Wednesday 18 October 2023

Is same sex marriage a sin ?

 


സ്വവര്‍ഗ്ഗ വിവാഹം പാപമോ ?

-വി.ആര്.അജിത് കുമാര്‍

ഒരു സമൂഹം പുരോഗമിക്കുന്നതിന്‍റെ ഉദാഹരണമാണ് സമൂഹത്തിനും മറ്റു വ്യക്തികള്‍ക്കും ദോഷകരമാകാത്തവിധമുള്ള പൌരന്‍റെ സ്വാതന്ത്ര്യം. പാരമ്പര്യവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അതിന് തടസ്സം നില്‍ക്കുന്നത് യാഥാസ്ഥിതിക സമൂഹത്തിന്‍റെ ലക്ഷണമായെ കാണാന്‍ കഴിയൂ.

 സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാന്‍ കഴിയില്ല എന്ന സുപ്രിംകോടതി ഭരണഘടന ബഞ്ചിന്‍റെ വിധി ഇത്തരമൊരു കണ്ണിലൂടെ മാത്രമെ കാണാന്‍ കഴിയൂ. ഇത്തരം അപൂര്‍വ്വങ്ങളായ വിവാഹങ്ങളെ അംഗീകരിക്കാനും നിയന്ത്രിക്കാനും നിയമനിര്‍മ്മാണസഭകള്‍ക്കാണ് അധികാരം എന്നാണ് കോടതി പറയുന്നത്. ഇത്തരം വിവാഹിതരെ ഗാര്‍ഹികപങ്കാളികളായി അംഗീകരിക്കുന്നതില്‍ പോലും സമവായമുണ്ടായില്ല. എന്നാല്‍ സ്വവര്‍ഗ്ഗവിവാഹിതരോടുള്ള വിവേചനം അവസാനിപ്പിക്കണം എന്ന് ബഞ്ച് ഒരേ ശബ്ദത്തില്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൌളും ഇവര്‍ക്ക് നിയമപരിരക്ഷ നല്‍കി ,ഭൌതികസൌകര്യങ്ങളും അവകാശങ്ങളും അനുവദിക്കണമെന്നാണ് വാദിച്ചത്. എന്നാല്‍ നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമം ഉപയോഗിച്ചുള്ള പരിരക്ഷ മതി എന്നായിരുന്നു ജസ്റ്റീസുമാരായ എസ്.ആര്‍.ഭട്ടും ഹിമ കോഹ്ലിയും പി.എസ്.നരസിംഹയും അഭിപ്രായപ്പെട്ടത്. സ്പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്താന്‍ കോടതി തയ്യാറായില്ല. ഏതായാലും തുടര്‍പരിശോധനകള്‍ക്കും നിയമനിര്‍മ്മാണത്തിനും ഉപകാരപ്പെടുംവിധം സര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് സമിതിയെ നിയമിക്കണം എന്നതില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത് ആശ്വാസകരമാണ്.

സതി അനുഷ്ടാനം അവസാനിച്ചതും വിധവാ വിവാഹവും മിശ്രമത-മിശ്രജാതി വിവാഹവുമൊക്കെ നടപ്പായതും സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അതിജീവിച്ച് തന്നെയാണ്. വിവാഹം ഒരിക്കലും നിശ്ചലാവസ്ഥയിലുള്ള ഒന്നല്ല. മാറ്റം അതിന്‍റെ ഭാഗം തന്നെയാണ്. സ്ത്രീ സഹനത്തിന്‍റെയും പുരുഷന്‍ ശക്തിയുടെയും പ്രതീകമായി ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ തുല്യതയും ചിലപ്പോള്‍ സ്ത്രീമേല്‍ക്കോയ്മയുമൊക്കെ ആയിമാറിക്കഴിഞ്ഞു.ചില മതങ്ങള്‍ പരിപാവനമായ ഒന്നായി വിവാഹത്തെ കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് വെറും കരാര്‍ മാത്രമാണത്.അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗ വിവാഹവും നിയമസാധുത അര്‍ഹിക്കുന്നുണ്ട്.

 ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരാനുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് ദത്ത് അനുവദിക്കുന്ന നിയമം ഒരേ ലിംഗത്തില്‍പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദത്തെടുക്കാന്‍ അനുവദിക്കാത്തതിലും പൊരുത്തക്കേടുണ്ട്. പൊതുസമൂഹത്തിലെ ഭൂരിപക്ഷവും സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരാണ് എന്നതുകൊണ്ടുതന്നെ  അവരെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും മറിച്ചാകാന്‍ തരമില്ല. അതുകൊണ്ടുതന്നെ സമീപകാലത്തൊന്നും ഈ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ പൂവണിയും എന്ന് തോന്നുന്നില്ല. എങ്കിലും ഇവരുടെ പ്രിതിനിധികള്‍ ജനപ്രതിനിധിസഭകളിലേക്ക് നോമിനേറ്റു ചെയ്യപ്പെടുകയും അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്ന ഒരു രീതിയെങ്കിലും അടിയന്തിരമായി സംഭവിക്കേണ്ടതുണ്ട്🙏


No comments:

Post a Comment