ടെങ്കില് ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

 മെച്ചപ്പെട്ട നീതി ലഭ്യമാക്കല്‍

എല്ലാവര്‍ക്കും തുല്യനീതി എന്നത് ജനാധിപത്യസമൂഹത്തിന്‍റെ അടിസ്ഥാന തത്വമാണ്. എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ചില സമുദായങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വ്യക്തികള്‍,വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് നീതിലഭ്യമാക്കാന്‍ തടസ്സങ്ങളുണ്ട്. പരിമിതമായ നിയമ അവബോധം,ഉയര്‍ന്ന ചിലവുകള്‍,ഭൂമിശാസ്ത്രപരമായ പരിമിതികള്‍ എന്നിവ കാരണം നീതിലഭ്യമാക്കുന്നതില്‍ അസമത്വം നിലനില്‍ക്കുന്നു. നിയമസഹായ സേവനങ്ങളുടെ വിപുലീകരണം,ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങളുടെ പ്രോത്സാഹനം,സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലൂടെ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്ക് നീതിലഭിക്കുന്നത് ഉറപ്പാക്കാന്‍ നിയമസഹായം പരമപ്രധാനമാണ്. നിലവിലുള്ള നിയമസഹായ സേവനങ്ങള്‍ ഊര്‍ജ്ജിതവും ഫലപ്രാപ്തിയുള്ളതുമാക്കണം.ഇതിനുള്ള അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക,നിയമപരമായ അവകാശങ്ങളെകുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുക,താത്പ്പര്യമുള്ള അഭിഭാഷകരുടെ പങ്കാളിത്തം മെച്ചപ്പെടുത്തുക എന്നിവ അനിവാര്യമാണ്. മധ്യസ്ഥതയും ആര്‍ബിട്രേഷനും പോലെയുള്ള തര്‍ക്കപരിഹാര സംവിധാനങ്ങള്‍ക്ക് ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാന്‍ കഴിയും. നിയമസാക്ഷരത,അവബോധം എന്നിവയ്ക്കൊപ്പം ഈ സംവിധാനങ്ങളും ശക്തമാകണം. സാങ്കേതികവിദ്യക്കും ഈ രംഗത്ത് വലിയ മാറ്റംകൊണ്ടുവരാന്‍ കഴിയും. ശക്തമായ അന്വേഷണ നിയമം നമുക്കില്ല.ബ്ലോക് ചെയിന്‍ ഉപയോഗിച്ച് മെറ്റ വേഴ്സ് സാങ്കേതിക വിദ്യയിലൂടെ അടിസ്ഥാനതല കേസ്സുകള്‍ പരിഹരിക്കണം, ഡേറ്റ സ്റ്റോര്‍ ചെയ്യണം,ഗവേഷണം നടക്കണം. വര്‍ക്ക് ഫ്ലോ ലളിതമാക്കാനും കോടതി സൌകര്യങ്ങള്‍ മെച്ചമാക്കാനും കീഴ്ക്കോടതികളുടെ പ്രവര്‍ത്ത ഓഡിറ്റിനും വിവര സാങ്കേതിക വിദ്യ ഉപയോഗിക്കണം. വനിത സംവരണം 33 ശതമാനമാക്കണം. ഇതൊക്കെ പൊതുബോധത്തിലുണരുന്ന വളരെ മിനിമത്തിലുള്ള ആവശ്യങ്ങളാണ്.ഓണ്‍ലൈന്‍ കേസ്സ് മാനേജ്മെന്‍റ് സിസ്റ്റം,വെര്‍ച്വല്‍ ഹിയറിംഗ്,കോടതിപ്രക്രിയയുടെ ഡിജിറ്റലൈസേഷന്‍ എന്നിവയിലൂടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാന്‍ കഴിയും.

 ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറും ടെക്നോളജിയും

അപര്യാപ്തമായ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറും പരിമിതമായ സാങ്കേതിക സംയോജനവുമാണ് നീതിന്യായ സംവിധാനം നേരിടുന്ന വലിയ വെല്ലുവിളി. കോടതി നടപടികളിലും കേസ് മാനേജ്മെന്‍റ് സംവിധാനങ്ങളിലും സാങ്കേതികവിദ്യയുടെ സംയോജനം പൂര്‍ണ്ണമായി ചൂഷണം ചെയ്യപ്പെടുന്നില്ല. ഇത് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനും സാങ്കേതികവിദ്യയുടെ വിപുലമായ സംയോജനത്തിനും ആവശ്യമായ വിഭവങ്ങള്‍ വിനിയോഗിക്കുന്നത് ജുഡീഷ്യറി സംവിധാനത്തിന്‍റെ നവീകരണം സുഗമമാക്കുകയും കേസുകളുടെ തീര്‍പ്പ് ത്വരിതപ്പെടുത്തുകയും ചെയ്യും. മതിയായ കോടതി മുറികളും മികച്ച ലൈബ്രറിയും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വ്യവഹാരക്കാര്‍ക്കും സമകാലികമായ സൌകര്യങ്ങളും ഒരുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മൊത്തത്തിലുള്ള പ്രകടനത്തെ മെച്ചപ്പെടുത്തും. കോടതി നടപടി ക്രമങ്ങള്‍ ഓപ്ടിമൈസ് ചെയ്യുന്നതില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാങ്കേതികവിദ്യക്ക് കഴിയും. കേസ് രേഖകള്‍,ഓണ്‍ലൈന്‍ ഫയലിംഗ് സംവിധാനം,ഈ-ബഞ്ച് പ്ലാറ്റ്ഫോമുകള്‍ എന്നിവ പേപ്പര്‍വര്‍ക്കിന്‍റെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുകയും കേസുകളുടെ ഫലപ്രദമായ മാനേജ്മെന്‍റ് ഉറപ്പാക്കുകയും ചെയ്യും. നിയമനടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും വെര്‍ച്വല്‍ കോടതി സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനും കേസ് പ്രോസസിംഗിലെ കാലതാമസം ലഘൂകരിക്കുന്നതിനും നടപടികള്‍ ആവശ്യമാണ്.

പൊതുവീക്ഷണത്തില്‍ ജുഡീഷ്യല്‍ പരിഷ്ക്കാരങ്ങളുടെ സ്വാധീനം

പൊതുജനത്തിന് ജുഡീഷ്യറിയുടെ കാര്യക്ഷമത സംബ്ബന്ധിച്ചും തീര്‍പ്പാക്കല് സംബ്ബന്ധിച്ചും ഉയര്‍ന്നുവരുന്ന അസംതൃപ്തി വലിയവെല്ലുവിളിയാണ്. സുതാര്യത,ഉത്തരവാദിത്തം,കാര്യക്ഷമത എന്നിവയാണ് ഇതിനുള്ള മറുപടി. സുതാര്യത വര്‍ദ്ധിപ്പിക്കുക അനിവാര്യമാണ്. ജുഡീഷ്യല്‍ തീരുമാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കണം. അപ്പോള് നിയമപരമായ വിധിയുടെ അടിസ്ഥാനയുക്തിയെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. ഏതെങ്കിലും തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് മാറാനും നിയമവ്യവസ്ഥയില്‍ ആത്മവിശ്വാസം വളര്‍ത്താനും ഇത് ഉപകരിക്കും. കേസ് മാനേജ്മെന്‍റ് സംവിധാനം നടപ്പിലാക്കുക,കോര്‍ട്ട് പെര്‍ഫോമന്‍സ് വിലയിരുത്തുക,ജോലിഭാരവും മുന്‍ഗണനയും കണക്കാക്കി റിസോഴ്സ് അനുവദിക്കുക എന്നിവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. മികച്ച പെര്‍ഫോമന്‍സ് മെട്രിക്കുകളും മൂല്യനിര്‍ണ്ണയ സംവിധാനങ്ങളും കേസ് തീര്‍പ്പാക്കാനുള്ള ഫലപ്രദമായ ഇന്‍സന്‍റീവുകളാകും. ന്യായവും ജനാധിപത്യപരവുമായ ഒരു സമൂഹത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിലെ നിര്‍ണ്ണായക ഘടകമാണ് പ്രതിരോധശേഷിയുള്ളതും ഉത്പ്പാദനക്ഷമവുമായ ജുഡീഷ്യറിയുടെ സ്ഥാപനം. തടസങ്ങള്‍ മറികടക്കുന്നതിനും ഇന്ത്യയിലെ ജുഡീഷ്യറിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുനല്‍കുന്നതിനും ആവശ്യമായ വിഭവങ്ങള് അനുവദിക്കുകയും പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കോവിഡ് 19 കാലത്ത് വെര്‍ച്വല്‍ ഹിയറിംഗ് പരീക്ഷിച്ചിരുന്നു. ഇത് സ്ഥാപനവത്ക്കരിക്കണം.അടിയന്തിരഘട്ടങ്ങളില്‍ മാത്രം എന്ന നിലവിലെ രീതി മാറണം.സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗം നിയമരംഗത്ത് വലിയ മാറ്റം കൊണ്ടുവരും. ജുഡീഷ്യലും അഡ്മിനിസ്ട്രേറ്റീവുമായ ജോലികള്‍ വേര്‍തിരിച്ച്,ജഡ്ജിമാരെ ഭരണപരമായ കാര്യങ്ങളില്‍ നിന്നും സ്വതന്ത്രരാക്കണം.അന്വേഷണത്തിലെ അപാകത വലിയ പ്രശ്നം തന്നെയാണ്. ചാരക്കേസ് പോലെ രാജ്യത്തിന് ദോഷം ചെയ്ത എത്രയോ കേസ്സുകള്‍. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ഉയര്‍ന്ന കോടതി അവരെ വെറുതെ വിടുകയും ചെയ്യുമ്പോഴേക്കും അവരുടെ ക്രിയാത്മക ജീവിതം അവസാനിച്ചിട്ടുണ്ടാകും. പുതിയ അപ്പീല്‍ കോടതികളുടെ സൃഷ്ടി അനിവാര്യമാണ്. വര്‍ക്ക് ഫ്ലോ കാര്യക്ഷമമാക്കാന്‍ ഐടി സൊലുഷനുകള്‍ കൊണ്ടുവരേണ്ടതുണ്ട്. കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്ന ഗ്രാമന്യായാലയങ്ങളും അധികമായുണ്ടാകണം.വേഗത്തില്‍ കേസ്സുകള്‍ തീര്‍പ്പാക്കാന്‍  സാങ്കേതിക വിദ്യയാണ് പരിഹാരമെന്ന് ഈയിടെ സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞിരുന്നതും ശ്രദ്ധേയമാണ്.ഇന്ത്യയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട്,മറ്റെല്ലാ സ്ഥാപനങ്ങളും പോലെ, കോടതികള്‍ ആഴ്ചയില്‍ അഞ്ചു ദിവസവും പൂര്‍ണ്ണമായും അതിന്‍റെ പ്രവര്‍ത്തി സമയം വിനിയോഗിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളപോലെയുള്ള വെക്കേഷനുകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതും വേഗത കൈവരിക്കാന്‍ ഗുണകരമാകും.

കോടതികളുടെ താരതമ്യ പഠനം

ഇന്ത്യന്‍ ജുഡീഷ്യറിക്ക് യുകെയും യുഎസ്സും പിന്തുടരുന്ന ത്രിതല ഘടനയുള്ള ഒരു ഫെഡറൽ സംവിധാനമാണുള്ളത്.മുകളിൽ സുപ്രീം കോടതിയും തുടർന്ന് ഓരോ സംസ്ഥാനത്തും ഹൈക്കോടതികളും ജില്ലാ തലത്തിൽ കീഴ് കോടതികളും പ്രവര്‍ത്തിക്കുന്നു.യുകെയിലും സുപ്രീം കോടതിയാണ് പരമോന്നത കോടതി, തുടർന്ന് അപ്പീൽ കോടതി, ഹൈക്കോടതി, മറ്റ് വിവിധ പ്രത്യേക കോടതികൾ എന്നനിലയിലാണ് പ്രവര്‍ത്തനം.ഇന്ത്യൻ ജുഡീഷ്യറിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന നിയമങ്ങളുടെ അധികാരപരിധിയുണ്ട്.ഭരണഘടനയെ വ്യാഖ്യാനിക്കാനും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും സുപ്രീം കോടതിക്ക് അന്തിമ അധികാരമുണ്ട്.യുകെയിലും, പാർലമെന്‍റ് പാസാക്കിയ നിയമങ്ങളെ ജുഡീഷ്യറി വ്യാഖ്യാനിക്കുന്നു, സർക്കാർ നടപടികളുടെ നിയമസാധുത അവലോകനം ചെയ്യാനുള്ള അധികാരവുമുണ്ട്. ഇന്ത്യയിൽ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന കൊളീജിയമാണ് ശുപാര്‍ശ നല്‍കുന്നത്.യുകെയിൽ, സ്വതന്ത്ര ജുഡീഷ്യൽ സെലക്ഷൻ കമ്മീഷനുകളുടെ ശുപാർശകൾ അനുസരിച്ച് പ്രധാനമന്ത്രിയുടെയും ലോർഡ് ചാൻസലറുടെയും ഉപദേശപ്രകാരം രാജ്ഞിയാണ് ജഡ്ജിമാരെ നിയമിക്കുന്നത്. ഇന്ത്യ ബ്രിട്ടീഷ് പൊതുനിയമം, ഇസ്ലാമിക നിയമം, ഹിന്ദു നിയമ പാരമ്പര്യങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട സമ്മിശ്ര നിയമവ്യവസ്ഥ പിന്തുടരുമ്പോള്‍ യുകെ ഒരു പൊതു നിയമ വ്യവസ്ഥയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഉയർന്ന കോടതികൾ എടുക്കുന്ന തീരുമാനങ്ങള്‍ കീഴ്ക്കോടതികള്‍ക്കും  ബാധകമാണ്, കൂടാതെ ജുഡീഷ്യൽ തീരുമാനങ്ങൾ നിയമം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കും വഹിക്കുന്നു.

അമേരിക്കയിലും സമാനമായ രീതിയാണ് തുടരുന്നത്. അവിടെ സുപ്രിം കോടതി,കോര്‍ട്ട്സ് ഓഫ് അപ്പീല്‍സ്,ജില്ലാ കോടതി എന്ന രീതിയാണുള്ളത്.  അമേരിക്കയില്‍ ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡന്‍റാണ്.രാഷ്ട്രീയ പരിശോധനയും സംവാദവും നടത്തി സെനറ്റ് അതിനെ അംഗീകരിക്കുന്നു. കോടതിക്ക് ഭരണഘടനപ്രകാരമല്ലാത്ത നിയമങ്ങളെയും നടപടികളെയും നിയമപരമായി റിവ്യൂ ചെയ്ത് റദ്ദാക്കാന്‍ അധികാരമുണ്ട്. ഇന്ത്യയില്‍ പൊതുതാത്പ്പര്യ ഹര്‍ജി വഴിയും ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെയും നയരൂപീകരണത്തില്‍ കോടതി ഇടപെടുന്നു. എന്നാല്‍ അമേരിക്കയില്‍ നയരൂപീകരണത്തില്‍ കോടതി ഇടപെടാറില്ല.വിധി പ്രസ്താവത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറി മുന്‍വിധികളെ മാതൃകയാക്കുമെങ്കിലും നീതിതാത്പ്പര്യാര്‍ത്ഥം മാറിചിന്തിക്കുന്ന രീതിയും കാണാവുന്നതാണ്. എന്നാല്‍ യുസ് ജുഡീഷ്യറി മിക്കപ്പോഴും മുന്‍വിധികളുടെ തുടര്‍ച്ചയാകും. എന്നുമാത്രമല്ല,ഉയര്‍ന്ന കോടതികളുടെ തീരുമാനങ്ങള്‍ അവരുടെ അധികാരപരിധിയിലുള്ള കീഴ്ക്കോടതികള്‍ക്ക് ബാധകവുമാണ്. യുഎസില്‍  കേസ്സുകളുടെ കെട്ടിക്കിടപ്പ് കുറവാണ്.അതായത് നിയമസംവിധാനം കാര്യക്ഷമമാണ് എന്നര്‍ത്ഥം. അതിനൊരു കാരണം വിലപേശല്‍ ഹര്‍ജി (plea bargaining)ണ്.ക്രിമിനല്‍ കേസ്സിലെ പ്രതി കുറഞ്ഞ ശിക്ഷയ്ക്കായി നടത്തുന്ന വിലപേശലാണിത്. ഇത് പ്രധാനമായും പ്രതിയും പ്രോസിക്യൂഷനും തമ്മിലുള്ള ചര്‍ച്ചയാണ്. അഭിഭാഷകര്‍ ഇടപെട്ടാണ് ഇത് നടത്തുക. കോടതി ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യും. ഇത് ദൈര്‍ഘ്യമേറിയ വിചാരണ ഒഴിവാക്കുകയും നിയമനടപടി വേഗത്തിലാക്കുകയും ചെയ്യുന്നു.ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നു എന്നതാണ് പ്രധാനം.വിചാരണയില്‍ അന്തിമമായി വിധി എന്താകും എന്ന അനിശ്ചിതത്വമാണ് വാദിയേയും പ്രതിയേയും ഈ വിലപേശലിന് പ്രേരിപ്പിക്കുന്നത്. ഇതിലൂടെ ചെയ്യാത്ത കുറ്റം ചിലപ്പോള്‍ സമ്മതിക്കേണ്ടിവരും.കേസില്‍ വെറുതെ വിടാന്‍ സാധ്യതയുള്ളൊരാള്‍ ശിക്ഷ അനുഭവിച്ചേക്കാം. ഈ സമ്പ്രദായം നീതിയേക്കാളും കാര്യക്ഷമതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത് എന്നൊരാക്ഷേപവും അമേരിക്കന്‍ സമൂഹത്തിനിടയിലുണ്ട്.യുഎസില്‍ ബര്‍ഡന്‍ ഓഫ് പ്രൂഫ് വളരെ ഉയര്‍ന്നതാണ്.പ്രോസിക്യൂഷന്‍ സംശയാതീതമായി കുറ്റം തെളിയിക്കാന്‍ ബാധ്യസ്ഥരാണ്.ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കുറ്റം കണ്ടെത്താന്‍ തെളിവുകളെകൂടി ആശ്രയിക്കാറുണ്ട്.

   ചൈന കമ്മ്യൂണിസ്റ്റ് ഏകാധിപത്യം പിന്തുടരുന്ന രാജ്യമായതിനാല്‍  അവരുടേതായ സോഷ്യലിസ്റ്റ് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിയമസംവിധാനം പ്രവര്‍ത്തിക്കുന്നത്.സുപ്രിം പീപ്പിള്‍സ് കോടതി, ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതികള്‍,ബേസിക് പീപ്പിള്‍സ് കോടതികള്‍ എന്ന് മൂന്ന് തലവും മാരിടൈം കോടതി,സൈനിക കോടതി തുടങ്ങിയ പ്രത്യേക കോടതികളും അവിടെയുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സോ അതിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയോ ജഡ്ജിമാരെ നിയമിക്കുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയോടുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിശ്വസ്തത നിയമനത്തിലെ പ്രധാന ഘടകമാണ്. ഏകീകൃത സിവില്‍കോഡുള്ള ചൈനയില്‍ നിയമങ്ങളുടെ വ്യാഖ്യാനവും പ്രയോഗവും, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പരിഗണനകളാല്‍ സ്വാധീനിക്കപ്പെടുന്നു. പലപ്പോഴും വ്യക്തിയുടെ അവകാശത്തേക്കാള്‍,സാമൂഹിക സ്ഥിരതയ്ക്കും രാജ്യതാത്പ്പര്യത്തിനുമാണ് മുന്‍ഗണന.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നു.ഓരോ കോടതിയിലുമുള്ള പാര്‍ട്ടി കമ്മറ്റികള്‍ മുഖേനയാണ് കോടതിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത്.ഇത് വിധിയെയും കോടതിയുടെ സ്വാതന്ത്ര്യത്തെയും സ്വാധീനിക്കുന്നു. എതിര്‍വ്യവഹാരത്തേക്കാളധികം മധ്യസ്ഥതയ്ക്കും അനരഞ്ജനത്തിനുമാണ് ചൈന ഊന്നല്‍ നല്‍കുന്നത്.കേസ്സുകള്‍ വിചാരണയിലേക്ക് നീളുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു, പ്രത്യേകിച്ചും രാഷ്ട്രീയമായ സെന്‍സിറ്റീവ് കേസുകളില്‍. ചൈന ഔദ്യോഗികമായി ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്‍റെ തത്വം ഉയര്‍ത്തിക്കാട്ടുകയും പ്രായോഗികമായി ജുഡീഷ്യറിയെ രാഷ്ട്രീയ സ്വാധീനത്തിനും നിയന്ത്രണത്തിനും വിധേയമാക്കുകയും ചെയ്യുന്നു. കോടതികള്‍ പലപ്പോഴും സ്വതന്ത്ര നീതിന്യായ മാധ്യസ്ഥര്‍ എന്നതിലുപരി ഭരണകൂടത്തിന്‍റെ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹികസ്ഥിരത നിലനിര്‍ത്തുന്നതിനും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും അത് ഊന്നല്‍ നല്‍കുന്നു.

  അറബ് രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനം രാജ്യത്തിന്‍റെ നിയമസംവിധാനം,രാഷ്ട്രീയപശ്ഛാത്തലം,വികസനത്തോത്,നിയമവാഴ്ചയോടുള്ള കൂറ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പല അറബ് രാജ്യങ്ങളിലെയും നീതിന്യായവ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്ന ചില പൊതുസ്വഭാവങ്ങളും വെല്ലുവിളികളുമുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടന വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പ്രായോഗികമായി ജുഡീഷ്യറിക്ക് അതിന്‍റെ സ്വയംഭരണാധികാരം പരിമിതപ്പെടുത്തിക്കൊണ്ട് എക്സിക്യൂട്ടീവില്‍ നിന്നോ ഭരണാധികാരികളില്‍ നിന്നോ സമ്മര്‍ദ്ദമോ ഇടപെടലോ നേരിടേണ്ടി വരുന്നുണ്ട്. ഫ്രഞ്ച് അല്ലെങ്കില്‍ റോമന്‍ നിയമങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് സിവില്‍ നിയമവ്യവസ്ഥകള്‍ അല്ലെങ്കില്‍ സിവില്‍ നിയമത്തിന്‍റെയും ഇസ്ലാമിക നിയമത്തിന്‍റെയും മിശ്രിതമാകും ഉണ്ടാകുക. ശരീ അത്ത് നിയമം പ്രധാന പങ്ക് വഹിക്കുന്ന രാജ്യങ്ങളില്‍ ,സിവില്‍ കോടതിക്കൊപ്പം പ്രത്യേക ശരീ അത്ത് കോടതികളും ഉണ്ടായിരിക്കും. പല അറബ് രാജ്യങ്ങളിലും സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ചും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ,ബ്യൂറോക്രസിയുടെ ഇടപെടലുകള്‍ മറികടന്ന്,നിയമസഹായം ലഭിക്കുക എളുപ്പമല്ല.അവര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ സംബ്ബന്ധിച്ച അറിവും പരിമിതമാണ്. കാര്യക്ഷമത,സുതാര്യത,ഉത്തരവാദിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ചില അറബ് രാജ്യങ്ങള്‍ തങ്ങളുടെ നീതിന്യായ വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്ഥാപനപരവും സാംസ്ക്കാരികവുമായ പ്രതിബന്ധങ്ങളാല്‍ അവയുടെ വേഗം കുറവാണെന്ന് കാണാം. ചില അറബ് രാജ്യങ്ങളില്‍ ന്യായമായ നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍, ഏകപക്ഷീയമായ തടങ്കല്‍,ന്യായമായ വിചാരണകളുടെ അഭാവം എന്നിവയെകുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഔപചാരികമായ നിയമസംവിധാനങ്ങള്‍ക്ക് പുറമെ ആചാരപരമായ നിയമങ്ങളും ഗോത്ര അല്ലെങ്കില്‍ വംശാധിഷ്ടിത നീതിന്യായ വ്യവസ്ഥകളും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍,പ്രത്യേകിച്ച് ഗ്രാമീണ ഗോത്രമേഖലകളില്‍ കാര്യമായ പങ്ക് വഹിക്കുന്നു.ഔപചാരികവും അനൌപചാരികവുമായ നീതിന്യായ വ്യവവസ്ഥകള്‍ തമ്മിലുള്ള ഇടപെടല്‍ മനുഷ്യാവകാശങ്ങളോടുള്ള സ്ഥിരതയും ആദരവും ഉറപ്പാക്കുന്നതിന് വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്.

ഈ താരതമ്യത്തില്‍ നിന്നും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും എന്നാല്‍ അങ്ങേയറ്റം നീതിയുക്തവുമായ ഒരു ജുഡീഷ്യറിയാണ് നമുക്കുള്ളതെന്ന് മനസിലാക്കാം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും സാമൂഹിക വൈവിധ്യമുള്ളതുമായ ഒരു സമൂഹത്തിന്‍റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഇനിയുമേറെ മുന്നോട്ടുപോവുകയും മറ്റാരും ചിന്തിച്ചിട്ടില്ലാത്ത നൂതന രീതികളിലൂടെ കേസുകള്‍ തീര്‍പ്പാക്കുകയുമാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. പ്രത്യേക നിയമപരമായ ഡൊമെയ്നുകള്‍ക്കായി സമര്‍പ്പിത കോടതികളോ ട്രിബ്യൂണലുകളോ ഇല്ലാത്തത് ജുഡീഷ്യല്‍ സംവിധാനത്തിന് അധികഭാരം ചുമത്തുന്നുണ്ട്. ആധുനികകാലത്തെ കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ജുഡീഷ്യറി സജ്ജമായിട്ടില്ല. ആഗോളവത്ക്കരണം,ശാസ്ത്രവികസനം,പരിസ്ഥിതി പ്രശ്നങ്ങള്‍,പുതിയ നിയമനിര്‍മ്മാണങ്ങള്‍,ചര്‍ച്ചകളില്ലാതെ നിര്‍മ്മിക്കുന്ന പുതിയ സ്റ്റാട്യൂട്ടുകള്‍,ബൌദ്ധികസ്വത്തവകാശം, സൈബര്‍ നിയമങ്ങള്‍ ഒക്കെയും അഡ്രസ് ചെയ്യാന്‍ കഴിയണം. ഇതിന് പ്രത്യേക വൈദഗ്ധ്യമുള്ള ജഡ്ജിമാര്‍ ആവശ്യമാണ്. സ്പെഷ്യലൈസേഷന്‍റെ അഭാവം കാര്യക്ഷമതയില്ലായ്മയിലും സങ്കീര്‍ണ്ണമായ കേസ്സുകളുടെ അപര്യാപ്തമായ കൈകാര്യം ചെയ്യലിലും അവസാനിക്കും. പ്രത്യേക കോടതികള്‍ നടപ്പിലാക്കുന്നതും പ്രത്യേക വൈദഗ്ധ്യമുള്ള ജഡ്ജിമാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതും നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തും. ഇവിടെയും ജഡ്ജിമാരുടെ ടീമിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ കഴിയും.

ജഡ്ജിമാരുടെ നിയമനവും തൊഴില്‍ സംസ്ക്കാരവും.

    ജുഡീഷ്യറിയുടെ നിഷ്പക്ഷത സംരക്ഷിക്കുക എന്നത് നിയമചട്ടക്കൂടിന്‍റെ നിയമസാധുതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരടിസ്ഥാന ആവശ്യമാണ്.ജുഡീഷ്യറിയുടെ ഉത്തരവാദിത്തവും സുതാര്യതയും സംബ്ബന്ധിച്ച ആശങ്കകള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ജഡ്ജിമാരുടെ നിയമനം,സ്ഥലംമാറ്റ നയങ്ങള്‍,അച്ചടക്ക നടപടികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ കാരണം നിലവിലെ സംവിധാനങ്ങളുടെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നു. ജുഡീഷ്യറിയുടെ സ്വയംഭരണാവകാശങ്ങളും പൊതുജനങ്ങളോടുള്ള അതിന്‍റെ ഉത്തരവാദിത്തബോധവും തമ്മില്‍ സമ്പൂര്‍ണ്ണമായ സന്തുലിതാവസ്ഥ കൈവരിക്കുക എന്നത് നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ പരമപ്രധാനമാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ വലിയ മാറ്റം ആവശ്യമാണ്.കീഴ്കോടതികളിലെ നിയമനം ഹൈക്കോടതി നടത്തുന്ന പ്രാഥമിക എഴുത്ത് പരീക്ഷ,മെയിന്‍ പരീക്ഷ ,ഇന്‍റര്‍വ്യൂ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. തുടര്‍ന്ന് ജുഡീഷ്യല്‍ അക്കാദമിയിലെ പരിശീലനവും ഉണ്ടാകും. ഇവരുടെ സ്ഥാനക്കയറ്റത്തിലൂടെയാണ് ജില്ല ജഡ്ജിമാരെ നിയമിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരില്‍ മൂന്നിലൊന്ന് പേരെ ജില്ലാ ജഡ്ജിമാരില്‍ നിന്നാണ് കണ്ടെത്തുക.ബാക്കിയുള്ളവരെ  പ്രഗത്ഭരായ വക്കീലന്മാരില്‍ നിന്നും നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്.

    പരിചയ സമ്പന്നരായ ജഡ്ജിമാരുടെ ഒരു പാനലാണ് ഹൈക്കോടതി-സുപ്രിം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനം.  ഈ സംവിധാനം ചര്‍ച്ചയും സൂക്ഷ്മപരിശോധനയും അര്‍ഹിക്കുന്നു. ഈ പ്രക്രിയ സുതാര്യമല്ലെന്നും വ്യക്തിതാത്പ്പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതുവഴി യോഗ്യതയുള്ള മത്സരാര്‍ത്ഥികളുടെ പാര്‍ശ്വവത്ക്കരണത്തിന് സാധ്യതയുണ്ട് എന്നും ഈ നിയമന രീതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.ബദല്‍ നിയമന മാതൃകകള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തവും സുതാര്യമായ തെരഞ്ഞെടുപ്പും മാനദണ്ഡങ്ങളുടെ പ്രയോഗവും ജുഡീഷ്യറിയുടെ ശക്തിയും സുതാര്യതയും വര്‍ദ്ധിപ്പിക്കും. കൂടാതെ ജുഡീഷ്യല്‍ ഉത്തരവാദിത്തത്തിന്‍റെ പ്രശ്നവും പരിഗണിക്കേണ്ട ഒരു നിര്‍ണ്ണായക വശമാണ്.2023 ലെ ഭരണഘടന ദിനത്തിലാണ് രാഷ്ട്രപതി ദ്രൌപതി മുര്‍മു ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസ് എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ സുപ്രിംകോടതി വളരെ സുതാര്യവും വ്യാപകപ്രാതിനിധ്യവും ലഭിക്കാവുന്ന ഈ സംവിധാനത്തെ തിരസ്ക്കരിക്കയാണുണ്ടായത്.  ഒഴിവുകള്‍ ഉടനടി നികത്തുക,നിയമനത്തിന് ഉചിതമായ സമയക്രമം പാലിക്കുക,അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക,ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസ് കൊണ്ടുവരുക എന്നിവ പ്രധാനമാണ്.

അക്കൌണ്ടബിലിറ്റിയാണ് മറ്റൊരു പ്രശ്നം. ഒരു ജഡ്ജി കൈക്കൂലി വാങ്ങി എന്ന് ബോധ്യം വന്നാല്‍പോലും  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസിന്‍റെ അനുമതി വേണം.സുതാര്യതക്കുറവാണ് മറ്റൊരു വിഷയം. ജുഡീഷ്യറി അറിയുവാനുള്ള അവകാശത്തിന്‍റെ പരിധിക്ക് പുറത്താണ്. നിയമസംവിധാനത്തിന്‍റെ ഫെയര്‍നസ്, അക്കൌണ്ടബിലിറ്റി എന്നിവ സംബ്ബന്ധിച്ച് വേണ്ടത്ര അറിവ് പൌരന് നല്കുന്നില്ല എന്നതും മോശമാണ്. ജഡ്ജസ് നിയമനത്തിലും സുതാര്യതയില്ല.അറിയുവാനുള്ള പൌരന്‍റെ അടിസ്ഥാന അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അലഹബാദ് ഹൈക്കോടതിയിലെ 33 ജഡ്ജിമാരില്‍ മൂന്നിലൊന്നും സുപ്രിംകോടതി-ഹൈക്കോടതി ജഡ്ജിമാരുടെ ബന്ധുക്കളാണ് എന്നൊരു വിവാദം ഇടയ്ക്ക് ഉയര്‍ന്നുവരുകയും ചെയ്തിരുന്നു.സമൂഹവുമായി യാതൊരു ബന്ധവും പുലര്ത്താതെ അകന്നുനില്‍ക്കുന്ന കോടതി സംവിധാനവും ശരിയല്ല എന്നുതന്നെ പറയേണ്ടി വരും. ജുഡീഷ്യല്‍ സ്വാതന്ത്ര്യം പരമ പ്രധാനമാണെങ്കിലും ജഡ്ജിമാരെകുറിച്ച് ഉയര്‍ന്നുവരുന്ന  ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ സംവിധാനം ആവശ്യമാണ്. ആരോപണങ്ങളില്‍ കാര്യക്ഷമമായ അന്വേഷണവും അച്ചടക്കത്തിനുള്ള പ്രോട്ടോകോളും നടപ്പിലാക്കേണ്ടതുണ്ട്. ഇത് ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കും. ജുഡീഷ്യല്‍ ദുരുപയോഗവും അഴിമതിയും തടയാന്‍ സംവിധാനം അത്യന്താപേക്ഷിതമാണ്. ജഡ്ജിമാര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സ്വയംഭരണാധികാരമുള്ള ,പക്ഷപാതരഹിതമായ ഒരു സ്ഥാപനം സൃഷ്ടിക്കുന്നത് ജുഡീഷ്യറിയുടെ സ്വയംഭരണാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഉത്തരവാദിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സമഗ്രമായ ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും നടപ്പിലാക്കുന്നത് ധാര്‍മ്മിക പെരുമാറ്റം വളര്‍ത്തിയെടുക്കാനും നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനും ഉപകരിക്കും.

ബദല്‍ തര്‍ക്ക പരിഹാരങ്ങള്‍

ബദല്‍ തര്‍ക്ക പരിഹാരം(എഡിആര്‍) കുടുംബപരവും വ്യക്തിപരവുമായ കേസ്സുകള്‍ തീര്‍പ്പാക്കാന്‍ ഫലപ്രദമാണ്. കോടതിവിധി ഒരു കൂട്ടര്‍ക്ക് സന്തോഷവും മറ്റൊരു കൂട്ടര്‍ക്ക് ദുഖവുമാണ് പ്രദാനം ചെയ്യുക. എന്നാല്‍ രണ്ടുകൂട്ടരുമായി ചര്‍ച്ച ചെയ്ത് ഫലപ്രദമായ ഒരു തീരുമാനത്തിലെത്തുന്നതോടെ ശത്രുത അവസാനിച്ച് കേസിലുണ്ടായിരുന്നവര് മിത്രങ്ങളായി മാറുന്നു. ഇപ്പോള്‍ 15 ശതമാനം മാത്രമാണ് ഇത്തരം തീര്‍പ്പാക്കലുകള്‍. ഇത് വര്‍ദ്ധിക്കണം. അതിന് തടസം നില്‍ക്കുന്നത് വക്കീലന്മാരാണ്. വികസിത രാജ്യങ്ങളില്‍ കേസ് നടത്തുന്ന ചിലവ് വളരെ കൂടുതലായതിനാല്‍ 85 ശതമാനം കേസും എഡിആര് വഴി തീര്‍ക്കുന്നു. സര്‍ക്കാര്‍ ഇടപെടുന്ന കേസുകളില് എഡിആറിന് സര്‍ക്കാര്‍ ജീവനക്കാരും തയ്യാറാവില്ല. അവരുടെ പേരില്‍ അഴിമതി ആരോപണം വരും എന്നതിനാലാണ് ആ നിലപാട്. എഡിആര്‍ വഴി പത്ത് ലക്ഷത്തിന് തീര്‍ക്കാവുന്ന കേസ്സില്‍ ആര്‍ബിട്രേറ്റര്‍ ഒരു കോടി വിധിച്ചാലും സര്‍ക്കാര്‍ സന്തോഷത്തോടെ കൊടുക്കും. കാരണം ഓഡിറ്റ് ഒബ്ജക്ഷന്‍ വരില്ല, ആരോപണവും ഉണ്ടാവില്ല.ഓഡിറ്റര്‍മാര്‍ സംശയദൃഷ്ടിയോടെ കാര്യങ്ങളെ വീക്ഷിക്കുന്നത് ഇവിടെ കേസ് തീര്‍പ്പാക്കുന്നതിന് വിഘാതമാകുന്നു. പാവങ്ങള്‍ക്ക് കേസ് നടത്താന്‍ സാമ്പത്തിക സഹായവും നിയമ ബോധവത്ക്കരണവും നീതിലഭ്യതയുടെ ഉറപ്പും ഉണ്ടാകേണ്ടതുണ്ട്. പൊതുവെ പോലീസ് സ്റ്റേഷനിലും കോടതിയിലും പോകാന്‍ അവര്‍ക്ക് ഭയമാണ്. അതുകൊണ്ട് സ്വയം നിയമം കൈയ്യിലെടുക്കുകയും അതെല്ലാം  അക്രമത്തില് കലാശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പല വലിയ കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പലതും രജിസ്റ്റര്‍ ചെയ്യുന്നില്ല. രജിസ്റ്റര്‍ ചെയ്യുന്നിടത്ത് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുന്നില്ല, പകരം ഒരു നിരപരാധി പ്രതിയാക്കപ്പെടുന്നു. ചില ഘട്ടങ്ങളില്‍ അവനാകും യഥാര്‍ത്ഥ ഇര. ഇനി യഥാര്‍ത്ഥ കുറ്റക്കാരനെ പ്രതി ചേര്‍ത്താലും അവനില്‍ കുറ്റം ചാര്‍ത്തുക അപൂര്‍വ്വമാണ്. അഥവാ കുറ്റാരോപിതനായാലും അവനെ ശിക്ഷിക്കാറില്ല. ഇനി അഥവാ ശിക്ഷിച്ചാലും അവന്‍ അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാറില്ല.

കേസ് റിപ്പോര്‍ട്ട് ചെയ്യുന്നിടത്തും എഫ്ഐആര്‍ തയ്യാറാക്കുന്നിടത്തും അന്വേഷണത്തിലും കോടതി വ്യവഹാരത്തിലും കുറ്റം ചാര്‍ത്തുന്നിടത്തും തെളിവ് ശേഖരണത്തിലും ശിക്ഷയിലുമെല്ലാം പഴുതുകള്‍ തുറന്നിടുന്ന രീതിയാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ കുറ്റവാളി ഏതെങ്കിലും ഘട്ടത്തില്‍ സ്വതന്ത്രനായി പുറത്തുവരും. അന്വേഷണത്തിലെ പിഴവും സാക്ഷികളുടെ കൂറുമാറ്റവും ഇതിന് പ്രധാന കാരണങ്ങളാകുന്നു. നിയമസംവിധാനം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാകുന്നത് ഇവിടെയാണ്. നല്ല നിയമങ്ങളുണ്ടാകേണ്ടതിന്‍റെയും മോശമായവ ഒഴിവാക്കേണ്ടതിന്‍റെയും പ്രാധാന്യം നമ്മള്‍ തിരിച്ചറിയണം.

പുനസ്ഥാപിക്കുന്ന നീതി

ന്യൂസിലന്‍റ് ,കാനഡ,നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം കുറ്റകൃത്യം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പുനസ്ഥാപന നീതി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കുറ്റവാളികള്‍,ഇരകള്‍,കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ തമ്മിലുള്ള സുഗമമായ മീറ്റിംഗുകള്‍ കുറ്റകൃത്യത്തിന്‍റെ ആഘാതം ചര്‍ച്ച ചെയ്യുന്നതിനും വീണ്ടെടുക്കല്‍ അല്ലെങ്കില്‍ മറ്റു തരത്തിലുള്ള പരിഹാരങ്ങള്‍ അംഗീകരിക്കുന്നതിലേക്കും ഇത് നയിക്കുന്നു.

പ്രശ്നപരിഹാര കോടതികള്‍

അമേരിക്ക,ആസ്ട്രേലിയ,ഇംഗ്ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളില്‍ മയക്കുമരുന്ന് കോടതികള്‍,മാനസികാരോഗ്യ കോടതികള്‍,ഗാര്‍ഹികപീഢന കോടതികള്‍ എന്നിവപോലുള്ള പ്രശ്നപരിഹാര കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത നിയമ ഉപരോധങ്ങള്‍ക്ക് പുറമെ ചികിത്സ,പിന്തുണ,മേല്നോട്ടം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ചിലതരത്തിലുള്ള ക്രിമിനല്‍ സ്വഭാവത്തിന് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ പ്രത്യേക കോടതികള്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ കുടുംബകോടതികളും പോക്സോ കോടതികളും ഒരു പരിധിവരെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്.

ഓണ് ലൈന്‍ തര്‍ക്കപരിഹാരം

നെതര്‍ലന്‍ഡ്സും കാനഡയും ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ സിവില് തര്‍ക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും കുറഞ്ഞ ചിലവിലും പരിഹരിക്കുന്നതിനായി ഓണ്‍ ലൈന്‍ തര്‍ക്കപരിഹാര പ്ലാറ്റ്ഫോമുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇടനിലക്കാരുടേയോ മാധ്യസ്ഥരുടേയോ സഹായത്തോടെ ഓണ്‍ ലൈനില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലൂടെ വ്യക്തിപരമായി കോടതിയില്‍ ഹാജരാകേണ്ട ആവശ്യകതയും കുറയുന്നു.

കമ്മ്യൂണിറ്റി കോടതികള്‍

ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ റെഡ്ഹുക്ക് കമ്മ്യൂണിറ്റി ജസ്റ്റിസ് സെന്‍റര്‍,ആസ്ട്രേലിയയില്‍ മെല്‍ബണിലെ അയല്‍പക്കനീതി കേന്ദ്രം എന്നിവ പോലുള്ള കമ്മ്യൂണിറ്റി കോടതികള്‍,പ്രാദേശിക സമൂഹങ്ങളെ നീതിനിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തി ചെറിയ നിലയിലുള്ള കുറ്റകൃത്യങ്ങളും അയല്‍പക്കതര്‍ക്കങ്ങളും പരിഹരിക്കുന്നുണ്ട്. നീതിന്യായ പ്രക്രിയയില്‍ ഈ കോടതികള്‍ പലപ്പോഴും സാമൂഹിക പിന്തുണ,കൌണ്‍സിലിംഗ്,കമ്മ്യൂണിറ്റി സേവന അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

പ്രശ്നാധിഷ്ഠിത പോലീസിംഗ്

ഇത് കര്‍ശനമായ ഒരു ജുഡീഷ്യല്‍ സംവിധാനമല്ല.എങ്കിലും അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് ഏജന്‍സികളുമായും കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളുമായും ടാര്‍ഗറ്റു ചെയ്ത ഇടപാടുകളിലൂടെയും പങ്കാളിത്തത്തിലൂടെയും കുറ്റകൃത്യങ്ങളുടെയും മാനസികാവസ്ഥയുടെയും അടിസ്ഥാന കാരണങ്ങള്‍ തിരിച്ചറിയുന്നതും പരിഹരിക്കുന്നതുമാണ് ഈ സമീപനം. ഇത്തരം നിരവധി പരീക്ഷണങ്ങള്‍ ലോകമൊട്ടാകെ നടക്കുന്നുണ്ട്.

നീതി സംരക്ഷിക്കുന്നതിനും വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജുഡീഷ്യറി,നിയമവിദഗ്ധര്‍,സര്‍ക്കാര്‍,വിശാലമായ സമൂഹം എന്നിവരടങ്ങുന്ന പങ്കാളികള്‍ കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിലുള്ള തടസങ്ങള്‍ മറികടക്കാന്‍ യോജിച്ച ശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടത് അത്യാവശ്യമാണ്. അടിയന്തിരകാര്യങ്ങളെ അംഗീകരിക്കുന്നതിലൂടെയും അവ പരിഹരിക്കുന്നതിനുള്ള സജീവമായ ശ്രമങ്ങളിലൂടെയും കാര്യക്ഷമത,നിഷ്പക്ഷത, ഉത്തരവാദിത്തം എന്നിവയില്‍ സവിശേഷമായ ഒരു ജുഡീഷ്യറിയെ വളര്‍ത്തിയെടുക്കാനും അതുവഴി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്താനും കഴിയും.

-------------------

 

 

 

 

 

 

 



--