Tuesday 17 October 2023

Who is the real accused in the Nithari case ?

 


നിതാരി കേസ്സിലെ പ്രതി ആരാണ്

-വി.ആര്.അജിത് കുമാര്

നിതാരി കേസിലെ അലഹബാദ് ഹൈക്കോടതി വിധി തികച്ചും ആശങ്ക ഉളവാക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ നിതാരി ഗ്രാമത്തില്‍ സെക്ടര്‍ 31 ലെ വ്യവസായിയായ മൊനിന്ദര്‍ സിംഗ് പാണ്ഡെയുടെ വീട്ടിലും പരിസരത്തുമായി പതിനഞ്ചിലേറെ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ 2006 ല്‍ കണ്ടെത്തിയത് ലോകത്തെയാകെ നടുക്കിയിരുന്നു.കുട്ടികളെ കാണാതാകുന്ന കേസുകള്‍ തികച്ചും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത പോലീസിനെതിരെ വലിയ വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നുവന്നിരുന്നു. മുലായം സിംഗ് സര്‍ക്കാര്‍ രാജിവയ്ക്കണം എന്ന മുറവിളിയും അന്നുയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനിടയിലാണ് ഇത്രയേറെ കുട്ടികളെ കൊല ചെയ്തത്. അവയവ കച്ചവടം, പോര്‍നോഗ്രാഫി ,കാനിബാളിസം തുടങ്ങി പല ആരോപണങ്ങളും മാധ്യമ വിചാരണകളും ബിബിസി ,നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററികളും സിനിമയും അനേകം പുസ്തകങ്ങളും നിതാരി കേസ്സിനെ  സംബ്ബന്ധിച്ച് രചിക്കപ്പെട്ടു.

പോലീസ് പണത്തിനും സ്വാധീനത്തിനും വഴങ്ങുക പുതിയ കാര്യമല്ലല്ലോ. വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് എസ്പിമാരെ സസ്പെന്‍റ് ചെയ്യുകയും ആറ് പോലീസുകാരെ പിരിച്ചുവിടുകയും ചെയ്തു.  ഡിഎന്‍എ ടെസ്റ്റും പോളിഗ്രാഫും നാര്‍ക്കോഅനാലിസിസുമൊക്കെ നടന്നു. മൊനിന്ദറും അയാളുടെ ജോലിക്കാരന്‍ സുരിന്ദര്‍ കോലിയും ചേര്‍ന്നാണ് കൊല നടത്തിയത് എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ കോലി എല്ലാ കുറ്റവും ഏറ്റെടുക്കുന്നതായി പോലീസിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം കാരണം കേസ് സിബിഐക്കു വിട്ടു. അവര്‍ കോലി ഒരു സൈക്കോപാത്ത് ആണെന്നും കൊലനടത്തിയത് അവനാണ് എന്നും കണ്ടെത്തി. സിബിഐ മൊനിന്ദറിനെ സംരക്ഷിക്കുന്നു എന്ന് ആരോപണമുണ്ടായി. 2009 ഫെബ്രുവരിയില്‍ ഈ സീരിയല്‍ മരണങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിധി വന്നു. ഗാസിയാബാദിലെ സ്പെഷ്യല്‍ സെഷന്‍സ് കോര്‍ട്ട് രണ്ടുപേരും കുറ്റക്കാരാണെന്നു കണ്ടെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് രേഖപ്പെടുത്തി മരണശിക്ഷ വിധിച്ചു. 2009 ല്‍ അലഹബാദ് ഹൈക്കോടതി മൊനിന്ദറിനെ കുറ്റവിമുക്തനാക്കി.2010 ല്‍ അടുത്ത കേസ്സില്‍ കോലിക്ക് വീണ്ടും മരണശിക്ഷ ലഭിച്ചു.ആ വര്‍ഷം സെപ്തബറില്‍ കോലിക്ക് അടുത്ത മരണ വിധി വന്നു.ഡിസംബറിലായിരുന്നു നാലാമത്തെ വിധി. 2011 ഫെബ്രുവരിയില്‍ കോലിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.2012 ല്‍ കോലിക്ക് അഞ്ചാമത്തെ വധശിക്ഷയും വിധിച്ചു. 2014 ജൂലൈയില്‍ കോലിയുടെ ദയാഹര്‍ജി രാഷ്ട്രപതി നിരസിച്ചു. 2014 സെപ്തംബര്‍ മൂന്നിന് കോലിക്കെതിരെ മരണവാറണ്ട് പുറപ്പെടുവിച്ചു. നാലിന് ഗാസിയാബാദില്‍ തൂക്കികൊലയ്ക്കുള്ള സൌകര്യമില്ല എന്നു പറഞ്ഞ് കോലിയെ മീററ്റ് ജയിലിലേക്ക് മാറ്റി, സെപ്തംബര്‍ പന്ത്രണ്ടിന് തൂക്കിലിടാന്‍ തീരുമാനിച്ചു. എന്നാല്‍ സുപ്രിംകോടതിയില്‍ വന്ന പരാതി പരിഗണിച്ച് വധശിക്ഷ ഒരാഴ്ചത്തേക്ക് മാറ്റി വച്ചു. 2014 ഒക്ടോബര്‍ 29 ന് സുപ്രിംകോടതി ചീഫ്ജസ്റ്റീസ് റിവ്യൂ പെറ്റിഷന്‍ തള്ളി.എന്നാല്‍ 2014 ലെ ഒരര്‍ദ്ധരാത്രി ഹിയറിംഗിലൂടെ കോലിയുടെ തൂക്കിന് വിലക്കേര്‍പ്പെടുത്തി. 2015 ജാനുവരി 28 ന് ചീഫ്ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകി എന്ന കാരണത്താല്‍ കോലിയുടെ ശിക്ഷ ജീവപര്യന്തമാക്കി നല്‍കി.2017 ല്‍ വിധി പറഞ്ഞ എട്ടാമത് കേസില്‍ ഗാസിയാബാദ് കോടതി വീണ്ടും മൊനിന്ദറിനും കോലിക്കും വധശിക്ഷ വിധിച്ചു. 2019 ല്‍ പത്താമത്തെ കേസ്സില്‍ കോലിക്ക് വീണ്ടും ഒരു വധശിക്ഷ കൂടിവന്നു.

ഇതാണ് കേസ്സിന്‍റെ നിലയെങ്കിലും ഇന്നലെ സംഭവിച്ചത് ഇങ്ങിനെ. അലഹബാദ് ഹൈക്കോടതി രണ്ടുപേരെയും കുറ്റവിമുക്തരാക്കി. എന്നാല്‍ നേരത്തെ വിധി പറഞ്ഞ ഒരു കേസ്സില്‍ ജീവപര്യന്തം തടവ് ലഭിച്ച കോലി അത് പൂര്‍ത്തിയാക്കണം എന്ന് മാത്രം. പതിനഞ്ചിലേറെ കൌമാരപ്രായക്കാരെ ക്രൂരമായി കൊലചെയ്ത കേസ്സില്‍ അപ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ ആര് ? ഇവരെ നിരന്തരം വധശിക്ഷയ്ക്കു വിധിച്ച ഗാസിയാബാദ് പ്രത്യേക കോടതിയാണോ? ശിക്ഷ ശരിവച്ച സുപ്രിംകോടതിയോ? ഉത്തര്‍പ്രദേശിലെ ഒരുഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ മരണം നിസ്സാരമായി കണ്ട് അന്വേഷണം പ്രഹസനമാക്കിയ പോലീസ്സോ? അതോ ആ കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളോ ? ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടത് അനിവാര്യമാണ്.


No comments:

Post a Comment