Thursday 21 December 2023

With gratitude and fondness: Farewell to Darious

 


ഡേറിയസ് ഡിക്രൂസ് ഓര്‍മ്മയായി

ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗവും യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും ചവറയിലെ കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡ് ജീവനക്കാരനും ചവറയിലെയും ശങ്കരമംഗലത്തെയും നെവിന്‍സ് ട്യൂട്ടോറിയലുകളുടെ സ്ഥാപകനുമായിരുന്ന ഡേറിയസ് 2023 ഡിസംബര്‍ 21 നാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് മരണപ്പെട്ടത്. 22ന് ഉച്ചയ്ക്ക് ശേഷം കോവില്‍തോട്ടം സെന്‍റ് ആന്‍ഡ്രൂസ് പള്ളിയിലാണ് അടക്കം.

  ഞാന്‍ ഡേറിയസിനെ പരിചയപ്പെടുന്നത് എണ്‍പതുകളിലാണ്. എംഎസ്സി ബിരുദവും നേടി ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ പൊതുരീതികള്‍ പ്രകാരം ട്യൂട്ടോറിയലുകളില്‍ പഠിപ്പിക്കുന്ന കാലം. ചവറയിലെ നെവിന്‍സിലും ഞാന്‍ ക്ലാസ്സെടുക്കാനെത്തി. ഒരു നല്ല സുഹൃത്ത് വലയം അവിടെ രൂപപ്പെട്ടു. അന്നൊക്കെ ക്ലാസ്സെടുക്കുന്ന സ്ഥാപനത്തിലെത്തിയാല്‍ അന്നത്തെ ദിവസം അവിടെത്തന്നെയുണ്ടാവുക എന്നതാണ് രീതി. ശമ്പളമൊക്കെ വണ്ടിക്കൂലിക്കും ചായയ്ക്കും സിഗററ്റിനുമൊക്കെയേ തികയൂ. പക്ഷെ അതൊന്നും ആരെയും അലട്ടാറില്ലായിരുന്നു. അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം പോലെ ഒരു സേവനപ്രവര്‍ത്തനമായിരുന്നു ട്യൂട്ടോറിയലും.

   ഡേറിയസിന്‍റെ പപ്പ അധ്യാപകനായിരുന്നു. അദ്ദേഹത്തിന് ചവറയില്‍ ഒരു തടിമില്ലും ഉണ്ടായിരുന്നു. എല്ലാറ്റിനും കൃത്യമായ കണക്കുള്ള ഒരു മനുഷ്യന്‍. അദ്ദേഹം വളരെ വെളുത്തിട്ടായിരുന്നു. അദ്ദേഹം കുറച്ച് ഇരുണ്ട നിറമായാല്‍ ഡേറിയസ്സായി. അത്ര സാമ്യമായിരുന്നു അവര്‍ക്ക്. ചവറ പടിഞ്ഞാറ് തോടിനോട് ചേര്‍ന്നായിരുന്നു വീട്. എത്രയോ വട്ടം അവിടെ പോയിരുന്നു. ഡേറിയസിന്‍റെ മമ്മിയാണ് ആദ്യമായി മാക്സിയിട്ട് ഞാന്‍ കണ്ട വ്യക്തി. നല്ല ഭക്ഷണമുണ്ടാക്കുമായിരുന്നു. ഞങ്ങളെല്ലാം വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു. അങ്ങിനെയാണ് ശങ്കരമംഗലത്തെ സ്ഥാപനം തുടങ്ങുന്നത്. അതില്‍ ഞങ്ങള്‍ ചിലരെ പാര്‍ട്ട്നര്‍മാരാക്കാന്‍ ഡേറിയസിന് കഴിഞ്ഞു. അധ്യാപകര്‍ക്ക് ശമ്പളം കൊടുത്തുകഴിയുമ്പോള്‍ പലപ്പോഴും ബാക്കിയുണ്ടാവില്ല. എങ്കിലും ഒരേ മനസ്സോടെ സ്ഥാപനം നടത്തി. കുട്ടികളെ ക്യാന്‍വാസ് ചെയ്യാന്‍ വീടുകളില്‍ പോകുന്നതും രാഷ്ട്രീയവും സൌഹൃദങ്ങളുമൊക്കെ അതിന് ഉപയോഗപ്പെടുത്തുന്നതുമൊക്കെ രസകരമായ സംഗതികളായിരുന്നു. ഡേറിയസിന് അടിസ്ഥാനപരമായി ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റിയും ബിസിനസ് മൈന്‍ഡും ഉണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയ ഒരു ബിസിനസ് ശിവകാശിയില്‍ നിന്നും ബുക്കുകള്‍ വാങ്ങി കുട്ടികള്‍ക്ക് വില്‍ക്കുക എന്നതായിരുന്നു. അന്ന് ട്രയിനില്‍ ഇതിനായി ശിവകാശിയില്‍ പോയതും സാഹസപ്പെട്ട് തിരികെ എത്തിയതും ഓര്‍ക്കുന്നു. ആ ബിസിനസും തികഞ്ഞ പരാജയമായിരുന്നു.

ഈ കാലത്താണ് കെഎംഎംഎല്‍ ഉയര്‍ന്നുവരുന്നത്. കെമിസ്ട്രി ബിരുദധാരിയായ ഡേറിയസ് അവിടെ ജോലിയില്‍ കയറി. കുറേ കഴിഞ്ഞപ്പോള്‍ ഞാനും കാര്യവട്ടേത്തേക്ക് ചേക്കേറി. പിന്നെയും ഇടയ്ക്കൊക്കെ കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യുമായിരുന്നു. ഡല്‍ഹിയിലേക്ക് പോയ ശേഷം ആ ബന്ധം മുറിഞ്ഞു. പിന്നീട് യൂണിയന്‍ പ്രവര്‍ത്തനവുമായി ഒരിക്കല്‍ ഡല്‍ഹിയില്‍ വന്നപ്പോഴാണ് ഡേറിയസിനെ  കണ്ടത്.

പുറമെ കുറച്ചു പരുക്കനായി തോന്നുന്ന ഡേറിയസ് പ്രണയവും ആര്‍ദ്രതയും സ്നേഹവും ഒക്കെ കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു. ഭാര്യയുടെ രോഗം ഡേറിയസിനെ കുറച്ചേറെ പ്രയാസപ്പെടുത്തിയിരുന്നെങ്കിലും രാഷ്ട്രീയവും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജീവിതത്തെ മുന്നോട്ടുനീക്കി. മകളും നല്ല പിന്തുണ നല്‍കി. ഇയട്ക്കൊക്കെ വിളിച്ച് ജീവിതാനുഭവങ്ങള് പങ്കിടുമായിരുന്നു. ശാസ്താംകോട്ടയില്‍ വസ്തുവാങ്ങിയതും ഡയറി ഫാം തുടങ്ങിയതും തമിഴ്നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് അത് നടത്തിയതും നാട്ടുകാരുടെ എതിര്‍പ്പും കേസ്സുമൊക്കെ രസകരമായി വിവരിക്കുമായിരുന്നു അവന്‍. ചവറയിലും ഡേറിയസ് ഡയറി ഫാം നടത്തുന്നുണ്ടായിരുന്നു. അതൊക്കെ ഒരു പാഷനായിരുന്നു ഡേറിയസിന്. എന്നാല്‍ സ്വയം രോഗത്തിന് കീഴ്പ്പെട്ടതോടെ അതിനെ അതിജീവിക്കലായി ലക്ഷ്യം. ഡേറിയസ് നന്നായി പോരാടി, ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കെതിരെയും രോഗങ്ങള്‍ക്കെതിരെയും.ഒടുവില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത മരണത്തിന് കീഴടങ്ങി. വിട പ്രിയ സുഹൃത്തേ🙏

 

No comments:

Post a Comment